Wednesday, October 29, 2008

സംഘപരിവാര്‍ ബോംബ്

തീവ്രവാദം എന്ന പദപ്രയോഗം ദീര്‍ഘകാലമായി ഒരു പ്രത്യേക മതവുമായാണ് തിരിച്ചറിയുന്നത്. സ്വാതന്ത്ര്യത്തിന്റെ ഉദയംമുതല്‍തന്നെ ന്യൂനപക്ഷത്തോട് പ്രത്യേകിച്ചും മുസ്ലിങ്ങളോട് മുന്‍വിധിയോടെയുള്ള സമീപനമാണ് സര്‍ക്കാരുകളും പൊലീസും കാട്ടിയിരുന്നത്. എവിടെ ബോംബ് സ്‌ഫോടനമുണ്ടായാലും ആ വാര്‍ത്ത പരക്കുന്നതോടൊപ്പം മുസ്ലിം സംഘടനകളുടെ പേരും പ്രചരിക്കും. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ ആക്രമണമുണ്ടായതോടെ ഈ സമീപനം ശക്തിപ്പെട്ടു.

അമേരിക്ക ആരംഭിച്ച ഭീകരവാദത്തിനെതിരായ യുദ്ധം ഇസ്ലാമിനെതിരായ യുദ്ധമായി മാറി. ഇന്ത്യയിലെ ഹിന്ദുത്വവാദികളും അവരുടെ രാഷ്‌ട്രീയ പ്രസ്ഥാനമായ ബിജെപിയുമാണ് ഇന്ത്യയില്‍ പ്രധാനമായും ഈ പ്രചാരണം നടത്തുന്നത്. മദ്രസകള്‍ ഭീകരവാദത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാണെന്നും ന്യൂനപക്ഷത്തിനു നല്‍കുന്ന എല്ലാ സഹായവും പ്രീണനമാണെന്നും ഇവര്‍ പ്രചരിച്ചിച്ചു. എന്നാല്‍, ഭീകരവാദിക്ക് മതമില്ലെന്നും ഭീകരവാദി ഭീകരവാദിമാത്രമാണെന്നും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പുരോഗമനചിന്താഗതിക്കാര്‍ പറഞ്ഞപ്പോള്‍ സംഘപരിവാര്‍ ആ വാദത്തെ പുഛിച്ചു തള്ളുകയും ഭീകരവാദി മുസ്ലിമാണെന്നു വിളിച്ചു പറയുകയുംചെയ്തു.

എന്നാല്‍, സംഘപരിവാറിന്റെ ഈ പ്രചാരണം സ്വന്തം ഭീകരവാദമുഖം മറച്ചുവയ്‌ക്കാനുള്ള തന്ത്രമായിരുന്നെന്ന് ഒറീസയിലെയും മലേഗാവിലെയും സംഭവം തെളിയിക്കുന്നു. രാഷ്‌ട്രപിതാവായ ഗാന്ധിജിയെ വധിച്ച് ഇന്ത്യയില്‍ ഭീകരവാദത്തിനു തുടക്കമിടുകയും അയോധ്യയിലെ ബാബറി മസ്‌ജിദ് തകര്‍ത്ത് അതിന് ആക്കം കൂട്ടുകയുംചെയ്‌ത് ആര്‍എസ്എസ് നടത്തുന്ന ഈ ഭീകരവാദപ്രവര്‍ത്തനത്തെ കണ്ടില്ലെന്നു നടിക്കുന്ന സമീപനമായിരുന്നു പൊതുവെ ഇന്ത്യന്‍ ഭരണാധികാരികളും പൊലീസും മാധ്യമങ്ങളും കൈക്കൊണ്ടിരുന്നത്. എന്നാല്‍, സെപ്തംബര്‍ 29ന് മഹാരാഷ്‌ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊഡാസയിലും ഉണ്ടായ ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദി സംഘപരിവാറില്‍പ്പെട്ടവരാണെന്ന മഹാരാഷ്‌ട്രയിലെ ഭീകരവാദവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തലും സന്യാസിനി പ്രഗ്യ സിങ് താക്കൂറിനെ അറസ്റ് ചെയ്തതും ഹിന്ദുത്വശക്തികളും ഭീകരവാദവും തമ്മിലുള്ള ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മധ്യപ്രദേശിലെ ബീണ്ട് ജില്ലക്കാരിയായ പ്രഗ്യ സിങ് 2006ല്‍ സന്യാസം സ്വീകരിക്കുന്നതുവരെയും ആര്‍എസ്എസിന്റെ വിദ്യാര്‍ഥിവിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. പഠനത്തിനുശേഷം ഉജ്ജയിനിയിലേക്കു സ്ഥലം മാറിയ പ്രഗ്യ സിങ്ങും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാണുതാനും. ബിജെപിയുടെ ഒട്ടുമിക്ക നേതാക്കളും ഇവരുമായി വേദികള്‍ പങ്കിട്ടിട്ടുമുണ്ട്. മാത്രമല്ല, ഇവരോടൊപ്പം അറസ്‌റ്റിലായ രണ്ടു മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ നാഗ്‌പുരിലെ ബോസ്ലെ സൈനിക സ്‌കൂളിലെ അധ്യാപകരുമായിരുന്നു. ഇവിടെ പ്രധാനമായും ബോംബ് നിര്‍മാണവും ആയുധങ്ങളുടെ ഉപയോഗവുമാണ് പഠിപ്പിച്ചിരുന്നത്. ജിലാറ്റിന്‍ സ്‌റ്റിക്കുകളുടെ ഉപയോഗവും മറ്റും ഇവിടെ പഠിപ്പിച്ചിരുന്നുവത്രേ.

ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തൊന്നില്‍ റോമില്‍ പോയി ഇറ്റാലിയന്‍ ഫാസിസത്തിന്റെ ഉപജ്ഞാതാവായ മുസ്സോളിനിയെ കണ്ട് ഫാസിസത്തിന്റെ സൈനികതന്ത്രങ്ങള്‍ വശത്താക്കിയ മൂഞ്ചെ സ്ഥാപിച്ചതാണ് നാസിക്കിലെയും നാഗ്‌പുരിലെയും മിലിട്ടറി സ്കൂളുകള്‍. 'സൈന്യത്തിന്റെ ഇന്ത്യന്‍വല്‍ക്കരണത്തെക്കുറിച്ചും ഇന്ത്യയുടെ സൈനികവല്‍ക്കരണത്തെ ക്കുറിച്ചും' സംസാരിച്ച മൂഞ്ചെ 1936 ലാണ് നാസിക്കില്‍ ഹിന്ദു സൈനിക വിദ്യാഭ്യാസ സൊസൈറ്റിക്ക് രൂപം നല്‍കിക്കൊണ്ട് ഹിന്ദുത്വത്തിന്റെ ആയുധവല്‍ക്കരണത്തിനു തുടക്കം കുറിച്ചത്.

ഏതായാലും 2000ത്തിനു ശേഷമാണ് നാഗ്‌പുരിനും അതിനു ചുറ്റുമായി സ്‌ഫോടന പരമ്പരകള്‍ ആരംഭിച്ചത്. 2003 ല്‍ മഹാരാഷ്‌ട്രയിലെ പര്‍ബാനി, ജല്‍ന, പൂര്‍ണ എന്നിവിടങ്ങളിലെ പള്ളികളില്‍ ബോംബ് സ്‌ഫോടനമുണ്ടായി. ഇതിലെല്ലാം തന്നെ ബജ്രംഗ്‌ദളിന്റെ കൈ ഉണ്ടായിരുന്നെന്ന് പല കോണില്‍നിന്നും അന്ന് സംശയമുണര്‍ന്നിരുന്നു. നാഗ്‌പുരിലെ സൈനിക സ്‌കൂളില്‍നിന്ന് പരീശീലനം സിദ്ധിച്ച നൂറിലധികം പേര്‍ വിവിധ സംസ്ഥാനങ്ങളിലേക്കു പോവുകയും മുസ്ലിം-ക്രിസ്‌ത്യന്‍ വിരുദ്ധ കലാപങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍, മഹാരാഷ്‌ട്രയിലെ നാന്ദേഡില്‍ 2006 ഏപ്രിലിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘപരിവാറും ഭീകരവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയം പരസ്യമാക്കപ്പെടുന്നത്. അന്ന് രണ്ടു പേരാണ് - ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകനായ നരേഷ് കോണ്ട്‌വാറും ഹിമാംശു ഫാന്‍സേയും- കൊല്ലപ്പെടുന്നത്. ബോംബ് നിര്‍മിക്കുന്നതിനിടയിലായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്. നാന്ദേഡിലെ പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകനായ ലക്ഷമ കോണ്ട്‌വാറുടെ വസതിയിലായിരുന്നു സ്‌ഫോടനമുണ്ടായത്. ഈ ബോംബുകള്‍ നിര്‍മിക്കപ്പെട്ടത് എന്തിനുവേണ്ടിയായിരുന്നു? സിബിഐ അന്വേഷണം നടന്നെങ്കിലും ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് അവര്‍ കൈകഴുകുകയായിരുന്നു. ഹിന്ദുത്വ സൈനിക മുന്നൊരുക്കത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിയില്ല.

ഈ ഘട്ടത്തിലാണ് സിനിമാ സംവിധായകനായ മഹേഷ് ഭട്ട്, റിട്ടയേഡ് ജസ്‌റ്റിസ് കാല്‍സേ പാട്ടീല്‍, ഗുജറാത്തിലെ മുന്‍ ഡിജിപി ശ്രീകുമാര്‍, സാമൂഹ്യപ്രവര്‍ത്തക ടീസ്‌റ്റ സെറ്റില്‍വാഡ് എന്നിവര്‍ 2008 ആഗസ്‌ത് 28ന് പത്രസമ്മേളനം നടത്തി ഇത്തരം നിരവധി ചോദ്യം മുന്നോട്ടുവച്ചു. അതിനുശേഷമാണ് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും ലോക്‍സഭാംഗവുമായ ഹന്നന്‍മുള്ള സെപ്തംബര്‍ രണ്ടിന് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഹിന്ദുത്വ സംഘടനകളായ സനാതന്‍ സന്‍സ്‌ത, ഹിന്ദു ജാഗരണ്‍ സമിതി, ഗുരുകൃപ പ്രതിസ്ഥാന്‍ എന്നീ സംഘടനകളും നാഗ്‌പുരിലെ ബോസ്ലെ മിലിട്ടറി സ്‌കൂളും മറ്റും വന്‍തോതില്‍ ബോംബ് നിര്‍മിക്കുകയാണെന്നും ഹന്നന്‍മുള്ള മുന്നറിയിപ്പു നല്‍കി.

നാഗ്‌പുരില്‍നിന്ന് പരിശീലനം ലഭിച്ചവര്‍ മധ്യേന്ത്യയിലെമ്പാടും വര്‍ഗീയ സ്‌പര്‍ധ വളര്‍ത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ബിജെപിതന്നെ ഭരണം നടത്തുന്ന മധ്യപ്രദേശിലെ ബര്‍ഹാന്‍പുരില്‍ നടന്ന വര്‍ഗീയകലാപത്തില്‍ ഇതിനകം ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. സ്ഥലത്തെ ബിജെപി എംപി നന്ദ്കുമാര്‍ സിങ് ചൌഹാന്റെ നേതൃത്വത്തിലാണ് ഇവിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയത്. ഇതിനു മുന്നോടിയായി ജബല്‍പുരിലും ഇന്‍ഡോറിലും മറ്റും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഈ പ്രദേശത്തോട് അടുത്തു കിടക്കുന്ന രാജസ്ഥാനിലെ ദുംഗര്‍പുരിലും മുസ്ലിങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടത്തുകയുണ്ടായി. മുസ്ലിങ്ങളുടെ കടകളും വാഹനങ്ങളും മറ്റും തെരഞ്ഞുപിടിച്ച് നശിപ്പിക്കുകയായിരുന്നു ഇവിടെ. രണ്ടു കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാന ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കഠാരിയക്ക് കലാപത്തിലുള്ള പങ്ക് ചര്‍ച്ചാവിഷയമാണ്.

മഹാരാഷ്ട്രയിലെ ധൂളെയിലും വര്‍ഗീയസംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയുണ്ടായി. മുപ്പതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അയ്യായിരത്തോളം പേര്‍ ഇവിടെ കിടപ്പാടം നഷ്‌ടപ്പെട്ട് അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുകയാണ്. ഇവരില്‍ ഭൂരിപക്ഷവും മുസ്ലിങ്ങളാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിട്ടുപോലും ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ്. അവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെയും സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന എന്‍സിപിയിലെയും മുസ്ലിങ്ങളായ കോര്‍പറേഷന്‍ അംഗങ്ങള്‍ രാജിഭീഷണി മുഴക്കിയിരിക്കുകയാണ്. ധൂളെയ്‌ക്കടുത്താണ് നന്ദേഡ് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഈ പ്രദേശത്തോട് ഭൂമിശാസ്ത്രപരമായി അടുത്തു കിടക്കുന്ന പ്രദേശമാണ് ആന്ധ്രപ്രദേശിലെ അദിലാബാദ് എന്ന കാര്യവും ശ്രദ്ധേയമാണ്. ഇവിടെ കുറച്ചു ദിവസമായി വര്‍ഗീയ സംഘര്‍ഷം നടക്കുകയാണ്. ഒരു വീട്ടിലെ ആറുപേരെ വീടിനോടൊപ്പം ചുട്ടുകൊന്നത് ഉള്‍പ്പെടെ പത്തു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ആദ്യ ദിവസമുണ്ടായ വര്‍ഗീയസംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അതിനുശേഷം അദിലാബാദിലെ ബെയ്ന്‍സയില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. എന്നിട്ടും മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെ ദസറ മാര്‍ച്ച് നടത്താന്‍ ഹിന്ദുവാഹിനി എന്ന സംഘടനയ്‌ക്ക് വൈ എസ് രാജശേഖരറെഡ്‌ഡി സര്‍ക്കാരിന്റെ പൊലീസ് അനുവാദം നല്‍കിയത് ഹൈന്ദവര്‍ഗീയവാദികളുമായി സര്‍ക്കാരിനുള്ള ബന്ധത്തെയാണ് വിളിച്ചോതുന്നത്.

