Friday, April 16, 2010

സ്ത്രീസംവരണനിയമം സ്ത്രീകളുടെ മൊത്തം സ്ഥിതിയില്‍ മാറ്റം വരുത്തും

സുപ്രധാന നയരൂപീകരണരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമാണോ എന്ന് അറിയണമെങ്കില്‍ വന്‍തോതില്‍ പുരുഷ മേധാവിത്വമുള്ള വ്യവസ്ഥകളില്‍ ഗവണ്‍മെന്റില്‍നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണന പരിശോധിച്ചാല്‍മതി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി വളരെ ദയനീയമാണെന്ന് കാണാം. ഇന്ത്യയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതുവില്‍ സമൂഹത്തില്‍നിന്ന് ലഭിക്കുന്ന പരിഗണന, പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ എത്രയോ മോശമാണ്. ലിംഗപരമായ സാമൂഹ്യസൂചകങ്ങളുടെ കാര്യത്തില്‍ മറ്റു മിക്ക വികസ്വരരാജ്യങ്ങളുടേയും എത്രയോ പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍പോലും അതാണ് സ്ഥിതി. മിക്കപ്പോഴും ആഫ്രിക്കയിലെ സഹാറാ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങളുടെ അടുത്താണ് ഇന്ത്യയുടെ സ്ഥാനം. സ്ത്രീകളുടെ അതിജീവനം (ജനനസമയത്തെ ലിംഗാനുപാതവും പെണ്‍ ഭ്രൂണഹത്യയും), വിദ്യാഭ്യാസം (സാക്ഷരത, സ്കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക്, ഉന്നത വിദ്യാഭ്യാസരംഗത്തുള്ള പ്രവേശനം), പോഷകാഹാരവും ആരോഗ്യവും (പോഷകാഹാരക്കുറവ്, പ്രതീക്ഷിതായുസ്സ്, പ്രസവസമയത്തെ മരണസാധ്യത), തൊഴില്‍ അവസരം (തൊഴില്‍ പങ്കാളിത്തം, വേതനത്തിലെ വ്യത്യാസം), സുരക്ഷിതത്വവും സമൂഹത്തിലെ സ്ഥാനവും (സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, രാഷ്ട്രീയപങ്കാളിത്തം) എന്നീ സൂചകങ്ങളുടെയെല്ലാം കാര്യത്തില്‍ അതാണ് സ്ഥിതി.

ലിംഗപരമായ മറ്റ് അസമത്വങ്ങളുടെ ഒരു കാരണവും അതിന്റെ പ്രതിഫലനവുമാണ് സാമ്പത്തിക സമത്വമില്ലായ്മ. രാഷ്ട്രീയ സ്വാധീനം കുറയുന്നതിന്റെയും സാമൂഹ്യ സ്വാതന്ത്ര്യവും സാംസ്കാരിക സ്വാതന്ത്ര്യവും കുറയുന്നതിന്റെയും പൊതുവില്‍ സമൂഹത്തിലുള്ള സ്ഥാനം കുറയുന്നതിന്റെയും പ്രതിഫലനമാണത്. അഥവാ അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ സാമ്പത്തികമായ ശാക്തീകരണത്തിന്റെ അഭാവം, വരുമാനമുണ്ടാക്കുന്ന തൊഴിലവസരങ്ങള്‍ അവര്‍ക്ക് പ്രാപ്യമല്ലാതായിത്തീരുന്നതില്‍ പ്രതിഫലിച്ചുകാണാം. കൂലി ലഭിക്കുന്ന തൊഴിലിന്റെ കാര്യത്തിലും സ്വയം കണ്ടെത്തുന്ന തൊഴിലിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. വ്യക്തിഗത ആസ്തികളുടെയും കുടുംബ ആസ്തികളുടെയും കൂട്ടായ ആസ്തികളുടെയുംമേല്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമില്ലാത്തതിലും ഇത് പ്രതിഫലിച്ചുകാണാം.

സ്ത്രീകളുടെ ഭൌതിക പുരോഗതിയും സാമൂഹ്യ സാമ്പത്തിക പരിത:സ്ഥിതികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ദേശീയമായും അന്തര്‍ദേശീയമായും അത് ശരിയാണെന്ന് കാണാം. എന്നാല്‍ ഈ ബന്ധം സ്വാഭാവികമായോ യാന്ത്രികമായോ ഉണ്ടാകുന്നതല്ല. തുല്യതയ്ക്കും നീതിക്കുംവേണ്ടിയുള്ള സ്ത്രീകളുടെ സമരങ്ങളുടെ അനന്തരഫലമാണത്. അതാകട്ടെ സാമ്പത്തിക വികസനത്തിനുവേണ്ട വിപുലമായ തൊഴില്‍ സേനയുടെ ആവശ്യകതയുമായും ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ ജോലിക്ക് വേതനം നല്‍കപ്പെടുന്നുവെന്ന ഒറ്റക്കാരണത്താല്‍ത്തന്നെ, അതിന് സാമൂഹ്യമായ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ആഗോളതലത്തില്‍ കാണുന്നത്. അതുകൊണ്ട് വിവിധതലങ്ങളില്‍ സ്ത്രീകളെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനായി മെച്ചപ്പെട്ട തൊഴില്‍ പരിത:സ്ഥിതികളും കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള സാമൂഹ്യ സമ്മര്‍ദ്ദം ഉയര്‍ന്നുവരുന്നതായി കാണാം. എന്നാല്‍ ഈ ബന്ധത്തിന് പലതരത്തിലുള്ള വീഴ്ചകളും കുഴികളും തിരിച്ചടികളും ഉള്ളതുകൊണ്ട് അത് ഋജുരേഖയിലൂടെയുള്ളതോ സുഗമമോ ആയ വളര്‍ച്ചയല്ല കാണിക്കുന്നത്. കൂടുതല്‍ വിപുലമായ അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനുംവേണ്ടി സമരംചെയ്യുന്നതിനുള്ള ഇന്ത്യയിലെ ഈ അടുത്ത കാലത്തെ വനിതാ പ്രസ്ഥാനങ്ങളുടെ കഴിവ്, കൂടുതല്‍ വിശാലമായ സാമ്പത്തിക പ്രക്രിയകളുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചാണ് നിലനില്‍ക്കുന്നത്. തൊഴില്‍ വിപണിയിലുള്ള സ്ത്രീകളുടെ വ്യക്തമായ പങ്കാളിത്തത്തെ നിശ്ചയിക്കുന്നത് ഈ സാമ്പത്തിക പ്രക്രിയകളാണ്.

