Wednesday, July 2, 2008

പാഠപുസ്തക പരിഷ്കരണം - മന്ത്രി ബേബിയ്ക്കു പറയുവാനുള്ളത്

ഇപ്പോഴത്തെ പാഠപുസ്തകപരിഷ്കരണം എത്ര വര്‍ഷത്തിനുശേഷമാണ്? ഇതിനുമുമ്പ് എന്നായിരുന്നു?

1997-98 അധ്യയനവര്‍ഷംമുതല്‍ അടിസ്ഥാനസമീപനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ചു. ശിശുകേന്ദ്രീകൃതം, പരിസരബന്ധിതം, പ്രക്രിയാധിഷ്ഠിതം തുടങ്ങിയ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പാഠ്യപദ്ധതി പരിഷ്കരണം രൂപകല്‍പ്പന ചെയ്തത്. ഒന്നുമുതല്‍ നാലുവരെയുള്ള പാഠപുസ്തകങ്ങള്‍ ആദ്യപടിയായി പരിഷ്കരിച്ചു. തുടര്‍ന്ന് ഓരോ കൊല്ലവും ഓരോ ക്ളാസിലെ പുസ്തകം എന്ന ക്രമത്തില്‍ പരിഷ്കരണം തുടര്‍ന്നു. 2001-02 അധ്യയനവര്‍ഷം എട്ടാം ക്ളാസിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചത് നടപ്പാക്കുന്നത് യുഡിഎഫ് ഗവണ്‍മെന്റ് മരവിപ്പിച്ചു. 2002-03 മുതല്‍ പരിഷ്കരണപ്രക്രിയ തുടരുകയും 2005 മാര്‍ച്ചില്‍ പുതിയ പാഠ്യപദ്ധതി അനുസരിച്ച് എസ്എസ്എല്‍സി പരീക്ഷ നടത്തുകയും ചെയ്തു. ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കിയത് ഇതിന്റെ ഭാഗമായാണ്. 2002 നും '05നും ഇടയില്‍ ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ ഒരുതവണകൂടി യുഡിഎഫ് സര്‍ക്കാര്‍ പരിഷ്കരിച്ചു.

എന്‍സിഎഫ് 2005 ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രൂപീകരിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെസിഎഫ്) 2007 ന്റെ 'ഭാഗമായാണ് കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്.

പാഠ്യപദ്ധതി പരിഷ്കരണം സാങ്കേതികമായി എന്തെങ്കിലും തരത്തിലുള്ള നിര്‍ബന്ധംകൊണ്ടായിരുന്നോ?

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്) 2005 അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന കേന്ദ്ര മാനവശേഷിവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് വിശദമായ പഠനങ്ങള്‍ നടത്തി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ന് രൂപം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ സിലബസും പാഠപുസ്തകങ്ങളും പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ഈ പ്രക്രിയയുടെ നടത്തിപ്പിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്‍സിഇആര്‍ടി 10 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കേരളം ഈ തുക ഫലപ്രദമായി വിനിയോഗിക്കുകയും സംസ്ഥാനത്തിന് അനുഗുണമായ പാഠ്യപദ്ധതി വികസിപ്പിക്കുകയും ചെയ്തു. വൈജ്ഞാനികരംഗത്തുണ്ടായ മാറ്റങ്ങളും വികാസവും, വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ തിരിച്ചറിവുകളും പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാക്കിയിട്ടുണ്ട്.

പാഠ്യപദ്ധതി പരിഷ്കരണം ആരുടെ നേതൃത്വത്തിലാണ്? ആരൊക്കെയാണ് വിദഗ്ദര്‍? എത്ര അംഗങ്ങള്‍ ?

എന്‍സിഇആര്‍ടിയുടെ നിര്‍ദേശപ്രകാരം പാഠ്യപദ്ധതി പരിഷ്കരണത്തിനു നേതൃത്വം നല്‍കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനും എസ്സിഇആര്‍ടി ഡയറക്ടര്‍ കണ്‍വീനറുമായി 30 അംഗങ്ങളുള്ള ഒരു കോര്‍ ടീമിനു രൂപംനല്‍കി. ഇതില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍ ഡോ. അനിതാറാം പാല്‍, അന്ന് എന്‍സിഇആര്‍ടി കരിക്കുലം വിഭാഗം തലവനായിരുന്ന പ്രൊഫ. എം എ ഖാദര്‍, മൈസൂര്‍ റീജണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനിലെ മൂല്യനിര്‍ണയവിഭാഗം ചുമതല വഹിക്കുന്ന ഡോ. മഞ്ജുള എസ് റാവു തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു.

