Thursday, January 30, 2014

ബസവ പുന്നയ്യയെ ഓര്‍ക്കുമ്പോള്‍

സ. എം ബസവ പുന്നയ്യയുടെ ജന്മശതാബ്ദി നാം ആഘോഷിച്ചുവരികയാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 14നാണ് പരിപാടികള്‍ ആരംഭിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രമുഖ നേതാവായിരുന്നു ബസവ പുന്നയ്യ. ആ തലമുറയില്‍പെട്ട മറ്റ് നേതാക്കളെപ്പോലെ എം ബിയും രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി സമസ്തമേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കി. ആന്ധ്രപ്രദേശില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ച എം ബി തെലുങ്കാനയിലെ കര്‍ഷകര്‍ നടത്തിയ സായുധസമരത്തിന്റെ നേതാക്കളില്‍ ഒരാളുമാണ്. പിന്നീട് സിപിഐ എമ്മിന്റെ രൂപീകരണത്തിലേക്ക് നയിച്ച ഉള്‍പാര്‍ടി സമരത്തില്‍ മികച്ച സംഭാവനകളാണ് ബസവ പുന്നയ്യ നല്‍കിയത്. സിപിഐ എമ്മിന്റെ പ്രത്യയശാസ്ത്ര നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ പ്രധാനപങ്കുതന്നെ ബസവ പുന്നയ്യയ്ക്കുണ്ട്.

ഉള്‍പാര്‍ടി സമരങ്ങള്‍

സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യന്‍ വിപ്ലവപാതയെക്കുറിച്ചും അതിന് സ്വീകരിക്കേണ്ട അടവുകളെയും തന്ത്രങ്ങളെയും കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് ശക്തമായ ആശയസമരം രൂപപ്പെട്ടു. ഈ സമരം "ഇടതുപക്ഷ" കമ്യൂണിസ്റ്റുകാര്‍ക്ക് നിലവിലുള്ള ചട്ടക്കൂടുവിട്ട് പുറത്തുവരാന്‍ സഹായകമായി. ഈ ഉള്‍പാര്‍ടി സമരത്തിന്റെ സൃഷ്ടിയാണ് സിപിഐ എം. ഈ സമരം നടത്തിയ പ്രധാന നേതാവ് ബസവ പുന്നയ്യയാണ്. അക്കാലത്ത് പി സുന്ദരയ്യ, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബി ടി രണദിവെ, പി രാമമൂര്‍ത്തി എന്നിവര്‍ പാര്‍ടിക്കകത്ത് നല്‍കിയ രേഖകള്‍ തയ്യാറാക്കുന്നതില്‍ ബസവ പുന്നയ്യയും പ്രധാന പങ്കുവഹിച്ചു. ഒരു കൂട്ടം നേതാക്കള്‍ മുന്നോട്ടുവച്ചതും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സോവിയറ്റ് യൂണിയന്‍ (സിപിഎസ്യു) പിന്തുണച്ചതുമായ വര്‍ഗസഹകരണമെന്ന നയത്തെ തള്ളിക്കൊണ്ടുള്ള നിലപാടിലേക്കെത്താന്‍ ഇത് സഹായിച്ചു. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ തയ്യാറായ കമ്യൂണിസ്റ്റുകാര്‍ക്ക് മാര്‍ക്സിസം ലെനിനിസത്തെക്കുറിച്ചും ഇന്ത്യയിലെ മൂര്‍ത്തമായ സാഹചര്യത്തില്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തം പ്രയോഗിക്കുന്നതിനെക്കുറിച്ചും വിശദീകരിക്കേണ്ടതുണ്ട്. ദൈര്‍ഘ്യമേറിയതും വിഷമകരവുമായ ഈ പ്രക്രിയയിലൂടെയാണ് സിപിഐ എം കടന്നുവന്നത്. ഈ ഉള്‍പാര്‍ടി സംവാദങ്ങളില്‍ ബസവ പുന്നയ്യ നല്‍കിയ സംഭാവന എടുത്തുപറയത്തക്കതാണ്. പിന്നീട് സിപിഐ എമ്മിന്റെ ലോകവീക്ഷണമായി രൂപപ്പെട്ടതും ഇതുതന്നെ.

