Tuesday, December 29, 2009

ടെലിവിഷന്റെ അമ്പതാണ്ട്; എന്തും മറച്ചു വയ്ക്കാം

ഇന്ത്യയില്‍ ദൃശ്യമാധ്യമ സംപ്രേഷണത്തിന് അരനൂറ്റാണ്ട് തികഞ്ഞുവെന്ന പ്രത്യേകതയോടെയാണ് ഈ വര്‍ഷം (2009) കടന്നു പോകുന്നത്. 1959ല്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തിലാണ് ദൃശ്യവിപ്ളവത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത്. ഡല്‍ഹിയിലെ 80 ഗ്രാമങ്ങളിലുള്ളവര്‍ക്ക് ടെലിവിഷന്‍ എന്ന അത്ഭുതപ്പെട്ടിയിലൂടെ അവിശ്വസനീയ കാഴ്ചയൊരുക്കിയായിരുന്നു ആരംഭം. അത് വളര്‍ന്ന് ഇന്ന് ഉറക്കമില്ലാത്ത ചാനല്‍ യുദ്ധങ്ങളില്‍ എത്തിനില്‍ക്കുന്നു. അത്ഭുതാവഹമായ വളര്‍ച്ച സാങ്കേതികമായി ഇന്ത്യ ഈ രംഗത്ത് നേടിയെന്നതില്‍ രണ്ടഭിപ്രായമില്ല. അരനൂറ്റാണ്ടിലെ ആദ്യ 35 വര്‍ഷം സ്വപ്‌നം കാണാന്‍ കഴിയാത്തത്ര വികാസം പിന്നീട് വന്ന 15 വര്‍ഷത്തിനിടെ ദൃശ്യമാധ്യമ രംഗം നേടുകയും ചെയ്തു. എന്നാല്‍ 'മിനിസ്‌ക്രീന്‍' വികാസത്തിന്റെ ഫലപ്രാപ്തിയുടെ കാര്യത്തില്‍, പ്രത്യേകിച്ച് സാമൂഹ്യ ഫലപ്രാപ്തിയില്‍ നിരാശയുടെ 'ബിഗ്‌സ്‌ക്രീനാ' ണ് ഇന്ത്യയില്‍ തെളിയുന്നത്. സ്വകാര്യ ചാനലുകളുടെ കേളീരംഗമായി നമ്മുടെ ദൃശ്യസംവേദന ലോകം മാറി എന്നതുമാത്രമാണ് വളര്‍ച്ചയിലുണ്ടായ 'മെച്ചം'. രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ദരിദ്രനാരായണന്മാര്‍ ഈ ചാനല്‍പടയുടെ വെളിമ്പറിമ്പിലാണ് വസിക്കുന്നത് എന്നത് സത്യവും. നമ്മുടേതുപോലൊരു രാജ്യത്ത് ജനകീയ വിദ്യാഭ്യാസത്തിനാകണം ടെലിവിഷന്‍ പൂര്‍ണമായും ഉപയോഗിക്കേണ്ടത് എന്ന വിക്രം സാരാഭായിയുടെ വാക്കുകളെ സമര്‍ഥമായി ധിക്കരിക്കാനാണ് ടെലിവിഷന്‍ അര നൂറ്റാണ്ട് ഉപയോഗിച്ചത് എന്നതിന് മാധ്യമ ദൃശ്യ ചരിത്രം തന്നെയാണ് സാക്ഷി.

അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രീതി പിടിച്ചുപറ്റി മുന്‍നിരയില്‍ നില്‍ക്കുക, അതിലൂടെ പരമാവധി പരസ്യം കൊയ്യുക-ലാഭംകൊയ്യുക-എന്ന ഒറ്റ അജണ്ട മാത്രമാണ് ഇവിടുത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ളത് എന്ന് കണ്ണടച്ച് പറയാനാകില്ല. കാരണം ലാഭമുണ്ടാക്കുകയെന്നതിനൊപ്പം തന്നെ, അല്ലെങ്കില്‍ അതിനേക്കാളേറെ പ്രാധാന്യം പൊതുതെരഞ്ഞെടുപ്പ് വരുമ്പോള്‍ചില പ്രത്യേക പാര്‍ടിയെ അല്ലെങ്കില്‍ സഖ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തിന് ഇവര്‍ നല്‍കുന്നുണ്ട്. അവിടെ ഒരു താല്‍പ്പര്യം ജനിക്കുന്നു: ഈ നാട് ആര് ഭരിക്കണമെന്ന താല്‍പ്പര്യം. അതിനുള്ള തയ്യാറെടുപ്പും മറ്റു സമയങ്ങളിലെല്ലാം വളരെ ആസൂത്രിമായി വിദേശി-സ്വദേശി മാധ്യമ മുതലാളിമാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങള്‍ അഥവാ ദൃശ്യമാധ്യമ മുതലാളിമാര്‍ സ്വമേധയാ ഇങ്ങനെയൊരു നിലപാടെടുക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ചില രാഷ്‌ട്രീയ പാര്‍ടികള്‍ മാധ്യമങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യാന്‍ കോടിക്കണക്കിന് രൂപ അങ്ങോട്ടെറിയുന്നത്. തങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതിച്ചും പറയിപ്പിച്ചും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇവര്‍ ശ്രമിച്ചത് മാധ്യമങ്ങള്‍ക്ക് പണം വാരിക്കോരിയെറിഞ്ഞാണ്. അതായത് മാധ്യമപ്രവര്‍ത്തകരെയല്ല അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങളെ തന്നെ വിലയ്ക്കെടുക്കുന്നു,പത്രങ്ങളെയും ചാനലുകളെയും. ഒരുതരം കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ. ഒരു പക്ഷേ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഹീനമായ മാധ്യമമുഖമാണ് ദൃശ്യമാവുന്നത്.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ 'കച്ചവടം' ഒടുവില്‍ മാധ്യമ പ്രവര്‍ത്തകനായ പി സായ്‌നാഥിന്റെ കണ്ടെത്തിലിലൂടെ പുറത്തുവന്നു. മാധ്യമപ്രവര്‍ത്തകര്‍ എന്നു പറയുന്ന സമൂഹത്തിന് സംഭവിച്ച ലജ്ജാകരമായ അധഃപതനം കൂടിയാണിത്. പേരുകേട്ട പത്രങ്ങള്‍പോലും ഇത്തരമൊരു അഴുക്കുകുളത്തിലേക്ക് എടുത്തുചാടിയതിന് മാധ്യമ സംസ്‌ക്കാരത്തില്‍ വന്ന മാറ്റത്തിന് സുപ്രധാന പങ്കുണ്ട്. അഴുക്കുപുരണ്ട അത്തരമൊരു സംസ്‌ക്കാരം ഇന്ത്യയിലേക്ക് ഇറക്കിയതില്‍ മുഖ്യ പങ്ക് യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്ന ടെലിവിഷന്‍ ചാനലുകള്‍ക്കുമാണ്. ഇന്ത്യന്‍ മാധ്യമ-ദൃശ്യമാധ്യമ രംഗം ഈവിധത്തിലേ എത്തൂ എന്ന് അതിന്റെ അരനൂറ്റാണ്ടിലെ കണക്കെടുപ്പിലൂടെ പൂര്‍ണമായി ബോധ്യപ്പെടും. അഥവാ ഇങ്ങനെയേ ആകാവൂ എന്ന് ഈ ഭൂതഗണങ്ങളെ കെട്ടഴിച്ചു വിട്ടവര്‍ തീരുമാനിച്ചിരിന്നു എന്നു കാണാം.

ചെറുകിട ചാനലുകള്‍ അതായത് ചുരുക്കം പ്രദേശത്ത് മാത്രം ദൃശ്യപരിധിയുള്ള പ്രാദേശിക ചാനലുകള്‍ വാര്‍ത്തയ്‌ക്ക് പണം വാങ്ങുന്ന രീതി നേരത്തെ തന്നെയുണ്ട്. അപ്രധാനമായ പല പരിപാടികളും സമ്മേളനങ്ങളും ഉത്സവങ്ങളും മറ്റും ഇങ്ങനെ വാര്‍ത്തയില്‍ നിറയാറുണ്ട്. വമ്പന്‍ ചാനലുകളുമായി മത്സരിച്ചുപോകാനുള്ള ഇവരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അതൊരു മഹാ അപരാധമായി ആരും കണ്ടിട്ടില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലായ തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ സാമാജിക സഭക്കും കോടതിക്കും ഉദ്യോഗസ്ഥ സംവിധാനത്തിനും സമാനമായി ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് ജീര്‍ണതയാണ് സൂചിപ്പിക്കുന്നത്. മഹാരാഷ്‌ട്രയില്‍ സ്ഥാനാര്‍ഥികള്‍ക്കായി 'സ്ളോട്ടു'കള്‍ വിറ്റുകൊണ്ട് ചാനലുകളാണ് പത്രങ്ങളെയും ഇക്കാര്യത്തില്‍ നയിച്ചത് എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. 'കവറേജ് പാക്കേജു'കളായിരുന്നു. സ്ഥാനാര്‍ഥിയോടൊപ്പം സഞ്ചരിക്കാന്‍ നിശ്ചിത തുകയുടെ പാക്കേജ് വേറെ. തന്റെ പ്രദേശത്തെ വോട്ടര്‍മാര്‍ക്കിടയില്‍ മാത്രം പ്രചരിപ്പിക്കാനായി മാധ്യമങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ഥി ഒരു കോടി രൂപ ചെലവഴിച്ചതും വാര്‍ത്തയായി. ഇതൊരു ശീലമാകുന്നതോടെ നിശ്ചിത തുക മാധ്യമങ്ങള്‍ക്കായി മാറ്റിവയ്‌ക്കാനുള്ളവര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ അതായത്, മഹത്തായ ജനാധിപത്യ പ്രക്രിയ എത്തും. ഇത് പണം കൈയിലുള്ളവനും മനസ്സിലാക്കിയിട്ടുണ്ട്. പത്തുകോടിയിലധികം സ്വത്തുള്ള എംഎല്‍എ മാരുടെ എണ്ണം മഹാരാഷ്‌ട്രയില്‍ മാത്രം 108 ല്‍ നിന്ന് 184 ആയി ഇക്കുറി വര്‍ധിച്ചു. വര്‍ധന 70 ശതമാനം! ലോൿസഭയില്‍ ഏതാണ്ട് ഇതേ കണക്കില്‍ തന്നെയാണ് കോടീശ്വരന്മാരുടെ പട്ടിക-എന്നുവച്ചാല്‍ 'സംരക്ഷിത പട്ടിക'. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയ പണം ഇവരെങ്ങനെ തിരിച്ചുപിടിക്കും? അഴിമതിയല്ലാതെ മറ്റൊരു മാജിക്കും രാഷ്‌ട്രീയത്തിലില്ല.

പക്ഷേ, ഇങ്ങനെ പണച്ചാക്കുകള്‍ ജയിച്ചുപോകുമ്പോള്‍ നിശബ്‌ദരായത് ആരൊക്കെയാണ്. കുടിലില്‍ നിന്ന് ചെറ്റയിലേക്കും പഴന്തുണിയില്‍ നിന്ന് കീറത്തുണിയിലേക്കും 'വികസിക്കു'ന്നവന്റെ ശബ്‌ദം ഉയര്‍ത്താമെന്നു കരുതി ആരെങ്കിലും മഹാരാഷ്‌ട്ര നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കില്‍ അവന്റെ ശബ്‌ദം ആരു കേട്ടു ? അവര്‍ക്കു പറയാനുള്ളത് ആര് കേട്ടു ? സപ്‌തവര്‍ണത്തില്‍ ചാനലുകള്‍ കെട്ടുകാഴ്‌ചയവതരിപ്പിച്ച സ്ഥാനാര്‍ഥികളുടെ മുന്‍കാല പ്രവര്‍ത്തനത്തെ, അവരുടെ ജനസേവനത്തെ വിലയിരുത്താന്‍ മണ്ഡലത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ അത് പുറത്തുകൊണ്ടുവരാന്‍ ആരുണ്ട്. മഹാരാഷ്‌ട്ര ഒരുദാഹരണം മാത്രം. ചുരുക്കത്തില്‍ ഞങ്ങളുടെ ആവശ്യം ഇന്നതൊക്കെയാണ്, ഞങ്ങള്‍ക്ക് ലഭിക്കുന്നത് ഇതൊക്കെയാണ് എന്ന് വോട്ടര്‍മാര്‍ക്ക് പറയാനുണ്ട്. ആ ശബ്‌ദം പുറത്തു വരുന്നില്ല എന്നതാണ് തെരഞ്ഞെടുപ്പുകാലത്തെ പ്രശ്‌നം. അതു കൊണ്ടുവരാന്‍ ബാധ്യസ്ഥരായവരാണ് പണപ്പെട്ടി പൂട്ടി വാങ്ങി, തുറസായിരുന്ന മാധ്യമ സ്ഥലങ്ങള്‍ തീറെഴുതിക്കൊടുത്തത്. കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പോടെയാണ് ഈ പ്രവണത ശക്തിപ്പെട്ടത്.

'നിശബ്ദനാക്കപ്പെട്ടവന്റെ ആത്മഗതം' (A Mute's Soliloquy) എന്ന ഓര്‍മക്കുറിപ്പുകളില്‍ ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യപോരാളിയും പത്രപ്രവര്‍ത്തകനുമായ പ്രമോദ്യ അനന്ത ടോര്‍ തന്റെ ജയില്‍വാസകാലത്ത് മാധ്യമങ്ങള്‍ ആശ്വാസം പകര്‍ന്ന കഥ പറയുന്നുണ്ട്. കൂട്ടത്തോടെ കൊന്നൊടുക്കിയാല്‍ പോലും ലോകമറിയാത്ത ദ്വീപിലെ ജയിലറകളില്‍ നടന്ന ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിച്ച് ലോകത്തോട് പറഞ്ഞതും കുറെയധികം പേരെ മോചിപ്പിക്കാന്‍ കഴിഞ്ഞതും മറ്റും. അത് ആ രാജ്യത്തിന്റെ വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകവുമായി. അതേസമയം വെനിസ്വേലയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ജനതയുടെ കഷ്ടപ്പാടുകളെ മറച്ചുവയ്‌ക്കുകയും ജനകീയ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ താറടിച്ചുകാണിക്കുകയും ചെയ്‌ത മാധ്യമങ്ങളെ പ്രേക്ഷകരായ ജനങ്ങള്‍ തന്നെ തിരുത്തിയ സംഭവം. അത്തരം ചാനലുകളെയും പത്രങ്ങളെയും മാത്രമല്ല അവയില്‍ പരസ്യം വരുന്ന ഉല്‍പ്പന്നങ്ങളും ബഹിഷ്‌ക്കരിക്കാന്‍ വെനീസുലയിലെ ജനങ്ങള്‍ പരിശീലിച്ചു. "മാധ്യമങ്ങള്‍ വിഷം പകരുന്നതു നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്കായില്ല'' എന്നാണ് ഹ്യൂഗോ ഷാവേസ് അതേക്കുറിച്ച് പറഞ്ഞത്. ജനകീയ ബഹിഷ്‌ക്കരണം മൂലം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ അനുഭവം വന്‍ സര്‍ക്കുലേഷനുണ്ടായിരുന്ന 'ക്വിന്റോ ദിയ' പത്രവും മികച്ച റേറ്റിങ്ങില്‍ നിന്ന 'ഗ്ളോബോവിഷന്‍' ചാനലും പരസ്യമായി സമ്മതിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ രണ്ട് അറ്റങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങളാണ് മേല്‍ പറഞ്ഞത്. സമാനമായ സ്ഥിതിയിലല്ലെങ്കിലും ഇന്ത്യയെ പോലൊരു രാജ്യത്തും മാധ്യമങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളും അവരുടെ മനപ്പൂര്‍വമായ അവഗണനമൂലം പുറത്തുവരാത്ത ജനങ്ങളുടെ കഷ്‌ടപ്പാടുകളും പല തടസങ്ങളുമുണ്ടാക്കുന്നു. പ്രത്യേകിച്ച് ജനകീയ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്നതിന്. ഇന്ത്യ ശീലിച്ച ഒരു ദൃശ്യസംസ്‌ക്കാരം ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആ സംസ്‌ക്കാരം രൂപപ്പെടുത്തുന്നതില്‍ ദൂരദര്‍ശന് ചെറുതല്ലാത്ത പങ്കുണ്ട്.

ദൂരദര്‍ശന്റെ കാലം

ദൃശ്യമാധ്യമ രംഗത്ത് 35 വര്‍ഷത്തോളം ഇന്ത്യയിലെ കുത്തകയായി വാണ ദൂരദര്‍ശന്റെ പ്രവര്‍ത്തനത്തിലുള്ള മടുപ്പും അതിനോടുള്ള എതിര്‍പ്പുമാണ് സ്വകാര്യ ചാനലുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വളരാന്‍ കാരണം. ഈ സ്വാധീനത്തെ അതിസമര്‍ഥമായി അവര്‍ മുതലെടുക്കുകയാണ്. അതേസമയം ദൂരദര്‍ശന്‍ തുടങ്ങിയപ്പോഴുണ്ടായ ഉദ്ദേശ്യ ലക്ഷ്യങ്ങളും ആദ്യകാല പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ ഹൃദയം തൊട്ടറിയാനുള്ള ശ്രമമായിരുന്നു എന്നും കാണാം. ദൂരദര്‍ശന്‍ ആദ്യം ഏറ്റെടുത്ത ദൌത്യം വികസനസന്ദേശം ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു. സൌജന്യമായി ടെലിവിഷന്‍ കാണാനുള്ള സൌകര്യമൊരുക്കാനും ജനകീയ വിദ്യാഭ്യാസത്തന് ഉപയുക്തമാക്കാനും മറ്റുമുള്ള ദൂരദര്‍ശന്റെ തീരുമാനം തീര്‍ച്ചയായും ഇന്ത്യ പോലൊരു രാജ്യത്ത് ഏറ്റവും അനുകൂലവുമായിരുന്നു. വളരെ ചുരുക്കം പേരിലേക്കു മാത്രമാണ് കറുപ്പും വെളുപ്പും കലര്‍ന്ന ചലിക്കുന്ന ചിത്രങ്ങള്‍ എത്തിയതെങ്കിലും അതിന്റെ ശക്തിയും ആത്മാര്‍ഥതയും ചോദ്യം ചെയ്യാനേ കഴിയില്ല. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യ വിചാരം, വൃക്ഷം നട്ടുപിടിപ്പിക്കാനുള്ള പ്രേരണ തുടങ്ങി പല സന്ദേശങ്ങളും കുറേപേരിലെങ്കിലും രൂഢമൂലമാക്കാന്‍ അക്കാലത്ത് ദൂരദര്‍ശനു കഴിഞ്ഞു. സര്‍ക്കാര്‍ പക്ഷ മാധ്യമമാണെങ്കിലും സ്വതന്ത്രസ്വഭാവമുള്ള അനവധി പരിപാടികള്‍ ദൂരദര്‍ശന്റെ മുഖമുദ്രയായിരുന്നു.

അടിയന്തരാവസ്ഥയോടെയാണ് ദൂരദര്‍ശനെ രാജ്യം ഭരിക്കുന്നവര്‍ സ്വന്തം രാഷ്‌ട്രീയത്തിന്റെ പ്രചാരണോപാധിയായും എതിര്‍ ശബ്‌ദങ്ങളെ അവഗണിക്കാനും ഉപയോഗിച്ചു തുടങ്ങിയത്. 1975-76 കാലത്ത് ന്യൂഡല്‍ഹിയില്‍ നിന്ന് കല്‍ക്കത്തയിലേക്കും മദ്രാസിലേക്കും ലഖ്‌നൌവിലേക്കും ദൂരദര്‍ശന്‍ കടന്നെത്തുന്നത് അടിയന്തരാവസ്ഥാ അനുകൂല സന്ദേശങ്ങളുമായാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തലവേദനയായ പുത്രന്‍ സഞ്ജയ്‌ഗാന്ധിയുടെ അഞ്ചിനപരിപാടിയുടെ ഭാഗം. അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിക്കുന്ന ജയപ്രകാശ് നാരായണനെ പോലുള്ള നേതാക്കളുടെ പേരു പോലും ദൂരദര്‍ശനില്‍ ഉച്ചരിച്ചു കൂട. അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന താരങ്ങളുടെ സിനിമ മാത്രമേ സംപ്രേഷണം ചെയ്യാവു.അടിയന്തരാവസഥക്കെതിരെ രാജ്യത്ത് നാനാഭാഗങ്ങളില്‍ റാലി നടക്കുമ്പോള്‍ ദൂരദര്‍ശനില്‍ 'ബോബി' പോലുള്ള ഹിറ്റ് സിനിമകള്‍ ഓടിച്ചു. പക്ഷേ റാലിയിലേക്കായിരുന്നു ജനം പോയത്.

കളര്‍, ഏഷ്യാഡ്, പരസ്യം

എണ്‍പതുകളുടെ ആദ്യം കളര്‍ ടി വി യുടെ വരവായി. ഇത് സംവേദന വികാസത്തിന് ദോഷം ചെയ്യുമെന്ന് ചില ബുദ്ധിജീവികള്‍ പറഞ്ഞപ്പോള്‍ സര്‍ക്കാരും ഒന്നു ശങ്കിച്ചു. പക്ഷേ കളര്‍ ടെലിവിഷന്‍ വന്നേ പറ്റൂ എന്ന സ്ഥിതി 'ഏഷ്യാഡി'ന്റെ വരവോടെ സമാഗതമായി. ലോകപരസ്യ വിപണിയാണ് ഏഷ്യാഡ് ഇന്ത്യയില്‍ തുറന്നത്. ടെലിവിഷനെന്ന മാധ്യമത്തിലൂടെ ഇന്ത്യന്‍ വിപണിയെ വളരെ എളുപ്പം കൈയിലെടുക്കാമെന്ന് ലോകത്തെ വ്യാപാര കുത്തകകള്‍ അന്ന് മനസ്സിലാക്കി. അടുക്കളയെ ലഘൂകരിച്ച് വയറിനെ വിപുലീകരിച്ച നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ മഹാരാജ്യത്തിന്റെ വീട്ടകങ്ങളിലേക്ക് വ്യാപിച്ചത് അങ്ങനെയാണ്.

ടെലിവിഷനെ ആവേശത്തോടെ സ്വീകരിച്ച സമൂഹം അതിനെ നിരാകരിക്കാനും തുടങ്ങിയ കാലമാണ് പിന്നീട് വന്നത്. തങ്ങളുടെ സര്‍ക്കാര്‍ വിധേയത്വം പ്രകടമാക്കുക മാത്രമായി ദൂരദര്‍ശന്‍ പരിപാടികള്‍. തെരഞ്ഞെടുപ്പില്‍ ആദ്യമായി പരസ്യമായി ബൂത്ത്പിടുത്തം നടത്തിയതിന്റെ 80 കളിലെ ഫൂട്ടേജുകള്‍ വെളിച്ചം കണ്ടില്ല. ദൂരദര്‍ശന്റെ ആര്‍കൈവ്സില്‍ അവ ഭദ്രമായിരുന്നു.

സ്വയം ചെറുതാകുന്നതുപോലെ ദൂരദര്‍ശന് അക്കാലത്ത് തോന്നിത്തുടങ്ങിക്കാണണം. എണ്‍പതുകളിലാണ് ദൂരദര്‍ശന്റെ വാതിലുകള്‍ ബോളിവുഡിനായി തുറന്നുകൊടുക്കുന്നത്. ആറരലക്ഷം ടെലിവിഷന്‍ സെറ്റുകള്‍ മാത്രമാണ് രാജ്യത്ത് അക്കാലത്തുണ്ടായിരുന്നതെങ്കിലും പുതിയ പരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടു. വിനോദ ഉപാധി എന്ന നിലയില്‍ ലോകദൃശ്യമാധ്യമരംഗം വന്‍ വളര്‍ച്ച നേടുന്ന കാലം കൂടിയായിരുന്നു. മധ്യവര്‍ഗ കുടുംബങ്ങളിലെ കൊച്ചുവൈരങ്ങളുടെ കഥപറയുന്ന വമ്പന്‍ സീരിയലുകളും താരങ്ങള്‍ മുഖംകാണിച്ച പ്രത്യേക പരിപാടികളും തുടങ്ങി. കുസൃതിച്ചോദ്യങ്ങളും മറ്റുമുള്ള ക്വിസ് പരിപാടികള്‍പോലും അശ്ളീല 'കാറ്റഗറി'യായതിനാല്‍ രാത്രി വൈകിമാത്രമേ സംപ്രേഷണം ചെയ്‌തുള്ളൂ. ക്ളാസിക്കല്‍ കലകളും സംഗീതവും ഉള്‍പ്പെടുത്തിയ പരിപാടികളുണ്ടായി. 'വെയിറ്റിങ് ഫോര്‍ ഗോദോ' (ഗോദയെ കാത്ത്) പോലുള്ള നാടകങ്ങള്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയും മറ്റും അവതരിപ്പിച്ചത് ഇക്കാലത്താണ്. പക്ഷേ, ദൂരദര്‍ശന്റെ മുന്നില്‍ ഉന്നത മധ്യവര്‍ഗകുടുംബങ്ങളും ബുദ്ധിജീവികളും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് അക്കാലത്തെ പരിപാടികളുടെ നിര ഓര്‍മിപ്പിക്കുന്നുണ്ട്.

വാര്‍ത്താ സംപ്രേഷണത്തിലും മാറ്റം വന്നു. ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്ന മാധ്യമം എന്ന നിലയില്‍ ടി വി വാര്‍ത്തക്ക് വലിയ വിശ്വാസ്യത ഉണ്ടായിരുന്നു. ടി വി യാകട്ടെ ദൂരദര്‍ശന്‍ മാത്രം. എന്നാല്‍ ഈ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടുന്നവിധമായിരുന്നു പലപ്പോഴും വിധേയത്വം നിറഞ്ഞ വാര്‍ത്തകള്‍ കൊണ്ടുള്ള കളി. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും വാര്‍ത്തകൊടുക്കാതെ സര്‍ക്കാരിനുവേണ്ടി ഒളിച്ചു വച്ചു. ഒരു പക്ഷേ ഇതിലൂടെ രാജ്യത്തിന് ജാഗ്രതപ്പെടാനും തയ്യാറെടുക്കാനുമുള്ള അവസരം ദൂരദര്‍ശന്‍ നഷ്ടപ്പെടുത്തി. എന്നാല്‍ പഞ്ചാബില്‍ ഖലിസ്ഥാന്‍ പ്രസ്ഥാനം ശക്തമായതോടെ ഒളിക്കാന്‍ കഴിയില്ലെന്നായി. മാത്രമല്ല, വളരെ ദൂരെയെന്നു കരുതിയ തീവ്രവാദം അടുത്തെത്തുകയും ചെയ്തു. അങ്ങിനെയാണ് 'ആന്റി സോഷ്യല്‍ എലമെന്റ്', മിലിറ്റന്റ്, ക്രോസ് ബോര്‍ഡര്‍ ടെററിസം' തുടങ്ങിയ ഇംഗ്ളീഷ് വാക്കുകള്‍ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമാവുന്നത്. പ്രത്യക്ഷത്തില്‍ രാജ്യം തീവ്രവാദ ഭീഷണിയിലാണ് എന്ന് വൈകി പുറത്തു പറഞ്ഞെങ്കിലും രാജ്യത്തെ ഏക ചാനല്‍ എന്ന നിലയില്‍ ഉത്തരവാദിത്തം കാണിക്കാത്ത നടപടിയായി അത് എന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. അക്രമികളുടെ മതം നോക്കി പക്ഷംപിടിക്കുന്ന സ്വഭാവം ഇന്നും ഇന്ത്യന്‍ മാധ്യമങ്ങളുടെ ശൈലിയായത് ഈ പാരമ്പര്യത്തില്‍ നിന്നാണ്. കാശ്‌മീര്‍ തീവ്രവാദത്തെ പെരുപ്പിച്ച് അവതരിപ്പിക്കുകയും മറ്റു മേഖലകളിലെ തീവ്രവാദത്തെ കുറച്ചുകാണുകയും ചെയ്ത വാര്‍ത്തകള്‍ ദൂരദര്‍ശന്റെ സൃഷ്‌ടിയാണ്. ഇത് ഒരു ജനതക്കാകെ മോശം സന്ദേശമാണ് നല്‍കിയത്. ബാബറി മസ്‌ജിദ് തകര്‍ത്തപ്പോഴും ദൂരദര്‍ശന്‍ പക്ഷപാതകരമായ നിലപാട് എടുത്തു. അവിടെ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തുന്ന പ്രവൃത്തികളും അവയുടെ പോക്കും ദൂരദര്‍ശന് വളരെ മുന്‍കൂട്ടി അറിയാമായിരുന്നുവെങ്കിലും അത് വാര്‍ത്തയാക്കാനോ തടയാനാവശ്യമായ മുന്‍കരുതലിനായി ജനങ്ങളെ സജ്ജരാക്കാനോ ശ്രമിച്ചില്ല. പ്രശ്‌നത്തിന്റെ ഗൌരവം ഏവരെയും ബോധ്യപ്പെടുത്താനെങ്കിലും ദൂരദര്‍ശനാവുമായിരുന്നു. കോണ്‍ഗ്രസാണ് ഭരണത്തിലുള്ളതെന്നതിനാല്‍ അത്തരം വാര്‍ത്തകള്‍ വന്നാലും സര്‍ക്കാരിനെതിരായ വാര്‍ത്തയായി വ്യാഖ്യാനിക്കുമായിരുന്നില്ല. പക്ഷേ, ദൂരദര്‍ശന്റെ തലപ്പത്തുള്ളവര്‍ക്ക് ചില അനുഭാവങ്ങളുണ്ടായിരുന്നുവെന്ന് അവരുടെ മൌനം തെളിയിച്ചു.

പ്രണോയ്റോയിയും മറ്റും

ഏതായാലും വാര്‍ത്താ അവതരണത്തിലും വാര്‍ത്താ അധിഷ്‌ഠിത പരിപാടികളിലും ദൂരദര്‍ശന്‍ സ്വയം പരാജയം സമ്മതിച്ചുകൊണ്ടാണ് 90 ല്‍ ഇന്ത്യാ ടുഡെയ്ക്കും ((ആജ്‌ തക് ) എന്‍ഡിടിവി ക്കും 'ന്യൂസ് സ്ളോട്ടു' കള്‍ അനുവദിച്ചത്. സ്വതന്ത്ര സ്വഭാവമുണ്ടായിരുന്ന ഇവരുടെ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടു. സര്‍ക്കാരിന്റെ നയപരിപാടികള്‍ സ്വകാര്യ മേഖലയ്‌ക്ക് ഊന്നല്‍ കൊടുക്കുന്ന വിധം മാറിത്തുടങ്ങിയതും ഇക്കാലത്താണ്. വരാന്‍പോകുന്ന തുറന്നകാലത്തിന് നാന്ദി കുറിച്ച് ദൂരദര്‍ശന്‍ ഒരു മുഴം മുമ്പേ എറിയുകയായിരുന്നു. പ്രണോയ് റോയിയും മറ്റും വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ജനവിഭാഗത്തിനിടയില്‍ അറിയപ്പെട്ടത് 'ദി വേള്‍ഡ് ദിസ് വീക്ക്' പോലുള്ള പരിപാടികളിലൂടെയാണ്. അവതരണത്തിന്റെ ഇന്ത്യന്‍ മാതൃകയായി പോലും പലരും പ്രണോയ് റോയിയെ വിശേഷിപ്പിച്ചു. എന്നാല്‍ ഇവരുടെ പരിപാടികള്‍ ദൂരദര്‍ശനില്‍ അധികകാലം തുടര്‍ന്നില്ല. സ്വകാര്യ ചാനലുകള്‍ക്ക് അനുവാദം കൊടുത്തതോടെ ആജ് തകും, എന്‍ഡിടിവി യും സ്വന്തമായി ചാനലുകള്‍ തുടങ്ങി. രണ്ടു ചാനലുകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ചാനലുകളുടെ ഒരു പട തന്നെയാണ് ഇന്ത്യന്‍ ശൂന്യാകാശത്ത് പറന്നുനടന്നത്. ഡാം പൊട്ടിയൊഴുകുന്നതുപോലെ തൊണ്ണൂറുകളിലെ ഈ ചാനല്‍ വ്യാപനത്തോടൊപ്പം ഇന്ത്യയിലേക്കെത്തിയത് ആഗോളവല്‍ക്കരണം കൂടിയാണ്. ദൃശ്യമാധ്യമ മേഖലയുടെ നാളതുവരെയുണ്ടായിരുന്ന സ്വഭാവവും സംസ്‌ക്കാരവും അടിമുടി മാറുന്നതാണ് പിന്നീട് കണ്ടത്. നിരവധി ചാനലുകള്‍ വരുന്നതിലൂടെ വാര്‍ത്തകള്‍ തമസ്‌ക്കരിക്കാനാവില്ലെന്നും സര്‍ക്കാരിനു വേണ്ടി മാത്രം വാര്‍ത്തവായിക്കുന്ന ശൈലി അവസാനിക്കുമെന്നും സത്യമായ വാര്‍ത്തകളുടെ പുതുയുഗം പിറക്കുമെന്നും സ്വപ്‌നം കണ്ട പ്രേക്ഷകര്‍ക്ക്, പക്ഷേ തെറ്റി.

ഈയിടെ പുറത്തുവന്ന ഒരു സത്യവുമായി കൂട്ടിച്ചേര്‍ത്ത് പ്രസ്‌തുത വിഷയത്തിലേക്ക് കടക്കാം. മലയാളത്തിലെ ഒരു ചാനലില്‍ സീസണുകളായി തുടരുന്ന റിയാലിറ്റി ഷോയാണ് ഇവിടെ താരം. വടക്കുന്നാഥന്‍ എന്ന സിനിമയിലെ 'ഗംഗേ....'എന്ന പാട്ട് മേല്‍പ്പറഞ്ഞ റിയാലിറ്റി ഷോയില്‍ തൊണ്ടകീറി പാടി വശംകെട്ട അനില്‍ എന്ന യുവാവിനെ രണ്ട് വിധികര്‍ത്താക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലവിളിച്ചത് കണ്ടിട്ടാകണം യേശുദാസ് ആ പാട്ടിനു പിന്നിലുള്ള രഹസ്യം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്: ആ പാട്ട് താന്‍ ഇത്രയൊന്നും നീട്ടിയിട്ടില്ലെന്നും തന്റെ ചങ്ങാതിയായ സായിപ്പിന്റെ എഡിറ്റിങ് വിദ്യയായിരുന്നുവെന്നുമാണ് യേശുദാസ് വെളിപ്പെടുത്തിയത്. പീഡനവിദ്വാന്മാരായ വിധികര്‍ത്താക്കള്‍ സ്വയം പീഡിപ്പിക്കപ്പെടട്ടെ. ആധുനിക സാങ്കേതിക വിദ്യയുടെ ഒളിച്ചുകളികള്‍ കാണിക്കാന്‍ ഇതിനേക്കാള്‍ നല്ല ഉദാഹരണമില്ല എന്നതുകൊണ്ടു മാത്രമാണ് ഇടയ്ക്ക് 'റിയാലിറ്റി ഷോ'യെ പിടിച്ചുകൊണ്ടു വന്നത്. ഒന്നും മറയ്ക്കാനാവില്ലയെന്ന് കാണിച്ച ആധുനിക സാങ്കേതിക വിദ്യ തന്നെ അതിന്റെ ഉപയോക്താക്കള്‍ക്ക് പുറത്ത് കാണിക്കേണ്ടതില്ലെന്ന് തോന്നുന്ന ഏതുകാര്യവും മറയ്ക്കാമെന്നും ഏതു നുണയും വിശ്വസിപ്പിക്കാനാവുമെന്നും കാണിച്ചു തരുന്നു. അതായത് ടെലിവിഷനിലൂടെ കാണുന്നതും കേള്‍ക്കുന്നതും സമ്പൂര്‍ണാര്‍ഥത്തില്‍ വിശ്വസിക്കുന്നത് അബദ്ധത്തിലേക്കുള്ള യാത്രയുടെ ആരംഭമായിരിക്കും എന്നര്‍ഥം.

സൌമ്യമായി വന്ന ആഗോളവല്‍ക്കരണം

ചാനല്‍ യുഗം പിറക്കുന്നതും ആഗോളവല്‍ക്കരണത്തിന്റെ പമ്പ് തുറക്കുന്നതും ഏതാണ്ട് ഒരേകാലത്താണ് എന്ന് നേരത്തെ പറഞ്ഞുവല്ലോ. സ്വന്തമെന്ന പദത്തിനര്‍ഥമില്ല എന്ന് സൌമ്യമായി പറഞ്ഞുകൊണ്ടാണ് ആഗോളവല്‍കരണം ഇന്ത്യയിലേക്ക് കടന്നുവന്നത്. സ്വത്വമെന്ന ചിന്തയെ പടിയടച്ചു പിണ്ഡം വയ്‌ക്കണമെന്നും ആഗോളവല്‍ക്കരണ വക്താക്കള്‍ മൊഴിഞ്ഞു, ഇന്ത്യ കേട്ടു. കാറുകള്‍, വസ്‌ത്രങ്ങള്‍, വിവിധ മോഡലുകള്‍, കംപ്യൂട്ടര്‍ സോഫ്‌ട്‌വെയറുകള്‍, കണ്ടെയ്‌നര്‍ കമ്പനികള്‍, സൂപ്പര്‍-ഡ്യൂപ്പര്‍ മാര്‍ക്കറ്റുകള്‍, മലയെ മറിച്ചിട്ട് എലികളുടെ വലുപ്പത്തിലാക്കി തരാന്‍ കെല്‍പ്പുള്ള കൂറ്റന്‍ യന്ത്രങ്ങള്‍... തൊണ്ണൂറുകളുടെ പകുതിയായപ്പോഴേക്കും ഇന്ത്യന്‍ നഗരങ്ങളുടെ മുഖഛായ മാറിത്തുടങ്ങി. ഈ കുത്തൊഴുക്കിന് കുടപിടിച്ചുകൊണ്ടാണ് ടെലിവിഷന്‍ ചാനലുകള്‍ വിന്ധ്യഹിമാലയ യമുനാ ഗംഗകളില്‍ കണ്ണിനും കാതിനും ഒരു മാത്ര പോലും വിശ്രമം നല്‍കാതെ സ്വയം വിറ്റഴിയാന്‍ തുടങ്ങിയത്. അതോടെ സൌമ്യത പരണത്തു വച്ച് ഇവ തനിസ്വരൂപം വെളിയില്‍ കാണിക്കുകയും ചെയ്‌തു.

രണ്ടു സ്വകാര്യ ചാനലില്‍ നിന്ന് 91 ലെ തുടക്കം 96 ലെത്തിയപ്പോഴേക്കും 50 ചാനലിലേ എത്തിയുള്ളു. പക്ഷേ അപ്പോഴേക്കും 47 ദശലക്ഷം ടെലിവിഷന്‍ സെറ്റുകളായി ഇന്ത്യയിലാകെ. 96 നു ശേഷമുള്ള വളര്‍ച്ച ഞെട്ടിക്കുന്നതായിരുന്നു. 2009 ലെത്തിയപ്പോള്‍ ആകെ ചാനലുകളുടെ എണ്ണം 490! അതില്‍ തന്നെ നൂറ് വാര്‍ത്താ ചാനലുകള്‍. പ്രതിവര്‍ഷം ആറ് ദശലക്ഷം ടെലിവിഷനുകള്‍ വര്‍ധിക്കുന്നു. രാജ്യത്തിന്റെ തന്നെ അജണ്ട നിശ്ചയിക്കാനും തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സമ്മതിച്ചുതന്നാല്‍മതിയെന്ന നിലയിലേക്ക് ഒരു ജനതയെ എത്തിക്കാനും ഈ ചാനല്‍സമൂഹം തുടങ്ങിയതോടെ പ്രതിശബ്‌ദങ്ങളും പ്രതിധ്വനികളും ശബ്‌ദമില്ലാത്ത തരംഗങ്ങളായി മാറാനും തുടങ്ങി. മധ്യവര്‍ത്തിയായ നല്ല പ്രധാനമന്ത്രിയെന്ന ഇമേജിലേക്ക് കെട്ടി ഉയര്‍ത്തി മന്‍മോഹന്‍സിങ്ങിനെ വീണ്ടും അധികാരത്തിലെത്തിച്ചതും, പശ്ചിമ ബംഗാളിലെ നന്ദിഗ്രാമെന്ന ഗ്രാമത്തിലെ പ്രശ്‌നങ്ങളെ രാജ്യവ്യാപക ചര്‍ച്ചയാക്കി ഉയര്‍ത്തിയതും, അതേ ബംഗാളില്‍ മാവോയിസ്‌റ്റുകളുടെ നിരന്തരമായ അക്രമവും കൊലയും നടക്കുമ്പോള്‍ അതില്‍ വലിയ കുഴപ്പമൊന്നുമില്ല എന്ന നിലയില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ ചാനല്‍ സമൂഹത്തിന്റെ അര്‍ഥവ്യാഖ്യാന പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരിനെ രാഷ്‌ട്രീയ പാര്‍ടികള്‍ നിയന്ത്രിക്കുന്നത് ശരിയല്ല, പാര്‍ടി ഭരണത്തിലിടപെടരുത് എന്നു പ്രചരിപ്പിക്കുന്ന ചാനലുകള്‍ (മാധ്യമങ്ങള്‍) തന്നെയാണ് സോണിയാഗാന്ധിയുടെ വാക്കിനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ മാറാതെ പോകുന്ന മന്‍മോഹന്‍സിങ്ങിനെ 'നല്ല ശീല'ക്കാരനാക്കുന്നത്. നന്ദിഗ്രാമില്‍ മനുഷ്യാവകാശം അപ്പാടെ ലംഘിച്ചുവെന്ന് പ്രചരപ്പിച്ച് തത്സമയ വാര്‍ത്തകള്‍ കൊടുത്തവര്‍ ഗ്രാമങ്ങളെ ചുട്ടെരിക്കുന്ന മാവോയിസ്‌റ്റുകളുടെ തീക്കളിയെ പുറത്തറിയിക്കാന്‍ മടിക്കുന്നു. കാരണം ബംഗാളില്‍ എന്തോ താല്‍പ്പര്യം ഈ ചാനല്‍ സമൂഹത്തിനുണ്ട്. ചില അക്രമങ്ങളെ മൂടിവയ്‌ക്കുക മറ്റു ചിലതിനെ പെരുപ്പിക്കുക. ആധുനിക മാധ്യമങ്ങളെ സംബന്ധിച്ച് 'ശരിയായ' ഉപയോഗമാണിത്.

സങ്കല്‍പ്പത്തിനുമപ്പുറം ചാടി കേരളം

ചാനല്‍ സമൂഹത്തിലെ വാലറ്റക്കാരാണെങ്കിലും അവയുടെ സമര്‍ഥമായ ഉപയോഗത്തില്‍ മുമ്പന്മാരായി കേരളത്തിലെ ചാനലുകള്‍ മാറി. നാല് വാര്‍ത്താ ചാനലുള്‍പ്പെടെ 12 ചാനലുകള്‍ സദാസമയവും കണ്ണുതുറക്കുന്നത് ഇത്തിരിപ്പോന്ന ഒരു സംസ്ഥാനത്തെ മൂന്നര കോടി ജനങ്ങളിലേക്കാണ്. ഏറെ പ്രതീക്ഷകളോടെയാണ് മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിനെ 93ല്‍ പ്രേക്ഷകര്‍ എതിരേറ്റത്. പ്രതിബദ്ധതയുള്ള, ഇടതുപക്ഷ അനുഭാവമുള്ള കുറേപേര്‍, ചേര്‍ന്ന് രൂപപ്പെടുത്തിയ സങ്കല്‍പ്പം. ആരാണ് മലയാളിയെന്ന് സ്വയം പഠിപ്പിക്കാനും എന്താണ് ലോകമെന്ന് തുറന്നു ദര്‍ശിക്കാനുമൊക്കെ ആ സങ്കല്‍പ്പത്തിനു കഴിയുമായിരുന്നു. എന്നാല്‍ ഉടമസ്ഥത മാറിയതോടെ അധികം താമസിയാതെ ഏഷ്യാനെറ്റ് തനി എന്റര്‍ടെയ്‌നറായി. ഉടമയുടെ കസേരയില്‍ ലോക മാധ്യമ മുതലാളി മര്‍ഡോക് കൂടി ഇരുന്നതോടെ 'വിനോദ വ്യവസായം' പൂര്‍ണമായി. അക്ഷരാര്‍ഥത്തില്‍ ഏഷ്യാനെറ്റ് സ്ഥാപകരുടെ സങ്കല്‍പ്പങ്ങളെ വേരോടെ നിര്‍ദയം പിഴുതെടുക്കുകയായിരുന്നു. ഏഷ്യാനെറ്റിന്റെ പോക്ക് കണ്ടു തന്നെയാവണം അക്കാലത്ത് കൈരളി ചാനലിന്റെ ആലോചനയുണ്ടായത്. 2000 ചിങ്ങപ്പിറവിയില്‍ കൈരളി ടി വി ജന്മം കൊണ്ടു. കണക്കു ചോദിക്കാന്‍ ലാഭക്കൊതിയനായ ഒരു മുതലാളിയില്ലാത്തതും ഏത് കീഴടക്കലിനും ജനതതിയുടെ സമ്മതിവാങ്ങാനുള്ള ഉപകരണമായി അധഃപതിച്ചിട്ടില്ലാത്തതുകൊണ്ടും പ്രതിരോധത്തിന്റെ കുടയായി കൈരളി നിലകൊള്ളുന്നു. സൂര്യയും, അമൃതയും, ജീവനും, ഇന്ത്യാവിഷനും, മനോരമയും മറ്റും മറ്റുമായി മലയാളിയുടെ ദിനരാത്രങ്ങള്‍ നാള്‍ക്കുനാള്‍ പുതുക്കി ഒരുക്കിയെടുക്കുകയാണ്.

അന്തര്‍ദേശീയ-ദേശീയ സംഭവങ്ങളിലേക്കൊന്നും കണ്ണ് തെറ്റിക്കാതെ ഇവിടുത്തെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം കെട്ടിക്കിടക്കാന്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നതിന് ചാനല്‍ ആസൂത്രകരും അവതാരകരും പെടുന്ന പാട് ചെറുതല്ല. കണ്ണൊന്നു തെറ്റിയാല്‍ പ്രേക്ഷകന്‍ ചാനല്‍ മാറ്റുമെന്ന ഭയം ഇവരെ ഭരിക്കുന്നു. ഈ മത്സരത്തില്‍ കേരളത്തില്‍ എളുപ്പം ചെലവാകുന്ന 'ഉല്‍പ്പന്നം' രാഷ്‌ട്രീയമാണ്, പ്രത്യേകിച്ച്, ഇടതുപക്ഷ രാഷ്‌ട്രീയം എന്ന് ആരും ഇവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. കാരണം ഇന്ത്യയില്‍ നവീനാശയങ്ങളും കാഴ്ച്ചപ്പാടുകളും ആദ്യം പടരുന്ന നാടാണല്ലോ ഇത്. ആദ്യകാല രാഷ്‌ട്രീയം പ്രത്യേകിച്ച് കീഴാള രാഷ്‌ട്രീയം ഉഴുതുമറിച്ചെടുത്ത മണ്ണില്‍ നിന്നാണ് ഇവിടുത്തെ സാഹിത്യവും കലയും പാര്‍ടികളുടെ നയങ്ങളും രൂപം കൊണ്ടത്. കേരളത്തിലെ വലതു രാഷ്‌ട്രീയ പാര്‍ടികളുടെ പ്രകടനപത്രികയെടുത്താലും അതില്‍ ഇടതുപക്ഷ പരിപാടികളുടെ അന്ധാനുകരണങ്ങള്‍ കാണാം, നടപ്പാക്കാനുള്ള പദ്ധതിയോ, ശേഷിയോ, താല്‍പ്പര്യമോ ഇല്ലെങ്കിലും. ഇടതുപക്ഷത്തിനു സമൂഹത്തിലുള്ള സ്വാധീനമാണ് ഇതു കാണിക്കുന്നത്. അതുകൊണ്ട് ഇടതുപക്ഷത്തെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ എഴുതിയാലും കാണിച്ചാലും അതിനു വായനക്കാരും പ്രേക്ഷകരുമുണ്ട്.

സര്‍ക്കുലേഷന്‍ താഴോട്ടു പോകുമ്പോള്‍ ചില വാരികകള്‍ കമ്യൂണിസ്റ്റ് രാഷ്‌ട്രീയം മുഖ്യ ചര്‍ച്ചയാക്കി ചുകപ്പന്‍ കവര്‍ വച്ച് വലിയതോതില്‍ പരസ്യം ചെയ്‌ത് വിറ്റഴിക്കുന്ന തന്ത്രംപോലെ അത് പുതിയ കുപ്പിയിലാക്കി ചാനലുകളും വില്‍ക്കുന്നുണ്ട്. പക്ഷേ ഇവിടെ ചാനലുകളില്‍ എത്തിൿസിനെ കഴുത്തുഞെരിച്ചു കൊന്നാണ് ന്യൂസ് റൂമില്‍ ഞെളിഞ്ഞിരിപ്പെന്നു മാത്രം. കാരണം, കഥാന്ത്യം മുന്‍കൂട്ടി നിശ്ചയിച്ച വിധമാണെങ്കില്‍ കൂടി അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ആക്ഷേപഹാസ്യങ്ങളുമാണ് വാരികകളില്‍ ഇത്തരം ചര്‍ച്ചകളില്‍ കണ്ടിരുന്നത്. എന്നാല്‍ ചാനലുകളിലാകട്ടെ പ്രേക്ഷകന് 'പുതുതായി' ഒന്നു കൊടുക്കാനുള്ള വെമ്പലിലും സ്വാഭാവികമായി ചാനല്‍ നടത്തിപ്പ്-അവതാരകരിലുളള രാഷ്‌ട്രീയ ബോധത്താലും അസത്യങ്ങള്‍ വിളമ്പുന്നു, ഒരുപക്ഷേ അത് നേരിട്ടല്ലെങ്കില്‍ കൂടി.

ഏറ്റവും പുതിയ ഒരു ഉദാഹരണമെടുക്കാം. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ (2009-നവംബര്‍) മറ്റെല്ലാ മാധ്യമങ്ങളെയും പോലെ മനോരമ ചാനലും കണ്ണൂരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ മറ്റു ചാനലുകള്‍ ക്യാമറയും തൂക്കി പോയതുപോലെയല്ല മനോരമ പോയത്. കൃത്യമായ രാഷ്‌ട്രീയ പദ്ധതി, അവതരണ ശൈലി, റിപ്പോര്‍ടറുടെ വസ്‌ത്രധാരണത്തില്‍ പോലും പ്രേക്ഷകനെ എങ്ങിനെ ആകര്‍ഷിക്കാമെന്ന പഠനം.... ഇതൊക്കെ നടത്തിയ ശേഷമായിരുന്നു യാത്ര. തുടര്‍ച്ചയായ വാര്‍ത്താപരിപാടി: ബീച്ചില്‍, കടയില്‍, റോഡുവക്കില്‍, ഓഫീസ് വരാന്തയില്‍...

ഒരു ബുള്ളറ്റിനില്‍ വന്നത് നോക്കൂ: കണ്ണൂരില്‍ മുഴുവന്‍ കള്ളവോട്ടാണ് എന്ന മുന്‍ധാരണയോടെ, ഇവിടെ ക്രമസമാധാന പ്രശ്‌നങ്ങളേയുള്ളു എന്ന ധ്വനിയോടെ, എന്നാല്‍ അതൊന്നും ഞങ്ങളുദ്ദേശിച്ചിട്ടില്ല എന്ന ഭാവത്തോടെ, ലേഖികയുടെ സംസാരവും ചോദ്യങ്ങളും. ചോദ്യങ്ങള്‍ ഐപിഎസുകാരനുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരോട്. സ്ഥലം കടല്‍ത്തീരം. രാവിലെ ഓട്ടത്തിന് വന്നതാണ് ഉദ്യോഗസ്ഥര്‍. സംഭവസ്ഥലത്തെത്തി ലേഖിക ഇവരെ കുടുക്കിയതാകാം, ആരും കാണാത്ത സ്ഥലമെന്നു കരുതി ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനയനുസരിച്ച് ലേഖിക അവിടെ ചെന്നതുമാകാം. സംസാരം കള്ളവോട്ടില്‍ നിന്നോ ക്രമസമാധാന പ്രശ്‌നത്തില്‍ നിന്നോ കേന്ദ്രസേന വന്നതില്‍ നിന്നോ മാറുന്നേയില്ല. എന്തൊക്കെയോ കുഴപ്പങ്ങള്‍ കണ്ണൂരിലുണ്ട് എന്ന ധാരണ പരത്തിയ സംസാരത്തിനു ശേഷം ഉടന്‍ 'കട്ട്' ചെയ്ത് കണ്ണൂരിലെ ഒരു ഹോട്ടലിലെ ദൃശ്യങ്ങളിലേക്കെത്തുന്നു. കണ്ണൂരിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം ആ ഹോട്ടലിന്റെ പ്രത്യേകതയും ഭക്ഷണത്തിന്റെ രുചിയും വിശ്വാസ്യതയും. അതു തന്നെയാണ് ലേഖികയും പറയുന്നത്. അവിടെ ഭക്ഷണം കഴിക്കുന്നവരും അക്കാര്യം സമ്മതിക്കുന്നു. പെട്ടെന്ന് തിരിച്ച് വീണ്ടും നേരത്തെ തുടങ്ങി വച്ച തെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക്. ഹോട്ടലിനെക്കുറിച്ചും അവിടുത്തെ ഭക്ഷണത്തെക്കുറിച്ചും വസ്‌തുതാപരമായ, സത്യസന്ധമായ റിപ്പോര്‍ട്. പക്ഷേ ഇത് അവതരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് വാര്‍ത്തക്കിടയിലാണ്. ആര്‍ക്കും വിശ്വസിക്കാവുന്ന ദൃശ്യങ്ങളെ കൂട്ടുപിടിച്ച് വിശ്വാസ്യയോഗ്യമല്ലാത്ത പലകാര്യങ്ങളും സാധാരണ പ്രേക്ഷകന്റെ ബോധത്തിലേക്ക് അയാള്‍ പോലും അറിയാതെ കടത്തി വിടുകയാണ്. 24 മണിക്കൂറിലും ഇടക്കിടെ ഈ ദൃശ്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ എപ്പോഴെങ്കിലും ഇത് പ്രേക്ഷകന്റെ കണ്ണില്‍ പെടുകയും ചെയ്യും.

ഇത് ഒരു തെരഞ്ഞെടുപ്പുകാലത്തെന്നല്ല മറ്റെല്ലാ സമയത്തും ബാധകമാവുന്നതാണ്. ഒരു വ്യക്തിയെകുറിച്ചോ, ഒരു താരത്തെപ്പറ്റിയോ, ഒരെഴുത്തുകാരനെക്കുറിച്ചോ ഒക്കെ ദൃശ്യമാധ്യമങ്ങള്‍ വിചാരിച്ചാല്‍ പ്രേക്ഷനുമുന്നില്‍ നേരിട്ടു പറയാതെ തന്നെ മോശക്കാരനായി അവതരിപ്പിക്കാം. ഇതൊന്നും പ്രേക്ഷകര്‍ പൂര്‍ണമായി വിശ്വസിക്കുകയില്ലെന്ന് ചാനലുകള്‍ക്കറിയാം. പക്ഷേ ഒരാളെക്കുറിച്ച് ഒരു ബോധം അല്ലെങ്കില്‍ ഒരു ഇമേജ് സൃഷ്‌ടിച്ചിടുകയാണ്. വരാന്‍ പോകുന്ന എല്ലാ വാര്‍ത്തകള്‍ക്കും ഈ ഇമേജുകള്‍ പ്രയോജനപ്പെടുമെന്ന് ഇവര്‍ക്കറിയാം. പലപ്പോഴും പല കള്ളവാര്‍ത്തകള്‍ക്കൊപ്പം കൂട്ടിവായിക്കാനാവശ്യമായ ദൃശ്യരൂപങ്ങളും ശബ്‌ദഭാഗങ്ങളും ഇതിനകം തന്നെ ചാനലുകള്‍ പ്രേക്ഷകരില്‍ നിക്ഷേപിച്ചുകഴിഞ്ഞു. നമ്മുടെ മനസ്സിലുള്ള ഇമേജുമായി, സങ്കല്‍പ്പനവുമായി ബന്ധമുള്ള എന്തു കണ്ടാലും കേട്ടാലും ആ പഴയ ഇമേജുമായി സ്വമേധയാ കൂട്ടിവായിക്കപ്പെടും എന്നാണ് മനഃശാസ്‌ത്ര പഠനങ്ങള്‍ പറയുന്നത്. മുന്‍ മുഖ്യമന്ത്രി മധുകോഡയുടെ പേര് ഏതു മലയാളി കേട്ടാലും ഒരു കോമഡി കേള്‍ക്കുന്ന സ്വഭാവത്തോടെ ചിരിയൂറും, കാരണം 'കോഡ' എന്ന വാക്കിന് മലയാളിക്കുള്ള സങ്കല്‍പ്പം വേറെയാണ്. മനുഷ്യന്റെ ഈ ശീലമാണ് ദൃശ്യസാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇത് ഗുണകരമായ വശവുമാണ്.