കോര്‍ ടീമിന്റെ നേതൃത്വത്തില്‍ 14 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും അതത് മേഖലകളിലെ വിദഗ്ധരെ അവയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 14 ജില്ലകള്‍ കേന്ദ്രീകരിച്ച് മൂന്നു മാസത്തെ പഠനം നടത്തി ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് തയ്യാറാക്കിയ പൊസിഷന്‍ പേപ്പറുകള്‍ ക്രോഡീകരിച്ചാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 തയ്യാറാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാഠ്യപദ്ധതി രചനയില്‍ പങ്കെടുത്ത വിദഗ്ധരും വിവിധ അധ്യാപകസംഘടനാ പ്രതിനിധികളും വ്യത്യസ്ത രാഷ്ട്രീയവിശ്വാസം പുലര്‍ത്തുന്ന വിദഗ്ധരും കരിക്കുലം കമ്മിറ്റി അംഗങ്ങളും ശില്‍പ്പശാലകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും പാഠപുസ്തകനിര്‍മാണപ്രക്രിയയില്‍ പങ്കെടുത്തിട്ടുണ്ട്. പ്രൊഫ. എം ആര്‍ രാഘവവാര്യര്‍, പ്രൊഫ. ആര്‍ വി ജി മേനോന്‍, പി വത്സല, പ്രൊഫ. കെ പി ശങ്കരന്‍, ഡോ. കെ എന്‍ ഗണേഷ്, പ്രൊഫ. പാപ്പൂട്ടി, ഡോ. ഇ കൃഷ്ണന്‍, ഡോ. ഗോപകുമാര്‍ തുടങ്ങിയവര്‍ പാഠ്യപദ്ധതി പരിഷ്കരണപ്രക്രിയയ്ക്ക് നേതൃത്വംനല്‍കി. അധ്യാപകസംഘടനാ നേതാക്കളായ കെ വിക്രമന്‍ നായര്‍, എ കെ ചന്ദ്രന്‍, സി പി ചെറിയ മുഹമ്മദ്, എസ് ശ്രീകുമാര്‍ തുടങ്ങിയവരും നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഡോ. കേളു, പ്രൊഫ. നാരായണമേനോന്‍, വൈശാഖന്‍, ഡോ. ഡി ബെഞ്ചമിന്‍, വി കാര്‍ത്തികേയന്‍ നായര്‍, ഡോ. സി പി ചിത്ര തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഏഴുപേര്‍ വീതമുള്ള സമിതിയാണ് ഓരോ പാഠപുസ്തകവും തയ്യാറാക്കിയത്. സിലബസ് ഗ്രിഡ്, പാഠപുസ്തകം, അധ്യാപകസഹായി തുടങ്ങിയവ തയ്യാറാക്കാന്‍ ഇരുന്നൂറ്റമ്പതോളം വിദഗ്ധര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തിട്ടുണ്ട്.

കമ്മിറ്റിയില്‍ സര്‍ക്കാര്‍ നിയന്ത്രണം സാധ്യമാണോ? സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പാകത്തിലാണോ കമ്മിറ്റിയുടെ ഘടനയും പ്രവര്‍ത്തനവും മാര്‍ഗരേഖയും?

കരിക്കുലം കമ്മിറ്റിയില്‍ സര്‍ക്കാരിന് പ്രത്യേക നിയന്ത്രണമൊന്നുമില്ല. അക്കാദമികരംഗത്തുള്ള വിദഗ്ധരും വിദ്യാഭ്യാസ വിചക്ഷണരുമാണ് പാഠ്യപദ്ധതിക്ക് രൂപം നല്‍കുന്ന കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നത്. കരിക്കുലം കമ്മിറ്റി ചുമതലപ്പെടുത്തിയ ഒമ്പത് വിഷയസമിതികളാണ് പാഠപുസ്തകങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയത്. വിഷയസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി പാഠപുസ്തകങ്ങള്‍ കരിക്കുലം കമ്മിറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് പാഠപുസ്തകങ്ങള്‍ അച്ചടിച്ച് നല്‍കിയത്. സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കുന്നതല്ല. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ളവര്‍ ഉള്‍ക്കൊള്ളുന്നതാണ് കരിക്കുലം കമ്മറ്റി.

പുസ്തകം അച്ചടിക്കുംമുന്നേ അതിന്റെ കരട് ഈ കമ്മിറ്റി മുമ്പാകെ വിശദമായ പരിശോധനയ്ക്കു വന്നിരുന്നില്ലേ?

പുസ്തകം അച്ചടിക്കു നല്‍കുന്നതിനുമുമ്പ് വിഷയസമിതി മൂന്നു ഘട്ടങ്ങളായി ആറുദിവസത്തോളം നീണ്ടുനിന്ന ശില്‍പ്പശാലകളിലൂടെ പുസ്തകങ്ങള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കി. ഈ ശില്‍പ്പശാലകളില്‍ പാഠപുസ്തകരചനയില്‍ പങ്കെടുത്ത വിദഗ്ധരും നിര്‍ദിഷ്ട ക്ളാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരും കരിക്കുലം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തിരുന്നു. വിഷയസമിതിയുടെ പരിശോധനാറിപ്പോര്‍ട്ടിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ പാഠപുസ്തകങ്ങള്‍ പരിശോധിച്ചാണ് കരിക്കുലം കമ്മിറ്റി അവയ്ക്ക് അംഗീകാരം നല്‍കിയത്. കരിക്കുലം കമ്മിറ്റി പരിശോധിക്കുന്ന വേളയില്‍ ചൂണ്ടിക്കാണിക്കുന്ന നിര്‍ദേശങ്ങളും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി.

