Saturday, February 6, 2010

എനിക്ക് വാക്കുകള്‍ ആയുധമാണ്

നമ്മുടെ രാജ്യം 1947 ല്‍ സ്വാതന്ത്ര്യം പ്രാപിച്ചു. എന്നാല്‍ ദളിതന് സ്വാതന്ത്ര്യം ലഭിച്ചില്ല. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല. നിരക്ഷരരായ ആദിവാസികള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചില്ല. ഞങ്ങള്‍ ഇപ്പോഴും അടിമത്തത്തിലാണ് ജീവിക്കുന്നത്. ഈ രാജ്യത്തുനിന്ന് ഇംഗ്ളീഷുകാര്‍ ഒഴിഞ്ഞുപോയി. അങ്ങനെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അടിമത്തം അവസാനിച്ചു. എന്നാല്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. പൊളിറ്റിക്കല്‍ ഫ്രീഡം നമുക്ക് ലഭിച്ചു; സോഷ്യല്‍ ഫ്രീഡം നമുക്ക് ലഭിച്ചു. പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിച്ചു, ബാക്കി പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്.

ഇന്നും ഗ്രാമത്തില്‍ ദളിതന് അമ്പലത്തില്‍ പ്രവേശനമില്ല. ആലോചിക്കണം മനുഷ്യര്‍ ചന്ദ്രനിലേക്ക് യാത്രചെയ്യുകയാണ്. ദളിതന് കിണറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവാദമില്ല. ഇതാണ് ഇവിടെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. അടിമയെ അടിമത്തത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ദളിത് സാഹിത്യം എഴുതിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വര്‍ണവ്യവസ്ഥയെ ഭാരതത്തിന്റെ ഭരണഘടന ഒറ്റദിവസംകൊണ്ട് അവസാനിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട,് നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. ദളിതനാണെങ്കിലും സവര്‍ണനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവുമുണ്ട്. മുമ്പ് ഞങ്ങളുടെ മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുവേണ്ടി വളരെ വലിയ പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ദളിതര്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. ഒരേ ഒരു ജാതിക്കുമാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നുള്ളു. ബ്രാഹ്മണര്‍ക്ക്. ബ്രാഹ്മണര്‍ക്ക് പഠിക്കാം, വളരാം, മറ്റുള്ളവരെ പഠിപ്പിക്കാം. ബാക്കിയുള്ളവര്‍ക്ക് എഴുതാനോ വായിക്കാനോ അവസരമുണ്ടായിരുന്നില്ല. നാം സ്വതന്ത്രരായപ്പോള്‍, ഭരണഘടന ഒരൊറ്റ പേനകൊണ്ട് എല്ലാവര്‍ക്കും സ്വാതന്ത്ര്യം, എല്ലാവര്‍ക്കും വളരാനുള്ള അധികാരം നല്‍കി. എല്ലാവര്‍ക്കും റോഡിലൂടെ നടക്കാം. എല്ലാവര്‍ക്കും ജോലിചെയ്യാനുള്ള അനുവാദം നല്‍കി. എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പോകാം . എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു, നിയമപരമായി ലഭിച്ചു. എല്ലാവരും സ്വതന്ത്രരായി. പാരമ്പര്യമായി, ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനില്ക്കുന്ന വര്‍ണവ്യവസ്ഥയെ തകര്‍ക്കാനുള്ള പരിശ്രമം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്നു. വര്‍ണ വ്യവസ്ഥ ചുരുങ്ങാന്‍ തുടങ്ങി. വര്‍ണ വ്യവസ്ഥ നശിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തൊട്ടുകൂടാത്തവരും സ്ത്രീകളും സ്കൂളില്‍ പോകാന്‍തുടങ്ങി. ആദിവാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പഠിക്കാന്‍തുടങ്ങി.

