Friday, October 24, 2008

ചങ്ങമ്പുഴയെച്ചൊല്ലി ചിന്താക്കുഴപ്പമോ?

കവിത എന്ന സര്‍ഗവ്യായാമം തന്നെ സമൂഹത്തിന് അപ്രസക്തമായിരിക്കെ, ഇന്നലെകളില്‍ ഉച്ചസ്ഥായികളില്‍ പാടിയ പല വാനമ്പാടികളും വിസ്‌മൃതമായിട്ടുണ്ടാവാം. എന്നാല്‍ മലയാളികളെ "മദിരോത്സവലഹരിയില്‍ ആറാടിച്ചുകൊണ്ടിരിക്കേ അകാലത്തില്‍ പൊലിഞ്ഞുപോയ ആ സ്വരസാര്‍വഭൌമനെ'' അത്രവേഗം മറക്കാനാകുമോ? രമണനും മനസ്വിനിയും യവനികയും തിലോത്തമയും വാഴക്കുലയും ഒന്നും അത്രവേഗം മലയാളിക്ക് മറക്കാനാവില്ല.

മലയാളത്തില്‍ ഭാവഗാനങ്ങള്‍ക്കൊരു കവിയുണ്ടെങ്കില്‍ അതു ചങ്ങമ്പുഴയാണെന്ന് പില്‍ക്കാലത്ത് പലരും കൊണ്ടാടുകയുണ്ടായി. തുടക്കത്തില്‍ ചങ്ങമ്പുഴയെ കടിച്ചുകീറിയ പക്ഷമാണത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത് ദോഷങ്ങള്‍ കണ്ടുപിടിച്ച് കുറ്റവിചാരണ നടത്തിപ്പോന്നവരാണ് ചങ്ങമ്പുഴയെ 'റൊമാന്റിക് അനാര്‍ക്കി'യായി മാത്രം വിലയിരുത്തിയത്.

നിഷേധിയും ധിക്കാരിയും വിപ്ലവകാരിയുമായ കവിതന്നെയായിരുന്നു ചങ്ങമ്പുഴ. പുരോഗമനവാദികള്‍ ചങ്ങമ്പുഴയെ ഇക്കവലകളില്‍തന്നെ തിരഞ്ഞുകണ്ടെത്തണം. ആ കവിയുടെ 'റബല്‍'സ്വഭാവം പൊറുക്കാനാവാത്തവര്‍, അനുസരണക്കേടും കലഹസ്വഭാവവും പൊറുക്കാതെ ആദ്യമേ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ചവര്‍ ജനമനസ്സുകളില്‍ ആ കവിക്ക് കിട്ടിയ അംഗീകാരം കണ്ട് അടവുമാറ്റി നക്കിക്കൊല്ലാന്‍ തുടങ്ങി എന്നാണ് ഭാവഗായകന്‍ മാത്രമാണ് ചങ്ങമ്പുഴ എന്ന വിലയിരുത്തലില്‍ക്കൂടി പ്രകടമാക്കുന്നത്.

ചങ്ങമ്പുഴയുടെ റബല്‍ സ്വഭാവത്തിന് ശാസ്‌ത്രീയതയും സ്‌ഥൈര്യവും അക്കാലത്ത് അത്ര തെളിഞ്ഞില്ലായിരിക്കാം. ഇടതുപക്ഷത്തിനുതന്നെ അക്കാലത്ത് അത്രയൊന്നും പ്രത്യയശാസ്‌ത്രസ്‌ഥൈര്യം കൈവന്നിരുന്നില്ലെന്ന് മറക്കാമോ? ഒന്നാമത് കവിയും രണ്ടാമത് വിപ്ലവകാരിയുമാകുന്ന കവികളുണ്ട്. മറിച്ച് ഒന്നാമത് വിപ്ലവകാരിയും രണ്ടാമത് കവിയുമാകുന്നവരും ഉണ്ട്. രണ്ടും തുല്യനിലയിലുള്ളവരെയും കണ്ടേക്കാം. ചങ്ങമ്പുഴ ഇതില്‍ ഒന്നാമത്തെ ഇനത്തില്‍ പെടുന്നു.

വാഴക്കുലയെ മാത്രം മുന്‍നിര്‍ത്തി ചങ്ങമ്പുഴയിലെ വിപ്ലവബോധത്തെ കണ്ടാല്‍പ്പോര. അത് ഒരു കാഴ്‌ചക്കുല മാത്രം.

"കുങ്കുമപ്പൊട്ടു തൊടുന്നൊരക്കൈകളില്‍

ചെങ്കൊടിയേന്തുന്ന മങ്കമാ''രെ ചങ്ങമ്പുഴക്ക് മുമ്പ് ഏത് കവി എഴുതിയിട്ടുണ്ട് ?

"ഈ വര്‍ഷകാളിമ തീരും വെളിച്ചങ്ങള്‍

പൂവിടും ഞാനതില്‍ വിശ്വസിപ്പൂ'' എന്ന് വരാനിരിക്കുന്ന വെളിച്ചത്തെ ഉദ്ഭാവന ചെയ്തവരാരുണ്ട് ?

"അറിയാനിനിയുലകില്‍ നമുക്കുള്ളതെന്തെന്നോ

പറയാം ഞാന്‍; അരിവാളിന്‍ തത്വശാസ്ത്രം.''

ഇങ്ങനെ പച്ചയായി അരിവാളിന്‍ തത്വശാസ്ത്രകീര്‍ത്തനം നടത്തിയ കവി വേറെ ആര് ?

"ഉണ്ണാനുഴറിടാതീ മണ്ണിനെ പൂജിച്ച്

വിണ്ണിവിടെ നിര്‍മിക്കും മര്‍ത്യര്‍മാത്രം

അതിനായിട്ടുള്ളതാണറിയുവിന്‍ നിങ്ങളീ-

യരിവാളിന്‍ പൊരുള്‍നിറയും തത്വശാസ്ത്രം

അഴകേലും വയലറ്റ് മഷിയാലല്ലെരിതീയില്‍

എഴുതുന്നു നിങ്ങള്‍തന്‍ ഗര്‍ജനം ഞാന്‍

പൊട്ടിച്ചെറിയുവിന്‍ നിങ്ങളിന്നാ നിങ്ങള്‍

നട്ടെല്ലുവളച്ചൊരാ'യജ്ഞസൂത്രം.' ''

"വിത്തേശരെ നിങ്ങള്‍ കേള്‍പ്പീലെ തെല്ലുമാ-

വിപ്ലവത്തിന്റെ മണിമുഴക്കം.''