പാര്‍ടി പരിപാടി

ദശാബ്ദം നീണ്ട ഉള്‍പാര്‍ടി സമരത്തിന്റെ ഫലമായി 1964ല്‍ സിപിഐ എമ്മും സിപിഐയും അവരുടെ പാര്‍ടി കോണ്‍ഗ്രസുകളില്‍ പ്രത്യേകം പാര്‍ടിപരിപാടി അംഗീകരിച്ചു. സിപിഐ എമ്മിന്റെ ഏഴാം പാര്‍ടി കോണ്‍ഗ്രസ് 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ നടന്നു. പാര്‍ടി കരട് പരിപാടി അന്ന് അവതരിപ്പിച്ചത് ബസവ പുന്നയ്യയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ വര്‍ഗങ്ങളുടെ വിശകലനം, വിപ്ലവഘട്ടങ്ങള്‍, രാഷ്ട്രത്തിന്റെ സ്വഭാവം, ജനകീയ ജനാധിപത്യ വിപ്ലവത്തിനായി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കേണ്ട വര്‍ഗസഖ്യം എന്നിവയെല്ലാമാണ് പരിപാടിയുടെ സത്തയെന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഐയില്‍നിന്ന് വ്യത്യസ്തമായി വിവിധ വിഷയങ്ങളില്‍ സിപിഐ എമ്മിനുള്ള നിലപാടും അദ്ദേഹം വിശദീകരിച്ചു. വന്‍കിട ബൂര്‍ഷ്വാസികളുടെ നേതൃത്വത്തില്‍ ബൂര്‍ഷ്വ- ഭൂപ്രഭുവര്‍ഗത്തിന്റെ കൈയിലുള്ള ഉപകരണമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും ജനകീയ ജനാധിപത്യമുന്നണിയുടെ നേതൃത്വം തൊഴിലാളിവര്‍ഗത്തിനായിരിക്കണമെന്നും ദേശീയ ബൂര്‍ഷ്വാസിയുമായി കൂട്ടായ നേതൃത്വം പാടില്ലെന്നും ബൂര്‍ഷ്വ- ഭൂപ്രഭു ഭരണകൂടം വിദേശമൂലധനവുമായി സഹകരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇടതുപക്ഷ തീവ്രവാദത്തിനെതിരെ

സിപിഐ എം രൂപീകരിച്ച് മൂന്നുവര്‍ഷത്തിനകം നക്സലിസത്തിന്റെ രൂപത്തില്‍ ഇടതുപക്ഷ തീവ്രവാദ വെല്ലുവിളിയെ പാര്‍ടിക്ക് നേരിടേണ്ടിവന്നു. നക്സലിസത്തിന്റെ പ്രധാനകേന്ദ്രം ആന്ധ്രപ്രദേശായിരുന്നു. ഇവിടത്തെ നിരവധി പാര്‍ടി നേതാക്കളും കേഡര്‍മാരും ചൈനയില്‍ സാംസ്കാരിക വിപ്ലകാലത്ത് സായുധ സമരത്തിന് ആഹ്വാനംചെയ്ത ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി (സിപിസി) നയങ്ങളില്‍ ആകൃഷ്ടരായി. ഈ ഇടതുപക്ഷ സാഹസികത്വത്തിനെതിരെയുള്ള സമരത്തിന്റെ മുന്‍നിരയില്‍ ബസവ പുന്നയ്യയുണ്ടായിരുന്നു. 1968ല്‍ ബര്‍ദ്വാനില്‍ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ബര്‍ദ്വാന്‍ പ്ലീനത്തില്‍ സംസാരിച്ച ബസവ പുന്നയ്യ, ആന്ധ്രയില്‍നിന്നുള്ള ഒരുവിഭാഗം നേതാക്കള്‍ മുന്നോട്ടുവച്ച ഇടതുപക്ഷ തീവ്രവാദ സമീപനത്തെ എതിര്‍ക്കാനായിരുന്നു ഇടപെട്ടത്. ഇടതുപക്ഷ തീവ്രാദത്തിനും വലതുപക്ഷ വ്യതിയാനത്തിനുമെതിരെയുള്ള പാര്‍ടിയുടെ ആശയസമരത്തിന്റെ അടിത്തറ ബര്‍ദ്വാന്‍ പ്ലീനം അംഗീകരിച്ച പ്രത്യയശാസ്ത്ര പ്രമേയമായിരുന്നു. സിപിഎസ്യുവിന്റെ റിവിഷനിസത്തിനും സിപിസിയുടെ ഇടതുതീവ്രവാദത്തിനെതിരെയും ആശയസമരം നടത്തുന്ന വര്‍ധിച്ച ഉത്തരവാദിത്തം ബസവപുന്നയ്യ ഏറ്റെടുക്കുകയുണ്ടായി. സാമൂഹ്യ വൈരുധ്യങ്ങളെ തെറ്റായി മനസ്സിലാക്കി മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള സമാധാനപരമായ മത്സരം എന്ന മിഥ്യാസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുകയും സമാധാനപരമായി സോഷ്യലിസത്തിലേക്കുള്ള മാറ്റം സാധ്യമാണെന്നുമുള്ള സിപിഎസ്യുവിന്റെ റിവിഷനിസ്റ്റ് സിദ്ധാന്തങ്ങള്‍ അരിഞ്ഞുവീഴ്ത്താനുള്ള കത്തിയായി എം ബി അദ്ദേഹത്തിന്റെ പേനയെ ഉപയോഗിച്ചു. സാംസ്കാരിക വിപ്ലവകാലത്ത് സിപിസി കൈക്കൊണ്ട പല ഇടതുപക്ഷ തീവ്രവാദ സമീപനത്തെയും എം ബി ശക്തമായി എതിര്‍ത്തു. "മൂന്ന് ലോക" സിദ്ധാന്തം, സോവിയറ്റ് യൂണിയന്‍ "സോഷ്യലിസ്റ്റ് സാമ്രാജ്യത്വ"മാണെന്ന സിദ്ധാന്തം, വിവിധ രാജ്യങ്ങളിലെ അവസ്ഥകള്‍ കണക്കിലെടുക്കാതെ ലോകമെങ്ങും സായുധസമരം നടത്താനുള്ള ഇടതുപക്ഷ സാഹസികത്വം എന്നിവയെയാണ് ബസവ പുന്നയ്യ എതിര്‍ത്തത്. സിപിഎസ്യുവിന്റെയും സിപിസിയുടെയും തെറ്റായനയങ്ങളെ എതിര്‍ക്കുമ്പോള്‍ത്തന്നെ സോവിയറ്റ്, ചൈനാവിരുദ്ധ സമീപനം സ്വീകരിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഇരുരാജ്യങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളാണെന്നും മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാതയില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശാസ്ത്രീയ സമീപനത്തില്‍നിന്ന് വ്യതിചലിക്കുന്നതില്‍നിന്നുള്ള പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്നും ബസവപുന്നയ്യ വ്യക്തമാക്കി.

ദേശീയപ്രശ്നത്തെക്കുറിച്ച്

പാര്‍ടിയുടെ പരിപാടി തയ്യാറാക്കുന്ന വേളയില്‍ ദേശീയപ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്നീടാകാമെന്ന് തീരുമാനിച്ചിരുന്നു. ബഹുദേശീയതയുള്ള ഇന്ത്യപോലുള്ള രാജ്യത്ത് ഭാഷാദേശീയതയുടെ പങ്കെന്താണ്? സ്വയംഭരണാവകാശം എന്ന ബഹുദേശീയതയുടെ അവകാശം ഇന്ത്യയില്‍ പ്രായോഗികമാണോ? 1972ല്‍ മധുരയില്‍ ചേര്‍ന്ന ഒമ്പതാം പാര്‍ടികോണ്‍ഗ്രസിലാണ് ദേശീയപ്രശ്നത്തെക്കുറിച്ച് ചര്‍ച്ചചെയ്ത് ഇതുസംബന്ധിച്ച പാര്‍ടി നിലപാട് കൈക്കൊണ്ടത്. "ദേശീയപ്രശ്നത്തെക്കുറിച്ചുള്ള രേഖ" ചര്‍ച്ചചെയ്ത് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. പാര്‍ടി കോണ്‍ഗ്രസില്‍ ഈ രേഖ അവതരിപ്പിച്ചത് ബസവ പുന്നയ്യയായിരുന്നു. ദേശീയതയെക്കുറിച്ചും ദേശീയ പ്രശ്നങ്ങളെക്കുറിച്ചും ലെനിനിസ്റ്റ് നിലപാടിനെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവ് വ്യക്തമാക്കുന്നതായിരുന്നു ആ അവതരണം. വിപ്ലവപൂര്‍വ റഷ്യയില്‍നിന്ന് എത്രമാത്രം വ്യത്യസ്തമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു. സാറിസ്റ്റ് റഷ്യ ദേശീയതകളുടെ തടവറയായിരുന്നെന്നും മഹത്തായ വെള്ള റഷ്യന്‍ ദേശീയതയുടെ അടിച്ചമര്‍ത്തലിന് വധേയമായിരുന്നെന്നും വിശദീകരിച്ച ബസവ പുന്നയ്യ ബഹുദേശീയതകളുള്ള ഇന്ത്യയില്‍ ഒരു ദേശീയതയെ മറ്റൊരു ദേശീയത അടിച്ചമര്‍ത്തുന്നില്ലെന്നും നിരീക്ഷിച്ചു. രണ്ടാമതായി ഇന്ത്യയിലെ ഭരണവര്‍ഗമായ ബൂര്‍ഷ്വ- ഭൂപ്രഭു വിഭാഗം വിവിധ ഭാഷാദേശീയതകള്‍ ചേര്‍ന്ന സങ്കരമാണ്. ഈ ഭരണവര്‍ഗമാണ് വിവിധ ഭാഷാദേശീയതകളില്‍പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണംചെയ്യുന്നത്. അതായത്, പൊതുവായ വര്‍ഗചൂഷണമാണ് ഇവിടെ നടക്കുന്നത്. അതിനാല്‍, വിഭജനവും വിട്ടുപോകലും ഇന്ത്യന്‍ ഭരണവര്‍ഗത്തിനും വര്‍ഗചൂഷണത്തിനും എതിരെയുള്ള രാജ്യവ്യാപക സമരത്തെ ദുര്‍ബലമാക്കും. തൊഴിലാളിവര്‍ഗ പാര്‍ടിയുടെ കടമ ബൂര്‍ഷ്വ- ഭൂപ്രഭു വര്‍ഗത്തിന്റെ പൊതുവായ ചൂഷണത്തിനെതിരെ എല്ലാ ദേശീയതകളിലുംപെട്ട തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകരുടെയും ഐക്യം കെട്ടിപ്പടുക്കലാണെന്ന് ബസവ പുന്നയ്യ വിശദീകരിച്ചു. പാര്‍ടി പരിപാടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രത്യയശാസ്ത്ര പ്രശ്നങ്ങളിലും ദീര്‍ഘമായി നടന്ന ഉള്‍പാര്‍ടി സമരത്തിലൂടെയാണ് സിപിഐ എം വളര്‍ന്നുവന്നത്. പിന്നീട് സിപിഎസ്യുവിന്റെയും സിപിസിയുടെയും തെറ്റായ നയങ്ങള്‍ക്കെതിരെയും നിലകൊണ്ടു. മാര്‍ക്സിസം ലെനിനിസം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിച്ചതുവഴിയാണ് ഇതിന് സാധിച്ചത്. ഈ പ്രക്രിയയില്‍ ബസവ പുന്നയ്യയാണ് പാര്‍ടിയുടെ പ്രത്യയശാസ്ത്ര പോരാളി. മാര്‍ക്സിസത്തിലുള്ള അഗാധമായ അറിവും മാര്‍ക്സിസം- ലെനിനിസത്തോടുള്ള അചഞ്ചലമായ കൂറും ഇന്ത്യന്‍ വിപ്ലവത്തോട് ശരിയായ സമീപനം സ്വീകരിക്കാനായി മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള ത്വരയുമാണ് ബസവ പുന്നയ്യയില്‍ കാണാനായത്. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ ഉയരങ്ങള്‍ കീടക്കാന്‍ നമുക്ക് കഴിയണം.

*
പ്രകാശ് കാരാട്ട്

No comments: