Wednesday, October 6, 2010

ഇടയന്മാരുടെ ജനാധിപത്യഹത്യകള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ രംഗത്തു വരുന്ന കത്തോലിക്കാ മതവിശ്വാസികളെ ശപിച്ച് ഭയപ്പെടുത്തി സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്തിരിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില കത്തോലിക്കാ മതപുരോഹിതന്മാര്‍ മാത്രമാണ് ഭരണഘടനയെയും തെരഞ്ഞെടുപ്പ് ചട്ടങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് ഇത്തരം ജുഗുപ്‌സാവഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ചങ്ങനാശേരി രൂപതയില്‍പ്പെട്ട ഒരു കത്തോലിക്കാ ദേവാലയത്തിന്റെ പരിധിയിലുള്ള 'വാര്‍ഡുതല കുടുംബ പ്രാര്‍ഥനായോഗ'ത്തിനിടയ്‌ക്ക് ഒരു പുരോഹിതന്‍ പറഞ്ഞത് കേട്ടാല്‍ ഏത് വിശ്വാസിയും നടുങ്ങും. പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്ത ഒരു ബഹുമാന്യ വനിതയോട് "സഭ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ മുടിഞ്ഞു പോകു''മെന്നും "ഭര്‍ത്താവിനും മക്കള്‍ക്കും ദൈവകോപമുണ്ടാകു''മെന്നും പറഞ്ഞുവച്ചു.

21-ാം നൂറ്റാണ്ടില്‍ ജനാധിപത്യ മതേതര വ്യവസ്ഥിതി അനുവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരു ഗ്രാമപഞ്ചായത്തില്‍ നടന്ന ഈ ശാപവചന പ്രഘോഷണം കമ്യൂണിസ്‌റ്റ് പാര്‍ടിക്കെതിരെ നടത്തിപ്പോരുന്ന ആഭിചാര തുടര്‍ക്കഥയിലെ പുതിയ അധ്യായമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളെ വിലക്കിക്കൊണ്ടുള്ള ശാപവചനങ്ങളും ഭീഷണികളും ജാഗ്രതാ നോട്ടീസുകളും ഇതിനുമുമ്പും പ്രയോഗിച്ചിട്ടുണ്ടെന്നറിയാം.

നമ്മള്‍ ജീവിക്കുന്നത് 21-ാം നൂറ്റാണ്ടിലാണ്; ജനാധിപത്യ ഭാരതത്തിലാണ്; മതേതരമായ ഒരു ഭരണകൂട വ്യവസ്ഥയ്‌ക്കുള്ളിലാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ ഭരണഘടന എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് സംക്ഷിപ്‌തമായി പ്രസ്‌താവിച്ചിട്ടുണ്ട്. "പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനംചെയ്യുവാനും അതിലെ പൌരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ നീതി ഉറപ്പുവരുത്തുവാന്‍ വേണ്ടി സഗൌരവവും തീരുമാനിച്ചിരിക്കുന്നു'' എന്നാണ് അതില്‍ പറയുന്നത്.

അത്തരം ഒരു അവസ്ഥാ വിശേഷം സൃഷ്‌ടിക്കുന്നതിനുള്ള ഭൌതിക പശ്ചാത്തലം പടുത്തുയര്‍ത്തുന്നതിനുള്ള അസ്‌തിവാരമായിട്ടാണ് പഞ്ചായത്ത് ഭരണസംവിധാനത്തെ കാണുന്നത്. ആയതിനാല്‍ അതിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള കത്തോലിക്കാ ഇടവകാംഗങ്ങളുടെ അവകാശത്തെ ഹനിക്കുന്ന വാക്കോ പ്രവൃത്തിയോ ആരില്‍നിന്നുണ്ടായാലും, അത് ഇടവകയിലെ ഇടയനില്‍ നിന്നായാല്‍പോലും മൌലികാവകാശ ലംഘനമാണ്, സാമൂഹ്യനീതിക്ക് എതിരാണ്, മാത്രമല്ല, അത് ക്രിസ്‌തീയ നീതിശാസ്‌ത്രത്തിനുപോലും നിരക്കുന്നതായി തോന്നുന്നില്ല.

ഇത്തരത്തിലുള്ള ഒരു രാഷ്‌ട്രീയ ഘടനയ്‌ക്കുള്ളിലും ചുരുക്കം ചില പുരോഹിതന്മാര്‍മാത്രം ഇടതുപക്ഷ വിരോധത്തിന്റെ കൊടുവാള്‍ വീശുന്നത് ദൈവവിശ്വാസത്തിന്റെ പേരിലാണെന്നു തോന്നുന്നില്ല. മതവിശ്വാസവും രാഷ്‌ട്രീയ പ്രവര്‍ത്തനവും തമ്മില്‍ അനാവശ്യ സംഘട്ടനങ്ങള്‍ സൃഷ്‌ടിക്കുന്നത് മത സങ്കുചിത ചിന്തയുടെ ഏറ്റവും ഭീഷണമായ അവസ്ഥയാണ്. കേരളം ഇന്ന് അതിനും സാക്ഷ്യം വഹിക്കുന്നു.

