

"1987-ലെ തെരഞ്ഞെടുപ്പു സമയം. ശാന്തിനഗറിലാണ് അന്ന് ഞങ്ങളുടെ താമസം. കൃത്യനിഷ്ഠയുള്ള ജീവിതമായതിനാല്‍ അച്ഛന് അന്ന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. പാര്‍ടി അന്ന് പ്രസംഗത്തിന്റെ ഷെഡ്യൂള്‍ തയ്യാറാക്കിയപ്പോള്‍ ഒരുമാസം 300യോഗങ്ങള്‍. കാടുകയറിയുള്ള പ്രസംഗമല്ല അദ്ദേഹത്തിന്റേത്. 20 മിനിറ്റ് എന്നുപറഞ്ഞാല്‍ കൃത്യമായി 20 മിനിറ്റ് - അതുകഴിഞ്ഞാല്‍ നിര്‍ത്തും."
ശാസ്തമംഗലത്തെ വീട്ടില്‍ ഇഎംഎസിന്റെ മൂത്തമകള്‍ ഡോ. മാലതി നമ്മെ ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
"എന്നാല്‍തന്നെ ദിവസം പത്തു യോഗസ്ഥലങ്ങളിലേക്ക് യാത്രചെയ്ത് എത്തുന്നതിലുള്ള ബുദ്ധിമുട്ട്. ഇക്കാര്യം പാര്‍ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതാരും കൂട്ടാക്കുന്നില്ല. അങ്ങനെ വന്നപ്പോള്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. പി പി ജോസഫിനെ സമീപിച്ചു വിവരം പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശം പാര്‍ടി അംഗീകരിച്ചു. തുടര്‍ന്ന് ഒരുദിവസം അരമണിക്കൂര്‍ വീതമുള്ള മുന്നു പ്രസംഗങ്ങള്‍ മാത്രമായി ചുരുക്കി."
താന്‍ ഡോക്ടറായ ശേഷം അച്ഛന്‍ തന്നെ മകള്‍ എന്നതിനേക്കാളുപരി ഒരു ഡോക്ടര്‍ എന്ന നിലയിലാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാല്‍ ഡോ. പി പി ജോസഫിന്റേതായിരുന്നു അവസാനവാക്ക്, ഡോ. മാലതി പറയുന്നു.

"രാവിലെ നാലുമണിയോടെ ഉണര്‍ന്ന് വ്യായാമവും കുളിയും മറ്റു ദിനചര്യകളും പൂര്‍ത്തിയാക്കി ആറുമണിക്കുതന്നെ തുടങ്ങുന്ന പത്രവായന. അത് ഏഴര എട്ടുമണിവരെ നീളും. പിന്നെ എഴുത്ത്. പത്തുമണിയോടെ വീട്ടില്‍നിന്നിറങ്ങിയാല്‍ ദൂരസ്ഥലങ്ങളിലല്ലെങ്കില്‍ ഊണും വീട്ടില്‍നിന്നു തന്നെയാ കും. ഊണിനുശേഷം 20 മിനിറ്റ് ഉറക്കം. അത് ഗാഢനിദ്രയാണ്. പിന്നെ ഉണര്‍ന്നുകഴിഞ്ഞാല്‍ വീണ്ടും രാവിലെപ്പോലെ ഉന്‍മേഷവാനായിരിക്കും. വീണ്ടും എഴുതാനുള്ള സമയമാണ്. പിന്നെ വീട്ടില്‍നിന്നിറങ്ങിയാല്‍ തെരഞ്ഞെടുപ്പു സമയത്ത് ചിലപ്പോള്‍ രാത്രി 10-11മണിയോടെയാകും തിരിച്ചെത്തുക."
ഡോ. മാലതി അച്ഛന്റെ ഓര്‍മകളിലൂടെ നീങ്ങി. ദൃശ്യമാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് പത്രങ്ങളില്‍ പാര്‍ടിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നത് അച്ഛന്റെ ലേഖനങ്ങളിലൂടെയായിരുന്നുവെന്ന് ഇഎംഎസിന്റെ മകള്‍ രാധ ഓര്‍മിക്കുന്നു.
"തെരഞ്ഞെടുപ്പുകാലത്ത് ഒരുപക്ഷേ അന്ന് ഓരോന്നും വിവാദങ്ങളേക്കാള്‍ ഉപരി സംവാദങ്ങളായിരുന്നു. തീര്‍ത്തും ആരോഗ്യകരവും നാടിന്റെ വികസനം ലക്ഷ്യമിടുന്നതുമായ സംവാദങ്ങള്‍. ജനകീയാസൂത്രണം, സ്ത്രീകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ ലഭിച്ച 50ശതമാനം സംവരണം എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളുണ്ട്. സമയപരിധിക്കുള്ളില്‍നിന്ന് കാച്ചിക്കുറുക്കിയ പ്രസംഗങ്ങള്‍. ഏതുവിഷയത്തെക്കുറിച്ചും പഠിച്ച് പ്രതികരിക്കുന്ന സ്വഭാവരീതി. 1965-ലെ തെരഞ്ഞെടുപ്പുകാലത്ത് പാര്‍ടിയുടെ പ്രമുഖ നേതാക്കളെല്ലാം ജയിലില്‍ കഴിയുമ്പോള്‍ 120 മണ്ഡലങ്ങളിലാണ് അച്ഛന്‍ പ്രചരണത്തിനിറങ്ങിയത്. അന്ന് 45സീറ്റില്‍ പാര്‍ടി വിജയിച്ചു. ഏറ്റവും ഒടുവില്‍ 1996-ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിലാണ് അദ്ദേഹം പങ്കെടുത്തത്. അന്ന് ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍തന്നെ ആ തെരഞ്ഞെടുപ്പിലും തനിക്കു കഴിയുംവിധം പ്രവര്‍ത്തിച്ചുതന്നെയാണ് അദ്ദേഹം വിടവാങ്ങിയത്." രാധ ഓര്‍ക്കുന്നു.
എവിടെ പോയാലും ദിനചര്യയിലോ ഭക്ഷണത്തിലോ ഒരുമാറ്റവും അദ്ദേഹം വരുത്തിയില്ല. ഒരു കമ്പ്യൂട്ടര്‍പോലെയായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപന ദിവസങ്ങളിലും അദ്ദേഹം ഉല്‍കണ്ഠാകുലനായി തോന്നിയിട്ടില്ലെന്നാണ് ഡോ. മാലതിയുടെ വിലയിരുത്തല്‍.
"ഒരുപക്ഷേ മനസില്‍ അത്തരം ആകാംക്ഷ ഉണ്ടായിരിക്കാം. എന്നാല്‍ ഇതൊന്നും അദ്ദേഹം പുറത്തുകാണിച്ചിരുന്നില്ല. ടെലിവിഷനൊക്കെ വന്നപ്പോള്‍ ദൃശ്യങ്ങള്‍ കാണാനാകുമെങ്കിലും കേള്‍വിശക്തി കുറഞ്ഞിരുന്നു. അന്ന് ടിവിയില്‍ വാര്‍ത്ത പറയുമ്പോള്‍ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് ഞങ്ങള്‍ എഴുതികൊടുക്കുമായിരുന്നു."
ഒരു തെരഞ്ഞെടുപ്പുകാലം കൂടി കടന്നുപോകുമ്പോള്‍ കേരളരാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത സാന്നിധ്യമായിരുന്ന അച്ഛന്റെ നിറവാര്‍ന്ന ഓര്‍മകളിലാണ് ഈ മക്കള്‍.
*
തയ്യാറാക്കിയത് ടി എന്‍ സീന കടപ്പാട്: ദേശാഭിമാനി
1 comment:
തെരഞ്ഞെടുപ്പു മുന്നോടിയായുള്ള പ്രചാരണ പരിപാടികളില്‍ ഒരുമാസം 300 പൊതുയോഗങ്ങളില്‍ സംസാരിച്ച നേതാവ്... ഒരു ദിവസം ശരാശരി പത്തുയോഗങ്ങള്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള പ്രതിഭയുടെ പ്രതിഫലനങ്ങളായിരുന്നു ആ വാക്കുകള്‍. കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ഒരുപക്ഷേ ഈ അസാധാരണവും അപൂര്‍വവുമായ പ്രതിഭാസം എന്നുവിശേഷിപ്പിക്കാന്‍ നമ്മുടെ മനസില്‍ ഇന്നും ഒരു വ്യക്തിത്വമേയുള്ളു. കേരളത്തിന്റെ, മലയാളിയുടെ സ്വന്തം ഇ എം എസ്. സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തില്‍ ഇഎംഎസിന്റെ സംഭാവനകളെക്കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍ അപര്യാപ്തം. അക്ഷരങ്ങള്‍ക്കും വരകള്‍ക്കും അപ്പുറം വളര്‍ന്നു പന്തലിച്ച അദ്ദേഹത്തിന്റെ അസാധാരണ വ്യക്തിത്വം ഇന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത്. കേരളത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് രംഗം പതുക്കെ പതുക്കെ ചൂടുപിടിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നെടുംതൂണായി ഇന്നും നാം പ്രതിഷ്ഠിച്ചിട്ടുള്ള ഇഎംഎസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെക്കുറിച്ച് മക്കളായ ഡോ. മാലതിയും രാധയും അനുസ്മരിക്കുകയാണ്.
Post a Comment