Sunday, March 7, 2010

മാര്‍ച്ച് 8ന് 100 വയസ്

1793- ഐതിഹാസികമായ ഫ്രഞ്ചുവിപ്ളവത്തെത്തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ മനുഷ്യാവകാശരേഖ തയ്യാറാക്കാനായി വിപ്ളവകാരികള്‍ ഒത്തുകൂടിയിരിക്കയാണ്. അപ്പോഴാണ് സ്ത്രീകള്‍ ആ ചോദ്യം ഉന്നയിച്ചത്."ഞങ്ങള്‍ക്ക് കൊലമരത്തില്‍ കയറാന്‍ അവകാശമുണ്ടെങ്കില്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ പോകാന്‍ അവകാശമുണ്ടായിക്കൂടാ?'' തുല്യപങ്കാളിത്തം എന്ന ആശയമുയര്‍ത്തിയ ആ ചോദ്യം സ്ത്രീവിമോചനചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. 1871ലെ 'പാരീസ് കമ്യൂണ്‍' ആയപ്പോഴേക്കും സ്ത്രീകളുടെ വിപ്ളവബോധം കൂടുതല്‍ ദൃഢമായി. 'ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം' എന്ന കൃതിയില്‍ കാള്‍ മാര്‍ക്സ് ആവേശത്തോടെ എഴുതുന്നു. "പാരീസിലെ സ്ത്രീകള്‍ ബാരിക്കേഡുകളില്‍വച്ചും കൊലയറകളില്‍വച്ചും സന്തോഷത്തോടെ ജീവത്യാഗം ചെയ്യുന്നു.''

വര്‍ഗബോധത്തിന്റെ അലയൊലികള്‍ സ്ത്രീകള്‍ക്കിടയിലേക്കും പടരുകയായിരുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ലോകത്താദ്യമായി ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നത് മാര്‍ക്സ്തന്നെയായിരുന്നു. 1868ല്‍ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെ വേദിയിലാണ് മാര്‍ക്സ് ഈ പ്രശ്നം ഉന്നയിച്ചത്. വ്യവസായശാലകളില്‍ കൂടുതല്‍ സ്ത്രീകളെ നിയമിക്കണമെന്നും നിശാജോലികളില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം വാദിച്ചു. അതിനുശേഷമാണ് ട്രേഡ് യൂണിയനുകളില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കിത്തുടങ്ങിയത്. ഏംഗല്‍സിന്റെ "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിര്‍ഭാവം'' എന്ന ഗ്രന്ഥം സ്ത്രീവിമോചനപ്പോരാട്ടങ്ങള്‍ക്ക് സൈദ്ധാന്തികമായ കരുത്തു പകര്‍ന്നു. സ്ത്രീയുടെ അവസ്ഥയില്‍ മാറ്റമുണ്ടാവാന്‍ സാമൂഹ്യവ്യവസ്ഥതന്നെ മാറണമെന്ന കാഴ്ചപ്പാട് ശക്തമായി. തുല്യജോലിക്ക് തുല്യവേതനം എന്ന ആശയം ഉന്നയിക്കപ്പെടുന്നതും ഇക്കാലത്താണ്. ജര്‍മനിയിലെ കമ്യൂണിസ്റ്റുകാരിയും സ്ത്രീവിമോചനപ്രവര്‍ത്തകയുമായിരുന്ന ക്ളാരാ സെത്കിനാണ് 1889ല്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് കോഫറന്‍സില്‍ ഈ ആവശ്യം അവതരിപ്പിച്ചത്. തുല്യത എന്ന ആശയം കൂടുതല്‍ ശക്തമാവുകയായിരുന്നു.

സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ സ്ത്രീകളുടെ ഒരു സമ്മേളനം 1907ല്‍ ജര്‍മനിയിലെ സ്റ്റുട്ഗര്‍ട്ടില്‍ ചേര്‍ന്നു. 15 രാജ്യങ്ങളില്‍നിന്നായി 55 സ്ത്രീകളാണ് ആ സമ്മേളനത്തില്‍ പങ്കെടുത്തത്. അവിടെവച്ചാണ് ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് വിമന്‍സ് കോഫറന്‍സിന് രൂപം നല്‍കിയത്. ക്ളാരാസെത്കിനായിരുന്നു അതിന്റെ സെക്രട്ടറി. സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള പ്രമേയം ഈ സമ്മേളനം പാസാക്കി. തുടര്‍ന്നങ്ങോട്ട് വോട്ടവകാശത്തിനും തുല്യവേതനത്തിനും വേണ്ടിയുള്ള എണ്ണമറ്റ സമരങ്ങള്‍ക്ക് യൂറോപ്പും അമേരിക്കയും സാക്ഷ്യംവഹിച്ചു. 1908 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ തുന്നല്‍ത്തൊഴിലാളികളായ സ്ത്രീകള്‍ നടത്തിയ പണിമുടക്ക് അവിസ്മരണീയമായിരുന്നു.

ഐതിഹാസികമായ ഈ പോരട്ടത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് 1910ല്‍ കോപ്പന്‍ ഹേഗനില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് വിമന്‍സ് കോഫറന്‍സിന്റെ രണ്ടാം സമ്മേളനം മാര്‍ച്ച് എട്ട് സാര്‍വദേശീയ വനിതാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സ്ത്രീകളുടെ തുല്യ അവകാശത്തിനും സ്ത്രീവിമോചനത്തിനുമായുള്ള സമരങ്ങളുടെ പ്രതീകമായി മാറുകയായിരുന്നു മാര്‍ച്ച് എട്ട്. ശ്രദ്ധേയമായ നിരവധി സമരങ്ങള്‍ അതിനുശേഷം മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ സംഘടിപ്പിച്ചു. 1917 മാര്‍ച്ച് എട്ടിന് റഷ്യയില്‍ സാര്‍ ഭരണത്തിന്റെ ഏകാധിപത്യത്തിനെതിരെ സ്ത്രീകള്‍ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. ആയിരക്കണക്കിന് സ്ത്രീകള്‍ അറസ്റ്റിലായി.

1918ലെ വനിതാദിനത്തില്‍ ലെനിന്‍ പ്രഖ്യാപിച്ചു:

"സ്ത്രീകളെക്കൂടി രാഷ്ട്രീയത്തില്‍ കൊണ്ടുവരാതെ ബഹുജനങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാനാകില്ല. മനുഷ്യരാശിയുടെ പകുതിയോളം വരുന്ന സ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു സാമൂഹ്യമാറ്റവും പൂര്‍ണമാകുന്നില്ല.''

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രം- സോവിയറ്റ് യൂണിയന്‍- സമസ്തരംഗത്തും സ്ത്രീയുടെ തുല്യപങ്കാളിത്തത്തിനു മാതൃകയായി മാറുകയായിരുന്നു.

1936 മാര്‍ച്ച് എട്ടിന് മാഡ്രിഡിനെ പിടിച്ചുകുലുക്കിയ ഒരു പ്രകടനം നടന്നു. ഫാസിസ്റ്റ് ഭരണാധികാരി ഫ്രാങ്കോയ്ക്കെതിരെ നടന്ന പ്രകടനത്തില്‍ 80,000 സ്ത്രീകളാണ് പങ്കെടുത്തത്. സമാധാനമാവശ്യപ്പെട്ട് 1950 മാര്‍ച്ച് എട്ടിന് പശ്ചിമജര്‍മനിയിലെ മൂന്നുലക്ഷം സ്ത്രീകള്‍ ജര്‍മന്‍ ചാന്‍സലര്‍ക്ക് കത്തയച്ചു. അങ്ങനെ വ്യത്യസ്തമായ സമരങ്ങള്‍ക്ക് ഓരോ വനിതാദിനവും സാക്ഷ്യം വഹിച്ചു.

