Monday, May 18, 2009

കനവുമലയിലേക്ക്

നാടകപ്രവര്‍ത്തനം, സിനിമയിലും ടെലിവിഷനിലുമുള്ള അഭിനയം, രാഷ്‌ട്രീയ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള വ്യത്യസ്തവും യാതനാപൂര്‍ണവുമായ വഴികള്‍ പിന്നിട്ടാണ് എം ജി ശശി ചലച്ചിത്രരംഗത്ത് സജീവമായത്. മുഴുനീള കഥാ സിനിമയായ അടയാളങ്ങളിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡടക്കം നിരവധി നേട്ടങ്ങള്‍ കൈവരിക്കുന്നതിനു മുമ്പു തന്നെ ഹ്രസ്വ ചിത്ര/ഡോക്കുമെന്ററി രംഗത്ത് ശ്രദ്ധേയമായ ചില സൃഷ്ടികള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധ്യമായി എന്നത് നിസ്സാരമല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് സന്തതികളും അല്ലാത്തവരുമായ, നവസിനിമയുടെയും പരിഷ്‌കൃത ഭാവുകത്വത്തിന്റെയും വക്താക്കളായ പ്രമുഖര്‍ ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേഖലകളെ ഗൌരവത്തോടെ പരിഗണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഫീച്ചര്‍ സിനിമകളുടെ ഒഴിവു സമയങ്ങളില്‍ പൂര്‍ത്തിയാക്കുന്ന ചില ജീവചരിത്രകോമഡികളും സ്ഥലകാലവിവരണങ്ങളുമാണ് ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഡോക്കുമെന്ററികള്‍. ഈ മേഖലയില്‍ കപട ഗൌരവം പ്രദര്‍ശിപ്പിക്കുന്ന പ്രവണതയും ദൃശ്യമാണ്. പശ്ചാത്തലാഖ്യാനം തീരെയില്ലാതെ കലാകാരന്മാരുടെയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെയും ജീവിതം ചിത്രീകരിക്കാനുളള ഇത്തരം ശ്രമങ്ങള്‍ അതില്‍ പരാമര്‍ശിതരാവുന്നവരോട് ഒരു തരത്തിലും നീതി പുലര്‍ത്താന്‍ സാധിക്കാതെ പോകുകയാണ് പതിവ്. ഇത്തരം ജാടകളൊന്നുമില്ലാതെയും തികഞ്ഞ അവധാനതയോടെയും, എന്നാല്‍ ലാളിത്യമാണ് തന്റെ മാര്‍ഗം എന്ന തിരിച്ചറിവോടെയും എം ജി ശശി ഈ രംഗത്തു നടത്തിയ ഇടപെടലുകളാണ് ഈ പുസ്തകത്തിലൂടെ പ്രസിദ്ധീകൃതമാവുന്ന തിരക്കഥകള്‍ ആധാരമാക്കി നിര്‍മിച്ച സിനിമകള്‍. അനാവശ്യവും അപക്വവും അകാരണവുമായ ദുരൂഹതകളുടെ ചതുരഗോപുരങ്ങള്‍ സൃഷ്ടിച്ച പതിറ്റാണ്ടുകള്‍ താണ്ടി ലാളിത്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും കനവുകളിലേക്ക് വളരുവാന്‍ മലയാള സിനിമയിലെ യുവതലമുറയിലും ആളുണ്ട് എന്നു തെളിയിക്കുകയായിരുന്നു ഈ ചിത്രങ്ങളിലൂടെ എം ജി ശശി.

ധാരണ/ഓര്‍മ, യാഥാര്‍ത്ഥ്യം/ശൂന്യത എന്നിവക്ക് ഇടയിലുള്ള നൂല്‍ പാലങ്ങളിലൂടെയാണ് ‘ഒളിച്ചേ കണ്ടേ’... എന്ന ഹ്രസ്വ ചിത്രത്തിന്റെ രേഖകള്‍ സംക്രമിക്കുന്നത്. ഇത് തീര്‍ച്ചയായും ഒരു കുട്ടിക്കഥയോ ഒരു കുട്ടിക്കളിയോ അല്ല. സാറാ ജോസഫ് എഴുതിയ മനോഹരവും ഗൃഹാതുരത്വം ഉണര്‍ത്തുന്നതുമായ ശീലുകളുടെ സഞ്ചാരം ശിശുസ്‌മൃതികളിലേക്ക് കാണിയെ ഒളിച്ചുകടത്തുകയും ചെയ്യും. കലയുടെ എക്കാലത്തെയും വേവലാതികളിലൊന്നായ എന്താണ് മനുഷ്യ ജീവിതം എന്ന പ്രഹേളിക തന്നെയാണ് ഈ സിനിമയുടെയും പ്രാഥമികചോദന. മരിച്ചു പോയ മകളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന പ്രശ്നമാണ് അച്ചുതന്‍കുട്ടിയുടേയും കുഞ്ഞിലക്ഷ്മിയുടെയും മുമ്പിലുള്ളത്. അവളോടൊപ്പം കാഴ്ചയിലും കേള്‍വിയിലും സ്പര്‍ശനത്തിലും ഇല്ലാതായിപ്പോയത് കളി ചിരികള്‍, ഒളിച്ചോട്ടങ്ങള്‍, പ്രകൃതി, മൃഗലതാദികള്‍ .... ഒരനുഭവ പ്രപഞ്ചം തന്നെയാണ്. തങ്ങളുടെ നോട്ടപ്പിശകു കൊണ്ടാണോ മകള്‍ അപകടത്തില്‍ പെട്ട് മരിച്ചത് എന്ന കുറ്റബോധം ഈ മാതാപിതാക്കള്‍ക്കും സമാനമായ ദുരനുഭവമുണ്ടായ ഏതമ്മക്കും ഏതഛച്ഛനും ഉള്ളില്‍ ആഴ്ന്നിറങ്ങുന്നു. തങ്ങളിലേല്‍പിച്ച സംരക്ഷണ ബാധ്യത ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം തങ്ങള്‍ പാഴാക്കിയതിലൂടെ നഷ്ടമായ ഒരു മനുഷ്യജീവിതത്തിന്റെ കണക്ക് ആരു ബോധിപ്പിക്കും എന്ന ഉത്തരമില്ലാത്ത ചോദ്യമവരെ മാത്രമല്ല മനുഷ്യകുലത്തെയാകെ അലട്ടുന്നുണ്ട്.