സാമൂഹ്യനിയമങ്ങളും സമ്മര്‍ദ്ദങ്ങളും

പലപ്പോഴും അംഗീകരിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ ഒരു വിഷയമാണിത്. മിക്ക സ്ത്രീകളും ഉല്‍പാദനപരമോ പുനരുല്‍പാദനപരമോ ആയ ഏതെങ്കിലും ചില ജോലികളില്‍ യഥാര്‍ത്ഥത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ ജോലികള്‍ അംഗീകരിക്കപ്പെടുന്നുണ്ടാവാം; സ്ഥിതിവിവര കണക്കുകളില്‍ അവ ഉള്‍പ്പെടുന്നുണ്ടാവാം; ഇല്ലായിരിക്കാം. അതുകൊണ്ട് അവരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പുരുഷന്മാരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ഉല്‍പാദനപരമായ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടണമോ, അതോ പുനരുല്‍പാദനത്തില്‍ ഏര്‍പ്പെടണമോ എന്ന കാര്യത്തില്‍ ഒരു തെരഞ്ഞെടുപ്പിനുള്ള അവസരം ഉണ്ടാക്കുന്നത് സാമൂഹ്യമായ നിബന്ധനകളാണ്. തല്‍ഫലമായി തൊഴില്‍ വിപണിയില്‍ പങ്കെടുക്കുന്നതിനോ മറ്റ് വിധത്തിലുള്ള സ്വയം തൊഴിലുകളില്‍ പ്രത്യക്ഷത്തില്‍ ഏര്‍പ്പെടുന്നതിനോ ഉള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം പരിമിതികള്‍ പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാവുന്നതാണ്. ഇന്ത്യയിലെ ചില ഭാഗങ്ങളിലും ചില സമുദായങ്ങളിലും നിലവിലുള്ള വ്യക്തമായ ചില സാമൂഹ്യ നിയമങ്ങള്‍ കാരണം പൊതുജീവിതത്തിലെ പല മേഖലകളിലും സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിക്കപ്പെടുന്നു അല്ലെങ്കില്‍ നിയന്ത്രിക്കപ്പെടുന്നു. അതേ അവസരത്തില്‍ത്തന്നെ കൂടുതല്‍ പരിഷ്കൃതവും മോചിതവുമെന്ന് കരുതപ്പെടുന്ന സമൂഹങ്ങള്‍, ചില പ്രത്യേക ജോലികളില്‍ മാത്രം ഏര്‍പ്പെടുന്നതിന് സ്ത്രീകളുടെമേല്‍ പരോക്ഷമായ സമ്മര്‍ദ്ദം ശക്തിയായി ചെലുത്തുന്നുമുണ്ട്.

ഇതിന്റെഫലമായി സ്ത്രീകളെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മയും ദാരിദ്ര്യവും തമ്മിലുള്ള ബന്ധം ഒട്ടും പ്രത്യക്ഷവും പ്രകടവുമല്ല. (മറിച്ച് വികസ്വര രാഷ്ട്രങ്ങളില്‍ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രത്യക്ഷമായ രൂപംതന്നെ കൈക്കൊണ്ടിരിക്കുന്നു.) പൂര്‍ണമായ തോതില്‍ ജോലിയുള്ള എത്രയോ സ്ത്രീകള്‍, കേവലമായ അര്‍ഥത്തില്‍ പറഞ്ഞാല്‍, ഇപ്പോഴും ദരിദ്രരായിത്തന്നെ കഴിഞ്ഞുകൂടുന്നു. അവരുടെ അധ്വാനഭാരം വര്‍ധിപ്പിച്ചതുകൊണ്ടുമാത്രം, അവരുടെ ഭൌതിക പരിത:സ്ഥിതികള്‍ മെച്ചപ്പെട്ടുകൊള്ളണമെന്നില്ല. മാത്രമല്ല സ്ത്രീകളുടെ തൊഴിലവസരങ്ങളുടെ അളവ് ചുമ്മാ വര്‍ദ്ധിപ്പിക്കുക മാത്രം ചെയ്യുന്ന ഒരു നയംകൊണ്ട് (കാരണം അംഗീകൃത "ജോലി''കള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് അതുകൊണ്ടുണ്ടാകുന്നത്) സ്ത്രീകളുടെ തലയില്‍ ഇരട്ടഭാരം കയറ്റിവെയ്ക്കാനാണ് കൂടുതല്‍ സാധ്യത. കാരണം അവര്‍ക്ക് അവരുടെ വീട്ടുജോലികള്‍ അപ്പോഴും നിര്‍വഹിക്കേണ്ടതുണ്ടല്ലോ. അതിനാല്‍ സ്ത്രീകളുടെ ജോലികളുടെ ഗുണനിലവാരവും അംഗീകാരവും അതിനു നല്‍കുന്ന പ്രതിഫലവും പരിഗണിക്കുന്ന അവസരത്തില്‍തന്നെ, വീട്ടുജോലിക്കും ശിശുപരിചരണത്തിനും മറ്റും വേറെ സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതടക്കമുള്ള, ജോലി പരിത:സ്ഥിതികള്‍ ഒരുക്കിക്കൊടുക്കുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

ഇതിന്റെ നിര്‍ണായകമായ ഒരു സവിശേഷത കൂലിയില്ലാത്ത വേലയാണ്. ഇന്ത്യയിലും മറ്റ് മിക്ക വികസ്വരരാജ്യങ്ങളിലും സ്ത്രീകള്‍ ഇങ്ങനെ കൂലിയില്ലാതെ ജോലിചെയ്യുന്നുണ്ട്. പല രാജ്യങ്ങളിലും പല അളവിലാണെന്നുമാത്രം. വീട്ടുകാര്യങ്ങള്‍ നോക്കലും വീട്ടുജോലികളും പുനരുല്‍പാദനപ്രവര്‍ത്തനങ്ങളും മറ്റുമായി ബന്ധപ്പെട്ട എത്രയോ ജോലികള്‍ ഇന്ത്യയില്‍ സ്ത്രീകളും പെണ്‍കുട്ടികളും ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. വിപണിബന്ധങ്ങളുമായി വിധേയമാക്കപ്പെടുന്ന ജോലികളല്ല അത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള ഉല്‍പാദനപരമായ പങ്കിനെ അവഗണിക്കാനുള്ള സ്വാഭാവികമായ പ്രവണത സമൂഹത്തിലുണ്ട്. അതുപോലെതന്നെ വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ട മിക്ക പ്രവര്‍ത്തനങ്ങളും "അദൃശ്യമായി'' കണക്കാക്കാനാണ് സാമൂഹ്യ നിബന്ധനകളും സാമൂഹ്യമൂല്യങ്ങളും സങ്കല്‍പനങ്ങളും ശ്രമിക്കുന്നത്. ഈ 'അദൃശ്യത' സ്ഥിതിവിവരക്കണക്കുകളെ അപൂര്‍ണങ്ങളും അപര്യാപ്തങ്ങളും ആക്കിത്തീര്‍ക്കുന്നു. അതുകാരണം ഔദ്യോഗികമായി തയ്യാറാക്കപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍, സ്ത്രീകളുടെ യഥാര്‍ത്ഥത്തിലുള്ള ഉല്‍പാദനപരമായ പങ്കിനെ വേണ്ടത്ര പ്രതിഫലിപ്പിക്കുന്നില്ല; യഥാര്‍ത്ഥത്തിലുള്ള സൂചകങ്ങളല്ല അവ. സ്ത്രീകള്‍ മറ്റ് ജോലികള്‍ ചെയ്യുമ്പോഴും, അക്കാര്യം കണക്കിലെടുക്കാതെതന്നെ സമൂഹം കൂലിയില്ലാത്ത ജോലി അവര്‍ക്കായി മാറ്റിവെയ്ക്കുന്നു. താഴ്ന്ന വരുമാനക്കാരായ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക്, തങ്ങളുടെ വീട്ടുജോലികള്‍ ചെയ്യാന്‍ പകരം പുറമെനിന്ന് ആളെവെയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ വീട്ടില്‍ത്തന്നെയുള്ള വയസ്സായ സ്ത്രീകളോ അഥവാ പെണ്‍കുട്ടികളോ ആ ജോലികള്‍ ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ പുറത്തുപോയി തൊഴിലെടുക്കുന്ന സ്ത്രീകള്‍തന്നെ അധ്വാനഭാരം കൂടുതല്‍ വഹിച്ചുകൊണ്ട് അത് ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതിനാല്‍ സ്ത്രീകള്‍ക്ക് മറ്റുവിധത്തില്‍ ജോലിയുള്ളപ്പോള്‍, ഇത്തരം സേവനങ്ങളുടെ ഒരു വലിയ ഭാഗമെങ്കിലും നിര്‍വഹിക്കാന്‍ സാമൂഹ്യമായ ചില ഏര്‍പ്പാടുകള്‍ ഉണ്ടാകേണ്ടതാണ്. അല്ലെങ്കില്‍ വീട്ടിലെ ജോലികളെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലുള്ള പങ്കുവെയ്പിന്റെ കാര്യത്തില്‍ ഒരു മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. സ്ത്രീകള്‍ക്ക് മറ്റുവിധത്തില്‍ പുറത്ത് ജോലി ലഭിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടത് പ്രധാനമാണ്.

എന്നാല്‍ സ്ത്രീകള്‍ സാമ്പത്തികമായി വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് അംഗീകരിക്കപ്പെടുന്ന അവസ്ഥയില്‍പോലും, അവരുടെ പുരുഷന്മാരില്‍നിന്നുള്ള നിരവധി നിയന്ത്രണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് കൃഷിയുടെ കാര്യമെടുക്കാം. ഇന്ത്യയിലെ തൊഴില്‍സേനയുടെ പകുതിയിലധികംപേരും ഇന്നും ആ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. മൊത്തം കുടുംബങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗത്തിനും ഉള്ള അടിസ്ഥാനപരമായ ജീവനോപാധികള്‍ നല്‍കുന്നത് കൃഷിയാണ്. കാര്‍ഷികമേഖലയില്‍നിന്ന് പുറത്തേക്കുപോകുന്നവരില്‍ അധികവും പുരുഷന്മാരാണ്, സ്ത്രീകളല്ല എന്നതിനാല്‍ കാര്‍ഷിക ജോലികള്‍ അധികവും ചെയ്യേണ്ടത് സ്ത്രീകളായിത്തീരുന്നു. കര്‍ഷകത്തൊഴിലാളികളില്‍ ഏതാണ്ട് 40 ശതമാനം പേരും സ്ത്രീകളാണ്. പല തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അവരുടെ അനുപാതം പകുതിയില്‍ അധികമാണുതാനും. തൊഴില്‍ നല്‍കുന്ന തൊഴിലുടമ എന്ന നിലയിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൃഷിയുടെ സ്ഥാനം സുപ്രധാനമാണ്. അംഗീകൃത തൊഴിലുള്ള പുരുഷന്മാരില്‍ പകുതിയോളം പേര്‍ കാര്‍ഷികരംഗത്താണ് പണിയെടുക്കുന്നതെങ്കില്‍, അംഗീകൃത തൊഴിലുള്ള സ്ത്രീകളില്‍ നാലില്‍ മൂന്ന് ഭാഗവും കാര്‍ഷികരംഗത്തുതന്നെയാണ് പണിയെടുക്കുന്നത്. (ഗ്രാമീണ മേഖലയില്‍ അത് 85 ശതമാനം വരും. കൃഷിക്കാരില്‍ ഒരു നല്ല ഭാഗം സ്ത്രീകളാണെങ്കിലും അവര്‍ക്ക് ഭൂമിയില്‍ ഉടമാവകാശമോ പട്ടയമോ ലഭിക്കുന്നില്ല. അതുകാരണം ധനസ്ഥാപനങ്ങളില്‍നിന്നു വായ്പകളും ജലസേചനത്തിനുള്ള വെള്ളവും മറ്റ് അവശ്യ സേവനങ്ങളും പശ്ചാത്തല സൌകര്യങ്ങളും വിപണനത്തിനുള്ള സഹായവും അവര്‍ക്ക് അപ്രാപ്യമായിത്തീരുന്നു.

