Sunday, June 28, 2009

മാവോയിസത്തില്‍ നിന്ന് സാമൂഹ്യ പ്രസ്ഥാനത്തിലേക്ക്

1970കളോടെയാണ് മാവോയിസം രാഷ്‌ട്രീയമായി അപചയം നേരിടുന്നത്. എന്നാല്‍ മാവോചിന്ത പലവിധേനയും തുടര്‍ന്നും നിലനിന്നു. സംഘടിത മാവോയിസവുമായി പല ബുദ്ധിജീവികളും തങ്ങളുടെ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ആ ചിന്തയുടെ ഗണങ്ങള്‍ ഉപയോഗിച്ചുതന്നെ, അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുപോന്നു. 1980കളുടെ ആദ്യത്തോടെ, അവരില്‍ ചിലര്‍, പിന്നീട് സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്ന് അറിയപ്പെട്ട പ്രസ്ഥാനങ്ങളില്‍ ചേരുന്നതുകാണാം. മാവോയിസത്തിന്റെ രാഷ്‌ട്രീയം പിന്നോട്ടടിച്ചെങ്കിലും, അതിന്റെ സാമൂഹികവും സാംസ്‌ക്കാരികവുമായ പ്രത്യാഘാതങ്ങള്‍ മധ്യവര്‍ഗ ബുദ്ധിജീവികളുടെ ഇടയില്‍ പല ഭാഷ്യങ്ങളില്‍ നിലനിന്നു.

ബൂര്‍ഷ്വാ രാഷ്‌ട്രീയത്തിന് കൈവന്ന പുതിയ മുന്നേറ്റങ്ങള്‍, ലോകത്തിലാകെ മാർൿസിസവും സോഷ്യലിസവും കമ്യൂണിസവും ചരമഗതിപൂണ്ടു എന്ന പ്രചാരണത്തിന് ഇടയാക്കി. സമകാലീന സാഹിത്യ സിദ്ധാന്തങ്ങളില്‍ ഉയിര്‍കൊണ്ട ഉത്തരാധുനിക / ഉത്തര മാർൿസിസ്റ്റ് ധാരകള്‍, നേരത്തെ തന്നെ മാർൿസിസം ഉല്പാദന രീതിയുടെ പുരോഗമനാത്മക ബൃഹദാഖ്യാനം മാത്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ മുതലാളിത്തത്തിനു ബദലാകാനോ വിമര്‍ശമാകാനോ മാർൿസിസത്തിനു കഴിയില്ലെന്നും ഉത്തരാധുനികര്‍ പറഞ്ഞു. ബൂര്‍ഷ്വാ സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യം നിറഞ്ഞ നിഷേധം എന്ന നിലയില്‍ സോഷ്യലിസത്തെ പരാമര്‍ശിക്കുന്ന പതിവും ഒഴിവാക്കപ്പെട്ടു. പകരം ജനാധിപത്യം, സാമൂഹ്യ പ്രസ്ഥാനങ്ങള്‍, സമരത്തിന്റെ ചിതറിത്തെറിച്ചുനില്‍ക്കുന്ന ഇടങ്ങള്‍ എന്നിങ്ങനെയുള്ള പദാവലികള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