അന്ന് ഒരംഗമെങ്കിലും ഇപ്പോഴത്തെ വിവാദപാഠത്തില്‍ സംശയമോ ആശങ്കയോ പ്രകടിപ്പിച്ചിരുന്നോ?

അന്ന് ഏഴാം ക്ളാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ എന്തെങ്കിലും സംശയമോ, ആശങ്കയോ ആരുംതന്നെ പ്രകടിപ്പിച്ചിരുന്നില്ല.

ഈ ഒരു വിവാദനാടകത്തിന്റെ യഥാര്‍ഥ തിരക്കഥ ആരുടേതാണ്?

തികച്ചും അക്കാദമികേതരമാണ് ഇന്നുയര്‍ത്തുന്ന വിവാദങ്ങള്‍. രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് പരാതികള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. തെറ്റിദ്ധാരണമൂലവും ചിലര്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടാകാം. മതങ്ങളുടെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ത്തി വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ചില യുഡിഎഫ് നേതാക്കളാണ് ചരടുവലി നടത്തുന്നത്.

കേരളത്തില്‍ ഒരു ഇടതുപക്ഷ വിദ്യാഭ്യാസമന്ത്രി ഉള്ളതാണോ തുടര്‍ച്ചയായ കോലാഹലങ്ങള്‍ക്കു കാരണം?

കമ്യൂണിസ്റ് പാര്‍ടിയില്‍പ്പെടുന്ന ഒരാള്‍ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല ഏറ്റെടുത്തത് സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവര്‍ ഉണ്ടോ എന്നറിയില്ല. കേരള വിദ്യാഭ്യാസനിയമത്തില്‍ തലങ്ങും വിലങ്ങും ഭേദഗതികളും വ്യാഖ്യാനങ്ങളും നടത്തി ഏത് അഴിമതിക്കും നിയമസാധുത നല്‍കാന്‍ കഴിയുന്ന അവസ്ഥ ഇടക്കാലത്ത് നിലനിന്നിരുന്നു. കെഇആര്‍ പരിഷ്കരണം ഇതിനൊക്കെ തടസ്സമാകുമെന്ന ഭീതി പല കേന്ദ്രങ്ങളെയും കിടിലംകൊള്ളിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നയുടന്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു. അത് ഫലം കാണാന്‍ തുടങ്ങിയതോടെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്ന് കൂട്ടത്തോടെ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ വന്നുചേരാന്‍ തുടങ്ങി. ഇത് വിദ്യാഭ്യാസക്കച്ചവടക്കാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, പ്രാദേശിക കൂട്ടായ്മ, അധ്യാപകര്‍ക്കുണ്ടായ ലക്ഷ്യബോധം, അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ സജീവത തുടങ്ങിയവ വിദ്യാഭ്യാസ ഗുണനിലവാരം ഉയരുന്നതിനും പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമായിത്തീരുന്നതിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ എസ്എസ്എല്‍സി, എച്ച്എസ്ഇ പരീക്ഷാഫലത്തിലുണ്ടായ വര്‍ധന ഇതിന്റെ സൂചനയാണ്. അതു മനസ്സിലാക്കിയ വിദ്യാഭ്യാസ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പരീക്ഷാഫലത്തെ അപഹസിക്കാനുള്ള വ്യാപകമായ ശ്രമങ്ങള്‍ നടത്തി. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെയും അവരെ പരീക്ഷയ്ക്ക് ഒരുക്കിയ അധ്യാപകരെയും അടച്ച് ആക്ഷേപിക്കാനുള്ള ശ്രമം വിമര്‍ശകര്‍ക്ക് വിനയായിത്തീര്‍ന്നപ്പോള്‍ പുതിയ ആരോപണങ്ങള്‍ തേടുകയാണുണ്ടായത്.

സ്വാശ്രയം-ഏകജാലകം തുടങ്ങിയ നടപടികളില്‍ ഉണ്ടായ കടുത്ത അസഹിഷ്ണുതയുടെ പ്രതിഫലനമാണോ പാഠപുസ്തകവിവാദം?

സ്വാശ്രയ കോളേജ് പ്രവേശനത്തിലും ഏകജാലകത്തിലൂടെയുള്ള ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിലും ഇടപെടാന്‍ ഇക്കൂട്ടര്‍ പല വഴികളും നോക്കിയിരുന്നു. കോടതികള്‍ ഏകജാലകസമ്പ്രദായത്തെ അംഗീകരിക്കുന്ന വിധി പ്രഖ്യാപിച്ചതോടെ വ്യവഹാരങ്ങള്‍ നടത്തി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന തോന്നല്‍ വളര്‍ന്നുവന്നു. ഇതൊക്കെ മനസ്സിലാക്കിയാണ് ഏറ്റവും വേഗം ആളെ ഇളക്കിവിടാന്‍ പറ്റുന്ന മതവിവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചത്.