സമൂഹത്തില്‍ ഒരു വിപ്ളവം നടന്നു. അന്നുവരെ പഠിക്കാന്‍ കഴിയാതിരുന്നവര്‍ പഠിക്കാന്‍ തുടങ്ങി. അന്നുവരെ സംസാരിക്കാന്‍ കഴിയാതിരുന്നവര്‍ സംസാരിക്കാന്‍ തുടങ്ങി. അന്നുവരെ നല്ല വസ്ത്രം ധരിക്കാതിരുന്നവര്‍ നല്ല വസ്ത്രം ധരിക്കാന്‍ തുടങ്ങി. അവര്‍ ചിന്തിക്കാന്‍ തുടങ്ങി, നമുക്ക് എന്തുകൊണ്ടാണ് ഇന്നുവരെ സ്കൂളില്‍ പോകാന്‍ കഴിയാതിരുന്നത്? നമ്മളെ എന്തുകൊണ്ട് ഇന്നുവരെ മനുഷ്യരായി പരിഗണിച്ചില്ല ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷവും നമ്മള്‍ സ്വതന്ത്രരായില്ല. ജനസംഖ്യ വര്‍ധിച്ചുവന്നു. അഴിമതിയും വര്‍ധിച്ചു വന്നു. തൊഴിലില്ലാത്തവര്‍വര്‍ധിച്ചു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ജനങ്ങളുടെ മനസ്സില്‍ പലതരം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചു; എന്നിട്ടും സ്ത്രീകള്‍ക്കു നേരെ അതിക്രമം നടക്കുന്നതെന്താണ്? മഹിളകള്‍ ആക്രമിക്കപ്പെടുന്നു. ഇന്നും ദളിതര്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നതെന്താണ്? ഈ സ്വതന്ത്ര രാജ്യത്ത് എന്തുകൊണ്ട് ഞങ്ങള്‍ സ്വതന്ത്രരല്ല? ദളിത് കവികള്‍, ദളിത് കൃതികള്‍ വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കുന്നു. ദളിതര്‍ ചോദ്യം ഉന്നയിക്കുന്നു സ്വാതന്ത്ര്യം എന്തിന്റെ പേരാണ്? ഏതു കൃതിയുടെ പേരാണ്? ഞങ്ങള്‍ക്കത് ലഭ്യമല്ല; ഞങ്ങള്‍ അത് കാണുന്നില്ല. എവിടെയാണത് ഒളിച്ചിരിക്കുന്നത്? എവിടെയാണത് താമസിക്കുന്നത്? അതിന്റെ മേല്‍വിലാസം എന്താണ്? സ്വാതന്ത്ര്യം ഞങ്ങളുടെ കുടിലുകളില്‍ എന്തുകൊണ്ടാണ് വരാത്തത് ? സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് അമ്മയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സഹോദരിയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സുഹൃത്തിനെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം കോടീശ്വരന്മാരെപ്പോലെ കൊട്ടാരങ്ങളില്‍ താമസിക്കുകയാണ്. ഞങ്ങളുടെ അരികില്‍ ഈ സ്വാതന്ത്ര്യം വരുന്നില്ല. ഡോ. ബാബാ സാഹിബ് അംബേദ്ക്കറുടെ ചിന്തകളിലൂടെ, അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലൂടെ , ഒരു പുതിയ ഉണര്‍വ് സമൂഹത്തില്‍ ഉടലെടുത്തു. ഞങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി.

ഞങ്ങളുടെ ആദ്യത്തെ തലമുറ രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം പഠിക്കാന്‍ തുടങ്ങി. ഏതൊക്കെ കൃതികളാണ് ഞങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്? മധ്യവര്‍ഗവും ബ്രാഹ്മണരും എഴുതിയ കൃതികളാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, സ്ത്രീകള്‍ക്ക് എന്താണ് പഠിക്കാനായി ലഭിച്ചത്? അത് കാല്‍പ്പനികമായിരുന്നു, അത് നുണയായിരുന്നു; അത് സത്യമായിരുന്നില്ല. അതാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. സിലബസില്‍ പലതും പഠിക്കാനുണ്ടായിരുന്നു. കാദംബരി, നോവലുകള്‍, നാടകങ്ങള്‍ എല്ലാം ഉണ്ടായിരുന്നു; എല്ലാം കളവായിരുന്നു. അതില്‍ ഞങ്ങളുടെ മുഖമുണ്ടായിരുന്നില്ല; ഞങ്ങളുടെ വിയര്‍പ്പുണ്ടായിരുന്നില്ല. ഞങ്ങളുടെ ദുഃഖമുണ്ടായിരുന്നില്ല. ഞങ്ങളുടെ വേദനയുണ്ടായിരുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങളുണ്ടായിരുന്നില്ല. ഞങ്ങളുടേതായി ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കാല്‍പ്പനികതയാണ് പഠിച്ചുകൊണ്ടിരുന്നത്. അവര്‍ പറഞ്ഞു നിങ്ങള്‍ വളരെ സുന്ദരമാണ്;നിങ്ങളുടെ മുഖം വളരെ മനോഹരമാണ്; കവി എഴുതി ഈശ്വരാ നിന്റെ ആകാശം എത്ര മനോഹരം നാലുപാടും ആനന്ദംകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ ദാഹജലം കിട്ടുന്നില്ല. പിന്നെ ആകാശം എങ്ങനെ സുന്ദരമാകും. വരള്‍ച്ച വന്ന് ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. സ്ത്രീയും പുരുഷനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു; ദളിതനും സവര്‍ണനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതാണ് യാഥാര്‍ഥ വസ്തുത. ഈ യാഥാര്‍ഥ്യത്തെ കണ്ടുകൊണ്ട് കാല്‍പ്പനികതയെ ആശ്ളേഷിക്കുകയായിരുന്നു. എഴുത്ത് കാല്‍പ്പനികത വില്‍ക്കുകയായിരുന്നു. ആ കാല്‍പ്പനികതയായിരുന്നു ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നത്. വൃത്തികെട്ട മാഗസിനുകള്‍ ഞങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. അതില്‍ എഴുതിയതൊക്കെയും നുണയായിരുന്നു. നുണസാഹിത്യം പഠിച്ച് ഞങ്ങള്‍ ബി എ ക്കാരായി, എംഎ ക്കാരായി, എംഫില്‍കാരായി , പിഎച്ച്ഡിക്കാരായി. ഞങ്ങളെക്കുറിച്ച് എഴുതിയത് മുഴുവന്‍ കളവായിരുന്നു. ഈ സാഹിത്യത്തില്‍ ഞങ്ങളെ മനുഷ്യരായി ചിത്രീകരിച്ചിരുന്നില്ല. ഈ സാഹിത്യം ഞങ്ങളുടെ അല്ല. ഞങ്ങള്‍ കപട സാഹിത്യം പഠിക്കില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ എഴുതേണ്ടതുണ്ട്; ഞങ്ങള്‍ എഴുതും.