കാര്‍ഷികമേഖലക്കുപുറമെ, കുറഞ്ഞ പ്രതിഫലം മാത്രം ലഭിക്കുന്ന തൊഴിലുകളിലും സ്വയം കണ്ടെത്തിയ തൊഴിലുകളിലും മറ്റ് അനൌപചാരിക മേഖലകളിലും വളരെയധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ജനസംഖ്യയിലെ സ്ത്രീകളുടെ അനുപാതത്തേക്കാള്‍ എത്രയോ ഉയര്‍ന്ന അനുപാതമാണ് ഈ മേഖലകളിലെ സ്ത്രീ പങ്കാളിത്തത്തില്‍ കാണാന്‍ കഴിയുന്നത്. ഈ മേഖലകളിലും പുരുഷന്മാര്‍ക്ക് നേരിടേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ വിഷമതകള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. കാര്‍ഷിക മേഖലയൊഴിച്ചുള്ള മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ പകുതിയില്‍ അധികംപേരും സ്വയം കണ്ടെത്തിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടവരാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ചെറുകിട/ അനൌപചാരിക നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും താല്‍ക്കാലിക ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നു. ധനസ്ഥാപനങ്ങളില്‍നിന്ന് വേണ്ടത്ര വായ്പ ലഭ്യമല്ലാത്തതാണ് അവരെ നേരിടുന്ന ഒരു പ്രധാന പ്രശ്നം. ഇത്തരം സൌകര്യങ്ങള്‍ ഇപ്പോഴും പ്രധാനമായും ലഭ്യമാകുന്നത് പുരുഷന്മാര്‍ക്കാണ്. അതുകൊണ്ട് സ്ത്രീകളുടെ സംരംഭങ്ങളുടെ ചെലവ് കൂടുന്നു. മാത്രമല്ല ചെറുകിട ഉല്‍പാദകരായ സ്ത്രീകള്‍ക്ക് സജ്ജീകരണ - സംഘാടന പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടിവരുന്നു. വായ്പകളുടെ കാര്യത്തിലാണെങ്കില്‍, സ്ത്രീസംരംഭകര്‍ക്ക് ചെറിയ തുകകള്‍ക്കുള്ള വായ്പകള്‍ (മൈക്രോ ക്രെഡിറ്റ്) നല്‍കുന്നതിന് പ്രാമുഖ്യമുള്ള നയമാണ് ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്നത്. മറിച്ച്, ധനസ്ഥാപനങ്ങളില്‍നിന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ നിലയില്‍ പ്രാപ്യമായ വലിയ വായ്പകളിലല്ല ഊന്നല്‍.

കൂലിയുടെ കാര്യത്തിലുള്ള വിവേചനം

വിദഗ്ധത്തൊഴിലിനുവേണ്ട പരിശീലനത്തിന് സ്ത്രീകള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കാത്തതുകൊണ്ട്, വേതനം കുറഞ്ഞ, ശാരീരികാധ്വാനം കൊണ്ട് ചെയ്യുന്ന, നിയതമല്ലാത്ത തൊഴിലുകളിലാണ് അവര്‍ക്ക് ഏര്‍പ്പെടേണ്ടി വരുന്നത്. അതേ അവസരത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പുരുഷന്മാര്‍ക്ക് കൈവരുന്നു; അവയെ അവര്‍ നിയന്ത്രിക്കുന്നു. സ്ഥിരമായ സര്‍ക്കാര്‍ ജോലികളിലാണ് സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്നതെങ്കില്‍ത്തന്നെയും, കുറഞ്ഞ കൂലിയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ വെച്ചുകൊണ്ട് സേവനങ്ങള്‍ ചെലവു കുറഞ്ഞതാക്കിത്തീര്‍ക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. അംഗനവാടി തൊഴിലാളികള്‍, ആശാ തൊഴിലാളികള്‍ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് ), ശിക്ഷാ കേന്ദ്രങ്ങളിലെ താല്‍ക്കാലിക അധ്യാപികമാര്‍ തുടങ്ങിയവരൊന്നും മറ്റ് ഗവണ്‍മെന്റ് ജീവനക്കാരുടേതിന് തുല്യമായ നിലവാരത്തില്‍ പരിഗണിക്കപ്പെടുന്നില്ല. അവരെ "സോഷ്യല്‍ വര്‍ക്കര്‍'' അഥവാ "വളണ്ടറി വര്‍ക്കര്‍'' എന്നാണ് വിളിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ള മിനിമം കൂലിയേക്കാള്‍ എത്രയോ കുറഞ്ഞ "പ്രതിഫല''മാണ് അവര്‍ക്ക് ലഭിക്കുന്നത്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ വിവിധ തൊഴില്‍ മേഖലകളില്‍ വേതനത്തിന്റെ കാര്യത്തില്‍ സ്ത്രീകളോടു കാണിക്കുന്ന ലിംഗപരമായ വിവേചനം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതേ അവസരത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുമ്പോഴും സ്ത്രീത്തൊഴിലാളികളുടെ ശരാശരി യഥാര്‍ത്ഥ വരുമാനം മുരടിച്ചു നില്‍ക്കുകയാണ്; അഥവാ ഇടിയുക തന്നെയാണ്.

ഇതൊക്കെ ശരി തന്നെ, ഇത് മാറ്റേണ്ടത് ആവശ്യവുമാണ്. അതിന് വ്യത്യസ്തമായ സാമ്പത്തിക തന്ത്രങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍ പാര്‍ലമെന്റിലും സംസ്ഥാന അസംബ്ളികളിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതുകൊണ്ട് ഇതില്‍ മാറ്റം വരാന്‍ പോകുന്നില്ല എന്ന വാദം ഉയര്‍ന്നുവരാനിടയുണ്ട്. ഇത്തരം സംവരണം കൊണ്ട് സാധാരണ സ്ത്രീകളുടെ മൊത്തത്തിലുള്ള ശാക്തീകരണത്തില്‍ യഥാര്‍ത്ഥത്തില്‍ വ്യത്യാസമൊന്നും വരാന്‍ പോകുന്നില്ല എന്നതാണ് സാധാരണയായി ഉയര്‍ന്നു കേള്‍ക്കുന്ന ഒരു വാദം. ജനങ്ങളുടെ വോട്ടു നേടി പാര്‍ലമെന്റിലേക്ക് എത്തുന്നവര്‍ക്ക് മാത്രമേ അതുകൊണ്ട് മെച്ചമുള്ളൂ എന്നാണ് വാദം. രാജ്യത്തെ മിക്ക സ്ത്രീകളുടെയും സ്ഥിതിയില്‍ അത് ചെലുത്തുന്ന സ്വാധീനത്തിന്റെ കാര്യത്തില്‍ അതിന് പ്രതീകാത്മകമായ സ്ഥാനമേയുള്ളൂ എന്നാണ് മറ്റൊരു വാദം. തുറന്നുകിട്ടുന്ന ഈ മാര്‍ഗത്തിന്റെ സ്വഭാവം എന്തായിരിക്കും എന്നത് കാണാന്‍ പോകുന്നതേയുള്ളൂ. എന്നാല്‍ ഒരു കാര്യത്തില്‍ സംശയമില്ല. ഈ പ്രത്യേക നിയമനിര്‍മാണം വഴി ആരംഭിക്കുന്ന ചലന പ്രക്രിയ ഇനി തിരിച്ച് എതിര്‍ദിശയിലാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് തങ്ങളുടെ മുന്നേറ്റത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് ഈ പ്രത്യേക നിയമം എന്ന് നിരവധി വനിതാസംഘടനകളും ഫെമിനിസ്റ്റ് പ്രവര്‍ത്തകരും ഊന്നിപ്പറയുന്നത്.

