Tuesday, October 19, 2010

ഓഹരി വിപണികളിലെ സൂചിക മുന്നേറ്റത്തിനു പിന്നില്‍

ഒക്‌ടോബര്‍ ഒന്നിന് ബോംബെ ഓഹരി വിപണിയിലെ സൂചിക അവസാനിച്ചത് 20445 ല്‍ ആയിരുന്നു. പിന്നിട്ട ഒരു മാസക്കാലത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലവാരമായിരുന്നു ഇത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇത് 6143 ആയിരുന്നു. അഭൂതപൂര്‍വമായ ഈ ഓഹരി സൂചികാ കുതിച്ചുകയറ്റത്തില്‍ ശുഭാപ്തിവിശ്വാസം അര്‍പ്പിച്ച ഓഹരി വിപണി വിദഗ്ധന്മാര്‍ പ്രവചിച്ചത്, വിപണി സൂചിക വീണ്ടും ഉയര്‍ന്ന് 21,600 കടക്കുമെന്നായിരുന്നു. ഈ പ്രവചനം സാധൂകരിക്കപ്പെടുകയും ചെയ്തു. സമീപകാലത്ത് ഓഹരിവിപണി സൂചികകളില്‍ ഈ തോതിലുള്ള ഉയര്‍ച്ച ഉണ്ടാകുന്നു എന്നത് പരിശോധിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ സമാഗതമായിരിക്കുന്നത്. പല കാരണങ്ങളുണ്ട് ഈ നിഗമനത്തിലെത്താന്‍. ഒന്ന് ഇതിലേയ്ക്കു നയിച്ച ഘടകങ്ങള്‍ ഏതെല്ലാമാണെന്നു പരിശോധിച്ചാല്‍, മാത്രമേ ഇപ്പോള്‍ ദൃശ്യമായിരിക്കുന്ന ഈ മാറ്റം തുടര്‍ന്നും നിലനില്‍ക്കുമോ എന്നനിഗമനത്തിലെത്താന്‍ നമ്മെ സഹായിക്കുകയുള്ളു. ഈ സൂചികാ മുന്നേറ്റം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൈവരിച്ച വളര്‍ച്ചയുടെ യഥാര്‍ഥത്തിലുള്ള പ്രതിഫലനമാണോ എന്ന വിലയിരുത്തേണ്ടതുണ്ട്. മൂന്ന്, സെന്‍സെക്‌സിലും നിഫ്റ്റിയിലും രേഖപ്പെടുത്തിയിരിക്കുന്ന കുതിപ്പ് സാധാരണ നിക്ഷേപകര്‍ക്ക് എന്തെങ്കിലും പ്രയോജനം ചെയ്യുമോ-?

പ്രാഥമികമായി നമുക്കെത്തിച്ചേരാന്‍ കഴിയുന്ന നിഗമനം, ഓഹരി വിപണികളിലെ മുന്നേറ്റത്തിനു പിന്നില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സമ്മര്‍ദവും പ്രേരണയുമാണ് എന്നതാണ്. സെപ്തംബര്‍ അവസാനവാരത്തില്‍ മാത്രം എഫ് ഐ ഐ നിക്ഷേപം 5000 കോടി രൂപയിലേറെയായിരുന്നു. സെപ്തംബര്‍ മാസത്തെ മൊത്തം അനുഭവം പരിഗണിക്കുമ്പോള്‍ സെന്‍സെക്‌സിലുണ്ടായ വര്‍ധന 2500 പോയിന്റായിരുന്നു എന്നു കാണാന്‍ കഴിയും. ഈ കാലയളവിലുണ്ടായ വിദേശ മൂലധന പ്രവാഹം 25,412 കോടി രൂപയുമായിരുന്നു. ഈയ്യിടെ കാണപ്പെടുന്ന ഉത്തേജനം ഓഹരി വിപണിയിലെ മുന്നേറ്റത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നൊരു പ്രതിഭാസമാണെന്നു പറഞ്ഞുകൂടാ. അതുകൊണ്ടു തന്നെ ഇതിന്റെ സ്വാധീനം മുന്‍പുണ്ടായിരുന്നതിലേറെ കാലം തുടരുകയും ചെയ്‌തേക്കാം.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിരവധി അനുകൂല ഘടകങ്ങളുണ്ട്. ഒന്നാമതായി, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏതുവിധ പ്രതിസന്ധിയും പരിഹരിക്കാനും നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനുമുള്ള ശേഷിയുമുണ്ട്. വ്യവസായം-സേവനമേഖലകള്‍ ശക്തമായ നിലയിലാണ്. എന്നാല്‍, കാര്‍ഷികമേഖലാ പുനരുദ്ധാരണം ഇന്നും ഒരു പ്രശ്‌നമായി തുടരുന്നു. ഇക്കാരണത്താല്‍ പണപ്പെരുപ്പം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണകൂടങ്ങള്‍ പെടാപ്പാടു പെടുകയാണ്. ഗ്രാമീണമേഖലാ വരുമാനത്തില്‍ വന്‍ ഇടിവും ഇതിലൂടെ സംഭവിക്കുന്നു.

ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയും ശക്തമായി തുടരുന്നു. ഇതിന്റെ ലക്ഷണമാണ് ഓഹരി വിപണികളിലെ തുടര്‍ച്ചയായ മുന്നേറ്റം. ഓട്ടോമൊബൈല്‍-ബാങ്കിംഗ് മേഖലകളാണ് അഭൂതപൂര്‍വമായ ഓഹരി വില വര്‍ധനവില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ളത്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയോട് വിദേശ നിക്ഷേപകര്‍ക്കുള്ള ആകര്‍ഷണീയത കുറെ കാലത്തേയ്ക്ക് കൂടി നിലനിര്‍ത്തിയേക്കാം. എന്നാല്‍, ഈ പ്രവണതകള്‍ക്ക് സ്ഥിരഭാവമുണ്ടാവണമെന്നില്ല. എഫ് ഐ ഐ കളെ സംബന്ധിച്ചിടത്തോളം അസ്ഥിരതയുടെ ഒരു നേരിയ സൂചനയുണ്ടായാല്‍ മാത്രം മതി പൊടുന്നനെ നിക്ഷേപം പിന്‍വലിക്കാന്‍ എന്ന് മുന്‍കാല അനുഭവങ്ങളിലൂടെ നമുക്കറിയാം. ഇത്തരം അസ്ഥിരതകള്‍ക്ക് ഇന്ത്യയ്ക്ക് നേരിട്ടെന്തെങ്കിലും ബന്ധമുണ്ടാകണമെന്നുമില്ല. ഉദാഹരണത്തിന്, ആഗോള സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുന്നതിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ നഷ്ടസാധ്യതകള്‍ വര്‍ധിച്ചതായി കണക്കുകൂട്ടുകയു ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള പ്രവണത പ്രകടമാക്കുകയും ചെയ്തു. ഈവിധത്തിലുള്ള തീരുമാനങ്ങളിലെത്തുന്നതിനും യുക്തി പലപ്പോഴും ഒരു ഘടകമായിരിക്കില്ല. ഈ അവസരത്തില്‍ നാം ഓര്‍ത്തിരിക്കേണ്ടൊരു കാര്യമുണ്ട്. സാമ്പത്തിക മാന്ദ്യം അതിന്റെ ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷവും, നിക്ഷേപകര്‍ അമേരിക്കയിലേയ്ക്ക് മത്സരബുദ്ധിയോടെ കുതിച്ചിരുന്ന കാര്യം. ഒട്ടേറെ നിക്ഷേപം തന്മൂലം യു എസ് ഓഹരി വിപണികളില്‍ നടക്കുകയുമുണ്ടായി. എഫ് ഐ ഐ കള്‍ ഇത് ചെയ്തത്. ഇന്ത്യയെപോലുള്ള രാജ്യങ്ങളിലെ തങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചതിനുശേഷവുമായിരുന്നു. ആ സമയത്ത് ഇന്ത്യന്‍ ധനകാര്യവ്യവസ്ഥയെ പ്രതിസന്ധി തെല്ലും ബാധിച്ചിരുന്നുമില്ല.