ഞങ്ങള്‍ ഞങ്ങളെക്കുറിച്ച് എഴുതുമെന്ന് ദളിതര്‍ നിശ്ചയിച്ചു. അങ്ങനെ ദളിത് സാഹിത്യം ഉടലെടുത്തു. സ്ത്രീകള്‍ ചിന്തിച്ചു, ഇതുവരെ പുരുഷന്മാരാണ് ഞങ്ങളെക്കുറിച്ച് എഴുതിയത്. ഈ ലോകത്തില്‍ ഞങ്ങള്‍ അടിമകളാണ്. ഞങ്ങള്‍ക്ക് ഈ അടിമത്തത്തിനെതിരെ പോരാടേണ്ടതുണ്ട്. ഈ ചിന്ത സാഹിത്യത്തില്‍ ഉയര്‍ന്നുവന്നു. അടിമകള്‍ക്ക് അടിമത്തത്തില്‍നിന്ന് മോചനം നേടുന്നതിനുവേണ്ടി സാഹിത്യം എഴുതേണ്ടതുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ എഴുതുന്നത്. സ്ത്രീ വിമര്‍ശനവും ദളിത് സാഹിത്യവും ഇന്ത്യന്‍ സാഹിത്യത്തില്‍ എന്തു കൊണ്ടാണ് ഉയര്‍ന്നു വരാത്തത്? സ്വാതന്ത്ര്യ അഭിവാഞ്ഛയാല്‍ ഈ സാഹിത്യം രചിക്കപ്പെട്ടു.

മനുഷ്യബന്ധത്തിന്റെ ആവശ്യകതയിലാണ് ദളിത് സാഹിത്യം എഴുതപ്പെട്ടത്; സ്ത്രീ സാഹിത്യം രൂപപ്പെട്ടത്. സ്ത്രീ വിമര്‍ശനമാണെങ്കിലും ദളിത് സാഹിത്യമാണെങ്കിലും അതിന്റെ ഒന്നാമത്തെ പടവ് വേദനയാണ്.

ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ക്ക് പുതിയ അധികാരങ്ങള്‍ വേണം. ഈ ആശയത്തിന്റെ പുതിയ രൂപമാണ് ദളിത സാഹിത്യം . അത് വേദനയുടേതായിരുന്നു. അടിച്ചമര്‍ത്തപ്പെടലിന്റേയായിരുന്നു. ഇത് ഒരു ദിവസത്തെ വേദനയല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വേദനയാണ്. ഒരാളുടെ വേദനയല്ല, ആയിരക്കണക്കിനാളുകളുടെ വേദനയാണ്. ഈ വേദന സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാഹിത്യത്തില്‍ ഈ വേദന എത്തിയപ്പോള്‍ എന്റെ ദുഃഖമായല്ല. ഞങ്ങളുടെ എല്ലാവരുടെയും വേദനയായി മാറി. ദളിതസാഹിത്യത്തിന്റെ പ്രത്യകത, അത് സമൂഹത്തിന്റെ സാഹിത്യമാണ്. അത് ഒരാളുടെ സാഹിത്യമല്ല. ഒരു സമൂഹത്തിന്റെ, അനേകരുടെ സാഹിത്യമാണ്. ദളിത് സാഹിത്യത്തില്‍ ഒരു മുഴുവന്‍ലോകമാണ് പ്രത്യക്ഷപ്പെടുക. ദളിത് സാഹിത്യം ഒരു വലിയ ഘോഷയാത്രയായാണ് കാണപ്പെടുക.

ദളിത് എഴുത്തുകാര്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇവര്‍ എന്താണീ എഴുതുന്നത്. ഇത് നിലവാരമില്ലാത്ത സാഹിത്യമാണ്. ഇവന് എഴുതാനറിയില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ഞങ്ങള്‍ എഴുതിയിരുന്നില്ല, ഞങ്ങള്‍ പഠിച്ചിരുന്നില്ല. ആദ്യമായി പഠിച്ചു. ഇപ്പോള്‍ കുറച്ചൊക്കെ എഴുതാന്‍ തുടങ്ങി. അപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇത് ചീത്ത സാഹിത്യമാണ്. അവന് ഗ്രാമറു പോലും ശരിക്കറിയില്ല. നന്നായിട്ട് എഴുതാനറിയില്ല.

ഞങ്ങള്‍ എഴുതുന്ന സാഹിത്യം ശരിയായ സാഹിത്യം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എഴുത്തുകാരനാവാം, താങ്കള്‍ക്ക് കവയിത്രിയാകാം, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും, നിങ്ങള്‍ക്കെല്ലാവര്‍ക്കും എഴുതാന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവിടെ ഇങ്ങനെ ഒരു ചിന്ത പ്രചരിക്കുന്നു. പ്രതിഭ ഈശ്വരന്റെ വരദാനമാണ്. ഈശ്വരന്‍ പ്രതിഭ തരുന്നു. അദ്ദേഹം നമ്മെ എഴുതാന്‍ പ്രേരിപ്പിക്കുന്നു.. ദേവദൂതന്‍ സ്വപ്നത്തില്‍ നമ്മുടെ അടുത്തുവന്ന് എഴുതൂ എന്ന് പ്രേരിപ്പിക്കുന്നു. ഞങ്ങള്‍ അന്നേ ചിന്തിക്കാന്‍ തുടങ്ങി ഇതൊരു ഗൂഢാലചനയാണ്, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയില്ല. നിങ്ങള്‍ക്ക് എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. നിങ്ങള്‍ക്ക് ഏതെങ്കിലും ഈശ്വരന്‍ പ്രതിഭ തന്നിട്ടുണ്ടോ ? ഇല്ല തന്നിട്ടില്ല. നിങ്ങള്‍ക്ക് എങ്ങനെയാണ് ഈശ്വരന്‍ പ്രതിഭ തരിക ? നിങ്ങളുടെ സ്വപ്നങ്ങളില്‍ ഈശ്വരന്‍ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ ? നമ്മുടെ എഴുത്തുകാരും കവികളുമെല്ലാം സരസ്വതി മാതാവിന്റെ പുത്രന്മാരാണ്.

