Wednesday, April 7, 2010

മാറ്റം മനോരമയ്ക്കല്ല, അജിതയ്ക്ക്

വയനാട്ടിലെ കേണിച്ചിറയിലെ ഫ്യൂഡല്‍ മാടമ്പിയായിരുന്ന മഠത്തില്‍ മത്തായിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന ആക്ഷന് കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. ജനശത്രുക്കളായ ജന്മിമാരെയും ഭൂപ്രഭുക്കളെയും ഉന്മൂലനം ചെയ്യാനുള്ള ആക്ഷനുകള്‍ അവസാനിച്ചത് കേണിച്ചിറയിലാണ്. ജനശത്രുക്കളുടെ ഉന്മൂലനമെന്ന ചാരുമജുംദാറുടെ ആഹ്വാനം കേണിച്ചിറക്ക് ശേഷം നക്സലൈറ്റുകള്‍ ചെവിക്കൊണ്ടിട്ടില്ല.

കേണിച്ചിറ ആക്ഷന്റെ കമാന്‍ഡറായിരുന്ന കുന്നേല്‍ കൃഷ്ണന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. നക്സലൈറ്റ് ആക്രമണങ്ങളുടെയും അടിയന്തരാവസ്ഥക്കാലത്തിന്റെയും ബാക്കിപത്രങ്ങളായ പൊലീസ് പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനുമൊടുവില്‍ ഇപ്പോള്‍ സ്വസ്ഥജീവിതം നയിക്കുന്നു. ദീര്‍ഘകാലം സിപിഐ-എംഎല്‍ റെഡ്ഫ്ളാഗിന്റെ ജില്ലാ സെക്രട്ടറി. ഇടതുപക്ഷ പാര്‍ടികളുടെ വിശാല ഐക്യം അനിവാര്യമാണെന്ന പക്ഷത്താണ് അദ്ദേഹം. തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി പ്രചാരണരംഗത്തിറങ്ങുന്ന അദ്ദേഹം മാര്‍ക്സിസം ഏറ്റവും പ്രസക്തമായ കാലമാണിതെന്ന് തിരിച്ചറിയുന്നു.

ഡല്‍ഹിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യവെ എ വര്‍ഗീസ് ആണ് കൃഷ്ണനെ വയനാട്ടിലേക്ക് കത്തയച്ചു വരുത്തുന്നത്. കോഴിക്കോട്ട് വണ്ടിയിറങ്ങി വയനാട്ടിലെത്തുമ്പോഴേക്കും പ്രിയപ്പെട്ട സഖാവും കൂട്ടുകാരനുമായ വര്‍ഗീസിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ശക്തമായ രണ്ട് ഹൃദയാഘാതങ്ങള്‍ പരിക്ഷീണനാക്കിയെങ്കിലും ചിന്തയിലെ കനലുകള്‍ ഇപ്പോഴും എരിയുന്നുണ്ട്. കെ വേണുവും അജിതയുമടക്കമുള്ള മുന്‍ നക്സലൈറ്റ് നേതാക്കളുടെ ആശയവ്യതിയാനത്തില്‍ രോഷാകുലനാണ് കൃഷ്ണന്‍. ഈ വ്യതിയാനത്തെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും മാനന്തവാടിക്കടുത്തുള്ള വാളാട്ടുള്ള വീട്ടില്‍ വച്ച് കുന്നേല്‍ കൃഷ്ണന്‍ സംസാരിക്കുന്നു:

മുന്‍ നക്സലൈറ്റ് നേതാക്കളിലുണ്ടാവുന്ന ആശയവ്യതിയാനങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

അജിതയും വേണുവുമൊക്കെ കുറെക്കാലമായി സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളൊക്കെ അടുത്തകാലത്ത് അജിതയുമായി സഹകരിച്ചതും ഐക്യപ്പെട്ടതും കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടാണ്. അതിനുശേഷമോ അതിനുമുമ്പോ അവരുമായി രാഷ്ട്രീയമായ ബന്ധം ഞങ്ങള്‍ക്കാര്‍ക്കുമില്ല. അവര്‍ സ്ത്രീവിമോചന കാഴ്ചപ്പാടുമായാണ് മുന്നോട്ടുപോവുന്നത്. ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ്. സ്ത്രീയും പുരുഷനും ഒരുപോലെ വിമോചിപ്പിക്കപ്പെടണമെന്നാണ് ഞങ്ങള്‍ പറയുന്നത്. ദളിത് സംഘടനകളോടും ഞങ്ങള്‍ക്ക് സമാനമായ സമീപനമാണ്. അവരുടെ പ്രവര്‍ത്തനംകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ഇടതുപക്ഷ സ്വഭാവമുള്ള മുഴുവന്‍ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ വിമോചനമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അടിത്തട്ടില്‍ കിടക്കുന്ന എല്ലാ വിഭാഗങ്ങളെയും സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരണമെന്ന കാഴ്ചപ്പാടാണ് നക്സലൈറ്റുകള്‍ക്കുള്ളത്.

വര്‍ഗീസൊക്കെ ജന്മിത്വരാജാക്കന്മാര്‍ക്കെതിരെയുള്ള സമരവുമായി ബന്ധപ്പെട്ടാണ് രംഗത്തുവരുന്നതും, ആദിവാസികളെയും അടിയാളന്മാരെയും സംഘടിപ്പിക്കുന്നതും. ഇടതുപക്ഷത്തില്‍ എല്ലാവര്‍ക്കും വരാം. എന്നാല്‍ അവര്‍ക്ക് നില്‍ക്കാന്‍ പറ്റില്ല. വിമര്‍ശനം, സ്വയം വിമര്‍ശനം എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായൊന്നും ബൂര്‍ഷ്വകള്‍ക്കും ഫ്യൂഡലുകള്‍ക്കും നിലനില്‍ക്കാന്‍ പറ്റില്ല. ഈയൊരു വിഷയത്തിലെ പാളിച്ച ഇടതുപക്ഷത്തിനാണ് സംഭവിക്കുന്നത്. ചരിത്രത്തിന്റെ വികാസം ഒരു ചുറ്റുഗോവണി പോലെയാണെന്ന് മാര്‍ക്സ് പഠിപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും വളര്‍ച്ചയും തളര്‍ച്ചയും മാറിമാറിവരും. അത് ഇടതുപക്ഷത്തെ നിരാശപ്പെടുത്തുന്നില്ല. പുരോഗമനപരമായി ചിന്തിക്കുകയും ആധുനിക ശാസ്ത്രത്തെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുകയുമാണ് വേണ്ടത്. നാളിതുവരെയുള്ള പ്രത്യയശാസ്ത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്നത് മാര്‍ക്സിസമാണെന്ന് നാം അംഗീകരിക്കണം. സമൂഹത്തിലുണ്ടായ എല്ലാ സമരങ്ങളും വര്‍ഗസമരങ്ങളാണെന്ന വിലയിരുത്തല്‍ അംഗീകരിച്ച് മുന്നോട്ടുപോവുന്നവരുണ്ടാവും. നിരാശപ്പെടുന്നവരുമുണ്ടാവും. ആ നിരാശ ബാധിച്ച ആളുകളാണ് അജിത, വേണു, വെള്ളത്തൂവല്‍ സ്റ്റീഫന്‍, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവര്‍. ഇത് സ്വാഭാവികമായ സാമൂഹിക പ്രക്രിയയാണ്.

താങ്കള്‍ ഉള്‍പ്പെട്ട പ്രസ്ഥാനത്തിന്റെ മാര്‍ഗത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും കീഴാളരുടെ വിമോചനമെന്ന ലക്ഷ്യത്തോട് കേരളീയര്‍ ഏറിയും കുറഞ്ഞും അനുകൂലിച്ചിരുന്നു. എന്നാല്‍ മൂലധനശക്തികളെ പ്രതിനിധാനം ചെയ്യുന്ന മനോരമയും പള്ളിയും തികച്ചും പ്രതിലോമ സമീപനമാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് പൊലീസിന്റെ കോംബിങ് ഓപ്പറേഷനില്‍ ഒപ്പമുണ്ടായിരുന്നു മനോരമയുടെ പ്രതിനിധികള്‍. എന്തായിരുന്നു അക്കാലത്തെ ഓര്‍മകള്‍?

വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് പള്ളിയില്‍നിന്ന് അനുകൂല നിലപാടാണുണ്ടായത്. പാതിരിമാര്‍ അഭയം തന്നിട്ടുണ്ട്. പണവും നല്‍കിയിട്ടുണ്ട്. ഇത് പള്ളിയുടെ രാഷ്ട്രീയ പ്രശ്നമല്ല, വ്യക്തിയുടെ രാഷ്ട്രീയപ്രശ്നമാണ്. ഇത് നമുക്ക് ലാറ്റിനമേരിക്കയില്‍ കാണാം. അവിടെ പള്ളിക്കാരും കമ്യൂണിസ്റ്റുകാരും ഒരുമിച്ച് സമരം ചെയ്യുകയാണ്. ഇവിടെ പുരോഗമനപരമായി ചിന്തിക്കുകയും മാര്‍ക്സിസം പഠിക്കുകയും അടിത്തട്ടില്‍ കിടക്കുന്നവരെ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പാതിരിമാര്‍ ഒരുപാടുണ്ട്. പക്ഷേ മനോരമ അങ്ങനെയല്ല, ആ പത്രം എന്നും സാമ്രാജ്യത്വ ശക്തികളുടെ പിണിയാളുകളായാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ ഇടതുപക്ഷം സ്വീകരിച്ച നയങ്ങളെ അട്ടിമറിക്കാന്‍പോലും പള്ളിക്കും പട്ടക്കാര്‍ക്കും കഴിയുന്നുണ്ട്. നിലവിലുള്ള വ്യവസ്ഥയില്‍ നിന്നുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെയുള്ള എതിര്‍പ്പുകള്‍ എളുപ്പം മറികടക്കാന്‍ കഴിയും. എതിര്‍പ്പുകളും തിരിച്ചടികളും സ്വാഭാവികമാണ്. ലോകത്തിലെ എല്ലാ ഇടതുപക്ഷശക്തികളും യോജിക്കണമെന്നതാണ് ആവശ്യം.

