Thursday, July 3, 2008

മാധ്യമങ്ങളുടെ പാഠപുസ്തക പര്‍വം

കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നീക്കങ്ങള്‍ക്കെതിരെ ഇടത് തീവ്രവാദ നിലപാടുകളില്‍നിന്നാരംഭിച്ച വിമര്‍ശനങ്ങള്‍ ഇന്ന് വലതുപക്ഷ തീവ്രവാദ നിലപാടുകളായി വിദ്യാഭ്യാസ മണ്ഡലത്തെയും സാമൂഹ്യജീവിതത്തെയും കലാപകലുഷിതമാക്കാന്‍ ശ്രമിക്കുകയാണ്. പൊതുവിദ്യാഭ്യാസം തകര്‍ക്കുകയും ഭരണഘനാപരമായ ഉത്തരവാദിത്വത്തില്‍നിന്ന് പിന്‍തിരിയുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി വളര്‍ന്നു വികസിക്കേണ്ട, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളെ വാണിജ്യവല്‍ക്കരണത്തിനും വരേണ്യവല്‍ക്കരണത്തിനും വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ പോരാടുന്ന ഒരു സംസ്ഥാന സര്‍ക്കാറിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കുന്ന ഇടതുപക്ഷത്തിനെതിരായി തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് കുത്തക മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയശക്തികളും ഇടതുപക്ഷമായി അഭിനയിച്ചുനടക്കുന്ന ചില ബുദ്ധിജീവികളും ചേര്‍ന്നു നടത്തിയത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ചരിത്രബോധവും ശാസ്ത്രീയ ചിന്താരീതിയും രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പാഠപുസതകങ്ങളെ അന്ധമായി എതിര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ വളര്‍ത്താനാണ് കേരളത്തിലെ മാധ്യമങ്ങള്‍ തുനിഞ്ഞിറങ്ങിയത്. ഇന്നിപ്പോള്‍ വിവാദമായിത്തീര്‍ന്ന ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിനെതിരായി വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങള്‍ എഴുതിവിട്ടത് ആദ്യമായി മാതൃഭൂമി പത്രമായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷ സര്‍ക്കാറിനുമെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സ്പെഷ്യലിസ്റ്റായിരിക്കുന്നു മാതൃഭൂമി എന്ന ദേശീയപത്രം എന്ന് സംശയിക്കേണ്ട അവസ്ഥയാണുള്ളത്. മാതൃഭൂമി ആരംഭിച്ച ആരോപണങ്ങള്‍ ഏറ്റുപിടിച്ചാണ് മറ്റുപത്രമാധ്യമങ്ങളും ചില വലതുപക്ഷ വിദ്യാര്‍ഥി-യുവജനസംഘടനകളും അധ്യാപകസംഘടനകളും രംഗത്തു വന്നത്. ഇപ്പോള്‍ മുസ്ളിംമത സംഘടനകളും സഭയും എന്‍ എസ് എസ്സുമെല്ലാം സത്യാവസ്ഥയെന്തെന്നുപോലും പരിശോധിക്കാനുള്ള ക്ഷമ കാണിക്കാതെ ഏഴാംക്ലാസിലെ സാമൂഹ്യപാഠപുസ്തകം മതനിഷേധവും നിരീശ്വരവാദവും പ്രചരിപ്പിക്കുകയാണെന്ന് മുറവിളി കൂട്ടുകയാണ്.

മാതൃഭൂമി ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ആരോപണം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള 'ഇനിയും മുന്നോട്ട് ' എന്ന പാഠഭാഗത്തില്‍ ഗാന്ധിജിക്കും നെഹറുവിനും വേണ്ടത്ര പ്രാധാന്യമില്ലെന്നായിരുന്നു. എന്താണ് വസ്തുത? ഇനിയും മുന്നോട്ട് എന്ന 14 പേജുള്ള പാഠഭാഗത്തില്‍ നാലുപേജോളം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പ് സത്യഗ്രഹവും ക്വിറ്റിന്ത്യാ സമരവുമാണ് പ്രതിപാദിക്കുന്നത്. ഇതില്‍തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്ന നെഹ്റുവിന്റെ പാര്‍ലമെന്റ് പ്രസംഗത്തിന്റെ സംക്ഷേപം കൊടുത്തിട്ടുമുണ്ട്. മറ്റൊരു ആരോപണം അക്രമസമരങ്ങള്‍ക്ക് പ്രാധാന്യം, അഹിംസാപരമായ സമരങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നാണ്. 'വളയിട്ട കൈകളില്‍ ഗര്‍ജിക്കുന്ന തോക്ക് ' എന്ന 13 പേജ് വരുന്ന പാഠഭാഗത്തില്‍ 10 വരി കഴിച്ച് ബാക്കിയെല്ലാം സഹനസമരമാണ് പ്രതിപാദിക്കുന്നത്. അക്രമസമരങ്ങളില്‍ സ്വാതന്ത്ര്യസമരസേനാനികള്‍ ഏര്‍പ്പെട്ടതായി ഒരു ധ്വനിയും ഈ പാഠത്തില്‍ ഇല്ല. പിന്നെയൊരു ആരോപണം നെഹ്റുവിന് പ്രാധാന്യം കുറച്ചുവെന്നതാണ്. 'ഇനിയും മുന്നോട്ട്', 'മനുഷ്യത്വം വിളയുന്ന ഭൂമി' എന്നീ രണ്ടു ഭാഗങ്ങളിലും നെഹ്റുവിന്റെ ആശയങ്ങള്‍ക്കും ജീവിതവീക്ഷണങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടുത്തിരിക്കുന്നതെന്ന് പാഠഭാഗം ഒന്നോടിച്ചുപോകുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇതുപോലുള്ള, വസ്തുതയുമായി ഒരുവിധ ബന്ധവുമില്ലാത്ത, പെരും നുണകളാണ് മാധ്യമങ്ങളും വലതുപക്ഷ ശക്തികളും പ്രചരിപ്പിക്കുന്നത്. സാമൂഹ്യതാല്പര്യങ്ങളും പുരോഗതിയും ബൂര്‍ഷ്വാമാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒരിക്കലും പ്രശ്നമാവുന്നില്ല. തങ്ങളുടെ ചൂഷണം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ വ്യവസ്ഥയുടെ നിലനില്‍പ്പും അതിജീവനവും മാത്രമാണ് അവരുടെ അജന്‍ഡ. അതിനായി എന്ത് വൃത്തികേടും അപവാദങ്ങളും പ്രചരിപ്പിക്കാന്‍ ബൂര്‍ഷ്വാസിക്ക് മനഃസാക്ഷിക്കുത്തില്ല. ബൂര്‍ഷ്വാ മാധ്യമവ്യവസ്ഥയുടെ നെറികെട്ട പ്രചാരവേലയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ലെനില്‍ എഴുതി: "ബൂര്‍ഷ്വാസിയെ നോക്കൂ..... അവര്‍ക്ക് വേണ്ടതെന്തോ അത് പ്രചരിപ്പിക്കാന്‍ അവര്‍ക്കെന്തൊരു സാമര്‍ഥ്യമാണ്! അവരുടെ പത്രങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികള്‍ അവരുടെ ബൂര്‍ഷ്വാസ്ഥാപനങ്ങളെ മാതൃകാസ്ഥാപനങ്ങളായി വാഴ്ത്തുന്നതും~ അവരുടെ വ്യവസ്ഥക്കെതിരാവുന്നവയെ അപകടകാരിയാക്കുന്നതും എങ്ങനെയാണെന്ന് കണ്ടില്ലേ....''

ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിലെ നവോത്ഥാന മൂല്യങ്ങളിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന എല്ലാ പാഠങ്ങളും മതനിഷേധവും നിരീശ്വരവാദവും മിശ്രവിവാഹ പ്രോത്സാഹനവുമാണെന്നെല്ലാമുള്ള ആരോപണങ്ങളാണ് ചില മതസംഘടനകളും വലതുപക്ഷ ശക്തികളും മുന്നോട്ടുവെച്ചിരിക്കുന്നത്്. 'വേര്‍തിരിവില്ലാത്ത ലോകം', 'മനുഷ്യത്വം വിളയുന്ന ഭൂമി' തുടങ്ങിയ പാഠങ്ങളെല്ലാം മനുഷ്യര്‍ക്കിടയിലെ മതപരവും ജാതീയവുമായ ഭിന്നതകള്‍ക്കപ്പുറം മാനവീയമായ ഉദ്ഗ്രഥനം ലക്ഷ്യംവെക്കുന്നതാണ്. മതവിശ്വാസങ്ങള്‍ക്കപ്പുറം മനുഷ്യരുടെ ഐക്യവും സാഹോദര്യവും വിളംബരം ചെയ്യുന്നത് എങ്ങനെയാണ് മതനിഷേധവും മതവിരുദ്ധതയുമാവുക? എല്ലാ മതങ്ങളും മനുഷ്യരെ പഠിപ്പിക്കുന്നത് മനുഷ്യര്‍ക്കിടയിലെ സമത്വവും സാഹോദര്യവും ഉറപ്പിക്കാനാണ്. മതത്തിന്റെ ആവിര്‍ഭാവകാലത്തെ ശക്തിസ്വഭാവമെന്നതുതന്നെ മനുഷ്യസ്നേഹമായിരുന്നു. അത് രൂപംകൊണ്ട കാലഘട്ടത്തിലെ അധീശത്വവ്യവസ്ഥയുടെ ക്രൂരതകള്‍ക്കെതിരായ ജീവന്മരണ പോരാട്ടമാണ് മതങ്ങള്‍ക്ക് ജനസ്വാധീനം ലഭിക്കാന്‍ കാരണമായത്.

മതങ്ങള്‍ ചൂഷകരായ ഭരണാധികാരികളുടെയും അധീശവ്യവസ്ഥയുടെയും ഉപകരണമായിത്തീര്‍ന്നതോടെയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പാതകങ്ങളുടെ പ്രത്യയശാസ്ത്രമായി മതദര്‍ശനങ്ങള്‍ പുനരുജ്ജീവിക്കപ്പെട്ടത്. അന്ധകാരപൂര്‍ണമായ മധ്യകാലഘട്ടത്തിലെ അതിക്രമങ്ങളെല്ലാം അധികാരവര്‍ഗങ്ങളുടെ ചൂഷണത്തിനുള്ള പ്രത്യയശാസ്ത്രമായി മതം പരിണമിച്ചതിന്റെ ദുരന്തഫലമായിരുന്നു. ഭൂമി കുലുക്കുന്ന ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും ചിന്താവിപ്ലവത്തിലൂടെയാണ് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ദര്‍ശനങ്ങള്‍ മതാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഈ ഭൂമുഖത്ത് യാഥാര്‍ഥ്യമായത്. ജ്ഞാനോദയത്തിന്റെയും ബൂര്‍ഷ്വാവിപ്ലവങ്ങളുടെയും ഉപകരണാത്മകമായ യുക്തിക്കപ്പുറത്ത് സര്‍ഗാത്മകവും സംവാദാത്മകവുമായ ഒരു സാമൂഹ്യസാഹചര്യത്തെയാണ് കമ്യൂണിസ്റ്റുകാരുടെ ജനാധിപത്യസങ്കല്പം വിഭാവനം ചെയ്യുന്നത്. അത് ബഹുസ്വരതയെ അംഗീകരിക്കുന്നതും ഓരോ സമൂഹത്തിന്റെയും സത്തയെയും വിശ്വാസപരവും മതപരവുമായ കെട്ടുപാടുകളെ പരിഗണിക്കുന്നതുമാണ്. പ്രകൃതിയുമായി പ്രവര്‍ത്തിച്ചും പ്രതിപ്രവര്‍ത്തിച്ചും അതിന് വിധേയമായും അതിനെ കീഴടക്കിയുമാണ് മനുഷ്യന്‍ സാമൂഹ്യജീവി എന്ന നിലയില്‍ ചുവട് ഉറപ്പിച്ചത്. സാമൂഹ്യ വികാസചരിത്രത്തിനിടയില്‍ സംഭവിച്ച അപചയങ്ങള്‍ക്കും അതിന്റെ ഫലമായ നാനാതരം വ്യഥകള്‍ക്കും അവന്‍ പരിഹാരം തേടിയത് ആദ്യം മന്ത്രവാദാനുഷ്ഠാനങ്ങളിലൂടെയും തുടര്‍ന്ന് മതങ്ങളിലൂടെയുമാണ്. ചരിത്രമേല്‍പ്പിച്ച ഭാരങ്ങളില്‍നിന്നും ജീവിതമേല്‍പ്പിച്ച അനിവാര്യമായ ക്ലേശങ്ങളില്‍നിന്നും വിമോചിതനാവുകയെന്നത് മതനിരാസത്തിന്റെതായ ലളിതയുക്തികൊണ്ട് സാധ്യമാവുന്നതല്ലായെന്ന് മാര്‍ക്സും ലെനിനുമെല്ലാം ആവര്‍ത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്.