അതേസമയം, പ്രതിസന്ധിയില്‍ ക്രമേണ അയവുവന്നതോടെ, പ്രധാന നിക്ഷേപകര്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുകയാണുണ്ടായത്. നഷ്ടസാധ്യതകളില്‍ കുറവുണ്ടായി എന്ന വിലയിരുത്തലായിരുന്നു ഈ നിലപാടു മാറ്റത്തിലേയ്ക്കു നിക്ഷേപകരെ നയിച്ചത്. നിലവിലുള്ള ആഗോള സാഹചര്യത്തില്‍, ഇന്ത്യയും ചൈനയുമായിരിക്കും എഫ് ഐ ഐകളുടെ ഇഷ്ട നിക്ഷേപ സങ്കേതങ്ങള്‍. ഈ സൗഹൃദം എത്രനാള്‍ തുടരുമെന്നു പ്രവചിക്കുക സാധ്യമല്ല. ഇപ്പോള്‍ ഇന്ത്യയുടെ നിക്ഷേപ പട്ടികയിലെ റാങ്കിങ് ഉയര്‍ന്നതുതന്നെയാണെങ്കിലും, ഈ റാങ്കിങ് ആപേക്ഷികമാണ്; സ്ഥിരമായതല്ല.

ഇതിനെല്ലാം ഉപരിയായി പരിഗണിക്കാനുള്ളത്, ഓഹരി വിപണികളിലെ അഭൂതപൂര്‍വമായ മുന്നേറ്റങ്ങളുടെ ഫലമായി ചെറുകിട നിക്ഷേപകര്‍ക്ക് എന്തു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്. ഈ വിഭാഗം നിക്ഷേപകരുടെ കാര്യമെടുത്താല്‍, കൂടുതല്‍ ഗുണകരമാവുക ആഭ്യന്തര വിപണിയിലെ മ്യൂച്വല്‍ഫണ്ടുകള്‍പോലുള്ള നിക്ഷേപ ഏജന്‍സികളിലെ നിക്ഷേപങ്ങളിലൂടെയായിരിക്കും. ഇത്തരം ഏജന്‍സികളാണെങ്കില്‍, എഫ് ഐ ഐ കളെപ്പോലെ സജീവമായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ, ഓഹരി വിപണികളിലെ സൂചികകളിലുണ്ടായ മുന്നേറ്റത്തില്‍ ഇവയുടെ പങ്ക് നിസാരമായ തോതില്‍ മാത്രവുമായിരുന്നു. മാത്രമല്ല, ചെറുകിട നിക്ഷേപകരുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപയത്‌നങ്ങള്‍ക്ക് പ്രതീക്ഷിച്ച നേട്ടങ്ങള്‍ കൊയ്‌തെടുക്കാനും തന്മൂലം കഴിയാതെ പോയി.

ഇതിനെല്ലാം പുറമെ, വിപണി നിക്ഷേപ ഇടപാടുകളില്‍ സൂചികാ മുന്നേറ്റത്തിന്റെ ഫലമായി പതിയിരിക്കുന്നൊരു അപകടമുണ്ടെന്നതും പ്രധാനമാണ്. സൂചികാ മുന്നേറ്റത്തെ തുടര്‍ന്ന് പുതുതായെത്തുന്ന ചെറുകിട നിക്ഷേപകര്‍ കൂടുതലും ആശ്രയിക്കുക മ്യൂച്വല്‍ഫണ്ടുകളെ ആയിരിക്കുമെന്നതാണിത്. മാത്രമല്ല, പ്രൈമറി - സെക്കന്‍ഡറി വിപണികളില്‍ ചെറുകിട നിക്ഷേപകര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ അനുഭവങ്ങളും വിരളമല്ല. ഇക്കാരണത്താല്‍ ഓഹരി വിപണി സൂചികകളില്‍ വന്‍ മുന്നേറ്റം നടക്കുന്ന അവസരങ്ങളില്‍പോലും ചെറുകിട നിക്ഷേപകര്‍ക്ക് വെറും കാഴ്ചക്കാരായി നില്‍കാന്‍ മാത്രമേ കഴിയുന്നുള്ളു.

*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 15-10-2010

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒക്‌ടോബര്‍ ഒന്നിന് ബോംബെ ഓഹരി വിപണിയിലെ സൂചിക അവസാനിച്ചത് 20445 ല്‍ ആയിരുന്നു. പിന്നിട്ട ഒരു മാസക്കാലത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലവാരമായിരുന്നു ഇത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇത് 6143 ആയിരുന്നു. അഭൂതപൂര്‍വമായ ഈ ഓഹരി സൂചികാ കുതിച്ചുകയറ്റത്തില്‍ ശുഭാപ്തിവിശ്വാസം അര്‍പ്പിച്ച ഓഹരി വിപണി വിദഗ്ധന്മാര്‍ പ്രവചിച്ചത്, വിപണി സൂചിക വീണ്ടും ഉയര്‍ന്ന് 21,600 കടക്കുമെന്നായിരുന്നു. ഈ പ്രവചനം സാധൂകരിക്കപ്പെടുകയും ചെയ്തു. സമീപകാലത്ത് ഓഹരിവിപണി സൂചികകളില്‍ ഈ തോതിലുള്ള ഉയര്‍ച്ച ഉണ്ടാകുന്നു എന്നത് പരിശോധിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ സമാഗതമായിരിക്കുന്നത്. പല കാരണങ്ങളുണ്ട് ഈ നിഗമനത്തിലെത്താന്‍. ഒന്ന് ഇതിലേയ്ക്കു നയിച്ച ഘടകങ്ങള്‍ ഏതെല്ലാമാണെന്നു പരിശോധിച്ചാല്‍, മാത്രമേ ഇപ്പോള്‍ ദൃശ്യമായിരിക്കുന്ന ഈ മാറ്റം തുടര്‍ന്നും നിലനില്‍ക്കുമോ എന്നനിഗമനത്തിലെത്താന്‍ നമ്മെ സഹായിക്കുകയുള്ളു. ഈ സൂചികാ മുന്നേറ്റം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൈവരിച്ച വളര്‍ച്ചയുടെ യഥാര്‍ഥത്തിലുള്ള പ്രതിഫലനമാണോ എന്ന വിലയിരുത്തേണ്ടതുണ്ട്. മൂന്ന്, സെന്‍സെക്‌സിലും നിഫ്റ്റിയിലും രേഖപ്പെടുത്തിയിരിക്കുന്ന കുതിപ്പ് സാധാരണ നിക്ഷേപകര്‍ക്ക് എന്തെങ്കിലും പ്രയോജനം ചെയ്യുമോ-?

RHood said...

‘സാധാരണ നിക്ഷേപകർ’ എന്ന തലക്കെട്ടിലുള്ളവർ large cap stock ൽ ആൺ നിക്ഷേപം നടത്തിയിട്ടുള്ളതെങ്കിൽ FII നടത്തുന്ന റാലിയിൽ നിന്നു നല്ല രീതിലുള്ള ലാഭം കിട്ടാൻ സാധ്യത ഉണ്ട്. കാരണം FII നടത്തുന്ന നിക്ഷേപങ്ങൾ പലപ്പോഴും large cap stock ൽ മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്.