Friday, February 28, 2014

മത്സ്യത്തൊഴിലാളികള്‍ ജീവിക്കേണ്ടെന്നോ?

തീര പരിസ്ഥിതി സംരക്ഷണം പരമലക്ഷ്യമിട്ട് കൊണ്ടുവന്ന തീരദേശനിയന്ത്രണനിയമം (2011) നിര്‍ഭാഗ്യവശാല്‍ മത്സ്യത്തൊഴിലാളികളുടെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. എന്തുകൊണ്ടെന്നാല്‍, കടലിന്റെ അവകാശികള്‍ മത്സ്യത്തൊഴിലാളികളാണെന്ന യാഥാര്‍ഥ്യം ഈ നിയമം അംഗീകരിക്കുന്നില്ല; അവരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ കണക്കിലെടുക്കുന്നില്ല; തൊഴില്‍സുരക്ഷയും ഉപജീവനസുരക്ഷയും ഉറപ്പ് വരുത്തുന്നില്ല. കടപ്പുറത്ത് ഒരു കൂരവച്ച് അന്തിയുറങ്ങാനുള്ള അവകാശംപോലും ഈ നിയമം കവര്‍ന്നെടുക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ അന്യവല്‍ക്കരണത്തിലേക്കും പുറംതള്ളലിലേക്കും നയിക്കുന്ന തീരദേശനിയന്ത്രണ നിയമം വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പ്പര്യ സംരക്ഷണാര്‍ഥം കരുപ്പിടിപ്പിച്ച ഒന്നാണ്. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ മൂലധനശക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കടപ്പുറവും തീരക്കടലും കൈയേറി സ്വന്തമാക്കുന്നതിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതികനിയമത്തിന്റെ അന്തഃസത്തതന്നെയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.

കടലിലെ സമ്പന്നമായ ജൈവവൈവിധ്യവും കായലിന്റെയും കടലിന്റെയും ദൃശ്യഭംഗിയും ഉപയോഗപ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് നിയമപരമായ പരിരക്ഷ ഒരുക്കുകയാണിവിടെ. അതിനിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നത് കടലിന്റെ മക്കളുടെ ജീവിതസ്വപ്നങ്ങളാണ്.

ആഗോളവല്‍ക്കരണ നടപടികള്‍ക്ക് തുടക്കംകുറിച്ച 1991ല്‍തന്നെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പഴയ തീരദേശ നിയന്ത്രണ നിയമ(1991)ത്തിന് രൂപം നല്‍കിയത്. ഉദാരവല്‍ക്കരണ നടപടികള്‍ പുരോഗമിക്കുന്ന മുറയ്ക്ക് മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് ഉതകുംവിധം എല്ലാ തടസ്സങ്ങളും നീക്കുന്നതിന് പലപ്പോഴായി ഈ നിയമത്തില്‍ 25 ഭേദഗതികള്‍ കൊണ്ടുവന്നു. എന്നാല്‍, അതുകൊണ്ടൊന്നും കോര്‍പറേറ്റുകള്‍ തൃപ്തരല്ല എന്ന് ബോധ്യമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നതിന് 2004ല്‍ ഡോ. എം എസ് സ്വാമിനാഥന്‍ അധ്യക്ഷനായി ഒരു വിദഗ്ധസമിതിയെ നിയോഗിച്ചത്. തീരപരിസ്ഥിതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യബോധത്തോടുകൂടിയുള്ള സമഗ്രമായ ഒരു റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സ്വാമിനാഥന്‍ കമ്മിറ്റിക്ക് കഴിഞ്ഞുവെന്നതാണ് വാസ്തവം. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യപ്പെട്ട കരട് തീരദേശപരിപാലനിയമം (CM2, 2008) സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തഃസത്തയില്‍നിന്ന് വ്യതിചലിച്ച് കോര്‍പറേറ്റ് അജന്‍ഡകള്‍ തീരദേശമേഖലയില്‍ നടപ്പാക്കുന്നതിന് നിയമപരിരക്ഷ നല്‍കുന്നതിന് ഉതകുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാരും മത്സ്യത്തൊഴിലാളികളുടെ ട്രേഡ്യൂണിയനുകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഇതിനെത്തുടര്‍ന്ന് ഇങ2 വിജ്ഞാപനം കാലഹരണപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ആ നിയമത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിന്, എം എസ് സ്വാമിനാഥന്‍ കമ്മിറ്റി മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് പഴയ തീരദേശ നിയന്ത്രണ നിയമത്തില്‍ (CR2, 1991) ആവശ്യമായ ഭേദഗതികള്‍ വരുത്തി പുതിയ തീരദേശ നിയന്ത്രണ നിയമത്തിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. അതീവ ലോലമായ തീര പരിസ്ഥിതി സംരക്ഷിക്കുന്നതിനും അതിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും പ്രത്യേക ഊന്നല്‍ ഈ നിയമത്തില്‍ നല്‍കുന്നുവെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്.

പുതിയ തീരദേശനിയമമനുസരിച്ച് വേലിയേറ്റ രേഖയ്ക്കും വേലിയിറക്കരേഖയ്ക്കും ഇടയിലുള്ള പ്രദേശവും വേലിയേറ്റരേഖയില്‍നിന്ന് 500 മീറ്റര്‍വരെയുള്ള കരപ്രദേശവും നിയന്ത്രണമേഖലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ തീരത്തുനിന്ന് 22 കി.മീ ദൂരംവരെയുള്ള അടിത്തട്ട് ഉള്‍പ്പെടെയുള്ള ടെറിട്ടോറിയല്‍ കടല്‍പ്രദേശവും നിയന്ത്രണമേഖലയില്‍ വരുന്നു. കടലിനോട് ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് പിപിടിവരെ ഉപ്പുരസം കലര്‍ന്ന ഓരുജലപ്രദേശങ്ങളും അവയുടെ തീരത്തുനിന്ന് 100 മീറ്റര്‍വരെയുള്ള കരപ്രദേശവും നിയന്ത്രണമേഖലയില്‍പെടുന്നതാണ്. കായല്‍ദ്വീപുകളുടെ തീരത്തുനിന്ന് 50 മീറ്റര്‍ ദൂരംവരെയുള്ള കരപ്രദേശം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മേഖലയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ച തീരദേശനിയന്ത്രണമേഖലയെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സിആര്‍ഇസഡ് I - പരിസ്ഥിതി ലോല പ്രദേശങ്ങള്‍, സിആര്‍ഇസഡ് II - മുനിസിപ്പല്‍/പട്ടണപ്രദേശങ്ങള്‍, സിആര്‍ഇസഡ് III - ഗ്രാമപ്രദേശങ്ങള്‍, സിആര്‍ഇസഡ് IV - തീരക്കടല്‍, ഓരുജലാശയങ്ങള്‍, കായല്‍ പ്രദേശങ്ങള്‍ (ജലപ്രദേശം), സിആര്‍ഇസഡ് V - പ്രത്യേക പരിഗണനാ പ്രദേശങ്ങളായ കായലുകളും കായല്‍ ദ്വീപുകളും. സിആര്‍ഇസഡ് ഒന്ന്, പരിസ്ഥിതിലോലമായ പ്രദേശമായതുകൊണ്ട് ഈ മേഖലയില്‍ പുതിയ വീടുകളുടെ നിര്‍മാണം അനുവദനീയമല്ല. ഈ പ്രദേശത്ത് നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണമോ അറ്റകുറ്റപ്പണിയോ അനുവദനീയമാണോ എന്ന കാര്യത്തില്‍ നിയമത്തില്‍ വ്യക്തത കാണുന്നില്ല.

അറ്റകുറ്റപ്പണികള്‍ക്ക് കോസ്റ്റല്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുവാദത്തിന് കാത്തുനില്‍ക്കേണ്ടിവരും. സിആര്‍ഇസഡ് രണ്ട് മേഖലയില്‍ നിലവിലുള്ള റോഡിനോ നിയമാനുസൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ കിഴക്കുഭാഗത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി പുതിയ വീടുകള്‍ അനുവദനീയമാണ്. എന്നാല്‍, പടിഞ്ഞാറുഭാഗത്ത് നിര്‍മാണം അനുവദിക്കുന്നില്ല. പഴയ വീടുകളുടെ അറ്റകുറ്റപ്പണി കിഴക്കുഭാഗത്ത് അനുവദനീയമാണ്. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ സ്വന്തം കൈവശഭൂമിയില്‍ നിര്‍മിച്ചതും തദ്ദേശസ്ഥാപനങ്ങള്‍ നമ്പരിട്ട് നല്‍കാത്തതുമായ വീടുകള്‍ (സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീടുകളും ഇതില്‍പെടും) നിയമാനുസൃതമല്ലാതാകുന്നു. അവയ്ക്കെതിരെ ഏതുസമയത്തും നിയമനടപടികള്‍ സ്വീകരിക്കാം. ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന CR2 IIIല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദാരമായി അനുവദിക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ അങ്ങനെയല്ലെന്ന് ബോധ്യമാവും.

ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമായി ഒരു സംരക്ഷണവും അനുവദിക്കുന്നില്ല. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ പുറമെ നിന്നുള്ളവര്‍ ഈ മേഖലയില്‍ കടന്നു കയറി കാലാന്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ അന്യവല്‍ക്കരിക്കപ്പെടുകയും കടപ്പുറത്തുനിന്ന് പുറന്തള്ളപ്പെട്ടു പോവുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മൂലധന ശക്തികളും ടൂറിസ്റ്റ് മാഫിയകളും മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ മുതലെടുത്ത് മോഹവില കൊടുത്ത് അവരുടെ ഭൂമി കൈവശപ്പെടുത്തുകയും കടല്‍ത്തീരം മുഴുവന്‍ കൈയടക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയില്ല.

വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ കിഴക്കോട്ടുള്ള പ്രദേശം വികസന നിരോധിത മേഖലയാണ്. വികസന നിരോധിത മേഖലയില്‍ സ്വാഭാവികമായും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല. വേലിയേറ്റ രേഖയില്‍നിന്ന് 100 മീറ്റര്‍ വരെയുള്ള മേഖലയില്‍ ഇപ്പോള്‍ നിലവിലുള്ളതും തദ്ദേശസ്ഥാപനങ്ങളുടെ അനുവാദത്തോടെ നിര്‍മിച്ചതുമായ പഴയ ഭവനങ്ങളുടെ പുനര്‍നിര്‍മാണം അനുവദിക്കുന്നുണ്ട്. പക്ഷേ, കെട്ടിടത്തിന്റെ തറവിസ്തീര്‍ണം കൂട്ടാന്‍ നിയമം അനുവദിക്കുന്നില്ല. ഈ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിപക്ഷവും സ്വന്തം കൈവശഭൂമിയില്‍ പഞ്ചായത്തിന്റെ നമ്പര്‍ ലഭിക്കാതെതന്നെ വീട് വച്ച് താമസിക്കുന്നവരാണ്. പുതിയ തീരദേശ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഈ വീടുകളെല്ലാം നിയമ വിധേയമല്ലാതാവുകയും പൊളിച്ചു നീക്കപ്പെടാവുന്ന അവസ്ഥ ഉണ്ടാവുകയുംചെയ്യും. ഈ മേഖലയില്‍ 100 മുതല്‍ 200 മീറ്റര്‍ വരെയുള്ള കരപ്രദേശത്ത് നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഈ പ്രദേശത്ത് പുതിയ വീടുകള്‍ പണിയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം മത്സ്യത്തൊഴിലാളികളെ ചുവപ്പുനാടയുടെ കുരുക്കില്‍പ്പെടുത്തി ഫലത്തില്‍ പാര്‍പ്പിട നിര്‍മാണത്തിനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. വികസനരഹിത മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിന് പ്രത്യേക അനുമതി നല്‍കണമെന്ന വി എസ് സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുടെയും ആവശ്യം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല എന്നത് ഖേദകരമാണ്.

തീരപ്രദേശത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികളും പാര്‍പ്പിടവും സംരക്ഷിക്കാതെ പരിസ്ഥിതിമാത്രം സംരക്ഷിച്ചാല്‍മതിയെന്നത് കേവല പരിസ്ഥിതിവാദമാണ്. ഇതിനോട് യോജിക്കാന്‍ പൊതുസമൂഹത്തിന് കഴിയുകയില്ല. കായല്‍ ദ്വീപുകളില്‍ പ്രത്യേക പരിഗണനാര്‍ഹ മേഖലകള്‍ എന്ന നിലയില്‍ 50 മീറ്റര്‍വരെയുള്ള കരപ്രദേശങ്ങള്‍ തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്നതാണ്. ഇവിടെ CRZI, CRZII, CRZIII മേഖലകളില്‍ പാര്‍പ്പിട നിര്‍മാണത്തിന് നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ബാധകമാണ്. ചുരുക്കത്തില്‍ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്ക് കടപ്പുറത്ത് ഒരു വീട് വച്ച് അന്തിയുറങ്ങാന്‍ കഴിയാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് പുതിയ തീരദേശ നിയന്ത്രണ നിയമം (2011) മൂലം സംജാതമാകുന്നത്. ഏറ്റവും വിരോധാഭാസമായി തോന്നിയത് തീരദേശ നിയന്ത്രണ മേഖലയില്‍ (CRZII) 20,000 ച. മീറ്ററിന് മുകളിലുള്ള വന്‍കിട ഫ്ളാറ്റുകള്‍ അനുവദനീയമാണ് എന്നതാണ്. പുതിയ തീരദേശനിയന്ത്രണ നിയമം മൂലധനശക്തികളുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇതില്‍പ്പരം മറ്റൊരു തെളിവ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

*
എസ് ശര്‍മ ദേശാഭിമാനി

ഉലയുന്ന ഉന്നതവിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസരംഗത്ത് രാജ്യം ഇന്നേവരെ കണ്ടതില്‍ വച്ചേറ്റവും ജനവിരുദ്ധമായ നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പില്‍വരുത്തിയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ പടിയിറങ്ങുന്നത്. ഈ നയങ്ങള്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരാകട്ടെ, സ്വന്തമായി കൂടുതല്‍ ജനവിരുദ്ധനയങ്ങളാവിഷ്കരിച്ച് നടപ്പാക്കാനുള്ള വ്യഗ്രതയിലാണ്. മറുവശത്താണെങ്കില്‍, വിദ്യാഭ്യാസരംഗത്തെ അടിമുടി വര്‍ഗീയവല്‍ക്കരിച്ച് രാജ്യത്തിന്റെ മതേതരഘടനയെ അപകടപ്പെടുത്താന്‍ തക്കംപാര്‍ത്തിരിക്കുന്ന ശക്തികള്‍ വീണ്ടും അധികാരത്തിലേറാനുള്ള തയ്യാറെടുപ്പിലാണ്. ഇങ്ങനെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം കടലിനും ചെകുത്താനുമിടയില്‍പ്പെട്ട് ഉഴലുകയാണ്.

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റ് കമ്പനികള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍ഫോസിസ് കമ്പനിയുടെ അധിപന്‍ നാരായണമൂര്‍ത്തിയെ നിയമിച്ചത് രണ്ടാം യുപിഎ സര്‍ക്കാരാണ്. നാരായണമൂര്‍ത്തി റിപ്പോര്‍ട്ട് പറയുന്നത് രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം കോര്‍പറേറ്റ് കമ്പനികള്‍ക്ക് വിഹരിക്കാന്‍ വിട്ടുകൊടുക്കണമെന്നാണ്. 2012ല്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിലെ നിഗമനങ്ങളാണ് ഈ രംഗത്ത് യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയസമീപനങ്ങളുടെ അടിത്തറ. സര്‍ക്കാരില്‍നിന്ന് ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയപോലെ ഒരു നിയമനിര്‍മാണത്തിന്റെയും പിന്‍ബലമില്ലാതെ സര്‍ക്കാര്‍ ഉത്തരവിന്റെമാത്രം ബലത്തിലാണ് റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്‍) വന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് 1956ല്‍ പാസാക്കിയ നിയമത്തിലധിഷ്ഠിതമായി നിലനില്‍ക്കുന്ന യുജിസിയെ കേവലമൊരു സര്‍ക്കാര്‍ ഉത്തരവിന്റെ സഹായത്തോടെ തള്ളിമാറ്റിയാണ് റൂസ കടന്നുവരുന്നത്. സംസ്ഥാനങ്ങളോട് നയം മാറ്റണം, സര്‍വകലാശാല നിയമങ്ങള്‍ മാറ്റണം, ഭരണക്രമം പാടേ മാറ്റണം- ഇതൊന്നും ചെയ്തില്ലെങ്കില്‍ ഫണ്ട് തരില്ലെന്ന് ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പറത്തുംവിധം ആജ്ഞാപിക്കുകയാണ് റൂസ. എയ്ഡഡ് കോളേജുകളെ ബാധിക്കുന്ന വളരെയേറെ അപകടകരമായ നിര്‍ദേശങ്ങള്‍ റൂസയില്‍ അടങ്ങിയിരിക്കുന്നു. പൊതുമേഖലയിലുള്ള സ്ഥാപനങ്ങള്‍ പിപിപി എന്ന പൊതു-സ്വകാര്യ പങ്കാളിത്തമാതൃകയിലേക്കോ അല്ലെങ്കില്‍, വയബിലിറ്റി ഗ്യാപ് ഫണ്ടിങ് എന്ന സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യമുള്ള മാതൃകയിലേക്കോ മാറ്റണം എന്നാണ് റൂസ ആവശ്യപ്പെടുന്നത്.

ഈവിധം സംസ്ഥാനത്തിന്റെ അധികാരങ്ങളും സര്‍വകലാശാലകളുടെ സ്വയംഭരണാവകാശവും കവര്‍ന്നെടുക്കുന്ന കേന്ദ്രനയങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍, ഉന്നതവിദ്യാഭ്യാസമേഖലയില്‍ തങ്ങളാലാവുന്ന ദ്രോഹംചെയ്യാന്‍ എന്തൊക്കെയാണ് വഴികളെന്ന് അന്വേഷിക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി, മുപ്പത്തഞ്ചോളം വര്‍ഷംമുമ്പ് രാജ്യത്തുടനീളം നടപ്പാക്കിയതും, വേണ്ടവിധം വിജയിക്കാത്തതിനാല്‍ വ്യാപകമാകാത്തതുമായ സ്വയംഭരണ കോളേജ് എന്ന പഴയ ആശയവുമായി ഇറങ്ങിയിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ 13 കോളേജുകളെ ആദ്യം സ്വയംഭരണ കോളേജുകളാക്കി മാറ്റി അവിടങ്ങളില്‍ സ്വാശ്രയ കോഴ്സുകള്‍ കൂടുതലായി ആരംഭിച്ച്, കരാറടിസ്ഥാനത്തില്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിച്ച്, ഘട്ടംഘട്ടമായി അവയെ സ്വാശ്രയസ്ഥാപനങ്ങളായി മാറ്റി കൈയൊഴിയുകയെന്നതാണ് സര്‍ക്കാരിന്റെ ആത്യന്തികലക്ഷ്യം.

