Monday, April 22, 2013

യുഡിഎഫിന് ആശ്രയം നരേന്ദ്ര മോഡിയോ?

തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ യഥാര്‍ഥ ഉള്ളുകള്ളി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഷിബു ബേബിജോണും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണ്. കേരളത്തിന്റെ പൊതുതാല്‍പ്പര്യത്തിനെതിരായി പ്രവര്‍ത്തിച്ചശേഷം തെറ്റുപറ്റിയെന്ന് ഒഴുക്കന്‍ മട്ടില്‍ ചാനലുകള്‍ക്കു മുന്നില്‍ കുമ്പസരിച്ചതുകൊണ്ടോ അരുതാത്ത കാര്യം ചെയ്തതിന് ഷിബു ബേബിജോണിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ലാഘവത്വത്തോടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതുകൊണ്ടോ പ്രശ്നം തീരുന്നില്ല. ബിജെപി നേതാക്കളൊഴികെയുള്ള എല്ലാവരുംതന്നെ കൂടിക്കാഴ്ചയെ ശക്തമായി വിമര്‍ശിച്ച് മുന്നോട്ടുവന്നശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രതികരണം മുഖവിലയ്ക്കെടുക്കാന്‍ കേരളത്തിന് കഴിയില്ല.

കൂടിക്കാഴ്ച വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ ഷിബു ആദ്യം പറഞ്ഞത് ഗുജറാത്തിന്റെ വികസനത്തെപ്പറ്റി ചേദിച്ചു മനസിലാക്കാനും അതുവഴി കേരളത്തിന്റെ നന്മ ലക്ഷ്യംവച്ചുമാണ് മോഡിയെ സന്ദര്‍ശിച്ചതെന്നാണ്. പിന്നീട് സംഗതി വിവാദമാവുകയും ഇതിനെതിരെ നാനാ കോണുകളില്‍നിന്ന് രൂക്ഷമായ വിമര്‍ശം ഉയരുകയും ചെയ്തതോടെയാണ് തനിക്ക് തെറ്റുപറ്റിയെന്ന് ഷിബു പറഞ്ഞത്. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, എന്റര്‍പ്രണര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ഈ സ്ഥാപനങ്ങളുടെ മാതൃകയില്‍ കേരളത്തിലും സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള സാധ്യത ആരായുകയുമായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ഷിബു പറഞ്ഞത്. സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍, എംപ്ലോയ്മെന്റ് ഡയറക്ടര്‍ കെ ബിജു എന്നീ ഉന്നതോദ്യോഗസ്ഥരും മന്ത്രി ഷിബുവിനൊപ്പം പോയിരുന്നു. രണ്ട് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മന്ത്രി ഷിബു ഗുജറാത്ത് സന്ദര്‍ശനത്തിന് പോയതെന്നതുകൊണ്ട് മന്ത്രിയുടെ യാത്ര പൂര്‍ണമായും ഔദ്യോഗികം തന്നെയാവണമല്ലോ. ഇത്തരമൊരു ഔദ്യോഗികയാത്ര മുഖ്യമന്ത്രിയുടെ അറിവും സമ്മതവും വാങ്ങാതെ നടത്താനാവില്ല.

ഷിബു പറഞ്ഞ ന്യായവാദം അനുസരിച്ചാണെങ്കില്‍ സൗരഭ് പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തിരിച്ചുപോരണമായിരുന്നു. എന്നാല്‍, ഇതിനു ശേഷം ഉദ്യോഗസ്ഥരെ ഒഴിവാക്കി ഷിബു തനിച്ച് മോഡിയെ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്നേഹോപഹാരമായി കേരളത്തില്‍നിന്നു കൊണ്ടുപോയ ആറന്മുളക്കണ്ണാടി മോഡിക്ക് സന്തോഷപൂര്‍വം സമ്മാനിക്കുകയുംചെയ്തു. അതിന്റെയര്‍ഥം മോഡിയെ കാണാനും മോഡിക്ക് ഉപഹാരം നല്‍കാനും ഇവിടെനിന്നേ തയ്യാറായി പോയി എന്നാണ്. തീവ്രഹിന്ദുത്വത്തിന്റെ വക്താവായ മോഡിയുടെ നിലപാട് അറിയാത്തയാളല്ല റവല്യൂഷണറി സോഷ്യലിസ്റ്റായ ഷിബു ബേബി ജോണ്‍. ജനാധിപത്യവാദികള്‍ക്കും മതനിരപേക്ഷവാദികള്‍ക്കും ഒരുതരത്തിലുമുള്ള ദാക്ഷിണ്യം കാട്ടാന്‍ കഴിയാത്തയാളാണ് മോഡി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ചിട്ടുള്ളയാളാണ് മോഡിയെന്നതും അറിയാത്ത ആളല്ല ഷിബു. "മരണത്തിന്റെ വ്യാപാരി"യെന്ന പേര് മോഡിക്ക് നല്‍കിയത് സോണിയ ഗാന്ധിയാണ്.

