Saturday, May 23, 2009

അപരരുടെ നരകങ്ങള്‍

വാണിജ്യ സിനിമകളുടെ വിജയപരാജയങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം അതിന്റെ പ്രത്യക്ഷ ഫലങ്ങള്‍ക്കപ്പുറത്തെപ്പോഴും, ജനപ്രിയതാനിര്‍മാണത്തിന്റെ രാസഘടകങ്ങളെന്തൊക്കെ എന്ന അന്വേഷണത്തിനു പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ-ചരിത്ര വിദ്യാര്‍ത്ഥികളെ ഉത്ക്കണ്ഠാകുലരാക്കുന്നുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍(സംവിധാനം സിദ്ദീഖ്,ലാല്‍)എന്ന കോമഡി സിനിമയിലെ മുഖ്യ പുരുഷ കഥാപാത്രങ്ങള്‍ പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയും പഴയതിലും വീറോടെ ഹരവും രസവും സൌഹൃദവും ചമ്മലുകളും പഞ്ചാരയടികളും പങ്കിടുന്നതുമായുള്ള ഭാവനയാണ് 2 ഹരിഹര്‍ നഗര്‍ (സംവിധാനം - ലാല്‍ തനിച്ച്) എന്ന പുതിയ സിനിമയുടെ അടിസ്ഥാന കഥാതന്തു. എന്നാല്‍, കഥക്ക് വിക്ഷോഭകരമായ ട്വിസ്റ്റ് കൊടുക്കുന്നത് മുറിച്ചാല്‍ മുറിയാത്ത സൌഹൃദം കൊണ്ട് ഒന്നായിത്തീര്‍ന്നിരുന്ന നാലു സുഹൃത്തുക്കളിലൊരാള്‍ വഞ്ചകനായിത്തീരുന്നു എന്ന ഗതിമാറ്റമാണ്. ആരാണ്, അല്ലെങ്കില്‍ ആരായിരിക്കണം ആ കൂട്ടത്തില്‍ പെടാത്ത ആള്‍ (ഓഡ് മാന്‍ ഔട്ട്)?. ഗോവിന്ദന്‍കുട്ടി, മഹാദേവന്‍, അപ്പുക്കുട്ടന്‍, തോമസ് കുട്ടി എന്നിവരില്‍ നിന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറിച്ചെടുക്കാനാവുന്ന ആ അന്യത്വവും അപരത്വവും ആരെയാണ് ചൂഴ്ന്നു നില്‍ക്കുന്നത്?

പുരോഗമന-മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ്-ആധുനിക മുഖം മൂടിയുള്ള മലയാളിയുടെ പൊതുബോധത്തില്‍ ആഹ്ളാദം നുരഞ്ഞൊഴുകാനും ബോക്സ് ആപ്പീസ് കുമിഞ്ഞുകവിയാനും തക്കവണ്ണം നാലില്‍ ഏതാള്‍ക്കാണ് ആ ഒറ്റുകാരന്റെ റോള്‍ കൊടുക്കുക എന്ന ചോദ്യം തീര്‍ച്ചയായും തിരക്കഥാകൃത്ത്/സംവിധായകനെ അലട്ടിയിട്ടുണ്ടാവില്ല. കാരണം, ഇന്ത്യന്‍ രാഷ്ട്ര രൂപീകരണത്തെയും പൌരത്വ നിര്‍മിതിയെയും സംബന്ധിച്ച പൊതുബോധം അത് എളുപ്പത്തില്‍ നിര്‍ണയിക്കുന്നുണ്ട്. തീര്‍ച്ചയായും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാള്‍ തന്നെയായിരിക്കണം ആ വഞ്ചകന്‍. ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും എന്ന പഴഞ്ചൊല്ല് മലബാര്‍ മാപ്പിളമാരായ മുസ്ളിങ്ങള്‍ക്കും മധ്യ തിരുവിതാംകൂര്‍ മാപ്പിളമാരായ കൃസ്ത്യാനികള്‍ക്കും യോജിക്കും എന്ന തിരിച്ചറിവാണ് ഇത്തരം ജനപ്രിയ കഥകളുടെ രൂപീകരണയുക്തിയെ സാധ്യമാക്കുന്നത്. മലപ്പുറം എന്ന ജില്ലക്കും സ്ഥലനാമത്തിനും ഈ അപരത്വം നമ്മുടെ സിനിമകള്‍ ആരോപിച്ചു നല്‍കിയതിനെ തുടര്‍ന്ന് പൊതുബോധത്തെ പിന്തുടരുന്ന രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്ക്കാരിക വിചക്ഷണന്മാരും അത് ആവര്‍ത്തിക്കുന്നതു കാണാം.

ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ കിട്ടുമല്ലോ(ആറാം തമ്പുരാന്‍-രഞ്ജിത്ത്/ഷാജി കൈലാസ്), മലപ്പുറത്തു നടന്ന ഒരു വര്‍ഗീയ ലഹളയിലാണ് നായികയായ അനുപമയുടെ(മീരാജാസ്മിന്‍) പോലീസ് കോന്‍സ്റ്റബിളായ അഛന്(മുരളി) ഗുരുതരമായ പരിക്ക് ഏല്‍ക്കുന്നത്; കലാപകാരികള്‍ തുര്‍ക്കിത്തൊപ്പി അണിഞ്ഞവരാണ് എന്നു ദൃശ്യത്തിലൂടെ വ്യക്തമാക്കപ്പെടുന്നു (വിനോദയാത്ര-സത്യന്‍ അന്തിക്കാട്), കള്ളനോട്ടു കേസിന്റെ വിചാരണക്കിടെ കോടതിയെ വിശ്വസിപ്പിക്കുന്ന നുണ പറയുന്നതിന് മലപ്പുറത്തുള്ള സുഹൃത്താണ് കള്ളനോട്ട് തനിക്ക് കൊണ്ടുവന്നതെന്ന് പ്രതിസ്ഥാനം ഏല്‍ക്കുന്ന കഥാപാത്രം(ബാലചന്ദ്രന്‍ ചുള്ളിക്കാട്) മൊഴി കൊടുക്കുന്നു; ആ മൊഴി കൂടുതല്‍ അന്വേഷണമോ വിചാരണയോ കൂടാതെ സ്വീകരിക്കപ്പെടുന്നു(സമസ്തകേരളം പി ഒ-കെ ഗിരീഷ് കുമാര്‍/ബിപിന്‍ പ്രഭാകര്‍). മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതി അന്വേഷണവിധേയമാക്കണമെന്നും മലപ്പുറത്തെ കുട്ടികള്‍ സംസ്ക്കാര ശൂന്യരായതുകൊണ്ട് പാഠപുസ്തകം കത്തിക്കുമെന്നും 'ഉന്നത' രാഷ്ട്രീയ/സംസ്ക്കാര/വിദ്യാഭ്യാസ ചിന്തകര്‍ ആവര്‍ത്തിക്കുന്നതും ഇതേ ചിന്താഗതി പിന്തുടരുന്നതു മൂലമാണ്.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എ കെ ആന്റണിയെയും സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ചൂലെടുത്ത് ഓടിച്ച മാറാട്ടെ ബി ജെ പി നേതാവ് ഉമാ ഉണ്ണി ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വേദിയില്‍ വന്നതില്‍ ഉത്ക്കണ്ഠപ്പെടാത്തവര്‍ മഅ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണ രീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).

ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം)മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു.

ഇപ്പോള്‍, ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ പാടെ ഈ മുന്നണിയുടെ ആശയം പ്രതിനിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങിയിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത, നായികക്ക് ലോട്ടറിയടിക്കുന്നതിലൂടെ എല്ലാ പ്രശ്നവും പരിഹരിക്കുന്ന വെറുമൊരു നിസ്സാര സിനിമയല്ല. കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും മുസ്ളിം വിരുദ്ധതയുടെയും ആവേശവും ആഹ്ളാദവും തിരക്കഥാകൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടിന്റെ മനസ്സില്‍ നുരഞ്ഞുപൊന്തുന്ന ടിപ്പിക്കല്‍ പൊതുബോധ സിനിമയാണ് ഭാഗ്യദേവത. വയല്‍ നികത്തലിനെതിരെ പരിസ്ഥിതിവാദികള്‍ മുതല്‍ നിയമ സംവിധാനങ്ങള്‍ വരെ നല്‍കിയിട്ടുള്ള എത്രയോ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ കേരളത്തിലവശേഷിച്ചിട്ടുള്ള വയലുകളെല്ലാം അതിവേഗത്തില്‍ നികത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുട്ടനാട്ടില്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് വെട്ടിനിരത്തല്‍ എന്ന് പിന്നീട് (കു/സു) പ്രസിദ്ധമായി തീര്‍ന്ന വയല്‍ നികത്തല്‍ തടയല്‍ സമരം കര്‍ഷകത്തൊഴിലാളി യൂണിയന്‍ നടത്തുകയുണ്ടായി. ഭാഗ്യദേവതയില്‍ പ്രത്യക്ഷപ്പെടുന്ന ഏതാനും കോമാളി വേഷങ്ങള്‍ ചുവന്ന കൊടിയും പിടിച്ച്, വയലില്‍ തെങ്ങുനടുന്നതും മണ്ണിറക്കുന്നതും സ്ഥലം വില്‍ക്കുന്നതും തടഞ്ഞുകൊണ്ടേ ഇരിക്കുന്നു. വയല്‍ നികത്തല്‍ വിരുദ്ധ സമരത്തെ പരിഹസിക്കുന്ന അതേ സംവിധായകന്‍ മുസ്ളിങ്ങളിപ്പോഴും രണ്ടും മൂന്നും നാലും കെട്ടി വിലസുന്ന കാമഭ്രാന്തന്മാരാണെന്നും അതേ ആവേശത്തോടെ വിളിച്ചു പറയുന്നു. തിയറ്ററുകളില്‍ കൈയടികളും വിസിലടികളും കൂടുതല്‍ ഉച്ചത്തില്‍ ഉയരുകയും ചെയ്യുന്നു. (ഇതേ വാദം അവതരിപ്പിച്ചു വിലസുന്ന പ്രഖ്യാപിത യുക്തിവാദിയും മതേതരവാദിയും ദേശീയവാദിയുമായ ആര്യാടന്‍ ഷൌക്കത്തിന് കൂടി ഈ കൈയടികള്‍ പാസു ചെയ്യണമെന്ന് ആസ്വാദക പൊതു സമൂഹത്തിനോട് അഭ്യര്‍ത്ഥിക്കുന്നു).

സൂപ്പര്‍ഹിറ്റ് സിനിമയായ മാടമ്പിക്കു ശേഷം ഉണ്ണികൃഷ്ണന്‍ ബി തയ്യാര്‍ ചെയ്ത ഐ ജി ആകട്ടെ, ഏറ്റവും ഫലപ്രദമായി മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ ജനപ്രിയതയെ മുതലെടുക്കാനുള്ള ശ്രമത്തിലൂടെയാണ് കമ്പോള വിജയം നേടിയത്. സീരിയലുകളിലെ വള്ളുവനാടന്‍ ചുവയുള്ള സംസാരത്തെ രൂക്ഷമായി പരിഹസിക്കുന്ന ഐ ജി, മുസ്ളിങ്ങളെയെല്ലാവരെയും ഭീകരര്‍ എന്നു സംശയിക്കുന്നത് തെറ്റാണ് എന്ന വാദത്തെ അനുകൂലിക്കുന്നതായി നടിച്ചുകൊണ്ട് വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണെന്ന പ്രതീതി ജനിപ്പിക്കുന്നു: ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നാല്‍ ആന്റി മുസ്ളിം സ്ക്വാഡ് എന്നല്ല അര്‍ത്ഥം എന്നൊക്കെ സുരേഷ് ഗോപി വിളിച്ചുകൂവുന്നുമുണ്ട്. എന്നാല്‍ ഇതൊരു ഒളിമറ മാത്രമാണ്. ആഖ്യാനത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രവേശിക്കുക. നായകനായ ദുര്‍ഗാപ്രസാദി(സുരേഷ് ഗോപി)ന്റെ ഇളയ സഹോദരന്‍ (ഗോവിന്ദ് പത്മസൂര്യ) ആണ് ഒറ്റുകാരനായി ഭീകരതക്ക് സഹായങ്ങളെത്തിച്ചുകൊടുക്കുന്ന യഥാര്‍ത്ഥ വില്ലന്‍ എന്ന ട്വിസ്റ്റാണ് കഥയെ ഉദ്വേഗഭരിതമാക്കുന്നത്. അയാള്‍ മലബാര്‍ ലീഗു നേതാവ് ബീരാന്‍ കുട്ടി(സായികുമാര്‍)യുടെ മകളുമായി പ്രണയത്തിലാവുന്നത്, സ്വയം മതം മാറി കൊടുംഭീകരനാവാനാണെന്ന കഥാഭാഗമാണ് സൂക്ഷ്മമായി പരിശോധനാവിധേയമാക്കേണ്ടത്.

മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്. അതുകൊണ്ടു തന്നെ, ഐ ജിയെന്ന സിനിമയില്‍, മതം മാറ്റത്തെ അതും ഹിന്ദുവില്‍ നിന്ന് ഇസ്ളാമിലേക്കുള്ളത്, ഭീകരതയുമായി ബന്ധമുള്ള കൊടും കുറ്റകൃത്യമായി വിശേഷിപ്പിക്കുന്നത് കഥയുടെ ഹരം കൂട്ടാനുള്ള കേവലമായ കച്ചവട തന്ത്രമായി മാത്രം എഴുതിത്തള്ളാനാവില്ല.

മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു. ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18). ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. ഐജിയിലെ നായകസഹോദരനായ കഥാപാത്രം, കൊടും ഭീകരനായി മാറുന്നതിന് ഇസ്ളാമിലേക്കുള്ള മതം മാറ്റം കൂടുതല്‍ സഹായകരമായിത്തീരുമെന്ന ധാരണയുടെ ഭാഗമായാണ് പ്രേമബന്ധത്തിലേക്കു പോലും എത്തുന്നത്. അതായത്, മതവിശ്വാസം പോലെ മനുഷ്യാവകാശത്തിന്റെ അഭേദ്യ ഭാഗമായി ആധുനിക/പരിഷ്കൃത സമൂഹവും നിയമവ്യവസ്ഥയും പരിഗണിക്കുന്ന മതം മാറ്റത്തിനുള്ള സ്വാതന്ത്ര്യത്തെ ഭീകരതയിലേക്കുള്ള പ്രവേശനകവാടമായി സ്ഥിരീകരിക്കാനുള്ള ശ്രമമാണ് തിരക്കഥാകൃത്ത്/സംവിധായകന്‍ നടത്തുന്നത്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ഇത്തരം സൂക്ഷ്മ കഥാഗതികള്‍ നിഷ്ക്കളങ്കമാണെന്നു കരുതുക വയ്യ.

അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്‍പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി ചലച്ചിത്രകാരന്മാരും മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

പൊതു ബോധത്തിന്റെ രസന, അപരരുടെ നരകലോകമായിത്തീരുന്ന പ്രക്രിയയാണിവിടെ പ്രാവര്‍ത്തികമാകുന്നത്. സാമാന്യ പ്രേക്ഷകര്‍ക്ക് സിനിമകളില്‍ നിന്നും ടെലിവിഷന്‍ വാര്‍ത്തകളില്‍ നിന്നും- കവര്‍ സ്റ്റോറി, പൊളിറ്റിക്കല്‍ തിയറ്റര്‍ തുടങ്ങിയ വിക്ഷോഭകരമായ പേരുകളോടെ അവതരിപ്പിക്കുന്ന അനുബന്ധങ്ങളില്‍ നിന്നും- ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും, മത/ഭാഷാ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും നരകതുല്യമായ വേദനകളുടെ മറുപുറം മാത്രമാണെന്ന തിരിച്ചറിവിലേക്ക് മലയാളികള്‍/കേരളീയര്‍ എത്തുന്നില്ല എന്നത്, നമ്മുടെ സമൂഹം സാംസ്ക്കാരിക വംശഹത്യകളുടെ വക്കിലാണെന്നതിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല.
*
ജി. പി. രാമചന്ദ്രന്‍ കടപ്പാട്: മാധ്യമം

12 comments:

വര്‍ക്കേഴ്സ് ഫോറം said...

വാണിജ്യ സിനിമകളുടെ വിജയപരാജയങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം അതിന്റെ പ്രത്യക്ഷ ഫലങ്ങള്‍ക്കപ്പുറത്തെപ്പോഴും, ജനപ്രിയതാനിര്‍മാണത്തിന്റെ രാസഘടകങ്ങളെന്തൊക്കെ എന്ന അന്വേഷണത്തിനു പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ-ചരിത്ര വിദ്യാര്‍ത്ഥികളെ ഉത്ക്കണ്ഠാകുലരാക്കുന്നുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍(സംവിധാനം സിദ്ദീഖ്,ലാല്‍)എന്ന കോമഡി സിനിമയിലെ മുഖ്യ പുരുഷ കഥാപാത്രങ്ങള്‍ പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയും പഴയതിലും വീറോടെ ഹരവും രസവും സൌഹൃദവും ചമ്മലുകളും പഞ്ചാരയടികളും പങ്കിടുന്നതുമായുള്ള ഭാവനയാണ് 2 ഹരിഹര്‍ നഗര്‍ (സംവിധാനം - ലാല്‍ തനിച്ച്) എന്ന പുതിയ സിനിമയുടെ അടിസ്ഥാന കഥാതന്തു. എന്നാല്‍, കഥക്ക് വിക്ഷോഭകരമായ ട്വിസ്റ്റ് കൊടുക്കുന്നത് മുറിച്ചാല്‍ മുറിയാത്ത സൌഹൃദം കൊണ്ട് ഒന്നായിത്തീര്‍ന്നിരുന്ന നാലു സുഹൃത്തുക്കളിലൊരാള്‍ വഞ്ചകനായിത്തീരുന്നു എന്ന ഗതിമാറ്റമാണ്. ആരാണ്, അല്ലെങ്കില്‍ ആരായിരിക്കണം ആ കൂട്ടത്തില്‍ പെടാത്ത ആള്‍ (ഓഡ് മാന്‍ ഔട്ട്)?. ഗോവിന്ദന്‍കുട്ടി, മഹാദേവന്‍, അപ്പുക്കുട്ടന്‍, തോമസ് കുട്ടി എന്നിവരില്‍ നിന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറിച്ചെടുക്കാനാവുന്ന ആ അന്യത്വവും അപരത്വവും ആരെയാണ് ചൂഴ്ന്നു നില്‍ക്കുന്നത്?