എല്ലാം നുണയാണ്. ഞാന്‍ ദളിത് എഴുത്തുകാരനാണ്: എനിക്ക് സരസ്വതിദേവിയുടെ അമ്പലത്തില്‍ പോകാനാവില്ല. പോകരുതെന്ന് വിലക്കുണ്ട്. പിന്നെ ഞാനെങ്ങനെ സരസ്വതിദേവിയുടെ പുത്രനാകും ? ഞാന്‍ സരസ്വതി ദേവിയുടെ പുത്രനല്ല. നമ്മളെല്ലാവരും മനുഷ്യരുടെ മക്കളാണ്. ആരാണോ മനുഷ്യര്‍, അവര്‍ക്കെഴുതാന്‍ കഴിയും അതിന് ഈശ്വരന്റെ അനുഗ്രഹത്തിന്റെ ആവശ്യമില്ല. ഈശ്വരനില്ല. ഈശ്വരനെ ഞങ്ങള്‍ അംഗീകരക്കുന്നില്ല. ഈശ്വരനെതിരായി ഞങ്ങള്‍ തിരസ്കാരമാരംഭിച്ചു. ഈശ്വരന്‍ സൃഷ്ടിച്ച എല്ലാ പവിത്ര രീതികളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ മനുസ്മൃതി കത്തിക്കാന്‍ തുടങ്ങി. എല്ലാ വേദങ്ങളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ ഭഗവദ് ഗീതയെ കപട സാഹിത്യം എന്ന് പ്രഖ്യാപിച്ചു. ഒരു പുതിയ ഉണര്‍വ് ഞങ്ങള്‍ക്ക് ലഭിച്ചു .

ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ഭാഷ. ഞങ്ങളുടെ ഭാഷയില്‍ വിപ്ളവമുണ്ട്. ഞങ്ങളുടെ ഭാഷയില്‍ തീവ്രതയുണ്ട്. ഞങ്ങളുടെ ഭാഷയില്‍ ആക്രമണ ശേഷിയുണ്ട്. ശൌര്യമുണ്ട്. ഞങ്ങളുടെ ഭാഷ സാധാരണ ജനങ്ങളുടെ ഭാഷയാണ്. അതില്‍ അലങ്കാരമില്ല, ബിംബമില്ല, സൌന്ദര്യമില്ല.

ഞങ്ങള്‍ ഞങ്ങളുടെ ഭാഷയില്‍ എഴുതാന്‍ തുടങ്ങി. നമ്മള്‍ മറ്റൊരാളോട് സംസാരിക്കുന്നതു പോലെ, നമ്മള്‍ പുറത്തു പോകുമ്പോള്‍ ഏതു ഭാഷയിലാണോ സംസാരിക്കുന്നത് ആഭാഷയില്‍. ഞങ്ങളുടെ പ്രേയസിമാര്‍ അലൌകിക സുന്ദരിമാരല്ല. ഞങ്ങളുടെ പ്രേയസി ഞങ്ങളുടെ സുഹൃത്താണ്, ഞങ്ങളുടെ കുടിലില്‍ താമസിക്കുന്നവളാണ്. ഞങ്ങളോട് സംസാരിക്കുന്നവളാണ്. ഞങ്ങളോടൊത്ത് ദു:ഖം പങ്കിടുന്നവളാണ്. ഞങ്ങളുടെ കൂടെ ഇരിക്കുന്നവള്‍. അവള്‍ ഞങ്ങള്‍ പറയുന്നതു പോലുള്ള തെറി പറയുന്നവളാണ്. ഞങ്ങളുടേതുപോലെ, മനുഷ്യരുടേതുപോലെ രണ്ടു കണ്ണുകളുള്ളവള്‍. അവള്‍ ഒരു ചന്ദ്രകാന്ത ദേവതയല്ല. ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ പോകുന്നിടത്തൊക്കെ പോരുന്നു. ഞങ്ങള്‍ക്ക് ചന്ദ്രബിംബമല്ല വേണ്ടത് സിംഹിയെയാണ്. ഞങ്ങള്‍ അങ്ങനെയുള്ള കവിതകള്‍ എഴുതാന്‍ തുടങ്ങി. എപ്പോഴെങ്കിലും ഏതെങ്കിലും അതിക്രമമോ അന്യായമോ നടന്നാല്‍ അവള്‍ ആദ്യം എത്തണം. ഏയ് ആരാണ് നീ, ഞങ്ങള്‍ക്കെതിരെ അതിക്രമം കാണിക്കുന്ന നീ ആരാണ്. നീ അനീതിയാണ് ചെയ്യുന്നത് -കൈയില്‍ പിടിക്കാനുള്ള ശക്തി സ്ത്രീകള്‍ക്കുണ്ടാകുമ്പോഴാണ്, കൈയില്‍ പിടിക്കാനുള്ള കരുത്ത് ദളിതരുടെ കൈകള്‍ക്കുണ്ടാകുമ്പോഴാണ്, ദളിത് സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക. സ്ത്രീ സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക.

എപ്പോള്‍ വരെ ഈ ഉണര്‍വ് നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്നില്ല അപ്പോള്‍ വരെ നിങ്ങള്‍ കപടസാഹിത്യം വായിച്ചു കൊണ്ടിരിക്കും. ദളിത സാഹിത്യത്തില്‍ പുതിയ നായകന്‍ വന്നു. സാഹിത്യത്തില്‍ നായകനായിരുന്നു രാജാവ് . മഹാരാജാവ് സാഹിത്യത്തിന്റെ നായകനായിരുന്നു. പിന്നീട് മധ്യവര്‍ഗം സാഹിത്യത്തില്‍ നായകനായിരുന്നു.

സമ്പന്ന സൌകര്യങ്ങള്‍ എനിക്ക് ജീവിക്കാന്‍ ആവേശം പകരുന്നില്ല. തെരുവില്‍ ജീവിക്കുന്നവരില്‍നിന്നാണ് ഞാന്‍ ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കുന്നത്. ദളിതരുടെ അനുഭവം പുതുതായിരുന്നു. ദളിതരുടെ ഭാഷ പുതുതായിരുന്നു. ദളിതരുടെ ഭൂമിക പുതുതായിരുന്നു. ദളിതന്റെ പ്രശ്നങ്ങള്‍ പുതുതായിരുന്നു. ദളിതന്‍ തന്റെ പ്രശ്നം, തന്റെ ചിന്തകള്‍ തന്നോട് ചെയ്യുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍, എഴുതാന്‍ തുടങ്ങി. അവന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു. അതിന് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. സാഹിത്യത്തിന് അടുക്കും ചിട്ടയുമുണ്ടാവണമെന്നാണ് നിയമം. ഞങ്ങള്‍ക്ക് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. ഇനി അടുക്കും ചിട്ടയും ഉണ്ടാക്കാനുമാവില്ല. എന്റെ കുടില്‍ കത്തിക്കുമ്പോള്‍ ഞാന്‍ എങ്ങനെ അടുക്കോടും ചിട്ടയോടുംകൂടെ പെരുമാറും. എന്റെ അമ്മയുടെയും സഹോദരിയുടെയും നേരെ അതിക്രമം നടക്കുമ്പോള്‍ എനിക്കെങ്ങനെ അടുക്കും ചിട്ടയുമുള്ളവനാകാന്‍ കഴിയും. ഞാന്‍ അലറിവിളിക്കും, ഞാന്‍ ആക്രോശിക്കും. ഞാന്‍ തെറിവിളിക്കും, ഞാന്‍ ആക്രമണോല്‍സുകനായി അവന്റെനേരെ ചാടിവീഴും. ഈ സാഹിത്യം അങ്ങനെയാണ്. നിങ്ങള്‍ക്കും സ്ത്രീ സാഹിത്യം എഴുതാം. എന്താ ഈ സ്ത്രീ സാഹിത്യം ? മൈലാഞ്ചി എങ്ങനെ ഇടാം , അടുക്കള എങ്ങനെ അലങ്കരിക്കാം . പാര്‍ലറില്‍ പോയി മുടി എങ്ങനെ വെട്ടാം. ഇത് ഞങ്ങളുടെ സാഹിത്യമല്ല.

ഞങ്ങളുടെ സാഹിത്യം ഇതാണ്. ഞങ്ങള്‍ മനുഷ്യരാണ്. ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ക്കും അധികാരം വേണം . മനുഷ്യരോടെന്ന പോലെ ഞങ്ങളോട് പെരുമാറണം. ഈ വക ചിന്തകളാണ് ദളിത് സാഹിത്യത്തില്‍ ഉയര്‍ന്നുവന്നത്, സ്ത്രീ സാഹിത്യത്തില്‍ ഉയര്‍ന്നു വന്നത്. സ്ത്രീ എഴുതുമ്പോള്‍ സ്ത്രീയുടെ പക്ഷത്ത് നിന്ന് എഴുതുന്നു. ദളിതന്‍ എഴുതുമ്പോള്‍ ദളിതന്റെ പക്ഷത്ത് നിന്ന് എഴുതുന്നു. സ്ത്രീക്കുനേരെയും ദളിതനുനേരെയും അതിക്രമം നടന്നു. അവര്‍ രണ്ടാംനിര പൌരന്മാരാണ്. അവരെ സമഭാവനയോടെ കണ്ടില്ല. സ്ത്രീ രണ്ടാംനിര പൌരയാണ്, പുരുഷന്‍ ഒന്നാംനിര പൌരനാണ്. സവര്‍ണര്‍ ഒന്നാംനിര പൌരന്മാരാണ്, ദളിതര്‍ രണ്ടാം നിരക്കാരും. എല്ലായ്പ്പോഴും അവരെ രണ്ടാംനിര പൌരന്മാരായി കണക്കാക്കിയിരുന്നു. രണ്ടാം നിരയില്‍ നിര്‍ത്തിപ്പോന്നിരിന്നു. ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന സാഹിത്യമാണ്. ദളിത് സാഹിത്യം മനുഷ്യനെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി എഴുതപ്പെടുന്ന സാഹിത്യമാണ്.