അതോ ആണവകരാറിലെ ഇടതുപക്ഷ നിലപാടിലെ കാര്‍ക്കശ്യത്തിലുളവായ അമര്‍ഷം തീര്‍ക്കലോ?

ആണവ കരാറിലൂടെ നവകൊളോണിയലിസത്തിന്റെ ചരടുകള്‍ മുറുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇടതുപക്ഷ നിലപാടുകള്‍ തടസ്സമാകുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ കേരളത്തിലെ ഇടതുപക്ഷഭരണത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും കഴിയുമെങ്കില്‍ ഒരു പുതിയ വിമോചനസമരത്തിന് തിരികൊളുത്താനുമുള്ള ശ്രമങ്ങള്‍ പാഠപുസ്തക വിവാദത്തിനു പിന്നിലുണ്ടാകാം. മതവികാരം ഇളക്കിവിട്ട് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള സാമ്രാജ്യത്വ ശ്രമമാണല്ലോ വിമോചനസമരത്തില്‍ ഉണ്ടായത്. അതിന്റെ പുതിയ രൂപം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന പരിശോധനയാകാം ഇത്.

യുഡിഎഫ് രാഷ്ട്രീയത്തിലെ ലീഗ് പടലപ്പിണക്കത്തിന് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള താല്‍ക്കാലിക മറുമരുന്നും ആയിക്കൂടെ?

യുഡിഎഫ് ഘടകകക്ഷികള്‍ക്കുണ്ടായ പടലപ്പിണക്കങ്ങള്‍ ഇപ്പോള്‍ മുറുകിയിരിക്കുകയാണ്. ആര്യാടന്‍ മുഹമ്മദ് ലീഗിനെയും, കെ ആര്‍ ഗൌരിയമ്മ കോണ്‍ഗ്രസിനെയും വെല്ലുവിളിക്കുന്ന രാഷ്ട്രീയാന്തരീക്ഷം തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്ന യുഡിഎഫില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. വിവാദ പാഠപുസ്തകം യുഡിഎഫ് ചര്‍ച്ചചെയ്ത് സമരംചെയ്യാന്‍ തീരുമാനം എടുത്തിട്ടില്ലായെന്ന സിഎംപി നിലപാടും എം വി രാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ പുസ്തകത്തില്‍ കുഴപ്പമൊന്നും കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ടു കൊല്ലത്തെ ഭരണത്തില്‍ ജനങ്ങളെ അസംതൃപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നതും കേന്ദ്രത്തിലെ കോണ്‍ഗ്രസ് 'ഭരണകൂടം വിലക്കയറ്റനിയന്ത്രണം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍പ്പോലും ഫലപ്രദമായി ഇടപെടാന്‍ കഴിയാതെ കുഴയുന്നതും കോണ്‍ഗ്രസിന് പ്രതികൂലമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇത് മറച്ചുവയ്ക്കാനുള്ള തന്ത്രം എന്ന നിലയിലാണ് കോണ്‍ഗ്രസ് പാഠപുസ്തക വിവാദത്തെ കാണുന്നത്. വിദ്യാഭ്യാസരംഗത്തും മറ്റു മേഖലകളിലും സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ തമസ്ക്കരിക്കുകയും വിവാദനിര്‍മാതാക്കളുടെ ലക്ഷ്യമാണ്.

കേരളത്തിന്റെ നവോത്ഥാന മൂല്യസങ്കല്‍പ്പങ്ങളെക്കുറിച്ച് പറയുന്നതോ പഠിപ്പിക്കുന്നതോ ഒക്കെ അപകടകരമെന്നല്ലേ ഈ സമരത്തിന്റെ ശരിയായ ആന്തരാര്‍ഥം?

കടമ്മനിട്ടയെ അനുസ്മരിച്ചുകൊണ്ട് 'നമ്മളോര്‍ക്കുക നമ്മളെങ്ങനെ നമ്മളായെന്ന്' എന്ന് ചിന്തിക്കുന്നതാണ് നവോത്ഥാനത്തിന്റെ ഓര്‍മകള്‍. ഇതില്‍നിന്ന് പുതിയ തലമുറയിലെ കുട്ടികള്‍ പ്രചോദനം നേടുമ്പോഴാണ് സമൂഹത്തിലെ വര്‍ത്തമാനകാല പ്രശ്നങ്ങളോട് സജീവമായും അര്‍ഥവത്തായും പ്രതികരിക്കാനുള്ള കഴിവും കരുത്തും നമ്മുടെ പുതിയ തലമുറയ്ക്ക് ഉണ്ടാവുക. അതില്‍ അസഹിഷ്ണുതയുള്ളവരാണ് നവോത്ഥാനപഠനത്തെ എതിര്‍ക്കുന്നത്. ചരിത്രത്തെ വിശകലനംചെയ്യാന്‍ കഴിയുന്ന ഒരു തലമുറ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കും പാരമ്പര്യത്തിന്റെ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് കടിച്ചുതൂങ്ങുന്നവര്‍ക്കും 'ഭീഷണിയാവും.