ജി പി രാമചന്ദ്രന്‍ എഴുതുന്നു..

Anonymous said...

പുഴ കടക്കാന്‍ കഴിയാതിരുന്ന സ്ത്റീയെ തണ്റ്റെ തോളിലേറ്റി പുഴ കടത്തിയ ബുധ ഗുരുവിനോടു ശീഷ്യന്‍ ചോദിച്ചത്റെ എന്നലും ഗുരോ ഗുരു ഒരു സ്ത്റീയെ ചുമന്നത്‌ ശരിയായോ അപ്പോള്‍ ഗുരു പറഞ്ഞു ഞാന്‍ ആ ചുമട്‌ പുഴ കടന്നപ്പോള്‍ തന്നെ ഉപേക്ഷിച്ചു ശിഷ്യനായ നീ എന്തേ അതിപ്പോഴും ചുമന്നു നടക്കുന്നു എന്നു, ഹരിഹറ്‍ നഗറ്‍ രണ്ട്‌ ഒരു ക്റ്‍ത്റിമ സ്ത്റ്‍ഷ്ടി ആണു, അതിനു ഒരു ജീവനുമില്ല, മലയാളികള്‍ ചിരിക്കാന്‍ എന്തെങ്കിലുമാകട്ടെ എന്നു കരുതി കയറി അതു ഹിറ്റായെന്നേ ഉള്ളു അതു പ്റേക്ഷകറ്‍ തിയേറ്ററില്‍ നിന്നിറങ്ങിയപ്പോഴേ ഉപേക്ഷിച്ചു രാമ ചന്ദ്രന്‍ അതു തണ്റ്റെ പാറ്‍ട്ടി നേതാക്കള്‍ നടത്തി പരാജയമടഞ്ഞ പരീക്ഷണം ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നതു കടുപ്പം തന്നെ ഹരിഹറ്‍ നഗറിലെ ഫ്റണ്ട്സില്‍ ഒരു ചതിയന്‍ ഉണ്ടാകണമെങ്കില്‍ മണ്ടനായ ജഗദീഷ്‌ പറ്റില്ല പിന്നെ സിദ്ദിക്കോ മുകേഷോ വേണം അവരെക്കാള്‍ ഇണങ്ങുന്നത്‌ വില്ലന്‍ വേഷവും അവതരിപ്പിക്കാറുള്ള അശോകനാണു അതത്റയേ ലാല്‍ വിചാരിച്ചുള്ളു , അല്ലാതെ അതില്‍ ക്റ്‍സിത്യാനി ഹിന്ദു പ്റശ്നം ഒന്നും വരുന്നില്ല മറ്റേ മൂന്നു പേരായാലും ഇതു അതിലും വഷളാകും ഹരിഹര്‍ നഗറ്‍ ഒന്നാം ഭാഗത്തില്‍ ജിംഖാനയില്‍ വച്ചു ആളാവാന്‍ ശ്രമിക്കുന്നതില്‍ അശോകന്‍ സ്കോറ്‍ ചെയ്തിരുന്ന ശ്റധിച്ചിരുന്നോ

