Sunday, January 18, 2009

മുതലാളിത്തപ്രതിസന്ധിയും സോഷ്യലിസ്റ്റ് ബദലും

പ്രൊഫസര്‍ പ്രഭാത് പട്നായിക്കുമായി ഒരു അഭിമുഖം.

ലോകമുതലാളിത്തപ്രതിസന്ധിയെ പൊതുവില്‍ സാമാന്യവത്ക്കരിച്ചുകൊണ്ടാണ് പലരും വിശദീകരിക്കുന്നത്. മുതലാളിത്ത പ്രതിസന്ധി അതിന്റെ അടിസ്ഥാന സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ സവിശേഷതകളും രൂപപ്പെടുത്തുന്നു എന്നാണല്ലോ?

1930 കളില്‍ സംഭവിച്ച പ്രതിസന്ധിയും ഇപ്പോഴത്തെ പ്രതിസന്ധിയും സദൃശമാണ്. ധനമേഖലയിലുണ്ടായ അപാരമായ കുത്തൊഴുക്കിനെത്തുടര്‍ന്നുവന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്.

1973 മുതല്‍ ഇതുവരെ സാമ്പത്തികപ്രതിസന്ധികളുടെ ഒരുപരമ്പര തന്നെയുണ്ടായി. എന്നാല്‍ ഇന്നത്തേതാണ് ഏറ്റവും വലിയപ്രതിസന്ധി. രണ്ടാംലോകമഹായുദ്ധത്തിന്റെയും 1973 ന്റെയും ഇടയില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളൊന്നും തന്നെ മുതലാളിത്തലോകത്തെ പിടിച്ചുകുലുക്കിയില്ല. കാരണം ഈ കാലയളവില്‍ കെയ്ന്‍ഷിയന്‍ തത്വങ്ങളാണ് മുതലാളിത്തലോകം പിന്‍തുടര്‍ന്നത്. അതായത് ഭരണകൂടം ഡിമാന്റ് സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്ന തത്വം. ഇത് ധനനിയന്ത്രണപദ്ധതികളിലൂടെയാണ് ഭരണകൂടം നിര്‍വഹിക്കുന്നത്. അങ്ങനെ ഭരണകൂടം കൂടുതല്‍ ഡിമാന്റ് സൃഷ്ടിക്കുമ്പോള്‍ അത് സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രോത്സാഹനമാവുന്നു. എന്നാല്‍ ആഗോളീകരണ കാലഘട്ടത്തില്‍ കെയ്ന്‍ഷിയന്‍ മാനേജ്‌മെന്റ് എന്നത് പ്രയാസകരമായി മാറുന്നു. കാരണം ഭരണകൂടം എന്നത് ദേശ രാഷ്ട്രമാണ്. അത് ഇന്ത്യന്‍ സ്റ്റേറ്റ് ആയാലും ജര്‍മ്മന്‍ സ്റ്റേറ്റ് ആയാലും ഇംഗ്ലീഷ് സ്റ്റേറ്റ് ആയാലും അതെ. ആഗോളീകരണഘട്ടത്തില്‍ ദേശരാഷ്ട്രങ്ങള്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച് നയങ്ങള്‍ രൂപവത്കരിക്കാന്‍ സാധ്യമല്ലാതായിത്തീരുന്നു. കാരണം ഫൈനാസ് ഗ്ലോബല്‍ ആണെങ്കിലും രാഷ്ട്രം ദേശീയമാണ്.

ആഗോളീകരണകാലഘട്ടത്തില്‍ സംഭവിക്കുന്നത് ഫൈനാന്‍സ് മൂലധനത്തിന്റെ ആഗോളീകരണമാണ്. അതായത് നവലിബറല്‍ നയങ്ങള്‍ പിന്തുടരുക. അതാണ് മുതലാളിത്ത രാഷ്ട്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ഈ രീതിയിലുള്ള സാമ്പത്തികക്കുഴപ്പം മൂര്‍ച്ഛിക്കുമ്പോഴെല്ലാം ധനഭീമന്‍മാര്‍ക്ക് സഹായം നല്‍കാന്‍ ഭരണകൂടം തയ്യാറാവുന്നു. ധനഭീമന്മാരെ അമേരിക്കന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നതിനാല്‍ അവര്‍ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്നു. അതായത് ഇന്ന് അമേരിക്കയില്‍ രൂപംകൊണ്ട പ്രതിസന്ധി, ഊഹവ്യാപാരത്തിന്റെ ഫലപരിണതിയാണ്. ഈ അഭുതപൂര്‍വമായ പ്രതിസന്ധി കുറെക്കാലം നീണ്ടുനില്‍ക്കുമെന്നും തന്നെയാണ് എന്റെ അഭിപ്രായം.

നവലിബറല്‍ നയങ്ങള്‍ ഉപേക്ഷിച്ച് ദേശരാഷ്ട്രങ്ങള്‍ ദേശസാല്‍ക്കരണത്തിന്റെയും ഗവണ്‍മെന്റ് നിയന്ത്രണത്തിന്റെയും മാതൃകകള്‍ സൃഷ്ടിക്കുന്നില്ലെങ്കില്‍ ഇന്നത്തെ പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധ്യമല്ല. ധനഭീകരന്മാര്‍ രക്ഷപ്പെട്ടാലും രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഇല്ലാതാവുന്നില്ല. ഈ പ്രതിസന്ധിയില്‍ നിന്നും മുതലാളിത്തം എളുപ്പം കരകയറുമെന്ന് എനിക്ക് വിശ്വാസമില്ല. അതേസമയം മുതലാളിത്തം തകരുമെന്ന ആശയവും എനിക്കില്ല. മുതലാളിത്തം തകരണമെങ്കില്‍ നിങ്ങള്‍ പൊരുതണം. മുതലാളിത്തത്തോട് സമരം ചെയ്യണം. അതാണ് ലെനിന്‍ പറഞ്ഞത്. അങ്ങനെ പോരാട്ടങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കണം. ഇന്നത്തെ സാമ്പത്തികനയങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് സ്വാഭാവികമായി സോഷ്യലിസം സ്ഥാപിക്കുക സാധ്യമല്ല.

