Friday, July 31, 2009

വിമോചനം ആര്‍ക്കുവേണ്ടി?

1959ലെ വിമോചനസമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷികളും സാമുദായിക സംഘടനകളും വിമോചന കാഹളവുമായി വീണ്ടും അരങ്ങുതകര്‍ക്കുകയാണ് ഇപ്പോള്‍. ഈ നാടകത്തിന് രണ്ട് പ്രധാന ദൃശ്യമുണ്ട്. ഒന്ന്, വിമോചനസമരത്തിന്റെ ആഘോഷം. രണ്ടാമതായി ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെ നിരത്തുന്ന തെരുവുതടസ്സങ്ങള്‍. ജനാധിപത്യ പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യശക്തികള്‍ക്ക് അമ്പരപ്പ് ഉളവാക്കുന്ന ഈ കര്‍മപദ്ധതി വലതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സാരവിഹീനതയെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരിടേണ്ടിവരാവുന്ന അപകടങ്ങളുടെ സൂചനയും. ജനാധിപത്യത്തെ സംരക്ഷിക്കാന്‍വേണ്ടിയാണ് ഈ നീക്കങ്ങളെന്ന് പ്രചരിപ്പിക്കപ്പെടുകയും അതിന് മാധ്യമപിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.

ഇന്ത്യന്‍ ജനാധിപത്യത്തിന് പല തിരിച്ചടിയും നേരിടേണ്ടിവന്നിട്ടുണ്ട്. 1975ലെ അടിയന്തരാവസ്ഥ, 84ലെ സിക്കുകാരുടെ കൂട്ടക്കൊല, 2002ലെ ഗുജറാത്തിലെ നരഹത്യ തുടങ്ങിയ ചെറുതും വലുതുമായ പല സംഭവവും ജനാധിപത്യ ചരിത്രത്തിന്റെ തീരാകളങ്കങ്ങളായി ചരിത്രത്തിന്റെ താളുകളില്‍ സ്ഥലംപിടിച്ചിട്ടുണ്ട്. അവയില്‍നിന്ന് വ്യത്യസ്തമെങ്കിലും അവയോളംതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വിമോചനസമരം. ജനാധിപത്യത്തിന്റെ മൌലിക സ്വഭാവവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഒരുപക്ഷേ കൂടുതല്‍ പ്രാധാന്യമുള്ളതും. കാരണം, ജനസമ്മതിയാണ് ജനാധിപത്യം. ജനസമ്മതിക്കെതിരായി നിക്ഷിപ്ത താല്‍പ്പര്യം നിറവേറ്റുന്നതിനുവേണ്ടി ജനങ്ങളെത്തന്നെ അണിനിരത്തുകയാണ് വിമോചനസമരം ചെയ്തത്. പക്ഷേ, പങ്കെടുത്ത ജനങ്ങള്‍ ആരായിരുന്നു? അങ്കമാലിയിലെ കല്ലറകളില്‍ അടക്കംചെയ്ത രക്തസാക്ഷികളും വെടിയുണ്ടയേറ്റു മരിച്ച ധീരപോരാളികളും എങ്ങനെ, എന്തുകൊണ്ട് വിമോചന സമരഭടന്മാരായി എന്ന അന്വേഷണം അര്‍ഥവത്താണ്. ആ അന്വേഷണം വിമോചനസമരത്തിന്റെ പ്രത്യയശാസ്ത്ര സ്വാധീനത്തിലേക്കും അതിന്റെ പ്രചാരണത്തില്‍ ജാതി-മത അവബോധം വഹിച്ച പങ്കിലേക്കും വെളിച്ചംവീശുന്നതായിരിക്കും.

വിമോചനസമരത്തില്‍ ഉത്സാഹത്തോടെ പങ്കെടുത്ത ജനം വിമോചനസമരത്തിന്റെ വിധികര്‍ത്താക്കളോ, ഗുണഭോഗികളോ ആയിരുന്നില്ല. വെറും വൈക്കോല്‍ത്തുരുമ്പുകള്‍മാത്രം. ജാതിമത നേതാക്കള്‍ക്ക് ഇഛാനുസരണം കത്തിക്കാന്‍ കഴിയുന്ന വൈക്കോല്‍. അവരെ തെരുവിലിറക്കിയ ചാലകശക്തികളില്‍ പ്രധാനപ്പെട്ടവ മതം നിഷേധിക്കപ്പെടുമെന്നും പള്ളികള്‍ തകര്‍ക്കപ്പെടുമെന്നും കുടുംബബന്ധങ്ങള്‍ നിഷേധിക്കപ്പെടുമെന്നുമുള്ള പ്രചാരണങ്ങളായിരുന്നു. അതായത്, കമ്യൂണിസ്റ്റ് ഭരണം നിലനിന്നാല്‍ ഈശ്വരവിശ്വാസം അസാധ്യമാകുമെന്നും സാമൂഹ്യബന്ധങ്ങള്‍ താറുമാറാകുമെന്നും ഒരു ഗണ്യമായ വിഭാഗം ജനങ്ങള്‍ വിശ്വസിച്ചു; മെത്രാന്മാരുടെ ഉപദേശത്തോടെ. അതില്‍നിന്ന് ഉടലെടുത്ത ഭീതി അവരെ യുക്തിഹീനരാക്കുകയും കമ്യൂണിസം എന്ന 'ഭൂത'ത്തെ ചെറുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഈ പ്രേരണ അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിനും സമരസന്നദ്ധതയ്ക്കും ഇടയാക്കി. യുക്തിക്ക് അതീതമായ വിശ്വാസമായിരുന്നു അവരുടെ ഏക ബൌദ്ധികസമ്പത്ത്. ഈ വിഭ്രാന്തി സൃഷ്ടിച്ചത് സ്വയം ജനങ്ങളായിരുന്നില്ല. 1957-59 കാലത്തെ ഭരണനടപടികള്‍ പ്രതിലോമകരമായി ബാധിക്കാന്‍ ഇടയുള്ളവരായിരുന്നു ചാലകശക്തി നല്‍കിയത്. ഭൂപരിഷ്കരണംകൊണ്ട് ഭൂമി നഷ്ടപ്പെടുന്നവര്‍, ഭൂമി നഷ്ടപ്പെടുന്നതുകൊണ്ട് സാമൂഹ്യാധികാരത്തിന് ഉലച്ചില്‍ തട്ടിയവര്‍; വിദ്യാഭ്യാസ പരിഷ്കാരംകൊണ്ട് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടവര്‍. ഈ രണ്ടു വിഭാഗങ്ങളും അന്യോന്യം ബന്ധപ്പെട്ടവരായിരുന്നു. 1959ല്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ് അവര്‍ കൈകോര്‍ത്തത്.

പക്ഷേ,ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവുമായിരുന്നു വിമോചനസമരത്തിന്റെ കാരണങ്ങളെന്ന കാഴ്ചപ്പാട് വളരെ ഭാഗികമാണ്. കമ്യൂണിസം പ്രതിനിധാനംചെയ്യുന്ന വര്‍ഗരഹിത ഭാവിയെയായിരുന്നു സമൂഹത്തിലെ സമ്പന്നവര്‍ഗങ്ങള്‍ ഭയപ്പെട്ടത്. അതിനെ തടയിടാനുള്ള കൂട്ടുകെട്ടിന്റെ രാഷ്ട്രീയസമരമായിരുന്നു വിമോചനസമരം. സാമൂഹ്യാധികാരം കൈയാളുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള ശ്രമം. മന്നത്ത് പത്മനാഭനും വടക്കനച്ചനും ആര്‍ ശങ്കറുമൊക്കെ പ്രതിനിധാനംചെയ്തത് ഈ സാമൂഹ്യവിഭാഗത്തെയാണ്. അവരെ സഹായിക്കാന്‍ കേന്ദ്രഭരണവും അമേരിക്കന്‍ സാമ്രാജ്യത്വവും സന്നദ്ധരാവുകയും ചെയ്തു. മതപുരോഹിതന്മാര്‍ അവരുടെ അനുയായികള്‍ക്ക് വിശ്വാസത്തിന്റെ പരിവേഷംചാര്‍ത്തി. കൂടെ 'സ്വാതേന്ത്ര്യേച്ഛുക്ക'ളായ കുറെ ബുദ്ധിജീവികളും. അമേരിക്കന്‍ ചാരസംഘടനയുടെ ജിഹ്വയായ സാംസ്കാരിക സ്വാതന്ത്ര്യവേദിയുമായി ബന്ധപ്പെട്ടവര്‍.

വിമോചനസമരം 'വിജയി'ക്കാന്‍ പ്രധാനകാരണം കേന്ദ്രഭരണത്തിന്റെ ഇടപെടലാണ്. ജനാധിപത്യസംരക്ഷണമായിരുന്നില്ല ആ ഇടപെടലിനു പിന്നില്‍; രാഷ്ട്രീയ അധികാരം പിടിച്ചെടുക്കലുമായിരുന്നില്ല; കേരളത്തിലെ കോൺഗ്രസിനുള്ളില്‍ ഭരണമേറ്റെടുക്കാന്‍ വ്യഗ്രതയുള്ള പലരുമുണ്ടായിരുന്നു എങ്കില്‍കൂടി. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ കാഴ്ചപ്പാടില്‍ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളം ഒരു വലിയ വെല്ലുവിളിയാകാന്‍ സാധ്യതയുള്ളതായിരുന്നു. മുതലാളിത്തം കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ ഒരു വിലങ്ങുതടിയാകുമോ എന്ന് സംശയിച്ചതില്‍ അത്ഭുതപ്പെടാനില്ല. രാഷ്ട്രീയ കാഴ്ചപ്പാടുമാത്രമായിരുന്നെങ്കില്‍ നെഹ്റുവിന്റെ ജനാധിപത്യ പ്രതിബദ്ധത വിജയിക്കുമായിരുന്നു. ഇന്ദിര ഗാന്ധിയുടെ ഇടപെടല്‍ രാഷ്ട്രീയേതര ശക്തികളുടെ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.

വിമോചനസമരം ഒരു വിരോധാഭാസമാണ്. ആധുനികതയിലേക്കുള്ള കേരളസമൂഹത്തിന്റെ പുരോഗതിയില്‍ പുറന്തള്ളപ്പെടേണ്ട സാമൂഹ്യശക്തികളാണ് വിമോചനസമരത്തെ നയിച്ചത്. കേരളസമൂഹം വിമോചനം നേടേണ്ടത് അവരില്‍നിന്നായിരുന്നു. അതുകൊണ്ട് വിചോമനസമരം എന്ന പദപ്രയോഗംതന്നെ അര്‍ഥവത്തല്ല. വാസ്തവത്തില്‍ അത് ജാതിമതശക്തികളുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും മുതലാളിത്തത്തിന്റെയും പുനഃപ്രതിഷ്ഠാശ്രമമായിരുന്നു. നവോത്ഥാനത്തില്‍നിന്ന് രൂപംകൊണ്ട സാമൂഹ്യദൃഢീകരണ പ്രസ്ഥാനങ്ങള്‍ അതിന് സഹായകമായി. ഇന്ന് ഒരു രണ്ടാം വിമോചനസമരത്തിന് പ്രസക്തിയില്ലെന്നത് സുവിദിതമാണ്. അതിന്റെ സമര്‍ഥകര്‍ക്കുപോലും. പക്ഷേ, വിമോചനസമരത്തിന്റെ പ്രായോഗികതയല്ല പ്രശ്നം; അതിന്റെ ആശയസാധ്യതയാണ്. കമ്യൂണിസം മുന്നോട്ടുവയ്ക്കുന്ന ജനകീയ വികസനസാധ്യതകള്‍ കാലഹരണപ്പെട്ടെന്നും നിയോലിബറല്‍ മുതലാളിത്ത വ്യവസ്ഥയ്ക്കുമാത്രമേ ഭാവിയുള്ളൂ എന്നുമാണ് പുതിയ കാഴ്ചപ്പാട്. മധ്യവര്‍ഗത്തിന്റെയും സമ്പന്നവര്‍ഗത്തിന്റെയും പിന്തുണയുള്ള ഈ സമീപനത്തെ പൊലിപ്പിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്, കേരളത്തെ ദൈവത്തിന്റെ രാജ്യമാക്കിയില്ലെങ്കിലും, ഒരു വലതുപക്ഷ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ സഹായകമാകും.