ഇത്തരത്തില്‍ മറ്റു നിലയിലുള്ള വ്യാഖ്യാനങ്ങളും രംഗത്തെത്തി. അതിലാദ്യത്തേത് സോവിയറ്റ് സാമ്രാജ്യത്വവും അമേരിക്കന്‍ ഐക്യനാടുകളും പങ്കുവെയ്‌ക്കുന്ന സമാനതകളെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ആയിരുന്നു. ഈ സഖ്യത്തിനെതിരെ മാവോയിസത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കപ്പെട്ടു. മറ്റൊന്ന് ഇതിന്റെ ഇസ്ളാമിസ്റ്റ് വ്യാഖ്യാനമാണ്. ഇതുപ്രകാരം മഗ്രിബ് പ്രദേശത്തിന്റെ അറ്റ്ലാന്റിക് കര മുതല്‍ മധ്യേഷ്യയും പശ്ചിമേഷ്യയും അടങ്ങുന്ന മേഖലയില്‍, മഹത്തായ ഒരു വിപ്ലവം വീശിയടിക്കുകയാണെന്ന് പറഞ്ഞു. ഈ വിപ്ലവം പടിഞ്ഞാറന്‍ ആഫ്രിക്കയിലും സഹാറയുടെ ഒരു ഭാഗത്തും അലയടിച്ച്, സുഡാനിലേക്കും സോമാലിയയിലേക്കും പടര്‍ന്ന് മുന്‍ സോവിയറ്റ് യൂണിയനിലെ ഏഷ്യന്‍ റിപ്പബ്ലിക്കുകളിലേക്കും ഇറങ്ങിച്ചെല്ലുകയാണെന്നും, ചൈനയുടെ സിന്‍കിയാങ് മേഖലയിലേക്ക് കടക്കുകയാണെന്നും, അത് കാശ്‌മീരിന്റെയും ബംഗ്ളാദേശിന്റെയും ഇരട്ട പ്രദേശങ്ങളെ കീഴടക്കുമെന്നും, പിന്നീട് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും അങ്ങനെയങ്ങനെ മുന്നേറുമെന്നും അവര്‍ സ്വപ്‌നം കണ്ടു. ഒന്നും രണ്ടും ലോകങ്ങളിലെ സൂപ്പര്‍ ശക്തികളായ ശെയ്ത്താന്‍മാര്‍ക്കെതിരാണ് ഈ വിപ്ലവമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിന് പൊതുവെ അറിയുന്ന ത്രിലോക സിദ്ധാന്തം ഏതായാലും ഇതല്ല. ക്രിസ്‌ത്യന്‍ മുതലാളിത്തത്തിന്റെയും ദൈവമില്ലാത്ത കമ്യൂണിസത്തിന്റെയും ശക്തികള്‍ ഇസ്ളാമിക് ഉമ്മ(Umah)ക്കെതിരായി നിലകൊളളുകയാണെന്നും അവര്‍ നിലപാടുതറകള്‍ ചമച്ചു.

*
ഈ രാഷ്‌ട്രീയ പശ്ചാത്തലത്തിനു നടുവിലാണ് പലസ്‌തീന്‍ സ്വദേശിയായ എഡ്വേര്‍ഡ് സെയ്‌ദിന്റെ ഓറിയന്റലിസം എന്ന പുസ്‌തകം പുറത്തിറങ്ങുന്നത്. പുസ്‌തകത്തില്‍, സെയ്‌ദ് ഓറിയന്റലിസം എന്ന ആശയത്തെ ഇങ്ങനെയെല്ലാം നിര്‍വചിക്കുന്നു:

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഏകദേശം ഒരു തുടക്കമായി എടുത്താല്‍, കിഴക്കിനെ കൈകാര്യം ചെയ്യാനുള്ള ഒരു കോര്‍പറേറ്റ് സ്ഥാപനം എന്ന നിലയില്‍ ഓറിയന്റലിസത്തെ വിശകലനം ചെയ്യാം. കിഴക്കിനുമേല്‍ ആധികാരികത്വം അവകാശപ്പെട്ടുകൊണ്ട്, ആധിപത്യത്തിന്റെയും പുനഃക്രമീകരണത്തിന്റെയും പാശ്ചാത്യ ശൈലിയാണ് ഓറിയന്റലിസം അല്ലെങ്കില്‍ പൌരസ്‌ത്യവാദം കൊണ്ട് അര്‍ഥമാക്കുന്നത്. മറ്റൊരര്‍ഥത്തില്‍, കിഴക്കിനെക്കുറിച്ച് ഗവേഷണം നടത്തുകയോ എഴുതുകയോ അധ്യാപനം നടത്തുകയോ ചെയ്യുന്ന ഒരാള്‍ നരവംശ ശാസ്‌ത്രകാരനാകട്ടെ, സാമൂഹ്യശാസ്‌ത്രജ്ഞനാകട്ടെ, ചരിത്രകാരനാകട്ടെ അയാള്‍ ഒരു ഓറിയന്റലിസ്റ്റ് ആണെന്നു പറയാം. അയാള്‍ ചെയ്യുന്ന പ്രവൃത്തി മൊത്തത്തില്‍ ഓറിയന്റലിസവും.

കിഴക്കിനെയും പടിഞ്ഞാറിനെയും സ്വത്വത്തിന്റെയും ജ്ഞാനത്തിന്റേയും മണ്ഡലങ്ങളില്‍ രണ്ടുതട്ടില്‍ നിര്‍ത്തുന്ന ചിന്താ ശൈലിയാണ് ഓറിയന്റലിസം അല്ലെങ്കില്‍ പൌരസ്‌ത്യവാദം. ഈസ്‌കിലസ്, വിൿടര്‍ ഹ്യൂഗോ, ഡാന്റെ, കാള്‍മാര്‍ക്സ് എന്നിവരെയെല്ലാം ഓറിയന്റലിസ്റ്റുകളായാണ് സെയ്‌ദ് കണക്കാക്കുന്നത്.