കമ്യൂണിസ്റ് ആശയപ്രചാരണത്തിന് ഏഴാം ക്ളാസിലെ സാമൂഹ്യപാഠം വേണോ എന്നാണ് അഴീക്കോടിനെപ്പോലെയുള്ളവര്‍ ചോദിക്കുന്നത്?

വളരെ അര്‍ഥവത്തായ ചോദ്യമാണ് അഴീക്കോട് മാഷ് ചോദിക്കുന്നത്. കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ലോകത്താദ്യമായി ബാലറ്റിലൂടെ സംസ്ഥാനഭരണത്തില്‍ പാര്‍ടി എത്തിച്ചേര്‍ന്നത് കുറുക്കുവഴികളിലൂടെയുള്ള ആശയപ്രചാരണത്തിലൂടെയല്ല എന്ന് ആര്‍ക്കും മനസ്സിലാകും. തനതായ ആശയപ്രചാരണസംവിധാനം എന്നും കമ്യൂണിസ്റ് പാര്‍ടികള്‍ക്കുണ്ടായിരുന്നു. അതേസമയം ശരിയായ ചരിത്രാവബോധത്തിലേക്ക് പോകുന്ന ഒരു കുട്ടിയില്‍നിന്ന് കമ്യൂണിസ്റ് സമരചരിത്രം മറച്ചുവയ്ക്കാമെന്ന മൌഢ്യം ശരിയല്ല. എന്തായാലും സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ കമ്യൂണിസ്റ് മാനിഫെസ്റോയെപ്പറ്റി പാഠപുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. ഇത് ഇപ്പോള്‍ വൃഥാ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വായിച്ചിട്ടുണ്ടാവില്ല.

ഒരണ സമരത്തിലൂടെ വിമോചനസമരത്തിന് മണ്ണൊരുക്കിയ പഴയൊരു മോഹചിന്ത ഇപ്പോഴും ഇവര്‍ക്കുള്ളില്‍ ഒളിച്ചിരിപ്പുണ്ടോ?

ഉണ്ടെന്നാണ് സംശയിക്കേണ്ടത്. ഒരു മതേതര കക്ഷിയെന്ന് കരുതപ്പെടുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത് പിന്തിരിപ്പന്‍ ജാതിമതശക്തികളെയാണ്. ഈ അനാവശ്യ സമരത്തില്‍ ബിജെപിയും ന്യൂനപക്ഷ മതസംഘടനകളില്‍ ചിലതും യുഡിഎഫും കൈക്കോര്‍ക്കുന്നത് വിചിത്രമാണ്. എന്നാല്‍ വിദ്യാര്‍ഥികളും സാമാന്യജനതയില്‍ 'ഭൂരിപക്ഷവും അവരോടൊപ്പം കൂടുന്നില്ലതന്നെ.

മലയാളസാഹിത്യത്തില്‍ എഴുത്തിലും നാടകത്തിലും സിനിമയിലും കഥാപ്രസംഗത്തിലുമൊക്കെ ഇതിലുമെത്രയോ രൂക്ഷവിമര്‍ശനങ്ങള്‍ സംഘടിത മതസ്ഥാപനങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നു. ചരിത്രത്തിനുനേരെ കണ്ണടച്ചുകൊണ്ടുള്ള സമരത്തിന് നേതൃത്വം കൊടുക്കുന്നതാവട്ടെ കെപിസിസി അധ്യക്ഷന്റെ റോളില്‍ മുന്‍ കെഎസ്‌യു നേതാവും?

സാമൂഹ്യ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെ പടവാളുയര്‍ത്തിയ ഒരു പാരമ്പര്യം പഴയകാല കോണ്‍ഗ്രസ് 'ഭാരവാഹികള്‍ക്കുണ്ട്. എന്നാല്‍ ഇന്ന് യഥാര്‍ഥ മതവിശ്വാസികളുടെ പേരു പറഞ്ഞ് മതത്തെ ദുര്‍വ്യാഖ്യാനിക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാര്‍ക്കും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും വേണ്ടി വാദിക്കുന്ന ഒരു കെപിസിസി അധ്യക്ഷനെ കാണുമ്പോള്‍ ദുഃഖം തോന്നുന്നു.

വിദ്യാഭ്യാസത്തിന് പണംമാത്രം മാനദണ്ഡം എന്ന പുതിയ സമവാക്യം സൃഷ്ടിക്കുന്നതില്‍ കേരളത്തിലെ സ്വകാര്യമാനേജ്മെന്റുകള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളിലൊന്നും സീറ്റ് കിട്ടാന്‍ സ്വന്തം സമുദായമോ, ജാതിപരിഗണനയോ അല്ല, തരുന്ന പണത്തിന്റെ വലുപ്പമാണ് മാനദണ്ഡം. ഈ യാഥാര്‍ഥ്യം പൊതുസമൂഹം ഗൌരവത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ടോ?