രണ്ടാം വിമോചനത്തെക്കുറിച്ച് വലതുപക്ഷ രാഷ്ട്രീയം വാചാലമാകുന്ന ഈ സന്ദര്‍ഭത്തില്‍ വാസ്തവത്തില്‍ കേരളത്തില്‍ ഒരു വിമോചനം ആവശ്യമാണ്. പലതലങ്ങളില്‍ പ്രായോഗികമാകേണ്ടതാണ് ആ വിമോചനം. വലതുപക്ഷ രാഷ്ട്രീയം പറയുകയോ ഏറ്റെടുക്കാനോ സാധ്യതയില്ലാത്ത മേഖലകളിലേക്ക് ഈ വിമോചനത്തിന്റെ സ്വാധീനം കടന്നുചെല്ലേണ്ടതുണ്ട്. ദാരിദ്ര്യരേഖയ്ക്കു കീഴെ പട്ടിണിയും അരപ്പട്ടിണിയുമായി കഴിയുന്ന അഗണ്യമല്ലാത്ത ഒരു ജനവിഭാഗം, ജാതിമത അവബോധത്തില്‍ കുടുങ്ങി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെട്ടുപോയ മധ്യവര്‍ഗം, പുരുഷമേധാവിത്വത്തിന്റെ സ്വാധീനത്തില്‍ നിശ്ശബ്ദരായി കഴിയുന്ന സ്ത്രീകള്‍ തുടങ്ങിയ പല ജനവിഭാഗങ്ങളും വിമോചനം കാത്തുകിടക്കുന്നു. അവര്‍ക്ക് വിമോചനം നല്‍കാനുള്ള സമരമാണ് ഉണ്ടാകേണ്ടത്. സാമൂഹ്യമായി യാഥാസ്ഥിതികരും ധൈഷണികമായി കാലഹരണപ്പെട്ടവരും രാഷ്ട്രീയമായി പ്രതിലോമ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും സാമ്പത്തികമായി മുതലാളിത്തവ്യവസ്ഥയില്‍ വിശ്വസിക്കുന്നവരുമായ വിമോചനക്കാര്‍ അത്തരമൊരു സമരത്തിന് നേതൃത്വം കൊടുക്കാനിടയില്ല. പ്രത്യുത ഈ സാഹചര്യങ്ങളെ കൂടുതല്‍ പൊലിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് വിമോചനം സിദ്ധിക്കേണ്ടത് ഈ വിമോചനക്കാരില്‍നിന്നുതന്നെയാണ്. കാരണം, അവര്‍ പാടിപ്പുകഴ്ത്തുന്ന വിമോചനം ബഹുഭൂരിപക്ഷത്തിനും അരക്ഷിതത്വത്തിലേക്കുള്ള മടക്കയാത്രയാണ്. ഈ മടക്കയാത്രയുടെ വലതുപക്ഷ രാഷ്ട്രീയവും സാംസ്കാരികതയും ആരോഗ്യകരമായ സാമൂഹ്യാവബോധത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവണതയുടെ പുരോഗതിക്ക് തടയിടാന്‍ ഇടതുപക്ഷ സാംസ്കാരികതയുടെയും ധൈഷണികതയുടെയും ഒരു പുതിയ മുന്നേറ്റം അനിവാര്യമാണ്. അതില്‍നിന്നുമാത്രമേ ജനകീയസ്വഭാവമുള്ള, പുരോഗമന ലക്ഷ്യങ്ങളുള്ള വിമോചനം സാധ്യമാകുകയുള്ളൂ. സാമൂഹ്യ വ്യതിരേകത നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ വിമോചനത്തിന്റെ സ്വഭാവവും തത്വശാസ്ത്രവും വിശദീകരിക്കാന്‍ പുരോഗമന രാഷ്ട്രീയ നേതൃത്വത്തിനും ബുദ്ധിജീവികള്‍ക്കും കഴിയേണ്ടതാണ്. എങ്കില്‍ മാത്രമേ വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനങ്ങളെ കരുക്കളാക്കുന്ന കപട വിമോചന സമരങ്ങള്‍ക്ക് അറുതി ഉണ്ടാകുകയുള്ളൂ.

