Wednesday, August 26, 2009

ഗഞ്ചാം-സൂറത്ത്-ഗഞ്ചാം-കേരളം

പ്രവാസികള്‍ ഏറുന്നു, പുതിയ ലക്ഷ്യസ്ഥാനങ്ങളും

അഹമ്മദാബാദ്-പുരി എക്സ്പ്രസ് ഇല്ലാത്ത ദിവസങ്ങളില്‍ ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആളൊഴിഞ്ഞ അവസ്ഥയിലായിരിക്കും. ഈ സ്റ്റേഷനില്‍ നിന്ന് മറ്റേത് ട്രെയിനില്‍ പോകുന്നവരേക്കാള്‍ അധികം യാത്രക്കാരുള്ളത് ഈ ട്രെയിനിലാണ് (അതും സൂറത്ത് വരെ).
"ഒറീസയിലെ ഏറ്റവും തിരക്കുള്ള 'തൊഴിലാളി-യാത്ര' റെയില്‍വേ സ്റ്റേഷനാണ് ഇത്'' ആര്‍ സി ബെഹ്റ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അയാള്‍ ബെര്‍ഹാംപൂരിലെ സ്റ്റേഷന്‍ മാനേജരാണ്. ശരാശരി പ്രതിദിനം ഇവിടെനിന്ന് ഏഴായിരത്തോളം യാത്രക്കാരുണ്ടാകും. അതില്‍ ഏകദേശം 5500 പേരും റിസര്‍വ് ചെയ്യാത്ത യാത്രക്കാരാണ് - മഹാഭൂരിപക്ഷവും സൂറത്തിലും മുംബൈയിലും പണിക്ക് പോകുന്ന പ്രവാസി തൊഴിലാളികള്‍.

അഹമ്മദാബാദ് - പുരി എക്സ്പ്രസിലെ യാത്രക്കാരില്‍ ഏറെപ്പേരും സാധാരണയായി സൂറത്ത് വരെയുള്ളവരാണ്. ചുരുങ്ങിയത് ഓരോ മാസവും ആ നഗരത്തിലേക്ക് 25,000 ആളുകളെങ്കിലും പോകുന്നുണ്ട്. അതിനര്‍ഥം 'സാധാരണ' സമയങ്ങളില്‍ ഓരോ വര്‍ഷവും അവിടേക്ക് ഈ സ്റ്റേഷനില്‍ നിന്ന് മൂന്നുലക്ഷം യാത്രക്കാര്‍ പോകുന്നുണ്ടെന്നാണ്. അതാകട്ടെ സൂറത്തിലേക്ക് ആഴ്ചയില്‍ അഞ്ച് ട്രെയിനുകള്‍ മാത്രം ഉള്ളപ്പോഴുമാണ്. പ്രതിദിന സര്‍വീസ് തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ എന്തായാലും അത് സംഭവിക്കാന്‍ സാധ്യതയില്ല. പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യം സൂറത്തില്‍ യന്ത്രത്തറി ഓപ്പറേറ്റര്‍മാരായി അവര്‍ പണിയെടുത്തിരുന്ന പല ടെക്സ്റ്റൈല്‍ മില്ലുകളെയും പ്രതികൂലമായി ബാധിച്ചു. വജ്രവ്യവസായത്തെയും അത് തകര്‍ത്തും. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളില്‍ ഒരു ചെറിയ ശതമാനം പണിയെടുത്തിരുന്നത് ആ മേഖലയിലാണ്. അസംഖ്യം ആളുകള്‍ മടങ്ങിപ്പോരുന്നു. ഗഞ്ചാമിലെ പ്രധാന സ്റ്റേഷനായ ബെര്‍ഹാംപൂരില്‍ എത്തുമ്പോള്‍ തന്നെ അഹമ്മദാബാദ്-പുരി എക്സ്പ്രസ് കാലിയാകുന്നു.

"ഗഞ്ചാമില്‍ നിന്നുള്ള പ്രവാസികളെയും അവരുടെ വീടുകളെയും തമ്മില്‍ കൂട്ടിയിണക്കുന്നതിന്'' പ്രവര്‍ത്തിക്കുന്ന അരുണ എന്ന എന്‍ജിഒയുടെ "സേതു'' പ്രോജക്ട് കണ്ടെത്തിയത് "സൂറത്ത് ഷോക്'' കടുത്ത തിക്തഫലങ്ങള്‍ക്കിടയാക്കിയതായാണ്. "ഏതു സമയത്തും ഒട്ടേറെ ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നുണ്ട്'' അരുണയിലെ ലോക് നാഥ് മിശ്ര പറയുന്നു; "എന്നാല്‍ ഇപ്പോള്‍ നാട്ടിലുള്ളവരുടെ എണ്ണം സാധാരണഗതിയിലുള്ളതിനേക്കാള്‍ ഏറെയാണ്. അമ്പതിനായിരത്തോളം പേര്‍ മടങ്ങിയെത്തിയതായാണ് ഞങ്ങളുടെ കണക്ക്. പഴയ തൊഴിലിലേക്ക് തിരിച്ചുപോകാന്‍ അവര്‍ക്ക് വലിയ പ്രയാസവുമാണ്.''

സൂറത്തിലെ ഒറിയ തൊഴിലാളികള്‍ക്കിടയില്‍ സര്‍വെ നടത്തിയ ഇതേ പ്രോജക്ട് കണ്ടെത്തിയത് "അവരില്‍ ആറു ലക്ഷത്തിലധികം പേര്‍ ആ നഗരത്തിലെ 92 ചേരികളിലായി കഴിയുന്നതായാണ്. അതില്‍ നാലു ലക്ഷത്തിലധികം പേര്‍ ഗഞ്ചാമില്‍ നിന്നുള്ളവരാണ്.'' മറ്റെവിടെയും എന്ന പോലെ നാട്ടിലെത്തുന്ന പ്രവാസികളെ പിന്തുടരുന്ന പ്രശ്നങ്ങളിലൊന്ന് എച്ച്ഐവി എയ്ഡ്സാണ്; അരുണ എന്ന എന്‍ജിഒ കേന്ദ്രീകരിച്ചിട്ടുള്ളത് ഇക്കാര്യത്തിലാണ്.

ബ്രിട്ടീഷ് കാലഘട്ടം മുതല്‍, പ്രത്യേകിച്ചും 1860-കളിലെ മഹാക്ഷാമത്തിനുശേഷം, വളരെയധികം ആളുകള്‍ പ്രവാസികളാകുന്ന ജില്ലയാണ് അത്. ഗഞ്ചാമിലെ പ്രവാസി തൊഴിലാളികളെ ഇന്ത്യയിലെ ഏതു പട്ടണത്തിലും കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി അവിടുത്തെ തൊഴില്‍ സേനയില്‍ ഭൂരിപക്ഷം പേരും സൂറത്തിലേക്കാണ് പോകുന്നത്. "ഞങ്ങളുടെ ആളുകള്‍ക്ക് വേണ്ടി അത് പണിയെടുത്തു.'' ആസ്ക ബ്ളോക്കിലെ കാമാഗഡ ഗ്രാമത്തിലെ സിമാചല്‍ ഗൌഡ ഇത് പറഞ്ഞ് ചിരിക്കുന്നു. ആ ഗ്രാമത്തില്‍ ഏകദേശം 500 കുടുംബങ്ങളുണ്ട്. 650 പ്രവാസികള്‍ ഉള്ളതായും കണക്കാക്കിയിരിക്കുന്നു.

"ദക്ഷിണ ഭാഗത്തേക്ക് പോകുന്നതില്‍ നിന്ന് വ്യത്യസ്തമായി സൂറത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. സൂറത്തില്‍ ഞങ്ങള്‍ക്ക് പ്രതിദിനം 250 രൂപ ലഭിക്കുകയും ചെയ്യും.'' ഗുജറാത്തിലെ തങ്ങളുടെ വരുമാനത്തെ അല്‍പ്പം പെരുപ്പിച്ചു പറയുന്ന ഒരു പ്രവണത പല തൊഴിലാളികളിലുമുണ്ട്. "ഞങ്ങളുടെ മുന്നില്‍ മേനി നടിക്കാനല്ല അത്'' ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു - "അവരുടെ സ്ത്രീധന നിരക്ക് ഉയരാന്‍ വേണ്ടിയാണത്. അങ്ങനെയാകുമ്പോള്‍ 250 രൂപയെന്ന് അവര്‍ പറയുന്നതിന് അര്‍ഥം 200 രൂപ കിട്ടുമെന്നാണ്.'' എന്നിട്ടും, അവര്‍ക്കിടയിലെ നിരക്ഷരര്‍ക്ക് പോലും പ്രതിദിനം 170-180 രൂപ കിട്ടുന്നുണ്ട്. ഗഞ്ചാമില്‍ ഞങ്ങള്‍ അത്രയും തുക എവിടെ നിന്നു കിട്ടാനാണ്?'' അവര്‍ ചോദിക്കുന്നു.