ഇത്തരം ഉഗ്രശാസനകളും തീട്ടൂരങ്ങളും ഭീഷണികളുംകൊണ്ട് മലീമസമാക്കപ്പെട്ട ഒരു കാലഘട്ടം ലോകചരിത്രത്തില്‍നിന്ന് വായിച്ചെടുക്കാവുന്നതാണ്. മതതീവ്രവാദ ചിന്തകള്‍ വിശ്വാസികളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ദുരന്തഫലങ്ങള്‍ ലോകം കണ്ടറിഞ്ഞിട്ടുള്ളതാണ്. ഒരാളുടെ മതവിശ്വാസവും രാഷ്‌ട്രീയ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധത്തെ ശാപവചനങ്ങള്‍കൊണ്ട് അപഹസിക്കുന്നത് അന്നത്തെ ഒരു രീതിയായിരിക്കാം. ജനാധിപത്യ വ്യവസ്ഥിതിയെ കളങ്കപ്പെടുത്തുകയും അപായപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പുരോഹിതന്മാര്‍ സൃഷ്‌ടിക്കുന്ന ' മതദ്രോഹ കോടതി'യുടെ അന്തരീക്ഷത്തെ മതനിരപേക്ഷമായ കേരളരാഷ്‌ട്രീയ മണ്ഡലത്തില്‍നിന്ന് നീക്കിക്കളഞ്ഞേ മതിയാകൂ.

ഒരാളുടെ രാഷ്‌ട്രീയബോധത്തെയും പൌരാവകാശത്തെയും തടസ്സപ്പെടുത്തുന്ന ഇത്തരം ശാപപ്രകടനങ്ങള്‍ ഭരണഘടനാ ലംഘനമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന പൌരാവകാശത്തെ ശാപംകൊണ്ടോ മതാധികാരംകൊണ്ടോ തടസ്സപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യബോധം ഉള്ളില്‍ കൊണ്ടുനടക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധ്യമല്ല. ഈ സന്ദര്‍ഭത്തില്‍ ഡോ. അംബേദ്കര്‍ 1949 നവംബര്‍ 25ന് നിയമനിര്‍മാണ സഭയില്‍ നടത്തിയ സമാപന പ്രസംഗത്തില്‍നിന്നുള്ള ചില വരികള്‍ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും. ".......രാഷ്‌ട്രീയ കക്ഷികള്‍ മതത്തെ രാജ്യത്തിന് മുകളില്‍ പ്രതിഷ്‌ഠിക്കുകയാണെങ്കില്‍ രണ്ടാമതൊരിക്കല്‍കൂടി നമ്മുടെ സ്വാതന്ത്ര്യം അപകടത്തിലാകും; മിക്കവാറും സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്‌ടപ്പെടുകയും ചെയ്യും. ഈ സംഭവ്യതയെയാണ് നമുക്ക് നേരിടാനുള്ളത് ....''


*****

കെ ജെ തോമസ്, കടപ്പാട് : ദേശാഭിമാനി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ രംഗത്തു വരുന്ന കത്തോലിക്കാ മതവിശ്വാസികളെ ശപിച്ച് ഭയപ്പെടുത്തി സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്തിരിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില കത്തോലിക്കാ മതപുരോഹിതന്മാര്‍ മാത്രമാണ് ഭരണഘടനയെയും തെരഞ്ഞെടുപ്പ് ചട്ടങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് ഇത്തരം ജുഗുപ്‌സാവഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ചങ്ങനാശേരി രൂപതയില്‍പ്പെട്ട ഒരു കത്തോലിക്കാ ദേവാലയത്തിന്റെ പരിധിയിലുള്ള 'വാര്‍ഡുതല കുടുംബ പ്രാര്‍ഥനായോഗ'ത്തിനിടയ്‌ക്ക് ഒരു പുരോഹിതന്‍ പറഞ്ഞത് കേട്ടാല്‍ ഏത് വിശ്വാസിയും നടുങ്ങും. പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്ത ഒരു ബഹുമാന്യ വനിതയോട് "സഭ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ മുടിഞ്ഞു പോകു''മെന്നും "ഭര്‍ത്താവിനും മക്കള്‍ക്കും ദൈവകോപമുണ്ടാകു''മെന്നും പറഞ്ഞുവച്ചു.

Nasiyansan said...

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്‌

ഷാരോണ്‍ said...

അച്ചന്മാരെ പേടിച്ച് വോട്ടു ചെയ്യുന്ന കുഞ്ഞാടുകള്‍ ഒക്കെ തീരെ കുറഞ്ഞു...പലര്‍ക്കും ഇന്ന് സഭ ജീവിതത്തിന്റെ ഭാഗമേ അല്ല...
ക്രിസ്ത്യാനികല്‍ക്കറിയാം കര്‍ത്താവിനെ ക്രൂശിച്ചത് ഇവരൊക്കെ തന്നെയാണെന്ന്...

ഇടയന്മാര്‍ ചെയ്യുന്നത് ചെയ്യട്ടെ...അര്‍ഹിക്കുന്ന അവഗണനയോടെ അങ്ങ് തള്ളി കളയുക...അവര്‍ അറിയുന്നില്ല..കാലിന്റെ അടിയിലെ മണ്ണ് ഒലിച്ച് പോകുന്നത്...

ജെ എസ് said...

ഭൂരിപക്ഷ ഹിന്ദു സമുദായം തങ്ങളുടെ ശക്തി ദൌര്‍ബല്യങ്ങള്‍ തിരിച്ചറിയുന്ന ആ നാളുകള്‍ തീര്‍ച്ചയായും നമ്മെ ഭീതിപെടുത്തണം.ഹിന്ദുക്കള്‍ ഒരിക്കലും ഒന്നിച്ചു നില്‍ക്കില്ല എന്ന മൂഡവിചാരത്തിലാണ് ഈ പാതിരി ചെകുത്താന്മാര്‍ വൃത്തികെട്ട രാഷ്ട്രീയ ഗുണ്ടായിസം കാണിക്കുന്നത്.....