രാമ ചന്ദ്രന്‍ അല്ല പിണറയി അല്ല കാരാട്ടല്ല ആരു വിചാരിച്ചാലും മദനി എന്ന തീവ്റവാദി മത നിരപേക്ഷന്‍ ആകാന്‍ പോകുന്നില്ല കേരളത്തില്‍ ഒരേ ഒരു തീവ്റവാദിയേ ഉള്ളു ജനങ്ങള്‍ക്കു നാശം ഉണ്ടക്കും വിധം വിധ്വസക പ്റവറ്‍ ത്തനം നടത്താന്‍ ആളും അറ്‍ഥവും ഉള്ളയാള്‍ അതു മദനി തന്നെ, ഇതു ഹിന്ദുക്കള്‍ക്കെന്നല്ല എല്ലവറ്‍ ക്കും അറിയാം, മദനിയെ ആദ്യം പുണറ്‍ന്നയാള്‍ ബാലക്രിഷ്ണപിള്ളയാണു അതു തന്നെ ഹിന്ദുക്കള്‍ നിരാകരിച്ച്‌ അയാളെ അജയ്യമായ കൊട്ടാരക്കരയില്‍ തോല്‍പ്പിച്ചു ഇതു ഒരു പാഠം ആകേണ്ടിയിരുന്നു പക്ഷെ പിണറായി എന്തു ലോജിക്കിലാണു മദനിയുടെ പിറകേ പോയതെന്നു മനസ്സിലാകുന്നില്ല കൂടി വന്നാല്‍ ആയിരം വോട്ട്‌ കാണും അയാള്‍ക്കു ഒരു മണ്ഢലത്തില്‍ അതിണ്റ്റെ പുറകേ പോയാന്‍ നിഷ്പക്ഷ ഹിന്ദുവിണ്റ്റെ അയ്യായിരം വോട്ട്‌ മാറും അതണിപ്പോള്‍ കണ്ടത്‌ , പൊന്നാനി സീറ്റു കിട്ടിയതോടെ മദനിയും രണ്ടത്താണിയും പൂന്തുറ സിറാജും കൂടി നടത്തിയ ഗോ ഗ്വാ വിളികള്‍ ചാനലൊന്നാകെ ആഴ്ചകള്‍ നീണ്ടപ്പോള്‍ സ്ഥിരം കമ്യൂണിസ്റ്റിനു വോട്ട്‌ ചെയ്തുവന്ന നിഷ്പക്ഷ ഹിന്ദുക്കള്‍ കരുതി ഇവനൊരു പണി കൊടുക്കാം എന്നു, പക്ഷെ പാവം വെളീയം ഇരുന്നു ഉറക്കം തൂങ്ങുന്ന ഗതികേടില്‍ എത്തിക്കുമെന്നു ആരും കരുതിയില്ല സതീശന്‍ പാചേനി ആയിരം വോട്ടിനാണു തോറ്റതു, എം ആറ്‍ മുരളിയുടെ അഞ്ഞൂറു വോട്ട്‌ മാറിയാല്‍ അതും തീരുമായിരുന്നു , മുരളിക്കു നന്ദി പറയണം മദനി പരീക്ഷണം കഴിഞ്ഞു ഇനി മദനിയെയും കൊണ്ട്‌ പഞ്ചായത്‌ ഇലക്ഷനു പോകാന്‍ ബുധിമോശം കാണിക്കുമോ ഇടതു പക്ഷം , പിണറായി ശ്രമിച്ചാലും വെളീയം സമ്മതിക്കില്ല വീ എസ്‌ സമ്മതിക്കില്ല , ഡിക്കിനെ അന്നേ എടുത്താല്‍ മതിയായിരുന്നല്ലോ ജനതാ ദളും ഡിക്കും തമ്മില്‍ എന്തു വ്യത്യാസം? സിനിമാ കാണുന്നത്‌ കൂടുതല്‍ ഹിന്ദുക്കള്‍ ആണു, രഞ്ഞിത്തിനും ഷാജി കൈലാസിനും അല്‍പ്പം കാവി മനസ്സില്‍ ഉണ്ടെങ്കിലും അതൊന്നും കണ്ട്‌ മലയാളി പ്റേക്ഷകന്‍ കാവി ഇടന്‍ പോകുന്നില്ല , ഡോണ്ട്‌ അണ്‍ നെസ്സറ്‍ലി വറി രാമ ചന്ദ്രന്‍ , ജനപക്ഷത്തു നിന്നു ചിന്തിക്കൂ, ജനത്തിനു നിങ്ങള്‍ ഈ മൂന്നു വറ്‍ഷം എന്തു ചെയ്തു? മൂന്നാറില്‍ രണ്ടു കെട്ടിടം പൊളിച്ചാല്‍ ജനത്തിനു എന്തു ഗുണം?

Unknown said...

ഇടത് പക്ഷം മുന്നോട്ട് വെയ്ക്കുന്ന സ്യൂഡോസെക്കുലറിസം എന്തെന്നറിയാല്‍ ഈ പോസ്റ്റ് വായിച്ചാല്‍ മതി. മദനിയെ പോലെ ഉള്ള അറിയപ്പെടുന്ന ഒരു മതതീവ്രവാദിയുടെ തോളില്‍ കയ്യിട്ട് നടക്കുന്നവരാണ് സിനിമാതിരക്കഥയിലെ കാവി തപ്പാനും പ്രതിരോധിയ്ക്കാനും ഇറങ്ങിയിരിക്കുന്നത്. ത്ഫൂ...

ശിവകുമാര്‍ said...

ഒരു കഥയുണ്ട്. എന്ത് കാര്യത്തിലും കൈക്കൂലി വാങ്ങിക്കുന്ന ഒരാളെ നേരെയാക്കാന്‍ രാജാവ് അയാള്‍ക്ക്‌ കടല്‍ത്തീരത്ത്‌ തിരയെണ്ണുന്ന ജോലി കൊടുത്തു. പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിട്ടല്ല. ഈ ജോലിയില്‍ ഇയാള്‍ കൈക്കൂലി വാങ്ങിക്കുന്നതൊന്നു കാണണം എന്നാണു രാജാവ് മനസ്സിലോര്ത്തത്. ഒരിക്കല്‍ ഇയാള്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ രാജാവ് വേഷം മാറി ഒരു വഞ്ചിയില്‍ കടല്‍ത്തീരത്ത്‌ ചെന്നു. ഉടനെ ഇയാള്‍ രാജാവിനോട് പറയുകയാണ്‌ വഞ്ചി തീരത്ത് വന്നടത്തപ്പോള് ഇയാളുടെ തിരയെന്നാല്‍ തെറ്റി അത്രേ. അതിനെക്കുറിച്ച് രാജാവിനോട് പരാതിപ്പെടാതിരിക്കണമെങ്കില്‍ കൈക്കൂലി തരണമെന്നും.

ഈ കൈക്കൂലിക്കാരന്റെ കായ്രമ് പോലെയാണ് സഖാക്കളുടെ കാര്യം. എന്തിലും ജാതിയും മതവും കുത്തിക്കേറ്റാന് വിരുതന്മാരാണ്‌. തോമസുകുട്ടിയെത്തന്നെ വഞ്ചകനായി തിരഞ്ഞെടുത്തത്‌ ന്യൂനപക്ഷ സമുദായക്കാരനായതു കൊണ്ടാണത്രേ. ചിരിക്കാതെന്താ ചെയ്യുക. ഇവനൊക്കെ കൂടിയാണല്ലോ കേരളം ഭരിക്കുന്നതെന്നോര്‍ക്കുംപോള്‍ കരയുകയല്ലേ വേണ്ടത് എന്നും തോന്നുന്നു.

ഭാഗ്യദേവതയില് സഖാക്കളെ ഒന്നെടുത്തു കുടഞ്ഞിട്ടുണ്ട്. അത് ആവശ്യവുമായിരുന്നു. വെട്ടിനിരത്തലും കൊയ്ത്തു യന്ത്രമിറക്കല് തടയലുമൊക്കെയാണല്ലോ ഹോബി. അതിനിട്ടു കൊട്ടിയപ്പോള്‍ കലിപ്പ് തീര്‍ക്കുന്നത് മുസ്ലീങ്ങളിപ്പോഴും രണ്ടും നാലും കെട്ടി വിലസുന്ന കാമഭ്രാന്തന്മാരാനെന്നു സിനിമയില്‍ പറഞ്ഞിട്ടുണ്ടെന്ന് ആരോപിച്ചു കൊണ്ട്. ഞാനും കണ്ടതാണീ സിനിമ. ഇത്രയൊക്കെ പറഞ്ഞ സഖാവ് ക്രിസ്ത്യാനികള്‍ മുഴുവന്‍ സ്ത്രീധനം മോഹിച്ചാണ് കല്യാണം കഴിക്കുന്നതെന്ന് ആ സിനിമയില്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം!!!

ദിവാസ്വപ്നം said...

ആരൂഷിയുടെയും ശിവകുമാറിന്റെയും കമന്റുകള്‍ ഇഷ്ടപ്പെട്ടു. (ഇത്തരം പോസ്റ്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ നില്‍ക്കുന്നതിന് ഒരു സ്തുതിയും)

Dinkan-ഡിങ്കന്‍ said...

അശോകന്‍: "മായാ തോമാസൂട്ടി.."
ജഗദീഷ് :"അയ്യടാ..അത് ഞങ്ങള്‍ ഹിന്ദുക്കളൊക്കെ ചത്തിട്ട് മതി"

ഇത്തരത്തിലുള്ള ഒരു കറുത്ത നര്‍മ്മം ഹ.ഹ.നഗര്‍ ഒന്നില്‍ ഉപയോഗിച്ച ലാല്‍ "കമിഴ്ന്നുവീണാല്‍ കാല്പ്പണം" എന്ന മട്ടില്‍ അശോകനെ "അച്ചായനാ'യി അവതരിപ്പിക്കുമെന്ന് കരുതാന്‍ വയ്യ.

പോപ്പ്കള്‍ട്ട് സ്റ്റഡീസ് ഇന്ത്യയിലും പ്രത്യേകിച്ച് മലയാളത്തിലും വരുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ അതൊരുമാതിരി "ഒസെല്ലമാര്‍ കോഴിക്കോട് കണ്ടപോലെ"യാകരുത്

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
അഹങ്കാരി... said...

ഹെന്റെ ശിവകുമാറേ വിട്ടേരെ...

പാവ്വങ്ങള്‍ ക്ഷീണം തീര്‍ക്കട്ടെന്ന്. അല്ല പാവങ്ങ്ഗള്‍ക്ക് പറയാന്‍ പറ്റുമോ പിഡിപി ബന്ധം ഇത്ര കനത്ത തോല്വിക്ക് ഒരു കാരണമാണെന്ന്...അപ്പോ അതാണ്...

പിന്നെ എന്തോ എന്താന്നറീല്ല, ഈ ഹരിഹര്‍ നഗര്‍ എന്ന സിനിമ എടുത്ത ലാല്‍ (കഥയൌം പുള്ളി തന്നല്ലേ?) എന്ന മനുഷ്യന്‍ സംഘപരിവാര്‍ അംഗമാണോ എന്തോ!!! (പോള്‍ മൈക്കല്‍ എന്ന്

പേരുള്ള പുള്ളി ഒരൊന്നാന്തരം കൃസ്ത്യനാണെന്നാണെന്റെ അറിവ്.രാമചന്ദ്രന്‍ സഖാവ് അറിയാത്തതോ മനപൂര്‍വം മറന്നതോ ആകാം).പുള്ളീ കമ്യൂണിസ്റ്റ് അനുഭാവിയുമാണെന്നാണ് വായിച്ചുള്ള അറിവ്.

പിന്നെ, അതില്‍ തന്നെ “മുസ്ലീം” ആയ സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രത്തെ വീല്ലനാക്കാതെ കൃസ്ത്യാനിയെ വില്ലനാക്കിയ ലാലിന്റെ മുസ്ലീം വിരുദ്ധ-സംഘപരിവാര്‍ മനോഭാവം തീര്‍ച്ചയായും

അപലപിക്കപ്പെടേണ്ടതു തന്നെ!!! അല്ലേ!!!

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തില്‍ ജോണ്‍ ഹോനായി എന്ന കൃസ്ത്യാനിയെ വില്ലനാക്കിയതും “മുസ്ലീം” വിരുദ്ധത കൊണ്ടു തന്നെ!!

“പ്രജ” എന്ന ചിത്രത്തില്‍ സക്കീര്‍ ഹുസൈന്‍ എന്ന നായകന്‍ ഹിന്ദുവാന്നേ...വില്ലന്മാരായ രമണ്‍ നായിക്ക്(!) അടക്കമുള്ളവര്‍ മുസ്ലീം-കൃസ്ത്യാനികളും!!!( എടുത്തതാട്ടെ രണ്‍ജി പണിക്കരും

-എന്നാണെന്റെ ഓര്‍മ!)

ലാലിന്റെ റാംജിറാവ് സ്പീക്കിംഗിലെ റാംജിറാവ് കൃസ്ത്യനോ മുസ്ലീമൊ?-ഹേയ് അല്ല പാഴ്സിയാവും!

അല്ല, കമ്മ്യൂണിസ്റ്റ് അനുഭാവി ആയ ലാല്‍ പോലും കഥ ഇങ്ങനെ ആക്കാന്‍ നിര്‍ബന്ധിതനാകുന്നത് കേരളത്തിലെ പ്രേക്ഷകര്‍ മുഴുവന്‍ കാലാകാലങ്ങളായി ഹിന്ദുത്വവാദികളായതിനാലാണോ

രാമചന്ദ്രന്‍‌ജീ?