ഞാന്‍ ലോകത്തില്‍ താജ്മഹലിനെ സുന്ദരമായി കണക്കാക്കുന്നില്ല. ഈശ്വരനെ സുന്ദരമായി കണക്കാക്കുന്നില്ല. ഏതെങ്കിലും മതഗ്രന്ഥത്തെ പവിത്രമായി കണക്കാക്കുന്നില്ല. ലോകത്തില്‍ സുന്ദരമായത് മനുഷ്യനാണ്, പവിത്രമായത് മനുഷ്യനാണ്. മനുഷ്യനെ പവിത്രമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ സുന്ദരമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ എഴുതുന്നു. ദളിത് സാഹിത്യത്തിന്റെ കേന്ദ്രം മാനവനാണ്. മാനവ മോചനത്തിനുവേണ്ടിയുള്ള സാഹിത്യമാണ് ദളിത് സാഹിത്യം. ദളിത് സാഹിത്യം മാനവ മുക്തിയുടെ വിപ്ളവമാണ്, മുദ്രാവാക്യമാണ്. എന്റെ വാക്കുകള്‍ വാക്കുകളല്ല, ഞാന്‍ എഴുതുന്ന വാക്കുകള്‍ കേവലം വാക്കുകളല്ല. ആയുധങ്ങളാണ്, ഈ വ്യവസ്ഥക്കെതിരെ എന്റെ വാക്കുകള്‍ ആയുധങ്ങളാണ്. ആയുധം എങ്ങനെയാണ് മുറിവേല്‍പ്പിക്കുന്നത്, ഈ വ്യവസ്ഥയുടെ കഴുത്തറക്കുന്നത്. ഈ വ്യവസ്ഥയെ നശിപ്പിക്കുന്നത്. ആ ജോലിയാണ് എന്റെ വാക്കുകള്‍ ചെയ്യുന്നത്.

ഞങ്ങള്‍ മനുഷ്യരാണ്, നിങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ ആവശ്യപ്പെടും. മൂന്നാമത്തെ ഘട്ടം പോരാട്ടമാണ്. ഞങ്ങള്‍ പ്രഖ്യാപിച്ചു, ഞങ്ങള്‍ക്ക് ആരുടെയും ദയ വേണ്ട. ഞങ്ങള്‍ക്ക് ആരുടെയും ഭിക്ഷ വേണ്ട. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശം വേണം, ഞങ്ങളുടെ അധികാരം വേണം. ഈ ഭരണകൂടത്തില്‍ ഞങ്ങള്‍ക്ക് പങ്ക് വേണം. ഞങ്ങള്‍ക്ക് സമ്പത്ത് വേണം, ഞങ്ങള്‍ക്ക് അറിവ് വേണം. ഞങ്ങള്‍ക്ക് ജോലി വേണം. എല്ലാ മേഖലയിലും ഞങ്ങള്‍ക്ക് കടന്നു കയറാന്‍ കഴിയണം. അവിടെ ധാരാളം അവസരങ്ങളുണ്ട്. ഇതിനു വേണ്ടിയുള്ള പോരാട്ടം ഉണ്ടായി. ഞങ്ങള്‍ക്ക് ദയ വേണ്ട, ഞങ്ങള്‍ക്ക് പണം വേണം, ഞങ്ങള്‍ ജാതിവ്യവസ്ഥക്കെതിരെ പോരാടി. ഈശ്വരനെതിരെ പോരാടി. പാരമ്പര്യത്തിനെതിരെ പോരാടി, പാരമ്പര്യത്തെ തിരസ്കരിക്കാന്‍ തുടങ്ങി. പാരമ്പര്യം ഉപേക്ഷിച്ചു. പാരമ്പര്യം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ നൈരന്തര്യമുള്ള ഈ പാരമ്പര്യം മഹത്തരമാണ്. ഇങ്ങനെ മഹത്തരമായ ഈ പാരമ്പര്യം വീട്ടില്‍ അമ്മയ്ക്കും പെങ്ങള്‍ക്കും തുല്യത നല്‍കുന്നില്ല. അങ്ങനെയുള്ള പാരമ്പര്യം എങ്ങനെയാണ് മഹത്തരമാകുന്നത്? ഈ പാരമ്പര്യം പശുവിനെ പരമ പവിത്രമായി കണക്കാക്കും, ദളിതനെ തൊട്ടുകൂടാത്തവനായി അകറ്റി നിര്‍ത്തുന്നു. ഈ പാരമ്പര്യം എങ്ങനെ പവിത്രമാവും?

നിങ്ങള്‍ ഇങ്ങനെ ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാവും. സമൂഹം നശിക്കും; സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാവും. ഞാന്‍ പറയുന്നു- ഏതൊരു ശബ്ദമാണോ സ്വാതന്ത്ര്യത്തിനുവേണ്ടി ഉയരുന്നത്, ഏതൊരു ശബ്ദമാണോ ന്യായത്തിനുവേണ്ടി ഉയരുന്നത്, സാഹോദര്യത്തിനുവേണ്ടി ഉയരുന്നത് അത് സുന്ദരമാണ്. അതുകൊണ്ട് സംഘര്‍ഷമുണ്ടാവില്ല. ആരാണോ സംഘര്‍ഷമുണ്ടാക്കുന്നത് അവരാണ് ശരിക്കും ഈ ശബ്ദത്തെ എതിര്‍ക്കുന്നത് . ഞങ്ങളുടെ ശബ്ദം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം സാഹോദര്യത്തിനു വേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം ന്യായത്തിനു വേണ്ടിയാണ് ഉയരുന്നത്. ഈ ശബ്ദത്തെ ആര്‍ക്കും അമര്‍ച്ചചെയ്യാന്‍ കഴിയില്ല. കാരണം ഈ ശബ്ദം ഭരണഘടന, ജനാധിപത്യം മോചിപ്പിച്ചതാണ്. ഇനി ഞങ്ങള്‍ സംസാരിക്കും, ഇനി ഞങ്ങള്‍ അധികാരം ആവശ്യപ്പെടും, ഇനി ആര്‍ക്കും ഞങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ല. ഇനി ആര്‍ക്കും ഞങ്ങളെ ചവിട്ടിമെതിക്കാനാവില്ല. ഞങ്ങള്‍ ഞങ്ങളെ തിരിച്ചറിയാന്‍ തുടങ്ങി. ഞങ്ങള്‍ ഞങ്ങളുടെ ശരിയായ മതം സ്ഥാപിച്ചു.

