Monday, May 11, 2009

സാമ്പത്തിക പ്രതിസന്ധിയും ഗ്രാമീണ ജനതയും

തുടക്കത്തില്‍ ആഗോള സാമ്പത്തിക കുഴപ്പം ഇന്ത്യന്‍ സമ്പദ്ഘടനയെ സാരമായി ബാധിക്കില്ലെന്ന നിലപാട് എടുത്തിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്ഥിതി അതല്ലെന്ന് സമ്മതിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. 2008 ജൂലൈ മാസത്തിലെ എക്കണോമിക്സ് ഔട്ട്ലുക്ക് പേപ്പറില്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ 2008-09 വര്‍ഷത്തേക്ക് 7.7% വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത് 2009 ജനുവരി പകുതിയില്‍ നടന്ന പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേശക സമിതിയുടെ അവലോകനത്തില്‍ തിരുത്തിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.1 ശതമാനമാക്കി കുറക്കുമെന്ന് സമ്മതിക്കാന്‍ ധനകാര്യ ഉപദേശക സമിതി തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇതുപോലും ഐ.എം.എഫ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും ധനകാര്യ വിദഗ്ദന്‍മാരുടെയും 5-6 ശതമാനത്തിനിടയില്‍ വളര്‍ച്ച കൈവരിക്കുമെന്നുള്ള പ്രവചനങ്ങളെക്കാളും മുകളിലാണ്.

എന്നാല്‍ മൊത്ത ദേശീയ ഉല്‍പാദനത്തിന്റെ വളര്‍ച്ചയില്‍ പ്രശ്നം ഒതുങ്ങുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ദേശീയ ഉല്‍പാദനം 6 മുതല്‍ 9 ശതമാനം വരെ വളര്‍ച്ച കൈവരിച്ചുവന്നിരുന്നുവെങ്കിലും ഇന്ത്യയിലെ കാര്‍ഷിക മേഖലയിലും ഗ്രാമീണ സമ്പദ്ഘടനയും കടുത്ത പ്രതിസന്ധിയിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഈ കാലയളവിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച പ്രത്യേകിച്ചും ഭക്ഷ്യ-ധാന്യ ഉല്‍പാദന മേഖലയില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു. 1999-2000 വര്‍ഷത്തിലേയും 2006-07 വര്‍ഷത്തിലേയും കണക്കുകള്‍വെച്ച്, ഉല്‍പാദന ക്ഷമതയിലും കൃഷിഭൂമിയുടെ അളവിലും നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ, ഈ മേഖലയുടെ വളര്‍ച്ച പൂജ്യത്തിനോടടുത്ത നിരക്കിലാണെന്ന് കാണിക്കുന്നു. കാര്‍ഷിക മേഖലയേയും ഭക്ഷ്യ-ധാന്യ ഉല്‍പാദന മേഖലയേയും പുനരുജീവിപ്പിക്കുന്നതിന് എന്തെങ്കിലും നിര്‍ണ്ണായക നേട്ടം ഈ കാലഘട്ടത്തിലുണ്ടായിട്ടില്ല. ഗ്രാമീണ തൊഴില്‍ മേഖലയാവട്ടെ 1983-84, 1993-94 കാലത്തെ അപേക്ഷിച്ച് 93-94, 2004-05 കാലത്ത് വളരെ കുറഞ്ഞ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. 1993-94 നും 1999-2000 ത്തിനുമിടയില്‍ കാര്‍ഷിക തൊഴില്‍ മേഖലയില്‍ വളര്‍ച്ചയൊന്നുമുണ്ടായിട്ടില്ലെന്നും മറ്റു ഗ്രാമീണ തൊഴില്‍ രംഗങ്ങളില്‍ നിസ്സാര വളര്‍ച്ച മാത്രമാണുണ്ടായതെന്നും കാണാന്‍ കഴിയും.

1999-2000, 2004-05 കാലത്ത് തൊഴില്‍ മേഖല താരതമ്യേനെ മെച്ചപ്പെട്ട വളര്‍ച്ച കാണിക്കുന്നു ണ്ടെങ്കിലും ഇത് സ്വയം തൊഴില്‍ മേഖലയുടെ, ഏകദേശം പൂര്‍ണ്ണമായും പാരമ്പര്യേതര മേഖലയുടെ സംഭാവനയാണെന്നു കാണാവുന്നതാണ്. ഇതിലെ വരുമാനം അതായത് കൂലിയില്‍ നിന്നും സ്വയം തൊഴിലില്‍ നിന്നുമുള്ളതടക്കം തീരെ നിസ്സാരവുമാണ്.

1999-2000 മുതല്‍ 2004-05 വരെയുള്ള തൊഴില്‍ വളര്‍ച്ചയായ 60 ദശലക്ഷത്തില്‍ (396.8 ദശലക്ഷത്തില്‍ നിന്ന് 457.5 ദശലക്ഷത്തിലേക്ക്) 52 ദശലക്ഷവും അസംഘടിത മേഖലയിലാണ്. അതോടൊപ്പം സംഘടിത മേഖലയിലെ തൊഴില്‍ വളര്‍ച്ചയുടെ ഏറിയ പങ്കും പാരമ്പര്യേതര മേഖലയിലാണെന്നതും കാണേണ്ടതുണ്ട്. സത്യത്തില്‍ പരമ്പരാഗത തൊഴില്‍ അവസരങ്ങള്‍ - അത് സംഘടിത-അസംഘടിത മേഖലകള്‍ മൊത്തത്തില്‍ കണക്കാക്കുമ്പോള്‍ 1999-2000 ത്തിനും 2004-05 നുമിടക്ക് കുറയുകയാണുണ്ടായതെന്ന് കാണാനാവും. ഗ്രാമീണ തൊഴില്‍ മേഖലയുടെ തകര്‍ച്ചയും ഗുണക്കുറവും കുറഞ്ഞ വേതനവും ഗ്രാമീണ സമ്പദ്ഘടനയില്‍ സൃഷ്ടിച്ച പ്രതിസന്ധിയാണ് മുമ്പു കണ്ടിട്ടില്ലാത്ത വിധത്തില്‍ ലക്ഷക്കണക്കിന് കര്‍ഷകരെ ആത്മഹത്യ യിലേക്ക് തള്ളിവിടുന്ന പ്രതിഭാസം സൃഷ്ടിച്ചിട്ടുള്ളത്.

ഗ്രാമീണ സമ്പദ്ഘടനയേയും കാര്‍ഷിക മേഖലയേയും അഞ്ച് വ്യത്യസ്ഥ രീതികളിലാണ് നവലിബറല്‍ പരിഷ്കാരങ്ങള്‍ ബാധിച്ചിട്ടുള്ളത്. മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകളുടെ, ധനകമ്മി കുറക്കുന്നതിനുവേണ്ടി ചെലവു ചുരുക്കുകയെന്ന ഏക ലക്ഷ്യത്തോടെയുള്ള നടപടികള്‍ കാര്‍ഷിക ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ നീക്കിയതും ഇറക്കുമതിച്ചുങ്കം സാദ്ധ്യമായതിനേക്കാളും വളരെ കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തി നിശ്ചയിച്ചതും ഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിക്കാനും കാര്‍ഷികോ ല്‍പ്പന്നങ്ങളുടെ അഭ്യന്തര വില ഇടിയുന്നതിനും കാരണമാക്കി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ലോക കമ്പോളത്തില്‍ തൊണ്ണൂറുകള്‍ ക്കുശേഷമുണ്ടായ വന്‍തോതിലുള്ള വിലക്കുറവ് പ്രശ്നം രൂക്ഷമാക്കുകയും ചെയ്തു. മൂന്നാമതായി, ധനകാര്യ മേഖലയിലെ ഉദാരവല്‍ക്കരണ നയങ്ങള്‍ കര്‍ഷകരുടെയും ചെറുകിട ഉല്‍പാദകരുടെയും വായ്പാ സാധ്യതകള്‍ കുറഞ്ഞു. പരമ്പരാഗത മേഖലകള്‍ക്കുള്ള പലിശ വര്‍ദ്ധിപ്പിക്കുകയും പരമ്പരാഗത മേഖലകള്‍ക്കുള്ള മുന്‍ഗണന ഇല്ലാതാക്കുകയും ചെയ്തു. കര്‍ഷകരാകട്ടെ പലിശ കൂടിയ മറ്റു വായ്പകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. നാലാമതായി പണക്കമ്മി സൃഷ്ടിക്കുന്ന സ്ഥൂല സാമ്പത്തിക നയങ്ങള്‍ ഗ്രാമീണ മേഖലയുടെ ക്രയശേഷിയിലും അടിസ്ഥാന സൌകര്യങ്ങളിലും വന്‍തോതിലുള്ള തകര്‍ച്ചയുണ്ടാക്കി. ഗ്രാമീണ മേഖലയുടെ വിതരണ ചോദന പ്രവര്‍ത്തനങ്ങളെ ഇത് വളരെ പ്രതികൂലമായി ബാധിച്ചു. കാര്‍ഷിക മേഖലക്കു പുറമേ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളെപ്പോലും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണുണ്ടായത്. അഞ്ചാമതായി പൊതുവിതരണ സംവിധാനത്തിലുണ്ടായ തകര്‍ച്ച ഗ്രാമീണ സമ്പദ്ഘടനയിലെ കുഴപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രാമീണ ദാരിദ്യ്രത്തിന്റെ വ്യാപ്തി കൂട്ടുന്നതിനും ഇടയാക്കി. ഇത്തരത്തിലുള്ള നയങ്ങള്‍ രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥയെ ദോഷകരമായി ബാധിച്ചതിന്റെ ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരും വിദഗ്ദന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അങ്ങിനെ പ്രതിസന്ധിയില്‍പ്പെട്ടുഴയുന്നതും ദുര്‍ബലവുമായ ഗ്രാമീണ സമ്പദ്ഘടനയാണ് ഇപ്പോള്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു വിധേയമാവുന്നത്. ഗ്രാമക്ഷേമത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അത് പോഷകാഹാരത്തിന്റേതൊ, തൊഴിലില്‍ നിന്നുള്ള വരുമാനത്തിന്റേതൊ, പുനരധിവാസത്തിന്റേയോ ഏതു കാര്യത്തിലായാലും, ബഹുഭൂരിപക്ഷം ഗ്രാമീണ ജനതയും സന്നിഗ്ദാവസ്ഥയെയാണ് നേരിടുന്നത്. ഗ്രാമീണ മേഖലയില്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ഏൽപ്പിക്കുന്ന ആഘാതംവരും മാസങ്ങളില്‍ കൂടുതല്‍ വ്യക്തമാവും. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാരെടുക്കുന്ന നയപരമായ നടപടികളുമായി ഇതിന് ബന്ധമില്ലാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൌകര്യ മേഖലകളിലോ ഉല്‍പാദന മേഖലകളിലോ നിക്ഷേപം വര്‍ദ്ധിപ്പിച്ച് തൊഴിലവസരം സൃഷ്ടിക്കുകയോ അതുവഴി പ്രതിസന്ധിയുടെ ആഘാതം കുറക്കുയോ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. മറിച്ച് ഉദാരവല്‍ക്കരണ നടപടികള്‍ ശക്തിപ്പെടുത്തി വിദേശ സ്വകാര്യ നിക്ഷേപത്തിനു മുന്നില്‍ ധനമേഖല തുറന്നുകൊടുക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ട് സാമ്പത്തിക ഉത്തേജക പാക്കേജുകളും ഒന്നിച്ചു ചേര്‍ത്താല്‍പ്പോലും ദേശീയ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം വരുന്ന തികച്ചും അപര്യാപ്തമായ ഒന്നാണെന്ന് കാണാന്‍ കഴിയും.

ഗ്രാമങ്ങളിലെ തൊഴിലെടുക്കുന്ന ജനങ്ങളുടെ ഉപജീവന സാദ്ധ്യതകള്‍ക്ക് ഗുരുതരമായ വെല്ലുവിളിയാണ് ആഗോള പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് വളരെ വ്യക്തമാണ്. സര്‍ക്കാരിന്റെയും മാദ്ധ്യമങ്ങളുടെയും ശ്രദ്ധ ധനകാര്യ മേഖലക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സഹായമെത്തിക്കുന്നതില്‍ കേന്ദ്രീ കരിച്ചിരിക്കെ തൊഴില്‍, ഭക്ഷ്യസുരക്ഷ, ചെറുകിട- ഇടത്തരം ഉല്‍പാദന മേഖല തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍പോലും നടക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അതാണ് നാം ശ്രദ്ധിക്കേണ്ടത്. ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നമാണ് ഏറെ ശ്രദ്ധവേണ്ട മറ്റൊന്ന്. ഗ്രാമീണ തൊഴിലാളികള്‍ക്ക് മുമ്പത്തേക്കാളും തൊഴില്‍ നഷ്ടമുണ്ടാവുന്നതായും ഗ്രാമങ്ങളില്‍നിന്ന് പട്ടണങ്ങളിലേക്ക് തൊഴിലിനും മറ്റുമായുള്ള കുടിയേറ്റങ്ങള്‍ കൂടുന്നതായും മനസ്സിലാക്കാം. നിര്‍മ്മാണ മേഖലയിലും മറ്റു സേവന തുറകളിലുമുള്ള തൊഴിലവസരങ്ങളെ സാമ്പത്തിക തകര്‍ച്ചയും അതിന്റെ ഭാഗമായ പ്രതിസന്ധിയും തികച്ചും പ്രതികൂലമായി ബാധിക്കുകയാണ്. അതുപോലെത്തന്നെ വികസിത മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തിക തകര്‍ച്ച കയറ്റുമതി വളര്‍ച്ച കുറക്കുകയോ - ഒരുപക്ഷേ കയറ്റുമതി തകര്‍ച്ചക്കുതന്നെ കാരണമാകുകയോ ചെയ്യുന്നു. ഇത് ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും തൊഴില്‍ ലഭ്യതയെ ബാധിക്കും.

ഇന്ത്യയുടെ കയറ്റുമതിയുടെ സിംഹഭാഗവും കാര്‍ഷിക ഉല്‍പ്പന്നങ്ങളും അധ്വാന സാന്ദ്രീകൃതമായ തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉലപ്പന്നങ്ങള്‍, കൃത്രിമ വൈരങ്ങള്‍, ആഭരണങ്ങള്‍, കരകൌശല ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുമാണ്. കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന തുണി വ്യവസായ മേഖല കയറ്റുമതി രംഗത്ത് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനകംതന്നെ 7 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നും 2009 മാര്‍ച്ചോടെ മറ്റൊരു 5 ലക്ഷം പേര്‍ പിരിച്ചുവിടലിന് വിധേയമാകുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഇന്‍്ടസ്ട്രീസിന്റെ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേ റിപ്പോര്‍ട്ടില്‍തന്നെ അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ച പ്രത്യേകിച്ചും വാഹന വ്യവസായ മേഖലയിലെ തകര്‍ച്ച മൂലം തമിഴ്നാട്ടിലെ ചെറുകിട ഇടത്തരം കരകൌശല വ്യവസായങ്ങളില്‍ നിന്നുള്ള കയറ്റുമതി ഇല്ലാ താക്കിയെന്ന് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ 5 ലക്ഷത്തോളം തൊഴില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുപ്പൂരിലെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട വസ്ത്രനിര്‍മ്മാണ വ്യവസായ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ വായ്പാ സൌകര്യങ്ങളുടെ ലഭ്യതക്കുറവും വര്‍ദ്ധിച്ച പലിശ ബാധ്യതയും നേരിടുന്നതിനോടൊപ്പം വന്‍കിട സ്ഥാപനങ്ങളില്‍നിന്നും ഉല്‍പ്പന്നങ്ങള്‍ക്ക് കിട്ടേണ്ട വില കൃത്യസമയത്ത് ലഭ്യമാവാത്തതിന്റെ പ്രയാസങ്ങളും അനുഭവിക്കേണ്ടിവരുന്നു.

കാര്‍ഷിക മേഖലയിലും കയറ്റുമതി കുറയുകയാണ്. നിയന്ത്രണങ്ങള്‍ ഇല്ലാതായതും ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ചതും ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നു. ഇങ്ങിനെ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്യുന്നത് ഗ്രാമീണ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൂടുതല്‍ വിസ്തരിക്കാതെ തന്നെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനഫലം ഗ്രാമീണ തൊഴിലവസരത്തിലുണ്ടായ വന്‍തോതിലുള്ള ചോര്‍ച്ചയാണെന്ന നിഗമനത്തില്‍ എത്താവുന്നതാണ്.

