Saturday, October 17, 2009

കമ്പോളം 'സദ്യ' വിളമ്പുന്നു...

ലോകം കീഴടക്കി വാഴുമെന്ന് വീമ്പിളക്കിയവരുടെ തകര്‍ച്ചയ്ക്ക് ഒരു വര്‍ഷം പ്രായമായി. കഴിഞ്ഞ ഒരു മാസം വര്‍ത്തമാനപ്പത്രങ്ങളില്‍ വന്ന കമ്പോളവിശേഷങ്ങളില്‍ ചിലത് ഇവിടെ അടുക്കിവയ്ക്കുന്നു...

നിക്ഷേപവും വ്യാപാരവും നിലയ്ക്കുന്നു

അവികസിത രാഷ്ട്രങ്ങളിലേക്കുളള മൂലധന ഒഴുക്ക് ദയനീയമാം വിധം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2009-10 ല്‍ ഒരു ലക്ഷം കോടി ഡോളറിന്റെ കുറവാണത്രെ ഉണ്ടാകാന്‍പോകുന്നത്. കഴിഞ്ഞ വര്‍ഷം 707 ബില്യന്‍ ഡോളര്‍ ദരിദ്രരാഷ്ട്രങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിച്ചിരുന്നുവെന്നും ഈ വര്‍ഷം അത് വെറും 363 ബില്യന്‍ ആയി കുറയുമെന്നുമാണ് അണ്‍ക്ടാഡ് റിപ്പോര്‍ട്ട് പറയുന്നത്. 2007-ല്‍ 8-ഉം 2008-ല്‍ 6-ഉം ശതമാനം വളര്‍ച്ചാനിരക്ക് നേടിയ രാഷ്ട്രങ്ങള്‍ 2010ല്‍ വെറും 1.2 ശതമാനം മാത്രമെ വളരുകയുള്ളുവെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ലോകവ്യാപാരം 10% കണ്ട് കുറയുമെന്നും ലോകത്തിന്റെ മൊത്തഉല്‍പ്പാദനം 2.9% മാത്രമേ വളരുകയുളളുവെന്നും ഈ യു.എന്‍. ഏജന്‍സി പറയുന്നു.

ഉപഭോഗനിരക്ക് പകുതിയായി

ഇന്ത്യയിലെ സ്വകാര്യഉപഭോഗം ഈ കഴിഞ്ഞ വര്‍ഷം നേര്‍പകുതിയായി കുറഞ്ഞുവെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട് പറയുന്നു. 2007-08ല്‍ ജി.ഡി.പി.യുടെ 53.8% ആയിരുന്നു സ്വകാര്യ ഉപഭോഗവിഹിതം. കഴിഞ്ഞവര്‍ഷം അത് വെറും 27 ശതമാനമായി കുറഞ്ഞു. ജനങ്ങളുടെ കൈയ്യില്‍ പണമില്ല.. പിന്നെയെങ്ങനെ ഉപഭോഗം വര്‍ദ്ധിക്കും? മാന്ദ്യം മഹാമേരുവാകുന്നത് ഇങ്ങനെയാണ്.

പൊതുപണം ഊഹക്കച്ചവടത്തിന്

വിദേശത്ത് ഊഹവ്യാപാര ഉരുപ്പടികളില്‍ (ഡെറിവേറ്റീവുകള്‍) പണം നിക്ഷേപിച്ച് 3533 കോടിരൂപാ ഇന്ത്യന്‍ ബാങ്കുകള്‍ തുലച്ചുവെന്ന് ആര്‍.ബി.ഐ. റിപ്പോര്‍ട്ട്. ഈ ഇനത്തില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 1893കോടിയും പൊതുമേഖലാബാങ്കുകള്‍ക്ക് 1640 കോടിയും കൈമോശം വന്നുവത്രെ! 2008ലെ ഇന്ത്യന്‍ ബാങ്കുകളുടെ വിദേശങ്ങളിലെ ഊഹ വ്യാപാര ഉടമ്പടിനിക്ഷേപം 45,253 കോടി രൂപയുടേതാണ്. ഇതില്‍ 28,018 കോടിയും സ്വകാര്യബാങ്കുകളുടെ വിഹിതമാണ്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് എല്ലാംകൂടി 17,235 കോടിയുടെ ചൂതാട്ടനിക്ഷേപമുണ്ടെന്നും ആര്‍.ബി.ഐ. കണ്ടെത്തുന്നു.

വിലകൂട്ടിയപ്പോള്‍ അവര്‍ കച്ചവടം തുടങ്ങി

സര്‍ക്കാര്‍ 2009 ജൂണില്‍ പെട്രോളിന് 4രൂപയും ഡീസലിന് 2രൂപയും വിലകയറ്റി. രണ്ടുവര്‍ഷം മുമ്പ് രാജ്യത്ത് ആകെ 1432 പെട്രോള്‍ ബങ്കുകള്‍ തുറന്ന് കച്ചവടം ആരംഭിച്ച റിലയന്‍സും 1230 എണ്ണം തുറന്ന എസ്സാര്‍ ഗ്രൂപ്പും വിലക്കുറവുകാരണം അവയൊക്കെ അടച്ചിട്ടിരിക്കുകയായിരുന്നു. വില കൂട്ടിയതോടെ അതെല്ലാം തുറന്ന് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു പെട്രോളിയം വില നിയന്ത്രണം നീക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെ ഏതാണ്ടിത്രയും ബങ്കുകള്‍ കൂടി സ്ഥാപിച്ച് കച്ചവടം പൊടിപൊടിക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നതെന്ന് ബിസിനസ് ലൈന്‍ എഴുതുന്നു.

മണ്ണെണ്ണ സബ്സിഡി - നികുതി ഇളവിന്റെ എത്ര ശതമാനം?

ഇന്ത്യയിലെ പാവങ്ങളുടെ പാചക ഇന്ധനവും വെളിച്ചവും ഒക്കെയാണ് മണെണ്ണ. ഏറെ കാലമായി ഇടതുപക്ഷക്കാരുടെ പ്രതിരോധം കാരണം പൊതുവിതരണകേന്ദ്രങ്ങളിലെ മണ്ണെണ്ണ വിലയില്‍ മാത്രം കാര്യമായ വര്‍ദ്ധനവുണ്ടായില്ല. സര്‍ക്കാര്‍ ഈ ഇനത്തില്‍ ഏറെ നഷ്ടപ്പെടുന്നുവെന്നും മണ്ണെണ്ണ സബ്സിഡി എടുത്തു കളയണമെന്നും മുന്‍ ഐ.എം.എഫ്. ഉദ്യോഗസ്ഥന്‍ കൂടിയായ പ്ളാനിംഗ് കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ അലുവാലിയ ഈയിടെയും ആവശ്യപ്പെട്ടുകണ്ടു. പ്ളാനിംഗ് കമ്മീഷന്‍ തയ്യാറാക്കിയ സാമ്പത്തിക സര്‍വ്വെയിലും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ തോന്നും ഈ സബ്സിഡിക്ക് ദേശീയ ഖജനാവോളം കനമുണ്ടെന്ന്! അങ്ങനെയാണോ? ഈ വര്‍ഷം മണ്ണെണ്ണ പാചകവാതക സബ്സിഡി 3109 കോടി രൂപ ആയിരിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ഏതാനും 100 കള്‍ മാത്രമുളള ഇന്ത്യന്‍ കുത്തക മുതലാളിമാര്‍ക്ക് കഴിഞ്ഞവര്‍ഷം അനുവദിച്ച നികുതിഇളവ് 4,18,095 കോടി രൂപയാണ്! മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഒരു വര്‍ഷത്തെ സബ്സിഡിയാണിത്! അത് കുറക്കണമെന്ന് അലുവാലിയ ജീവിതത്തിലൊരിക്കലും ആവശ്യപ്പെട്ടിട്ടില്ലതാനും! എന്നാല്‍ 100കോടി വരുന്ന മനുഷ്യര്‍ക്കായി വീതിക്കുന്ന വളരെ തുച്ഛമായ മണ്ണെണ്ണ-പാചകവാതക സബ്സിഡി എന്നന്നേക്കുമായി നിര്‍ത്താതെ അവര്‍ക്ക് ഉറക്കം കിട്ടില്ല.

ഓഹരി വിറ്റവകയില്‍

ഇടതുപക്ഷ പിന്തുണ കാരണം കാര്യമായി ഓഹരി വിറ്റ് കാശ് വാരാന്‍ മുന്‍ഭരണ കാലത്ത് കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. എന്നാലും മുമ്പ് നടത്തിയ കച്ചവടത്തിന്റെ ബാക്കി ഓഹരികള്‍ വിറ്റും മൂലധനസമാഹരണമെന്ന പേരില്‍ കമ്പോളത്തില്‍ പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വിറ്റും യു.പി.എ. സര്‍ക്കാര്‍ 2004മുതല്‍ 2009വരെ 47,901 രൂപാ സമാഹരിച്ചിട്ടുണ്ട്! ഇതില്‍ സര്‍ക്കാര്‍ ബാങ്കുകള്‍, മാരുതി, ബാല്‍ക്കോ, ഐ.പി.സി.എല്‍ തുടങ്ങിയ വിറ്റുപോയ കമ്പനികളുടെ അവശേഷിച്ച ഓഹരിക്കച്ചവടമാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. ഓഹരിവില്‍പ്പനവഴി യു.പി.എ. സര്‍ക്കാര്‍ സമാഹരിച്ച പണം( 5വര്‍ഷം)


നാട്ടുകാരറിയാതെയും കച്ചവടം നടക്കുന്നുണ്ടെന്ന് മനസിലായില്ലേ?

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകം കീഴടക്കി വാഴുമെന്ന് വീമ്പിളക്കിയവരുടെ തകര്‍ച്ചയ്ക്ക് ഒരു വര്‍ഷം പ്രായമായി. കഴിഞ്ഞ ഒരു മാസം വര്‍ത്തമാനപ്പത്രങ്ങളില്‍ വന്ന കമ്പോളവിശേഷങ്ങളില്‍ ചിലത് ഇവിടെ അടുക്കിവയ്ക്കുന്നു...