Thursday, May 29, 2008

ചക്രവര്‍ത്തീ, വീണ വായിക്കരുത്.....

മദ്യപാനം ജോര്‍ജ് ബുഷിനെ ഒരിക്കല്‍ ഭ്രാന്തിന്റെ വക്കോളം എത്തിച്ചു. ചികിത്സിച്ച് രക്ഷപ്പെട്ടു. ഭ്രാന്ത് പുലമ്പാന്‍ ഭ്രാന്തനാവണമെന്നില്ല. ഇന്ത്യക്കാരും ചൈനക്കാരും ഭക്ഷണം കഴിക്കുന്നതുകൊണ്ട് ലോകത്തിന് വിശക്കുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപാട്.

ഒരുകാര്യം ബുഷ് സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു!

വാഷിങ്ടണിലെ ലോകബാങ്കിന്റെ കവാടത്തില്‍ 'ദാരിദ്ര്യത്തിനെതിരെ ഞങ്ങള്‍ പൊരുതുന്നു' എന്നെഴുതിയവര്‍ പതിറ്റാണ്ടുകള്‍ക്കുശേഷം സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

ദാരിദ്ര്യമില്ലാത്ത ലോകം, രോഗങ്ങളില്ലാത്ത ലോകം, നിരക്ഷരനില്ലാത്ത ലോകം എന്നീ മന്ത്രം ഉരുക്കഴിച്ചവര്‍ ഇപ്പോള്‍ സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

എന്തെല്ലാമായിരുന്നു അവകാശവാദങ്ങള്‍!

ഈജിപ്തിലെ കുട്ടികളെ സ്കൂളിലെത്തിച്ചു; കിര്‍ഗിസ്ഥാനില്‍ പള്ളിക്കൂടങ്ങള്‍ തുറന്നു; ആഫ്രിക്കയില്‍ ക്ഷയരോഗത്തിന് മരുന്നെത്തിച്ചു. എറിട്രിയയില്‍ മലേറിയ തുടച്ചു നീക്കി; ഇന്തോനേഷ്യയിലും ശ്രീലങ്കയിലും സുനാമിത്തിരകളെ തിരിച്ചിറക്കാന്‍ രക്ഷാസൈന്യത്തെ അയച്ചു; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ വൈദ്യുതി എത്തിച്ചു; കമ്പോഡിയയില്‍ വസ്ത്രനിര്‍മാണഫാക്ടറികള്‍ തുറന്നു; മെക്സിക്കോയില്‍ വീടുകള്‍ പണിതു...

ഇങ്ങനെ മഹാമനസ്കതയുടെ ഉന്നതശൃംഗങ്ങളില്‍നിന്ന് കാരുണ്യത്തിന്റെ ചാലുകള്‍ കീറിയവര്‍ സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

എവിടെ ഇവര്‍ സൃഷ്ടിച്ച നൂതനലോകം? എവിടെ വിപണിയുടെ ധാര്‍മികബോധം? എവിടെ രണ്ടു പതിറ്റാണ്ടിനിടയിലെ പൊളിച്ചടുക്കലുകള്‍? എവിടെ മനുഷ്യമുഖമുള്ള നൂതനലോകം?എന്തെല്ലാം ഇവര്‍ നമ്മളെ പഠിപ്പിച്ചു? എന്തെല്ലാം പുതിയ സൂക്തങ്ങള്‍ നമ്മള്‍ ഉരുവിട്ടു?

'ചരിത്രം അവസാനിച്ചു'(ഫ്രാന്‍സിസ് ഫുകുയാമ), 'നവലോക ക്രമം'(ജോര്‍ജ് ബുഷ് സീനിയര്‍), 'സംസ്കാരങ്ങളുടെ സംഘട്ടനം' (സാമുവല്‍ ഹണ്ടിങ്ട)'ലെക്സസ് ആന്‍ഡ് ഒലീവ് ട്രീ'(തോമസ് ഫ്രീഡ്മാന്‍), 'വിഭവയുദ്ധം'(മിഷെല്‍ ടിക്ളെയര്‍),'ഭീകരതക്കെതിരെ യുദ്ധം'(ജോര്‍ജ് ബുഷ്)..

പുതിയ ബ്രാഹ്മണ്യത്തിന്റെ ഈ സഹസ്രനാമങ്ങള്‍ക്കുശേഷവും അമേരിക്കന്‍പ്രസിഡന്റ് സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

വിശപ്പെന്ന കുറ്റത്തിന് വൈറ്റ്ഹൌസിലെ ചെന്നായ്ക്കള്‍ കാരണം കണ്ടെത്തി-എലികള്‍ ധാന്യം മോഷ്ടിക്കുന്നു! ദംഷ്ട്രകള്‍ ഒളിപ്പിച്ച ഫലിതം!

അമേരിക്കയ്ക്ക് എന്നും ശത്രുക്കള്‍ വേണം. ഒരു ശത്രു ഇല്ലാതായാല്‍ ഒറ്റരാത്രികൊണ്ട് അവര്‍ മറ്റൊരു ശത്രുവിനെ ഉണ്ടാക്കും! അവര്‍ സ്വാതന്ത്ര്യത്തിന് ശത്രുക്കളെ ഉണ്ടാക്കി; ജനാധിപത്യത്തിന് ശത്രുക്കളെ ഉണ്ടാക്കി; വികസനത്തിന് ശത്രുക്കളെ ഉണ്ടാക്കി; സംസ്കാരങ്ങള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കി; മതങ്ങള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കി. ഇപ്പോള്‍ വിശപ്പിനും ശത്രുക്കളെ ഉണ്ടാക്കി!

തുടരുകയാണ് കഥ.

ജോര്‍ജ് ബുഷിലൂടെ..ഐ എം എഫിലൂടെ..ലോകബാങ്കിലൂടെ..ലോകവ്യാപാര സംഘടനയിലൂടെ.

മുത്തശ്ശിക്കഥയിലെ മാന്ത്രികക്കുടുക്കകള്‍ ചോറും കറിയും തന്നില്ല. കുട്ടികള്‍ ചോറിനുവേണ്ടി പാതിരാത്രിയില്‍ ഉണര്‍ന്നു കരയും. ഉറങ്ങുന്നവരെ ദുഃസ്വപ്നം വേട്ടയാടും. ഇത് അതിശയോക്തിയല്ല. 33 രാജ്യങ്ങളെ ഭക്ഷ്യക്ഷാമം കാത്തിരിക്കുന്നു.10 കോടി മനുഷ്യര്‍ കൂടി പട്ടിണിയിലേക്ക് വീഴാന്‍ പോകുന്നു. ഇതു രണ്ടും ലോകബാങ്കിന്റെ മുന്നറിയിപ്പാണ്. വയറൊട്ടി, എല്ലുന്തി, കണ്ണുകള്‍ കുഴിഞ്ഞ അസ്ഥികൂടങ്ങള്‍ സ്വതന്ത്രവിപണികളിലെ തെരുവുവീപ്പകള്‍ക്കകത്ത് ഭക്ഷണം തെരയും.വരാന്‍ പോകുന്നത് വസന്തമല്ല; വരള്‍ച്ചയാണ്.

ആപത്തുകള്‍ മനസ്സിലാകാന്‍ വാര്‍ത്തകളിലൂടെ വെറുതെ കണ്ണോടിച്ചാല്‍ മതി. 'വിലക്കയറ്റത്തിനും ശമ്പളം വെട്ടിക്കുറച്ചതിനും എതിരെ ഈജിപ്തില്‍ ദേശവ്യാപകമായി സമരം നടന്നു.പ്രകടനക്കാര്‍ കടകള്‍ കൊള്ളയടിച്ചു, പൊലീസിനെ ആക്രമിച്ചൂ.' 'ഹെയ്തിയില്‍ ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തിലേറെ വിലകയറി. ലെസ് കെയസ് നഗരത്തില്‍ ജനങ്ങള്‍ അക്രമാസക്തരായി. നാലുപേര്‍ വെടിയേറ്റു മരിച്ചു.' 'വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഐവറി കോസ്റ്റില്‍ വന്‍ പ്രകടനം. പ്രകടനക്കാര്‍ അക്രമാസക്തരായി. പൊലീസ് വെടിവയ്പില്‍ 10 പേര്‍ക്ക് ഗുരുതരമായ പരിക്ക്.' 'കാമറൂണില്‍ വിലക്കയറ്റത്തിനെതിരെ കലാപം. കലാപം നാലുദിവസം നീണ്ടു. 40 മരണം. 15 വര്‍ഷത്തിനുശേഷം കാമറൂണിലുണ്ടായ ഏറ്റവും വലിയ കലാപം.' 'വിലക്കയറ്റത്തിനെതിരെ മൊസാമ്പിക്കില്‍ ജനങ്ങള്‍ അക്രമാസക്തരായി. നാലുപേര്‍ വെടിയേറ്റു മരിച്ചു.' 'പാലിനും അരിക്കും ഉണ്ടായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സെനെഗലില്‍ കലാപം തുടരുന്നു.' 'യെമനില്‍ ഗോതമ്പിന്റെ വില രണ്ടുമാസംകൊണ്ട് രണ്ടിരട്ടിയായി. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് അഞ്ചുദിവസം തുടര്‍ച്ചയായ കലാപം.' .......

തീര്‍ന്നില്ല,

മൌരിറ്റാനിയയില്‍, ബൊളീവിയയില്‍, മെക്സിക്കോയില്‍, ബുര്‍ക്കിന ഫാസോയില്‍, ഉസ്‌ബെക്കിസ്ഥാനില്‍..ഭക്ഷ്യക്ഷാമം പടരുകയാണ്.

പഞ്ചാബിലെ ഓട്ടോമൊബൈല്‍ കച്ചവടക്കാരന്‍ ഊണുകഴിച്ചതുകൊണ്ടാണോ യെമനില്‍ ഗോതമ്പിന്റെ വില ഉയര്‍ന്നത്? രാമനാഥപുരത്തെ പനകയറ്റക്കാരന്‍ പാലുകുടിച്ചതുകൊണ്ടാണോ സെനഗലില്‍ പാലിന് വില കയറിയത്?

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ജനപ്പെരുപ്പമായിരുന്നു ദാരിദ്ര്യത്തിനു 'കാരണം'. ലാറ്റിനമേരിക്കയില്‍ പ്രസവം നിന്നില്ലെങ്കില്‍ ലോകം പട്ടിണികിടന്നുമരിക്കും എന്നവര്‍ വിലപിച്ചു. ജനസംഖ്യ നിയന്ത്രിക്കാന്‍ അവര്‍ വിയറ്റ്നാമിലെ വയലുകളില്‍ ബോംബു വിതച്ചു; ലാറ്റിനമേരിക്കന്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ വന്ധ്യതയുടെ മരുന്നു വിതച്ചു.

ലാറ്റിനമേരിക്കയിലെ ഗര്‍ഭസ്ഥശിശുക്കളുടെ നേരെ അമേരിക്ക കാഞ്ചിവലിച്ചത് മറ്റൊന്നിനായിരുന്നു.

നിക്കരാഗ്വയിലെ തെരുവില്‍നിന്ന് ഗറില്ലകള്‍ പാടി:'ഞങ്ങള്‍ എലികള്‍ ഇന്നൊരു പൂച്ചയെ കൊന്നു.'

ലാറ്റിനമേരിക്കയില്‍ കലാപകാരികള്‍ ജനിക്കരുത്. വിടനായ രാജാവ് അന്തപ്പുരങ്ങളില്‍ തളച്ചിട്ട വെപ്പാട്ടിയുടെ ശരീരംമാത്രമാണ് അവര്‍ക്ക് ലാറ്റിനമേരിക്ക. അവര്‍ക്ക് ക്യൂബയിലെ പഞ്ചസാര വേണം, കൊളംബിയയിലെ കാപ്പി വേണം, ഹോണ്ടുറാസിലെ ഏത്തപ്പഴം വേണം, ബ്രസീലിലെ ഇരുമ്പ് വേണം,ബൊളീവിയയിലെ നാകം വേണം, വെനിസ്വേലയിലെ പെട്രോള്‍ വേണം, ചിലിയിലെ ചെമ്പ് വേണം. അതുകൊണ്ട് ജനപ്പെരുപ്പം ദാരിദ്ര്യത്തിന് കാരണമായി! ജനിക്കാനിരിക്കുന്നവന്‍ ജനിച്ചവന്റെ ശത്രുവായി!. മൂന്ന് പതിറ്റാണ്ടുകള്‍കൊണ്ട് സിദ്ധാന്തം മാറി. മനുഷ്യന്‍ ഇപ്പോള്‍ ഭാവിയുടെ ആപത്തല്ല, സ്വത്താണ്. മൂലധനമാണ്. വികാരങ്ങള്‍പോലും വിഭവമാണ്. വിഭവം വ്യാപാരമാണ്. കാലത്തിനൊപ്പം കാരണങ്ങളും മാറുന്നു. അന്ന് പട്ടിണിക്കു കാരണം ജനപ്പെരുപ്പം. ഇന്ന് കാരണം ഇന്ത്യയും ചൈനയും.