അതു കൊണ്ടാണ് ഒരു കോമ്പ്രമൈസല്ലേ നല്ലത് എന്ന വക്കീലിന്റെ ഉപദേശം കേവലമൊരു പ്രൊഫഷനലിസം എന്ന ഒഴികഴിവില്‍ നിന്ന് സ്ഥാനം മാറി ഔചിത്യബോധമില്ലായ്‌മ തന്നെയായി നമുക്കനുഭവപ്പെടുന്നത്. ഇത് സമകാലികതയും സാര്‍വകാലികതയും തമ്മിലുള്ള ഗതിവേഗത്തിന്റെ ഒരു തരംഗദൈര്‍ഘ്യ സംഘര്‍ഷവുമാണ്. പ്രസിദ്ധ കഥാകൃത്ത് വൈശാഖന്‍ 1989ല്‍ എഴുതിയ 'അപ്പീല്‍ അന്യായഭാഗം' എന്ന ഹൃദയസ്‌പൃക്കായ ചെറുകഥയില്‍ നിന്നാണ് കാണിയുടെ മനസ്സിനെ അടിയോളം ഉലക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്യുന്ന ഈ സിനിമ ശശി ആവഷ്‌ക്കരിക്കുന്നത്. കഥയിലെ ഭാഷാ സംസ്ക്കാരം ചലച്ചിത്രത്തിന്റെ സ്രഷ്ടാവിനും അനുവാചകനും എപ്പോഴും വെല്ലുവിളികളാണ് എറിഞ്ഞുകൊടുക്കാറുള്ളത്. ഷെക്സ്പിയറുടെ 'മാക്ബത്തി'ല്‍ നിന്ന് കുറസോവയുടെ 'രക്തസിംഹാസന'ത്തിലെത്തുമ്പോള്‍ മാത്രം പ്രച്ഛന്ന പ്രസന്നമായതായി ചരിത്രം പിന്നെയും പിന്നെയും രേഖപ്പെടുത്തുന്ന ഈ സാഹിത്യ ഗരിമയെയായിരുന്നു ശശിയും എതിരിട്ടത്.

ശശി വരുത്തുന്ന പരിണാമങ്ങള്‍ പക്ഷെ സ്ഥല കാലം കടന്ന് പുതിയ മലയാളിയുടെ ക്രൂര നിശിതമായ വര്‍ത്തമാനത്തിനോടാണ് സംവദിക്കുന്നത് എന്നത് നിസ്സാരമായ ഒന്നല്ല. കഥയിലെ ആണ്‍കുട്ടി സിനിമയില്‍ പെണ്‍കുട്ടിയായിരിക്കുന്നു. പെണ്‍കുട്ടി അഛനും അമ്മക്കും കൂടുതല്‍ വേവലാതിയാകുന്നുണ്ടോ? ആ വേവലാതി തീര്‍ച്ചയായും പെണ്‍ശരീരത്തിന്റെ കടുത്ത ചരക്കുവല്‍ക്കരണം നടന്നിരിക്കുന്ന ഒരു നവീന കേരളത്തിലാണെന്നത് പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. 'നിങ്ങക്കറിയോ? ഷിമ്മി മാത്രം ഇട്ട് നടക്കാന്‍ വയ്യാണ്ടായീന്ന് അവള്‍ക്ക്. കക്ഷത്തില് കുഞ്ഞ്യേ രോമങ്ങള് വരാന്‍ തൊടങ്ങീ അവള്‍ക്ക് ! വലുതാവല്ലേ ന്റെ കുട്ടി'......'മാസാമാസം ണ്ടാവണ വയറുവേദനേപ്പറ്റി പറഞ്ഞ് കൊടുത്തേര്‍ന്നു ഞാനവള്‍ക്ക്. പിന്നെ .... പിന്നെപ്പഴും വയറ് വേദനിക്ക്ണൂന്ന് പറഞ്ഞ് അവളെന്നെ കളിയാക്കും'. അച്ഛനറിയാത്തൊരു ലോകമായിരുന്നു അത്.(തിരക്കഥയില്‍ നിന്ന്) അച്ഛനറിയാത്ത ലോകമാണോ അത്? എന്‍ എസ് മാധവന്റെ 'എന്റെ മകള്‍ ഒരു സ്ത്രീ' എന്ന കഥയിലും കമലിന്റെ 'മഞ്ഞുപോലൊരു പെണ്‍കുട്ടി ' യിലും അഭിമുഖീകരിക്കാന്‍ ശ്രമിച്ച ഈ നിര്‍ണായകപ്രശ്നത്തെ മലയാളിക്ക് ചര്‍ച്ചയുടെ മുഖദാവില്‍ നിന്ന് എത്രകാലം മാറ്റിപ്പാര്‍പ്പിക്കാനാവും?

പെണ്‍കുട്ടി ഒരു ബാധ്യതയാണെന്ന സ്ഥിരം പല്ലവിയും അതിനെതിരെ ആരോഗ്യ വകുപ്പ് സബ്‌സിഡി കൊടുത്തുണ്ടാക്കുന്ന നിഷ്‌ഫലമായ പ്രചാരണ വഴിപാടുകളും അല്ല ഇത്തരമൊരു കീഴ്‌മേല്‍ മറിച്ചിലിന്റെ പ്രചോദനം എന്നതും നിര്‍ണായകമാണ്. സൌഹൃദം, രക്തബന്ധം, പ്രണയം, വിവാഹം, പിതൃത്വം/മാതൃത്വം, സഹവാസം, ശത്രുത എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മനുഷ്യ ബന്ധ സങ്കീര്‍ണതകളില്‍ അഛനും മകളും തമ്മിലുള്ള ബന്ധത്തെ പുനര്‍ നിര്‍ണയിച്ചെടുക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കലാകാരന് അഥവാ സമൂഹ നിരീക്ഷകന് ഒഴിഞ്ഞുമാറാനാവില്ലെന്ന പ്രകട യാഥാര്‍ത്ഥ്യത്തെയാണ് സംവിധായകന്‍ തൊടുന്നത്.

നിയമവും വ്യവസ്ഥയും നീതി നിര്‍വഹണവും ചേര്‍ന്ന ദൂഷിതവലയം മനൂഷ്യജീവിതത്തിന്റെ പ്രാകൃതിക തരളതയെ ചവിട്ടി മെതിച്ചു കടന്നു പോകുന്ന സമകാലിക അവസ്ഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രതിപാദ്യം. അഥവാ അതു തന്നെയാണ് മുഖ്യ പ്രതിപാദ്യം. ജനസംഖ്യ ക്രമാതീതമായി ഉയരുമ്പോള്‍ പ്രകൃതി തന്നെ നടത്തുന്ന ക്രമീകരണങ്ങളാണ് മരണങ്ങള്‍ എന്നാണ് മുതലാളിത്തസാമ്പത്തിക ചിന്തയുടെ ഒരടിത്തറ. എല്ലാം വാണിജ്യമായിത്തീരുന്ന അതിന്റെ ചലനപ്രക്രിയയില്‍ വാഹന നിര്‍മാണം/വില്‍പന, റോഡ് കരാറുകള്‍, ഇന്‍ഷൂറന്‍സ്, ആശുപത്രിയും ഡോക്ടറും മരുന്നുകളും ചികിത്സകളും ചേര്‍ന്ന് കെട്ടിമറിയുന്ന ആരോഗ്യസുരക്ഷ, വക്കീലും ഗുമസ്തനും ജൂനിയറും ജഡ്‌ജിയും ചേര്‍ന്ന് കക്ഷിയെ 'രക്ഷിക്കുന്ന' 'കൃത്യ'മായ നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ വിപുലമായ സാധ്യതകളാണ് മുമ്പിലും പിന്നിലുമായി തെളിഞ്ഞു വരുന്നത്. ഇതിനിടയില്‍ കിടന്നു പൊരിയുന്ന മനുഷ്യന്റെ വെപ്രാളത്തോട് പ്രതികരിക്കാന്‍ ആര്‍ക്ക് എപ്പോള്‍ സമയം?

ഈ വ്യവസ്ഥയുടെ അടിമയന്ത്രങ്ങളായ പൌരന്മാര്‍ പിഞ്ചുകുട്ടിയുടെ അപകടമരണത്തെ നിസ്സാരവല്‍ക്കരിക്കുന്നത് ഇപ്രകാരമായിരിക്കും: ഒന്നാലോചിച്ചാല്‍ ഇത്രയൊക്കെയേ നടക്കുന്നുള്ളല്ലോന്ന് ആശ്വസിക്കയാ വേണ്ടത് (കഥയില്‍ നിന്ന്). ആരംഭ രംഗത്തില്‍ പത്രവാര്‍ത്തയിലൂടെ ധ്വനിപ്പിക്കുന്ന, സോവിയറ്റനന്തര റഷ്യയിലെ ബസ്ലാനില്‍ ഭീകരവാദികള്‍ സ്‌കൂളില്‍ കടന്നു കയറി നിരവധി പിഞ്ചുകുട്ടികളെ വെടിവെച്ചു വീഴ്ത്തിയതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചല്ല അച്ചുതന്‍കുട്ടിയുടെ വേവലാതി. മാനുഷികതയുടെ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണാനും വിലയിരുത്താനും ശേഷി നഷ്ടപ്പെട്ട ഈ ക്രൂരകാലത്തില്‍ ഇനി എന്തു പ്രതീക്ഷയാണ് അവശേഷിച്ചിട്ടുള്ളത് എന്ന തീക്ഷ്ണമായ ചോദ്യമാണ് സംവിധായകന്‍ ഉയര്‍ത്തുന്നത്.

മലയാള ആധുനികതയുടെ എല്ലാക്കാലത്തെയും വക്താവും പ്രയോക്താവുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ(അദ്ദേഹത്തിന്റെ ഏത് കഥയാണ് പ്രസിദ്ധവും പ്രസക്തവുമല്ലാത്തത്?) കഥയായ കള്ളനോട്ടിനെ അവലംബിച്ചാണ് ‘മഹാത്മ അങ്ങയോട്‘ എന്ന ഹ്രസ്വചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കറന്‍സി നോട്ടിന്റെ ഇടത്തു ഭാഗത്തുള്ള വെള്ളപ്രദേശത്തെ വെളിച്ചത്തില്‍ ചേര്‍ത്തു വെച്ചാല്‍ മഹാത്മാഗാന്ധിയുടെ ചിരിക്കുന്ന ഒരു മുഖം തെളിഞ്ഞുവരും. കള്ളനോട്ടിലും ഈ ഗാന്ധിയുണ്ടാവും, പക്ഷെ ഗോഡ്‌സെയെയാണ് ആ രൂപം ഓര്‍മ്മിപ്പിക്കുക. ഗാന്ധിയെ കൊന്നവര്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യയെ അരക്ഷിതമാക്കുന്ന പ്രധാനപ്പെട്ട വസ്‌തുത എന്ന കാര്യം ഈ അവസരത്തിലൊക്കെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാറുണ്ട്. ഗോഡ്‌സെയുടെ സ്വാധീനമുള്ള പുതിയകാലത്തെ ഇന്ത്യയില്‍ പട്ടാളക്യാമ്പും പോലീസും മകളെ വില്‍ക്കുന്ന അമ്മയും റേഷന്‍ ഷാപ്പിലെ കരിഞ്ചന്തയും എല്ലാം തന്റേതായ ആഖ്യാനശൈലിയിലൂടെ ബഷീര്‍ കത്തിക്കയറുന്ന ഭാഷാശില്‍പത്തിലേക്ക് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം കൊണ്ട് മകളെ വിറ്റ അമ്മക്ക് ലഭിക്കുന്നത് കള്ളനോട്ടാണ്. എന്തൊരു കഷ്ടം! റേഡിയോവിലെ ഗാന്ധിമാര്‍ഗം പരിപാടിയിലൂടെ ഗാന്ധിയുടെ സാന്നിദ്ധ്യം കഥയുടെ കാലത്തേക്ക് കൊണ്ടുവന്നത് ശശിയുടെ സംഭാവനയാണ്.