മതത്തെ സംബന്ധിച്ച് മാര്‍ക്സിസ്റ്റുകളുടെ നിലപാട് എന്ത് എന്ന് ഇവിടെ വ്യക്തമാക്കിയത് പാഠപുസ്തകങ്ങളിലൂടെ കമ്യൂണിസവും നിരീശ്വരവാദവും ഒളിച്ചുകടത്തുന്നുവെന്ന വലതുപക്ഷ പ്രചാരവേലയുടെ പൊള്ളത്തരം സൂചിപ്പിക്കാന്‍ മാത്രമാണ്. മതത്തെയും മതവിശ്വാസത്തെയും മറ്റെന്തിനെക്കാളും പ്രധാനമായി കാണുന്നവരെപ്പോലെത്തന്നെ മതേതരവാദികളുടെ ജീവിതവും ഒരു ജനാധിപത്യ സമൂഹത്തിനകത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന പ്രാഥമികമായ സാമൂഹ്യ പാഠമാണ് "മതമില്ലാത്ത ജീവന്‍'' എന്ന പാഠഭാഗം നമ്മുടെ വരുംതലമുറകളില്‍ ഉണര്‍ത്തിക്കുന്നത്. അത് മതവിരുദ്ധമാണെന്നു പറയുന്നവര്‍ തീവ്രമതാന്ധവാദികള്‍ മാത്രമായിരിക്കും. കേരളത്തില്‍ മിശ്രവിവാഹങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന, അങ്ങനെ ചെയ്യുന്നവരെ അരുംകൊലചെയ്യുന്ന ചില തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. കാസര്‍ക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണന്‍ അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചതിനാണ് കൊലക്കത്തിക്കിരയായതെന്ന ദുഃഖകരമായ സത്യം കോണ്‍ഗ്രസ് നേതാക്കള്‍ മറന്നുപോയാലും മതേതരവിശ്വാസികളായ സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് മറന്നുകളയാന്‍ പറ്റുമോ? ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം അന്യമതസ്ഥരുമായി വിവാഹം ചെയ്യുന്നവരെ സംഘപരിവാര്‍ സംഘടനകള്‍ നിഷ്ഠുരമായി കൈകാര്യം ചെയ്യുന്ന വാര്‍ത്തകള്‍ നാമെത്രയോ കേട്ടതാണ്. പാഠപുസ്തകങ്ങളെ കാവിവല്‍ക്കരിച്ചും സരസ്വതിമന്ദിര്‍ വിദ്യാലയങ്ങളില്‍ ഹിന്ദുരാഷ്ട്രവാദവും മുസ്ളിം ഉന്മൂലനവും പാഠ്യവിഷയമാക്കിയുമാണ് ആര്‍ എസ് എസ് മതസ്വാതന്ത്ര്യം ആഘോഷിക്കുന്നത് എന്ന കാര്യം അന്തസ്സാരശൂന്യമായ കാര്യങ്ങള്‍ പറഞ്ഞ് പാഠപുസ്തകത്തിനെതിരെ രംഗത്ത് വന്നിരിക്കുന്ന മുസ്ളിം സംഘടനാനേതാക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. വ്യത്യസ്ത മതസമൂഹങ്ങളുടെ നിലനില്‍പ്പും സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നത് ഭരണഘടനയുടെ മതേതരവ്യവസ്ഥകളും അതിനുവേണ്ടി ജീവന്‍കൊടുക്കാന്‍ തയാറാകുന്ന മതേതര ജനാധിപത്യശക്തികളുമാണെന്ന കാര്യം കേരളത്തിലെ ന്യൂനപക്ഷ മത സമൂഹങ്ങളില്‍പെട്ട ചിന്താശക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാ വിശ്വാസികളും തിരിച്ചറിയുമെന്ന കാര്യം സംശയരഹിതമാണ്.