അപ്പോള്‍ പറയാന്‍ തുടങ്ങി ഇവരെന്താണ് വേറിട്ടു നില്‍ക്കുന്നത്. വേറെ ഗ്രൂപ്പുണ്ടാ ക്കുന്നത് എന്താണ് ? വേറെ ഇരിക്കുന്നതെന്താണ് ? ഞാന്‍ പഠിക്കുന്ന കാലത്ത് എന്റെ ക്ളാസ്സില്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ക്ളാസ്സു നിറഞ്ഞു . രൂപം മാറി. നമ്മുടെ രാജ്യത്തിന്റെ ചിത്രം മാറി. ഒരു പുതിയ സാമൂഹിക ക്രമം വളര്‍ന്നുവന്നു. ഒരു പുതിയ വിപ്ളവം ഉണ്ടായി. എന്താണ് വിപ്ളവം .ഇതാണ് വിപ്ളവം. നമ്മള്‍ എത്ര പേര്‍ ഇവിടെയുണ്ട് ഇതാണ് വിപ്ളവം. അങ്ങനെ എണ്ണം വര്‍ധിക്കും, നമ്മുടെ ഭരണം വരും, നമ്മള്‍ ഭരണം കൈയിലെടുക്കും നമ്മള്‍ ന്യായം നടപ്പിലാക്കും, നമ്മള്‍ സ്വപ്നം നല്‍കും, ജീവിക്കാന്‍ വേണ്ടി ന്യായം നടപ്പിലാക്കും, നമ്മള്‍ അധികാരം നല്‍കും , നമ്മള്‍ ധനം നല്‍കും. അതിനുള്ള കരുത്ത് നമ്മുടെ കൈക്കുണ്ടാകുമ്പോള്‍ ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും എന്തിനുവേണ്ടിയാണോ എഴുതിയിരുന്നത് അതിന്റെ ദൌത്യം പൂര്‍ണമാവും. ആ സ്വപ്നം പൂര്‍ണമാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. മെയിന്‍ സ്ട്രീമിലേക്കു വരൂ, എന്താണ് വേറിട്ട് നില്‍ക്കുന്നത്? ഞങ്ങളുടെ അധമധാര എന്താണിത് ? ഞങ്ങളാണ് മെയിന്‍ സ്ട്രീമില്‍, നിങ്ങളാണ് അധമ ധാരയില്‍. നിങ്ങളാണ് താഴ്ന്നവര്‍, നിങ്ങള്‍ എഴുതിയിരുന്നത് ഒരു ജാതിക്കുവേണ്ടി മാത്രമാണ്. കാല്‍പ്പനികമായിരുന്നു എഴുതിയിരുന്നത്. നിങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി എഴുതിയിയിരുന്നില്ല.എല്ലാവര്‍ക്കും അധികാരത്തിനു വേണ്ടി എഴുതിയിരുന്നില്ല. മഹാത്മാഗാന്ധി പറഞ്ഞു- ഭാരതമാതാവിന്റെ മുഖത്ത് ജാതിവ്യവസ്ഥയുടെ കളങ്കമുണ്ട്. ദളിത് സാഹിത്യം ആ കളങ്കം ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ദളിത് സാഹിത്യം ഭാരതമാതാവിനെ കൂടുതല്‍ സുന്ദരിയാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സാഹിത്യം സൌന്ദര്യത്തിനുവേണ്ടി, ഈ രാജ്യത്തിന്റെ സൌന്ദര്യത്തിനു വേണ്ടി, ഈ രാജ്യത്തിലെ ജനതയുടെ സൌന്ദര്യത്തിനുവേണ്ടി എഴുതുന്നു. ഈ രാജ്യത്തിലെ സാധാരണക്കാരുടെ സൌന്ദര്യത്തിനു വേണ്ടി എഴുതുന്നു. സമത്വം സ്വാതന്ത്ര്യം, സാഹോദര്യം ഇതൊക്കെ ദളിത് സാഹിത്യത്തിന്റെ വേരുകളില്‍ ഉണ്ട്. മനുഷ്യന്റെ മോചനത്തിനുവേണ്ടി, മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി , മനുഷ്യന്റെ അധികാരത്തിനുവേണ്ടി, മനുഷ്യന്റെ ന്യായത്തിനുവേണ്ടി എഴുതപ്പെടുന്നതാണത്. ദളിത് സാഹിത്യത്തിന് ഒരു പുതിയ വീക്ഷണമുണ്ട്. എനിക്കു തോന്നുന്നു ദളിത് സാഹിത്യം ഭാരതീയ സാഹിത്യം എന്ന തലത്തില്‍ വളര്‍ന്നു. ഞാന്‍ മറാഠിയില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ സാഹിത്യം ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. അത് പീഡിതരുടെ സാഹിത്യമാണ്. ദുഃഖിതരുടെയും പീഡിതരുടെയും ദളിതരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും സ്വപ്നങ്ങളില്‍ ഒരു പുത്തനുണര്‍വ് നല്‍കി. ഒരു പുതിയ തലം കൈവന്നു. ഇപ്പോള്‍ മാത്രമല്ല. അതിനെ ഭാരതീയ സാഹിത്യം എന്ന രീതിയില്‍ സ്വീകരിക്കപ്പെട്ടു. സര്‍വ കലാശാലകളില്‍ ദളിത് സാഹിത്യം പഠിപ്പിക്കുന്നു. അമേരിക്കയിലും യു കെയിലും ദളിത് സാഹിത്യം പഠിപ്പിക്കുന്നു. ലോകം മുഴുമന്‍ ദളിത് സാഹിത്യ വിപ്ളവം നടന്നു. ദളിത് സാഹിത്യം ഇത്ര വലിയ ഉന്മേഷത്തോടെ, വമ്പിച്ച തോതില്‍ മുന്നേറുന്നതില്‍ ഇവിടുത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ വളരെ വലിയ പങ്കാളിത്തമുണ്ട്. പുരോഗമന പ്രസ്ഥാനത്തിലെ എഴുത്തുകാരും വിമര്‍ശകന്മാരും ഇതിനെ സ്വാഗതം ചെയ്തില്ലായിരുന്നുവെങ്കില്‍ ഇതിന്റെ ഗതി ഇതാവുമായിരുന്നില്ല. പ്രേംചന്ദ് മുതല്‍ ശിവകുമാര്‍ മിശ്ര വരെയുള്ള മുഴുവന്‍ പുരോഗമന സാഹിത്യകാരന്മാരും എഴുത്തുകാരും ചിന്തകന്മാരും വിമര്‍ശകന്മാരും ദളിത് സാഹിത്യത്തിന് വളരാനുള്ള പരിസരം ഒരുക്കി. അങ്ങനെ ദളിത് സാഹിത്യം കൂടുതല്‍ ശക്തിയോടെ വളര്‍ന്നു വന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

