Sunday, April 25, 2010

മാധ്യമം തുറന്നുകാട്ടപ്പെടുന്നു

കേരളം മാധ്യമസമൂഹമായി മാറിയിരിക്കുന്നെന്ന പരാമര്‍ശം നടത്തിയത് ഡോ. കെ എന്‍ പണിക്കരാണ്. മണിയോര്‍ഡര്‍ സമൂഹമെന്ന് ഇഎംഎസ് ഒരുകാലത്ത് കേരളത്തെ വിശേഷിപ്പിച്ചിരുന്നു. വിദേശത്തുനിന്നയക്കുന്ന മണിയോര്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിന്റെ നിലനില്‍പ്പ്. ഇന്നത്തെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് മാധ്യമമാണ്. മലയാളിയുടെ അഭിപ്രായരൂപീകരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണത്. അച്ചടി മഷി പുരണ്ടതെന്തും സത്യമെന്നു കരുതുന്നവരാണ് മലയാളികളില്‍ നല്ലൊരു പങ്കും. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നതിന്റെ ഒരു കാരണം മാധ്യമസ്വാധീനമാണെന്ന ചിലരുടെ പഠനങ്ങളും ശ്രദ്ധേയം.

ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ കാലം ക്യാമറ കളവു പറയില്ലെന്നതാണ് പുതിയ കാഴ്ച്ചപാട്. എങ്ങനെയാണ് മാധ്യമം ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് ഗൌരവമായ പഠന വിഷയമാണ്. ഈ മേഖലയില്‍ മലയാളത്തില്‍ അധികം പഠനങ്ങള്‍ വന്നിട്ടില്ല. ആ കുറവ് നികത്തുന്നതാണ് ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ ‘വ്യാജസമ്മിതിയുടെ നിര്‍മിതി’എന്ന പുസ്തകം.

ജനകീയാസൂത്രണം, ലാവലിന്‍, ആസിയാന്‍ കരാര്‍ എന്നീ മൂന്നു വിഷയങ്ങളെ ഇടതുപക്ഷവിരുദ്ധ ജ്വരം സൃഷ്ടിക്കുന്നതിനായി എങ്ങനെ മലയാളമാധ്യമങ്ങള്‍ ഉപയോഗിച്ചുവെന്ന കേസ് സ്റ്റഡിയാണ് പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം. പുസ്തകത്തിന്റെ നീരൂപണം ഈ കോളത്തിന്റെ പരിമിതികളില്‍ ഒതുങ്ങുന്ന വിഷയമല്ല. അങ്ങേയറ്റം പ്രകോപനപരമായ ഒരു സമര്‍പ്പണമാണ് പുസ്തകത്തിന്റെ ആദ്യപേജുകളിലുള്ളത്. കേരളത്തിലെ ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ മനസിലെങ്കിലും സിഐഎ ചാരനായി മാധ്യമങ്ങള്‍ വിജയകരമായി പ്രതിഷ്ഠിച്ച റിച്ചാര്‍ഡ് ഫ്രാങ്കിക്കാണ് സമര്‍പ്പണം. ഫ്രാങ്കിയെ സിഐഎ ചാരനാക്കി മാറ്റിയാലാണ് അദ്ദേഹത്തിനൊപ്പം പുസ്തകം എഴുതിയ ഐസക്കിനെയും ആ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയുള്ളു. ഒരു മാധ്യമവും നേരത്തെ ഫ്രാങ്കിയെ കുറിച്ച് നടത്തിയ ഈ ആരോപണം പിന്‍വലിച്ചിട്ടില്ല. സിപിഐ എം പിബിയുടെ വിശദീകരണമൊന്നും അവര്‍ മുഖവിലക്കെടുത്തിരുന്നില്ല. അപ്പോള്‍ ഈ മാധ്യമങ്ങളുടെ അഭിപ്രായത്തില്‍ ഫ്രാങ്കി ഇപ്പോഴും സാമ്രാജ്യത്വത്തിന്റെ ചാരനാണ്. അങ്ങനെയൊരാള്‍ക്ക് പുസ്തകം സമര്‍പ്പിക്കുന്നയാള്‍ തോമസ് ഐസക് ഇന്ന് വെറും വ്യക്തിയല്ല. നേരത്തെ ജനകീയാസൂത്രണവിവാദം കെട്ടിപ്പൊക്കിയ സന്ദര്‍ഭത്തില്‍നിന്നും വ്യത്യസ്തമായി ഐസക് ഇന്ന് കേരളത്തിലെ മന്ത്രിയാണ്. സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവുമാണ്. അങ്ങനെയുള്ള വ്യക്തി എഴുതിയ പുസ്തകം സാമ്രാജ്യത്വ ചാരനെന്ന് തങ്ങള്‍ വിശേഷിപ്പിച്ച ഫ്രാങ്കിക്ക് തന്നെ സമര്‍പ്പിക്കുന്നത് മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയാകേണ്ടതാണ്. അതില്‍നിന്നും പല കഥകളിലേക്കും ഉപകഥകളിലേക്കും വിശകലനങ്ങളിലേക്കും വികസിപ്പിക്കാവുന്ന വാര്‍ത്ത. മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ അതുള്‍പ്പെട്ടില്ലെന്നു നടിച്ചാലോ എന്നു കരുതിയായിരിക്കണം പുസ്തക പ്രകാശനവേളയില്‍ ഐസക് അത് എടുത്തുപറയുകയും ചെയ്തു. സാധാരണഗതിയില്‍ അന്നു രാത്രിതന്നെ ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു! തത്സമയ വിദഗ്ധര്‍ക്ക് ഇഷ്ട വിഷയവുമാണ്. എന്നാല്‍, മിക്കവാറും എല്ലാവരും തന്നെ ഇത് അവഗണിച്ചു. ഫ്രാങ്കി ചര്‍ച്ചകള്‍ ഇനി വേവില്ലെന്നു കരുതിയിട്ടായിരിക്കണം! അല്ലെങ്കില്‍ പുസ്തകത്തിന്റെ ഉള്ളിലേക്ക് കടക്കാന്‍ അതുവഴി നിര്‍ബന്ധിതമായാലോ എന്ന ഭയവുമുണ്ടായിരിക്കാം.

ലാവലിന്‍ വിവാദം എങ്ങനെയാണ് കെട്ടിപ്പൊക്കിയതെന്ന് രണ്ടു അധ്യായങ്ങളില്‍ ഉദാഹരണങ്ങള്‍ നിരത്തി വിശദീകരിക്കുന്നുണ്ട്. പിണറായി വിജയനെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ വൈദ്യുതി മന്ത്രിയെന്ന് വിശേഷിപ്പിച്ച മാധ്യമങ്ങള്‍ തന്നെ എങ്ങനെയാണ് അദ്ദേഹത്തെ പ്രതിയാക്കി മാറ്റാന്‍ യത്നിച്ചതെന്ന് മനസ്സിലാക്കാന്‍ ഈ പേജുകള്‍ ധാരാളം. നിര്‍മിത കഥയുടെ സമര്‍ഥമായ ഫ്രൊഫഷണല്‍ അവതരണത്തിലൂടെയാണ് മലയാളമനോരമയും മാതൃഭൂമിയും ഈ ദൌത്യം നിര്‍വഹിച്ചത്. പിണറായി വിജയനെപോലെ ഇത്രമാത്രം ആക്രമിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയനേതാവും കേരളത്തിലുണ്ടാവില്ല. ഇപ്പോഴും ശത്രുക്കള്‍ ആയുധം കൂര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. പിണറായി ഗള്‍ഫില്‍ പോയത് പാര്‍ടി തീരുമാനപ്രകാരമാണ്. ആരെല്ലാമാണ് കൂടെയുള്ളതെന്നും എവിടെയൊക്കെ എപ്പോഴൊക്ക പോകുമെന്നും പാര്‍ടി പരസ്യമായി മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. പിണറായി സൌദിയില്‍ എത്തുന്നതിനു മുമ്പ് അവിടെനിന്നും മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിളിച്ചിരുന്നു. ആദ്യമായാണ് പിണറായി സൌദിയില്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. എപ്പോഴെങ്കിലും പോയിട്ടുണ്ടാകുമെന്ന് കരുതി. എന്നാല്‍, അവിടത്തെ സാംസ്കാരിക സംഘടനകളുടെയും മലയാളി അസോസിയേഷനുകളുടെയും തുടര്‍ച്ചായ ക്ഷണമുണ്ടായിട്ടും ഇതുവരെ അവിടെ പോയിരുന്നില്ല. ആദ്യം ജയില്‍നിറക്കല്‍ സമരവുമായി ബന്ധപ്പെട്ട വിവാദമായിരുന്നു. അതു കാറ്റുപിടിക്കാതെവന്നപ്പോള്‍ തച്ചങ്കരി യാത്രയായി വിഷയം. പിണറായി ഗള്‍ഫില്‍ പോയ സമയത്തുതന്നെ തച്ചങ്കരിയും പോയതാണ് വിവാദമെന്ന് മാതൃഭൂമി ലീഡ് വാര്‍ത്ത. ഗള്‍ഫില്‍ എത്ര രാജ്യങ്ങളുണ്ടെന്നും പിണറായി പോകുന്ന സമയത്ത് അതിലേതെങ്കിലും രാജ്യത്ത് എപ്പോഴെങ്കിലും പോകുന്നവര്‍ വഴി വിവാദസാധ്യതയുണ്ടെങ്കില്‍ അതും പിണറായിയുടെ അക്കൌണ്ടില്‍ കിടക്കട്ടെയെന്നതാണ് ഈ പ്രചാരവേലയുടെ ലക്ഷ്യം.

ലാവലിനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിര്‍മിച്ച നുണക്കൊട്ടാരങ്ങള്‍ ഒന്നൊന്നായി സമര്‍ഥമായി തകര്‍ത്തിടുകയാണ് വ്യാജസമ്മിതിയുടെ നിര്‍മിതി എന്ന പുസ്തകം. എങ്ങനെയാണ് ഇത് വളര്‍ത്തി വികസിപ്പിച്ചതെന്നും അതിനായി എത്ര സ്ഥലം മാധ്യമങ്ങള്‍ നീക്കിവെച്ചെന്നും ഇവര്‍ വിശദീകരിക്കുന്നു. അങ്ങേയറ്റം പ്രകോപനപരമായ രീതിയിലാണ് മനോരമയുടെയും മാതൃഭൂമിയുടെയും തനിനിറം തുറന്നുകാണിക്കുന്നത്. അല്‍പ്പമെങ്കിലും ആത്മാഭിമാനമുള്ളവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയാത്തതാണ് അവതരണരീതി. എന്നാല്‍, ഇതുവരെയും ആരും വെല്ലുവിളി ഏറ്റെടുത്തതായി കണ്ടില്ല. ഇത്രമാത്രം നഗ്നമാക്കപ്പെട്ടവര്‍ നിശ്ശബ്ദത പാലിക്കുന്നതും മറ്റൊരു തന്ത്രമാണ്. ആയുധങ്ങളിലാതെ നില്‍ക്കേണ്ടിവരുന്ന കളിക്ക് തങ്ങളായി മുന്‍കൈയെടുക്കേണ്ടതില്ലെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. പ്രതികരണം പുസ്തകത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുമെന്നും ഇവര്‍ തിരിച്ചറിയുന്നുണ്ടാകും.

യഥാര്‍ഥത്തില്‍ മാധ്യമ വിചാരണ മാത്രമല്ല ഈ പുസ്തകം ചെയ്യുന്നത്. നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനും ചേര്‍ന്നെഴുതിയ സമ്മതിയുടെ നിര്‍മിതി എന്ന പുസ്തകമാണ് ഗ്രന്ഥകര്‍ത്താക്കള്‍ മാതൃകയാക്കുന്നതെങ്കിലും അതില്‍നിന്ന് വ്യത്യസ്തമാകുന്ന ഒരു ഘടകം ഇതാണ്. ഇവര്‍ പരിശോധിക്കുന്ന രണ്ടു പ്രശ്നങ്ങളുടെയും ശരിയായ മുഖം അവതരിപ്പിക്കുന്ന വസ്തുതകള്‍ യഥേഷ്ടം നല്‍കുക വഴി വായനക്കാരനെ യാഥാര്‍ഥ്യബോധത്തിലേക്ക് നയിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. ഇക്കാലത്തെ മാധ്യമപ്രചാരവേലയുടെ ഒരു പ്രത്യേകത തീവ്ര ഇടതുപക്ഷ മുഖമുള്ള സിപിഐ എം വിമര്‍ശമാണെന്ന ശരിയായ നിരീക്ഷണം പുസ്തകം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് കമ്യൂണിസത്തെ വലതുവശത്തുനിന്നും മറികടക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇടതുവശത്തുകൂടെ അതുചെയ്യുക എന്ന ആഗോളപ്രചാരവേലയുടെ കേരളീയ പ്രയോഗമാണത്. ഈ മൂലധനതന്ത്രത്തെ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്‍കാല വിദ്യാര്‍ഥി നേതാക്കളുടെ താല്‍പര്യങ്ങളുമായി കൂട്ടിക്കുഴക്കുന്നത് പ്രശ്നത്തെ ലളിതവല്‍ക്കരിക്കില്ലേ എന്ന സംശയവും പങ്കുവെയ്ക്കട്ടെ. യഥാര്‍ഥത്തില്‍ സിപിഐ എം പദാവലിയും സംഘടനാരീതികളും കുറച്ചെങ്കിലും അറിയാവുന്നവരെ സമര്‍ഥമായി മാധ്യമമുതലാളിമാര്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

എങ്ങനെയാണ് മാധ്യമങ്ങളുടെ ഈ സമ്മതനിര്‍മാണ പ്രക്രിയയില്‍നിന്നും വിമോചിതരാകാന്‍ ജനതക്ക് കഴിയുന്നതെന്ന അന്വേഷണവും പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നു. മാധ്യമ സാക്ഷരത പ്രവര്‍ത്തനം പ്രധാനമാണ് എന്ന നിരീക്ഷണം പ്രധാനമാണ്. തലക്കെട്ടിന്റെ വായനയില്‍നിന്നു തന്നെ നിലപാടിലേക്ക് എത്തുന്ന നല്ലൊരു വിഭാഗമുള്ളപ്പോള്‍ ഈ പ്രക്രിയ അങ്ങേയറ്റം സങ്കീര്‍ണമാണ്. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണ സാധ്യതയില്‍ ഗ്രന്ഥകര്‍ത്താക്കള്‍ അതിരുകടന്ന പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുവെന്ന സൂചനകള്‍ പുസ്തകത്തിലുണ്ട്. യഥാര്‍ഥത്തില്‍ അവശേഷിച്ചിരുന്ന സാധ്യതകളെ കൂടി ഇല്ലാതാക്കുകയാണ് ആഗോളവല്‍ക്കരണം ചെയ്യുന്നത്. ഒരു കാലത്ത് മാധ്യമങ്ങള്‍ ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നത് അന്നത്തെ ഭരണവര്‍ഗസ്വഭാവത്തില്‍ അതു കൂടിയുണ്ടായിരുന്നതുകൊണ്ടാണ്്. അങ്ങേയറ്റം ചരക്കുവല്‍ക്കരിക്കപ്പെട്ട മാധ്യമത്തില്‍നിന്നും പഴയ മൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും. പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന കാലമാണിത്. മാധ്യമങ്ങളും കുത്തക കമ്പനികളും തമ്മില്‍ പരസ്യമായി സ്വകാര്യ കരാറുകളില്‍ ഏര്‍പ്പെടുന്നു. അവരുടെ താല്‍പര്യം വാര്‍ത്തയായി വായിക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്ന കാലം. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മാധ്യമത്തെ സംബന്ധിച്ച ശാസ്ത്രീയ ധാരണയും, അതിന്റെ ദൌത്യമെന്താണെന്ന് തിരിച്ചറിയലും പ്രധാനമാണ്. സമകാലിക അനുഭവങ്ങളിലൂടെ ഈ പ്രക്രിയ തുറന്നുകാണിക്കുന്ന പുസ്തകം ഈ കാലത്തിന്റെ സമരത്തില്‍ പ്രധാന ആയുധമായി മാറുമെന്നതില്‍ സംശയം വേണ്ട.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി

11 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളം മാധ്യമസമൂഹമായി മാറിയിരിക്കുന്നെന്ന പരാമര്‍ശം നടത്തിയത് ഡോ. കെ എന്‍ പണിക്കരാണ്. മണിയോര്‍ഡര്‍ സമൂഹമെന്ന് ഇഎംഎസ് ഒരുകാലത്ത് കേരളത്തെ വിശേഷിപ്പിച്ചിരുന്നു. വിദേശത്തുനിന്നയക്കുന്ന മണിയോര്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിന്റെ നിലനില്‍പ്പ്. ഇന്നത്തെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് മാധ്യമമാണ്. മലയാളിയുടെ അഭിപ്രായരൂപീകരണത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണത്. അച്ചടി മഷി പുരണ്ടതെന്തും സത്യമെന്നു കരുതുന്നവരാണ് മലയാളികളില്‍ നല്ലൊരു പങ്കും. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോഴും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നതിന്റെ ഒരു കാരണം മാധ്യമസ്വാധീനമാണെന്ന ചിലരുടെ പഠനങ്ങളും ശ്രദ്ധേയം.

ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ കാലം ക്യാമറ കളവു പറയില്ലെന്നതാണ് പുതിയ കാഴ്ച്ചപാട്. എങ്ങനെയാണ് മാധ്യമം ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് ഗൌരവമായ പഠന വിഷയമാണ്. ഈ മേഖലയില്‍ മലയാളത്തില്‍ അധികം പഠനങ്ങള്‍ വന്നിട്ടില്ല. ആ കുറവ് നികത്തുന്നതാണ് ഡോ. ടി എം തോമസ് ഐസക്കും എന്‍ പി ചന്ദ്രശേഖരനും ചേര്‍ന്നെഴുതിയ ‘വ്യാജസമ്മിതിയുടെ നിര്‍മിതി’എന്ന പുസ്തകം.

Balu puduppadi said...

മാധ്യമങ്ങള്‍ കാണിക്കുന്ന കൊള്ളരുതായ്മകള്‍ തുറന്നു കാണിക്കാന്‍ ഒരു’ഫിഫ്ത്ത് എസ്റ്റേറ്റ്’ വളര്‍ന്നു വരേണ്ടത് അനിവാര്യം. എന്നാല്‍ ഒരു നേതാവിനെ മാത്രം ഇങ്ങനെ അധിക്ഷേപിക്കുമ്പോള്‍ അതില്‍ എന്തൊ സത്യം ഉള്ളതായി ആര്‍ക്കാനും തോന്നിയാല്‍ അതിനെ കുറ്റം പറയുവാന്‍ പറ്റുമോ? ക്രിഷ്ണ പിള്ള, എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ നേതാക്കളെയായിരുന്നു ഒരു കാലത്ത് വലതു പക്ഷം ടാര്‍ജറ്റ് ചെയ്തിരുന്നത്. അവരാരും കേള്‍ക്കാത്ത അഴിമതി ആരോപണം ഇന്ന് ഒരു നേതാവുമാത്രം ഇങ്ങനെ കേള്‍ക്കേണ്ടി വരുറ്ന്നത് എന്ത്? മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലുള്ള ഒരു സംഘടനയുടെ മുകളിലിരിക്കുന്ന ഒരാള്‍ക്ക് ഇത് ഭൂഷണമോ?

Mohamed Salahudheen said...

മാധ്യമങ്ങളെല്ലാം മാറിയെന്നതുശരി. ബാലു പറഞ്ഞതുപോലെ പാര്ട്ടിനേതാക്കളും മാറി.

Anonymous said...

ഈ മാധ്യമവിമര്‍ശനങ്ങളില്‍ ദേശാഭിമാനി പെടുമോ? വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിലും തമസ്കരിക്കുന്നതിലും അവര്‍ക്കുള്ളത്ര കുപ്രസിദ്ധമായ പങ്ക് മറ്റാര്‍ക്കെങ്കിലും ഉണ്ടോ എന്നു സംശയമാണ്.

ഏറ്റവുമൊടുവിലത്തെ സച്ചിദാനന്ദന്റെ',മലയാള മാധ്യമങ്ങളുടെ മത-ജാതി വിവേചനം' സംബന്ധിച്ച പ്രസ്താവം ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ എന്താണു സംഭവിച്ചത്?ബീമാപ്പള്ളി വെടിവയ്പ്പിനെപ്പറ്റി അവര്‍ പറഞ്ഞത് ദേശാഭിമാനി ഭംഗിയായി ഒഴിവാക്കി.എന്താ കാര്യം?: അത് നുമ്മളെത്തന്നെ തിരിഞ്ഞുകുത്തും.

ഈ പണി മാത്രമേ മറ്റുള്ളവരും ചെയ്യുന്നുള്ളൂ.

അതുകൊണ്ട് സി പി എമ്മിന് ഈ 'ചാരിത്ര്യപ്രസംഗം' നടത്താന്‍ അര്‍ഹതയില്ല സഖാവേ.

ജനശക്തി said...