ഹരോള്‍ഡ് പിന്ററുടെ നാടകത്തെ അവലംബമാക്കി രൂപപ്പെടുത്തിയ തിരക്കഥയാണ് ‘നിഴല്‍രൂപം‘. രാഷ്‌ട്രീയനാടകങ്ങളെഴുതിയതിന്റെ പേരിലാണ് ഹരോള്‍ഡ് പിന്റര്‍ പ്രസിദ്ധനായതെന്നോര്‍ക്കുക. വ്യാപകമായ അക്രമവും തൊഴില്‍രാഹിത്യവും അരങ്ങേറുന്ന മുതലാളിത്തത്തിന്റെ ഒരു പ്രതിസന്ധികാലത്തെയാണ് ഇതിവൃത്തം സൂചിപ്പിക്കുന്നത്. സന്ദിഗ്ദ്ധ ചിത്തരായ കഥാപാത്രങ്ങള്‍, സ്ഥലപരവും ഭാഷാപരവുമായ ആധിപത്യത്തിനു വേണ്ടി മത്സരിക്കുകയാണെന്നു തോന്നിപ്പിക്കുമെങ്കിലും അവര്‍ ഭൂതകാലത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നതാണ് വാസ്‌തവം. തൊഴില്‍ ശാലക്കു മുമ്പിലെ ചായക്കട നടത്തുന്നത് വൃദ്ധനാണെന്നതു തന്നെ ഭൂതകാലവുമായുള്ള ഒരു സന്ധി ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. അയാളുടെ കടയിലെ എകെജി അടക്കമുള്ളവരുടെ ഫോട്ടോകള്‍ ഉജ്വലമായ ഒരു കാലം പോയ്പ്പോയതിനക്കുറിച്ച് ആതുരമാവുന്നതിന്റെ ദൃശ്യപ്രതിനിധാനങ്ങളാണ്. മരണവും ചോര പുരണ്ട ചെരിപ്പുകളും ലോട്ടറിയും ചായ ഉണ്ടാക്കുന്ന സമോവറും എല്ലാം ഭീതിജനകമായ പ്രത്യക്ഷങ്ങളായി പരിണമിക്കുന്നു. സാറാജോസഫിന്റെ കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത നിലാവറിയുന്നു എന്ന ടെലിഫിലിമില്‍ എം ജി ശശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജലപ്പിശാചുബാധ പോലെ ഒന്നാണ് ഈ കഥയെയും ആവേശിച്ചിരിക്കുന്നത്. നിഴലിലൂടെയാണിവിടെ പൈശാചികത സ്ഥിരസാന്നിദ്ധ്യമാവുന്നത്. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഒളിച്ചുകളികള്‍ക്കിടയിലാണ് നിഴല്‍രൂപങ്ങള്‍ ഇടം പിടിക്കുന്നത്. സ്ഥലകാലങ്ങളുടെ ഒരു സംക്രമണത്തെയാണത് പ്രതിനിധീകരിക്കുന്നതെന്നു സാരം.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും രൂപഭാവത്തെക്കുറിച്ചും ആദിവാസിജീവിതത്തിന്റെ സ്വയം നിര്‍ണയാധിഷ്ഠിതമായ പരിണാമത്തെക്കുറിച്ച്; ഡോക്യുമെന്ററി സിനിമയുടെ ചലനാത്മകമായ അവതരണത്തെക്കുറിച്ച് - ഇങ്ങനെ മൂന്നു തരത്തില്‍ വളരുന്ന സ്വപ്നപ്രേരിതമായ സങ്കല്‍പങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ് ‘കനവുമലയിലേക്ക്‘ എന്ന ഹ്രസ്വസിനിമയുടെ അടിസ്ഥാനപ്രചോദനം. നിശ്ചിതമായ ഒരു കാലയളവിനു ശേഷം അധികാരപ്രേരിതവും ഏകമുഖവുമായ പരീക്ഷ എന്ന ശിക്ഷാസമാനമായ പരീക്ഷണത്തിന് ഇരയായിത്തീരുക എന്ന കുട്ടിയുടെ നിയോഗമാണ് സമകാല ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഒരു ആന്തരിക പ്രതിസന്ധി. സ്നേഹവും ഉള്‍ക്കാഴ്ചയും ചരിത്രബോധവും തികഞ്ഞ ഒരു പരിപൂര്‍ണ മനുഷ്യനായിത്തീരുക എന്ന പ്രാഥമിക ലക്ഷ്യത്തെ മുഴുവനായി പരാജയപ്പെടുത്തുന്ന അതിന്റെ ഭീമാകാരമായ കരിക്കുലവും സ്ഥാപനവത്ക്കരണവും വരേണ്യതാവാദവും മല്‍സരബുദ്ധിയും ചേര്‍ന്ന് കുട്ടിയില്‍ നിന്ന് എല്ലാവിധ ജൈവചോദനകളും ചോര്‍ത്തിക്കളയുകയും അവനെ/അവളെ മല്‍സരക്കമ്പോളത്തിലേക്ക് പാകമായ (മിക്കപ്പോഴും പരാജയപ്പെടുന്ന) ഒരു ഉപഭോഗച്ചരക്കാക്കി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. കനവു പോലെ ആഹ്ളാദം കൊണ്ടും കൂട്ടായ്മ കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും കാട്ടറിവും നാട്ടറിവും കൊണ്ടും ചൈതന്യം ത്രസിപ്പിക്കുന്ന ഒരു വിദ്യാഭ്യാസത്തുരുത്ത്, പുറത്തുള്ള ഈ മനുഷ്യവിരുദ്ധ വിദ്യാഭ്യാസത്തിന്റെ ഭ്രാന്തന്‍ നീതികള്‍ക്കും ശബ്ദായമാനമായ വിഴുങ്ങല്‍ പ്രക്രിയകള്‍ക്കും ഇടം കൊടുക്കാതെ, സ്വച്ഛന്ദമായ പ്രതീതികളും പ്രയാണങ്ങളും മുന്നോട്ടു വെക്കുന്നു. അതുകൊണ്ടാണ് അധ്യാപികയുടെ റോള്‍ ചിലപ്പോള്‍ ഏറ്റെടുക്കുന്ന കനവിലെ ഒരു മുതിര്‍ന്ന കുട്ടി തന്നെ നടരാജഗുരുവിന്റെ വിദ്യാഭ്യാസലക്ഷ്യം ഇപ്രകാരം കുട്ടികളോട് പറഞ്ഞുകൊടുക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അവസാനലക്ഷ്യം ഭൂമിയില്‍ സമാധാനം ഉണ്ടാവുകയാണ്. ഇതുപോലെ കുട്ടിയുടെ ഉള്ളില്‍ ജന്മസിദ്ധമായ പല കഴിവുകളും ഒളിഞ്ഞുകിടപ്പുണ്ട്. ഇതൊക്കെ ഉണര്‍ത്തണം. ഈ കഴിവുകളൊക്കെത്തന്നെ വരുന്ന തലമുറക്ക് ഒരു സംഭാവനയായിത്തീരണം.