അതുകൊണ്ടുതന്നെ ഉല്‍പാദന മേഖലയില്‍ വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കലാണ് ഗ്രാമീണ ജനതയെ സാമ്പത്തിക കുഴപ്പം ബാധിക്കുന്നത് തടയാന്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യം. ഇടതുപക്ഷ പാര്‍ടികളും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും ഐക്യ പുരോഗമന മുന്നണി സര്‍ക്കാരില്‍ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി രൂപപ്പെട്ട ചില നിയമങ്ങള്‍ മാത്രമാണ് ഈയവസരതില്‍ പ്രതീക്ഷക്ക് വക നല്‍കുന്നത്. പൊതു മിനിമം പരിപാടിയുടെ ഭാഗമായി വന്ന ആദിവാസി വനാവകാശ നിയമം, ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം തുടങ്ങിയവയാണിത്. തൊഴിലുറപ്പു നിയമം ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഉദ്യോഗസ്ഥന്മാരുടെയും നയനിര്‍മ്മാതാക്കളുടെയും നവലിബറല്‍ മാനസികാവസ്ഥയും തൊഴിലാളികളുടെ അജ്ഞതയും സൃഷ്ടിക്കുന്ന ചില പരിമിതികള്‍ നടപ്പിലിലുണ്ടെങ്കിലും, ഗ്രാമീണ ജീവിതത്തില്‍ വലിയ മാറ്റമാണ് തൊഴിലുറപ്പു നിയമം പ്രധാനം ചെയ്തിട്ടുള്ളത്. മുമ്പുണ്ടായിരുന്ന തൊഴില്‍ പദ്ധതിയായ എസ്.ജി.ആര്‍.വൈ നടപ്പിലാക്കിയ 586 ജില്ലകളില്‍ 2005-06 ല്‍ 82 കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ തൊഴിലുറപ്പു നിയമം നടപ്പാക്കിയ 200 ജില്ലകളില്‍ 2006-07 ല്‍ 91 കോടി തൊഴില്‍ദിനം ഉണ്ടായി. 2007-08 ലെ ആദ്യത്തെ ഒമ്പതുമാസത്തിനുള്ളില്‍ത്തന്നെ 330 ജില്ലകളിലായി 86 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. 2008-09 ല്‍ തൊഴിലുറപ്പു നിയമപ്രകാരം 4.5 കോടി ഗ്രാമീണ ഭവനങ്ങളില്‍ എന്തെങ്കിലും നിലയിലുള്ള തൊഴില്‍ ലഭ്യമാവുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

നേരത്തെ സൂചിപ്പിച്ചതുപോലെ തൊഴിലുറപ്പു പരിപാടി നടത്തിപ്പു പ്രശ്നങ്ങളില്ലാത്തതല്ല. ഔദ്യോഗിക അവലോകനത്തില്‍ തന്നെ 2006-08 വരെയുള്ള രണ്ടു വര്‍ഷത്തെ അനുഭവത്തില്‍ ചില പ്രത്യേക പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അപേക്ഷാ നടപടികള്‍ പാലിക്കാതിരിക്കുകയും തൊഴില്‍ കാര്‍ഡ് നല്‍കുന്നതില്‍ കാലതാമസം വരുകയും ചെയ്യുക, തീയതിവെച്ച രസീതുകള്‍ നല്‍കാതിരിക്കുക, ആവശ്യാനുസരണം പദ്ധതികളില്ലാത്തതിനാല്‍ തൊഴില്‍ നല്‍കി തുടങ്ങുന്നതിന് കാലതാമസം വരുക, തൊഴില്‍ കാര്‍ഡ്, മസ്റര്‍ റോള്‍, അളവു പുസ്തകം, ജി.പി. റിക്കോര്‍ഡുകള്‍ തുടങ്ങിയ പ്രധാന രേഖകള്‍ സൂക്ഷിക്കാതിരിക്കുക, പണി അളന്ന് പണം നല്‍കുന്നതിന് താമസം വരുക തുടങ്ങിയവയാണിവ.

ഗ്രാമ വികസന വകുപ്പില്‍ കിട്ടിയ 265 പരാതികളില്‍ 54 എണ്ണം ഫണ്ട് ലഭ്യമാക്കുന്നതിലെ അപാകത സംബന്ധിച്ചതും 48 എണ്ണം മസ്റര്‍ റോള്‍, കൂലി കൊടുക്കല്‍, നഷ്ടം നികത്തല്‍ തൊഴിലില്ലായ്മക്കുള്ള അലവന്‍സ് നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ചും 36 എണ്ണം അപേക്ഷ രജിസ്റര്‍ ചെയ്യുക, തൊഴില്‍ കാര്‍ഡ് നല്‍കുക എന്നിവ സംബന്ധിച്ചും 33 എണ്ണം പദ്ധതി നടത്തിപ്പ് സമബന്ധിച്ചുമായിരുന്നു. 15 എണ്ണം മാത്രമാണ് അഴിമതി സംബന്ധമായി വന്നത്. ശേഷിക്കുന്ന 16 എണ്ണം പൊതു അപാകതകള്‍ സംബന്ധിച്ചുള്ളതായിരുന്നു. പരാതികള്‍ വിശകലനം ചെയ്യുക എന്നതിനപ്പുറം അഴിമതി ഒരു പ്രശ്നമേയല്ല എന്നു സ്ഥാപിക്കലല്ല ഈ കണക്കു കൊണ്ടുദ്ദേശിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആന്ധ്രയില്‍ നടന്ന ചില സോഷ്യല്‍ ഓഡിറ്റിംഗ് നടപടികളില്‍ സാമ്പത്തിക തിരിമറി നടത്തിയ ചില വ്യക്തികള്‍ തിരിമറി നടത്തിയ തുക തിരിച്ചടച്ച് തുടര്‍ന്ന് സല്‍സ്വഭാവികളായിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്തത് അഴിമതിയും സാമ്പത്തിക തിരിമറികളും തൊഴിലുറപ്പു പദ്ധതിക്ക് അന്യമല്ല എന്നുതന്നെയാണ് കാണിക്കുന്നത്.

എന്നാല്‍ രാജ്യമെമ്പാടുമുള്ള അനുഭവങ്ങളില്‍ നിന്നു മനസ്സിലാവുക ജനങ്ങളില്‍ പദ്ധതിയെപ്പറ്റിയുള്ള അവബോധവും തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യവസ്ഥാപിത മേല്‍നോട്ടവുമു ണ്ടെങ്കില്‍ പദ്ധതിയിലെ ദുരുപയോഗം തടയുന്നതിനും യോഗ്യതയുള്ള ഗുണഭോക്താവിന് പദ്ധതിയുടെ ഗുണം ലഭ്യമാവുന്നതിനും കഴിയുമെന്നു തന്നെയാണ്. പദ്ധതി വിജയകരമായി നടപ്പാക്കിയ ഇടങ്ങളിലൊക്കെ തൊഴിലാളികളുടെ നഗരങ്ങളിലേക്കുള്ള പാലായനം കുറക്കുന്നതിനും ദരിദ്രരുടെ ജീവിതം മെച്ചപ്പെടു ത്തുന്നതിനും കഴിഞ്ഞിട്ടുള്ളതായാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും ഭൂരഹിത-ഭവനരഹിത ജനങ്ങളും മറ്റു ജനവിഭാഗങ്ങളേക്കാള്‍ കൂടിയ അളവില്‍ പങ്കാളികളാകുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഇങ്ങിനെ പദ്ധതി വലിയതോതില്‍ ഒരു സ്വയം നിര്‍ണ്ണയ പരിപാടിയായി മാറുന്നുവെന്ന് കാണാന്‍ കഴിയും. മൂന്നിലൊന്നു ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെങ്കിലും സ്ത്രീപങ്കാളിത്തം അതിനേക്കാ ളൊക്കെ വര്‍ദ്ധിച്ചു നില്‍ക്കുന്നതായാണ് തമിഴ്നാടു പോലുള്ള സംസ്ഥാനങ്ങളിലെ അനുഭവം.
രാജ്യത്തെ ചില പ്രദേശങ്ങളിലെങ്കിലും സ്ത്രീകള്‍ക്ക് ആദ്യമായി പുരുഷനു തുല്യം കൂലി കിട്ടുന്നതിന് തൊഴിലുറപ്പു പദ്ധതി കാരണമായി. തൊഴിലുറപ്പു പരിപാടിയുമായി ബന്ധപ്പെട്ട് ഗ്രാമവികസന മന്ത്രാലയത്തില്‍നിന്ന് കിട്ടിയ ചില പ്രാഥമിക വിവരങ്ങള്‍ ചുവടെ പട്ടികപ്പെടുത്തുന്നു.

