Friday, December 4, 2009

കൊച്ചിക്കോട്ടകള്‍ കണ്ടോ...കൊച്ചെറണാകുളമുണ്ടോ...

ഗന്ധര്‍വഗീതങ്ങളുടെ മാസ്മരികത മലയാളിക്ക് അനുഭവമാക്കി മാറ്റിയ വയലാര്‍ രാമവര്‍മയ്ക്ക് കൊച്ചിയുമായും ബന്ധമുണ്ടെന്ന് എത്ര പേര്‍ക്കറിയാം. സിനിമാ ഗാനരചയിതാവായി വയലാര്‍ തുടക്കം കുറിച്ചത് കൊച്ചിയില്‍ നിന്നാണ്. അതും എറണാകുളത്തിന്റെ അന്തരീക്ഷവുമായി ബന്ധപ്പെട്ട ഒരു പാട്ടിലൂടെ. അമ്പത്തിമൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ (1956ല്‍) മലയാളചിത്രമാണ് കൂടപ്പിറപ്പ്. പ്രേം നസീറിന്റെ സഹോദരന്‍ പ്രേംനവാസ് രംഗപ്രവേശം ചെയ്ത സിനിമ. ജെ.ഡി തോട്ടാന്‍ സംവിധായകന്‍. കഥയ്ക്കുവേണ്ടി പ്രേംനവാസ് ആദ്യം സമീപിച്ചത് എറണാകുളത്ത് ബുക്ക് സ്‌റ്റാളുമായി സസുഖം വാണരുളിയിരുന്ന വൈക്കം മുഹമ്മദ് ബഷീറിനെയാണ്. ബഷീര്‍ ആ ദൌത്യം പ്രിയശിഷ്യനായ പോഞ്ഞിക്കര റാഫിയെ ഏല്‍പ്പിച്ചു. രണ്ടാഴ്ചയക്കകം കഥ റെഡി. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്തും പരിസരത്തും വേണമെന്ന് ബഷീറിന് നിര്‍ബന്ധം.
കഥ ഒരു കോളേജ് കുമാരനെയും അയാളുടെ കാമുകിയെയും ചുറ്റിപ്പറ്റിയാണ്. കാമുകിക്കൊരു കുഞ്ഞ് ജനിക്കുന്നു. അവന്‍ അച്ഛനെത്തേടി നടക്കുന്നു. ആ നടപ്പില്‍ ഒരു പാട്ടുവേണം. വയലാറിനെവരുത്തി എറണാകുളത്ത് താമസിപ്പിച്ചു. വയലാര്‍ എഴുതി-

തുമ്പീ, തുമ്പീ വാ വാ-ഈ
തുമ്പത്തണലില്‍ വാ വാ
പട്ടുറുമാലും കെട്ടി-ഒരു
പച്ചക്കമ്പിളി ചുറ്റി
എത്തറ നാളുകളെത്തറ കാടുകള്‍
ഇത്തറനാളും കണ്ടു
കൊച്ചീക്കോട്ടകള്‍ കണ്ടോ-ഒരു
കൊച്ചെറണാകുളമുണ്ടോ
കാഴ്ചകള്‍ കണ്ടു നടന്നപ്പോളെ-
ന്റച്ഛനെയവിടക്കണ്ടോ?
പീലിച്ചുരുള്‍മുടി ചീകി;ഒരു
നീലക്കണ്ണട ചൂടി
കൊച്ചെലിവാലന്‍ മീശയുമായെ-
ന്നച്ഛനെയവിടെക്കണ്ടോ?
കരളുപുകഞ്ഞിട്ടമ്മ-എന്‍
കവിളില്‍ നല്‍കിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ?
ഒത്തിരി നാളായ് ചുണ്ടില്‍-ഒരു
കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെനോക്കി
കണ്ണു നെറഞ്ഞു തൂമ്പീ
പച്ചക്കുതിരയിലേറി എ-
ന്നച്ഛനുറങ്ങണ തൊട്ടില്‍
കൊണ്ടുവരാമോ കാലില്‍ തൂക്കി
കൊണ്ടുവരാമോ തുമ്പീ...

അതിമനോഹരമായ ഈ ഗാനത്തിന് ഈണം നല്‍കിയത് കെ.രാഘവന്‍ മാഷാണ്. ശാന്താ പി. നായര്‍ പാടി. പ്രേംനവാസും അംബികയും നായികാനായകന്മാര്‍. ചിത്രീകരണം എറണാകുളം മഹാരാജാസിലും രാമവര്‍മ്മ ഹോസ്റ്റലിലും നടന്നു. പടം റിലീസായപ്പോള്‍ കോളേജുപിള്ളേര്‍ ജാഥയായാണ് മേനക തീയ്യറ്ററില്‍ കാണാന്‍ പോയത്. ഇന്നും ഹിറ്റാണ് ഈ ഗാനം. അതിനുശേഷം എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ വയലാര്‍ എഴുതി. ആലുവപ്പുഴയെക്കുറിച്ചും പെരിയാറിനെക്കുറിച്ചും ചോറ്റാനിക്കര അമ്മയെക്കുറിച്ചും ആലുവപ്പുഴയോരത്തെ കൃഷ്ണനെക്കുറിച്ചുമൊക്കെ മനോഹരമായ ഗാനങ്ങള്‍ എഴുതി.

കൊച്ചിയില്‍ എത്രയോ തവണ വന്നു പോയി. അപ്പോഴെല്ലാം കവിയുടെ മനസ്സില്‍ ഈ ആദ്യഗാനം അലയടിച്ചിരുന്നുവോ? എറണാകുളം നഗരത്തിലെ രാത്രി- ഏഴ് രാത്രികള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം- സീലോഡ് ഹോട്ടലിന്റെ മുകളില്‍ നിന്നുള്ള വീക്ഷണം വയലാറിന്റെ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു."രാത്രി, രാത്രി യുഗാരംഭശില്പിതന്‍ മാനസപുത്രി, മദാലസഗാത്രീ, മനോഹരഗാത്രീ, രാത്രീ'' ഇന്നും നിയോണ്‍വെളിച്ചത്തിലെ നഗരരാത്രി "നിശാചര നര്‍ത്തകിയും സംഹാരമൂര്‍ത്തിയു''മാണ്.

കൊച്ചിയുടെ സാംസ്കാരിക ചരിത്രത്തില്‍ വയലാറിന്റെയും വിരല്‍മുദ്രപതിഞ്ഞിട്ടുണ്ട് എന്നറിയുമ്പോള്‍ നാം അഭിമാനപുളകിതരാകുന്നില്ലേ?

****

രവികുറ്റിക്കാട്, കടപ്പാട് : ബീം രജത ജൂബിലി സ്‌മരണിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗന്ധര്‍വഗീതങ്ങളുടെ മാസ്മരികത മലയാളിക്ക് അനുഭവമാക്കി മാറ്റിയ വയലാര്‍ രാമവര്‍മയ്ക്ക് കൊച്ചിയുമായും ബന്ധമുണ്ടെന്ന് എത്ര പേര്‍ക്കറിയാം. സിനിമാ ഗാനരചയിതാവായി വയലാര്‍ തുടക്കം കുറിച്ചത് കൊച്ചിയില്‍ നിന്നാണ്. അതും എറണാകുളത്തിന്റെ അന്തരീക്ഷവുമായി ബന്ധപ്പെട്ട ഒരു പാട്ടിലൂടെ...