Friday, September 14, 2007

ആരോഗ്യവും മാലിന്യ സംസ്കരണവും കേരളീയ പരിസരത്തില്‍

കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യം എന്ന 'കേരള ആരോഗ്യ മാതൃക' ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അംഗീകൃത ആരോഗ്യ സൂചകങ്ങളായ പൊതു മരണനിരക്ക്, പൊതു ജനന നിരക്ക്, ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് നമ്മുടെ സ്ഥാനം. ഈ നേട്ടത്തിന്റെ കാരണങ്ങള്‍ ഉയര്‍ന്ന സാക്ഷരത, ഭൂപരിഷ്കരണം, ശക്തമായ പൊതുവിതരണ സമ്പ്രദായം, ജനങ്ങളുടെ അവകാശബോധം, സാര്‍വത്രികവും സൌജന്യവുമായ പൊതുജനാരോഗ്യ സമ്പ്രദായം തുടങ്ങിയ ഘടകങ്ങളാണെന്ന് കാണാം.

സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളുടെ ഫലം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ഥത്തില്‍ പ്രതിഫലിക്കുന്നത്. അതായത് 1950 കളിലും 1960 കളിലും കേരളത്തില്‍ തുടക്കമിട്ട ഇടപെടലുകളാണ് കേരള ആരോഗ്യ മാതൃകക്ക് കാരണമെന്ന് വ്യക്തം. എങ്കില്‍ 1980 കളിലും 1990 കളിലും മേല്‍പ്പറഞ്ഞ സാമൂഹ്യ സാമ്പത്തിക മേഖലകളിലെ നയങ്ങളിലും ഇടപെടലുകളിലും വന്ന മാറ്റം കേരളത്തിലെ ആരോഗ്യ മേഖലയെ മറ്റൊരു രീതിയില്‍ സ്വാധീനിച്ച് തുടങ്ങിയിട്ടുണ്ടാകും.

പുത്തന്‍ സാമ്പത്തിക നയത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഭാഗമായി തകര്‍ന്നുകൊണ്ടിരിക്കുന്ന പൊതുവിതരണ സമ്പ്രദായം, മുരടിച്ച പൊതുജനാരോഗ്യ രംഗം, കച്ചവട മാതൃകകളായ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാലയങ്ങള്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, വര്‍ധിച്ചുകൊണ്ടിരിക്കുന്ന ദരിദ്ര-ധനിക അന്തരം എന്നിവയെല്ലാം കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന ഘടകങ്ങളാണ്.

കേരള സംസ്ഥാന രൂപീകരണത്തിന്റെ 50 ആണ്ട് പിന്നിടുമ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്. അവയില്‍ പ്രധാനപ്പെട്ടവ പകര്‍ച്ചവ്യാധികളുടെ മടങ്ങിവരവും പുതിയ സാംക്രമിക രോഗങ്ങളുടെ ആക്രമണവും ആണ്.

മഴക്കാലമാരംഭിക്കുന്നതോടെ വര്‍ഷംതോറും വര്‍ധിച്ച തോതിലുണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ പുനരാവിര്‍ഭാവവും പുതിയ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതും ഏറെ ജാഗ്രതയോടെ കാണേണ്ടതാണ്. മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌ തുടങ്ങി ഏതാണ്ട് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തതായി കരുതിയ പല രോഗങ്ങളും കേരളത്തില്‍ വീണ്ടും തിരിച്ചുവരുന്നു. ക്ഷയരോഗം പൂര്‍ണമായി നിയന്ത്രിക്കാന്‍ നമുക്കായിട്ടില്ല. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങി മുന്‍കാലങ്ങളില്‍ നമുക്ക് അപരിചിതമായിരുന്ന സാംക്രമിക രോഗങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ജനസംഖ്യാ വര്‍ധനവിനും നഗരവല്‍ക്കരണത്തിനും അനുസൃതമായി പരിസര-ശുചിത-മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ശുദ്ധജലവിതരണം മെച്ചപ്പെടുത്തുന്നതിലും നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലാത്തതും സാമൂഹ്യ ശുചിത്വത്തിന് കാണിക്കുന്ന അലംഭാവവും പകര്‍ച്ചവ്യാധികളുടെ കടന്നുവരവിനുള്ള മുഖ്യ കാരണങ്ങളായി കാണാം.

പരിസ്ഥിതി ജന്യ രോഗങ്ങള്‍

മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാകുന്ന പുതിയ പകര്‍ച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നാണ്. പലരും ഇത് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എലിപ്പനി, ഡെങ്കിപ്പനി പകര്‍ച്ചകള്‍ക്ക്ശേഷം ഇപ്പോഴുണ്ടായിട്ടുള്ള ചിക്കുന്‍ ഗുനിയ ഇക്കാര്യങ്ങള്‍ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മാറുന്ന പരിസ്ഥിതിയും മലയാളികളുടെ വലിച്ചെറിയല്‍ സംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

മാറുന്ന പരിസ്ഥിതി

ശക്തമായ മഴക്കുശേഷം കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൃഗമൂത്രം കലര്‍ന്ന് ലെപ്റ്റോസ്പൈര എന്ന അണു വളരുന്നു. ഇതിലൂടെ നടക്കുന്ന മനുഷ്യരെയാണ് എലിപ്പനി ബാധിക്കുന്നത്. നാം വലിച്ചെറിയുന്ന പാത്രങ്ങളിലും പ്ളാസ്റ്റിക്ക് ബാഗുകളിലുമൊക്കെയായി ഏഡിസ് കൊതുകുകള്‍ പെരുകുന്നു. ഇവയാണ് ഡെങ്കിപ്പനിക്കും ചിക്കുന്‍ ഗുനിയക്കും കാരണമാകുന്നത്.