സര്‍ക്കാരിന് പ്രത്യേകിച്ചും ഒരു കാരണവുമില്ലാതെ അപ്രീതി തോന്നിയാല്‍ ആ നിമിഷം സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗങ്ങളെ പുറത്താക്കാനുതകുന്ന നിയമമടക്കം കൊണ്ടുവന്ന് സര്‍വകലാശാല സ്വയംഭരണാവകാശത്തെ ചവിട്ടിമെതിച്ചവര്‍ക്ക് എന്നാലിനി കോളേജുകള്‍ക്കിരിക്കട്ടെ, സ്വയംഭരണം എന്ന് തോന്നിയതിന്റെ കാരണം കച്ചവടലക്ഷ്യംമാത്രമാണ്. സ്വയംഭരണം അട്ടിമറിക്കുന്നതിന് സര്‍വകലാശാലകളുടെ തലപ്പത്ത് യുഡിഎഫ് നേതാക്കളെയും വിദ്യാഭ്യാസക്കച്ചവടക്കാരെയും ബിനാമി ബിസിനസുകാരെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിരുകിക്കയറ്റുന്നു. ഇങ്ങനെ വന്നവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകളുടെ യശസ്സും പ്രതാപവും സമ്പത്തും നശിപ്പിക്കുന്നു. പൂര്‍ണമായി സ്വകാര്യവല്‍ക്കരണം നടത്തി ഉന്നതവിദ്യാഭ്യാസമേഖലയില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള സര്‍ക്കാര്‍നീക്കത്തിന്റെ ഭാഗംതന്നെയാണിത്. ഒരു കോളേജില്‍പോലും അധ്യയനമോ അധ്യാപനമോ നടത്താത്ത വ്യക്തിയെ വൈസ് ചാന്‍സലറാക്കാന്‍ ശ്രമിക്കുന്നു. വ്യാജബയോഡാറ്റയുമായി വന്ന വ്യക്തിയെ വിസിയാക്കുന്നു. ഈ വിധത്തില്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലകളെയും യുഡിഎഫ് സര്‍ക്കാര്‍ നശിപ്പിക്കുന്നു. മാത്രമല്ല, എല്ലാ കച്ചവടവല്‍ക്കരണശ്രമങ്ങള്‍ക്കുമുള്ള ന്യായീകരണമെന്ന മട്ടില്‍ "വിഷന്‍- 2030" എന്ന വികസനരേഖയുമായി മുന്നോട്ടുവന്നിരിക്കുകയാണ് കേരള സര്‍ക്കാര്‍. കേരളത്തില്‍ നിലവിലുള്ള പൊതുജനാരോഗ്യ- പൊതുവിദ്യാഭ്യാസമേഖലകളെ വിറ്റുകിട്ടുന്ന പണംകൊണ്ട് കേരളം ഉപജീവനമാര്‍ഗം കണ്ടെത്തണമെന്നാണ് വിഷന്‍- 2030 മുന്നോട്ടുവയ്ക്കുന്ന കാതലായ നിര്‍ദേശം. അതിനുവേണ്ടി സ്പെഷ്യല്‍ എക്കണോമിക് സോണുകളേക്കാള്‍ (സെസ്) കുറച്ചുകൂടി വ്യാപാരവല്‍ക്കരണത്തിന് അനുയോജ്യമായ നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് & മാനുഫാക്ചറിങ് സോണുകള്‍ (ചകങദ) സ്ഥാപിച്ച് ആ മേഖലയ്ക്ക് പ്രത്യേക ഭരണസംവിധാനംപോലും എര്‍പ്പെടുത്തണമത്രെ. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഉയരാന്‍ സാധ്യതയുള്ള പ്രക്ഷോഭങ്ങളെ മുന്നില്‍കണ്ട് കമ്പിവേലിയും ജലപീരങ്കിയുമൊക്കെ നയരേഖയില്‍തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ വിധം പൊതുവിദ്യാഭ്യാസത്തെ സമ്മര്‍ദത്തിലാഴ്ത്തി നിര്‍ത്തി രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഇടതുപക്ഷ- മതനിരപേക്ഷ ശക്തികള്‍ ഐക്യപ്പെടാനുള്ള സാധ്യതകള്‍ രാജ്യത്ത് തെളിഞ്ഞുവരുന്നത്. പ്രതീക്ഷയുടെ ഒരു വലിയ വാതായനം ഇത് നമുക്കുമുന്നില്‍ തുറന്നിടുന്നുണ്ട്. ചാപ്പ കുത്തി, വില പറഞ്ഞ്, കശാപ്പിനൊരുക്കി നിര്‍ത്തിയിരിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയ്ക്ക് ഇത്തരം നീക്കങ്ങള്‍ നവജീവന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. (എകെപിസിടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

*
ഡോ. കെ ശ്രീവത്സന്‍ ദേശാഭിമാനി

Thursday, February 27, 2014

സംഘപരിവാര്‍ ദുര്‍ബലമാകുമ്പോള്‍ നെഞ്ചിടിക്കുന്നതാര്‍ക്ക്?

ഇന്ദ്രപ്രസ്ഥത്തിലെ അധികാരം ലക്ഷ്യം വെച്ച് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി പടയോട്ടം നടത്തുന്നുവെന്ന വന്‍ പ്രചാരവേലകള്‍ക്കിടയിലാണ് കേരളത്തില്‍ ബിജെപിയിലെ ഒരു പ്രബല വിഭാഗം കാവി രാഷ്ട്രീയം ഉപേക്ഷിക്കുന്നത്. സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെട്ടാണ് ബിജെപിയുടെ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും മുന്‍ ജില്ലാ സെക്രട്ടറിയുമായ ഒ കെ വാസുവിന്റെയും അശോകന്റെയും നേതൃത്വത്തില്‍ രണ്ടായിരത്തിലേറെ പേര്‍ കാവി രാഷ്ട്രീയത്തെ പുറംതള്ളി ചുവപ്പിന്റെ പാതയിലേക്ക് കടന്നുവന്നിരിക്കുന്നത്. കണ്ണൂരിലെ സവിശേഷമായ സംഘര്‍ഷ രാഷ്ട്രീയത്തിന്റെ ചരിത്രമെന്നത് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തെ തകര്‍ക്കാനും ശാരീരികമായി ഇല്ലാതാക്കാനും കോണ്‍ഗ്രസും സംഘ പരിവാറും നടത്തിയ കൊലപാതക പ്രവര്‍ത്തനങ്ങളാണ്.

ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയില്‍ വലതുപക്ഷ, വര്‍ഗീയ ശക്തികള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ സ്വതന്ത്ര രാഷ്ട്രീയപ്രസ്ഥാനം ശക്തി പ്രാപിച്ച പ്രദേശമാണ് പഴയ മലബാര്‍, വിശേഷിച്ചു കണ്ണൂര്‍. സ്വാതന്ത്ര്യ സമര സേനാനി മൊയാരത്ത് ശങ്കരനെ പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കോണ്‍ഗ്രസുകാര്‍ വക വരുത്തുകയായിരുന്നല്ലോ. കോണ്‍ഗ്രസ് വിട്ട അദ്ദേഹം തൊഴിലാളി കര്‍ഷക ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുന്‍കൈയെടുത്തു എന്നതായിരുന്നു പ്രകോപനം. സ്വാതന്ത്ര്യാനന്തരം, കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്കനുകൂലമാകുമെന്നും നെഹ്റുവിന് ശേഷം അവര്‍ ദേശീയാധികാരത്തിലേക്ക് എത്തുമെന്നും ഇന്ത്യയിലെ ഭൂപ്രഭു വര്‍ഗങ്ങളും അവരുടെ സാര്‍വദേശീയ യജമാനന്മാരും ഭയപ്പെട്ടിരുന്നു. ഗാന്ധി വധത്തിന് ശേഷം നിരോധിക്കപ്പെട്ട ആര്‍ എസ് എസിനെ, കമ്യൂണിസത്തെ തടയാനുള്ള വര്‍ഗീയവത്കരണത്തിനായി പ്രവര്‍ത്തിക്കാനനുവദിക്കണമെന്ന് സി ഐ എ ആഗ്രഹിച്ചിരുന്നു. ശീതയുദ്ധത്തിന്റെയും ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയിലെ കമ്മ്യൂണിസ്റ്റ് അധികാരത്തിന്റെയും പശ്ചാത്തലത്തില്‍ വര്‍ഗീയവത്കരണവും ഹൈന്ദവ രാഷ്ട്രീയത്തെ കോണ്‍ഗ്രസിന് ബദലായി വളര്‍ത്തിയെടുക്കലും അമേരിക്ക പ്രധാന ലക്ഷ്യമായി കണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് സ്വാധീന കേന്ദ്രങ്ങളില്‍ ഇതിനായി അവര്‍ പ്രത്യേകം കേന്ദ്രീകരിച്ചിരുന്നു. സി ഐ എ ഉദ്യോഗസ്ഥനായ ജെ എ കറാന്‍ ഇതിനായുള്ള പഠനവും പദ്ധതിയും രൂപപ്പെടുത്തിയിരുന്നു. ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ വേണം കണ്ണൂരിലെ സംഘപരിവാര്‍ ഇടപെടലുകളെ കാണാന്‍. പണിയെടുക്കുന്നവരെ വര്‍ഗീയമായി ചേരി തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലുടനീളം ആര്‍എസ്എസ് വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ചത്. 1970ലെ തലശ്ശേരി കലാപവും ഈയൊരു ലക്ഷ്യത്തോടെയായിരുന്നു. മുസ്ലിംകള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട് കലാപം പടര്‍ത്തുക എന്ന ആര്‍എസ്എസ് പദ്ധതിയെ തടഞ്ഞത് കമ്മ്യൂണിസ്റ്റുകാരാണ്. ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയ കലാപങ്ങള്‍ പടര്‍ത്താനുള്ള സംഘപരിവാര്‍ അജന്‍ഡയെ കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ ജീവന്‍ കൊടുത്തുകൊണ്ടാണ് പ്രതിരോധിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ യു. കെ. കുഞ്ഞിരാമന്‍ പള്ളി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ആര്‍എസ്എസുകാരുടെ കൊലക്കത്തിക്കിരയാകുന്നത്. 1970കളിലും 80കളിലും കണ്ണൂരിലെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ആസൂത്രിതമായ സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സഹായങ്ങളുണ്ടായിരുന്നു. സംഘപരിവാറും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരായ പുതിയ പരീക്ഷണങ്ങളും ഇക്കാലത്ത് വടകര പാര്‍ലമെന്റ് മണ്ഡലത്തിലുണ്ടായി. വടകര, ബേപ്പൂര്‍ മോഡലുകള്‍ പരീക്ഷിക്കപ്പെട്ടത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള വലതുപക്ഷ രാഷ്ട്രീയ പരീക്ഷണമെന്ന നിലക്കായിരുന്നല്ലോ. ഇന്നിപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും അങ്ങേയറ്റം ജീര്‍ണിച്ചിരിക്കുന്നു. നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കി കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് അവസരമൊരുക്കുകയാണ് രണ്ട് കൂട്ടരും. അവര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും കോര്‍പറേറ്റുകളുടെ അരുമകളാണ്. റിലയന്‍സ് മുതലാളി മോഡിയെ സ്നേഹപൂര്‍വം അഭിസംബോധന ചെയ്യുന്നത് "നമോ" എന്നാണ്. രാഹുല്‍ ഗാന്ധിയെ "രാഗ"യെന്നും. പ്രകൃതി വിഭവങ്ങളും സമ്പത്തുദ്പാദന മേഖലകളും ബാങ്കിംഗ്-ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള ധനസമാഹരണ സ്ഥാപനങ്ങളും രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്.

ഉദാരവത്കരണ നയങ്ങള്‍ ലക്ഷ്യം വെക്കുന്ന സ്വകാര്യവത്കരണം രാജ്യത്തെ കോര്‍പറേറ്റ് വാഴ്ചയിലേക്ക് എത്തിച്ചിരിക്കുന്നു. കോര്‍പറേറ്റുകളുടെ നിയമാതീതമായ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കി അതിന്റെ കമ്മീഷന്‍ പറ്റുന്ന അഴിമതി ഭരണമാണ് യുപിഎ തുടരുന്നത്. ബിജെപിയും. എന്‍ഡിഎ ഭരണകാലത്ത് കോര്‍പറേറ്റ് കൊള്ളയ്ക്ക് വേഗം കൂട്ടുകയായിരുന്നു. വര്‍ഗീയവും ജാതീയവും പ്രാദേശികവുമായ വിഘടനവാദ രാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ പോലും സംഘപരിവാര്‍ ചോദ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അതിനെ എതിര്‍ക്കാന്‍ തയ്യാറാകുന്നില്ല. മുസാഫര്‍ നഗറിലും മറ്റും നടന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് ഉത്തരവാദികളായവരെ നേരിടാന്‍ മടിച്ചുനിന്ന കോണ്‍ഗ്രസ് ഇരകളെ കുറ്റപ്പെടുത്താനാണ് തിടുക്കം കാണിച്ചത്. രാഹുല്‍ ഗാന്ധി പറഞ്ഞത് മുസാഫര്‍ നഗറിലെ ഇരകളെ ഐഎസ്ഐ സ്വാധീനിക്കുന്നുവെന്നാണ്. ഈയൊരു തിരിച്ചറിവ് നേടുന്നവരെല്ലാം അത്തരമൊരു ജനകീയ ബദലിന് നേതൃത്വം കൊടുക്കാന്‍ പ്രാപ്തിയുള്ള ഇടതുപക്ഷവുമായി അടുക്കുന്നുണ്ട്.യുഡിഎഫില്‍ നിന്ന് ജെഎസ്എസും ഗൗരിയമ്മയും വിട്ടുപോന്നതും സിഎംപിയില്‍ പടലപ്പിണക്കങ്ങള്‍ ആരംഭിച്ചതും ഈയൊരു രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമാണ്. ബിജെപിയിലും വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതയിലുമെല്ലാം വലതു രാഷ്ട്രീയത്തിനും ജനങ്ങളെ പൊറുതി മുട്ടിക്കുന്ന നയങ്ങള്‍ക്കുമെതിരെ രോഷം ഉരുണ്ടുകൂടിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ ജനാധിപത്യവിരുദ്ധവും ജീര്‍ണവുമായ രാഷ്ട്രീയത്തില്‍ മനം മടുത്താണ് വാസുവും കൂട്ടരും സിപിഐഎമ്മില്‍ ചേര്‍ന്നത്. ജാതിക്കും മതത്തിനുമതീതമായ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും സിപിഐമ്മിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുമെന്നുമാണ് വാസു മാസ്റ്റര്‍ പ്രഖ്യാപിച്ചത്. 40 വര്‍ഷത്തെ സംഘപരിവാര്‍ പ്രവര്‍ത്തന കാലത്ത് സംഭവിച്ചുപോയ തെറ്റുകള്‍ക്ക് അദ്ദേഹം ആയിരങ്ങളെ സാക്ഷി നിര്‍ത്തി കേരളീയ സമൂഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു. ബിജെപി ദുര്‍ബലമാകുമ്പോള്‍ കാവി രാഷ്ട്രീയവും കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയവുമാണ് തകരുന്നത്. വലതുപക്ഷം ദുര്‍ബലമാകുന്നതില്‍ വിഷമമുള്ളവരാണ്, വാസു മാസ്റ്ററും കൂട്ടരും സിപിഐഎമ്മില്‍ ചേരുന്നതിനെതിരെ ബഹളം വെക്കുന്നത്. മതനിരപേക്ഷതക്ക് ഭീഷണി ഉയര്‍ത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അസഹിഷ്ണുത പടര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയം ചൂഷക വര്‍ഗ താത്പര്യങ്ങളെയാണ് എല്ലാ കാലത്തും സേവിച്ചുപോന്നത്. അതിന്റെ വഞ്ചനാത്മകതയും കാപട്യവും തിരിച്ചറിഞ്ഞവര്‍ പല ഘട്ടങ്ങളിലായി സംഘപരിവാറുമായി വഴി പിരിഞ്ഞിട്ടുണ്ട്. സൈമണ്‍ കമ്മീഷനോട് ഹിന്ദു മഹാസഭ എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ലാലാ ലജ്പത്റായിയെ പോലുള്ളവര്‍ ഹിന്ദു മഹാസഭ വിട്ടത്. സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് ഹിന്ദു മഹാസഭ വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഈ ചരിത്ര പാഠങ്ങളെയെല്ലാം മറച്ചുപിടിച്ച് സിപിഐ(എം) നടത്തുന്നത് രക്തസാക്ഷികളോടുള്ള വഞ്ചനയാണെന്ന് പറയുന്നവര്‍ പോരാട്ടങ്ങളിലൂടെ ജീവന്‍ ത്യജിച്ച് അവര്‍ തോല്‍പ്പിക്കാനാഗ്രഹിച്ച ഒരു പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ എന്തുകൊണ്ടോ വിഷമിക്കുന്നവരാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയും വര്‍ഗീയ പ്രസ്ഥാനത്തിന്റെ ശിഥിലീകരണവും അത്തരക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് അവരുടെ ഇടതുപക്ഷ വിരുദ്ധത കൊണ്ടാണ്.

വലതുപക്ഷത്തിന്റെ കുഴലൂത്തുകാര്‍ക്ക് ബൂര്‍ഷ്വാ വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ബഹുജന സ്വാധീനം നഷ്ടമാകുന്നത് സഹിക്കാനാകില്ലല്ലോ. ദിമിത്രോവ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ 7-ാം കോണ്‍ഗ്രസില്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ഫാസിസത്തിന്റെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളേക്കാള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭയപ്പെടുന്നത് അതിന്റെ ബഹുജന സ്വാധീനത്തെയാണ് എന്നാണ്. ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ അണികളായിതീര്‍ന്നവരെ അതില്‍നിന്ന് മാറ്റിയെടുക്കുക എന്നത് ഫാസിസത്തിനെതിരായ സമരത്തില്‍ വര്‍ഗ രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വമാണ്. കണ്ണൂര്‍ ജില്ലയില്‍ തൊഴിലാളികളും കൃഷിക്കാരും സാധാരണ ജനങ്ങളുമാണ് ബി.ജെ.പിയുടെ അണികളായി തീര്‍ന്നത്. ശരിയായ വര്‍ഗരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് സാധാരണക്കാരെ അവരേതു പാര്‍ടിയില്‍പെട്ടവരായാലും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ബഹുജന മുന്നണിയിലേക്ക് അണിനിരത്തുക എന്നത് സംഘപരിവാറിനെതിരായ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കുന്നവരുടെ കടമയാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത വാരിക

പ്രസംഗത്തിന് മറയ്ക്കാനാകുമോ കണക്കുകളെ?

