Wednesday, October 22, 2008

ആഗോളസാമ്പത്തികത്തകര്‍ച്ച എന്ത് ? എന്തുകൊണ്ട് ? എങ്ങോട്ട് ?

തകര്‍ന്നടിയുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ചിത്രം അത്ര പെട്ടെന്നൊന്നും ആരുടെയും മനസ്സില്‍നിന്ന് മായില്ല. അല്‍ഖ്വയ്‌ദ ഭീകരര്‍ വിമാനം ഇടിച്ചുകയറ്റിയ സൌധങ്ങള്‍ രണ്ടും കുറച്ചുനേരം പുകഞ്ഞുനിന്നു. പൊടുന്നനെ പൊടിപടലങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഭൂമിക്കടിയിലേക്ക് ഉള്‍വലിഞ്ഞാലെന്നപോലെ തകര്‍ന്നുവീഴുന്നു. ഇംഗ്ലീഷില്‍ ഇംപ്ലോഷന്‍ എന്നു വിളിക്കുന്ന ഈ പ്രതിഭാസമാണ് സര്‍വശക്തമായ വാള്‍സ്‌ട്രീറ്റിലെ ബാങ്കുകള്‍ ആടിയുലഞ്ഞ് തകരുന്നതു വായിക്കുമ്പോള്‍ മനസില്‍ വരുന്നത്. അമേരിക്കന്‍ പ്രതാപത്തിന്റെ പ്രതീകങ്ങളായ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചിന്റെയും നിക്ഷേപബാങ്കുകളുടേയും ആസ്ഥാനമായ വാള്‍സ്‌ട്രീറ്റില്‍ തന്നെയാണ് തകര്‍ന്നടിഞ്ഞ വേള്‍ഡ് ട്രേഡ് സെന്ററും നിലനിന്നിരുന്നത് എന്നതും സ്‌മരണീയമാണ്.

മുതലാളിത്തത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ആറ് - എട്ട് വര്‍ഷംകൂടുമ്പോഴുള്ള സാമ്പത്തികമാന്ദ്യം ഒരു പതിവാണ്. ഒന്നോ രണ്ടോ വര്‍ഷംകഴിയുമ്പോഴേക്കും മാന്ദ്യം വളര്‍ച്ചയ്‌ക്ക് വഴിതെളിക്കും. അതുകൊണ്ട് ഉയര്‍ച്ചതാഴ്‌ചകള്‍ മുതലാളിത്തത്തിന് പുത്തരിയല്ല. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ബാങ്ക് തകര്‍ച്ചകള്‍ പതിവിന്‍പടി ഉള്ളവയല്ല. ഇതിനുമുമ്പ് ഒരൊറ്റ അനുഭവംമാത്രമേ ഇതുപോലെ ഉണ്ടായിട്ടുള്ളൂ. 1929ലെ ശൈത്യകാലത്ത് വാള്‍സ്‌ട്രീറ്റിലെ ബാങ്കുകളും സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചുകളും ഒന്നൊന്നായി തകര്‍ന്നടിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കിവന്നപ്പോഴേക്കും മാന്ദ്യം സാമ്പത്തിക മേഖലകളിലാകെ പടര്‍ന്നുകഴിഞ്ഞിരുന്നു. 1929നും 1933നും ഇടയ്‌ക്ക് അമേരിക്കന്‍ കാര്‍ഷിക വരുമാനം പകുതിയായി കുറഞ്ഞു. വ്യവസായശേഷിയുടെ 60 ശതമാനവും ഉപയോഗിക്കപ്പെടാതെ കിടന്നു. നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് പണിയില്ലാതെയായി. ജോണ്‍ സ്റെയിന്‍ബക്കിന്റെ 'ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍' എന്ന നോവല്‍ ഈ കാലത്തെ അമേരിക്കന്‍ നാട്ടിന്‍പുറങ്ങളുടെ ഹൃദയാവര്‍ജ്ജകമായ ഒരു ആഖ്യാനമാണ്.

അമേരിക്കയിലെ സാമ്പത്തികത്തകര്‍ച്ച മറ്റു പാശ്ചാത്യരാജ്യങ്ങളെയും പിന്നീട് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും ഗ്രസിച്ചു. രണ്ടാംലോക മഹായുദ്ധത്തോട് ബന്ധപ്പെട്ട ആയുധവല്‍ക്കരണമാണ് അവസാനം ലോകമുതലാളിത്തത്തിന് ജീവന്‍കൊടുത്തതെന്നു പറയാം. ഇതുപോലൊരു നീണ്ടതും രൂക്ഷവുമായ മാന്ദ്യത്തിന് തുടക്കംകുറിച്ചിരിക്കുകയാണോ അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ച എന്ന ആശങ്ക പരന്നുകഴിഞ്ഞു.

സാമ്പത്തികത്തകര്‍ച്ച : അന്നും ഇന്നും

1929 ഉം 2008 ഉം തമ്മിലുള്ള സാമ്യം പലതുണ്ട്. കുഴപ്പം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് ധനകാര്യമേഖലയില്‍ നിന്നാണ്. നീണ്ട റിപ്പബ്ലിക്കന്‍ ഭരണപരമ്പരയുടെ അവസാനത്തിലാണ് 1929ലും തകര്‍ച്ചയുണ്ടായത്. കൂടുതല്‍ യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അന്നും ഇന്നും സാമ്പത്തികമേഖലയിലുള്ള സര്‍ക്കാര്‍ മേല്‍നോട്ടവും നിയന്ത്രണവും ഒഴിവാക്കണമെന്ന പക്ഷക്കാരാണ്. 1929ലെ ധനകാര്യത്തകര്‍ച്ചയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തപ്പെട്ട “ബാങ്കുകളേയും ഓഹരി ഇടപാടുകളേയും നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍” പലതും പിന്‍വലിച്ചത് ബുഷ് ഭരണകാലത്താണ്. അനിയന്ത്രിതമായ ഊഹക്കച്ചവടവും ചൂതാട്ടവുമാണ് അന്നും ഇന്നും തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഇതിനു നേതൃത്വം നല്‍കിയവര്‍ക്കാകട്ടെ അശനിപാതംപോലെ തകര്‍ച്ചവന്നുപതിക്കുന്നതിനുമുമ്പ് എന്താണ് സംഭവിക്കുന്നത് എന്നതിനെസംബന്ധിച്ച് ഒരു പിടിപാടുമുണ്ടായിരുന്നില്ല എന്നതും കൌതുകകരമായ ഒരു സാമ്യമാണ്.

1929ല്‍ അധികാരമേറ്റുകൊണ്ട് റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് ഹെര്‍ബര്‍ട്ട് ഹൂവര്‍ ഇങ്ങനെയാണ് പ്രസ്താവിച്ചത്: 'നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് യാതൊരു സംശയവുമില്ല. അത് പ്രത്യാശാഭരിതമാണ്. ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ദാരിദ്ര്യം ഈ രാജ്യത്തുനിന്ന് തുടച്ചുമാറ്റപ്പെടും.' ഈ പ്രസംഗം കഴിഞ്ഞ് മാസങ്ങളേ വേണ്ടിവന്നുള്ളൂ അമേരിക്ക ഒരു നേരത്തെ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നവരുടെ രാജ്യമായിമാറാന്‍. ഏതാനും മാസംമുമ്പുവരെ ബുഷും ഇങ്ങനെയൊക്കെത്തന്നെയാണ് പ്രസ്താവിച്ചുകൊണ്ടിരുന്നത്. അമേരിക്ക അഭിവൃദ്ധിയുടെ പാതയിലാണെന്നും 'ചില വെല്ലുവിളികള്‍ ഉണ്ടെങ്കിലും സമ്പദ്ഘടനയുടെ അടിത്തറ സുശക്തമാണെന്നും' അദ്ദേഹം വീമ്പിളക്കി. പക്ഷേ ബുഷിനു തന്നെ രാജ്യം വേദനാജനകമായ ഒരു നീണ്ട മാന്ദ്യത്തിലേക്ക് വഴുതിവീഴുകയാണെന്ന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു.

1929ലാണ് സ്‌റ്റോക്ക് എക്‍സ്‌ചേഞ്ച് തകര്‍ച്ചയുണ്ടായതെങ്കിലും പിറ്റേവര്‍ഷം മധ്യമായപ്പോഴേ തകര്‍ച്ചയുടെ പ്രകമ്പനങ്ങള്‍ വ്യവസായശാലകളിലും വയലേലകളിലുമെത്തിയുള്ളൂ. സ്വാഭാവികമായും അമേരിക്കന്‍ സമ്പദ്ഘടന ഇപ്പോഴും മുപ്പതുകളിലേതുപോലുള്ള രൂക്ഷമായ തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിയിട്ടില്ല. പക്ഷേ അരങ്ങൊരുങ്ങിക്കഴിഞ്ഞു.