സമൂഹത്തിന്റെ പൊതുസങ്കല്‍പ്പങ്ങളും സാങ്കേതിക വളര്‍ച്ചയും കണക്കിലെടുത്ത് അവയുടെ മാറ്റത്തിനനുസരിച്ച് മനുഷ്യന്‍ സ്വയം മാറുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുമായി ഏതുവിധത്തില്‍ ബന്ധപ്പെടുന്നവരും ആ മാറ്റം ഉള്‍ക്കൊള്ളുന്നുവെന്ന് പല മാധ്യമ പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മുന്നില്‍ നില്‍ക്കുന്ന ക്യാമറാമാനല്ല, അതിനുമപ്പുറം ലക്ഷക്കണക്കിനു വീടുകളില്‍ കുത്തിയിരിക്കുന്ന സഹജീവികളാണ് ഇതു കാണുന്നതെന്ന് മനസ്സിലാക്കിയാണ് ഈ മാറ്റം. മുമ്പ് ക്യാമറ കണ്ടാല്‍ ഓടിയൊളിക്കുമായിരുന്ന മലയാളി പെണ്‍കുട്ടികള്‍ ഇന്ന് വളരെ ശരിയായ മാധ്യമ ബോധത്തോടെ തങ്ങളുടെ പരീക്ഷയെക്കുറിച്ചും മറ്റും ദൃശ്യമാധ്യമങ്ങളോട് കമന്റ് ചെയ്യുന്നു. ഇത് അവരുടെ മാധ്യമ ബോധത്തില്‍ വന്ന മാറ്റമാണ് സൂചിപ്പിക്കുന്നത്.

അതേസമയം, ദൃശ്യമാധ്യമങ്ങളുടെ നിക്ഷിപ്‌ത താല്‍പ്പര്യവും പരിപക്വമല്ലാത്ത അവസ്ഥയും മൂലം ഇമേജുകളുടെ പിന്നാമ്പുറങ്ങളിലൂടെ അയഥാര്‍ഥങ്ങള്‍ സമൂഹത്തെ വിശ്വസിപ്പിക്കുന്നുണ്ട്. ദൃശ്യമാധ്യമ സാധ്യതയെ സമര്‍ഥമായി ദുരുപയോഗം ചെയ്യുന്നു ഇത്. അത് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും തിരിച്ചറിയാനും കഴിയുന്നില്ല. കേരളത്തെ സംബന്ധിച്ച് ഇത് ഗുരുതരമായ ദോഷം തന്നെയാണ് ഉണ്ടാക്കുന്നത്. ഇതിനു പരിഹാരമായി ടെലിവിഷന്‍ തല്ലിപ്പൊളിക്കാമെങ്കിലും പ്രേക്ഷകന്റെ ബോധത്തില്‍ ഒരു മാറ്റവും സൃഷ്‌ടിക്കാനാവില്ല. എന്നാല്‍, വെനിസ്വേലയിലുണ്ടായതു പോലെ പ്രേക്ഷകന്‍ ഒരു നാള്‍ ബോധവാനായാല്‍ ചരിത്രം മറ്റൊരു വഴിക്കാകുമെന്നതില്‍ തര്‍ക്കവുമില്ല.

******

ദിനേശ് വര്‍മ്മ കടപ്പാട്: ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയില്‍ ദൃശ്യമാധ്യമ സംപ്രേഷണത്തിന് അരനൂറ്റാണ്ട് തികഞ്ഞുവെന്ന പ്രത്യേകതയോടെയാണ് ഈ വര്‍ഷം (2009) കടന്നു പോകുന്നത്. 1959ല്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തിലാണ് ദൃശ്യവിപ്ളവത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത്. ഡല്‍ഹിയിലെ 80 ഗ്രാമങ്ങളിലുള്ളവര്‍ക്ക് ടെലിവിഷന്‍ എന്ന അത്ഭുതപ്പെട്ടിയിലൂടെ അവിശ്വസനീയ കാഴ്ചയൊരുക്കിയായിരുന്നു ആരംഭം. അത് വളര്‍ന്ന് ഇന്ന് ഉറക്കമില്ലാത്ത ചാനല്‍ യുദ്ധങ്ങളില്‍ എത്തിനില്‍ക്കുന്നു. അത്ഭുതാവഹമായ വളര്‍ച്ച സാങ്കേതികമായി ഇന്ത്യ ഈ രംഗത്ത് നേടിയെന്നതില്‍ രണ്ടഭിപ്രായമില്ല. അരനൂറ്റാണ്ടിലെ ആദ്യ 35 വര്‍ഷം സ്വപ്‌നം കാണാന്‍ കഴിയാത്തത്ര വികാസം പിന്നീട് വന്ന 15 വര്‍ഷത്തിനിടെ ദൃശ്യമാധ്യമ രംഗം നേടുകയും ചെയ്തു. എന്നാല്‍ 'മിനിസ്‌ക്രീന്‍' വികാസത്തിന്റെ ഫലപ്രാപ്തിയുടെ കാര്യത്തില്‍, പ്രത്യേകിച്ച് സാമൂഹ്യ ഫലപ്രാപ്തിയില്‍ നിരാശയുടെ 'ബിഗ്‌സ്‌ക്രീനാ' ണ് ഇന്ത്യയില്‍ തെളിയുന്നത്. സ്വകാര്യ ചാനലുകളുടെ കേളീരംഗമായി നമ്മുടെ ദൃശ്യസംവേദന ലോകം മാറി എന്നതുമാത്രമാണ് വളര്‍ച്ചയിലുണ്ടായ 'മെച്ചം'. രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ദരിദ്രനാരായണന്മാര്‍ ഈ ചാനല്‍പടയുടെ വെളിമ്പറിമ്പിലാണ് വസിക്കുന്നത് എന്നത് സത്യവും. നമ്മുടേതുപോലൊരു രാജ്യത്ത് ജനകീയ വിദ്യാഭ്യാസത്തിനാകണം ടെലിവിഷന്‍ പൂര്‍ണമായും ഉപയോഗിക്കേണ്ടത് എന്ന വിക്രം സാരാഭായിയുടെ വാക്കുകളെ സമര്‍ഥമായി ധിക്കരിക്കാനാണ് ടെലിവിഷന്‍ അര നൂറ്റാണ്ട് ഉപയോഗിച്ചത് എന്നതിന് മാധ്യമ ദൃശ്യ ചരിത്രം തന്നെയാണ് സാക്ഷി.

Unknown said...

കൈരളിക്കു ലാഭ ചിന്തയുള്ള മുതലാളിയില്ലെന്നോ? നല്ല തമാശ തന്നെ

Unknown said...

എ.ഓ ഹ്യൂം മുതല്‍ സോണിയാഗാന്ധിവരെ കൊണ്ഗ്രെസ്സിനു എത്ര 'മുതലാളി'മാര്‍ ഉണ്ടായി? സി.ശങ്കരന്‍ നാര്യര്‍, ജഗജീവന്‍ രാം ...റാവു, കേസരി, 'മുതലാളി'മാരായ അപ്പന്മാരുടെ വക മക്കള്‍ക്ക്‌ കൊണ്ഗ്രെസ്സിനെ കിട്ടിയോ,ഇന്ദിരാ ഗാന്ധി കുടുംബത്തിനൊഴികെ.പക്ഷെ ഗോയങ്ക, അംബാനി മുതലാളിമാര്‍ അങ്ങനെ അല്ല. സാമൂഹ്യപ്രസ്ഥാനം കമ്പനി ആണെന്ന് ധരിച്ചുവശായ മണ്ങ്ങന്‍മാര്‍ക്ക് കൈരളി 'മുതലാളി'യെ പറ്റിയും ഇങ്ങനെ തോന്നും. അസുഖത്തിനു ചികിത്സ സ്വയം ചെയ്യുക.
അല്ലെങ്കില്‍ അംബാനി മുതലാളി സാമൂഹ്യ പ്രസ്ഥാനം പോലെ മറ്റാര്‍ക്കെങ്കിലും സ്വന്തം വീടിലെ അനന്തരവനായാലും മതി, കമ്പനി രണ്ടു ദിവസം ഭരിക്കാന്‍ കൊടുക്കുമോ ? ഒലക്ക,സ്വന്തം അനിയനെപോലും ചേട്ടനും,ചേട്ടനെ അനിയനും വിശ്വാസമില്ല,പിന്നെയാ മറ്റാര്‍ക്കെങ്കിലും.