***

കെ എന്‍ പണിക്കര്‍ ദേശാഭിമാനി,31 ജൂലൈ 2009

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ജനാധിപത്യത്തിന് പല തിരിച്ചടിയും നേരിടേണ്ടിവന്നിട്ടുണ്ട്. 1975ലെ അടിയന്തരാവസ്ഥ, 84ലെ സിക്കുകാരുടെ കൂട്ടക്കൊല, 2002ലെ ഗുജറാത്തിലെ നരഹത്യ തുടങ്ങിയ ചെറുതും വലുതുമായ പല സംഭവവും ജനാധിപത്യ ചരിത്രത്തിന്റെ തീരാകളങ്കങ്ങളായി ചരിത്രത്തിന്റെ താളുകളില്‍ സ്ഥലംപിടിച്ചിട്ടുണ്ട്. അവയില്‍നിന്ന് വ്യത്യസ്തമെങ്കിലും അവയോളംതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വിമോചനസമരം. ജനാധിപത്യത്തിന്റെ മൌലിക സ്വഭാവവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഒരുപക്ഷേ കൂടുതല്‍ പ്രാധാന്യമുള്ളതും. കാരണം, ജനസമ്മതിയാണ് ജനാധിപത്യം. ജനസമ്മതിക്കെതിരായി നിക്ഷിപ്ത താല്‍പ്പര്യം നിറവേറ്റുന്നതിനുവേണ്ടി ജനങ്ങളെത്തന്നെ അണിനിരത്തുകയാണ് വിമോചനസമരം ചെയ്തത്. പക്ഷേ, പങ്കെടുത്ത ജനങ്ങള്‍ ആരായിരുന്നു? അങ്കമാലിയിലെ കല്ലറകളില്‍ അടക്കംചെയ്ത രക്തസാക്ഷികളും വെടിയുണ്ടയേറ്റു മരിച്ച ധീരപോരാളികളും എങ്ങനെ, എന്തുകൊണ്ട് വിമോചന സമരഭടന്മാരായി എന്ന അന്വേഷണം അര്‍ഥവത്താണ്. ആ അന്വേഷണം വിമോചനസമരത്തിന്റെ പ്രത്യയശാസ്ത്ര സ്വാധീനത്തിലേക്കും അതിന്റെ പ്രചാരണത്തില്‍ ജാതി-മത അവബോധം വഹിച്ച പങ്കിലേക്കും വെളിച്ചംവീശുന്നതായിരിക്കും.