ഈ വേവലാതിയാണ് ഇപ്പോള്‍ ഈ ജില്ലയെ പിടികൂടിയിരിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ ഒറ്റയടിക്ക് സൂറത്ത് വിട്ടുപോന്നാല്‍ അവരെയെല്ലാം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എങ്ങനെ? ജില്ല കളക്ടര്‍ വി കാര്‍ത്തികേയ പാണ്ഡ്യന്‍ പ്രശ്നത്തിന്റെ ഗൌരവസ്വഭാവം തിരിച്ചറിയുന്ന ആളാണ്. ഒറീസയില്‍ എന്‍ആര്‍ഇജി സ്കീം നന്നായി നടപ്പാക്കിയ ജില്ലയെന്ന ഖ്യാതി ഗഞ്ചാം നേടിയത് കാര്‍ത്തികേയ പാണ്ഡ്യന്റെ നേതൃത്വത്തിലാണ്. "വിദഗ്ധ തൊഴിലാളികളെ ഇവിടെ ഉള്‍ക്കൊള്ളിക്കാന്‍ പ്രയാസമാണ്'' അദ്ദേഹം 'ദി ഹിന്ദു' വിനോട് പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവരെ ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന കാര്യം ഉറപ്പാണ് - ആ ജില്ലയിലെ 5 ലക്ഷം കുടുംബങ്ങളിലെ 1.5 ലക്ഷം പേരെ ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും.ഗ്രാമങ്ങളിലുള്ളവരും കളക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നു - "തിരികെ വരുന്ന പത്തോ പതിനഞ്ചോ ശതമാനത്തിലധികം പേര്‍ക്ക് കൃഷിയിലേക്ക് മടങ്ങാനാകുന്നില്ല'' സിമാചല്‍ ഗൌഡിന്റെ വാക്കുകളാണിത്, "നിരവധി വര്‍ഷങ്ങളോളം തുണിമില്ലുകളിലോ വജ്ര വ്യവസായത്തിലോ പണിയെടുത്ത ശേഷം, അങ്ങനെ എന്തെങ്കിലും പണി (കൃഷി) ചെയ്യാന്‍ അത്ര എളുപ്പം പറ്റില്ല.''

ആസന്നമായ തുറമുഖ വികസനവും ഇന്ത്യ-റഷ്യ ടൈറ്റാനിയം പ്രോജക്ടും നിരവധി വിദഗ്ധ തൊഴിലാളികളെ ഉള്‍ക്കൊള്ളിക്കാന്‍ സഹായകമാകും എന്നാണ് കളക്ടര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, എണ്ണത്തിലും തോതിലുമുള്ള പൊരുത്തക്കേടും അദ്ദേഹം കാണുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ അനവധിയാണ്. എന്നിരുന്നാലും മടങ്ങിവരുന്നവരുടെ കയ്യില്‍ കുറെയെങ്കിലും പണം ഉണ്ടാകുമെന്നതിനാല്‍ അതുപയോഗിച്ച് ഭൂമി വാങ്ങുകയും കൃഷിയില്‍ നിക്ഷേപം വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു.

വലിയ തോതില്‍ ആളുകള്‍ മടങ്ങിവരുന്നത് മറ്റു ചില പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നു. വളരെക്കാലമായി അടങ്ങിക്കിടന്നിരുന്ന പഴയ കുടിപ്പകകള്‍ കാരണമുള്ള ഏറ്റുമുട്ടലുകളാണ് ഇവയിലൊന്ന്. ചിലതരം കുറ്റകൃത്യങ്ങളിലെ വര്‍ധനവാണ് മറ്റൊന്ന്. കുടുംബ വഴക്കുകള്‍, മദ്യപാനാസക്തി, മറ്റു സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചിരിക്കുന്നു. ആളുകള്‍ തൊഴില്‍ രംഗത്തേക്ക് നാമമാത്രമായാണ് മടങ്ങുന്നത്. 'ഹിന്ദു' പ്രതിനിധി ഷിബുകുമാര്‍ ദാസ് ചൂണ്ടിക്കാണിച്ചതു പോലെ, "ഇവയെല്ലാം ഇപ്പോഴും ചെറിയ തോതിലേ ആയിട്ടുള്ളു. തെരഞ്ഞെടുപ്പ് വന്നത് നന്നായി. എല്ലാവര്‍ക്കും രണ്ടു മാസത്തോളം അങ്ങനെ തൊഴിലായി. അത് കഴിഞ്ഞതോടെ, ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് വരാന്‍ പോകുന്നത്.''

നിശ്ചയമായും പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഉണ്ടാവും. "മറ്റു സംസ്ഥാനങ്ങളിലെ മറ്റു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഞങ്ങളില്‍ ഏറെപ്പേരും പോകുന്നത് ഇനി നിങ്ങള്‍ക്ക് കാണാനാവും.'' ലത്തിപാഡ ഗ്രാമത്തിലെ അച്യുതാനന്ദ ഗൌഡ പറയുന്നു. "പലരും ഇതിനകം തന്നെ പോയിക്കഴിഞ്ഞു. ഈ പ്രവണത ഇനിയും കൂടും.'' അവരുടെ ഗ്രാമത്തില്‍ നിന്നും ഇതിനകം തന്നെ ആളുകള്‍ പോയിട്ടുള്ള ഗുജറാത്തിന് പുറത്തുള്ള ചുരുങ്ങിയത് 20 നഗരങ്ങളുടെയെങ്കിലും പേരുകള്‍ അയാളും അയാളുടെ കൂട്ടുകാരും ഉരുവിട്ടുകൊണ്ടിരിക്കുന്നു. സൂറത്തിനെ സംബന്ധിച്ച് ഗൌഡ പറയുന്നു, "അത് അങ്ങനെ അവസാനിക്കില്ല. ആളുകള്‍ ഇനിയും അവിടെ തങ്ങളുടെ ഭാഗ്യപരീക്ഷണം നടത്തും; പക്ഷേ അത് തകരും.'' ഏതെങ്കിലും വിധത്തില്‍ കര കയറുമെന്ന് കരുതുന്ന ചിലരുണ്ട്. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായാല്‍ അപ്പോള്‍ ആണെന്നു മാത്രം.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ആശ്ചര്യകരമായ ഒരു ലക്ഷ്യ സ്ഥാനം കേരളമാണ്. എന്നാല്‍ എന്തുകൊണ്ട് കേരളം? 'കാരണം', അവിടെ പോയിട്ടുള്ള ചിലര്‍ പറയുന്നു, "അവിടുത്തുകാര്‍ ചെയ്യാത്ത തൊഴിലവസരങ്ങള്‍ അവിടെയുണ്ട്; കുറഞ്ഞത് ഒരു ദിവസം 150 രൂപയെങ്കിലും ഞങ്ങള്‍ക്ക് ലഭിക്കും. അവിടെ എട്ടുമണിക്കൂര്‍ പണിയെടുത്താല്‍ മതി; അതിനുപുറമെ ഉച്ചഭക്ഷണത്തിന് ഒഴിവും ലഭിക്കും. സൂറത്തിലാണെങ്കില്‍ ഇടവേളകളില്ലാതെ 12 മണിക്കൂര്‍ പണിയെടുക്കണം. ഏകദേശം അതേ തുക തന്നെ (അതായത് 170-200 രൂപ) ഇവിടെ നിന്നും ഉണ്ടാക്കാം. കാരണം ഇവിടെ നിശ്ചയമായും രണ്ടുമണിക്കൂര്‍ ഓവര്‍ടൈം ലഭിക്കും. സൂറത്തിലാണെങ്കില്‍ അങ്ങനെയൊന്നും കിട്ടില്ല. കേരളത്തില്‍, കൃത്യമായ സമയനിഷ്ഠയുണ്ട്; ശമ്പളത്തോടെയുള്ള അവധിയുണ്ട്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. (കാരണം, ഇവിടെ യൂണിയനുകള്‍ ശക്തമാണ്). സൂറത്തില്‍ ഞങ്ങളെ വെറും മലിനവസ്തുക്കളെ പോലെയാണ് കരുതിയിരുന്നത്.''

പണത്തിലുള്ള വ്യത്യാസം അതിവേഗം ചുരുങ്ങുകയാണ്. 14 വര്‍ഷം സൂറത്തില്‍ യന്ത്രത്തറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ലാത്തിപ്പാഡയിലെ ദുമി ശ്യാം പറയുന്നു, "ഇപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും ആറ് തറികളാണ് കൈകാര്യം ചെയ്യേണ്ടത്; മുമ്പ് അത് നാലെണ്ണം മാത്രമായിരുന്നു. അതും ഞങ്ങളുടെ കൂലി കുറയ്ക്കുന്നതിനുള്ള ഒരു വഴിയാണ്.''

'മടങ്ങിയെത്തിയ' പലരും നാട്ടില്‍ തന്നെ പറ്റിക്കൂടാന്‍ താല്‍പ്പര്യമില്ലാത്തവരാണ്. അങ്ങനെ സംഭവിച്ചുപോകുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുമുണ്ട്. "ചില മാസങ്ങള്‍ക്കകം'' സൂറത്തിലേക്ക് തന്നെ മടങ്ങുന്നതിനെക്കുറിച്ചും പലരും പറയുന്നുണ്ട്. മറ്റു ചിലരാകട്ടെ മറ്റെവിടെയെങ്കിലും ഭാഗ്യപരീക്ഷണം നടത്താനാണ് നോക്കുന്നത്.

ലാത്തിപ്പാഡയിലെ പഴയ ഒരു ദോഷൈകദൃക്ക് പറഞ്ഞതു പോലെ, "അവിടെത്തന്നെ തങ്ങാന്‍ എന്താണുള്ളത്? മുലകുടി മാറിയപ്പോള്‍ തന്നെ ഈ നാട്ടിലേക്ക് കുടിയേറിയതാണ്. ഇനി, തലയില്‍ അവശേഷിക്കുന്ന മുടിയും നരക്കുന്നതുവരെ ഇവിടെ തന്നെ.''

*
പി സായ്നാഥ് എഴുതിയ More migrations, new destinations ലേഖനത്തിന്റെ പരിഭാഷ.

കടപ്പാട്: സി.ഐ.ടി.യു സന്ദേശം


അധിക വായനയ്ക്ക്

How the World Depression Hits Orissa

Put your money down, boys

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ആശ്ചര്യകരമായ ഒരു ലക്ഷ്യ സ്ഥാനം കേരളമാണ്. എന്നാല്‍ എന്തുകൊണ്ട് കേരളം? 'കാരണം', അവിടെ പോയിട്ടുള്ള ചിലര്‍ പറയുന്നു, "അവിടുത്തുകാര്‍ ചെയ്യാത്ത തൊഴിലവസരങ്ങള്‍ അവിടെയുണ്ട്; കുറഞ്ഞത് ഒരു ദിവസം 150 രൂപയെങ്കിലും ഞങ്ങള്‍ക്ക് ലഭിക്കും. അവിടെ എട്ടുമണിക്കൂര്‍ പണിയെടുത്താല്‍ മതി; അതിനുപുറമെ ഉച്ചഭക്ഷണത്തിന് ഒഴിവും ലഭിക്കും. സൂറത്തിലാണെങ്കില്‍ ഇടവേളകളില്ലാതെ 12 മണിക്കൂര്‍ പണിയെടുക്കണം. ഏകദേശം അതേ തുക തന്നെ (അതായത് 170-200 രൂപ) ഇവിടെ നിന്നും ഉണ്ടാക്കാം. കാരണം ഇവിടെ നിശ്ചയമായും രണ്ടുമണിക്കൂര്‍ ഓവര്‍ടൈം ലഭിക്കും. സൂറത്തിലാണെങ്കില്‍ അങ്ങനെയൊന്നും കിട്ടില്ല. കേരളത്തില്‍, കൃത്യമായ സമയനിഷ്ഠയുണ്ട്; ശമ്പളത്തോടെയുള്ള അവധിയുണ്ട്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. (കാരണം, ഇവിടെ യൂണിയനുകള്‍ ശക്തമാണ്). സൂറത്തില്‍ ഞങ്ങളെ വെറും മലിനവസ്തുക്കളെ പോലെയാണ് കരുതിയിരുന്നത്.''