ഹോ, ഇതാ പാവം സംഘപരിവാറുകാരെ ഒന്നറിയിച്ചേക്കണേ...പാവങ്ങള്‍ക്കിനി കഷ്ടപ്പെടണ്ടല്ലോ!

ഹോ ഈ ലാല്‍ ടു ഹരിഹര്‍ നഗര്‍ ഇറക്കിയതു പോലും ഇടതുപക്ഷത്തിനെ തോല്‍പ്പിക്കാനാന്ന് ഇപ്പോഴല്ലേ ശിവകുമാറേ നിങ്ങള്‍ക്കും മനസിലായുള്ളൂ, നന്ദി പറയൂ രാമചന്ദ്രന്‍‌ജിയോട്...
തലപ്പാവില്‍ വര്‍ഗീസിനെ കൊന്ന പോലീസുകാരനായി അഭിനയിച്ചതും, വിയറ്റ്നാം കോലനിയിലെ നായകനെ നമ്പൂരിയും (!!!) വില്ലനെ മുസ്ലീമാക്കിയതും ഇതേ ഹിന്ദുത്വഫാസിസ്റ്റ് മെന്റാലിറ്റി കൊണ്ട്

തന്നെന്നെ...


പിന്നെ ഈ സത്യന്‍ അന്തിക്കാട്...പന്നന്‍ തന്നെന്നേ...അതാണല്ലോ പുള്ളീടെ കുറേ സിനിമംകളില്‍ നായകന്മാരെ കൃസ്ത്യാനിയാക്കി അപമാനിച്ചത്.അല്ലെങ്കില്‍ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റജി

എന്ന കഥാപാത്രത്തെ കഴിവുകെട്ടവനായും ജീവിതം പഠിക്കാത്തവനായും അവതരിപ്പിച്ചതും , അച്ഛന്‍ കൊച്ചു തോമയെ ദുഷ്ടനായി ചീത്രീകരിച്ചതും കൃസ്ത്യാനികളേ അവഹേളിക്കാനല്ലെങ്കില്‍

പിന്നെന്തിനായിരുന്നെന്ന് ശിവകുമാര്‍ ചിന്തിച്ച് നോക്കിക്കേന്ന്...

ഈ മണി,ഹരിശ്രീ മുതലായവരൊക്കെ മുസ്ലീം-കൃസ്ത്യന്‍ ആള്‍ക്കാരും അവര്‍ അവതരിപ്പിക്കുന്ന വളിപ്പ് കഥാ‍പാത്രങ്ങള്‍ മുഴുവന്‍ മുസ്ലീം കൃസ്ത്യന്‍ വിഭാഗത്തില്‍ പെട്ടതുമാണെന്നല്ലേ നമ്മട സഖാവ്

പറഞ്ഞത്!പാര്‍ട്ടി ക്ലാസുകളില്‍ സ്ഥിരമായി പോവാത്തോണ്ടാവും, എനിക്ക് ഓര്‍മ്മ വരുന്നില്ല.

നടുറോഡില്‍ മര്‍ദ്ദിക്കപ്പെട്ട തമിഴ് ഗര്‍ഭിണി!!! അല്ല സഖാവേ ആ ഗര്‍ഭിണി മുസ്ലീമോ കൃസ്ത്യനോ പാഴ്സിയോ?ഏത് വിഭാഗം? അല്ല സിനിമയുടെ പോലും ജാതി അറിയുന്ന സഖാവിനു അതറിയാന്‍

ബുദ്ധിമുട്ടുണ്ടാവില്ല.അതാ! അല്ല അവരെ ആക്ച്വലി എന്തിനാ മര്‍ദ്ദിച്ചേ?

അഹങ്കാരി... said...

ചെങ്ങറയിലും നന്ദിഗ്രാമിലും മാത്രമേ നാട്ടുകാര്‍ പ്രശ്നമുണ്ട്ണാക്കു...അല്ലാത്തതെല്ലാം ഹിന്ദുത്വ ഫാസിസ്റ്റ് കക്ഷികളാണ്!!!

അതു പോലെ തന്നെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്ല് , ഏറ്റവും പ്രധാന പ്രശ്നം പിഡിപി ബന്ധമായിരുന്നില്ല - മുസ്ലീം വിര്‍ദ്ധര്‍ യുഡീഫിനോടൊപ്പം ചേര്‍ന്നതാണ്!!!

അപ്പോള്‍ ശിവകുമാറേ , യുഡീഫിനോടൊപ്പം ചേര്‍ന്ന രണ്ട് പ്രധാന മുസ്ലീം വിരുദ്ധ ശക്തികള്‍ അറിയില്ലേ?

1. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ്
2. മുസ്ലീം ലീഗ്!

ഇവരെ പോലെ മുസ്ലീം വിരുധര്‍ വേറേയുണ്ടോ?

സിപി‌എമ്മിനെ എതിര്‍ത്ത പ്രധാ‍ന കൃസ്ത്യന്‍-മുസ്ലീം വിരുദ്ധ പത്രങ്ങള്‍ -
1. മനോരമ
2.മംഗളം(സ്ഥാപകന്‍ : വര്‍ഗീസ്)
3. തേജസ് (എന്‍‌ഡി‌‌ഏഫ്)
4.മാതൃഭൂമി (ജനതാദള്‍-ഇന്നാലെ വരെ ഉറക്കം എല്‍ഡീഫില്‍)

യുഡീഫിന്റെ പ്രധാന കക്ഷികളെ അറിയില്ലേ ശിവകുമാര്‍ :
Indian National Congress (INC)
Indian Union Muslim League (IUML)
Kerala Congress (Mani) (KC(M)) of K.M. Mani
Kerala Congress (Jacob) of T.M. Jacob
Kerala Congress (Secular) of P.C. George
Revolutionary Socialist Party (Baby John) of Shibu Baby John
Janathipathya Samrakshana Samithy (JSS) of K.R. Gowri Amma
Kerala Congress (Balakrishna Pillai) (KC(B)) of R. Balakrishna Pillai
Communist Marxist Party (CMP) of M.V. Raghavan

ഇതിലെത്ര ഹിന്ദുത്വകക്ഷികളാന്ന് നോക്കൂ...