വിമോചനസമരത്തില്‍ ഉത്സാഹത്തോടെ പങ്കെടുത്ത ജനം വിമോചനസമരത്തിന്റെ വിധികര്‍ത്താക്കളോ, ഗുണഭോഗികളോ ആയിരുന്നില്ല. വെറും വൈക്കോല്‍ത്തുരുമ്പുകള്‍മാത്രം. ജാതിമത നേതാക്കള്‍ക്ക് ഇഛാനുസരണം കത്തിക്കാന്‍ കഴിയുന്ന വൈക്കോല്‍. അവരെ തെരുവിലിറക്കിയ ചാലകശക്തികളില്‍ പ്രധാനപ്പെട്ടവ മതം നിഷേധിക്കപ്പെടുമെന്നും പള്ളികള്‍ തകര്‍ക്കപ്പെടുമെന്നും കുടുംബബന്ധങ്ങള്‍ നിഷേധിക്കപ്പെടുമെന്നുമുള്ള പ്രചാരണങ്ങളായിരുന്നു. അതായത്, കമ്യൂണിസ്റ്റ് ഭരണം നിലനിന്നാല്‍ ഈശ്വരവിശ്വാസം അസാധ്യമാകുമെന്നും സാമൂഹ്യബന്ധങ്ങള്‍ താറുമാറാകുമെന്നും ഒരു ഗണ്യമായ വിഭാഗം ജനങ്ങള്‍ വിശ്വസിച്ചു; മെത്രാന്മാരുടെ ഉപദേശത്തോടെ. അതില്‍നിന്ന് ഉടലെടുത്ത ഭീതി അവരെ യുക്തിഹീനരാക്കുകയും കമ്യൂണിസം എന്ന 'ഭൂത'ത്തെ ചെറുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഈ പ്രേരണ അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിനും സമരസന്നദ്ധതയ്ക്കും ഇടയാക്കി. യുക്തിക്ക് അതീതമായ വിശ്വാസമായിരുന്നു അവരുടെ ഏക ബൌദ്ധികസമ്പത്ത്. ഈ വിഭ്രാന്തി സൃഷ്ടിച്ചത് സ്വയം ജനങ്ങളായിരുന്നില്ല. 1957-59 കാലത്തെ ഭരണനടപടികള്‍ പ്രതിലോമകരമായി ബാധിക്കാന്‍ ഇടയുള്ളവരായിരുന്നു ചാലകശക്തി നല്‍കിയത്. ഭൂപരിഷ്കരണംകൊണ്ട് ഭൂമി നഷ്ടപ്പെടുന്നവര്‍, ഭൂമി നഷ്ടപ്പെടുന്നതുകൊണ്ട് സാമൂഹ്യാധികാരത്തിന് ഉലച്ചില്‍ തട്ടിയവര്‍; വിദ്യാഭ്യാസ പരിഷ്കാരംകൊണ്ട് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടവര്‍. ഈ രണ്ടു വിഭാഗങ്ങളും അന്യോന്യം ബന്ധപ്പെട്ടവരായിരുന്നു. 1959ല്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ് അവര്‍ കൈകോര്‍ത്തത്.

*free* views said...

Left parties should join vimochana samaram and redefine vimochana samaram.

Agitations against emergency rule also should be called vimochana samaram.

Basic purpose of left parties is to do a vimochana samaram to release people out of slavery.

Christians at least should start a vimochana samaram to break Christianity out of the evil grip of anti-jesus forces. A good communist is a better follower of jesus than most christians. Please note I did not use the word Christians as Christianity is not what Jesus or his disciples started.

It is pathetic that vimochana samaram name is used again to bring up the ghost again. Is it hotly discussed in Kerala or by the media?

മരത്തലയന്‍ പട്ടേട്ടന്‍ said...

ഹ ഹ എന്റെ ഫ്രീവ്യൂ, വിമോചന സമരം എന്ന് കേട്ടാലേ കമ്മ്യൂണിസ്റ്റുകാര്‍ കിടുങ്ങും.ഉറക്കത്തില്‍ പോലും പിച്ചും പേയും പറയും. ഒരിക്കല്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ ആ സര്‍ക്കാരിനെതിരെ ജനം കലാപം ചെയ്യുന്നത് പാപമാണെന്നാണ് ഇവര്‍ 50 വര്‍ഷം കഴിഞ്ഞിട്ടും വിലപിക്കുന്നത്.സോവിയറ്റ് യൂനിയന്‍ പോലുള്ള രാജ്യങ്ങളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമല്ലാത്തതിനാല്‍ അവിടങ്ങളിലൊക്കെ ജനം കലാപം ചെയ്ത് സര്‍ക്കാറിനെ മറിച്ചിട്ടതില്‍ ഇക്കൂട്ടര്‍ക്ക് പരാതിയില്ല. വിമോചനസമരം ചെയ്യാനുള്ള കഴിവ് ജനങ്ങള്‍ക്ക് എന്നുമുണ്ടാവണം. അതുണ്ടായിരുന്നില്ലെങ്കില്‍ അടിയന്തിരാവസ്ഥ പിന്‍‌വലിക്കപ്പെടുമായിരുന്നില്ല.