Monday, May 11, 2009

വെനിസ്വേല: ജനാധിപത്യവും സോഷ്യലിസവും

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ പ്രമുഖ മതനിരപേക്ഷ രാഷ്ട്രീയ നേതാവാണ് വെനിസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. അദ്ദേഹം മധ്യപൂര്‍വ്വദേശത്തെ സാമ്രാജ്യത്വ അധിനിവേശങ്ങളെ വിട്ടുവീഴ്ച കൂടാതെ പരസ്യമായി എതിര്‍ക്കുകയും അതിര്‍ത്തി കടന്നുള്ള ഇടപെടലുകളെയും ആളുകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന അമേരിക്കന്‍ - യൂറോപ്യന്‍ യൂണിയന്‍ നടപടികളെയും ശക്തിയായി അപലപിക്കുകയും ചെയ്തു. കരീബിയന്‍ മേഖലയിലെയും മധ്യ അമേരിക്കയിലെയും ദരിദ്ര രാജ്യങ്ങള്‍ക്ക് തീരെ കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാക്കുന്നതില്‍ വെനിസ്വേല പ്രധാന പങ്ക് വഹിച്ചു. അങ്ങനെ ആ രാജ്യങ്ങളുടെ വിദേശ വ്യാപാരത്തിന്റെ വരവ് ചെലവുകള്‍ സമതുലിതമായി നിലനിര്‍ത്താന്‍ അവയെ ഗണ്യമായി സഹായിച്ചു. ഈ നിര്‍ണായകമായ സഹായത്തിന് 'ചരടുകള്‍' ഒന്നുംകൊണ്ട് അവയെ ബന്ധിച്ചതുമില്ല. മധ്യപൂര്‍വദേശത്തും ലാറ്റിന്‍ അമേരിക്കയിലും ദക്ഷിണേഷ്യയിലും സ്വതന്ത്രമായ തെരഞ്ഞെടുപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ തന്നെ വെനിസ്വേലയുണ്ട്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും കൊളമ്പിയയിലെയും അമേരിക്കയുടെ പാവസര്‍ക്കാരുകള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കുന്നതിലും വെനിസ്വേല മുന്നില്‍ തന്നെയാണ്. ആഫ്രോ - ലാറ്റിന്‍ - ഇന്ത്യന്‍ അമേരിക്കന്‍ വിഭാഗങ്ങള്‍ക്ക് ഭൂമി സമ്പാദിക്കാനും സാമൂഹിക ചലനക്ഷമതയ്ക്കുമുള്ള വംശീയ നിയന്ത്രണങ്ങള്‍ തകര്‍ത്ത മറ്റൊരു രാജ്യവും അമേരിക്കന്‍ ഭൂഖണ്ഡത്തിലില്ല. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും അമേരിക്കന്‍ ഐക്യനാടുകളുമായി ഉഭയകക്ഷി വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്ന പല പ്രാദേശിക ഭരണാധികാരികളില്‍നിന്നും എതിര്‍പ്പ് ഉണ്ടായിട്ടും വിശാലമായ ലാറ്റിന്‍ അമേരിക്കന്‍ ഉദ്ഗ്രഥനത്തിനായുള്ള പരിശ്രമങ്ങളില്‍ വിജയം വരിക്കാറായി നില്‍ക്കുകയാണ് പ്രസിഡന്റ് ഷാവേസ്.

ഇതിനെക്കാളെല്ലാം പ്രധാനമായ സംഗതി, അമേരിക്കന്‍ പിന്തുണയോടെ നടത്തിയ സൈനിക അട്ടിമറിയെ 48 മണിക്കൂറിനുള്ളില്‍ അതിജീവിക്കുകയും അമേരിക്കന്‍ പിന്തുണയോടെ കമ്പനി മേധാവികള്‍ നടത്തിയ ലോക്കൌട്ടിനെ പരാജയപ്പെടുത്തുകയും തുടര്‍ന്നുള്ള 4 വര്‍ഷത്തിനുള്ളില്‍ സമ്പദ്ഘടനയെ ഇരട്ട അക്ക വളര്‍ച്ചയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്ത തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു പ്രസിഡന്റാണ് പ്രസിഡന്റ് ഷാവേസ്. ഒന്‍പതു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ധനസഹായമുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്കും ഏതാണ്ട് മുഴുവന്‍ സ്വകാര്യ മാധ്യമങ്ങള്‍ക്കും എതിരായി നേര്‍ക്കുനേരെ നടന്ന പതിനൊന്നു തെരഞ്ഞെടുപ്പുകളില്‍ വിജയശ്രീലാളിതനായ ലാറ്റിന്‍ അമേരിക്കന്‍ ചരിത്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവാണ് പ്രസിഡന്റ് ഷാവേസ്. സര്‍വ്വോപരി, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ "സോഷ്യലിസ്റ്റ് പരിവര്‍ത്തന''ത്തിനു വേണ്ടിയുള്ള ജനകീയ അംഗീകാരം ഒരുശതമാനത്തിലധികം ഭൂരിപക്ഷത്തോടെ നേടിയെടുത്ത ഒരേയൊരു നേതാവുമാണ് പ്രസിഡന്റ് ഷാവേസ് - പ്രത്യേകിച്ചും മൊത്തം തൊഴില്‍ സേനയുടെ 30 ശതമാനത്തില്‍ താഴെ മാത്രം ഫാക്ടറി തൊഴിലാളികളും കര്‍ഷകരും ഉള്ള ഒരു രാജ്യത്ത് അല്‍ഭുതകരമായ നേട്ടമാണ് അത്.

ഈ മേഖലയിലെ മറ്റേതു ഭരണാധികാരിക്കും കഴിയുന്നതിനേക്കാളും വേഗതയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ദാരിദ്ര്യം ഗണ്യമായി കുറയ്ക്കാന്‍ പ്രസിഡന്റ് ഷാവേസിനു കഴിഞ്ഞു. സഹജമായുള്ള സാമൂഹിക തിന്മകളെ അവസാനിപ്പിക്കുന്നതില്‍ നവലിബറല്‍ നയങ്ങളെക്കാള്‍ ഏറെ ഫലപ്രദമായത് ദേശീയ - ക്ഷേമ പദ്ധതികളാണെന്ന് ഇത് സുവ്യക്തമായി തെളിയിക്കുന്നു. ഷാവേസ് സര്‍ക്കാരിന്റെ സാമൂഹിക- സാമ്പത്തിക നേട്ടങ്ങളെ സംബന്ധിച്ച കര്‍ക്കശവും അനുഭവാധിഷ്ഠിതവുമായ ഒരു പഠനം വെളിപ്പെടുത്തുന്നത്, പ്രതിവിപ്ലവ പട്ടാള അട്ടിമറിയെയും ലോക്കൌട്ടിനെയും പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് പെട്രോളിയത്തിന്റെ ദേശസാല്‍ക്കരണത്തിനുശേഷം (2003) ഒട്ടേറെ സൂചികകളില്‍ സര്‍ക്കാര്‍ നേട്ടം കൈവരിച്ചതായാണ്.

