Thursday, January 23, 2014

വര്‍ഗവഞ്ചകര്‍ ഓര്‍ത്തെടുക്കാന്‍

സി എച്ച് അശോകന്‍ ജയിലില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയത് ചുവന്ന കൊടിയില്‍ പുതപ്പിച്ച മൃതദേഹമായിട്ടാണ്. രോഗം മൂര്‍ച്ഛിച്ച് മരണത്തിനു കീഴടങ്ങിയില്ലെങ്കില്‍, ഇന്ന് വിട്ടയക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അശോകനും ഉണ്ടാകുമായിരുന്നു. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് 20-ാം ദിവസം, 2012 മെയ് 24നാണ് അശോകനെ പൊലീസ് അറസ്റ്റുചെയ്തത്. കൊലപാതകസമയത്ത് കൊല്ലത്ത് എന്‍ജിഒ യൂണിയന്‍ സമ്മേളനത്തിലായിരുന്നു അശോകന്‍. സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറിയായിരുന്ന അദ്ദേഹം കൊലപാതക വിവരമറിഞ്ഞ് നാട്ടിലെത്തി. അവിടെ ആര്‍എംപി- പൊലീസ് താണ്ഡവം അരങ്ങേറുന്നു. പ്രവര്‍ത്തകര്‍ക്ക് ആശ്വാസവുമായി നില്‍ക്കുമ്പോഴാണ് ആ ജനനേതാവിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

പിന്നെ ജയില്‍വാസം. ജാമ്യം ലഭിച്ചശേഷം എറണാകുളത്തും കോഴിക്കോട്ടുമായി, പിറന്ന നാട്ടിലും വളര്‍ന്ന വീട്ടിലും കയറാനാകാതെ ജീവിതം. ആരോഗ്യപ്രശ്നങ്ങള്‍ അശോകന് ശ്രദ്ധിക്കാനായില്ല. ഒടുവില്‍ രോഗം മൂര്‍ധന്യത്തിലെത്തിയപ്പോള്‍മാത്രം തിരിച്ചറിഞ്ഞു- പിന്നെ അതിവേഗം മരണത്തിലേക്ക്. ജീവിതത്തിന്റെ അവസാന നാളുകളിലും കള്ളക്കേസും നീതിനിഷേധവും സഹിച്ച് ഒടുവില്‍ ഒഞ്ചിയത്തിന്റെ മണ്ണിലേക്ക് അന്ത്യയാത്ര. ആ അശോകനെ അവസാനമായി കാണാന്‍ ജയിലില്‍നിന്ന് പൊലീസ് അകമ്പടിയോടെയാണ് പി മോഹനന്‍ എത്തിയത്. വികാരനിര്‍ഭരമായ വിടവാങ്ങല്‍. ഇന്ന് മോഹനനും സ്വതന്ത്രനായിരിക്കുന്നു. ഭരണകൂട- മാധ്യമ ഭീകരത ഒരാളെ കൊന്നുകളഞ്ഞെങ്കില്‍, അപരനെ ഒന്നരവര്‍ഷത്തെ ക്രൂരപീഡനത്തിനാണ് ഇരയാക്കിയത്.

2012 ജൂണ്‍ 30ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ""പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് താന്‍ ടി പി ചന്ദ്രശേഖരനെ വധിക്കാനുള്ള പദ്ധതിയില്‍ പങ്കാളിയായതെന്ന് വെള്ളിയാഴ്ച അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍ വെളിപ്പെടുത്തി. എ.ഐ.ജി. അനൂപ് കുരുവിള ജോണ്‍ നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണസംഘം പി.കെ. കുഞ്ഞനന്തന്റെ മുന്നില്‍ നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്"." പി മോഹനനെ സിനിമയിലെന്നപോലെ വാഹനത്തെ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞാണ് പൊലീസ് പിടികൂടിയത്. ആ നിമിഷംമുതല്‍ മോഹനന്‍ "കുറ്റം സമ്മതിച്ചു" എന്ന പ്രചാരണം. അതുവച്ച് സിപിഐ എം ബന്ധം സ്ഥാപിക്കാനുള്ള പരിശ്രമം.

പടയങ്കണ്ടി രവീന്ദ്രന്‍ പൊലീസിനോട്, ""സാറേ പറ്റിപ്പോയി"" എന്ന് കൈകൂപ്പി വിലപിച്ച് കുറ്റം സമ്മതിച്ചു എന്നാണ് നിഷ്പക്ഷതയുടെ കുപ്പായമിട്ട മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ആ രവീന്ദ്രനും ഇന്ന് കുറ്റവാളിയല്ല. മുതിര്‍ന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ് കെ കെ കൃഷ്ണന്‍. സിപിഐ എം ഏരിയ കമ്മിറ്റി അംഗം. അദ്ദേഹത്തോട് ആര്‍എംപിക്ക് വിരോധമുണ്ടായിപ്പോയി- പൊലീസ് പ്രതിചേര്‍ത്തു. ആര്‍എംപി ചൂണ്ടിക്കാട്ടുക, മാധ്യമങ്ങള്‍ വാര്‍ത്തയെഴുതുക, പൊലീസ് കേസില്‍പ്പെടുത്തുക- ഈ രീതിയാണരങ്ങേറിയത്. പിടികൂടിയവര്‍ക്കു നേരെയുള്ള പീഡനം സങ്കല്‍പ്പത്തിനതീതമായിരുന്നു. തറയിലിരുത്തി, വൃഷണത്തില്‍ ബൂട്ടുകൊണ്ടമര്‍ത്തി ഞെരിച്ചുകൊണ്ട് തന്റെ മുന്നിലിട്ട് നടന്ന ചോദ്യംചെയ്യല്‍ സി എച്ച് അശോകന്‍ അവസാനനാളുകളില്‍ വിവരിച്ചിരുന്നു. കണ്ടുനില്‍ക്കുന്നവരെപ്പോലും മോഹാലസ്യത്തില്‍ വീഴ്ത്തുന്ന മര്‍ദനം. പൊലീസിന്റെ തിരക്കഥയ്ക്കനുസരിച്ച് മൊഴി നല്‍കണം- ആവശ്യം അതാണ്.

അകത്ത് ക്രൂര പീഡനമരങ്ങേറുമ്പോള്‍, പുറത്ത് മാധ്യമങ്ങളിലൂടെ കുറ്റസമ്മത വാര്‍ത്തകളും പശ്ചാത്താപ മൊഴികളും പ്രചരിച്ചു. സിപിഐ എമ്മിനെമാത്രം ലക്ഷ്യമിട്ടുള്ള വാര്‍ത്തകളുടെ പിന്‍ബലത്തില്‍ 76 പ്രതികളുള്ള കേസ് രൂപംകൊണ്ടു. ഒഞ്ചിയത്തും പരിസരത്തും ഒതുങ്ങിനില്‍ക്കുന്ന കൂട്ടമാണ് ആര്‍എംപി. അവര്‍, ആ കൊച്ചുപ്രദേശത്ത് ഭീകരവാഴ്ച നടത്തി. ഒഞ്ചിയം രക്തസാക്ഷികളുടെയും ആരാധ്യനായ കമ്യൂണിസ്റ്റ് നേതാവ് കേളു എട്ടന്റെയും സ്മാരകങ്ങള്‍ തച്ചുടയ്ക്കാനും ചെങ്കൊടിക്ക് തീകൊടുക്കാനും ആ പൊട്ടക്കിണര്‍ "വിപ്ലവകാരി" മടിച്ചുനിന്നില്ല. എല്ലാം പ്രോത്സാഹിപ്പിക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സന്നാഹങ്ങള്‍. രാജ്യം കണ്ട ഏറ്റവും വലിയ കൊലപാതകമായി ചന്ദ്രശേഖരന്‍വധത്തെ അവര്‍ മാറ്റി- സിപിഐ എമ്മിനെതിരെ ഉപയോഗിക്കാനുള്ള ഒറ്റ താല്‍പ്പര്യത്തില്‍. സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമടക്കമുള്ള മഹാനേതാക്കള്‍ ഒഞ്ചിയത്ത് പതിവുകാരായി. കേസന്വേഷണം അവര്‍ നയിച്ചു. നീതിയും നിയമപാലനവും മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ഏറ്റെടുത്തു. സിപിഐ എം ക്ഷമയുടെ അതിര്‍ത്തിയില്‍ പിടിച്ചുനിന്നു. അടി വാങ്ങിയതേയുള്ളൂ- തിരിച്ചടിച്ചില്ല. ആര്‍എംപിക്കാരന്‍ പൊലീസ് സഹായത്തോടെ പാര്‍ടി ഓഫീസുകളും സ്മാരകങ്ങളും തച്ചുടച്ചപ്പോഴും കത്തിച്ചപ്പോഴും സഹിച്ചുനിന്നതേയുള്ളൂ. ഒഞ്ചിയത്തെ കിണറുകളില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഇ എം എസ് ഗ്രന്ഥങ്ങളും തള്ളിക്കൊണ്ട് "യഥാര്‍ഥ വിപ്ലവപ്രവര്‍ത്തനം" ആര്‍എംപി തുടര്‍ന്നു. സി എച്ച് അശോകന്റെ ശവസംസ്കാരം കഴിഞ്ഞ് തിരിച്ചുപോയവരെ ആക്രമിച്ചപ്പോഴും അതേ നാണയത്തില്‍ മറുപടി നല്‍കാനല്ല- നാട്ടില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാനാണ് സിപിഐ എം യത്നിച്ചത്. ആര്‍എംപിയുടെ പിഗ്മി നേതാക്കള്‍ മൈക്കിനുമുന്നില്‍ സമുന്നത നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴും വെല്ലുവിളിച്ചപ്പോഴും ക്ഷമതന്നെയായിരുന്നു മറുപടി. ആ ക്ഷമ ദൗര്‍ബല്യമായിക്കണ്ട്, ഒരു വൃദ്ധനെ ആവേശത്തള്ളിച്ചയിലാക്കി, സിപിഐ എമ്മിന്റെ സമുന്നത നേതാവിനെ വകവരുത്താന്‍ പറഞ്ഞുവിടുന്നിടംവരെ അഹന്ത വളര്‍ന്നു. എന്തിനും കുടപിടിച്ച മാധ്യമങ്ങളും വരുതിയില്‍നിന്ന പൊലീസും ആര്‍എംപിയുടെ രക്ഷകരായി. സിപിഐ എമ്മിനെതിരായ അക്രമങ്ങള്‍ തങ്ങളുടെ ശക്തിയാണെന്ന് തെറ്റിദ്ധരിച്ച ആര്‍എംപി, തങ്ങള്‍ വലിയൊരു രാഷ്ട്രീയ പാര്‍ടിയാണെന്നുവരെ സ്വപ്നം കാണാന്‍ തുടങ്ങി.

കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോയ മോഹനന്‍ പുറത്തെ റസ്റ്റോറന്റില്‍ ചായകുടിക്കാനെത്തിയപ്പോള്‍ ഭാര്യ കെ കെ ലതിക കാണാന്‍ ചെന്നത് ഒരുപക്ഷേ, അരീക്കോട് ഇരട്ടക്കൊലക്കേസിനേക്കാള്‍ പ്രാധാന്യം നല്‍കിയാണ് മാധ്യങ്ങള്‍ ആഘോഷിച്ചത്. എംഎല്‍എയ്ക്ക് ജയിലില്‍ ചെന്ന് ഏതു തടവുകാരനെയും കാണാമെന്നിരിക്കെ, "ഹോട്ടലിലെ സംഗമം" മനുഷ്യന്റെ യുക്തിബോധത്തെ വെല്ലുവിളിച്ച് വാര്‍ത്താപ്രാധാന്യം നേടി; വിവാദമായി. കെ കെ ലതികയ്ക്ക് ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കിയില്ല. ആ ലതിക ഇന്ന് പറയുന്നു- ""ഒന്നരക്കൊല്ലമല്ല, പാര്‍ടിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാനും തയ്യാറാണ്"" എന്ന്. ധീരയായ കമ്യൂണിസ്റ്റിന്റെ ആ വാക്കുകളാണ് ഇന്ന് വിപ്ലവമണ്ണിന്റെ ശബ്ദം. ഒരു കൊലക്കേസിന്റെ മറവില്‍ മഹാപ്രസ്ഥാനത്തെ നാമാവശേഷമാക്കാമെന്ന അഹന്തയ്ക്ക് ഈ വിധിയോടെ കനത്ത തിരിച്ചടിയാണേറ്റത്. അടുത്ത ഊഴം ജനങ്ങളുടേതാണ്. ഇന്നലെവരെ ആടിയ കപടനാടകങ്ങളെ പൊളിച്ചടുക്കാനുള്ള ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളിലൂടെ അവരത് തെളിയിക്കും- അതാണ് ജയില്‍മോചിതരായ പ്രിയ സഖാക്കളെ ഹൃദയംകൊണ്ട് വരവേറ്റ് അവര്‍ പ്രഖാപിച്ചത്.

ഒന്നും മറക്കാനുള്ളതല്ല. നാടിനുവേണ്ടി രക്തസാക്ഷിത്വംവരിച്ച ധീര കമ്യൂണിസ്റ്റുകളുടെ മണ്ണാണ് ഒഞ്ചിയം. ഭരണകൂടവേട്ടയ്ക്കു മുന്നില്‍ നെഞ്ചുറപ്പോടെ മരണംവരെ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച സി എച്ച് അശോകന്റെ ജന്മനാടാണത്. പ്രത്യയശാസ്ത്രസ്ഥൈര്യത്തോടെയും വര്‍ഗബോധത്തോടെയും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രസ്ഥാനത്തിന് ഒഞ്ചിയത്തിന്റെ ധീരപൈതൃകത്തിന്റെ കൊടി കൂടുതല്‍ ഉയരത്തില്‍ പാറിക്കാനുള്ള നിയോഗമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഒറ്റുകാരുടെയും വര്‍ഗവഞ്ചകരുടെയും താല്‍ക്കാലിക വിജയങ്ങളില്‍ മങ്ങിപ്പോയ ഒഞ്ചിയത്തിന്റെ ചൈതന്യത്തിന് വീണ്ടും വിപ്ലവത്തിന്റെ തിളക്കം നല്‍കാന്‍ സിപിഐ എമ്മിന് ലഭിക്കുന്ന കരുത്താണ്, പാര്‍ടി നിലപാടുകളുടെ ഈ വിജയം. ഭരണകൂടവേട്ടയില്‍ തകര്‍ക്കാനാകാത്തതാണ് സിപിഐ എം എന്ന യാഥാര്‍ഥ്യം കണ്ണുള്ളവര്‍ കാണട്ടെ.

*
പി എം മനോജ് ദേശാഭിമാനി

No comments: