Sunday, February 8, 2009

ലാവ്‌ലിന്‍ കേസ് ഗൂഢാലോചകരുടെ തിരക്കഥ

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ വൈദ്യുതിപദ്ധതികളുടെ നവീകരണം സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ടെന്ന പേരില്‍ ഒരു രേഖ സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളും ചാനലുകളും ഒരേ ദിവസം വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ ഒരു പുതിയ വിവാദത്തിന് തുടക്കമാവുകയായിരുന്നു. നവീകരണ ജോലിയിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നതാണ് സിഎജിയുടെ കണ്ടെത്തല്‍ എന്നും നവീകരണക്കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് കൊടുത്തത് എല്‍ഡിഎഫ് ഭരണകാലത്തായിരുന്നുവെന്നും മാധ്യമങ്ങള്‍ എഴുതി.

ടിവി ചാനലുകളിലും പത്രങ്ങളിലും അനുദിനം നിറഞ്ഞുകവിഞ്ഞ വാര്‍ത്തകള്‍, വിശകലനങ്ങള്‍, ചര്‍ച്ചകള്‍. അരുതാത്തതെന്തോ നടന്നിരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുണ്ടായി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ടിന്റെ അകമ്പടിയോടെ സംസ്ഥാനത്തിന് വന്‍നഷ്ടം വരുത്തിവച്ചുവെന്ന ആരോപണം. എഴുതിത്തയ്യാറാക്കിയ ഒരു തിരക്കഥയിലെന്നപോലെയാണ് കാര്യങ്ങള്‍ നടന്നത്.

ഒരു പ്രമുഖ ഇംഗ്ളീഷ് പത്രത്തില്‍ ആദ്യവും തുടര്‍ന്ന് ഏതാനും മലയാളപത്രങ്ങളിലും നവീകരണകരാറിനെക്കുറിച്ച് ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് 'തിരക്കഥ'യുടെ തുടക്കം. കോണ്‍ഗ്രസിലെ പിളര്‍പ്പ്, ഒമ്പത് എംഎല്‍എമാരുടെ രാജി, ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക്, വിദ്യാര്‍ഥിപ്രക്ഷോഭം, സ്‌മാര്‍ട് സിറ്റി അടക്കമുള്ള ആരോപണങ്ങള്‍- ഇങ്ങനെ യുഡിഎഫ് നിലയില്ലാക്കയത്തിലാണന്ന്. നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ആലോചിക്കുന്നു എന്ന വിവരവും പുറത്തുവന്നു.

ആ സമയത്താണ് ഒരേ ദിവസം, വിവിധ പത്രങ്ങളിലും ടിവി ചാനലുകളിലും പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ നവീകരണപ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി എന്ന വന്‍ വാര്‍ത്ത അവതരിച്ചത്. ബൊഫോഴ്സിനേക്കാള്‍ വലിയ അഴിമതി നടന്നെന്നുവരെ ചിലര്‍ പറഞ്ഞുവച്ചു. സംഘടിതമായ പ്രചാരണം. ഇ കെ നായനാര്‍ നയിച്ച മുന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ, സിപിഐഎമ്മിനെതിരെ, ഒടുവില്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ. കേട്ടപാതി, കേള്‍ക്കാത്തപാതി രോഷപ്രകടനവുമായി ചിലര്‍ ഇളകിയാടി. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാതെ, ആരോപണങ്ങളുടെയും അബദ്ധങ്ങളുടെയും പെരുമഴ പെയ്യിച്ചു. നിയമസഭയില്‍ അവിശ്വാസപ്രമേയചര്‍ച്ച അതിജീവിക്കാനുള്ള ആയുധമായി യുഡിഎഫ് അത് മുതലെടുത്തു. ആര്യാടന്‍ മുഹമ്മദിനെപ്പോലെ കേരള രാഷ്ട്രീയത്തിലെ പ്രഖ്യാപിതകുബുദ്ധികള്‍ തന്ത്രപൂര്‍വം കാര്യങ്ങള്‍ മെനഞ്ഞു.

സിഎജി റിപ്പോര്‍ടുകള്‍ ഇതിനുമുമ്പും നിരവധി വന്നിട്ടുണ്ട്. തങ്ങള്‍ക്കുമുന്നില്‍ കിട്ടുന്ന വിവരങ്ങളും കണക്കുകളും വച്ചാണ് ആ റിപ്പോര്‍ട് തയാറാക്കുക. കരടു തയാറായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അയക്കും. വന്ന പിശകുകളും പോരായ്മകളും അവര്‍ ചുണ്ടിക്കാട്ടുന്ന മുറയ്ക്ക് തിരുത്തി അവസാന റിപ്പോര്‍ട് തയാറാക്കുകയാണ് പതിവ്. ഇവിടെ, ഈ കേസില്‍ ചില ഓഡിറ്റര്‍മാരെയടക്കം സ്വാധീനിച്ച് തെറ്റായ നിഗമനങ്ങളിലെത്താന്‍ ബാഹ്യശക്തികള്‍ പ്രേരണ ചെലുത്തിയെന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി.

ഒരു വൈദ്യുതി പദ്ധതിയുടെ നിര്‍മാണം പോലെതന്നെ അങ്ങേയറ്റം സങ്കീര്‍ണമാണ് അതിനുള്ള കരാറുകളും. സാങ്കേതിക വൈദഗ്ധ്യമില്ലാത്തവര്‍ക്ക് ഒറ്റനോട്ടത്തില്‍ ഒന്നും ഗ്രഹിക്കാനാവില്ല. അങ്ങനെയുള്ള സ്വാഭാവികമായ ദുര്‍ഗ്രാഹ്യത ഈ പദ്ധതി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനൊരുങ്ങിയവര്‍ക്ക് സഹായകമായി എന്നു പറയാതെ വയ്യ. ഇന്നും അവര്‍ പ്രചരിപ്പിക്കുന്നത് 374 കോടി രൂപയുടെ പദ്ധതിയാണതെന്നാണ്. ആകെ എസ്എന്‍സി ലാവ്‌ലിന്‍ എന്ന കമ്പനിക്ക് മൂന്നു പദ്ധതികളുടെയും നവീകരണത്തിനായി കൊടുത്തത് 185.10 കോടി രൂപ മാത്രമാണ്. വിദേശസാധനങ്ങള്‍, ഇന്ത്യന്‍ സാധനങ്ങള്‍, നിര്‍മാണപ്രവര്‍ത്തനം, കണ്‍സള്‍ട്ടന്‍സി, പലിശ, ബാങ്ക് ചാര്‍ജുകള്‍, നികുതികള്‍ എന്നിങ്ങനെ എല്ലാ ചെലവും കൂട്ടിയാല്‍ ഇതുവരെ സര്‍ക്കാര്‍ ചെലവിട്ടത് 333.8 കോടി രൂപയാണ്. മൂന്നു പദ്ധതിയുടെയും വിദേശചെലവ് 185 കോടി, ഇന്ത്യന്‍ ചെലവ് 68 കോടി- ആകെ 253 കോടി. ബാങ്കിങ് ചാര്‍ജ്, അഡ്‌മിനിസ്ട്രേഷന്‍ ഫീ, പലിശ, കമിറ്റ്മെന്റ് ഫീ എന്നിവ ചേര്‍ത്ത് 79 കോടി. അതില്‍ കനഡയില്‍നിന്ന് സാധന സാമഗ്രികള്‍ വാങ്ങിയതിന്റെ ചെലവ് 163.84 കോടി രൂപയാണ്.

ഇതെല്ലാം വെറുതെ പറയുന്ന കണക്കല്ല-മറിച്ച് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും രേഖകളിലുള്ളതാണ്. ആകെ 333കോടി ചെലവിടുകയും മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി പന്ത്രണ്ടു കോടിരൂപ ഗ്രാന്റ് ഇതിനകം വാങ്ങിയെടുക്കുകയും ചെയ്ത ഒരു പദ്ധതി എങ്ങനെ 374 കോടി രുപയുടേതാകും? ആ പദ്ധതികളില്‍നിന്ന് നവീകരണത്തിനു ശേഷം 1100 കോടി രൂപയുടെ വൈദ്യുതി (യൂണിറ്റൊന്നിന് മൂന്നുരൂപ വച്ച്) ഇതിനകം ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. അതായത്, കാലപ്പഴക്കംകൊണ്ട് ഞെങ്ങിഞെരുങ്ങി നീങ്ങിയ യന്ത്രങ്ങള്‍ മുഴുവന്‍ മാറ്റി പുതിയ മൂന്നു പദ്ധതികളായാണ് ഇന്നവ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ മാറ്റിയതിന്റെ ഗുണം ഉല്‍പ്പാദനത്തിലുമുണ്ട്-വര്‍ധന ഇരുപതു ശതമാനത്തോളമാണ്.