മൊത്ത ആഭ്യന്തര ഉല്‍പാദനം 87 ശതമാനത്തിധലികം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അതില്‍ എണ്ണമൂലമുള്ള വളര്‍ച്ച വളരെ ചെറിയൊരു ഭാഗം മാത്രമാണ്. ദാരിദ്യ്രനിരക്ക് പകുതിയായി കുറഞ്ഞു. (2003ല്‍ കമ്പനി മേധാവികളുടെ ലോക്കൌട്ടിന്റെ അത്യുച്ചാവസ്ഥയില്‍ 54 ശതമാനമായിരുന്നത് 2007ല്‍ 27 ശതമാനമായി കുറഞ്ഞു; കടുത്ത ദാരിദ്ര്യം 1996ല്‍ 43 ശതമാനമായിരുന്നത് 2007ല്‍ 9 ശതമാനമായി കുറഞ്ഞു). തൊഴിലില്ലായ്മ പകുതിയായി കുറഞ്ഞു. (1998ല്‍ 17 ശതമാനമായിരുന്നത് 2007ല്‍ 7 ശതമാനമായി). അമേരിക്ക അവരുടെ സമീപകാലത്തെ സാമ്പത്തിക വികസന ഘട്ടത്തില്‍ സൃഷ്ടിച്ചതിനെക്കാള്‍ ഏകദേശം മൂന്നിരട്ടി തൊഴില്‍ അവസരങ്ങള്‍ വെനിസ്വേലന്‍ സമ്പദ്ഘടനയില്‍ സൃഷ്ടിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിജയകരമായി വികസിപ്പിച്ചു. പ്രാഥമികാരോഗ്യ രംഗത്തെ ഡോക്ടര്‍മാരുടെ എണ്ണം 1998ല്‍ 1628 ആയിരുന്നത് 2007 തുടക്കത്തില്‍ 19,571 ആയി വര്‍ദ്ധിച്ചു. ജനസംഖ്യയില്‍ ഏകദേശം 40 ശതമാനം പേര്‍ക്കും ഇപ്പോള്‍ ഭക്ഷ്യസബ്സിഡി ലഭിക്കുന്നുണ്ട്. ദരിദ്ര കുടുംബങ്ങളുടെ വിദ്യാഭ്യാസ ലഭ്യതയും, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തില്‍, വലിയതോതില്‍ വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തിലുള്ള സാമൂഹിക ചെലവഴിക്കലിലെ (നാണയപ്പെരുപ്പം തട്ടിക്കിഴിച്ചശേഷം) പ്രതിശീര്‍ഷ വര്‍ദ്ധനവ് 300 ശതമാനത്തില്‍ അധികമാണ്.

'ആഗോളവല്‍ക്കരണ'ത്തിന്റെ (ലോകവിപണിയുമായി ആഴത്തിലും വിപുലമായും അഭേദ്യമായി ഒത്തുചേരല്‍) മല്‍സരാധിഷ്ഠിത ചോദനങ്ങള്‍ വിപുലമായ സാമൂഹികക്ഷേമ നയങ്ങളുമായി ഒത്തുപോകില്ലെന്ന സങ്കല്‍പനത്തെ എന്നെന്നേയ്ക്കുമായി നിരാകരിക്കുന്നതാണ് അദ്ദേഹത്തിന്റെ നയങ്ങള്‍. ജനകീയ അടിത്തറയുള്ള സര്‍ക്കാരിനുകീഴില്‍ ഏറെ വികസിതമായ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതിലൂടെ ലോകവിപണിയുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഇണക്കമുള്ളതാകുമെന്ന് ഷാവേസ് തെളിയിച്ചിരിക്കുകയാണ്.

എന്നാല്‍, ഷാവേസ് സര്‍ക്കാരിന്റെ വലിയതോതിലുള്ള ദീര്‍ഘകാല പ്രായോഗിക നേട്ടങ്ങളെ വെനിസ്വേലയിലുള്ള ലിബറല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പണ്ഡിതന്മാരും യൂറോപ്പിലും അമേരിക്കയിലുമുള്ള അവരുടെ ചങ്ങാതികളും അവഗണിക്കുകയാണ്. ദ്വിതീയ തലത്തിലുള്ള സ്ഥാപനപരവും നയപരവുമായ ദൌര്‍ബല്യങ്ങളെ വിമര്‍ശിക്കാനാണ് അവര്‍ക്ക് താല്‍പര്യം. പ്രതികൂലവും ആക്രമണാത്മകവുമായ സൈനികാധിഷ്ഠിത സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ വെനിസ്വേലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ലോകചരിത്ര പ്രാധാന്യത്തെ പരിഗണിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്ത് കൈവരിച്ച അതിഗംഭീരമായ നേട്ടങ്ങളെ മൂടിവെച്ചുകൊണ്ട് വെനിസ്വേലയെ സംബന്ധിച്ച് സൂക്ഷ്മവും സത്യസന്ധവും യുക്തിക്കു നിരക്കുന്നതുമായ ഒരു സമകാലിക വിശകലനം അസാധ്യമാണ്.

എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തുകൊണ്ടുള്ള ഷാവേസിന്റെ ധീരവും നൂതനവുമായ രാഷ്ട്രീയ - സാമൂഹിക മുന്നേറ്റങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മാത്രമേ, സവിശേഷ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക നയങ്ങളുടെയും പ്രയോഗങ്ങളുടെയും സ്ഥാപനങ്ങളുടെയും നേട്ടങ്ങളെയും വൈരുദ്ധ്യങ്ങളെയും നിഷേധവശങ്ങളെയും സംബന്ധിച്ച വിശകലനം നടത്താനാകൂ.

സാമ്പത്തിക നയങ്ങളുടെ നേട്ടങ്ങളും പരിമിതികളും

2002 ഏപ്രില്‍ 11ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കും 2002 ഡിസംബര്‍ മുതല്‍ 2003 ഫെബ്രുവരി വരെ നടത്തിയ തൊഴിലുടമകളുടെ ലോക്കൌട്ടിനുംശേഷം വെനിസ്വേലയുടെ സമ്പദ്ഘടനയില്‍ അഭൂതപൂര്‍വമായ മുന്നേറ്റങ്ങളാണുണ്ടായത്. 2002ലെ പട്ടാള അട്ടിമറിയും തൊഴിലുടമകളുടെ ലോക്കൌട്ടവും വെനിസ്വേലയുടെ ജിഡിപിയില്‍ 24% ഇടിവ് ഉണ്ടാക്കി. പ്രസിഡന്റ് ഷാവേസിന്റെ നേതൃത്വത്തിന്‍കീഴിലും വ്യാപാരത്തിലെ അനുകൂലമായ നിബന്ധനകള്‍കൊണ്ടും കഴിഞ്ഞ 5 വര്‍ഷമായി വെനിസ്വേല 10 ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയാണ്. ദാരിദ്ര്യനിലവാരം 50 ശതമാനത്തില്‍ അധികമായിരുന്നത് 28 ശതമാനത്തിലും താഴെയായി. ദാരിദ്ര്യ നിര്‍മാര്‍ജന നിരക്കിന്റെ കാര്യത്തില്‍ ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും വെനിസ്വേല കടത്തിവെട്ടി. കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സമ്പദ്ഘടന 3500 കോടി ഡോളറിലേറെ വിദേശ നാണയ കരുതല്‍ ശേഖരം സ്വരൂപിച്ചും സാമൂഹിക ചെലവഴിക്കലുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും സ്വയം പ്രഖ്യാപിത 'അന്താരാഷ്ട്ര ബാങ്കുകള്‍' (ഐഎംഎഫ്, ലോകബാങ്ക്, ഇന്റര്‍ അമേരിക്കന്‍ വികസന ബാങ്ക്)ക്കുള്ള കടബാധ്യതയിലെ കുടിശിക മൊത്തം അടച്ചുതീര്‍ത്ത് അവ അടിച്ചേല്‍പിച്ച ദ്രോഹകരമായ വ്യവസ്ഥകളില്‍നിന്ന് പൂര്‍ണമായി മോചനം നേടുകയും ചെയ്തിട്ടുമാണ് ഇത്രയും വിദേശനാണയ മിച്ചം സ്വരൂപിക്കാന്‍ കഴിഞ്ഞത്.

എണ്ണ - പ്രകൃതി വാതക വ്യവസായം, ഉരുക്ക്, സിമെന്റ്, ഭക്ഷ്യ ഉല്‍പാദനവും വിതരണവും, വാര്‍ത്താവിനിമയം, വൈദ്യുതി വ്യവസായം എന്നിവയിലെ തന്ത്രപരമായ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചു. പുതുതായി അധിക ലാഭനികുതികള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ വരുമാനം ഇരട്ടിയാക്കി. വെനിസ്വേലന്‍ സര്‍ക്കാരിന് ഭൂരിപക്ഷം നിയന്ത്രണം നല്‍കിക്കൊണ്ട് ഒരു ഡസനിലേറെ യൂറോപ്യന്‍, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുമായി പുതുതായി പെട്രോളിയം പ്രകൃതിവാതക സംയുക്ത സംരംഭങ്ങള്‍ക്കായി ഷാവേസ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. ഊഹക്കച്ചവടക്കാരില്‍നിന്നും സ്ഥലത്തില്ലാത്ത ഉടമസ്ഥരില്‍നിന്നും കൃഷി ചെയ്യാതെ തരിശിട്ടിരുന്ന നിരവധി ദശലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമി ഷാവേസ് സര്‍ക്കാര്‍ പിടിച്ചെടുത്തു. ഇതിനുപുറമെ സമീപകാലത്തായി ഉല്‍പാദനം കുറഞ്ഞ 32 തോട്ടങ്ങള്‍ കൂടി പിടിച്ചെടുത്തു. ഈ ഘടനാപരമായ മാറ്റങ്ങളുടെ പ്രാധാന്യം കുറച്ചു കാണാനാവില്ല. ഒന്നാമതായി, അവ നിക്ഷേപം, പുനര്‍ നിക്ഷേപം, വില, വിപണി എന്നിവ സംബന്ധിച്ച് തന്ത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനോ തീരുമാനങ്ങളെ സ്വാധീനിക്കാനോ ഉള്ള ഷാവേസ് സര്‍ക്കാരിന്റെ ശേഷി വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലെ വര്‍ദ്ധനവ് ഫെഡറല്‍ ട്രഷറിയിലേക്കുള്ള ലാഭത്തിന്റെയും വരുമാനത്തിന്റെയും പ്രവാഹത്തെ വര്‍ദ്ധിപ്പിച്ചു. ഇത് ഉല്‍പാദനക്ഷമമായ നിക്ഷേപങ്ങള്‍ നടത്തുന്നതിനും സാമൂഹിക പരിപാടികള്‍ക്കും പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കുമായി താഴോട്ട് പ്രവഹിപ്പിക്കുന്നതിനും വേണ്ട പണം ചെലവഴിക്കുന്നതില്‍ വര്‍ദ്ധനവിന് സൌകര്യമുണ്ടാക്കി. വെനിസ്വേലയുടെ പെട്രോളിയം വിപണിയെ സര്‍ക്കാര്‍ ക്രമേണ വൈവിധ്യവല്‍ക്കരിക്കുകയാണ്. ശത്രുതാപരമായ നിലപാടെടുക്കുന്ന എതിരാളിയില്‍നിന്നും (യുഎസ്എ) വെനിസ്വേല സ്വന്തം പെട്രോളിയം വിപണിയെ മാറ്റുകയും ചൈന, ബ്രസീല്‍, ഇറാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരവും അവയുടെ നിക്ഷേപവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഏകപക്ഷീയമായ സാമ്പത്തിക ബഹിഷ്കരണങ്ങള്‍ക്ക് വെനിസ്വേലയെ വിധേയമാക്കുന്നത് കുറയ്ക്കാന്‍ കഴിഞ്ഞു.

സമ്പദ്ഘടനയെ വൈവിധ്യവല്‍ക്കരിക്കുന്നതിന് - വിശിഷ്യാ, പാല്‍, മാംസം, പച്ചക്കറികള്‍, മുട്ട തുടങ്ങിയ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കുള്ള പ്രധാന ഇനങ്ങളിലേക്ക് - വലിയ തോതിലുള്ള ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. അസംസ്കൃത പെട്രോളിയത്തെ രാസവളങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി സംസ്കരിക്കുന്നതിനുള്ള നിക്ഷേപങ്ങളും അല്‍പം മന്ദഗതിയിലാണെങ്കിലും തുല്യ പ്രാധാന്യത്തോടെ നടപ്പിലാക്കുകയാണ്. അമേരിക്കയെ അടിസ്ഥാനമാക്കിയ പ്രവര്‍ത്തനങ്ങളെ ആശ്രയിക്കുന്നതിനുപകരം പുതിയ എണ്ണ ശുദ്ധീകരണ ശാലകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും അവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കാരക്കാസില്‍ പണി ചെയ്തുകൊണ്ടിരിക്കുന്ന, ട്രാഫിക് ജാമുകളും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാന്‍ പറ്റിയ പുതിയ മെട്രോയുടെ കാര്യത്തില്‍ എന്നപോലെ പുതിയ പൊതുഗതാഗതസംവിധാനങ്ങളാകെ വര്‍ദ്ധിപ്പിക്കുകയാണ്. കാര്‍ഷികോല്‍പാദനവും സംസ്കരണവും വര്‍ദ്ധിപ്പിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്‍സെന്റീവുകളുടെയും വായ്പകളുടെ സബ്സിഡിയുടെയും രൂപത്തില്‍ ചെലവഴിക്കാന്‍ 250 കോടിയിലധികം സ്ട്രോങ് ബൊളിവര്‍ (പുതിയ വെനിസ്വേലന്‍ നാണയം - 100 കോടിയിലധികം ഡോളര്‍) വകയിരുത്തിയിരിക്കുകയാണ്. സാമൂഹിക പരിപാടികളുമായി ബന്ധപ്പെട്ട പുതിയ ഉല്‍പാദന രംഗങ്ങളിലെ നിക്ഷേപങ്ങളും നടന്നുവരികയാണ്. കൂട്ടിചേര്‍ത്ത് ക്രമീകരിക്കാവുന്ന വിധം മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള 15,000 വീടുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

