Sunday, January 17, 2010

സത്യത്തില്‍ എന്താണ് സംഭവിച്ചത്?

കെ.എസ്. മനോജ് പാര്‍ട്ടിയില്‍ ചേരുമ്പോഴും അതിനുമുമ്പും ഇപ്പോഴും ഈ പാര്‍ട്ടിയുടെ പ്രപഞ്ചവീക്ഷണം വൈരുധ്യാധിഷ്ഠിത ഭൗതികവാദം തന്നെയാണ്. സ്വന്തം വിശ്വാസം, പാര്‍ട്ടി അംഗങ്ങളായിരിക്കെ സംരക്ഷിക്കുന്ന പതിനായിരങ്ങള്‍ക്കൊപ്പമാണ്, വിശ്വാസിയായ ഡോക്ടര്‍ കെ.എസ്. മനോജും സ്വന്തം വിശ്വാസം ഒരു പരിക്കുമേല്‍ക്കാതെ സംരക്ഷിച്ചുകൊണ്ട് ഇത്രയുംകാലം പാര്‍ട്ടി അംഗമായി തുടര്‍ന്നത്. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും 'വൈരുധ്യാധിഷ്ഠിത ഭൗതികവാദം' ഉപേക്ഷിച്ചതായി പാര്‍ട്ടി പറഞ്ഞിട്ടില്ല. ഇതിന്നിടയില്‍ സ്വന്തം പവിത്രമായ വിശ്വാസം സംരക്ഷിക്കാന്‍ പറ്റുന്നില്ലെന്ന്, 'അധികാര'ത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവരല്ലാതെ മറ്റാരും പറഞ്ഞു കേട്ടിട്ടില്ല!


കെ.എസ്. മനോജ് 'തോല്‍ക്കുന്നതിന്' മുമ്പ് അഭിമുഖീകരിച്ച പ്രശ്‌നം, സ്വന്തം മതവിശ്വാസത്തെയും രാഷ്ട്രീയ സമീപനത്തെയും എങ്ങനെ സമന്വയിപ്പിക്കാമെന്നായിരുന്നു. ആരുടെയും സമ്മര്‍ദമില്ലാതെ അത് അദ്ദേഹം സ്വയം പരിഹരിച്ചതുകൊണ്ടാണ്, അദ്ദേഹത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ കഴിഞ്ഞത്. ഇന്നെന്നപോലെ അന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അഭിവാദ്യം ചെയ്തത് കെ.എസ്. മനോജിന്റെ അവിശ്വാസത്തെയോ വിശ്വാസത്തെയോ അല്ല, മറിച്ച് അദ്ദേഹത്തിന്റെ ജനപക്ഷ രാഷ്ട്രീയ സന്നദ്ധതയെയാണ്.

അന്നത്തെ പാര്‍ട്ടിക്കില്ലാത്ത എന്തെങ്കിലും പ്രത്യേകത, ഇന്നത്തെ പാര്‍ട്ടിക്ക് പെട്ടെന്നുണ്ടായി എന്ന് ആരും ഇതുവരെയും കണ്ടെത്തിയിട്ടുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം സര്‍വ മതനിരപേക്ഷ പാര്‍ട്ടികളുടെയും ദൗത്യം, അതില്‍ അംഗങ്ങളായിച്ചേരുന്നവരുടെ 'മതവിശ്വാസം' ആവിഷ്‌കരിക്കാന്‍ അവസരമൊരുക്കലല്ലെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഒരു സെക്യുലര്‍ രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്ന വ്യത്യസ്ത മതവിശ്വാസികളും അങ്ങനെയല്ലാത്തവരും സ്വന്തം മതതത്ത്വങ്ങള്‍ നടപ്പിലാക്കാനല്ല, മറിച്ച് ആ പാര്‍ട്ടിയുടെ നയപരിപാടികള്‍ നടപ്പിലാക്കാനാണ് ആ പാര്‍ട്ടിയില്‍ ചേരുന്നത്.

മറ്റു സെക്യുലര്‍ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടികള്‍, വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിലധിഷ്ഠിതമായ പ്രപഞ്ചവീക്ഷണമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന്നര്‍ഥം, അതിലംഗമാകുന്നവരെ മുഴുവന്‍, അത് മതരഹിതരാക്കുന്നു എന്നല്ല; മത-മതരഹിത അവസ്ഥയെക്കുറിച്ച് അപഗ്രഥിക്കാനും അന്വേഷിക്കാനും അവര്‍ക്കുമുമ്പില്‍ അവസരമൊരുക്കുന്നു എന്നാണ്.

അഗാധമായ സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, വിശ്വാസിയോ അവിശ്വാസിയോ ആയി തുടരാനുള്ള സ്വാതന്ത്ര്യം ഓരോ അംഗത്തിനുമുണ്ട്. അഴിമതി, സ്വജനപക്ഷപാതം, പാര്‍ട്ടി അംഗങ്ങള്‍ക്ക് ചേരാത്തവിധത്തിലുള്ള ബിസിനസ്സ് താത്പര്യം എന്നിവയുടെ പേരില്‍ പലകാലങ്ങളിലായി പാര്‍ട്ടിയില്‍നിന്ന് പലരെയും പുറത്താക്കിയിട്ടുണ്ടെങ്കിലും, സ്വന്തം 'മതവിശ്വാസം' കൃത്യമായി 'കലര്‍പ്പില്ലാതെ' പുലര്‍ത്തിയതിന്റെ പേരില്‍, ആരെയെങ്കിലും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി അറിയില്ല.

എന്നാല്‍ മൗലവിമാരും പൂജാരിമാരും പാതിരിമാരുമായ ചിലര്‍, പാര്‍ട്ടിയുമായി അടുപ്പം പുലര്‍ത്തുമ്പോള്‍ത്തന്നെ, 'പ്രപഞ്ചവീക്ഷണം' സംബന്ധിച്ച താത്വിക വിയോജിപ്പിന്റെ പേരില്‍, പാര്‍ട്ടിയില്‍ അംഗത്വമെടുക്കാതെതന്നെ, അതിനെ പിന്തുണയ്ക്കും. പുറത്തുനിന്നുമാത്രം പിന്തുണയ്ക്കാതെ, ഉടന്‍ അംഗമായി ചേര്‍ന്ന്, പാര്‍ട്ടിക്കകത്ത് വരണമെന്ന്, ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ആരോടെങ്കിലും ആജ്ഞാപിച്ചതായി അറിയില്ല. പാര്‍ട്ടി പരിപാടികളോട് യോജിക്കുമ്പോള്‍ത്തന്നെ പ്രപഞ്ചവീക്ഷണം സംബന്ധിച്ച വീക്ഷണവ്യത്യാസം നിമിത്തം പാര്‍ട്ടിയെ പിന്തുണയ്ക്കുകയും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും എന്നാല്‍ 'അംഗത്വം' എടുക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്. ഇതൊക്കെ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നിരിക്കെ, ഇപ്പോള്‍ പെട്ടെന്ന് ഡോക്ടര്‍ കെ.എസ്. മനോജിനെപ്പോലെ പൊതുപ്രവര്‍ത്തനത്തില്‍ വ്യാപൃതനായ ഒരു വിശ്വാസി പെട്ടെന്ന് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെ, തെറ്റുതിരുത്തല്‍ രേഖയില്‍ കണ്ട് പേടിച്ചുപോയി എന്നു പറയുന്നത് വെറുമൊരു 'കുട്ടിക്കളി'യാണ്. കെ.എസ്. മനോജ് പാര്‍ട്ടിയില്‍ ചേരുമ്പോഴും അതിനുമുമ്പും ഇപ്പോഴും ഈ പാര്‍ട്ടിയുടെ പ്രപഞ്ചവീക്ഷണം വൈരുധ്യാധിഷ്ഠിത ഭൗതികവാദംതന്നെയാണ്. സ്വന്തം വിശ്വാസം, പാര്‍ട്ടി അംഗങ്ങളായിരിക്കെ സംരക്ഷിക്കുന്ന പതിനായിരങ്ങള്‍ക്കൊപ്പമാണ്, വിശ്വാസിയായ ഡോക്ടര്‍ കെ.എസ്. മനോജും സ്വന്തം വിശ്വാസം ഒരു പരിക്കുമേല്‍ക്കാതെ സംരക്ഷിച്ചുകൊണ്ട് ഇത്രയുംകാലം പാര്‍ട്ടി അംഗമായി തുടര്‍ന്നത്. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും 'വൈരുധ്യാധിഷ്ഠിത ഭൗതികവാദം' ഉപേക്ഷിച്ചതായി പാര്‍ട്ടി പറഞ്ഞിട്ടില്ല. ഇതിന്നിടയില്‍ സ്വന്തം പവിത്രമായ വിശ്വാസം സംരക്ഷിക്കാന്‍ പറ്റുന്നില്ലെന്ന്, 'അധികാര'ത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവരല്ലാതെ മറ്റാരും പറഞ്ഞു കേട്ടിട്ടില്ല! എന്നിട്ടും പുതിയ 'എന്തോ' കണ്ടെത്തിയ മട്ടില്‍ 'വിശ്വാസമാകെ അപകടത്തില്‍' എന്നാര്‍ത്തുവിളിക്കാന്‍മാത്രം, സത്യത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്?

മതത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് വീക്ഷണം, വസ്തുനിഷ്ഠ അവസ്ഥകളില്‍ വരുന്ന മാറ്റത്തിന്നനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതും അതിനാല്‍ത്തന്നെ സംവാദാത്മകവുമാണ്. കെ.എസ്. മനോജിന്റെ മനഃസാക്ഷിയെ നോവിച്ചത്, തെറ്റുതിരുത്തല്‍ രേഖയിലെ ഒരു കൊച്ചു വാക്യമാണെങ്കില്‍, അതിനുമെത്രയോ മുമ്പേ എഴുതപ്പെട്ട മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് വിമര്‍ശനം, മുഴുവന്‍ കെ.എസ്. മനോജ് കണ്ടിരുന്നെങ്കില്‍ അദ്ദേഹം മുമ്പേതന്നെ തലകറങ്ങി വീഴുമായിരുന്നു.

പ്രശ്‌നം സത്യത്തില്‍, മതത്തിനെതിരെയുള്ള മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തിന്റെതോ, മാര്‍ക്‌സിസത്തിനെതിരെയുള്ള മതവിമര്‍ശനത്തിന്റെതോ അല്ല, മറിച്ച് 'മതനിരപേക്ഷത'യെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ഒരു വലതുപക്ഷ അജന്‍ഡയുടേതാണ്. അതിനെ പരാജയപ്പെടുത്തണമെങ്കില്‍ മതവിശ്വാസികള്‍ എന്നോ മതരഹിതര്‍ എന്നോ ഉള്ള വ്യത്യാസം കൂടാതെ സര്‍വരും ഒന്നിച്ചുനില്‍ക്കണം. അത്തരമൊരു കൂട്ടായ്മ ഇല്ലാതാക്കാനുള്ള ഇടതുപക്ഷ വിരുദ്ധതയിലേക്കാണ് അറിഞ്ഞോ അറിയാതെയോ കെ. എസ്. മനോജ് ഇപ്പോള്‍ വഴുക്കി വീണിരിക്കുന്നത്.

പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയിലെ മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെപ്പറ്റിയുള്ള ഒരൊറ്റ വാക്യം മാത്രമെടുത്ത്, മതത്തോടുള്ള മാര്‍ക്‌സിസ്റ്റ് സമീപനം, മുമ്പത്തേതില്‍നിന്ന് ഇതാ മാറിയിരിക്കുന്നു എന്ന് ധൃതിപിടിച്ച് പ്രഖ്യാപിക്കുന്നതിലാണ് പലരുമിപ്പോള്‍ പുളകം കൊള്ളുന്നത്. എന്നാല്‍ തെറ്റുതിരുത്തല്‍ രേഖയിലെ പ്രസ്തുത ഭാഗം 'നേതൃത്വത്തിലുള്ള പാര്‍ട്ടി ഭാരവാഹികളുടെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും പെരുമാറ്റത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന ഭാഗത്തുനിന്നുള്ളതാണ്. മേലുദ്ധരിച്ച രേഖയിലെ വാക്യം കൃത്യമായും ഇതിനെ 'മാര്‍ഗനിര്‍ദേശങ്ങളില്‍' ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേതൃത്വത്തിലുള്ളവരെ ഉദ്ദേശിച്ച് എന്ന് കൃത്യമായും വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വിവാദവിധേയമായിക്കഴിഞ്ഞ ഒരു വാക്യം, രേഖയിലെ രണ്ടാം നമ്പറിലുള്ള ഒരുഖണ്ഡികയിലെ ഒരുവരി മാത്രമാണ്. രണ്ടാംനമ്പറില്‍ ആ വരിയടക്കമുള്ള മുഴുവന്‍ ഭാഗവും ഇന്നത്തെ പശ്ചാത്തലത്തില്‍ വായിച്ചാല്‍, ഒരുപാട് അവ്യക്തതകള്‍ അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ''നേതൃനിരയിലുള്ള പാര്‍ട്ടി ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ലളിതമായ ജീവിതശൈലി സ്വീകരിക്കണം. അവര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ചെലവേറിയ വിവാഹച്ചടങ്ങ് നടത്തിക്കൂടാ. സ്ത്രീധനം വാങ്ങിക്കരുത്. അവര്‍ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ മതാനുഷ്ഠാനങ്ങള്‍ സ്വയം ചെയ്യുകയോ അരുത്.''

ചെലവേറിയ വിവാഹച്ചടങ്ങ്, സ്ത്രീധനം തുടങ്ങി, നവോത്ഥാന മതപ്രസ്ഥാനങ്ങള്‍ വരെ എതിര്‍ക്കുന്ന ഒരാശയത്തില്‍ ഊന്നിക്കൊണ്ടാണ് അവര്‍ (നേതൃത്വത്തിലുള്ളവര്‍) വിവാഹ സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും, സ്വയം 'പുരോഹിതവേഷത്തിലോ', അല്ലെങ്കില്‍ അതിന് പിന്തുണയായോ പെരുമാറരുത് എന്ന് തെറ്റുതിരുത്തല്‍ രേഖ നിഷ്‌കര്‍ഷിക്കുന്നത്. ഇതിനെ വിശ്വാസിയായ ഒരു പാര്‍ട്ടി നേതാവ് പ്രാര്‍ഥിക്കരുത് എന്നുള്ള കല്പനയായി ചുരുക്കേണ്ട ഒരു കാര്യവുമില്ല.

മാര്‍ക്‌സിസം ഒരു മതത്തെപ്പോലും, കെ.എസ്. മനോജ് ഉള്‍പ്പെടെയുള്ളവര്‍ മനസ്സിലാക്കിയതുപോലെ, ഒരു 'ഏകവചന'മായിട്ടല്ല കാണുന്നത്. അത് ഒരു മതത്തിലെ വ്യത്യസ്ത പ്രവണതകളോട് ഒരേ നിലപാടല്ല നാളിതുവരെയായും പങ്കുവെച്ചുപോന്നത്. മതഭ്രാന്തും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്ന, നിഷേധാത്മക മതമൗലിക കാഴ്ചപ്പാടിനോടും സാമ്രാജ്യത്വ വിരുദ്ധ നിലപാട് പരിമിതികളോടെയാണെങ്കിലും പങ്കുവെക്കുന്ന മൗലികവാദത്തോടുപോലും അതിന് ഒരേ സമീപനം സ്വീകരിക്കാന്‍ കഴിയില്ല. തെങ്ങിനും കഴുങ്ങിനും ഒരേ തളപ്പെന്ന തത്ത്വം, മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മാത്രമല്ല ആര്‍ക്കും സ്വീകാര്യമാവുകയില്ല. ഏതു മതം എന്ന ചോദ്യത്തേക്കാള്‍ ഇന്നു പ്രസക്തം ഒരുപ്രത്യേക മതത്തിലെതന്നെ ഏതു പ്രവണതയെക്കുറിച്ചാണ് നിങ്ങള്‍ അപഗ്രഥനം നിര്‍വഹിക്കുന്നതെന്നുള്ളതാണ്. വിശകലന സൗകര്യത്തിനുവേണ്ടി ചുരുങ്ങിയത് ഏത് മതത്തെയും എട്ട് വിഭാഗങ്ങളായി വേര്‍തിരിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.

മതാത്മകമതം, സാമ്പ്രദായികമതം, നവോത്ഥാനമതം, പുനരുത്ഥാനമതം, വ്യക്തിഗതമതം, കമ്പോളമതം, വിമോചനദൈവശാസ്ത്രമതം, മതരഹിതമതം എന്നിങ്ങനെ. ഇവയോരോന്നിലും ഉപവിഭാഗങ്ങള്‍ ഉണ്ടെന്നും എട്ടിന് ഒരു മാന്ത്രികവിശുദ്ധിയുമില്ലെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് മതത്തെ ഇവ്വിധം വിഭജിക്കുന്നത്. ഇതില്‍ തെറ്റുതിരുത്തല്‍ രേഖ പ്രധാനമായും ലക്ഷ്യംവെക്കുന്നത്, അനുഷ്ഠാനങ്ങളെ പെരുപ്പിക്കുന്ന കമ്പോള പുനരുത്ഥാന മതങ്ങള്‍ക്കെതിരെയാണ്. പല ഘട്ടങ്ങളിലായി 'മതത്തെക്കുറിച്ച്' പാര്‍ട്ടി വ്യക്തമാക്കിയ നിലപാടുകളിലെ 'തുടര്‍ച്ചയില്‍വെച്ചാണ്', മതാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള രേഖയിലെ പരാമര്‍ശത്തെ അപഗ്രഥിക്കേണ്ടത്. അതിനുപകരം, ഈയൊരു വാക്യത്തെ മാര്‍ക്‌സിസത്തിനെതിരെ ഉരുക്കഴിക്കാനുള്ള ഒരു സൂക്തമായി സങ്കോചിപ്പിക്കുന്നതിലെ 'രാഷ്ട്രീയ'ത്തിനെതിരെയാണ് കെ.എസ്. മനോജ് നിലയുറപ്പിക്കേണ്ടിയിരുന്നത്.

വൈദ്യശാസ്ത്രത്തിലെ ഒരു പരാമര്‍ശത്തെ വൈദ്യശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിവുള്ള ഡോക്ടര്‍ കെ.എസ്. മനോജ്, രാഷ്ട്രീയ ശാസ്ത്രത്തിലെ ഒരു വാക്യത്തെ രാഷ്ട്രീയശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍, തിരിച്ചറിയേണ്ടതായിരുന്നു. ഒരു 'രേഖ' കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു പ്രബന്ധമല്ലെന്നും, അതില്‍ അനിവാര്യമായ സൂചനകള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍ക്കണമായിരുന്നു. അപ്പുറത്തുനിന്ന് ആ അബ്ദുള്ളക്കുട്ടി പറയുന്നതുകേട്ട്, കെ.എസ്. മനോജ് ഇപ്പുറത്തുനിന്ന് ഇങ്ങനെ കുലുങ്ങരുതായിരുന്നു. അഥവാ അങ്ങനെ കുലുങ്ങുകയാണെങ്കിലും അതു തെറ്റുതിരുത്തല്‍ രേഖയുടെ 'ചെലവി'ല്‍ വേണ്ടിയിരുന്നില്ല.

*
കെ.ഇ.എന്‍. കടപ്പാട് : മാതൃഭൂമി ദിനപ്പത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കെ.എസ്. മനോജ് പാര്‍ട്ടിയില്‍ ചേരുമ്പോഴും അതിനുമുമ്പും ഇപ്പോഴും ഈ പാര്‍ട്ടിയുടെ പ്രപഞ്ചവീക്ഷണം വൈരുധ്യാധിഷ്ഠിത ഭൗതികവാദം തന്നെയാണ്. സ്വന്തം വിശ്വാസം, പാര്‍ട്ടി അംഗങ്ങളായിരിക്കെ സംരക്ഷിക്കുന്ന പതിനായിരങ്ങള്‍ക്കൊപ്പമാണ്, വിശ്വാസിയായ ഡോക്ടര്‍ കെ.എസ്. മനോജും സ്വന്തം വിശ്വാസം ഒരു പരിക്കുമേല്‍ക്കാതെ സംരക്ഷിച്ചുകൊണ്ട് ഇത്രയുംകാലം പാര്‍ട്ടി അംഗമായി തുടര്‍ന്നത്. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും 'വൈരുധ്യാധിഷ്ഠിത ഭൗതികവാദം' ഉപേക്ഷിച്ചതായി പാര്‍ട്ടി പറഞ്ഞിട്ടില്ല. ഇതിന്നിടയില്‍ സ്വന്തം പവിത്രമായ വിശ്വാസം സംരക്ഷിക്കാന്‍ പറ്റുന്നില്ലെന്ന്, 'അധികാര'ത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവരല്ലാതെ മറ്റാരും പറഞ്ഞു കേട്ടിട്ടില്ല!

കെ.എസ്. മനോജ് 'തോല്‍ക്കുന്നതിന്' മുമ്പ് അഭിമുഖീകരിച്ച പ്രശ്‌നം, സ്വന്തം മതവിശ്വാസത്തെയും രാഷ്ട്രീയ സമീപനത്തെയും എങ്ങനെ സമന്വയിപ്പിക്കാമെന്നായിരുന്നു. ആരുടെയും സമ്മര്‍ദമില്ലാതെ അത് അദ്ദേഹം സ്വയം പരിഹരിച്ചതുകൊണ്ടാണ്, അദ്ദേഹത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ കഴിഞ്ഞത്. ഇന്നെന്നപോലെ അന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അഭിവാദ്യം ചെയ്തത് കെ.എസ്. മനോജിന്റെ അവിശ്വാസത്തെയോ വിശ്വാസത്തെയോ അല്ല, മറിച്ച് അദ്ദേഹത്തിന്റെ ജനപക്ഷ രാഷ്ട്രീയ സന്നദ്ധതയെയാണ്.

കെ.ഇ.എന്‍ എഴുതുന്നു..