Tuesday, December 23, 2008

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ ആക്രമണാത്മകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത് . യുദ്ധം, അധിനിവേശം, ദേശീയ സുരക്ഷാ പ്രത്യയശാസ്‌ത്രങ്ങൾ, എതിരഭിപ്രായങ്ങളെ - നാട്ടിലും വിദേശത്തും- മർദ്ദിച്ചൊതുക്കൽ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെ അനന്തസാദ്ധ്യതകളാണ് സൃഷ്‌ടിക്കുന്നത്. സ്വതന്ത്ര കമ്പോളത്തിന്റെ വക്താവായ തോമസ് ഫ്രീഡ്‌മാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ അതിനെ കൃത്യമായി ഇങ്ങനെ വിലയിരുത്തുന്നു:“കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ക്ക് അദൃശ്യമായൊരു മുഷ്‌ടി ഇല്ലാതെ ഒരിക്കലും പ്രവര്‍ത്തിക്കാനാകുകയില്ല. മക്‍ഡോണാള്‍ഡ് ഡഗ്ലസ് എന്ന എഫ്-15 വിമാനങ്ങളുടെ നിര്‍മ്മാതാവില്ലാതെ മക്‍ഡോണാള്‍ഡിനു പ്രവര്‍ത്തിക്കാനാകുകയില്ല. അതുപോലെ, സിലിക്കന്‍ വാലിയിലെ സാങ്കേതികവിദ്യകളെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന ആ അദൃശ്യമുഷ്‌ടിയാണ് യു എസ് ആര്‍മി, വ്യോമസേന, മറൈന്‍ കോര്‍പ്പ്സ് എന്നിവ.“

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം:സൈനിക വ്യാവസായിക സമുച്ചയം 2008ൽ

2008ൽ സൈനിക വ്യാവസായിക സമുച്ചയം എന്നാല്‍ എന്താണ് മനസ്സിലാവുക? അതെവിടെയാണ് ? അതിന്റെ രൂപമെന്താണ്? മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍‌ഹോവര്‍ 1961ല്‍ ഉപയോഗിച്ച സൈനിക വ്യാവസായിക സമുച്ചയം എന്ന പദപ്രയോഗത്തിന് യുദ്ധത്തിന്റെയും സുരക്ഷാവ്യവസായത്തിന്റെയും വിവിധ മുഖങ്ങളേയോ, അതിന്റെ വിവിധ നീരാളിക്കൈകളെയുമോ, അതുപോലെ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയസഖ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയോ കൃത്യമായി വിശദീകരിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 'പ്രതിരോധവ്യവസായം’, ആയുധക്കച്ചവടം’ തുടങ്ങിയ വാക്കുകള്‍ ഇന്ന് യുദ്ധങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നവരെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഇവരുടെ വിനാശകരമായ സ്വാധീനം ആയുധനിര്‍മ്മാണത്തിലും അവയുടെ കയറ്റുമതിയിലും എന്നപോലെ തന്നെ വെസ്റ്റ് ബാങ്കിനെയും ഗാസയെയും വേര്‍തിരിക്കുവാന്‍ ഇസ്രായേല്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഹൈടെക്ക് വംശീയമതിലിലും, അതിന്റെ പശ്ചിമാര്‍ദ്ധഗോളത്തിലെ പതിപ്പായി അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിൽ ഉയരുന്ന മതിലിലും, കാനഡയുടെ സി എ ഇ (CAE) എന്ന കമ്പനി അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാമുകളിലും, ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും മറ്റിടങ്ങളിലും വിന്യസിച്ചിട്ടുള്ള Blackwater, DynCorp, Aegis7 തുടങ്ങിയ സ്വകാര്യ സൈനിക സംഘങ്ങളിലും, പുറംകരാർ നൽകപ്പെട്ട ഇന്റലിജന്‍സിലും, L-3 / Titan തുടങ്ങിയ സിവിലിയന്‍ കോണ്‍‌ട്രാൿറ്റ് കമ്പനികള്‍ ചെയ്യുന്ന വിവര്‍ത്തനം, ചോദ്യം ചെയ്യല്‍ എന്നീ കൃത്യങ്ങളിലും, ഇസ്രായേലിനും, പാക്കിസ്ഥാനും ഈജിപ്‌തിനും കൊളംബിയക്കുമൊക്കെ അമേരിക്ക നല്‍കുന്ന ഭീമമായ സൈനിക സാമ്പത്തിക സഹായങ്ങളിലും, ഫിലിപ്പൈന്‍സിൽ താവളമടിച്ചിട്ടുള്ള അമേരിക്കയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം മിന്‍ഡനാവോയിലും മറ്റും നടത്തുന്ന 'hearts and minds' എന്ന -വൈദ്യ, ദന്ത, സാമൂഹ്യസഹായങ്ങൾ ഉൾപ്പെടെ- മനുഷ്യത്വപരമായ സേവനങ്ങളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്ക് പാശ്ചാത്തലസൌകര്യം ഒരുക്കുന്ന പദ്ധതികളിലും തെളിഞ്ഞുകാണാം. ഇതില്‍ പലതും സര്‍ക്കാരുകള്‍ ചെയ്യേണ്ടതായ കാര്യങ്ങളുമാണ്.