ഇത്തരം പ്രശ്നങ്ങളെ ഗൌരവമായ വിധത്തില്‍ ചര്‍ച്ച ചെയ്യരുത് എന്നാഗ്രഹിക്കുന്നവരാണ് ബാലിശവാദങ്ങളുയര്‍ത്തി അക്രമസമരങ്ങളിലേക്ക് സമൂഹത്തെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ശുഭകരമായ ഒരു കാര്യം വിവിധ മതവിഭാഗങ്ങളിലെ സാധാരണജനങ്ങള്‍ ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ തുടങ്ങി എന്നതാണ്. വ്യത്യസ്ഥ ജാതി, മത പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വനിരയില്‍ത്തന്നെ ഏതാനും ചിലര്‍ മാത്രമാണ് നിഷേധാത്മകസമീപനം പിന്തുടരുന്നത് എന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുന്നുണ്ട്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലൂടെ എന്ന് ബോധപൂര്‍വമായ പ്രചാരണവും അന്ധവിശ്വാസവും സമൂഹത്തിലുണ്ട്. പ്രത്യേകിച്ച് ഇടത്തട്ടുകാര്‍ക്കിടയില്‍. ഇതിനേറ്റ ചെറിയൊരു പ്രഹരമായിരുന്നു ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം. അപ്പോഴുമുണ്ടായിരുന്നു വലിയ വിവാദവും ദുഷ്പ്രചരണവും.

സാധാരണക്കാരന്റെ കുട്ടി തങ്ങളുടെ കുട്ടികളുടെ കൂടെ ഒരു ഘട്ടത്തിലും മത്സരത്തിന് എത്തിക്കൂടാ എന്ന ദുഷ്ടചിന്ത വച്ചു പുലര്‍ത്തുന്നവരെ നയിക്കുന്ന ചില മാധ്യമങ്ങളാണ് ഈ വിവാദം ഉയര്‍ത്തിയത്. ഇതിനായി പാവപ്പെട്ടവന്റെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ വിജയശതമാനം ഒരിക്കലും ഉയര്‍ന്നുകൂടെന്നും അഥവാ ഉയര്‍ന്നാല്‍തന്നെ അത് വളഞ്ഞ വഴിയിലാണെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു.

ഏത് പരാതിയും വിദഗ്ദ കമ്മിറ്റിക്കുമുന്നില്‍ വയ്ക്കാമെന്നും അവിടെ പരിശോധിക്കാമെന്നും സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. ആ കമ്മിറ്റി രൂപീകരിക്കപ്പെട്ടോ? ആരൊക്കെയാണ് അംഗങ്ങള്‍? ഇല്ലെങ്കില്‍ എന്ന് പ്രാബല്യത്തില്‍ വരും?

വസ്തുനിഷ്ഠവും അക്കാദമികവുമായ ഏതു പരാതിയും വിദഗ്ദ കമ്മിറ്റിക്കുമുന്നില്‍ വയ്ക്കാമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ രൂപീകരണം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

പാഠപുസ്തകവിവാദം പുസ്തകം കത്തിച്ചുതീര്‍ക്കുന്ന വിപരീത തലത്തില്‍ എത്തിക്കഴിഞ്ഞു. അക്ഷരങ്ങളെ ചവിട്ടിത്തേക്കുന്ന, കത്തിക്കുന്ന കാടത്തം. നമ്മുടെ മാനവികത, കേരളീയനെന്ന ആത്മാഭിമാനം ഇതൊക്കെയല്ലേ സത്യത്തില്‍ കത്തിത്തീരുന്നത്?

ഏതെല്ലാം പുസ്തകങ്ങളാണ് കത്തിച്ചത് എന്നു നോക്കാം. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സന്ദേശങ്ങളും ചിത്രങ്ങളും ജീവിതമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച പുസ്തകങ്ങളും, ഖുര്‍അന്‍ മഹദ്വചനങ്ങള്‍ ഉള്‍ക്കൊണ്ട അറബി ഭാഷാ പുസ്തകങ്ങളുമാണ് അഗ്നിക്കിരയാക്കിയത്. യഥാര്‍ഥ മതവിശ്വാസിയോ ജനാധിപത്യ വിശ്വാസിയോ സര്‍വമതങ്ങളുടെയും ഗാന്ധിയുടെയും നെഹ്റുവിന്റെയും ആശയങ്ങളും അവരുടെ ഫോട്ടോകളും പരസ്യമായി കത്തിക്കുമെന്ന് കരുതാന്‍ ന്യായമില്ല. ആശയങ്ങളെ ആശയങ്ങള്‍ക്കൊണ്ട് നേരിട്ട കേരളീയന്റെ ആത്മാഭിമാനത്തെ ചോദ്യചെയ്യുന്ന ഹീനവും ഭീരുത്വപൂര്‍ണവുമായ നടപടിയായേ ഇതിനെ കണക്കാക്കാനാകൂ. ഹിറ്റ്ലറുടെ ജര്‍മനിയും മുസോളിനിയുടെ ഇറ്റലിയും വര്‍ഗീയ ഫാസിസ്റുകളുമാണ് ഇപ്പോള്‍ ഓര്‍മയില്‍ കടന്നുവരുന്നത്.

