Saturday, August 22, 2009

ജിന്നയും ജസ്വന്തും പാകിസ്ഥാനും

പാകിസ്ഥാന്‍ രാഷ്ട്രപിതാവായ ഖ്വയ്ദി അസം മുഹമ്മദാലി ജിന്നയെ സ്വാതന്ത്ര്യത്തിന് എതിരായി ബ്രിട്ടീഷുകാരുടെ കരുവായി വര്‍ത്തിച്ച വര്‍ഗീയവാദിയും വിഭജനകാലത്തെ ഭീകരമായ രക്തച്ചൊരിച്ചിലുകളുടെ കാരണക്കാരനായും കരുതി വെറുത്ത ഒരു തലമുറയില്‍പ്പെട്ട സ്വാതന്ത്ര്യസമര പ്രവര്‍ത്തകനായിരുന്നു ഈ ലേഖകന്‍. 61 വര്‍ഷംമുമ്പ് നീണ്ടകാലം രോഗമൊന്നുമില്ലാതെ ആകസ്മികമായി ഭരണഭാരമേറ്റ് 12 മാസംപോലും തികയുന്നതിനുമുമ്പ് ജിന്ന നിര്യാതനായപ്പോള്‍ എന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ഒരുതുള്ളി കണ്ണുനീര്‍പോലും പൊഴിക്കാന്‍ കഴിയുമായിരുന്നില്ല. അഞ്ചുവര്‍ഷംമുമ്പ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അയോധ്യയിലെ ബാബറി മസ്ജിദ് ധ്വംസനകേസില്‍ പ്രതിയും ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കപ്പെട്ട ആളുമായ ലാല്‍ കിഷന്‍ അദ്വാനി പാകിസ്ഥാനും തന്റെ മൂലകുടുംബം സ്ഥിതിചെയ്തിരുന്ന സിന്ധും സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസ്താവന അനേകരെ അമ്പരപ്പിക്കുകയും ബിജെപിയില്‍ ആഭ്യന്തരക്കുഴപ്പത്തിന് വഴിവയ്ക്കുകയും ചെയ്തു. ജിന്ന ഒരു വര്‍ഗീയവാദി എന്നതിനേക്കാള്‍ ഒരു മതനിരപേക്ഷവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്നു എന്നാണ് അതുവരെ വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തിയിരുന്ന അദ്വാനിയുടെ പുതിയ വെളിപാട്. അന്ന് ചില സ്ഥാനമാറ്റങ്ങളിലൂടെ അദ്വാനിക്ക് ചെറിയ ശിക്ഷ നല്‍കുകയും പിന്നീട് പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വമെന്ന ഉയര്‍ന്ന പദവി നല്‍കുകയും അദ്വാനി സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് പദവിയിലേക്ക് യുപി നേതാവ് രാജ്നാഥ് സിങ്ങിനെ നിയോഗിക്കുകയുംചെയ്തു. എന്നാല്‍, ജസ്വന്ത് സിങ്ങിനെ അങ്ങനെ മൃദുവായി ശിക്ഷിച്ചെന്നുവരുത്തി പ്രശ്നം തീര്‍ക്കാന്‍ ബിജെപി തയ്യാറാകാത്തതിന്റെ പുറകില്‍ തത്വദീക്ഷയേക്കാള്‍ അവസരവാദവും ഗ്രൂപ്പ് മത്സരവും ആണെന്നു വ്യക്തം.

ജസ്വന്ത് സിങ്ങിന്റെ 'ജിന്ന- ഇന്ത്യ പാര്‍ട്ടീഷന്‍, ഇന്‍ഡിപെന്‍ഡന്‍സ്' (ജിന്ന- ഇന്ത്യാവിഭജനം, സ്വാതന്ത്ര്യം) എന്ന പുസ്തകം കഴിഞ്ഞ പതിനേഴിന് വൈകിട്ട് ഔപചാരികമായി പ്രകാശിപ്പിക്കുകയും 36 മണിക്കൂറിനകം പത്തൊമ്പതിന് രാവിലെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് പുറത്താക്കുകയുംചെയ്തു. അതിവേഗം പുസ്തകം വായിച്ചുതീര്‍ക്കുന്നതില്‍ അതിവിദഗ്ധന്മാരാണ് ബിജെപി നേതാക്കളെന്ന് ഇതേക്കുറിച്ച് ജസ്വന്ത് സിങ് പരിഹസിക്കുകയുണ്ടായി. തനിക്ക് കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് സമാധാനം പറയാന്‍ ആവശ്യപ്പെടുകപോലും ചെയ്യാതുള്ള ഈ നടപടിക്രമം ജനാധിപത്യകക്ഷികളില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ജസ്വന്ത്സിങ് പരാതിപ്പെട്ടു. പാര്‍ലമെന്റിലെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി എന്ന ഉന്നതാധികാരസമിതിയുടെ അധ്യക്ഷന്‍കൂടിയായ ഈ മുന്‍ വിദേശമന്ത്രി ഇപ്രകാരം കൈക്കില കൂടാതെയുള്ള ഈ എടുത്തെറിയല്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആര്‍എസ്എസ് പശ്ചാത്തലമോ പാര്‍ടിയിലെ ഗ്രൂപ്പ് വടംവലികളില്‍ വലിയ പിടിപാടോ ഇല്ലാതിരുന്നതിനാല്‍ ജസ്വന്ത്സിങ്ങിനെ പന്തുതട്ടുംപോലെ തട്ടിക്കളിക്കാന്‍ ബിജെപി നേതൃത്വത്തിന് വിഷമമുണ്ടായില്ല.

ജസ്വന്ത്സിങ്ങിന്റെ ബൌദ്ധികവും ഭരണപരവുമായ കഴിവ് കണക്കിലെടുത്ത് ബിജെപിയിലെ അധികാര കച്ചവടക്കാരുടെ തലയ്ക്കുമീതെ അടല്‍ ബിഹാരി വാജ്പേയി അദ്ദേഹത്തെ മന്ത്രിസഭയില്‍ ചേര്‍ക്കുകയാണ് ചെയ്തത്. മുന്‍ ബിജെപി പ്രസിഡന്റും മുഖ്യവക്താവുമായ വെങ്കയ്യ നായിഡുപോലും ഈ പുസ്തകത്തെച്ചൊല്ലി ജസ്വന്ത് സിങ്ങിനെ പുറത്താക്കാനിടയില്ലെന്നു പറഞ്ഞിരുന്നത് ശ്രദ്ധേയമാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി 'കേട്ടതുപാതി കേള്‍ക്കാത്തതുപാതി' എന്ന മട്ടില്‍ മണിക്കൂറുകള്‍ക്കകം തന്റെ സംസ്ഥാനത്ത് പുസ്തകം നിരോധിച്ച് പ്രശ്നം ഒഴിഞ്ഞുമാറാന്‍ കഴിയാത്തവിധം രൂക്ഷമാക്കി.

ആര്‍എസ്എസ് പാരമ്പര്യമില്ലാത്ത ജസ്വന്ത്സിങ്ങിന് പാര്‍ടിയില്‍ വേരുകളൊന്നുമില്ല. മറ്റൊരു പാരമ്പര്യത്തില്‍ ഉയര്‍ന്നുവന്ന സാധാരണ ഒരു ബൂര്‍ഷ്വാ ലിബറല്‍ രാഷ്ട്രീയപ്രവര്‍ത്തകനായ ജസ്വന്ത്സിങ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി സംബന്ധിച്ച് ചില ഉന്നതനേതാക്കളെ മനസ്സില്‍ കണ്ടുകൊണ്ട് നടത്തിയ പരാമര്‍ശങ്ങളിലും അദ്വാനിയുള്‍പ്പെടയുള്ളവര്‍ക്ക് പരിഭവമുണ്ടായിരുന്നു. ജസ്വന്തിന്റെ സ്വന്തം സംസ്ഥാനമായ രാജസ്ഥാനില്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് എതിരെ വസുന്ധര രാജെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഒതുക്കുന്നത് ആവശ്യമായി നേതൃത്വം കരുതിയിരിക്കാം.

ഇന്ത്യാ വിഭജനത്തിനു കാരണക്കാരന്‍ ജിന്ന മാത്രമല്ലെന്നും എങ്ങനെയെങ്കിലും അധികാരത്തില്‍ പിടിച്ചുകയറാനുള്ള ധൃതിമൂലം മഹാത്മാഗാന്ധിയുടെ ഹിതങ്ങളെപ്പോലും അവഗണിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവാഹര്‍ലാല്‍ നെഹ്റുവും വിഭജനത്തിന്റെ ഉത്തരവാദികളില്‍പ്പെടുമെന്നും ജസ്വന്ത് എഴുതിയിട്ടുണ്ട്. ഇതില്‍ സര്‍ദാര്‍ പട്ടേലിനെക്കുറിച്ചുള്ള വിമര്‍ശനവും ജിന്നയെ സംബന്ധിച്ച ന്യായീകരണവും പാര്‍ടിയുടെ 'അടിസ്ഥാന വിശ്വാസപ്രമാണങ്ങള്‍'ക്ക് എതിരാണെന്നും പാര്‍ടി വക്താവ് അരു ജെയ്റ്റ്ലി പറയുകയുണ്ടായി. അനുകൂലികളും പ്രതികൂലികളും ആയ വ്യക്തികളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ എങ്ങനെയാണ് പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാന വിശ്വാസപ്രമാണത്തിന്റെയും രേഖകളില്‍ കടന്നുകൂടുക എന്ന് ജെയ്റ്റ്ലി വ്യക്തമാക്കിയില്ല. മുമ്പ് അദ്വാനി പാകിസ്ഥാനില്‍ ജിന്നയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ജിന്നയെ പ്രകീര്‍ത്തിച്ചത് വിവാദമുയര്‍ത്തിയപ്പോള്‍ 2005 ജൂണ്‍ പത്തിന് അദ്വാനിയുടെ നിലപാടിനെ നിരാകരിച്ചുകൊണ്ടുള്ള പ്രമേയമാണ് 'അടിസ്ഥാനപ്രമാണം' എന്നായിരുന്നു ജെയ്റ്റ്ലിയുടെ ന്യായീകരണം. അത് ഒരു പ്രമേയംപോലുമായിരുന്നില്ലെന്നും ഒരു പ്രസ്താവന മാത്രമായിരുന്നെന്നും ജസ്വന്ത് തിരിച്ചടിച്ചു. സര്‍ദാര്‍ പട്ടേലാണ് ഗാന്ധിജിയുടെ വധത്തിനുശേഷം ആര്‍എസ്എസിനെ നിരോധിച്ചത് എന്ന വസ്തുതയും പട്ടേല്‍ആരാധകരെ ജസ്വന്ത് ഓര്‍മിപ്പിച്ചു. എന്നാല്‍, ഗാന്ധിജിയുടെ വധത്തിനുശേഷം ഗത്യന്തരമില്ലാതെ ആര്‍എസ്എസിനെ പട്ടേല്‍ നിരോധിച്ചെങ്കിലും കേസ് വിചാരണ അവസാനിക്കുന്നതിനുമുമ്പുതന്നെ ചില നിസ്സാര വ്യവസ്ഥകളോടെ നിരോധനം നീക്കാന്‍ നെഹ്റുവിനെ പ്രേരിപ്പിച്ചതും പട്ടേലായിരുന്നു എന്നത് ജസ്വന്ത് വിസ്മരിച്ചെങ്കിലും അദ്വാനിയും കൂട്ടരും ഇപ്പോഴും അത് കൃതാര്‍ഥതയോടെ ഓര്‍ക്കുന്നു. ഇതിനുപുറമെ ഗുജറാത്തിലെ മോഡിസര്‍ക്കാരിന് പിന്തുണ നല്‍കുന്നവരില്‍ ഒരു വലിയവിഭാഗം വല്ലഭായ് പട്ടേലിന്റെ സമുദായക്കാരാണെന്നതും ജസ്വന്തിന്റെ ബഹിര്‍ഗമനത്തിനു കാരണമായി.

മുഹമ്മദാലി ജിന്ന വൈരുധ്യങ്ങളുടെ ഒരു മൂര്‍ത്തീകരണമായിരുന്നു. 1930കള്‍ വരെ കോണ്‍ഗ്രസിനോടും സ്വാതന്ത്ര്യപ്രസ്ഥാനത്തിനോടും അനുഭാവം പുലര്‍ത്തുകയും മഹാത്മാഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുന്നതിനുമുമ്പ് മുസ്ളിംലീഗും കോണ്‍ഗ്രസും ചേര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഒത്തുതീര്‍പ്പ് ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തയാളാണ് ജിന്ന. മുസ്ളിങ്ങള്‍ക്ക് വലിയ സാന്നിധ്യമുള്ള യുപിയിലും ബിഹാറിലും മറ്റും ലീഗിന്റെ സഹകരണഹസ്തം 1937ല്‍ കോണ്‍ഗ്രസ് നിരസിച്ചതിനെത്തുടര്‍ന്നാണ് ജിന്ന മാറാന്‍ തുടങ്ങിയതും 1940ല്‍ ഇരുരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ച് ഇന്ത്യാവിഭജനത്തിന് പച്ചക്കൊടി കാട്ടിയതും. വ്യക്തിപരമായി ജിന്ന സാധാരണ കടുത്ത വിശ്വാസികളെപ്പോലെയുള്ള ഒരു മുസ്ളിമായിരുന്നില്ല. ഇസ്ളാംമത വിരുദ്ധമായ വീഞ്ഞും പന്നിയിറച്ചിയും (പ്രത്യേകിച്ചും പ്രാതലിന്റെ കൂടെയുള്ള ബേക്ക) അദ്ദേഹം നിഷിദ്ധമായി കരുതിയില്ല. അദ്ദേഹം വിവാഹം കഴിച്ചതും ഒരു ഹിന്ദുവിനെയാണ്. അവര്‍ നേരത്തെ മരിച്ചുപോയതുകൊണ്ട് സഹോദരി ഫാത്തിമയ്ക്കായിരുന്നു ആതിഥേയത്വത്തിന്റെയും ഗൃഹഭരണത്തിന്റെയും ചുമതല. ആഹാരരീതിയിലും ജീവിതശൈലിയിലും വസ്ത്രധാരണത്തിലും എല്ലാം പടിഞ്ഞാറന്‍ സമ്പ്രദായങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന അതിപ്രഗത്ഭനായ ഈ അഭിഭാഷകന്‍ പാകിസ്ഥാന്‍ പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ മാത്രമാണ് ചിലപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കുവേണ്ടി തുര്‍ക്കി തൊപ്പിയും ഷെര്‍വാണിയും ധരിച്ചിരുന്നത്. പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടശേഷം അവിടത്തെ പാര്‍ലമെന്റില്‍ ജിന്ന നടത്തിയ ഉദ്ഘാടനപ്രസംഗം മതനിരപേക്ഷതയുടെയും അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും എല്ലാ പൌരാവകാശങ്ങളോടുംകൂടി സുരക്ഷിതരായി കഴിയാന്‍ വ്യവസ്ഥയുണ്ടെന്നും കഴിഞ്ഞുപോയ കലഹകാലങ്ങള്‍ വിസ്മരിക്കണമെന്നുമുള്ളതായിരുന്നു. ഈ പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് അദ്വാനിയും അദ്ദേഹത്തിന് മതനിരപേക്ഷ ഭരണാധികാരി എന്ന പട്ടം ചാര്‍ത്തിക്കൊടുത്തത്.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

