Friday, October 1, 2010

ചരിത്രകാരന്മാർ പ്രതികരിക്കുന്നു

അയോധ്യകേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൌ ബെഞ്ച് നടത്തിയ വിധി പ്രഖ്യാപനത്തോട് രണ്ട് ചരിത്രകാരന്മാർ പ്രതികരിക്കുന്നു.

വിധി ദൌര്‍ഭാഗ്യകരം: ഇര്‍ഫാന്‍ ഹബീബ്

അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി ദൌര്‍ഭാഗ്യകരവും അസ്വസ്ഥത സൃഷ്‌ടിക്കുന്നതുമാണെന്ന് പ്രശസ്‌ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ചരിത്രപരമായ വസ്‌തുതകള്‍ പരിഗണിച്ചല്ല കോടതിയുടെ പല നിഗമനങ്ങളുമെന്ന് അദ്ദേഹം 'ദേശാഭിമാനി'യോട് പറഞ്ഞു. പുരാവസ്‌തു ശാസ്‌ത്രജ്ഞരും ചരിത്രകാരന്മാരും ശക്തമായി വിമര്‍ശിച്ച ഉത്ഖനന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോടതിയുടെ നിഗമനങ്ങള്‍. ക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്ന് കോടതി പറയുമ്പോള്‍ അതിനുള്ള ചരിത്രപരമായ തെളിവെന്താണ് ?

മസ്‌ജിദ് നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്ന് പറയുന്ന കോടതി 1949ല്‍ ബലപ്രയോഗത്തിലൂടെ രാമവിഗ്രഹം സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്ന് പറയുന്നില്ല. മാത്രമല്ല, 1949ലെ നടപടിക്കും 1992ല്‍ ബാബ്റി മസ്‌ജിദ് തകര്‍ത്ത നടപടിക്കും നിയമസാധുത നല്‍കുകയും ചെയ്‌തു. സുന്നി വഖഫ് ബോര്‍ഡിന് നല്‍കാന്‍ തീരുമാനിച്ച സ്ഥലം ആവശ്യമെങ്കില്‍ മാറ്റിനല്‍കാമെന്നുള്ള പരാമര്‍ശവും സംശയമുണര്‍ത്തുന്നു. സുപ്രിംകോടതി തല്‍സ്ഥിതി തുടരാന്‍ ആവശ്യപ്പെട്ട, കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മാറ്റി നല്‍കാമെന്ന സൂചനയാണ് ഈ പരാമര്‍ശം നല്‍കുന്നത്. സുപ്രീം കോടതിയുടെ തീരുമാനത്തെ ഹൈക്കോടതിക്ക് എങ്ങനെ മറികടക്കാനാകും- ഹബീബ് ചോദിച്ചു.

മധ്യസ്ഥസ്വഭാവമുള്ള വിധി : ഡോ.കെ എന്‍ പണിക്കര്‍

അയോധ്യകേസിലെ അലഹബാദ് ഹൈക്കോടതി വിധി ഒരര്‍ഥത്തില്‍ മധ്യസ്ഥസ്വഭാവമുള്ളതാണ്. നിയമത്തിന്റെ ദൃഷ്‌ടിയിലൂടെയുള്ള വിധിന്യായം എന്നതിലപ്പുറം കേസിലെ വിവിധ കക്ഷികളുടെ ഒത്തുതീര്‍പ്പ് എങ്ങനെ ഉണ്ടാക്കാമെന്നതാണ് വിധിയുടെ സ്വഭാവം. വാസ്‌തവത്തില്‍ ഇത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അതാണ് കോടതി ഏറ്റെടുത്തിരിക്കുന്നത്. വിധിയുടെ പൂര്‍ണരൂപം ലഭിച്ചാലേ വിധിയെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാനാകൂ.

പ്രധാനമായും മൂന്നു വിഷയമാണ് കോടതിക്കു മുമ്പില്‍ വന്നത്. രാമന്റെ ജന്മസ്ഥലം ഏത്, പള്ളിയുടെ നിര്‍മാണവും തകര്‍ക്കലും, 1949ല്‍ രാമന്റെ വിഗ്രഹം പള്ളിയില്‍ എങ്ങനെ എത്തി എന്നിവയാണ് അക്കാര്യങ്ങള്‍. ഇതില്‍ രാമന്റെ വിഗ്രഹം പള്ളിയില്‍ എത്തിയത് ബലപ്രയോഗത്തിലൂടെയാണെന്ന് അക്കാലത്തെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നതിനാല്‍ ആ വിഷയത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല.

എന്നാല്‍, രാമന്റെ ജന്മസ്ഥലം കൃത്യമായി എവിടെയാണെന്ന് നിലവിലുള്ള ചരിത്ര, പുരാവസ്‌തു പഠനങ്ങളില്‍നിന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. രാമന്റെ ജന്മസ്ഥലം പള്ളിക്കുള്ളിലാണെന്ന വിധി അത്യന്തം സങ്കീര്‍ണമാണ്. ചരിത്രകാരന്മാര്‍ക്ക് ഈ വിധി അത്ഭുതകരമാണ്. കാരണം, രാമന്‍ എവിടെ ജനിച്ചു എന്നതിന് ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഷ്‌ട്രീയമായി വളരെ മുമ്പുതന്നെ കൈക്കൊള്ളേണ്ടിയിരുന്ന തീരുമാനം കോടതി ഇപ്പോള്‍ സരസമായി കൈക്കൊണ്ടു എന്നുവേണം പറയാന്‍. ഇതുമായി ബന്ധപ്പെട്ട കേസ് ഒരുപക്ഷേ ഇനിയും നീണ്ടുപോയേക്കാം. എന്തായാലും ജനങ്ങള്‍ ഈ വിധിയോട് നിയമാനുസൃതമല്ലാതെ പ്രതികരിക്കരുത്. ആ രീതിയില്‍ പ്രതികരിച്ചാല്‍, നൂറുകണക്കിന് ആരാധനാലയങ്ങളുടെ അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന നമ്മുടെ രാജ്യം ശ്‌മശാനമാകും.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അയോധ്യകേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൌ ബെഞ്ച് നടത്തിയ വിധി പ്രഖ്യാപനത്തോട് രണ്ട് ചരിത്രകാരന്മാര്‍ പ്രതികരിക്കുന്നു.

prachaarakan said...

കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്‌. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും കാന്തപുരം പറഞ്ഞു.

Anonymous said...

ഈ വിധി വിചാരിച്ചതു പോലെ വരാത്തതില്‍ ഇടതു പക്ഷവും ബീ ജേ പിയും ഖിന്നരാണു , ഈ രാജ്യത്തെ മുസ്ളീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഇതു സമാധാനം നല്‍കും, ജനാധിപത്യവും സെക്യുലറിസവുമാണു ഇന്ത്യയുടെ പുരോഗതിക്കു വേണ്ടതെന്നു അടിവരയിട്ട്‌ പറയുന്നു വിധി

രാജ്യത്തെവിടെയും അടിയോ പിടിയോ ലഹളയോ നടന്നില്ല, അതുകൊണ്ട്‌ ആറ്‍ക്കും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കഴിയില്ല. ബീ ജേ പിക്കു ഇനി ഇതു ഒരു അജണ്ടയല്ല ഇനി എന്തെങ്കിലും കണ്ടു പിടിക്കണം കാറ്റു പോയ ബലൂണ്‍ പോലെയായി അവര്‍, മൂന്നിലൊന്നു ഹിന്ദുക്കള്‍ക്കു വിട്ടു കൊടുക്കാന്‍ മുസ്ളീങ്ങള്‍ സന്‍മനസ്സ്‌ കാണീച്ചാല്‍ പിന്നെ ബീ ജേ പിയുടെ അഡ്ഡ്രസ്‌ തന്നെ ഇന്ത്യയില്‍ കാണില്ല

ഇടതു പക്ഷത്തിനു മുസ്ളീം സംരക്ഷകര്‍ ഒന്നും ആകാന്‍ കഴിഞ്ഞില്ല കാരണം എവിടെയും വര്‍ ഗീയ ലഹള ഉണ്ടായില്ല ഇനിയിപ്പോള്‍ ഭരണ നേട്ടങ്ങള്‍ മാത്രമായിരിക്കും ഇലക്ഷ അജണ്ട

കോമണ്‍ വെല്‍ത്ത്‌ ഗെയിംസ്‌ നന്നായി നടക്കും, ഷയറ്‍മാറ്‍ക്കറ്റ്‌ ഉയരുന്നു എല്ലാം കൊണ്ടും മാന്‍ മോഹനു മരിക്കുന്നത്‌ വരെ ഇന്ത്യ ഭരിക്കാം

സോറി ഇനിയിപ്പോള്‍ ഇല്ലാത്ത വറ്‍ഗ വിദ്വേഷം കുത്തിപ്പൊക്കണോ സഖാക്കളെ?