"ഫലപ്രദമായ ഒരു സോഷ്യല്‍ ഓഡിറ്റില്‍ നിന്നും വ്യക്തമാവുന്നത് മികച്ച ചില വിജയകഥകള്‍ തൊഴിലുറപ്പു പദ്ധതിക്കുണ്ടെന്നാണ്. രാജസ്ഥാനില്‍ പദ്ധതിയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലെ അവബോധം മികച്ചതാണ്, ഇതുമൂലം അവിടെ 2006-07 ല്‍ ഗ്രാമീണ ഭവനങ്ങളിലോരോന്നിലും ശരാശരി 77 തൊഴില്‍ ദിനങ്ങള്‍ വീതം ലഭ്യമാക്കി. തമിഴ്നാട്ടില്‍ സ്ത്രീ പങ്കാളിത്തം 81% എന്ന നിലയില്‍ വളരെ വലുതാണ്. രണ്ടു സംസ്ഥാനങ്ങളിലും വിവിധ ജില്ലകളില്‍ നടത്തിയ സോഷ്യല്‍ ഓഡിറ്റിംഗില്‍ പണത്തിന്റെ തിരിമറി, മസ്റര്‍ റോളിലും മറ്റുമുള്ള അപാകതകള്‍, മറ്റ് അഴിമതികള്‍ തുടങ്ങിയവയൊക്കെ കുറഞ്ഞു വരുന്നതായാണ് കണ്ടത്. ഉത്തര്‍ പ്രദേശിലും ജാര്‍ഖണ്ഠിലും പൊതുമരാമത്തു പണികളുടെ നടത്തിപ്പില്‍ ഗുണപരമായ മാറ്റത്തിന് കാരണമാകാന്‍ തൊഴിലുറപ്പു പദ്ധതിക്ക് കഴിഞ്ഞു. കേന്ദ്ര തൊഴിലുറപ്പു കൌണ്‍സില്‍ പ്രതിനിധികള്‍ ഉത്തര്‍ പ്രദേശിലെ സോനഭദ്ര ജില്ലയില്‍ നടത്തിയ ഒരു പരിശോധനയില്‍ തൊഴിലുറപ്പു പദ്ധതി നടത്തിപ്പ്, ജോലിക്കുകൂലി ഭക്ഷണം പരിപാടിയുടെ കാലത്തേതില്‍ നിന്നും ഒട്ടേറെ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായതായി കണ്ടെത്തി. തൊഴില്‍ ലഭ്യത വര്‍ദ്ധിച്ചു, മിനിമം വേതനം നല്‍കുന്നുണ്ട്, വേതനം നല്‍കാനുള്ള കാലതാമസം താരതമ്യേനെ കുറഞ്ഞു, സ്വകാര്യ കരാറുകാരുടെ ചൂഷണ പ്രവണതകള്‍ കുറഞ്ഞു എന്നിവയാണ് കൌണ്‍സില്‍ കണ്ടെത്തിയത്. ചില സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ഒറീസ്സയില്‍ അഴിമതി വളരെ പ്രത്യക്ഷത്തില്‍ തന്നെ കാണുകയുണ്ടായി, ഇത് പദ്ധതി നടത്തിപ്പിലെ സുതാര്യതയുടെ ആവശ്യകത ബലപ്പെടുത്തുന്നതാണ്. കുട്ടികളുള്ള സ്ത്രീകള്‍ക്കു വേണ്ട അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം, കൂലി നിരക്കുകളില്‍ ന്യായമായ പരിഷ്കരണം നടത്താത്ത അവസ്ഥ തുടങ്ങിയ ചില നടത്തിപ്പു പ്രശ്നങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ വേഗത്തില്‍ ഇടപെടേണ്ടവയാണ്. വലിയ സാമ്പത്തിക വളര്‍ച്ചക്കിടയിലും പരിഗണിക്കപ്പെടാതെ കിടന്ന കോടിക്കണക്കിന് ഗ്രാമീണ ദരിദ്രരുടെ ജീവിതരേഖയായ പദ്ധതിയെ തകിടം മറിക്കുവാന്‍ ഇത്തരം പ്രശ്നങ്ങളെ അനുവദിക്കാന്‍ പാടില്ല''.

സാമൂഹ്യ പ്രവര്‍ത്തകരും നിരീക്ഷകരും സമാനമായ വിലയിരുത്തലുകളാണ് തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു നല്‍കിയിട്ടുള്ളത്. ഡ്രസേയും ഖേരയും ചൂണ്ടിക്കാണിക്കുന്നതുപോലെ "തൊഴിലുറപ്പു പദ്ധതിയില്‍ തൊഴില്‍ ലഭ്യമാവുന്നതിന്റെ ഭാഗമായി കൂലി ഉയരുകയും കുടിയേറ്റങ്ങള്‍ കുറയുകയും ഉല്‍പാദന ആസ്തികള്‍ സൃഷ്ടിക്കപ്പെടുകയും അധികാര സമവാക്യങ്ങള്‍ മാറുകയും ചെയ്യുന്നു''.

തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനങ്ങളില്‍ത്തന്നെ ജില്ലകള്‍ക്കിടയിലും ഒട്ടേറെ വ്യത്യസ്ഥതകളുണ്ട്. ഗ്രാമീണ ദരിദ്രര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുടെ ഗുണപരത ഊന്നിപ്പറയുന്നതിനോടൊപ്പം പദ്ധതി തൊഴിലാളികള്‍ക്കും സമൂഹത്തിനും കൂടുതല്‍ ഗുണകരമാക്കുന്നതിനുള്ള ചില ആവശ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

* കുടുംബത്തിന് 100 തൊഴില്‍ദിനമെന്ന പരിധി ഒഴിവാക്കുക.
* കുടുംബമെന്നത് അണുകുടുംബമെന്ന നിലയില്‍ പുനര്‍ നിര്‍വ്വചിക്കുക.
* കരാറുകാരെ ഒഴിവാക്കി പഞ്ചായത്തുകളിലൂടെ പദ്ധതി നടപ്പാക്കുക.
* ഓരോ തൊഴില്‍ കേന്ദ്രത്തിലും മൂന്നിലൊന്ന് സ്ത്രീകള്‍ ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തുക.
* തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രം സ്ഥാപിക്കുക.
* സ്ത്രീക്കും പുരുഷനും തുല്യ വേതനവും ഓരോ തൊഴില്‍ ദിനത്തിലും നിശ്ചിത കൂലിയും ഉറപ്പു വരുത്തുന്ന വിധത്തില്‍ കൂലി നിര്‍ണ്ണയ സൂചകങ്ങള്‍ നിശ്ചയിക്കുക.
* 2006 ഫെബ്രുവരിയില്‍ പദ്ധതി തുടങ്ങിയതി നുശേഷം ഉപഭോഗവസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റവും പണപ്പെരുപ്പവും കണക്കി ലെടുത്ത് പദ്ധതിക്കു മുമ്പേ നിശ്ചയിച്ച മിനിമം കൂലി പുനര്‍നിശ്ചയിക്കുക.
* പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഗ്രാമസഭ നിശ്ചയിക്കുന്ന പ്രവര്‍ത്തികളാണ് തൊഴിലു റപ്പു പദ്ധതികളില്‍ ഏറ്റെടുക്കുന്നതെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ ആവശ്യങ്ങള്‍.

നവലിബറല്‍ നയങ്ങളുടെ ദോഷകരമായ ആഘാതങ്ങളില്‍നിന്നും ഗ്രാമീണ തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടവേദി എന്ന നിലയില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഇടപെടുന്നതിനോടൊപ്പംതന്നെ തൊഴിലില്ലായ്മയെ വലിയൊരു പ്രശ്നമായി കാണേണ്ടതുമുണ്ട്. മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി തുടര്‍ച്ചയായി പുനരുല്‍പാദിപ്പിക്കപ്പെടുന്ന ഒന്നാണ് തൊഴിലില്ലായ്മ. ഇന്ത്യന്‍ സാഹചര്യത്തില്‍, ഭൂവുടമസ്ഥതയുടെ വന്‍തോതിലുള്ള കേന്ദ്രീകരണത്തിലും മുതലാളിത്തപൂര്‍വ്വ ഉല്‍പാദന ബന്ധങ്ങളിലും തൊഴിലില്ലായ്മക്ക് ശക്തമായ വേരുകളുണ്ട്. തന്ത്രപരമായ ഒരു പരിപ്രേക്ഷ്യമെന്ന നിലയില്‍ സമഗ്ര ഭൂപരിഷ്കരണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇത് ഉടനടിയുള്ള ഒരു മുദ്രാവാക്യമാകുന്നില്ല. എങ്കിലും സര്‍ക്കാരിന്റെ കൈവശമുള്ള മിച്ചഭൂമി ഗ്രാമീണ ഭൂരഹിതര്‍ക്ക് പുരയിടമായും പട്ടണങ്ങളില്‍ വീടിനുള്ള സ്ഥലമായും വിതരണം ചെയ്ത് വീടില്ലാത്തവരില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. ഭൂപരിധി നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്. ദരിദ്ര ജനങ്ങള്‍ക്ക് ലഭ്യമാവുന്ന പുരയിടം തങ്ങളുടെ ഭക്ഷണാവശ്യത്തിന്റെ ഒരു പങ്ക് കണ്ടെത്തുന്നതിനും ഉപയോഗപ്പെടും. കുത്തകകള്‍ക്ക് സ്വതന്ത്ര സാമ്പത്തിക മേഖലയുടെ പേരില്‍ വലിയ ഭൂപ്രദേശങ്ങള്‍ കൈമാറുന്നതിനെ ശക്തമായി എതിര്‍ക്കേണ്ടത് ഇത്തരുണത്തില്‍ ഏറെ പ്രസക്തിയുള്ള മറ്റൊരു കാര്യമാണ്.

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ആഘാതം പ്രധാനമായും പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങളെയും വനിതകളെയുമാണ് ബാധിക്കുന്നത്. ആസ്തികളുടെ ലഭ്യത, വിദ്യാഭ്യാസ നിലവാരം, നൈപുണി, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും സാദ്ധ്യതകളെക്കുറിച്ചുമുള്ള ധാരണ എന്നിവയിലെല്ലാം ഈ ജനവിഭാഗങങെള്‍ മറ്റാരേക്കാളും പിന്നോക്കമാണ്. കൂലിത്തൊഴിലിനെ ആശ്രയിച്ചാണ് ഇക്കൂട്ടരില്‍ ഭൂരിഭാഗവും ഉപജീവനം നടത്തുന്നത്. 61-ാം ദേശീയ സാമ്പിള്‍ സര്‍വ്വേ പ്രകാരം 1000 ഗ്രാമീണ പട്ടികജാതി കുടുംബങ്ങളില്‍ 749 കുടുംബങ്ങളും ഭൂരഹിതരോ ഒരേക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവരോ ആണ്. മറ്റു പിന്നോക്ക വിഭാഗങ്ങളിലും (ഒ.ബി.സി) മറ്റുള്ളവരിലും ഇതേ കണക്ക് യഥാക്രമം 560 ഉം 525 ഉം ആണ്. ഭൂരാഹിത്യം പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഇതിനേക്കാള്‍ സ്വല്‍പം കുറവാണ്, അതായത് 1000 കുടുംബങ്ങളില്‍ 464 പേര്‍ക്കാണ് ഭൂമിയല്ലാത്തത്. എന്നാല്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ കൈവശമുള്ള ഭൂമി തീര്‍ത്തും ഉപയോഗ ശൂന്യമായതാണെന്ന വസ്തുത കണക്കിലെടു ക്കേണ്ടതുണ്ട്. 5 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള പട്ടികജാതി കുടുംബം 1000 ത്തില്‍ 47 മാത്രമാണ്. ഇത് ഒ.ബി.സി വിഭാഗത്തിന് 256 ഉം മറ്റുള്ളവരില്‍ 213 ഉം ആണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 5 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളത് 1000 കുടുംബങ്ങളില്‍ 164 പേരാണ്. 1000 കുടുംബങ്ങളില്‍ തൊഴിലാളി കുടുംബങ്ങളുടെ എണ്ണം പട്ടികജാതിയില്‍ 559, പട്ടികവര്‍ഗ്ഗത്തില്‍ 453, ഒ.ബി.സി.യില്‍ 328, മറ്റുള്ളവരില്‍ 233 എന്നിങ്ങനെയാണ്. 1000 കുടുംബത്തില്‍ പ്രായപൂര്‍ത്തിയായ ഒരു സാക്ഷരനെങ്കിലുമില്ലാത്ത കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 381, പട്ടികജാതി വിഭാഗത്തില്‍ 327, ഒ.ബി.സി.യില്‍ 257, മറ്റുള്ളവരില്‍ 159 എന്നിങ്ങനെയാണ്. ഇതുതന്നെ സാക്ഷരരായ സ്ത്രീകളില്ലാത്ത വീടെടുത്താല്‍ യഥാക്രമം 619, 605, 514, 341 എന്നാണ്. ഗ്രാമീണ ഇന്ത്യയില്‍ വര്‍ഗ്ഗം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ശക്തമാണെന്ന് ഇത് വ്യക്തമാക്കുന്നു. നവലിബറല്‍ പരിഷ്കാരങ്ങള്‍ ഏറെ ബാധിക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകള്‍ നാഥമാരായ കുടുംബങ്ങളുടെ എണ്ണം 1993-04 ല്‍ 97 ആയിരുന്നത് 1999-2000 ത്തില്‍ 104 ആയും 2004-05 ല്‍ 113 ആയും ഉയര്‍ന്നു.

ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് പണികളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പങ്കാളിത്തം മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നത് രസകരമായി തോന്നാം. 1000 ഗ്രാമീണ കുടുംബങ്ങളില്‍ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കുറഞ്ഞത് 60 ദിവസം പൊതുമരാമത്ത് പണി ലഭിക്കുന്ന കുടുംബങ്ങള്‍ 2004-05 ലെ കണക്കനുസരിച്ച് പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ 32 ഉം, പട്ടികജാതി വിഭാഗങ്ങളില്‍ 21 ഉം ഒ.ബി.സി വിഭാഗങ്ങളില്‍ 12 ഉം മറ്റുള്ളവരില്‍ 13 ആണ്. കുടുംബത്തിലെ ഒരു സ്ത്രീക്കെങ്കിലും ജോലി കിട്ടുന്നതിന്റെ കണക്കെടുത്താല്‍ വിവിധ വിഭാഗങ്ങളില്‍ ഇത് യഥാക്രമം 15, 11, 6, 5 എന്നിങ്ങനെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത് ഗ്രാമീണ തൊഴില്‍ മേഖലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെയും വനിതകളെയും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ അനിവാര്യതയാണ്.

ഭക്ഷ്യ സുരക്ഷയാണ് ഈ സാഹചര്യത്തില്‍ വ്യാകുലപ്പെടേണ്ട മറ്റൊരു പ്രശ്നം. നവ ലിബറല്‍ പരിഷ്കാരങ്ങള്‍ പൊതുവായും പൊതു വിതരണ സംവിധാനം ടാര്‍ജറ്റ് ചെയ്തിട്ടുള്ളവര്‍ക്കായി പരിമിതപ്പെടുത്തിയത് പ്രത്യേകിച്ചും ഗ്രാമീണ ദരിദ്രരില്‍ വലിയൊരു വിഭാഗത്തെ പൊതു വിതരണ സംവിധാനത്തില്‍ നിന്നും ഭക്ഷ്യ സുരക്ഷയില്‍ നിന്നും അകറ്റുകയാണ്. ഭക്ഷ്യ സുരക്ഷയുടെ മൂന്നു ഘടകങ്ങള്‍ - പോഷക സുരക്ഷ, ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത, ജനങ്ങളുടെ ഭക്ഷ്യ വസ്തുക്കള്‍ നേടാനുള്ള ശേഷിയും ഭക്ഷ്യ ഉപഭോഗവും എന്നിവ- ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കൂടുതല്‍ മോശമായി തീര്‍ന്നു. ഭക്ഷ്യധാന്യ ഉല്‍പാദന വളര്‍ച്ച തുച്ഛമായി. തൊഴിലവസരങ്ങളിലെ കുറഞ്ഞ വളര്‍ച്ചയും യഥാര്‍ത്ഥ കൂലിയിലുണ്ടായ സ്തംഭനാവസ്ഥയും ജനങ്ങളുടെ വാങ്ങല്‍ശേഷിയേയും തത്ഫലമായി ജനങ്ങളുടെ ഭക്ഷ്യവസ്തു നേടിയെടുക്കാനുള്ള ശേഷിയേയും പരിമിതപ്പെടുത്തി.

റേഷന്‍ ധാന്യങ്ങളുടെ വിലയില്‍ 91-94 കാലത്തും അതിനുശേഷം കൂടുതല്‍ രൂക്ഷമായി 1997 ല്‍ ടാര്‍ജറ്റഡ് വിഭാഗങ്ങള്‍ക്കുമാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായും വര്‍ദ്ധിപ്പിച്ചു. 2000 ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ എ.പി.എല്‍ വിഭാഗത്തില്‍ നിന്ന് സംഭരണച്ചെലവുകള്‍ പൂര്‍ണ്ണമായി ഇടാക്കാനും ബി.പി.എല്‍ വിഭാഗത്തില്‍ നിന്ന് ചെലവിന്റെ പകുതി ഈടാക്കാനും തീരുമാനിച്ചത് ധാന്യവില വലിയതോതില്‍ വര്‍ദ്ധിപ്പിച്ചു. ചെലവു ചുരുക്കി ധനകമ്മിയെ നേരിടുകയെന്ന (ശേഷിയുള്ളവരില്‍ നിന്ന് കൂടുതല്‍ ധനസമാഹരണം നടത്തുന്നതിനുപകരം) തലതിരിഞ്ഞ നയത്തിന്റെ ഭാഗമായി എ.പി.എല്‍ വിഭാഗത്തെ പൂര്‍ണ്ണമായും പൊതുവിതരണ ശൃംഖലയില്‍ നിന്നകറ്റി. ഇത് പൊതുവിതരണ സംവിധാനം ദുര്‍ബലമാകാന്‍ കാരണമായി. 2000-04 കാലത്ത് പൊതുവിതരണ ധാന്യവില പൊതു വിപണിയിലെ ധാന്യവിലക്ക് തുല്യവും മുമ്പത്തെ റേഷന്‍ വിലയേക്കാള്‍ വളരെ കൂടുതലുമായി തീര്‍ന്നത് ഈ പ്രവണത ശക്തിപ്പെടുത്തി. 2000 ത്തിനുശേഷമുള്ള ബി.പി.എല്‍ ധാന്യവില തന്നെ 2000 ത്തിനു മുമ്പുള്ള പൊതു റേഷന്‍ വിലയേക്കാള്‍ വളരെ കൂടുതലായിരുന്നു. എ.പി.എല്‍ കാര്‍ഡുടമകള്‍ പൊതുവിതരണ മേഖല വിടുകയും ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് വെട്ടിക്കുറച്ച വിഹിതംപോലും വാങ്ങാന്‍ കഴിയാതെവരുകയും ചെയ്തത്. രാജ്യമെമ്പാടുമുള്ള ന്യായവില ഷാപ്പുകള്‍ പൂട്ടിപ്പോകുന്ന സ്ഥിതിവരുത്തി. ബി.പി.എല്‍ കുടുംബങ്ങളുടെ എണ്ണം കുറക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാവട്ടെ പ്രശ്നം രൂക്ഷമാക്കി. ന്യായവില ഷാപ്പുകളിലെ വില്‍പ്പന കുറയുകയും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭം നാമമാത്രമാവുകയും ചെയ്തു.

കടയുടമകള്‍ക്ക് ന്യായവിലഷാപ്പുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെവന്നു. കേരളത്തിലെ ചില റേഷന്‍ ഷാപ്പുടമകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതി പോലുമുണ്ടായി. 2004 നുശേഷം അധികാരത്തില്‍വന്ന യു.പി.എ. സര്‍ക്കാരാവെട്ടെ അവര്‍ പൊതുവിതരണ നയങ്ങളില്‍ എന്‍.ഡി.എ.യില്‍ നിന്ന് വ്യത്യസ്ഥമല്ലെന്ന് തെളിയിച്ചു. കാര്‍ഷിക ചെലവുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുമ്പോഴും സംഭരണവില മാറ്റമില്ലാതെ തുടരുകയെന്ന കുറ്റകരമായ നടപടിയിലൂടെ സ്വകാര്യ ധാന്യ കച്ചവടക്കാര്‍ക്ക് ഗോതമ്പും മറ്റും സര്‍ക്കാര്‍ സംഭരണ വിലയേക്കാള്‍ സ്വല്‍പം മെച്ചപ്പെട്ട വിലക്ക് വാങ്ങിയെടുക്കുന്നതിന് യു.പി.എ സര്‍ക്കാര്‍ കളമൊരുക്കി. പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കുമെന്ന പൊതു മിനിമം പരിപാടിയിലെ വാഗ്ദാനം പാലിച്ചില്ല. 2007-08 ല്‍ ലോക കമ്പോളത്തിലും ഇന്ത്യയിലും ധാന്യവില വന്‍തോതില്‍ വര്‍ദ്ധിച്ചതും സ്ഥിതി രൂക്ഷമാക്കി. പണപ്പെരുപ്പം കുറയുന്നുവെന്ന അധികാരികളുടെ അവകാശവാദം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ധാന്യവും മറ്റു പ്രാഥമിക വസ്തുക്കളും വാങ്ങുന്നതിലുള്ള വിലയില്‍ കുറവൊന്നും വന്നില്ല. പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ വില കുറയുന്നുവെന്നത് ഇന്ത്യയിലെ ഉപഭോക്തൃ വിപണിയില്‍ പ്രതിഫലിച്ചുമില്ല.

സാര്‍വത്രിക പൊതുവിതരണ സംവിധാനത്തില്‍ വന്ന മാറ്റങ്ങള്‍ ദരിദ്രരുടെയും അധസ്ഥിതരുടെയും ഭക്ഷ്യ വസ്തുക്കള്‍ താങ്ങാവുന്ന വിലയില്‍ നേടുന്നതിനുള്ള ശേഷി ഇല്ലാതാക്കുന്നതില്‍ വഹിച്ച പങ്കിനെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എം.എസ് സ്വാമിനാഥന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ "വിവിധ സാമ്പത്തിക സര്‍വ്വേകളിലും നയരേഖകളിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതുപോലെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് സാമ്പത്തിക പരിഷ്കാരങ്ങളുടെ ഉദ്ദേശം. അത് ഭക്ഷ്യ സബ്സിഡി കുറക്കുക, ഭക്ഷ്യ വിതരണം കമ്പോളത്തിന് വിടുക, ദരിദ്രരില്‍ ദരിദ്രര്‍ക്കുമാത്രമായി ഭക്ഷ്യ സബ്സിഡി ചുരുക്കുന്ന ഭക്ഷ്യനയം നടപ്പാക്കുക എന്നിവയാണ് ''. 61-ാം ദേശീയ സാമ്പിള്‍ സര്‍വ്വേയും പൊതുവിതരണ സംവിധാനം ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍നിന്നും മിക്ക സംസ്ഥാനങ്ങളിലും 60% ത്തിലധികം ഗ്രാമീണ കുടുംബങ്ങളും റേഷന്‍ കാര്‍ഡില്ലാതിരിക്കുനനവരോ താങ്ങാനാവാത്ത നിലയില്‍ കൂടുതല്‍ വില കൊടുക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്ന വിധത്തില്‍ എ.പി.എല്‍ കാര്‍ഡുള്ളവരോ ആണെന്ന് കാണാമെന്നും സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടുന്നു.