നിര്‍മതത്തിന്റെ മടിത്തട്ടില്‍ നിര്‍വൃതിയോടെ ഇരിക്കാം, വിപ്ലവത്തോണിയിലേറി ആ പുഷ്പവാടിയില്‍ ചെന്നു കേറാം എന്നൊക്കെ വിളിച്ചുപറഞ്ഞ കവിയെ എവിടെ തിരയണം?

"സന്തതം നിന്‍നെറ്റിത്തടത്തില്‍നിന്നും

ഉതിരുമാ സ്വേദകണികകളില്‍

നിഴലിച്ചുകാണ്‍മൂ നാളത്തെ ലോകം

നീ വസിച്ചീടുമാദര്‍ശലോകം.''

"കവിതതന്‍ ചില്ലില്‍ തെളിഞ്ഞുകാണും

കമനീയലോകമല്ലീയുലകം

കലഹസങ്കേതമിതിലിറങ്ങാന്‍

കവചം ശരിക്കണിഞ്ഞിട്ടുവേണം''

"യന്ത്രശാലപ്പുകച്ചാര്‍ത്തിലൂടെന്‍-

കുന്തളാവലി കണ്ടുവോ നിങ്ങള്‍

എന്തധര്‍മവും തച്ചുതകര്‍ക്കും

എന്റെ ദോര്‍ബലം കണ്ടുവോ നിങ്ങള്‍

എന്റെ നാടെന്റെ നാടെന്റെ നാടെ-

ന്നെന്റെ ഗായത്രി കേട്ടുവോ നിങ്ങള്‍''

ഇത്തരം വിപ്ലവത്തീപ്പൊരി ചിതറും ശീലുകള്‍ മലയാളത്തില്‍ മുമ്പ് കേട്ടിട്ടുണ്ടോ ?

"ജടയുടെ സംസ്കാരപ്പനയോലക്കെട്ടുകള്‍

ചിതയിലെടുത്തെറിയൂ''

രണ്ട് തുട്ട് നല്‍കിയാല്‍ ചുണ്ടത്തു ചിരിവരുത്തുന്ന തെണ്ടിയല്ലെ ദൈവം, പള്ളിയിലും അമ്പലത്തിലും ദൈവമില്ല, കള്ളങ്ങള്‍ നിങ്ങളുടെ കണ്ണ് കെട്ടിയിരിക്കയാണ്. കൈക്കൂലികിട്ടാതെ അനുഗ്രഹിക്കാന്‍ തയാറാവാത്ത ദൈവം എന്തുദൈവമാണ്. ധനികന്റെ കുട്ടിക്ക് പാലും നിസ്വന്റെ കുട്ടിക്ക് ഉമിനീരും എന്നത് ഈശ്വരേച്ഛയല്ല. ആണെങ്കില്‍ ആ ഈശ്വരനെ ചവിട്ടിപ്പുറത്താക്കണം -ഇത്രയും വിപ്ലവോജ്വലമായ ആഹ്വാനങ്ങള്‍ ഏത് മുഖത്തുനിന്ന് അക്കാലത്തോ പില്‍ക്കാലത്തോ മലയാളഭാഷ കേട്ടിട്ടുണ്ട് !

ഇത്തരം ഉഴുതുമറിക്കല്‍ കണ്ടാകാം 'ഫാസിസ്റ്റ് മുദ്ര' പതിഞ്ഞത്. സംസ്‌ക്കാരമേഖലകളിലും രാഷ്‌ട്രീയ ക്ഷേത്രങ്ങളിലും ഉല്‍പ്പതിഷ്ണുത്വത്തിന്റെ ബീജാധാനത്തിന് പശ്ചാത്തലമൊരുങ്ങുകയാണുണ്ടായതെന്ന് തിരിച്ചറിയാതെ പോയതുകൊണ്ടാണ് ചങ്ങമ്പുഴയെ എവിടെ തിരയണമെന്ന് നട്ടംതിരിയേണ്ടിവരുന്നത്. ടോള്‍സ്റ്റോയിയെ റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായിക്കണ്ട ലെനിനെ മറന്ന മാര്‍‌ക്‍സിസമായിരുന്നു സാഹിത്യരംഗത്ത് അന്ന്. കവിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ചലിതജലബിംബിതമായ നേര്‍ശാഖിയില്‍ വളവധികമുണ്ടെന്ന് തോന്നുന്ന' അവസ്ഥയായിരുന്നു. നുകവും തോളിലേന്തി കാളക്ക് പിമ്പേ പോകുന്ന സുകൃതസ്വരൂപങ്ങളെ സ്‌മരിക്കുകയും നമിക്കുകയും ചെയ്‌തുപോന്ന ആ കവി ഇരുളൊക്കെയും പോവുമോ, തെരുവിലെ ഞരക്കങ്ങള്‍ നിലയ്‌ക്കുമോ, സമത്വം കിളിര്‍ക്കുമോ എന്ന തികഞ്ഞ ഉല്‍ക്കണ്ഠയിലായിരുന്നു. അനാഥരായ് കിടപ്പാടവും ആഹാരവുമില്ലാതെ ചരിത്രവീഥിയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരുടെ കൂടെയായിരുന്നു ചങ്ങമ്പുഴ. ഇവരുടെ മോചനമായിരുന്നു ആ ഭാവനയുടെ ലക്ഷ്യം.