ഇത്തരത്തില്‍ കുട്ടികള്‍ സ്വയം പഠിച്ചതും അധ്യാപകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ആര്‍ജ്ജിക്കാനായതുമായ കാര്യങ്ങള്‍ (അവയെ വിവരങ്ങള്‍ എന്നോ ബുദ്ധിയും ജ്ഞാനവും എന്നോ എന്തും നടപ്പുരീതിയില്‍ പേരിട്ടു വിളിക്കാവുന്നതാണ്). തിരിച്ച് അവതരിപ്പിക്കാനുള്ള അവസരവും സാധ്യതയും കുട്ടിയുടെ മാനസികവികാസത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല, മിക്കവാറും കാര്യങ്ങള്‍ ലഭ്യമായ ഉദാഹരണങ്ങളിലൂടെയും തെളിവുകളിലൂടെയും സ്വയം സമ്പൂര്‍ണമാക്കിക്കൊണ്ടാണ് കുട്ടികള്‍ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ കാണാപ്പാഠം പഠിച്ച് പരീക്ഷപ്പേപ്പറില്‍ ഛര്‍ദിക്കുന്നതോടെ ഇല്ലാതായിത്തീരുന്ന ആകാശജ്ഞാനങ്ങളായി അധ: പതിക്കാതെ അവ കുട്ടിയുടെ മനസ്സില്‍ ഇടം പിടിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അവരുടെ പഠനം, സാമ്പ്രദായികമായ രീതിയില്‍ തലപ്പത്തുള്ളവരും പര്‍വതാകാരമുള്ളവരുമായ ഏതാനും നേതാക്കളുടെ വീരസാഹസങ്ങളും സന്ധിസംഭാഷണങ്ങളും മറ്റുമായിട്ടല്ല ആരംഭിക്കുന്നത്. അവരുടെ നാടായ വയനാട്ടിലേക്ക് ബ്രിട്ടീഷുകാരന് വഴി കാണിച്ചുകൊടുത്ത കരിന്തണ്ടന്‍ എന്ന ആദിവാസിമൂപ്പനെ അതേ സായിപ്പു തന്നെ കൊന്നതും അവന്റെ പ്രേതത്തെ തളക്കാന്‍ ഒന്നിലധികം ചങ്ങലകള്‍ വൈത്തിരിയിലെ മരത്തില്‍ കൊളുത്തിയതുമായ ഐതിഹ്യവും യാഥാര്‍ത്ഥ്യവും കലര്‍ന്ന ചരിത്രബോധത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് വളര്‍ന്ന്, പഴശ്ശിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ അടിയോര്‍ പൊരുതിനിന്നതും കടന്ന് പിന്നെ കേരള-ഇന്ത്യ എന്നിങ്ങനെ വികസിച്ചുകൊണ്ടാണ്. ഭൂമിശാസ്‌ത്രവും മറ്റു ശാസ്‌ത്രശാഖകളും എല്ലാം ഇത്തരത്തിലാണ് പഠനപ്രേരിതമാവുന്നത്.

കരിക്കുലം/കോ-കരിക്കുലം എന്ന ഭേദം അവര്‍ക്കിവിടെ നിര്‍ണയിക്കേണ്ടി വരുന്നില്ല. മുതിര്‍ന്ന കുട്ടി ഇളയകുട്ടിയെ തേച്ചുകുളിപ്പിക്കുന്നതു മുതല്‍ ഭക്ഷണം പാകം ചെയ്യലും പാട്ടുപാടലും മണ്‍കലം നിര്‍മ്മിക്കലും കെട്ടിടം പണിയെടുക്കലും നൃത്തം അഭ്യസിക്കലും സിനിമ കാണലും കവിത കേള്‍ക്കലും പറ്റിയ തെറ്റ് സ്വയം ഏറ്റുപറയുന്നതും എല്ലാം അവര്‍ക്ക് പഠനത്തിന്റെ ഭാഗമാണ്. കാരണം അവരുടെ ലക്ഷ്യം നേരത്തെ വ്യക്തമാക്കിയതു പോലെ, ഭൂമിയില്‍ സമാധാനത്തിനുതകുന്ന ഒരു മനുഷ്യനായിത്തീരുക എന്നതാണല്ലോ. ഒരു നിമിഷം സിനിമയില്‍ നിന്ന് മാറി നമ്മുടെ നാട്ടില്‍ നിറയുന്ന വിദ്യാഭ്യാസ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണോടിച്ചു നോക്കൂ! ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികളും ജാതിമത സമുദായ സംഘടനകളും ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളികളും നടത്തുന്ന അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലേക്ക് മാത്രമായി മലയാളിക്കുട്ടികളുടെ വിദ്യാഭ്യാസം ഒതുങ്ങുകയാണ്. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂ‍ളുകളില്‍ കുടുങ്ങിപ്പോയ കുട്ടികളാവട്ടെ ലജ്ജാകരമായ ഏതോ അവസ്ഥ ജീവിച്ചുതീര്‍ക്കുന്നതുപോലുള്ള കാലഘട്ടമാണ് അനുഭവിക്കുന്നത്. ഈ രണ്ടു തരം കുട്ടികള്‍ മുതിര്‍ന്ന വര്‍ഗീയ വിദ്വേഷവും മല്‍സരബുദ്ധിയും കൊണ്ട് പരസ്പരം തോല്‍പിക്കാനിറങ്ങുന്ന ഭാവിയില്‍ ഗുജറാത്താണോ ഒറീസയാണോ മംഗലാപുരമാണോ അതോ ബോസ്നിയയും സെര്‍ബിയയുമാണോ കേരളത്തിന് മാതൃകയായുണ്ടാവുക എന്നും ആലോചിക്കാവുന്നതാണ്.

ആദിവാസി ജീവിതത്തിന്റെ ഗോത്രത്തനിമ അതേ പടി സംരക്ഷിക്കുകയാണോ വേണ്ടത് അതോ അവരെ യാന്ത്രികമായി നാഗരികയുക്തികളിലേക്ക് പറിച്ചുനടുകയാണോ വേണ്ടത് എന്ന തരം വെള്ളം കടക്കാത്ത വിചാരങ്ങളിലൂടെയാണ് ആദിവാസിജിവിതത്തിന്റെ ഭാവിയെ നാം വിഭാവനം ചെയ്യാറുള്ളത്. കാര്യങ്ങളെ സ്വയം വിലയിരുത്തി തനിക്ക് യോജിച്ച തരം ജീവിതചക്രത്തെ തെരഞ്ഞെടുക്കാനുള്ള സ്വയബുദ്ധി ആദിവാസി മനുഷ്യന് ഉണ്ടെന്ന് സമ്മതിക്കാന്‍ നമ്മുടെ കുടിയേറ്റ മനസ്സുകള്‍ക്ക് സാധ്യമല്ല എന്നാണീ പിളര്‍പ്പ് തെളിയിക്കുന്നത്. ഒന്നുകില്‍ അവരെ മാറ്റിനിറുത്തി കാട്ടില്‍ തന്നെ ഒതുക്കിയിട്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് 'ശല്യ'മാവാതെ നോക്കുക. അല്ലെങ്കില്‍ നഗരത്തിന്റെ ക്രൂരമായ എടുപ്പുകളിലേക്ക് കൂലിപ്പണിക്കും ലൈംഗിക ചൂഷണത്തിനും മദ്യാസക്തിക്കും എളുപ്പത്തില്‍ പ്രാപ്യമായ തരം 'ആധുനികവത്ക്കരണ' ത്തിന് അവരെ വിട്ടുകൊടുക്കുക എന്നതരം ഒരേ നാണയത്തിന്റെ ഇരുമുഖങ്ങളായി തീരുന്ന പരീക്ഷണങ്ങളാണ് സര്‍ക്കാര്‍ തലത്തിലും മറ്റുമായി നടന്നുകൊണ്ടിരിക്കുന്നത്.

കനവു പോലെ ഒരു സങ്കല്‍പ/യാഥാര്‍ത്ഥ്യം ഇതിന് മറുവഴി തേടുകയും യുക്തിസഹവും ഫലപ്രദവുമായ ഒരു പരിഹാരമാര്‍ഗം തെളിയിച്ചുകാണിക്കുകയും ചെയ്യുന്നു. ആദിവാസികള്‍ക്ക് പരിചിതമായ സ്ഥല കാലബോധവും ഭാഷാ പെരുമാറ്റ മര്യാദകളും ലഭ്യമായ ഒരിടത്തു തന്നെ സ്ഥാപിതമായ ഒരു വിദ്യാ-ജീവിത കേന്ദ്രമാണ് കനവ്. എന്നാല്‍ അത് വയനാട്ടിലോ അട്ടപ്പാടിയിലോ എവിടെയും കാണാവുന്നതരം ഒരു ഊര് മാത്രമല്ല. അവിടെ പഴയതും പുതിയതുമായ രീതിയിലുള്ള കെട്ടിടങ്ങളുണ്ട്. ആദിവാസികളും അല്ലാത്തവരുമായ കുട്ടികളും മുതിര്‍ന്നവരുമുണ്ട് (ചിലര്‍ സ്ഥിരക്കാരായും പലരും വന്നുപോകുന്നവരായും). അവര്‍ക്ക് ഗാനമേളകള്‍ക്കായും പഠനത്തിനായുമുള്ള പുറംയാത്രകളുണ്ട്. വൈദ്യത്തെക്കുറിച്ചുള്ള കാട്ടറിവു മുതല്‍ കളരി പോലുള്ള നാട്ടറിവും കുറസോവയുടെ സിനിമയും വരെയുള്ള ആധുനികമായ എല്ലാ അറിവുകളും സമാഹരിക്കുന്ന കെ ജെ ബേബിയുടേതുപോലുള്ള വിശാലമായ ഒരു മനസ്സ് കനവിനെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു. (തന്റെ നാടകപ്രവര്‍ത്തനത്തിന്റെയും - നാടുഗദ്ദിക - നോവല്‍ രചനയുടെയും - മാവേലിമന്റം- സ്വാഭാവിക തുടര്‍ച്ചയായാണ് കനവിന്റെ സ്ഥാപനവും പിന്നീടുള്ള പ്രവര്‍ത്തനവും എന്ന വസ്തുതയും ബേബി വിശദീകരിക്കുന്നുണ്ട്). ഇപ്രകാരം ആദിവാസികളും അല്ലാത്തവരുമായ കുട്ടികള്‍ പരസ്പരം ഇടകലര്‍ന്നും ഇട പഴകിയും മനുഷ്യരായിത്തീരാനും സമൂഹത്തിന് ഉപകാരമായിത്തീരാനുമുള്ള ഗംഭീരമായ ഉള്‍ക്കാഴ്ചകളിലേക്ക് വളരുന്നു. സമരരഹിതമായ ഭാവിയെക്കുറിച്ചുള്ള കാല്‍പനികവും അരാഷ്‌ട്രീയവുമായ നീതിബോധമല്ല അവരെ കാത്തിരിക്കുന്നത്. നര്‍മദ മുതല്‍ ആദിവാസി പ്രക്ഷോഭം വരെ സ്വയം പങ്കെടുക്കുന്ന സമരങ്ങളിലൂടെ സമകാല രാഷ്‌ട്രീയ പ്രക്രിയയില്‍ ഭാഗഭാക്കാവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.

സിനിമ സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കാനുള്ള ചില പ്രാരംഭ നടപടികള്‍ക്കു തുടക്കമായിക്കഴിഞ്ഞു. കവിതയും കഥയും നോവലും നാടകവും നിര്‍ബന്ധമായി പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പൂര്‍ത്തിയാക്കാനാവാത്ത നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍ സിനിമയും ടെലിവിഷനും ഇനിയും ഉള്‍പ്പെടുത്താത്തതെന്തുകൊണ്ടെന്ന വേവലാതി ഇതിനകം ഉയര്‍ന്നില്ല എന്നതാണ് യഥാര്‍ത്ഥത്തില്‍ ഉത്ക്കണ്ഠാകുലമായ സംഗതി. ദിശാബോധത്തോടെയുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പും ചലച്ചിത്ര അക്കാദമിയും തുടങ്ങിവെച്ചത് ലക്ഷ്യം കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ, ഇരിക്കുന്നതിനു മുമ്പ് കാല്‍ നീട്ടുന്ന പ്രവണത ഈ രംഗത്തെയും കലുഷിതമാക്കിയിരിക്കുകയാണെന്ന് പറയാതെ വയ്യ. സിനിമാ പഠനം എന്നു വെച്ചാല്‍ രണ്ട് തരത്തിലുള്ള പ്രവര്‍ത്തനമാണെന്ന തെറ്റിദ്ധാരണയാണ് ഇപ്പോള്‍ പ്രബലമായിരിക്കുന്നത്. ഒന്ന് തിരക്കഥാ പഠനവും രണ്ട് കുട്ടികളെക്കൊണ്ട് സിനിമയുണ്ടാക്കലുമാണ്. രണ്ടും ചരിത്ര-മാധ്യമ ബോധത്തോടെ നിര്‍വഹിക്കുകയാണെങ്കില്‍ ഫലപ്രദമായിരിക്കും.

എന്നാല്‍ മാര്‍ക്കറ്റിലിറങ്ങുന്ന മുഴുവന്‍ തല്ലിപ്പൊളി തിരക്കഥകളും വാങ്ങിക്കൂട്ടുകയും സൂത്രബുദ്ധികളായ ചില അരവിദഗ്ദ്ധന്മാര്‍ തല്ലിക്കൂട്ടുന്ന സിഡികള്‍ പഠനസാമഗ്രിയായി കടന്നുവരികയും ചെയ്യുന്ന വിചിത്രവും അല്‍പ്പത്തരം നിറഞ്ഞതുമായ പ്രവൃത്തികള്‍ക്ക് മാപ്പു കൊടുക്കുക വയ്യ. ഈ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് എ എല്‍ പി സ്ക്കൂളില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പഞ്ചായത്തുതല സിനിമാ ശില്‍പശാലയില്‍ വെച്ചുരുത്തിരിഞ്ഞ സിനിമാനിര്‍മാണ പ്രക്രിയയില്‍ എം ജി ശശി നേതൃത്വം കൊടുത്തുണ്ടാക്കിയ തിരക്കഥയും ഹ്രസ്വ സിനിമയും മാര്‍ഗദര്‍ശിയായിത്തീരുന്ന വിധത്തില്‍ സവിശേയമായിത്തീര്‍ന്നത്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പ്രതിമകള്‍ക്കു തൊട്ടു താഴെ ഇന്നും വിദ്യാര്‍ത്ഥികള്‍ പട്ടിണിയുടെയും ഇല്ലായ്‌മയുടെയും പ്രത്യക്ഷപ്രതീകങ്ങളായി നിലം പതിക്കുന്ന ദൃശ്യങ്ങളും മറ്റും നിസ്സങ്കോചം കടന്നു വരുന്ന ഈ ഹ്രസ്വ സിനിമ ദൃശ്യത്തിനുള്ളില്‍ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും എപ്രകാരം ഉള്‍പ്പെടുത്താം (മിസ് എന്‍ സീന്‍) എന്ന ചലച്ചിത്രകലയുടെ പ്രാഥമിക പാഠം മനസ്സിലാക്കാന്‍ ഉതകുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ കഴിവുള്ളവര്‍ (ഡിഫറന്റ്ലി ഏബിള്‍ഡ്) ആയവരെ ഇന്നും മലയാളത്തില്‍ വികലാംഗര്‍ എന്നാണ് വിളിക്കുന്നത്. ഭാഷയിലെ രാഷ്‌ട്രീയമായി ശരിയല്ലാത്ത ആ വാക്ക് നീക്കം ചെയ്യാന്‍ ഇനിയും നമുക്കായിട്ടില്ല. ആ ശരികേടിനോടു കൂടിയാണ് സ്നേഹസമ്മാനം എന്ന ഈ കൊച്ചു സിനിമ സമരം ചെയ്യുന്നത്. സ്നേഹസമ്മാനത്തിന്റെ തിരക്കഥയും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയത് തികച്ചും ഉചിതമായിട്ടുണ്ട്.