വസ്തുതകള്‍ മാറുമ്പോള്‍ വ്യാഖ്യാനങ്ങള്‍ മാറാം. എന്നാല്‍, വ്യാഖ്യാനങ്ങള്‍ക്കുവേണ്ടി വസ്തുതകളെ മാറ്റുകയാണ് അമേരിക്ക. സ്വാര്‍ഥതയാണ് അമേരിക്ക. അവര്‍ക്ക് സൌഹൃദങ്ങളില്ല,താല്‍പ്പര്യങ്ങളേയുള്ളു. അവര്‍ മെക്സിക്കോയോട് തക്കാളിയും ഫിലിപ്പീന്‍സിനോട് പൈനാപ്പിളും ഉണ്ടാക്കാന്‍ പറഞ്ഞു. അത് ആ രാജ്യങ്ങളുടെ നന്മയ്ക്കല്ല,ഫ്ളോറിഡയിലും കാലിഫോര്‍ണിയയിലും ഉണ്ടാക്കുന്നതിനേക്കാള്‍ ലാഭമായതുകൊണ്ടാണ്. കൃഷിക്കല്ല, കയറ്റുമതിക്ക് പ്രാധാന്യം നല്‍കണമെന്ന സാമ്പത്തികശാസ്ത്രവും അവര്‍ അവതരിപ്പിച്ചു. അതിന്റെ ഫലമുണ്ടായി. കൊച്ചു കൊച്ചു കൃഷിസ്ഥലങ്ങള്‍ ഇല്ലാതായി. മാലിയിലെ കൃഷിക്കാര്‍ വയലുകള്‍ വിട്ട് നഗരത്തില്‍ ചേക്കേറി. പടിഞ്ഞാറന്‍ കമ്പനിയിലെ കൂലിപ്പണിക്കാരായി മാറി. ചെറിയ രാജ്യങ്ങളിലെ ധാന്യശേഖരം കുറഞ്ഞു.ലോകത്തിന്റെ തന്നെ ധാന്യശേഖരം കാല്‍നൂറ്റാണ്ടിനിടയില്‍ ഏറ്റവും കുറഞ്ഞു. ഉണ്ണാനില്ലാതെ മനുഷ്യര്‍ ഉഴറുമ്പോള്‍ അമേരിക്ക ധാന്യം ജൈവഇന്ധനമാക്കി മാറ്റുന്നു. വിലയില്‍ ഭക്ഷ്യവിപണിയും എണ്ണവിപണിയും മത്സരിക്കുമ്പോള്‍ ചോറ് എണ്ണയായി മാറുന്നു.

2004-07ല്‍ 50 കോടി ടണ്‍ ജൈവഇന്ധനമാണ് അമേരിക്ക ഉണ്ടാക്കിയത്.അടുത്തവര്‍ഷം മാത്രം 11.40 കോടി ഭക്ഷ്യധാന്യം ജൈവഇന്ധനമാക്കും. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ കണക്കു പ്രകാരം ഇത് 82 രാജ്യത്തിനുള്ള ഭക്ഷണമാണ്. സമ്പന്നന്റെ കാറുകളുടെ വിശപ്പുമാറ്റാന്‍ ദരിദ്രന്റെ അത്താഴം റാഞ്ചുന്നു.കാറിന്റെ നിലവിളി ബുഷിന് താങ്ങാനാവുന്നില്ല. രാജരഥ്യകളില്‍ രഥമുരുളാന്‍ മനുഷ്യന്‍ ദൈവതുല്യമായി കരുതുന്ന ഭക്ഷണം കത്തിക്കുന്നു. ചോരയെങ്കില്‍ ചോര; മാംസമെങ്കില്‍ മാംസം-യന്ത്രങ്ങള്‍ക്ക് വിശക്കാതിരിക്കട്ടെ!

ധാന്യപ്പുരകള്‍ക്ക് തീ കൊളുത്തി പെട്രോളൂറ്റുന്നവര്‍ നരകത്തില്‍ നിന്ന് വേദമോതുന്നു. വൈറ്റ്ഹൌസിലെ വ്യാഘ്രങ്ങള്‍ എന്നിട്ടും ചാടിവീഴുന്നു-ഇന്ത്യയുടെ നേരെ.

ചക്രവര്‍ത്തീ, വീണ വായിക്കരുത്.

-ശ്രീ എം എം പൌലോസ് കടപ്പാട്: ദേശാഭിമാനി

5 comments:

വര്‍ക്കേഴ്സ് ഫോറം said...

മദ്യപാനം ജോര്‍ജ് ബുഷിനെ ഒരിക്കല്‍ ഭ്രാന്തിന്റെ വക്കോളം എത്തിച്ചു. ചികിത്സിച്ച് രക്ഷപ്പെട്ടു. ഭ്രാന്ത് പുലമ്പാന്‍ ഭ്രാന്തനാവണമെന്നില്ല. ഇന്ത്യക്കാരും ചൈനക്കാരും ഭക്ഷണം കഴിക്കുന്നതുകൊണ്ട് ലോകത്തിന് വിശക്കുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപാട്.

ഒരുകാര്യം ബുഷ് സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു!

വാഷിങ്ടണിലെ ലോകബാങ്കിന്റെ കവാടത്തില്‍ 'ദാരിദ്യ്രത്തിനെതിരെ ഞങ്ങള്‍ പൊരുതുന്നു' എന്നെഴുതിയവര്‍ പതിറ്റാണ്ടുകള്‍ക്കുശേഷം സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

ദാരിദ്ര്യമില്ലാത്ത ലോകം, രോഗങ്ങളില്ലാത്ത ലോകം, നിരക്ഷരനില്ലാത്ത ലോകം എന്നീ മന്ത്രം ഉരുക്കഴിച്ചവര്‍ ഇപ്പോള്‍ സമ്മതിക്കുന്നു-ലോകത്തിന് വിശക്കുന്നു.

ശ്രീ എം എം പൌലോസിന്റെ ശക്തമായ ഒരു രചന.

പ്രിയ said...

"അവര്‍ മെക്സിക്കോയോട് തക്കാളിയും ഫിലിപ്പീന്‍സിനോട് പൈനാപ്പിളും ഉണ്ടാക്കാന്‍ പറഞ്ഞു. അത് ആ രാജ്യങ്ങളുടെ നന്മയ്ക്കല്ല,ഫ്ളോറിഡയിലും കാലിഫോര്‍ണിയയിലും ഉണ്ടാക്കുന്നതിനേക്കാള്‍ ലാഭമായതുകൊണ്ടാണ്. കൃഷിക്കല്ല, കയറ്റുമതിക്ക് പ്രാധാന്യം നല്‍കണമെന്ന സാമ്പത്തികശാസ്ത്രവും അവര്‍ അവതരിപ്പിച്ചു. അതിന്റെ ഫലമുണ്ടായി. കൊച്ചു കൊച്ചു കൃഷിസ്ഥലങ്ങള്‍ ഇല്ലാതായി. മാലിയിലെ കൃഷിക്കാര്‍ വയലുകള്‍ വിട്ട് നഗരത്തില്‍ ചേക്കേറി. പടിഞ്ഞാറന്‍ കമ്പനിയിലെ കൂലിപ്പണിക്കാരായി മാറി. ചെറിയ രാജ്യങ്ങളിലെ ധാന്യശേഖരം കുറഞ്ഞു.ലോകത്തിന്റെ തന്നെ ധാന്യശേഖരം കാല്‍നൂറ്റാണ്ടിനിടയില്‍ ഏറ്റവും കുറഞ്ഞു "

യാഥാര്ത്യങ്ങള് വല്ലാതെ ഭയപ്പെടുത്തുന്നു

Baiju Elikkattoor said...

very impressive post... it seems the existence of humanity lies in distruction of US economy.

Jayasree Lakshmy Kumar said...
This comment has been removed by the author.
Jayasree Lakshmy Kumar said...

quite informative