"പാടത്തെച്ചൂടില്‍ വിയര്‍ത്തൊലിച്ച്

വാടിത്തളര്‍ന്ന കവിള്‍ത്തടങ്ങള്‍

വാരിവിതറുമവയിലെന്നും

ഞാനെന്റെ സങ്കല്പ ചുംബനങ്ങള്‍''

പാടത്തു വിയര്‍ത്തൊലിച്ച് വയറെരിഞ്ഞു നില്‍ക്കുന്ന അവര്‍ വരിവരിയായി, കടലിലെക്കൊടുംതിരപ്പടര്‍പ്പുപോലെ, ഇരമ്പിപ്പായുന്ന ഇടിവാള്‍ച്ചീളുപോലെ വരികയാണ്. ആരാണവര്‍? വകചോദിക്കുന്നത് വകവയ്‌ക്കാതെ നില്‍ക്കുന്നവരെ വകതിരിവിലേക്ക് നയിക്കുന്നവര്‍ തന്നെ. പുരോഗതിയുടെ നാല്‍ക്കവലകളില്‍ വിപ്ലവയാത്രാനിയന്ത്രണ വേലയിലേര്‍പ്പെടുന്ന ആ നേതൃത്വത്തെ നാം തിരഞ്ഞുനടക്കുന്നു എന്നിട്ടും.

മത്തടിക്കുന്ന നരച്ച മതങ്ങള്‍ തന്‍ മസ്തകം തച്ചുടച്ച് അരിവാളെടുത്തു വിശപ്പിന്റെ പോരിന്ന് അണിനിരക്കാന്‍ സഖാക്കളെ ആഹ്വാനംചെയ്ത റഷ്യയിലെ 'അവിരാമ സമരത്തിരയടിയില്‍' ഇഴുകിച്ചേരാന്‍ മുക്തകണ്ഠം വിളിച്ചുപറഞ്ഞ കവിയെ വേറെയെങ്ങും തിരയേണ്ടതില്ല.

'വിപ്ലവത്തിന്റെ വെണ്‍മഴുവാലാ-

വിത്തഗര്‍വവിഷദ്രുമം വെട്ടി

സല്‍സമത്വസനാതനോദ്യാനം' സജ്ജമാക്കാന്‍ ഉദ്യമിക്കാന്‍ വെമ്പി കവി നമ്മുടെ കൂടെത്തന്നെയുണ്ട്.

ഉയിരേകി തൊഴിലാളികളി-

ലുണര്‍വേകി കാറല്‍മാര്‍ക്സ്

മാര്‍ക്സിനെ മാനിക്കാന്‍ തുയിലുണരാന്‍ പാടിയ കവിയെ എവിടെ തിരഞ്ഞാല്‍ കിട്ടും?

"പുരോഗമനസാഹിത്യം കമ്യൂ. കക്ഷിയുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രസ്ഥാനമാണെന്ന് പലരും പരിഹാസപൂര്‍വം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതുതന്നെയാണ് അതിന്റെ ഉദ്ദേശ്യമെന്ന് വിചാരിക്കുക. അതുകൊണ്ട് എന്താണൊരു തകരാറ് ? ഉറച്ച സ്വരത്തില്‍ അത്യുച്ചത്തില്‍ വിളിച്ചുപറയുക. അതേ, പുരോഗമന സാഹിത്യം കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ കളരിയാണ്. അഭിമാനപൂര്‍വം ആ സിദ്ധാന്തത്തെ പ്രചരിപ്പിക്കുന്ന സാഹിത്യമാണ് '' (ചങ്ങമ്പുഴ, സഹിത്യചിന്തകള്‍). പുരോഗമനപക്ഷത്തുനിന്ന് ഇത്രയും വീറോടെ തുറന്നടിച്ച കവിയുണ്ടോ മലയാളത്തില്‍?

1945 ല്‍ അഖിലകേരള പുരോഗമന സാഹിത്യസംഘത്തിന്റെ വാര്‍ഷികത്തിന് അധ്യക്ഷനായി ക്ഷണിക്കപ്പെട്ട ചങ്ങമ്പുഴ ആ സംഘടനയുടെ അധ്യക്ഷസ്ഥാനം തന്നെ ഏല്‍ക്കുകയുണ്ടായി. പില്‍ക്കാലത്ത് വൈലോപ്പിള്ളി ചെയ്തതുപോലെ. എന്നാല്‍, യാഥാസ്ഥിതികത്വത്തിന്റെയും മതത്തിന്റെയും മദമത്തവിത്തപ്രതാപത്തിന്റെയും മണ്ടയ്‌ക്ക് തരിപ്പേറ്റുമാറ് മേടിയത് വൈലോപ്പിള്ളിയേക്കാളും ചങ്ങമ്പുഴയായിരുന്നു എന്നത് സാഹിത്യ ചരിത്രം.

കോട്ടയത്തുനടന്ന പുരോഗമനസാഹിത്യ സമ്മേളനത്തില്‍ ചങ്ങമ്പുഴ ചെയ്ത അധ്യക്ഷപ്രസംഗത്തിന്റെ ഉശിരുംവീറും മലയാളസാഹിത്യചരിത്രം വായിക്കുന്നവര്‍ക്ക് ഇന്നും അനുഭവപ്പെടും. സാഹിത്യകാരന് സമൂഹത്തോടുള്ള കടപ്പാട്, ഉത്തരവാദിത്വം ഇവയെല്ലാം ഊന്നിക്കൊണ്ടായിരുന്നു അത്.

"രാജാക്കന്മാരും പ്രഭുക്കളും സമുദായത്തിലെ ഉയര്‍ന്ന പദവിയുള്ളവരും കൈകാര്യം ചെയ്ത് സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു നമ്മുടെ സാഹിത്യം. വിശ്രമാവസവരങ്ങളിലെ വിനോദത്തിന് മാത്രമാണ് അതുപയോഗിക്കപ്പെട്ടത്. ഒരിക്കല്‍ പോലും അത് ജനകീയപക്ഷത്തുനിന്നില്ല. നമ്മുടെ സാഹിത്യം 'യമകാലങ്കാര'ങ്ങളുടെ ഗുസ്‌തിപിടിത്തത്തിന്ന് പാണ്ഡിത്യത്തിന്റെ ഗോദയിലിറങ്ങി. അടിയുറച്ചുപോയതും സ്വേഛാധികാരത്താല്‍ കെട്ടിപ്പടുത്തതും മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന് തികച്ചും വിരുദ്ധവും സാന്മാര്‍ഗിക നീതിധര്‍മങ്ങളെ കൊഞ്ഞനംകുത്തുന്നതുമായ ജീര്‍ണിച്ച സാമൂഹ്യഘടനയെ അടിച്ചുടച്ച് തല്‍‌സ്‌ഥാനത്ത് സുദൃഢവും സാഹോദര്യത്തില്‍ അധിഷ്ഠിതവുമായ ഒരു നൂതന സംവിധാനം സ്ഥാപിതമായാലേ ഭാവി മനുഷ്യന് പ്രതീക്ഷക്ക് വകയുള്ളൂ'' (സാഹിത്യചിന്തകള്‍).