മുതലാളിത്തപ്രതിസന്ധി യുദ്ധത്തിലേക്കു വഴിതെളിക്കുമെന്ന് ലെനിന്‍ നിരീക്ഷിച്ചിരുന്നു?

(ചിരി) ലെനിന്റെ കാലഘട്ടത്തില്‍ അത് പ്രസക്തമായിരുന്നു. ഇന്ന് യുദ്ധത്തിലേക്ക് ഈ പ്രതിസന്ധികള്‍ നയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്തിനാണ് സാമ്രാജ്യത്വം യുദ്ധനയം പിന്തുടരുന്നത്. മുതലാളിത്തത്തിന് രാഷ്ട്രങ്ങളെ വിഭജിക്കാനും കൊള്ളചെയ്യാനുമാണവര്‍ യുദ്ധം പിന്തുടര്‍ന്നത്. ഇന്നവര്‍ക്ക് സമാധാനപരമായി രാഷ്ട്രങ്ങളെ വിഭജിക്കാന്‍ കഴിയുന്നതുകൊണ്ട് എന്തിന് യുദ്ധം പിന്തുടരണം. ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം. മുതലാളിത്തവ്യവസ്ഥയെന്നു പറയുന്നത് സാമ്രാജ്യത്വവ്യവസ്ഥയെന്നുപറയുന്നത്, എല്ലാം ബോധപൂര്‍വ്വം ആസൂത്രണം ചെയ്യുന്ന ഒന്നല്ല. അത് വന്നു ചേരുന്നതാണ്. അതുകൊണ്ട് സാമ്രാജ്യത്വരാഷ്ട്രങ്ങളെയും ലോകത്തെയും യുദ്ധത്തിലേക്കു വഴിതെളിയിച്ച ആ പഴയ സാഹചര്യം ഇന്നു ലോകത്തുനിലനില്‍ക്കുന്നില്ല. എന്നാല്‍ ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വല്ലസംഘര്‍ഷങ്ങളുമുണ്ടായാല്‍ അമേരിക്ക അതില്‍ ഇടപെട്ടുകൊണ്ട് തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. ഇറാക്കിനെതിരായ അധിനിവേശയുദ്ധത്തിന്റെ പശ്ചാത്തലം പരിശോധിച്ചാല്‍ അത് വ്യക്തമാവും. പക്ഷേ, പഴയപോലെ സാമ്രാജ്യത്വത്തിന്റെ ആഭ്യന്തരവൈരുദ്ധ്യമെന്നനിലയില്‍ യുദ്ധം നടക്കാനുള്ള സാധ്യത ഇന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതേസമയം മൂന്നാം ലോകരാഷ്ട്രങ്ങളില്‍നിന്ന് അമേരിക്കക്കെതിരായ മുന്നേറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ഇന്നത്തെ സാര്‍വദേശീയ പശ്ചാത്തലം അമേരിക്കയുടെ അധിനിവേശപദവിയെ ഏതുരീതിയിലാണുബാധിക്കുക? അമേരിക്കയ്ക്ക് ലോകപദവിയില്‍ വല്ല മാറ്റവും ഇത് സൃഷ്ടിക്കുന്നില്ലെങ്കില്‍ ഇതെങ്ങനെ മുതലാളിത്തത്തിന്റെ ഗുരുതരമായ പ്രതിസന്ധിയാവും. 30- കളിലെ പ്രതിസന്ധി ലോകരാഷ്ട്രങ്ങളുടെ ശാക്തികസന്തുലനത്തെ മാറ്റിമറിക്കാന്‍ സഹായിച്ചിരുന്നവല്ലോ?

ഇന്നത്തെ പ്രതിസന്ധി യു എസിന്റെ രാഷ്ട്രീയപദവിയെ ആ രീതിയില്‍ മാറ്റിയെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അമേരിക്കയുടെ പ്രതിസന്ധിയെന്നത് ആഗോളമുതലാളിത്ത പ്രതിസന്ധിയാകയാല്‍ അത് യൂറോപ്യന്‍ മുതലാളിത്തവ്യവസ്ഥയെ വിശേഷിച്ചും സ്വാധീനിക്കും. മുതലാളിത്തമെന്നത് പരസ്പരബന്ധിതമായ സമ്പദ്‌വ്യവസ്ഥയാണ്. എന്നാല്‍ അമേരിക്കയുടെ അധിനിവേശം ഇനിയും ലോകരാഷ്ട്രീയത്തില്‍ നിലനില്‍ക്കും. ഈ പ്രതിസന്ധി അമേരിക്കയുടെ പദവിയെ വല്ല രീതിയിലും ബാധിക്കുമെന്ന് എനിക്കുതോന്നുന്നില്ല. എന്നാല്‍ അമേരിക്കക്ക് ലോകത്ത് വലിയവെല്ലുവിളികള്‍ രൂപംകൊള്ളുമെന്നകാര്യത്തില്‍ സംശയമില്ല. ഹ്യൂഗോ ഷാവേസ് അമേരിക്കയ്ക്ക് ഒരു വെല്ലുവിളിയാണ്. ഇറാക്ക് അമേരിക്കയ്ക്കു വെല്ലുവിളിയായിരുന്നു.

ചൈന ഇന്ന് ലോകത്തിലെ ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവരുന്നുണ്ടല്ലോ?