സിഎജി ഓഡിറ്റ് ചെയ്യാനെടുത്ത രണ്ടുവര്‍ഷങ്ങള്‍ മഴ ഏറ്റവും കുറഞ്ഞവയാണ്. ആ വര്‍ഷങ്ങളില്‍ സംസ്ഥാനത്താകെ എല്ലാ ജലപദ്ധതികളിലും ഉല്‍പ്പാദനം കുറഞ്ഞു. അതിനനുസരിച്ച് ഈ മൂന്നു നിലയങ്ങളിലും. ജലവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കുന്നത് സ്ഥാപിത ശേഷി നോക്കിയല്ല. വെള്ളമുണ്ടെങ്കിലേ ടര്‍ബൈന്‍ കറങ്ങൂ. മഴ കുറഞ്ഞാല്‍ വെള്ളം കുറയും; ഉല്‍പ്പാദനവും കുറയും. കഴിഞ്ഞ വര്‍ഷം ഇത്രയുണ്ടായില്ലേ, ഇക്കൊല്ലം എന്തേ കുറഞ്ഞുപോയത് എന്ന് ചോദിക്കുമ്പോള്‍ രണ്ടുവര്‍ഷത്തെയും മഴയുടെ ലഭ്യതയും സംസ്ഥാനത്താകെയുള്ള ഉല്‍പ്പാദന ശരാശരിയും നോക്കേണ്ടിവരുമെന്നര്‍ഥം. അതു നോക്കാതെയായിരുന്ന സിഎജിയുടെ റിപ്പോര്‍ട്. വൈദ്യുതി ബോര്‍ഡ് അക്കാര്യം പിന്നീട് വിശദമായി രേഖപ്പെടുത്തി സിഎജിക്ക് മറുപടി നല്‍കിയിട്ടുമുണ്ട്.

കേരളത്തിലെ ആദ്യത്തെ വൈദ്യുത പദ്ധതിയാണ് പള്ളിവാസല്‍. തൊട്ടു പിന്നില്‍ വന്നവയാണ് ശെങ്കുളവും പന്നിയാറും. മൂന്നും കാലപ്പഴക്കം നിമിത്തം ഇഴഞ്ഞുനീങ്ങുന്നവയായിരുന്നു-40-50 വര്‍ഷം പഴക്കമുള്ളവ. മൂന്നു പദ്ധതികളുടെയും ജനറേറ്റര്‍ ഉള്‍പടെയുള്ള യന്ത്രങ്ങളുടെ ആയുസ്സ് മുപ്പത്തിയഞ്ചു വര്‍ഷമായിരുന്നു. അതു കഴിഞ്ഞതിനാല്‍ നവീകരണം അനിവാര്യമായിരുന്നു. പഴകിയ യന്ത്രങ്ങള്‍ക്ക് ഇടക്കിടെയുണ്ടാകുന്ന തകരാറ് കാരണം ഉല്‍പാദനം നിര്‍ത്തിവയ്ക്കുന്നത് ബോര്‍ഡിനു വലിയ നഷ്ടമുണ്ടാക്കിയിരുന്നു. അതുകൂടി കണക്കിലെടുത്താണ് നവീകരണത്തിന് ബോര്‍ഡ് തീരുമാനിച്ചത്.

ലാവ്‌ലിന്‍ കമ്പനിയുമായുള്ള ധാരണാപത്രം ഒപ്പുവച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ കരാര്‍ ഉണ്ടാക്കിയത് അവരായിരുന്നു. ഈ കരാര്‍പ്രകാരം പദ്ധതിയുടെ രൂപരേഖയുടെയും നടത്തിപ്പിന്റെയും സാധനസാമഗ്രികള്‍ വാങ്ങുന്നതിന്റെയും ഉപദേശ-മേല്‍നോട്ടം എസ്എന്‍സി ലാവ്‌ലിനായിരുന്നു. കണ്‍സള്‍ട്ടന്‍സി ഫീസായി 24.4 കോടി രൂപയ്ക്ക് എസ്എന്‍സി ലാവ്‌ലിന് നിശ്ചയിച്ചു. ഈ ഒറിജിനല്‍ കരാറിന്റെ തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ 1997 ഫെബ്രുവരിയിലും 1998 ജൂലൈയിലും രണ്ട് അനുബന്ധകരാറുകള്‍ കൂടി ഒപ്പുവച്ചു. ഈ കരാറുകള്‍ യന്ത്രസാമഗ്രികളും സ്പെയര്‍പാര്‍ട്കളും വാങ്ങുന്നത് സംബന്ധിച്ചുള്ളതാണ്. ലാവ്‌ലിന്‍ ഇടപാട് സംബന്ധിച്ച് വൈദ്യുതിബോര്‍ഡ് നിയമസഭയുടെ ജലസേചനവും വൈദ്യുതിയും സംബന്ധിച്ച നിയമസഭാകമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ടില്‍ യുഡിഎഫ് ഉണ്ടാക്കിയ കരാറിന്റെ തുടര്‍ച്ചയും കൂട്ടിച്ചേര്‍ക്കലുമാണ് എല്‍ഡിഎഫ് ഉണ്ടാക്കിയ കരാര്‍ എന്നത് സമ്മതിച്ചിട്ടുള്ളതാണ്. "24.2.1996ലെ കണ്‍സള്‍ട്ടന്‍സി കരാറിന്റെ തുടര്‍ച്ചയായും കൂട്ടിച്ചേര്‍ക്കലുമാണ് 10.2.1997ലെ രണ്ടാമത്തെയും 6.7.1998ലെ മൂന്നാമത്തെയും കരാറുകള്‍. ഇതുമൂലമാണ് 24.2.96ലെ കരാറിനെ ഒറിജിനല്‍ എഗ്രിമെന്റ് എന്നു പറഞ്ഞിരിക്കുന്നത്.''

കേരളം നേരിട്ട ഗുരുതരമായ വൈദ്യുതിപ്രതിസന്ധി തരണംചെയ്യാനാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശം അവഗണിച്ച് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കാന്‍ 1995-ല്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ജൂലൈ 19ന് നിയമസഭയില്‍ വ്യക്തമാക്കിയത്. നിയമസഭയിലും പുറത്തും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു കാര്‍ത്തികേയന്റെ വിശദീകരണം. അതോടെ, ഈ പ്രശനം അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ലാവ്‌ലിന്‍ കേസിനെ രാഷ്ട്രീയ ആയുധമാക്കാന്‍ തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ വൈരനിര്യാതന കുബുദ്ധികള്‍ അടങ്ങിയിരുന്നില്ല.

ആഗോള ടെന്‍ഡര്‍ വിളിക്കാത്തതെന്തുകൊണ്ട് ?

കനേഡിയന്‍ സ്ഥാപനങ്ങളായ ഇഡിസിയുടെയും സിഐഡിഎയുടെയും വായ്പ കാനഡയില്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ വാങ്ങാമെന്ന വ്യവസ്ഥയിന്മേലാണ്. 1996 ഫെബ്രുവരി 24 ന്റെ കരാറിലെ വ്യവസ്ഥയാണത്. കാനഡയിലെ നിര്‍മാതാക്കളുടെ വിലകള്‍ വാങ്ങി അതിന്റെ പട്ടിക ആ കരാറിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. കാനഡയില്‍നിന്നുതന്നെ സാധനങ്ങള്‍ വാങ്ങേണ്ടതുകൊണ്ട് 'ഗ്ളോബല്‍' ടെന്‍ഡര്‍ വിളിക്കാനാവില്ല. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാതെയുള്ള വഴിയാണ് ധാരണാപത്രത്തിലൂടെ ജി കാര്‍ത്തികേയന്റെ കാലത്ത് തുറന്നത്. ആ ധാരണാപത്രത്തില്‍ മുറുകെപിടിച്ചാണ് 96ല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. എംഒയു റൂട്ടിലൂടെ പദ്ധതി വരുന്ന രീതി അന്നത്തെ നരസിംഹറാവു സര്‍ക്കാരിന്റെ നയം തന്നെയായിരുന്നു. കാനഡയുടെ കയറ്റുമതി വികസന കോര്‍പറേഷന്റെ വായ്പ കിട്ടുന്നത്, അവരുടെ രാജ്യത്ത് നിന്നുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാന്‍തന്നെയാണ്. ആ പണം ഉപയോഗിച്ച് മറ്റ് രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനാവില്ല.

1997ല്‍ അനുബന്ധ കരാര്‍ ഒപ്പിട്ടശേഷം സാധനങ്ങളുടെ വില അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് ഒന്നുകൂടി ഉറപ്പിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷ (എന്‍എച്ച്പിസി) നോട് ചോദിച്ചു. ഉറപ്പുവരുത്താനാണ് ചോദിച്ചത്. അതുസംബന്ധിച്ച് വൈദ്യുതിബോര്‍ഡിന്റെ മിനിട്സ് ഉണ്ട്. അത് ഇപ്രകാരം; "എന്‍എച്ച്പിസിയെ ഇടപെടുവിക്കാനുള്ള സുപ്രധാന ഉദ്ദേശ്യം എസ്എന്‍സി ലാവ്‌ലിന്‍ ഓഫര്‍ ചെയ്ത വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്ന് പരിശോധിക്കലാണ്. എല്ലാ രേഖകളും സമഗ്രമായി പരിശോധിച്ച് എന്‍എച്ച്പിസി രേഖപ്പെടുത്തിയത് വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്രനിലവാരവുമായി താരതമ്യപ്പെടുത്താം എന്നാണ് എന്നത് എടുത്തുപറയേണ്ടതാണ്''. പൊതുവില്‍ വിലകള്‍ കൂടുതലാണെന്ന് എന്‍എച്ച്പിസി പറയുന്നില്ല. "പൊരുത്തപ്പെടുന്നത്'' എന്നാണ് പറയുന്നത്. ചിലതിന്റെ വില കൃത്യമായി കണക്കാക്കാന്‍ വേണ്ട എല്ലാ വിവരങ്ങളും എന്‍എച്ച്പിസിക്ക് കിട്ടിയിരുന്നില്ല. എന്നിട്ടും, വിലകള്‍ അസ്വീകാര്യമാണെന്നോ, അംഗീകരിക്കരുതെന്നോ അവര്‍ ശുപാര്‍ശ ചെയ്തിട്ടില്ല.