മതേതരത്വത്തിന് ദാര്‍ശനികാടിത്തറയില്ലെന്ന് വാദിച്ചുകൊണ്ട് നവോത്ഥാനമൂല്യങ്ങള്‍ക്കും സ്ഥിതിസമത്വാശയങ്ങള്‍ക്കും മരണം വിധിക്കുന്ന നവലിബറല്‍ മൂലധനവ്യവസ്ഥയും അതിന്റെ പരിലാളനയില്‍ വളര്‍ന്നുവരുന്ന പുനരുത്ഥാനശക്തികളും മാനവീകതയുടേതായ എല്ലാ പാഠങ്ങളെയും തിരസ്കരിക്കുകയാണ് . മാനവികതയെന്നത് ഇന്ന് ആഗോളമൂലധന വ്യവസ്ഥക്കും അതിന്റെ സൈനികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അധിനിവേശഭ്രമങ്ങള്‍ക്കെതിരായ നിലപാടും പോരാട്ടവുമാണ്. അനുനിമിഷം അപമാനവീകരിക്കപ്പെടുന്ന ഒരു ലോകക്രമത്തിനകത്ത് അതിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക വ്യവസ്ഥയെ പൊളിച്ചുകളയാന്‍ പഠിപ്പിക്കാത്ത, വിമര്‍ശനത്തിന്റെയും വിശകലനത്തിന്റെയും ധൈഷണിക പ്രവര്‍ത്തനത്തിനു പ്രേരിപ്പിക്കാത്ത ഒന്നും മാനുഷികമാവുക വയ്യ. ചിന്തയുടെയും പ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം സഹസ്രാബ്ദങ്ങളിലൂടെ സ്വരൂപിച്ചെടുത്ത മാനവീയമൂല്യങ്ങളെ ആദര്‍ശതലങ്ങളില്‍പോലും അനുവദിക്കാത്ത ആധിപത്യമാണ് ആഗോളവല്കരണത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് .നമ്മുടെ പാഠപുസ്തകങ്ങളിലെ, മാനവികമൂല്യങ്ങളെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന പാഠഭാഗങ്ങളെ അസഹിഷ്ണുതയോടെ കാണുന്നവര്‍ ഈ ആസുരകാലത്തിന്റെ ദുര്‍ഭഗസന്തതികളാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹ്യനീതി, ജ്ഞാനോത്സുകത, അനീതിക്കെതിരായ സമരബോധം തുടങ്ങി മാനവീകതയുടെതായ സമസ്ത മൂല്യങ്ങളെയും ദര്‍ശനങ്ങളെയും വെറുക്കുന്നവരുടെ കുടിലമായ രാഷ്ട്രീയ തട്ടിപ്പാണീ പാഠപുസ്തക വിവാദവും സമരവും.

വിജ്ഞാന വിപ്ലവങ്ങള്‍

സാമൂഹ്യനീതിയിലും സമത്വത്തിലുമധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്നതിന് പ്രാപ്തമായ ശിക്ഷിതശേഷി ആര്‍ജിക്കലാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തും വ്യവസ്ഥയെ മാറ്റാനും ഭാവിസമൂഹത്തെ പുനഃസൃഷ്ടിക്കാനും ആവശ്യമായ അറിവും രീതികളും രൂപപ്പെടുത്തിക്കൊണ്ടുമാണ് ആധുനികവിദ്യാഭ്യാസം ഈയൊരു ലക്ഷ്യത്തെ സാക്ഷാല്‍ക്കരിക്കുന്നത്. അറിവിന്റെ വിമോചനപരമായ ധര്‍മം ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണ് പ്രധാനമായും നിര്‍വഹിക്കപ്പെടുന്നത്. ഇന്‍ഫോര്‍മാറ്റിക്സിന്റെ ഈ യുഗത്തിലും വിജ്ഞാനത്തിന്റെ സാരസര്‍വസ്വമായ വിദ്യാപ്രസരണം ഔപചാരികമായ വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണ് പ്രധാനമായും സംഭവിക്കുന്നത്.

അറിവിനെ വേദമന്ത്രങ്ങളായി ലഘൂകരിച്ചുകണ്ടിരുന്ന ഫ്യൂഡല്‍ ജീവിതമൂല്യങ്ങളോടും ബ്രാഹ്മണാധിപത്യത്തോടും കലഹിച്ചുകൊണ്ടാണ് ആധുനികാശയങ്ങളും വിദ്യാഭ്യാസപ്രക്രിയയും ഇന്ത്യയില്‍ രൂപപ്പെട്ടത്. ഈശ്വരപ്രീതിക്ക് സഹായിക്കുന്ന മന്ത്രങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പഠനമാണ് വിദ്യാഭ്യാസവും ജ്ഞാനസമ്പാദനവുമെന്നായിരുന്നു ഒരുകാലത്തെ ഭാരതീയ വിദ്യാഭ്യാസ സങ്കല്പം തന്നെ. വേദമന്ത്രങ്ങള്‍ പഠിക്കാന്‍ ബ്രാഹ്മണന് മാത്രം അവകാശമുണ്ടായിരുന്ന, വേദംകേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഒരുക്കി ഒഴിക്കണമെന്ന് അനുശാസിക്കുന്ന സ്മൃതികളുടെ അധീശത്വകാലത്തോട് കലാപംചെയ്തവരാണ് അറിവിന്റെ സാര്‍വത്രികവല്‍ക്കരണത്തിനുവേണ്ടിയുള്ള സമരചരിത്രത്തിലെ ആദ്യ പോരാളികള്‍. വരേണ്യര്‍ക്ക് മാത്രം, വര്‍ണാശ്രമധര്‍മമനുസരിച്ച് ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും മാത്രം, സാധിതമായിരുന്ന വിജ്ഞാന സമ്പാദനത്തിന്റെ മണ്ഡലങ്ങളെ സ്വപ്രയത്നത്തിന്റെ സാഹസികമായ വഴികളിലൂടെ എത്തിപ്പിടിച്ച ഏകലവ്യന്മാരിലൂടെയാവാം ആദിമകാലത്തെ അറിവിന്റെ കീഴാളവല്‍ക്കരണം സാധ്യമായത്.

മനുഷ്യന്റെ സാമൂഹ്യവികാസചരിത്രത്തില്‍ മുതലാളിത്തവിപ്ലവങ്ങളോടെയാണ് ആധുനികാര്‍ഥത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വരുന്നത്. ഫ്യൂഡല്‍ബദ്ധമായ ജീവിതമൂല്യങ്ങളില്‍നിന്നും മധ്യകാലഘട്ടത്തിലെ പൌരോഹിത്യവാഴ്ചയുടെ അന്ധകാരങ്ങളില്‍നിന്നും മാനവസമൂഹത്തെ വിമുക്തമാക്കിയത് വിപ്ലവകരങ്ങളായ കണ്ടുപിടുത്തങ്ങളായിരുന്നു. 'അനന്തമജ്ഞാതമവര്‍ണനീയ'മെന്ന് കല്‍പിക്കപ്പെട്ടിരുന്ന പ്രപഞ്ചഘടനയെ സംബന്ധിച്ച സത്യങ്ങളായിരുന്നു ഒന്നാംവിജ്ഞാന വിപ്ലവത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. പ്രപഞ്ചത്തിന്റെ കേന്ദ്രം കൂടിയാണെന്ന ടോളമിയന്‍ സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ടാണ് മനുഷ്യബോധത്തെ മാറ്റിമറിച്ച് ജ്ഞാനവിപ്ലവങ്ങള്‍ ആരംഭിക്കുന്നത്. ഭൂകേന്ദ്രിതമായ ജ്യോതിഷമുള്‍പ്പെടെ ആ കാലഘട്ടത്തില്‍ ശാസ്ത്രമെന്ന് കൊണ്ടാടപ്പെട്ട എല്ലാ വിജ്ഞാനശാഖകളും അതോടെ ചോദ്യംചെയ്യപ്പെട്ടു. സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന് വന്നു. ഭൂമി സൂര്യനെ ചുറ്റുന്നത് വൃത്താകൃതിയിലല്ല അതിന്റെ ഭ്രമണപഥം അണ്ഡാകൃതിയിലാണെന്ന് കോപ്പര്‍നിക്കസ് ഊന്നിപ്പറഞ്ഞു. വേദഗ്രന്ഥങ്ങളുടെ പ്രപഞ്ചവീക്ഷണത്തെ കോപ്പര്‍നിക്കസ് ശാസ്ത്രവാദത്തിന്റെ വഴികളിലൂടെ വെല്ലുവിളിച്ചു. വിശുദ്ധഗ്രന്ഥത്തിന്റെ പ്രപഞ്ച ദര്‍ശനത്തിന് വിരുദ്ധമായ കോപ്പര്‍ നിക്കസ്സിന്റെ പുസ്തകം സഭ നിരോധിച്ചു. പ്രൊട്ടസ്റ്റന്റുകാരനായ ലൂഥര്‍പോലും കോപ്പര്‍നിക്കസിന്റെ കണ്ടുപിടുത്തങ്ങളെ വിശുദ്ധഗ്രന്ഥങ്ങളിലടങ്ങിയ അസന്ദിഗ്ധമായ സത്യത്തിന്റെ നിഷേധമെന്നു കുറ്റപ്പെടുത്തി.

ഗലീലിയോ ടെലസ്കോപ്പ് കണ്ടുപിടിച്ചതോടെ കോപ്പര്‍നിക്കസ്സിന്റെ ഭ്രമണസിദ്ധാന്തവും പരികല്പനകളും സാധൂകരിക്കപ്പെട്ടു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പ്രകൃതിനിയമങ്ങളുടെ പ്രസക്തവും ശാസ്ത്രീയവുമായ ധാരണകള്‍ ഇതോടെ വികസിക്കപ്പെട്ടു. ന്യൂട്ടന്റെ ആകര്‍ഷണ സിദ്ധാന്തത്തോടെ ഭൂമിശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം അന്നുവരെ നിലവിലുണ്ടായിരുന്ന ധാരണാവൈകല്യങ്ങളെ തിരുത്തുന്ന കണ്ടുപിടുത്തങ്ങളുടെയും തെളിവുകളുടെയും സഹായത്തോടെ പുതിയ തലത്തിലേക്കു വികസിച്ചു. കെപ്ലറിന്റെ ഗണിതനിയമങ്ങള്‍, കോപ്പര്‍ നിക്കസ്സിന്റെ പരികല്പനകള്‍, ഗലീലിയോവിന്റെ കണ്ടുപിടുത്തങ്ങള്‍, ന്യൂട്ടന്റെ സിദ്ധാന്തങ്ങള്‍ എല്ലാംകൂടി പ്രപഞ്ചത്തിന്റെ മനുഷ്യാതീതവും നിഗൂഢവുമായ പരിവേഷത്തെ മാറ്റി മറിച്ചു. ശാസ്ത്രം കൂടുതല്‍ മാനവീയമായ പ്രപഞ്ചബോധത്തെ വളര്‍ത്തി. രസതന്ത്രവും വൈദ്യശാസ്ത്രവും ഗണിതശാസ്ത്രവും ഭൌതികശാസ്ത്രവുമെല്ലാം മനുഷ്യപുരോഗതിയെ ആധുനികാര്‍ഥത്തില്‍ ധന്യവും സമരോത്സുകവുമാക്കി.

രണ്ടാം വിജ്ഞാനവിപ്ലവകാലഘട്ടം ശാസ്ത്രത്തിന്റെ അറിവുകളെ പ്രകൃതിയെ പുനര്‍നിര്‍മിക്കാനാവശ്യമായ സാങ്കേതികവിദ്യകളായി വികസിപ്പിച്ചു. വിശുദ്ധഗ്രന്ഥങ്ങളുടെ പ്രപഞ്ചദര്‍ശനത്തെ പ്രസരിപ്പിച്ചിരുന്ന പഴയ സെമിനാരി വിദ്യാഭ്യാസവും പാഠ്യപദ്ധതികളും ഇതോടെ ചോദ്യം ചെയ്യപ്പെട്ടു. ആധുനിക ഉല്പാദനവ്യവസ്ഥക്കാവശ്യമായ രീതിയില്‍ പാഠ്യപദ്ധതികളും വിദ്യാഭ്യാസക്രമവും ശാസ്ത്രോന്മുഖവും കൂടുതല്‍ മാനവീയവുമായി. തീര്‍ച്ചയായും സാങ്കേതികസാന്ദ്രമായ ഇന്നത്തെ മൂലധന വികാസക്രമം മുതലാളിത്തത്തിന്റെ ആരംഭകാലത്തെ മാനവീയമായ എല്ലാ ശാസ്ത്ര സമീപനങ്ങളെയും കൈയൊഴിച്ചുകഴിഞ്ഞിട്ടുണ്ട്.

മനുഷ്യനെ എല്ലാറ്റിന്റെയും അടിസ്ഥാനമായി കാണുന്ന ചിന്താപദ്ധതികളും ജീവിതദര്‍ശനങ്ങളുമാണ് മാനവീയമായ, ജനാധിപത്യപരവും ശാസ്ത്രീയവുമായ ഒരു വിദ്യാഭ്യാസപദ്ധതിയുടെ വീക്ഷണമായി ഭവിക്കേണ്ടത്. ആ ദിശയിലുള്ള ശ്രമങ്ങളെയും പരിഷ്കരണങ്ങളെയും ഭയപ്പെടുന്നവരാണ്, സാമൂഹ്യമാറ്റങ്ങളുടെ ഫലങ്ങളെക്കുറിച്ച് സംശയിക്കുന്ന യാഥാസ്ഥിതികരാണ്, ഇന്നിപ്പോള്‍ പാഠപുസ്തക വിവാദങ്ങളിലൂടെ നവോത്ഥാന പാരമ്പര്യത്തെയും മതത്തിന്റെ മാനവീകമായ ദാര്‍ശനികഭാവങ്ങളെയും കുട്ടികളെ പരിചയപ്പെടുത്തുന്നതിനെ തടയാന്‍ ശ്രമിക്കുന്നത്.


***

കെ ടി കുഞ്ഞിക്കണ്ണന്‍ , ദേശാഭിമാനി വാരിക

9 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നീക്കങ്ങള്‍ക്കെതിരെ ഇടത് തീവ്രവാദ നിലപാടുകളില്‍നിന്നാരംഭിച്ച വിമര്‍ശനങ്ങള്‍ ഇന്ന് വലതുപക്ഷ തീവ്രവാദ നിലപാടുകളായി വിദ്യാഭ്യാസ മണ്ഡലത്തെയും സാമൂഹ്യജീവിതത്തെയും കലാപകലുഷിതമാക്കാന്‍ ശ്രമിക്കുകയാണ്. പൊതുവിദ്യാഭ്യാസം തകര്‍ക്കുകയും ഭരണഘനാപരമായ ഉത്തരവാദിത്വത്തില്‍നിന്ന് പിന്‍തിരിയുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി വളര്‍ന്നു വികസിക്കേണ്ട, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളെ വാണിജ്യവല്‍ക്കരണത്തിനും വരേണ്യവല്‍ക്കരണത്തിനും വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ പോരാടുന്ന ഒരു സംസ്ഥാന സര്‍ക്കാറിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കുന്ന ഇടതുപക്ഷത്തിനെതിരായി തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് കുത്തക മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയശക്തികളും ഇടതുപക്ഷമായി അഭിനയിച്ചുനടക്കുന്ന ചില ബുദ്ധിജീവികളും ചേര്‍ന്നു നടത്തിയത്.

ശ്രീ കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം

Anonymous said...

why MA baby is so adamant?????. Even if they modify this book our students will study social studies. So I request them to withdraw this new book and Use old book (Which has been taught in last year) and stop this controversy. As already lot of students has studied that and there is nothing wrong in that book

Regards
365greetings.com

വിശാഖ് ശങ്കര്‍ said...

മത നിരാസത്തിന്റേതായ ലളിതയുക്തി എന്ന പ്രയോഗം ഒരു കല്ലുകടിയായി തോന്നുന്നു.

“ചരിത്രമേല്‍പ്പിച്ച ഭാരങ്ങളില്‍നിന്നും ജീവിതമേല്‍പ്പിച്ച അനിവാര്യമായ ക്ലേശങ്ങളില്‍നിന്നും വിമോചിതനാവുകയെന്നത് “ എളുപ്പമാകുന്നത് മതവിശ്വാസത്തിന്റെ ലളിതയുക്തി പ്രയോഗിക്കുമ്പോഴല്ലെ..(വിമോചിതനായി എന്നത് വെറും ഒരു തോന്നല്‍ മാത്രമാണെന്നൈരിക്കെ).

ഈ പുസ്തകം പിന്വലിച്ചാലും നമ്മുടെ കുട്ടികള്‍ സാമൂഹ്യപാഠം പഠിക്കും.ശരി തന്നെ.പക്ഷെ എന്തിനു പിന്വലിക്കണം എന്നതാണ് പ്രശ്നം.നമ്മുടെ മതേതര സമൂഹത്തില്‍ മതമില്ലതെ ജീവിക്കുന്ന മനുഷ്യരുമുണ്ട് എന്ന് സൂചിപ്പിക്കുന്നതൊ, ഒരു മതേതര സമൂഹത്തില്‍ വിശ്വാസികള്‍ക്ക് ഉള്ള ജീവസ്ഥലി ജന്മം കൊണ്ട് ഏതെങ്കിലും ഒരു മതവിശ്വാസം തന്റേതായി കിട്ടിയിട്ടില്ലാത്ത മനുഷ്യര്‍ക്കും വേണം എന്ന നിര്‍ദ്ദേശമോ, കേരളത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ കര്‍ഷക മുന്നേറ്റങ്ങളും അതിലൂടെ സംഭവിച്ച ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയും കേരള ചരിത്രത്തിന്റെ ഭാഗമായി കാണുന്നതോ , എന്താണ് ഇതിലുള്ള തകരാറ്?

ഇതില്‍ മതനിരാസമാണെന്ന് ആര്‍ക്കുന്നവര്‍ ഇന്ത്യ ഒട്ടാകെ പഠിപ്പിക്കപ്പെടുന്ന എന്‍.സി.ആര്‍.ടി സിലബസിലെ പാഠപുസ്തകള്‍ ഒരുകുറി വായിച്ചിരുന്നെങ്കില്‍ മത സ്ഥാപനങ്ങള്‍ ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടത്തുന്ന കോലാഹലങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയാണെന്നും അതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലതെ വെളിപ്പെട്ടേനേ..

വര്‍ക്കേഴ്സ് ഫോറം said...

"ചരിത്രമേല്‍പ്പിച്ച ഭാരങ്ങളില്‍നിന്നും ജീവിതമേല്‍പ്പിച്ച അനിവാര്യമായ ക്ലേശങ്ങളില്‍നിന്നും വിമോചിതനാവുകയെന്നത് മതനിരാസത്തിന്റെതായ ലളിതയുക്തികൊണ്ട് സാധ്യമാവുന്നതല്ലായെന്ന് മാര്‍ക്സും ലെനിനുമെല്ലാം ആവര്‍ത്തിച്ച് പഠിപ്പിച്ചിട്ടുണ്ട് " എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത് കേവല മത നിരാസം കൊണ്ടല്ല , മതത്തെ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ഇല്ലാക്കുന്നതിലൂടെ മാതമേ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നല്ലേ ?