ലോകത്തെ മറ്റു രാജ്യങ്ങളെപ്പോലെ (ചൈന, യൂറോപ്യന്‍ യൂണിയന്‍, യുഎസ്എ, ആസ്ട്രേലിയ തുടങ്ങിയവ) വെനിസ്വേലയെയും വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടുണ്ട് - പ്രത്യേകിച്ചും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി നാണയപ്പെരുപ്പം കുതിച്ചുയരുകയാണ് - 2005ല്‍ 14 ശതമാനമായിരുന്നത് 2006ല്‍ 17% ആയും 2007ല്‍ 22% ആയും ഉയര്‍ന്നു. കഴിഞ്ഞ 5 വര്‍ഷങ്ങളായി ജീവിത നിലവാരത്തില്‍ ഉണ്ടാക്കിയ വര്‍ദ്ധനവിനെ ഇത് തകര്‍ത്തേക്കുമെന്ന ഭീഷണിയാണ് ഇപ്പോള്‍. വന്‍കിട ഭക്ഷ്യ ഉല്‍പാദകര്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കുകയും ഭക്ഷ്യ വിതരണക്കാര്‍ ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയും അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെക്കുകപോലും ചെയ്യുകയും ചില്ലറ വ്യാപാരികള്‍ കരിഞ്ചന്തയില്‍ കച്ചവടം നടത്തുകയും ചെയ്യുന്നത് വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ പരിമിതപ്പെടുത്തുന്നു. പുറമേ നോക്കിയാല്‍, ഉല്‍പ്പാദനക്ഷമതയെക്കാള്‍ അതിവേഗം ഉപഭോക്തൃശേഷി വര്‍ദ്ധിക്കുന്നതാണ്, ലഭ്യതയെക്കാള്‍ ചോദനം വര്‍ദ്ധിക്കുന്നതാണ് പ്രശ്നം. എന്നാല്‍, ലാഭം വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടും ഉല്‍പാദനത്തിലും വിതരണത്തിലുമുള്ള മുതലാളിത്ത നിക്ഷേപം കുറയുന്നതാണ് കൂടുതല്‍ ഗൌരവമുള്ള ഘടനാപരമായ കാരണം. പല മുതലാളിത്ത ഭക്ഷ്യ ഉല്‍പാദകരും ഭക്ഷ്യസംസ്കരണക്കാരും തങ്ങള്‍ക്ക് അതില്‍നിന്ന് ലഭിക്കുന്ന ലാഭം കൂടുതല്‍ ഉയര്‍ന്ന ലാഭം ലഭിക്കുന്ന ആഡംബരവസ്തുക്കളുടെ ഇറക്കുമതിയും റിയല്‍ എസ്റ്റേറ്റ് ബിസിനസും ഉള്‍പ്പെടെയുള്ള ഊഹക്കച്ചവടങ്ങള്‍ക്കായി നിക്ഷേപിക്കുന്നു. മറ്റു ചിലരാകട്ടെ സര്‍ക്കാരിനോടുള്ള എതിര്‍പ്പുകൊണ്ടും വേറെ ചിലര്‍ കാര്‍ഷിക പരിഷ്കരണത്തെക്കുറിച്ചുള്ള ഭയംമൂലവും നിക്ഷേപത്തില്‍ കുറവ് വരുത്തി; അതേസമയം 'വില നിയന്ത്രണം കാരണം' 'ലാഭത്തില്‍ കുറവുണ്ടാകു'ന്നതായി എല്ലാപേരും പരാതിപ്പെടുകയും ചെയ്യുന്നു. ഉല്‍പാദനക്ഷമതയിലെ കുറവിനെ ഈ പരാതിക്കാര്‍ പരിഗണിക്കുന്നതേയില്ല. ഉല്‍പാദനക്ഷമതയിലെ ഈ കുറവ് വില നിയന്ത്രണങ്ങള്‍ക്ക് മുന്‍പുതന്നെ നിലനിന്നിരുന്നു; സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിനുശേഷവും തുടരുകയുമാണ്. വിലക്കയറ്റവും തല്‍ഫലമായുണ്ടായ നിഷേധാത്മക പ്രത്യാഘാതവുമാണ് 2007 ഡിസംബറിലെ ജനഹിതപരിശോധനയില്‍ നിന്ന് ജനങ്ങള്‍ വിട്ടുനിന്നതിന്റെ മുഖ്യകാരണം. ഇന്ന് വെനിസ്വേലയില്‍ നിലനില്‍ക്കുന്ന ജനകീയാസംതൃപ്തിയുടെ കാരണവും അതുതന്നെയാണ്. ഈ അസംതൃപ്തിയെ വലതുപക്ഷവും ഇടതുപക്ഷ തീവ്രവാദികളും (പ്രത്യേകിച്ചും ചില അയല്‍ക്കൂട്ടങ്ങളിലും ട്രേഡ് യൂണിയനുകളിലും ഉള്ളവര്‍) ഒന്നുപോലെ മുതലെടുക്കുകയാണ്.

ലാറ്റിന്‍ അമേരിക്കയില്‍ എന്നപോലെ യൂറോപ്പിന്റെ ചരിത്രത്തില്‍ ഉടനീളം വിവിധ സര്‍ക്കാരുകളുടെ (ഇടത്, മധ്യ, വലത് സര്‍ക്കാരുകളുടെ) ജനപിന്തുണ ഇടിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വിലക്കയറ്റമാണ്. വെനിസ്വേലയിലെ മഹാഭൂരിപക്ഷം തൊഴിലാളികളും സ്വയം തൊഴില്‍ ചെയ്യുന്നവരാണ്; വിലവര്‍ദ്ധനവിനൊപ്പം പിടിച്ചുനില്‍ക്കാന്‍ കൂലിയെയും വരുമാനത്തെയും സംബന്ധിച്ച സൂചികയോ സംഘടനയോ ഉള്ളവരല്ലാത്തവര്‍ എന്നതാണ് ഇതിന് വലിയൊരളവുവരെ കാരണം. വെനിസ്വേലയില്‍ പെട്രോളിയം, ഉരുക്ക്, അലൂമിനിയം തുടങ്ങിയ പ്രമുഖ വ്യവസായങ്ങളില്‍പോലും ഭൂരിപക്ഷം തൊഴിലാളികളും സബ് കോണ്‍ട്രാക്ടര്‍ക്ക് കീഴിലുള്ളവരാണ്. വിലവര്‍ദ്ധനവുമായി ബന്ധപ്പെട്ട് കൂലി വര്‍ദ്ധന നേടിയെടുക്കാന്‍ വേണ്ട കൂടിയാലോചന നടത്താനുള്ള ശേഷി അവര്‍ക്കില്ല. ഉല്‍പാദനക്ഷമതയെ പ്രോല്‍സാഹിപ്പിക്കുന്നതിന് വ്യാവസായിക കാര്‍ഷിക മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും സംവര്‍ദ്ധന പ്രചോദനങ്ങളും കൂലി വരുമാനത്തിലെ വര്‍ദ്ധനവിന് വിനിയോഗിക്കാതെ ലാഭം കുന്നുകൂട്ടുന്നതിനാണ് ഉപയോഗപ്പെടുത്തുന്നത്. 2008 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയ്ക്കുള്ള കാലഘട്ടത്തില്‍, ഉല്‍പാദനക്ഷമമല്ലാത്ത കമ്പനികളെയും കൃഷിത്തോട്ടങ്ങളെയും ഏറ്റെടുത്തുകൊണ്ട് ഉല്‍പാദന പ്രക്രിയയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടു. തൊഴിലാളികളുടെയും കര്‍ഷകരുടെയും പുതിയ ആവശ്യങ്ങളില്‍ ചിലത് ഇവയാണ്. കൂലി നേടിയെടുക്കുന്നതിനും കൂട്ടായ വിലപേശലുകള്‍ക്കും ലാഭകരമായ സ്ഥാപനങ്ങളുടെയും തോട്ടങ്ങളുടെയും കണക്കുകള്‍ വീണ്ടും പരിശോധിക്കുക, അടച്ചിട്ട സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുക, പുതിയ പൊതുമേഖലാ സംരംഭങ്ങള്‍ക്ക് നിക്ഷേപം നടത്തുക. ദേശസാല്‍ക്കരണ പ്രക്രിയക്ക് വേഗത വര്‍ദ്ധിപ്പിക്കുകയും പൊതു ഉടമസ്ഥത വിപുലമാക്കുകയും ചെയ്തില്ലെങ്കില്‍, ഉല്‍പാദനത്തിന്റെ (വിതരണത്തിന്റെയും) പ്രശ്നം കൂടുതല്‍ പണം കൊടുത്ത് കുറച്ചു സാധനങ്ങള്‍ മാത്രം വാങ്ങാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്ന് ഷാവേസ് അംഗീകരിക്കുന്നുണ്ട്. വിലക്കയറ്റം, അസംതൃപ്തി, രാഷ്ട്രീയ അനിശ്ചിതത്വം എന്നിവ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം തിരിച്ചറിയുന്നു.

തന്ത്രപരമായ സാമ്പത്തിക മേഖലകളില്‍ ഫലപ്രദമായി ഇടപെടാനും അവയെ നിയന്ത്രിക്കാനും തൊഴിലാളിവര്‍ഗ സംഘടനകളെ സര്‍ക്കാരിന് ആവശ്യമുണ്ട്. വ്യവസായ സ്ഥാപനങ്ങളെ മാനേജ് ചെയ്യുന്നതില്‍ സഹായിക്കാനും നിക്ഷേപം, ലാഭം, കൂലി എന്നിവയെ സംബന്ധിച്ച കണക്കു സൂക്ഷിക്കുന്നതിനും തൊഴില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിനും പറ്റിയ കേഡര്‍മാരെയും നേതാക്കന്‍മാരെയും സര്‍ക്കാരിന് ആവശ്യമുണ്ട്. നിലവിലുള്ള മൂലധന - തൊഴിലാളി ബന്ധങ്ങള്‍ പ്രകാരം, സാങ്കേതികവിദ്യയ്ക്കും നവീകരണത്തിനും വേണ്ട നിക്ഷേപത്തെ മുതലാളിമാര്‍ പൂര്‍ണമായും അവഗണിക്കുകയാണ്; അപകടകരമായ സാഹചര്യങ്ങളില്‍ പണിയെടുക്കാന്‍ കണ്ടിജന്റ് ജീവനക്കാരെയോ താല്‍ക്കാലിക തൊഴിലാളികളെയോ നിയമിക്കുന്നു; കര്‍ക്കശമായ തൊഴില്‍ നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ വെനിസ്വേലന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നു.

സോഷ്യലിസത്തിലേക്കുള്ള ബൊളിവേറിയന്‍ പാതയില്‍ മുന്നേറുന്നതിന് പ്രസിഡന്റ് ഷാവേസിന് തന്റെ തന്നെ സര്‍ക്കാരിലുള്ള കഴിവുകെട്ടവരും പിന്തിരിപ്പന്മാരുമായ അധികാരികളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, പ്രമുഖ ബഹുരാഷ്ട്ര കുത്തക ഉരുക്കു കമ്പനിയായ സിഡോര്‍ (ടശറീൃ) ഷാവേസ് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ്, കഴിവുകെട്ടവനും തൊഴിലാളികളുമായി ഒരുവിധ മുന്‍ ബന്ധവുമില്ലാത്ത, അനുഭവലേശമില്ലാത്ത ഭാരവാഹിയായ തൊഴില്‍ വകുപ്പ് മന്ത്രി കമ്പനിയുടെ പക്ഷം പിടിക്കുകയും പണിമുടക്ക് പൊളിക്കാന്‍ നാഷണല്‍ ഗാര്‍ഡിനെ വിളിക്കാനുള്ള ബൊളിവര്‍ സംസ്ഥാന ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ അംഗീകരിക്കുകയും ചെയ്തു. 2007-2008ല്‍ ഉടനീളം സിഡോറിന്റെ മാനേജ്മെന്റ്, യൂണിയനുകളെ വിശ്വാസത്തിലെടുത്ത് ഒത്തുതീര്‍പ്പിലെത്താന്‍ തയ്യാറായില്ല. അത് 2008 ജനുവരിയിലും ഫെബ്രുവരിയിലും മാര്‍ച്ചിലും പണിമുടക്ക് ക്ഷണിച്ചുവരുത്തി. ഉരുക്കുകമ്പനി അധികാരികളുടെ നിഷേധാത്മക സമീപനം തൊഴിലാളികളുടെ സമരോല്‍സുകത വര്‍ദ്ധിപ്പിക്കുകയും ഷാവേസിന്റെ ഇടപെടലിന് ഇടവരുത്തുകയും ചെയ്തു. ദേശസാല്‍ക്കരിക്കാനുള്ള തന്റെ ഉത്തരവിന് ന്യായീകരണമായി ഷാവേസ് പറഞ്ഞത് പട്ടാള അട്ടിമറിയെ എതിര്‍ക്കുന്നതില്‍ ഉരുക്കു തൊഴിലാളികള്‍ സ്വീകരിച്ച അനുകൂല നിലപാടും 'അടിമ സമാനമായ' തൊഴില്‍ സാഹചര്യങ്ങളും കയറ്റുമതി തന്ത്രങ്ങളുമാണ് - ഉയര്‍ന്ന മുന്‍ഗണന നല്‍കേണ്ട വീട് നിര്‍മ്മാണത്തിന് വേണ്ടത്ര ഉരുക്ക് ആഭ്യന്തര കെട്ടിട നിര്‍മ്മാണ വ്യവസായത്തിന് നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചു. ദേശസാല്‍ക്കരിച്ച വ്യവസായത്തെ 'തൊഴിലാളി കൌണ്‍സിലു'കള്‍ക്കു കീഴില്‍ ഫലപ്രദമായും ഉല്‍പാദനക്ഷമമായ വിധത്തിലും പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

പണിമുടക്കുകളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത് പ്രാദേശികമായി യൂണിയനുകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിനും നാഷണല്‍ ഗാര്‍ഡിനെതിരായ തൊഴിലാളി മാര്‍ച്ചുകള്‍ക്കും ഇടവരുത്തി; കഴിവുകെട്ട തൊഴില്‍മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഷാവേസ് ഉരുക്കു വ്യവസായം ദേശസാല്‍ക്കരിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ഷാവേസിന് പിന്തുണ നല്‍കാനും പൊതു ഉടമസ്ഥതയ്ക്കായി കൂടുതല്‍ നീക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും ഏകീകൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ പ്രമുഖ വ്യവസായ മേഖലകളിലെ ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്നു. അതേപോലെ തന്നെ ആപല്‍ക്കരമായതായിരുന്നു, നാഷണല്‍ ഗാര്‍ഡിന്റെ മേധാവിയായിരുന്ന ജനറലിന്റെ ആജ്ഞാനുസരണം നടത്തിയ അമിത ബലപ്രയോഗവും കാട്ടാളത്തവും. അത് നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ കടുത്ത തൊഴിലാളിവര്‍ഗ വിരോധത്തിന്റെയും വന്‍കിട ബിസിനസുകാര്‍ക്കനുകൂലമായ പക്ഷപാതിത്വത്തിന്റെയും സൂചന നല്‍കുന്നതാണ്; ഭാവിയില്‍ അത് ഷാവേസ് സര്‍ക്കാരിനു തന്നെ വിപല്‍കരമായ ഭീഷണി ഉയര്‍ത്തുന്നതു മാണ്. നാണയപ്പെരുപ്പത്തിന്റെയും അമിതമൂല്യം ചുമത്തപ്പെട്ടിരുന്ന ശക്തമായ വെനിസ്വേലന്‍ ബൊളീവറിന്റെയും പ്രശ്നത്തെ നേരിടുന്ന ഷാവേസ് ഭൂരിപക്ഷം തൊഴിലാളികളും അനുഭവിക്കുന്നതും യഥാര്‍ത്ഥവുമായ ഒരു പ്രശ്നത്തെയാണ് കൈകാര്യം ചെയ്യുന്നത്. അതിന്റെ മൂലഘടനയെത്തന്നെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടാകുമ്പോള്‍ വലതുപക്ഷത്തിനും വിഭാഗീയ തീവ്ര ഇടതുപക്ഷത്തിനും ജനങ്ങളെ ഇളക്കിവിടാന്‍ അവസരം ലഭിക്കുന്നു; അതിന്റെ മുഖ്യ ഗുണഭോക്താവാകട്ടെ അമേരിക്കന്‍ സാമ്രാജ്യത്വവുമാണ്.

രാസവള നിര്‍മ്മാണ പ്ലാന്റുകളിലും കൂട്ടിച്ചേര്‍ത്ത് ക്രമീകരിക്കാവുന്ന വിധം മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള വീടുകളിലും പുതുതായി പൊതുനിക്ഷേപം നടത്തിയത്, 2008ലെ ആദ്യ രണ്ടു മാസങ്ങളില്‍ നാണയപ്പെരുപ്പം മൂന്നില്‍ ഒന്നായി ചുരുക്കാന്‍ കഴിഞ്ഞ നടപടികള്‍ സ്വീകരിച്ചത്, ഭക്ഷ്യലഭ്യത 20 ശതമാനത്തോളം കുത്തനെ വര്‍ദ്ധിപ്പിച്ച നടപടികള്‍ എന്നിവയെല്ലാം സമ്പദ്ഘടനയുടെ ചില ദുര്‍ബലവശങ്ങളെ നേരിടാനുള്ള ഷാവേസ് സര്‍ക്കാരിന്റെ തുടക്കത്തിന്റെ സൂചനയാണ്. 2008 ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവും നിരവധി പൊതു-സ്വകാര്യ ചില്ലറ വിപണികളില്‍ സന്ദര്‍ശിച്ച ഞങ്ങള്‍ക്ക് അവശ്യസാധനങ്ങളുടെയൊന്നും ക്ഷാമം എവിടെയും കാണാന്‍ കഴിഞ്ഞില്ല. ഇത് വെനിസ്വേലയിലെ പ്രതിപക്ഷത്തിന്റെ പ്രചരണത്തിനും അമേരിക്കയിലെയും യൂറോപ്പിലെയും മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും വിരുദ്ധമായിരുന്നു. കാഷിയയില്‍ (കാരക്കാസിനുസമീപത്തെ ഒരു ജനവാസ കേന്ദ്രം) ദ്രവീകൃത വാതകക്ഷാമത്തിനെതിരെ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളായിരുന്നു 'എല്‍ യൂണിവേഴ്സല്‍' എന്ന പ്രതിപക്ഷ പത്രത്തിന്റെ ഒന്നാം പേജ് വാര്‍ത്തകള്‍ (ഫോട്ടോകള്‍ സഹിതം). പക്ഷേ, തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ ആവശ്യത്തിന് സാധനം എത്തിച്ചതോടെ വാതകക്ഷാമം പരിഹരിച്ച വിവരം തുടര്‍ വാര്‍ത്തയായി ഉണ്ടായില്ല.

2008 തുടക്കത്തില്‍, പൊതുനിക്ഷേപം വര്‍ദ്ധിപ്പിച്ചത് (പലപ്പോഴും ഫലപ്രദമായി നിക്ഷേപിക്കുകയോ പൂര്‍ണമായും അഴിമതിരഹിതമായിരിക്കുകയോ ചെയ്തിരുന്നില്ല) തൊഴിലില്ലായ്മ നിരക്ക് 8.5% ആയി കുറച്ചു. ഇത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് 5.5% ആയി കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യം അമിത ശുഭപ്രതീക്ഷയാണെന്ന് തോന്നുന്നു - പ്രത്യേകിച്ചും അമേരിക്കയിലെ മാന്ദ്യത്തിന്റെയും യൂറോപ്യന്‍ ചോദനത്തിലെ ഇടിവിന്റെയും വെളിച്ചത്തില്‍.

2008ല്‍ ഷാവേസിന്റെ സാമ്പത്തിക നയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഷത്തിന്റെ മദ്ധ്യഘട്ടത്തില്‍ അനിവാര്യമായും നടപ്പാക്കുന്ന പൊതു ചെലവഴിക്കല്‍ വര്‍ദ്ധനവ് ഉല്‍പാദനക്ഷമമായ നിക്ഷേപങ്ങളില്‍ ആയിരിക്കുമെന്നും വീണ്ടും ഒരു നാണയപ്പെരുപ്പ തരംഗത്തിന് തീ കൊളുത്താന്‍ ഇടവരുത്തുന്ന ജനപ്രിയ ഹ്രസ്വകാല പരിപാടികളില്‍ ആയിരിക്കില്ലെന്നും ഉറപ്പുവരുത്തലാണ്. (2008 നവംബറിലാണ് വെനിസ്വേലയില്‍ സംസ്ഥാന - പ്രാദേശിക തെരഞ്ഞെടുപ്പുകള്‍). തെരഞ്ഞെടുപ്പ് അടുക്കുന്നതോടുകൂടി മുതലാളിവര്‍ഗം വീണ്ടും ഒരിക്കല്‍കൂടി 'ആസൂത്രിതമായ ക്ഷാമം' സൃഷ്ടിക്കുമെന്നും വിതരണം തടസ്സപ്പെടുത്തുമെന്നും അതോടൊപ്പം സര്‍ക്കാരിനെ കുറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയ പ്രേരിതമായി മറ്റു സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. നിക്ഷേപങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഉല്‍പാദനത്തിനും പണത്തിനും വിതരണത്തിനുമെല്ലാം സ്വകാര്യ മേഖലയെ ആശ്രയിക്കുന്നത് സര്‍ക്കാര്‍ കുറയ്ക്കുന്നില്ലെങ്കില്‍, ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നതും തെരഞ്ഞെടുപ്പ് പരാജയങ്ങളും ഒഴിവാക്കാന്‍ ചെലവേറിയതും താല്‍ക്കാലികവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. തന്ത്രപരമായ സാമ്പത്തിക തീരുമാനങ്ങളില്‍ സ്വകാര്യ ബിസിനസുകാര്‍ക്കുള്ള നിയന്ത്രണവും ഷാവേസ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ആസൂത്രിതമായ രാഷ്ട്രീയ നടപടികള്‍ പിന്തുടരുന്നതില്‍ അവര്‍ക്കുള്ള അമിത താല്‍പര്യവും തമ്മിലുള്ള അവിഭാജ്യബന്ധത്തിന് അര്‍ത്ഥം, സമ്പദ്ഘടനയുടെ നിര്‍ണായക മേഖലകളുടെയാകെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അവര്‍ നിരന്തരമായ ഭീഷണിയെ നേരിടേണ്ടിവരുമെന്നാണ്. ഈ ഘടനാപരമായ ഘടകങ്ങള്‍ അംഗീകരിച്ചുകൊണ്ട് തന്ത്രപരമായ മേഖലകള്‍ ദേശസാല്‍ക്കരിക്കാനുള്ള പദ്ധതികള്‍ ഷാവേസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രമാണിവര്‍ഗത്തില്‍നിന്നുള്ള ആക്രമണവും സര്‍ക്കാരിനെ അധികാരഭ്രഷ്ടമാക്കാനുള്ള നീക്കങ്ങളും മുന്‍കൂട്ടിക്കാണുന്ന ഷാവേസ് സര്‍ക്കാര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സ്വകാര്യമേഖലയെ ആശ്രയിക്കുന്നത് അവയുമായി നിരന്തരം ഏറ്റുമുട്ടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കും; സാമ്പത്തിക ആക്രമണങ്ങളുടെ ഘട്ടത്തിലും തുടര്‍ന്നും നടത്തുന്ന പെട്ടെന്നുള്ള പ്രതികരണങ്ങള്‍ നിഷേധാത്മക രാഷ്ട്രീയ പ്രതിഫലനങ്ങള്‍ക്കിടവരുത്തും.

സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിനുള്ള അവസരങ്ങളും അതിന്റെ നേട്ടങ്ങളും

അമേരിക്കയുടെ സൈനിക ഭീഷണികളും ഭരണപരമായ സ്വന്തം ദൌര്‍ബല്യങ്ങളും രാഷ്ട്രീയ സ്ഥാപനപരമായ പരിമിതികളുമെല്ലാം ഉണ്ടായിട്ടും സമീപകാല ചരിത്രത്തില്‍ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിനായുള്ള ഏറ്റവും അനുകൂലമായ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാണ് വെനിസ്വേല ഇന്ന് സ്വായത്തമാക്കിയിരിക്കുന്നത്.