ഈ സംഭവങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ തെളിയുന്ന ചിത്രം ഇതാണ്. അയോധ്യ പ്രസ്ഥാനത്തിലൂടെ വടക്കേ ഇന്ത്യയെയാണ് പ്രധാനമായും ആര്‍എസ്എസും വിഎച്ച്പിയും ബജ്രംഗ്‌ദളും ഉള്‍പ്പെടുന്ന സംഘപരിവാര്‍ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ മധ്യ-പൂര്‍വ ഇന്ത്യയിലാണ് ഇവര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. മാത്രമല്ല, ആന്ധ്രയിലൂടെ കര്‍ണാടകത്തിലൂടെ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനും അവര്‍ ശ്രമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിടയുള്ള സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഇവര്‍ കലാപം സംഘടിപ്പിക്കുന്നത്. മധ്യപ്രദേശില്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബിജെപിയുടെ സ്ഥിതി അല്‍പ്പം പരുങ്ങലിലായതിനാല്‍ ഹിന്ദു-മുസ്ലിം വോട്ടിന്റെ ധ്രുവീകരണത്തിലൂടെ അത് മറികടക്കുകയാണ് ഇവിടെ ലക്ഷ്യം.

മഹാരാഷ്‌ട്രയിലും ആന്ധ്രപ്രദേശിലും ലോക്‍സഭാ തെരഞ്ഞെടുപ്പിന്റെ ഒപ്പമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തും കോണ്‍ഗ്രസാണ് ഭരണത്തിലെന്നതിനാല്‍ തങ്ങളുടെ വര്‍ഗീയധ്രുവീകരണശ്രമങ്ങളെ അടിച്ചമര്‍ത്താനുള്ള രാഷ്‌ട്രീയ ഇച്‌ഛാശക്തി ഈ സര്‍ക്കാരുകള്‍ക്ക് ഇല്ലെന്ന് സംഘപരിവാര്‍ മനസ്സിലാക്കുന്നു. വളരെ സംഘടിതമായും ആസൂത്രിതവുമായാണ് സംഘപരിവാര്‍ രാജ്യവ്യാപകമായി വര്‍ഗീയ ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ആകസ്‌മികമായി നടക്കുന്ന സംഭവങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. വ്യക്തമായ രാഷ്‌ട്രീയനേട്ടം കണക്കാക്കി നടപ്പാക്കുന്ന പദ്ധതിയാണ് ഇത്.

*****

വി ബി പരമേശ്വരന്‍, കടപ്പാട് :ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

തീവ്രവാദം എന്ന പദപ്രയോഗം ദീര്‍ഘകാലമായി ഒരു പ്രത്യേക മതവുമായാണ് തിരിച്ചറിയുന്നത്. സ്വാതന്ത്ര്യത്തിന്റെ ഉദയംമുതല്‍തന്നെ ന്യൂനപക്ഷത്തോട് പ്രത്യേകിച്ചും മുസ്ലിങ്ങളോട് മുന്‍വിധിയോടെയുള്ള സമീപനമാണ് സര്‍ക്കാരുകളും പൊലീസും കാട്ടിയിരുന്നത്. എവിടെ ബോംബ് സ്‌ഫോടനമുണ്ടായാലും ആ വാര്‍ത്ത പരക്കുന്നതോടൊപ്പം മുസ്ലിം സംഘടനകളുടെ പേരും പ്രചരിക്കും. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ ആക്രമണമുണ്ടായതോടെ ഈ സമീപനം ശക്തിപ്പെട്ടു.