വിശഖ്, അനോണിമസ്

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

Anonymous said...

കേരള കൌമുദിയില്‍ പാഠപുസ്തകം മുഴുവന്‍ നല്‍കിയിട്ടൂണ്ട്‌ വായിച്ചു നോക്കുക മൊത്തമായി ഇനി ആദ്യത്തെ അധ്യായങ്ങളില്‍ ജാതിമതപരമായി നിലനിന്ന ഉച്ചനീചത്വം ഇതു വായിച്ചാല്‍ തോന്നുന്നത്‌ നായന്‍മാരായ ജന്‍മിമാര്‍ ബാക്കി ഉള്ളവരെ ഒക്കെ അങ്ങിട്ടു പീഡിപ്പിച്ചു എന്നാണു എന്നാല്‍ യാഥാര്‍ഥ്യം അതാണോ? എന്തിനു ഇപ്പോള്‍ ഈ ജാതിമത വ്യത്യാസം ഒക്കെ പഠിപ്പിക്കണം , പുലയരെ മാറു മറക്കാന്‍ അനുവദിച്ചില്ല ചാന്നാര്‍മാര്‍ മാറു മറക്കാന്‍ കലാപം നടത്തി, ഇതു നാല്‍പ്പത്തഞ്ചു വയസ്സായ ഞാനോ എഴുപതു വയസ്സായ എണ്റ്റെ അഛനോ കണ്ടിട്ടില്ലാത്ത കാര്യം ആണൂ അപ്പോളീ പഴം പുരാണം എണ്റ്റെ മകറ്റെ തലയില്‍ കയറ്റുന്നതെന്തിനു? ഈ മാറുമറക്കല്‍ എന്ന പാഠം പഠിപ്പിക്കുമ്പോള്‍ ഞരമ്പ്‌ രോഗം ഉള്ള അധ്യാപകര്‍ക്കു അതു പല രീതിയില്‍ വ്യാഖ്യാനിക്കാം വയസ്സാരിയിച്ചു വരുന്ന പെണ്‍ കുട്ടികളെ പുളകിതരാക്കാം ഏഴാം ക്ളാസില്‍ പഠിക്കുന്ന ആണ്‍ കുട്ടിക്കു ഈ സമയം ഇതു കൌതുകം ആകേണ്ട കാര്യമില്ല താനും

ഇ കേ ജീ ചെറുകാട്‌ തുടങ്ങി ഇതിലെ ഉധരണികള്‍ എല്ലാം കമ്യൂണിസ്റ്റുകാരുടെ പുസ്തകം ആണൂ ജന്‍മി ഒരു ഭയങ്കര പീഡകന്‍ ആയിരുന്നു എന്നു കുട്ടി മനസ്സിലാക്കും, ഈ ജന്‍മി എന്നു പറയുമ്പോള്‍ ബ്റഹ്മണനും നായരും ആയിരിക്കുമല്ലോ ഈ ജന്‍മിമാരെ കണ്ടെത്താന്‍ കുട്ടിയോടു പറഞ്ഞിട്ടുണ്ട്‌ അതു നന്നായി കാരണം കുട്ടി മനസ്സിലാക്കും അവരെല്ലാം റേഷന്‍ കടയിലെ ബംഗാല്‍ പച്ചരി വാങ്ങാന്‍ പോലും കഴിവില്ലാതെ കുത്തുപാള എടുത്തിരിക്കുകയാണെന്നു

ഏതോ ഒരു ഭയങ്കര നായറ്‍ വിരുധന്‍ ഇതില്‍ കാര്യമായി നായറ്‍ ജാതിയെ ആക്ഷേപിക്കാന്‍ മാക്സിമം ശ്റമം നടത്തീട്ടുണ്ട്‌ എന്നാല്‍ ഗുരുവായൂറ്‍ കലാപം ആയാലും വൈക്കം സത്യാഗ്രഹം ആയാലും നായറ്‍ തന്നെ ആണൂ അധസ്തിതറ്‍ക്കു വേണ്ടി മുന്നിട്ടിറങ്ങിയത്‌ കേളപ്പനും ഒരു നായറ്‍ ആണല്ലോ


ഇനി വരുന്നു നിലം നികത്തലിനെതിരെ പടം നോക്കുക റോഡ്‌ ബ്ളോക്ക്‌ ചെയ്ത്‌ കുറെ വെട്ടി നിരത്തല്‍ ടീം പ്റസംഗിക്കുന്നു ഇവിടെ പാടം കൊയ്യാനോ നിലം ഒരുക്കാനോ ആളില്ല അതല്ലേ നിലം തരിശിടാന്‍ കാരണം അതു മിണ്ടുന്നില്ല പിന്നെ വരുന്നു പീറ്‍ മുഹമ്മദ്‌ അയാള്‍ ആരു ഞാന്‍ ഇതാദ്യമായ്ട്ടാണൂ കേള്‍ ക്കുന്നത്‌ മംഗള്‍ പാണ്ടെ സിനിമയില്‍ പോലും കേട്ടിട്ടില്ല എന്‍ സീ ഈ ആറ്‍ ടീ പുസ്തകം ആയി താരതമ്യം ചെയ്താല്‍ ഇതു ചവറ്റു കുട്ടയില്‍ തള്ളേണ്ട ഒരു ടെക്സ്റ്റാണൂ ഒരു കാര്യവുമില്ലാതെ കുറെ ചപ്പു ചവറുകള്‍ വാരി നിറാച്ചിരിക്കുന്നു ഒടുവില്‍ അംബാനിയെ ഒരു ഹാസ്യ രൂപേണ അവതരിപ്പിച്ചിരിക്കുന്നു പണാം ഉണ്ടാക്കുന്നത്‌ ഒരു കുറ്റം ആണോ എങ്കില്‍ പിന്നെ ദേശാഭിമാനി എന്തിനാണു എഡിഷനുകള്‍ വ്യാപിപ്പിക്കുന്നത്‌? മൊത്തത്തില്‍ ഈ പുസ്തകം ഒരു സാഡിസ്റ്റാണു എഴുതിയത്‌ ഏതു ദളിതനെ ആണു കേരളത്തില്‍ വെള്ളം എടുക്കാന്‍ ചുട്ടുകൊന്നിട്ടുള്ളത്‌ വടക്കേ ഇന്ത്യയിലെ അനാചാരം ഈ കുട്ടികളൂടെ തലയില്‍ എന്തിനു കയറ്റി വിടണം , ഈ പാഠപുസ്തകം മാത്റമല്ല ഈ പുത്യ പുസ്തകങ്ങളൂം സിലബസ്‌ ഇല്ലാതാക്കിയ പഠന രീതിയും ഒന്നായി അറബിക്കടലില്‍ കളയൂ.

Soha Shameel said...

'ഏതോ ഒരു ഭയങ്കര നായറ്‍ വിരുധന്‍ ഇതില്‍ കാര്യമായി നായറ്‍ ജാതിയെ ആക്ഷേപിക്കാന്‍ മാക്സിമം ശ്റമം നടത്തീട്ടുണ്ട്‌ എന്നാല്‍ ഗുരുവായൂറ്‍ കലാപം ആയാലും വൈക്കം സത്യാഗ്രഹം ആയാലും നായറ്‍ തന്നെ ആണൂ അധസ്തിതറ്‍ക്കു വേണ്ടി മുന്നിട്ടിറങ്ങിയത്‌ കേളപ്പനും ഒരു നായറ്‍ ആണല്ലോ'

ആരുഷീ, ആ 'നായര്‍ വിരുദ്ധന്‍' അങ്ങനെ ചെയ്തിരുന്നെങ്കില്‍ താങ്കള്‍ പറഞ്ഞ നായര്‍മാരുടെ പേരുകള്‍ ക്ലാസ്‌മുറിയിലൊരിടത്തും വരില്ലായിരുന്നല്ലോ.

-പാഠപുസ്തത്തെ വരെ ഇവ്വിധം ജാതിചിന്തയോടെ സപീപിക്കുന്നത് കഷ്ടം തന്നെ.

Anonymous said...

കേരള നവോത്ഥാനത്തിനു പിറകിലുള്ള മഹാനായ ഒരു നായരെ കുറിച്ച് പരാമര്‍ശമൊന്നുമില്ലേ ഈ പാഠപുസ്തകത്തില്‍, പി കൃഷണപിള്ള എന്ന നായരെക്കുറിച്ച്

Anonymous said...

പീ ക്രിഷ്ണപിള്ള എന്തൊരു നവോഥാനം ആണു നടത്തിയതെന്നു അറിയില്ല കമ്യൂണിസം പ്രചരിപ്പിചതാണോ നവോഥാനം രണ്ടു മൂന്നു കല്യാണം കഴിച്ചതാണോ നവോഥാനം, പീ ക്രിഷ്ണപിള്ളയെ കടിച്ച പാമ്പ്‌ നായരല്ല നമ്പൂതിരി ആണു എന്നു ഒരു പുസ്തകത്തില്‍ വായിച്ചറിവേ ഉള്ളൂ കേളപ്പന്‍ നായരാണെന്നു ഞാനും ഈയിടെ ആണു മനസ്സിലാക്കിയത്‌ പേരു കേട്ടിട്ടു ദലിതന്‍ ആണെന്നാണു വിചാരിച്ചിരുന്നത്‌

മലപ്പുറം ജില്ലയിലെ ഒരു അറ്റന്‍ഡന്‍സു രജിസ്റ്റര്‍ കാണിച്ചു അതിലെല്ലാം ആദ്യം നായര്‍ പേരുകള്‍ അവസാനം കുറെ ദലിത്‌ പേരുകള്‍ ഇവരെല്ലാം പഠിത്തം നിര്‍ത്തി അതെന്തുകൊണ്ട്‌ എന്നു കുട്ടി കണ്ടു പിടിക്കാന്‍ പറഞ്ഞിരിക്കുന്നു ഇതിണ്റ്റെ സാംഗത്യം മനസ്സിലായില്ല

ഒരു കാര്യം വ്യ്കതമായി പറയാം ഈ പുസ്തകം കുട്ടിക്കു മനസ്സില്‍ വര്‍ഗീയ വിഷം ഉണ്ടാക്കാനല്ലാതെ യാതൊരു ജനറല്‍ നോളജും നല്‍കുന്നില്ല ഇത്ര വ്ര്‍ത്തികെട്ട ഒരു പുസ്തകം എഴുതി ഉണ്ടാക്കിയവനെ ഒക്കെ മുക്കാലിയില്‍ കെട്ടി അടിക്കണം ഇണ്റ്റര്‍ കാസ്റ്റു മാരിയേജിനെ പറ്റിയുള്ള ചര്‍ച്ചയായി വഴി തിരിച്ചുവിട്ടു

ഈ പുസ്തകം ഒരു നവോഥാനം ആണെന്നു സ്ഥാപിക്കാനാണു ഇപ്പോള്‍ ശ്രമം ജാതിയില്ലാ സമൂഹം ആണു വേണ്ടതെങ്കില്‍ എന്തിനു പുലയരെ മാറുമറക്കാന്‍ അനുവദിച്ചില്ല ചാന്നാര്‍ സ്ത്രീകള്‍ മാറു മറക്കാന്‍ പ്ര്‍ക്ഷോഭം നടത്തി എന്നൊക്കെ എഴുതി വക്കുന്നു ഈ സമയം ആരാണൂ ഭരിച്ചിരുന്നതെന്നു മന പുര്‍വം പറയുന്നതുമില്ല

Anonymous said...

മലപ്പുറത്ത് എംഎസ്എഫ് പ്രവര്‍ത്തകര്‍ പാഠപുസ്തകം കത്തിച്ചതുമൂലം സംസ്ഥാനത്തിന് 3,48,000 രൂപയുടെ നഷ്ടമുണ്ടായെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 6661 പുസ്തകങ്ങളാണ് നശിപ്പിച്ചത്. 2599 പുസ്തകങ്ങള്‍ക്ക് കേടുവരുത്തി.