ഒരു ബജറ്റ് പ്രസംഗമായിരുന്നില്ല ധനമന്ത്രി ചിദംബരം ഫെബ്രുവരി 17നു പാര്‍ലമെന്റില്‍ നടത്തിയത്. അത് തിരഞ്ഞെടുപ്പിന് മുമ്പുള്ള കോണ്‍ഗ്രസ്സിന്റെ ഒരു മൈതാന പ്രസംഗമായിരുന്നു. പ്രസംഗം മികച്ചത് തന്നെ; എന്നാല്‍, പ്രസംഗങ്ങള്‍ക്ക് മറച്ചു പിടിക്കാനാവാത്ത കണക്കുകള്‍ ധനമന്ത്രിയുടെ ആത്മവിശ്വാസത്തെ അലോസരപ്പെടുത്തിയോ എന്ന സംശയം ബാക്കി. ഒപ്പം, ബജറ്റ് വായനക്കിടയില്‍ സ്വന്തം പാര്‍ടിക്കാര്‍ തന്നെ വന്നു പ്രസംഗം കീറിക്കളയുമോ എന്ന ഭീതി വേറെ; കീറാനായി മന്ത്രിസഭയിലെ തന്നെ സുഹൃത്ത് പള്ളം രാജു തയാറായി നില്‍പ്പുണ്ടായിരുന്നു. അവരെ തടയാനായി മൂന്നു തടിയന്മാരായ കോണ്‍ഗ്രസ്സ് എംപിമാര്‍ കാവല്‍ക്കാരായി തൊട്ടരികില്‍. ചരിത്രത്തിലാദ്യമായിരിക്കും ഇങ്ങിനെ സ്വന്തം എം പി മാരില്‍ നിന്നും രക്ഷ നേടാന്‍ വേറെ ചില എംപിമാരെ കാവല്‍ നിര്‍ത്തി ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സര്‍ക്കാരിന്റെ ദയനീയ അവസ്ഥയ്ക്ക് അടിവരയിടുന്നതായി ആ ദൃശ്യം.

കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങളെ വിലയിരുത്തുക എന്ന കൃത്യമാണ് ചിദംബരം നിര്‍വഹിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിനിടയില്‍ അദ്ദേഹം വിട്ടു പോയത് ഒരു തകര്‍ച്ചയുടെ വക്കിലേക്ക് സമ്പദ്ഘടനയെ എത്തിച്ചിട്ടാണ് യുപിഎ സര്‍ക്കാര്‍ പടിയിറങ്ങുന്നത് എന്ന വസ്തുതയാണ്. ആ തകര്‍ച്ചയെ പ്രസംഗം കൊണ്ട് മൂടാനാണ് ചിദംബരം ശ്രമിച്ചത്.

ഒന്ന്: കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെട്ട സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറഞ്ഞു വരികയാണ്. 2010-11ല്‍ജിഡിപി വളര്‍ച്ചാ നിരക്ക് 8.9 ശതമാനം ആയിരുന്നെങ്കില്‍, അത് 2011-12ല്‍ 6.7 ശതമാനമായും 2012-13ല്‍ വെറും 4.5 ശതമാനമായും ചുരുങ്ങി.

രണ്ട്: ഇന്ത്യയിലെ മൊത്തം മൂലധന നിക്ഷേപ നിരക്ക് 2010-11ല്‍ 37 ശതമാനമായിരുന്നത് 2012-13ല്‍ 35 ശതമാനമായി ചുരുങ്ങി. സ്വകാര്യ കോര്‍പ്പറേറ്റു മേഖലയിലാണ് മൂലധന നിക്ഷേപത്തിലെ ഏറ്റവും കൂടുതല്‍ ഇടിവ്.

മൂന്ന്: ഇന്ത്യയിലെ മൊത്തം മിച്ചം (സേവിങ്സ് നിരക്ക്) 2010-11 ല്‍ 34 ശതമാനമായിരുന്നത് 2012-13ല്‍ 30 ശതമാനമായി ചുരുങ്ങി. ഇവിടെയാകട്ടെ, കുടുംബങ്ങളുടെ കയ്യില്‍ മിച്ചമായി വരുന്ന പണത്തിന്റെ തോതിലാണ് വലിയ കുറവ് വന്നിരിക്കുന്നത്.

നാല്: മൂലധന നിക്ഷേപവുമായും മിച്ചവുമായും ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ വളര്‍ച്ച. 2010-11നു ശേഷം ബാങ്കുകളുടെ വായ്പകളിലും വളര്‍ച്ചാ മുരടിപ്പ് കാണാം. ബാങ്ക് വായ്പ്പകള്‍ 2011നും 2012നും ഇടയ്ക്കു 19% കണ്ടു വളര്‍ന്നെങ്കില്‍ 2012 നും 2013 നും ഇടയ്ക്കു 14 % കണ്ടു മാത്രമാണ് വളര്‍ന്നത്. 2012 മാര്‍ച്ചില്‍ വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നു നിന്നിരുന്നുവെങ്കില്‍, ഇന്ന് വായ്പ്പകളുടെ വളര്‍ച്ചാ നിരക്ക് ഡിപ്പോസിറ്റുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ താഴെയായി. ബാങ്ക് വായ്പ്പകള്‍ വളരാത്തത് മൂലം തന്നെ സമ്പദ് ഘടനയിലെ ചോദനവും വളരാതെ തന്നെ നില്ക്കും.

അഞ്ചു, സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ് ബാങ്ക് വായ്പ്പകളുടെ തിരിച്ചടവ് നിരക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ (ചജഅ) അവരുടെ മൊത്തം വായ്പ്പയുടെ 3 % ആയിരുന്നെങ്കില്‍ 2013 മാര്‍ച്ചില്‍ അത് 4 % ആയി ഉയര്‍ന്നു. 2014ല്‍ ഇത് 5% വരെ എത്തും എന്നാണു ചില കണക്കുകള്‍ കാണിക്കുന്നത്. ഒപ്പം, ബജറ്റില്‍തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്, ഇന്ത്യയിലെ വ്യവസായ രംഗം ഇന്ന് ഒരു വലിയ പ്രതിസന്ധിയിലാണ് എന്നത്. മാനുഫാക്ചറിങ് രംഗത്ത് വളര്‍ച്ചയേയില്ല. ഇതു മൂലമാണ് തൊഴിലില്ലായ്മ ഇത്ര മൂര്‍ച്ഛിച്ചിട്ടുള്ളത് എന്നത് ഏവരും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യവുമാണ്. ഇതിനൊക്കെ യുപിഎ അല്ലെ ഉത്തരം പറയേണ്ടത്? ഇതിനു പരിഹാരം കാണാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? സമ്പദ്ഘടനയിലെ ചോദനം വളര്‍ത്തി വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അങ്ങിനെ ചോദനം വളര്‍ത്താന്‍ പൊതുചിലവും പൊതുനിക്ഷേപവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായോ? അതിനു പകരം ചിലവു കുറയ്ക്കാനും അത് വഴി അന്താരാഷ്ട്ര നിക്ഷേപകരെ സന്തോഷിപ്പിക്കാനും അല്ലേ ശ്രമിച്ചിട്ടുള്ളത്?

കണക്കുകള്‍ നോക്കാം. 2012-13 ല്‍ ഇന്ത്യയുടെ റവന്യൂ കമ്മി 3.9 ശതമാനവും ധനക്കമ്മി 5.2 ശതമാനവും ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ ഇത് കുറച്ചു റവന്യൂ കമ്മി 3.3 ശതമാനവും ധന കമ്മി 4.6 ശതമാനവും ആക്കി നിര്‍ത്തിയിരുന്നു; അതിനു വേണ്ടി വലിയ തോതില്‍ പൊതുചിലവുകള്‍ വെട്ടി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെയാണ് 2014-15 വര്‍ഷത്തേക്ക് റവന്യൂ കമ്മി 3 ശതമാനവും ധനക്കമ്മി 4.1 ശതമാനവും എന്ന ലക്ഷ്യം ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞോ? പ്രശ്നമില്ല. എന്നാല്‍, അതുണ്ടായിട്ടില്ല. 2012-13ല്‍ ജിഡിപിയുടെ 10.4% ആയിരുന്നു മൊത്തം നികുതി വരുമാനം. ഇത് കൂട്ടി 10.9% ആക്കണം എന്ന് ലക്ഷ്യം വെച്ച 2013-14ല്‍ കിട്ടിയത് 10.2 % മാത്രം. അതുകൊണ്ടുകൂടിയാണ് കഴിഞ്ഞ വര്‍ഷത്തെ കടുത്ത ചിലവ് ചുരുക്കല്‍ നമ്മള്‍ കണ്ടത്. എന്നിട്ടാണ് അടുത്ത വര്‍ഷത്തേക്ക് 10.7 ശതമാനം നികുതി വരുമാനം ലക്ഷ്യംവെച്ചു ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇതും പിരിക്കാന്‍ കെല്‍പ്പില്ല എന്നറിയാം. വീണ്ടും ചെലവ് ചുരുക്കും എന്നര്‍ഥം. നികുതി പിരിച്ചോ ഇല്ലയോ എന്ന് ജനങ്ങള്‍ക്കറിയാന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറുള്ള രേഖയാണ് ടമേലോലിേ ീള ഞല്ലിൗലെ എീൃലഴീില എന്ന ബജറ്റ് കൈപുസ്തകം. ഇത് വഴിയാണ് നമുക്ക് മനസ്സിലായത് 2012-13 ല്‍ അഞ്ചേകാല്‍ ലക്ഷം കോടി രൂപ നികുതി സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു എന്ന്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഈ കണക്കറിയാന്‍ മാര്‍ഗമില്ല. കാരണം ഈ വര്‍ഷത്തെ ബജറ്റിന്റെ കൂടെ ആ പ്രസിദ്ധീകരണം ഇല്ല!

എന്താണ് ചിദംബരത്തിനു ഇവിടെ മറയ്ക്കാനുള്ളത്? എഴുതി തള്ളിയ നികുതിപ്പണം കൂടിയത് കൊണ്ടാണോ? അത് ജനങ്ങളോട് പറയാന്‍ നാണക്കേടായിട്ടാണോ? കഴിഞ്ഞ രണ്ടു വര്‍ഷമായി സമ്പദ്ഘടനയെ ഉലച്ചിരുന്ന ഒരു വിഷയമായിരുന്നു രൂപയുടെ മൂല്യത്തകര്‍ച്ച. ആ തകര്‍ച്ചയുടെ മൂലകാരണം ഇന്ത്യയിലെ വളര്‍ന്നു വരുന്ന കറണ്ട് അക്കൗണ്ട് കമ്മി ആയിരുന്നു. തുറന്ന വ്യാപാര നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന ഇറക്കുമതികളും വളരാതെ നില്‍ക്കുന്ന കയറ്റുമതികളും കൂടി വരുത്തിവെച്ച വിനയാണ് കറണ്ട് അക്കൗണ്ട് കമ്മി. ഐ.റ്റി. സര്‍വീസുകള്‍ക്ക് അപ്പുറത്ത് കയറ്റുമതികള്‍ വളരാത്തതു മൂലം, ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശനാണയ ശേഖരം വളരുന്നില്ല; എന്നാല്‍, ഇറക്കുമതികള്‍ തുടരുന്നതു മൂലം അതിലേക്കായി കൊടുക്കാന്‍ കയ്യിലുള്ള വിദേശനാണയ ശേഖരം ചുരുങ്ങുന്നു.

2011ന്റെ മദ്ധ്യം മുതല്‍ വളരെ വലിയ തോതില്‍ കറണ്ട് അക്കൗണ്ട് കമ്മി വര്‍ദ്ധിച്ചു. ഇത് പിടിച്ചു നിര്‍ത്താനായി എന്നാണു ചിദംബരത്തിന്റെ വാദം. എന്നാല്‍, എങ്ങനെ എന്നതാണ് ചോദ്യം. ബജറ്റില്‍ തന്നെ പറയുന്നു 1500 കോടി ഡോളര്‍ പുതിയ വിദേശ നിക്ഷേപം വാങ്ങിക്കൊണ്ടാണ് ഇത് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് എന്ന്. അതായത്, പുറമേ നിന്ന് കടം വാങ്ങിയ പണം കൊണ്ട് തന്നെയാണ് ഈ തകര്‍ച്ചയില്‍ നിന്നും കര കയറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന്. ഇനിയുമുണ്ട്. വളരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടികള്‍, വിലക്കയറ്റം പിടിച്ചു നിര്‍ത്താനായുള്ള നടപടികള്‍ - ഇതൊന്നും തന്നെ ബജറ്റിലില്ല. വിലക്കയറ്റം നോക്കൂ. മൊത്തം പണപ്പെരുപ്പം കുറഞ്ഞു എന്നാണു വാദം. എന്നാല്‍, സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പമോ? 2012 ഡിസംബറില്‍ ഭക്ഷ്യപണപ്പെരുപ്പം 9.03 ശതമാനം. ഇത് 2013 ഡിസംബറില്‍10.54 ശതമാനം. ബജറ്റ് രേഖകള്‍ തന്നെ പറയുന്ന കണക്കുകളാണ് ഇവ. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു വലിയ മാന്ദ്യത്തിന്റെ വക്കിലാണ്. ഇന്നത് ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2007ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യയിലെ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉന്നയിച്ച ഒരു പ്രധാന വാദമായിരുന്നു റലരീൗുഹശിഴ ന്റേത്. അതായത്, ആഗോള സമ്പദ് വ്യവസ്ഥയുമായി അഭേദ്യമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന കൊളുത്തുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇല്ല. അത് കൊണ്ട്, ഇന്ത്യ പ്രതിസന്ധിയില്‍ നിന്നും ഒഴിഞ്ഞു തന്നെ നില്‍ക്കും. ഈ വാദം ഇന്ന് നവലിബറലുകള്‍ തന്നെ തള്ളിയിരിക്കുന്നു.

എല്ലാ മേഖലകളെയും ഇന്ന് മുരടിപ്പ് പിടികൂടിയിരിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിന്നും പുറത്തു കടക്കാനുള്ള ഒരു വഴി സര്‍ക്കാരിന്റെ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്ന കേയ്നീഷ്യന്‍ രീതിയാണ്. എന്നാല്‍, വിദേശനിക്ഷേപത്തോടുള്ള ഭരണകൂടത്തിന്റെ സ്നേഹം ആ വഴിയും കൊട്ടിയടച്ചു. എങ്ങിനെ? വളര്‍ച്ച കുറഞ്ഞപ്പോള്‍ നികുതി വരുമാനവും കുറഞ്ഞു. അപ്പോള്‍, സര്‍ക്കാര്‍ ചിലവ് വര്‍ധിക്കണമെങ്കില്‍ കടമെടുക്കണം. കടമെടുത്താല്‍ ബജറ്റ് - ധനക്കമ്മികള്‍ കൂടും. അപ്പോള്‍ വിദേശനിക്ഷേപകര്‍ ഇന്ത്യയെ കൂടുതല്‍ ഭയക്കാന്‍ തുടങ്ങും. കൂടുതല്‍ വിദേശനിക്ഷേപം രാജ്യത്തിന് പുറത്തേക്ക് ഒഴുകാന്‍ അത് വഴി വെയ്ക്കും. ഡോളര്‍ ശേഖരം വീണ്ടും കുറയും. രൂപയുടെ മൂല്യവും കുറയും. സര്‍ക്കാര്‍ അത് ഭയക്കുന്നു.

അതിനാല്‍, കമ്മി കുറയ്ക്കുക എന്ന പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ചിലവുകള്‍ കുറയ്ക്കുക തന്നെ വേണം. ചിലവുകള്‍ വര്‍ധിക്കാത്തത് ചോദനം വീണ്ടും കുറയ്ക്കുകയും വളര്‍ച്ച കൂടുതല്‍ മുരടിക്കുകയും ചെയ്യും. അങ്ങിനെ മുരടിപ്പില്‍ നിന്നും കൂടുതല്‍ മുരടിപ്പിലേക്കു സമ്പദ്ഘടന കൂപ്പുകുത്തുന്നു. ഇത്തരത്തിലുള്ള കൂപ്പുകുത്തലില്‍ നിന്ന് കരകയറാനുള്ള ഒരു മാര്‍ഗവും ചിദംബരത്തിന്റെ ബജറ്റില്‍ ഇല്ല എന്നതാണ് വസ്തുത. മറിച്ചു, പ്രതിസന്ധിയുടെ എല്ലാ ഭാരവും സാധാരണക്കാരുടെ മേലില്‍ കെട്ടി വെച്ചു രക്ഷപ്പെടാനുള്ള ശ്രമമാണ് ബജറ്റില്‍ ഉള്ളത്.

*
ആര്‍ രാംകുമാര്‍ ചിന്ത വാരിക

ചിദംബരം എങ്ങനെ ധനപ്രതിസന്ധി മറികടന്നു?

തിരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റാണിത്. സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ശോഭനമായ ചിത്രം വരച്ചുകാണിക്കണം. ജനങ്ങളെ മയക്കാനുള്ള മോഹന വാഗ്ദാനങ്ങള്‍ വേണം. പക്ഷേ ഇതൊന്നും ചെയ്യാനുള്ള പരുവത്തിലല്ല രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതികള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. 2013-14ല്‍ സമ്പദ്ഘടന 4.9 ശതമാനം മാത്രമേ വളര്‍ന്നുള്ളു. രണ്ടക്ക സാമ്പത്തികവളര്‍ച്ചയുടെ പെരുമ്പറ മുഴക്കത്തോടെയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ചതെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണമൊഴിയുന്നത് മുന്‍കാല റെക്കോര്‍ഡിന്റെ പകുതി ലക്ഷ്യംപോലും കൈവരിക്കാനാകാതെയാണ്. ഇതോടൊപ്പം വിലക്കയറ്റവും രൂക്ഷമാണ്. ഉപഭോക്തൃ വിലസൂചിക 9 ശതമാനമാണ്.

സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടുമ്പോള്‍ കുറച്ചൊക്കെ വിലക്കയറ്റവും അനിവാര്യമാണെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ചിദംബരം വിശദീകരിച്ചത്. രണ്ട് തെറ്റുണ്ട് ഈ വാദത്തില്‍. ഒന്ന് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ഇന്നത്തെ വിലക്കയറ്റം. രണ്ട് ഇന്ത്യയേക്കാള്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന ചൈനയില്‍ വിലക്കയറ്റം നമ്മുടെ പകുതിയേ വരൂ. രൂപയുടെ മൂല്യം ഇടിയുകയാണ്. 2008ല്‍ ഒരു ഡോളറിന് 44 രൂപയായിരുന്നു. ഇന്ന് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 62 രൂപ നല്‍കണം. അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് ഡോളര്‍ സുലഭമായി അച്ചടിച്ച് ഇറക്കുന്ന നയം തിരുത്തുകയാണ്. സാമ്പത്തിക മാന്ദ്യത്തിനു പ്രതിവിധിയായി പ്രതിമാസം ധനകാര്യ സ്ഥാപനങ്ങളുടെ ഏതാണ്ട് 8500 കോടി ഡോളര്‍ വിലയുള്ള കടപ്പത്രങ്ങള്‍ വാങ്ങുന്ന നയം അവര്‍ പടിപ്പടിയായി ചുരുക്കാന്‍ തീരുമാനിച്ചതുമൂലം ഇന്ത്യയിലേക്കുള്ള ഡോളറിന്റെ ഒഴുക്ക് കുറഞ്ഞു. ഡോളറിന് പ്രിയം ഏറി. രൂപയുടെ മൂല്യം ഇടിഞ്ഞു. ഈ പ്രവണത ഇനിയും തുടരും.

വിദേശ വ്യാപാരക്കമ്മിയാണ് രാജ്യം ഇന്നഭിമുഖീകരിക്കുന്ന മറ്റൊരു ഗൗരവമേറിയ പ്രശ്നം. ഇറക്കുമതി ഉദാരവല്‍ക്കരണംമൂലം വിദേശനാണയ ചെലവ് ഏറി. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ മാന്ദ്യംമൂലം കയറ്റുമതി വര്‍ധിച്ചില്ല. ഇതിന്റെ ഫലമായി വിദേശവ്യാപാര കമ്മി അടിക്കടി വര്‍ധിച്ച് 8,000 കോടി ഡോളറിലെത്തി. സ്വര്‍ണ ഇറക്കുമതിയുടേയും മറ്റും മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിദേശ വ്യാപാരകമ്മി ഇപ്പോള്‍ 5500 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്. പക്ഷേ അപകടമേഖല ഇനിയും തരണംചെയ്തിട്ടില്ല. മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജിതമായി സാമ്പത്തിക മേഖലയില്‍ ഇടപെടണം. സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തി വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ത്തണം. സബ്സിഡി നല്‍കി വിലക്കയറ്റത്തിന് കടിഞ്ഞാണിടണം. ആവശ്യക്കാര്‍ക്ക് കൂടുതല്‍ വിദേശനാണയം റിസര്‍വ്ബാങ്ക്വഴി ലഭ്യമാക്കണം. പക്ഷേ ഈ നടപടികള്‍ സ്വീകരിക്കാന്‍ ചിദംബരത്തിനാവില്ല. കരണം സര്‍ക്കാരിന്റെ കമ്മി വളരെ വലുതാണ്. കമ്മി ഇനിയും കൂടിയാല്‍ വിലക്കയറ്റം രൂക്ഷമാകാം. ധനക്കമ്മി കുറച്ചില്ലെങ്കില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുമെന്ന് വിദേശ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുകയാണ്. അങ്ങനെവന്നാല്‍ വിദേശ മൂലധനം ഇന്ത്യയില്‍നിന്നു പിന്‍വാങ്ങും. വിദേശനാണയ പ്രതിസന്ധി രൂക്ഷമാകും. എങ്ങനെയാണ് ചിദംബരം ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപെട്ടത്. എല്ലാവരും കരുതിയത് 2013-14ലെ ധനകമ്മി 5 ശതമാനത്തിലേറെ വരുമെന്നാണ്. ഇത് 4.6 ശതമാനമാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഈ ചെപ്പടിവിദ്യ എന്ത്?

ധനക്കമ്മി എന്നാല്‍ സര്‍ക്കാരിന്റെ മൊത്തം ചെലവും വായ്പയൊഴികെയുള്ള വരുമാനവും തമ്മിലുള്ള വ്യത്യാസമാണ്. വായ്പയെടുത്താണ് ഈ കമ്മി നികത്തുക. ഈ തുകയെ ദേശീയ വരുമാനംകൊണ്ട് ഹരിക്കുമ്പോള്‍ കമ്മിയുടെ നിരക്ക് ലഭിക്കുന്നു. അങ്ങനെ ധനക്കമ്മി കണക്കുകൂട്ടുന്നതിന് മൂന്നു ഘടകങ്ങളെ കണക്കിലെടുക്കണം: വരുമാനം, ചെലവ്, ദേശീയ വരുമാനം. ഇതുസംബന്ധിച്ച കണക്കുകളില്‍ തിരിമറി നടത്തിയാണ് 2013-14ലെ കമ്മി 4.6 ശതമാനമായി താഴ്ത്തിയത്. ആദ്യം ചെലവിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച നടപടികള്‍ പരിശോധിക്കാം. ഒന്ന്: ചെലവുകള്‍ രണ്ടുതരമുണ്ട്. പദ്ധതിച്ചെലവും പദ്ധതിയേതര ചെലവും. പദ്ധതിയേതര ചെലവെന്നാല്‍ ശമ്പളം, പെന്‍ഷന്‍, പലിശ, സബ്സിഡി തുടങ്ങിയവയാണ്. സാധാരണഗതിയില്‍ ഇവ കുറയ്ക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ചെലവുകുറയ്ക്കാന്‍ ചിദംബരം കണ്ടെത്തിയ എളുപ്പമാര്‍ഗം പദ്ധതിച്ചെലവുകള്‍ വെട്ടിച്ചുരുക്കുകയെന്നാണ്.

2013-14 ധനകാര്യവര്‍ഷത്തെ പദ്ധതിച്ചെലവുകള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നത് 5.6ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കണക്കുപ്രകാരം പദ്ധതിക്കായി 4.8 ലക്ഷം കോടി രൂപയേ ചെലവഴിക്കുവാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 80,000 കോടി രൂപയാണ് പദ്ധതിച്ചെലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. അവസാന കണക്കുവരുമ്പോള്‍ പദ്ധതി ചെലവ് ഇതിലും കുറയാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയ സന്ദര്‍ഭം പദ്ധതിച്ചെലവ് 34 ശതമാനം ഉയര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചപ്പോഴാണ്. അതാണിപ്പോള്‍ പ്രസംഗത്തില്‍ ഒരു വിശദീകരണവും നല്‍കാതെ വെട്ടിക്കുറച്ചിരിക്കുന്നത്. കുടിവെള്ളത്തിനുള്ള വകയിരുത്തല്‍ 21 ശതമാനമാണ് കുറച്ചത്. ആരോഗ്യത്തിനുള്ള വകയിരുത്തല്‍ 20 ശതമാനം കുറച്ചു. റോഡ് വകുപ്പിന്റെ ബജറ്റ് 18 ശതമാനവും ഗ്രാമവികസന വകുപ്പിന്റെ ബജറ്റ് 23 ശതമാനവും വെട്ടിക്കുറച്ചു. മൂലധനച്ചെലവില്‍ 91,000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ 1.4 ലക്ഷം കോടി രൂപയില്‍നിന്ന് 1.2 ലക്ഷം കോടി രൂപയായി കുറച്ചു. രണ്ട്: മൊത്തത്തില്‍ പദ്ധതിയേതര ചെലവിന് 11.1 ലക്ഷം കോടി രൂപയാണ് 2013-14ല്‍ വകയിരുത്തിയിരുന്നത്. ഇത് 11.2 ലക്ഷം കോടി രൂപയായി ചെറിയതോതിലേ അധികരിക്കൂ എന്നാണ് ചിദംബരം പറയുന്നത്. പദ്ധതി ചെലവ് വെട്ടിക്കുറച്ചതിനെ കള്ളക്കണക്ക് എന്നു പറയാനാവില്ല. എന്നാല്‍ പദ്ധതിച്ചെലവ് താഴ്ത്തിനിര്‍ത്താന്‍ അദ്ദേഹം ചെയ്യുന്നത് കള്ളക്കണക്കെഴുതുന്നതിന് തുല്യമാണ്. പദ്ധതിയേതര ചെലവില്‍ ഒരു മുഖ്യ ഇനം സബ്സിഡികളാണ്. എണ്ണക്കമ്പനികള്‍, വളം നിര്‍മാണ വ്യവസായശാലകള്‍, ഫുഡ്കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് ഈ സബ്സിഡികളുടെ സിംഹപങ്കും നല്‍കേണ്ടത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്ന പത്രം ഇതുസംബന്ധിച്ച വിശദമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. 2013-14ല്‍ ഇവയ്ക്ക് മൂന്നിനുംകൂടി 2.6 ലക്ഷം കോടി രൂപ സബ്സിഡി ഇനത്തില്‍ നല്‍കണം. എന്നാല്‍ ഇതില്‍ 1.23 ലക്ഷം കോടി രൂപ അടുത്തവര്‍ഷമേ നല്‍കൂ. ഈ വര്‍ഷം നല്‍കാനുള്ള പണം ബജറ്റില്‍ ഇല്ല. തല്‍ക്കാലം ഈ സ്ഥാപനങ്ങള്‍ ബാങ്കില്‍നിന്ന് കടമെടുത്തു കാര്യങ്ങള്‍ നടത്തുകയേ നിര്‍വാഹമുള്ളൂ. 1.2 ലക്ഷം കോടി രൂപയെന്നുപറഞ്ഞാല്‍ ദേശീയ വരുമാനത്തിന്റെ 1 ശതമാനം വരും. ഈ സബ്സിഡി മുഴുവന്‍ നടപ്പുവര്‍ഷംതന്നെ നല്‍കിയിരുന്നെങ്കില്‍ ധനകമ്മി 4.6 ശതമാനമല്ല 5.6 ശതമാനം ആയി ഉയര്‍ന്നേനെ. അടുത്തതായി നമുക്ക് വരുമാനത്തിന്റെ കാര്യത്തില്‍ ചിദംബരം സ്വീകരിച്ച സൂത്രവിദ്യകള്‍ ഏവയെന്ന് നോക്കാം. ഒന്ന്: പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ഭീമമായ തുക ഡിവിഡന്റായി വാങ്ങി. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകള്‍ 27,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ഡിവിഡന്റായി നല്‍കിയത്. ബാങ്കുകള്‍ എല്ലാം കിട്ടാക്കടംമൂലം പ്രതിസന്ധിയാലാണ്. ഈ നഷ്ടം നികത്താന്‍ അവരുടെ പുതിയ മൂലധനമായി 14,000 കോടി രൂപ കൊടുത്തു. 14,000 കൊടുത്തിട്ട് 27,000 തിരിച്ചുവാങ്ങുക. ഇടതുകൈകൊണ്ട് കൊടുക്കുന്നത് വലതുകൈകൊണ്ട് പിടിച്ചുപറിക്കുന്ന ഈ സമ്പ്രദായം ബാങ്കുകളെ നാളെ പ്രതിസന്ധിയിലാക്കും. ഇതുപോലെ കോള്‍ ഇന്ത്യ ലിമിറ്റഡ് 18,000 കോടി രൂപയാണ് ലാഭ വിഹിതമായി നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് വായ്പയെടുപ്പിച്ച് ലാഭവിഹിതമായി കൈപ്പറ്റുന്ന സൂത്രപ്പണിയാണിത്. രണ്ട്: സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം 2 ജി സ്പെക്ട്രം ലേലംചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 62,000 കോടി രൂപയാണ്. ഇത് ഒരു ദശാബ്ദംകൊണ്ട് ലഭിക്കേണ്ട തുകയാണ്. പക്ഷേ ചിദംബരം ഈ വര്‍ഷംതന്നെ അഡ്വാന്‍സായി ഏതാണ്ട് 18,000 കോടി രൂപ വാങ്ങിയിരിക്കുകയാണ്. ഇങ്ങനെയാണ് ചിദംബരം ധനകമ്മി പ്രതിസന്ധി മറികടന്നത്.

ഇത് 2013-14ലെ സ്ഥിതി. 2014-15ല്‍ ധനകമ്മി 4.1 ശതമാനം വീണ്ടും ചുരുക്കിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതെങ്ങനെ? ഒന്ന്: വരുമാനം പെരുപ്പിച്ചുകാട്ടി. 2014-15ല്‍ റവന്യു വരുമാനം 19 ശതമാനം ഉയരും എന്നാണ് കണക്കുകൂട്ടല്‍. ഈ പ്രതീക്ഷകള്‍ അതിശയോക്തിപരമായിരിക്കും. നികുതിപിരിവ് ലക്ഷ്യത്തിലെത്തുകയില്ല. കാരണം 6 ശതമാനമേ യഥാര്‍ഥ സാമ്പത്തിക വളര്‍ച്ചയുണ്ടാവൂവെന്ന് പ്രതീക്ഷിക്കുന്നുള്ളൂ. വിലക്കയറ്റം 7.5 ശതമാനവും. മൊത്തം വിലക്കയറ്റമടക്കം 13.5 ശതമാനം സാമ്പത്തിക വളര്‍ച്ച. എങ്ങനെയാണ് നികുതി 19 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കാനാവുക? രണ്ട്: 57,000 കോടി രൂപ പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പകുതി മാത്രമേ 2013-14ല്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നോര്‍ക്കണം. മൂന്ന്: സബ്സിഡിയായി നല്‍കാന്‍ 2.5 ലക്ഷം കോടിയേ വകയിരുത്തിയിട്ടുള്ളു. ഇതുതന്നെയാണ് 2013-14ഉം വകയിരുത്തിയിട്ടുള്ളത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഫലമായി സബ്സിഡി ഗണ്യമായി ഉയരുമെന്നാണ് കരുതുന്നത്. എണ്ണവില ഉയരില്ലെന്നും രൂപയുടെ കൂടുതല്‍ മൂല്യശോഷണം ഉണ്ടാവില്ലെന്നുമുള്ള അനുമാനത്തിലാണ് സബ്സിഡി തുക വകയിരുത്തിയിട്ടുള്ളത്. സബ്സിഡി ഗണ്യമായി ഉയരാനാണ് സാധ്യത. പിന്നെ ഈ വര്‍ഷത്തെ 1.2 ലക്ഷം കോടി രൂപയുടെ സബ്സിഡി അടുത്ത വര്‍ഷത്തേക്ക് നീക്കിയിരിക്കുകയാണല്ലോ. 2013-14ല്‍ സ്വീകരിച്ച അതേ അടവുതന്നെയാണ് 2014-15ലേക്ക് സ്വീകരിച്ചിരിക്കുന്നത്. വരുമാനം ഊതി വീര്‍പ്പിക്കുക, ചെലവ് ചുരുക്കി കാണിക്കുക. അങ്ങനെ കമ്മി കൃത്രിമമായി താഴ്ത്തി കാണിക്കുക. എത്രനാള്‍ ഈ കളിപ്പീരുപണി തുടരാനാകും? എന്താണ് ഈ ബജറ്റ് ഉറപ്പാക്കുന്നത്?

സാമ്പത്തിക മാന്ദ്യം തുടരും. അടുത്തവര്‍ഷവും സാമ്പത്തികവളര്‍ച്ച ലക്ഷ്യത്തിലെത്താന്‍ പോകുന്നില്ല. കാരണം പദ്ധതിച്ചെലവും മൂലധനചെലവും വെട്ടിച്ചുരുക്കിക്കൊണ്ട് കമ്മി കുറയ്ക്കാനാണല്ലോ ചിദംബരം ശ്രമിക്കുന്നത്. 2013-14 ല്‍ പദ്ധതിച്ചെലവ് 5.6 ലക്ഷം കോടി ലക്ഷ്യമിട്ടെങ്കിലും 4.7 ലക്ഷം കോടിയേ ചെലവായുള്ളൂ. 2014-15ല്‍ പദ്ധതിയടങ്കലായി വകയിരുത്തിയിട്ടുള്ളത് കഴിഞ്ഞവര്‍ഷത്തെ 5.6 ലക്ഷം കോടി രൂപതന്നെയാണ്. 6-7 ശതമാനമെങ്കിലും വിലകള്‍ ഉയരുമല്ലോ. ആ വര്‍ധനപോലും പദ്ധതിയടങ്കലില്‍ വരുത്താന്‍ തയ്യാറല്ല. വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ പദ്ധതിയടങ്കല്‍ മുന്‍വര്‍ഷത്തേക്കാള്‍ താഴ്ന്നതാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് യുപിഎ സര്‍ക്കാരിന്റെ കീഴില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി പദ്ധതി അടങ്കല്‍ മരവിച്ചു നില്‍കയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം എന്തെന്ന് വളരെ വ്യക്തമാണ്.

കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി ഇളവുകള്‍ റദ്ദാക്കുക. 4-5 ലക്ഷം കോടി രൂപയാണ് നികുതി ഇളവുകളുടെ രൂപത്തില്‍ സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. അതുപോലെതന്നെ ചുളുവിലയ്ക്ക് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നു. ഇവ സുതാര്യമായ രീതിയില്‍ ലേലം വിളിച്ചു നല്‍കാന്‍ തയ്യാറായാല്‍ എത്ര വരുമാനം ലഭിക്കും എന്നതിന്റെ സൂചനയാണ് 2 ജി സ്പെക്ട്രത്തിന്റെ ലേലംവിളി. 9,000ത്തില്‍പരം കോടി രൂപയ്ക്ക് വിറ്റ സ്പെക്ട്രത്തിന് 3 ജി സ്പെക്ട്രത്തിന്റെ കാലത്ത് 62,000 കോടി രൂപ കിട്ടി. എന്നാല്‍ കോര്‍പ്പറേറ്റ് ദാസന്മാര്‍ക്ക് ഇത്തരം പോംവഴികള്‍ സ്വീകാര്യമല്ല. കാരണം ഈ ഇളവുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇളവുകളായിട്ടാണ് കാണുന്നത്. അതേ സമയം ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ സബ്സിഡികളായും. സബ്സിഡി വെട്ടിക്കുറയ്ക്കണം. നിക്ഷേപകര്‍ക്കുള്ള പ്രചോദനങ്ങള്‍ ഉയര്‍ത്തണം. ഇതാണ് ജനവിരുദ്ധ നിയോലിബറല്‍ നയം.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

"നയം" വ്യക്തമാക്കി എഎപി

ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അടുത്തിടെ ഡല്‍ഹിയില്‍ സിഐഐ യോഗത്തില്‍ സംസാരിക്കവെ പാര്‍ടിയുടെ സാമ്പത്തികനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിക്കുകയുണ്ടായി. ആം ആദ്മി പാര്‍ടിക്ക് സമ്പൂര്‍ണ സാമ്പത്തിക നയരേഖ ഇല്ലാത്തതുകൊണ്ടുതന്നെ പ്രസംഗത്തിനിടയില്‍ കെജ്രിവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ടിയുടെ പ്രത്യയശാസ്ത്രവും നയപരമായ സമീപനങ്ങളും എന്താണെന്നറിയാന്‍ ഉപകരിക്കും.

"ബിസിനസില്‍ സര്‍ക്കാരിന് ഒരു കാര്യവുമില്ലെന്ന്" കെജ്രിവാള്‍ പറഞ്ഞു. "സര്‍ക്കാര്‍ ഒരിക്കലും ബിസിനസ് നടത്തരുത്. ഇതെല്ലാം സ്വകാര്യമേഖലയ്ക്ക് നല്‍കണം" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്പെക്ടര്‍രാജിനും ലൈസന്‍സ്രാജിനും തങ്ങള്‍ എതിരാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

വ്യവസായികളുടെ സദസ്സിനെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത് എന്നതുകൊണ്ടുതന്നെ അവിടെ പറഞ്ഞ കാര്യങ്ങള്‍ ആം ആദ്മി പാര്‍ടിയുടെ സാമ്പത്തിക വീക്ഷണത്തിന്റെ അടിസ്ഥാനമായി കരുതുന്നത് ശരിയല്ലെന്ന് ചിലര്‍ പറയുന്നുണ്ട്. കുറച്ചുമുമ്പ് കെജ്രിവാള്‍ ഇങ്ങനെ പറഞ്ഞിരുന്നു- "സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ മുതലാളിത്തവാദികളോ സോഷ്യലിസ്റ്റോ ഇടതുപക്ഷമോ അല്ല. ഞങ്ങള്‍ വെറും ആം ആദ്മി (സാധാരണക്കാര്‍) മാത്രമാണ്. ഞങ്ങള്‍ക്ക് ഏതെങ്കിലും പ്രത്യയശാസ്ത്രവുമായി ബന്ധമില്ല. എത് പ്രത്യയശാസ്ത്രത്തില്‍നിന്നും, അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും പ്രശ്നപരിഹാരം സാധ്യമെങ്കില്‍ ഞങ്ങള്‍ കടംകൊള്ളും. പക്ഷേ, ഒരുകാര്യം ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നു. സര്‍ക്കാരിന് ബിസിനസില്‍ ഒരു കാര്യവുമില്ല. ബിസിനസ് പൂര്‍ണമായും സ്വകാര്യവ്യക്തികള്‍ക്ക് കൈമാറണം". അവസാനം പറഞ്ഞ ഈ വാക്കുകള്‍ ലോകത്തെമ്പാടും നിലവിലുള്ള കൃത്യമായ നവലിബറല്‍ കാഴ്ചപ്പാടാണ്. ഈ മാനദണ്ഡമനുസരിച്ച് എല്ലാ മേഖലയിലെയും ബിസിനസും സാമ്പത്തിക പ്രവര്‍ത്തനങ്ങളും സ്വകാര്യവ്യക്തികളുടെ കൈവശമായിരിക്കണം. കമ്പോളമായിരിക്കണം അതിനെ ഭരിക്കേണ്ടത്. അടിസ്ഥാനസേവനങ്ങളായ വൈദ്യുതി, ജലവിതരണം, പൊതുഗതാഗതം എന്നിവ സ്വകാര്യമേഖലയാണ് നടത്തേണ്ടതെന്നര്‍ഥം.

സിഐഐ യോഗത്തില്‍ കെജ്രിവാള്‍ പറഞ്ഞത്, "ബിസിനസ് സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവശ്യമായ നല്ല നിയന്ത്രണസംവിധാനങ്ങളാണ് രാജ്യത്തിന് ആവശ്യം; അതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്" എന്നാണ്. ഇതും നവലിബറല്‍ മാതൃകയാണ്. വന്‍കിട ബിസിനസുകാര്‍ക്ക് അനുകൂലമായി ചട്ടങ്ങള്‍ രൂപീകരിക്കലാണ് നിയന്ത്രണ ഏജന്‍സികള്‍ ചെയ്യുന്നത്. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനെ എതിര്‍ത്ത കാര്യം കെജ്രിവാള്‍ തന്നെ മറന്നുകാണും. കെജ്രിവാള്‍ ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ വെള്ളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയുള്ള വിഷന്‍ ഡോക്യുമെന്റിലെ നയത്തിനെതിരാണ്.

കെജ്രിവാളിന്റെ സിഐഐ പ്രസംഗത്തില്‍ പറഞ്ഞ മറ്റൊരു കാര്യം താന്‍ ചങ്ങാത്ത മുതലാളിത്തത്തിന് എതിരാണ്. എന്നാല്‍, മുതലാളിത്തത്തിന് എതിരല്ലെന്നാണ്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ വൈദ്യുതിവിതരണ കമ്പനിക്കെതിരെയും റിലയന്‍സിന്റെ വാതകവിലയ്ക്കെതിരെയുമുള്ള പോരാട്ടം ചങ്ങാത്ത മുതലാളിത്തത്തിന് എതിരെയുള്ളതാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇവിടെ കെജ്രിവാളും ആം ആദ്മി പാര്‍ടിയും പ്രധാന വിഷയം അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുകയാണ്. ചങ്ങാത്ത മുതലാളിത്തത്തെ വന്‍തോതില്‍ വളര്‍ത്തുകയെന്നത് നവലിബറല്‍ ക്രമത്തിന്റെ സ്വഭാവമാണ്. വന്‍കിട ബിസിനസുകാര്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാനും കൊള്ളലാഭം നേടാനും അവസരമൊരുക്കുക എന്നത് നവലിബറല്‍ക്രമത്തിന്റെ സഹജമായ സ്വഭാവമാണ്.

ഖനപ്രശ്നം തന്നെയെടുക്കാം. ഖനമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതു മുതല്‍ എല്ലാവിധ ഖന കമ്പനികളും കൊള്ളലാഭം നേടുകയാണ്. നവലിബറല്‍ ക്രമത്തില്‍ സര്‍ക്കാരും വന്‍കിട ബിസിനസുകാരും തമ്മിലുള്ള കൂട്ടുകെട്ട് തന്നെയാണ് ചങ്ങാത്ത മുതലാളിത്തം. കെജ്രിവാളിന്റെ വാദമനുസരിച്ച് ഇത്തരം ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമുള്ളത് ഒരു നിയന്ത്രകനും ഗ്രാമസഭയുടെ അനുവാദവുമാണ്! "സര്‍ക്കാരിന് ബിസിനസില്‍ ഒരു കാര്യവുമില്ലെന്" കെജ്രിവാളിന്റെ ധാരണയനുസരിച്ച് ധാതുലവണങ്ങളുടെ ഖനം തുടര്‍ന്നും സ്വകാര്യമേഖലയില്‍ തന്നെ നിലനിര്‍ത്തണം. സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും വാദിക്കുന്നത് ധാതുലവണങ്ങളുടെ ഖനം പൊതുമേഖലയിലായിരിക്കണമെന്നാണ്. ഇടതുപക്ഷത്തിന്റെ ഈ നിലപാടിനെ, യോഗേന്ദ്രയാദവിനെ പോലുള്ള ആം ആദ്മി പാര്‍ടി നേതാക്കള്‍ "ബുദ്ധിപരമല്ലാത്ത സാമ്പത്തികശാസ്ത്ര"മാണെന്നു പറഞ്ഞ് തള്ളിക്കളയുകയാണ്.

ആംആദ്മി പാര്‍ടി നേതാക്കള്‍ ആവര്‍ത്തിച്ചുവാദിക്കുന്നത് തങ്ങള്‍ ഇടതന്മാരോ വലതന്മാരോ അല്ലെന്നാണ്. സാമ്പത്തിക വീക്ഷണത്തെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു- "ഇടതോ വലതോ അല്ല. ഏതൊരു നല്ല ആശയത്തെയും അത് പുതിയതായാലും പഴയതായാലും ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതാണെങ്കില്‍ പിന്തുണയ്ക്കും." ആം ആദ്മി പാര്‍ടിയുടെ സൈദ്ധാന്തികനായ യോഗേന്ദ്രയാദവ് പറയുന്നതു നോക്കൂ- "ഇടത്- വലത് സ്പെക്ട്രം ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും അര്‍ഥമില്ലാത്തതാണ്". ഒരു സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന ആളില്‍നിന്നാണ് ഈ പ്രസ്താവന. ഇടതോ വലതോ അല്ലാത്ത പ്രത്യയശാസ്ത്രരാഹിത്യം നവലിബറല്‍ നയങ്ങളുടെ ചട്ടക്കൂടിന് പുറത്തുപോകാതെയുള്ള അവിയല്‍ നയങ്ങള്‍ക്ക് മറയിടാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരമൊരു കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ആം ആദ്മി പാര്‍ടി നേതാക്കളുടെ ഇടതുപക്ഷത്തോടുള്ള സമീപനത്തില്‍ അത്ഭുതപ്പെടാനില്ല. അടുത്തിടെ മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യോഗേന്ദ്രയാദവ് പറഞ്ഞത് ഇങ്ങനെയാണ്- "ഇടതുപക്ഷത്തിന്റെ അതേ പ്രത്യയശാസ്ത്ര- രാഷ്ട്രീയ ഇടമാണ് ഞങ്ങളും പങ്കുവയ്ക്കുന്നത് എന്ന ആശയം ശരിയല്ല. എപ്പോഴൊക്കെ കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷ സര്‍ക്കാര്‍ വന്നോ അപ്പോഴൊക്കെ മറ്റ് പാര്‍ടികളുടേതു മാതിരിയാണ് അവരും പെരുമാറിയത്". യോഗേന്ദ്രയാദവിനെ സംബന്ധിച്ച്, ഈ രണ്ടു സംസ്ഥാനത്തും ഇടതുപക്ഷഭരണകാലത്ത് ഭൂപരിഷ്കരണം നടപ്പാക്കിയതും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചതും അധികാരവികേന്ദ്രീകരണം നടപ്പാക്കിയതും ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞതും ഒരു പ്രാധാന്യവുമില്ലാത്ത കാര്യങ്ങളാണ്. എന്തായാലും ഇതെല്ലാം ഇടതുപക്ഷഭരണത്തിന്റെ നേട്ടങ്ങളാണ്.

സാര്‍വത്രിക പൊതുവിതരണസമ്പ്രദായം സംബന്ധിച്ച ഇടതുപക്ഷവീക്ഷണത്തിന് എതിരാണ് യോഗേന്ദ്രയാദവ്. മുംബൈയില്‍ നടന്ന ഒരു നിക്ഷേപകസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, "ഭക്ഷ്യ സബ്സിഡി നല്‍കരുത്. വ്യക്തികള്‍ക്ക് നേരിട്ട് ഭക്ഷണം നല്‍കി പാവങ്ങളെ സേവിക്കുന്നത് ഫലപ്രദമല്ലാത്തതും ചെലവേറിയതുമായ നടപടിയാണ്" എന്നാണ്. യാദവിന്റെ വിടുവായത്തം ഇങ്ങനെ തുടരുന്നു- "കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മാത്രമല്ല, ഇടതുപക്ഷത്തിനുമെതിരെയുള്ള ബദലാണ് ഞങ്ങള്‍ക്ക് ആവശ്യം". ആം ആദ്മി പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ബദല്‍ എന്താണെന്ന് ദിനംതോറും തെളിഞ്ഞുവരികയാണെന്നര്‍ഥം. നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദലും ആം ആദ്മി മുന്നോട്ടുവയ്ക്കുന്നില്ല.

ആം ആദ്മി പാര്‍ടി നേതാക്കള്‍ സിപിഐ എമ്മിനെക്കുറിച്ച് പറയുന്നത് തനി അഹങ്കാരവും അറിവില്ലായ്മയുമാണ്. "രാഷ്ട്രീയ അധികാരവര്‍ഗത്തിന്റെ" ഭാഗമായി "അധഃപതിച്ചുവെന്ന്" പറഞ്ഞാണ് അവര്‍ പാര്‍ടിയെ ആക്രമിക്കുന്നത്. അതിനുശേഷം അരവിന്ദ് കെജ്രിവാള്‍ വി എസ് അച്യുതാനന്ദനെ ആം ആദ്മി പാര്‍ടിയിലേക്ക് ക്ഷണിച്ചു. ശേഷം ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും സിപിഐ എം നേതാക്കളെ മറ്റൊരു ആം ആദ്മി പാര്‍ടി നേതാവ് സമീപിച്ച് അവരുടെ പാര്‍ടി ടിക്കറ്റില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ടിയുടെ സ്ഥാനാര്‍ഥികളാകാന്‍ ഏറ്റവും ഉചിതരായ ആളുകളാണെന്ന് പറഞ്ഞായിരുന്നു ഇത്. ആം ആദ്മി പാര്‍ടിയുടെ കാപട്യമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. "കമ്യൂണിസ്റ്റുകാര്‍ മോശവും വിലകെട്ടവരുമാണ്". പക്ഷേ, അവരുടെ നേതാക്കള്‍ നല്ലവരും സത്യസന്ധരും ആം ആദ്മി പാര്‍ടിയുടെ അംഗങ്ങളും സ്ഥാനാര്‍ഥികളുമാകാന്‍ പറ്റിയവരുമാണ്! രാജ്യത്തെ ചീഞ്ഞളിഞ്ഞ ബൂര്‍ഷ്വാ നവലിബറല്‍ ക്രമത്തിനെതിരെയുള്ള ഏക ബദല്‍ ഇടതുപക്ഷവേദിയാണെന്ന് മനസ്സിലാക്കാന്‍ ഇനിയെങ്കിലും ആം ആദ്മി പാര്‍ടി നേതൃത്വം തയ്യാറാകണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

കേരളത്തിന്റെ വഴിതുറന്ന രക്ഷാമാര്‍ച്ച്

"മതനിരപേക്ഷ ഇന്ത്യ- വികസിത കേരളം" എന്ന കേന്ദ്രമുദ്രാവാക്യമുയര്‍ത്തി ഫെബ്രുവരി ഒന്നിന് വയലാറില്‍ ആരംഭിച്ച്, സംസ്ഥാനത്തെ നൂറ്റിനാല്‍പ്പത് അസംബ്ലിമണ്ഡലങ്ങളിലൂടെ സഞ്ചരിച്ച്, കോഴിക്കോട് കടപ്പുറത്ത് സമാപിച്ച, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളരക്ഷാ മാര്‍ച്ച് കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയമുന്നേറ്റത്തിനാണ് സാക്ഷ്യംവഹിച്ചത്. വിവിധ സ്വീകരണയോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തവരും മാര്‍ച്ച് പോകുന്നതിന് ഇരുവശങ്ങളിലുംനിന്ന് അഭിവാദ്യംചെയ്ത് സ്വീകരിച്ചവരും വിശാലമായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായവരുമടക്കം ഒന്നരക്കോടിയോളം ജനങ്ങളോട് സംവദിച്ചും, സംസ്ഥാനത്തിന്റെ വിവിധ മേഖലകളെയും ജനവിഭാഗങ്ങളെയും രാഷ്ട്രീയമായി ഇളക്കിമറിച്ചുംകൊണ്ട് മുന്നേറിയ മാര്‍ച്ച്, ഇടതുപക്ഷത്തിന് പൊതുവിലും സിപിഐ എമ്മിന് പ്രത്യേകിച്ചും കേരളജനതയുടെ മനസ്സിലുള്ള സുദൃഢമായ സ്ഥാനം ആവര്‍ത്തിച്ചുറപ്പിക്കുന്നതു തന്നെയായിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന പതിനൊന്ന് രാഷ്ട്രീയപാര്‍ടികളുടെ നേതാക്കളുടെ യോഗം കോണ്‍ഗ്രസിതര-ബിജെപിയിതര ബദല്‍ കൂട്ടുകെട്ടിന് അഖിലേന്ത്യാതലത്തില്‍ അടിത്തറയിട്ടതിന്റെ തൊട്ടുപിറ്റേന്ന് കോഴിക്കോട്ട് സമാപിച്ച മാര്‍ച്ചിന്റെ പ്രസക്തിയും പ്രാധാന്യവും സംസ്ഥാനതലം കടന്ന് ദേശീയതലത്തില്‍തന്നെ ശ്രദ്ധേയമായിത്തീരുന്നു. അത്തരമൊരു ബദലിനുവേണ്ടി നിരന്തരം ശ്രമിക്കുന്ന സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന കേരളരക്ഷാമാര്‍ച്ച്, അതുകൊണ്ടുതന്നെ ഭാരതരക്ഷാമാര്‍ച്ചിന്റെ വിശാലമാനംകൂടി കൈവരിക്കുകയുംചെയ്യുന്നു.

രണ്ടുപതിറ്റാണ്ടിലേറെക്കാലമായി കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഫലമായി വ്യാപകമായ കാര്‍ഷികത്തകര്‍ച്ചയും രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും ഉല്‍പ്പാദനക്കുറവും സാമ്പത്തികപ്രതിസന്ധിയും സംഭവിച്ചതുകാരണം, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുരിതമയമായ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആസന്നമായ ലോക്സഭാതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ നീറുന്ന ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്; അനിവാര്യമാണ്. അത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, അതിനു കാരണക്കാരായ കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തിലെ യുഡിഎഫ് സര്‍ക്കാരും വിമര്‍ശത്തിന് വിധേയമായിത്തീരുന്നതും സ്വാഭാവികമാണ്; അനിവാര്യമാണ്.