പലസ്തീന്‍കാരെ കൂട്ടക്കൊലചെയ്തതിന് നേതൃത്വം കൊടുത്ത ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ സന്ദര്‍ശിച്ച് മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ ശില്‍പ്പമാതൃക സമ്മാനിച്ച് വെട്ടിലായ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ കാര്യവും അറിഞ്ഞുകൂടാത്തയാളല്ല ഷിബു. ഈ ചരിത്രമൊക്കെ സജീവമായി നിലനില്‍ക്കുമ്പോഴാണ് ഷിബു ബേബിജോണ്‍ മോഡിയെ ആദരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയല്ല ഇത് ചെയ്തതെങ്കില്‍ മുഖ്യമന്ത്രിയുടെ പാര്‍ടിക്കും മുന്നണിക്കും സര്‍ക്കാരിനും ഒരു തരത്തിലും യോജിപ്പില്ലാത്തതും കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ആശങ്കയുളവാക്കുന്നതുമായ ഇത്തരമൊരു കാര്യംചെയ്ത മന്ത്രിയെ തുടര്‍ന്നും വച്ചിരിക്കുന്നതില്‍ എന്തു ന്യായീകരണമാണ് അവര്‍ക്ക് പറയാനുള്ളത്? ഒന്നും പറയുന്നില്ലെങ്കില്‍, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ടിക്കും ഇതിലെന്തോ ഗൂഢതാല്‍പ്പര്യമുണ്ടെന്ന് കരുതേണ്ടിവരും. പഴയ "വടകര-ബേപ്പൂര്‍" മോഡല്‍ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ആവര്‍ത്തനത്തിനുള്ള അരങ്ങൊരുക്കലായി ഇതിനെ കാണേണ്ടിവരും.

തങ്ങളുടെ അറിവോടെയാണ് ഷിബു മോഡിയെ കണ്ടതെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവനയും ഗുജറാത്തില്‍ കൂടിക്കാഴ്ചയ്ക്കുള്ള സഹായങ്ങള്‍ചെയ്തത് ബിജെപിയുടെ ദേശീയനേതാവ് വെങ്കയ്യ നായിഡു ആണെന്നുള്ള റിപ്പോര്‍ട്ടുകളും കൂടി കൂട്ടിവായിക്കുമ്പോള്‍, "വീണിതല്ലോ കിടക്കുന്നു ധരണിയില്‍" എന്ന സ്ഥിതിയിലായ കോണ്‍ഗ്രസിനും യുഡിഎഫിനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഹായം തേടിയുള്ള "അടവുനയ"മാണെന്നു കരുതുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും? കോണ്‍ഗ്രസിനും യുഡിഎഫിനും ഇന്നുള്ള ജാതിമത പ്രീണന പ്രതിച്ഛായ മറ്റൊരു മേഖലയില്‍ക്കൂടി വ്യാപിപ്പിക്കാനോ മാറ്റിമറിക്കാനോ ഉള്ള കുറുക്കുവഴിയായി ഇതിനെ കാണുന്നവരുമുണ്ട്. ഇത്തരം രീതികളും നാടകങ്ങളും കൊണ്ട് കോണ്‍ഗ്രസിനോ യുഡിഎഫിനോ രക്ഷപ്പെടാന്‍ കഴിയും എന്ന് കരുതുന്നവരെ ഓര്‍ത്ത് സഹതപിക്കാനേ ആവൂ. യുഡിഎഫ് സ്വന്തം ശവക്കുഴിയുടെ ആഴം കൂട്ടിക്കൊണ്ടിരിക്കുകയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 22 ഏപ്രില്‍ 2013

No comments: