Monday, February 25, 2008

റാംസെ ക്ലര്‍ക്ക് സംസാരിക്കുന്നു

അമേരിക്കയിലെ മുന്‍ അറ്റോര്‍ണി ജനറല്‍ റാംസെ ക്ലര്‍ക്ക് (Ramsey Clark) ഒരു വിവാദ വ്യക്തിത്വമായാണ് അറിയപ്പെടുന്നത്. ആ രാജ്യത്തെ പൌരാവകാശ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന Vote to Impeach എന്ന സംഘടനയുമായി യോജിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. 2004ല്‍ Iraqui Special Tribunal -നു മുമ്പാകെ വിചാരണയെ നേരിട്ട സദ്ദാംഹുസൈനുവേണ്ടി വാദിക്കുവാന്‍ സന്നദ്ധരായ നിയമജ്ഞരുടെ പാനലില്‍ അദ്ദേഹവും അംഗമായിരുന്നു. അടുത്തിടെ കൊല്‍ക്കൊത്ത സന്ദര്‍ശിച്ച ക്ലര്‍ക്കുമായി മാര്‍ക്സ്ഡാം നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

മാര്‍ക്സ്ഡാം: ഇന്നത്തെ രാഷ്ട്രീയ സംവാദങ്ങളില്‍ ഏറെ വാഴ്ത്തപ്പെടുന്ന 'അന്തര്‍ദേശീയ സമൂഹം' എന്ന പ്രയോഗം പുതിയ ലോകക്രമത്തില്‍ സ്വന്തം താത്പര്യങ്ങള്‍ കൂടുതലായി അടിച്ചേല്‍പ്പിക്കുവാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ വെള്ളപൂശുവാനായി ഉപയോഗിക്കുന്ന ഒരു മധുരവാക്കു മാത്രമാണെന്ന് ആരെങ്കിലും വാദിച്ചാല്‍ താങ്കളുടെ പ്രതികരണം എങ്ങനെയായിരിക്കും?

റാംസെ ക്ലര്‍ക്ക്: കൂടുതല്‍ ആഗോളീകരണത്തിനും ആധിപത്യത്തിനും വേണ്ടി ശ്രമിക്കുന്നവര്‍ ലോകം മൊത്തം മനഃശാസ്ത്രപരമായി ഒരു സമൂഹമായി കാണമെന്ന് ആഗ്രഹിക്കുന്നത് അവരുടെ പ്രവര്‍ത്തനം എളുപ്പമാക്കുന്നതിനുവേണ്ടിയാണെന്നാണ് ഞാന്‍ കരുതുന്നത്.

മാര്‍ക്സ്ഡാം: അമേരിക്കന്‍ രീതിയിലുള്ള മുതലാളിത്തത്തെ അംഗീകരിക്കുന്ന ഉദാരവത്ക്കരണത്തിന്റെ ശക്തമായ വ്യാപനം ലോകമാകെ പുതിയ അസമത്വങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ താങ്കള്‍ എങ്ങിനെയാണ് നോക്കിക്കാണുന്നത്?

റാംസെ ക്ലര്‍ക്ക്: ഇത്തരത്തിലുള്ള ഉദാരവത്ക്കരണം മനുഷ്യവര്‍ഗ്ഗത്തിനും നാഗരികതയ്ക്കും ഭയാനകമായ ഒരു ഭീഷണിയാണ്. രാഷ്ട്രീയമായ ഭീഷണി എന്നതിനോടൊപ്പം ഇത് തീര്‍ച്ചയായും സാമ്പത്തികമായ ഭീഷണി കൂടിയാണ്. എല്ലാവരേയും ഒരേതരത്തിലുള്ള സാങ്കേതികവിദ്യയുടെയും, വിനോദത്തിന്റെയും, ഫാസ്റ്റ്ഫുഡിന്റേയും കീഴില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന ആഗോളീകരണം അടിസ്ഥാനപരമായി വ്യത്യസ്തങ്ങളായ സംസ്കാരങ്ങള്‍ക്ക് ഭീഷണിയാണ്. സാമ്പത്തിക അധികാരത്തിന്റെ പിന്‍തുണയോടെ ആഗോളീകരണം ഇന്ന് ലോകമാകെ വ്യാപിക്കുകയാണ്. ഭൌതികതയ്ക്കും ഉപഭോഗസംസ്കാരത്തിനും അവയുടേതായ ശക്തിയുണ്ട്. ഇവയുടെ ഏറ്റവും വലിയ ഇരയായിത്തീര്‍ന്നിരിക്കുന്നതും മനുഷ്യരുടെ ഭാവനയും, വേദനകളും, ദുരിതങ്ങളും, ചരിത്രവും എല്ലാം കൂട്ടിയിണക്കി പടുത്തുയര്‍ത്തപ്പെടുന്ന സംസ്കാരമാണ്.