അത്തരം വിമര്‍ശങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പ്പില്ലാത്ത യുഡിഎഫ് സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തെ വെറുമൊരു ചന്ദ്രശേഖരന്‍ വധപ്രശ്നത്തില്‍ ഒതുക്കിനിര്‍ത്താനുള്ള കുടിലതന്ത്രങ്ങളാണ് പയറ്റുന്നത്. സംസ്ഥാനത്തെ കുത്തകമാധ്യമങ്ങളെല്ലാം (പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും) ആ തന്ത്രത്തില്‍ ആവോളം മുഴുകിയിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ടുകൊല്ലമായി ലാവ്ലിന്റെ മറവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും, ഇപ്പോള്‍ ആ വേട്ടയ്ക്ക് വീണ്ടും സിബിഐയുടെ സഹായംകൂടി പ്രതീക്ഷിക്കുന്നു. മൊയാരത്ത് ശങ്കരനും സര്‍ദാര്‍ ഗോപാലകൃഷ്ണനും സ. കുഞ്ഞാലിയും സ. അഴീക്കോടനും അബ്ദുള്‍ ഖാദറും തൊട്ട് എത്രയോ സഖാക്കളെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും എസ്എഫ്ഐ പ്രവര്‍ത്തകരെയും കോണ്‍ഗ്രസ്-കെഎസ്യു ഗുണ്ടകള്‍ പൈശാചികമായി കശാപ്പുചെയ്ത സംസ്ഥാനമാണിത്. ചീമേനിയില്‍ അഞ്ച് സഖാക്കളെ ജീവനോടെ ചുട്ടെരിച്ചതും കോണ്‍ഗ്രസുകാര്‍തന്നെ. യഥാര്‍ഥത്തില്‍ കേരളത്തിലെ നൂറുകണക്കിന് രാഷ്ട്രീയ കൊലപാതകങ്ങളില്‍ മഹാഭൂരിപക്ഷത്തിനും ഉത്തരവാദികള്‍ കോണ്‍ഗ്രസ്-കെഎസ്യു അക്രമികളാണ്. അവരാണ് സംസ്ഥാനത്തിലെ യഥാര്‍ഥ കൊലപാതകസംഘം. എന്നാല്‍, അതെല്ലാം മറച്ചുവയ്ക്കുന്ന കുത്തകമാധ്യമങ്ങള്‍, ചന്ദ്രശേഖരന്‍വധം എന്ന ഒരൊറ്റ സംഭവത്തെ നിമിത്തമാക്കി, സിപിഐ എമ്മിനെ നിരന്തരം വേട്ടയാടുന്നത്, കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും സിപിഐ എമ്മിനുള്ള യഥാര്‍ഥമായ പങ്കും പ്രസക്തിയും തികച്ചും മനസിലാക്കിക്കൊണ്ടുതന്നെയാണ്.

എന്നാല്‍, അവരുടെ ഈ കുടിലതന്ത്രത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഒട്ടുംതന്നെ മയങ്ങിപ്പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരളരക്ഷാ മാര്‍ച്ചിന് ജനങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം. നൂറ്റിയിരുപത്താറ് പൊതുയോഗങ്ങളില്‍ ഓരോന്നിലും കേരളരക്ഷാ മാര്‍ച്ചിനെ പതിനായിരക്കണക്കിന് ആളുകളാണ് സ്വീകരിക്കാനെത്തിയത്. സിപിഐ എമ്മിലോ ഇടതുപക്ഷകക്ഷികളിലോപെട്ടവര്‍മാത്രമല്ല, വിവിധ രാഷ്ട്രീയ-ബഹുജനസംഘടനകളിലും സാമുദായികസംഘടനകളിലുംപെട്ടവരും അങ്ങനെ ഒന്നിലുംപെടാത്തവര്‍പോലും മാര്‍ച്ചിനെ സ്വീകരിക്കാനെത്തി. ബിഷപ്പുമാരും പാതിരിമാരും മൗലവിമാരുമെല്ലാം അതില്‍പ്പെട്ടിരുന്നു. എല്ലാ ജനവിഭാഗങ്ങളിലുംപെട്ടവര്‍; എല്ലാ പ്രായപരിധിയിലും ഉള്‍പ്പെട്ടവര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാഹിത്യ-സാംസ്കാരികനായകര്‍, ഗായകര്‍, കലാകാരന്മാര്‍. അവരില്‍ ഒരു വലിയവിഭാഗം സ്ത്രീകളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. (കാരണം സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ആത്യന്തികമായി പേറേണ്ടിവരുന്നത് പ്രധാനമായും അവര്‍തന്നെയാണല്ലോ. പാചകവാതകത്തിന്റെ വില സര്‍ക്കാര്‍ അടിക്കടി വര്‍ധിപ്പിക്കുമ്പോള്‍, പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില വാണംപോലെ കുതിച്ചുയരുമ്പോള്‍, അടുക്കളയില്‍ അടുപ്പ് കെടാതെ സൂക്ഷിക്കേണ്ടത് അവരാണല്ലോ). പരമ്പരാഗതമായി ഇടതുപക്ഷത്തിന് അധികം സ്വാധീനമില്ലാത്തവയെന്ന് കരുതപ്പെടുന്ന മേഖലകളിലും പ്രദേശങ്ങളിലും പോലും മാര്‍ച്ചിന് ലഭിച്ച അഭൂതപൂര്‍വമായ സ്വീകരണം, സിപിഐ എമ്മിന്റെ അജയ്യതയുടെ തെളിവാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും ഒരേപോലെ വേരോട്ടമുള്ള മറ്റൊരു രാഷ്ട്രീയപ്പാര്‍ടിയും പ്രസ്ഥാനവും കേരളത്തില്‍ ഇല്ലെന്നും ഈ മാര്‍ച്ച് തെളിയിച്ചു.

1947-49 കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും 1963-65 കാലത്തും 1975-77 കാലത്തും സിപിഐ എമ്മിനെയും ചോരയില്‍ മുക്കിക്കൊല്ലാന്‍ പാടുപെട്ട കോണ്‍ഗ്രസും വലതുപക്ഷ പിന്തിരിപ്പന്‍ശക്തികളും, അന്നൊക്കെ ആ ശ്രമത്തില്‍ പരാജയപ്പെട്ടിട്ടേയുള്ളൂ. ഇന്ന് ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണകാലത്ത് ഈ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളുടെയും കോര്‍പറേറ്റുകളുടെയും കണ്ണിലെ കരട്, ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനമാണ്; പ്രത്യേകിച്ചും സിപിഐ എമ്മാണ്. ആ സിപിഐ എമ്മിനെ കേരളത്തിലും പശ്ചിമബംഗാളിലും 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2011ലെ അസംബ്ലി തെരഞ്ഞെടുപ്പിലും തോല്‍പ്പിച്ചുവെന്നാണ് വലതുപക്ഷ- പിന്തിരിപ്പന്‍ശക്തികള്‍ ആശ്വസിച്ചത്. എന്നാല്‍, അവരുടെ ആ വ്യാമോഹത്തെ തകര്‍ത്ത്, സിപിഐ എം (ഇടതുപക്ഷവും) വീണ്ടും ദേശീയരാഷ്ട്രീയത്തിന്റെ കേന്ദ്രവേദിയിലേക്ക് വരുന്ന കാഴ്ചയ്ക്കാണ്, ഫെബ്രുവരി 25ന്റെ ഡല്‍ഹിയിലെ രാഷ്ട്രീയപ്പാര്‍ടികളുടെ യോഗവും ബദല്‍ശക്തിയുടെ ആവിര്‍ഭാവവും സാക്ഷ്യംവഹിച്ചത്. ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകശക്തിയായി സിപിഐ എമ്മും ഇടതുപക്ഷവും വളര്‍ന്നാല്‍ തങ്ങള്‍ക്കുണ്ടാകാവുന്ന ഭവിഷ്യത്ത് അവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണവര്‍, കേരളത്തില്‍ സിപിഐ എമ്മിനെ തകര്‍ക്കാനും തമസ്കരിക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

എന്നാല്‍, അവരുടെ ലക്ഷ്യം സാധിക്കുകയില്ലെന്നാണ് കേരളരക്ഷാ മാര്‍ച്ചിന്റെ വമ്പിച്ച വിജയം ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, February 25, 2014

ആം ആദ്മി പാര്‍ടി മുതലാളിത്ത ചേരിയില്‍

ആം ആദ്മി പാര്‍ടിയെപ്പറ്റിയുള്ള ഒരു പ്രധാന വിമര്‍ശനം അത് ദേശീയപ്രശ്നങ്ങളില്‍ നയം വ്യക്തമാക്കുന്നില്ലെന്നതായിരുന്നു; പ്രത്യേകിച്ച് സാമ്പത്തികനയം. ഇനി ആ വിമര്‍ശനത്തിന് സ്ഥാനമില്ല. "ആപ്പ്" സാമ്പത്തികനയം വ്യക്തമാക്കിയിരിക്കുന്നു; ഫെബ്രുവരി 17ന് നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ(സിഐഐ) നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍. ആപ്പ് മുതലാളിത്തത്തെയും സ്വകാര്യവല്‍ക്കരണത്തെയും ആശ്ലേഷിക്കുന്നു, മുതലാളിത്തചേരിയിലെന്ന് പ്രഖ്യാപിക്കുന്നു.

വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ടികളെ അമ്പരപ്പിച്ചാണ് ആപ്പിന്റെ വളര്‍ച്ചയും നേട്ടങ്ങളും. അരാഷ്ട്രീയക്കാരായ മധ്യവര്‍ഗത്തിന്റെ ഒരു വിഭാഗത്തെ ആപ്പ് രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചു. ആദര്‍ശവാദികളായ യുവജനങ്ങള്‍ സജീവ രാഷ്ട്രീയത്തിലേക്ക് വന്നു. രാഷ്ട്രീയ ദോഷൈകദൃക്കുകള്‍ക്ക് മനംമാറ്റമുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ പ്രതിഭാസത്തില്‍ ആയിരക്കണക്കിനാളുകള്‍ പ്രതീക്ഷ അര്‍പ്പിച്ചു. ഒരു ദേശീയ ബദല്‍ ഉയര്‍ന്നതായി അവകാശപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുറെ സര്‍ഗാത്മക ചലനങ്ങളുണ്ടായി എന്നത് വാസ്തവം. എന്നാല്‍, ആദ്യംമുതല്‍തന്നെ ഈ പ്രസ്ഥാനത്തില്‍ അടിസ്ഥാനപ്രശ്നങ്ങളും വൈരുധ്യങ്ങളും പ്രകടമായിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. പലതിനും ആപ്പിന്റെ നേതാക്കള്‍ക്ക് ഉത്തരമില്ലായിരുന്നു. 2011ലെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലാണ് ഇതിന്റെ തുടക്കം. ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭം മധ്യവര്‍ഗത്തിലെ ഒരു നല്ല വിഭാഗത്തിന്റെ പിന്തുണ നേടി. അഴിമതിവിരുദ്ധതയില്‍മാത്രം കേന്ദ്രീകരിച്ച പ്രസ്ഥാനത്തിന് അധികകാലം നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. അരവിന്ദ് കെജ്രിവാളും മറ്റും രാഷ്ട്രീയകക്ഷി രൂപീകരിച്ചപ്പോള്‍, ഡല്‍ഹിയിലെ ചില ജനകീയപ്രശ്നങ്ങളുടെ കാര്യത്തില്‍ വലിയ പിന്തുണ നേടാന്‍ കഴിഞ്ഞു. അതാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ വിജയം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞത്. പരമ്പരാഗത രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനപ്പുറത്തെന്ന് അവകാശപ്പെട്ടവര്‍ക്ക് ആ ചട്ടക്കൂടിന്റെ പരിമിതികള്‍ക്കെതിരെ അധികാരത്തില്‍ ഇരുന്നുകൊണ്ട് പ്രക്ഷോഭം നടത്തേണ്ടിവന്നു.

ജന്‍ ലോക്പാലിന്റെ പേരില്‍ രാജിവച്ചു. കെജ്രിവാളിന്റെ ഭരണം ഉത്തരവാദിത്തപൂര്‍ണമായിരുന്നോ എന്നത് ഇപ്പോള്‍ വിവാദവിഷയമാണ്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പാര്‍ടിയുടെ നയങ്ങളിലുള്ള അവ്യക്തതയും വൈരുധ്യങ്ങളും പ്രത്യക്ഷപ്പെട്ടു. അഴിമതിവിരുദ്ധതയുടെ പ്ലാറ്റ്ഫോമിലേക്കു വന്നവര്‍ മറ്റു കാര്യങ്ങളില്‍ വിഭിന്നാഭിപ്രായക്കാരായിരുന്നു. അഭിപ്രായവൈരുധ്യങ്ങളുടെ ഒരു കൂടാരമാണ് ആപ്പ്; പ്രത്യേകിച്ചും സമ്പദ്ക്രമത്തിന്റെയും മതനിരപേക്ഷതയുടെയും കാര്യത്തില്‍. ഡല്‍ഹിയിലെ വര്‍ധമാനമായ വൈദ്യുതിനിരക്കായിരുന്നു ആപ്പ് ആദ്യം ഏറ്റെടുത്ത ജനകീയപ്രശ്നങ്ങളിലൊന്ന്. ഡല്‍ഹിയില്‍ വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിച്ചിരിക്കുകയാണ്. വൈദ്യുതി കമ്പനികളുടെ അമിതലാഭത്തിലൂടെയുള്ള ചൂഷണമാണ് പ്രശ്നം. വൈദ്യുതി സ്വകാര്യവല്‍ക്കരിക്കപ്പെട്ടിടത്തൊക്കെ, ഇന്ത്യയിലും പുറത്തും ഈ പ്രശ്നമുണ്ട്. അന്ന് ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെപ്പറ്റി ആപ്പിന്റെ നിലപാടെന്താണ്? നവലിബറല്‍ നയങ്ങളുമായി ഇതിനു ബന്ധമില്ലേ? വന്‍തോതിലുള്ള അഴിമതിയുടെ കാരണം എന്തായിരിക്കുമെന്ന അന്വേഷണം ആപ്പ് നടത്തിയതായി തോന്നുന്നില്ല. നടത്തിയിരുന്നെങ്കില്‍ ഉന്നതതല, സ്ഥാപനവല്‍കൃത അഴിമതി നവലിബറല്‍ സംവിധാനവുമായി ആഴത്തില്‍ ബന്ധപ്പെട്ടതാണെന്നു കാണുമായിരുന്നു. ഈ നിഗമനത്തിലെത്തുമെന്നതുകൊണ്ട് അന്വേഷണം വേണ്ടെന്നുവച്ചതാണെന്നോ, പാതിവഴിയില്‍ ഉപേക്ഷിച്ചതാണെന്നോ വരാം. സാമ്പത്തികനയം വ്യക്തമാക്കുന്നില്ലെന്ന പരാതി ആപ്പിനെപ്പറ്റി ഇനിയും പറയാനാവില്ല. അത്ര സുവ്യക്തമായിരുന്നു സിഐഐയുടെ യോഗത്തില്‍ കെജ്രിവാള്‍ ചെയ്ത പ്രസ്താവന. ""ഒരു ഗവണ്‍മെന്റിന്റെ പങ്ക് എന്താണെന്ന് നിര്‍വചിക്കാന്‍ സമയമായി"". ""ബിസിനസിലായിരിക്കാന്‍ ഗവണ്‍മെന്റിന് കാര്യമില്ല. ഗവണ്‍മെന്റ് ഭരിക്കുകയാണ് വേണ്ടത്"". ""രാജ്യത്തിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും സ്വകാര്യ കരങ്ങളിലായിരിക്കണം"". ""ഞങ്ങള്‍ മുതലാളിത്തത്തിനെതിരല്ല, ചങ്ങാത്ത മുതലാളിത്തത്തിനാണെതിര്"". ""നമ്മുടെ രാഷ്ട്രീയത്തെ കൊള്ളയടിക്കുന്ന ബിസിനസുകാര്‍ക്കെതിരെയാണ് ഞങ്ങള്‍""... ""തന്റെ പാര്‍ടിക്ക് ബിസിനസിനെ എതിര്‍ക്കാന്‍ സാധ്യമല്ല. കാരണം സാകല്യവളര്‍ച്ച തുടങ്ങിയ ആവശ്യങ്ങള്‍, തൊഴിലവസരങ്ങള്‍ ഉണ്ടാക്കി, നേടാന്‍ ബിസിനസ് ആണ് ഏറ്റവും ബോധ്യമായിട്ടുള്ളത്"". ഈ പ്രസ്താവന പരിശോധന അര്‍ഹിക്കുന്നു. നവലിബറല്‍ മാതൃകതന്നെയാണ് കെജ്രിവാളിന്റെ സാമ്പത്തികനയം. മുമ്പൊരിക്കല്‍ "ലാറ്റിന്‍ അമേരിക്കയില്‍ ഉയര്‍ന്നുവരുന്ന ഒരു മെച്ചപ്പെട്ട മാതൃക"യെ കെജ്രിവാള്‍ പ്രശംസിക്കുകയുണ്ടായി. നവലിബറലിസത്തെയും സാമ്രാജ്യത്വത്തെയും തിരസ്കരിക്കുന്നതാണ് ലാറ്റിന്‍ അമേരിക്കന്‍ മാതൃകയെന്ന് ഇപ്പോഴെങ്കിലും കെജ്രിവാളിന് അറിയാമോ? ഗവണ്‍മെന്റിന്റെ പങ്ക് നിര്‍വചിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. അദ്ദേഹം ബുദ്ധിമുട്ടണമെന്നില്ല; ലോകബാങ്കും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ഗവണ്‍മെന്റ് എന്തുചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. "നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുക; അത്യാവശ്യ സേവനങ്ങള്‍ നിര്‍വഹിക്കുക; നിക്ഷേപ കാലാവസ്ഥ ഉണ്ടാക്കി, നിലനിര്‍ത്തുക". ഗവണ്‍മെന്റിന്റെ കടമകളെപ്പറ്റി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ നിര്‍വചനമാണിത്. അത്യാവശ്യ സേവനങ്ങളില്‍ കുടിവെള്ളവും വൈദ്യുതിയും ഉള്‍പ്പെടുമോയെന്നു വ്യക്തമല്ല. ഏതായാലും വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടുകയില്ല. നിക്ഷേപകാലാവസ്ഥയെന്നു പറഞ്ഞാല്‍ ക്രമസമാധാനം പാലിക്കുകയും തൊഴിലാളികളെ നിയന്ത്രിക്കുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമെന്നാണ് അര്‍ഥം.

