Sunday, September 23, 2007

മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടില്‍

പ്രൊഫസര്‍ മുഹമ്മദ് യൂനസ് നോബല്‍ സമ്മാനത്തിനര്‍ഹനായ ശേഷം മൈക്രോഫിനാന്‍സിനെപ്പറ്റി നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള പഞ്ചായത്ത് സമിതികളില്‍ അയല്‍ക്കൂട്ടങ്ങളിലെ മഹിളാപ്രവര്‍ത്തകര്‍ അംഗങ്ങളാകുകയും ഗവണ്‍മെന്റുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്കായി പല പല പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്.

ആന്ധ്രയിലെ ‘വെലൂഗു', കേരളത്തിലെ 'കുടുംബശ്രീ' , തമിഴ്‌നാട്ടില്‍, 'മകളിര്‍തിട്ടം' തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരവരുടേതായ പദ്ധതികള്‍ ഉണ്ട്. പശ്ചിമ ബംഗാളിലാകട്ടെ അയല്‍ക്കൂട്ടങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കായി ഒരു മന്ത്രിതന്നെയുണ്ട്. ഭാരത സര്‍ക്കാര്‍ ഒരു നിയമം വഴി സ്വയംസഹായസംഘങ്ങളുടെയും അയല്‍ക്കൂട്ടങ്ങളുടെയും മേല്‍നോട്ടവും നിയന്ത്രണവും നബാര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച് ഒരു ബില്ല് അവതരിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ വളരെയധികം എതിര്‍പ്പുകള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

പലിശനിരക്ക് കമ്പോളത്താല്‍ നിര്‍ണ്ണയിക്കപ്പെടാന്‍ അനുവദിക്കരുത് , നിക്ഷേപങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ എന്‍ ജി ഓ കളെ അനുവദിക്കരുത് , പ്രസ്തുത നിയമത്തിന്റെ കീഴില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളേയും കമ്പനി ആക്ടിന്റെ സെക്ഷന്‍ 25 ല്‍ വര്‍ണ്ണിച്ചിരിക്കുന്ന കമ്പനികളേയും ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ . ഒരു വിശദമായ ചര്‍ച്ചയ്ക്കുശേഷം മാത്രമേ പാര്‍ലമെന്റില്‍ ബില്‍ പാസാക്കാവൂ എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ ബില്‍ ഇപ്പോള്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍പാകെയാണ്.

ആന്ധ്രാ സര്‍ക്കാരിന് അവിടത്തെ ചില വലിയ എന്‍ ജി ഓ കളെ വായ്പകള്‍ തിരിച്ചുപിടിക്കുന്നതില്‍ അവര്‍ കാണിച്ച അക്രമങ്ങളും വരുത്തിയ ക്രമക്കേടുകളും കാരണം നിരോധിക്കേണ്ടിവന്നു. ആന്ധ്രയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ സ്വയംസഹായ സംഘങ്ങള്‍ ഉള്ളത്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൊണ്ടല്ല മറിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണ് ആന്ധ്രയില്‍ ഇത്രയധികം സംഘങ്ങളുണ്ടായത്.

നബാര്‍ഡിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയിലാകെ 2006, സെപ്തംബര്‍ 30 വരെ ഏകദേശം 26 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ ബാങ്കുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഈ സംഘങ്ങളില്‍ മഹാഭൂരിപക്ഷവും തെക്കേ ഇന്‍ഡ്യയിലാണ്. ഏറ്റവും കുറഞ്ഞത് 4000 ഓളം സന്നദ്ധസംഘടനകള്‍ ഇവയുടെ മേല്‍നോട്ടം വഹിക്കുന്നു.

ഈ സംഘങ്ങള്‍ സ്ത്രീകളുടെ ഒത്തൊരുമയ്ക്കും അവരുടെ ചെറു വായ്പാ ആവശ്യങ്ങള്‍ക്കും വളരെയേറെ ഉപകരിക്കുന്നു എന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീ ശാക്തീകരണം അത്രയ്ക്കൊന്നും നടക്കുന്നില്ലെന്നും പലപ്പോഴും സ്ത്രീകള്‍ വായ്പാ കെണിയില്‍ അകപ്പെടുന്നുവെന്നും , അതവര്‍ക്ക് ഇരട്ടി ഭാരമായി മാറുന്നുവെന്നുമാണ് പല പഠനങ്ങളും പറയുന്നത്. ആഗോളവല്‍ക്കരണം ചെറുകിട സംരംഭങ്ങളുടെ വിജയസാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുന്നതായും പഠനങ്ങള്‍ തെളിയിയിക്കുന്നു.

വിദേശത്തുനിന്ന് വലിയതോതില്‍ ധനസഹായം ലഭിക്കുന്ന BRAC, ഗ്രാമീണ്‍, പ്രോഷിത , ASA തുടങ്ങിയ സര്‍ക്കാരിതര സംഘടനകള്‍ കഴിഞ്ഞ 30 വര്‍ഷമായി സമാന്തര സര്‍ക്കാരുകള്‍ പോലെ പ്രവര്‍ത്തിച്ചിട്ടും ബംഗ്ളാദേശില്‍ ഇന്നും ദാരിദ്ര്യം വലിയ അളവില്‍ അവശേഷിക്കുന്നു. ഹിന്ദുസ്ഥാന്‍ ലിവര്‍പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ആകട്ടെ സാമ്പത്തിക ശാക്തീകരണം നടപ്പിലാക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ ഉത്പന്നങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി വില്‍ക്കുവാന്‍ ശ്രമിക്കുന്നതും നമുക്ക് കാണാം. റിലയന്‍സും, വാല്‍മാര്‍ട്ടിനെ പുറംവാതില്‍ വഴി ഇന്ത്യയിലേക്കു കൊണ്ടുവരുന്ന ഭാരതിയും ചെറുകിട വായ്പാ മേഖലയിലേക്ക് കാല്‍ വയ്ക്കുകയാണ് എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.

കഴിഞ്ഞ 12 വര്‍ഷമായി ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ ഈ രംഗത്തുണ്ട്. 22000-ഓളം അയല്‍ക്കൂട്ടങ്ങള്‍ 15 സംസ്ഥാനങ്ങളിലായി ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ നയിക്കുന്ന ഗ്രൂപ്പുകള്‍ മററുള്ളവയില്‍ നിന്നും വേറിട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.

മേല്‍ വിവരിച്ചതില്‍ നിന്നും ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അതിനുളള പോംവഴികള്‍, സര്‍ക്കാരിന്റെ പദ്ധതികള്‍ , സര്‍ക്കാരിതര സംഘടനകളുടെ പങ്ക്, ഇത്തരം ഗ്രൂപ്പുകളോട് ലോകബാങ്കിനും മറ്റു ഡോണര്‍ ഏജന്‍സികള്‍ക്കുമുള്ള സമീപനം തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി പഠിക്കേണ്ടതാണ് എന്ന് വ്യക്തമാവും.

സ്വയംസഹായ സംഘങ്ങള്‍ -വ്യത്യസ്ത മാതൃകകള്‍

ഔദ്യോഗിക രേഖകളനുസരിച്ച് സ്വയംസഹായ സംഘങ്ങളുടെ താഴെപറയുന്ന 6 വ്യത്യസ്ത മാതൃകകളാണുള്ളത്.

1) ഗ്രാമീണ്‍ മോഡല്‍ - ഇവ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വായ്പകളിലാണ്. നിക്ഷേപങ്ങള്‍ക്കും ശാക്തീകരണത്തിനും ഇവ ഊന്നല്‍ നല്‍കുന്നില്ല.

2) സ്വയംസഹായ സംഘം - ബാങ്ക് സംയോജിത മോഡല്‍ - ഇവയില്‍ എന്‍.ജി.ഒ സ്വയംസഹായ സംഘത്തിനേയും ബാങ്കിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു.

3) എന്‍.ജി.ഓ - ബാങ്ക് മോഡല്‍ - ഇവിടെ ബാങ്ക് വായ്പകള്‍ എന്‍.ജി.ഒ കൈപ്പറ്റി സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ട് സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്നു.

4) മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ - പാവപ്പെട്ടവര്‍ക്ക് സേവനം നല്‍കുക എന്ന മുന്‍ഗണന ഉപേക്ഷിച്ച് ലാഭം കൊയ്യാനായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങളാണ് ഇവ. മൈക്രോഫിനാന്‍സിനെ ഒരു വ്യവസായമായി മാത്രം കാണുന്ന ഇവര്‍ സേവനത്തെക്കാളുപരി ലാഭേച്ഛയോടുകൂടി പ്രവര്‍ത്തിക്കുന്നു. ലോകബാങ്ക് മുന്നോട്ടുവെക്കുന്നത് ഈ മോഡലാണ്.

5) സഹകരണ ഫെഡറേഷന്‍ മോഡല്‍ ഈ മാതൃകയുടെ ഉപജ്ഞാതാക്കള്‍ ആന്ധ്രയിലെ CDF എന്ന NGO ആണ്.

6) ഫെഡറേഷന്‍ മോഡല്‍ - തെരഞ്ഞെടുക്കപ്പെടുന്ന ഒരു കമ്മിററിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഇവയെ നമുക്ക് വിദേശ ഫണ്ട് ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വയംസഹായ സംഘങ്ങള്‍ , സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ നിയന്ത്രണത്തിലുള്ള സ്വയംസഹായ സംഘങ്ങള്‍, മത, സമുദായ, വര്‍ഗീയ സംഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വയംസഹായ സംഘങ്ങള്‍ , വിവിധ മനുഷ്യാവകാശ സംഘടനകളാലും ജനകീയപ്രസ്ഥാനങ്ങളാലും നയിക്കപ്പെടുന്നവ എന്നിങ്ങനെ നാലായി തരം തിരിക്കാം എന്നു തോന്നുന്നു.

നേട്ടങ്ങളും കോട്ടങ്ങളും - തുടരുന്ന വാഗ്വാദം

പല റാഡിക്കല്‍ സാമ്പത്തിക വിദഗ്ദ്ധരുടെയും വിമര്‍ശനം സ്വയംസഹായ സംഘങ്ങള്‍ ലോകബാങ്കിന്റെ ഒരു ചെപ്പടിവിദ്യ മാത്രമാണ് എന്നാണ്. അവരുടെ അഭിപ്രായത്തില്‍ ഇവ സ്ത്രീ ശാക്തീകരണത്തിനോ, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനോ, സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തിനോ ഉപകരിക്കപ്പെടുന്നില്ല . ഇത്തരം സംഘങ്ങള്‍ കൂടുതല്‍ അധീശത്വവും ചൂഷണവുമാണ് ലക്ഷ്യമിടുന്നത് . ഇത്തരം സംഘങ്ങള്‍ ചുമത്തുന്ന ഉയര്‍ന്ന പലിശയും, ഗ്രാമീണ-കാര്‍ഷിക വായ്പകളില്‍ വന്ന കുറവും, ബാങ്കുകള്‍ ലാഭം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കുന്നതും മറ്റും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വായ്പയായി ലഭിക്കുന്ന തുക വളരെ ചെറുതായതിനാല്‍ യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനം നടക്കുന്നില്ല എന്നും അവര്‍ പറയുന്നു. മറ്റൊരു വിമര്‍ശനം കുറച്ചുകൂടി ഉയര്‍ന്ന തലത്തിലാണ്. സ്ത്രീകള്‍ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകവഴി അവര്‍ മറ്റും സാമൂഹിക നേട്ടങ്ങള്‍ക്കായുള്ള സംഘടിത പ്രസ്ഥാനങ്ങളില്‍ നിന്നും അകന്നുപോകുന്നു, അല്ലെങ്കില്‍ അവര്‍ പലപ്പോഴും അകറ്റി നിര്‍ത്തപ്പെടുന്നു.

ഈ വിമര്‍ശനങ്ങള്‍ ഒന്നുംതന്നെ സ്വയംസഹായ സംഘങ്ങളോ, അവരെ സംയോജിപ്പിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളോ നിഷേധിക്കുന്നില്ല. പക്ഷേ കടുത്ത വിമര്‍ശകരെപോലും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം സ്വയംസഹായ സംഘങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ്. ആദ്യമൊക്കെ ഇവയെ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന പ്രസ്ഥാനങ്ങള്‍ ഇവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. വാസ്തവത്തില്‍ മൈക്രോ ക്രെഡിറ്റ് എന്നത് ലോകബാങ്കിന്റെ കണ്ടുപിടുത്തമൊന്നും അല്ല, ബൊളീവിയ, ഇന്തോനേഷ്യ പിന്നെ ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ വിവിധ ഏജന്‍സികളാണത് തുടങ്ങിയത്..കാലക്രമേണ ലോകബാങ്ക് അതിനെ ഏറ്റെടുക്കാനും അതിന്റെ നയങ്ങളെ സ്വാധീനിക്കാനും ശ്രമിക്കുകയാണ്.

പുരോഗമന സ്വഭാവം വച്ചു പുലര്‍ത്തുന്ന സര്‍ക്കാരിതര സംഘടനകളോ ജനാധിപത്യ പ്രസ്ഥാനങ്ങളോ മേല്‍പ്പറഞ്ഞ എല്ലാ റാഡിക്കല്‍ വിമര്‍ശനങ്ങളോടും വിയോജിക്കുന്നു എന്നു പറയാനാവില്ല. സ്വയംസഹായ സംഘങ്ങള്‍ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് കഴിയില്ല എന്നു തന്നെ അവരും കരുതുന്നു. പക്ഷെ സ്വയംസഹായ സംഘങ്ങളെ ശാക്തീകരണത്തിനും സമൂഹത്തില്‍ മാന്യമായ സ്ഥാനം പിടിച്ചുപറ്റാനും ഉള്ള ഉപകരണമായി മാറ്റാമെന്നു അവര്‍ കരുതുന്നു. ഒപ്പം, അവയെ സമൂഹത്തിലെ അധീശവര്‍ഗ്ഗം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണമായി മാറ്റിയേക്കും എന്ന അപായ സാദ്ധ്യതയും അവര്‍ കാണുന്നു.എന്നാല്‍ സമൂഹത്തിന്റെ മുന്നില്‍ ഈ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായ പല നേട്ടങ്ങളും കാഴ്ച വക്കുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ എന്നവര്‍ വിശ്വസിക്കുന്നു.

ഇനി നമുക്ക് ജനകീയ ശാസ്ത്രസംഘടനകള്‍ എന്തുകൊണ്ട് സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം. അതിനു ശേഷം മറ്റു സംഘടനകള്‍ക്ക് സ്വയംസഹായ സംഘങ്ങളെക്കുറിച്ചുള്ള പരിപ്രേക്ഷ്യം, സ്വയംസഹായ സംഘങ്ങളുടെ രൂപീകരണത്തെയും വളര്‍ച്ചയെയും അവര്‍ എങ്ങനെയാണ് കാണുന്നത് എന്നിവ പരിശോധിക്കാം. ഒപ്പം ഇവയുടെ ഭാവിപ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ കൂടി തയ്യാറാക്കി നമുക്കീ ചര്‍ച്ച അവസാനിപ്പിക്കാം.

സ്വയംസഹായസംഘങ്ങള്‍ സ്ത്രീകളുടെ സാമൂഹ്യ പങ്കാളിത്തം ഉറപ്പിക്കുന്നു

സ്വയംസാഹയസംഘങ്ങള്‍ സ്ത്രീകള്‍ വീടിനു പുറത്തേയ്ക്കു വരുവാനും സാമൂഹ്യ പ്രശ്നങ്ങളില്‍ ഭാഗഭാക്കാകുവാനും അവസരം ഒരുക്കുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും സ്ത്രീകളെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ തേടുവാന്‍ അവരെ പ്രാപ്തരാക്കുന്നു.. പക്ഷേ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനായി ഒരു കരുത്താര്‍ന്ന ജനാധിപത്യ നേതൃത്വം ആവശ്യമാണ്. തക്കതായ നേതൃത്വത്തിന്റെ കരുത്തില്‍ സാമ്പത്തിക ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുപരി, സാമൂഹിക സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുവാനും സാധിക്കും.

രാജ്യത്താകമാനമുള്ള സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യം അവയുടെ നിയന്ത്രണം വഹിക്കുന്ന സന്നദ്ധ സംഘടനകളുടെ സ്വഭാവം ഇവയുടെ പ്രവര്‍ത്തനത്തെ വളരെയധികം സ്വാധീനിക്കുന്നു എന്നുള്ളതാണ്. സന്നദ്ധ സംഘടനകള്‍ സ്വയംസഹായ സംഘങ്ങളുടെ, സ്ത്രീകളെ ഏകോപിപ്പിക്കുവാനുള്ള കഴിവിനെ മനസ്സിലാക്കിയിട്ടുണ്ട്.

വായ്പ മുഖ്യം തന്നെ, പക്ഷെ....

സ്വയംസഹായ സംഘങ്ങളുടെ രൂപകല്‍പ്പന പലപ്പോഴും ചെറിയ തോതിലുള്ള വായ്പാ-നിക്ഷേപ പദ്ധതിയില്‍ മാത്രമായി ഒതുങ്ങുന്നു. ഇവയ്ക്ക് പലപ്പോഴും സ്ത്രീകള്‍ക്കെതിരായ അക്രമം, ലൈംഗിക പീഢനം തുടങ്ങിയ പൊതുവായ പ്രശ്നങ്ങളില്‍ പോലും അഭിപ്രായ സമന്വയം ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ സ്വയംസഹായ സംഘങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ക്കായി അല്ലാതെ കൂട്ടായ സാമൂഹ്യ പരിഷ്ക്കരണങ്ങള്‍ക്കായോ നീതിലഭ്യതയ്ക്കായോ ശ്രമിച്ചുകാണുന്നില്ല.

ജനകീയ ശാസ്ത്രസംഘടനകള്‍ ആ‍വട്ടെ , ബോധപൂര്‍വ്വം തങ്ങളുടെ പ്രവര്‍ത്തനം സാമ്പത്തിക പ്രവര്‍ത്തങ്ങള്‍ക്കപ്പുറം മറ്റു മേഖലകളില്‍ ഊന്നല്‍ നല്‍കിയാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതായത് സാമ്പത്തിക ഉന്നമനത്തിന് നല്‍കേണ്ട ഊന്നലില്‍ കുറവുവരാതെ തന്നെ സ്ത്രീ ശാക്തീകരണവും സാമൂഹിക ഉന്നമനവും ജനകീയ ശാസ്ത്രസംഘടനകള്‍ ലക്ഷ്യമാക്കുന്നു.

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളോട് സംസാരിച്ചാല്‍ അവര്‍ക്ക് വായ്പകള്‍ ആവശ്യമാണെന്നു നമുക്ക് ബോദ്ധ്യമാകും. സ്വയംസഹായസംഘങ്ങള്‍വഴി വായ്പ ലഭിക്കുന്നതുമൂലം അവര്‍ ഹുണ്ടികക്കാരന്റെ 60 മുതല്‍ 100 ശതമാനം വരെയുള്ള കൊള്ള പലിശയില്‍ നിന്നും രക്ഷപ്പെടുന്നു. വിമര്‍ശകരുടെ നോട്ടത്തില്‍ സംഘങ്ങള്‍ ഈടാക്കുന്ന 20% പലിശ ബാങ്കുകളേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. പക്ഷേ ഒരു സാധാരണ സ്ത്രീയ്ക്കും എളുപ്പത്തില്‍ ബാങ്ക് വായ്പകള്‍ പലപ്പോഴും ലഭ്യമല്ല എന്നുള്ളതാണ് സത്യം. സ്ത്രീകള്‍ക്ക് വായ്പകള്‍ ലഭിക്കാനും മറ്റും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ അവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ അംഗീകാരം കൈവരുന്നു.

നമ്മുടെ രാഷ്ട്രം ദാരിദ്ര്യനിര്‍മാര്‍ജനത്തിനായുള്ള ദീര്‍ഘവീഷണത്തോടുകൂടിയ പദ്ധതികള്‍ വിഭാവന ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പരാജയപ്പെട്ടതിനാല്‍ സ്ത്രീകള്‍ക്ക് പലപ്പോഴും സാമ്പത്തിക ഭദ്രതയ്ക്കായി പോരാടേണ്ടി വരുന്നു. ഈ ഘട്ടത്തിലാണ് സ്വയംസഹായ സംഘങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഇത്തരം പരിപാടികളില്‍ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്നത് തന്നെ ദാരിദ്ര്യത്തോട് പോരാടാന്‍ ( ദാരിദ്ര്യത്തെ മറികടക്കാനല്ല) അവര്‍ക്ക് മുന്നില്‍ മറ്റു മര്‍ഗ്ഗങ്ങള്‍ അവശേഷിക്കുന്നില്ല എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുടെ പരിഹാരത്തിന് അവരെ സഹായിക്കുന്ന ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ധനസഹായം. ബാങ്കുകളും മറ്റു രാജ്യാന്തര സംഘടനകളും പലപ്പോഴും നല്‍കുന്നത് ചെറുകിട വായ്പയുടെ ഊതിപ്പെരുപ്പിച്ച, വര്‍ണ്ണശബളമായ ഒരു ചിത്രം മാത്രമാണ്. അത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുതകുന്ന ഒറ്റമൂലിയായാണ് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മൈക്രോക്രെഡിറ്റ് സ്ത്രീകളുടെ ലിംഗപരവും സാമ്പത്തികവുമായ അധീനസ്ഥതയുടെ മൌലിക കാരണങ്ങള്‍ പരിശോധിക്കുന്നില്ല .അത്തരം പരിശോധന നടത്താനോ പുരുഷമേധാവിത്വ സമൂഹത്തിലെ സാമ്പ്രദായികരീതികളോട് ഏറ്റുമുട്ടാനോ വിഭവങ്ങളുടെ നീതിപൂര്‍ണ്ണമായ വിതരണം ആ‍വശ്യപ്പെടാനോ കഴിയുമാറ് സ്വയംസഹായ സംഘങ്ങളെ സംഘടിപ്പിക്കുക അത്ര എളുപ്പമല്ല.


സ്വയംസഹായ സംഘങ്ങള്‍ക്ക് സാമ്പത്തിക ഉന്നമനം നല്‍കാന്‍ കഴിയാത്തതിനു മുഖ്യ കാരണം വായ്പയുടെ അളവ് വളരെ ചെറുതാണ് എന്നതാണ്. ഒരു ജീവിതമാര്‍ഗ്ഗത്തിനുള്ള ആവശ്യത്തിന് ഇത് തികയില്ല. ഭൂമി സംബന്ധമായ കാര്‍ഷികാവശ്യങ്ങള്‍ക്ക് സംഘങ്ങള്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിയുന്നുമില്ല. ജീവിക്കുന്ന ചുറ്റുപാടുകള്‍ മനസ്സിലാക്കാതെയും ബാക്ക് വേഡ് - ഫോര്‍ വേഡ് ലിങ്കേജുകള്‍ ഇല്ലാതെയുമാണ് പലപ്പോഴും പുതിയ ഉദ്യമങ്ങള്‍ തുടങ്ങാന്‍ ഇവര്‍ പ്രേരിപ്പിക്കപ്പെടുന്നത്. ഗ്രാമച്ചന്തകള്‍ പോലും കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളാല്‍ നിറയുമ്പോള്‍ കമ്പോളശക്തികളെ കൈകാര്യം ചെയ്യാനറിയാത്ത ഈ പാവങ്ങളുടെ സ്ഥിതി പഴയതിനേക്കാള്‍ മോശമാവുന്നു.

മിച്ചംപിടിക്കാനും നിക്ഷേപം സ്വരൂപിക്കാനും സാധിക്കാത്തതു കൊണ്ടുതന്നെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ പലപ്പോഴും സ്വയംസഹായ സംഘങ്ങളാല്‍ അവഗണിക്കപ്പെടുന്നു. ആദിവാസികള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവര്‍ക്കൊന്നും സംഘാംഗങ്ങളാകാന്‍ കഴിയുന്നില്ല. അതു പോലെ തന്നെ വിവിധ ജാതികളില്‍ പെട്ട അംഗങ്ങളുള്ള സ്വയംസഹായ സംഘങ്ങളില്‍ പലപ്പോഴും ദളിത് സ്ത്രീകള്‍ അവഗണിക്കപ്പെടുന്നതാണ് അനുഭവം.

പലപ്പോഴും മറക്കപ്പെടുന്ന ഒരു കാര്യം, ശരിയായ ഭൂപരിഷ്ക്കരണം, നല്ല വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ അഭാവത്തില്‍ സാമൂഹ്യപരിവര്‍ത്തനം സാദ്ധ്യമല്ല എന്നുള്ളതാണ്.

മൈക്രോ ക്രെഡിറ്റും സ്ത്രീകളെ ആദര്‍ശവല്‍ക്കരിക്കലും

“മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ സ്ത്രീകളെ അച്ചടക്കമുള്ള, വിധേയത്വമുള്ള, എളുപ്പത്തില്‍ പഠിപ്പിക്കാവുന്ന, എളുപ്പത്തില്‍ കണ്ടുകിട്ടുന്ന, നാണക്കേട് ഇല്ലാതാക്കുന്നതിനു പ്രാധാന്യം കൊടുക്കുന്ന, തങ്ങള്‍ക്കിടയില്‍ അന്യോന്യം അച്ചടക്കം നടപ്പിലാക്കുന്നവരുമായ ഉപഭോക്താക്കളായാണ് കാണുന്നത്. ” ഇങ്ങനെയൊരു വാദം മുന്നോട്ട് വെക്കപ്പെടാറുണ്ട്. കൂടുതല്‍ ജോലി ചെയ്യുകയും സ്ഥിരമായി മിച്ചം വെക്കുകയും, മറ്റുള്ളവ സ്ത്രീകളും മിച്ചം വെക്കുന്നു എന്ന് ഉറപ്പു വരുത്തുകയും, മുടക്കം വരുത്താതെ കടം തിരിച്ചടക്കുകയും ചെയ്യുന്ന ഒരു ‘നല്ല സ്ത്രീ’ ഇമേജ് മൈക്രോ ക്രെഡിറ്റ് പ്രചരിപ്പിക്കുന്നുണ്ട്. തങ്ങള്‍ക്കായി പ്രത്യേകിച്ചൊന്നും നല്‍കാത്ത ഒരു വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ മൈക്രോ ക്രെഡിറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. എങ്കിലും മൈക്രോ ക്രെഡിറ്റ് അവര്‍ക്കായി നല്‍കുന്നതിനെ “അംഗത്വം“ എന്ന പദം കൊണ്ട് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി..പൌരത്വം എന്ന പദം ശരിയാവുകയില്ല. സങ്കീര്‍ണ്ണവും ആഴത്തില്‍ വേരൂന്നിയിട്ടുള്ളതുമായ അസമത്വത്തിന് മൈക്രോക്രെഡിറ്റ് എന്ന ഒറ്റമൂലിയിലൂടെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സങ്കുചിതവും ഏകമാനവുമായ തന്ത്രങ്ങളാണ് സ്ത്രീകള്‍ക്ക് പൌരാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വരുന്ന പരാജയത്തിനു കാരണം.

ലോകത്തിലെവിടെയായാലും മൈക്രോ ക്രെഡിറ്റ് നല്‍കിയിട്ടുള്ളവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കാണാം. അതൊരു യാദൃച്ഛികതയല്ല , മറിച്ച് അങ്ങിനെത്തന്നെയാണ് മൈക്രോ ക്രെഡിറ്റിന്റെ തന്ത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ മുതലാളിത്ത സ്ഥാപനങ്ങളും ചിന്തകരും ഒരുക്കിയിട്ടുള്ള സുന്ദരന്‍ വാചകമടികള്‍ക്കും തന്ത്രങ്ങള്‍ക്കുമെതിരെ തങ്ങളുടേതായ വാദമുഖങ്ങള്‍ ഒരുക്കുന്നതിനു പലപ്പോഴും സ്വയം സഹായ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. അവര്‍ പലപ്പോഴും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ അന്ധാളിപ്പിലാകുന്നു. സ്ത്രീകളെ കാര്യങ്ങളുടെ കിടപ്പ് പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്നു.

സ്ത്രീകളെ വിധേയത്വമുള്ള ഉപഭോക്താക്കളുടെ ഒരു കൂട്ടമാക്കുവാന്‍ മുതലാളിത്ത സാമ്പത്തിക സ്ഥാ‍പനങ്ങള്‍ ശ്രമിക്കുന്നത് -ഒരു ഗൂഡാലോചനയുടെ ഭാഗമല്ലെങ്കില്‍കൂടി- ആ സ്ഥാപനങ്ങളും അത്തരത്തിലാണ് നിലനില്‍ക്കുന്നത് എന്നത് കൊണ്ട് തന്നെയാണ്. എങ്കിലും ഈ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കും എന്നതിനു തെളിവൊന്നുമില്ല. എന്തായാലും സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് വീട്ടില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളേക്കാള്‍ യഥാര്‍ത്ഥ ‘പൌര ബോധമുള്ളവരാകുവാന്‍’ അവസരം ലഭിക്കുന്നു - മുതലാളിത്ത തന്ത്രങ്ങളുടെ ഉദ്ദേശം എന്തുതന്നെയായാലും.

നയങ്ങള്‍ രൂപീകരിക്കുന്നവരും കോര്‍പ്പറേറ്റ് ഫൈനാന്‍സും സാധാരണ കുടുംബനാഥന്മാരായ പുരുഷന്മാരുമായി മാത്രം ഇടപാടുകള്‍ നടത്തുകയും സ്ത്രീകളെ അവഗണിക്കുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടുള്ളവരായിരുന്നു. സ്ത്രീകള്‍ കുടുംബത്തിലേക്ക് ചെയ്യുന്ന സംഭാവനകള്‍ ചെറിയതോതില്‍ മാത്രമേ അംഗീകരിക്കപ്പെട്ടിരുന്നുള്ളൂ. ലോകബാങ്കും മറ്റു ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ട് വെച്ചിരുന്ന ഇത്തരം വാര്‍പ്പുമാതൃകകളെ ചോദ്യംചെയ്യുവാനും, സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്താനും മിച്ചംവെക്കാനും സ്ത്രീകള്‍ കഴിവുള്ളവരാണെന്ന് സ്ഥാപിക്കാനും സ്വതന്ത്രരായ എന്‍.ജി.ഓകള്‍ക്കും പൌരസംഘങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇത് അനുകരിക്കുവാനും വലിയ രീതിയില്‍ തങ്ങളുടേതാക്കി നടപ്പിലാക്കാനും ധനകാര്യ സ്ഥാപനങ്ങള്‍ ശ്രമിക്കും എന്നതും കാണേണ്ടതുണ്ട്.

എങ്കിലും ആത്യന്തികമായി ഇതിന്റെയൊക്കെ കേന്ദ്രസ്ഥാനത്ത് സജീവമായിരിക്കുന്ന, തങ്ങളുടേതായ താല്പര്യങ്ങളുള്ള, അതിനു രൂപം കൊടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്ന സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റം ശരിയായ രീതിയിലുള്ളതും സ്ത്രീകള്‍ക്ക് പൊതുവെ ഗുണകരമായതും ആയിരിക്കും. അതിനെ അംഗീകരിക്കുവാനും കൂടുതല്‍ മുന്നേറുന്നതിനു സഹായിക്കുന്നതിനും നമുക്ക് ചുമതലയുണ്ട്.

ചെറുകിട വായ്പാ നയരൂപീകരണം - വിഭാഗീയ താത്പര്യങ്ങള്‍

മൈക്രോ ക്രെഡിറ്റ് എന്ന ഗോദയിലെ പ്രബലരായ കളിക്കാര്‍ അവരവരുടേതായ വിഭാഗീയ താത്പര്യങ്ങള്‍ അനുസരിച്ച് വിവിധങ്ങളായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. പക്ഷെ ഒട്ടെല്ലാവരും ഒരു കാര്യത്തില്‍ യോജിക്കുന്നു-മൈക്രോ ക്രെഡിറ്റ് സ്ത്രീകള്‍ക്ക് വളരെ ഏറെ ഉപകാരപ്രദമാണ്.

ഭരണകൂടം

എന്തുകൊണ്ടാണ് സ്വയംസഹായ സംഘങ്ങളെ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നത്?

സ്വയംസഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകവഴി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ നിന്നും ഗവണ്‍മെന്റിന് പിന്മാറുവാന്‍ സാധിക്കുന്നു.മാത്രമല്ല സ്ത്രീ ശാക്തീകരണം നേടിയെടുത്തു എന്ന അവകാശവാദം ഉന്നയിക്കുകയുമാവാം. കൂടാതെ , സ്വയംസഹായ സംഘങ്ങള്‍ പലപ്പോഴും വികസന സന്ദേശങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള ഉപകരണമായി വര്‍ത്തിക്കുന്നു. അവസാനത്തേതും എന്നാല്‍ ഏറ്റവും ശ്രദ്ധേയവുമായ കാരണം, സ്വയംസഹായസംഘങ്ങളെ വളരെ എളുപ്പത്തില്‍ ആള്‍ക്കൂട്ടം സംഘടിപ്പിക്കുവാനുള്ള ഉപാധിയായി ഉപയോഗിക്കാം എന്നുള്ളതാണ്. പലപ്പോഴും രാഷ്ട്രീയ കക്ഷികളുടെ ഘോഷയാത്രകള്‍ക്കും സമ്മേളനങ്ങള്‍ക്കും ചിലവില്ലാതെ കിട്ടുന്ന ഒരു സദസ്സായി അയല്‍ക്കൂട്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. രാഷ്ട്രീയ കക്ഷികള്‍ അയല്‍ക്കൂട്ടങ്ങളെ പ്രധാന വോട്ടുബാങ്കുകളായി കരുതുന്നതോടൊപ്പം എതിര്‍കക്ഷികള്‍ അവയെ ചാക്കിട്ടു കൊണ്ടുപോകാതെ സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളുമാണ്.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും

അയല്‍ക്കൂട്ടങ്ങള്‍ പാവങ്ങളുടെ മിച്ചം ബാങ്കുകളിലെത്താനുള്ള ഉപാധിയായി വര്‍ത്തിക്കുന്നു. ഉയര്‍ന്ന നിരക്കില്‍ അധിക അപകട സാധ്യതയില്ലാതെ തന്നെ ഗ്രാമപ്രദേശങ്ങളില്‍ വായ്പാവിതരണത്തിനു സഹായിക്കുന്നു. ഉയര്‍ന്ന തോതിലുള്ള തിരിച്ചടവുവഴി കൂടുതല്‍ വായ്പകള്‍ വിതരണം ചെയ്യപ്പെടുന്നു എന്ന് വനിതാ സ്വയംസംഘങ്ങള്‍ ഉറപ്പിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളായ സിഡ്‌ബി, രാഷ്ട്രീയ മഹിളാകോഷ് എന്നിവ ഉള്‍ക്കാഴ്ചയും ശരിയായ ആസൂത്രണവും ഇല്ലാതെ വായ്പാ വിതരണം നടത്തുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് പോലുള്ള ധനകാര്യസ്ഥാപനങ്ങള്‍ മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവവഴി ഉയര്‍ന്ന നിരക്കില്‍ സന്നദ്ധ സംഘടനകള്‍ക്ക് വായ്പാ വിതരണം നടത്തുകയും ചെയ്യുന്നു.

കോര്‍പ്പറേറ്റ് ബിസിനസ്സ്

ഹിന്ദുസ്ഥാന്‍ ലിവര്‍, ആംവേ തുടങ്ങിയ കോര്‍പ്പറേഷനുകള്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനായി സ്വയംസഹായ സംഘങ്ങളെ ഉപയോഗിക്കുന്നു. വന്‍കിട കമ്പനികള്‍ അവര്‍ക്കപ്രാപ്യമായ ഗ്രാമീണമാര്‍ക്കറ്റുകളില്‍ വലിയ മുതല്‍ മുടക്കില്ലാതെ പ്രവേശനം ലഭിക്കുന്നു. ടെലിവിഷനും മറ്റും സൃഷ്ടിക്കുന്ന പുതിയ ആവശ്യങ്ങളും മിഥ്യാമോഹങ്ങളും (ബേബി ഫുഡും സൌന്ദര്യ സംവര്‍ദ്ധക വസ്തുക്കളും മറ്റും) സാക്ഷാത്ക്കരിക്കപ്പെടുന്നതു വഴി ഗ്രാമീണദാരിദ്ര്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു.

അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍

അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയവ അയല്‍ക്കൂട്ടങ്ങളെ ലാഭോത്പാദക സംഘടനകളായി കണക്കാക്കുന്നതോടൊപ്പം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ / ബാങ്ക് പങ്കാളിത്തം അനാവശ്യമാണെന്നും പ്രചരിപ്പിക്കുന്നു. ഈ രംഗമാകെ കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കണമെന്ന്‍ അവര്‍ വാദിക്കുന്നു.

സാമൂഹ്യ നീതിയും വികസനവും ഉറപ്പാക്കുന്നതില്‍ അയല്‍ക്കൂട്ടങ്ങളുടെ പങ്ക്

സ്വയംസഹായസംഘങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹികമായ നേട്ടം പല തലങ്ങളില്‍ അവ ഉണ്ടാക്കുന്ന വിവിധ നേട്ടങ്ങളുടെ ആകെത്തുകയായി കണക്കാക്കാന്‍ പറ്റില്ല. ഇവ ഉയര്‍ത്തുന്ന സാമൂഹികമായ പല മാറ്റങ്ങളും ഒരു പുനര്‍ചിന്തനത്തിനു വഴിതെളിക്കുന്നു. പല കോണുകളില്‍ നിന്നും അത് വിലയിരുത്തപ്പെടുന്നുണ്ട്. സമൂഹത്തിലെ പ്രാമുഖ്യമുള്ള ഒരു വാദം ഇങ്ങനെയാണ്, ദാരിദ്ര്യത്തില്‍ നിന്നും പുറത്തു കടക്കേണ്ടത് ദരിദ്രന്റെ ഉത്തരവാദിത്വമാണ്. ഇവരുടെ കാഴ്ചപ്പാടില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഒരു ഡോസ് ധനസഹായം കൊടുത്താല്‍ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുവരുവാന്‍ ദരിദ്രര്‍ക്ക് സാധിക്കും . സ്ത്രീകളുടെ യഥാര്‍ത്ഥ താല്പര്യങ്ങള്‍ക്കു കടകവിരുദ്ധമായി അവര്‍ ധനസഹായത്തിലൂടെ സംരംഭകര്‍ ആയിത്തീരുകയും അതുവഴി ദാരിദ്ര്യമേഖലയ്ക്കു മുകളിലേക്ക് എത്തിച്ചേരും എന്നതാണ് വിവക്ഷ. ഇത് മൌഢ്യവും ഇടുങ്ങിയ ചിന്താഗതിയോടും കൂടിയ ഒരു വികസന വീക്ഷണവുമായിത്തീരുന്നു. സാമൂഹ്യനീതി അയല്‍ക്കൂട്ടങ്ങള്‍വഴി മാത്രം ഉറപ്പാക്കാന്‍ കഴിയില്ല എന്നതാണ് സത്യം.

മറ്റൊന്നു തിരസ്ക്കാരത്തിന്റെ വഴിയാണ്. സ്വയംസഹായസംഘങ്ങള്‍ ആഗോളവല്‍ക്കരണത്തെ ന്യായീകരിക്കുന്നതായി ആരോപിക്കപ്പെടുന്നു. ആഗോളവല്‍ക്കരണ ശ്രമങ്ങളെ തുറന്നു കാട്ടുക മാത്രമാണ് പരമപ്രധാനമെന്ന് സ്വയംസഹായസംഘങ്ങളെ തിരസ്ക്കരിക്കണമെന്നു ആ‍വശ്യപ്പെടുന്നന്നവര്‍ വിശ്വസിക്കുന്നു.

മൂന്നാമത്തേത് സ്വയംസഹായസംഘങ്ങളെ കൂട്ടായ്മയുടേയും വിലപേശലിന്റേയും ഏറ്റുമുട്ടലിന്റെയും വേദിയായി കണക്കാക്കുന്നു. റാഡിക്കല്‍ വിമര്‍ശകര്‍ ചെയ്യുന്ന പോലെ തന്നെ ഇതിന്റെ പരിമിതികള്‍ തുറന്നുകാട്ടുന്നതിനോടൊപ്പം വര്‍ത്തമാന പരിതസ്ഥിതിയില്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രരായ സ്ത്രീകള്‍ക്ക് അല്പമെങ്കില്‍ അല്പം ആ‍ശ്വാസം എത്തിക്കണമെന്ന് അവര്‍ കരുതുന്നു.

മൈക്രോ ക്രെഡിറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ എല്ലാ ശ്രമവും നടത്തുന്നത് ഈ വായ്പ നല്‍കുന്നതിനു പിന്നിലുള്ള ശക്തികള്‍ (Donor Agencies) തന്നെയാണ് എന്ന് പൂര്‍ണ്ണബോദ്ധ്യമുണെങ്കിലും ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വായ്പ ആ‍വശ്യമാണ് എന്ന് നാം അംഗീകരിച്ചേ മതിയാവൂ.എന്നു മാത്രമല്ല ഏതു രീതിയിലുള്ള വായ്പയാണ് വാങ്ങേണ്ടത് എന്ന് തീരുമാനിക്കുന്നതിനു മുമ്പ് നാം ഈ പാവം സ്ത്രീകളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചേ മതിയാവൂ.

എന്താണ് പോംവഴികള്‍?

ഗവണ്‍മെന്റ് സ്വയംസഹായസംഘങ്ങള്‍ വഴി സ്ത്രീകളുടെ ജീവിത നിലവാരത്തല്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ വ്യക്തമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കേണ്ടതാണ്. ഈ കണക്കുകളുടെ അടിസ്ഥാന സൂചികകള്‍ വ്യക്തമായി നിര്‍വചിച്ചിരിക്കണം.

‘നല്‍കപ്പെടുന്ന' നേട്ടങ്ങളേക്കാള്‍ ‘നേടിയെടുക്കുന്ന' നേട്ടങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്തുക. ആരോഗ്യ, വിദ്യാഭ്യാസ, ലൈംഗീക മേഖലകളിലെ അറിവും സാമൂഹിക നീതി, രാഷ്ട്രീയ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള അറിവ് വളര്‍ത്തിയെടുക്കാന്‍ സഹായകമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുക.

ഗവണ്‍മെന്റിന്റെ ചുമതല അയല്‍ക്കൂട്ട രൂപീകരണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. തൊഴില്‍പരമായും പ്രകൃതി വിഭവസഹാഹരണത്തിലും സ്ത്രീകള്‍ കൂടി ഭാഗഭാക്കാകുന്നരീതിയില്‍ നയങ്ങളില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്.
സ്ത്രീ ശാക്തീകരണ സംഘടനകള്‍ ആസൂത്രണം ആവിഷ്ക്കാരം, മേല്‍നോട്ടം, എന്നിവയില്‍ പങ്കെടുക്കുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്.പൊതു വിഭവങ്ങളായ കുളങ്ങള്‍, വൃക്ഷങ്ങള്‍, ക്വാറികള്‍, മേച്ചില്‍പ്പുറങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം അയല്‍ക്കൂട്ടങ്ങള്‍ക്കായിരിക്കണമെന്ന ആവശ്യം നമുക്ക് മുന്നോട്ടുവയ്ക്കാവുന്നതാണ്.

ഗവണ്‍മെന്റിന്റെ വിവിധ സാമൂഹ്യ ക്ഷേമപദ്ധതികളുടെ വിതരണക്കാരായി അയല്‍ക്കൂട്ടങ്ങളെ നോക്കിക്കാണേണ്ടതാണ്.
സ്ത്രീവിമോചന പ്രസ്ഥനങ്ങളും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും വികസന അജന്‍ഡകളെ വിമര്‍ശനാത്മികമായി വീക്ഷിച്ചു വരുന്നു. ഇപ്പോള്‍ നമ്മുടെ മുന്നില്‍ സ്ത്രീശാക്തീകരണം എന്നാല്‍ സാമ്പത്തിക ശാക്തീകരണം അതായത് വെറും വായ്പാ - നിക്ഷേപ സമാഹരണം മാത്രമായി ഒതുങ്ങുന്നു. ഗവണ്‍മെന്റിന്റെഭാഗത്തുനിന്നും ഇത്തരം നീക്കങ്ങള്‍ നടക്കുന്ന സമയത്തുതന്നെ നമുക്ക് ശരിയായ വീക്ഷണത്തോടുകൂടിയ സംഘങ്ങളുമായി സഹകരിച്ച് അവയെ ശരിയായ ദിശയിലേയ്ക്ക് നയിക്കാം. അതിനായി താഴെപ്പറയുന്ന രീതികള്‍ അവലംബിക്കാം.

സാമ്പത്തിക സഹായത്തിനുമപ്പുറം ജീവിതോപാധികള്‍ കണ്ടെത്താനും നടപ്പിലാക്കാനുമുള്ള സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുക.

അയല്‍കൂട്ടങ്ങളുടെ ചിട്ടപ്പെടുത്തിയ രീതികള്‍ക്കുമപ്പുറും സ്ത്രീകളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക, ശിശുസംരക്ഷണ, ശാരീരിക താല്‍പര്യങ്ങള്‍ കൂട്ടായ്മയില്‍ക്കൂടി നടപ്പില്‍വരുത്തുവാന്‍ സഹായിക്കുക.

ഖേദകരമെന്നു പറയട്ടെ ഈ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

(ലേഖകന്‍: ശ്രീ. തോമസ് ഫ്രാങ്കോ, തമിഴ്‌നാട്‌ സയന്‍സ് ഫോറം)

(ഈ ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള പൂര്‍ണ്ണ രൂപം ഇവിടെ)

മൈക്രോഫിനാന്‍സ് പരമ്പരയിലെ മറ്റു ലേഖനങ്ങള്‍

മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍- പ്രൊ.പ്രഭാത് പട്നായിക്

മൈക്രോക്രെഡിറ്റ് ഒരു കെണിയോ?-ശ്രീ.ജോസ് റ്റി.എബ്രഹാം

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് ബില്ലും - ശ്രീ.സജി വര്‍ഗീസ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...
This comment has been removed by the author.
വര്‍ക്കേഴ്സ് ഫോറം said...

ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ എങ്ങിനെ കാണുന്നു? തമിഴ് നാട് സയന്‍സ് ഫോറം ജനറല്‍ സെക്രട്ടറി ശ്രീ. തോമസ് ഫ്രാങ്കോ ഇംഗ്ലീഷില്‍ എഴുതിയ ലേഖനത്തിന്റെ സംക്ഷിപ്തപരിഭാഷ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഈ ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള പൂര്‍ണ്ണരൂപം വര്‍ക്കേഴ്സ് ഫോറത്തിന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലിങ്ക്.

മൈക്രോഫിനാന്‍സ് പരമ്പരയിലെ നാലാമത്തെ ലേഖനം ആണിത്.

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഈ ലേഖനം സമര്‍പ്പിക്കുന്നു

Rajeeve Chelanat said...

എല്ലാ എന്‍.ജി.ഒ. സംഘടനകളും തെറ്റാണെന്നു പറയുന്ന കാഴ്ചപ്പാട് ഏതായാലും ശരിയല്ല. ഉദ്ദേശശുദ്ധിയുള്ളതും അല്ലാത്തതുമായ സംഘടനകളും, പ്രവര്‍ത്തകരും എല്ലായിടത്തും കണ്ടേക്കാം. പക്ഷേ, സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തങ്ങള്‍ ഇല്ലതാക്കുന്ന സംരംഭങ്ങളെ ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. ധാരാളം പരീക്ഷണങ്ങള്‍ നടന്നുവരുന്ന ഒരു മേഖലയാണിത്. അതുകൊണ്ട് തന്നെ ധ്ര്‌തി പിടിച്ചുള്ള ഒരു നിഗമനവും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാവില്ല