മാര്‍ക്സ്ഡാം: അമേരിക്ക അതിന്റെ മേധാവിത്വം സ്ഥാപിക്കുവാന്‍ മറയാക്കുന്നതായി ആരോപിയ്ക്കപ്പെടുന്ന തന്ത്രങ്ങള്‍ക്ക് തടയിടാന്‍ മറുതന്ത്രങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോ?

റാംസെ ക്ലര്‍ക്ക്: ആഗോളീകരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വലിയതോതില്‍ വളര്‍ന്നുവരുന്നത് ഞാന്‍ കാണുകയാണ്. ആഗോളീകരണത്തിന്റെ വേഗത കുറയുന്നതും, ഇതിനേക്കാള്‍ പ്രധാനമായി അതിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തെക്കുറിച്ചും വ്യത്യസ്ത സമൂഹങ്ങളില്‍ അത് എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റിയും ഉള്ള അവബോധം വളരുന്നതും നമുക്ക് കാണുവാന്‍ സാധിക്കും എന്നാണ് ശുഭാപ്തിവിശ്വാസിയായ ഞാന്‍ പ്രതീക്ഷിക്കുന്നത്.

മാര്‍ക്സ്ഡാം: പലപ്പോഴും ആഗോളവത്ക്കരണം നവ-കോളനിവല്‍ക്കരണത്തിന്റെ പ്രതിബിംബമായാണ് കണക്കാക്കപ്പെടുന്നത്. ഇതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

റാംസെ ക്ലര്‍ക്ക്: പണ്ടത്തെ സാമ്രാജ്യത്വ അധിനിവേശത്തിന്റെയും ഇന്നത്തെ ആഗോളവത്ക്കരണ പ്രക്രിയയുടെയും വ്യത്യാസങ്ങള്‍ ഇന്‍ഡ്യയില്‍ വ്യക്തമായി ദൃശ്യമാണ്. വിദേശ ആധിപത്യത്തിന്റെ ക്രൂരതയുടേയും അത് സൃഷ്ടിച്ച ദാരിദ്ര്യത്തിന്റേയും ദുരിതങ്ങള്‍ ഇന്‍ഡ്യ അനുഭവിച്ചു. എന്നാല്‍ ഉദാരവത്ക്കരണ കാലഘട്ടം വരെയുള്ള ഇന്‍ഡ്യന്‍ സിനിമാ വ്യവസായത്തെ വീക്ഷിക്കുകയാണെങ്കില്‍ അതിന്റെ മുഖഛായ ഭാരതീയമായിത്തന്നെ തുടര്‍ന്നിരുന്നു എന്ന് കാണുവാന്‍ കഴിയും. ഉദാരവത്ക്കരണത്തിന്റെ തീവ്രത ജീവിതത്തിന്റെ എല്ലാ മേഖലകളിലും കടന്നുകയറുന്ന ഇന്ന് ഹാസ്യം, ഹാസ്യ കലാകാരന്മാര്‍, സംഗീതത്തിന്റെ താളം എന്നിവപോലും മാറുവാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വാസ്തവത്തില്‍ ഭൌതികതയേയും ഉപഭോഗ സംസ്കാരത്തെയും സൈനിക അധിനിവേശത്തേക്കാള്‍ മാരകമാക്കുകയാണ്.

കൊളോണിയല്‍ കാലഘട്ടത്തില്‍ നിങ്ങളുടെ ശത്രു ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നു. പുറകില്‍ കത്തിവന്നു തറക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരായിരുന്നു. ഒരു മെച്ചപ്പെട്ട ജീവിതം നിങ്ങള്‍ക്കു വേണമെങ്കില്‍ അതിനായി എന്താണു ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ ഇന്നത്തെ ഉപഭോഗ സംസ്കാരത്തിന്റ കീഴില്‍ നിങ്ങള്‍ തടവുകാരും അവബോധം നഷ്ടപ്പെട്ടവരുമാണ്. തടവുകാരന് തന്റെ ചങ്ങലയെപ്പറ്റി ബോധമില്ലെങ്കില്‍ അത് പരിതാപകരമാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ഭാവനയുടേയും ആഗ്രഹങ്ങളുടേയും പിടിയിലാണ്. ഇതുതന്നെയാണ് ഏറ്റവും വലിയ അപകടവും.

മാര്‍ക്സ്ഡാം: അമേരിക്കയുമായി സൈനികേതര ആണവക്കരാറില്‍ ഒപ്പുവയ്ക്കുന്നതിനെപ്പറ്റി ഇന്‍ഡ്യയിലിപ്പോള്‍ ചൂടേറിയ സംവാദങ്ങള്‍ നടക്കുകയാണ്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ രൂപപ്പെട്ടുവരുന്ന ഉയര്‍ന്ന തലത്തിലുള്ള തന്ത്രപരമായ കൂട്ടുകെട്ടില്‍ നിന്ന് വേറിട്ട് ആണവക്കരാറിനെ കാണുന്നത് ബാലിശമാണെന്നാണ് ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നത്. താങ്കളുടെ അഭിപ്രായം?

റാംസെ ക്ലര്‍ക്ക്: ഇന്‍ഡ്യയിലെ ജനങ്ങള്‍ ബുദ്ധിമാന്‍മാരും തങ്ങള്‍ ചെയ്യുന്നതെന്താണെനന് അറിയുന്നവരുമാണ്. ഇന്‍ഡ്യയുടെയും അമേരിക്കയുടെയും ഉദ്ദേശങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കുമ്പോള്‍തന്നെ പല കാരണങ്ങള്‍കൊണ്ടും ഇരു രാജ്യങ്ങളും തമ്മില്‍ ഒന്നിക്കുന്ന അവസരങ്ങള്‍ ഉണ്ടായേക്കാം. ഉദാരവത്ക്കരണമാകട്ടെ തീര്‍ച്ചയായും ഇത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആണവായുധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അമേരിക്കയുടെ ഉറച്ച ചങ്ങാതിയാണെങ്കില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ആഗോളവത്ക്കരണത്തിന്റെയും സാംസ്കാരിക അധപതനത്തിന്റെയും ഭീഷണിയിലായിരിക്കും.

മാര്‍ക്സ്ഡാം: നമ്മള്‍ ഇവിടെ ഒരു ആണവായുധ ഉടമ്പടിയെക്കുറിച്ചല്ല, മറിച്ച് സൈനികേതര ആണവ സഹകരണത്തിനായുള്ള കരാറിനെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്.

റാംസെ ക്ലര്‍ക്ക്: കരാര്‍ ആണവോര്‍ജ്ജത്തിന്റെ സൈനികേതര വിനിയോഗത്തിനുവേണ്ടിയുള്ളതാണെങ്കില്‍ പോലും അതിന്റെ ചട്ടക്കൂട്ടിനുളളില്‍ നിന്നുകൊണ്ടുതന്നെ സാങ്കേതികവിദ്യയെ സമര്‍ത്ഥമായി ഉപയോഗിച്ച് ജനങ്ങളെ മൊത്തത്തില്‍ നശിപ്പിക്കുന്ന ആയുധങ്ങളുടെ (Weapon of Mass Dastruction) നിര്‍മ്മാണം വ്യാപകമായി നടത്തുവാന്‍ സാധിക്കും.

സമാധാനത്തിന്റെ പേരുപറഞ്ഞ് മറ്റൊരു രാജ്യം അണുവായുധം വികസിപ്പിക്കുന്നതിനെതിരായി സംസാരിക്കുമ്പോള്‍ നാം ആരുടെ സമാധാനത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. കൂടുതല്‍ ശക്തരായ രാജ്യങ്ങളുടെ സമാധാനത്തെക്കുറിച്ചോ അഥവാ ലോകസമാധാനത്തെക്കുറിച്ചോ. ഞാന്‍ പറഞ്ഞുവരുന്നത്, അണുവായുധവും അതിനെ എവിടെ വേണമെങ്കിലും പ്രയോഗിക്കുവാനുള്ള കഴിവും ഞാന്‍ മാത്രം കൈവശപ്പെടുത്തി വയ്ക്കുമ്പോള്‍ എനിക്ക് സമാധാനം ലഭിക്കും, മറ്റാര്‍ക്കും അത് ലഭിക്കുകയുമില്ല. ഞാന്‍ നിങ്ങളെ ഉന്മൂലനം ചെയ്യും, നിങ്ങള്‍ എന്നോട് മത്സരിക്കുവാന്‍ ശ്രമിക്കരുത്. ഇത് ഒരിക്കലും അനുവദിക്കാനാവാത്തതും, പ്രയോഗത്തില്‍ വരുത്തിയാല്‍ മാനവരാശിയ്ക്കാകെ വിനാശകരമായിത്തീരുന്നതും ആയ ഒരു വാദഗതിയാണ്.

മാര്‍ക്സ്ഡാം: അമേരിക്ക ഇറാക്കില്‍ നടത്തിയ "ആക്രമണയുദ്ധ''ത്തിനെതിരായുള്ള വിവിധ പ്രചരണങ്ങളുമായി ബന്ധപ്പെട്ട് വളരെക്കാലമായി താങ്കള്‍ പ്രവര്‍ത്തിക്കുന്നു. സദ്ദാംഹുസൈനുവേണ്ടി വാദിക്കുവാന്‍ സന്നദ്ധരായ നിയമജ്ഞരുടെ പാനലില്‍ നിങ്ങള്‍ 2004-ല്‍ ചേരുകയുമുണ്ടായി. ഇറാഖിനോടുള്ള അമേരിക്കയുടെ സമീപനത്തില്‍ ഇക്കഴിഞ്ഞ ഏതാനും മാസങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?

റാംസെ ക്ലര്‍ക്ക്: ഇറാഖിനുമേല്‍ നടത്തപ്പെട്ട ആക്രമണയുദ്ധം ചെലവില്ലാത്തതായിരുന്നെങ്കില്‍, അതിനെതിരെ ഇറാഖിനുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന പ്രതിരോധം ശക്തിയേറിയതും അമേരിക്കയെ സംബന്ധിച്ചിടത്തോളം മനുഷ്യജീവന്റെ കാര്യത്തിലും ലോകരാജ്യങ്ങള്‍ക്കിടയില്‍ അതിന്റെ സല്‍പ്പേരിന്റെയും ബഹുമാനത്തിന്റെയും കാര്യത്തിലും വലിയ നഷ്ടമായി മാറാതിരുന്നെങ്കില്‍, ആ യുദ്ധം ലോകസമാധാനത്തിന് കൂടുതല്‍ വിനാശകരമായിത്തീര്‍ന്നേനെ. പകരം ഈ യുദ്ധം അമേരിക്കയെ കാര്യമായി തളര്‍ത്തിയിരിക്കുകയാണ്. അമേരിയ്ക്കയുടെ ആക്രമണയുദ്ധം വലിയൊരു അന്താരാഷ്ട്ര അപരാധവും മാനവരാശിയ്ക്കെതിരായി നടത്തപ്പെട്ട കുറ്റകൃത്യവുമായിരുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. ആക്രമണയുദ്ധത്തിന്റെ ഭീഷണി ഉയര്‍ത്തുന്നത് നിയമപരമായി ഒരു രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതിന് / തുല്യമാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്.

അമേരിയ്ക്ക യാതൊരു നിയന്ത്രണവുമില്ലാതെ മറ്റുരാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. നിങ്ങള്‍ ഇറാഖിലെ ജീവിത സാഹചര്യങ്ങള്‍ വീക്ഷിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ഹൃദയം തകര്‍ക്കുവാന്‍ ഇടയാക്കും. അവിടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഭവിച്ചിരിക്കുന്ന നാശം അസഹനീയമാണ്. അവിടത്തെ മാനുഷിക പ്രശ്നങ്ങള്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഗുരുതരമാണ്. 2.5 ദശലക്ഷത്തോളം ജനങ്ങള്‍ അവരുടെ രാജ്യത്തിനു പുറത്താണ്. ഒരു ദശലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. 75 ശതമാനം ജനങ്ങള്‍ക്ക് വെള്ളവും വിദ്യുച്ഛക്തിയും ലഭിക്കുന്നില്ല.

ഇതിനെല്ലാം ഉപരിയായി അവിടെ മരണഭീതിയും നിലനില്‍ക്കുന്നു. ഏതു നിമിഷവും കൊല്ലപ്പെട്ടേയ്ക്കാം എന്ന ഭീതി നിലനില്‍ക്കുന്ന ഇത്തരം ഒരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇത് ലോകം ശ്രദ്ധിക്കേണ്ടതും ഒറ്റക്കെട്ടായി നിന്ന് തടയേണ്ടതുമായ ഒരു കാര്യമാണ്.

മാര്‍ക്സ്ഡാം: ഭീകരവാദവുമായി തങ്ങള്‍ പോരാട്ടത്തിലാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഈ ഭീകരവാദം അമേരിക്കയുടെ തന്നെ സൃഷ്ടിയല്ലേ?

റാംസെ ക്ലര്‍ക്ക്: ഭീകരവാദത്തിനെതിരായ യുദ്ധം യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനെതിരായ യുദ്ധമാണ്. മിക്ക രാഷ്ട്രീയക്കാരും മുസ്ളിം ഭീകരവാദികളെയാണ് എതിര്‍ക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ വാസ്തവത്തില്‍ എതിര്‍ക്കുന്നത് ഇസ്ലാംമതത്തെ തന്നെയാണ്. അതിനാല്‍ ഇസ്ലാമിനെതിരായ യുദ്ധം എന്ന ആശയം ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അളവിലുള്ള ഉന്മൂലനാശം വരുത്തുന്നതിനായുള്ള ആശയം തന്നെയാണ്.

മാര്‍ക്സ്ഡാം: എന്തുകൊണ്ടാണ് ഇസ്ലാമിനോട് ഇത്ര ഭയം? വിമര്‍ശകര്‍ വാദിക്കുന്നത് അമേരിക്കന്‍ സര്‍ക്കാരിന് കാരണമില്ലാതെ മറ്റുള്ളവരെ സംശയിക്കാന്‍ ഇടവരുത്തുന്ന ചിത്തഭ്രമം ബാധിച്ചിരിക്കുന്നു എന്നാണ്. ശീതസമരത്തിന്റെ കാലഘട്ടത്തില്‍ കമ്യൂണിസത്തിന്റെ ഭീഷണിയെക്കുറിച്ചായിരുന്നു സംശയം. ഇപ്പോള്‍ സംശയം ഇസ്ലാമിനെയാണെന്ന് താങ്കള്‍ പറയുന്നു.

റാംസെ ക്ലര്‍ക്ക്: മൂല്യങ്ങളോ ആദര്‍ശങ്ങളോ ഇല്ലാത്ത സാമ്പത്തിക അധികാരത്തിന്റേയും, അത്യാര്‍ത്തിയുടേയും ശക്തിയുടേയും മേല്‍ക്കോയ്മ നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന് നല്ല രീതിയില്‍ സേവനം നല്‍കിയ ഒരു വിശ്വാസമാണ് ഇസ്ലാം.

അമേരിക്കയില്‍ തെരുവുകളിലെ അക്രമങ്ങളില്‍പ്പെട്ട് വഴിതെറ്റിപ്പോയ തങ്ങളുടെ ജീവിതത്തെ നേര്‍വഴിയ്ക്ക് കൊണ്ടുവരുവാനായി പാടുപെടുകയായിരുന്ന ആഫ്രോ-അമേരിക്കന്‍ വംശജരായ ജനവിഭാഗങ്ങളുടെ ജീവിതത്തെ ഇസ്ലാം ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ഇസ്ലാമില്‍ അവര്‍ ശാന്തിയും അന്തസ്സും തങ്ങള്‍ക്ക് അനുയോജ്യമായ ഒരു വിശ്വാസ പ്രമാണവും കണ്ടെത്തി.

ഇസ്ലാമിനോടുള്ള ഭയം യാഥാര്‍ത്ഥ്യമാണ്. ഉദാരവത്ക്കരണത്തിന്റെ അടിസ്ഥാനമൂല്യം ഭൌതികതയാണ്. അനാവശ്യമായ ആവശ്യങ്ങള്‍ പെരുകിവരുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വസ്തുക്കള്‍ സൃഷ്ടിക്കുന്നതിനും, നിര്‍മ്മിക്കുന്നതിനും, വില്‍ക്കുന്നതിനും, കൂടുതല്‍ പണം സമ്പാദിക്കുന്നതിനും ആഗ്രഹിക്കുന്നു. ഇതിന്റെ ഫലമോ, എല്ലാ രാജ്യങ്ങളിലും ഭയാനകമായ രീതിയില്‍ സമ്പന്നന്മാര്‍ കൂടുതല്‍ പുഷ്ടിപ്പെടുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദാരിദ്ര്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്നു. ലോകവ്യാപകമായി ദരിദ്രരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയും സമ്പത്തിന്റെ കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നു. ഇത് ആശാവഹമായ സാഹചര്യമല്ല.

തങ്ങളുടെ ഗൂഢമായ ഉദ്ദേശങ്ങളെ മറച്ചുവയ്ക്കാനും ജനങ്ങളുടെ ദേശസ്നേഹമെന്ന വികാരത്തെ ഇളക്കിവിടാനും വേണ്ടിയാണ് അമേരിക്കയ്ക്ക് ഒരു ശത്രു ആവശ്യമായി വരുന്നതും, അത് പുതിയ ശത്രുക്കളെ തിരയുന്നതും. ഇത് രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനായി പ്രയോഗിക്കപ്പെടുന്ന ഒരു തന്ത്രം കൂടിയാണ്. ദേശസ്നേഹമല്ല, ചൂഷണവും ആധിപത്യവുമാണ് യഥാര്‍ത്ഥ ഉദ്ദേശം. ഇതിനെ ന്യായീകരിക്കുന്നതിനാണ് ഒരു ശത്രുവിനെ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് ശത്രുവിനെ നേരിടാനെന്നുപറഞ്ഞ് സൈന്യത്തെ കൂടുതല്‍ ശക്തമാക്കാനുള്ള നടപിടകളെടുക്കും. ആയുധങ്ങള്‍ക്കായി ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും മൊത്തമായി വേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ തുക അമേരിക്ക ഒറ്റയ്ക്ക് ചിലവാക്കുകയാണ്. അണുവായുധം വികസിപ്പിക്കുന്നതിനായി ശ്രമിക്കുന്ന രാജ്യങ്ങളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അമേരിയ്ക്കയാകട്ടെ പുതിയതരം ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുകയാണ്. പുതിയ റോക്കറ്റുകള്‍ നിര്‍മ്മിക്കുകയും അത് ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ ഏതു പ്രദേശത്തും ആഘാതം ഏല്‍പ്പിക്കുവാനും അമേരിക്കയ്ക്ക് കഴിയും.

മാര്‍ക്സ്ഡാം: ലോകമേധാവിത്വത്തിനായി അമേരിക്ക മെനയുന്ന തന്ത്രങ്ങള്‍ക്കെതിരെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ അടുക്കുകയാണല്ലോ.

റാംസെ ക്ലര്‍ക്ക്: ആധിപത്യം സ്ഥാപിക്കുന്നതുതന്നെ ശ്രമകരമായ പ്രവര്‍ത്തിയാണ്. ചൂഷണം നടത്തുന്നതിനുവേണ്ടിയാണ് നിങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നത്. ഇങ്ങനെയാണ് നിങ്ങള്‍ക്ക് സമ്പത്ത് ലഭിക്കുന്നത്. കീഴ്പ്പെടുത്തപ്പെട്ടവര്‍ മാറ്റങ്ങളെ കാണാതിരിക്കുവാനും നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് അറിയാതിരിക്കുവാനും വേണ്ടി നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ശ്രദ്ധയെ തിരിച്ചുവിടേണ്ടതായി വരും. ലാറ്റിനമേരിക്കയില്‍ അമ്പരപ്പിക്കുന്ന രീതിയിലാണ് വീണ്ടും സ്വാതന്ത്ര്യം പുലരുന്നത്. അത്ഭുതകരമായി സാഹചര്യങ്ങളെ അതിജീവിച്ച് പഴയ ക്യൂബന്‍ വിപ്ലവം അവിടെ നിലനില്‍ക്കുന്നു. ദശാബ്ദങ്ങളായി ശക്തമായ അമേരിക്കന്‍ ഉപരോധത്തിന്റെ കീഴിലായിരുന്നിട്ടും ക്യൂബയിലെ സ്കൂളുകള്‍ ഗണിതാസ്ത്രത്തിലും വായനാശീലത്തിലും അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളാണ് കൈവരിക്കുന്നത്. വെനിസ്വേല, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ ശ്രദ്ധിക്കുക. സ്വേച്ഛാധിപതിയായിരുന്ന പിനോച്ചെ 1974-ല്‍ കൊല്ലപ്പെടുത്തിയ അലന്‍ഡെയുടെ പുത്രിയും തന്റെ പിതാവിന്റെ ഘാതകന്റെ ഭരണകാലത്ത് നിരവധി വര്‍ഷം ജയിലിലടയ്ക്കപ്പെടുകയും ചെയ്ത ഒരു വനിതയാണ് ഇന്ന് ചിലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളെല്ലാം തങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ച് മുന്നോട്ടുവരികയാണ്.

ഇന്‍ഡ്യയും ചൈനയും മുമ്പില്ലാത്തവിധം അവയുടെ ശത്രുവിനെ മനസ്സിലാക്കി വരികയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇവ രണ്ടും വലിയ രാജ്യങ്ങളായതു കാരണം അമേരിക്കയ്ക്ക് തിരിമറി നടത്താനോ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനോ കഴിയാത്തവിധം ഈ മേഖല ശക്തവുമാണ്. സൈനിക ശക്തിയിലുള്ള അസമത്വം ഉയര്‍ത്തുന്ന വെല്ലുവിളികളെ നാം ശരിക്കും മനസ്സിലാക്കിയില്ലെങ്കില്‍ അത് രക്തരൂക്ഷമായ ഒരു സാഹചര്യത്തിന് വഴിയൊരുക്കുമെന്ന സന്ദേശം നാം വ്യാപകമായി പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.

എല്ലാറ്റിനുമുപരിയായി "എനിക്ക് എല്ലാംവേണം, എനിക്ക് മുന്തിയ ആഹാരം വേണം, വലിയ വീടുംകാറും വേണം, എന്റെ കുട്ടിക്കുവേണ്ടി ഞാന്‍ ലോകത്തിലെ എല്ലാ കളിപ്പാട്ടങ്ങളും വാങ്ങിക്കൂട്ടണം'' എന്ന മനോഭാവം നമ്മളില്‍ സൃഷ്ടിക്കുന്ന ഉപഭോഗ സംസ്കാരത്തില്‍ നിന്ന് ഇതിനേക്കാള്‍ മെച്ചപ്പെട്ട മൂല്യങ്ങളിലേയ്ക്ക് നാം തിരിച്ചുപോകണം.

കടപ്പാട് - ഹിന്ദുദിനപത്രം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

"എല്ലാറ്റിനുമുപരിയായി എനിക്ക് എല്ലാംവേണം, എനിക്ക് മുന്തിയ ആഹാരം വേണം, വലിയ വീടുംകാറും വേണം, എന്റെ കുട്ടിക്കുവേണ്ടി ഞാന്‍ ലോകത്തിലെ എല്ലാ കളിപ്പാട്ടങ്ങളും വാങ്ങിക്കൂട്ടണം'' എന്ന ചിന്താഗതി നമ്മെ എവിടെക്കൊണ്ടു ചെന്നെത്തിക്കും?

അമേരിക്കയിലെ മുന്‍ അറ്റോര്‍ണി ജനറല്‍ റാംസെ ക്ലര്‍ക്ക് (Ramsey Clark) ഒരു വിവാദ വ്യക്തിത്വമായാണ് അറിയപ്പെടുന്നത്. ആ രാജ്യത്തെ പൌരാവകാശ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന Vote to Impeach എന്ന സംഘടനയുമായി യോജിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. 2004ല്‍ Iraqui Special Tribunal -നു മുമ്പാകെ വിചാരണയെ നേരിട്ട സദ്ദാംഹുസൈനുവേണ്ടി വാദിക്കുവാന്‍ സന്നദ്ധരായ നിയമജ്ഞരുടെ പാനലില്‍ അദ്ദേഹവും അംഗമായിരുന്നു. കൊല്‍ക്കൊത്ത സന്ദര്‍ശിച്ച ക്ലര്‍ക്കുമായി മാര്‍ക്സ്ഡാം നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

ചിതല്‍ said...

ഇന്നത്തെ ഉപഭോഗ സംസ്കാരത്തിന്റ കീഴില്‍ നിങ്ങള്‍ തടവുകാരും അവബോധം നഷ്ടപ്പെട്ടവരുമാണ്. തടവുകാരന് തന്റെ ചങ്ങലയെപ്പറ്റി ബോധമില്ലെങ്കില്‍ അത് പരിതാപകരമാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ഭാവനയുടേയും ആഗ്രഹങ്ങളുടേയും പിടിയിലാണ്. ഇതുതന്നെയാണ് ഏറ്റവും വലിയ അപകടവും.
ഇനീയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു... നന്‍മകള്‍ നേരുന്നു

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

മാര്‍ക്സ്ഡാം: എന്തുകൊണ്ടാണ് ഇസ്ലാമിനോട് ഇത്ര ഭയം? വിമര്‍ശകര്‍ വാദിക്കുന്നത് അമേരിക്കന്‍ സര്‍ക്കാരിന് കാരണമില്ലാതെ മറ്റുള്ളവരെ സംശയിക്കാന്‍ ഇടവരുത്തുന്ന ചിത്തഭ്രമം ബാധിച്ചിരിക്കുന്നു എന്നാണ്. ശീതസമരത്തിന്റെ കാലഘട്ടത്തില്‍ കമ്യൂണിസത്തിന്റെ ഭീഷണിയെക്കുറിച്ചായിരുന്നു സംശയം. ഇപ്പോള്‍ സംശയം ഇസ്ലാമിനെയാണെന്ന് താങ്കള്‍ പറയുന്നു.