പാകിസ്ഥാന്‍ രാഷ്ട്രപിതാവായ ഖ്വയ്ദി അസം മുഹമ്മദാലി ജിന്നയെ സ്വാതന്ത്ര്യത്തിന് എതിരായി ബ്രിട്ടീഷുകാരുടെ കരുവായി വര്‍ത്തിച്ച വര്‍ഗീയവാദിയും വിഭജനകാലത്തെ ഭീകരമായ രക്തച്ചൊരിച്ചിലുകളുടെ കാരണക്കാരനായും കരുതി വെറുത്ത ഒരു തലമുറയില്‍പ്പെട്ട സ്വാതന്ത്ര്യസമര പ്രവര്‍ത്തകനായിരുന്നു ഈ ലേഖകന്‍. 61 വര്‍ഷംമുമ്പ് നീണ്ടകാലം രോഗമൊന്നുമില്ലാതെ ആകസ്മികമായി ഭരണഭാരമേറ്റ് 12 മാസംപോലും തികയുന്നതിനുമുമ്പ് ജിന്ന നിര്യാതനായപ്പോള്‍ എന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ഒരുതുള്ളി കണ്ണുനീര്‍പോലും പൊഴിക്കാന്‍ കഴിയുമായിരുന്നില്ല. അഞ്ചുവര്‍ഷംമുമ്പ് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അയോധ്യയിലെ ബാബറി മസ്ജിദ് ധ്വംസനകേസില്‍ പ്രതിയും ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കപ്പെട്ട ആളുമായ ലാല്‍ കിഷന്‍ അദ്വാനി പാകിസ്ഥാനും തന്റെ മൂലകുടുംബം സ്ഥിതിചെയ്തിരുന്ന സിന്ധും സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസ്താവന അനേകരെ അമ്പരപ്പിക്കുകയും ബിജെപിയില്‍ ആഭ്യന്തരക്കുഴപ്പത്തിന് വഴിവയ്ക്കുകയും ചെയ്തു. ജിന്ന ഒരു വര്‍ഗീയവാദി എന്നതിനേക്കാള്‍ ഒരു മതനിരപേക്ഷവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്നു എന്നാണ് അതുവരെ വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തിയിരുന്ന അദ്വാനിയുടെ പുതിയ വെളിപാട്. അന്ന് ചില സ്ഥാനമാറ്റങ്ങളിലൂടെ അദ്വാനിക്ക് ചെറിയ ശിക്ഷ നല്‍കുകയും പിന്നീട് പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വമെന്ന ഉയര്‍ന്ന പദവി നല്‍കുകയും അദ്വാനി സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് പദവിയിലേക്ക് യുപി നേതാവ് രാജ്നാഥ് സിങ്ങിനെ നിയോഗിക്കുകയുംചെയ്തു. എന്നാല്‍, ജസ്വന്ത് സിങ്ങിനെ അങ്ങനെ മൃദുവായി ശിക്ഷിച്ചെന്നുവരുത്തി പ്രശ്നം തീര്‍ക്കാന്‍ ബിജെപി തയ്യാറാകാത്തതിന്റെ പുറകില്‍ തത്വദീക്ഷയേക്കാള്‍ അവസരവാദവും ഗ്രൂപ്പ് മത്സരവും ആണെന്നു വ്യക്തം.

Baiju Elikkattoor said...

നല്ല ലേഖനം.

"അദ്ദേഹം വിവാഹം കഴിച്ചതും ഒരു ഹിന്ദുവിനെയാണ്."

ജിന്ന വിവാഹം കഴിച്ചത് ഒരു പാര്‍സി സ്ത്രീ ആയിരുന്നില്ലേ? അവരുടെ പൌത്രനല്ലേ ബോംബെ ഡൈയിങ് ഉടമ നുസ്ലി വാടിയ?

Anonymous said...

ഓരോ പാര്‍ട്ടിക്കും ഓരോ വിശ്വാസപ്രമാണങ്ങളുണ്ട്‌ അതിലെ അണികള്‍ അങ്ങിനെ അതില്‍ ആക്രിഷ്ടരായവരാണു ഒരു സുപ്രഭാതത്തില്‍ കുറെ വോട്ടിനു വേണ്ടി തങ്ങള്‍ അതുവരെ വാദിച്ചുപോന്ന അല്ലെങ്കില്‍ അണികളുടെ മനസ്സില്‍ അടിച്ചു കയറ്റിയ വാദഗതികള്‍ക്കു കടകവിരുധമായ നിലപാടെടുക്കുമ്പോള്‍ അണികള്‍ക്കും സാധാരണക്കാറ്‍ക്കും അതു ദഹിക്കാറില്ല മുസ്ളീം വോട്ടു കൂടി കിട്ടിയാലേ ഇന്ത്യ ഭരിക്കാന്‍ പറ്റു എന്നു മനസ്സിലായപ്പോള്‍ അദ്വാനി പണ്ടു ഒരു ജിന്ന സ്തുതി നടത്തി പക്ഷെ അണികള്‍ക്കു അതു ദഹിച്ചില്ല വോട്ടു കിട്ടിയോ അതുമില്ല ഇതേ അബധം തന്നെയാണു ഇതവണ മദനിയുടെ പുറകേ പോയ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കും പറ്റിയത്‌ മുസ്ളീം വോട്ടു കിട്ടിയതുമില്ല ഉള്ള ഹിന്ദു വോട്ട്‌ പോവുകയും ചെയ്തു ജിന്നയെ കുറ്റം പറയാന്‍ പറ്റുമെന്നു തോന്നുന്നില്ല ഗാന്ധിജിയുടെ ഹിന്ദു പരിവേഷം പ്രാര്‍ഥന ഒക്കെ ജിന്നക്കു സംശയം വളര്‍ത്തി ഉണ്ടാകാന്‍ പോകുന്ന സ്വതന്ത്ര ഇന്ത്യയില്‍ മുസല്‍മാനു കാര്യമായി റോള്‍ കാണില്ല എന്നു പുള്ളിക്കു തോന്നി സ്വാഭാവികം, ജിന്ന ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്നു മനസ്സിലാക്കന്‍ കഴിഞ്ഞില്ല എന്നത്‌ തണ്റ്റെ രഹസ്യാന്വേഷണ വിഭാഗത്തിനു പറ്റിയ ഭീമാബധമായിരുന്നു എന്നു മൂണ്ട്‌ ബാറ്റന്‍ പറഞ്ഞിട്ടുണ്ട്‌, അല്ലെങ്കില്‍ വിഭജനം നീട്ടി ഇന്ത്യ മുറിക്കാതെ സൂക്ഷിക്കാമായിരുന്നുപോലും പക്ഷെ ഒടുവില്‍ നെഹ്രുവിനും പട്ടേലിനും എല്ലാം അധികാരദാഹം വന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു, ഒക്കെ പഴം കഥകള്‍, പക്ഷെ ഇവയൊക്കെ തോണ്ടി ഇപ്പോള്‍ സ്വകാര്യ അജണ്ടകള്‍ക്കു ഉപയോഗിക്കുമ്പോള്‍ പാര്‍ട്ടികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു പുറത്തുവരുന്ന തെളിവുകളെല്ലാം മദനിക്കെതിരാണു തൂറിയവനെ ചുമന്നു നാറി മാര്‍ക്സിസ്റ്റു പാര്‍ട്ടി വിശ്വാസ്യതയും നഷ്ടപ്പെട്ടു, കുറെപേരെ എല്ലാകാലവും പറ്റിക്കാം എല്ലാവരെയും കുറെകാലം പറ്റിക്കം പക്ഷെ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാന്‍ കഴിയില്ല അതാണു ബീജേപിയും സീ പീ എമും ഒരുപോലെ നേരിടുന്ന പ്റശ്നം അല്ലെങ്കില്‍ സത്യം

Joker said...

ജസ്വന്ത് പറഞ്ഞതെല്ലാം സത്യം എന്നു തന്നെ കരുതുക.പക്ഷെ പാര്‍ട്ടിയുട്റ്റെ അടിസ്ഥാന ധാരണ പോലും ഇല്ലാത്തവരാണല്ലോ മന്ത്രിമാരും മറ്റും ഒക്കെ ആയത് എന്നോര്‍ക്കുമ്പോഴാണ്‌ ഇതിലെ ഭീകരത വ്യക്തമാവുന്നത്. മോഡി പറയുമ്പോഴേക്കും ത്യശൂലവുമായി ആളുകളെ കൊല്ലാനിറങ്ങുന്ന സംഘപരിവാരങ്ങളെ നയിക്കുന്നത് ഇത്തരം ‘അന്തം കമ്മികള്‍ ‘ ആകുന്നത് ജനാധിപത്യ ഇന്ത്യയുടെ ദുര്യോഗം. നീണ്ട കാലം ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ഇത്തരം അന്തക്കേട് പറയുമ്പോളിന്ത്യയിലേ അനേകം കലാപങ്ങള്‍ക്കും, കൊലപാതങ്ങള്‍ക്കും കാരണക്കാരായ സംഘപരിവാരത്തെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും മതേതര വിശ്വാസികള്‍ എന്തേ അതിന്‌ മുന്നിട്ടിറങ്ങുന്നില്ല എന്നതാണ്സന്ദേഹം.