മനോരമ ശക്തമായി ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിക്കൊണ്ടല്ലാതെ പിന്മാറില്ലെന്ന നിലപാടായിരുന്നു. കരുണാകരനുമായി സഖ്യത്തിലായിരുന്നു. കേണിച്ചിറ ആക്ഷനുശേഷം പാര്‍ടിക്കുണ്ടായ തിരിച്ചടിക്കുശേഷം നക്സലൈറ്റ് പ്രസ്ഥാനം ഇല്ലാതായെന്ന് മനോരമ പ്രചരിപ്പിച്ചു. ആദിവാസി ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നടത്തിയ സമരങ്ങളെയും വര്‍ഗീസിന്റെ കാലംമുതല്‍ ആദിവാസികള്‍ക്കിടയില്‍ ഞങ്ങള്‍ക്കുള്ള പിന്തുണയെയും ഇടതുപക്ഷപാര്‍ടികളുമായി ഞങ്ങള്‍ക്കുള്ള ഐക്യത്തെയും ഇല്ലാതാക്കാനാണ് സന്നദ്ധസംഘടനകള്‍ രംഗത്തുവരുന്നത്. ഫാദര്‍ തേരകം പോലുള്ളവരായിരുന്നു ഇതിന് പിന്നില്‍. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന സംഘടനയിലൂടെ ഇവര്‍ വളര്‍ത്തിക്കൊണ്ടുവന്നതാണ് സി കെ ജാനുവിനെ. കനവ് ബേബിയെ അവര്‍ പിടിച്ചെടുത്തതാണ്.
ഇടതുപക്ഷരാഷ്ട്രീയം ശരിയായി മനസ്സിലാക്കിയ ചോമന്‍മൂപ്പന്റെ നേതൃത്വത്തിലായിരുന്നു ഞങ്ങള്‍ ആദിവാസികളെ സംഘടിപ്പിച്ചത്. ജനകീയ സമരങ്ങളെ തകര്‍ക്കാനാണ് മനോരമ എക്കാലവും ശ്രമിച്ചത്. വര്‍ഗീസിനെ പള്ളിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. ജഡം പള്ളിയില്‍ അടക്കംചെയ്യാന്‍ പോലും അനുവദിച്ചില്ല.

ചില നേതാക്കളെ മനോരമ പ്രശംസിക്കാറുണ്ട്. ഇടതുപക്ഷവുമായി അടുക്കണമെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ഇടതുപക്ഷക്കാര്‍ റിവിഷനിസ്റ്റുകളാണെന്ന് പറഞ്ഞ് അതിനെ എതിര്‍ത്ത കെ എന്‍ രാമചന്ദ്രനെ മനോരമ പ്രശംസിച്ചു. വിപ്ളവപ്രസ്ഥാനത്തെ തകര്‍ക്കുക, പിളര്‍ത്തുക എന്നത് സാമ്രാജ്യത്വത്തിന്റെ തന്ത്രമാണ്. അതിന് മനോരമ എപ്പോഴും സ്തുതി പാടും. ഏതു മേഖലയിലാണോ ജനകീയ മുന്നേറ്റം ഉയരുന്നത് അവിടെ ഇടപെട്ട് ആ മുന്നേറ്റങ്ങളെ തകര്‍ക്കും. ഇതാണ് മനോരമയുടെ ലക്ഷ്യം.

നക്സലൈറ്റ് പ്രവര്‍ത്തനങ്ങളെ എക്കാലവും ശക്തമായി എതിര്‍ത്ത പത്രമാണ് മലയാള മനോരമ. അജിതയെ വ്യക്തിപരമായി ആക്രമിക്കാനും മനോരമ മുന്നിലായിരുന്നു. 42 വര്‍ഷങ്ങള്‍ക്കുശേഷം മനോരമയുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്കനുസൃതമായി സഞ്ചരിക്കുകയാണ് അജിത. അവരെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള വിശാലത മനോരമ കാട്ടുകയും ചെയ്യുന്നു. മാറിയത് ആരാണ്? അജിതയോ മനോരമയോ?