സത്യാന്വേഷി, ആ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചില്ല എന്നായിരുന്നു താങ്കള്‍ ആദ്യം ഒരു ബ്ലോഗിലെ കമന്റില്‍ പറഞ്ഞിരുന്നത്. പ്രസിദ്ധീകരിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഇവിടെ കമന്റിട്ടിരുന്നു. താങ്കളതിനു മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഇപ്പോള്‍ താങ്കള്‍ ആ വാര്‍ത്തയില്‍ നിന്ന് ബീമാപള്ളി വെടിവെപ്പിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി എന്നാക്കിയിരിക്കുന്നു. പക്ഷെ, താങ്കള്‍ കമന്റിട്ട ബ്ലോഗിലും അതില്ലായിരുന്നു.

ദേശാഭിമാനി പാര്‍ട്ടി പത്രമാണ്. തങ്ങളുടെ പക്ഷപാതം മറച്ചുവെക്കാതെ പ്രസിദ്ധീകരിക്കപ്പെടുന്ന പത്രം. നിഷ്പക്ഷ മാധ്യമങ്ങള്‍ അങ്ങിനെ നിഷ്പക്ഷമല്ല എന്ന് ചൂണ്ടിക്കാണിക്കുന്ന ഇടത്തും ദേശാഭിമാനിയെ വിമര്‍ശിക്കുന്നത് നിഷ്പക്ഷരല്ലാത്തെ നിഷ്പക്ഷ മാധ്യമങ്ങളെ രക്ഷിക്കാനേ ഉതകൂ. അതല്ല താങ്കളുടെ ഉദ്ദേശ്യം എന്ന് കരുതുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അവരാരും കേള്‍ക്കാത്ത അഴിമതി ആരോപണം ഇന്ന് ഒരു നേതാവുമാത്രം ഇങ്ങനെ കേള്‍ക്കേണ്ടി വരുറ്ന്നത് എന്ത്? മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലുള്ള ഒരു സംഘടനയുടെ മുകളിലിരിക്കുന്ന ഒരാള്‍ക്ക് ഇത് ഭൂഷണമോ?

ബാലു,

പഴയ കാല നേതാക്കള്‍ക്കെതിറ്റെ ആരോപണങ്ങള്‍ വന്നിരുന്നില്ല എന്നത് താങ്കള്‍ക്ക് ഉറപ്പാണോ? മരിച്ചപ്പോള്‍ ശവമടക്കാന്‍ കണ്ണൂരില്‍ ഒരു തുണ്ടു ഭൂമി സ്വന്തമായില്ലായിരുന്ന അഴീക്കോടന്‍ രാഘവന്‍ ബസ് മുതലാളി ആയി എന്നായിരുന്നു പ്രചാരണം....താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണു.കമ്മ്യൂണീസ്റ്റുപാര്‍ട്ടിയെപ്പോലെ ഒരു സംഘടനെയെ ചെളി വാരിയെറിയണമെങ്കില്‍ അതിന്റെ തലപ്പത്തിരിക്കുന്ന ആളിനെ തന്നെ പിടിക്കണമെന്ന് ഈ മാധ്യമങ്ങള്‍ക്ക് അറിയാം.അതാണ് പിണറായിയെ തന്നെ ടാര്‍ജറ്റ് ചെയ്യുന്നത്.

Anonymous said...

ആ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചില്ല എന്ന് സത്യാന്വേഷി എവിടെ പറഞ്ഞു? "ഈ പ്രസ്താവം മലയാള മാധ്യമങ്ങള്‍ പതിവുപോലെ മുക്കിയെന്നു തോന്നുന്നു. ദേശാഭിമാനി നല്കിയെന്നു കേട്ടു. മാതൃഭൂമിയില്‍ കണ്ടില്ല."എന്നാണ് സത്യാന്വേഷി എഴുതിയത്. മലയാളമാധ്യമങ്ങളുടെ മത-ജാതി വിവേചനം
പാര്‍ട്ടി പത്രമാവുമ്പോള്‍ വാര്‍ത്ത മുക്കാമെന്നോ? അതെന്തു പത്രധര്‍മമാണ്? വാര്‍ത്ത അതേപടി കൊടുത്തിട്ട് അതില്‍ പത്രത്തിനു വിയോജിപ്പുണ്ടെങ്കില്‍ അതു വേറെ രേഖപ്പെടുത്തുകയല്ലേ വേണ്ടത്?

ജനശക്തി said...

താങ്കള്‍ പറഞ്ഞത് ഇതായിരുന്നു.