മറ്റെല്ലാ രാജ്യാന്തര കോര്‍പ്പറേഷനുകളെയും പോലെ ഈ കമ്പനികളും ഗവര്‍മ്മെണ്ടുകളിലെയും, അവയുടെ സായുധ സേനകളിലെയും ഉന്നതാധികാരികളുടെ രക്ഷാകര്‍തൃത്വവും, അവരുമായി അന്യോന്യാശ്രയ ബന്ധങ്ങളും ഉള്ളവയാണ്. ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായത് അവയുടെ ലാഭത്തിന്റെ കാര്യമാണ്. നികുതി ഒഴിവുകൾ, കയറ്റുമതിക്കുള്ള സഹായം, മറ്റു തരം സഹായങ്ങള്‍ എന്നിവ അവരെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കുന്നു‍. അമേരിക്കയിലെ ഭരണസംവിധാനങ്ങളെല്ലാം തന്നെ, അത് ഏത് രാഷ്‌ട്രീയ കക്ഷിയുടേതാണെങ്കിലും, പ്രതിരോധവ്യവസായത്തില്‍ നിക്ഷേപങ്ങളും കച്ചവടതാല്പര്യങ്ങളും ഉള്ള രാഷ്‌ട്രീയക്കാരാലും യുദ്ധത്തില്‍ നിന്നും ലാഭമൂറ്റുന്നവരാലും നിറയ്‌ക്കപ്പെട്ടവയാണ്. ഡിക്‍ചെനിക്ക് ഹാലിബര്‍ട്ടനുമായുള്ള ബന്ധവും, 2003ലെ ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്കന്‍ സൈന്യത്തിന് വേണ്ട സേവനങ്ങളും മറ്റും എത്തിച്ചുകൊടുക്കാനായി പ്രസ്‌തുത കമ്പനിക്ക് ലഭിച്ച സഹസ്രകോടി ഡോളർ വരുന്ന കരാറുകളും ഇതിന്റെ കൃത്യമായ സൂചനയാണ്. എങ്കിലും, അമേരിക്കയിലെ സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇത് പതിവു ബിസിനസ് മാത്രമാണ്. സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിൿസിന്റെ 2008 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ സൈന്യത്തിന് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനായി നൂറുകണക്കിനു മില്യണ്‍ ഡോളറുകള്‍ ദിവസേന ലഭിക്കുന്ന കരാറുകള്‍ പെന്റഗണില്‍ നിന്ന് കരസ്ഥമാക്കിയിട്ടുള്ള കമ്പനികളില്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഏകദേശം196 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. വിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ മുതല്‍ മരുന്നുകളും, ലഘുപാനീയങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ വരെ ഇതില്‍പ്പെടും. ഇത്തരത്തിലുള്ള പരസ്‌പരസഹായത്തിന്റെ ചില ഉദാഹരണങ്ങളാണ് ജനറല്‍ ഡൈനാമിൿസിന്റെ ഡയറൿടര്‍ ബോര്‍ഡ് അംഗങ്ങളില്‍ അമേരിക്കയുടെ ഒരു മുന്‍ വൈസ് ചീഫ് ഓഫ് ആര്‍മിയും, ഒരു മുന്‍ നാവികസേനാ ജനറലും, നാവികസേനയുടെ ഒരു മുന്‍ നാവല്‍ ചീഫ് ഓഫ് ഓപ്പറേഷനും, ബ്രിട്ടന്റെ ഒരു മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് പ്രൊക്യൂര്‍മെന്റും ഉള്‍പ്പെടുന്നുണ്ട് എന്നത്. അതുപോലെ തന്നെ കാനഡയിലെ CAEയുടെ ഇപ്പോഴത്തെ (മുന്‍പത്തെയും) എക്സിക്യൂട്ടീവുകളില്‍ കനഡയുടെ അന്താരാഷ്‌ട്ര വ്യാപാരങ്ങളുടെ ചുമതല വഹിച്ചിരുന്ന ഒരു മുന്‍മന്ത്രിയും, മുൻ പ്രധാനമന്ത്രിയായിരുന്ന മുള്‍‌റോണിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ തലവനും ഉണ്ട്.

വാടക ഗുണ്ടകൾ‍‍, പൂത്ത പണം, നിയമരാഹിത്യം

സര്‍ക്കാരുകളാലും കമ്പനികളാലും വാടകക്കെടുക്കപ്പെട്ട സ്വകാര്യസേനകള്‍ പുതിയ കാര്യമൊന്നുമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങള്‍ക്കു വേണ്ടി യുദ്ധങ്ങള്‍ ചെയ്യുവാനും ഇന്ത്യയുടെ മേല്‍ ആധിപത്യം നേടുവാനും സ്വകാര്യസേനകളെ വാടകയ്‌ക്കെടുത്തിരുന്നു. എങ്കിലും തങ്ങളുടെ ബിസിനസ്സിന്റെ 90 ശതമാനവും അമേരിക്കയുടെ സര്‍ക്കാര്‍ കോണ്‍‌ട്രാ‌‌ടുകളില്‍ നിന്ന് നേടുന്ന ബ്ല്ലാക്ക് വാട്ടര്‍, ഡിന്‍‌കോര്‍പ്പ് എന്നിവയിലൂടെ സ്വകാര്യ സുരക്ഷാവ്യവസായ കോണ്‍‌ട്രാൿടര്‍മാര്‍ക്കുണ്ടായ ഊഹിക്കാൻ പോലുമാവാത്ത വളർച്ചയും, അത്തരം സ്വകാര്യ സേനകളുടെ ആധുനികവല്‍ക്കരണവും, ആഗോളവല്‍ക്കരണവും ആരെയും അമ്പരപ്പിക്കുന്നതാണ്. ഔദ്യോഗിക സൈനികര്‍ക്കു പോലും പലപ്പോഴും കൊലപാതകത്തിനു ഉത്തരം പറയേണ്ടി വരാറില്ല എന്നിരിക്കെ, സര്‍ക്കാരുകൾ കരാർ അടിസ്ഥാനത്തിൽ എടുക്കുന്നവരും പൊതുഖജനാവില്‍ നിന്ന് പണം പറ്റുന്നവരുമാണെങ്കിലും, ഇത്തരം കരാർ സൈനികരെ നിരീക്ഷിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനോ ഉള്ള സംവിധാനം ഇല്ലാത്തതിനാൽ ഈ സ്വകാര്യ സേനകള്‍ എന്തില്‍ നിന്നൊക്കെ രക്ഷപ്പെടുന്നുണ്ടാവില്ല? ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും അവർക്കില്ല എന്നു മാത്രമല്ല, തങ്ങളിൽ കുറ്റങ്ങൾ ആരോപിക്കാൻ ആർക്കും ആവില്ല എന്നും അവർ ഉറച്ച് വിശ്വസിക്കുകയാണ്. ലോകത്തിലെല്ലായിടത്തു നിന്നും ഇത്തരം സേനകൾ വിമുക്ത സൈനികരെയും, പോലീസുകാരെയും റിക്രൂട്ട് ചെയ്യുകയാണ്. ഇവരിൽ പലരും ലോകത്തിലെത്തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ മർദ്ദക/കൊലയാളി സ്വഭാവമുള്ള സേനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ്. ബാഗ്‌ദാദിലെ നിസൌര്‍ ചത്വരത്തില്‍ വെച്ച് 17 ഇറാഖികളെ വെടിവെച്ച് കൊന്നതില്‍ ജനരോഷം ഇരമ്പിയിട്ടും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കരാര്‍ പുതുക്കിക്കൊടുത്ത ബ്ലാക്ക് വാട്ടര്‍ അവരുടെ വെബ് ‌സൈറ്റില്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്.

ഞങ്ങള്‍ മറ്റുള്ളവരോട് അങ്ങേയറ്റം മാന്യമായും സമഭാവനയോടും വിശ്വസ്‌തതയോടുമാണ് പെരുമാറുന്നത്. ഞങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംസ്‌ക്കാരത്തെയും വിശ്വാസങ്ങളെയും വിലമതിക്കുന്നു.“

എന്നാല്‍ വസ്‌തുതയെന്താണ് ?

ബ്ലാക്ക് വാട്ടറിന് ഇറാഖി ജനങ്ങളെ യാതൊരു വിലയുമില്ല” ഇറാഖി ആഭ്യന്തിര വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ 2007ല്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞു. “അവര്‍ ഇറാഖികളെ മൃഗതുല്യരായാണ് കാണുന്നത്, ഒരു പക്ഷെ മൃഗങ്ങളോട് അവർ കൂടുതല്‍ ആദരവ് കാട്ടാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തെരുവുകളില്‍ അവര്‍ കാണിക്കുന്നത് ഞങ്ങള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്. വെടിവെയ്‌ക്കാത്ത അവസരങ്ങളിൽ അവര്‍ ജനങ്ങള്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പികള്‍ എറിയുകയും അസഭ്യം പറയുകയുമാണ്. ഒരാൾ ഒരു കുഞ്ഞിനെയോ പ്രായം ചെന്ന സ്‌ത്രീയെയോ ഭീതിയിലാഴ്ത്തുകയോ സ്വയം കാറോടിച്ച് പോകുന്ന നിരപരാധിയെ വെടിവച്ചു കൊല്ലുകയോ ചെയ്യുന്നുവെങ്കില്‍, അത് ഭീകരപ്രവര്‍ത്തനം തന്നെയല്ലേ?

ഡോളര്‍ ഡോളര്‍ സർവ്വത്ര, ബോധം തെല്ലും ഇല്ലത്രെ

ആയുധ നിയന്ത്രണ നിർവ്യാപന കേന്ദ്രത്തിന്റെ (Center for Arms Control and Non-proliferation) 2008 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പെന്റഗണിന്റെ 2009 സാമ്പത്തികവര്‍ഷത്തെ ബജറ്റ് , പണപ്പെരുപ്പം കണക്കിലെടുത്തിട്ടു പോലും, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ഏറ്റവും വലിയ ബജറ്റാണ്. 515.4 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമിത്‍. വിയറ്റ്നാം, കൊറിയന്‍ യുദ്ധ കാലഘട്ടത്തിലെയോ, റീഗന്റെ ശീതയുദ്ധം മുറുകിയിരുന്ന സമയത്തെയോ ബജറ്റിനേക്കാള്‍ അധികമാണിത്. തൊട്ടു താഴെയുള്ളാ 45 രാജ്യങ്ങള്‍ ചേര്‍ന്ന് സൈനികകാര്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയേക്കാള്‍ അധികം തുക അമേരിക്ക ചിലവഴിക്കുന്നുണ്ട്. ചൈനയുടെ 5.8 മടങ്ങും, റഷ്യയുടെ 10.2 മടങ്ങും ഇറാന്റെ 98.6 മടങ്ങും വരും ഈ തുക. ലോകത്തിലെ ആകെ സൈനിക ചിലവിന്റെ 48%. US Office of Management and Budget ന്റെ ഒരു എസ്റ്റിമേറ്റിനെക്കുറിച്ചും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് 2013 ഓടെ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിനു മാത്രമായുള്ള വാര്‍ഷിക ഫണ്ടിങ്ങ് 546 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കും. ഇത് വളരെ മിതമായ രീതിയിലുള്ള അനുമാനമാണ്. ഊര്‍ജ്ജവകുപ്പിനുള്ള തുകയോ, 2009 മുതല്‍ 2013 വരെ സൈനിക മുന്നേറ്റങ്ങള്‍ക്കു വേണ്ടി വരുന്ന യഥാര്‍ത്ഥ ചിലവോ കണക്കിലെടുക്കാതെ തന്നെ പെന്റഗണിന്റെ മൊത്തം ചിലവ് 2.6 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാകും. (പരിഭാഷകന്റെ കുറിപ്പ്: ട്രില്യണില്‍ 12 പൂജ്യം ഉണ്ടാകും) കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്‍ഹോമിലെ ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) കണക്കാക്കിയത് പ്രകാരം 2006ലെ ആഗോള സൈനിക ചിലവ് 1204 ബില്യണില്‍ എത്തിയിരുന്നു. 2005നേക്കാള്‍ 3.5% അധികം, 1997 മുതലുള്ള 10 വര്‍ഷത്തെ കണക്കിൽ 37% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2006ല്‍ ഏറ്റവും കൂടുതൽ തുക സൈനികാവശ്യങ്ങൾക്കായി ചിലവിടുന്നആദ്യത്തെ 15 രാജ്യങ്ങളുടെ സൈനിക ചിലവ് ലോകത്തിലെ മൊത്തം സൈനിക ചിലവിന്റെ 83 ശതമാനം ആയിരുന്നു.

അമേരിക്കയുടെ സൈനിക-വ്യവസായ സമുച്ചയവും(US military-industrial complex) സൈനിക ചിലവുകളും ലോകത്തിലെ മറ്റെല്ലാ രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്നിരിക്കെ, അതും അവരുടെ സൈനിക സഹായ പാക്കേജുകളും, ആഗോള സുരക്ഷയെക്കുറിച്ച് അവരുയർത്തുന്ന ഹിസ്റ്റീരിയയും ഒക്കെ ചേരുമ്പോൾ മറ്റു രാഷ്‌ട്രങ്ങളുടെ സൈനിക ചിലവുകളും വലിയ തോതില്‍ ഉയരുകയാണ് . ജപ്പാന്‍ ഈയിടെ വന്‍ തോതിലുള്ള സൈനിക നവീകരണ പരിപാടി (military upgrades) പ്രഖ്യാപിക്കുകയുണ്ടായി. ദക്ഷിണകൊറിയ, ചൈന, റഷ്യ എന്നിവരൊക്കെയും സൈനിക ചിലവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കാര്യത്തിലാകട്ടെ 2008 ൽ റെക്കോര്‍ഡ് വർദ്ധനവാണ് പ്രതിരോധ ചിലവിൽ ഉണ്ടായിട്ടുള്ളത് . 2006ല്‍ ലോകത്തിലെ നൂറ് പ്രമുഖ ആയുധ ഉല്പാദക സ്ഥാപനങ്ങളില്‍ 4 എണ്ണം ഇസ്രായേലിന്റെതായിരുന്നു: ഇസ്രായേലി എയര്‍ക്രാഫ്‌ട് ഇന്‍ഡസ്‌ട്രീസ്, ഇസ്രായേലി മിലിറ്ററി ഇന്‍ഡസ്‌ട്രീസ്, എല്‍ബിറ്റ് സിസ്റ്റംസ്, റഫായേല്‍ എന്നിവയാണവ. സൈനിക പ്രധാനമായ കയറ്റുമതിയെ സംബന്ധിച്ച കസ്റ്റംസ് ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2007 ഒൿടോബറിലെ സി.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് ആയുധവിതരണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ആറാം സ്ഥാനക്കാരായ കാനഡയുടെ ആയുധകയറ്റുമതി 2000 നും 2006 നും ഇടക്ക് 3.5 മടങ്ങ് വര്‍ദ്ധിച്ചു. അവര്‍ 3.6 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സൈനിക ചരക്കുകള്‍ കയറ്റുമതി ചെയ്‌തു. 2002 മുതലുള്ള ആയുധക്കയറ്റുമതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഫെഡറല്‍ ഗവര്‍മ്മെണ്ട് ഇനിയും പാര്‍ലിമെന്റിന് സമര്‍പ്പിച്ചിട്ടില്ല എന്നതിനാലും, ആയുധ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അത്ര സുതാര്യതയില്ലാത്തതിനാലും, കനഡയുടെ സൈനിക കയറ്റുമതിയെ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം ലഭിക്കുക എന്നത് വിഷമകരമാണ്. ഉദാഹരണത്തിന് മോൺ‌ട്രിയോൾ ആസ്ഥാനമായുള്ള എസ്.എന്‍.സി ലാവ്‌ലിന്റെ സബ്‌സിഡറി ആയ എസ്.എന്‍.സി.ടെക് അമേരിക്കന്‍ സൈന്യത്തിനുവേണ്ടി ചെറുകിട ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നുണ്ട്. (ഇറാഖിലെ അമേരിക്കന്‍ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ക്ക് കനേഡിയന്‍ കോര്‍പ്പറേറ്റുകളുമായി ബന്ധമുണ്ടെന്ന കാര്യം യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് എസ്.എന്‍.സി.ടെക്കിനെ 2006ല്‍ ജനറല്‍ ഡൈനാമിൿസിനു വില്‍ക്കുകയുണ്ടായി.)

കൊല്ലാനുള്ള ലൈസന്‍സ് : ആയുധ നിയന്ത്രണത്തിന്റെ മുഖം‌മൂടി

സര്‍വവിനാശായുധങ്ങളുടെ വിവിധ നീരാളിക്കൈകളേയും, അവയുടെ ഏജന്റുമാരെയും തിരിച്ചറിയുകയും പിന്തുടരുകയും ചെയ്യുക എന്നത് അത്യധികം വിഷമമേറിയതാണ്. പ്രതിരോധചിലവിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രഹസ്യാത്മകതയെയും സുതാര്യതയില്ലായ്‌മയെയും സംബന്ധിച്ച ഒട്ടേറെ വിമര്‍ശനങ്ങൾ ഉയർത്തുന്ന ഒന്നാം ലോകരാജ്യങ്ങളെന്നു വിളിക്കപ്പെടുന്നവയിലും ആയുധ നിയന്ത്രണത്തിന്റെ കാര്യത്തിൽ ധാരാളം പഴുതുകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിലേക്കുള്ള കനഡയില്‍ നിന്നുള്ള സൈനിക ഷിപ്പ്മെന്റുകള്‍ ട്രാക്ക് ചെയ്യപ്പെടാറില്ല. ഒട്ടാവയും വാഷിങ്ങ്ടണും തമ്മില്‍ 1940ല്‍ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി അനുസരിച്ച് അവയ്‌ക്ക് സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ല എന്നതുതന്നെ കാരണം. കയറ്റുമതി ലൈസന്‍സിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകള്‍ വളരെ അയവേറിയവയായതിനാൽ യുദ്ധോപകരണങ്ങള്‍ മൂന്നാം കക്ഷിയുടെ പക്കല്‍ എത്തിച്ചേരുന്നതിനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ചില യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ ദേശീയ കയറ്റുമതി മാനദണ്ഡങ്ങളെയും യൂറോപ്യന്‍ യൂണിയന്റെ ആയുധക്കയറ്റുമതിയെ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളെയും ലംഘിക്കുകയും, ഒഴിവാക്കുകയും, അവഗണിക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌പെയിനും മറ്റു ചില രാജ്യങ്ങളും(അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ) കൊളംബിയയിലേക്ക്, തദ്വാരാ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുപ്രസിദ്ധരായ അവിടുത്തെ സുരക്ഷാസേനക്കും അര്‍ദ്ധ സൈനികവിഭാഗത്തിനും, ആയുധങ്ങളും മറ്റു സഹായങ്ങളും കൈമാറ്റം ചെയ്യുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. അള്‍ജീരിയ, കൊളംബിയ, എരിത്രിയ, ഇന്‍ഡോനേഷ്യ, ഇന്ത്യ, ഇസ്രായേൽ, കസാക്കിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, സിയറ ലിയോണ്‍ തുടങ്ങി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതോ മനുഷ്യാവകാ‍ശലംഘനം നടക്കുന്നതോ ആയ രാജ്യങ്ങളിലേക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമായ ചെറുകിട ആയുധങ്ങള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ മാര്‍ക്ക് തോമസ് ബ്രിട്ടീഷ് ഹൈ-ടെക് കമ്പനിയായ റാഡ്‌സ്‌ട്രോണിന് ‘പ്രെഡേറ്റര്‍ ഡോണ്‍ ’ എന്ന പൈലറ്റില്ലാത്ത വ്യോമ വാഹനത്തിന്റെ തലച്ചോര്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ സപ്ലൈ ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ജനറല്‍ ഏറോനോട്ടിക്കല്‍ സിസ്റ്റംസ് നിര്‍മ്മിക്കുന്ന ഈ വാഹനം യെമനിലെ അല്‍ ക്വയ്‌ദക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് 2002ലും, പാക്കിസ്ഥാനിലെ Federally Administered Tribal Area യില്‍ 2006ലും സി.ഐ.എ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞ ആക്രമണത്തില്‍ 5 സ്‌ത്രീകളും 5 കുട്ടികളും ഉള്‍പ്പെടെ ഇരുപത്തിഅഞ്ചോളം പേര്‍ മരണമടഞ്ഞിരുന്നു.

ബ്രിട്ടീഷ് ഗവേഷകയായ അന്ന സ്റ്റാവ്രി അനകിസ് പറയുന്നു, “ആയുധക്കയറ്റുമതി നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് താൽ‌പ്പര്യമില്ല. ഇത്തരം കയറ്റുമതികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകള്‍ വിലയിരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ അവ്യക്തമാണെന്ന് മാത്രമല്ല അവയൊക്കെ കയറ്റുമതിയെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയുമാണ്. മാറി മാറി വരുന്ന ബ്രിട്ടീഷ് സര്‍ക്കാരുകള്‍ എടുത്തിട്ടുള്ള കയറ്റുമതി അനുകൂല നിലപാടുകൾ, ആയുധവ്യവസായവുമായി അവര്‍ക്കുള്ള അടുത്ത ബന്ധം, ആഗോള തലത്തില്‍ തങ്ങളുടെ പ്രെസ്റ്റീജിന്റെ സൂചകമായി സൈനികശക്തിയെ കാണുന്നത്, ഇവയെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം അവയൊക്കെയാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളായി മാറുന്നത്.”

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2006ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 200ല്‍പ്പരം ചൈനീസ് ട്രക്കുകള്‍ 2005 ആഗസ്റ്റില്‍ സുഡാനിലേക്ക് കയറ്റി അയക്കപ്പടുകയുണ്ടായി. അമേരിക്കന്‍ നിര്‍മ്മിതമായ കുമ്മിന്‍സ് എഞ്ചിന്‍ ആണ് ഇവയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ടു രാജ്യങ്ങള്‍ക്കും അമേരിക്കയുടെ ആയുധ ഉപരോധം ബാധകമായിരിക്കുകയും, ഇത്തരം വാഹനങ്ങള്‍ ദാഫറില്‍ സാധാരണക്കാരെ തട്ടിക്കൊണ്ടു പോകുന്നതിനും കൊലപ്പെടുത്തുന്നതിനും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ഈ കയറ്റുമതി നടന്നത്. ചൈനയില്‍ നിന്നും സ്ഥിരമായി ബര്‍മ്മയിലേക്ക് സൈനികസാമഗ്രികള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. മ്യാൻ‌മര്‍ ആര്‍മിക്ക് 2005ല്‍ നല്‍കിയ 400 സൈനികട്രക്കുകളും ഇതില്‍പ്പെടും. ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നേപ്പാളി സുരക്ഷാ സേനക്കായി 2005ലും 2006ലും ചൈനയില്‍ നിന്ന് റൈഫിളുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ കയറ്റി അയച്ചിട്ടുണ്ട്. ആസ്‌ട്രേലിയ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും ദക്ഷിണ ആഫ്രിക്കയില്‍ പ്രത്യേകിച്ചും ചൈനീസ് നിര്‍മ്മിത നോരിന്‍‌കോ തോക്കുകളുടെ വ്യാജവില്‍പ്പന നടക്കുന്നതില്‍ ചൈനക്കും പങ്കുണ്ട്. ഈ ആയുധങ്ങള്‍ കൊള്ളയും ബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

പ്രതിഷേധങ്ങളെ സൈനികമായി മർദ്ദിച്ചൊതുക്കലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും

പല സര്‍ക്കാരുകളും, ഫിലിപ്പൈന്‍സ് മുതല്‍ ഇന്ത്യയും കൊളംബിയയും വരെ, പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ വിരുദ്ധര്‍ക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിലാണ്. ആഭ്യന്തിരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനും, സുരക്ഷാപരമായ അടിച്ചമര്‍ത്തലുകള്‍ക്കും, ‘രാജ്യത്തിനുള്ളില്‍ തന്നെയുള്ള ശത്രുക്കളെ ’ - ദരിദ്രർ‍, സ്‌ത്രീ കൂട്ടായ്‌മ, ആദിവാസികൾ, ഭൂരഹിതർ‍, കര്‍ഷകർ തൊഴിലാളികള്‍ എന്നിവരുടെ പ്രതിരോധ പ്രസ്ഥാനങ്ങളെയും, നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കും സ്വതന്ത്രവ്യാപാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും- ഒതുക്കുന്നതിനും ഭീതിയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. മൈനിങ്ങ്, എണ്ണ, ഗ്യാസ്, വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി, വനം വ്യവസായം തുടങ്ങി മേഖലകളിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളുടെ സൈനികവല്‍ക്കരണം ഭൂമി, പ്രകൃതിസമ്പത്തിന്മേലുള്ള തുല്യാവകാശം എന്നിവയ്‌ക്കായുള്ള പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുകയും വഷളാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഷെവ്‌റോണ്‍ (എണ്ണ കുത്തക) തങ്ങളുടെ നൈജര്‍ ഡെല്‍റ്റ മേഖലയിലെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന പ്രതിഷേധ സമരക്കാരെ വെടിവെക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായി നൈജീരിയന്‍ സൈന്യത്തിനും പോലീസിനും പണവും ഉപകരണങ്ങളും നല്‍കിയിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് അമേരിക്കയിലെ ഒരു ജില്ലാ ജഡ്‌ജി (US District court judge) തന്നെ സമ്മതിക്കുന്നുണ്ട്. ഫ്രീപോര്‍ട്ട് മക്‍മോറന്‍ എന്ന സ്ഥാപനം അവരുടെ ഗ്രാസ്‌ബെര്‍ഗ് സ്വര്‍ണ്ണ, ചെമ്പ് ഖനികള്‍ക്ക് ചുറ്റുമുള്ള തദ്ദേശവാസികളെ ആക്രമിക്കുന്നതിന് ഇന്‍ഡോനേഷ്യന്‍ സൈന്യത്തിനും, പോലീസിനും, സ്വകാര്യ സുരക്ഷാ സേനകള്‍ക്കും പണം നല്‍കിയിരുന്നു. അതുപോലെ ഏജീസ്(Aegis)ന്റെ സ്ഥാപകനും ചീഫ് എൿസിക്യൂട്ടീവും ആയ ബ്രിട്ടീഷ് ആര്‍മിയിലെ മുന്‍ ലെഫ്റ്റനന്റ് കേണല്‍ ടിം സ്‌പൈസർ സ്ഥാപിച്ച സാൻഡ്‌ലൈൻ എന്ന കൂലിപ്പട്ടാള കമ്പനിയെ പാപ്പുവ ന്യൂ ഗിനിയയിലെ സർക്കാർ ഏകദേശം പത്തു വർഷം മുമ്പ് 36 മില്യൺ യു എസ് ഡോളർ നൽകി തദ്ദേശവാസികളുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ അടിച്ചമർത്താനായി ഉപയോഗിച്ചിരുന്നു. ഈ പ്രക്ഷോഭം മൂലം റിയോ ടിന്റോ എന്ന ബഹുരാഷ്‌ട്ര ഭീമന്റെ ഒരു സബ്‌സിഡിയറിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ചെമ്പു ഖനിയുടെ പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നതിന്റെ പ്രതികാരമായിരുന്നുവത്രെ പ്രസ്‌തുത നടപടി. ശരിക്കും പണം പട്ടാളമായി മാറുകയായിരുന്നു.

ഉറുഗ്വേയിലെ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ റൌള്‍ സിബേച്ചി (Raul Zibechi) എഴുതുന്നത് മൂന്നാം ലോകരാജ്യങ്ങളിലെ നഗരാതിര്‍ത്തികള്‍ യുദ്ധമേഖലകള്‍ ആയിട്ടുണ്ടെന്നും അവിടെ ഭരണകൂടങ്ങള്‍ ദരിദ്രരെ ‘സാധാരണ’ സമൂഹത്തില്‍ നിന്നും വേര്‍തിരിക്കുന്ന തരത്തില്‍ ഒരു തരം “ശുചിത്വ നാട ‍”('sanitary cordon') വലിച്ചുകെട്ടി ഒരു പ്രത്യേകക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ്. ഇത്തരത്തില്‍ ദരിദ്രരെ സൈനികശക്തി ഉപയോഗിച്ച് ഒതുക്കുന്നതില്‍ പ്രതിഫലിക്കുന്നത് ഭരണകൂടശക്തിക്കെതിരെ ദരിദ്രരായ നഗരവാസികളുടെ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിലെ ഉന്നതര്‍ക്ക് ഉള്ള ഭീതിയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭരണകൂടങ്ങള്‍ക്കുള്ള കഴിവിനെ ക്രമാനുഗതമായി തകര്‍ക്കുന്നതും, ദേശീയ ബജറ്റ് വിഹിതത്തില്‍ നിന്നും ചെലവഴിക്കാവുന്നതിലും കൂടുതല്‍ പങ്ക് സൈന്യത്തെ സൈനികവല്‍ക്കരിക്കുന്നതിനായി (military militarization) ചിലവഴിക്കുന്നതും ചേര്‍ന്ന് ദാരിദ്ര്യവും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുകയാണ്.

അധിനിവേശിത പാലസ്‌തീനിലെ വംശവിദ്വേഷ മതിലിന്റെ നിര്‍മ്മാതാക്കളായ Elbit എന്ന ഇസ്രായേലി കമ്പനിയുടെ സബ്‌സിഡറി കോൾസ്‌മാന്‍ ഇന്‍‌കോര്‍പ്പറേറ്റഡ് എന്ന ന്യൂ ഹാം‌പ്‌ഷയര്‍ ആസ്ഥാനമായ സ്ഥാ‍പനവും ബോയിങ്ങ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന ബോയിങ്ങിന്റെ സബ്‌സിഡറിയും ചേർന്ന കണ്‍സോര്‍ഷ്യത്തിന് Secure Border Initiative എന്ന പദ്ധതിയുടെ ഭാഗമായി യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലേക്കും യു.എസ്.-കാനഡ അതിര്‍ത്തിയിലേക്കും വേണ്ടതായ SBInet എന്ന ഹൈടെക്ക് സുരക്ഷാസംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി കരാര്‍ നല്‍കിയത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം‌ലാന്‍ഡ് സെക്യൂരിറ്റി ആയിരുന്നു. ന്യൂയോര്‍ക്കിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളായ Ad Hoc Coalition for Justice in the Middle East ഉം Desis Rising Up & Moving (DRUM) ഉം ഇതിനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്, “എല്‍ബിറ്റ്(Elbit) പാ‍ലസ്തീനികളില്‍ പരീക്ഷിച്ച ഇസ്രായേലി സൈനിക സാങ്കേതിക വിദ്യ ഇവിടുത്തെ പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് നേരെ പ്രയോഗിക്കാനായി ഇറക്കുമതി ചെയ്യും.”

തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാക്കി രാജ്യങ്ങളെ വിദേശ നിക്ഷേപകര്‍ക്ക് ‘സുരക്ഷിത’മായ ഒന്നാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളാണ് സ്വതന്ത്ര കമ്പോളവ്യവസ്ഥയ്‌ക്കായി അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കവും സൈനികവല്‍ക്കരണവും. WTO കരാറുകള്‍ സാമൂഹ്യവും പാരിസ്ഥിതികവുമായ പരിഗണനകൾ മൂലം ചില പ്രത്യേക സന്ദർഭങ്ങളിൽ ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്കനുകൂലമയ നയസമീപനങ്ങൾ കൈക്കൊള്ളുവാനുള്ള അനുവാദം പോലും നിരാകരിക്കുന്നു. എന്നാല്‍ അത് യുദ്ധവ്യവസായത്തെ ഗാട്ട് കരാറിലെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ചുള്ള “സുരക്ഷാ ഒഴിവുകൾ” (security exception) വഴി സംരക്ഷിക്കുന്നു. ഈ security exception പറയുന്നത് ഇങ്ങനെയാണ്.

‘a country cannot be stopped from taking any action it considers necessary to protect its essential security interests; actions 'relating to the traffic in arms, ammunition and implements of war and such traffic in other goods and materials as is carried on directly for the purpose of supplying a military establishment (or) taken in time of war or other emergency in international relations'

ഘടനാപരമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ, നിക്ഷേപ മേഖലകളിലെ ഉദാരവല്‍ക്കരണവും ഏഷ്യാ പസഫിക് മേഖലകളിലും അതിനപ്പുറമുള്ള മേഖലകളിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികകാര്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ബജറ്റുകള്‍ വെട്ടിച്ചുരുക്കപ്പെടുകയും, തദ്ദേശീയമായ വ്യവസായങ്ങള്‍ക്കും കാര്‍ഷികവൃത്തിക്കുമുള്ള സഹായം നിര്‍ത്തലാക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ക്ഷേമവും, പ്രതിരോധവ്യവസായത്തിനുള്ള സബ്‌സിഡിയും, ഉന്നതതല സൈനിക ചിലവുകളും ഒക്കെ തുടരുക തന്നെയാണ്.

മുതലാളിത്തത്തിന്റെ കൊലപാതകയന്ത്രങ്ങൾ‍ക്ക് ലിംഗപരമായ പക്ഷപാതമോ?

യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം എന്നിവയുടെയൊക്കെ ദുരന്തം അനുപാതരഹിതമായി വന്നു വീഴുന്നത് സ്‌ത്രീകളുടെ മേലാണ്. സ്‌ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം സംഘര്‍ഷമേഖലകളില്‍ മാത്രമല്ല കാണാനാകുന്നത്. മറിച്ച് വിവിധ കമ്മ്യൂണിറ്റികളുടേയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള സൈനികവല്‍ക്കരണവും, ചെറുകിട ആയുധങ്ങളുടെ വ്യാപനവുമൊക്കെ വീട്ടിലും സമൂഹത്തിലും സ്‌ത്രീകള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, മാറിപ്പാര്‍ക്കേണ്ടിവരൽ‍, സൈനിക പുരുഷത്വത്തിന്റെ ഉല്ലാസാഘോഷങ്ങൾ എന്നിങ്ങനെയുള്ള കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്‌ത്രീകള്‍ക്കാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാകുന്നതിനുള്ള കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ സൈനികവല്‍ക്കരണത്തിനും, യുദ്ധത്തിനും, ആക്രമത്തിനും, അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും അവ മൂലം സമൂഹത്തിന്റെ സ്വഭാവത്തിലും മൊത്തം സമൂഹത്തിലുമുണ്ടാകുന്ന പുരുഷവല്‍ക്കരണത്തിനുമെതിരെ പോരാടുന്നതും സ്‌ത്രീകളാണെന്നത് ആശ്ചര്യജനകമല്ല. യുദ്ധത്താലും, അക്രമത്താലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലാലും ഛിന്നഭിന്നമായിപ്പോകുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് സാധാരണയായി സ്‌ത്രീകളാണ്. സിന്തിയ എന്‍ലോ (Cynthia Enloe) എഴുതുന്നത് വീട്ടിനകത്തെ ആക്രമങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ " സൈന്യത്തിലെ ജോലി മറ്റേത് ജോലിയേക്കാളും അധികം വീട്ടിനകത്തെ ആക്രമത്തിന് ഇട നല്‍കുന്നു എന്ന് അംഗീകരിക്കുന്നു" എന്നാണ്. ഇതിനിടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാനിസ്ഥാന്‍ അധിനിവേശത്തിന്റെ പ്രാഥമിക ലക്ഷ്യം അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളെ വിമോചിതരാക്കുക എന്നതാണെന്ന അവകാശവാദം നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനോടുള്ള പ്രതികരണമായി സുനേറ തൊബാനി (Sunera Thobani) ഇങ്ങനെ എഴുതുന്നു;

ലിംഗപരമായ ബന്ധങ്ങളുടെ തലത്തിൽ ആശയപരമായ ഒരു യുദ്ധം നടത്തുക വളരെ അത്യന്താപേക്ഷിതമായിരുന്നു, എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും സ്രോതസ്സുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് പിന്തുണ നേടിയെടുക്കുന്നതിലും എത്രയോ എളുപ്പമായിരുന്നു അഫ്‌ഗാനിസ്ഥാനിലെ മുസ്ലീം സ്‌‌ത്രീകളെ വിമോചിപ്പിക്കുന്നതിനു വേണ്ടി പാശ്ചാത്യ ജനതയുടെ പിന്തുണ നേടിയെടുക്കുക എന്നത്.”

മാനുഷികമായ പരിഗണനകള്‍ എന്നു തോന്നിപ്പിക്കുന്ന ചിലതൊക്കെ പ്രകൃതിവിഭവങ്ങള്‍ക്കായുള്ള സാമ്രാജ്യത്വ യുദ്ധത്തിനുള്ള ദുര്‍ബലമായ ന്യായീകരണമായി മാറുന്നതുപോലെത്തന്നെ, സൈനിക കോണ്‍‌ട്രാൿടര്‍മാരും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരും തങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരും (inclusive), സാമൂഹികമായി പുരോഗമനേച്ഛുക്കളും, ലിംഗസമത്വത്തില്‍ ഊന്നുന്നവരും ആയി സ്വയം ചിത്രീകരിക്കാറുണ്ട്. അവരുടെ കോര്‍പ്പറേറ്റ് വെബ് സൈറ്റുകളില്‍ തങ്ങളുടെ മുഖ്യ ബിസിനസ്സിനെ 'സൌന്ദര്യവര്‍ദ്ധകവസ്‌തുക്കള്‍ പൂശി' അവതരിപ്പിക്കുന്നത് ഇതൊക്കെ യുദ്ധത്തിനായാണെന്നും ജനങ്ങളെ കൊല്ലുന്നതിനായുള്ളതാണെന്നുമുള്ള വസ്‌തുത മറന്നുപോകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ഉദാഹരണമായി പെന്റഗണിന്റെ കോണ്‍‌ട്രാൿടര്‍മാരിലൊന്നായ നോര്‍ത്ത് റോപ്പ് ഗ്രുമ്മന് (Northrop Grumman) തങ്ങളുടെ സ്ഥാപനത്തിലെ‍ " തൊഴില്‍ശക്തിയിലെ വൈവിധ്യ"ത്തെക്കുറിച്ച് ഗീര്‍വാണമടിക്കുകയും തങ്ങളുടെ വനിതാ എൿസിക്യൂട്ടീവുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കനഡയിലേയും അമേരിക്കയിലെയും പ്രതിരോധ വ്യവസായസ്ഥാപനങ്ങള്‍ Women in Defence and Security (WiDS) പോലുള്ള സംഘടനകള്‍ രൂപീകരിക്കുകയും, കനഡയുടെ ദേശീയ പ്രതിരോധ വകുപ്പുമായി ചില ധാരണാ പത്രങ്ങൾ (memoranda of understanding) ഒപ്പിടുകയും ചെയ്യുന്നു. ഇവരൊക്കെത്തന്നെ "കനഡയില്‍ പ്രതിരോധത്തിലും സുരക്ഷാ പ്രൊഫഷനിലും ഒക്കെ നേതൃസ്ഥാനത്തുള്ള വനിതകളുടെ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി" 550 ഓളം പ്രതിരോധ സുരക്ഷാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള Canadian Association of Defence and Security Industries (CADSI)ല്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ളവരുമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും നിരവധിപേരുടെ മരണത്തിനിടയാക്കിയ "ബങ്കര്‍ ബസ്റ്റർ‍" ബോംബുകളുടെയും ടോം ഹാക്ക്, പാട്രിയറ്റ് മിസൈലുകളുടെയും നിര്‍മ്മാതാക്കളായ റേതിയോണ്‍ (Raytheon) പ്രഖ്യാപിക്കുന്നത്

"Diversity at Raytheon is about inclusiveness — providing an atmosphere where everyone feels valued and empowered to perform at a peak level, regardless of the many ways people are different" എന്നാണ്.

റേതിയോണില്‍ വൈവിധ്യം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലാണ് - പല രീതികളിലും ആളുകള്‍ വ്യത്യസ്തരാണെങ്കിലും, ഓരോരുത്തര്‍ക്കും തങ്ങള്‍ വിലമതിക്കപ്പെടുന്നവരാണെന്ന് തോന്നുന്ന, ഓരോരുത്തരെയും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ശക്തരാക്കുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നതില്‍.”

സി.ഐ.എ, എൻ‍.എസ്.എ, Defence Intelligence Agency (DIA), US Department of Defence, Department of Homeland Security എന്നിവയ്‌ക്കൊക്കെ സാങ്കേതികവിദ്യയും ആളുകളെയും നല്‍കുന്നതില്‍ ഏറ്റവും മുന്നിലുള്ള Booz Allen Hamilton എന്ന വെര്‍ജീനിയ ആസ്ഥാനമായ കമ്പനിയും (സി.ഐ.എയുടെ മുന്‍ ഡയറക്ടര്‍ ആയിരുന്ന R. James Woolsey ഇപ്പോള്‍ Booz Allen ന്റെ വൈസ് പ്രസിഡന്റ് ആണ്.) തൊഴില്‍ശക്തി വൈവിധ്യത്തെക്കുറിച്ച് മേന്മ നടിക്കുന്നവരാണ്. അവര്‍ പറയുന്നത്

"because we believe that diversity of backgrounds contributes to different ideas, which in turn drives better results for clients. To us, diversity means all the ways individuals differ from one another—race, gender, ethnicity, physical abilities, educational background, country of origin, age, sexual orientation, skills, income, marital status, parental status, religion, work experience, and military service" എന്നാണ്.

Aegis Defence Services എന്ന കമ്പനിയും മോശമല്ല. ഇവരുടെ ജീവനക്കാര്‍ ബാഗ്ദാദിലെ എയര്‍‌പോര്‍ട്ട് റോഡില്‍ വെച്ച് സാധാരണക്കാര്‍ക്ക് നേരെ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ നിറയൊഴിക്കുന്നത് വീഡിയോ ക്യാമറയില്‍ പെട്ടിരുന്നു. ഈ കമ്പനി പറയുന്നത് "Our equal-opportunity policy emphasizes our aim to create a work environment that is inclusive and non-discriminatory, where all employees are empowered by their individuality and encouraged to use it in order to achieve success" എന്നത്രെ. പാരിസ്ഥിതിക്ക് നാശം വരുത്തുന്ന കോര്‍പ്പറേഷനുകളെ "ഗ്രീന്‍ വാഷ് " ചെയ്യുന്നത് തന്നെ അധാര്‍മ്മികമാണ്. എന്നിരിക്കെ ഇത്തരം കോര്‍പ്പറേഷനുകള്‍ മുകളില്‍ പറഞ്ഞതുപോലുള്ള mission and values statements നൽകുന്നതിന്റെയും വൈവിധ്യത്തിനോട് തങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടെന്ന് അവകാശപ്പെടുന്നതിന്റെയും ഒക്കെ പിറകില്‍ തികഞ്ഞ അശ്ലീലത ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ സൈന്യങ്ങള്‍ തങ്ങള്‍ അഫ്‌ഗാന്‍ വനിതകളെ വിമോചിതരാക്കുകയാണ് എന്നു അവകാശപ്പെടുന്നത് ഇതിന്റെ പൂരകമാണ്.

ഉപസംഹാരം

ആഗോള ആയുധവ്യാപാര ഉടമ്പടി (Global Arms Trade Treaty) പോലുള്ള ചില ഉടമ്പടികള്‍ക്കായി പല എൻ‍.ജി.ഒകളും പ്രചരണം നടത്തുന്നുണ്ട്. എങ്കിലും സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന വ്യവസായങ്ങളുടേയും രാഷ്‌ട്രീയക്കാരുടേയും(political actors) കൂട്ടുകെട്ടും, അമേരിക്കയും ഇസ്രായേലും അതുപോലെ ക്ലസ്റ്റര്‍ ആയുധങ്ങളുടെ (cluster munitions) മറ്റു പ്രധാന ഉല്പാദകരും ഉപയോക്താക്കളും കഴിഞ്ഞ മാസം നടന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന ക്ലസ്റ്റര്‍ ആയുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്‌ട്ര ഉടമ്പടി പാസാക്കിയതുമായ ഡബ്ലിന്‍ ഡിപ്ലോമാറ്റിക് കോണ്‍ഫെറെന്‍സ് ഓണ്‍ ക്ലസ്റ്റര്‍ മ്യൂനിഷനില്‍ നിന്ന് വിട്ടു നിന്ന രീതിയും കാണുന്ന നമുക്ക് സൈനിക കരാറുകളിലൂടെയും യുദ്ധാനുബന്ധലാഭത്തിലൂടെയും വലിയൊരു വിഭാഗത്തിന്റെ ചിലവില്‍ കുറച്ചുപേര്‍ അശ്ലീലമായ ലാഭം ഉണ്ടാക്കുന്ന വ്യവസ്ഥക്കെതിരെ ഇത്തരം തന്ത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നാം പോകേണ്ടതുണ്ടെന്നുള്ളത് വ്യക്തമാണ്. ആ വ്യവസ്ഥയുടെ പേര്‍ മുതലാളിത്തം എന്നാണ്. നമ്മെപ്പോലെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുതലാളിത്തത്തിന്റെ സൈനികവല്‍ക്കരണത്തെയും ആക്രമണാത്മകതയെയും, അതിന്റെ എല്ലാ രൂപങ്ങളെയും, നമ്മുടെ സമൂഹങ്ങളിൽ‍, രാജ്യത്തിനകത്തും പുറത്തും, എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നത് തുടരേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ‍, യുദ്ധങ്ങളുടെ പരസ്‌പരബന്ധം, നവലിബറല്‍ ആഗോളവല്‍ക്കരണം, കോര്‍പ്പറേറ്റുകളുടെ ലാഭം, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന രീതികൾ, "സമാധാനപാലനം", "പുനര്‍ നിര്‍മ്മാണം", കുടിയേറ്റത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും സൈനികവല്‍ക്കരണവും(criminalization and militarization of immigration) സ്‌ത്രീകള്‍ക്കെതിരായ ആക്രമം, കോളനിവല്‍ക്കരണം എന്നിവയെ മനസ്സിലാക്കാന്‍ കഴിവുള്ള ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും, രൂപീകരിക്കുകയും, നിലനിര്‍ത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാദ്ധ്യത ആയി മാറുന്നു.

*

പ്രൊഫസർ അസീസ് ചൌധരി എഴുതിയ The Military-Industrial Complex: Impacts on the Third World എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ലേഖനത്തോടനുബന്ധിച്ചുള്ള കുറിപ്പുകള്‍ക്കും ലിങ്കുകള്‍ക്കും ദയവായി ഇംഗ്ലീഷിലുള്ള ലേഖനം നോക്കുക.

അധിക വായനക്ക്

അധിനിവേശത്തിന്റെ താവളങ്ങള്‍

ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍

6 comments:

വര്‍ക്കേഴ്സ് ഫോറം said...

യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം എന്നിവയുടെയൊക്കെ ദുരന്തം അനുപാതരഹിതമായി വന്നു വീഴുന്നത് സ്‌ത്രീകളുടെ മേലാണ്. സ്‌ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം സംഘര്‍ഷമേഖലകളില്‍ മാത്രമല്ല കാണാനാകുന്നത്. മറിച്ച് വിവിധ കമ്മ്യൂണിറ്റികളുടേയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള സൈനികവല്‍ക്കരണവും, ചെറുകിട ആയുധങ്ങളുടെ വ്യാപനവുമൊക്കെ വീട്ടിലും സമൂഹത്തിലും സ്‌ത്രീകള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, മാറിപ്പാര്‍ക്കേണ്ടിവരൽ‍, സൈനിക പുരുഷത്വത്തിന്റെ ഉല്ലാസാഘോഷങ്ങൾ എന്നിങ്ങനെയുള്ള കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്‌ത്രീകള്‍ക്കാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാകുന്നതിനുള്ള കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ സൈനികവല്‍ക്കരണത്തിനും, യുദ്ധത്തിനും, ആക്രമത്തിനും, അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും അവ മൂലം സമൂഹത്തിന്റെ സ്വഭാവത്തിലും മൊത്തം സമൂഹത്തിലുമുണ്ടാകുന്ന പുരുഷവല്‍ക്കരണത്തിനുമെതിരെ പോരാടുന്നതും സ്‌ത്രീകളാണെന്നത് ആശ്ചര്യജനകമല്ല. യുദ്ധത്താലും, അക്രമത്താലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലാലും ഛിന്നഭിന്നമായിപ്പോകുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് സാധാരണയായി സ്‌ത്രീകളാണ്.

Anonymous said...

ഇന്‍ഡ്യയിലെ മാവോയിസ്റ്റുകള്‍മുതല്‍ ദരിദ്ര സോമാലിയയിലെ ഗറില്ലകള്‍വരെ ഉപയോഗിക്കുന്നതു ഏറ്റവും വില കുറഞ്ഞ ചീനാനിര്‍മ്മിതമൈനുകളാണ് (9 ഡോളര്‍) എന്നു എത്രപേര്‍ക്കറിയാം?

Anonymous said...

മാലെഗാവില്‍ പ്രഗ്യാസിംഗ് മാതയും,പുരൊഹിതും ഉപയോഗിച്ചതും ഇതേ ചീന 'നിര്‍മ്മിതം'തന്നെയോ എന്നറിഞ്ഞാല്‍ കൊള്ളാം.

S Remesan.എസ്.രമേശൻ said...

ഇന്നത്തെ ലോകത്തിന്റെ അവസ്ഥാന്തരങ്ങളിലേക്കു തുറന്നിട്ട അറിവുകളുടെ
ഒരു ജാലകമാണു് ഈ ലേഖനം.
വര്‍ക്കേഴ്സ് ഫോറത്തിനു് അഭിനന്ദനങ്ങള്‍

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ രമേശൻ
ഇത്രയും വലിയൊരു ലേഖനം വായിക്കാനും അഭിപ്രായം പറയാനും കാണിച്ച ക്ഷമയ്‌ക്ക് നന്ദി. ഇത് പരിഭാഷപ്പെടുത്താനെടുത്ത അദ്ധ്വാനം വെറുതെ ആയില്ലെന്ന് വിശ്വസിക്കുന്നു.

Anonymous said...

nannai

03/01/09