ആകെ നാലു സംസ്ഥാനങ്ങള്‍ മാത്രമാണ് (തമിഴ്‌നാട് ഒഴികെ) പൊതുവിതരണ ശൃംഖലയില്‍ മൂന്നില്‍ രണ്ട്ഭാഗം കര്‍ഷക തൊഴിലാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് 33 ശതമാനമോ അതില്‍ താഴെയോ പേരെ മാത്രം ഒഴിവാക്കുന്നതില്‍ വിജയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ജമ്മു കാശ്മീര്‍, ത്രിപുര എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള ഒഴിവാക്കല്‍ 52% ആണ്. ഇതില്‍തന്നെ ഉത്തര്‍പ്രദേശില്‍ 73%, ബീഹാറില്‍ 70% എന്നിങ്ങനെ വലിയതോതിലുള്ള ഒഴിവാക്കലാണ് നടന്നിട്ടുള്ളത്. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഭൂരഹിതര്‍, നാമമാത്ര ഭൂവുടമകള്‍ എന്നിങ്ങനെയുള്ള വലിയൊരു വിഭാഗം കുടുംബങ്ങള്‍ പൊതു വിതരണ സംവിധാനത്തില്‍ നിന്നും പുറത്താണ്. കോര്‍പ്പറേറ്റ് ലാഭം കുറയുന്നതനുസരിച്ച് ദേശീയ റവന്യൂ വരുമാനം കുറയുകയും ധനകമ്മി പരിഹരിക്കാന്‍ സബ്സിഡികള്‍ വീണ്ടും വെട്ടിക്കുറക്കുകയും ചെയ്യുന്ന വിധത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിക്കു കീഴ്പ്പെടുന്നതോടെ ഭക്ഷ്യ സുരക്ഷ ഇനിയും വലിയ കുഴപ്പത്തിലേക്കാണ് നീങ്ങുക. ഭക്ഷ്യ-രാസവള സബ്സിഡി കുറക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് 2007 ഡിസംബറില്‍ തന്നെ വ്യവസായ പ്രമുഖന്മാരുമായുള്ള ഒരു സംഭാഷണത്തില്‍ പ്രധാനമന്ത്രി പറയുകയുണ്ടായി. ഗ്രാമീണ തെഴിലാ ളികളുടെയും ചെറുകിട ചരക്കുല്‍പാദകരായ നിര്‍മ്മാണ തൊഴിലാളികള്‍ പോലുള്ളവരുടെയും ചെറുകിട ഇടത്തരം കര്‍ഷകരുടെയും ഭക്ഷ്യ സുരക്ഷയാണ് പ്രധാനമായും നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്.

ഈ സാഹചര്യത്തില്‍ പ്രധാന മുദ്രാവാക്യ ങ്ങളായി ഉയര്‍ത്തേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. ഭക്ഷ്യ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയുടെ കാര്‍ഷിക ഭൂവുടമസ്ഥയുടെ നാമമാത്ര സ്വഭാവം കണക്കിലെടുത്ത്, തുണ്ടു ഭൂമികളിലെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണം. ഇതിന് ജലസേചനം ഗ്രാമീണ അടിസ്ഥാന സൌകര്യ വികസനം തുടങ്ങിയ രംഗങ്ങളിലെ പൊതു നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും വായ്പ, വിളസംഭരണ സംവിധാനങ്ങള്‍, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയും വേണം. പ്രാദേശിക അസന്തുലിതാവസ്ഥ കൂടി പരിഗണിച്ചുകൊണ്ടുവേണം ഇത്തരം പൊതു നിക്ഷേപം സംബന്ധിച്ച് തീരുമാനിക്കാന്‍. വികേന്ദ്രീകൃതവും സാമൂഹ്യ നിയന്ത്രണത്തിലധിഷ്ഠിതവുമായി പ്രാദേശിക ജലസ്രോതസ്സുകളെ പുനരുജീവിപ്പിക്കുന്ന ജലസേചന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കണം.

2. ഉല്‍പാദന ചെലവ്, മുടക്കു മുതലിനുള്ള ന്യായമായ പ്രതിഫലം എന്ന കണക്കിലെടുത്തുകൊണ്ട് തറവില പുതുക്കണം. വിള കൃത്യസമയത്ത് പൂര്‍ണ്ണമായും വിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

3. ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തിന്റെ ചുവടു പിടിച്ച് ഭക്ഷണത്തിനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും പരസ്പര ബന്ധിതമാണെന്നു കണക്കിലെടുത്ത് "ഭക്ഷണവും തൊഴിലും ഉറപ്പു നല്‍കുന്ന പുതിയ നിയമ''ത്തിന് രൂപം കൊടുക്കണം.

4. ടാര്‍ജറ്റഡ് പൊതുവിതരണ സംവിധാനതിനു പകരം പൊതുവിതരണം സാര്‍വത്രികമാക്കണം. വില ഏകീകരിക്കുകയും ദരിദ്രര്‍ക്ക് താങ്ങാവുന്നതാക്കുകയും ചെയ്യണം.

5. പൊതുവിതരണ ശൃംഖലയിലൂടെ കുടുംബ ത്തിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഭക്ഷ്യ ധാന്യങ്ങളും പയറടക്കമുള്ള മറ്റു പോഷക വിഭവങ്ങളും വിതരണം ചെയ്ത് പോഷകാഹാര ലഭ്യത ഉറപ്പു വരുത്തണം. ന്യായവില ഷാപ്പുകള്‍ സാമ്പത്തികമായി നിലനില്‍ക്കുമെന്നുറപ്പു വരുത്താന്‍ ഭക്ഷ്യ എണ്ണ, തുണി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും വില്‍ക്കാവുന്നതാണ്. റേഷന്‍ കടകള്‍ നിലനില്‍പ്പുള്ളതാക്കുന്ന വിധത്തില്‍ ലാഭവിഹിതമോ സബ്സിഡികളോ അനുവദിക്കണം. ഓരോ ആഴ്ചയിലേക്കുള്ള വിഹിതം ഒന്നിച്ചു വാങ്ങുന്നതിന് അനുവാദം നല്‍കിക്കൊണ്ട് പൊതുവിതരണ ശൃംഖലകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. കുടിയേറിപ്പാര്‍ക്കേണ്ടി വരുന്നവര്‍ക്ക് അവിടെനിന്നുതന്നെ റേഷന്‍ കിട്ടാന്‍ നടപടി സ്വീകരിക്കണം.

6. പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ പൊതു വിതരണ സംവിധാനത്തിന് ക്രിയാല്‍മകമായ മേല്‍നോട്ടം വഹിക്കണം. പട്ടിണിയുടെയും പോഷകാഹാര കുറവിന്റെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും പൊതുവിതരണ സംവിധാനം, ഐ.സി.ഡി.എസ്, എം.ഡി.എം.എസ് തുടങ്ങിയ പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും കഴിയുന്നവിധത്തില്‍ പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടു ത്തുകയും പരിശീലനം നല്‍കുകയും വേണം.

7. സാമ്പത്തിക നയങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലക്കും ഗ്രാമീണ ജനലക്ഷങ്ങള്‍ക്കും സഹായം നല്‍കുന്ന വിധത്തില്‍ പുനരാവിഷ്കരിക്കണം. പ്രത്യേകിച്ചും, ഈ നയങ്ങളിലൂടെ ഗ്രാമീണ മേഖലയില്‍ ആവശ്യാനുസരണം ഊര്‍ജ ലഭ്യതയടക്കമുള്ള പശ്ചാത്തല സൌകര്യ വികസനം നടക്കണം. തൊഴില്‍ പ്രോല്‍സാഹിപ്പിക്കണം. വായ്പാ സൌകര്യവും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പ്രോല്‍സാഹനജനകമായ വിലയും ഉറപ്പുവരുത്തണം. മിച്ചഭൂമി മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യണം. പൊതുസ്വത്ത് സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, തരിശുഭൂമിയുടെ ഉപയോഗം എന്നിവക്ക് പ്രത്യേക പരിഗണന ഉണ്ടാവണം. കാര്‍ഷികാനുബന്ധ അടിസ്ഥാന സൌകര്യ ങ്ങളായ ജലസേചനം, ജലനിര്‍ഗമനം, ഭൂവികസനം, ജലസംരക്ഷണം, ഗതാഗത സൌകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പൊതുനിക്ഷേപം വര്‍ദ്ധിക്കണം. ദരിദ്രവും മഴകുറഞ്ഞതുമായ പ്രദേശങ്ങള്‍ക്ക് ഇത്തരം നിക്ഷേപങ്ങളില്‍ മുന്‍ഗണന കിട്ടണം.

8. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പ്രത്യേകിച്ചും ഗ്രാമീണ മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്ന നിലയില്‍ സ്ഥൂല സാമ്പത്തിക നയങ്ങള്‍ തിരുത്തുകയും ഇത്തരം നിക്ഷേപങ്ങള്‍ ഉണ്ടാവുകയും ചെയ്താല്‍ ഗ്രാമീണ തൊഴിലവസരങ്ങള്‍ വളരുന്നതിനുള്ള പ്രവണതകള്‍ ശക്തിപ്പെടും. മേന്മയുള്ള തൊഴില്‍ പ്രോല്‍സാഹിപ്പിക്കണം. ഇതിന് തൊഴിലാളികളുടെ നിപുണി വര്‍ദ്ധിപ്പിക്കുന്ന ബൃഹത് പരിശീലന പരിപാടികളും ശേഷി വര്‍ദ്ധനാ പരിപാടികളും വന്‍തോതില്‍ സംഘടിപ്പിക്കണം.

കുടിയേറ്റങ്ങള്‍ വരുംകാലങ്ങളില്‍ വര്‍ദ്ധിച്ചു വരാനിടയുള്ള ഒരു പ്രധാന പ്രശ്നമാണ്. ഇക്കാര്യം പരാമര്‍ശിച്ചുപോകുന്നതിനപ്പുറം വിശദമായി ചര്‍ച്ചചെയ്യാന്‍ ഇവിടെ കഴിഞ്ഞിട്ടില്ല. കുടിയേറ്റങ്ങള്‍ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ സംഭരിക്കാന്‍ കഴിയാത്തതാണ് ഇതിനുകാരണം. വിവിധ തരത്തിലുള്ള വിഷമാവസ്ഥകള്‍ സൃഷ്ടിക്കുന്ന താല്‍ക്കാലികവും നിലനില്‍പ്പില്ലാത്തതുമായ കുടിയേറ്റങ്ങളാണ് ലഭ്യമായ വിവരങ്ങള്‍ അവതരിപ്പിക്കുന്നത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാർഖണ്ഠ് എന്നിവിടങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലേക്കും മറ്റും ജീവനോപാദി തേടിപ്പോക്കുന്നവരും, പഞ്ചാബിലേക്കോ ഹരിയാനയിലേക്കോ കര്‍ഷക തൊഴിലാളികളായി കുടിയേറുന്നവരും, രാജ്യമെമ്പാടുമുള്ള റോഡു പണികളിലും മറ്റും തൊഴിലാളികളായി പോകുന്ന ബീഹാറി കുടിയേറ്റക്കാരും അതാതിടത്തെ ഗ്രാമീണ മേഖലയിലെ പ്രതിസന്ധിയുടെ ഫലമായി ഇതിന് നിര്‍ബന്ധിക്കപ്പെടുന്നവരാണ്. ഈയിടെ മഹാരാഷ്ട്രയിലും ആസ്സാമിലും നടന്ന സംഭവങ്ങള്‍ ഇവരനുഭവിക്കുന്ന ദുസ്ഥിതിയുടെ മരവിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശരിയായ നിലയില്‍ പഠനം നടത്തി കുടിയേറ്റക്കാരുടെ അവകാശങ്ങളെ സംബന്ധിച്ച് കൃത്യമായ മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തി ഇത്തരം പ്രശ്നങ്ങളെ അടിയന്തിരമായി അഭിസംബോധന ചെയ്യാന്‍ ജനാധിപത്യ കര്‍ഷക പ്രസഥാനങ്ങള്‍ തയ്യാറാകണം.

***
പ്രൊഫസർ വെങ്കിടേഷ് ആത്രേയ

(ഈയിടെ വയനാട്ടിൽ നടന്ന കാർഷിക സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഗ്രാമീണ സമ്പദ്ഘടനയേയും കാര്‍ഷിക മേഖലയേയും അഞ്ച് വ്യത്യസ്ഥ രീതികളിലാണ് നവലിബറല്‍ പരിഷ്കാരങ്ങള്‍ ബാധിച്ചിട്ടുള്ളത്. മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകളുടെ, ധനകമ്മി കുറക്കുന്നതിനുവേണ്ടി ചെലവു ചുരുക്കുകയെന്ന ഏക ലക്ഷ്യത്തോടെയുള്ള നടപടികള്‍ കാര്‍ഷിക ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ നീക്കിയതും ഇറക്കുമതിച്ചുങ്കം സാദ്ധ്യമായതിനേക്കാളും വളരെ കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തി നിശ്ചയിച്ചതും ഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിക്കാനും കാര്‍ഷികോ ല്‍പ്പന്നങ്ങളുടെ അഭ്യന്തര വില ഇടിയുന്നതിനും കാരണമാക്കി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ലോക കമ്പോളത്തില്‍ തൊണ്ണൂറുകള്‍ ക്കുശേഷമുണ്ടായ വന്‍തോതിലുള്ള വിലക്കുറവ് പ്രശ്നം രൂക്ഷമാക്കുകയും ചെയ്തു. മൂന്നാമതായി, ധനകാര്യ മേഖലയിലെ ഉദാരവല്‍ക്കരണ നയങ്ങള്‍ കര്‍ഷകരുടെയും ചെറുകിട ഉല്‍പാദകരുടെയും വായ്പാ സാധ്യതകള്‍ കുറഞ്ഞു. പരമ്പരാഗത മേഖലകള്‍ക്കുള്ള പലിശ വര്‍ദ്ധിപ്പിക്കുകയും പരമ്പരാഗത മേഖലകള്‍ക്കുള്ള മുന്‍ഗണന ഇല്ലാതാക്കുകയും ചെയ്തു. കര്‍ഷകരാകട്ടെ പലിശ കൂടിയ മറ്റു വായ്പകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. നാലാമതായി പണക്കമ്മി സൃഷ്ടിക്കുന്ന സ്ഥൂല സാമ്പത്തിക നയങ്ങള്‍ ഗ്രാമീണ മേഖലയുടെ ക്രയശേഷിയിലും അടിസ്ഥാന സൌകര്യങ്ങളിലും വന്‍തോതിലുള്ള തകര്‍ച്ചയുണ്ടാക്കി. ഗ്രാമീണ മേഖലയുടെ വിതരണ ചോദന പ്രവര്‍ത്തനങ്ങളെ ഇത് വളരെ പ്രതികൂലമായി ബാധിച്ചു. കാര്‍ഷിക മേഖലക്കു പുറമേ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളെപ്പോലും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണുണ്ടായത്. അഞ്ചാമതായി പൊതുവിതരണ സംവിധാനത്തിലുണ്ടായ തകര്‍ച്ച ഗ്രാമീണ സമ്പദ്ഘടനയിലെ കുഴപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രാമീണ ദാരിദ്യ്രത്തിന്റെ വ്യാപ്തി കൂട്ടുന്നതിനും ഇടയാക്കി. ഇത്തരത്തിലുള്ള നയങ്ങള്‍ രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥയെ ദോഷകരമായി ബാധിച്ചതിന്റെ ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരും വിദഗ്ദന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Aarushi said...

ഒന്നും വിഷമിക്കേണ്ട എല്ലാം ശരിയാക്കിതരാം,മന്‍ മോഹന്‍ ജി ഉണ്ടല്ലോ, ഒരു കാര്യം ചെയ്യുക, ബംഗാളില്‍ നിന്നും കിട്ടുന്ന ആ പത്തിരുപത്‌ സീറ്റു കൊണ്ടു വെളിയില്‍ നിന്നു സോണിയാജിയെ പിന്താങ്ങുക, ലാവ്‌ ലിന്‍ അല്‍പ്പം സ്ളോ ആക്കി തരുകയും ചെയ്യാം, നാണിക്കേണ്ട കാര്യമില്ല വര്‍ ഗീയതയെ ചെറുക്കാന്‍ സോനിയാജിയെ പിന്തങ്ങി എന്നു പറഞ്ഞാല്‍ മതി , ആ പഴയ പുത്തൂരം അടവ്‌, കേരളത്തീന്നു വല്ലവരും ജയിക്കുമെങ്കില്‍ അവരും കൂടിക്കോട്ടേ ഒട്ടും മുഷിയില്ല

Anonymous said...

എനിച്ചും ആര്‍ഷിമാമയെപ്പോലെ അരിയെത്തര പോസ്റ്റിനു പയരഞ്ഞാഴി കമന്റിടാന്‍ പടിക്കണം.