പക്ഷേ അന്നും ഇന്നുംതമ്മില്‍ ഒരു സുപ്രധാന വ്യത്യാസമുണ്ട്. മുപ്പതുകളിലെ അനുഭവസമ്പത്ത് ഭരണാധികാരികള്‍ക്കുണ്ട്. എന്തു ചെയ്യണമെന്നും ചെയ്യരുതെന്നും അനുഭവമുണ്ട്. രക്ഷപ്പെടാന്‍ ലോകരാഷ്‌ട്രങ്ങള്‍തമ്മില്‍ മത്സരിക്കുന്നതിനുപകരം ഏകോപിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത് എന്ന തിരിച്ചറിവുണ്ട്. ബാങ്കുകളുടെ തകര്‍ച്ച ആത്യന്തികമായി മുപ്പുതുകളിലേതുപോലെ ചെറുകിടക്കാരേയും സാധാരണക്കാരേയും ബാധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ബാങ്കുകളെ രക്ഷിക്കാന്‍ അളവറ്റ സമ്പത്ത് വാരിക്കോരി ഒഴുക്കുവാനുള്ള സമ്മതി നേടാനാവും. എന്നിരുന്നാല്‍പ്പോലും അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒമ്പതുമാസമായി അമേരിക്കന്‍ വ്യവസായശാലകളില്‍ നിന്ന് തുടര്‍ച്ചയായി തൊഴിലാളികള്‍ പിരിച്ചുവിടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സപ്തംബറില്‍ 1.6 ലക്ഷംപേരാണ് പിരിച്ചുവിടപ്പെട്ടത്. തൊഴിലില്ലായ്‌മ 6.2ശതമാനമായിത്തീര്‍ന്നു. ധനകാര്യമേഖലയില്‍ നിന്ന് കുഴപ്പം യഥാര്‍ത്ഥമനുഷ്യര്‍ തൊഴിലെടുക്കുന്ന ഫാക്‍ടറികളിലേക്കും വയലുകളിലേക്കും നീങ്ങാന്‍പോവുകയാണ്.

സാമ്പത്തികക്കുഴപ്പം: മാര്‍ക്സിന്റെ വിശദീകരണം

മുതലാളിത്തവളര്‍ച്ചയില്‍ എന്തുകൊണ്ട് കുഴപ്പങ്ങള്‍ അനിവാര്യമാണെന്നതിന് ശാസ്‌ത്രീയമായ വിശദീകരണം നല്‍കിയത് കാള്‍ മാര്‍ക്‍സായിരുന്നു. 1930കളിലെ കുഴപ്പ പരമ്പര പൊട്ടിപ്പുറപ്പെടുന്നതുവരെ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്‌ത്രജ്ഞന്മാര്‍ സാമ്പത്തികമാന്ദ്യം മുതലാളിത്തത്തില്‍ അനിവാര്യമാണെന്ന് സമ്മതിച്ചുതരില്ലായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. വ്യത്യസ്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും സാമ്പത്തികമാന്ദ്യമുണ്ടാകാം എന്നവര്‍ക്ക് സമ്മേതിക്കേണ്ടിവന്നു. മാര്‍‌ക്‍സിന്റെ വിശകലനം പൊതുവില്‍ വിവരിക്കാനേ തുനിയുന്നുള്ളൂ.

മുതലാളിത്തം തൊഴിലാളികളെ കൂലിവേലയ്‌ക്കു നിര്‍ത്തി അവരുടെ മിച്ചാധ്വാനം ലാഭമായി തട്ടിയെടുക്കുന്ന ഉല്പാദന വ്യവസ്ഥയാണ്. ഈ ലാഭം മുതലാളിക്ക് ലഭിക്കണമെങ്കില്‍ കമ്പോളമത്സരത്തില്‍ വിജയിച്ച് ചരക്കുകള്‍ വിറ്റഴിക്കാന്‍ കഴിയണം. കടുത്ത കമ്പോളമത്സരമുള്ളതുകൊണ്ട് കിട്ടുന്ന ലാഭം മുതലാളി ധൂര്‍ത്തടിക്കുകയില്ല. അത് വീണ്ടും മുതല്‍മുടക്കും. ഇങ്ങനെ മൂലധനസഞ്ചയം നിരന്തരം നടക്കുന്നതുകൊണ്ട് മുതലാളിത്തം ദ്രുതഗതിയില്‍ വളരുന്നു. പക്ഷേ വളര്‍ച്ചയുടെ തോതില്‍ വാങ്ങല്‍ക്കഴിവ് വളരണമെന്നില്ല. അതുകൊണ്ട് ഇടയ്‌ക്കിടയ്‌ക്ക് ചരക്കുകള്‍ വാങ്ങാനാകാതെ കെട്ടിക്കിടക്കുന്ന അവസ്ഥവരും. സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെടും. തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ എത്തിക്കഴിഞ്ഞാല്‍പ്പിന്നെ പതുക്കെപ്പതുക്കെ സമ്പദ്ഘടന മാന്ദ്യത്തില്‍നിന്ന് കരകയറും. തൊഴിലും വരുമാനവും കൂടും. വാങ്ങല്‍ക്കഴിവ് വര്‍ധിക്കും. മുതലാളിത്തം വേഗത്തില്‍ സമൃദ്ധിയിലേക്കുയരും. സമൃദ്ധിയുടെ കൊടുമുടിയില്‍ എത്തിയാല്‍ പിന്നെ തളര്‍ച്ച അനിവാര്യമാണ്.

നൂറുകോടി രൂപയുടേതാണ് ഉല്പാദനമെന്നിരിക്കട്ടെ. തൊഴിലാളികളും മുതലാളിമാരുമാണ് ഈ ഉല്പന്നങ്ങളെല്ലാം വാങ്ങിക്കുന്നത്. തൊഴിലാളികള്‍ അവരുടെ ഉപഭോഗത്തിനും, മുതലാളിമാര്‍ അവരുടെ നിക്ഷേപത്തിനും. എളുപ്പത്തിനുംവേണ്ടി തൊഴിലാളികള്‍ ഒന്നും സമ്പാദിക്കുന്നില്ലെന്നും ലഭിക്കുന്നതെല്ലാം ഉപഭോഗത്തിനായി ചെലഴിക്കുന്നുവെന്നും കരുതുക. അതുപോലെതന്നെ മുതലാളിമാര്‍ ഒന്നും ഉപഭോഗത്തിനായി ചെലവഴിക്കുന്നില്ലെന്നും കിട്ടുന്നതെല്ലാം സമ്പാദിച്ച് മുതല്‍മുടക്കുകയാണെന്നും കരുതുക. ഈ അനുമാനങ്ങള്‍ കണക്കുകൂട്ടല്‍ എളുപ്പമാക്കും.

അങ്ങനെ ഇരുവരും 50കോടിയുടെ വീതം ചരക്കുകളാണ് വാങ്ങുന്നതെന്ന് കരുതുക. ഉത്പാദനം ഇരട്ടിയായി 200കോടിയായെന്നിരിക്കട്ടെ; മുതലാളിമാരും തൊഴിലാളികളും വാങ്ങുന്നത് ഇരട്ടിയായി വര്‍ധിച്ചാല്‍ എല്ലാ ചരക്കും വിറ്റുപോകും. സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്‌നം ഉദിക്കുന്നില്ല. എന്നാല്‍ ഉല്‍പ്പാദനം വര്‍ധിക്കുന്നതോതില്‍ തൊഴിലാളികളുടെ വരുമാനം ഉയരില്ല എന്ന് മാര്‍ക്‍സ് വാദിച്ചു. കാരണം മുതലാളിത്തം ലാഭാധിഷ്ഠിത വ്യവസ്ഥയാണ്. തൊഴിലാളികളുടെ വരുമാനം 100 കോടിക്കു പകരം 80കോടി രൂപയായേ ഉയര്‍ന്നുള്ളൂ. ഫലം 20കോടി രൂപയുടെ ചരക്കുകള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കും. മുതലാളിമാര്‍ കമ്പനികള്‍ ലേഓഫ് ചെയ്യും. തൊഴിലാളികളുടെ വരുമാനം പിന്നേയും കുറയും. കൂടുതല്‍ ചരക്കുകള്‍ കെട്ടിക്കിടക്കും. സമ്പദ്ഘടന താഴേക്കുരുളും.

പക്ഷേ, മുതലാളിമാര്‍ 20കോടിരൂപയുടെ ചരക്കുകൂടി വാങ്ങിയാല്‍ പോരേ? ഇറാക്കില്‍ യുദ്ധം നടത്തുന്നതിനോ ചന്ദ്രനില്‍ ആളെവിടുന്നതിനോ ഒക്കെവേണ്ടി ചരക്കുകള്‍ വാങ്ങാമല്ലോ? ഇങ്ങനെ ഡിമാന്റ് വര്‍ധിക്കുമെന്നും ചരക്കുകള്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്ന പ്രശ്‌നം ഉദിക്കില്ലെന്നുമാണ് കെയിന്‍സ് രംഗപ്രവേശം ചെയ്യുന്നതുവരെ സാമ്പത്തികശാസ്‌ത്ര വിദ്വാന്മാര്‍ വാദിച്ചത്. എന്നാല്‍ മുതലാളിമാര്‍ വാങ്ങുന്നത് നിക്ഷേപം നടത്തുന്നതിനുവേണ്ടിയിട്ടാണല്ലോ? വേണ്ടത്ര ലാഭം കിട്ടില്ലെന്ന് അവര്‍ക്കുതോന്നിയാല്‍ അവര്‍ നിക്ഷേപം കുറയ്‌ക്കും. അതുമൂലം മുതലാളിമാര്‍ വാങ്ങുന്നതും കുറയും. പല കാരണങ്ങള്‍കൊണ്ടും ലാഭനിരക്ക് ഇടിയുമോ എന്ന ശങ്ക ഇടയ്‌ക്കിടെ അവര്‍ക്കുണ്ടാകുന്നു. അങ്ങനെവന്നാല്‍ ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ പൂര്‍ണമായും വിറ്റഴിയില്ല. ഫലം സാമ്പത്തികമാന്ദ്യമായിരിക്കും. ഇതാണ് മാര്‍ക്‍സിന്റെ സാമ്പത്തികക്കുഴപ്പ സിദ്ധാന്തത്തിന്റെ അതിലളിതവത്കരിച്ച വിശദീകരണം.

കെയിന്‍സിന്റെ പ്രതിവിധി

മുതലാളിത്തക്കുഴപ്പത്തിന് പ്രതിവിധി കണ്ടുപിടിച്ച പണ്ഡിതനാണ് ജോണ്‍ മെയിനാര്‍ഡ് കെയിന്‍സ്. അദ്ദേഹത്തിന്റെ പ്രതിവിധി എന്തായിരുന്നു? തൊഴിലാളിക്ക് ആഗ്രഹമുണ്ടെങ്കിലും വാങ്ങാന്‍ പണമില്ല. മുതലാളിക്ക് പണമുണ്ടെങ്കിലും വാങ്ങാന്‍ ആഗ്രഹമില്ല. സര്‍ക്കാരിനാണെങ്കില്‍ പണമുണ്ട് (ഇല്ലെങ്കില്‍ നോട്ട് അച്ചടിക്കാം), ചരക്കുകള്‍ വാങ്ങാന്‍ ഭാവി ലാഭത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കുകയുംവേണ്ട. അതുകൊണ്ട് കെയിന്‍സ് പറഞ്ഞു. മാന്ദ്യകാലത്ത് ചരക്കുകള്‍ വിറ്റഴിക്കാന്‍ പറ്റാതെ കെട്ടിക്കിടക്കുമ്പോള്‍ അത് എത്രയെന്നു മനസിലാക്കി അത്രയും കമ്മിപ്പണം സൃഷ്ടിച്ച് സര്‍ക്കാര്‍ അവയെല്ലാം വാങ്ങണം. കമ്മി ബഡ്‌ജറ്റുകള്‍ അവതരിപ്പിക്കണം. സാമ്പത്തിക അഭിവൃദ്ധിയുടെയും വിലക്കയറ്റത്തിന്റെയും കാലമാണെങ്കിലോ മിച്ച ബഡ്‌ജറ്റുകള്‍ അവതരിപ്പിക്കണം. കെയിന്‍സിന്റെ മരുന്ന് പ്രയോഗിച്ചതോടെ മാന്ദ്യത്തെ മെരുക്കാന്‍ കഴിഞ്ഞു. അവ തുടര്‍ന്നും ഉണ്ടായെങ്കിലും അതീവ ദുര്‍ബലമായിരുന്നു. ഇതിനെയാണ് കെയിനീഷ്യന്‍ വിപ്ലവമെന്ന് സാമ്പത്തികശാസ്‌ത്ര ചരിത്രത്തില്‍ വിശേഷിപ്പിക്കുന്നത്.

കെയിനീഷ്യന്‍ നയങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായി രണ്ടാംലോകമഹായുദ്ധാനന്തരകാലത്ത് ലോകമുതലാളിത്തം അതിവേഗം വളര്‍ന്നു. 1929 ലെ സാമ്പത്തികത്തകര്‍ച്ച ഹൂവര്‍ ഭരണത്തിന്റെ കഥകഴിച്ചു. 1932 ലെ തെരഞ്ഞെടുപ്പില്‍ ഫ്രാങ്ക്ളിന്‍ റൂസ്‌വെല്‍റ്റ് മഹാഭൂരിപക്ഷത്തോടെ വിജയിച്ചു. കെയിനീഷ്യന്‍ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തയ്യാറാക്കിയ കര്‍മ്മപരിപാടിയായിരുന്നു 'ന്യൂ ഡീല്‍'. ന്യൂ ഡീലിന്റെ വിജയം കെയിന്‍സിനെ സാമ്പത്തികശാസ്‌ത്ര മണ്ഡലത്തില്‍ അജയ്യനാക്കി. കെയിനീഷ്യന്‍ സാമ്പത്തിക നയങ്ങള്‍ക്കുപുറമെ ആയുധമത്സരവും വര്‍ധിച്ചുവന്ന സൈനികച്ചെലവുകളും ഡിമാന്റ് ഉയര്‍ത്തി നിലനിര്‍ത്താന്‍ സഹായിച്ചു. ക്ഷേമരാഷ്‌ട്ര സങ്കല്പം പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ഗസഹകരണത്തിന് വഴിതെളിച്ചു. സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും മൂന്നാംലോക രാജ്യങ്ങളെ മെരുക്കിനിര്‍ത്തുന്നതിന് നിയോ കൊളോണിയല്‍ വ്യവസ്ഥ സഹായിച്ചു. അങ്ങനെ ഒരുയുദ്ധാനന്തര അഭിവൃദ്ധിയുടെ കാലം രൂപംകൊണ്ടു.

നിയോലിബറല്‍ പ്രതിവിപ്ലവം

എന്നാല്‍ 70 കളായപ്പോഴേക്കും കെയിന്‍സിന്റെ മരുന്ന് മുതലാളിത്തത്തിന് വിഷമായിത്തീര്‍ന്നു. മാന്ദ്യകാലംവരുമ്പോള്‍ തൊഴിലില്ലായ്‌മ പെരുകും വിലകള്‍ താഴും. ഇതിന് പ്രതിവിധിയായി കെയിന്‍സ് പറഞ്ഞതുപോലെ നിരന്തരം കമ്മിപ്പണം അടിച്ച് ചിലവാക്കാന്‍ തുടങ്ങിയപ്പോള്‍ മാന്ദ്യവും തൊഴിലില്ലായ്‌മയും കുറയ്‌ക്കാന്‍ കഴിഞ്ഞു. പക്ഷേ വിലകള്‍ തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങി. ബഹുരാഷ്‌ട്രകുത്തകകളുടെ വളര്‍ച്ച വിലക്കയറ്റത്തെ രൂക്ഷമാക്കി. മൂന്നാംലോകരാജ്യങ്ങള്‍ സംഘടിച്ച് തങ്ങളുടെ ഉല്പന്നങ്ങളുടെ വിലകള്‍, പ്രത്യേകിച്ച് എണ്ണയുടെ വില, ഉയര്‍ത്തിയതും വിലക്കയറ്റത്തിന് ആക്കംകൂട്ടി. വിലക്കയറ്റം ചരടുപൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ മാന്ദ്യം അകറ്റുവാന്‍ കൂടുതല്‍ കമ്മിപ്പണം അടിക്കുന്നതിന് ഭയമായി. അങ്ങനെ മാന്ദ്യത്തോടൊപ്പം വിലക്കയറ്റവും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന അപൂര്‍വ്വ പ്രതിഭാസത്തിന് മുതലാളിത്തം സാക്ഷ്യംവഹിച്ചു. സ്‌റ്റാഗ്‌ഫ്ലേഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. മാന്ദ്യം അകറ്റാന്‍ കമ്മിപ്പണം അടിച്ചാല്‍ വിലകള്‍ പിന്നെയും കുതിച്ചുയരും. വിലക്കയറ്റം നിയന്ത്രിക്കാന്‍ മിച്ചബഡ്‌ജറ്റ് ഉണ്ടാക്കിയാല്‍ സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാകും. കെയിന്‍സിന്റെ മരുന്ന് മുതലാളിത്തത്തിന് വിഷമായിത്തീര്‍ന്നു. ഇതാണ് നിയോലിബറല്‍ ചിന്താപദ്ധതിയുടെ ഉയര്‍ച്ചയുടേയും ആധിപത്യത്തിന്റേയും പശ്ചാത്തലം.

നിയോലിബറല്‍ എന്ന പേരിലെ ലിബറല്‍ എന്ന പ്രയോഗംകൊണ്ട് തെറ്റിദ്ധാരണ ഉണ്ടാവേണ്ട. ലോക്ക് , സ്‌റ്റുവര്‍ട്ട്മില്‍ ‍, ബെന്‍താം തുടങ്ങിയ പ്രഗത്ഭര്‍ നാടുവാഴിത്ത അസ്വാതന്ത്ര്യങ്ങളോട് പ്രതികരിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യമഹത്വത്തിനും അടിവരയിട്ടുകൊണ്ട് രൂപംനല്‍കിയ ചിന്താഗതിയായിരുന്നു ലിബറലിസം . എങ്ങനെ പഴയകാല ലിബറലിസത്തില്‍നിന്ന് നിയോലിബറലിസം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള നല്ലൊരു ഉദാഹരണമാണ് സാമ്പത്തികശാസ്‌ത്രത്തില്‍ ക്ലാസിക്കലും നിയോക്ലാസിക്കലും തമ്മിലുള്ള വ്യത്യാസം.

ക്ലാസിസവും നിയോക്ലാസിസവും

ആഡംസ്‌മിത്ത്, റിക്കാര്‍ഡോ തുടങ്ങിയവരെപ്പോലെ മാര്‍ക്‍സും ഒരു ക്ലാസിക്കല്‍ അര്‍ത്ഥശാസ്‌ത്രകാരനായിരുന്നു. ക്ലാസിക്കല്‍ അര്‍ത്ഥശാസ്‌ത്രകാരന്മാര്‍ വര്‍ഗയാഥാര്‍ഥ്യത്തേയും അതിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക വിതരണത്തേയും അംഗീകരിച്ചു. മാര്‍ക്‍സാവട്ടെ ക്ലാസിക്കല്‍ അര്‍ത്ഥശാസ്‌ത്രത്തിന്റെ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മുതലാളിത്ത ചൂഷണത്തെ വിശദീകരിക്കുക മാത്രമല്ല; എന്തുകൊണ്ട് മുതലാളിത്ത വ്യവസ്ഥയില്‍ സാമ്പത്തികക്കുഴപ്പം അനിവാര്യമാകുന്നു എന്നതും സമര്‍ഥിച്ചു. മാര്‍ക്‍സിന്റെ ഈ പുനര്‍വായന ബൂര്‍ഷ്വാ സൈദ്ധാന്തികരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അങ്ങനെയാണ് നിയോക്ലാസിക്കല്‍ സാമ്പത്തികശാസ്‌ത്രം രൂപംകൊള്ളുന്നത്. സാമൂഹ്യവര്‍ഗങ്ങള്‍ക്കുപകരം ഒറ്റപ്പെട്ട വ്യക്തികളും അവരുടെ ആത്മനിഷ്ഠ സംതൃപ്‌തിയും പരമാവധിയാക്കുന്നതിന് ലക്ഷ്യംവെച്ചുകൊണ്ടുള്ള തീരുമാനങ്ങളാണ് കമ്പോളത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് എന്ന് സിദ്ധാന്തിച്ചു. സാമ്പത്തികശാസ്‌ത്രത്തിലെ പിന്തിരിപ്പന്‍ സരണികളുടെ അടിസ്ഥാനം നിയോക്ലാസിക്കല്‍ ചിന്താപദ്ധതിയാണ്.

ഇതുപോലെതന്നെയാണ് നിയോലിബറലിസം. സര്‍ക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്നതായിരുന്നു ലിബറലിസത്തിന്റെ സാമ്പത്തിക കാതല്‍. 'ഏറ്റവുംകുറച്ചുഭരിക്കുന്ന സര്‍ക്കാര്‍ ഏറ്റവുംനല്ല സര്‍ക്കാര്‍ 'എന്നതായിരുന്നു അവരുടെ ആദര്‍ശം. കെയിന്‍സാവട്ടെ സാമ്പത്തിക മേഖലയില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന വാദഗതിക്കാരനായിരുന്നു എന്നു നാം കണ്ടുവല്ലോ. എന്നാല്‍ ദുഃഖപര്യവസായിയായ കെയിനീഷ്യന്‍ നാടകത്തിന്റെ അന്ത്യം മില്‍റ്റന്‍ ഫ്രീഡ്‌മാന് രൂപംനല്‍കി. സമ്പദ്ഘടനയെ അതിന്റെ പാട്ടിനുവിടുന്നതാണ് നല്ലത്. ഇടക്കിടെ സാമ്പത്തികമാന്ദ്യം ഉണ്ടാകുന്നത് നല്ലതാണ്. മുതലാളിത്തത്തിന്റെ ദുര്‍മ്മേദസ്സ് കളയാന്‍ അത് സഹായിക്കും. നിയോലിബറല്‍ ചിന്താഗതിയുടെ രാഷ്‌ട്രീയ അവതാരങ്ങളായിത്തീര്‍ന്നു റീഗണും താച്ചറും. പഴയ ലിബറലിസത്തെ പുനഃസ്ഥാപിക്കലല്ല അവരുടെ അജണ്ട. സാമൂഹ്യഘടനയെ പാടേ വിസ്‌മരിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തെ ഏകപക്ഷീയമായി മഹത്വവല്‍ക്കരിക്കുകയാണ് നിയോലിബറലിസം ചെയ്യുന്നത്. മറ്റൊരു പ്രധാന വ്യത്യാസം കൂടിയുണ്ട്. ഇത്തരമൊരു വ്യക്ത്യാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിന് സര്‍ക്കാരിനെ അവര്‍ ഒരു ഉപാധിയായി കാണുന്നു. നവലിബറലിസത്തിന്റെ നിഷ്‌ഠൂരവും പൈശാചികവുമായ മുഖമുദ്ര ചിലിയിലെ അലന്‍ഡെ സര്‍ക്കാരിനെതിരെയുള്ള സൈനിക അട്ടിമറി മുതല്‍ ഇറാക്കിനെതിരെയുള്ള യുദ്ധത്തില്‍വരെ കാണാം. സാമൂഹ്യമായി ഏറ്റവും പിന്തിരിപ്പന്‍ ചിന്താഗതിയാണ് നിയോലിബറലിസം

ധനകാര്യമേഖലയിലെ കുഴപ്പം

1930കളിലെ പ്രതിസന്ധി ഇത്രമേല്‍ല്‍ രൂക്ഷമാകുന്നതിനുകാരണം രാജ്യങ്ങള്‍തമ്മില്‍ പരസ്‌പരം മത്സരിച്ച് ലോകവ്യാപാരത്തിനുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ്. 1930ല്‍ ഹെര്‍ബര്‍ട്ട് ഹൂവര്‍ തൊഴില്‍ സംരക്ഷിക്കണം എന്ന ന്യായംപറഞ്ഞ് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കുമേല്‍ കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ലോകവ്യാപാരം ശോഷിച്ചു. ഇത് സാമ്പത്തികമാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കി. ഇത്തരമൊരു സ്ഥിതിവിശേഷം ഇന്നുണ്ടാവുക പ്രയാസമാണ്. കാരണം ലോകവ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതി നിയന്ത്രണങ്ങളെല്ലാം ഏതാണ്ട് എല്ലാരാജ്യങ്ങളിലും ഇല്ലാതാക്കിയിട്ടുണ്ട്. ഇറക്കുമതിത്തീരുവകളും ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ 1930കളിലെന്നപോലെ ഒരു വ്യാപാരയുദ്ധത്തിന് സാധ്യതയില്ല (അവികസിത രാജ്യങ്ങളില്‍ ഭൂരിപക്ഷത്തിനും സ്വതന്ത്രവ്യാപാരം അടവുശിഷ്‌ട കമ്മിയും ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ തകര്‍ച്ചയും സമ്മാനിക്കുന്നുവെന്നുള്ളത് മറ്റൊരുകാര്യം).

പക്ഷേ ആഗോളവല്‍ക്കരണമെന്നാല്‍ രാജ്യങ്ങളുടെ സാമ്പത്തിക അതിര്‍ത്തികള്‍ ഇല്ലാതാക്കുകയെന്നതാണ്. അതോടെ രാഷ്‌ട്രസര്‍ക്കാരുകള്‍ക്ക് ചരക്കുകളുടേയോ സേവനങ്ങളുടേയും മൂലധന ഒഴുക്കിന്റെയോ രാജ്യാതിര്‍ത്തി കടന്നുകൊണ്ടുള്ള നീക്കത്തെ നിയന്ത്രിക്കാന്‍ കഴിയില്ല. ഇത് വ്യാപാരയുദ്ധത്തെ ഒഴിവാക്കുന്നു എന്നുള്ള മെച്ചമുണ്ടെങ്കിലും മൂലധനമൊഴുക്കിന്റെ കാര്യത്തില്‍ നേര്‍വിപരീത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. സമകാലിക സാമ്പത്തികക്കുഴപ്പത്തിന്റെ പ്രത്യേകത ധനകാര്യമേഖലയിലെ അരാജകത്വമാണ്. നേരിട്ട് ഉല്‍പ്പാദനമേഖലകളിലിടപെടാതെ ഷെയറിന്റെയോ വിദേശവിനിമയത്തിന്റെയോ ഭൂമിയുടേയോ അല്ലെങ്കില്‍ മറ്റ് ചരക്കുകളുടേയോ ഊഹക്കച്ചവടത്തില്‍ വ്യാപൃതരായി ലാഭം തട്ടിയെടുക്കുന്ന മൂലധനമാണ് ഫിനാന്‍സ് മൂലധനം. അമേരിക്കന്‍ ദേശീയവരുമാനത്തിന്റെ പകുതിയോളം ഫിനാന്‍ഷ്യല്‍ മേഖലയില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് എന്ന വസ്തുതയില്‍നിന്നുമാത്രം സമകാലിക സമ്പദ്ഘടനയില്‍ ഫിനാന്‍സ് മൂലധനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. അനിയന്ത്രിതമായ ഇവരുടെ ചൂതാട്ടങ്ങളാണ് ഇന്നത്തെ കുഴപ്പപരമ്പരകള്‍ക്ക് തുടക്കംകുറിച്ചത്.

1930കളിലെ സാമ്പത്തികത്തകര്‍ച്ചയും ഇന്ന് ആഗോളമായി രൂപംകൊണ്ടുകൊണ്ടിരിക്കുന്ന സാമ്പത്തികത്തകര്‍ച്ചയും തമ്മില്‍ ഒരു സുപ്രധാന സാമ്യംകൂടിയുണ്ട്. ഇന്നും അന്നും കുഴപ്പം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് ധനകാര്യമേഖലയിലാണ്. വാസ്തവം പറഞ്ഞാല്‍ മുപ്പതുകളെ അപേക്ഷിച്ച് അതിരൂക്ഷമാണ് ധനകാര്യമേഖലയിലെ ഇന്നത്തെ അരാജകാവസ്ഥയും പ്രതിസന്ധിയും. നിയോലിബറല്‍ സാമ്പത്തിക അജണ്ട ധനകാര്യ മേഖലയുടെ അഭൂതപൂര്‍വമായ വികാസത്തിന് വഴിതെളിച്ചു. ഉല്‍പ്പാദനത്തിലുണ്ടാകുന്ന വര്‍ധനയുടെ പലമടങ്ങ് വേഗതയിലാണ് ധനകാര്യമേഖലയിലെ ഇടപാടുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യം ഇത്രമാത്രം സമ്പൂര്‍ണവും സര്‍വശക്തവുമായ ഒരു കാലമുണ്ടായിട്ടില്ല.

സമകാലിക ധനകാര്യക്കുഴപ്പത്തിന് മുഖ്യമായും മൂന്നു തലങ്ങളുണ്ട്. ഒന്നാമത്തേത് കടക്കമ്പോളത്തിലെ പ്രതിസന്ധിയും അതുമായിബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന ബാങ്ക് തകര്‍ച്ചയുമാണ്. സാമ്പത്തികക്കുഴപ്പം സംബന്ധിച്ച മാര്‍ക്‍സിന്റെ വിശകലനത്തില്‍ വ്യക്തമാകുന്നതുപോലെ ഉല്‍പ്പാദന വര്‍ധനവിനനുസരിച്ച് ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വികസിത രാജ്യങ്ങളില്‍ വര്‍ധിക്കുന്നില്ല. നിയോലിബറല്‍ നയങ്ങളാകട്ടെ എല്ലാരാജ്യങ്ങളിലേയും അസമത്വം ഭയാനകമായതോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതിന് പ്രതിവിധി കണ്ടെത്തിയത് വലിയതോതില്‍ ഉപഭോക്തൃവായ്‌പകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കിക്കൊണ്ടാണ്. കമ്പനികളും ഇതുപോലെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ലക്കുംലഗാനുമില്ലാതെ വായ്‌പയെടുത്തു. ഈ വായ്‌പകള്‍ക്കുള്ള പണയങ്ങള്‍ക്കും കടപ്പത്രങ്ങള്‍ക്കും പ്രത്യേക വിപണിതന്നെ ഉണ്ടായി. അവയും ഊഹക്കച്ചവടത്തിന് ഉപാധികളായിത്തീര്‍ന്നു. അനുദിനം ഭീമാകാരമായി വളര്‍ന്നുകൊണ്ടിരുന്ന ഈ കടങ്ങളുടെ സോപ്പുകുമിളയാണ് ഇപ്പോള്‍ പൊട്ടിയത്. ഊഹക്കച്ചവടം ഊതിവീര്‍പ്പിച്ച ഭൂമിയുടേയും വീടുകളുടേയുമെല്ലാം വിലയെ അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കള്‍ വായ്‌പയെടുക്കുന്നത്. എന്നാല്‍ ഇവയുടെയൊക്കെ വിലയിടിഞ്ഞതോടെ വായ്‌പകള്‍ തിരിച്ചടക്കാന്‍ പറ്റാതായി. ഇവയ്‌ക്ക് വായ്‌പ കൊടുത്ത ബാങ്കുകളും കുഴപ്പത്തിലായി. ഇതുമായി ബന്ധപ്പെട്ട ഭൂകമ്പങ്ങളാണ് പാശ്ചാത്യ സമ്പദ്ഘടനകളെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നത്.

രണ്ടാമത്തേത് സ്‌റ്റോക്ക് എക്‍സ്‌ചേഞ്ച് അഥവാ ഓഹരിവിപണിയിലെ പ്രതിസന്ധിയാണ്. സാധാരണഗതിയില്‍ ഓഹരി വിലകളില്‍ വരുന്ന കയറ്റിറക്കങ്ങളെ സമ്പദ്ഘടനയുടെ ആരോഗ്യനിലയെയും നിക്ഷേപകരുടെ പ്രതീക്ഷകളെയും മനസ്സിലാക്കാനുള്ള ബാരോമീറ്റര്‍ ആയിട്ടാണ് കണക്കാക്കുക. രാജ്യത്തെ സമ്പാദ്യത്തെ മൂലധനമായി സ്വരൂപിക്കുന്നതിനും ഒരു മേഖലയില്‍ നിന്ന് മറ്റൊരു മേഖലയിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും സ്‌റ്റോക് എക്‍സ്‌ചേഞ്ചുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ഛിക്കുന്തോറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തിന്റെ കേന്ദ്രങ്ങളായി അവ അധഃപതിക്കുന്നു. യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതിഗതികളെക്കാള്‍ ഊഹക്കച്ചവടക്കാരുടെയും നിക്ഷേപകരുടെയും മാനസിക വിഭ്രാന്തികളുടെ പ്രതിഫലനമായിത്തീരുന്നു ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍.

വിപണിയിലാകെ പരിഭ്രാന്തി പടര്‍ന്നിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ ഓഹരി വാങ്ങാന്‍ തന്നെ ആളില്ലാതാകും. ഓഹരി വിലകള്‍ തകരുന്നതോടെ കമ്പനികളെ കടക്കാര്‍ അലട്ടാന്‍ തുടങ്ങും. പുതിയ കടപ്പത്രങ്ങള്‍ അവര്‍ക്ക് വില്‍ക്കാന്‍ കഴിയാതാകും. കമ്പനികളും അവര്‍ക്കു വായ്‌പ നല്‍കിയ ബാങ്കുകളും ഒന്നിനു പുറകെ ഒന്നായി പാപ്പരായിത്തീരും. സമ്പദ്ഘടനയുടെ സിരാകേന്ദ്രമായ മൂലധനക്കമ്പോളം തകരും. ഈ തകര്‍ച്ച ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് ഒരു ഇടിത്തീപോലെ വന്നു പതിക്കുക. 1929 ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയിലെ സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചുകളും ബാങ്കുകളും പല പ്രമുഖ കമ്പനികളും ഒന്നിനു പുറകെ ഒന്നായി ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതാണ് മുപ്പതുകളിലെ മാന്ദ്യത്തിന് തുടക്കംകുറിച്ചത്.

ധനകാര്യക്കുഴപ്പത്തിന്റെ മൂന്നാമത്തെതലം വിദേശവിനിമയ കമ്പോളത്തിലെ പ്രതിസന്ധിയും ലോകനാണയങ്ങളുടെ മൂല്യത്തിന്റെ ചാഞ്ചാട്ടവുമാണ്. ഇന്ന് ലോക നാണയമായി കരുതുന്ന ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞാല്‍ അത് അതിരൂക്ഷമായ പ്രതിസന്ധിക്ക് രൂപംനല്‍കും. അമേരിക്കന്‍ ബാങ്കിംഗ് കുഴപ്പം ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് നയിക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ് സമാന്തരമില്ലാത്തതോതില്‍ പണംമുടക്കിക്കൊണ്ടുള്ള ഒരു രക്ഷാപാക്കേജിന് അമേരിക്കന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുള്ളത്.

ധനകാര്യക്കുഴപ്പത്തിന്റെ മൂന്നാമത്തെതലം വിദേശവിനിമയവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ? പണ്ട് സ്വര്‍ണമായിരുന്നു അന്തര്‍ദ്ദേശീയ വ്യാപാരത്തിന് പണമായി ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. പ്രമുഖ വിദേശനാണയങ്ങളാണ് അന്തര്‍ദ്ദേശീയ വ്യാപാരത്തിനുപയോഗിക്കുന്നത്. ഇതില്‍ ഏറ്റവുംപ്രധാനം അമേരിക്കന്‍ ഡോളറാണ്. അമേരിക്കന്‍ ഡോളറിനെ സ്വര്‍ണത്തിന് തുല്യമായിട്ടാണ് കരുതിവന്നിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് അമേരിക്ക ആവശ്യാനുസരണം ഡോളര്‍ അച്ചടിച്ച് ലോകമെമ്പാടും തങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുകയും നിക്ഷേപങ്ങള്‍ നടത്തിവരികയും ചെയ്തു. ഇന്നിപ്പോള്‍ അമേരിക്കയിലുള്ളത്ര ഡോളര്‍ അമേരിക്കയ്‌ക്ക്പുറത്ത് മറ്റുരാജ്യങ്ങളുടേയും വിദേശ ബാങ്കുകളുടേയും കരുതല്‍ശേഖരമായുണ്ട്. അമേരിക്കന്‍ ബാങ്കുകള്‍ തകരുകയും അമേരിക്കന്‍ കടപ്പത്രങ്ങള്‍ക്ക് വിലയില്ലാതാവുകയും ചെയ്താല്‍ തങ്ങളുടെ കയ്യിലുള്ള ഡോളറെല്ലാം മറ്റേതെങ്കിലും സുരക്ഷിത നാണയത്തിലേക്ക് മാറ്റുന്നതിനുള്ള പരിഭ്രാന്തി പൊട്ടിപ്പുറപ്പെടാം. അങ്ങനെയുണ്ടായാല്‍ ഡോളറിന് അതച്ചടിച്ച കടലാസിന്റെവിലപോലും ഉണ്ടാകില്ല. ആഗോളസമ്പദ് വ്യവസ്ഥയുടെ ഭീതിജനകമായ തകര്‍ച്ചയായിരിക്കും ഫലം. ഇങ്ങനെയൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിന് ആര്‍ക്കും താല്പര്യമുണ്ടാകില്ല എന്നതു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ഇത്തരമൊരു തകര്‍ച്ച ഒഴിവാക്കുന്നതിനുള്ള അന്തര്‍ദ്ദേശീയ സഹകരണം ഉണ്ടാകുമെന്നുകരുതാം.

എന്നാല്‍ ധനകാര്യമേഖലയിലെ മുകളില്‍പ്പറഞ്ഞ കുഴപ്പങ്ങളും കുഴപ്പസാധ്യതകളും കമ്പനികളുടെ ലാഭപ്രതീക്ഷകള്‍ക്കുമേല്‍ ഇരുള്‍വീഴ്ത്തിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ ആത്മവിശ്വാസവും ഇടിഞ്ഞു. ഇവയെല്ലാംകൂടി ചേരുമ്പോള്‍ സാമ്പത്തികമാന്ദ്യം ഉറപ്പായി. ഈ സാമ്പത്തികമാന്ദ്യം എത്രനാള്‍ നീണ്ടുനില്‍ക്കും എന്നതിനെക്കുറിച്ചുമാത്രമേ ചര്‍ച്ചചെയ്യേണ്ടതുള്ളൂ. മുപ്പതുകളിലെന്നപോലെ നീണ്ടനാളത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്കാണ് ലോകമുതലാളിത്തം നീങ്ങുന്നത് എന്നതിന്റെ സൂചനകളാണ് ഇന്നെല്ലായിടത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

******

ഡോ. ടി എം തോമസ് ഐസക്

16 comments:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്തവളര്‍ച്ചയില്‍ എന്തുകൊണ്ട് കുഴപ്പങ്ങള്‍ അനിവാര്യമാണെന്നതിന് ശാസ്‌ത്രീയമായ വിശദീകരണം നല്‍കിയത് കാള്‍ മാര്‍ക്‍സായിരുന്നു. 1930കളിലെ കുഴപ്പ പരമ്പര പൊട്ടിപ്പുറപ്പെടുന്നതുവരെ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്‌ത്രജ്ഞന്മാര്‍ സാമ്പത്തികമാന്ദ്യം മുതലാളിത്തത്തില്‍ അനിവാര്യമാണെന്ന് സമ്മതിച്ചുതരില്ലായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. വ്യത്യസ്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും സാമ്പത്തികമാന്ദ്യമുണ്ടാകാം എന്നവര്‍ക്ക് സമ്മേതിക്കേണ്ടിവന്നു. മാര്‍‌ക്‍സിന്റെ വിശകലനം പൊതുവില്‍ വിവരിക്കാനേ തുനിയുന്നുള്ളൂ.

മുതലാളിത്തം തൊഴിലാളികളെ കൂലിവേലയ്‌ക്കു നിര്‍ത്തി അവരുടെ മിച്ചാധ്വാനം ലാഭമായി തട്ടിയെടുക്കുന്ന ഉല്പാദന വ്യവസ്ഥയാണ്. ഈ ലാഭം മുതലാളിക്ക് ലഭിക്കണമെങ്കില്‍ കമ്പോളമത്സരത്തില്‍ വിജയിച്ച് ചരക്കുകള്‍ വിറ്റഴിക്കാന്‍ കഴിയണം. കടുത്ത കമ്പോളമത്സരമുള്ളതുകൊണ്ട് കിട്ടുന്ന ലാഭം മുതലാളി ധൂര്‍ത്തടിക്കുകയില്ല. അത് വീണ്ടും മുതല്‍മുടക്കും. ഇങ്ങനെ മൂലധനസഞ്ചയം നിരന്തരം നടക്കുന്നതുകൊണ്ട് മുതലാളിത്തം ദ്രുതഗതിയില്‍ വളരുന്നു. പക്ഷേ വളര്‍ച്ചയുടെ തോതില്‍ വാങ്ങല്‍ക്കഴിവ് വളരണമെന്നില്ല. അതുകൊണ്ട് ഇടയ്‌ക്കിടയ്‌ക്ക് ചരക്കുകള്‍ വാങ്ങാനാകാതെ കെട്ടിക്കിടക്കുന്ന അവസ്ഥവരും. സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെടും. തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ എത്തിക്കഴിഞ്ഞാല്‍പ്പിന്നെ പതുക്കെപ്പതുക്കെ സമ്പദ്ഘടന മാന്ദ്യത്തില്‍നിന്ന് കരകയറും. തൊഴിലും വരുമാനവും കൂടും. വാങ്ങല്‍ക്കഴിവ് വര്‍ധിക്കും. മുതലാളിത്തം വേഗത്തില്‍ സമൃദ്ധിയിലേക്കുയരും. സമൃദ്ധിയുടെ കൊടുമുടിയില്‍ എത്തിയാല്‍ പിന്നെ തളര്‍ച്ച അനിവാര്യമാണ്.