തീര്‍ച്ചയായും ചൈന ലോകരാഷ്ട്രീയത്തില്‍ ഒരു പ്രധാനശക്തി തന്നെയാണ്. എന്നാല്‍ അമേരിക്കയുടെ രാഷ്ട്രീയപദവിയെ വെല്ലുവിളിക്കുന്ന ഒരു ശക്തിയായി മാറാന്‍ ചൈനക്ക് ഭാവിയില്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അമേരിക്കയും ചൈനയും തമ്മില്‍ ഒരു യുദ്ധത്തിന്റെ അനിവാര്യതയും ഞാന്‍ കാണുന്നില്ല.

മാര്‍ക്സിസത്തിന്റെ പുനര്‍ നിര്‍മ്മാണം.....

മാര്‍ക്സിസമെന്നത് ഒരു ശാസ്ത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. അതൊരു മതല്ല. മാര്‍ക്സിസം ഒരു ശാസ്ത്രമാണെന്നു പറഞ്ഞാല്‍ അത് വികസിക്കുന്നതാണ് എന്നര്‍ത്ഥം. മതമെന്നത് ഒരു അടഞ്ഞവ്യവസ്ഥയാണ്. എന്താണോ അനാവൃതമായിട്ടുള്ളത്, അറിയപ്പെട്ടിട്ടുള്ളത് അതാണ് മതത്തിന്റെ അടിസ്ഥാനം. അതൊരിക്കലും പുതിയകാര്യങ്ങള്‍ അന്വേഷിക്കുന്നില്ല. എന്നാല്‍ മാര്‍ക്സിസം അതല്ല. അത് നവീനമായത് അന്വേഷിച്ചറിയാന്‍ ശ്രമിക്കുന്നു. ഇതൊരു വലിയ പ്രക്രിയയാണ്. ഈ പ്രക്രിയക്കിടയില്‍ തിരുത്തല്‍ വാദപരമായ കാര്യങ്ങള്‍ പറയും. തീവ്രഇടതുനിലപാടുകള്‍ ഉയര്‍ന്നുവരും. എന്നാല്‍ ഈ പ്രക്രിയകളുടെയെല്ലാം അനന്തരഫലമെന്നനിലയില്‍ മാര്‍ക്സിസം നവീനമായ തലത്തിലേക്കു വികസിക്കും. പുതിയകാര്യങ്ങള്‍ കണ്ടെത്തും. മാര്‍ക്സ് കണ്ട ലോകമല്ല ഇത്. നമ്മുട വിപണിവ്യവസ്ഥയും അതിന്റെ ബലതന്ത്രവും മാര്‍ക്സിന്റെ കാലത്തുനിലനിന്നതല്ല. ഫിനാന്‍സ് വ്യവസ്ഥയുടെ അഭൂതപൂര്‍വമായ ഒരു സമുച്ചയം തന്നെ ഇന്നു രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ആന്തരസവിശേഷതകള്‍ വിശകലനം ചെയ്ത് മുന്നോട്ടുപോവാതെ മാര്‍ക്സിസത്തിന് വികസിക്കാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനമെന്നത് അന്വേഷണാത്മകമായ ദര്‍ശനത്തിന്റെ ജ്ഞാനമണ്ഡലമായിരിക്കണം.

മുതലാളിത്തമെന്നത് ഒരു നൈസര്‍ഗ്ഗികമായ വ്യവസ്ഥയാണ്. അതൊരു ആസൂത്രിതവ്യവസ്ഥയല്ല. മുതലാളിത്തത്തെ നിങ്ങള്‍ക്ക് പരിഷ്ക്കരിക്കാനൊക്കുകയില്ല. കെയിന്‍സ് പറഞ്ഞത് മുതലാളിത്തത്തെ പരിഷ്ക്കരിക്കാമെന്നായിരുന്നു. എന്നാല്‍ അത് സാധ്യമല്ല. മുതലാളിത്തത്തെ പരിഷ്ക്കരിക്കാനുള്ള മുദ്രാവാക്യങ്ങള്‍ നമുക്കുയര്‍ത്താവുന്നതാണ്. അത് താല്‍കാലികമാണ്. എന്നാല്‍ പരിഷ്കൃതമായ ഒരു മുതലാളിത്തമെന്നത് അസംബന്ധമാണ്. പുതിയ സംഭവങ്ങള്‍ കണ്ടെത്താനുള്ള നിങ്ങളുടെ പരിശ്രമം ഉപേക്ഷിക്കുകയെന്നാല്‍ മാര്‍ക്സിസ്റുകള്‍ അവരുടെ കണ്ണുകള്‍ അടയ്ക്കുകയെന്നാണര്‍ത്ഥം. ചരിത്രപരമായ ലക്ഷ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കലാണത്. മുതലാളിത്തത്തിന്റെ അയുക്തികമായ ചൂഷണവ്യവസ്ഥയെയും അരാജകത്വത്തെയും നിഷ്ക്കാസനം ചെയ്ത് സോഷ്യലിസം സ്ഥാപിക്കുകയെന്നതാണ് മാര്‍ക്സിസ്റ്റുകളുടെ ലക്ഷ്യം മുതലാളിത്തം താനേ തകരുമെന്നും അത് സോഷ്യലിസത്തിനു വഴിതെളിയിക്കുമെന്നും കരുതരുത്. ലെനിന്‍ പറഞ്ഞതാണ്, യാതൊരുവിധ അസാധ്യതയുടെ സന്ദര്‍ഭങ്ങളും മുതലാളിത്തത്തിനില്ല. എന്നാല്‍ പുനര്‍നിര്‍മ്മാണമെന്നത് ഇതെല്ലാം തന്നെ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുപോവുകയെന്നതാണ്. അതിനു നാം തുറന്ന മനസ്സുള്ളവരാകണം. സാധ്യതകളെ തുറന്നുകാണണം.

ബാങ്കിംഗ് വ്യവസ്ഥ മുതലാളിത്തത്തെ പ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മൂലധനത്തില്‍ മാര്‍ക്സ് ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ടല്ലോ?