തീര്‍ച്ചയായും ഇതൊരു വൈകാരികപ്രലപനമല്ല.

"ഇംഗ്ലീഷുകാരെ കുറേ ശകാരിച്ച് മഹാത്മാഗാന്ധിയുടെ തൃപ്പാദങ്ങളില്‍ കുറേ കൂപ്പുകൈമൊട്ടുകളും ഖദര്‍, ചര്‍ക്ക,അഹിംസ, സ്വാതന്ത്ര്യം, ഭാരതമാത എന്നിങ്ങനെ ഒഴിച്ചുകൂടാത്ത ചില പദങ്ങളും ഹാ! ആഹാ! എന്ന് തുടങ്ങിയ ചില വ്യാക്ഷേപകങ്ങളും കൂട്ടിക്കുഴച്ച് പല രൂപത്തിലുള്ള കാകളിയുടെ വളയംചാടിച്ച് ഉല്ലേഖോത്പ്രേക്ഷാദികളുടെ ഞാണില്‍കയറ്റി കസര്‍ത്തുകാണിക്കുന്നതാണ് ദേശീയകവിതയെങ്കില്‍ സമ്മതിച്ചു നമുക്ക് പെരുത്തുപെരുത്ത് ദേശീയകവിതകളുണ്ട്.'' (സാഹിത്യചിന്തകള്‍)

"അഞ്ചുമക്കളുടെ മൃതശരീരം മുന്നില്‍ കിടക്കേ ഉല്ലേഖത്തില്‍ കരയുന്ന അമ്മയെ നമ്മുടെ സാഹിത്യത്തിലേ ക്കാണൂ'' എന്ന് കൂടിയാവുമ്പോള്‍ "അനൌചിത്യാദൂതേനാന്യത് രസഭംഗസ്യ കാരണം'' എന്ന കലാമര്‍മത്തെക്കൂടി കവി കടാക്ഷിക്കുന്നു.

ചങ്ങമ്പുഴക്കവിതക്ക് ഊര്‍ജം പകര്‍ന്ന വിഷയങ്ങളില്‍ പ്രധാനമാണ് പുരോഗതിയെ മുന്‍നിര്‍ത്തിയുള്ള ഈ വിപ്ലവ ത്വര. അനാചാരങ്ങള്‍, തൊഴിലാളി മുതലാളി ബന്ധങ്ങള്‍, ധനികദരിദ്രഭേദങ്ങള്‍, അവശരുടെ ദീനരോദനങ്ങള്‍, ധനാഢ്യതയുടെ ധാര്‍ഷ്‌ട്യം ഇതെല്ലാം ഈ കവിയുടെ രോഷത്തിന് ഇരയായിട്ടുണ്ട്. വിപ്ലവാംശം കുറവാണെന്നുവച്ച് നാം 'മാര്‍ജിനി'ല്‍ നിര്‍ത്തിയ 'വാഴക്കുല' കേരളത്തിലെ സാംസ്‌ക്കാരികസാഹിത്യമണ്ഡലത്തില്‍ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. പുലക്കുടിലില്‍നിന്നുയര്‍ന്ന അലമുറയന്വേഷിച്ച് ചെന്ന കവി ഞാലിപ്പൂവനും ചുമന്ന് ജന്മിയോടൊപ്പം പോകുന്ന പുലയനെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വാഴക്കുല എഴുതിയതെന്ന് കേട്ടിട്ടുണ്ട്. വാഴക്കുല അനുഭവപ്പകര്‍പ്പുതന്നെ. ദളിത് മോചനത്തിന്റെയും പ്രന്തവത്കൃത ജനസമൂഹത്തിന്റെയും പീഡനകഥ ഒന്നാമതായി മലയാളി ശരിക്കു കേട്ടത് വാഴക്കുലയില്‍നിന്നല്ലേ.

നടക്കേണ്ടുന്ന വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍ വാഴക്കുലയില്‍ അന്തര്‍ലീനമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളീയ സാംസ്‌ക്കാരിക നവോത്ഥാനത്തിന്റെയും വിപ്ലവപ്രസ്ഥാനത്തിന്റെയും തെളിഞ്ഞ കണ്ണാടിയാണത്. ജന്മിത്വത്തിന്നെതിരെ 'ഊരുക വാള്‍' എന്ന് പറയാത്തതാണോ അതിലെ വിപ്ലവരാഹിത്യം? കവിത വായനക്കാരില്‍ ആഗിരണം ചെയ്യുന്ന അവബോധങ്ങളെ - രാസപ്രക്രിയകളെ -തിരിച്ചറിയായ്‌മയാണത്. ഏതോ കിനാവിലെ സ്വര്‍ഗം നുണഞ്ഞ് തപംചെയ്യുന്ന കേരള മനഃസാക്ഷിയെ കുലുക്കിവിളിച്ചുണര്‍ത്തിയ പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ ശബ്ദം തന്നെയാണതില്‍. വയറെരിയുന്നവര്‍ സമരകാഹളം മുഴക്കി കടലിലെ കൊടുംതിരപ്പടര്‍പ്പുപോലെ, ഇരമ്പിപ്പായുന്ന ഇടിവാള്‍ച്ചീറുപോലെ വകചോദിപ്പോരെ വകവയ്‌ക്കാത്തവരെ വകതിരിവിന്‍ വഴിയില്‍ ഇറക്കിക്കൊണ്ടുവരുന്നതുതന്നെയാണ് വാഴക്കുല.

മാടമുറ്റത്തെ വാഴക്കുല ജന്മിമാരുടെ ആള്‍ക്കാര്‍ വെട്ടിക്കൊണ്ടുപോവുക അക്കാലത്തെ ഒരു സാധാരണ സംഭവം. അതില്‍ ഊന്നിനിന്ന് ഭ്രഷ്‌ടലോകത്തിന്റെ ആശനിരാശകളുടെ സത്യത്തിലേക്ക് അനുവാചകനെ വിളിച്ചുകൊണ്ടുപോയത് വാഴക്കുലയാണ്. കഥാകാരരാണ് അത് അത്രക്ക് പ്രചരിപ്പിച്ചത് എന്ന് അതിനെ മാറ്റി നിര്‍ത്തരുത്. കാഥികര്‍ക്ക് അത് അത്രക്ക് പ്രയോജനപ്പെട്ടു എന്ന് പറയുന്നതാണ് ശരി.

പുരോഗനസാഹിത്യത്തെക്കുറിച്ചും വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ചും പുച്‌ഛവും പരിഹാസവും വച്ചുപുലര്‍ത്തിയ തനി യാഥാസ്ഥിതിക വീക്ഷണമുള്ള എം ആര്‍ നായരുടെ ചങ്ങമ്പുഴക്കവിതാവിമര്‍ശത്തെ കൊണ്ടാടിക്കൊണ്ട് ചങ്ങമ്പുഴയെ തിരയാന്‍ നോക്കുന്നത് അത്ഭുതമായി തോന്നുന്നു.

"താരഹാരമിരുളാം കചംവിധു-

സ്‌മേരവക്‍ത്രമിവപൂണ്ട രാത്രിയെ

പാരമംബരമൊഴിഞ്ഞുകാണവേ

കൈരവങ്ങള്‍ മിഴിപൊത്തി ലജ്ജയാല്‍''

(സാഹിത്യനികഷം) എന്ന ഈ ഒറ്റ ഉമാകേരളശ്ലോകം മതി ഉള്ളൂരിനെ മഹാകവിയാക്കാന്‍ എന്ന് പറഞ്ഞ ആളാണ് എം ആര്‍ നായര്‍. 'സംജയ'ന്റെ വിമര്‍ശംനേരംപോക്കായി തള്ളാം. എന്നാല്‍ എം ആര്‍ നായരെ അങ്ങനെ തള്ളാനാവില്ല. അദ്ദേഹത്തിന്റെ രമണനിരീക്ഷണം ശ്രദ്ധിക്കാം: "അനുഭവങ്ങളായ വിസന്ധികളാല്‍ ആ രചന പലേടത്തും അസുഖകരങ്ങളായിട്ടുണ്ട്: പ്രശാന്ത രമണീയമായ പരിശുദ്ധപരിസരങ്ങള്‍ക്ക് കേവലം അപരിചിതവും മൃഗീയമെന്ന് വിളിക്കുന്ന മൃഗങ്ങള്‍ക്ക് അപമാനകരവും ആയ പൈശാചികവികാരങ്ങളെ അസഹ്യമായവിധത്തില്‍ വൈരൂപ്യപ്പെടുത്തിയിട്ടുണ്ട് . കാവ്യകാരന്‍ സ്വീകരിച്ചിരിക്കുന്നത് ഗ്രീക്കുകവികളും ഇംഗ്ലീഷുകവികളും ഉപയോഗിച്ച് അതിന്റെ കൃത്രിമത്വം ഹേതുവായി മനംമടുത്തുവലിച്ചെറിഞ്ഞ ഒരു കാവ്യസങ്കേതമാണുള്ളതെന്നത് ആ പുതുമയുടെ ആകര്‍ഷകത്വം നശിപ്പിക്കുന്നുണ്ട്.'' വിമര്‍ശത്തിനുവേണ്ടിയുള്ള വിമര്‍ശമാണിതെന്ന് സുവ്യക്തം.

"ആരിസ്സഖാക്കള്‍ നാടെങ്ങും

പ്രസംഗിച്ചുനടപ്പവര്‍

ഉത്തമാംഗം മനുഷ്യന്നു

വയറെന്നു ശഠിപ്പവര്‍'' എന്ന് കമ്യൂണിസ്റ്റുകാരെ പരിഹസിച്ച 'സംജയ'നാണ് ഈ എം ആര്‍ നായര്‍. കവിതക്ക് ചങ്ങമ്പുഴ നല്‍കിയ ജനകീയഭാവവും കവിയുടെ റബല്‍സ്വഭാവവുമാണ് എം ആര്‍ നായരെ പ്രകോപിപ്പിച്ചത്. എം ആര്‍ നായരുടെ ചേലില്‍ ചങ്ങമ്പുഴയെ എതിര്‍ത്തുപോന്നവരെല്ലാം പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ജനപ്രീതികണ്ട് മലയാളത്തില്‍ ഭാവഗാനങ്ങള്‍ക്കൊരു കവിയുണ്ടെങ്കില്‍ അത് ചങ്ങമ്പുഴയാണെന്ന് ഉദ്ഘോഷിച്ചു. ജീവിച്ചിരുന്നെങ്കില്‍ എം ആര്‍ നായരും കൂട്ടത്തില്‍ കൂടുമായിരുന്നു എന്നതില്‍ സംശയമുണ്ടോ? ചങ്ങമ്പുഴയെപ്പോലെ അദ്ദേഹവും അല്പായുസ്സായി. "കാവ്യം യശസേ അര്‍ഥകൃതേ' എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് അന്നും ഇന്നും എന്നും ഒരു സത്യമാണ്. സാഹിത്യകാരന്മാരെ വിലയിരുത്തുമ്പോള്‍ ഇത് ഒര്‍മിക്കാതെ പോകുന്നതാണ് പിന്നെ അവരെ തിരഞ്ഞുകണ്ടുപിടിക്കേണ്ട അവസ്ഥയില്‍ എത്തിക്കുന്നത്.

*****

കുഞ്ഞനന്തന്‍ നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക

14 comments:

വര്‍ക്കേഴ്സ് ഫോറം said...