മാർൿസിനു പകരം ഫൂക്കോ

പലസ്‌തീന്‍ വിമോചന പോരാട്ടത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍, സമരമുന്നണിയിലെ മുന്‍പന്തിയിലെ സാംസ്‌ക്കാരിക സിദ്ധാന്തം എന്ന നിലയില്‍ എഡ്വേര്‍ഡ് സെയ്‌ദിന്റെ ഓറിയന്റലിസം എന്ന പുസ്‌തകം വലിയ ഒരു ദിശാമാറ്റത്തെയാണ് കുറിക്കുന്നത്. ഫൂക്കോയുടെ പരികല്‍പനകളെ ഉപയോഗിച്ചുകൊണ്ടാണ്, സെയ്‌ദിന്റെ പുസ്‌തകത്തില്‍ ഓറിയന്റലിസം എന്ന പരികല്പന അദ്ദേഹം മുന്നോട്ടു വെയ്‌ക്കുന്നത്. ഈ പഠനത്തിന്റെ വിഷയമായ ഓറിയന്റലിസം ഒരു വ്യവഹാരം (ഡിസ്‌കോർഴ്സ് ) ആണെന്ന് അത് പ്രഖ്യാപിച്ചു. കിഴക്കിനെ അപകടകാരിയും അപരനുമായാണ് യൂറോപ്പ് സ്വയം നിര്‍വചിക്കുന്നത്.

ഓറിയന്റലിസം രീതിശാസ്ത്രത്തിന്റെ തലത്തില്‍ കൊണ്ടുവന്ന ഈ നവീനതക്ക് രണ്ട് പ്രത്യാഘാതങ്ങളുണ്ടായി. ഒന്ന് മാർൿസില്‍ നിന്നും ഫൂക്കോയിലേക്കുള്ള ദിശാമാറ്റമാണ്. ഇതാകട്ടെ, ഉത്തരാധുനികതയുടെ നിമിഷവുമായി വളരെ വ്യക്തമായും രാജിയാകുന്നതായിരുന്നു. യൂറോപ്യന്‍ സ്വാധീനത്തിനെതിരായ അങ്ങേയറ്റത്തെ പ്രാദേശികവാദികളുടെ പാശ്ചാത്യ വിരുദ്ധതയെ മാറ്റിവെച്ചാല്‍, കൊളോണിയലിസത്തെ സംബന്ധിച്ച സാമൂഹികോന്മുഖവും രാഷ്‌ട്രീയകുതുകിയുമായ വിമര്‍ശം മാർൿസിസവുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. അതല്ലെങ്കില്‍, മാർൿസിസവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും മുന്നോട്ടു കൊണ്ടുവരാന്‍ സഹായിച്ച സാമ്രാജ്യത്വവിരുദ്ധതയോട്, അവ ചേര്‍ന്നുനിന്നു. ആ രാഷ്‌ട്രീയ പാരമ്പര്യത്തില്‍ നിന്ന് സെയ് ദിന്റെ വിഛേദനം വളരെ സ്വാധീനവത്തായ ഫലങ്ങളാണ് സൃഷ്ടിച്ചത്.

മാർൿസിനെത്തന്നെ ഒരു ഓറിയന്റലിസ്റ്റ് എന്ന നിലയില്‍ പുസ്തകം തള്ളിപ്പറഞ്ഞു. മാർൿസിസത്തെ ചരിത്രവാദത്തിന്റെ ഒരു ശിശുവായി മാറ്റിനിര്‍ത്തി. ആ പാരമ്പര്യത്തില്‍ നിന്ന് യഥാര്‍ഥമായി പ്രസരിച്ച ഉള്‍ക്കാഴ്ച്ചകള്‍ ഫൂക്കോഡിയന്‍ വ്യവഹാരിക സിദ്ധാന്തത്തിന്മേല്‍(ഡിസ്കോഴ്സ് തിയറി) ചാര്‍ത്തി.

കിഴക്കന്‍മാര്‍, ദസ്യുക്കള്‍, ശൂദ്രന്മാര്‍

എന്നാല്‍ അപരത്വം എന്ന കാഴ്ചപ്പാട് യൂറോപ്പ് മാത്രം പങ്കുവെച്ചുപോന്ന ഒന്നായി തെറ്റായി മനസ്സിലാക്കപ്പെടുകയയായിരുന്നു ഇവിടെ. ഇപ്രകാരം സ്വത്വവ്യത്യാസത്തിന്റെ പ്രശ്നം ഇസ്ളാമിസ്റ്റുകളും ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകളും ഉയര്‍ത്താറുണ്ട്. ഇസ്ളാമിക ഫണ്ടമെന്റലിസത്തിന്റെ പ്രയോക്താവായിരുന്ന ആയത്തുള്ള ഖൊമേനി തന്നെ ഓറിയന്റലിസ്റ്റ് നിലപാടില്‍ നിന്നുകൊണ്ട്, കിഴക്കും പടിഞ്ഞാറും തമ്മില്‍ ചരിത്രനിരപേക്ഷമായി നിലനില്‍ക്കുന്നു എന്നു പറയപ്പെടുന്ന, വ്യത്യാസത്തെ ഉപയോഗിച്ചാണ് തന്റെ സിദ്ധാന്തങ്ങള്‍ രൂപീകരിച്ചത്.