1975 വനിതാ വര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചതുമുതല്‍ വനിതാദിനം ഔദ്യോഗികമായി ആചരിക്കുന്നുണ്ട്. ഇക്കുറി മാര്‍ച്ച് എട്ടിന്റെ 100-ാം വാര്‍ഷികം ലോകമെമ്പാടും ആചരിക്കുകയാണ്. ഇന്ത്യയില്‍ വിലക്കയറ്റത്തിനെതിരായ ദേശീയ പ്രക്ഷോഭമാരംഭിക്കുന്നതും സാര്‍വദേശീയ വനിതാദിനത്തിലാണ്. പുതിയ പ്രശ്നങ്ങള്‍ ഇന്ന് സ്ത്രീകള്‍ നേരിടുകയാണ്. ആഗോളവല്‍ക്കരണം ലോകത്തെല്ലായിടത്തും സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാക്കി. സ്ത്രീകള്‍ ധാരാളമായി പണിയെടുക്കുന്ന കാര്‍ഷികമേഖലയും പരമ്പരാഗത വ്യവസായമേഖലയുമാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. സംഘടിതമേഖലകളില്‍ നിരവധി വര്‍ഷങ്ങളിലെ പോരാട്ടങ്ങളിലൂടെ സ്ത്രീത്തൊഴിലാളികള്‍ നേടിയ അവകാശങ്ങളാണ് സ്വകാര്യവല്‍ക്കരണം തകര്‍ത്തെറിയുന്നത്- സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്നു. ലൈംഗികചൂഷണം വര്‍ധിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ ഇന്ന് പുതിയ രൂപത്തിലാണ്. ആധുനിക സാങ്കേതികവിദ്യപോലും അതിനുള്ള ഉപാധിയാകുന്നു. മൊബൈലും ഇന്റര്‍നെറ്റുമെല്ലാം കടന്നാക്രമിക്കുന്നത് സ്ത്രീയുടെ സ്വകാര്യതയെയാണ്. സ്ത്രീശരീരം വിപണിയിലെ ഏറ്റവും നല്ല ചരക്കാണിന്ന്. എന്തിനെയും ലാഭക്കണ്ണോടെ മാത്രം കാണുന്ന മുതലാളിത്തം സ്ത്രീയെയും വില്‍പ്പനച്ചരക്കാക്കുന്നു. പ്രതിരോധത്തിന്റെ പുതുവഴികള്‍ കണ്ടെത്താന്‍ സ്ത്രീപ്രസ്ഥാനങ്ങള്‍ക്കും പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്. മതതീവ്രവാദത്തിന്റെ ഭീഷണിയും നീളുന്നത് സ്ത്രീയുടെ അവകാശങ്ങള്‍ക്കുനേരെയാണ്.

വര്‍ത്തമാനകാലയാഥാര്‍ഥ്യങ്ങള്‍ ഇതൊക്കെയെങ്കിലും കൊഴിഞ്ഞുപോയ ദിനങ്ങളിലെ പോരാട്ടങ്ങളുടെ ഫലങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൂടാ. നൂറുവര്‍ഷം കൊണ്ട് ലോകമെമ്പാടും സ്ത്രീകള്‍ ഏറെ മുന്നേറിയിരിക്കുന്നു. ആ മുന്നേറ്റങ്ങളെ നിലനിര്‍ത്താന്‍, ഇതിനേക്കാള്‍ മെച്ചപ്പെട്ട ഒരു ജീവിതം വരുംതലമുറകള്‍ക്കു സാധ്യമാവാന്‍വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഇന്നിന്റെ ആവശ്യം. പുതിയ വെല്ലുവിളികളെ തിരിച്ചറിയാനും നേരിടാനുമുള്ള ശക്തി നാം നേടിയേ പറ്റൂ. സ്ത്രീവിരുദ്ധ ആശയങ്ങളെ മാത്രമല്ല, മനുഷ്യവിരുദ്ധമായ ഏതൊരു ആശയങ്ങളെയും പ്രവൃത്തികളെയും തടയുന്നതിന് നമുക്കും ബാധ്യതയുണ്ട്. അതിനുള്ള കരുത്തും പ്രചോദനവുമാണ് ഓരോ മാര്‍ച്ച് എട്ടും നമുക്കു തരുന്നത്.