സാമ്പത്തികമായി, വെനിസ്വേലയുടെ സമ്പദ്ഘടന 9% വളര്‍ച്ചയോടെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു. കയറ്റുമതികളുടെ ആഗോളവില അത്യുച്ചനിലയിലാണ് (ഒരു ബാരല്‍ എണ്ണയ്ക്ക് 100 ഡോളറില്‍ അധികം); അവര്‍ക്ക് സീമാതീതമായ ഊര്‍ജ്ജ കരുതല്‍ ശേഖരമുണ്ട്. 3500 കോടി ഡോളറിന്റെ വിദേശ നാണയ കരുതല്‍ ശേഖരമുണ്ട്. അവരുടെ സ്വന്തം സുരക്ഷയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മന്ദഗതിയിലാണെങ്കിലും അവര്‍ വിദേശവിപണി വൈവിധ്യവല്‍ക്കരിക്കുകയാണ്. 2008 ഏപ്രില്‍ മാസത്തില്‍ അധിക ലാഭനികുതി ഏര്‍പ്പെടുത്തിയതോടെ - ബാരലിന് 70 ഡോളറില്‍ അധികമുള്ള വരുമാനത്തിന്റെ 50 ശതമാനവും അതിനുപുറമെ ബാരലിന് 100 ഡോളറില്‍ അധികമുള്ള വരുമാനത്തിന് 60 ശതമാനവുമാണിത്- സമ്പദ്ഘടനയുടെ തന്ത്രപരമായ മേഖലകളെല്ലാം ദേശസാല്‍ക്കരിക്കുന്നതിന് പണം നല്‍കാന്‍ കഴിയത്തക്കവിധം നിരവധി ശതകോടിക്കണക്കിന് ഡോളറാണ് അധിക വരുമാനമായി ഖജനാവില്‍ എത്തിയത്.

ആ രാജ്യത്തുനിന്ന് വാങ്ങുന്നതിനും അവിടെ നിക്ഷേപം നടത്തുന്നതിനും താല്‍പര്യമുള്ള ബഹുധ്രുവ സാമ്പത്തിക ലോകത്തിന്റെ ഗുണഭോക്താക്കളാണ് വെനിസ്വേല. പൊതുനിക്ഷേപം ഫലപ്രദമായും യുക്തിസഹമായും ആസൂത്രണംചെയ്ത് നടപ്പാക്കുകയാണെങ്കില്‍ പെട്രോളിയം വ്യവസായത്തെ നവീകരിക്കാനും പ്ലാസ്റ്റിക് മുതല്‍ രാസവളം വരെ ഡസന്‍കണക്കിന് പെട്രോളിയം രാസവസ്തു ഉല്‍പന്നങ്ങളുടെ നിര തന്നെ നിര്‍മിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് വെനിസ്വേലയിലുള്ളത്. ഏകദേശം പത്ത് ലക്ഷത്തിലധികം ഉല്‍പാദനക്ഷമമായ ഭൂരഹിത തൊഴിലാളികളും ചെറുകിടകര്‍ഷകരും പ്രഭുക്കന്മാര്‍ കയ്യടക്കിവെച്ചിട്ടുള്ള ഫലപ്രദമായി കൃഷി നടത്തിയിട്ടില്ലാത്ത വലിയ ഭൂപ്രദേശത്ത് തങ്ങളുടെ അധ്വാനശക്തി ചെലവിടാന്‍ സന്നദ്ധരായി നില്‍ക്കുന്ന വെനിസ്വേല, കാര്‍ഷിക കയറ്റുമതി രാജ്യം ആയില്ലെങ്കില്‍പ്പോലും ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഠിനാധ്വാനശീലരായ ദശലക്ഷക്കണക്കിന് കൊളംബിയന്‍ അഭയാര്‍ത്ഥികര്‍ഷകരും തങ്ങളുടെ വെനിസ്വേലന്‍ സഖാക്കളുമായി തോളോടുതോളുരുമ്മിനിന്ന് മണ്ണില്‍ പണിയെടുക്കാന്‍ സന്നദ്ധരായി നില്‍ക്കുകയാണ്. ഫലഭൂയിഷ്ഠമായ ഭൂമിയുടെയോ കൃഷിക്കാരുടെയോ മുടക്കുമുതലിന്റെയോ ക്ഷാമം അല്‍പംപോലുമില്ല. ഭൂമി പിടിച്ചെടുക്കാനും വിതരണം ചെയ്യാനും കൃഷി നടത്താനും വേണ്ട രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം.

രാഷ്ട്രീയമായി, പ്രസിഡന്റ് ഷാവേസ് വെനിസ്വേലയ്ക്ക് ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് നല്‍കുന്നത്; അദ്ദേഹത്തിന് ലെജിസ്ളേറ്റീവ്, എക്സിക്യൂട്ടീവ് അധികാരങ്ങളുടെ പിന്തുണയുണ്ട്; ഗ്രാമ-നഗര മേഖലകളിലെ മഹാഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗങ്ങളെയും സംഘടിത മേഖലയിലെയും അസംഘടിത മേഖലയിലെയും തൊഴിലാളികളെയും യുവാക്കളെയും അണിനിരത്താനുള്ള ശേഷിയുമുണ്ട്. സൈന്യത്തിലെയും പുതുതായി ഉന്നത വിദ്യാഭ്യാസം ലഭിച്ചവരിലെയും ഭൂരിപക്ഷം (ചുരുങ്ങിയത് ഇതേവരെയെങ്കിലും) സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് പിന്തുണ നല്‍കുകയും അമേരിക്കന്‍ ഏജന്റുമാരുടെ പ്രലോഭനങ്ങളെയും വശീകരണങ്ങളെയും കൈക്കൂലികളെയുമെല്ലാം ചെറുത്തുനില്‍ക്കുകയുമാണ്. പുതിയ ബൊളിവേറിയന്‍ സോഷ്യലിസ്റ്റ് സൈനിക പരിശീലകരും പാഠ്യപദ്ധതികളും അമേരിക്കന്‍ സൈനിക 'മിഷനു'കളെ പുറത്താക്കിയതും സൈന്യവും ജനകീയസര്‍ക്കാരും തമ്മിലുള്ള ജനാധിപത്യബന്ധത്തെ ശക്തിപ്പെടുത്തും.

രഹസ്യാന്വേഷണ - പ്രതിരഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചില അട്ടിമറി ഗൂഢാലോചനകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വിവരശേഖരണത്തിന്റെയും അമേരിക്കന്‍ - കൊളംബിയന്‍ നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരായ പ്രത്യക്ഷ നടപടികളുടെയും പുതിയ അട്ടിമറി പദ്ധതികള്‍ കണ്ടെത്തുന്നതിന്റെയും അമേരിക്കന്‍ - കൊളംബിയന്‍ കൊലയാളി സംഘങ്ങളെ തുറന്നു കാണിക്കാന്‍ വേണ്ട ആധികാരിക രേഖകളും വിവരങ്ങളും പ്രദാനം ചെയ്യുന്നതിന്റെയും കാര്യത്തില്‍ വെനിസ്വേലയിലെ രഹസ്യാന്വേഷണ - പ്രതി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇപ്പോഴും ഏറ്റവും ദുര്‍ബലമാണ്. രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് വിശ്വസ്തരല്ലാത്തവരും കാര്യശേഷിയില്ലാത്തവരുമായ വിഭാഗങ്ങളെ പുറത്താക്കി ശുദ്ധീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മന്ദഗതിയിലാണെങ്കിലും പുതിയ പരിശീലന - റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ നടപടികളുടെ കാര്യക്ഷമത ഇനിയും തെളിയിക്കേണ്ടതായിട്ടുണ്ട്.