റാംസെ ക്ലര്‍ക്ക്: മൂല്യങ്ങളോ ആദര്‍ശങ്ങളോ ഇല്ലാത്ത സാമ്പത്തിക അധികാരത്തിന്റേയും, അത്യാര്‍ത്തിയുടേയും ശക്തിയുടേയും മേല്‍ക്കോയ്മ നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന് നല്ല രീതിയില്‍ സേവനം നല്‍കിയ ഒരു വിശ്വാസമാണ് ഇസ്ലാം.

അമേരിക്കയില്‍ തെരുവുകളിലെ അക്രമങ്ങളില്‍പ്പെട്ട് വഴിതെറ്റിപ്പോയ തങ്ങളുടെ ജീവിതത്തെ നേര്‍വഴിയ്ക്ക് കൊണ്ടുവരുവാനായി പാടുപെടുകയായിരുന്ന ആഫ്രോ-അമേരിക്കന്‍ വംശജരായ ജനവിഭാഗങ്ങളുടെ ജീവിതത്തെ ഇസ്ലാം ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ഇസ്ലാമില്‍ അവര്‍ ശാന്തിയും അന്തസ്സും തങ്ങള്‍ക്ക് അനുയോജ്യമായ ഒരു വിശ്വാസ പ്രമാണവും കണ്ടെത്തി.

ഇസ്ലാമിനോടുള്ള ഭയം യാഥാര്‍ത്ഥ്യമാണ്. ഉദാരവത്ക്കരണത്തിന്റെ അടിസ്ഥാനമൂല്യം ഭൌതികതയാണ്. അനാവശ്യമായ ആവശ്യങ്ങള്‍ പെരുകിവരുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വസ്തുക്കള്‍ സൃഷ്ടിക്കുന്നതിനും, നിര്‍മ്മിക്കുന്നതിനും, വില്‍ക്കുന്നതിനും, കൂടുതല്‍ പണം സമ്പാദിക്കുന്നതിനും ആഗ്രഹിക്കുന്നു. ഇതിന്റെ ഫലമോ, എല്ലാ രാജ്യങ്ങളിലും ഭയാനകമായ രീതിയില്‍ സമ്പന്നന്മാര്‍ കൂടുതല്‍ പുഷ്ടിപ്പെടുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദാരിദ്ര്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്നു. ലോകവ്യാപകമായി ദരിദ്രരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയും സമ്പത്തിന്റെ കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നു. ഇത് ആശാവഹമായ സാഹചര്യമല്ല.

തങ്ങളുടെ ഗൂഢമായ ഉദ്ദേശങ്ങളെ മറച്ചുവയ്ക്കാനും ജനങ്ങളുടെ ദേശസ്നേഹമെന്ന വികാരത്തെ ഇളക്കിവിടാനും വേണ്ടിയാണ് അമേരിക്കയ്ക്ക് ഒരു ശത്രു ആവശ്യമായി വരുന്നതും, അത് പുതിയ ശത്രുക്കളെ തിരയുന്നതും. ഇത് രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനായി പ്രയോഗിക്കപ്പെടുന്ന ഒരു തന്ത്രം കൂടിയാണ്. ദേശസ്നേഹമല്ല, ചൂഷണവും ആധിപത്യവുമാണ് യഥാര്‍ത്ഥ ഉദ്ദേശം. ഇതിനെ ന്യായീകരിക്കുന്നതിനാണ് ഒരു ശത്രുവിനെ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് ശത്രുവിനെ നേരിടാനെന്നുപറഞ്ഞ് സൈന്യത്തെ കൂടുതല്‍ ശക്തമാക്കാനുള്ള നടപിടകളെടുക്കും. ആയുധങ്ങള്‍ക്കായി ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും മൊത്തമായി വേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ തുക അമേരിക്ക ഒറ്റയ്ക്ക് ചിലവാക്കുകയാണ്. അണുവായുധം വികസിപ്പിക്കുന്നതിനായി ശ്രമിക്കുന്ന രാജ്യങ്ങളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അമേരിയ്ക്കയാകട്ടെ പുതിയതരം ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുകയാണ്. പുതിയ റോക്കറ്റുകള്‍ നിര്‍മ്മിക്കുകയും അത് ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ ഏതു പ്രദേശത്തും ആഘാതം ഏല്‍പ്പിക്കുവാനും അമേരിക്കയ്ക്ക് കഴിയും.

വര്‍ക്കേഴ്സ്‌ ഫോറത്തിന്‌ നന്ദി ഇത്തരം ചില എടുത്തു കാട്ടലുകള്‍ക്ക്‌.