നൂറുകോടി രൂപയുടേതാണ് ഉല്പാദനമെന്നിരിക്കട്ടെ. തൊഴിലാളികളും മുതലാളിമാരുമാണ് ഈ ഉല്പന്നങ്ങളെല്ലാം വാങ്ങിക്കുന്നത്. തൊഴിലാളികള്‍ അവരുടെ ഉപഭോഗത്തിനും, മുതലാളിമാര്‍ അവരുടെ നിക്ഷേപത്തിനും. എളുപ്പത്തിനുംവേണ്ടി തൊഴിലാളികള്‍ ഒന്നും സമ്പാദിക്കുന്നില്ലെന്നും ലഭിക്കുന്നതെല്ലാം ഉപഭോഗത്തിനായി ചെലഴിക്കുന്നുവെന്നും കരുതുക. അതുപോലെതന്നെ മുതലാളിമാര്‍ ഒന്നും ഉപഭോഗത്തിനായി ചെലവഴിക്കുന്നില്ലെന്നും കിട്ടുന്നതെല്ലാം സമ്പാദിച്ച് മുതല്‍മുടക്കുകയാണെന്നും കരുതുക. ഈ അനുമാനങ്ങള്‍ കണക്കുകൂട്ടല്‍ എളുപ്പമാക്കും.

അങ്ങനെ ഇരുവരും 50കോടിയുടെ വീതം ചരക്കുകളാണ് വാങ്ങുന്നതെന്ന് കരുതുക. ഉത്പാദനം ഇരട്ടിയായി 200കോടിയായെന്നിരിക്കട്ടെ; മുതലാളിമാരും തൊഴിലാളികളും വാങ്ങുന്നത് ഇരട്ടിയായി വര്‍ധിച്ചാല്‍ എല്ലാ ചരക്കും വിറ്റുപോകും. സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്‌നം ഉദിക്കുന്നില്ല. എന്നാല്‍ ഉല്‍പ്പാദനം വര്‍ധിക്കുന്നതോതില്‍ തൊഴിലാളികളുടെ വരുമാനം ഉയരില്ല എന്ന് മാര്‍ക്‍സ് വാദിച്ചു. കാരണം മുതലാളിത്തം ലാഭാധിഷ്ഠിത വ്യവസ്ഥയാണ്. തൊഴിലാളികളുടെ വരുമാനം 100 കോടിക്കു പകരം 80കോടി രൂപയായേ ഉയര്‍ന്നുള്ളൂ. ഫലം 20കോടി രൂപയുടെ ചരക്കുകള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കും. മുതലാളിമാര്‍ കമ്പനികള്‍ ലേഓഫ് ചെയ്യും. തൊഴിലാളികളുടെ വരുമാനം പിന്നേയും കുറയും. കൂടുതല്‍ ചരക്കുകള്‍ കെട്ടിക്കിടക്കും. സമ്പദ്ഘടന താഴേക്കുരുളും.

പക്ഷേ, മുതലാളിമാര്‍ 20കോടിരൂപയുടെ ചരക്കുകൂടി വാങ്ങിയാല്‍ പോരേ? ഇറാക്കില്‍ യുദ്ധം നടത്തുന്നതിനോ ചന്ദ്രനില്‍ ആളെവിടുന്നതിനോ ഒക്കെവേണ്ടി ചരക്കുകള്‍ വാങ്ങാമല്ലോ? ഇങ്ങനെ ഡിമാന്റ് വര്‍ധിക്കുമെന്നും ചരക്കുകള്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്ന പ്രശ്‌നം ഉദിക്കില്ലെന്നുമാണ് കെയിന്‍സ് രംഗപ്രവേശം ചെയ്യുന്നതുവരെ സാമ്പത്തികശാസ്‌ത്ര വിദ്വാന്മാര്‍ വാദിച്ചത്. എന്നാല്‍ മുതലാളിമാര്‍ വാങ്ങുന്നത് നിക്ഷേപം നടത്തുന്നതിനുവേണ്ടിയിട്ടാണല്ലോ? വേണ്ടത്ര ലാഭം കിട്ടില്ലെന്ന് അവര്‍ക്കുതോന്നിയാല്‍ അവര്‍ നിക്ഷേപം കുറയ്‌ക്കും. അതുമൂലം മുതലാളിമാര്‍ വാങ്ങുന്നതും കുറയും. പല കാരണങ്ങള്‍കൊണ്ടും ലാഭനിരക്ക് ഇടിയുമോ എന്ന ശങ്ക ഇടയ്‌ക്കിടെ അവര്‍ക്കുണ്ടാകുന്നു. അങ്ങനെവന്നാല്‍ ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ പൂര്‍ണമായും വിറ്റഴിയില്ല. ഫലം സാമ്പത്തികമാന്ദ്യമായിരിക്കും. ഇതാണ് മാര്‍ക്‍സിന്റെ സാമ്പത്തികക്കുഴപ്പ സിദ്ധാന്തത്തിന്റെ അതിലളിതവത്കരിച്ച വിശദീകരണം.

ഡോ. ടി എം തോമസ് ഐസക് വിശദീകരിക്കുന്നു.

paarppidam said...

നന്നനയി

paarppidam said...

മുതലാളിത്വം എന്ന് വരുമ്പോൾ അതിൽ ഇന്നത്തെ രഷ്ടീയ മുതലാളീത്വം വരുuമോ ആവോ? വിശദീകരിച്ചാൽ കൊള്ളാം.

Nishedhi said...

ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ഓര്‍മ്മപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലാണ്‌ നമ്മള്‍ ജീവിയ്ക്കുന്നത്‌. ഇവിടെ എഴുത്തും പ്രസംഗവുമെല്ലാം ശരി തന്നെ. പ്രായോഗികമായി എന്തെല്ലാം ചെയ്യുവാന്‍ സാധിക്കും എന്നതാണ്‌ പ്രശ്നം! ഇത്തരമൊരു ബധല്‍ സംവിധാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടുമ്പോഴാണ്‌ ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്‌. പക്ഷേ, ബംഗാളും കേരളവും നമുക്ക്‌ തരുന്നത്‌ ചോദ്യങ്ങള്‍ മാത്രമല്ലേ???

Anonymous said...

കുട്ടനാട്ടിലെ ബൂര്‍ഷ്വ കര്‍ഷകരുടെ കാര്യം കേട്ടാട്ടെ, ബൂര്‍ഷ്വക്കു കുറെ നിലം ഉണ്ട്‌ സര്‍ക്കാരുദ്യോഗം പെന്‍ഷന്‍ ഒന്നുമില്ല, ബൂര്‍ഷ്വ ആയതുകൊണ്ട്‌ ജനകീയാസൂത്രണം കാര്‍ഷിക പാക്കേജി ഈ വക പുട്ടടി ഒന്നും കിട്ടില്ല ആകെ നിലം ക്രിഷി ഇറക്കണം വളാവും വിത്തും എല്ലം കൂടി ഒരു മൂവായിരം , കള പറിക്കല്‍ ഒരു അഞ്ചായ്രിരം ഇപ്പോള്‍ കൊയ്യാറായി തന്നെ കൊയ്യാന്‍ പറ്റില്ലല്ലോ , മെതിയന്ത്രം അവിടെ നിരോധിച്ചു പിന്നെ തൊഴിലാളികളുടെ കൂലി മിനിമ നിശ്ചയിച്ചു ആരു തൊഴിലാളികള്‍ തന്നെ ആണിനു ഇരുനൂറ്റി ഇരുപത്തഞ്ച്‌ പെണ്ണിനു നൂറ്റി എഴുപത്തഞ്ചു, ഇതിനു കൊയ്തു കരക്കു വക്കും , പിന്നെ ഹെഡ്‌ ലോഡ്കാരെ വച്ചു ചുമപ്പിക്കണം ലോറി പിടിച്ചു വീട്ടില്‍ കൊണ്ടു പോകണം താങ്ങുവില എല്ലം കൂടി കൂട്ടി നോക്കിയാല്‍ ഒരു രണ്ടയിരം രൂപ കിട്ടും ഈ നെല്ലിനു അപ്പം ബൂറ്‍ഷ്വ എന്തു ചെയ്യണം തോമസ്‌ ഐസക്കും മുല്ലക്കരയും പറഞ്ഞാട്ടെ മൂലധനത്തില്‍ മാറ്‍ക്സ്‌ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല

Unknown said...