ഇന്ത്യയിലും വിവിധ വൃത്തങ്ങളില്‍ ഹിന്ദു ആത്മീയതയെ മുസ്ളിം അപരിഷ്കൃതത്വത്തിനെതിരെ എന്ന പോലെ, പടിഞ്ഞാറന്‍ ഭൌതികവാദത്തിന് എതിരെയും പ്രതിഷ്ഠിക്കാറുണ്ട്. ഇതും ഓറിയന്റലിസം മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടിന് യോജിച്ചതു തന്നെ. ദസ്യുക്കളെയും ശൂദ്രന്മാരെയും അപകടകാരികളും കീഴടക്കപ്പെട്ടവരുമായ അപരന്മാരായി ചിത്രീകരിക്കുന്നു എന്ന് മഹാഭാരതത്തെക്കുറിച്ചും ധര്‍മശാസ്ത്രങ്ങളെക്കുറിച്ചും ഓറിയന്റലിസ്റ്റ് ശൈലിയില്‍ പറയാം. വര്‍ഗം, ലിംഗം, വംശീയത, മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരസ്പര ശത്രുതയിലൂന്നിയ നിലനില്‍പ്പിന്റേതായ പ്രക്രിയകള്‍ ചരിത്രത്തില്‍ എമ്പാടും സംഭവിച്ചിട്ടുണ്ട്. ഇത്തരം അപകടവല്‍ക്കരണം നിര്‍ഭാഗ്യകരമെന്നു പറയട്ടെ, യൂറോപ്പിലാകട്ടെ യൂറോപ്പിനു പുറത്തുള്ള സമൂഹത്തിലാകട്ടെ, എല്ലാ സമൂഹങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത്തരം മുന്‍വിധികളുടെ യൂറോപ്യന്‍ രൂപങ്ങള്‍, ചരിത്രത്തില്‍ പ്രത്യേക ശക്തിയായിത്തീര്‍ന്നതും, അത് കോടിക്കണക്കിന് മനുഷ്യരുടെ യഥാര്‍ഥ ജീവിതത്തിന്മേല്‍ പ്രത്യാഘാതം സൃഷ്ടിച്ചതും, യൂറോ കേന്ദ്രീകൃത വംശീയതയില്‍ ഈ മുന്‍വിധികള്‍ പ്രകാശിക്കപ്പെട്ടതും, എല്ലാ കാലത്തും നിലനിന്ന ഏതെങ്കിലും സ്വത്വപരമായ പിടിവാശിയുടെയോ മിഥ്യാബോധത്തിന്റെയോ ഫലമായല്ല ഉണ്ടായത്. അതല്ലെങ്കില്‍, (ഫൂക്കോ വായനയുടെ തലത്തിലുള്ള) വ്യവഹാരത്തിന്റെ മണ്ഡലത്തില്‍, സവിശേഷമായ ശക്തിയുടെ സമാഹരണവുമല്ല. മറിച്ച്, കൃത്യമായി പറഞ്ഞാല്‍, കൊളോണിയല്‍ മുതലാളിത്തത്തിന്റെ ശക്തിയാണ് മറ്റ് തരത്തിലുള്ള അധികാര രൂപങ്ങള്‍ക്ക് ജന്മം നല്‍കിയത്. സാഹിത്യ-വിമര്‍ശനസിദ്ധാന്തങ്ങളില്‍ വികസിപ്പിക്കപ്പെട്ട സങ്കല്പനങ്ങളെ പ്രതിനിധാനങ്ങള്‍ എന്ന ഉത്തരാധുനികമായ ഊന്നലുകളുമായി വിളക്കിച്ചേര്‍ക്കാനുള്ള ശ്രമമാണ് സെയ്ദിന്റെ രീതിശാസ്ത്രം അവലംബിക്കുന്ന മറ്റൊരു രീതി. ഇതും ഉത്തരാധുനികതയോട് കണ്ണിചേരാനുള്ള ശ്രമമായിരുന്നു.

ഓറിയന്റലിസം: രാഷ്‌ട്രീയ പശ്ചാത്തലം

ഓറിയന്റലിസം എന്ന പുസ്തകം 1978 ലാണ് പ്രത്യക്ഷപ്പെടുന്നത്. ലോകചരിത്രത്തിലെ വളരെ കൃത്യമായ ചിലതിനെ ഈ കാലം അടയാളപ്പെടുത്തുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്‌ട്രീയ സമവാക്യങ്ങളില്‍ കാതലായ മാറ്റം വരുന്നു. അതുപോലെ മെട്രോപൊളിറ്റന്‍ രാജ്യങ്ങളില്‍ പൊതുവെ ബൌദ്ധികോല്‍പ്പാദനത്തിന്റെ മണ്ഡലത്തില്‍ നടന്ന മാറ്റങ്ങള്‍. ഈ വശങ്ങള്‍ ചില പരാമര്‍ശങ്ങള്‍ ആവശ്യപ്പെടുന്നു. കാരണം എങ്ങനെയാണ് ഈ പുസ്തകം വായിക്കപ്പെട്ടത് എന്നറിയാന്‍ ഇതാവശ്യമാണ്. അതുപോലെ എങ്ങനെയാണ് ബൌദ്ധിക ചരിത്രത്തില്‍ പ്രത്യേക രൂപത്തില്‍ അത് ഇടപെട്ടത് എന്നറിയാനും ഇതു സഹായിക്കും.

അത്ര കൃത്യമല്ലെങ്കിലും 1978ഓടെ രണ്ട് മഹത്തായ വിപ്ളവ ദശകങ്ങളുടെ കാലം സമാപിച്ചു. 1954ല്‍ ആരംഭിച്ച അള്‍ജീരിയന്‍ യുദ്ധം തൊട്ട്, 1975ല്‍ സൈഗോണിന്റെ വിമോചനം വരെയുള്ള ഒരു കാലഘട്ടത്തിന്റെ പരിസമാപ്തി. 1973ല്‍ ചിലിയിലാണ് ഈ നിര്‍ണായകമായ മാറ്റത്തിന്റെ തുടക്കം. യൂണിഡാഡ് പോപ്പുലറിന്റെ പരാജയം. അതു നാം അപ്പോള്‍ ശ്രദ്ധിച്ചില്ല. കാരണം ഇന്തോചൈനയിലെയും ആഫ്രിക്കയിലെ പോര്‍ച്ചുഗീസ് കോളനിയിലെയും വിമോചന പ്രസ്ഥാനങ്ങള്‍ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല; നമ്മുടെ ശ്രദ്ധ അവിടെയായിരുന്നു. 1978-79ല്‍ ഇറാനിലും അഫ്ഗാനിസ്ഥാനിലും നടന്ന രണ്ട് വിപ്ളവങ്ങള്‍ ഈ ഗതിമാറ്റം കുറ്റമറ്റതാക്കിത്തീര്‍ത്തു. ഇറാനില്‍ ഖൊമേനിയന്‍ സംഘം ഭരണകൂടം പിടിച്ചെടുത്തത് അപൂര്‍വമായ ഒരു സന്ധിയായിരുന്നു. ഇവിടെ വിപ്ലവവും പ്രതിവിപ്ലവവും ഒരേ നിമിഷത്തില്‍ തന്നെ ഒന്നിച്ചു. കമ്യൂണിസ്റ്റ് നേതൃത്വത്തിനു കീഴില്‍ അവസാനത്തെ വിപ്ലവം നടന്ന അഫ് ഗാനിസ്ഥാനില്‍, മാർൿസിന്റെ പ്രസിദ്ധമായ വാചകം കടമെടുത്താല്‍, ചരിത്രം ആവര്‍ത്തിച്ചു, ആദ്യത്തേത് ദുരന്തമായി, രണ്ടാമത്തേത് ഹാസ്യാത്മകമായി.

ഇറാനിയന്‍ വിപ്ലവം മധ്യ മേഖലയിലാകെ, ഇടതുപക്ഷത്തിന്റെ പരാജയം പ്രഖ്യാപിച്ചു. ആ മേഖലയിലാകെ ഇസ്ലാമിക മതമൌലിക വാദം മേല്‍ക്കൈ നേടി. സോഷ്യലിസ്റ്റ് രാഷ്ട്ര രൂപങ്ങളുടെ തകര്‍ച്ചക്ക് അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ അതിന്റെ സംഭാവന ചെയ്തു. ഇത് സോവിയറ്റ് യൂണിയനില്‍ പെരിസ്ട്രോയിക്കക്ക് പാത വിരിച്ചു; പിന്നീട് ആഗോളമായ പെരിസ്ട്രോയിക്കക്കും. ബാഗ്ദാദിനുമേലുള്ള 1991ലെ ആക്രമണം, പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോളിയര്‍ ആ രാജ്യത്തെ ആക്രമിച്ചതിനുശേഷം ഏറ്റവുംകൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായിരുന്നു. ഇത് ഈ ആഗോള പെരിസ്ട്രോയിക്കക്കു നല്‍കപ്പെട്ട പാരിതോഷികമായിരുന്നു. ഗൊയ്‌ഥെ പരിപാടിയെക്കുറിച്ചുള്ള കത്തിടപാടില്‍, മാര്‍ക്സ് ചൂണ്ടികാണിച്ച പോലെ, മുതലാളിത്തം അവശ്യമായും സോഷ്യലിസത്തിലേക്കു നീങ്ങിക്കൊളളണമെന്നില്ല, അത് കാടത്തത്തിലേക്കും നീങ്ങാം.

