Saturday, February 27, 2010

സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം

വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് സ്വത്വരാഷ്ട്രീയം. കമ്യൂണിസ്റ്റുകാര്‍ വര്‍ഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യപ്രശ്നങ്ങളെ സമീപിക്കുന്നത്. സ്വത്വരാഷ്ട്രീയം ദേശീയവും ജാതീയവും ലിംഗപരവുമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രശ്നങ്ങളെ വീക്ഷിക്കുകയാണ് ചെയ്യുന്നത്. ലോകം വിവിധ സ്വത്വങ്ങളുടെ കൂടിച്ചേരലാണെന്നും അതില്‍ ഓരോന്നിന്റെയും പ്രശ്നങ്ങളെ പരിഹരിക്കുകയാണ് വേണ്ടത് എന്നും ഇവര്‍ പറയുന്നു. വര്‍ഗപരമായ കാഴ്ചപ്പാടുകളെയും സമഗ്രമായ രാഷ്ട്രീയ തത്വങ്ങളെയും ഇവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് സോഷ്യലിസ്റ്റ്റ് വ്യവസ്ഥ സ്ഥാപിക്കുക എന്നത് ഇവരുടെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നതല്ല.

സ്വത്വരാഷ്ട്രീയം സ്വയംഭൂവായി പ്രത്യക്ഷപ്പെടുന്നതല്ല. അതിന് കൃത്യമായ സാമ്പത്തിക അടിത്തറയുണ്ട്. ധനമൂലധനത്തിന്റെ സ്വതന്ത്രമായ സഞ്ചാരമെന്ന സമീപനം എന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ കാഴ്ചപ്പാട്. ഇതിനായി വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതനമായ ശാസ്ത്ര-സാങ്കേതികരംഗത്തെ വികാസത്തെയും ഉപയോഗപ്പെടുത്തുകയാണ്. ലോകമുതലാളിത്തം ഇത്തരത്തില്‍ സാമ്രാജ്യത്വത്തിന്റെ പുതിയ തലത്തിലേക്ക് വികസിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് തിരിച്ചടിയേറ്റത്. ഈ ഘട്ടത്തില്‍ സോഷ്യലിസംതന്നെ കാലഹരണപ്പെട്ടുപോയി എന്ന പ്രചാരവേലയും ഉയര്‍ന്നുവന്നു. മുതലാളിത്തം ചരിത്രത്തിന്റെതന്നെ അവസാനമാണെന്നും കൊട്ടിഘോഷിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ സമഗ്ര സിദ്ധാന്തങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നുമുള്ള പ്രചാരവേലയുണ്ടായി. ഉത്തരാധുനികത എന്നത് ഈ പശ്ചാത്തലത്തിലാണ് ശക്തിപ്രാപിക്കുന്നത്. ഈ ആശയത്തിന് എന്‍ജിഒകളെയും മാധ്യമങ്ങളുടെ സാധ്യതയെയും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ഇടയില്‍ വലിയ പ്രചാരവേല സംഘടിപ്പിച്ചു. വര്‍ഗസമരം എന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും ഇനി അത്തരത്തിലുള്ള വിപ്ളവ സങ്കല്‍പ്പങ്ങളൊന്നും സാധ്യമല്ലെന്നുമുള്ള സൈദ്ധാന്തിക വ്യാഖ്യാനങ്ങളും ലോകത്താകമാനം പ്രത്യക്ഷപ്പെട്ടു.

മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന കാഴ്ചപ്പാട് ദുര്‍ബലപ്പെട്ടതോടെ വംശീയ സ്വത്വങ്ങളുടെ പുനരുദ്ധാരണവും പുനരുജ്ജീവനവും ജനങ്ങള്‍ തമ്മിലുള്ള പുതിയ ഏറ്റുമുട്ടലിന് കളമൊരുക്കി. ഇതിന്റെ ഫലമായി രാജ്യങ്ങള്‍ ശിഥിലമാകുന്ന നിലയുണ്ടായി. യൂഗോസ്ളാവിയ തന്നെ പല രാഷ്ട്രങ്ങളായി പിരിഞ്ഞു. ഈ സ്ഥിതിവിശേഷം ഉണ്ടായത് അവിടങ്ങളില്‍ ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ്. ഇങ്ങനെ ശിഥിലമായ രാജ്യങ്ങളില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ആഗോളവല്‍ക്കരണ ശക്തികള്‍ക്ക് എളുപ്പമായി. ഇത്തരം അനുഭവങ്ങള്‍ വിവിധ സ്വത്വങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് തങ്ങളുടെ അജന്‍ഡയാക്കി കൊണ്ടുനടക്കുന്നിടത്തേക്ക് സാമ്രാജ്യത്വത്തെ നയിച്ചു.
ദാര്‍ശനികമായി സാമ്രാജ്യത്വ ആധിപത്യത്തെ പിന്തുണയ്ക്കുന്നവര്‍ സ്വത്വരാഷ്ട്രീയത്തെയും ഗാഢമായി പുണര്‍ന്നു. സാമുവല്‍ ഹണ്ടിങ്ടനെപ്പോലെയുള്ള തത്വചിന്തകര്‍ സ്വത്വരാഷ്ട്രീയത്തിന്റെ വരവിനെ സ്വാഗതംചെയ്യുന്നത് പുതിയ സാമൂഹ്യ മുന്നേറ്റങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ്. ആഗോള രാഷ്ട്രീയം സാംസ്കാരിക വ്യത്യസ്തതകള്‍ക്ക് അനുരൂപമായി പുനര്‍രചിക്കപ്പെടുകയാണ് എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ പരാജയത്തില്‍നിന്നാണ് സ്വത്വരാഷ്ട്രീയം വികസിക്കുന്നതെന്നും ഭാവിയെ നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട ഘടകമായും ഈ സമീപനത്തെ അദ്ദേഹം കാണുന്നു. സമഗ്രമായ കാഴ്ചപ്പാടുകള്‍ക്ക് പകരമായി ശിഥിലമായ കാഴ്ചകളെ സ്ഥാപിക്കാനുള്ള സാമ്രാജ്യത്വ സൈദ്ധാന്തിക സമീപനം സ്വത്വരാഷ്ട്രീയം പുലര്‍ത്തുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഇത്.

ആധുനിക ചിന്താപദ്ധതികള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടില്‍ ദൃഢമായി നിലനില്‍ക്കുകയുംചെയ്തു. അവ പ്രധാനമായും സമഗ്രമായ കാഴ്ചപ്പാടുകളും സാര്‍വത്രികമായ മൂല്യങ്ങളും മുന്നോട്ടുവച്ചു. 'സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന കാഴ്ചപ്പാട് ഉയര്‍ന്നുവരുന്ന തരത്തില്‍ ഇത്തരം ചിന്താഗതികള്‍ എത്തിച്ചേരുകയുംചെയ്തു. ഈ സമഗ്രതയെ തകര്‍ക്കുക എന്നതാണ് ഇതിനര്‍ഥം. ബൂര്‍ഷ്വാസി മുന്നോട്ടുവച്ച സമഗ്ര ധാരണകളെപ്പോലും തകര്‍ക്കുക എന്ന നിലയാണ് ഈ ആശയഗതിയില്‍ അടങ്ങിയിരിക്കുന്നത്.

സ്വത്വബോധം മുന്‍കാലങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ദേശീയവും വംശപരവുമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയപാര്‍ടികളും പ്രസ്ഥാനങ്ങളും എന്ന നിലയിലായിരുന്നു ഇവ നിലകൊണ്ടിരുന്നത്. മതത്തിന്റെയും ദേശീയതയുടെയും പശ്ചാത്തലം ഇതിനുണ്ടായിരുന്നെങ്കിലും ഇതിനകത്ത് വ്യത്യസ്തമായ സമുദായങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്ന നിലയും ഉണ്ടായിരുന്നു. പാകിസ്ഥാന്‍ രൂപീകരണത്തിനകത്തുപോലും വ്യത്യസ്തമായ നിരവധി സ്വത്വങ്ങളെ ഉള്‍ക്കൊണ്ടിരുന്നു എന്നു കാണാം. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ സ്വത്വസങ്കല്‍പ്പം വര്‍ഗമെന്ന സങ്കല്‍പ്പത്തെ നിഷേധിക്കുകയും ശകലീകൃതമായ സ്വത്വങ്ങള്‍ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഉയര്‍ന്നുവരേണ്ട വര്‍ഗബോധത്തെ തടയുകയുംചെയ്യുന്നു.

സ്വത്വരാഷ്ട്രീയം പ്രത്യേക സ്വത്വങ്ങള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകളെ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിലൂടെ ആ ജനവിഭാഗങ്ങളുടെ അത്തരത്തിലുള്ള ബോധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇത് തികച്ചും പരിമിതമായ കാര്യമാണ്. വിശാല അര്‍ഥത്തില്‍ പിന്തിരിപ്പനുമാണ്. മുതലാളിത്ത ചൂഷണ സമ്പ്രദായത്തെ ചെറുത്തു തോല്‍പ്പിക്കുക എന്ന വിശാലമായ ലക്ഷ്യത്തില്‍നിന്ന് വിവിധ സ്വത്വവിഭാഗങ്ങളെ അടര്‍ത്തിമാറ്റുക എന്ന കാര്യമാണ് ഇതിലൂടെ ഫലത്തില്‍ സംഭവിക്കുന്നത്.

ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഒരു പ്രത്യേക അടിച്ചമര്‍ത്തലിനെ മനസ്സിലാക്കാനും അനുഭവവേദ്യമാക്കാനും ആ സ്വത്വത്തില്‍പെട്ട ആളുകള്‍ക്കു മാത്രമേ കഴിയൂ എന്ന സിന്താദ്ധമാണ്. ഇതിന്റെ ഫലമായി അത്തരം പോരാട്ടങ്ങളില്‍ അണിചേരേണ്ട മറ്റു വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്നു. ഇതിലൂടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായി ഉയര്‍ന്നുവരേണ്ട പൊതുവായ പോരാട്ടങ്ങളെ അത് ശിഥിലമാക്കുന്നു. വംശീയമര്‍ദനം അനുഭവിക്കുന്നവര്‍ക്കുമാത്രമേ ഇത്തരം മര്‍ദനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാവൂ എന്നു പറഞ്ഞ് പൊതുപ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ തകര്‍ക്കുന്നു. ഇത്തരം ആശയം 1960 കളില്‍ അമേരിക്കയില്‍ നടന്നതുപോലുള്ള പൌരാവകാശപ്രസ്ഥാനം എന്ന നിലയിലുള്ള ജനാധിപത്യപരമായ മുന്നോട്ടുപോക്കിനെപ്പോലും തടസ്സപ്പെടുത്തുന്നു.

സ്വത്വരാഷ്ട്രീയം വര്‍ഗത്തെത്തന്നെ ഒരു വിധത്തിലുള്ള സ്വത്വമായാണ് കാണുന്നത്. വര്‍ഗചൂഷണം എന്ന കാഴ്ചപ്പാടിനെ സ്വത്വരാഷ്ട്രീയം നിരാകരിക്കുന്നു. മുതലാളിത്തത്തിന്റെ കീഴിലുള്ള വര്‍ഗ ചൂഷണത്തിന്റെ അടിസ്ഥാനത്തെയും ഭരണവര്‍ഗങ്ങളുടെ നിയന്ത്രണത്തിലുള്ള വര്‍ഗവിഭജിത സമൂഹം എന്ന സങ്കല്‍പ്പത്തെയും അത് അംഗീകരിക്കുന്നില്ല. ചൂഷണം വസ്തുനിഷ്ഠ പ്രതിഭാസമായും ചൂഷണത്തെ സംബന്ധിച്ച ബോധത്തെ വ്യക്തിയുടെ ബോധനിലവാരത്തെ ആശ്രയിച്ചുള്ള ആത്മനിഷ്ഠതയുമായാണ് മാര്‍ക്സിസം കാണുന്നത്. സ്വത്വരാഷ്ട്രീയം അടിച്ചമര്‍ത്തലിനെതന്നെ അത് അനുഭവിക്കുന്ന വ്യക്തിയെ ആശ്രയിച്ചുള്ള ആത്മനിഷ്ഠ ഘടകമായായാണ് കാണുന്നത്.

ഈ സമീപനത്തിലൂടെ തൊഴിലാളിവര്‍ഗത്തെ സ്ത്രീ എന്ന നിലയിലും പുരുഷനെന്ന നിലയിലും ദളിതരെന്ന നിലയിലും മറ്റ് ജാതിസ്വത്വങ്ങളുടെ അടിസ്ഥാനത്തിലും ഭാഷാദേശീയതയുടെ അടിസ്ഥാനത്തിലും വംശീയ ഉല്‍പ്പത്തിയുടെ അടിസ്ഥാനത്തിലും വീണ്ടും വേര്‍തിരിക്കേണ്ടിവരുന്നു. ഇത് അക്ഷരാര്‍ഥത്തില്‍ തൊഴിലാളിവര്‍ഗമെന്ന സങ്കല്‍പ്പത്തെതന്നെ നിഷേധിക്കലായിത്തീരുന്നു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ മറ്റു വര്‍ഗവിഭാഗങ്ങള്‍ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടിന്റെ നിഷേധംതന്നെയായി ഇത് മാറുന്നു.

ഈ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നത് വ്യക്തിഗതമായ പദവി മാറ്റം, വിഭവങ്ങളില്‍ തങ്ങളുടെ ഓഹരികള്‍ നേടുക എന്നിവയാണ്. മാത്രമല്ല, ചില വിഭാഗങ്ങള്‍ക്കിടയിലുള്ള പരിമിതമായ സഹകരണമോ കിടമത്സരമായോ ഇത് മാറുന്നു. അതുകൊണ്ടുതന്നെ ഇത് ഒരിക്കലും നിലവിലുള്ള വ്യവസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നില്ല.

അതുകൊണ്ടുതന്നെ ഭരണവര്‍ഗങ്ങള്‍ക്കും ആഗോളമൂലധന ശക്തികള്‍ക്കും ആശയപരമായി അനുയോജ്യമായ ഒന്നായി സ്വത്വരാഷ്ട്രീയം മാറുന്നു. അല്‍പ്പ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ വിവിധ ജീവിത ശൈലികള്‍ മുന്നോട്ടുവച്ച് ഉപഭോഗസമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ട് ഇതിന് അനുയോജ്യമായ വ്യവഹാരമാതൃകകളും ചരക്കുകളും രൂപകല്‍പ്പനചെയ്ത് വിപണിയില്‍ ഇറക്കുകയുംചെയ്യുന്നു. ഇങ്ങനെ ശിഥിലീകൃതമായിത്തീരുന്ന ജനതയുടെ ഇടയിലേക്ക് നുഴഞ്ഞുകയറുന്നതിന് ആഗോളമുതലാളിത്തത്തെ സ്വത്വരാഷ്ട്രീയം സഹായിക്കുന്നു.

ജനങ്ങളെ ഭിന്നിപ്പിക്കുകയും ഏറ്റുമുട്ടിക്കുകയുംചെയ്യുക എന്നതാണ് ബൂര്‍ഷ്വാവര്‍ഗത്തിന് താല്‍പ്പര്യമുള്ള കാര്യം. അതുകൊണ്ടുതന്നെ വര്‍ഗപ്രസ്ഥാനത്തെ നേരിടാനുള്ള ഒരായുധമായി അവര്‍ സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നു. സ്വത്വബോധം സ്ഥാപിച്ചെടുക്കുന്നതുതന്നെ അതേ വ്യക്തിയുടെതന്നെ മറ്റു ഭാവങ്ങളെ നിഷേധിച്ചുകൊണ്ടാണ്. കറുത്ത തൊഴിലാളിയെ കറുത്തവന്‍ എന്ന നിലയില്‍ കാണുന്നു. തൊഴിലാളി എന്ന നിലയില്‍ പരിഗണിക്കുന്നില്ല. തൊഴിലാളിസ്ത്രീ അവരുടെ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ അറിയപ്പെടുന്നു. തൊഴിലാളി എന്ന ഭാഗം പരിഗണിക്കപ്പെടുന്നുമില്ല. ന്യൂനപക്ഷവിഭാഗത്തില്‍പെട്ട വിഭാഗങ്ങള്‍ തമ്മില്‍ സഖ്യമുണ്ടാക്കുക എന്നതില്‍ക്കവിഞ്ഞ് വ്യവസ്ഥയെ മാറ്റുന്നതിനുള്ള സമരങ്ങളിലേക്ക് ജനങ്ങളെ ആകെ ഐക്യപ്പെടുത്തുന്നതിലേക്ക് തടസ്സം നില്‍ക്കുന്ന സ്വത്വരാഷ്ട്രീയം ആഗോളമൂലധനശക്തികള്‍ക്ക് ഇന്ന് ഇഷ്ടവിഷയമാണ്. അത് പ്രോത്സാഹിപ്പിക്കുന്നത് ഏതെങ്കിലും വിഭാഗത്തെ കൈപിടിച്ചുയര്‍ത്താനല്ല ജനങ്ങളുടെ യോജിച്ച സമരത്തെയും വ്യവസ്ഥയെ തകര്‍ക്കാനുള്ള സമരമുന്നണിയെയും നിഷ്ക്രിയമാക്കാനോ ദുര്‍ബലമാക്കാനോ ആണ്.

ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ വിവിധ വിഭാഗങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ പരിഗണിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുമായുള്ള വിശാലമായ ഐക്യമാണ് അനിവാര്യമായിട്ടുള്ളത്. എന്നാല്‍, ഈ അടിച്ചമര്‍ത്തലുകള്‍ക്ക് പൊതുവായ അടിസ്ഥാനമില്ലെന്ന് ഇവര്‍ പഠിപ്പിക്കുന്നു. അവരുടെ സ്വത്വവും അവര്‍ നേരിടുന്ന അടിച്ചമര്‍ത്തലുംമാത്രമാണ് യാഥാര്‍ഥ്യമെന്ന ബോധം ജനങ്ങളില്‍ കുത്തിവച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്.

യഥാര്‍ഥത്തില്‍ ഇതില്‍ ഉന്നയിക്കുന്നതുപോലെ ചില പരിഷ്കാരങ്ങള്‍ നടപ്പാക്കിയതുകൊണ്ട് അടിച്ചമര്‍ത്തലുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. മുതലാളിത്ത വ്യവസ്ഥിതി മാറ്റമില്ലാതെ തുടരുന്നിടത്തോളം കാലം ചൂഷണത്തിന് അറുതിയാകുന്നില്ല എന്ന കാര്യം മൂടിവയ്ക്കുകയാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത്. പല സന്നദ്ധസംഘടനകളിലൂടെയും എന്‍ജിഒകളിലൂടെയുമാണ് നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള എന്‍.ജി.ഒ സംഘടനകളും സന്നദ്ധസംഘടനകളും വേറിട്ട സ്വത്വത്തെ സംബന്ധിച്ച ബൂര്‍ഷ്വാ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള മാതൃകാപരമായ മാധ്യമങ്ങളായി നിലകൊള്ളുന്നുണ്ട് എന്നതും വസ്തുതയാണ്. ഇതിനെയും തിരിച്ചറിഞ്ഞുകൊണ്ടേ വര്‍ഗരാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനാകൂ.