ഇത് വ്യത്യാസമുണ്ടാക്കുമെന്ന് പറയുന്നതെന്തുകൊണ്ടാണ്? രാജ്യത്തെ മിക്ക വനിതകളുടെയും സാമ്പത്തിക പരിതഃസ്ഥിതിയില്‍, ഈ ഒരൊറ്റ നിയമം അതിന്റെ സ്വന്തം നിലയ്ക്ക് വലിയ മാറ്റം വരുത്തും എന്ന് ആരും വാദിക്കുകയില്ല എന്നുറപ്പാണ്. ദേശീയ രാഷ്ട്രീയത്തില്‍ നേതൃത്വത്തില്‍ ചില സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞ വനിതകളെല്ലാം, സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുപ്രധാനങ്ങളായ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും അവയുടെ ചാമ്പ്യന്മാരായും സ്വയം വേറിട്ട് ഉയര്‍ന്നുനില്‍ക്കുകയുണ്ടായി എന്ന് നമുക്ക് അവകാശപ്പെടാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ ദുര്‍ലഭം ചിലരൊഴിച്ചാല്‍, പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിക്ക വനിതാ അംഗങ്ങളും ഏതെങ്കിലും പ്രധാന പ്രശ്നത്തില്‍ വേണ്ടത്ര ശോഭിക്കുകയുണ്ടായില്ല. സ്ത്രീകളെ സംബന്ധിച്ച പ്രശ്നത്തിന്റെ കാര്യം പിന്നെ പറയേണ്ടതുമില്ലല്ലോ.

എന്നാല്‍ നാം ഓര്‍മിക്കേണ്ട കാര്യം ഇതാണ്: വെറും സംഖ്യ കൊണ്ടു മാത്രം ഒരു ചലനമുണ്ടാക്കാന്‍ കഴിയും എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ അത്തരമൊരു നടപടിക്ക് കൂടുതല്‍ വിശാലമായ ഒരു പ്രക്രിയയെ കെട്ടഴിച്ചു വിടാന്‍ കഴിയും. ഇന്ന് എംപിമാരില്‍ സ്ത്രീകളുടെ പങ്കാളിത്തം 8.2 ശതമാനം മാത്രമാണ്. 20 കൊല്ലം മുമ്പത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് വളരെ കുറവാണ് (ഏതാണ്ട് പകുതി മാത്രം) ഇതു കാരണം സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തിലും നിയമങ്ങളും നയങ്ങളും കൂടുതല്‍ ലിംഗബോധത്തോടു കൂടിയവയായിരിക്കണം എന്ന് ആവശ്യപ്പെടുമ്പോഴും അവര്‍ പലപ്പോഴും ഒരു ചെറിയ ന്യൂനപക്ഷമായിത്തീരുന്നു; തങ്ങള്‍ ഒറ്റപ്പെടുന്ന പ്രതീതി അവര്‍ക്കുണ്ടാകുന്നു - മറ്റ് അംഗങ്ങളില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കില്‍.

എന്നാല്‍ അത്തരമൊരു ചെറിയ ന്യൂനപക്ഷത്തില്‍നിന്ന് അംഗസംഖ്യ വര്‍ധിക്കുമ്പോള്‍, കാര്യങ്ങളില്‍ വലിയ മാറ്റം വരുന്നു. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രാതിനിധ്യം ലഭിച്ചിട്ടുള്ള പല രാജ്യങ്ങളിലും (നോര്‍വെ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളെ പോലെയുള്ളവ) അവരുടെ സാന്നിധ്യംകൊണ്ട്, സ്ത്രീകളെ ബാധിക്കുന്ന നിയമങ്ങള്‍ കൂടുതല്‍ നിര്‍മിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും സഭാ സംസ്കാരം അതിനനുസരിച്ച് ഉയരുമെന്നും വ്യക്തികളായ വനിതാ പ്രതിനിധികള്‍ക്ക് പ്രസംഗിക്കാന്‍ ധൈര്യം ലഭിക്കുമെന്നും അവരുടെ പ്രസംഗങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും കൂടുതല്‍ വനിതാ നേതാക്കന്മാര്‍ വളര്‍ന്നുവരുമെന്നും രാഷ്ട്രീയ വേദിയില്‍ അവര്‍ കൂടുതല്‍ ഗൌരവത്തോടെ ശ്രദ്ധിക്കപ്പെടുമെന്നും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുന്ന ഏതാനും വനിതകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പങ്ക് ലഭിക്കും എന്നു മാത്രമല്ല ഇതിനര്‍ഥം. സ്ത്രീകളില്‍ ഭൂരിപക്ഷത്തിനും സഹായകമായിത്തീരാവുന്ന നയങ്ങളിലും നടപടികളിലും അത് പ്രതിഫലിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്. പ്രാദേശിക ഭരണസമിതികളില്‍ ഗ്രാമീണ വനിതകള്‍ക്ക് സീറ്റ് സംവരണം ചെയ്യുന്നതിനുള്ള 73-ാമത്തെയും 74-ാമത്തെയും ഭരണഘടനാ ഭേദഗതികളുടെ വമ്പിച്ച പ്രാധാന്യവും സ്വാധീനവും നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇത് ദേശീയതലത്തിലും സംഭവിക്കാനാണ് സാധ്യത.

നിയമവ്യവസ്ഥയുടെ പങ്ക്

ആസ്തികളുടെയും വിദ്യാഭ്യാസത്തിന്റെയും അഭാവം, വായ്പ ലഭിക്കാനുള്ള സാധ്യതയുടെ അപര്യാപ്തത, വീടിനുപുറത്ത് ജോലി ചെയ്യുന്നതിനുള്ള പരിമിതമായ കഴിവ് തുടങ്ങി സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ ദോഷകരമായി സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇതിനൊക്കെ പുറമെ കൂടുതല്‍ പ്രധാനപ്പെട്ടതും ജനപ്രതിനിധികളെന്നനിലയില്‍ സ്ത്രീകള്‍ക്ക് ക്വാട്ട അനുവദിക്കുന്ന നിയമവുമായി പ്രത്യക്ഷമായിത്തന്നെ ബന്ധപ്പെട്ടതും ആയ ഘടകം, നിയമവ്യവസ്ഥയുടെ പങ്കും സ്ത്രീകളുടെ ശാക്തീകരണത്തിനായി അവ നടപ്പാക്കുന്ന രീതിയും ആണ്. സ്ത്രീകള്‍ക്ക് മുന്നിലുള്ള തടസ്സങ്ങള്‍ വരുന്നത് നിയമങ്ങളുടെ നിര്‍മാണത്തില്‍നിന്നു തന്നെയാണ്, അവയുടെ ഉള്ളടക്കത്തിന്റെ പാകപ്പിഴകളില്‍നിന്നു തന്നെയാണ് (സ്വത്തവകാശവും പാരമ്പര്യാവകാശവും സംബന്ധിച്ച നിയമം, ന്യായമായ കാരണങ്ങളാല്‍ വിവാഹമോചനം അനുവദിക്കുന്ന നിയമം, അക്രമങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്ന നിയമം തുടങ്ങിയവയില്‍ ഇത് കാണാം). നിയമവ്യവസ്ഥയുടെയും മറ്റ് നീതിന്യായ വ്യവസ്ഥകളുടെയും പ്രാപ്യതയുടെ കാര്യത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വത്തിലും ഇത് കാണാം.

ഈ പശ്ചാത്തലത്തില്‍ നിയമത്തിന്റെ ഉള്ളടക്കം രൂപപ്പെടുത്താന്‍ കഴിവുള്ളവരും വീടു പുലര്‍ത്തുന്ന പരമ്പരാഗത പുരുഷ മാതൃകയില്‍നിന്ന് കൂടുതല്‍ ലിംഗബോധമുള്ള, സ്ത്രീകളെകൂടി ഉള്‍ക്കൊള്ളാന്‍ മനഃസ്ഥിതിയുള്ള സമീപനത്തിലേക്ക് നയങ്ങളെ തിരിച്ചുവിടാന്‍ കഴിവുള്ളവരുമായ വനിതാ നിയമനിര്‍മാതാക്കള്‍ കൂടുതല്‍ ഉണ്ടായിത്തീരേണ്ടത് അടിയന്തിരമായ ആവശ്യമാണ്. ഇതാകട്ടെ, ഇന്നത്തേക്കാള്‍ കൂടുതല്‍ തുല്യതയുള്ളതും നിലനില്‍ക്കുന്നതും ആയ ഒരു സാമ്പത്തിക തന്ത്രത്തിന്റെ ആവിര്‍ഭാവത്തിന് ഇടവരുത്തുകയും ചെയ്യും. അതിനാല്‍ വനിതാസംവരണ ബില്‍ പാസ്സാകുന്നത്, സ്ത്രീകളെ സംബന്ധിച്ച് മാത്രമല്ല, ഇന്ത്യന്‍ സമൂഹത്തെയും സമ്പദ്വ്യവസ്ഥയേയും സംബന്ധിച്ചിടത്തോളവും മുന്നോട്ടുള്ള നിര്‍ണായകമായ ഒരു വലിയ കാല്‍വെപ്പായിരിക്കും.

*
ജയതിഘോഷ് കടപ്പാട് ചിന്ത വാരിക

7 comments:

വര്‍ക്കേഴ്സ് ഫോറം said...

സുപ്രധാന നയരൂപീകരണരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമാണോ എന്ന് അറിയണമെങ്കില്‍ വന്‍തോതില്‍ പുരുഷ മേധാവിത്വമുള്ള വ്യവസ്ഥകളില്‍ ഗവണ്‍മെന്റില്‍നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണന പരിശോധിച്ചാല്‍മതി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി വളരെ ദയനീയമാണെന്ന് കാണാം. ഇന്ത്യയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതുവില്‍ സമൂഹത്തില്‍നിന്ന് ലഭിക്കുന്ന പരിഗണന, പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ എത്രയോ മോശമാണ്. ലിംഗപരമായ സാമൂഹ്യസൂചകങ്ങളുടെ കാര്യത്തില്‍ മറ്റു മിക്ക വികസ്വരരാജ്യങ്ങളുടേയും എത്രയോ പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഏഷ്യയിലെ വികസ്വര രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍പോലും അതാണ് സ്ഥിതി. മിക്കപ്പോഴും ആഫ്രിക്കയിലെ സഹാറാ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങളുടെ അടുത്താണ് ഇന്ത്യയുടെ സ്ഥാനം. സ്ത്രീകളുടെ അതിജീവനം (ജനനസമയത്തെ ലിംഗാനുപാതവും പെണ്‍ ഭ്രൂണഹത്യയും), വിദ്യാഭ്യാസം (സാക്ഷരത, സ്കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക്, ഉന്നത വിദ്യാഭ്യാസരംഗത്തുള്ള പ്രവേശനം), പോഷകാഹാരവും ആരോഗ്യവും (പോഷകാഹാരക്കുറവ്, പ്രതീക്ഷിതായുസ്സ്, പ്രസവസമയത്തെ മരണസാധ്യത), തൊഴില്‍ അവസരം (തൊഴില്‍ പങ്കാളിത്തം, വേതനത്തിലെ വ്യത്യാസം), സുരക്ഷിതത്വവും സമൂഹത്തിലെ സ്ഥാനവും (സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, രാഷ്ട്രീയപങ്കാളിത്തം) എന്നീ സൂചകങ്ങളുടെയെല്ലാം കാര്യത്തില്‍ അതാണ് സ്ഥിതി.

Mohamed Salahudheen said...

നല്ല വിലയിരുത്തല്

Unknown said...