തീര്‍ച്ചയായും നിങ്ങള്‍ പറഞ്ഞതുശരിയാണ്. മുതലാളിത്തത്തിന്റെ ആന്തരികവൈരുധ്യങ്ങളെ അതിജീവിക്കുകയെന്നത് പ്രയാസമാണ്. മാര്‍ക്സിന്റെ നിരീക്ഷണങ്ങള്‍ ഇന്നു പ്രസക്തമാവുന്നതവിടെയാണ്. വസ്തുനിഷ്ഠസാഹചര്യങ്ങളെ മൂര്‍ത്തമായി പഠിക്കാതെ അതിനെ അഭിസംബോധന ചെയ്യാതെ. മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണമെന്നത് അസാധ്യമാണ്.

ലെനിന്‍ നടത്തിയത് മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണമായിരുന്നു. എക്കാലവും ചരിത്രപരമായ ലക്ഷ്യങ്ങളെക്കുറിച്ച് നാം ജാഗ്രത നിലനിര്‍ത്തണം.

മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞുവല്ലൊ. ഇത് സാക്ഷാത്ക്കരിക്കാന്‍ നാം നടത്തേണ്ട മൂര്‍ത്തമായ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരിക്കണം?

തീര്‍ച്ചയായും അത് വളരെ പ്രധാനപ്പെട്ടകാര്യമാണ് സാമ്രാജ്യത്വഘട്ടത്തില്‍ ലെനിന്‍ എന്താണു ചെയ്തത്.

സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം എന്ന ഗ്രന്ഥത്തില്‍ ലെനിന്‍ മാര്‍ക്സിന്റെ കണ്ടെത്തലുകളെ വികസിപ്പിക്കുകയായിരുന്നു. ലെനിന്റെ കാലമാവുമ്പോഴേക്കും ചരിത്രമാകെ മാറിമറിയുകയായിരുന്നു. നിങ്ങള്‍ മാര്‍ക്സ് പറഞ്ഞതില്‍മാത്രം ഒതുങ്ങിനില്‍ക്കുകയല്ല വേണ്ടത്. ലെനിന്‍ മാര്‍ക്സ് പറഞ്ഞതില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്നില്ല. നിങ്ങള്‍ മാര്‍ക്സിസത്തെ പടുത്തുയര്‍ത്തുകയാണ് വേണ്ടത്. അങ്ങനെ നിങ്ങള്‍ മാര്‍ക്സിസത്തെ ഭാവിയിലേക്ക് വികസിപ്പിക്കുന്നു. മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണമെന്നുപറഞ്ഞാല്‍ അതാണ്. നമ്മുടെ ദാര്‍ശനിക പരിപ്രേക്ഷ്യത്തെത്തന്നെ പുനര്‍നിര്‍മ്മിക്കലാണ് മാര്‍ക്സിസത്തിന്റെ പുനര്‍നിര്‍മ്മാണമെന്നു പറയുന്നത്. ലോകത്തിലെ എല്ലാ കമ്യൂണിസ്റുപാര്‍ട്ടികളും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ പരിപ്രേക്ഷ്യത്തെ നവീകരിക്കേണ്ടതുണ്ട്. അടവും തന്ത്രവും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ നമുക്കു തെറ്റുകള്‍ സംഭവിക്കാം. എന്നാല്‍ തെറ്റുകള്‍ സംഭവിക്കുന്നുവെന്നതുകൊണ്ട് നാം നമ്മുടെ പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ നിന്നും പിറകോട്ട് പോകരുത്.

പുതിയ ആഗോളപ്രതിസന്ധിയുടെ സാഹചര്യത്തില്‍ സോഷ്യലിസ്റ് ബദലിനുകൂടുതല്‍ പ്രസക്തി കൈവരുന്നുവെന്നുതോന്നുന്നു. ജനങ്ങള്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ ഉറ്റുനോക്കുന്ന ഒരു കാലഘട്ടം. താങ്കളുടെ നിരീക്ഷണമെങ്ങനെയാണ്?