സാമൂഹികമായി, ഷാവേസ് സര്‍ക്കാരിന് സമ്മതിദായകരില്‍ 65 ശതമാനത്തില്‍ ഏറെപ്പേരുടെ പിന്തുണയുണ്ട്. 2007 ഡിസംബര്‍ 2ന്റെ ജനഹിത പരിശോധനയില്‍ ഏകദേശം 50% ആളുകള്‍ പ്രത്യക്ഷത്തില്‍ തന്നെ സോഷ്യലിസ്റ്റ് അജണ്ടയ്ക്ക് അനുകൂലവുമായിരുന്നു. കമ്യൂണല്‍ കൌണ്‍സിലുകള്‍ അഭിവൃദ്ധിപ്പെടുകയും മിലിഷ്യകള്‍ അസ്തിത്വവും സംഘടിത രൂപവും പ്രാപിക്കുകയും ചെയ്യുമ്പോള്‍, വെനിസ്വേലന്‍ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി യുടെ ബഹുജനാടിത്തറ വികസിക്കുകയും ജനകീയ ദേശസാല്‍ക്കരണം ദ്രുതഗതിയിലാവുകയും ചെയ്തു കഴിഞ്ഞാല്‍, അമേരിക്കന്‍ പിന്തുണയോടെയുള്ള പ്രതിവിപ്ലവത്തെ നേരിടുന്നതിനും ഒരു പുതിയ ജനഹിത പരിശോധനയില്‍ വമ്പിച്ച ഭൂരിപക്ഷം കരസ്ഥമാക്കുന്നതിനും വേണ്ട അപ്രതിരോധ്യമായ സംഘടിത ശക്തിയായി സര്‍ക്കാരിന് അതിന്റെ ജനപിന്തുണയെ ഊട്ടി ഉറപ്പിക്കാനാകും.

പുതിയ പൊതുഭവനപദ്ധതി പ്രതിവര്‍ഷം 40,000ല്‍ നിന്നും ഒരുലക്ഷമായി വര്‍ദ്ധിപ്പിക്കല്‍, അനൌപചാരിക തൊഴില്‍മേഖലയെ ഒറ്റസംഖ്യയിലേക്ക് കുറയ്ക്കല്‍, പുതിയ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ 80 ശതമാനത്തോളം വരുന്ന അസംഘടിത തൊഴിലാളി വിഭാഗങ്ങളെ വര്‍ഗാടിസ്ഥാനത്തിലുള്ള യൂണിയനുകളില്‍ സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയനുകളെ പ്രേരിപ്പിക്കല്‍ എന്നിങ്ങനെയുള്ള സര്‍ക്കാരിന്റെ സാമൂഹിക - സാമ്പത്തിക പരിവര്‍ത്തന നടപടികളെ വ്യാപകമാക്കുന്നതിനെയും അവയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയുക.

ജനകീയ സാമൂഹിക പിന്തുണ ലഭ്യമായിരിക്കെ, ഉയര്‍ന്ന കയറ്റുമതി വരുമാനം ഉണ്ടായിരിക്കെ, അനുകൂല സാമൂഹിക മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരിക്കേ ശക്തമായ സോഷ്യലിസ്റ്റ് അനുകൂല, ഷാവേസ് അനുകൂല പ്രസ്ഥാനം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള വസ്തുനിഷ്ഠമായ അടിത്തറ ഇന്ന് നിലനില്‍ക്കുന്നുണ്ട്.

ആത്മനിഷ്ഠ ഘടകമാണ് പരിഹരിക്കപ്പെടേണ്ട വെല്ലുവിളി. നല്ല പരിശീലനം ലഭിച്ച കാഡര്‍മാരുടെ കുറവ്, പ്രാദേശിക സംഘാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിദ്യാഭ്യാസം, സോഷ്യലിസ്റ്റ് രാഷ്ട്രീയ - പ്രത്യയശാസ്ത്ര പരിപാടിയുടെ വിപുലീകരണം, ഭരണ നടപടികളെയും പാര്‍ടി ഓഫീസുകളെയും നയിക്കുന്നതില്‍നിന്ന് വ്യക്തി അധിഷ്ഠിത ലിബറല്‍ നയങ്ങളെ ആശ്രയിക്കുന്ന അധികാരികളെ ഒഴിവാക്കല്‍ എന്നിവയാണ്. ഷാവേസിന് അനുകൂലമായ ബഹുജന അടിത്തറയ്ക്കുള്ളില്‍ ഒരു സോഷ്യലിസ്റ്റ് ഉണര്‍വിനുവേണ്ടിയുള്ള സമരമാണ് ഇന്നത്തെ വെനിസ്വേലയിലെ മുഖ്യ വെല്ലുവിളി.

*
ജെയിംസ് പെട്രാസ്

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ പ്രമുഖ മതനിരപേക്ഷ രാഷ്ട്രീയ നേതാവാണ് വെനിസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. അദ്ദേഹം മധ്യപൂര്‍വ്വദേശത്തെ സാമ്രാജ്യത്വ അധിനിവേശങ്ങളെ വിട്ടുവീഴ്ച കൂടാതെ പരസ്യമായി എതിര്‍ക്കുകയും അതിര്‍ത്തി കടന്നുള്ള ഇടപെടലുകളെയും ആളുകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന അമേരിക്കന്‍ - യൂറോപ്യന്‍ യൂണിയന്‍ നടപടികളെയും ശക്തിയായി അപലപിക്കുകയും ചെയ്തു. കരീബിയന്‍ മേഖലയിലെയും മധ്യ അമേരിക്കയിലെയും ദരിദ്ര രാജ്യങ്ങള്‍ക്ക് തീരെ കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാക്കുന്നതില്‍ വെനിസ്വേല പ്രധാന പങ്ക് വഹിച്ചു. അങ്ങനെ ആ രാജ്യങ്ങളുടെ വിദേശ വ്യാപാരത്തിന്റെ വരവ് ചെലവുകള്‍ സമതുലിതമായി നിലനിര്‍ത്താന്‍ അവയെ ഗണ്യമായി സഹായിച്ചു. ഈ നിര്‍ണായകമായ സഹായത്തിന് 'ചരടുകള്‍' ഒന്നുംകൊണ്ട് അവയെ ബന്ധിച്ചതുമില്ല.......

ജെയിംസ് പെട്രാസ് എഴുതുന്നു.

Calvin H said...

good one

aarushi said...

അങ്ങിനെ വെനെസ്വേല റഷ്യയെയും ഉക്റെയിനെയും ചെക്കോസ്ളോവാക്യയെയും ഒക്കെ തോല്‍പ്പിച്ചു കമ്യൂണിസ്റ്റ്‌ പറുദീസ ആയി മാറി അവിടെ തേനും പാലും ഒഴുകുന്നു അല്ലേ?

വടക്കന്‍ said...

ഹ്യൂഗോ ഷാവേസിനു പകരം പിണറായി ആയിരുന്നെങ്കിലോ എന്നാലൊചിച്ചപ്പോള്‍ ഒന്നു കിടുങ്ങിപ്പോയി. പിണറായി കേരളത്തിലായത് വെനിസ്വേലക്കാരുടെ ഭാഗ്യം.

വ്യാസന്‍ said...

ആരുഷിയുടെ കണ്ടുപിടുത്ത്നഗളേയ്. ഒരു അവാര്‍ഡ് തരാന്‍ തൊന്നുന്നു. അഡ്രസ്സ് ഒന്നു അയച്ചു തരാമൊ.