അമ്പതുശതമാനം വനിതാസംവരണം നടപ്പിലാക്കാൻ തയ്യാറുള്ള ജനപ്രതിനിധികളെ സംതുലിതാവകാശം നിഷേധിച്ചു കൊങ്ങക്കു പിടിച്ചു പുറത്തെറിയാൻ കൂട്ടുനിന്ന ഇടതുവലതു പാർട്ടി മുഖമൂടിധാരികളായ ദുഷ്ഠമുതലാളിത്തചെകുത്താൻ മതത്തിലെ പണജാതികളായ ജനവഞ്ചകനേതാക്കളെ,യദാർത്ഥ രാജ്യാവകാശികളായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.. അടുത്ത തിരഞ്ഞെടുപ്പിലൂടെ കണക്കു തീർക്കാൻ. ഇന്ത്യയുടെ യദാർത്ഥ അവകാശികളെ തഴഞ്ഞ്, മുതലാളിത്തത്തിന്റെ വെള്ളാട്ടികളായ മേലാളത്തമ്പ്രാട്ടികളെ വാഴിക്കാനുള്ള മുതലാളിത്ത വിടുപണി ചെയ്ത ഇടതുവലതു പാർട്ടി മുഖമൂടിധാരികളായ ദുഷ്ഠമുതലാളിത്തചെകുത്താൻ മതത്തിലെ പണജാതികളായ ജനവഞ്ചകനേതാക്കളെ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.
എന്തുകൊണ്ട് ആദിവാസിദളിത്തീഴവപിന്നൊക്ക വിഭാഗങ്ങൾക്ക് അവരുടെ യദാർത്ഥ അവകാശങ്ങൾ കൊടുക്കുന്നില്ല?
വസ്തുനിഷ്ഠ ജനസംഖ്യാനുപാതികമായി ഇന്ത്യയുടെ യദാർത്ഥ അവകാശികളായ മനുഷ്യത്വവും സഹാനുഭൂതിയുമുള്ള രാജ്യത്തോടും ജനങ്ങളോടും സത്യസന്ധമായ പ്രതിബദ്ധതയുള്ള ആദിവാസിദളിത്തീഴവ പിന്നൊക്ക ദുർബ്ബലവിഭാഗങ്ങൾ അധികാരത്തിലെത്തുന്നതു തടഞ്ഞ്, ദുഷ്ഠമുതലാളീത്തത്തിന്നു വിടുപണി ചെയ്യാനുള്ള അധികാരമത്സരത്തിൽ,സകല പാർട്ടികളുടേയും മേലാളജാതികൾ ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാക്ക് വിടുപണിചെയ്തുകൊണ്ടിരിക്കുകയാണ്. തൊണ്ണൂറു ശതമാനത്തിലേറെ വരുന്ന യദാർത്ഥ അവകാശികളെ അടിമകളാക്കി പത്തുശതമാനം തികച്ചില്ലാത്ത മേലാളർക്കു സുഖിച്ചുവാഴാൻ ഈ കങ്കാണികൾ നക്കാപിച്ചവാങ്ങി കൂട്ടിക്കൊടുപ്പു നടത്തുകയാണ്.

Unknown said...

യദാർത്ഥ ജനസംഖ്യാകണക്കും,സ്ഥാനമാന അനുപാതവും മൂടിവെച്ച്,അവകാശാധികാരങ്ങളിൽ നിന്നകറ്റി, സാധാരണക്കാരും പാവപ്പെട്ടവരുമായ ആദിവാസിദളിത്തീഴവ പിന്നോക്ക ജനവിഭാഗങ്ങളെ, അവർക്കവകാശപ്പെട്ട യദാർത്ഥ വിഹിതം കൊടുക്കാതെ, ഏറ്റവും താഴേക്കിട സ്ഥാനങ്ങളിലും,ജോലികളിലുമായി ചവിട്ടിത്താഴ്ത്തി കള്ളക്കണക്കുകൊണ്ടവരെ കഭളിപ്പിച്ച് അടിമകളാക്കിക്കൊണ്ടിരിക്കുകയാണ് സകല പാർട്ടികളും സർക്കാരുകളും ഇക്കാലമത്രയും ചെയ്തുകൊണ്ടിരിക്കുന്നത്.

കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ളു മുരിക്കു മൊട്ടുസൂചി വരേയുള്ള ആവശ്യവും അനാവശ്യവുമായ നിരവധി കണക്കുകൾ സെൻസസ് പ്രക്രിയയിൽ ഉൾപ്പെടുത്തിയ സർക്കാർ അത്രത്തോളം പോലും സങ്കീർണമല്ലാത്ത എന്നാൽ വളരെ അത്യാവശ്യവും അനിവാര്യവുമായ ജാതിമതംതിരിച്ച സ്ഥാനമാനക്കണക്കുകൾ സെൻസസ് സംരംഭത്തിൽ ചേർക്കാൻ ഭയപ്പെടുന്നതിന്റെ നിജസ്ഥിതി എന്താണ്?
നമ്മുടെ കേരളത്തിലും,ഇന്ത്യയിൽ മൊത്തത്തിലും സർക്കാർ സ്ഥാപനങ്ങളുടെ പതിന്മടങ്ങ് ശമ്പളം കൊടുക്കുന്ന വൻ കിട സ്വകാര്യസ്ഥാപനങ്ങളിൽ എൺപതു ശതമാനത്തിലേറെയാണ് മേലാളപണജാതികൾ, അതിൽ തന്നെ ഉയർന്ന തസ്ഥികകളിൽ നൂറുശതമാനവും മേലാളജാതികൾക്കാണ് സ്ഥാനമാനങ്ങൾ.ഇത്തരം വിവേചനങ്ങൾ സംവിധാനം ചെയ്യുന്നത് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരും പണജാതി മേലാളരും ചേർന്നാണ്.

Unknown said...

സത്യസന്ധ മായ സെൻസസ് സരംഭത്തിലൂടെ ജാതിമതാടിസ്ഥാന ജനസംഖ്യാ സ്ഥാനമാന കണക്കു പ്രകാരം കൊടുക്കാനുള്ളത് ഓരോരുത്തർക്കും ക്ര് ത്യമായി കൊടുക്കാതിരിക്കുന്നതാണ് തെറ്റെന്നു പറയുന്നവരെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുന്നു.പേരോട് ചേർത്ത് ജാതി പറയുന്നതും പറയാതിരിക്കലുമല്ല ജാതി വിവേചനം, കൊടുക്കാനുള്ളവർക്ക് കണക്കനുസരിച്ചു കൊടുക്കാതെ, കീഴാളരുടെ അവകാശം കവർന്നെടുത്ത് മേലാളർ മാത്രം ഒറ്റക്കനുഭവിക്കുന്നതാണ്ജാതീയത.സർവ്വജ

നാവകാശ സമ്പത്ത് കൊള്ളയടിച്ച് ചൂഷണം ചെയ്യുന്ന ദുഷ്ഠമുതലാളിത്ത വിടുപണിയടക്കം,സകല കുടിലതകൾക്കും കൂട്ടുനിന്ന് സ്വന്തം ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്ന ഇവർ ഒന്നിച്ചൊരുമിച്ചൊരേ വായിൽ വനിതാസംവരണവിരുദ്ധർ എന്ന് വിളിച്ചുകൂവുന്നു, സംവരണമെന്നു കേട്ടാൽ കലിയിളകുന്ന ദുഷ്ഠമുതലാളിത്ത വിടന്മാരാണ്, അമ്പതു ശതമാനം വനിതാസംവരണത്തിന്നു തയ്യാറുള്ള യദാർത്ഥ അവകാശവാദികളെപ്പറ്റി വനിതാസംവരണവിരുദ്ധരെന്ന് പ്രചരിപ്പിക്കുന്നത്. വല്ലാത്തൊരു വിരോധാഭാസവും നെറികേടുമല്ലേ ഇതെന്നാലോചിക്കുക.

Unknown said...

യദാർത്ഥവരുമനത്തിന്റെ ഒരുശതമാനം പോലും നികുതികൊടുക്കാതെ സർവ്വജനാവകാശസമ്പത്തുമുഴുക്കെ കയ്യടക്കി ചൂഷണം ചെയ്യുന്ന ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ, ശമ്പളനികുതി മുതൽ ഉപ്പുതൊട്ട് കർപ്പൂരം വരേക്കുള്ളതിനടക്കം നൂറു ശതമാനം നികുതി കൊടുക്കുന്ന സാധരണക്കാരും പാവപ്പെട്ടവരുമായ യദാർത്ഥ രാജ്യാവകാശികളെ,കാലാകാലം അടിമകളാക്കി, ചൂഷകാധികാധികാരങ്ങളുമായി വാഴാൻ വേണ്ടി,
സത്യത്തെ അസത്യമാക്കാനും , ആട്ടിൻ കുട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനും,നിരപരാധികളെ ഭീകരരാക്കി പ്രചരിപ്പിക്കാനും,യദാർത്ഥഭീകരരെ രാജ്യസ്നേഹികളാക്കി വെള്ള പൂശാനും, ലാഭങ്ങൾ നഷ്ടക്കണക്കുകൾ കൊണ്ട് കവർന്നെടുക്കാനും, ആവശ്യാനുസരണം സ്ഫോടനങ്ങളും കലാപങ്ങളും ഉണ്ടാക്കി നിരപരാധികളുടെ ജീവനും സ്വത്തും തകർത്ത് യദാർത്ഥ രാജ്യാവകാശികളെ,വർഗ്ഗീയമായും,ജാതീയമാ

യും,രാഷ്ട്രീയമായും പരസ്പരം തമ്മിലടിപ്പിച്ചു പാടേതളർത്താനും കിരാതചൂഷണം തുടരാനും എല്ലാം വേണ്ടി അതിവിദഗ്ദപദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുഷ്ഠമുതലാളിത്ത ചെകുത്താന്മാരും പണജാതികളും നാം സാധാരണക്കാരേയും പാവപ്പെട്ടവരേയും പുതിയപുതിയ കുതന്ത്രകുരുട്ടുവിദ്യകൾ കൊണ്ട് അമ്മാനമാടുകയാണ്.
യദാർത്ഥ സത്യങ്ങൾ മൂടിവെച്ച് ഇവർമെനയുന്ന കള്ളക്കഥകളും അത്യാകർഷക കെണികളും വിശ്വസിപ്പിച്ച് ജനങ്ങളെ പമ്പര വിഡ് ഠികളാക്കി, ദുഷ്ഠമുതലാളിത്തപദ്ധതികൾ പരിപൂർണ്ണവിജയമാക്കാൻ സർവ്വസന്നാഹ സമ്പൂർണ്ണസഹായസഹകരണസൌകര്യങ്ങ
ളുമായി ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരുടെ,പണജാ

തികളായ അഴിമതിവൈറസ്
വാഹക,ബാധിത
വഞ്ചകമതസമുദായരാഷ്ട്രീയനേതാക്കളും,വി
ധേയത്വമുള്ള അനീതിപാലകരും
വിഷപ്രചാരകമാധ്യമത്തമ്പ്രാക്കളും,
ഉദ്ദ്യോഗസ്ഥ ദുഷ് പ്രഭുത്വങ്ങളും,
കിരാതഭരണ പങ്കാളികളും,സിൽബന്ദികളും സർവ്വസജ്ജരായ് എവിടേയും എപ്പോഴും എന്തുകാര്യത്തിന്നും ALWAYS
AVAILABLE.

Unknown said...

മതേതരജനാധിപത്യമാന്യതാ മുഖമൂടികളണിഞ്ഞു നമുക്കിടയിൽ പകൽമാന്യന്മാരായി വിലസുന്ന,സകല പാർട്ടികളിലുംപെട്ട വിവിധജാതിമത നാമധാരികളായ അഴിമതിവൈറസ് വാഹക വഞ്ചകമതരാഷ്ട്രീയനേതാക്കളും,വിധേയത്വമുള്ള അനീതിപാലകരും വിഷപ്രചാരകമാധ്യമത്തമ്പ്രാക്കളും, ഉദ്ദ്യോഗസ്ഥ ദുഷ് പ്രഭുത്വങ്ങളും, കിരാതഭരണ പങ്കാളികളും ഒളിഞ്ഞുംതെളിഞ്ഞും ജാതികളും,ഉപജാതികളും,ഉപോപ പണജാതികളുമായി ദുഷ്ട്ടമുതലാളിത്തചെകുത്താൻ മതത്തിൽ മതിമറന്നാനന്ദിച്ചാർമാദിക്കുകയാണ്. മിക്ക പർട്ടികളുടേയും,സംഘടനകളുടേയും, ഭരണകാര്യാലയങ്ങളുടേയും നിയന്ത്രണം ഈ പണജാതി മേലാള നേതാക്കളിലാണ്.സത്യസന്ധതയും ആത്മാർത്ഥതയുമുള്ള നേതാക്കളും, പ്രവർത്തകരും, ഉദ്യോഗസ്ഥരും ഈ ദുഷ്ഠമുതലാളിത്ത ചെകുത്താൻ സേവകർക്കിടയിൽ ഞെരിഞ്ഞമരുകയാണ്.