നമ്മുടെ രാജ്യത്തും മൂന്നാംലോകരാഷ്ട്രങ്ങളിലാകെയും പുതിയ സാഹചര്യങ്ങള്‍ രൂപം കൊള്ളുകയാണ്. തൊഴിലാളി -കര്‍ഷകഐക്യം ഭാവിയില്‍ ശക്തിപ്പെടും. മുതലാളിത്തം എക്കാലവും ഏതുരാജ്യത്തും ചെയ്തുവന്ന ഒരുകാര്യമിതാണ്. ചെറുകിട സ്വത്തുടമസ്ഥരുടെ പിന്തുണ നേടിയെടുത്തുവെന്നുള്ളതാണ്. വിപ്ലവകാലഘട്ടത്തില്‍ ചൈനീസ് തൊഴിലാളിവര്‍ഗവും കര്‍ഷകവര്‍ഗവും തമ്മിലുള്ള ഐക്യം ശക്തമായിരുന്നു. എന്നാല്‍ പ്രതിവിപ്ലവകാലത്ത് മുതലാളിത്തശക്തികള്‍ മധ്യവര്‍ഗത്തിന്റെയും ചെറുകിടസ്വത്തുടമസ്ഥരുടെയും പിന്തുണയാര്‍ജ്ജിച്ചതോടെ, മുതലാളിത്തം അതിന്റെ ശക്തി ദീര്‍ഘകാലം നിര്‍ത്തുന്നതിലേക്കു നയിച്ചു. ഇന്ത്യയിലിന്ന് തൊഴിലാളിവര്‍ഗ-കര്‍ഷക ഐക്യം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ്. ചൈനയില്‍ കര്‍ഷകജനതക്കെതിരായ ഭീതി മധ്യവര്‍ഗത്തിനിടയില്‍ പടര്‍ത്തുന്നതില്‍ മുതലാളിത്തം വിജയിച്ചു. അപ്പോഴാണ് അവിടെ ബൂര്‍ഷ്വാസിക്ക് ആധിപത്യം നിലനിര്‍ത്താന്‍ സാധിച്ചത്. പാരീസ് കമ്യൂണിന്റെ തകര്‍ച്ചക്കും ഇതുതന്നെയായിരുന്നു കാരണം. ബൂര്‍ഷ്വാസിക്ക് പിന്തുണ ലഭിച്ചത് കര്‍ഷകരില്‍ നിന്നാണ്, ഫ്രഞ്ചുജനതയില്‍ നിന്നുമല്ല. ഫ്രാന്‍സില്‍ തൊഴിലാളി-കര്‍ഷകവര്‍ഗഐക്യം ശക്തിപ്പെടുകയുണ്ടായില്ല. ബോള്‍ഷെവിക്ക് വിപ്ലവവും ചൈനീസ് വിപ്ലവവും വിജയിക്കാന്‍ കാരണം അവിടങ്ങളിലെല്ലാം തൊഴിലാളിവര്‍ഗ-കര്‍ഷകഐക്യം ശക്തിപ്പെട്ടതുകൊണ്ടാണ്. ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ അതിവിടെ ശക്തിപ്പെടുകയുണ്ടായില്ല. കൊളോണിയല്‍ വിരുദ്ധ ദേശീയ സമരത്തിന്റെ നേതൃത്വം ഇന്ത്യന്‍ ബൂര്‍ഷ്വാസിക്കായിരുന്നു. ഇന്ത്യയിലെ ഭൂപ്രഭൂവര്‍ഗത്തിന്റെയും ചെറുകിട സ്വത്തുടമസ്ഥരുടേയും പിന്തുണ ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് ലഭ്യമായിരുന്നു. എനിക്കുതോന്നുന്നത്, ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളിവര്‍ഗ-കര്‍ഷഐക്യവും ഇന്ത്യയില്‍ മുതലാളിത്തത്തിന്റെ പുതിയ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കര്‍ഷകജനതയെയായിരിക്കും. കര്‍ഷകജനതയുടെ ശാക്തീകരണം ആവശ്യപ്പെടുന്ന സാഹചര്യമാണിത്. അത്തരമൊരു പ്രവര്‍ത്തനം നടക്കുന്നത് തൊഴിലാളി-കര്‍ഷകവര്‍ഗഐക്യത്തിലൂടെയായിരിക്കണം. അത്തരം പ്രവര്‍ത്തനം നമ്മുടെ ആസന്നമായ ജനാധിപത്യവിപ്ലവത്തിന് കളമൊരുക്കും. നമ്മുടെ ആസന്നമായ ലക്ഷ്യം സോഷ്യലിസ്റ്റ് വിപ്ലവമല്ല, ജനാധിപത്യവിപ്ലവമാണ്. ജനാധിപത്യവിപ്ലവമാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പാതവെട്ടിത്തുറക്കുന്നത്. സോഷ്യലിസം ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടരുന്നതല്ല. അതിനുകളമൊരുക്കാന്‍ നമുക്കൊരു പാതവേണം. അതാണു ജനാധിപത്യവിപ്ലവം.

അതെ, സോഷ്യലിസമെന്നത് നമ്മുടെ മാക്സിമം അജണ്ടയാണ്, ജനാധിപത്യം മിനിമം പരിപാടിയും.

ശരിയാണ്. കാരണം നമുക്കൊരു പാതയില്ലാതെ സഞ്ചരിക്കാനാവില്ല. ഈ പാതയിലൂടെ നടന്നാലേ നമുക്കു സോഷ്യലിസത്തിലേക്കു പ്രവേശിക്കാനാവൂ. അത്തരമൊരു ലക്ഷ്യത്തിന് തൊഴിലാളി-കര്‍ഷകവര്‍ഗഐക്യം വളരെ പ്രധാനപ്പെട്ടതാണ്.

വിപ്ലവത്തിന്റെ ന്യൂക്ലിയസ് എന്നുപറയുന്നത്, തൊഴിലാളിവര്‍ഗസര്‍വാധിപത്യത്തിന്റെ ന്യൂക്ലിയസ് എന്നുപറയുന്നത് ഈ വര്‍ഗഐക്യമാണല്ലോ?

ശരിയാണ്. കാര്‍ഷികപ്രതിസന്ധി ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ പ്രധാനമാണ്. ഇന്നത്തെ കര്‍ഷകആത്മഹത്യ, 1930 കളിലെ പ്രതിസന്ധിയെ ഓര്‍മ്മപ്പെടുത്തുന്നു.

1930 കളില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അതു പ്രകടമായിരുന്നു. കര്‍ഷവര്‍ഗം കൊളോണിയല്‍ വിരുദ്ധ ദേശീയ സമരത്തില്‍ ശക്തമായി പങ്കുകൊണ്ടു. അവര്‍ ജനങ്ങളുടെ സമരവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എനിക്കുതോന്നുന്നത് അത്തരമൊരു സാഹചര്യം ഇന്ത്യയിലിനിയും വരാന്‍ പോവുകയാണെന്നാണ്.

സമീപകാലത്തായി പുതിയ പ്രവണതകള്‍ ഉയര്‍ന്നുവരുന്നു. തൊഴിലാളിവര്‍ഗവും കര്‍ഷകവര്‍ഗവും തമ്മിലുള്ള വൈരുധ്യങ്ങളെന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്ന പ്രവണതകള്‍ എങ്ങനെ വിലയിരുത്തുന്നു?

ഉണ്ട്. അത്തരം സാഹചര്യങ്ങളെ അതിജീവിക്കേണ്ടതുണ്ട്. സാമ്രാജ്യത്വം, ആഗോളീകരണം, നിയോലിബറലിസം, അത്തരം നയങ്ങള്‍ തുടരുന്ന ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസി എന്നീ ശക്തികള്‍ക്കെതിരായി തൊഴിലാളി-കര്‍ഷകഐക്യത്തില്‍ അധിഷ്ഠിതമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം.