ഞാന്‍ ബൂറ്‍ഷ്വഎന്നും കുട്ടനാട്ടിലൂറെ ബസിനു പോകും,സഹയാത്രികര്‍ അധികവും കമ്മികള്‍ ആണ്,ബസിനാനെന്കില്‍ ഒടുക്കത്തെ കുലുക്കവും(ബസ് ഒരു കമ്മി അനുഭാവിയുറെതാണ്,അതുകൊണ്ടാവാം,ബസ് തീരെ ശരിയല്ലാ).എപ്പോഴും ഓക്കാനവും മനംപിരട്ടലുമൊക്കെ ആണ്.പിന്നെ ഇടക്കൊക്കെ കയറി വരുന്ന ഖദരന്മാരും കാവിക്കരുറെയുമൊക്കെ മൂട്ടില്‍ മൂക്ക് വച്ചാല്‍ ഓക്കാനം കുറയും.ഇതൊരു അസുഖമാണോ.. "അപ്പം ബൂറ്‍ഷ്വ എന്തു ചെയ്യണം തോമസ്‌ ഐസക്കും മുല്ലക്കരയും പറഞ്ഞാട്ടെ മൂലധനത്തില്‍ മാറ്‍ക്സ്‌ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.."
OT
വിപ്ലവം മൂത്തവര്‍ അധികാരത്തില്‍ വന്ന ശേഷം, വയനാട്ടിലും ഇടുക്കിയിലുമോന്നും പഴയ കര്ഷക ആത്മഹത്യ വാര്ത്ത ദീപികക്കും മനോരമ മോള്‍ക്കും പോലും കിട്ടുന്നില്ലാ.നമ്മുടെ മഹാരാഷ്ട്രയിലും ആന്ദ്രയിലുമൊക്കെ കര്‍ഷകര്‍ ചുമ്മാ ഒരു കാരണവുമില്ലാതെ ചാവുല്ലിയോ,ഭാഗ്യം അവിടെ'ഉല്പാദനം'മുടക്കാന്‍ കമ്മികളില്ലാ..

Anonymous said...

In an effort to use the American recession to make propaganda against capitalism, you are spreading panic in people and you are under estimating the Indian economic situation and dont forget that Manmohan Singh is great economist for whom we dont have an alternative right now. Your communist economy was a total flop, now do you think Kerala can escape from the recession as Kerala thrives on the money send from NRIs and the American problem will affect everybody.

At least you should restrain from spreading panic and fear as you are also FM of Kerala I suppose

നരിക്കുന്നൻ said...

ഞാനിതൊരു പ്രിന്റെടുക്കുന്നു. എല്ലാം വായിക്കട്ടേ..
നന്ദി.

Jayasree Lakshmy Kumar said...

വളരേ ഇൻഫോർമേറ്റീവ്. നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

റിസെഷനു കാരണം മുതലാളിത്തമെന്നോ??? കഷ്ടം .

അനില്‍@ബ്ലോഗ് // anil said...

ലളിതവും വിജ്ഞാനപ്രദവുമായ ലേഖനം.
കണ്മുന്നില്‍ എത്തി നില്‍ക്കുന്ന ഭീതിതമായ സാഹചര്യങ്ങള്‍ പോലും പലരും മനസ്സിലാക്കുന്നില്ല എന്നുള്ളതു ദുഖകരം തന്നെ. എത്ര ലാഘവത്തൊടെ ആളുകള്‍ പ്രതികരിക്കുന്നു !!

Manoj മനോജ് said...

പ്രിയ,
ഇന്ത്യ ഈ കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെട്ടത് പൊതുമേഖലാ ബാങ്കുകള്‍ കാരണമാണെന്ന് തെല്ല് ലജ്ജയോടെ ചിതംബരന്‍ പറഞ്ഞത് വായിച്ചിരിക്കുമല്ലോ... ഇന്ന് ലോകത്ത് സംഭവിച്ചിരിക്കുന്ന മാന്ദ്യം സ്വകാര്യ മേഖലയിലെ വമ്പന്‍ ബാങ്കുകളുടെ കെടുകാര്യസ്ഥതയാണെന്ന് അമേരിക്കന്‍ ലോ മേക്കേഴ്സ് തന്നെ കണ്ടെത്തിയിരിക്കുന്നു. അതില്‍ നിന്ന് എന്താണ് അര്‍ത്ഥമാക്കേണ്ടത്? ബുഷിന്റെ $700 ബില്ല്യണ്‍ ഡോളറിനെതിരെ ജനവികാരം ഉണ്ടാകുവാന്‍ കാരണം എന്താണ്. ഈ ഡോളേര്‍ഴ്സ് മുഴുവന്‍ നികുതി പണമാണ്. അത് ചെലവഴിക്കുന്നതോ വന്‍പന്മാരെ പാപ്പരത്വത്തില്‍ നിന്നും രക്ഷിക്കുവാനും (ഇതും ഒരു തരത്തിലുള്ള പൊതുമേഖലയിലേയ്ക്കുള്ള നീക്കമെല്ലേ?). ഇന്ത്യന്‍ ജനതയുടെ അവകാശം പോലെയല്ല അമേരിക്കന്‍ ജനതയ്ക്ക് നികുതി പണം എന്ത് ചെയ്യണമെന്ന് ജനമാണ് തീരുമാനിക്കുന്നത്. ഇത് കൊണ്ടാണ് പണ്ട് ചന്ദ്രനിലേയ്ക്കുള്ള യാത്രകളും പരീക്ഷണങ്ങളും മുടങ്ങിയത്, ഇന്നും ആണവ റിയാക്ടറുകള്‍ പുതിയതായി അമേരിക്കയില്‍ ഉയരാത്തതും...

സരസന്‍ said...

തെല്ല് ലജ്ജയോടെ ചിതംബരന്‍ ഇന്നു ലോകസഭയില്‍ ഓഹരി വിപണിയില്‍ നിന്നും സീപീയെം കഴിഞ്ഞ വര്‍ഷം രണ്ടു കോടിയടുത്ത് ലാഭം ശ്രദ്ധിക്കുക “ലാഭം“ ഉണ്ടാക്കിയെന്നു പറഞ്ഞു. അപ്പോള്‍ മുടക്കു മൂലധനം എത്ര ? മുകളീല്‍ കാണുന്ന വിലാപം വന്നത് ആര്‍ക്കു നൊന്തു എവിടെ നൊന്തു? പാര്‍ട്ടിയും പാപ്പരായൊ?
ഒപ്പം ഒരു കാര്യം കൂടി അറിയാന്‍ താല്പര്യം, ഓഹരി നിക്ഷേപത്തിന്റെ മാര്‍ക്സിന്റെ ശാസ്‌ത്രീയമായ വിശദീകരണം എന്തുവാണ്? കാമ്മികളൊന്നു വിശദീകരിക്കുമോ?

Baiju Elikkattoor said...

"റിസെഷനു കാരണം മുതലാളിത്തമെന്നോ??? കഷ്ടം ." വ്യക്തമായി പറഞ്ഞാല്‍ "greed"!

Anonymous said...

Spending money on Chandrayan etc are criminal waste, only Madhavan Nair and some chamcha scientists may get new promotions etc and they can build more soace institutes and keep dean, vc post for themselves even after retirement. We cannot get any energy from moon, helium if present cannot be brought to earth , and we have achieved what USa had achieved in 1970s and now jumping with joy.

The need of the hour is declare an economic emergency in India and put all the Raj Thackereys who spread venomous regionalism and fanaticism behind bars. But alaas we dont have an Indira Gandhi right now.

Anonymous said...

അപ്പൊ സരസന്മാര്‍ക്ക് മൂന്നാന്‍(ബ്രോക്കര്‍) പണീം ഉണ്ടോ.cpm,ഗാന്ധി പാര്ട്ടി,കാവി പാര്ട്ടി എല്ലാര്ക്കും ഓഹരി എടുത്തു കൂട്ടികൊടുപാണോ പണി.രാവിലെ എണീറ്റ ഉടനെ പല്ലുതേക്കാതെ വായ് കഴുകാതെ നേരെ ഇങ്ങു വരും.പിന്നെ ഇതുപോലുള്ള ചില ചോദ്യങ്ങളാണ്.
"അപ്പം ബൂറ്‍ഷ്വ എന്തു ചെയ്യണം തോമസ്‌ ഐസക്കും മുല്ലക്കരയും പറഞ്ഞാട്ടെ മൂലധനത്തില്‍ മാറ്‍ക്സ്‌ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.."
"ഒപ്പം, ഓഹരി നിക്ഷേപത്തിന്റെ മാര്‍ക്സിന്റെ ശാസ്‌ത്രീയമായ വിശദീകരണം എന്തുവാണ്? കാമ്മികളൊന്നു വിശദീകരിക്കുമോ?"
ഒന്നും പുരിയാതാ.ഒന്നുകൂടി ആ ആര്‍ട്ടിക്കിള്‍ ഒന്നു വായിക്കു കേട്ടോ...