വിപ്ലവ ദശകങ്ങള്‍ അവസാനിച്ചത് മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ രാഷ്‌ട്രീയാവസ്ഥയെ വലതുപക്ഷത്തേക്കു അടുപ്പിച്ചു നിര്‍ത്തിക്കൊണ്ടാണ്. ആംഗ്ളോ സാക്സണ്‍ രാജ്യങ്ങള്‍ ഏറ്റവും പിന്തിരിപ്പനായ ആശയക്കാരെ അധികാരത്തിലെത്തിച്ചു; റീഗണും താച്ചറും. അമേരിക്കന്‍ ഐക്യനാടുകളുടെ വംശീയവിരുദ്ധ സാമൂഹികനീതി പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ബ്രിട്ടീഷ് മൈന്‍ തൊഴിലാളികളുടെ സമരം പരാജയപ്പെട്ടു. തൊഴിലാളികളുടെ സമരോത്സുകത ഇതോടെ അവസാനിച്ചു എന്ന തോന്നലുണ്ടാക്കി. ജര്‍മനിയിലും സ്കാന്‍ഡിനേവിയയിലും സോഷ്യല്‍ ഡെമോക്രസി ഉടനെ പരാജയത്തിലേക്ക് നീങ്ങി. ഇറ്റലിയില്‍ അത് ക്രാക്സിയുടെ ഭരണത്തില്‍ പൂര്‍ണമായും കീഴടങ്ങി ക്രിസ്ത്യന്‍ ജനാധിപത്യത്തിലേക്കു നീങ്ങി. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിന്നോട്ടടി തുടങ്ങി. ഒടുവില്‍ 1976ല്‍ പാര്‍ടി നിര്‍ണായകമായ നിലയില്‍ ഛിന്നഭിന്നമായി. ഫ്രാന്‍സില്‍ സോഷ്യല്‍ ഡെമോക്രസി അധികാരത്തില്‍ വന്നെങ്കിലും അത് വലതുപക്ഷത്തേക്കു നീങ്ങിക്കൊണ്ടാണ് അതിജീവനം കൊണ്ടത്.

പിന്നോക്കം നില്‍ക്കുന്ന മുതലാളിത്ത രാജ്യങ്ങളില്‍ എന്തുസംഭവിച്ചു എന്ന് വിശദമാക്കാന്‍ വിസ്താരഭയം അനുവദിക്കുന്നില്ല. നമ്മുടെ ഉപഭൂഖണ്ഡത്തില്‍ നടന്നതുമാത്രം പരിശോധിക്കാം. 1977ല്‍ പാക്കിസ്ഥാനില്‍ ബൂട്ടോയുടെ ജനപ്രിയ സോഷ്യല്‍ ഡെമോക്രസി സ്ഥാനഭ്രഷ്ടമാക്കപ്പെട്ടു. പകരം ഒരു ഇസ്ലാമിക പട്ടാള ഭരണകൂടം വന്നു; അദ്ദേഹത്തിന്റെ മകളുടെ കീഴില്‍, ജനാധിപത്യക്രമം വളരെ അപഹാസ്യമായ നിലയില്‍ പിന്നീട് എത്തിനോക്കിയെങ്കിലും. ബംഗ്ലാദേശില്‍, വിമോചന സമരത്തിന്റെ പുരോഗമനപരമായ ഉള്ളടക്കം മാഞ്ഞുപോയി. അവിടെ പാക്കിസ്ഥാന്‍ പട്ടാളത്തിലും പിന്നീട് അമേരിക്കന്‍ ഐക്യനാടുകളിലെ ഫോര്‍ട് ബ്രാഗിലും പരിശീലനം നേടിയ, വലതുപക്ഷ പട്ടാള ഓഫീസര്‍മാരുടെ വാഴ്ച സ്ഥാപിക്കപ്പെട്ടു.