പാവം, ഇത്തവണ എല്‍‌ഡി‌എഫിനു കിട്ടിയത് ആകെ മുസ്ലീം വോട്ട് മാത്രമാണ്.മുസ്ലീം വിരുദ്ധരുടെ വോട്ടെല്ലാം യുഡീഫിനു...പക്ഷേ ജയിച്ച ‌എല്‍ഡി‌എഫ് കാരില്‍ ഒരു മുസ്ല്ലിം പോലൂല്ല!!! അപ്പോ

കമ്യൂണിസ്റ്റുകാരും മുസ്ലീം വിരുദ്ധരാ??? ഹെന്റെ ശിവകുമാറേ, എനിക്കാകെ കണ്‍ഫൂഷനായെന്നേ!

മുസ്ലീം ഭൂരിപക്ഷ പൊന്നാനീലും ഈ മുസ്ലീം വിരുദ്ധരെങ്ങനാ മുസ്ലീം സ്ഥാനാര്‍ത്തീയെ തോല്പിച്ചേന്നാലോചിച്ച് ന്റെ തല പൊഹയണൂ...

ഹെന്റമ്മേ ഈ ന്യൂനപക്ഷ വിരുദ്ധരെ കൊണ്ട് തോറ്റു...

ഹേതായാലും രാമചന്ദ്രന്‍‌ജിയെ സമ്മതിക്കണം...ഓരോ സിനിമയിലേയും ലിംഗ-വര്‍ഗ നിര്‍ണയം നടത്തി അനലൈസ് ചെയ്യാന്‍ ഇരുന്നു കളഞ്ഞല്ലോ! ഹോ ഇപ്പോ വെറേ ജോലിയില്ലല്ലോ? ഇലക്ഷന്‍

കഴിഞ്ഞില്ലേ? ഇനി പ്രതിക്രിയാ വാദികള്‍ക്കെതിരെ പ്രതികരിക്കുക മാത്രമാണല്ലോ ആകെയുള്ള രക്ഷ! മനുഷ്യനു മനസിലാവാത്ത ഭാഷ കൂടി കേറ്റിയാല്‍ പൂര്‍ത്തിയായി അല്ലേ!!!

ഒരു സിമ്പിള്‍ കാര്യം ചോദിച്ചോട്ടെ, താങ്കള്‍ ഈ പോസ്റ്റില്‍ കൂടി പറയാനുദ്ദേശിച്ചതെന്താ? ഒന്ന് ചുരുക്കി പറായാമോ?? കേരളത്തിലെ പ്രേക്ഷകര്‍ മുഴുവന്‍ മുസ്ലീംവിരുദ്ധരോ ഹിന്ദുത്വവാദികളോ

ആണെന്നോ?സിനിമ വിജയിക്കാന്‍ മുസ്ലീ-കൃസ്ത്യന്‍ വിരുദ്ധത വേണമെന്നോ-കഥയും ഒന്നുമല്ല പ്രധാനമെന്നോ? അതോ ഈ സംവിധായകരൊക്കെ മുസ്ലീം-കൃസ്ത്യന്‍ വിരുദ്ധരാണേന്നോ? അതോ

കേരളം മുഴുവന്‍ മുസ്ലീം വിരുദ്ധരാണെന്നോ?

ടു ഹരിഹര്‍ നഗറില്‍ തുടങ്ങി സിനിമ-കഥാപാത്രം-മതപരിവര്‍ത്തനം-സുരയ്യ-തമിഴ് സ്ത്രീ-പ്രതിലോമഹരം-യു‌എന്‍-അംബേദ്കര്‍.........ഒരു പരസ്പരബന്ധവുമില്ലാത്ത ഐറ്റംസാ‍യോണ്ട് ഒന്നും

മനസിലായില്ല അതാ...

എനിക്ക് ഒന്ന് പറഞ്ഞ് തരൂ പ്ലീസ്.പ്രതിക്രിയാവാദവും പ്രതിലോമകരവും ഒന്നുമല്ല, സഖാവ് ഈ പോശ്റ്റിലൂടെ പറയാനുദ്ദേശിച്ച കാര്യം-ത്രേഡ്-കാമ്പ് അഥവാ കീപോയിന്റ് എന്താണെന്ന് മാത്രം???

ഒന്ന് പറയുമോ പ്ലീസ്?

Sulfikar said...

പോന്നു സഖാവെ ഞാനും ഒരു കമ്യുണിസ്റ്റ്‌ അനുഭാവിയ വെറുതെ ഇങ്ങനെ പ്രസ്ഥാനത്തെ നാറ്റിക്കരുത് please

ഉഗ്രന്‍ said...

സുല്‍ഫിക്കര്‍ പറഞ്ഞതിനപ്പുറം എനിക്കൊന്നും പറയാനില്ല.

പിന്നെ, ഇതു വായിച്ചപ്പോള്‍ പണ്ടൊരു NDF അനുഭാവിയോട് സംസാരിച്ചത് ഓര്‍മ്മ വന്നു! ഒരേ ശൈലി... ഒരേ കാര്യങ്ങള്‍... കൊള്ളാം.
:(

Dinkan-ഡിങ്കന്‍ said...

ഇന്ദുലേഖയിലെ മാധവനെ കൊള്ളയടിക്കുന്ന പത്താന്‍ മുതല്‍ ഹിഗ്വിറ്റയിലെ വില്ലന്‍ വരെ മുസ്ലീമാണെന്ന പ്രത്യാരോപണത്തെ എങ്ങനെ ചെറുക്കും എന്നൊരു ചോദ്യമുണ

ഹരിഹര്‍ നഗറിനെ വിട്ടാലും... ഉടക്കുന്ന പ്രശ്നങ്ങള്‍ ബാക്കിയുണ്ടെന്നത് മറന്നുകൂടാ