ഇന്നത്തെ സാഹചര്യത്തില്‍ മനോരമ മാറിയിട്ടില്ല. അത് സാമ്രാജ്യത്വത്തിന്റെ പിണിയാളായി തുടരുകയാണ്. മാറിയത് അജിതയാണ്. വിപ്ളവപ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വതാല്‍പര്യമാണ്. സന്നദ്ധസംഘടനകളുടെ സ്വാധീനവലയത്തിലാണ് പലരും. സാമ്രാജ്യത്വ ഏജന്റുകളാണ് ഈ പണി ഇവിടെ ചെയ്യുന്നത്. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയില്‍ ഇടതുപക്ഷം ശക്തിപ്പെടുമ്പോള്‍ അവിടെ ഇടപെട്ട് തകര്‍ക്കുക എന്നത് സാമ്രാജ്യത്വ ലക്ഷ്യമാണ്. ബൂര്‍ഷ്വാപത്രങ്ങള്‍ സ്വാഭാവികമായും പുരോഗമനപ്രത്യയശാസ്ത്രത്തിന് എതിരാണ്. അവര്‍ യാഥാസ്ഥിതികത്വത്തിന് ഒപ്പമാണ്. അടിത്തട്ടിലുള്ളവര്‍ ഉയര്‍ന്നുവരുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ല.

കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ വര്‍ഗീസ് വധത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിനെ താങ്കളുടെ പാര്‍ടി എങ്ങനെയാണ് സമീപിച്ചത്?

അത് നക്സലൈറ്റ് പ്രസ്ഥാനത്തിന് ആദ്യം ഗുണകരമായിരുന്നില്ല. വാസുവേട്ടനെ(ഗ്രോ) പോലുള്ളവരെയും സന്നദ്ധ സംഘടനക്കാരെയും കൂട്ടുപിടിച്ചായിരുന്നു ഇത്. അതും പ്രസ്ഥാനത്തിനുനേരെയുള്ള ആക്രമണശ്രമമായിരുന്നു. പക്ഷേ കേരളമായതുകൊണ്ട് ആ പദ്ധതി നടന്നില്ല. അത് കേരളത്തിലെ പ്രസ്ഥാനത്തിന് പൊതുവില്‍ ഗുണകരമായ രീതിയില്‍ മാറ്റാന്‍ ഇവിടെയുള്ളവര്‍ക്ക് കഴിഞ്ഞു. പൊലീസിന് തിരിച്ചടിയാവുകയായിരുന്നു ഈ നീക്കവും. മനോരമ പോലുള്ള പത്രങ്ങള്‍ പണ്ട് നടത്തിയ ഒളിച്ചുകളി തുറന്നുകാണിക്കാനായി എന്നതാണ് രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിന്റെ ആത്യന്തികഫലം. കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം ശക്തമായതുകൊണ്ടാണ് ഈ പരിണാമമുണ്ടായത്.

വര്‍ഗീസ് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചത് എന്നതായിരുന്നു പൊലീസ് ഭാഷ്യം. പിടിച്ചുകൊണ്ടുപോയി ക്രൂരമായ മര്‍ദനങ്ങള്‍ക്കൊടുവിലായിരുന്നു അത്. കണ്ണ് ചൂഴ്ന്നെടുത്തു എന്ന് പറഞ്ഞുകേട്ടിരുന്നു. പക്ഷേ മര്‍ദനത്തിന്റെ ഫലമായി കണ്ണ് പൊട്ടിപ്പോയതാവാം. ഉള്ളംകാലില്‍ അതിക്രൂരമായ മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. സഖാവ് വര്‍ഗീസിന്റെ ശരീരം പരിശോധിച്ച ഡോ. കുട്ട്യാലിയാണ് എന്നോടിത് പറഞ്ഞത്. നട്ടെല്ല് മൂന്നിടത്ത് പൊട്ടിത്തകര്‍ന്നിരുന്നു. വര്‍ഗീസ് ജീവിച്ചാലും ഫലമില്ല, ജീവഛവമായ വര്‍ഗീസിന് നടക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയില്ല, അതുകൊണ്ട് ചികിത്സിക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പരിശോധന തുടരാനാവാതെ ഡോക്ടര്‍ മടങ്ങുകയായിരുന്നു. പിന്നെ ഗവണ്‍മെന്റ് തലത്തില്‍ തീരുമാനമെടുത്ത ശേഷം കുമ്പാരക്കുനിയില്‍ കൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നു. തിരുനെല്ലിയില്‍നിന്ന് വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയത് കണ്ടവരുണ്ട്. അവരെ എനിക്ക് നേരിട്ടറിയാം.

വര്‍ഗീസിനെ ആരോ ഒറ്റിക്കൊടുത്തതാണ്. ഒരു ആദിവാസിക്കുടിലില്‍ ഒളിച്ചു താമസിക്കുമ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. അദ്ദേഹത്തിന് ഉച്ചഭക്ഷണം കൊണ്ടുവരുന്നയാളെ പിന്തുടര്‍ന്നുകൊണ്ടാണ് പൊലീസ് ആ വീട്ടിലെത്തിയത്. മാനന്തവാടി ഫോറസ്റ്റ് ബംഗ്ളാവില്‍ വച്ചായിരുന്നു അതിക്രൂരമായി മര്‍ദനം.

വര്‍ഗീസിന്റെ മൃതശരീരം കണ്ടിരുന്നോ?

ഇല്ല. അന്ന് ഞാന്‍ ഡല്‍ഹിയിലെ ശ്രീനിവാസ് പുരിയിലായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയായിരുന്നു. വര്‍ഗീസുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. വയനാട്ടിലെ മുന്നേറ്റങ്ങളെപ്പറ്റി എന്നെ അറിയിച്ച വര്‍ഗീസ്, ജോലി രാജിവെച്ചു വരാന്‍ എന്നോടാവശ്യപ്പെട്ടു. അന്ന് ഞാന്‍ സിപിഐ എമ്മിലായിരുന്നു. തൃശൂരില്‍ നിന്നുള്ള പ്ളാന്റേഷന്‍ മേഖലയിലെ സിപിഐ എം നേതാവ് പപ്പേട്ടന്‍ (അന്തരിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പദ്മനാഭന്‍) ആണ് എന്നിലെ രാഷ്ട്രീയ പ്രവര്‍ത്തകനെ വളര്‍ത്തിയത്. ഞാന്‍ വരുമ്പോഴേക്കും വര്‍ഗീസ് മരിച്ചിരുന്നു. 1970 ഫെബ്രുവരി 17നാണ് ഞാന്‍ പോന്നത്. 21ന് ഇവിടെയെത്തിയപ്പോഴാണ് വര്‍ഗീസ് കൊല്ലപ്പെട്ടതറിഞ്ഞത്. ഇവിടെ എത്തിയതിന്റെ പിറ്റേന്ന് രാവിലെ എന്നെ സി പി മുഹമ്മദ് എന്ന എസ്ഐ വന്ന് അറസ്റ്റ്ചെയ്തു. വര്‍ഗീസ് അയച്ച കത്തോ മറ്റോ കിട്ടിക്കാണും. പപ്പേട്ടനാണ് ജാമ്യത്തിലിറക്കിയത്. ഞാന്‍ വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴേ പപ്പേട്ടന്‍ എന്റെ നേതാവാണ്. ഞാന്‍ താലൂക്ക് സെക്രട്ടറിയും വര്‍ഗീസ് പ്രസിഡന്റുമായിരുന്നു. പി എസ് ഗോവിന്ദന്‍മാഷ്, പപ്പേട്ടന്‍, രാഘവേട്ടന്‍ എന്നിവരുമായി നല്ല ബന്ധമായിരുന്നു. വാളാട് പ്രദേശത്ത് ആദ്യം കമ്യൂണിസ്റ്റ് പാര്‍ടിയുടെ കൊടി ഉയര്‍ത്തിയത് എന്റെ സഹോദരന്‍ കുമാരനാണ്. 64ലെ പിളര്‍പ്പിന്റെ കാലത്തും ഞാന്‍ സിപിഐ എമ്മില്‍ തന്നെയായിരുന്നു.

എപ്പോഴാണ് ഇടതുപക്ഷ തീവ്രവാദത്തിലേക്ക് വഴിമാറുന്നത്. താങ്കള്‍ കമാന്‍ഡര്‍ ആയ കേണിച്ചിറ ആക്ഷന്‍ ഏതുഘട്ടത്തിലാണ് നടക്കുന്നത്?

വലതുപക്ഷ വ്യതിയാനത്തിലേക്ക് സിപിഐ എം നീങ്ങുകയാണെന്നും പുതിയ പാര്‍ടിയുണ്ടാക്കണമെന്നും വര്‍ഗീസ് നിരന്തരം പറയാറുണ്ട്. അങ്ങനെയാണ് നക്സലൈറ്റ് പ്രസ്ഥാനവുമായി അടുക്കുന്നത്. വര്‍ഗീസിന്റെ മരണശേഷം ചിതറിപ്പോയ നക്സലൈറ്റുകളെ ഏകോപിപ്പിച്ച് 1973ലാണ് വീണ്ടും ഇടതുപക്ഷ തീവ്രവാദ ലൈനിലുള്ളവരെ സംഘടിപ്പിക്കുന്നത്. 1974ല്‍ വേണു പുറത്തുവന്നു. അങ്ങനെയാണ് സിപിഐ-എംഎല്‍ സംസ്ഥാന സമിതി രൂപംകൊള്ളുന്നത്. വേണുവാണ് അന്ന് സംസ്ഥാന സെക്രട്ടറി.

1982 മെയ് മാസത്തില്‍ മഠത്തില്‍ മത്തായി ആക്ഷനോടെയാണ് ഉന്മൂലനം അവസാനിപ്പിച്ചത്. ഞാനായിരുന്നു അന്നത്തെ സ്ക്വാഡിന്റെ കമാന്‍ഡര്‍. ഉന്മൂലന പരിപാടികള്‍ അവസാനിപ്പിക്കാന്‍ ധാരണയായ സമയത്തായിരുന്നു ഈ ആക്ഷന്‍. മുമ്പുള്ള ആക്ഷനുകളുടെ ഒരു ഹാങ്ങോവറിലായിരുന്നു അത്. ഗ്രാമങ്ങളെ മോചിപ്പിച്ച് നഗരങ്ങളെ വളയുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പോയി ആക്ഷന്‍ നടത്തുന്നതിനു പകരം കൂടുതല്‍ ജനകീയമാക്കാം എന്ന രീതിയിലേക്ക് മാറണമെന്ന് തോന്നി. ഇയാളുടെ കുറ്റങ്ങള്‍ ജനങ്ങളില്‍നിന്ന് ശേഖരിച്ച് നോട്ടീസിറക്കി, ആ നോട്ടീസുമായി പോയി വീടുകള്‍ കയറി ജനങ്ങളില്‍ നിന്ന് ഇയാള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് അഭിപ്രായം സ്വീകരിച്ച് ഉന്മൂലനസമരത്തെ ജനകീയമാക്കി മാറ്റണമെന്ന് തീരുമാനിച്ചു. പലര്‍ക്കും പല അഭിപ്രായമായിരുന്നു. കാലും കൈയും വെട്ടണമെന്ന് പലരും പറഞ്ഞു. എന്നാല്‍ അത് അയാളെ സഹതാപത്തിനര്‍ഹനാക്കും എന്ന് തോന്നി. അങ്ങനെയാണ് ഉന്മൂലനം നടത്താന്‍ തീരുമാനിച്ചത്.

ഈ രാഷ്ട്രീയ ലൈന്‍ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്ന് ജയിലില്‍നിന്ന് തന്നെ ഞങ്ങള്‍ ചര്‍ച്ചചെയ്തു. നമ്മുടെ ജീവനും സ്വത്തും ജനങ്ങള്‍ക്ക് വേണ്ടിയായിട്ടും എന്തുകൊണ്ട് ജനങ്ങള്‍ നമുക്കൊപ്പമില്ല. ജനങ്ങളുടെ പ്രതികരണം മോശമാണ്. പ്രസ്ഥാനത്തിലേക്ക് ആളുകളെത്തുന്നില്ല. നമ്മുടെ തീവ്രവാദപരമായ സമരങ്ങള്‍ ജനങ്ങളെ നമുക്ക് എതിരാക്കുന്നു. അത് വലതുപക്ഷത്തെ സഹായിക്കുകയാണ് എന്നൊക്കെ ഞങ്ങള്‍ക്ക് തോന്നി. കേണിച്ചിറ സമരത്തിനു മുമ്പുതന്നെ ഞങ്ങള്‍ ഈ ലൈന്‍ ഉപേക്ഷിച്ച് പുതിയ ലൈന്‍ കണ്ടെത്തണമെന്ന് തീരുമാനിച്ചിരുന്നു. പുതിയ ലൈന്‍ കണ്ടെത്തിയതുമില്ല; പഴയത് ഉപേക്ഷിക്കാനുമായില്ല എന്ന അന്തരാള ഘട്ടത്തിലാണ് ഞങ്ങള്‍ കേണിച്ചിറ ആക്ഷന്‍ നടത്തിയത്. അതിനുശേഷം ഞങ്ങള്‍ ഉന്മൂലനം ഒഴിവാക്കി ജനകീയ സമരങ്ങളുമായി മുന്നോട്ടുനീങ്ങി. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ടിയായിട്ടും സംഘടന സംബന്ധിച്ച ലെനിനിസത്തില്‍ നിന്ന് വ്യത്യസ്തമായ നിലപാടായിരുന്നു സ്വീകരിച്ചത്. അങ്ങനെയാണ് വിദ്യാര്‍ഥി-യുവജന-വനിതാ സംഘടനകള്‍ക്ക് രൂപം നല്‍കുന്നത്. ഇങ്ങനെയുള്ള വളര്‍ച്ചയെ പത്രങ്ങള്‍ എന്നും എതിര്‍ത്തിട്ടേ ഉള്ളൂ.

വേണു പിന്നീട് യുഡിഎഫ് പാളയത്തിലെത്തിയല്ലോ?

വേണു യുഡിഎഫ് സ്ഥാനാര്‍ഥിപോലുമായി. പക്ഷേ മൂപ്പര്‍ അതിന്റെ തെറ്റ് ഈയിടെ ഏറ്റുപറയുകയും ചെയ്തു. ഇടതുപക്ഷ പാര്‍ടികളുമായി സഹകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വയനാട്ടിലെ സിപിഐ എം നേതാക്കളുമായി നല്ല ബന്ധത്തിലാണ്.

വര്‍ഗീസ് വധത്തിനുശേഷം പൊലീസ് അതിക്രമത്തിനെതിരെ ഇ എം എസും കെ പി ആറുമൊക്കെ ശക്തമായ ഇടപെടലുകളാണല്ലോ നടത്തിയത്?

രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തുന്ന നടപടി ആവര്‍ത്തിക്കരുതെന്ന് ഇ എം എസ് ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടത് അദ്ദേഹമാണ്. അന്ന് എംഎല്‍എ ആയിരുന്ന കെ പി ആര്‍ വയനാട്ടില്‍ വന്നു. കെ പി ആര്‍ ഞങ്ങള്‍ക്കൊക്കെ പ്രചോദനമായിരുന്നു. തീവ്രവാദക്കുട്ടികള്‍ കമ്യൂണിസ്റ്റ് വിരുദ്ധരല്ല എന്നാണ് ഞങ്ങളെക്കുറിച്ച് കെ പി ആര്‍ പറഞ്ഞത്. പ്രവര്‍ത്തനത്തിലെ അപാകതകള്‍ കൊണ്ടാണ്. അവരിങ്ങനെ ആയതെന്നും അവരെ സഹായിക്കണമെന്നും കെ പി ആര്‍ ആവശ്യപ്പെട്ടിരുന്നു. സി അച്യുതമേനോനായിരുന്നു അന്ന് മുഖ്യമന്ത്രി. സി എച്ച് മുഹമ്മദ്കോയ ആഭ്യന്തരമന്ത്രിയും.

ഇപ്പോള്‍ സിപിഐ എം അടക്കമുള്ള ഇടതുപക്ഷപ്രസ്ഥാനത്തെയാണല്ലോ താങ്കളുടെ പാര്‍ടി പിന്തുണയ്ക്കുന്നത്

സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാടുള്ള സംഘടനകളുടെ ഏകോപനമാണ് ആവശ്യം. ഇടതുപക്ഷ ശക്തികള്‍ ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്ന കാഴ്ചപ്പാടിലാണ് ഞങ്ങള്‍ ഈ പാര്‍ടികള്‍ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. അഖിലേന്ത്യാതലത്തില്‍ ആണവവിരുദ്ധസമരങ്ങളില്‍ ഇടതുപക്ഷത്തോടൊപ്പം ഞങ്ങളും പങ്കാളികളാണ്. ആഗോളവല്‍ക്കരണകാലത്ത് സോഷ്യലിസമാണ് ഏകബദല്‍ എന്ന കാഴ്ചപ്പാടാണ് ഞങ്ങള്‍ക്കുള്ളത്.

*
കുന്നേല്‍ കൃഷ്ണനുമായി എന്‍.എസ്. സജിത് നടത്തിയ അഭിമുഖം
കടപ്പാട്: ദേശാഭിമാനി വാരിക

ഈ വിഷയത്തിലെ മറ്റു പോസ്റ്റുകള്‍

ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും..

അന്നവര്‍ നക്സല്‍ വേട്ടക്ക് കൂട്ടുനിന്നു

7 comments:

വര്‍ക്കേഴ്സ് ഫോറം said...

വയനാട്ടിലെ കേണിച്ചിറയിലെ ഫ്യൂഡല്‍ മാടമ്പിയായിരുന്ന മഠത്തില്‍ മത്തായിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന ആക്ഷന് കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. ജനശത്രുക്കളായ ജന്മിമാരെയും ഭൂപ്രഭുക്കളെയും ഉന്മൂലനം ചെയ്യാനുള്ള ആക്ഷനുകള്‍ അവസാനിച്ചത് കേണിച്ചിറയിലാണ്. ജനശത്രുക്കളുടെ ഉന്മൂലനമെന്ന ചാരുമജുംദാറുടെ ആഹ്വാനം കേണിച്ചിറക്ക് ശേഷം നക്സലൈറ്റുകള്‍ ചെവിക്കൊണ്ടിട്ടില്ല.

കേണിച്ചിറ ആക്ഷന്റെ കമാന്‍ഡറായിരുന്ന കുന്നേല്‍ കൃഷ്ണന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. നക്സലൈറ്റ് ആക്രമണങ്ങളുടെയും അടിയന്തരാവസ്ഥക്കാലത്തിന്റെയും ബാക്കിപത്രങ്ങളായ പൊലീസ് പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനുമൊടുവില്‍ ഇപ്പോള്‍ സ്വസ്ഥജീവിതം നയിക്കുന്നു. ദീര്‍ഘകാലം സിപിഐ-എംഎല്‍ റെഡ്ഫ്ളാഗിന്റെ ജില്ലാ സെക്രട്ടറി. ഇടതുപക്ഷ പാര്‍ടികളുടെ വിശാല ഐക്യം അനിവാര്യമാണെന്ന പക്ഷത്താണ് അദ്ദേഹം. തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി പ്രചാരണരംഗത്തിറങ്ങുന്ന അദ്ദേഹം മാര്‍ക്സിസം ഏറ്റവും പ്രസക്തമായ കാലമാണിതെന്ന് തിരിച്ചറിയുന്നു.

Anonymous said...

വര്‍ക്കലയില്‍ കാലത്ത്‌ നടക്കാനിറങ്ങിയ ഒരു പാവം മനുഷ്യനെ വെട്ടിക്കൊന്നു അയാള്‍ കേണീച്ചിറ മത്തായിയോ ഫ്യൂഡലോ ഒന്നും ആയിരുന്നില്ല ഒരു സാധാരണ നായറ്‍, വെട്ടി പഠിച്ചതാണു പോലും ആ കേസ്‌ എന്തയി എന്നറിയാന്‍ കൌതുകമുണ്ട്‌ തടിയണ്റ്റവിട നസീറിനെ പോലെ ആ പ്രതികളെ ഒക്കെ ബംഗ്ളാദേശില്‍ കയറ്റി വിട്ടോ അതോ ദലിത്‌ വോട്ട്‌ വേണ്ടതിനാല്‍ കേസ്‌ മുക്കിയോ?

*free* views said...

Parliamentary democracy !!! I have no doubt it is revisionist. Manorama might have narrow interest in it. But just because Manorama supports it does not make it untrue :). [Similarly *everything* America does is also not bad]

Either you should work within the constitution and not support killing people or you can support violence as a necessary evil towards communist goal. What I cannot take is the hypocrisy, violence done during communist uprising in Kerala (of which CPI[M] claims legacy) as holy and denounce the similar uprising in Dantewada as wrong. Either you can say that violence done during Punnapra-Wyalar as a huge mistake or not ask for Army to be deployed in Dantewada.

Communist label is awarded only if a person supports the parliamentary ambitions of Karatji and gang? N.K. Ramachandran is a "varga sathru", but those who cry for Army deployment in Dantewada are "Communist heroes"? [I do not say CPI[M] should drop 'C' from their name, they can use the name, but please do not try to own it]

Disclaimer: I do not support violence, but I try to be not a hypocrite and I understand that people can be frustrated with slow justice and betrayal. Please, please do not support Army being deployed against poor people.

*free* views said...

Now I got what is definition of Communist: Anybody who says or do anything that is aligned with the parliamentary ambitions of CPI[M] is a communist, it does not matter if you are Naxal, even George Bush can be one.

Those crying out loud about Manorama writing about Ajitha should take deep hard look at what CPI[M] did by support Manmohan Singh's and Chidambaram's government, not to forget Soniaji.

Shameless opportunism thy name is .........

Unknown said...

ആ കേസ് എന്തായി എന്ന് ബീയാര്‍പ്പി ഫാസ്കരിനോടു ചോദിച്ചാല്‍ അറിയായിരിക്കും .ദളിത് വോട്ടു വേണ്ടതിനാല് കേസ് മുക്കിയതാണോ, അതല്ല ടിയാന്‍ നായരെങ്കില്‍,നാരാനപണിക്കര് തന്നെ ഇടപെട്ടു മുക്കിച്ച്ചോ അതല്ല, ആരുഷിയു ടെ അച്ചായന്‍ വീര പത്രങ്ങള്‍ക്കു മറ്റു അജണ്ട ഉള്ളതിനാല് "വിവാദ'മാവാതെ മുക്കിയോ എന്നൊക്കെ അറിയണം.തടിയന്ടവിട പ്രതി ആവും മുമ്പ് ബസ്സ് കത്തിക്കല്‍ പ്രതിയായ ജാഫര് വീണ്ടും കണ്ണൂരില്‍ സുധാരെട്ടന്റെ കൊണ്ക്രസ് സ്ഥാനാര്‍ത്തി ആവ്വോ, കണ്ണൂരില്‍ തദ്ദേശ ഭരണ ഇലക്ഷനില്‍ ? കഴിഞ്ഞ വട്ടം ടിയാന്‍ യു.ഡി എഫ് സ്ഥാനാര്‍ത്തി ആയിരുന്നു.

Unknown said...

"I try to be not a hypocrite and I understand that people.."

((Ha ha, Demon Hypocrite talks at length about hypocrisy.))

"Parliamentary democracy !!! I have no doubt it is revisionist"

(((Do you know what is revisionism? Please explain)))

"What I cannot take is the hypocrisy, violence done during communist uprising in Kerala (of which CPI[M] claims legacy) as holy and denounce the similar uprising in Dantewada as wrong"

You are blind anti cpm, so you blabber. Have you seen picture of LK Advani giving speech under the "red flag" in a so called uprising of fight some time back? Have you seen snaps of so called Maoist Kishenji taking instructions from Mamata?

..Have you ever seen or heared of then right wing leaders did address the Punnapra vayalar movement ?
You dont know and see anything, because you are blind, and the only treasure abundant with you is your ill feelings..I expalined the fallacy of your arguements above, again you will blabber.its a desease. try to have medicine man!!

Unknown said...

"Now I got what is definition of hypocrite: Freeviews
Those crying out loud about Manorama writing about Ajitha should take deep hard look" ----

at what CPI[M] have been doing by fighting insurgents in Karshmir. Its state secretary Tharigami's life itself is under threat. They fought against Khalistan in Punjab and lost several comrades, all these along with main stream parties like congress and Bjp.
Again they were together to get the Women's bill get passed in Rajyasabha.
So what ?
The stupidity of Freeviews would say, see CPM is/was with congress and Bjp,and they are allies forever!! Pity you freeviews.