കോട്ടയത്തുനടന്ന പുരോഗമനസാഹിത്യ സമ്മേളനത്തില്‍ ചങ്ങമ്പുഴ ചെയ്ത അധ്യക്ഷപ്രസംഗത്തിന്റെ ഉശിരുംവീറും മലയാളസാഹിത്യചരിത്രം വായിക്കുന്നവര്‍ക്ക് ഇന്നും അനുഭവപ്പെടും. സാഹിത്യകാരന് സമൂഹത്തോടുള്ള കടപ്പാട്, ഉത്തരവാദിത്വം ഇവയെല്ലാം ഊന്നിക്കൊണ്ടായിരുന്നു അത്.

"രാജാക്കന്മാരും പ്രഭുക്കളും സമുദായത്തിലെ ഉയര്‍ന്ന പദവിയുള്ളവരും കൈകാര്യം ചെയ്ത് സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു നമ്മുടെ സാഹിത്യം. വിശ്രമാവസവരങ്ങളിലെ വിനോദത്തിന് മാത്രമാണ് അതുപയോഗിക്കപ്പെട്ടത്. ഒരിക്കല്‍ പോലും അത് ജനകീയപക്ഷത്തുനിന്നില്ല. നമ്മുടെ സാഹിത്യം 'യമകാലങ്കാര'ങ്ങളുടെ ഗുസ്‌തിപിടിത്തത്തിന്ന് പാണ്ഡിത്യത്തിന്റെ ഗോദയിലിറങ്ങി. അടിയുറച്ചുപോയതും സ്വേഛാധികാരത്താല്‍ കെട്ടിപ്പടുത്തതും മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന് തികച്ചും വിരുദ്ധവും സാന്മാര്‍ഗിക നീതിധര്‍മങ്ങളെ കൊഞ്ഞനംകുത്തുന്നതുമായ ജീര്‍ണിച്ച സാമൂഹ്യഘടനയെ അടിച്ചുടച്ച് തല്‍‌സ്‌ഥാനത്ത് സുദൃഢവും സാഹോദര്യത്തില്‍ അധിഷ്ഠിതവുമായ ഒരു നൂതന സംവിധാനം സ്ഥാപിതമായാലേ ഭാവി മനുഷ്യന് പ്രതീക്ഷക്ക് വകയുള്ളൂ''

തീര്‍ച്ചയായും ഇതൊരു വൈകാരികപ്രലപനമല്ല.

"ഇംഗ്ലീഷുകാരെ കുറേ ശകാരിച്ച് മഹാത്മാഗാന്ധിയുടെ തൃപ്പാദങ്ങളില്‍ കുറേ കൂപ്പുകൈമൊട്ടുകളും ഖദര്‍, ചര്‍ക്ക,അഹിംസ, സ്വാതന്ത്ര്യം, ഭാരതമാത എന്നിങ്ങനെ ഒഴിച്ചുകൂടാത്ത ചില പദങ്ങളും ഹാ! ആഹാ! എന്ന് തുടങ്ങിയ ചില വ്യാക്ഷേപകങ്ങളും കൂട്ടിക്കുഴച്ച് പല രൂപത്തിലുള്ള കാകളിയുടെ വളയംചാടിച്ച് ഉല്ലേഖോത്പ്രേക്ഷാദികളുടെ ഞാണില്‍കയറ്റി കസര്‍ത്തുകാണിക്കുന്നതാണ് ദേശീയകവിതയെങ്കില്‍ സമ്മതിച്ചു നമുക്ക് പെരുത്തുപെരുത്ത് ദേശീയകവിതകളുണ്ട്.''

"അഞ്ചുമക്കളുടെ മൃതശരീരം മുന്നില്‍ കിടക്കേ ഉല്ലേഖത്തില്‍ കരയുന്ന അമ്മയെ നമ്മുടെ സാഹിത്യത്തിലേ ക്കാണൂ'' എന്ന് കൂടിയാവുമ്പോള്‍ "അനൌചിത്യാദൂതേനാന്യത് രസഭംഗസ്യ കാരണം'' എന്ന കലാമര്‍മത്തെക്കൂടി കവി കടാക്ഷിക്കുന്നു.

ചങ്ങമ്പുഴക്കവിതക്ക് ഊര്‍ജം പകര്‍ന്ന വിഷയങ്ങളില്‍ പ്രധാനമാണ് പുരോഗതിയെ മുന്‍നിര്‍ത്തിയുള്ള ഈ വിപ്ലവ ത്വര. അനാചാരങ്ങള്‍, തൊഴിലാളി മുതലാളി ബന്ധങ്ങള്‍, ധനികദരിദ്രഭേദങ്ങള്‍, അവശരുടെ ദീനരോദനങ്ങള്‍, ധനാഢ്യതയുടെ ധാര്‍ഷ്‌ട്യം ഇതെല്ലാം ഈ കവിയുടെ രോഷത്തിന് ഇരയായിട്ടുണ്ട്. വിപ്ലവാംശം കുറവാണെന്നുവച്ച് നാം 'മാര്‍ജിനി'ല്‍ നിര്‍ത്തിയ 'വാഴക്കുല' കേരളത്തിലെ സാംസ്‌ക്കാരികസാഹിത്യമണ്ഡലത്തില്‍ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. പുലക്കുടിലില്‍നിന്നുയര്‍ന്ന അലമുറയന്വേഷിച്ച് ചെന്ന കവി ഞാലിപ്പൂവനും ചുമന്ന് ജന്മിയോടൊപ്പം പോകുന്ന പുലയനെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വാഴക്കുല എഴുതിയതെന്ന് കേട്ടിട്ടുണ്ട്. വാഴക്കുല അനുഭവപ്പകര്‍പ്പുതന്നെ. ദളിത് മോചനത്തിന്റെയും പ്രന്തവത്കൃത ജനസമൂഹത്തിന്റെയും പീഡനകഥ ഒന്നാമതായി മലയാളി ശരിക്കു കേട്ടത് വാഴക്കുലയില്‍നിന്നല്ലേ.

ശ്രീ കുഞ്ഞനന്തന്‍ നായരുടെ ലേഖനം.

Umesh::ഉമേഷ് said...

നല്ല ലേഖനം. നന്ദി.

Baiju Elikkattoor said...

Very Good. Thanks to Mr. Kunjanandan Nair and Forum.

ശിശു said...

വളരെ നല്ല ലേഖനം. നന്ദി.
ചങ്ങമ്പുഴ സാധാരണക്കാരന്നൊപ്പമായിരുന്നു. ലളിതമായി ചിന്തിച്ചു, ജീവിച്ചു. സ്വന്തം കവിതകളിലും അത് പകര്‍ത്തിവെച്ചു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ജനകീയനായതും.
അവസരോചിതവും പ്രൌഡഗംഭീരവുമായി ലേഖനം

Anonymous said...

ലളിതമായി ചിന്തിച്ചു, ജീവിച്ചു.
...
ഹ ഹ എന്താണു ലളിതമായ ജീവിതം, കണ്ണില്‍ കണ്ട പെണ്ണുങ്ങളുടെ പുറകെ ഒക്കെ പോകുകയും അവരെ പ്രെമിക്കുകയും പലരെയും വഴിയാധാരമാക്കുകയും സ്വന്തം ഭാര്യയെ അവഗണിക്കുകയും , തികഞ്ഞ മദ്യപാനം, ചങ്ങമ്പുഴ നക്ഷത്രങ്ങളൂടെ സ്നേഹഭാജനം എന്ന ക്രിതിയില്‍ സഹായത്തിനു നിന്നിരുന്ന ഒരു പയ്യനെ പ്രക്ര്‍തിവിരുധം ചെയ്തതായും എഴുതിയിരിക്കുന്നു നിങ്ങള്‍ടെ ആള്‍ തന്നെ എം കെ സാനു ആണു എഴുതിയത്‌ എടുത്തോ ചങ്ങമ്പുഴയെ മാമൂദീസ മുക്കിക്കോ ആര്‍ ക്കും പരാതിയില്ല പീ ക്റിഷ്ണപിള്ളയെ പോലെ പോയിടത്തെല്ലാം ഭാര്യയും ഉണ്ടായിരുന്നു തികഞ്ഞ കമ്യൂണിസ്റ്റ്‌ തന്നെ

Anonymous said...

ആരുഷി ഉവാച:
"പീ ക്റിഷ്ണപിള്ളയെ പോലെ പോയിടത്തെല്ലാം ഭാര്യയും ഉണ്ടായിരുന്നു തികഞ്ഞ കമ്യൂണിസ്റ്റ്‌ തന്നെ.."
പി.പീ ക്റിഷ്ണപിള്ളയെയും അദ്ധേഹത്തിന്റെ'പോയെറെത്തെല്ലാമുള്ള ഭാര്യമാരെയും'അറിയുന്ന ആരുഷ്യെ,താന്കള്‍ ആ വകുപ്പില്‍ പെട്ട ഭാര്യമാര്‍ വഴി താവഴിയിലുല്ലതാണോ..ഇത്രയധികം ഉറപ്പിച്ചു പറയാന്‍ കഴിവുള്ളതിനാല്‍ ചോയ്ച്ചതാണ് കേട്ടാ..

Anonymous said...

അനോണിമാഷേ,
അങ്ങനെയുണ്ടാകുന്ന സന്തതികൾ മാർക്സിസ്റ്റുകളായിത്തീരാനേ സാധ്യത്യുള്ളൂ.
മറ്റൊരനോണി; മാഷ്ഷല്ല;

dethan said...

'നിങ്ങള്‍ തന്‍ മൂക്കിന്‍റെ താഴത്തെ മീശയ്ക്കു
ഭംഗിയില്ലീ മീശ നല്ലതല്ല

സ്റ്റാലിന്‍റെ മീശ താന്‍ മീശയാ മീശ പോ-
ലീ ലോകത്തിന്നൊരു മീശയില്ല

മറ്റുള്ളതൊക്കെയും ചൂഷണ മീശകള്‍
വെട്ടി വീഴ്ത്തീടണം നാമവയെ.'

എന്നു പരിഹസിച്ചിട്ടുമുണ്ട് ചങ്ങമ്പുഴ.

-ദത്തന്‍

കൃഷ്‌ണ.തൃഷ്‌ണ said...

അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാര്‍
അവരുടെ സങ്കടമാരറിവാന്‍?
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍?

ചങ്ങമ്പുഴയെക്കുറിച്ചുള്ള ഈ വിധമായ ലേഖനത്തില്‍ ഈ വരി വിട്ടുപോകരുതായിരുന്നു. കമ്യൂണിസ്റ്റ്‌ ചിന്താഗതിയുടെ ഒരു നേരിയ രേഖ ഓരോ കുഞ്ഞുമനസ്സിലും വാരിയിടാന്‍ ഈ നാലുവരികള്‍ക്കുള്ളത്ര കഴിവ് വേറേയുണ്ടോ? വാഴക്കുല കവിത വായിക്കുന്ന ഓരോ മനസ്സും അവസാനം ഉരുവിട്ടിറങ്ങുന്ന ആ നാലുവരി, പിന്നെ കേരളത്തിന്റെ ചരിത്രം മാറ്റിഎഴുതിയവരുടെ ഓജസ്സായിരുന്നു. ഈ ലേഖനത്തിനു നന്ദി..

അദ്ദേഹത്തിന്റെ സ്‌മരണക്കുമുന്നില്‍ ഇതു കൂടി..

"ഇന്നോ? ജഗത്തേ, നമസ്‌കരിക്കുന്നു ഞാ-
നെന്നെ നീ വീണ്ടും ചവിട്ടരുതേ..
സ്വപ്നശതങ്ങള്‍തന്നസ്‌ഥികള്‍ ചിന്നിയ
തപ്ത ശ്‌മശാനമിന്നെന്‍ ഹൃദയം.
ഞാനിരുന്നല്പം കരയട്ടെ, നീ നിന്റെ
വീണവായിച്ചു രസിച്ചുകൊള്ളൂ...

ചങ്ങമ്പുഴയുടെ "മരിച്ച സ്വപ്നങ്ങള്‍" എന്ന കവിതയിലെ മരിക്കാതെ ഉള്ളില്‍ കിടക്കുന്ന ചില വരികള്‍

Baiju Elikkattoor said...

അനോണി No.1 ആരുഷിക്ക് കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു. എല്ലില്ലാത്ത നാക്ക്‌ എങ്ങനെയും വളച്ച് വഷളാകുന്നത് ഈ മഹാന്റെ ഒരു ഹോബിയാണ്.......!

Anonymous said...

ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍?

ഈ വാക്കുകള്‍ ഫലിച്ചു കഴിഞ്ഞു ഈയിടെ ഞാന്‍ പത്തനംതിട്ടയില്‍ കുമ്പഴ എന്ന സ്ഥലത്തു പോയിരുന്നു അവിടെ ഒരു ഫ്രണ്ടിണ്റ്റെ വീട്ടില്‍ പോയതാണു ഫ്രണ്ടും ബ്രദേര്‍സും സിസ്റ്റെര്‍സും എല്ലം അമേരിക്കയിലും ആസ്റ്റ്രേലിയയിലുമാണൂ പാവം വല്യപ്പനും വല്യമ്മയും വീട്ടില്‍ ഒറ്റക്കു താമസം എപ്പോള്‍ വേണേലും ആര്‍ക്കും കയറി തല തല്ലിപ്പൊളിക്കാം എന്ന സ്ഥിതി കാരണം വീട്ടില്‍ സ്വര്‍ണ്ണം പണം ഒന്നും വെക്കാറില്ല എനിക്കു അവര്‍ ഒരു വാഴക്കുല വെട്ടി തരാന്‍ ആ വല്യമ്മ ഒരു വെട്ടുകത്തിയുമായി ഇറങ്ങി അവര്‍ വച്ച വാഴകളും മറ്റു പച്ചക്കറികളും ക്രിസ്ത്യാനിയല്ലേ മണ്ണിനോടൂള്ള ആഭിമുഖ്യം കുറയില്ലല്ലോ ഒരു നാളും , അവര്‍ തന്നെ ഫ്രീ ആയി കൊടുത്ത അഞ്ചു സെണ്റ്റില്‍ താമസിക്കുന്ന ഒരുത്തന്‍ ഉണ്ട്‌ മലയപ്പുലയണ്റ്റെ പിന്‍ ഗ്ങ്ങാമി അവണ്റ്റെ വീടിനടൂത്തുള്ള ഒരു കുല വെട്ടാന്‍ ചെന്നപ്പോള്‍ അവന്‍ വന്നു പറയുകയാ അതു വെട്ടാന്‍ പറ്റില്ല, വാഴ അവന്‍ വച്ചതല്ല അവറ്റെ പറമ്പല്ല അവണ്റ്റെ അയല്വക്കത്തെ പറമ്പാണൂ അവണ്റ്റെ അപ്പനു സൌജന്യമായി സ്ഥലം കൊടുതവരാണു പക്ഷെ ഇപ്പോള്‍ അവന്‍ പറയുന്നതാണൂ ന്യായം പാവം വല്യമ്മ ഒന്നും മിണ്ടാതെ വേറെ ഒരു കുല വെട്ടി എനിക്കു തന്നു പ്രതികാരം ആയേ? ഇതു പത്തനംതിട്ടയെന്നല്ല മക്കള്‍ വീട്ടില്‍ ഇല്ല അല്ലെങ്കില്‍ ഗുണ്ടകള്‍ അല്ല ഇങ്ങിനെ ഉള്ള എല്ലായിടത്തും നാട്ടുനടപ്പാണു, നിങ്ങള്‍ കഷ്ടപ്പെട്ടു പണം ഉണ്ടാക്കി അല്‍പ്പം സ്വത്തും ഒക്കെ ഉണ്ട്‌ എന്നാല്‍ നിങ്ങള്‍ ഈ മലയപ്പുലയന്‍മാരുടെ പിന്‍ ഗാമികളുടെ ദയവില്‍ ആണു പണം ഉണ്ടാക്കുന്നവന്‍ ബൂര്‍ഷ്വ അന്നു കിട്ടുന്ന പണം അന്നു തന്നെ ബീവറേജസില്‍ കൊടുക്കുന്നവന്‍ തൊഴിലാളി താരകമലരുകള്‍ വിരിയും പാടം ഇതാ വന്നു കഴിഞ്ഞു

Baiju Elikkattoor said...

ആരുഷി ഒരു പുതിയ 'ബായകൊല' അങ്ങേഴുതൂ. പറ്റിയ തീം കയ്യിലുണ്ടല്ലോ.

Anonymous said...

"അങ്ങനെയുണ്ടാകുന്ന സന്തതികൾ മാര്‍ക്സിസ്റ്റുകള്‍ ആയിതീരണം"എന്ന് ഒരു നിര്‍ബന്ധവുമില്ലാ രണ്ടാം അനോണി.
ഉദാ: നിങ്ങളുടെ മക്കള്‍ കമ്മ്യുണിസ്റ്റ് ലോകത്തില്‍ വളരും എന്ന് പറഞ്ഞ സോവിയറ്റ് യുനിയനിലെ കമ്മ്യുണിസ്റ്റ് പ്രസിഡന്റ് ക്രൂഷ്ചേവിന്റെ മകന്‍ പതിറ്റാണ്ടുകളായി അമേരിക്കയില്‍ ആരുഷിയെ പോലെയും രണ്ടാം അനോണിയേയും പോലെ കമ്മ്യുണിസ്റ്റ് വിരുദ്ധനായി കഴിയുന്നു.പിന്നെയും എത്രയോ example തരാം.സൊ രണ്ടാം അനോണിയുടെ വാദം നിലനില്‍ക്കുന്നതല്ല.totally baseless.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ആരുഷിമാര്‍ക്കും വിഷംവയ്ക്കുന്ന കാലമാണ് മക്കളേ. പി. കൃഷ്ണപിള്ളയെ മാത്രമല്ല പലരെക്കുറിച്ചും ഇങ്ങനെ എഴുതുമ്പോള്‍ ആ മഹത്തായ ചൊറിച്ചിലിന് ഒരു സുഖം കിട്ടും. മഹത്മാഗാന്ധിയെ പറഞ്ഞതിന് കണക്കില്ല... പിന്നല്ലിയോ? ഇനീം പോരട്ടെ ഈ ചരിത്രരചനാ വൈഭവം!