നിലപാടുകളുടെ സത്യസന്ധതയും ആവിഷ്ക്കരണരീതിയില്‍ പുലര്‍ത്തുന്ന ആര്‍ജ്ജവവും സഹജമായ സാമൂഹികാവബോധവും ചേര്‍ന്ന് എം ജി ശശിയുടെ തിരക്കഥകളും സിനിമകളും - അവ ഡോക്കുമെന്ററിയോ ഹ്രസ്വചിത്രമോ ഫീച്ചര്‍ സിനിമയോ ആകട്ടെ - മലയാളിയുടെ ചലച്ചിത്രാന്വേഷണ/ആസ്വാദന മേഖലയില്‍ സവിശേഷമായ ഇടം കണ്ടെത്തുന്നുണ്ടെന്ന് തെളിയിക്കുന്നതാണീ സമാഹാരം എന്നത് നിസ്സംശയമായ വസ്തുതയാണ്.

***

ജി. പി. രാമചന്ദ്രന്‍

(ഭാഷാ ഇൻ‌സ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന “കനവുമലയിലേക്ക് - എം ജി ശശിയുടെ ഹ്രസ്വചിത്രങ്ങൾ” എന്ന തിരക്കഥകളുടെ സമാഹാരത്തിന് എഴുതിയ അവതാരിക)

അധിക വായനയ്ക്ക്

Lights, action, camera


മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, കാണി നേരം

9 comments:

വര്‍ക്കേഴ്സ് ഫോറം said...

നാടകപ്രവര്‍ത്തനം, സിനിമയിലും ടെലിവിഷനിലുമുള്ള അഭിനയം, രാഷ്‌ട്രീയ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള വ്യത്യസ്തവും യാതനാപൂര്‍ണവുമായ വഴികള്‍ പിന്നിട്ടാണ് എം ജി ശശി ചലച്ചിത്രരംഗത്ത് സജീവമായത്. മുഴുനീള കഥാ സിനിമയായ അടയാളങ്ങളിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡടക്കം നിരവധി നേട്ടങ്ങള്‍ കൈവരിക്കുന്നതിനു മുമ്പു തന്നെ ഹ്രസ്വ ചിത്ര/ഡോക്കുമെന്ററി രംഗത്ത് ശ്രദ്ധേയമായ ചില സൃഷ്ടികള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധ്യമായി എന്നത് നിസ്സാരമല്ല. ഇന്‍സ്റ്റിറ്റ്യൂട്ട് സന്തതികളും അല്ലാത്തവരുമായ, നവസിനിമയുടെയും പരിഷ്‌കൃത ഭാവുകത്വത്തിന്റെയും വക്താക്കളായ പ്രമുഖര്‍ ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേഖലകളെ ഗൌരവത്തോടെ പരിഗണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഫീച്ചര്‍ സിനിമകളുടെ ഒഴിവു സമയങ്ങളില്‍ പൂര്‍ത്തിയാക്കുന്ന ചില ജീവചരിത്രകോമഡികളും സ്ഥലകാലവിവരണങ്ങളുമാണ് ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഡോക്കുമെന്ററികള്‍. ഈ മേഖലയില്‍ കപട ഗൌരവം പ്രദര്‍ശിപ്പിക്കുന്ന പ്രവണതയും ദൃശ്യമാണ്. പശ്ചാത്തലാഖ്യാനം തീരെയില്ലാതെ കലാകാരന്മാരുടെയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെയും ജീവിതം ചിത്രീകരിക്കാനുളള ഇത്തരം ശ്രമങ്ങള്‍ അതില്‍ പരാമര്‍ശിതരാവുന്നവരോട് ഒരു തരത്തിലും നീതി പുലര്‍ത്താന്‍ സാധിക്കാതെ പോകുകയാണ് പതിവ്. ഇത്തരം ജാടകളൊന്നുമില്ലാതെയും തികഞ്ഞ അവധാനതയോടെയും, എന്നാല്‍ ലാളിത്യമാണ് തന്റെ മാര്‍ഗം എന്ന തിരിച്ചറിവോടെയും എം ജി ശശി ഈ രംഗത്തു നടത്തിയ ഇടപെടലുകളാണ് ഈ പുസ്തകത്തിലൂടെ പ്രസിദ്ധീകൃതമാവുന്ന തിരക്കഥകള്‍ ആധാരമാക്കി നിര്‍മിച്ച സിനിമകള്‍. അനാവശ്യവും അപക്വവും അകാരണവുമായ ദുരൂഹതകളുടെ ചതുരഗോപുരങ്ങള്‍ സൃഷ്ടിച്ച പതിറ്റാണ്ടുകള്‍ താണ്ടി ലാളിത്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും കനവുകളിലേക്ക് വളരുവാന്‍ മലയാള സിനിമയിലെ യുവതലമുറയിലും ആളുണ്ട് എന്നു തെളിയിക്കുകയായിരുന്നു ഈ ചിത്രങ്ങളിലൂടെ എം ജി ശശി........

ജി.പി.രാമചന്ദ്രന്‍ എഴുതുന്നു...

Rafeek Wadakanchery said...