സ്വത്വരാഷ്ട്രീയം ഇന്ത്യന്‍ സാഹചര്യത്തില്‍

ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സ്വത്വരാഷ്ട്രീയം മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും സമുദായത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ്. ഇതില്‍തന്നെ ജാതിയാണ് ഇത്തരം കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിന് ഏറെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ അടിസ്ഥാന സാമൂഹ്യഘടനയിലും വര്‍ഗ ചൂഷണത്തിലും മാറ്റം വരുത്തുന്നതിനുള്ള സമരവുമായി മുന്നോട്ടുപോകുന്നതിനോ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മറ്റ് ജനവിഭാഗങ്ങളുമായി കൂട്ടായ്മ ഉണ്ടാക്കുന്നതിനോ താല്‍പ്പര്യപ്പെടുന്നില്ല. സ്വത്വരാഷ്ട്രീയ കാഴ്ചപ്പാട് അടിച്ചമര്‍ത്തപ്പെടുന്ന ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുകയാണ്. സവര്‍ണ ജാതിവിഭാഗങ്ങളിലും ഇത്തരത്തിലുള്ള കാഴ്ചപ്പാടുകള്‍ ശക്തിപ്പെട്ടുവരികയാണ്.

ബൂര്‍ഷ്വാ പാര്‍ടികള്‍ ഇത്തരം സ്വത്വങ്ങളെ ഉപയോഗിക്കുക എന്നത് ഒരു പ്രധാന പരിപാടിയായിത്തന്നെ മാറ്റിയിട്ടുണ്ട്. യുപിയില്‍ ബിജെപിയും സമാജ് വാദി പാര്‍ടിയും ഉള്‍പ്പെടെയുള്ളവര്‍ ജാതി, ഉപജാതി സമ്മേളനങ്ങള്‍ നടത്തുകയും അവയുമായി യോജിക്കുകയും ചെയ്യുന്നുണ്ട്. ജാതീയമായ ഇത്തരത്തിലുള്ള സ്വത്വബോധ വികാസം പട്ടികജാതി വിഭാഗക്കാരുടെ ഇടയില്‍ത്തന്നെ സംഘര്‍ഷം രൂപപ്പെടുത്തുന്നതിന് ഇടയായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ മാല-മഡിഗ സംഘട്ടനം ഇതിനുദാഹരണമാണ്. ദളിത് ക്രിസ്ത്യാനികളുടെയും ദളിത് മുസ്ളിങ്ങളുടെയും കാര്യത്തിലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സ്വത്വരാഷ്ട്രീയത്തിന്റെ അടിത്തറയായി മതത്തെ ഉപയോഗിക്കുന്ന പ്രവണതയും ഉയര്‍ന്നുവരുന്നുണ്ട്. ബിജെപി ഉപയോഗിക്കുന്ന സാംസ്കാരിക ദേശീയത എന്ന സങ്കല്‍പ്പം മതപരമായ സ്വത്വരാഷ്ട്രീയത്തിനുള്ള മറ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനും സ്വത്വരാഷ്ട്രീയം ഉപയോഗപ്പെടുത്തുന്നുണ്ട്. 1980കളില്‍ സ്വത്വരാഷ്ട്രീയത്തിന്റെ പുതിയ രൂപങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഉദാഹരണമാണ് വടക്ക്-കിഴക്കന്‍ പ്രദേശങ്ങള്‍. സങ്കുചിതമായ സ്വത്വ വംശീയവേദികള്‍ മാത്രമാണ് പൊതുവില്‍ ഇവിടെ നിലനില്‍ക്കുന്നത്. അതിനാല്‍ ഇവിടെ സംഘര്‍ഷം പതിവായിത്തീരുകയും ചെയ്യുന്നു. നാഗന്മാരും ദിമാസ വിഭാഗക്കാരും ബോഡോകളും കര്‍ബികളും അന്യോന്യം കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം നേപ്പാളി സ്വത്വവാദത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ സ്വത്വരാഷ്ട്രീയത്തിലൂടെ നേട്ടം കൊയ്യുന്നത് അതിലെ പെറ്റിബൂര്‍ഷ്വാ വിഭാഗമാണ്. അതിന്റെ സംഘടനാ അടിസ്ഥാനത്തിലൂടെയും വ്യവസ്ഥയ്ക്കകത്ത് കടന്നുകൂടി നേട്ടം കൊയ്യുന്നതും ഈ വിഭാഗമാണ്. സ്വത്വരാഷ്ട്രീയം വര്‍ഗപരമായ ചൂഷണത്തെയും ഒപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലിനെയും ഒന്നിച്ചെതിര്‍ക്കുന്നതിനുവേണ്ടി രൂപപ്പെടുന്ന പൊതുപ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുകയും തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ദളിത് സ്വത്വത്തിന്റെ പേരില്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഡിഎച്ച്ആര്‍എം പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരം രാഷ്ട്രീയത്തിന് ഉദാഹരണമാണ്. അവ സാമൂഹ്യ അവശതയ്ക്കെതിരായി ഉയര്‍ന്നുവരേണ്ട വിശാല മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നു. ഭീകരവാദ സമീപനങ്ങളുമായി മുന്നോട്ടുപോവുക എന്ന പ്രവണത കേരളത്തിലും ഇത്തരം സംഘടനകള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

സമൂഹത്തില്‍ വര്‍ഗപരമായ ചൂഷണവും ഒപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലുകളും നിലനില്‍ക്കുന്നുണ്ട് എന്ന നിലപാടാണ് സിപിഐ എമ്മിന്റേത്. വര്‍ഗപരമായ ചൂഷണത്തിലൂടെ ഭരണവര്‍ഗങ്ങള്‍ മിച്ചം പിഴിഞ്ഞെടുക്കുന്നതിനോടൊപ്പം അവരുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനായി വിവിധ രൂപത്തിലുള്ള സാമൂഹ്യ അടിച്ചമര്‍ത്തലിനെയും ഉപയോഗിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരായുള്ള പോരാട്ടങ്ങള്‍ യോജിപ്പിച്ച് കൊണ്ടുപോവുക എന്നതാണ് പാര്‍ടിയുടെ നയം.

സ്വത്വരാഷ്ട്രീയം തങ്ങളുടെ സാമ്പത്തിക മേധാവിത്വത്തെയും ചൂഷണത്തെയും എതിര്‍ക്കുന്നില്ല എന്നതുകൊണ്ട് അത്തരം രാഷ്ട്രീയവുമായി സന്ധി ചെയ്യുന്നതിനും അവര്‍ക്ക് ഇളവുകള്‍ കൊടുക്കുന്നതിനും ഭരണവര്‍ഗം തയ്യാറാകുന്നു. അത് അവരെ ശക്തിപ്പെടുത്തുന്നു. ഇതിന്റെ മറുവശമെന്നോണം സ്വത്വരാഷ്ട്രീയം തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും വ്യവസ്ഥയ്ക്കെതിരായി വളര്‍ന്നുവരേണ്ട വിപുലമായ ഐക്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങളിലൂടെ ആഗോള ധനമുതലാളിത്തം നടത്തുന്ന ചൂഷണത്തെ കാണാത്ത സ്വത്വരാഷ്ട്രീയം ഇവര്‍ക്ക് പ്രിയപ്പെട്ടതായിത്തീരുന്നു. ഈ മേഖലയില്‍ പാര്‍ടി എടുക്കേണ്ട സമീപനത്തെ സംബന്ധിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസ് ജാതി സ്വത്വരാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്.

"ജാതിസ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം വളര്‍ന്നു വരുന്നതുമൂലം ഗുരുതരമായ ഒരു വെല്ലുവിളി ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ ജാതി സ്വത്വത്തില്‍നിന്ന് നേട്ടമുണ്ടാക്കാനും ജാതികൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കാനും ശ്രമം നടത്തുകയാണ്. എല്ലാ സമുദായങ്ങളിലുംപെട്ട മര്‍ദിത വിഭാഗങ്ങളുടെ അതിവിശാലമായ വേദിയും ഇടതുപക്ഷജനാധിപത്യവേദിയും കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ജാതി അടിസ്ഥാനത്തിലുള്ള ഈ അണിനിരത്തലുകള്‍ ഗൌരവമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദളിതരുടെയും വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും നിത്യജീവിതത്തിന്റെയും സാമൂഹിക അടിച്ചമര്‍ത്തലിന്റെയും പ്രശ്നങ്ങള്‍ പാര്‍ടി സമൂര്‍ത്തമായി ഏറ്റെടുക്കണം. വര്‍ഗപരമായ പ്രശ്നങ്ങളും സാമൂഹികമായ പ്രശ്നങ്ങളും ഒന്നിച്ച് ഏറ്റെടുക്കുന്നതുമൂലം ജാതിപരമായ ശിഥിലീകരണത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ നമുക്ക് നേരിടാനാകും.''