സത്യാന്വേഷി said...
ദോഷം പറയരുതല്ലോ; ദേശാഭിമാനി എന്ന മഅ്ദനിയുടെ 'സഹായികളും' പ്രസിദ്ധീകരിച്ചില്ല. ജി പി രാമചന്ദ്രന്‍ എന്തു പറയുന്നോ ആവോ?

9:54 PM

മുകളിലെ കമന്റില്‍ ഈ ബ്ലോഗിലേക്കുള്ള ലിങ്ക് ഉണ്ട്. പാര്‍ട്ടി പത്രത്തിനു വാര്‍ത്ത മുക്കാം എന്നൊന്നും ആരും പറഞ്ഞില്ല. അവര്‍ അവരുടെ പക്ഷപാതം വ്യക്തമായി പറഞ്ഞുകൊണ്ടാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. നിഷ്പക്ഷരല്ലാത്ത നിഷ്പക്ഷ പത്രങ്ങളെക്കുറിച്ച് , അവരുടെ ശൈലിയെക്കുറിച്ച് സംസാരിക്കുമോ? വീക്ഷണത്തെക്കുറിച്ചോ ജന്മഭൂമിയെക്കുറിച്ചോ ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോ.

Anonymous said...

ദില്ലിയില്‍ സച്ചിദാനന്ദനും ഏ കെ രാമകൃഷ്ണനും ജോണ്‍ ദയാലും ചേര്‍ന്നു നടത്തിയ പത്ര സമ്മേളനത്തില്‍ സച്ചിദാനന്ദന്‍ വായിച്ച പ്രസ്താവനയാണ് മലയാള മാധ്യമങ്ങളുടെ മത-ജാതി വിവേചനം എന്ന തലക്കെട്ടില്‍ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. അത് ദേശാഭിമാനിയിലും വന്നിരുന്നു. അക്കാര്യം ജോക്കറിന്റെ പോസ്റ്റിനുള്ള എന്റെ കമന്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിലാണ് ദേശാഭിമാനി മുക്കല്‍ നടത്തിയത്. മറ്റേത് പേര്‍ ഒപ്പിട്ട പ്രസ്താവനയുടെ കാര്യമാണ്. രണ്ടും വെവ്വേറെ കാര്യങ്ങളാണ്. അതെങ്കിലും ആദ്യം മനസ്സിലാക്കുക.
വീക്ഷണത്തെയും ജന്മഭൂമിയേയും പോലെയാണ് ദേശാഭിമാനിയെന്നല്ലേ? അതേ സത്യാന്വേഷിയും പറയുന്നുള്ളൂ. അവര്‍ പക്ഷേ ഇങ്ങനെ ചാരിത്ര്യ പ്രസംഗമൊന്നും ചെയ്യുന്നില്ല എന്ന വ്യത്യാസമുണ്ട്.

ജനശക്തി said...

രണ്ടും ഒരേ സംഭവം തന്നെ അല്ലേ? 45 പേര്‍ ഒപ്പിട്ട പ്രസ്താവന തന്നെയല്ലേ സച്ചിദാനന്ദന്‍ വായിച്ചതും. അതെന്തോ ആകട്ടെ.

വീക്ഷണവും ജന്മഭൂമിയും ഒക്കെ വലതുപക്ഷസ്വഭാവമുള്ള പത്രങ്ങളാണ്. അതേ വലതു പക്ഷ സ്വഭാവം കാണിക്കുന്ന മുഖ്യധാരാ (നിഷ്പക്ഷരല്ലാത്ത) നിഷ്പക്ഷ പത്രങ്ങള്‍ അവരുടെ താല്പര്യം തന്നെയാണ് സംരക്ഷിക്കുന്നത്. ആ നിലയ്ക്ക് അവയെ വിമര്‍ശിക്കേണ്ട കാര്യം വലതു പാര്‍ട്ടി പത്രങ്ങല്‍ക്കില്ല.

Ajith said...

സത്യാന്വേഷി,

"ഈ പ്രസ്താവം മലയാള മാധ്യമങ്ങള്‍ പതിവുപോലെ മുക്കിയെന്നു തോന്നുന്നു. ദേശാഭിമാനി നല്കിയെന്നു കേട്ടു. മാതൃഭൂമിയില്‍ കണ്ടില്ല."

The 'media' which is calimed to have all thses virtues is Madhyamam, the mouth piece of Jamaat e Islami. This article contributed by a seccularist provides better insight to the same.

Title:സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?

Link:http://sargasamvadam.blogspot.com/2009/12/blog-post_10.html