..............ഇത്തരം ജാടകളൊന്നുമില്ലാതെയും തികഞ്ഞ അവധാനതയോടെയും, എന്നാല്‍ ലാളിത്യമാണ് തന്റെ മാര്‍ഗം എന്ന തിരിച്ചറിവോടെയും എം ജി ശശി ഈ രംഗത്തു നടത്തിയ ഇടപെടലുകളാണ് ...........
"ജാഢ ഇല്ല എന്നു മാത്രം പറയരുതു..അതു ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ആളാണു ഞാന്‍ "

വേദനിക്കുന്ന ഒരു സഖാവ് / നോണ്‍ അനോനിമസ് said...

ഇലക്ഷന്‍ വിശകലനത്തിന്റെ ഒരു റിപ്പോര്‍ട്ട് പ്രതീക്ഷിച്ചു. കണ്ടില്ല. പകരം നാടകം, സിനിമ :)

മുതലാളിത്ത പാതയില്‍ ഇടതു പക്ഷം നീങ്ങിയാല്‍ ജനം കൈയൊഴിയുമെന്ന് ഇനിയെങ്കിലും അറിഞ്ഞാല്‍ നല്ലത്. ക്രിയാത്മകമാവേണ്ട ചര്‍ച്ചകള്‍ക്ക് പകരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നവനെ ചീത്ത വിളിക്കുന്ന 'വെരി വെരി അനോനി' സ്റ്റൈല്‍ പ്രതികരണവും ഇനിയെങ്കിലും മാറ്റി വെക്കണം.

'പാര്ട്ടിയുണ്ടാവും, പക്ഷേ ജനങളുണ്ടാവില്ല കൂടെ' എന്ന് എം എന്‍ വിജയന്‍ പറഞ്ഞത് ഓര്‍മ്മിപ്പിക്കട്ടെ :)

Anonymous said...

Petti thurannappam chatti.

Anghine Pinaraayi Savamayi.........:)

Mundattam muttiyo?

ഒരുത്തന്‍ said...

ഇതേ എം.എന്‍. വിജയന്‍ തന്നെ സംഘടന എന്നത് ചട്ടക്കൂടാണെന്ന് പറഞ്ഞിട്ടുണ്ട്. ഇടത് സ്വതന്ത്ര ബു.ജി ആയി നില്‍ക്കുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍.

ഒരുത്തന്‍ said...

ജനകീയാസൂത്രണം കഴിഞ്ഞ സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍. ഡി.എഫ് തോറ്റിരുന്നു. അതിന്റെ കാരണമായി എം.എന്‍.വിജയന്‍ മാഷ് പറഞ്ഞത് ജനകീയാസൂത്രണം എന്നായിരുന്നു. “ജനകീയാസൂത്രണം നടപ്പിലാക്കിയ ഇടങ്ങളിലൊക്കെ പാര്‍ട്ടി തോറ്റു” എന്നായിരുന്നു വിശകലനം. അതൊരു സി.ഐ.എ പരിപാടി എന്നായിരുന്നല്ലോ ആരോപണം.അന്നും മുതലാളിത്തപാതയിലാണു പാര്‍ട്ടി എന്നു തന്നെയായിരുന്നു അവരുടെയൊക്കെ ആരോപണം. എന്നിട്ടും അതേ മുതലാളിത്ത പാതക്കാര്‍ ലോകസഭാ, പഞ്ചായത്ത്, നിയമസഭയിലേക്ക് ജയിച്ചു. അതിനെന്തു പറയും? 2001 മുതലെങ്കിലും വിജയന്‍ മാഷും കൂട്ടരും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നിട്ടും ഇടക്ക് 3 തെരഞ്ഞെടുപ്പില്‍ ജയിച്ചത് എങ്ങനെ?

Anonymous said...

അതിന്റെ ഉത്തരം ബി.ജെ.പിയും കോണ്ഗ്രസ്സും തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നത് എന്തു കൊണ്ടാണെന്നുള്ളത് തന്നെയാനെങ്കില്‍ പിന്നെയെന്താണു വ്യത്യാസം സുഹ്രുത്തേ. അതാണോ സുഹ്രുത്ത് ഉദ്ദേശിച്ചത്?

aarushi said...

സ്നാപക യോഹന്നാന്‍ പറഞ്ഞപോലെ ഈ ലോക്സഭാ തെരഞ്ഞെടുപ്പു പരാജയം അത്ര പ്രശ്നമല്ല, ഇനി വരുന്നവന്‍ ഉണ്ടല്ലോ അവണ്റ്റെ ചെരുപ്പിണ്റ്റെ വാറഴിക്കാനുള്ള യോഗ്യത ഇതിനില്ല, സുനാമി വരാന്‍ പോകുന്നതേയുള്ളു രണ്ടു കൊല്ലം കൂടി കഴിയും. ഇരുപതു സീറ്റു ജയിച്ചിരുന്നെങ്കിലും മലയാളിക്കു ഒരു ഗുണവും ഉണ്ടാകില്ല വെളിയില്‍ ഇരുന്നു പിന്താങ്ങുമായിരുന്നു, ജനം വിചാരിച്ചു ഈ വെളിയില്‍ ഇരുന്നു പിന്താങ്ങുന്നവരെക്കാള്‍ അകത്തു കയറി ഇരിക്കുന്നവരാണു മെച്ചമെന്നു,ഒന്നുമില്ലേല്‍ അഞ്ചു കൊല്ലം കഴിഞ്ഞു ചോദിക്കമല്ലോ എന്തോ ചെയ്തെടേ എന്നു പോക്കു കണ്ടിട്ടു പഠം ഒന്നും പഠിച്ചിട്ടില്ല പഠിക്കാനും പോകുന്നില്ല നൂറ്റി ഇരുപതു സീറ്റില്‍ അസംബ്ളി കൂടി യൂ ഡീ എഫ്‌ ജയിക്കുന്നതും കാണേണ്ടിവരും അതോര്‍ക്കുമ്പോള്‍ ആണു കഷ്ടം തോന്നുന്നത്‌, ബീമാ പള്ളിയില്‍ വെടിവച്ചു അഞ്ചു പേരെ കൊന്നതെന്തിനായിരുന്നു ഫ്റസ്റ്റ്റേഷന്‍ തീറ്‍ത്തതോ? ഒരു പോലീസ്‌ കോണ്‍സ്റ്റബിള്‍ വിചാരിച്ചാല്‍ തീരുന്ന പ്റശ്നം അല്ലായിരുന്നോ അതു? ഇപ്പോള്‍ ഉള്ള അലവലാതികളെ ഒക്കെ മറ്റി പുതിയ ഒരു ടീം ഇറക്കു ഇനി രണ്ടു കൊല്ലം എങ്കിലും ജനങ്ങളെ ഒന്നു സേവിക്കാന്‍ നോക്കു ഇനിയും ഗ്രൂപ്പ്‌ കളി വേണോ?

Anonymous said...

commies rest in piece