അതുകൊണ്ടുതന്നെ ജാതീയമായ അടിച്ചമര്‍ത്തല്‍ മാത്രമല്ല, ദളിതരും പിന്നോക്കക്കാരും അനുഭവിക്കുന്ന ജാതീയ വിവേചനം, ഗോത്രവര്‍ഗ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനം ഇവയൊക്കെ പാര്‍ടി നേരിട്ട് ഏറ്റെടുക്കണം. ഇത്തരം പ്രശ്നങ്ങളെ വര്‍ഗസമരവുമായി കണ്ണിചേര്‍ക്കുക വഴി ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിശാലവേദി രൂപപ്പെടുത്താനും അതുവഴി സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കാനുമുള്ള പശ്ചാത്തലവും ഇതിലൂടെ രൂപപ്പെടും. കേരളത്തില്‍ ആദിവാസി മേഖലയില്‍ രൂപപ്പെട്ടുവന്ന സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നത്തെ അതിജീവിക്കുന്നതിന് എടുത്ത നടപടികള്‍ ശ്രദ്ധേയമാണ്. എകെഎസിന്റെ രൂപീകരണത്തിലൂടെ ഈ മേഖലയിലെ സ്വത്വരാഷ്ട്രീയക്കാരുടെ പിടി അയക്കുന്നതിനും അവരുടെ സവിശേഷ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവരെ പൊതുസമരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ അവശതകള്‍ ഏറ്റെടുക്കുന്നിടത്ത് സ്വത്വരാഷ്ട്രീയം പിറകോട്ടുപോകും എന്നതിന്റെ ഉദാഹരണമാണ് ഇത്.
സ്വത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘടനകളുടെ മുഖ്യോപാധിയായി എന്‍ജിഒകള്‍ മാറിയിട്ടുണ്ട്. പൊതു പ്രസ്ഥാനങ്ങളെ തകര്‍ത്തും ഇടതു പാര്‍ടികള്‍ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് എതിര്‍പ്പ് വളര്‍ത്തിക്കൊണ്ടും ബഹുജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചും എന്‍ജിഒകള്‍ നടത്തുന്ന പ്രവര്‍ത്തനത്തെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇതു സംബന്ധിച്ച് 19-ാം പാര്‍ടി കോണ്‍ഗ്രസ് എടുത്ത നിലപാട് പ്രസക്തമാണ്.

"വിദേശ സാമ്പത്തിക സഹായം പറ്റുന്ന എന്‍.ജി.ഒകളുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ എന്‍.ജി.ഒകളില്‍ പലതും രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ഇടതുപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. സംഘടിത ഇടതുപക്ഷത്തോടും വിശിഷ്യാ സി.പി.ഐ (എം) നോടുമുള്ള അവരുടെ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പില്‍നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഇത്തരത്തില്‍ സാമ്പത്തിക സഹായം കൈപ്പറ്റുന്ന സംഘടനകളുടെ സ്പോസര്‍മാര്‍ക്കിടയില്‍ സാമ്രാജ്യത്വ ഏജന്‍സികളുമുണ്ട്. ആര്‍.എസ്.എസിന്റെയും മറ്റ് മൌലികവാദ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി എന്‍.ജി.ഒകള്‍ വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം കൈപ്പറ്റുന്നവയാണ്. ചില തീവ്രഇടതുപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന പൌരാവകാശ-മനുഷ്യാവകാശ സംഘടനകള്‍ക്കും വിദേശ ബന്ധങ്ങളുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ (സോഷ്യല്‍ മൂവ്മെന്റ്) എന്ന് വിളിക്കപ്പെടുന്നവര്‍ക്കും എന്‍.ജി.ഒമാര്‍ക്കും വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നത് നിരോധിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണം. വിദേശ സാമ്പത്തിക സഹായം ഉപയോഗിച്ച് ജനങ്ങളെ സംഘടിപ്പിക്കുന്ന എന്‍.ജി.ഒകളുടെ പങ്ക് തുറന്നു കാട്ടപ്പെടണം. ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ പരിശ്രമിക്കുകയും ഇടതുപക്ഷ വിരുദ്ധ നിലപാട് കൈക്കൊള്ളുകയും ചെയ്യുന്ന എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തെ പാര്‍ടി എതിര്‍ക്കണം.''

എന്നാല്‍, ഏതെങ്കിലും ഘട്ടങ്ങളില്‍ ഇവരുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നാല്‍ അവരുടെ വിഭാഗീയവും വിഘടനാത്മകവുമായ സമീപനം പൊതുവേദിയില്‍ ഉയര്‍ത്തപ്പെടരുത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന നിലപാടും പാര്‍ടി കോഗ്രസ് മുന്നോട്ടുവച്ചിരുന്നു. നാം പൊതുവേദിയുമായി ബന്ധപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള സമീപനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല എന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, വര്‍ഗാടിസ്ഥാനത്തിലുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി സാമ്പത്തിക വിഷയങ്ങള്‍മാത്രം ഏറ്റെടുത്ത് സാമൂഹ്യപ്രശ്നങ്ങള്‍ അവഗണിക്കുന്ന പ്രവണതയെ നാം നിരുത്സാഹപ്പെടുത്തണം. തൊഴിലാളിവര്‍ഗത്തില്‍പ്പെട്ട ചില വിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലും വിവേചനവും ഏറ്റെടുക്കാതെ തൊഴിലാളിവര്‍ഗ ഐക്യവും വര്‍ഗസമരവും മുന്നോട്ടുകൊണ്ടുപോകാനാവില്ല. അതോടൊപ്പംതന്നെ സ്വത്വരാഷ്ട്രീയത്തിന്റെ വാലായി അതിന്റെ പിറകില്‍ പോകുന്ന പ്രവണതയും ഒരിക്കലും ഉണ്ടാകാനും പാടില്ല. അതിനായി സ്വത്വരാഷ്ട്രീയത്തിന്റെ പരിമിതിയെ സംബന്ധിച്ച് ജനങ്ങളെ നിരന്തരം ബോധ്യപ്പെടുത്തേണ്ടതുണ്ട്.
അതോടൊപ്പം ഇത്തരം ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക വേദികളും സംഘങ്ങളും രൂപീകരിച്ച് അവരില്‍ എത്തുന്നതിനുള്ള നിലപാടും സ്വീകരിക്കേണ്ടതുണ്ട്. ആദിവാസി ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എകെഎസ് രൂപീകരിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനം ഈ രംഗത്ത് നമുക്ക് പുതിയ അനുഭവമാണ്. ആ മേഖലയിലെ സ്വത്വരാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനും വിശാലപ്രസ്ഥാനത്തിന്റെ ഭാഗമായി അവരെ അണിനിരത്താനും അവരുടെ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഈ സമീപനം സഹായകമായി എന്ന് കാണാനാകും.

സാമ്രാജ്യത്വത്തിന്റെ കടന്നുവരവ് പല വിധത്തിലാണ് രൂപപ്പെട്ടുവന്നുകൊണ്ടിരിക്കുന്നത്. മാരീചന്റെ പൊന്മാനിനെപ്പോലെ അത് ജനങ്ങളെ ആകര്‍ഷിച്ച് വര്‍ഗപരമായ കാഴ്ചപ്പാടില്‍നിന്ന് അകറ്റിക്കൊണ്ടുപോവുകയാണ്. സ്വത്വരാഷ്ട്രീയംതന്നെയാണ് വര്‍ഗസമരം എന്ന് കരുതിയിരിക്കുന്ന സൈദ്ധാന്തിക ദുര്‍ബലതയും സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ ദൌര്‍ബല്യത്തെ തിരുത്തിക്കൊണ്ട് വര്‍ഗസമര പാതയിലൂടെ മുന്നോട്ട് പോവുക എന്നത് പ്രധാനമാണ്. ആഗോള മൂലധനശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ സ്വത്വരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനും നിര്‍ണ്ണായകസ്ഥാനമുണ്ട്.

*
എം വി ഗോവിന്ദന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് സ്വത്വരാഷ്ട്രീയം. കമ്യൂണിസ്റ്റുകാര്‍ വര്‍ഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യപ്രശ്നങ്ങളെ സമീപിക്കുന്നത്. സ്വത്വരാഷ്ട്രീയം ദേശീയവും ജാതീയവും ലിംഗപരവുമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രശ്നങ്ങളെ വീക്ഷിക്കുകയാണ് ചെയ്യുന്നത്. ലോകം വിവിധ സ്വത്വങ്ങളുടെ കൂടിച്ചേരലാണെന്നും അതില്‍ ഓരോന്നിന്റെയും പ്രശ്നങ്ങളെ പരിഹരിക്കുകയാണ് വേണ്ടത് എന്നും ഇവര്‍ പറയുന്നു. വര്‍ഗപരമായ കാഴ്ചപ്പാടുകളെയും സമഗ്രമായ രാഷ്ട്രീയ തത്വങ്ങളെയും ഇവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് സോഷ്യലിസ്റ്റ്റ് വ്യവസ്ഥ സ്ഥാപിക്കുക എന്നത് ഇവരുടെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നതല്ല.

സ്വത്വരാഷ്ട്രീയം സ്വയംഭൂവായി പ്രത്യക്ഷപ്പെടുന്നതല്ല. അതിന് കൃത്യമായ സാമ്പത്തിക അടിത്തറയുണ്ട്.