*
എന്‍ സുകന്യ കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

793- ഐതിഹാസികമായ ഫ്രഞ്ചുവിപ്ളവത്തെത്തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ മനുഷ്യാവകാശരേഖ തയ്യാറാക്കാനായി വിപ്ളവകാരികള്‍ ഒത്തുകൂടിയിരിക്കയാണ്. അപ്പോഴാണ് സ്ത്രീകള്‍ ആ ചോദ്യം ഉന്നയിച്ചത്."ഞങ്ങള്‍ക്ക് കൊലമരത്തില്‍ കയറാന്‍ അവകാശമുണ്ടെങ്കില്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ പോകാന്‍ അവകാശമുണ്ടായിക്കൂടാ?'' തുല്യപങ്കാളിത്തം എന്ന ആശയമുയര്‍ത്തിയ ആ ചോദ്യം സ്ത്രീവിമോചനചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. 1871ലെ 'പാരീസ് കമ്യൂണ്‍' ആയപ്പോഴേക്കും സ്ത്രീകളുടെ വിപ്ളവബോധം കൂടുതല്‍ ദൃഢമായി. 'ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം' എന്ന കൃതിയില്‍ കാള്‍ മാര്‍ക്സ് ആവേശത്തോടെ എഴുതുന്നു. "പാരീസിലെ സ്ത്രീകള്‍ ബാരിക്കേഡുകളില്‍വച്ചും കൊലയറകളില്‍വച്ചും സന്തോഷത്തോടെ ജീവത്യാഗം ചെയ്യുന്നു.''

വര്‍ഗബോധത്തിന്റെ അലയൊലികള്‍ സ്ത്രീകള്‍ക്കിടയിലേക്കും പടരുകയായിരുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ലോകത്താദ്യമായി ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നത് മാര്‍ക്സ്തന്നെയായിരുന്നു. 1868ല്‍ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെ വേദിയിലാണ് മാര്‍ക്സ് ഈ പ്രശ്നം ഉന്നയിച്ചത്. വ്യവസായശാലകളില്‍ കൂടുതല്‍ സ്ത്രീകളെ നിയമിക്കണമെന്നും നിശാജോലികളില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം വാദിച്ചു. അതിനുശേഷമാണ് ട്രേഡ് യൂണിയനുകളില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കിത്തുടങ്ങിയത്. ഏംഗല്‍സിന്റെ "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിര്‍ഭാവം'' എന്ന ഗ്രന്ഥം സ്ത്രീവിമോചനപ്പോരാട്ടങ്ങള്‍ക്ക് സൈദ്ധാന്തികമായ കരുത്തു പകര്‍ന്നു. സ്ത്രീയുടെ അവസ്ഥയില്‍ മാറ്റമുണ്ടാവാന്‍ സാമൂഹ്യവ്യവസ്ഥതന്നെ മാറണമെന്ന കാഴ്ചപ്പാട് ശക്തമായി. തുല്യജോലിക്ക് തുല്യവേതനം എന്ന ആശയം ഉന്നയിക്കപ്പെടുന്നതും ഇക്കാലത്താണ്. ജര്‍മനിയിലെ കമ്യൂണിസ്റ്റുകാരിയും സ്ത്രീവിമോചനപ്രവര്‍ത്തകയുമായിരുന്ന ക്ളാരാ സെത്കിനാണ് 1889ല്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് കോഫറന്‍സില്‍ ഈ ആവശ്യം അവതരിപ്പിച്ചത്. തുല്യത എന്ന ആശയം കൂടുതല്‍ ശക്തമാവുകയായിരുന്നു.