ആഗോളവല്‍ക്കരണത്തിലെ മുഖ്യഘടകമായ സ്വകാര്യവല്‍ക്കരണം കെജ്രിവാള്‍ പൂര്‍ണമായി സ്വീകരിക്കുന്നു. മുതലാളിത്തത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു. മുതലാളിത്തത്തെ ആഘോഷിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തുന്ന വേറൊരു പാര്‍ടി ഇന്ത്യയിലുണ്ടോയെന്ന് സംശയമാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം അതാണെങ്കിലും അവര്‍ അതു പറയാറില്ല. ഭരണഘടനയുടെ പീഠികയില്‍ ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണ്; അതും ഇപ്പോള്‍ അധികമാരും പറയാറില്ല. "സാകല്യവളര്‍ച്ച" നേടിയെടുക്കാന്‍ ബിസിനസിന് കഴിയുമെന്നാണ് കെജ്രിവാള്‍ പ്രസ്താവിച്ചത്. അബദ്ധജടിലമാണ് ഈ പ്രസ്താവന. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയാണ് സാകല്യവളര്‍ച്ച. മന്‍മോഹന്‍സിങ് തന്നെ ഈ പദപ്രയോഗം തുടങ്ങിയിട്ട് അധികം നാളായില്ല. ആഗോളവല്‍ക്കരണ വികസനമാതൃകയില്‍ സാകല്യവളര്‍ച്ച സാധ്യമല്ല. ഈ നവലിബറല്‍ മാതൃകയില്‍ വളര്‍ച്ചയേ ഉള്ളൂ. നീതിയില്ല. നീതിയില്ലാത്ത വളര്‍ച്ച സാകല്യമല്ല. വളര്‍ച്ചയോടൊപ്പം നീതിപൂര്‍വകമായ വിതരണവും വേണം.

നവലിബറല്‍ സാമ്പത്തികമാതൃക ജനങ്ങളില്‍ ഭൂരിപക്ഷത്തെയും പിന്തള്ളുകയോ, പുറന്തള്ളുകയോ ചെയ്യുന്നു. അതിന് എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളാനോ, ഉള്‍പ്പെടുത്താനോ കഴിയുകയില്ല. ആരുടെ പക്ഷത്താണ് കെജ്രിവാള്‍? ആരുടെ താല്‍പ്പര്യങ്ങള്‍ക്കായാണ് ആപ്പ് നിലകൊള്ളുന്നത്? ജനപക്ഷത്തല്ല, കോര്‍പറേറ്റുകളുടെ പക്ഷത്താണ്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കല്ല, കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്. മേധാ പട്കറും സാറാ ജോസഫുമൊക്കെ ആപ്പിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രം അംഗീകരിച്ചുവോ? ഒരു പ്രധാന കാര്യത്തില്‍ കൂടെ ആപ്പ് നയം വ്യക്തമാക്കണം. ബിജെപി നേതാക്കളെ, മോഡിയെ ഉള്‍പ്പെടെ കെജ്രിവാളും കൂട്ടരും അഴിമതിക്കാരെന്ന് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെയുള്ള പ്രസ്താവനകളില്‍ വര്‍ഗീയതയ്ക്കെതിരെയുള്ള നിലപാടോ, ഹിന്ദുത്വ അജന്‍ഡയ്ക്കെതിരെയുള്ള വിമര്‍ശനമോ കാണുന്നില്ല. മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കാന്‍ ആപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആം ആദ്മി പാര്‍ടി കോണ്‍ഗ്രസിനും ബിജെപിക്കും ബദലല്ല. ആ കക്ഷികള്‍ ഒരുമിച്ച് സംരക്ഷിക്കുന്ന നവലിബറല്‍ ക്യാമ്പില്‍തന്നെയാണ് ആപ്പ് ഇടം കണ്ടെത്തിയിരിക്കുന്നത്. കോര്‍പറേറ്റ് പക്ഷത്തുള്ള ആപ്പ് ജനപക്ഷത്തുള്ള ഇടതുപക്ഷത്തിന് വെല്ലുവിളിയല്ല.

*
നൈനാന്‍ കോശി

ബാങ്കിംഗ്‌ നിയമഭേദഗതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും

ലോകത്ത്‌ സമാനതകൾ ഇല്ലാത്ത ഒരു ബാങ്കിംഗ്‌ സംവിധാനമാണ്‌ ഇന്ത്യയിൽ പടുത്തുയർത്തപ്പെട്ടത്‌. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ നിർണ്ണായകമായ പങ്ക്‌ വഹിക്കാൻ ബാങ്കുകൾക്ക്‌ കഴിയത്തക്കവിധത്തിലാണ്‌ ബാങ്കിംഗ്‌ നിയമങ്ങൾക്ക്‌ ഭരണകൂടം രൂപം കൊടുത്തത്‌. ഇതിനായി നിരവധി നിയമങ്ങൾ പാർലമെന്റിന്റെ അംഗീകാരത്തോടെ കൊണ്ടുവരപ്പെട്ടു. ഓരോ ഘട്ടങ്ങളിലും വളരെ ഗൗരവകരമായ ചർച്ചകൾ പാർലമെന്റിൽ നടത്തിക്കൊണ്ടാണ്‌ ഈ നിയമങ്ങൾ കൊണ്ടുവന്നത്‌. ഇതിന്റെ ഫലമായി ബാങ്കുകളുടെ മേൽ വലിയ സാമൂഹ്യ നിയന്ത്രണങ്ങൾ ഉണ്ടായി. സ്വകാര്യ ബാങ്കുകൾ പോലും സമാഹരിക്കുന്ന നിക്ഷേപങ്ങൾ തങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താൻ ഉടമകൾക്ക്‌ കഴിയാതായി. ബാങ്കുകൾ തകർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കുന്നതിനും വികസനപ്രവർത്തനങ്ങൾക്ക്‌ ആഭ്യന്തര വിഭവസമാഹരണം നടത്താനും ഇതുവഴി കഴിഞ്ഞു. രാജ്യത്ത്‌ വികസനമുണ്ടായതോടൊപ്പം ബാങ്കുകളും വളർന്നു. കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിച്ചതോടെ കാർഷിക വ്യവസായ-വ്യാപാരമേഖലകൾ വളർന്നു.

എന്നാൽ 1991 ൽ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ബാങ്കിംഗ്‌ മേഖലയിലെ പരിഷ്ക്കാരങ്ങളും ആരംഭിച്ചു. നരസിംഹം കമ്മറ്റി മുതൽ രഘുറാം രാജൻ കമ്മറ്റി വരെയുള്ള പഠന കമ്മറ്റികൾ ഇന്ത്യൻ ബാങ്കിംഗ്‌ മേഖലയുടെ അലകും പിടിയും മാറത്തക്കവിധത്തിലുള്ള പരിഷ്ക്കാരങ്ങൾ നിർദ്ദേശിച്ചു. മുൻഗണനാ വായ്പകൾ നിർത്തലാക്കുക, നഷ്ടത്തിലാണെന്നു പറഞ്ഞുകൊണ്ട്‌ പൊതുമേഖലാ ബാങ്കുകൾ പൂട്ടുക, പൊതുമേഖലാ ബാങ്കുകളുടെ ലയനങ്ങൾ നടത്തി എണ്ണം കുറയ്ക്കുക, പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരി പങ്കാളിത്തം 33 ശതമാനമായി കുറയ്ക്കുക തുടഹ്ങ്ങിയ വളരെ പ്രതിലോമകരമായ നിരവധി നിർദ്ദേശങ്ങൾ ഇവയിൽ ഉണ്ടായിരുന്നു. ബാങ്ക്‌ ജീവനക്കാർ ബാങ്കിനകത്തും ഇടതുപക്ഷ പാർട്ടികൾ തെരുവിലും വലിയ പ്രതിരോധമുയർത്തിയത്‌ കാരണം ഈ നടപടികൽ പലതുമവർക്ക്‌ നടപ്പിലാക്കാനായില്ല.

ബാങ്കിംഗ്‌ മേഖലയിൽ നിലനിന്നിരുന്ന നിയമങ്ങൾ ഈ പരിഷ്ക്കാരങ്ങൾക്ക്‌ വിലങ്ങുതടിയായി നിന്നു. ഒന്നാം യു.പി.എ. സർക്കാരിന്റെ ഭരണകാലയളവിൽ ബാങ്കിംഗ്‌ നിയമങ്ങളെ പരിഷ്ക്കാരങ്ങൾക്കനുസൃതമായി എങ്ങനെയൊക്കെ മാറ്റണമെന്ന്‌ പരിശോധിക്കാനായി ജസ്റ്റിസ്‌ ശ്രീകൃഷ്ണ അദ്ധ്യക്ഷനായി Financial Sector Legislative Reforms Commission നെ നിയോഗിക്കുകയുണ്ടായി. കമ്മീഷൻ രാജ്യത്ത്‌ നിലനിൽക്കുന്ന പ്രധാന ബാങ്കിംഗ്‌ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട്‌ റിപ്പോർട്ട്‌ നൽകിയതിനെ തുടർന്ന്‌ രണ്ടാം യു.പി.എ. സർക്കാർ ഇത്‌ പരിഗണിച്ചുകൊണ്ട്‌ രാജ്യത്തെ പ്രധാനപ്പെട്ട എട്ടു ബാങ്കിംഗ്‌ നിയമങ്ങളെ ഒറ്റയടിക്ക്‌ പരിഷ്ക്കരിക്കാൻ കഴിയത്തക്കവിധത്തിൽ ബാങ്കിംഗ്‌ നിയമ(ഭേദഗതി) നിയമം ലോക്സഭയിൽ അവതരിപ്പിക്കുകയും 2012 ഡിസംബർ 18 ന്‌ പാസ്സാക്കുകയും ചെയ്തു.

താഴെ പറയുന്ന നിയമങ്ങളാണ്‌ ഒറ്റയടിക്ക്‌ ഭേദഗതി ചെയ്യപ്പെട്ടത്‌.

1.    1949 ലെ ബാങ്കിംഗ്‌ റെഗുലേഷൻ നിയമം.
2.    1955 ലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നിയമം.
3.    1959 ലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (സബ്സിഡിയറി ബാങ്കുകൾ) നിയമം.
4.    1970 ലെ ബാങ്ക്‌ ദേശസാൽക്കരണ നിയമം (14 ബാങ്കുകൾ).
5.    1980 ലെ ബാങ്ക്‌ ദേശസാൽക്കരണ നിയമം (6 ബാങ്കുകൾ).
6.    1976 ലെ റീജിണൽ റൂറൽ ബാങ്ക്സ്‌ നിയമം.
7.    2002 ലെ ബഹു സംസ്ഥാന സഹകരണ സംഘ നിയമം.
8.    സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങൾ.

2002 ലെ കോംപറ്റീഷൻ നിയമത്തിലെ ഒരു വകുപ്പിന്റെ ഭേദഗതി ബിൽ പാസ്സാക്കുന്ന സന്ദർഭത്തിൽ ഉപേക്ഷിച്ചു. ബാങ്ക്‌ ലയനങ്ങൾക്ക്‌ കോംപറ്റീഷൻ കമ്മീഷൻ അനുമതി ആവശ്യമില്ല എന്ന ഭേദഗതിയാണ്‌ ഇതുമൂലം ഒഴിവായത്‌. ബി.ജെ.പി.യുടെ പിന്തുണ നേടാൻ ഉണ്ടാക്കിയ ഒത്തുതീർപ്പ്‌ ഫോർമുലയാണിത്‌. അതുകൂടാതെ തന്നെ ലയനങ്ങൾക്കാക്കം കൂട്ടാനുള്ള നടപടികൾ ഭേദഗതികളിലുണ്ട്‌. നിയമഭേദഗതിയുടെ പരമമായ ലക്ഷ്യങ്ങൾ രണ്ടാണ്‌. ഒന്ന്‌, പൊതുമേഖലാ ബാങ്കുകളുടെ പൊതു ഉടമസ്ഥതയും നിയന്ത്രണവും സ്വകാര്യ മൂലധന താൽപര്യങ്ങൾക്കനുകൂലമായി വിട്ടൊഴിയുക, രണ്ട്‌, ഇന്ത്യയിലെ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച്‌ വൻകിട ബാങ്കുകളാക്കി മാറ്റുക.

2008 ലെ ആഗോള സാമ്പത്തിക തകർച്ചയിൽ നിന്ന്‌ ഇന്ത്യൻ ധനകാര്യ മേഖലയെ കാത്തുപരിപാലിച്ചത്‌ ബാങ്കുകളുടെ പൊതു ഉടമസ്ഥതയും റിസർവ്വ്‌ ബാങ്കിന്റെ ശക്തമായ നിയന്ത്രണവുമാണ്‌. ഈ രണ്ട്‌ അനുകൂല ഘടകങ്ങളെയും സ്വയം കൈവെടിയുകയാണ്‌ നിയമഭേദഗതിയുടെ ഒന്നാമത്തെ ലക്ഷ്യം.

ബാങ്കുകൾ നമ്മുടെ സമ്പദ്ഘടനയുടെ നാഡീ ഞരമ്പുകളാണ്‌. സമ്പദ്ഘടനയുടെ എല്ലാഭാഗത്തേക്കും പണം എത്തുന്നത്‌ ഈ സംവിധാനത്തിലൂടെയാണ്‌. ലാഭാധിഷ്ഠിതമായ ഊഹക്കച്ചവടരംഗത്തേക്ക്‌ ബാങ്കുകൾ കേന്ദ്രീകരിച്ചാൽ ഉൽപാദനമേഖല തകർച്ചയിലേക്ക്‌ നീങ്ങും. റിസർവ്വ്‌ ബാങ്കിന്റെ നിയന്ത്രണങ്ങൾ കുറയ്ക്കുമ്പോൾ ഇതാണ്‌ സംഭവിക്കുക. അമേരിക്കയിലും, യൂറോപ്പിലുമൊക്കെ സാമ്പത്തിക തകർച്ചയ്ക്ക്‌ വഴിവച്ചത്‌ ബാങ്കുകളെ കയറൂരിവിട്ടതാണ്‌.

ബാങ്കിംഗ്‌ ലയനങ്ങൾ ശക്തിപ്പെടുത്തലാണ്‌ നിയമഭേദഗതികളുടെ രണ്ടാമത്തെ ലക്ഷ്യം. കേവലം പൊതുമേഖലാ ബാങ്കുകളുടെ ലയനം കൊണ്ടുവന്നിരിക്കുന്ന നടപടിയല്ലിത്‌. പൊതുമേഖലാ ബാങ്കുകളും നാടനും മറുനാടനുമായ സ്വകാര്യ ബാങ്കുകളും തമ്മിൽ ലയിക്കാനവസരമൊരുക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇന്ത്യൻ ബാങ്കിംഗ്‌ മേഖല താമസംവിനാ വിദേശകുത്തക ബാങ്കുകളുടെ കൈപ്പിടിയിലൊതുങ്ങുന്നതിനാണിത്‌ വഴിവെക്കുക.

എന്തിനാണിത്ര പൊതുമേഖലാ ബാങ്കുകൾ എന്ന ചോദ്യമുയർത്തുന്ന കേന്ദ്രസർക്കാർ പുതിയ ബാങ്കുകൾ തുടങ്ങാൻ കോർപ്പറേറ്റുകൾക്ക്‌ ലൈസൻസ്‌ നൽകുകയാണ്‌. പണ്ട്‌ ബാങ്കുകൾ നടത്തിയിരുന്ന കുത്തകകൾ എല്ലാംതന്നെ ബാങ്കിംഗ്‌ ലൈസൻസിന്‌ അപേക്ഷ  സമർപ്പിച്ചിട്ടുണ്ട്‌. വൻതോതിൽ കിട്ടാക്കടങ്ങൾ വരുത്തിയിട്ടുള്ള കുത്തകകൾ വരെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ലയനം വഴി വൻകിട ബാങ്കുകളെ സൃഷ്ടിക്കലല്ല ബഹുരാഷ്ട്ര കുത്തകകൾക്ക്‌ ഇന്ത്യൻ ബാങ്കിംഗ്‌ മേഖല കൈപ്പിടിയിലൊതുക്കാൻ സഹായിക്കുകയാണ വരുടെ ലക്ഷ്യം.

വോട്ടവകാശ പരിധിയുയർത്തിയതാണ്‌ ബാങ്കിംഗ്‌ നിയമഭേദഗതിയിലെ പ്രധാന മാറ്റം. ദേശസാൽകൃത ബാങ്കുകളിലെ സ്വകാര്യ വോട്ടവകാശപരിധി ഒരു ശതമാനത്തിൽ നിന്നും 10 ശതമാനമായിട്ടാണ്‌ ഉയർത്തിയത്‌. പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരി ഓഹരിവിൽപ്പന വഴി കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ട ഭേദഗതി വലിയ പ്രത്യാഘാതങ്ങൾക്ക്‌ വഴിവെക്കും. സ്വകാര്യ, വിദേശ ഓഹരിയുടമകൾ ബാങ്കുകളുടെ ബോർഡിൽ കയറിപ്പറ്റുകയും ബാങ്കുകളുടെ പ്രവർത്തനരീതിയിൽ മാറ്റംവരുത്തുകയും ചെയ്യും. ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത തന്നെ നഷ്ടമാവും. ഇതിനകം ഇന്ത്യയിലെ 10 പൊതുമേഖലാ ബാങ്കുകളിൽ വിദേശികൾക്ക്‌ 8 ശതമാനം മുതൽ 15 ശതമാനം വരെ ഓഹരിയുണ്ട്‌. നിയമഭേദഗതി വരുന്നതിനു മുമ്പുതന്നെ വിദേശികൾക്ക്‌ ഇത്രമാത്രം നമ്മുടെ ബാങ്കുകളിൽ നുഴഞ്ഞുകയറാൻ സാധിച്ചത്‌ വളരെ ഗൗരവതരമായി കാണേണ്ടതുണ്ട്‌.

സ്വകാര്യ ബാങ്കുകളിലെ സ്ഥിതി വളരെ ഗുരുതരമാണ്‌. വിദേശികൾക്ക്‌ 74 ശതമാനം വരെ ഓഹരികൾ സ്വകാര്യ ബാങ്കുകളിൽ കൈയ്യടക്കാനാവും. ഇതുവരെ സ്വകാര്യ ബാങ്കുകളിൽ 74 ശതമാനം ഓഹരിയുണ്ടായാലും പരമാവധി 10 ശതമാനം വോട്ടവകാശമേ ലഭിച്ചിരുന്നുള്ളു. ഇത്‌ പുതിയ നിയമഭേദഗതിയിലൂടെ 26 ശതമാനമായുയർത്തി. ആനുപാതിക വോട്ടവകാശം കൊണ്ടുവരാനാണ്‌ യു.പി.എ. സർക്കാർ ശ്രമിച്ചത്‌. വ്യാപകമായ എതിർപ്പു കാരണം 26 ശതമാനമാക്കി ചുരുക്കിയതാണ്‌. രണ്ടു കുത്തകകൾ ശ്രമിച്ചാൽ തന്നെ ഒരു സ്വകാര്യ ബാങ്കിനെ തങ്ങളുടെ വരുതിയിൽ നിർത്താൻ കഴിയും എന്നതാണ്‌ നിയമഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സ്ഥിതി.