*
ശരണ്‍കുമാര്‍ ലിംബാളെ
(കൊച്ചി സര്‍വകലാശാ‍ലയില്‍ 16-12-09ന് ദേശീയ ദളിത് സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
തയ്യാറാക്കിയത് ഡോ.എന്‍.എം.സണ്ണി. കടപ്പാട്: ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്നും ഗ്രാമത്തില്‍ ദളിതന് അമ്പലത്തില്‍ പ്രവേശനമില്ല. ആലോചിക്കണം മനുഷ്യര്‍ ചന്ദ്രനിലേക്ക് യാത്രചെയ്യുകയാണ്. ദളിതന് കിണറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവാദമില്ല. ഇതാണ് ഇവിടെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. അടിമയെ അടിമത്തത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ദളിത് സാഹിത്യം എഴുതിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വര്‍ണവ്യവസ്ഥയെ ഭാരതത്തിന്റെ ഭരണഘടന ഒറ്റദിവസംകൊണ്ട് അവസാനിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട,് നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. ദളിതനാണെങ്കിലും സവര്‍ണനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവുമുണ്ട്. മുമ്പ് ഞങ്ങളുടെ മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുവേണ്ടി വളരെ വലിയ പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ദളിതര്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. ഒരേ ഒരു ജാതിക്കുമാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നുള്ളു. ബ്രാഹ്മണര്‍ക്ക്. ബ്രാഹ്മണര്‍ക്ക് പഠിക്കാം, വളരാം, മറ്റുള്ളവരെ പഠിപ്പിക്കാം. ബാക്കിയുള്ളവര്‍ക്ക് എഴുതാനോ വായിക്കാനോ അവസരമുണ്ടായിരുന്നില്ല. നാം സ്വതന്ത്രരായപ്പോള്‍, ഭരണഘടന ഒരൊറ്റ പേനകൊണ്ട് എല്ലാവര്‍ക്കും സ്വാതന്ത്ര്യം, എല്ലാവര്‍ക്കും വളരാനുള്ള അധികാരം നല്‍കി. എല്ലാവര്‍ക്കും റോഡിലൂടെ നടക്കാം. എല്ലാവര്‍ക്കും ജോലിചെയ്യാനുള്ള അനുവാദം നല്‍കി. എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പോകാം . എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു, നിയമപരമായി ലഭിച്ചു. എല്ലാവരും സ്വതന്ത്രരായി. പാരമ്പര്യമായി, ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനില്ക്കുന്ന വര്‍ണവ്യവസ്ഥയെ തകര്‍ക്കാനുള്ള പരിശ്രമം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്നു. വര്‍ണ വ്യവസ്ഥ ചുരുങ്ങാന്‍ തുടങ്ങി. വര്‍ണ വ്യവസ്ഥ നശിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തൊട്ടുകൂടാത്തവരും സ്ത്രീകളും സ്കൂളില്‍ പോകാന്‍തുടങ്ങി. ആദിവാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പഠിക്കാന്‍തുടങ്ങി....
ശരണ്‍കുമാര്‍ ലിംബാളെ
(കൊച്ചി സര്‍വകലാശാ‍ലയില്‍ 16-12-09ന് ദേശീയ ദളിത് സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)

ബിജു ചന്ദ്രന്‍ said...

കാലിക പ്രസക്തിയുള്ള ഈ വിഷയം പോസ്റ്റിയതിനു നന്ദി.