പാശ്ചാത്യധനശാസ്ത്രജ്ഞരില്‍ പലരുടേയും അഭിപ്രായത്തില്‍ ഇപ്പോഴത്തെ മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ആഘാതങ്ങള്‍ ഇന്ത്യയില്‍ താരതമ്യേന കുറവായിരിക്കുമെന്നാണല്ലോ?

ഇന്ത്യ വലിയൊരു പരിധിവരെ നിയോലിബറിലസത്തെ പ്രതിരോധിച്ചുവെന്നത് ശരിയാണ്. പക്ഷെ അത് ഇടതുപക്ഷ സമ്മര്‍ദ്ദംകൊണ്ടാണ്. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ പ്രവര്‍ത്തനം കൊണ്ടല്ല. നിയോലിബറല്‍ നയങ്ങളെ എതിര്‍ത്ത ഇടതുപക്ഷനയമാണതിനു കാരണം. എന്നാല്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ വര്‍ഗഘടന ഇതില്‍ ഒരു പ്രധാന ഘടകമല്ലെ. അതല്ലെ ഇടതുപക്ഷസമ്മര്‍ദ്ദത്തെ പ്രയോഗക്ഷമമാക്കിയത്. ഇന്ത്യന്‍ ബൂര്‍ഷ്വാസി താരതമ്യേന മാനുഫാക്ചറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഘടകം അല്ല. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ദേശീയസ്വഭാവം ഒരു ഘടകമല്ല. അംബാനിയെപ്പോലുള്ള മുതലാളിമാര്‍ മാനുഫാക്ചറിംഗ് മേഖലയില്‍ മാത്രമല്ല, കാര്‍ വ്യവസായത്തില്‍ മാത്രമല്ല, ഊഹവ്യാപാരത്തിലെയും പ്രധാനകണ്ണിയാണ്.

താരതമ്യം ചെയ്യുമ്പോള്‍-

ഇന്ത്യന്‍ ബൂര്‍ഷ്വാസി ആഗോളധനമൂലധനത്തിലെ പ്രധാനകണ്ണിതന്നെയാണ്. പണ്ട് അവര്‍ കോബ്രഡോര്‍ (ദല്ലാള്‍) ബൂര്‍ഷ്വാസിയായിരുന്നു. അതേ അവസരത്തില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ വ്യാപൃതരുമായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ തൊഴില്‍വിഭജനഘടന അതായിരുന്നു. അന്ന് കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ ഈ ദല്ലാള്‍ ബൂര്‍ഷ്വാസിപങ്കാളിയായിരുന്നു. എന്നാലിന്ന് അതല്ല സ്ഥിതി. ശരിയാണ് അവര്‍ മാനുഫാക്ചറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ശരിയാണ്. പക്ഷെ, അവര്‍ ആഗോള ഊഹവ്യാപാരങ്ങളില്‍ കണ്ണികളാണ്.

ഇന്ത്യയില്‍ കര്‍ഷകരും തൊഴിലാളിവര്‍ഗവും തമ്മില്‍ഐക്യത്തേക്കാളേറെ വൈരുദ്ധ്യങ്ങളാണോ രൂപപ്പെടുന്നത്? ബംഗാളിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെ വിലയിരുത്താം?

കാരണം ഇന്നുകാണുന്ന മുതലാളിത്തവ്യവസായവത്ക്കരണത്തിന് കാര്യമായ തൊഴിവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. മാനുഫാക്ചറിംഗ് മേഖലയില്‍ അവര്‍ക്ക് ആവശ്യത്തിന് പശ്ചാത്തലസൌകര്യങ്ങളില്ല. വ്യവസായവല്‍ക്കരണത്തിന്റെ മുന്നുപാധികളും ആവശ്യത്തിനില്ല. 1973 മുതല്‍ ഇന്നുവരെയുള്ള മുതലാളിത്ത വികസിതരീതികളും ഇപ്പോഴത്തെ രീതികളും നിങ്ങള്‍ പരിശോധിക്കുക. തൊഴില്‍ പുന:സൃഷ്ടിക്കുന്നതിന്റെ നിരക്ക് ആഗോളാടിസ്ഥാനത്തില്‍ കുറഞ്ഞുവരുന്നു. ഈയടുത്ത കാലത്ത് മുതലാളിത്തം പുനരുല്‍പ്പാദിപ്പിക്കുന്ന തൊഴിലവസരങ്ങള്‍ മൊത്തമെടുത്തു പരിശോധിച്ചാല്‍ അത് മനസ്സിലാവും.

വന്‍കിടവ്യവസായങ്ങള്‍ തുടങ്ങുന്നുണ്ടെങ്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതിനാല്‍ കര്‍ഷതജനത വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നു. എന്നാല്‍ ഞാനൊരിക്കലും വ്യവസായവത്ക്കരണത്തെ എതിര്‍ക്കുന്നില്ല. തീര്‍ച്ചയായും നമുക്കു വ്യവസായങ്ങള്‍ വേണം. പ്രശ്നമിതാണ്. വ്യവസായങ്ങള്‍ കര്‍ഷകജനതയ്ക്ക് ഗുണകരമാവണം. അവര്‍ വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി മാറണം. വ്യവസായങ്ങള്‍ പുതുതായി തുടങ്ങുമ്പോള്‍ അത് കര്‍ഷകര്‍ക്ക് ദ്രോഹകരമായി മാറരുത്. കര്‍ഷകര്‍ക്കനുകൂലമായ നിയമനിര്‍മ്മാണങ്ങള്‍ കേന്ദ്രഗവണ്‍മെന്റുതന്നെ നടപ്പാക്കണം. ഭൂമി നഷ്ടപ്പെടുന്നകര്‍ഷകര്‍ക്ക് നല്ല രീതിയിലുള്ള നഷ്ടപരിഹാരം ലഭ്യമാക്കണം. ഇന്നുമുതലാളിത്തം ചെയ്തുകൊണ്ടിരിക്കുന്നത് ഒരു സംസ്ഥാനസര്‍ക്കാരിനെ മറ്റു സര്‍ക്കാരുകള്‍ക്കെതിരെ തിരിച്ചുവിടുകയാണ്. ബംഗാള്‍, കര്‍ണാടക, ഗുജറാത്ത് എന്നിവയെയെല്ലാം പരസ്പരം ശത്രുക്കളാക്കുന്നു.

അപ്പോള്‍ നമ്മള്‍, ഇടതുപക്ഷസര്‍ക്കാരുകള്‍ക്ക് കൃത്യമായ ഒരു വ്യവസായനയം ഉണ്ടായിരിക്കണം. അത് ഇതരസംസ്ഥാനങ്ങളുടെ നയങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം. വന്‍കിട വ്യവസായികളെ വ്യവസായങ്ങള്‍ തുടങ്ങാന്‍ ക്ഷണിക്കുകയെന്നതില്‍ കവിഞ്ഞ് കൃത്യമായ നയം ഇടതുസര്‍ക്കാരുകള്‍ക്ക് ഉണ്ടായിരിക്കണം. മറ്റൊന്ന്, നാം കേന്ദ്രഗവണ്‍മെന്റിനോടാവശ്യപ്പെടേണ്ടത്. കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയുടെ അടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ പോവുന്ന കമ്പനിയില്‍ ഉടമസ്ഥാവകാശം ലഭ്യമാവുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തണം. അതിനുവേണ്ടിയാണ് ഇടതുപക്ഷം പൊരുതേണ്ടത്. അത് കര്‍ഷകജനതയ്ക്ക് നീതി ലഭ്യമാക്കുന്നതായിരിക്കണം. അതുപോലെതന്നെ പൊതുമേഖലയിലും സഹകരണമേഖലയിലും വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കണം. മുതലാളിത്ത വ്യവസായസ്ഥാപനങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതാവരുത് നമ്മുടെ നയം. മുതലാളിത്തമൂലധന ഒഴുക്കിന് നാം നിയന്ത്രണമേര്‍പ്പെടുത്തണം. മുതലാളിത്തമൂലധനത്തിന്റെ അധിനിവേശത്തിനെതിരായിരിക്കണം നമ്മുടെ നയം. അതുപോലെതന്നെ പൊതുമേഖലയിലും സഹകരണാടിസ്ഥാനത്തിലും വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പ്രചോദനമാവണം ഇടതുനയം. ലോകത്ത് വന്‍കിട വ്യവസായങ്ങളില്‍ പ്രമുഖമായ പലതും തകര്‍ന്നുകഴിഞ്ഞു. നമ്മുടെ പത്രങ്ങളെല്ലാംതന്നെ സ്വകാര്യവ്യവസായസ്ഥാപനങ്ങളെയാണ് പിന്തുണയ്ക്കുന്നത്.

നമ്മുടെ രാജ്യത്തെ സഹകരണബാങ്കുകളെ ജനങ്ങല്‍ക്കുപകാരപ്രദമായി മാറ്റാന്‍ കഴിയാത്ത സാഹചര്യമുണ്ടല്ലോ. സഹകരണ പ്രസ്ഥാനങ്ങളും കര്‍ഷകരും തമ്മില്‍ വൈരുധ്യരഹിതമായ ബന്ധം സ്ഥാപിക്കപ്പെടേണ്ടതല്ലെ?

സഹകരണ പ്രസ്ഥാനങ്ങള്‍, തീര്‍ച്ചയായും കര്‍ഷകന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. അതിലേക്ക് ഞാന്‍ വരാം. അതിനുമുമ്പ് തൊഴിലാളികളും കര്‍ഷകരും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനെപ്പറ്റിയാണ് നാം ചിന്തിക്കേണ്ടത്.

തൊഴിലാളിവര്‍ഗ-കര്‍ഷഐക്യം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും എന്താണ് വേണ്ടത്?

അതെ, ആ നിലക്കാണ് നാം ചിന്തിക്കേണ്ടത്. നിങ്ങള്‍പറഞ്ഞതുപോലെ തൊഴിലാളി-കര്‍ഷകഐക്യം അത് ശക്തിപ്പെടുത്തുകയെന്നതാണ് പ്രധാനം. എന്നാല്‍ നിങ്ങള്‍ നേരത്തെ പറഞ്ഞത് ഞാന്‍ തള്ളിക്കളയുന്നില്ല. കര്‍ഷകര്‍ക്ക് ഗുണകരമായിരിക്കണം സഹകരണബാങ്കുകള്‍. ഇന്ദിരാഗാന്ധി അതു ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചിട്ടുണ്ട്. തൊഴിലാളികള്‍, നമ്മള്‍ എല്ലാം തന്നെ മുതലാളിത്തലോകത്തിലാണ് ജീവിക്കുന്നത്. നമുക്ക് സെസ് വേണം. വ്യവസായം വേണം. അതിനുവേണ്ടി നിക്ഷേപങ്ങള്‍ വേണം. പക്ഷേ, തൊഴിലാളിവര്‍ഗത്തിന്റെ നിലപാട് അതാണ് പ്രധാനവിഷയം. അതിതാണ്. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം, തൊഴിലിന്റെ കാര്യക്ഷമത വര്‍ദ്ധിക്കണം കൃഷിക്കാര്‍ക്ക് ഭൂമിനഷ്ടപ്പെടാന്‍ പാടില്ല. അവര്‍ കടക്കെണിയില്‍ വീഴാന്‍ പാടില്ല. ഭൂമി വില്‍പ്പനയും വാങ്ങലുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഊഹവ്യാപാരമേഖല, തൊഴിലാളിവര്‍ഗ താല്‍പ്പര്യവുമായി പൊരുത്തപ്പെടുന്നതല്ല. അതുപോലെതന്നെ ഈമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എളുപ്പവഴിയായി, ഉപാധിയായി സെസ് മാറാന്‍ പാടില്ല.