ഇന്ത്യയില്‍ കമ്യൂണിസം ചില പ്രദേശങ്ങളില്‍ മാത്രം ശക്തമായി നിന്നു. മതസഹിഷ്ണുതയില്‍ അധിഷ്ഠിതമായ ഗാന്ധിയന്‍ ആശയങ്ങള്‍ പലപ്പോഴും ഗാന്ധിയുടെ പേരില്‍ തന്നെ വലിയതോതില്‍ ആക്രമിക്കപ്പെട്ടു. നെഹ്റുവിന്റെ നയങ്ങളില്‍പെട്ട പാര്‍ലമെന്റ് ജനാധിപത്യം, സെക്കുലര്‍ രാഷ്‌ട്രീയം, ആസൂത്രിത സമ്പദ് വ്യവസ്ഥ, ചേരിചേരാ നയത്തെ അടിസ്ഥാനമാക്കിയ വിദേശനയം എന്നിവയുടെയെല്ലാം ഉള്ളടക്കം ചോര്‍ന്നു.അടിയന്തരാവസ്ഥക്കു ശേഷം നാം സാക്ഷിയായ എല്ലാതരത്തിലുള്ള ദിശാവ്യതിയാനങ്ങളും 1970കളുടെ മധ്യം മുതല്‍ ആരംഭിച്ചു. ഇവയെല്ലാം ചേര്‍ന്ന് രാജ്യത്തെയും അതിന്റെ എല്ലാ രാഷ്‌ട്രീയവും സാമൂഹികവുമായ വ്യവഹാരത്തെയും മൊത്തത്തിലും നിര്‍ണായകമായും വലതുപക്ഷത്തേക്ക് നയിച്ചു.

പുതിയ ബുദ്ധിജീവി

ആഗോളമായി വലതുപക്ഷത്തിന്റെ ആക്രമണങ്ങള്‍, ഇടതുപക്ഷത്തിന്റെ പിന്‍വാങ്ങല്‍ എന്നിവയാണ് നമ്മുടെ കാലത്തെ എല്ലാ ബൌദ്ധിക പ്രവൃത്തിയുടെയും ഘടനയെയും സ്വീകാര്യതയെയും നിര്‍ണയിച്ചത്. ഈ ചരിത്രസന്ധിക്കുള്ളില്‍ നിന്നുകൊണ്ട്, തികച്ചും പുതിയ തരത്തിലുള്ള ബൌദ്ധിക രൂപീകരണങ്ങള്‍ കടന്നുവന്നു. അവയുടെ മേല്‍ക്കോയ്മയും സാധ്യമായി. തങ്ങളുടെ പുതിയ സംരംഭങ്ങളെ ഇടതുപക്ഷം എന്നു തന്നെ അവര്‍ വിളിച്ചുപോന്നു.

ഈ പുതിയതരം ബുദ്ധിജീവിയുടെ സവിശേഷമായ നിലനില്‍പ്പിന് സാധൂകരണം നേടാന്‍, മൂന്നാംലോകം, ക്യൂബ, ദേശീയ വിമോചനം തുടങ്ങിയ തരത്തിലുള്ള കാര്യങ്ങള്‍ ആവേശത്തോടെ ആവര്‍ത്തിക്കപ്പെട്ടു. അതേസമയം വളരെ തുറന്നതും അധിക്ഷേപം നിറഞ്ഞ സ്വരത്തിലും കമ്യൂണിസ്റ്റ് വിരുദ്ധവുമായിരുന്നു അവ. ക്ലാസിക്കല്‍ മാർൿസിസത്തിന്റെ പാരമ്പര്യത്തിലുള്ള ഒന്നുമായും തങ്ങളുടെ ഐക്യദാര്‍ഢ്യം അവര്‍ പ്രകടിപ്പിച്ചില്ല. സോഷ്യല്‍ ഡെമോക്രസിയുമായിപ്പോലുമോ, ഏതെങ്കിലും തൊഴിലാളി പ്രസ്ഥാനവുമായോ കണ്ണിചേര്‍ന്നില്ല.

അതേസമയം, നീത്ചേയന്‍ പാരമ്പര്യത്തിലുളള പ്രകടമായും പ്രതിലോമപരമായ മാനവിക വിരുദ്ധതാവാദങ്ങള്‍, ബൂര്‍ഷ്വാ വിരുദ്ധതയുടെ പേരില്‍ എടുത്തുപയോഗിക്കുകയും ചെയ്തു. ഈ നിലപാടുകളാണ് ഇപ്പോള്‍ എംപിരിസിസ്റ്റ് വിരുദ്ധത, ചരിത്രവാദ വിരുദ്ധത, ഘടനാവാദം, ഘടനാനന്തരവാദം, എന്ന ലേബലുകളിലെല്ലാം അവതരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ലെവി സ്ട്രോസ്, ഫൂക്കോ, ദെറിദ, ഗ്ളൂക്ക്സ്മാന്‍ ക്രിസ്തേവ തുടങ്ങിയ പേരുകള്‍ക്കു കീഴെ പ്രചരിപ്പിക്കപ്പെട്ടത്.