രോഗം പരത്തുന്ന രണ്ടുതരം കൊതുകുകള്‍ -ഏഡിസ് ഈജിപ്റ്റി, ഏഡിസ് ആല്‍ബോപിക്റ്റ്സ് എന്നിവ -കേരളത്തില്‍ അതിവ്യാപകമായിരിക്കുന്നു. ഡെങ്കിപ്പനി വന്ന സമയം മുതല്‍ തന്നെ ഇവയുടെ നിയന്ത്രണം അടിയന്തരമായും ആസൂത്രിതമായും നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രചാരണം നടത്തിവരുന്നുണ്ട്. പണ്ട് മലേറിയ വഹിക്കുന്ന അനോഫിലിസ് കൊതുകിനെതിരെ പ്രയോഗിച്ചപോലെ കീടനാശിനി കൊണ്ട് ഇതു സാധ്യമാകുകയില്ല. ഈ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളില്‍ മനുഷ്യന് ഹാനികരമല്ലാത്ത വിധത്തില്‍ കീടനാശിനികള്‍ എത്തിക്കാന്‍ കഴിയില്ല. പകരം കീടനാശിനിയിലൂടെയും വ്യാപകമായ ഫോഗിങ് വഴിയും നാം നശിപ്പിക്കുന്നത് ഈ കൊതുകുകളുടെ സ്വാഭാവിക ശത്രുക്കളായ തുമ്പികളെയും തവളകളെയുമൊക്കെയായിരിക്കും.
തുമ്പിയുടെ ലാര്‍വ രണ്ടിനം കൊതുകുകളുടെയും ലാര്‍വകളെ തിന്നൊടുക്കുന്നു. കൂടാതെ തുമ്പികള്‍ പറക്കുന്ന കൊതുകുകളെ നശിപ്പിക്കുന്നു. മിയാന്‍മാറില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ തുമ്പികളുടെ ലാര്‍വകളെ ഉപയോഗിച്ച് ഏഡിസ് കൊതുകുകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

ഡെങ്കിയും ചിക്കുന്‍ഗുനിയയും സ്ഥിരമായി ഇല്ലാതാക്കണമെന്നുണ്ടെങ്കില്‍ നാം ചെയ്യേണ്ടത് തുമ്പികള്‍ക്കും തവളകള്‍ക്കും തിരിച്ചു വരാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ്. കീടനാശിനികളുടെ പ്രയോഗം പരമാവധി കുറയ്ക്കുകയാണ് ഇതില്‍ പ്രധാനം. കാര്‍ഷിക രീതികളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ശക്തമായ നിയന്ത്രണനിയമങ്ങള്‍ കൊണ്ടുവരികയും വേണം.

ഏഡിസ് കൊതുകുകള്‍ക്കെതിരെയുള്ള ഹ്രസ്വകാല നിയന്ത്രണം ചെറിയ പ്രാദേശിക കൂട്ടായ്മകളിലൂടെ മാത്രമേ സാധ്യമാകൂ. മുതിര്‍ന്നവരെയും കുട്ടികളെയുമൊക്കെ പങ്കെടുപ്പിച്ച്, അവര്‍ക്ക് കൊതുകുകളെയും അവയുടെ പ്രജനനരീതികളെയുംപറ്റിയുള്ള വിവരങ്ങള്‍ നല്‍കി, കൊതുകു പെരുകുന്ന ഇടങ്ങള്‍ കണ്ടെത്തി അവ നശിപ്പിക്കലാണ് ചെയ്യേണ്ട പ്രവര്‍ത്തനം. ഇതിന് ജനകീയാസൂത്രണത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന പങ്കാളിത്ത 'സ്പിരിറ്റ്' വീണ്ടെടുക്കേണ്ടതുണ്ട്.

വലിച്ചെറിയല്‍ സംസ്കാരം

ചപ്പുചവറുകള്‍ വലിച്ചെറിയുന്ന 'വലിച്ചെറിയല്‍ സംസ്കാരം' നമ്മുടെ മുഖമുദ്രയായിരിക്കുന്നു. ഒരു കാലത്ത് ആഫ്രിക്കന്‍ മഴക്കാടുകളില്‍ ജീവിച്ചിരുന്ന ഏഡിസ് കൊതുകുകള്‍ വനനശീകരണത്തോടെ നാട്ടിലേക്ക് ഇറങ്ങിയിരിക്കയാണ്. ഇന്ന് അവക്കിഷ്ടം നമ്മുടെ നഗരീകൃത സംസ്കൃതിയാണ്. നാം വലിച്ചെറിയുന്ന പ്ളാസ്റ്റിക് ബാഗുകളില്‍ കുറച്ചു മഴവെള്ളം കയറിക്കഴിഞ്ഞാല്‍ ബാഷ്പീകരണം നടക്കാതെ ഏറെ നാള്‍ നില്‍ക്കുന്നു.കൊതുകിനു മുട്ടയിട്ടു പെരുകാന്‍ വേണ്ടത്ര സമയം.

ബോധവല്‍ക്കരണം കൊണ്ടുമാത്രം ഈ വലിച്ചെറിയല്‍ സംസ്കാരം നിയന്ത്രിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ശക്തമായ നിയമങ്ങള്‍ ഈ മേഖലയിലും ആവശ്യമാണ്. ഇറച്ചി മാലിന്യങ്ങള്‍ ചാക്കിലാക്കി പാതിരാത്രികളില്‍ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നദികളിലും തോടുകളിലും പാതയോരത്തും നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകര്‍ത്തുന്നു. എല്ലാം സഹിച്ച് നിശ്ശബ്ദരായിരിക്കുന്ന ജനങ്ങളും വേറെ എവിടെയുണ്ട്? എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയുമെല്ലാം വന്നിട്ടും പ്രശ്നത്തിന്റെ ഗൌരവം നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നോ?

ആരോഗ്യ വകുപ്പുതലത്തിലും ദീര്‍ഘകാല നടപടികള്‍ ആവശ്യമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ അനുഭവം വിലയിരുത്തുമ്പോള്‍ ശ്രദ്ധയില്‍പ്പെടുന്ന ഒരു പ്രധാന പരിമിതി ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ അഭാവമാണ്. ആരോഗ്യവകുപ്പ് അധികാര വികേന്ദ്രീകരണംവഴി ലഭ്യമായ പുതിയ സാധ്യതകള്‍ പരിഗണിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാതെ മുന്‍ കാലങ്ങളിലെപ്പോലെത്തന്നെ പരമ്പരാഗത ആരോഗ്യ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. ആരോഗ്യവകുപ്പിന്റെ പിന്തുണ വേണ്ടത്ര ലഭിക്കാത്തതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നവീന ആരോഗ്യ പദ്ധതികള്‍ തയാറാക്കാനോ ഏറ്റെടുത്ത പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകാനോ കഴിയുന്നുമില്ല.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആതുരസേവനം ഉറപ്പാക്കുന്നതിനു പുറമെ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും ജീവിത ശൈലീ രോഗങ്ങള്‍ കാലേക്കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും പ്രാഥമിക ദ്വിതീയ തലത്തിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്.

ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ലക്ഷ്യബോധത്തോടെയും പ്രതിബദ്ധതയോടെയും ഒത്തുചേര്‍ന്നാല്‍ കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിച്ചുകൊണ്ട് വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ ഒരു പുതിയ കേരള ആരോഗ്യ മാതൃക സൃഷ്ടിക്കാന്‍ കഴിയും.

മാലിന്യ നിര്‍മാര്‍ജനവും പൌരബോധവും

ആളെണ്ണം പെരുകി, വീടുകളും നഗരങ്ങളും കൂടി, സമ്പത്തും സൌകര്യങ്ങളും വര്‍ധിച്ചു. എന്നാല്‍ പൊതുസൌകര്യങ്ങളുടെയും പൊതുവായി പാലിക്കേണ്ട മര്യാദകളുടെയും കാര്യത്തില്‍ കേരളീയരുടെ നില പരിതാപകരമാണ്. പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ യഥാര്‍ഥത്തില്‍ നമ്മുടെ പൌരബോധത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ഉല്‍പ്പന്നങ്ങളാണ്. വയറിളക്ക രോഗങ്ങളില്‍ നിന്ന് നാം രക്ഷനേടിയത് വ്യക്തിതല ശുചിത്വത്തിലൂടെയാണ്. വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തില്‍ കടുത്ത അവഗണന കാണിക്കുന്നു. ഈ അവഗണനയുടെ ഫലമാണ് ഇന്ന് ജനങ്ങളെ മൊത്തം ബാധിക്കുന്ന മഹാമാരികളായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

വീടിന്റെ അകം വൃത്തിയാക്കുന്നതില്‍ എല്ലാവരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ ചുറ്റുമുള്ള പരിസരവും പൊതുസ്ഥലങ്ങളുമെടുത്താലോ? ഭക്ഷ്യാവശിഷ്ടങ്ങളും പ്ളാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റു പെരുകാനുള്ള സാഹചര്യം നാം ഒരുക്കുന്നു. നഗരങ്ങളിലാകട്ടെ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നതിലല്ലാതെ അത് കുറയ്ക്കുന്നതിന് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു ചുമതലയും ഇല്ലെന്നതാണ് സ്ഥിതി.

കേരളത്തിലെ നിലവിലുള്ള ശുചിത്വ-ആരോഗ്യ പ്രശ്നങ്ങളെ താഴെ പറയുന്ന രീതിയില്‍ ക്രോഡീകരിക്കാം.

1. മാലിന്യങ്ങള്‍ ഉത്ഭവ സ്ഥാനത്ത് തന്നെ ശേഖരിക്കപ്പെടുന്നില്ല

വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, കെട്ടിടനിര്‍മാണ സ്ഥലങ്ങള്‍, തുറസ്സായ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഉണ്ടാകുന്ന മാലിന്യങ്ങള്‍ നിറയ്ക്കുന്ന കേന്ദ്രങ്ങളായി പൊതുവഴികള്‍ മാറുന്നു. ഇതുമൂലം തെരുവുകള്‍ എപ്പോഴും വൃത്തിയില്ലാത്തതായി മാറുന്നു. ഓടകള്‍ അടയുന്നു. ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുകയും നമ്മുടെ പരിസരത്തെയും ആരോഗ്യത്തെയും ഇവ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.

2. പുനഃചംക്രമണം ചെയ്യാവുന്ന മാലിന്യങ്ങളുടെ അപൂര്‍ണമായ തരംതിരിക്കല്‍

ഉപയോഗ ശൂന്യമായ കടലാസുകള്‍, കുപ്പികള്‍, പ്ളാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ മുതലായവ ഇനം തിരിച്ച് വില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല. പ്ളാസ്റ്റിക്ക്, ചില്ല്, റബര്‍, ലോഹക്കഷണങ്ങള്‍ എന്നിവയും ഗൃഹമാലിന്യങ്ങളും ഒരുമിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നു.

3. മാലിന്യത്തെ റോഡില്‍ നിന്നോ മാലിന്യം നിറഞ്ഞ
ബിന്നുകളില്‍ നിന്നോ ശേഖരിക്കല്‍

മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെട്ട സ്ഥലങ്ങളില്‍നിന്ന് നേരിട്ട് ശേഖരിക്കപ്പെടുന്നില്ല. റോഡ് അടിച്ചുവാരലാണ് മാലിന്യ ശേഖരണത്തിന്റെ പ്രധാന രീതി. ഇത് സ്ഥിരമായി എല്ലാ സ്ഥലങ്ങളിലും എല്ലാ ദിവസങ്ങളിലും നടത്തുന്നില്ല. ജൈവവും അജൈവവും അപകടകാരികളുമായ എല്ലാ മാലിന്യങ്ങളും കൂടിക്കലര്‍ന്ന് അടുത്ത ശേഖരണ സ്ഥലത്തേക്ക് നീങ്ങുന്നു. ഇതും ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നു.

4. അശാസ്ത്രീയവും കാര്യക്ഷമമല്ലാത്തതുമായ ഉപകരണങ്ങളുടെ ഉപയോഗം

മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കുന്ന ചൂല്, കൈവണ്ടി എന്നിവ തീര്‍ത്തും അശാസ്ത്രീയവും ജോലിക്കാരുടെ കാര്യക്ഷമത കുറയ്ക്കുന്നവയുമാണ്.

5. സ്ഥിരവും കാര്യക്ഷമവുമായ രീതിയില്‍ മാലിന്യങ്ങള്‍
നിര്‍മാര്‍ജനം ചെയ്യുന്ന രീതിയുടെ അഭാവം

മാലിന്യങ്ങള്‍ കുന്നുകൂടി അവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്ന രീതി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

6. ശാസ്ത്രീയ മലിനജല നിര്‍മാര്‍ജനത്തിന്റെ അഭാവം

കേരളത്തിലെ ചെറിയ നഗരങ്ങള്‍ മുതല്‍ കോര്‍പറേഷന്‍ വരെ ഈ പ്രശ്നം രൂക്ഷമാണ്. പലപ്പോഴും കടകളില്‍നിന്നും വീടുകളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പൊതു സ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടാറുണ്ട്. തുറന്ന ഓടകളിലൂടെ റോഡിനിരുവശവും മലിനജലം ഒഴുകുന്നത് അപൂര്‍വമായ കാഴ്ചയല്ല.

ഖരമാലിന്യങ്ങള്‍ ഇത്തരം ഓടകളില്‍ അടിഞ്ഞുകൂടുന്നത് ജലം കെട്ടിനില്‍ക്കുന്നതിനും രൂക്ഷമായ ദുര്‍ഗന്ധത്തിനും കാരണമാകുന്നു. കൂടാതെ കൊതുക്, ഈച്ച തുടങ്ങിയ ജീവികളുടെ പ്രജനനം സുഗമമാക്കുവാനും ഇത് കാരണമാകും. പൊതുനിരത്തുകളിലേക്ക് മലിനജലം ഒഴുക്കുന്നത് ഒരുകാരണവശാലും പരിഷ്കൃത സമൂഹത്തില്‍ അനുവദിക്കാനാവില്ല.

മാലിന്യനിര്‍മാര്‍ജന പരിപാടികളെ ജനപങ്കാളിത്തത്തോടുകൂടി പുനഃക്രമീകരിക്കുകയും, ശാസ്ത്രീയ മാലിന്യ പരിപാലന പരിപാടിക്ക് ഗവണ്‍മെന്റ് തലത്തില്‍ അടിയന്തരമായി രൂപം നല്‍കുകയും വേണം. പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, മാലിന്യ പരിപാലനത്തിന് അനുയോജ്യമായ നയങ്ങള്‍ രൂപീകരിക്കണം.

മാലിന്യ സംസ്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും രണ്ട് തലത്തില്‍ ക്രോഡീകരിക്കാം.

1. സാങ്കേതിക തലം

വിവിധ മാലിന്യ പ്രശ്നങ്ങള്‍ക്ക് വെവ്വേറെ സാങ്കേതിക സമീപനങ്ങള്‍ ആവശ്യമാണ്. മാലിന്യത്തിന്റെ സ്വഭാവം, അളവ്, ചെലവ്, പരിസ്ഥിതി തുടങ്ങിയവയെ അടിസ്ഥാനമാക്കി സാങ്കേതിക വിദ്യ സ്വീകരിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമായ വിവിധ സങ്കേതങ്ങള്‍ ഇനി പറയുന്ന തരത്തില്‍ ചുരുക്കാം.

മ) സംസ്കരിക്കപ്പെടാത്ത മാലിന്യം

അപകടകാരികളായതും അജൈവമായതുമായ മാലിന്യങ്ങള്‍ മാറ്റിയാല്‍ പൂര്‍ണമായും ജൈവമാലിന്യങ്ങളാണ് ലഭിക്കുക. ഇത് നേരിട്ട് വളമായി തെങ്ങ്, റബര്‍ തുടങ്ങിയവയുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാം. കുറച്ചെങ്കിലും ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് ജൈവമാലിന്യങ്ങള്‍ സ്വന്തം പറമ്പില്‍ തന്നെ വളമായി ഉപയോഗിക്കാം. വീടുകളുടെ സാന്ദ്രത കൂടിയ നഗരപ്രദേശങ്ങളില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ല എങ്കില്‍ കേന്ദ്രീകൃതമായ ശേഖരണവും സംസ്കരണവും ആവശ്യമായി വരും. ജൈവമാലിന്യം ശേഖരിച്ചുകഴിഞ്ഞാല്‍ നേരിട്ട് കൃഷിയിടങ്ങളിലേക്ക് കൊടുക്കുകയോ സംസ്കരണശാലകളിലെത്തിക്കുകയോ ആവാം.

യ) കമ്പോസ്റ്റ്

കാലം തെളിയിച്ച ജൈവ മാലിന്യ സംസ്കരണ പ്രക്രിയയാണ് കമ്പോസ്റ്റ്. വളരെ ലളിതമായ വളക്കുഴി മുതല്‍ പരിഷ്കൃതമായ വിന്‍ഡ്രോ കമ്പോസ്റ്റിങ് വരെയുള്ള വിവിധ മാര്‍ഗങ്ങള്‍ ഇവിടെ സ്വീകരിക്കാം. മണ്ണിര കമ്പോസ്റ്റിങ് ഈ മേഖലകളില്‍ ഒട്ടേറെ പ്രതീക്ഷ നല്‍കുന്നുണ്ട്. വീടുകളില്‍ തന്നെ ചെയ്യാവുന്നതാണ്. ഗുണമേന്മയുള്ള വളം ലഭ്യമാക്കുന്ന മണ്ണിര കമ്പോസ്റ്റ് നിര്‍മാണം.

ര) ബയോഗ്യാസ്

ജൈവ മാലിന്യം സംസ്കരിച്ച് ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളും സംരംഭങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. മാലിന്യത്തില്‍ നിന്ന് ഇന്ധനമോ വൈദ്യുതിയോ ലഭിക്കുവാന്‍ ഇത്തരം യൂണിറ്റുകള്‍ സഹായിക്കുന്നു. ബയോഗ്യാസ് പ്ളാന്റില്‍ നിന്നും പുറംതള്ളുന്ന മിശ്രിതം വളമായി ഉപയോഗിക്കാം. വളരെ ശ്രദ്ധയോടെ ഉള്ള പരിചരണം ഇവയ്ക്കാവശ്യമാണ്.

ല) അജൈവ വസ്തുക്കള്‍

പ്ളാസ്റ്റിക്ക്, കുപ്പി, ടിന്‍ തുടങ്ങിയവയെല്ലാം തന്നെ പുനഃചംക്രമണത്തിന് വിധേയമാക്കാം. അടുത്ത കാലംവരെ കട്ടികുറഞ്ഞ പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ ആരും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്ത് അതിനുള്ള ഏജന്‍സികള്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ട്. ഇതിനായി ഈ വസ്തുക്കള്‍ സംഭരിക്കുവാന്‍ ഉള്ള സ്ഥലം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പ്ളാസ്റ്റിക്കിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുവാനായി യന്ത്രങ്ങളുടെ സഹായം തേടാവുന്നതാണ്. കുപ്പികളും ടിന്നുകളും അതേപടി തന്നെ പുനഃചംക്രമണത്തിന് അയക്കാവുന്നതാണ്.

വ) അപകടകാരിയായ മാലിന്യം

ഉപയോഗം കഴിഞ്ഞ ബാറ്ററികള്‍, ബള്‍ബുകള്‍, ഇലക്ട്രിക് ട്യൂബുകള്‍, കാലഹരണപ്പെട്ട മരുന്നുകള്‍, കീടനാശിനികള്‍ തുടങ്ങി വിവിധ വിഷവസ്തുക്കള്‍ മാലിന്യമായി അടിയാറുണ്ട്. ഇവയുടെ അളവ് താരതമ്യേന വളരെ കുറവാണ്. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ആഴ്ച ഉല്‍പാദിപ്പിക്കുന്ന മാലിന്യം ഒന്നിച്ച് ശേഖരിച്ചാല്‍ മതിയാകും. വ്യക്തിഗതമായി സംസ്കരിക്കുക പലപ്പോഴും പ്രയാസമായിരിക്കും. എങ്കിലും പരിസരത്തിനും അതുവഴി നമുക്കും അപകടകാരിയായതിനാല്‍ ഇവയെ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഏറ്റവും നല്ല മാര്‍ഗം ഉല്‍പാദകര്‍ തന്നെ ഉപയോഗ ശൂന്യമായ ഈ വസ്തുക്കള്‍ തിരിച്ചെടുക്കുകയും കേന്ദ്രീകൃതമായ ഒരു സംസ്കരണ ശാലയിലേക്ക് കൊണ്ടുപോവുകയും ചെയ്യുക എന്നതാണ്. അത് സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ മേഖലാടിസ്ഥാനത്തില്‍ Sanitary Land Fill ആലോചിക്കാവുന്നതാണ്. എന്തായാലും വിവേചനമില്ലാതെ ചുറ്റുപാടും ഇത്തരം വിഷവസ്തുക്കള്‍ വലിച്ചെറിയുകയോ പൊതു മാലിന്യത്തില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നത് പരിതാപകരമാണ്.

2. സാമൂഹ്യതലം

മാലിന്യ സംസ്കരണത്തിന് സാങ്കേതിക ഇടപെടലുകളേക്കാള്‍ പ്രാധാന്യം സാമൂഹ്യ ഇടപെടലുകള്‍ തന്നെയാണ്. കാരണം മുന്‍ വിവരിച്ച പല സങ്കേതങ്ങള്‍ക്കും സാങ്കേതികത താരതമ്യേന കുറവാണ്. എന്നാല്‍ മാലിന്യം വേര്‍തിരിച്ച് സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും ജനങ്ങളില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുക ദുഷ്കരമാണ്. എങ്കിലും ഇതല്ലാതെ നമുക്ക് മറ്റു മാര്‍ഗങ്ങളൊന്നുംതന്നെ ഇന്ന് ലഭ്യമല്ല. ഇത്തരത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മനോഭാവം വളര്‍ത്തുന്നതിനും ആവശ്യമായ സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ ഓരോ തദ്ദേശ ഭരണ പ്രദേശത്തും വികസിപ്പിക്കേണ്ടിയിരിക്കുന്നു.

ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും ജനങ്ങളൂടെ പൌരബോധത്തിന്റെ ഭാഗമാണ്; സര്‍ക്കാരിന് ഉണ്ടാക്കാവുന്നതല്ല. രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രധാനം. കൊതുകും ഈച്ചയും ഇല്ലാത്ത ഒരു ചൈന മാവോവിന്റെ സ്വപ്നമായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരം 'ക്രിയാത്മകമായ' സ്വപ്നം കാണാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും കഴിയണം. ഇതൊക്കെ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളാണെന്നതും തിരിച്ചറിയണം.

മാലിന്യ സംസ്കരണത്തിനായി ജനങ്ങളുടെ വന്‍പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ രാഷ്ട്രീയ പാര്‍ടികള്‍ തയാറാക്കണം. ഇതിലേക്ക് എല്ലാ ഔദ്യോഗിക -അനൌദ്യോഗിക സംവിധാനങ്ങളെയും പങ്കാളികളാക്കണം. കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ടികള്‍ ഇപ്പോള്‍ ഈ രംഗത്തേക്ക് മുന്നിട്ടിറങ്ങിയത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. മറ്റ് പാര്‍ടികളും ഈവഴി ചിന്തിക്കേണ്ടിയിരിക്കുന്നു.

(ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രചരിപ്പിക്കുന്ന"പനി പിടിക്കുന്ന കേരളം'' എന്ന ലഘുലേഖയെ അടിസ്ഥാനമാക്കി ദേശാഭിമാനി വാരിക തയ്യാറാക്കിയ ലേഖനം. ചിത്രവും ദേശാഭിമാനിയില്‍ നിന്ന്‌)

(ലേഖകന്‍: ശ്രീ. ടി പി കുഞ്ഞിക്കണ്ണന്‍, ‍പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)

6 comments:

വര്‍ക്കേഴ്സ് ഫോറം said...

'കേരള ആരോഗ്യ മാതൃക' ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അംഗീകൃത ആരോഗ്യ സൂചകങ്ങളായ പൊതു മരണനിരക്ക്, പൊതു ജനന നിരക്ക്, ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് നമ്മുടെ സ്ഥാനം. ഈ നേട്ടത്തിന്റെ കാരണങ്ങള്‍ ഉയര്‍ന്ന സാക്ഷരത, ഭൂപരിഷ്കരണം, ശക്തമായ പൊതുവിതരണ സമ്പ്രദായം, ജനങ്ങളുടെ അവകാശബോധം, സാര്‍വത്രികവും സൌജന്യവുമായ പൊതുജനാരോഗ്യ സമ്പ്രദായം തുടങ്ങിയ ഘടകങ്ങളാണെന്ന് കാണാം.

1950 കളിലും 1960 കളിലും കേരളത്തില്‍ തുടക്കമിട്ട ഇടപെടലുകളാണ് കേരള ആരോഗ്യ മാതൃകക്ക് കാരണമെന്ന് വ്യക്തം. എങ്കില്‍ 1980 കളിലും 1990 കളിലും മേല്‍പ്പറഞ്ഞ സാമൂഹ്യ സാമ്പത്തിക മേഖലകളിലെ നയങ്ങളിലും ഇടപെടലുകളിലും വന്ന മാറ്റം കേരളത്തിലെ ആരോഗ്യ മേഖലയെ മറ്റൊരു രീതിയില്‍ സ്വാധീനിച്ച് തുടങ്ങിയിട്ടുണ്ടാകും.പുത്തന്‍ സാമ്പത്തിക നയത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഭാഗമായി തകര്‍ന്നുകൊണ്ടിരിക്കുന്ന പൊതുവിതരണ സമ്പ്രദായം, മുരടിച്ച പൊതുജനാരോഗ്യ രംഗം, കച്ചവട മാതൃകകളായ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാലയങ്ങള്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, വര്‍ധിച്ചുകൊണ്ടിരിക്കുന്ന ദരിദ്ര-ധനിക അന്തരം എന്നിവയെല്ലാം കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന ഘടകങ്ങളാണ്.

കേരള സംസ്ഥാന രൂപീകരണത്തിന്റെ 50 ആണ്ട് പിന്നിടുമ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്. അവയില്‍ പ്രധാനപ്പെട്ടവ പകര്‍ച്ചവ്യാധികളുടെ മടങ്ങിവരവും പുതിയ സാംക്രമിക രോഗങ്ങളുടെ ആക്രമണവും ആണ്.

മാലിന്യവിമുക്തകേരളം എന്ന വിഷയത്തിലുള്ള ഈ പോസ്റ്റ് ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.

Radheyan said...

അടിസ്ഥാനപരമായി അജ്ഞതയാണ് പരിസരമലിനീകരണത്തിന്റെ കാരണം.അതിനെ അഡ്രസ് ചെയ്യാന്‍ ബാധ്യത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പരിഷത്ത് പോലുള്ള സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും ഉണ്ട്.

മാലിന്യനിര്‍മ്മര്‍ജ്ജനത്തെ കുറിച്ച് നിലവിലുള്ള ധാരണ മാലിന്യത്തെ തന്റെ പരിസരത്ത് നിന്ന് ഒഴിവാക്കുക എന്നതാണ്.അത് പ്ലാസ്റ്റിക്ക് ബാഗിലാക്കി അയല്‍പക്കത്തെ പുരയിടത്തിലോ തോട്ടിലോ ആറ്റിലോ കൊണ്ട് കളയുക എന്നതാണ് സാധാരണ കാണുന്ന ശീലം.ഒരു പക്ഷേ 10-15 കൊല്ലം മുന്‍പത്തെ നമ്മുടെ മാലിന്യങ്ങളുടെ അളവും സ്വഭാവവും അത്തരമൊരു ലാഘനത്വത്തിനെ അനുവദിച്ചു തന്നിരുന്നു.അത് കൊണ്ടാവണം നമ്മുടെ ബാലാപാഠങ്ങളില്‍ നമ്മുടെ പരിസരം സദാ ശുചിയായി സൂക്ഷിക്കണമെന്നല്ലതെ അത് എങ്ങനെ ചെയ്യണമെന്നതിന് ഊന്നല്‍ ന്‍ല്‍കാതിരുന്നത്.

ബോധവല്‍ക്കരണവും വിദ്യാഭ്യാസവും
------------------------
അടിയന്തരമായി മാലിന്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.

വേര്‍തിരിച്ച് ശേഖരിക്കുക,ജൈവമായി കൈകാര്യം ചെയ്യാവുന്നത് അങ്ങനെ ചെയ്യുക,ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കാനും പ്രേരിപ്പിക്കുക,ജൈവവളങ്ങളായി മാലിന്യങ്ങളെ മാറ്റാനും അവ ഉപയോഗിച്ച് ചെറിയ അടുക്കളതോട്ടം ഉണ്ടാക്കാനും പ്രേരിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ജനമനസ്സില്‍ ആഴത്തില്‍ പതിയേണം.അതിനായി ഷോര്‍ട്ട് ഫിലിമുകളും പരസ്യങ്ങളും ഉപയോഗിക്കണം.കരിക്കുലത്തില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തി കൂട്ടികളുടെ മനസ്സില്‍ ഇത് രൂഡമൂലമാക്കണം.സബ്സിഡികള്‍ നല്‍കി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം.ഇവ ഫലപ്രദവും അഴിമതിരഹിതവുമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കണം.ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി വന്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാ‍ക്കണം.

മാധ്യമങ്ങള്‍ ചെയ്യുന്ന സംഹാരാത്മക വിമര്‍ശനങ്ങളോടൊപ്പം ഇത്തരം സൃഷ്ടിപരമായ വിഷയങ്ങളില്‍ ജനത്തെ ബോധവല്‍ക്കരിക്കുന്നതിന് തങ്ങളുടെ സമയം ക്രിയാത്മകമായി കൂടി ചിലവഴിക്കാന്‍ മനസ്സു വെക്കണം.അല്ലെങ്കില്‍ തന്നെ വളരെ സിനിക്കലും ഹിപ്പോക്രാറ്റുമാണ് മലയാളി.മാലിന്യം നീക്കാത്തതിന് പാലൊളിയെയും തദ്ദേശസ്ഥാ‍പനങ്ങളെയും തെറി പറയുമ്പോഴും ആ മാലിന്യ കൂമ്പാരത്തില്‍ തന്റെ പങ്ക് എന്താണെന്ന് ഓരോ മലയാളിയും ഒരു നിമിഷമെങ്കിലും ചിന്തിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.അല്ലെങ്കില്‍ വെറും ഏഷണി കൂട്ടലാവും “ന്യൂസ് അവറും” “ന്യൂസ് നൈറ്റും” മറ്റും.കുട്ടനെയും മുട്ടനെയും കൂട്ടിയിടിപ്പിച്ച് ചോരയില്‍ ഉപജീവിക്കുന്ന ജംബുക വര്‍ഗ്ഗമായി മാധ്യമങ്ങള്‍ മാറും.

keralafarmer said...

ആരോഗ്യമുള്ള ഒരു സമൂഹ മുണ്ടെങ്കിലെ നാനാ തുറകളിലുമുള്ള പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത ഉണ്ടാവുകയുള്ളു. ആരോഗ്യമില്ലാത്ത ഒരു സര്‍ക്കാര്‍ ജീവനക്കാരന് എന്ത്‌ ജോലിയാണ് ശരിയായി നിര്‍വഹിക്കാന്‍ കഴിയുക. കയ്യില്‍ കാശ്‌ കിട്ടിയാലും വാങ്ങിക്കഴിക്കുന്നത്‌ രോഗം വിതക്കുന്ന കള, കുമിള്‍, കീടനാശിനികള്‍ കലര്‍ന്ന ആഹാരമാണെങ്കിലോ. ഉദ്‌പാദനം വര്‍ദ്ധിച്ചപ്പോള്‍ അതിലടങ്ങിയിരിക്കുന്ന ന്യൂട്രിയന്‍‌സ്‌ താഴേയ്ക്ക്‌ പോയി. അതിന്റെ പങ്ക്‌ എല്ലാ കുടും‌ബാഗം‌ങ്ങളും കഴിക്കുകയും മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ്‌ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ സ്വാകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റികളിലെത്തി അവ വളരുവാനെ സഹായിക്കുകയുള്ളു. ഭക്ഷ്യോത്‌പന്നങ്ങള്‍ക്ക്‌ വില ഉയരാതിരിക്കുവാന്‍ ജാഗരൂകരായ കേന്ദ്രവും അതിന്റെ പാത പിന്തുടരുന്ന സംസ്ഥാനവും കര്‍ഷക ആത്മ ഹത്യകളില്‍ മാത്രമെ ദുഃഖം പ്രകടിപ്പിക്കാറുള്ളു. അതിന്റെ എണ്ണം കൂടിയപ്പോള്‍ അതിനും വിലയില്ലാതായി. ഉദ്‌പാദനം വര്‍ദ്ധിപ്പിക്കുവാന്‍ നടപ്പിലാക്കിയ ഒന്നാം ഹരിത വിപ്ലവത്തിന്റെ ഫല കണ്ട്‌ തുടങ്ങിയിരിക്കുന്നു. കുടി വെള്ളം പോലും നമുക്ക്‌ നഷ്ടപ്പെട്ടു. എവിടെ നിന്ന്‌ വെള്ളമെടുത്ത്‌ പരിശോധിച്ചാലും അപകടമാം വിധം കോളിഫാം ബാക്ടീരിയയാണ് കാണുവാന്‍ കഴിയുക. ഓര്‍ഗാനിക്‌ റീ സൈക്ലിംഗ്‌ പൂര്‍ണമാകണമെങ്കില്‍ ഒരു മനുഷ്യന്‍ ശരാശരി കഴിക്കുന്ന 1250 ഗ്രാം ഭക്ഷണം വിസര്‍ജ്യമായാല്‍ അത്‌ മണ്ണിലെ ജൈവ സമ്പത്തായി മാറണം. അവ മുഴുവന്‍ ജലാശയങ്ങളിലും കിണറുകളിലും മറ്റുമാണ് എത്തിച്ചേരുന്നത്‌. ശരാശരി 10 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവിനെ വളത്താന്‍ വിറ്റുകിട്ടുന്ന പാലിനെക്കാള്‍ ചെലവ്‌ കൂടുതലാണ് എന്നതാണ് വാസ്തവം. ജൈവോത്‌പന്നങ്ങള്‍ക്ക്‌ ലോക വിപണിയില്‍ തന്നെ വന്‍ ഡിമാന്‍‌ഡാണ്. എന്നാല്‍ അവ വിപണനം ചെയ്യുവാന്‍ സെര്‍ട്ടിഫിക്കേഷനും മറ്റുമായി നൂലാമാലകളും ചെലവും ഭാരിച്ചതാണ്. കര്‍ഷകരെ സ്നേഹിക്കുന്നവര്‍ക്ക്‌ ഖരമാലിന്യങ്ങള്‍ അന്യന്റെ ഭൂമിയിലും റോഡിലും വലിച്ചെറിയാന്‍ തോന്നില്ല.
കൊതുകിനെ നശിപ്പിക്കുവാന്‍ വീര്യം കൂടിയ കീടനാശിനി അല്ല ചെറു മത്സ്യങ്ങളാണ് നല്ലത്‌. നെല്പാടങ്ങളും നീരൊഴുക്കും കൂത്താടി തിന്നുന്ന ധാരാളം മത്സ്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഓരോ ഭവനത്തിലും ചെറിയ ടാങ്കുകളില്‍ കൂത്താടി തിന്നുന്ന ചെറു മത്സ്യമെങ്കിലും വളര്‍ത്തിക്കൂടെ. എലിയെ കൊല്ലുവാന്‍ അവയെ ഭക്ഷിക്കുന്ന എത്രയോ മൃഗങ്ങളും ഇഴജന്തുക്കളും ഉണ്ട്‌. പൂജ്യം മാലിന്യം എന്ന രീതിയിലേയ്ക്ക്‌ ഓരോ കുടുംബവും മാറേണ്ടിയിരിക്കുന്നു. ഓരോ വീട്ടിലും ജൈവ മാലിന്യ ലഭ്യതയ്ക്കനുസരിച്ച്‌ ബയോഗ്യാസ്‌ പ്ലാന്റുകള്‍ സ്ഥാപിക്കുകയും അതിനാനുപാതികമായി പച്ചക്കറികളും മറ്റും ടെറസ്‌ കള്‍ട്ടിവേഷന്‍, ചെടിച്ചട്ടികളിലെ കൃഷി, മുറ്റങ്ങളിലെ കൃഷി മുതലായവ നടപ്പാക്കാവുന്നതെയുള്ളു. അവയിലൂടെ ലഭിക്കുന്ന ഭക്ഷണം ചിലപ്പോള്‍ ലക്ഷങ്ങള്‍ ലാഭിക്കാന്‍ കഴിഞ്ഞെന്ന്‌ വരും. പല ക്യാന്‍സര്‍ രോഗങ്ങളും ചികിത്സിച്ച്‌ മാറ്റാം. ചെലവോ ലക്ഷങ്ങള്‍! ദോഷകരങ്ങളായ ഖരമാലിന്യങ്ങള്‍ പുതിയവ വാങ്ങുമ്പോള്‍ പഴയവ തിരികെ എടുത്ത്‌ അവ സംസ്കരിക്കുകയാണ് വേണ്ടത്‌.
ജൈവ കാര്‍ഷികോത്‌പന്നങ്ങള്‍/ജൈവപാല്‍ മുതലായവ ലഭ്യമാക്കുന്ന കര്‍ഷകനും അവ വാങ്ങുന്ന ഉപഭോക്താവും പരസ്പരം അറിയുവാനുള്ള അവസരമുണ്ടായാല്‍ ന്യായ വിലയിലൂടെ കര്‍ഷക ആത്മഹത്യകളില്‍ നിന്ന്‌ മോചനവും അവ ഭക്ഷിക്കുന്ന ജനത്തിന് ആരോഗ്യവും ഉറപ്പാക്കാം. ഇടനിലക്കാര്‍ പലവിധമാണ്. അവരെ നിലയ്ക്ക്‌ നിറുത്തുവാനുള്ള നിയമങ്ങളുണ്ടാവണം.

keralafarmer said...

ശാസ്ത്രഗതിയില്‍ വന്ന ഈ ഡോ.യാഗീന്‍ തോമസിന്റെ പഠന റീപ്പ്പ്പോറ്ട്ടും (ഒരു പി.ഡി.എഫ്‌ ഫയല്‍)ചര്‍ച്ചാ വിഷയം തന്നെയാണ്. കര്‍ഷകര്‍ക്ക്‌ ലാഭമുണ്ടാക്കുവാന്‍ വേണ്ടി ഉദ്‌പാദന വര്‍ദ്ധനവ് വരുത്തിവെച്ച വിനകളാണ് നാം അനുഭവിക്കുന്നത്‌.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ രാധേയന്‍, ചന്ദ്രേട്ടാ,

നന്ദി...വന്നതിനും വായിച്ചതിനും നിര്‍ദ്ദേശങ്ങള്‍ക്കും.കമന്റുകളിലെ നിര്‍ദ്ദേശങ്ങള്‍ തികച്ചും പ്രസക്തവും കൂടുതല്‍ ജനങ്ങളില്‍ എത്തേണ്ടതുമാണ്.

"മാലിന്യങ്ങളെ വേര്‍തിരിച്ച് ശേഖരിക്കുക,ജൈവമായി കൈകാര്യം ചെയ്യാവുന്നത് അങ്ങനെ ചെയ്യുക,ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കാനും പ്രേരിപ്പിക്കുക,ജൈവവളങ്ങളായി മാലിന്യങ്ങളെ മാറ്റാനും അവ ഉപയോഗിച്ച് ചെറിയ അടുക്കളതോട്ടം ഉണ്ടാക്കാനും പ്രേരിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ജനമനസ്സില്‍ ആഴത്തില്‍ പതിയേണം.അതിനായി ഷോര്‍ട്ട് ഫിലിമുകളും പരസ്യങ്ങളും ഉപയോഗിക്കണം.കരിക്കുലത്തില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തി കൂട്ടികളുടെ മനസ്സില്‍ ഇത് രൂഡമൂലമാക്കണം.സബ്സിഡികള്‍ നല്‍കി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം.ഇവ ഫലപ്രദവും അഴിമതിരഹിതവുമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കണം.ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി വന്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാ‍ക്കണം." പൂര്‍ണ്ണമായും യോജിക്കുന്നു രാധേയന്‍.

ചന്ദ്രേട്ടന്റെ കമന്റിലെ പല വിവരങ്ങളും ആ മേഖലയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ഒന്നാണ്. പ്രായോഗിക പരിചയത്തിന്റെ ഒരു തലം അതിനുണ്ട്. ചന്ദ്രേട്ടന്‍ തന്ന പി.ഡി.ഏഫ് ലിങ്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്. അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളും കണക്കുകളും തികച്ചും പ്രസക്തവും. സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും നയം മാറ്റങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും ഈ പഠനവും വ്യക്തമാക്കുന്നുണ്ട്. ഇതിനൊക്കെ യോജിച്ച ഒരു പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ആവശ്യമാണ്.

“ജൈവ കാര്‍ഷികോത്‌പന്നങ്ങള്‍/ജൈവപാല്‍ മുതലായവ ലഭ്യമാക്കുന്ന കര്‍ഷകനും അവ വാങ്ങുന്ന ഉപഭോക്താവും പരസ്പരം അറിയുവാനുള്ള അവസരമുണ്ടായാല്‍ ന്യായ വിലയിലൂടെ കര്‍ഷക ആത്മഹത്യകളില്‍ നിന്ന്‌ മോചനവും അവ ഭക്ഷിക്കുന്ന ജനത്തിന് ആരോഗ്യവും ഉറപ്പാക്കാം“ എന്ന ചന്ദ്രേട്ടന്റെ ഈ അഭിപ്രായത്തോട് തികച്ചും യോജിക്കുന്നു.

കൂടുതല്‍ ചര്‍ച്ചകളും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും നടക്കട്ടെ.

വര്‍ക്കേഴ്സ് ഫോറം said...

തിരു: ഏപ്രില്‍ 20, 27, മെയ് നാല്, 11, 18 എന്നീ ഞായറാഴ്ചകള്‍ ഡ്രൈഡേ ആയി ആചരിക്കാന്‍ തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദുകുട്ടി ആഹ്വാനംചെയ്തു. വെള്ളംകെട്ടിനില്‍ക്കുന്ന ചിരട്ട, പ്ളാസ്റ്റിക് പാത്രം തുടങ്ങിയവ കമിഴ്ത്തി ദിനാചരണം വിജയിപ്പിക്കണം. മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുകഴിഞ്ഞു. സംസ്ഥാന വ്യാപകമായി മെയ് അഞ്ചുമുതല്‍ 15വരെ മഴക്കാല പൂര്‍വ ശുചീകരണം ഊര്‍ജിതമായി നടപ്പാക്കുന്നതിന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് ആവശ്യമായ നടപടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ചിക്കുന്‍ ഗുനിയ തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍ ഈ വര്‍ഷവും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൌരവമായി കാണണം. വെള്ളംകെട്ടിനിന്ന് കൊതുക് പെരുകുന്നത് തടയുന്ന കാര്യത്തില്‍ എല്ലാ വ്യക്തികളും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിച്ചു.