അമേരിക്ക ആരംഭിച്ച ഭീകരവാദത്തിനെതിരായ യുദ്ധം ഇസ്ലാമിനെതിരായ യുദ്ധമായി മാറി. ഇന്ത്യയിലെ ഹിന്ദുത്വവാദികളും അവരുടെ രാഷ്‌ട്രീയ പ്രസ്ഥാനമായ ബിജെപിയുമാണ് ഇന്ത്യയില്‍ പ്രധാനമായും ഈ പ്രചാരണം നടത്തുന്നത്. മദ്രസകള്‍ ഭീകരവാദത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാണെന്നും ന്യൂനപക്ഷത്തിനു നല്‍കുന്ന എല്ലാ സഹായവും പ്രീണനമാണെന്നും ഇവര്‍ പ്രചരിച്ചിച്ചു. എന്നാല്‍, ഭീകരവാദിക്ക് മതമില്ലെന്നും ഭീകരവാദി ഭീകരവാദിമാത്രമാണെന്നും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പുരോഗമനചിന്താഗതിക്കാര്‍ പറഞ്ഞപ്പോള്‍ സംഘപരിവാര്‍ ആ വാദത്തെ പുഛിച്ചു തള്ളുകയും ഭീകരവാദി മുസ്ലിമാണെന്നു വിളിച്ചു പറയുകയുംചെയ്തു.

എന്നാല്‍, സംഘപരിവാറിന്റെ ഈ പ്രചാരണം സ്വന്തം ഭീകരവാദമുഖം മറച്ചുവയ്‌ക്കാനുള്ള തന്ത്രമായിരുന്നെന്ന് ഒറീസയിലെയും മലേഗാവിലെയും സംഭവം തെളിയിക്കുന്നു. രാഷ്‌ട്രപിതാവായ ഗാന്ധിജിയെ വധിച്ച് ഇന്ത്യയില്‍ ഭീകരവാദത്തിനു തുടക്കമിടുകയും അയോധ്യയിലെ ബാബറി മസ്‌ജിദ് തകര്‍ത്ത് അതിന് ആക്കം കൂട്ടുകയുംചെയ്‌ത് ആര്‍എസ്എസ് നടത്തുന്ന ഈ ഭീകരവാദപ്രവര്‍ത്തനത്തെ കണ്ടില്ലെന്നു നടിക്കുന്ന സമീപനമായിരുന്നു പൊതുവെ ഇന്ത്യന്‍ ഭരണാധികാരികളും പൊലീസും മാധ്യമങ്ങളും കൈക്കൊണ്ടിരുന്നത്. എന്നാല്‍, സെപ്തംബര്‍ 29ന് മഹാരാഷ്‌ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊഡാസയിലും ഉണ്ടായ ബോംബ് സ്‌ഫോടനത്തിന് ഉത്തരവാദി സംഘപരിവാറില്‍പ്പെട്ടവരാണെന്ന മഹാരാഷ്‌ട്രയിലെ ഭീകരവാദവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തലും സന്യാസിനി പ്രഗ്യ സിങ് താക്കൂറിനെ അറസ്റ് ചെയ്തതും ഹിന്ദുത്വശക്തികളും ഭീകരവാദവും തമ്മിലുള്ള ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Joker said...

കരുതികൂട്ടി തന്നെ തയ്യാറാക്കുന്ന പ്ലാനുകള്‍ അനുസരിച്ച് ചെയ്യുന്ന കൂട്ടകൊലകള്‍ക്ക് അവസാ‍നം സ്വാഭാവിക പ്രതികരണം എന്‍ പറഞ്ഞ് തടിയൂരുന്ന സവര്‍ണ ഹിന്ദു ഫാഷിസ്റ്റുകള്‍ക്ക് ഓശാന പാടുകയാണ് വിരലില്‍ എണ്ണാവുന്ന മാധ്യമങ്ങള്‍ ഒഴിച്ച് മറ്റെല്ലാം. ഇവിടെ ബ്ലോഗുകളില്‍ പോലും ഇടതു പക്ഷ മതേതര കക്ഷികളുടെ ഇത്തരം സംശയങ്ങള്‍ ‘കൂസിസം’ എന്നും പറഞ്ഞ് നെടുനീളന്‍ പുലയാട്ട് വാറോലകള്‍ എഴുതിവിടുകയാണ് ചില ബ്ലോഗന്മാരും.

ഫോറത്തിന് നന്ദി

Anonymous said...

The telephonic conversation of Pragya Singh is out. In that conversation she asks "why the bomb was not placed in a crowded square and why the death toll was this much low".