*
ഐജാസ് അഹമ്മദ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

1970കളോടെയാണ് മാവോയിസം രാഷ്‌ട്രീയമായി അപചയം നേരിടുന്നത്. എന്നാല്‍ മാവോചിന്ത പലവിധേനയും തുടര്‍ന്നും നിലനിന്നു. സംഘടിത മാവോയിസവുമായി പല ബുദ്ധിജീവികളും തങ്ങളുടെ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ആ ചിന്തയുടെ ഗണങ്ങള്‍ ഉപയോഗിച്ചുതന്നെ, അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുപോന്നു. 1980കളുടെ ആദ്യത്തോടെ, അവരില്‍ ചിലര്‍, പിന്നീട് സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്ന് അറിയപ്പെട്ട പ്രസ്ഥാനങ്ങളില്‍ ചേരുന്നതുകാണാം. മാവോയിസത്തിന്റെ രാഷ്‌ട്രീയം പിന്നോട്ടടിച്ചെങ്കിലും, അതിന്റെ സാമൂഹികവും സാംസ്‌ക്കാരികവുമായ പ്രത്യാഘാതങ്ങള്‍ മധ്യവര്‍ഗ ബുദ്ധിജീവികളുടെ ഇടയില്‍ പല ഭാഷ്യങ്ങളില്‍ നിലനിന്നു.

ബാബുരാജ് ഭഗവതി said...

ലേഖകന്റെ വീക്ഷണം വളരെ ഏകപക്ഷീയമാണെന്ന വസ്തുത പറയാതെവയ്യ. മാവോയിസം എന്ന ഒരൊറ്റ വീക്ഷണം ഉണ്ടെന്നിടത്തുനിന്നാണ് അബദ്ധം ആരംഭിക്കുന്നത്. മാക്സിസത്തെ സംബന്ധിച്ച ഒരൊറ്റ വീക്ഷണം ഉണ്ടായിരുന്നുവെങ്കില്‍ വ്യത്യസ്ത ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകുമായിരുന്നില്ല. വ്യവസ്ഥാപിത ഇടതു നിലപാടുകളില്‍ വിശ്വസിക്കാത്തവരെന്ന അര്‍ത്ഥത്തിലാണ് അത് പറയുന്നതെങ്കില്‍ മാവോയിസം എന്ന പ്രയോഗത്തെതന്നെ വിമര്‍ശിക്കുന്നവര്‍ ഇവര്‍ക്കിടയിലുണ്ട്. മുസ്ലീം പ്രസ്ഥാനങ്ങളോട് ഇദ്ദേഹം പറയുന്ന നിലപാടുകളുള്ളവര്‍ തീര്‍ച്ചയായും ചിലരുണ്ട് എന്നത് സത്യം തന്നെ.പക്ഷേ ഒരു പൊതു പ്രവണതയല്ല.
പുതിയ കാലത്തെ പ്രശ്നങ്ങളെ സംബന്ധിച്ച കാര്യങ്ങളിലാണെങ്കില്‍ അവര്‍ പലരും പുതിയ മുന്നേറ്റങ്ങളോട് പ്രതിപത്തി ഉള്ളവരാണ്. അതിന് അവരുടേതായ കാരണങ്ങളും അവര്‍ സൈദ്ധാന്തികമായി നിരത്തുന്നുണ്ട്. മാക്സിസത്തില്‍ ഊന്നിനിന്നുകൊണ്ടാണ് അവര്‍ അത് നടത്തുന്നത്. ഉദാഹരണത്തിന് തെല്‍തുംദേയെ പോലുള്ളവര്‍ ദളിത് പ്രശ്നത്തെ വിശകനം ചെയ്യാനുപയോഗിക്കുന്നത് മാക്സിസത്തിന്റെതന്നെ ടൂളുകളാണ്.അതുപോലെ തന്നെ മറ്റുപ്രശ്നങ്ങളും. സൈദ്ധാന്തിക പ്രശ്നങ്ങള്‍ക്ക് മറുപടിപറയാതെ വിമര്‍ശിക്കാനൊരുമ്പിടുന്നത് വിചിത്രമായിരിക്കുന്നു. അത് പക്ഷേ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ (അതില്‍ ലെഫ്റ്റും അള്‍ട്രാലെഫ്റ്റും ഉള്‍പ്പെടും ) പൊതുപരിമിതിയാണ്.