കുട്ടികളെ മുതിര്‍ന്നവരുടെ കളിക്കോപ്പുകളാക്കുന്നതില്‍ നിന്നു രക്ഷിക്കാനാവുമോ?

തീര്‍ച്ചയായും. വളരെ ശ്രമകരമെങ്കിലും, വായനശീലത്തിലും പുരോഗമനചിന്തയിലും എന്നും രാജ്യത്തിനു മാതൃകയായ നമ്മുടെ സംസ്ഥാനം സ്വാര്‍ഥമോഹികളുടെ ഈ വലയങ്ങളില്‍നിന്ന് വിദ്യാര്‍ഥിസമൂഹത്തെ രക്ഷിക്കും. ലോകത്തെ ഏതൊരു പുരോഗമനാശയത്തെയും സഹിഷ്ണുതയോടെ സ്വീകരിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. ചില മാധ്യമങ്ങള്‍ ഏഴാംതരം വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് വെളിപ്പെടുകയുണ്ടായി. മാത്രമല്ല, കോട്ടയത്തെ വാനമ്പാടിയില്‍ ഈ പാഠം പഠിപ്പിച്ച അധ്യാപകനായ വൈദികന്‍ ഫാ. അലക്സ് തന്റെ അനുഭവം ഒരു മാധ്യമ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നു.

ഇറങ്ങാനിരിക്കുന്ന രണ്ടാം ഭാഗത്തിലും ഇത്തരം വിവാദങ്ങളുടെ സാധ്യത കാണുന്നുണ്ടോ? രണ്ടാം 'ഭാഗം തയ്യാറായിക്കഴിഞ്ഞോ?

കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം കിട്ടിക്കഴിഞ്ഞ രണ്ടാം 'ഭാഗം അച്ചടിയിലാണ്. യുഡിഎഫ് അനുകൂല സംഘടനകളുടെ ചില പ്രതിനിധികള്‍ നിര്‍ദേശിച്ച ഭേദഗതികളില്‍ ചിലതുകൂടി ഉള്‍പ്പെടുത്തി ഉചിതമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇത് അച്ചടിക്കുന്നത്. ആ സന്ദര്‍ഭത്തിലും ഒരാള്‍പോലും ഇപ്പോള്‍ വിവാദവിഷയമായിരിക്കുന്നതും അന്ന് അച്ചടി പൂര്‍ണമായും പൂര്‍ത്തിയായി വിതരണം ആരംഭിച്ചതുമായ ഏഴാംതരം സാമൂഹ്യശാസ്ത്രം ഒന്നാംഭാഗത്തെപ്പറ്റി ഒരു വിമര്‍ശനവും ആക്ഷേപവും ഉന്നയിച്ചിരുന്നില്ല എന്ന കാര്യം കൂട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്.

മാറ്റങ്ങളെയും പരിഷ്കാരങ്ങളെയും എന്നും തുറന്ന മനസ്സോടെ സ്വീകരിച്ച നമ്മുടെ പൊതുസമൂഹം തീര്‍ച്ചയായും ഈ പാഠപുസ്തകങ്ങളെയും സര്‍വാത്മനാ സ്വീകരിക്കും. എന്നാല്‍ ''ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' 'എന്ന് പറയാവുന്ന തരത്തില്‍ ചിലര്‍ ഉണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

*

വിദ്യാഭ്യാസമന്ത്രി ശ്രീ. എം. എ. ബേബിയുമായുള്ള അഭിമുഖം.

തയ്യാറാക്കിയത്: എന്‍ ആര്‍, കടപ്പാട്: ദേശാഭിമാനി

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇപ്പോഴത്തെ പാഠപുസ്തകപരിഷ്കരണം എത്ര വര്‍ഷത്തിനുശേഷമാണ്? ഇതിനുമുമ്പ് എന്നായിരുന്നു?