ആഗോള ടെന്‍ഡറിലൂടെയല്ലാതെ പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനിച്ചുവെന്നും എന്നാല്‍, കാനഡയില്‍നിന്ന് കിട്ടിയ വിലനിലവാരം പരിശോധിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റുകാലത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അവരുടെ റിപ്പോര്‍ടിന്റെ വെളിച്ചത്തിലാണ് തുടര്‍നടപടിയുണ്ടായതെന്നും ഇവിടെ വ്യക്തമാകുന്നു.

ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണ് കരാറുകളില്‍ ഏര്‍പ്പെട്ടത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം. ആഗോളടെന്‍ഡര്‍ വിളിക്കാതെ ധാരണാപത്രം ഒപ്പിട്ട് കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ച ജി കാര്‍ത്തികേയനാണ് ഇതിന് മറുപടി പറയേണ്ടത്. 1996 വരെ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നില്ല എന്നതും പ്രസ്താവിക്കേണ്ടതുണ്ട്. ധാരണാപത്രം അഥവാ എംഒയു റൂട്ടിലൂടെ പദ്ധതി വരുന്ന രീതി അന്ന് കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിരുന്നു.

കടവൂര്‍ ശിവദാസന്‍ 25-6-2002ല്‍ കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ക്ക് നിയമസഭയില്‍ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു.

"ചോദ്യം: മേല്‍പറഞ്ഞ പ്രവൃത്തികള്‍ക്ക് കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നുവോ? ഇല്ലെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതെ ഇങ്ങനെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വിദേശ കമ്പനിക്ക് നല്‍കുന്നത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് ഗവണ്‍മെന്റ് കരുതുന്നുണ്ടോ?''

"ഉത്തരം: "ഇല്ല'. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൊടുക്കുന്ന കീഴ്വഴക്കമുണ്ട്.''

ധാരണാപത്രമനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തില്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ആഗോള ടെന്‍ഡര്‍ വിളിക്കുന്നതിന് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമായിരുന്നില്ല. കാനഡ കയറ്റുമതി വികസന കോര്‍പറേഷന്റെ വായ്പ ഉപയോഗിച്ചുകൊണ്ടാണല്ലോ യന്ത്രസാമഗ്രികള്‍ വാങ്ങേണ്ടത്. കാനഡയില്‍ നിര്‍മിക്കുന്ന യന്ത്രങ്ങള്‍ വാങ്ങുന്നതിനേ ഈ പണം ഉപയോഗിക്കാന്‍ പാടുള്ളൂ. കാനഡയില്‍ നിന്നുള്ള കയറ്റുമതി സഹായവായ്പ ഉപയോഗപ്പെടുത്തി മറ്റു രാജ്യങ്ങളില്‍നിന്ന് ചരക്കുകള്‍ വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് വാദിക്കുന്നത് വിചിത്രംതന്നെ.

ആഗോള ടെന്‍ഡര്‍ വിളിക്കാതെ യന്ത്രസാമഗ്രികള്‍ വാങ്ങിയതിന്റെ ഫലമായി അമിതവില നല്‍കേണ്ടിവന്നു എന്നും സംസ്ഥാനത്തിന് ധനനഷ്ടമുണ്ടായി എന്നുമുള്ളതാണ് അടുത്തവിമര്‍ശനം. ഒരു മെഗാവാട്ട് വൈദ്യുതിക്കു നേര്യമംഗലം, ശബരിഗിരി പദ്ധതികളുടെ നവീകരണത്തിന് വേണ്ടിവന്നതിനേക്കാള്‍ ചെലവ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്ക് വേണ്ടിവന്നു എന്നാണ് വാദം. ഇത്തരം താരതമ്യകണക്കുകളുടെ പരിമിതികള്‍ മനസ്സിലാക്കിയിരിക്കുന്നതും നന്ന്. ഏതാണ്ടെല്ലാ യന്ത്രസാമഗ്രികളും പഴക്കം ചെന്നിരുന്നതിനാല്‍ പള്ളിവാസലില്‍ എല്ലാം മാറ്റിവയ്ക്കപ്പെട്ടു. താരതമ്യം ചെയ്യുന്ന മറ്റു പല പദ്ധതികളിലും ഇത്തരത്തില്‍ സമൂലമായ മാറ്റം നടത്തിയിട്ടില്ലായെന്നത് അവഗണിച്ചുകൊണ്ടാണ് താരതമ്യകണക്കുകള്‍ നിരത്തുന്നത്. മാത്രമല്ല ഓരോ ജലവൈദ്യുത പദ്ധതിക്ക് തനതായ സവിശേഷതകള്‍ ഉള്ളതുമൂലം സാര്‍വത്രികമായ ഒരു നിരക്ക് സാധ്യമല്ല.

ഇതിനേക്കാളേറെ പ്രധാനപ്പെട്ട അടിസ്ഥാനപരമായ ഒരു വസ്തുതയുണ്ട്. യന്ത്രസാമഗ്രികളുടെ വിലകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തല്ല നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇവ സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിച്ചത് 1995ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ചീഫ് എന്‍ജിനിയര്‍ര ാധാകൃഷ്ണപിള്ളയാണ്. മാത്രവുമല്ല 1996 ഫെബ്രുവരിയില്‍ യുഡിഎഫ് ഉണ്ടാക്കിയ കള്‍സള്‍ട്ടന്‍സി കരാറില്‍ യന്ത്രസാമഗ്രികളുടെ വാങ്ങലിന്റെ മേല്‍നോട്ടത്തിന് ലാവ്‌ലിന്‍ കമ്പനിയെ ചുമതലപ്പെടുത്തുകയും കരാറിന്റെ അനുബന്ധമായി ഓരോയിനം യന്ത്രത്തിനുമുള്ള വില ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് ഇപ്രകാരം 1995ല്‍ നിശ്ചയിച്ച് 1996ല്‍ കരാറില്‍ ഉള്‍പ്പെടുത്തിയ വിലയ്ക്ക് യന്ത്രസാമഗ്രികള്‍ സപ്ളൈ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമായിരുന്നു.

അന്താരാഷ്ട്ര വിലകളും ഭെല്ലിന്റെ ഓഫറും

യുഡിഎഫ് നിശ്ചയിച്ച ഈ വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്ന് നാഷണല്‍ ഹൈഡല്‍ പവ്വര്‍ കോര്‍പറേഷനെക്കൊണ്ട് ഒരന്വേഷണവും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുകയുണ്ടായി. എന്‍എച്ച്പിസി എത്തിച്ചേര്‍ന്ന നിഗമനം സാധനസാമഗ്രികള്‍ക്കു നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്ര നിലവാരവുമായി ഒത്തുപോകുന്നതാണ് എന്നാണ്. ഇതു സംബന്ധിച്ച് 1998 ജനുവരി 13 ന്റെ വൈദ്യുതിബോര്‍ഡിന്റെ യോഗ മിനിറ്റ്സില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്:

"എന്‍എച്ച്പിസിയെ ഇടപെടുവിക്കാനുള്ള സുപ്രധാന ഉദ്ദേശ്യം എസ്എന്‍സി ലാവ്‌ലിന്‍ ഓഫര്‍ ചെയ്ത വിലകള്‍ ന്യായീകരിക്കത്തക്കതാണോ എന്നു പരിശോധിക്കലാണ്. എല്ലാ രേഖകളുംസമഗ്രമായി പരിശോധിച്ച് എന്‍എച്ച്പിസി രേഖപ്പെടുത്തിയത് വിവിധ സാമഗ്രികള്‍ക്ക് നിശ്ചയിക്കപ്പെട്ട വില അന്താരാഷ്ട്രനിലവാരവുമായി താരതമ്യപ്പെടുത്താം എന്നാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്''.

ഭെല്‍ 100 കോടി രൂപയ്ക്ക് ചെയ്യാമെന്നു പറഞ്ഞ പദ്ധതിയാണ് ഇരട്ടിയിലേറെ പണച്ചെലവുണ്ടാക്കി ലാവ്‌ലിന്‍ കമ്പനി വഴി നടത്തിയത് എന്ന് നേരത്തെ യുഡിഎഫും ഇപ്പോള്‍ സിബിഐയും പറയുന്നുണ്ട്. ഭെല്ലിന് പദ്ധതിയുടെ ചുമതലയേല്‍പ്പിക്കാന്‍ കഴിയാത്തവിധം യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞതായി നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇവിടെ ഭെല്‍ അല്ല മറ്റൊരു കമ്പനിയും ഒരു നിര്‍ദേശവും സമര്‍പ്പിച്ചിരുന്നില്ല എന്നാണ് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ തന്നെ നിയമസഭയില്‍, ചോദ്യത്തിനുത്തരമായി ബി വിജയകുമാര്‍ തുടങ്ങിയവര്‍ക്ക് 16-10-2001ല്‍ നല്‍കിയത്.

വൈദ്യുതിബോര്‍ഡും ക്യാന്‍സര്‍ ചികില്‍സയും തമ്മില്‍ എന്തു ബന്ധമെന്ന് സാമാന്യയുക്തിയില്‍ ഉദിക്കാവുന്ന ചോദ്യമാണ്. ഇക്കഴിഞ്ഞ ദിവസം ടിവിആര്‍ ഷേണായി ഇങ്ങനെയൊരു ചോദ്യമുന്നയിച്ചിട്ടുണ്ട്. ഇന്നത്തെ ആഗോളവായ്പാ കച്ചവട സംരംഭങ്ങളുടെ സങ്കീര്‍ണ പശ്ചാത്തലത്തിലേ ഇത് മനസ്സിലാക്കാനാവൂ.

പല വികസിത രാജ്യങ്ങളും തങ്ങളുടെ ബജറ്റിന്റെ ഒരു നിശ്ചിത വിഹിതമോ തുകയോ അവികസിതരാജ്യങ്ങള്‍ക്ക് ആതുരശുശ്രൂഷ, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഗ്രാന്റായി നല്‍കാറുണ്ട്. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടികള്‍ അധികാരത്തിലിരുന്ന സമയത്ത് ചില സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഗ്രാന്റുകള്‍ നല്‍കണമെന്നത് നിയമവ്യവസ്ഥപോലുമാക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് ഇത്തരം സഹായങ്ങള്‍ കുറഞ്ഞുവരികയാണ്. കാനഡപോലുള്ള രാജ്യങ്ങളാവട്ടെ ഇത്തരം സഹായങ്ങളെ തങ്ങളുടെ വിദേശവ്യാപാരം ശക്തിപ്പെടുത്തുന്നതിന് കരുവായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.

കാനഡയില്‍നിന്ന് ചരക്കുകളും മറ്റും വാങ്ങുന്നതിന് പ്രോല്‍സാഹനമായി വായ്പകള്‍ മാത്രമല്ല ഈ വ്യാപാരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും വിദ്യാഭ്യാസം/ ആരോഗ്യം/ ദാരിദ്യ്രനിര്‍മാര്‍ജനമേഖലകളില്‍ ഗ്രാന്റുകൂടി നല്‍കാമെന്ന് അവര്‍ ഉറപ്പുനല്‍കുന്നു. അവികസിത രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഗ്രാന്റുകള്‍ വ്യാപാര പ്രോല്‍സാഹനാര്‍ഥം ഉപയോഗപ്പെടുത്തുകയാണ്. ഇത്തരം ഗ്രാന്റുകള്‍ വ്യാപാരകരാറില്‍ സാധാരണഗതിയില്‍ ഉള്‍പ്പെടില്ല. പ്രത്യക്ഷമായി യാതൊരു ബന്ധവുമില്ല എന്ന നാട്യത്തില്‍ പ്രത്യേക ധാരണാപത്രം തയ്യാറാക്കുകയാണ് പതിവ്.

പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നവീകരണ പദ്ധതിയുടെ തുടക്കം മുതലുള്ള ചര്‍ച്ചയില്‍ ഗ്രാന്റിന്റെ കാര്യവും ചര്‍ച്ച ചെയ്തിരുന്നു. അധികാരത്തിലേറിയയുടന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ വി രാജഗോപാല്‍ നല്‍കിയ കത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞതിനാല്‍ പദ്ധതി പ്രായോഗികമാകുന്നതിനുള്ള നടപടികളെ കുറിച്ചാണ് കത്തില്‍ പ്രതിപാദിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി നായനാരും വൈദ്യുതിമന്ത്രി പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുകയുണ്ടായി.

ഈ സന്ദര്‍ശനവേളയില്‍ ലാവ്‌ലിന്‍ കമ്പനിയുമായി യുഡിഎഫ് ഉണ്ടാക്കിയ വ്യവസ്ഥകളില്‍ മൂന്ന് നേട്ടങ്ങളുണ്ടായി.

ഒന്നാമത്തേത് 182 കോടി രൂപയുടെ വിദേശസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനുപകരം 149 കോടി രൂപയുടെതുമതി എന്നു തീരുമാനിച്ചു.

രണ്ട്, 7.81 ശതമാനത്തിലധികമാണ് പലിശ ലാവ്‌ലിന്‍ ആവശ്യപ്പെട്ടത്. അത് 6.8 ശതമാനമാക്കി കുറച്ചു.

മൂന്നാമതായി 45 കോടി ഗ്രാന്റായി നല്‍കാം എന്നുള്ളത് 98 കോടി രൂപയായി വര്‍ധിപ്പിച്ചു. ഈ പണംകൊണ്ട് മലബാറില്‍ ഒരു ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും ധാരണയായി. ഇവയാണ് യുഡിഎഫ് ധാരണയില്‍നിന്നും വ്യത്യസ്തമായി എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍ വരുത്തിയ മാറ്റം.

ക്യാന്‍സര്‍ സെന്ററിനുള്ള 98 കോടി രൂപ സംബന്ധിച്ച് ഒരു ധാരണാപത്രം പിന്നീട് ഒപ്പുവച്ചു. അതുപ്രകാരം ക്യാന്‍സര്‍ ആശുപത്രിക്കുള്ള വിശദമായ പ്രൊജക്ട് ലാവ്‌ലിന്‍ കമ്പനിതന്നെ തയ്യാറാക്കുമെന്നും ആശുപത്രി സംയുക്ത മേല്‍നോട്ടത്തില്‍ ലാവ്‌ലിന്‍ കമ്പനി മുഖേന സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കി നല്‍കുമെന്നുമാണ് കരാര്‍. ഇതു വൈദ്യുതിബോര്‍ഡിന്റെ പൂര്‍ണയോഗം അംഗീകരിക്കുകയും ക്യാബിനറ്റ് അംഗീകരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ക്യാന്‍സര്‍ ആശുപത്രിയുടെ ആദ്യഘട്ടം 12 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കി. ഇത്രയുംപോലും വിദേശധനസഹായം ലഭിച്ചോ എന്ന് തര്‍ക്കം ഉന്നയിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിദേശനാണയ വിനിമയവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവ് പരിശോധിക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ക്യാന്‍സര്‍ ആശുപത്രിയുടെ പുരോഗതിയും മന്ദീഭവിച്ചു. പിന്നീടാകെ നടന്ന പ്രവര്‍ത്തനം ഒരുകോടി രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഉല്‍ഘാടനം ചെയ്ത ബ്ളഡ്ബാങ്കാണ്. ധാരണയനുസരിച്ച് ഔപചാരിക കരാറിലേര്‍പ്പെടണമെന്ന് ലാവ്‌ലിന്‍ കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു. ധാരണാപത്രം പുതുക്കണമെന്ന് എല്ലാവരും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എസ്എന്‍സി പല തവണ മുഖ്യമന്ത്രിക്കും മന്ത്രിക്കും കത്ത് അയച്ചതായും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നിട്ടും എംഒയു പുതുക്കിയില്ല. അത് താനേ കാലഹരണപ്പെടട്ടേ എന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചത്. രണ്ടുവര്‍ഷത്തോളം കരടുകരാര്‍ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ പൂഴ്ത്തിവച്ചു. തങ്ങള്‍ പണം സമാഹരിച്ച് തരാം അതിന് സഹായകമായി ഒരു അപ്രിസിയേഷന്‍ ലെറ്റര്‍ തരണം, ധാരണാപത്രത്തിന് പകരമായ കരാറില്‍ ഒപ്പിടണം എന്ന് എസ്എന്‍സി ആവശ്യപ്പെടുന്ന കത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ക്രിമിനല്‍ നിഷ്ക്രിയത്വവും നിഷേധാത്മകതയും മൂലമാണ് ധാരണാപത്രം കാലഹരണപ്പെട്ടത്.

കേരളത്തിന് ലഭിക്കേണ്ടുന്ന 98 കോടി ഗ്രാന്റില്ലാതാക്കിയവര്‍ എല്‍ഡിഎഫിനുനേരെ അഴിമതിയായി ആരോപിക്കുകയാണ്. 98 കോടിയില്‍ 12 കോടിയുടേതിനേ കണക്കുള്ളൂ. ബാക്കിയുള്ളത് എവിടെപ്പോയി എന്നാണ് ചോദ്യം! ആ ചോദ്യം ഇപ്പോള്‍ സിബിഐയും ആവര്‍ത്തിക്കുകയാണ്. യുഡിഎഫ് നേതാക്കളുടെ പ്രസംഗം അന്വേഷണ റിപ്പോര്‍ടായി എഴുതിവയ്ക്കലാണോ സിബിഐയുടെ ജോലി? എസ്എന്‍സി ലാവ്‌ലിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊടുക്കേണ്ട തുക കൃത്യമായി കൊടുത്ത് തീര്‍ത്ത യുഡിഎഫ് സര്‍ക്കാര്‍ ക്യാന്‍സര്‍ ആശുപത്രിയിലേക്കുള്ള ഗ്രാന്റ് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിന് കേരളത്തിലെ ജനങ്ങളോട് അവര്‍ മറുപടി പറഞ്ഞേ തീരൂ.

ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിനുള്ള പണം യഥാര്‍്ഥത്തില്‍ പണമായിട്ടല്ല കിട്ടുന്നത്. ആശുപത്രിയുടെ പണി ചെയ്യുന്ന ഏജന്‍സിക്ക് എസ്എന്‍സി നേരിട്ട് പേയ്മെന്റ് നടത്തുകയാണ്. ആശുപത്രി നിര്‍മാണത്തില്‍ പ്രാഗല്‍ഭ്യമുള്ള ടെക്നിക്കാലിയ എന്ന കമ്പനിക്കാണ് നിര്‍മാണക്കരാര്‍ നല്‍കിയത്. അത് ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരമാണ്. പതിനേഴ് കൊല്ലമായി ആശുപത്രി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെയും വിദേശത്തെയും കൂറ്റന്‍ ആശുപത്രികള്‍ നിര്‍മിച്ച് പരിചയമുള്ള സ്ഥാപനമാണ് ടെക്നിക്കാലിയ. ആ സ്ഥാപനത്തെക്കുറിച്ച് ദുരാരോപണങ്ങളുന്നയിച്ചും ദുരൂഹത വളര്‍ത്തിയും വിവാദം സൃഷ്ടിക്കാനുള്ള ശ്രമവും 'ലാവ്‌ലിന്‍ കേസി'നോടനുബന്ധിച്ചുണ്ടായി.

2001 ഒക്ടോബര്‍ മുതല്‍ 2003 ഫെബ്രുവരി വരെയുള്ള കാലത്താണ് നവീകരിച്ച പദ്ധതികള്‍ കമീഷന്‍ ചെയ്തത്. ആ സമയത്ത് ആശുപത്രിക്കുള്ള പണം വാങ്ങിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. നാട്ടിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികളുടെ ചികില്‍സക്കായി സ്ഥാപിച്ച ആതുരാലയത്തിന്റെ വികസനം മുടക്കിയാണ് യുഡിഎഫ് രാഷ്ട്രീയം കളിച്ചത്. 2001നുശേഷം 101 കോടി രൂപ എസ്എന്‍സി ലാവ്‌ലിന് കരാര്‍ തുക നല്‍കിയിട്ടുണ്ട്.

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്

പ്രശ്നങ്ങള്‍ പഠിച്ച് കേരളത്തിന്റെ വൈദ്യുതിവികസനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഇ ബാലാനന്ദന്‍ അധ്യക്ഷനായി 'പവര്‍ ഡെവലപ്മെന്റ് കമ്മിറ്റിയെ എല്‍ഡിഎഫ് ഗവണ്‍മെന്റ് '96 സെപ്തംബര്‍ 19ന് നിയോഗിക്കുന്നത്. നാലുമാസത്തെ വിശദമായ പഠനത്തിനുശേഷം 39 നിര്‍ദേശങ്ങളാണ് ആ കമ്മിറ്റി ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. മൂന്നിനങ്ങളാണ് കമ്മിറ്റിയുടെ പഠനത്തിനായി ഗവണ്‍മെന്റ് നിശ്ചയിച്ചത്.

1. ആവശ്യമനുസരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ കെഎസ്ഇബിക്ക് ഉണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തല്‍, ബോര്‍ഡിന്റെ പ്രവര്‍ത്തനരീതി മാറ്റണോ എന്ന് നിര്‍ദേശിക്കല്‍.

2. വരുംവര്‍ഷങ്ങളിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ഉല്‍പ്പാദന- പ്രസരണ- വിതരണ മേഖലയിലെ പ്രവര്‍ത്തനം വേഗംകൂട്ടാനുള്ള നടപടികള്‍ നിര്‍ദേശിക്കല്‍.

3. അധികരിച്ച ആവശ്യത്തിന് അനുസരിച്ച് ഫണ്ട് എങ്ങനെ സ്വരൂപിക്കാം എന്നത്.

പൊതുവായ ഈ വിഷയങ്ങള്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പള്ളിവാസല്‍- ചെങ്കുളം- പന്നിയാര്‍ നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരിനമായി കമ്മിറ്റി ഉള്‍പ്പെടുത്തി.

1997 ഫെബ്രുവരി രണ്ടിനാണ് ബാലാനന്ദന്‍ റിപ്പോര്‍ട് നല്‍കുന്നത്. അതിന് രണ്ടുവര്‍ഷംമുമ്പുതന്നെ കരാറായ ഒന്ന് ആ ഘട്ടത്തില്‍ പുനഃപരിശോധിക്കുക അസാധ്യമായിരുന്നു. അക്കാര്യം ബാലാനന്ദന്‍തന്നെ ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചതാണ്.

എല്‍ഡിഎഫ് ഗവണ്‍മെന്റ് ഒരു ബഹുരാഷ്ട്ര കുത്തകയെയും കേരളത്തിന്റെ വൈദ്യുതിമേഖലയിലേക്ക് കൊണ്ടുവന്നിട്ടില്ല. പിണറായി വിജയന്‍ വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ ആരംഭിച്ച് അദ്ദേഹത്തിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കിയ ഒന്നാണ് കോഴിക്കോട്ടെ ഡീസല്‍ വൈദ്യുതിനിലയം. നിശ്ചിത കാലത്തിനുമുമ്പ് പണി പൂര്‍ത്തിയാക്കി റെക്കോഡ് സൃഷ്ടിച്ച പദ്ധതിയാണ് ഇത്. അതിന്റെ പൂര്‍ണമായ കരാര്‍ നല്‍കിയത് ഭെല്ലിനാണ്. നിര്‍മാണ മേല്‍നോട്ടച്ചുമതല പൊതുമേഖലാസ്ഥാപനം തന്നെയായ എന്‍ടിപിസിക്കാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തുതന്നെ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കിയ മറ്റൊരു പദ്ധതി കായംകുളം താപനിലയമാണ്. അതും പൊതുമേഖലയിലാണ്. വൈദ്യുതിമേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട 13 ധാരണാപത്രങ്ങളിലൊന്നാണ് മഞ്ചേശ്വരത്തേത്. അതാണ് കെ പി പി നമ്പ്യാര്‍ ഏറ്റെടുത്ത് കണ്ണൂര്‍ പവര്‍ പ്രോജക്ടാക്കി എന്‍റോണ്‍ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ മുതിര്‍ന്നത്. ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടത് യുഡിഎഫ് അധികാരമൊഴിയുന്നതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ്.

ബോർഡ് പറഞ്ഞത്

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണം തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഉദ്ദേശിച്ചപോലെ അതിന്റെ പ്രയോജനം കേരളത്തിനു ലഭിക്കുന്നുണ്ടെന്നും ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് അക്കൌണ്ടന്റ് ജനറലിന് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പറയുന്നു. ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി എം മനോഹരനാണ് റിപ്പോര്‍ട് നല്‍കിയത്.

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് ഇതുവരെ യുഡിഎഫ് പറഞ്ഞുനടന്നതും ഇപ്പോള്‍ അവര്‍ സിബിഐയെക്കൊണ്ട് പറയിച്ചതുമായ ആരോപണങ്ങള്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് എന്നാണ്.

1.നവീകരണ തീരുമാനമെടുത്തതും അതിന് എസ്എന്‍സി ലാവ്‌ലിനെ കണ്ടെത്തിയതും യുഡിഎഫ് ആണ്.

2.യുഡിഎഫ് '96 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാര്‍ നടപടികള്‍ തുടരുകയാണ് എല്‍ഡിഎഫ് ചെയ്തത്.

3.മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം മുടക്കിയത് എസ്എന്‍സി ലാവ്‌ലിനുമായുള്ള ധാരണാപത്രം കാലഹരണപ്പെടുത്തിയ യുഡിഎഫ് ആണ്.

4.ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട് നല്‍കുന്നതിനുമുമ്പുതന്നെ യുഡിഎഫ് വച്ച കരാര്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ മുന്നോട്ടുപോയിരുന്നു.

5.ഭെല്ലില്‍നിന്ന് ഗവണ്‍മെന്റിന് ഓഫര്‍ കിട്ടിയിരുന്നില്ല. വൈദ്യുതിബോര്‍ഡില്‍ലഭിച്ച കത്താകട്ടെ, എസ്എന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടശേഷമായിരുന്നു.

6.മൂന്നു പദ്ധതികളുടെ നവീകരണംമൂലം സംസ്ഥാനത്തിന് നഷ്ടമല്ല, വന്‍തോതിലുള്ള ലാഭമാണുണ്ടായത്.

7. നവീകരണ കരാറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലാണ് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരും വൈദ്യുതിമന്ത്രി പിണറായി വിജയനും നടത്തിയത്.

8. പദ്ധതിക്കായി 374 കോടി രൂപ ചെലവിട്ടെന്നും അത് പാഴായെന്നുമുള്ള ആരോപണം അജ്ഞതമൂലമാണ്.

ഇതാണ് ലാവ്‌ലിന്‍ കേസിന്റെ കഥ. ഇതിലെവിടെ അഴിമതി? എവിടെ ഗൂഢാലോചന? സിബിഐക്ക് പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

*
പി.എം. മനോജ് കടപ്പാട്: ദേശാഭിമാനി

20 comments:

വര്‍ക്കേഴ്സ് ഫോറം said...

ഡോ.തോമസ് ഐസക്കിന്റെ ലേഖനങ്ങള്‍ക്ക് അനുബന്ധമായി, ലാവലിന്‍ ഇടപാടിനെ സംബന്ധിച്ച കുറെക്കൂടി വിവരങ്ങള്‍ നല്‍കുന്ന പി.എം. മനോജിന്റെ ലേഖനം വിശദമായ ചര്‍ച്ചകള്‍ക്കായി പോസ്റ്റ് ചെയ്യുന്നു.

simy nazareth said...

നേരത്തത്തെ ചര്‍ച്ചയില് ചോദിച്ച കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം തരാതെ പുതിയ ചര്‍ച്ച തുടങ്ങിയിട്ടു് എന്തുകാര്യം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട സിമി
നേരത്തത്തെ ചര്‍ച്ചയില് ചോദിച്ച ഏത് കാര്യത്തിനാണ് മറുപടി പറയാത്തത് എന്ന് സ്പെസിഫിക് ആയി സൂചിപ്പിക്കാമെങ്കിൽ അറിയാവുന്ന മറുപടി പറയാമായിരുന്നു.

Anonymous said...

"45 കോടി ഗ്രാന്റായി നല്‍കാം എന്നുള്ളത് 98 കോടി രൂപയായി വര്‍ധിപ്പിച്ചു."

- 'അവര്‍ അര മണിക്കൂര്‍ നേരത്തേ പുറപ്പെട്ടിട്ടുണ്ടെന്ന്. ഞാനത് പറഞ്ഞ് ഒരു മണിക്കൂര്‍ നേരത്തെയാക്കി!'

Anonymous said...

റൂബിന്‍ തോട്ടുപുറം ഇപ്പോള്‍ വര്‍ക്കേഴ്സ് ഫോറത്തിലാണല്ലേ, അഭിനന്ദനങ്ങള്‍

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട അനോണീ
ലേബലിങ്ങിന് നന്ദി
ലേബൽ പതിക്കുന്നതിനു മുമ്പ് എന്തു കൊണ്ട് എന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ..
:(

Anonymous said...

എല്ലാം മനസ്സിലായിട്ടും ഒന്നും മനസ്സിലായില്ല എന്ന് അഭിനയിക്കുകയും, മറ്റുള്ളവര്‍ മനസ്സിലാക്കേണ്ടത് ഞാന്‍ പറയുന്നതു പോലെയാണ്, അതുപോലെ മാത്രമാണ്, ഞാനാണ് എല്ലാം... (ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര...)നിരപരാധിയാണ് അതുകൊണ്ട് നിയമം പുല്ലാണ്... പാര്‍ട്ടിയാണ് വലുത് ജനാധിപത്യമല്ല...ഞങ്ങള്‍കീതിരെ സമരം ചെയ്താല്‍ കൈ വെട്ടും, പാര്‍ട്ടിക്കപകടം വരുമ്പോള്‍(അപകടം പറ്റു എന്നു സമ്മതിച്ചു പോയി അറിയാതെ) ഭരണഘ്ടനയല്ല പ്രശ്നം...സി ഐ ഏ.. അമേരിക്ക... കുന്തം... കൊടചക്രം...

എല്ലാ അവനും പോയി ആഹാരത്തോറ്റോപ്പം മദ്യം കുടിക്ക്..(ഇവനൊക്കെ അടിച്ചു പാമ്പായിക്കിടന്നാല്‍ പിന്നെ ആരുടെയു ശല്യമില്ലതെ ഞങ്ങള്‍ക്ക് കട്ടു മുടിക്കാമായിരുന്നു...

എന്തൊക്കെ ചെയ്താലും ഈ വര്‍ക്കേര്‍ഴ്സ് നമുക്കു തന്നെ വോട്ടു ചെയ്യും... ഹാ ഹാ ഹാ....

Anonymous said...

വര്‍ക്കേഴ്സ് ഫോറം പിണറായിയെ ന്യായീകരിക്കാന്‍ ബദ്ധപ്പെടുന്നതില്‍ അത്ഭുതമില്ല.ലാവലിന്‍ കോഴക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് ഒട്ടും കുറവല്ല എന്നതിനാല്‍.

എന്നാല്‍ ഇതുകൊണ്ടൊന്നും സംശയങ്ങള്‍ മാറുന്നില്ല.

അനാവശ്യ തിടുക്കം,
വൈദ്യതിമേഖലയുമായി ബന്ധമില്ലാത്ത ക്യാന്‍സര്‍ സെന്റരിനെ കൊണ്ടുവന്നത്,
എവിടുന്നോ ഒരു ടെക്നിക്കാലിയയെ കെട്ടി എഴുന്നള്ളിച്ചത്,
പലകാര്യങ്ങളിലുമുള്ള സുതാര്യതയുടെ അഭാവം,
കരാറിനെ എതിര്‍ത്തവരോടുള്ള സമീപനം(തല പരിശോധിക്കണം തുടങ്ങിയ പരാമര്‍ശങ്ങള്‍),
പാര്‍ട്ടിയില്‍ പിണറായിയുടെ അപ്രമാദിത്വം വന്നുചേര്‍ന്നത്,
ഒട്ടും പാര്‍ട്ടിയുടെ ആസ്തി പെട്ടെന്ന് കുതിച്ചുയര്‍ന്നത്,
സംശയകരമായ വ്യക്തിത്വങ്ങള്‍ പാര്‍ട്ടിക്കുവേണ്ടി വാദിക്കുന്നത്,
CBI അന്വേഷണം ഒഴിവാക്കാന്
കോടികള്‍ തുലച്ചത്

കൂടാതെ ഈ വെപ്രാളവും കൈകാലിട്ടടിയും എല്ലാം

അങ്കിള്‍ said...

ഇവിടെ, ഈ കേസില്‍ ചില ഓഡിറ്റര്‍മാരെയടക്കം സ്വാധീനിച്ച് തെറ്റായ നിഗമനങ്ങളിലെത്താന്‍ ബാഹ്യശക്തികള്‍ പ്രേരണ ചെലുത്തിയെന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി.

സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടുണ്ടാക്കുന്ന വിധത്തെപറ്റി പഠിച്ചിട്ടുതന്നെയാണൊ ശ്രി.മനോജ് ഇപ്രകാരം വച്ച് കാച്ചിയത്?. ഇങ്ങനെയൊരു സംശയമുണ്ടായിരുന്നെങ്കില്‍, കേരളത്തിലുള്ള അക്കൌണ്ടന്റ് ജനറലിനേയൊ അല്ലെങ്കില്‍ ഡല്‍ഹിയിലുള്ള സി.ഏ.ജി യേയോ ബന്ധപ്പെടാമായിരുന്നു. അത്തരത്തിലുള്ള ചെറിയ സംശയമുള്ള കാര്യങ്ങള്‍ പോലും സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തില്ല. പത്രത്തില്‍ കൂടെ എന്തും പറയാമല്ലോ, അല്ലേ?

ഇതാ ഇവിടെ നടക്കുന്ന ചര്‍ച്ച കൂടി ഒന്നു വായിഛ്ചു നോക്കാന്‍ താല്പര്യപ്പെടുന്നു.
http://www.sarkkaarkaryam.blogspot.com

Anonymous said...

bankworkersforum=deshabhimani

Anonymous said...

Sir,
You start another blog to defend Pinarayi. We expect the forum to be more concerned with the issues of workers and the downtrodden than Comrade Pinarayi. (he may become "Pinamayi" tomorrow.)His credentials are doubtful for an onlooker, considering his past activities of the last 28 years. Only by quirk of fate he happened to be the Secretary of CPIM. Leave his defense to his cronies.

ചിതല്‍ said...

ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്ത് ഇടതു പക്ഷക്കാര്‍ വ്യത്യസ്‌തരാണെന്നും അവര്‍ക്ക് അഴിമതിക്കാരാനാവില്ലെന്നും ഉള്ള ബേസിക്ക് പ്രിമൈസിസില്‍ നിന്നാണ് ഞങ്ങള്‍ സംസാരിക്കുന്നത്” ഫോറം

ആ ഒരു വിശ്വാസത്തില്‍ തന്നെ ഞാനും ഇത് വരെ നില്‍ക്കുന്നത്..

ഇതിന് മുമ്പ് എനിക്ക് ഇത് വരെ വിശ്വസിക്കാന്‍ പറ്റാവുന്ന ഒരു അഴിമതിയും (സെക്രട്ടറിമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പെടുന്ന-ബ്രാഞ്ച് തലം അല്ല)അറിഞ്ഞിട്ടില്ല..
മറ്റ് വേദവാക്യം പറയുന്ന പലരിലും അതിന്റെ ചീഞ്ഞ മണം ഇന്നും എനിക്ക് അനുഭവപെടുന്നു..
അത് കൊണ്ട് ഇവിടെ ഞാന്‍ കുറ്റം തെളിയുന്നത് വരെ ഒരു പക്ഷത്ത് നില്‍ക്കുന്നു..
അദ്ദേഹം കോടതിയില്‍ പറയാനുള്ളത് പറയട്ടെ..
ബാക്കി വരട്ടെ...എന്നിട്ട്
----------------------

ഇത് ഇവിടെ പറയുന്നത് എന്റെ ആത്മഗതം മാത്രം..
സോ ചര്‍ച്ച നടക്കട്ടേ..

Anonymous said...

പിണറായി ഫോറമേ,

സാധാരണ ജനവിഭാഗത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ കൊള്ളരുതായ്മ കാണിക്കുമ്പോള്‍ അതിന് കൂടുതല്‍ പ്രചാരം കൈവരുന്നത് സ്വാഭാവികമാണ്.അതിന് പത്രക്കാരുടെ മേക്കിട്ട് കേറേണ്ടതില്ല.പള്ളിലച്ചമ്മാരും സന്യാസിമാരും വേണ്ടാത്തരം കാണിച്ചാലും ഇതു തന്നെ കഥ.

പിഴച്ച നേതാവിനെ പുറത്താക്കുന്നതിലൂടേയാണ് പാര്‍ട്ടി ശുദ്ധീകരിക്കപ്പെടുന്നത്.അല്ലാതെ അയാളെ സംരക്ഷിക്കുന്നതിലൂടെയല്ല.അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയും പിണറായിയുടെ പാര്‍ട്ടിയും തമ്മില്‍ വ്യത്യാസമില്ലെന്നു പറയേണ്ടിവരും.ഇതിനെ ഇടതുപക്ഷവിരുദ്ധതയായി ചിത്രീകരിക്കുന്നതില്‍ ചില മന്ദബുദ്ധികള്‍ മാത്രമേ വീഴുകയുള്ളു.പിന്നെ, പണത്തിന്റെയും പവറിന്റേയും പിന്നില്‍ നിന്ന് നക്കാപിച്ച വാങ്ങുന്നവരും അങ്ങനെ പറഞ്ഞേക്കും.

സ്വയം കണ്ണടയ്ക്കാം, ചുറ്റുമുള്ള അല്പം ചിലരുടെ കണ്ണു പൊത്തുകയുമാവാം.അതിലപ്പുറം സാധിക്കില്ല ഫോറമേ.

Anonymous said...

"സാധാരണ ജനവിഭാഗത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ കൊള്ളരുതായ്മ ..."

എന്ത് കൊള്ളരുതായ്മ.ഒന്നു പറയ് മോനേ..എന്തിനാ ഈ നിരാശയും ചൂടാവലും.ഉമ്മന്‍ചാണ്ടിടെ വിജിലന്‍സ് എസ്.പി.പ്രതാപനും ഇപ്പൊ പറയുന്നു തെളിവിന്‍റെ ഒരു കണിക പോലും ഞങ്ങള്ക്ക് കിട്ടിയില്ലാന്നു.ടിയാന്‍ ഇപ്പൊ വിരമിച്ച ശേഷം അമൃത institute lu ആണ്(ദിനേശ് ബീടീല്‍ അല്ല).വെപ്രാളം കാട്ടല്ലേ, എപ്പോഴും ചക്ക വീണാല്‍ മുയല്‍ ചാവുമോ.

Anonymous said...

"- 'അവര്‍ അര മണിക്കൂര്‍ നേരത്തേ പുറപ്പെട്ടിട്ടുണ്ടെന്ന്. ഞാനത് പറഞ്ഞ് ഒരു മണിക്കൂര്‍ നേരത്തെയാക്കി!'

എന്ടപ്പന്‍ വീരവര്‍മ കിണര്‍ കുത്തി,നല്ല പോലെ ..ചിലവധികമായതിനാല്‍ ഞാന്‍ അത് മൂടി(പിന്നെ ടെന്ടെര്‍ വിളിച്ചു)പുതിയ കിണര്‍ കുഴിച്ചു..ഇപ്പൊ മൊത്തം ലാഭമാ!!!

Anonymous said...

ഇന്നത്തെ നൂസ് കേട്ടാപ്പാ..

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്‌ യാദവിനെതിരായ അനധികൃത സ്വത്തു കേസ്‌ കെട്ടിച്ചമച്ചതെന്നു സിബിഐ സമ്മതിക്കുന്നു. കേസ്‌ പുനരവലോകനം ചെയ്യാന്‍ സുപ്രീംകോടതിയില്‍ സിബിഐ അനുമതി തേടി.അപേക്ഷ നാളെ പരിഗണിക്കും..
കേസ് പരിഗണിക്കുന്നത്,കോടതി പരിഗണിക്കുന്നതേ നാള്യാ ട്ടാ.
-------കൊണ്ടുപോയി ??? നീയെ ചാപ്പാ..
ഏത് ജയരാജനും, ഏത് പ്രഗ്യാ സുരേന്ദ്രനും കാളിയപ്പനും,ചാണ്ടീം വിളിച്ചു പോവില്ലേ പോടാ പുല്ലേ, സി.ബി....

paarppidam said...

ലാവ്‌ലിൻ സംബന്ധിച്ച കാര്യങ്ങളിൽ സുതാര്യമല്ലാത്തപലതും കാണുന്നു എന്നതിനാലാണ് ആളുകൾക്ക് സംശയം വരുന്നത്. ലാവ്‌ലിനെ കോടതിയിൽ നേരിടാതെ രാഷ്ടീയമായി നേരിടുമെന്ന് പറഞതും. നേതാക്കന്മാരുടെ വെപ്രാളവും സഖാവ് വി.എസ്സിന്റെ നിലപാടും ഇന്നാട്ടിലെ ജനങ്ങൾ കാണുന്നില്ലെ? ജനം അണിയല്ല അവർക്ക്സ്വതന്ത്രമായ ചിന്തക്കും പ്രതികരണത്തിനും നടപടിയേ ഭയപ്പെടേണ്ടതില്ല.

പിണറായിയാണൂപാർടി എന്ന രീതിയിൽ ഉള്ള പ്രസ്ഥാവന ആവേശപൂർവ്വം പറയുമ്പോൾ(?) നാളെ ഈ നേറതാവിനെ തെറ്റുകാരണാണെന്ന് കോടതി കണ്ടെത്തിയാൽ(അല്ല വരില്ല/സാധ്യതയില്ല....അപൂർവ്വങ്ങളിൽ അപൂർവ്വമായി ഈ അഥവാ കണ്ടെത്തിയാൽ)“പാർടി അഴിമതിയാണെന്ന്“ പറയുമോ?
നേതാവാണ് പാർടി പാർടിയാണ് നേതാവെന്നത് ആരെങ്കിലും കരുതുന്നു എങ്കിൽ , അത് ഒരു കമ്മ്യൂണിസ്റ്റു പ്രസ്ഥനത്തിനു ചേരുന്ന സമീപനമ അല്ല.കാലുതിരുർമ്മുന്നവനും കീ.ജെയ് വിളിക്കുന്നവനും സീറ്റും സ്ഥാനമാനങ്ങളും കൊടുക്കുന്ന പ്രസ്ഥാനങ്ങളുടെ തലത്തിലേക്ക് പോകേണ്ടതല്ല കംയൂണിസ്റ്റൂപ്രസ്ഥാനങ്ങൾ എന്ന് വിശസിക്കുന്നതുകൊണ്ട് പറഞുപോയതാണ്.


മറ്റൊരു കാര്യം വർക്കേഴ്സ് ഫോറം മനസ്സിലാക്കേണ്ടത് ഇന്ത്യയിലെ ബെൽ പോലുള്ള സ്ഥപനങ്ങൾക്ക് ഈ വർക്ക് കൊടുത്തിരുന്നേൽ ചുരുങ്ങിയപക്ഷം ഇവിടത്തെ ഒരു സ്ഥാപനത്തിനും അതുവഴി അവിടത്തെ തൊഴിലാളികൾക്കും നേട്ടമുണ്ടായേനേ. എന്തേ അതേ കുറിച്ച് പറയുന്നില്ല അതും തൊഴിലാളിവർഗ്ഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്നവർ.അനവധി പേർ തൊഴിൽ ഇല്ലാതെ നടക്കുന്ന ഇന്ത്യാരാജ്യത്തെ സ്ഥപാനങ്ങൾക്ക് കരാറ് നൽകാതെ, ക്യാനഡക്കാർക്ക് അല്ലല്ലോ നാം തൊഴിലവസരം ഉണ്ടാക്കേണ്ടത്.

പിന്നെ ക്യാൻസർ സെന്റർ.. അതിനു വേറെ ധനം സമാഹരിക്കുവാൻ എത്രെ വഴികൾ ഉണ്ട്.ഒന്നും വേണ്ട വൈദ്യുതി ബോർഡിനു കിട്ടാനുള്ള കുടിശ്ശിക മര്യാദക്ക് പിരിച്ചാൽ കിട്ടില്ലേ നല്ലൊരുതുക...ഏത. അപ്പോൾ സംഗതി ഏതാണ്ടൊക്കെ ഇല്ലേ ഈ കേസുകെട്ടിൽ.

paarppidam said...

ലാവ്‌ലിൻ സംബന്ധിച്ച കാര്യങ്ങളിൽ സുതാര്യമല്ലാത്തപലതും കാണുന്നു എന്നതിനാലാണ് ആളുകൾക്ക് സംശയം വരുന്നത്. ലാവ്‌ലിനെ കോടതിയിൽ നേരിടാതെ രാഷ്ടീയമായി നേരിടുമെന്ന് പറഞതും. നേതാക്കന്മാരുടെ വെപ്രാളവും സഖാവ് വി.എസ്സിന്റെ നിലപാടും ഇന്നാട്ടിലെ ജനങ്ങൾ കാണുന്നില്ലെ? ജനം അണിയല്ല അവർക്ക്സ്വതന്ത്രമായ ചിന്തക്കും പ്രതികരണത്തിനും നടപടിയേ ഭയപ്പെടേണ്ടതില്ല.

പിണറായിയാണൂപാർടി എന്ന രീതിയിൽ ഉള്ള പ്രസ്ഥാവന ആവേശപൂർവ്വം പറയുമ്പോൾ(?) നാളെ ഈ നേറതാവിനെ തെറ്റുകാരണാണെന്ന് കോടതി കണ്ടെത്തിയാൽ(അല്ല വരില്ല/സാധ്യതയില്ല....അപൂർവ്വങ്ങളിൽ അപൂർവ്വമായി ഈ അഥവാ കണ്ടെത്തിയാൽ)“പാർടി അഴിമതിയാണെന്ന്“ പറയുമോ?
നേതാവാണ് പാർടി പാർടിയാണ് നേതാവെന്നത് ആരെങ്കിലും കരുതുന്നു എങ്കിൽ , അത് ഒരു കമ്മ്യൂണിസ്റ്റു പ്രസ്ഥനത്തിനു ചേരുന്ന സമീപനമ അല്ല.കാലുതിരുർമ്മുന്നവനും കീ.ജെയ് വിളിക്കുന്നവനും സീറ്റും സ്ഥാനമാനങ്ങളും കൊടുക്കുന്ന പ്രസ്ഥാനങ്ങളുടെ തലത്തിലേക്ക് പോകേണ്ടതല്ല കംയൂണിസ്റ്റൂപ്രസ്ഥാനങ്ങൾ എന്ന് വിശസിക്കുന്നതുകൊണ്ട് പറഞുപോയതാണ്.


മറ്റൊരു കാര്യം വർക്കേഴ്സ് ഫോറം മനസ്സിലാക്കേണ്ടത് ഇന്ത്യയിലെ ബെൽ പോലുള്ള സ്ഥപനങ്ങൾക്ക് ഈ വർക്ക് കൊടുത്തിരുന്നേൽ ചുരുങ്ങിയപക്ഷം ഇവിടത്തെ ഒരു സ്ഥാപനത്തിനും അതുവഴി അവിടത്തെ തൊഴിലാളികൾക്കും നേട്ടമുണ്ടായേനേ. എന്തേ അതേ കുറിച്ച് പറയുന്നില്ല അതും തൊഴിലാളിവർഗ്ഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്നവർ.അനവധി പേർ തൊഴിൽ ഇല്ലാതെ നടക്കുന്ന ഇന്ത്യാരാജ്യത്തെ സ്ഥപാനങ്ങൾക്ക് കരാറ് നൽകാതെ, ക്യാനഡക്കാർക്ക് അല്ലല്ലോ നാം തൊഴിലവസരം ഉണ്ടാക്കേണ്ടത്.

പിന്നെ ക്യാൻസർ സെന്റർ.. അതിനു വേറെ ധനം സമാഹരിക്കുവാൻ എത്രെ വഴികൾ ഉണ്ട്.ഒന്നും വേണ്ട വൈദ്യുതി ബോർഡിനു കിട്ടാനുള്ള കുടിശ്ശിക മര്യാദക്ക് പിരിച്ചാൽ കിട്ടില്ലേ നല്ലൊരുതുക...ഏത. അപ്പോൾ സംഗതി ഏതാണ്ടൊക്കെ ഇല്ലേ ഈ കേസുകെട്ടിൽ.

Anonymous said...

Political Manipulation Of CBI


THE Central Bureau of Investigation (CBI) has sought sanction from the governor of Kerala for prosecuting Pinarayi Vijayan, secretary of the Kerala state committee of the CPI(M) and former minister for electricity under the LDF government in Kerala. The steps taken by the CBI to prosecute Pinarayi Vijayan is politically motivated and meant to denigrate the prestige of the Party. Pinarayi Vijayan was minister for electricity from 1996 till 1998 during the period of LDF government headed by E K Nayanar. Pinarayi Vijayan resigned from the ministry when he became the state secretary of the Kerala state committee of the CPI(M).


This is the second time that the agreement of the Kerala State Electricity Board with the SNC Lavlin, a Canadian engineering and consultancy firm, has been raked up on the eve of elections to attack the CPI(M) and the state secretary. The whole history of the case and the contradictory stands taken by the Congress-led UDF government in Kerala, the UPA government at the centre and the CBI expose their political motive.


On March 6, 2003, when the UDF government was in power, it referred the agreement with the SNC Lavlin to the Vigilance Department. The Vigilance Department, after conducting detailed enquiries, filed a report to the UDF government headed by Congress leader Oomen Chandy on February 10, 2006. It was categorically stated in the report that Pinarayi Vijayan cannot be held responsible for any lapses on this matter. When the UDF government found that the report of the Director of Vigilance did not suit their political game, they decided to remove the Vigilance Director from the post and refer the matter to the CBI on March 1, 2006 – just on the eve of assembly elections. Using the cabinet decision to refer the matter to the CBI, a malicious campaign was launched against the Party and Pinarayi Vijayan during the election period.


There was a Public Interest Litigation pending before the Kerala High Court seeking CBI inquiry into the matter during this period. The Oomen Chandy government had filed an affidavit in the High Court on February 7, 2006 declaring that CBI inquiry was not necessary since the state Vigilance Department was investigating the case. The same government changed its position after receiving the vigilance report on February 10, 2006 and decided to go for a CBI enquiry on March 1. The change in position in a matter within 20 days exposes the ulterior political motives of the UDF government.


The central government sought the views of the CBI on the request of the UDF government seeking CBI inquiry into the matter. The CBI decided that since the state Vigilance Department had already conducted a thorough investigation into the case, it need not take up the case. But, on the basis of a Public Interest Litigation filed in the High Court, the High Court sought the state government's response to the demand for CBI inquiry. The LDF ministry took a decision on December 4, 2006 to file an affidavit before the High Court agreeing with the views of the CBI that no fresh inquiry was needed on the matter. However, the High Court ordered that the case be inquired into by the CBI. Now the CBI has filed its report and has sought sanction from the governor of Kerala for prosecuting Pinarayi Vijayan. The matter is pending before the governor for a final decision.


The Memorandum of Understanding for the renovation and modernisation of the power plants with the SNC Lavlin firm was signed on August 10, 1995 under the leadership of G Karthikeyan who was the minister for electricity in the UDF government. The consultancy agreement was signed on February 24, 1996. The agreements were signed after discussions held in Canada by a team led by G Karthikeyan. The LDF government which came to power in May, 1996 had decided to continue with the Memorandum of Understanding and consultancy agreement signed during the UDF government. It was in this context that the then chief minister E K Nayanar and electricity minister Pinarayi Vijayan visited Canada and held detailed discussions.


It is surprising that the CBI, which alleges Pinarayi Vijayan with criminal conspiracy, does not find fault with G Karthikeyan who had signed the first and second stage agreements. Pinarayi Vijayan and the LDF government did not take any new decision except bringing certain amendments in the existing contract which made it more favourable to the state.


There have been complaints that the central government has been misusing CBI as an instrument to foist false cases against political opponents and to exonerate political friends from criminal liabilities. Currently, there is a glaring example of how the ruling Congress party uses CBI investigations. The CBI had petitioned the Supreme Court earlier that its report on investigating Mulayam Singh Yadav and family members in a disproportionate assets case be submitted to the court. That was when the Samajwadi Party was opposed to the Congress. Subsequently, after the Samajwadi Party supported the UPA government, the CBI did a volte face and went to the Supreme Court asking to withdraw its petition and asking the court to allow it to submit its report to the government. The court is still hearing the fresh petition. Even the counsel for the CBI has been changed after the first hearing when the court made some pointed queries.


The present case is another instance of misuse of the CBI to foist false cases against political opponents. The use of CBI by the ruling party, as its instrument for political purposes, should be a matter for serious public concern. The CPI(M) will expose the Congress game behind this move. The people of Kerala will see through this blatant political manoeuvre.


---------------

Peoples Democracy

Unknown said...

300 Kodiyude kachavadathinu 100 kodi free tharunna aa bhuddi yundello athu nammude chumattu thozhilalikalude nokku kooli puthi thanne. Alla pinne... Kallan maarkkku choottu pidikkan CITU kaarude peril oru foravum.