*
പി പി സത്യന്‍ കടപ്പാട്: യുവധാര

5 comments:

വര്‍ക്കേഴ്സ് ഫോറം said...

മാര്‍ക്സിസമെന്നത് ഒരു ശാസ്ത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. അതൊരു മതല്ല. മാര്‍ക്സിസം ഒരു ശാസ്ത്രമാണെന്നു പറഞ്ഞാല്‍ അത് വികസിക്കുന്നതാണ് എന്നര്‍ത്ഥം. മതമെന്നത് ഒരു അടഞ്ഞവ്യവസ്ഥയാണ്. എന്താണോ അനാവൃതമായിട്ടുള്ളത്, അറിയപ്പെട്ടിട്ടുള്ളത് അതാണ് മതത്തിന്റെ അടിസ്ഥാനം. അതൊരിക്കലും പുതിയകാര്യങ്ങള്‍ അന്വേഷിക്കുന്നില്ല. എന്നാല്‍ മാര്‍ക്സിസം അതല്ല. അത് നവീനമായത് അന്വേഷിച്ചറിയാന്‍ ശ്രമിക്കുന്നു. ഇതൊരു വലിയ പ്രക്രിയയാണ്. ഈ പ്രക്രിയക്കിടയില്‍ തിരുത്തല്‍ വാദപരമായ കാര്യങ്ങള്‍ പറയും. തീവ്രഇടതുനിലപാടുകള്‍ ഉയര്‍ന്നുവരും. എന്നാല്‍ ഈ പ്രക്രിയകളുടെയെല്ലാം അനന്തരഫലമെന്നനിലയില്‍ മാര്‍ക്സിസം നവീനമായ തലത്തിലേക്കു വികസിക്കും. പുതിയകാര്യങ്ങള്‍ കണ്ടെത്തും. മാര്‍ക്സ് കണ്ട ലോകമല്ല ഇത്. നമ്മുട വിപണിവ്യവസ്ഥയും അതിന്റെ ബലതന്ത്രവും മാര്‍ക്സിന്റെ കാലത്തുനിലനിന്നതല്ല. ഫിനാന്‍സ് വ്യവസ്ഥയുടെ അഭൂതപൂര്‍വമായ ഒരു സമുച്ചയം തന്നെ ഇന്നു രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ആന്തരസവിശേഷതകള്‍ വിശകലനം ചെയ്ത് മുന്നോട്ടുപോവാതെ മാര്‍ക്സിസത്തിന് വികസിക്കാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനമെന്നത് അന്വേഷണാത്മകമായ ദര്‍ശനത്തിന്റെ ജ്ഞാനമണ്ഡലമായിരിക്കണം

പ്രൊഫസര്‍ പ്രഭാത് പട്നായിക്കുമായി ഒരു അഭിമുഖം.

Anonymous said...

ഇത്ര കാലം ബ്ലോഗിയിട്ടും തലക്കെട്ടിടാന്‍ പഠിച്ചില്ലേ സഖാക്കളെ. സോഷ്യലിസ്റ്റ് ബദലെന്നൊക്കെ കേട്ടാ ആളു വരൂല്ല.

തുണിയഴിഞ്ഞ മുതലാളിത്തമെന്നോ, മുതലാളിത്തത്തിനു എത്ര മുലയുണ്ട് എന്നോ ഇട്ട് നോക്കൂ. അങ്ങ് കാലിഫോര്‍ണിയായിലേക്ക് ചരക്ക് കയറ്റിക്കൊണ്ട് പോകുന്ന ബോട്ടില്‍ കയറി വരെ ആളു വരും.

Anonymous said...

തന്നെ തന്നെ... നമുക്ക് പറ്റിയത് റഷ്യയിലെ തുലഞ്ഞുപോയ സോഷ്യലിസ്സം തന്നെ.

ഈ മുതലാളിത്തം ഇല്ലയിരുന്നെങ്കില്‍ കമ്മ്യൂണലിസ്റ്റുകാര്‍ തുലഞ്ഞു പോയേനേ..,

കമ്മൂണലിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മുസ്ലീം) ചാനലില്‍ മര്‍ക്കസ് സമ്മേളനം ലൈവ് .... വര്‍ഗ്ഗ വിപ്ലവം പോയ പോക്കേ...

Anonymous said...

ഈ ഇന്ത്യന്‍ ബൂറ്‍ഷ്വാസി എന്നു പറഞ്ഞത്‌ എന്താണെന്നു മനസ്സിലായില്ല.
ഒന്നു മലയാളത്തില്‍ പറഞ്ഞു തരാമോ?

ആരാണു ബൂറ്‍ഷ്വ? അടയാള സഹിതം ഒന്നു വിവരിക്കാമോ?

മറുപക്ഷം said...

മുതലാളിയില്ലേൽ തൊഴിലാളിയില്ല എന്ന കാര്യം പോലും ഓർമ്മയിൽ നിൽക്കാതെ നടത്തുന്ന ചപ്പടാച്ചികൾ....റഷ്യൻ പെൺകിടാങ്ങൾ ലോക തെരുവുകളിൽ വേശ്യകൾ ആയത് മുതലാളിത്വം തകർന്നതുകൊണ്ടല്ല മറിച്ച് സോഷ്യലിസം തകർന്നതിന്റെ ഫലമായാണ്. മഹത്തയ വിപ്ലവപ്രസ്ഥാനം അവർക്ക് നൽകിയ സമ്മാ‍നം!!

കേരളത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളിലെനേതാക്കളിൽ ആരാണ് വർക്കേഴ്സ്?