1997-98 അധ്യയനവര്‍ഷംമുതല്‍ അടിസ്ഥാനസമീപനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ചു. ശിശുകേന്ദ്രീകൃതം, പരിസരബന്ധിതം, പ്രക്രിയാധിഷ്ഠിതം തുടങ്ങിയ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പാഠ്യപദ്ധതി പരിഷ്കരണം രൂപകല്‍പ്പന ചെയ്തത്. ഒന്നുമുതല്‍ നാലുവരെയുള്ള പാഠപുസ്തകങ്ങള്‍ ആദ്യപടിയായി പരിഷ്കരിച്ചു. തുടര്‍ന്ന് ഓരോ കൊല്ലവും ഓരോ ക്ളാസിലെ പുസ്തകം എന്ന ക്രമത്തില്‍ പരിഷ്കരണം തുടര്‍ന്നു. 2001-02 അധ്യയനവര്‍ഷം എട്ടാം ക്ളാസിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചത് നടപ്പാക്കുന്നത് യുഡിഎഫ് ഗവണ്‍മെന്റ് മരവിപ്പിച്ചു. 2002-03 മുതല്‍ പരിഷ്കരണപ്രക്രിയ തുടരുകയും 2005 മാര്‍ച്ചില്‍ പുതിയ പാഠ്യപദ്ധതി അനുസരിച്ച് എസ്എസ്എല്‍സി പരീക്ഷ നടത്തുകയും ചെയ്തു. ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കിയത് ഇതിന്റെ ഭാഗമായാണ്. 2002 നും '05നും ഇടയില്‍ ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ ഒരുതവണകൂടി യുഡിഎഫ് സര്‍ക്കാര്‍ പരിഷ്കരിച്ചു.

എന്‍സിഎഫ് 2005 ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രൂപീകരിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെസിഎഫ്) 2007 ന്റെ 'ഭാഗമായാണ് കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്.

വിദ്യാഭ്യാസമന്ത്രി ശ്രീ. എം. എ. ബേബി പാഠപുസ്തകപരിഷ്കരണത്തെക്കുറിച്ചും അതിന്റെ വിവിധ വശങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

വര്‍ക്കേഴ്സ് ഫോറം said...

ഇപ്പോള്‍ കിട്ടിയത്...

ഏഴാം ക്ളാസ് പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പരിശോധിക്കുന്നതിനായി 18 അംഗ കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു.

വിദ്യാഭ്യാസമന്ത്രി എം എ ബേബി നിയമസഭയില്‍ അറിയിച്ചതാണിക്കര്യം.

ഡോ. കെ എന്‍ പണിക്കര്‍ കമ്മറ്റിയുടെ ചെയര്‍മാനും പ്രൊഫ. വി കാര്‍ത്തികേയന്‍ സെക്രട്ടറിയുമായിരിക്കും. ഡോ. ഉമ്മന്‍, ഡോ. അര്‍ജ്ജുന്‍ദേവ്, ഡോ. അജിതാറാംപാല്‍, ഡോ. പൂനംബദ്ര, ഫാദര്‍. അലക്സ് തോമസ്, ഇ ഡി തങ്കച്ചന്‍, പ്രൊഫ. മാമന്‍ വര്‍ക്കി, പ്രൊഫ. സ്കറിയ സക്കറിയ, പ്രൊഫ. എ എന്‍ കാരശ്ശേരി, ഡോ. ജമീലബീഗം, കെ ടി അബുബക്കര്‍, ഡോ. ഫസല്‍ഗഫൂര്‍, പ്രൊഫ. എം തോമസ്മാത്യു, പ്രൊഫ. എം അബ്ദുള്‍റഹിം, ഒ അബ്ദുല്‍ റഹിമാന്‍ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കമ്മറ്റി സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിക്കുന്നതിനുള്ളതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കമ്മറ്റിയെ അംഗികരിക്കാനാവില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി.

Anonymous said...

very cleverly some ideas and perceptions are injected using the book. What we need to note here is that this textbook supposed to be for seventh standard.

Throughout text children are fed the idea that "having money" or "trying to make money" is anti-social. Clearly there is nonsense involved here. Remember that Mukesh Ambani gives millions of Indians jobs directly and indirectly not to mention about the services his company provides.

Clearly there is material in it which I would say is "controversial" and sometimes is of bad taste. Creating social tension should never be the aim of a textbook. We already have too much strikes and lockouts in the state. The textbook clearly encourages new generation to be worse (and violent) than the current one.

Most of the members are from CPM and NSS has already declared that they will not co-operate with the committee as everyone know what will be outcome. Why 3 months required to read a small text , within 2 days these experts can read discuss and finalise report no.

MA Baby want time and after 3 months who remembers what was that.

Anonymous said...

I almost laughed at the previous comment: "Remember that Mukesh Ambani gives millions of Indians jobs directly and indirectly not to mention about the services his company provides". Did he mean to say that textbooks should glorify money making? Thanks God the commenter is not writing those books.

Whatever the aims of the leftist govt, they are right about teaching socialism. Kids should know they can live without those corrupted clergy running their lives for them.

Baiju Elikkattoor said...

Ha ha ha...... Mukesh Ambani's devotee, you may please note the above comment......

jacobthanni said...

The criticism against the seventh standard Text book is quite unnecessary. As Dr. Yeshpal said we should congratulate the persons who had the vision to include such a necessary lesson in the text book. All thoughtful persons would want India to overcome the communalistic, fundamentalistic thinking from our society and any effort to enlighten people about our common humanity must be appreciated and supported.