റിസർവ്വ്‌ ബാങ്കിന്റെ അനുമതിയോടെ മേലിൽ ആർക്കും അഞ്ചുശതമാനത്തിലധികം ഓഹരികളും വോട്ടവകാശവും നേടാനാവും എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥയുണ്ട്‌. പടിപടിയായി പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇത്‌ കുത്തകകൾക്ക്‌ അവസരമൊരുക്കും.

ബാങ്കിംഗ്‌ നിയമഭേദഗതിയിലൂടെ ഏറ്റവും വലിയ പ്രത്യാഘാതമുളവാക്കാൻ പോകുന്നത്‌ അംഗീകൃത കടപ്പത്രത്തിന്റെ നിർവ്വചനം വിപുലീകരിച്ചതാണ്‌. വൻകിട കോർപ്പറേറ്റ്‌ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളും മേലിൽ അംഗീകൃത സെക്യൂരിറ്റിയുടെ നിർവ്വചനത്തിൽ ഉൾപ്പെടും. ഇത്‌ രാജ്യത്തെ വികസനപ്രവർത്തനങ്ങളെയാകെ അട്ടിമറിക്കും. ബാങ്കുകളിൽ നിന്നും കടപ്പത്രം മുഖേന സമാഹരിക്കുന്ന പണമാണ്‌ സർക്കാർ വികസനപ്രവർത്തനങ്ങൾക്കും പഞ്ചവത്സര പദ്ധതികൾക്കുമായി ഉപയോഗപ്പെടുത്തുന്നത്‌. രാജ്യത്ത്‌ കൃഷിയും, ജലസേചന സൗകര്യങ്ങളും, വൈദ്യുതിയുല്‍പ്പാദനവും, പശ്ചാത്തല വികസനവുമൊക്കെ ഇത്തരത്തിൽ സമാഹരിച്ച പണം വഴിയാണ്‌ നടത്തിയിരുന്നത്‌. നിയമഭേദഗതിയിലൂടെ ബാങ്കുകളിലെ നിക്ഷേപം കുത്തകകൾക്ക്‌ സമാഹരിക്കാനാണ്‌ അവസരം ഒരുക്കിക്കൊടുക്കുന്നത്‌. സർക്കാരിന്റെ ആഭ്യന്തര വിഭവ സമാഹരണത്തിനുള്ള മാർഗ്ഗമാണിവിടെ അടയ്ക്കുന്നത്‌. കൂടുതൽ വിദേശമൂലധനത്തെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണിതുവഴി ഉണ്ടാകാൻ പോകുന്നത്‌. എഴുപതുകളുടെ അവസാനം സാമ്രാജ്യത്വ ഉപാധികൾ തള്ളിക്കളഞ്ഞുകൊണ്ട്‌ ബാങ്കുകളെ ദേശസാൽക്കരിച്ചുകൊണ്ട്‌ ആഭ്യന്തരവിഭവ സമാഹരണം നടത്തിയ ശ്രീമതി. ഇന്ദിരാഗാന്ധിയുടെ നടപടിയാണ്‌ പിൻമുറക്കാർ തള്ളിപ്പറയുന്നത്‌.

രണ്ടു നിയമഭേദഗതികൾ കൂടി യു.പി.എ. സർക്കാറിന്റെ പരിഗണനയിലുണ്ട്‌. ഗ്രാമീണബാങ്കുകളെ ബാധിക്കുന്ന RRB നിയമഭേദഗതിയും, നബാർഡ്‌ നിയമഭേദഗതിയുമാണ്‌. നിലവിൽ ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരി സ്പോൺസർ ബാങ്കിനും 35 ശതമാനം ഓഹരി കേന്ദ്രസർക്കാരിനും 15 ശതമാനം ഓഹരി സംസ്ഥാനസർക്കാരുകൾക്കുമാണുള്ളത്‌. 2013 ഏപ്രിൽ 24 ന്‌ പാര്‍ലമെന്റിൽ അവതരിപ്പിച്ച ആർ.ആർ.ബി. നിയമഭേദഗതിയിൽ ലക്ഷ്യമിടുന്നത്‌ ഗ്രാമീണ ബാങ്കുകളുടെ മൂലധനം 50 കോടിയിൽ നിന്നും 500 കോടിയാക്കി മാറ്റാനും, ഗ്രാമീണ ബാങ്കുകളുടെ 49 ശതമാനം ഓഹരികൽ സ്വകാര്യമേഖലയ്ക്ക്‌ കൈമാറാനുമാണ്‌. ബില്ലിൽ പറയുന്നത്‌ കേന്ദ്രസർക്കാരിനും, സ്പോൺസർ ബാങ്കിനും കൂടി 51 ശതമാനം ഓഹരി മതിയെന്നാണ്‌.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഓഹരി പങ്കാളിത്തം ഗ്രാമീണ ബാങ്കിൽ അവസാനിപ്പിക്കാനാണ്‌ ബിൽ ലക്ഷ്യമിടുന്നത്‌. 49 ശതമാനം ഓഹരി കൈപ്പിടിയിലൊതുക്കുന്നവരുടെ പ്രതിനിധികൾ ഡയറക്ടർ ബോർഡിൽ കയറിക്കൂടുകയും ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യും. ഇതോടൊപ്പം തന്നെ കോർപ്പറേറ്റുകൾക്ക്‌ ഗ്രാമീണ ബാങ്കുകളെ ഏറ്റെടുക്കാനും അവസരമൊരുക്കുമെന്ന്‌ ധനമന്ത്രിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു.

നബാർഡ്‌ നിയമഭേദഗതി

2010 സെപ്തംബർ 16 ന്‌ കേന്ദ്രസർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷനിലൂടെ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (RBI) കൈവശമുണ്ടായിരുന്ന നബാർഡിന്റെ 72.5% ഓഹരികളിൽ നിന്ന്‌ 71.5% ഓഹരികൾ കേന്ദ്രസർക്കാരിന്‌ കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. നബാർഡിന്റെ മുഴുവൻ ഓഹരികളും കേന്ദ്രസർക്കാരിലേക്ക്‌ മാറ്റണമെന്ന തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ കൈമാറ്റം നടന്നത്‌. ഇതോടെ നബാർഡിന്റെ ഓഹരികളുടെ 99 ശതമാനവും കേന്ദ്രസർക്കാറിന്റെ കൈവശമായി. ഞആക യുടെ പക്കൽ ഒരു ശതമാനവും.

ഈ ഒരു ശതമാനം ഓഹരി കൂടി കേന്ദ്രസർക്കാറിന്‌ കൈമാറണമെങ്കിൽ നബാർഡ്‌ ആക്ടിൽ ഭേദഗതി വരുത്തണം. ഈ ഉദ്ദേശത്തോടെ നബാർഡ്‌ (ഭേദഗതി) ബിൽ 2013 കഴിഞ്ഞ ബജറ്റ്‌ സമ്മേളന സമയത്ത്‌ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. ബിൽ സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ പരിഗണനയിലാണ്‌.

ബില്ലിൽ നബാർഡിന്റെ മൂലധനം 5,000 കോടിയിൽ നിന്നും 20,000 കോടിയായി ഉയർത്തുന്നതിനുള്ള നിർദ്ദേശമുണ്ട്‌. എന്നാൽ ഇതിനായി അധികം വേണ്ടിവരുന്ന 15,000 കോടി രൂപയുടെ സ്രോതസ്സിനെക്കുറിച്ച്‌ ബില്ലിൽ ഒരു സൂചനയുമില്ല. നബാർഡിന്റെ 49% വരെ ഓഹരികൾ വിപണിയിലേയ്ക്ക്‌ തിരിച്ചുവിടാമെന്ന്‌ ഇപ്പോൾ തന്നെ നിലനിൽക്കുന്ന നബാർഡ്‌ ആക്ടിലെ വ്യവസ്ഥയുമായി ഇതിനെ ചേർത്ത്‌ വായിക്കുമ്പോൾ ഈ 15,000 കോടി രൂപയുടെ ഒരു ഭാഗം സ്വകാര്യമേഖലയിൽ നിന്നായിരിക്കില്ലേ സ്വരൂപിക്കപ്പെടുക എന്ന സംശയം ബലപ്പെടുന്നുണ്ട്‌.

മാത്രവുമല്ല, ഇന്ത്യയിലെയോ ഏതെങ്കിലും വികസ്വര രാജ്യങ്ങളിലെയോ ഗ്രാമീണ-കാർഷികമേഖലകളെക്കുറിച്ച്‌ ലേശം പോലും അവബോധമോ അനുഭവങ്ങളോ ഇല്ലാത്ത അമേരിക്കൻ കമ്പനിയായ ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പിന്റെ (BCG) നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2010 മുതൽ നബാർഡിൽ ഒരു പുന:ക്രമീകരണം (repositioning) നടക്കുകയാണ്‌. കൺസൾട്ടിംഗ്‌ ഫീസായി നബാര്‍ഡ്‌ ബി.സി.ജി.യ്ക്ക്‌ നൽകിയത്‌ 20 കോടിയോളം രൂപയാണ്‌. എന്നാൽ ഇത്രയും വലിയ തുക കൈപ്പറ്റിയ ബി.സി.ജി. നബാർഡിന്‌ ഒരു വരിപോലും റിപ്പോർട്ടായി എഴുതി നൽകിയിട്ടില്ല. ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ ചില ഉൾക്കാഴ്ചകൾ (insights) മുന്നോട്ടു വയ്ക്കുക മാത്രമാണ്‌ ചെയ്തത്‌. ഈ ഉൾക്കാഴ്ചകൾ എല്ലാം തന്നെ ഗ്രാമീണ പുരോഗതിക്കായി വായ്പയും സേവനവും ലഭ്യമാക്കുക എന്ന നബാർഡിന്റെ സ്ഥാപക ലക്ഷ്യത്തെ തന്നെ മാറ്റിമറിച്ച്‌, സ്വകാര്യമേഖലയിലെ വൻകുത്തകകളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സ്ഥാപനമായി ഇതിനെ മാറ്റുന്നതിനെ പിൻതുണക്കുന്നവയാണ്‌. ബി.സി.ജി.യുടെ ഉൾക്കാഴ്ചകളും ഓഹരി 20,000 കോടി രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നബാർഡ്‌ ബില്ലിലെ ഭേദഗതികളും നബാർഡിനെ സ്വകാര്യവത്ക്കരണത്തിന്റെ പാതയിലേക്ക്‌ കൊണ്ടുപോകുന്നതിനാണ്‌ ശ്രമിക്കുന്നത്‌.

കാർഷികമേഖലയേയും ഗ്രാമീണ ജനതയേയും വളരെ പ്രതികൂലമായി ബാധിക്കുന്ന നടപടികളാണ്‌ ഗ്രാമീണ ബാങ്ക്‌ നിയമഭേദഗതിയും നബാർഡ്‌ നയിമഭേദഗതിയും. ഈ നിയമഭേദഗതികളോടെ നമ്മുടെ രാജ്യത്ത്‌ നാം വളർത്തിയെടുത്ത സാമൂഹ്യ ബാങ്കിംഗ്‌ എന്ന സങ്കൽപ്പം തന്നെ തകർന്നടിയുകയാണ്‌. ചൈനയേ പോലുള്ള രാജ്യങ്ങൾ പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും അവയെ ഉപയോഗപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടത്തുന്നതും നമ്മുടെ ഭരണാധികാരികൾ കാണുന്നില്ല. അവർ ബാങ്കിംഗ്‌ മേഖല കൂടി സാമ്രാജ്യത്വ കുത്തകകൾക്ക്‌ അടിയറ വെക്കാനുള്ള പരിശ്രമത്തിലാണ്‌. വമ്പിച്ച പ്രതിഷേധം ഇത്തരം നടപടികൾക്കെതിരെ രാജ്യത്ത്‌ വളർന്നുവരണം. നിയമം ഭേദഗതി ചെയ്താലും ഇതൊന്നും നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക്‌ പ്രക്ഷോഭങ്ങൾ വളർന്നുവരണം. 1991 മുതൽ ബി.ഇ.എഫ്‌.ഐ. അതിനാണ്‌ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

നവലിബറൽ നയങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

നവലിബറൽ നയങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

രണ്ട്‌ പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ഏൽപ്പിച്ചിരിക്കുന്ന ആഘാതങ്ങൾ അതീവഗുരുതരമാണ്‌.  ധനമൂലധനം ചെലുത്തുന്ന സമഗ്രമായ ആധിപത്യത്തിന്റെ ഫലമായി രാജ്യത്തെ ജനാധിപത്യവും, ജനാധിപത്യ സ്ഥാപനങ്ങളും അതീവ ദുർബ്ബലമായിരിക്കുന്നു.

1991-ൽ വിദേശ നാണ്യശേഖരം ശൂന്യമായ സാഹചര്യത്തിന്റെ പേരിലാണ്‌ ഇന്ത്യ പുതിയ സാമ്പത്തിക നയത്തിലേക്ക്‌ ചുവട്‌ മാറ്റിയത്‌.  അതായത്‌ സമ്പദ്‌ വ്യവസ്ഥയിൽ ആവശ്യമായത്ര മൂലധനം സർക്കാരിന്റെ പക്കലില്ലാത്തതുകൊണ്ട്‌ വിദേശനിക്ഷേപങ്ങൾ എല്ലാ മേഖലകളിലേക്കും സ്വാഗതം ചെയ്യുകയെന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌.  അങ്ങനെ സ്വദേശിയും വിദേശിയുമായ മൂലധനത്തിന്‌ സമസ്ത മേഖലകളിലും കടന്നുകയറാനും മുതൽ മുടക്കാനും ലാഭം നേടാനുമുള്ള സ്വാതന്ത്ര്യവും നൽകപ്പെട്ടു.  ഇത്‌ രാജ്യത്ത്‌ വികസനവും, പുരോഗതിയും, മെച്ചപ്പെട്ട ജീവിതനിലവാരവും തൊഴിലുകളും ഉറപ്പ്‌ വരുത്തുമെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം.  ഈ നയംമാറ്റത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി സ്വകാര്യവൽക്കരിക്കപ്പെട്ടു.  1947-ൽ ആവിഷ്കരിച്ച വ്യവസായ നയം ഏറെക്കുറെ പൂർണ്ണമായിത്തന്നെ ഉപേക്ഷിക്കപ്പെട്ടു.  കുടിൽ വ്യവസായങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിങ്ങനെ ഉണ്ടായിരുന്ന വേർതി­രിവുകളും, സംരക്ഷണ ഭിത്തികളും ഇല്ലാതാക്കി.  കുത്തകനിയന്ത്രണ നിയമത്തിനു പകരം വിപണി മത്സരത്തിനുള്ള പുതിയ നിയമം നടപ്പിൽ വരുത്തിക്കൊണ്ട്‌ ഈ മേഖലകളെയൊക്കെ കടുത്ത മത്സരത്തിനു തുറന്നുകൊടുത്തു.  ഇതിന്റെ പരിണിതഫലമായി ദശലക്ഷക്കണക്കിന്‌ കുടിൽ-ചെറുകിട വ്യവസായങ്ങളാണ്‌ തകർന്നത്‌.  കോടിക്കണക്കിന്‌ ആളുകൾക്ക്‌ ജീവസന്ധാരണം നഷ്ടപ്പെട്ടു.

കാർഷിക മേഖലയിൽ പുതിയ സാമ്പത്തികനയം പ്രധാനമായും രണ്ട്‌ തരത്തിലാണ്‌ നടപ്പാക്കപ്പെട്ടത്‌.  ഒന്ന്‌, വിത്തിനും, വളത്തിനും, ജലത്തിനും, വൈദ്യുതിക്കും ലഭിച്ചിരുന്ന സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ അല്ലെങ്കിൽ ഇല്ലാതാക്കൽ.  രണ്ട്‌, പൊതു­മേഖലാ ബാങ്കുകളിൽ നിന്ന്‌ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന വായ്പകൾ നിർത്തലാക്കൽ.  ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചു!  സ്വതന്ത്ര വ്യാപാരക്കരാറുകൾ വഴി വിദേശ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്‌ ഒഴുകി.  വിപണിയിലെ ഇടത്തട്ടുകാരുടെ ചൂഷണവും, സംഭരണ-വിതരണ കാര്യങ്ങളിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ മുതൽ മുടക്കുന്നതിന്‌ സർക്കാർ കൂട്ടാക്കാത്തതും കൂടി ആയപ്പോൾ കാർഷികമേഖല തകർന്നു.  അങ്ങനെ ആത്മഹത്യയിൽ അഭയം തേടിയ ലക്ഷക്കണക്കിന്‌ കൃഷിക്കാരുടെ കഥകൾ നാം ഏറെ കേട്ടുകഴിഞ്ഞു.   ലക്ഷക്കണക്കിന്‌ ചെറുകിട-ഇടത്തരം കൃഷിക്കാർ കർഷകത്തൊഴിലാളികളായി മാറി.  വലിയൊരു വിഭാഗം നഗരമേഖലകളിലേക്ക്‌ കുടിയേറാൻ നിര്‍ബന്ധിതരായി.  രാജ്യത്ത്‌ ശക്തിപ്പെട്ടുവരുന്ന തീവ്രവാദ വിഘടനവാദ പ്രവണതകൾക്ക്‌ തഴച്ചുവളരാൻ വളക്കുറുള്ള മണ്ണൊരുക്കലാണ്‌ ഈ പ്രക്രിയയിലൂടെ നടക്കുന്നത്‌. 

ധനമേഖല പ്രധാന കേളീരംഗം

ബാങ്കിംഗ്‌, ഇൻഷുറൻസ്‌, ഓഹരി, കടപ്പത്ര, പണമേഖലകൾ ഉൾക്കൊള്ളുന്ന ധനമേഖലയാണ്‌ ആഗോളവൽക്കരണ നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കേളീരംഗം.  പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്നതിൽ പരിമിതമായ നേട്ടം മാത്രമേ സർക്കാരിന്‌ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ  എന്ന ധാരണ തീർത്തും തെറ്റാണ്‌.  49 ശതമാനമാണ്‌ സ്വകാര്യ മേഖലയുടെ പങ്കെങ്കിലും, ബാങ്കുകളുടെ നയങ്ങളെ നിർണ്ണായകമായി സ്വാധീനിക്കുന്നത്‌ ഇന്ന്‌ അവരാണ്‌.  ഓരോ വർഷാറുതിയിലും കൂടുതൽ കൂടുതൽ ലാഭവിഹിതം പ്രഖ്യാപിക്കാനുള്ള കടുത്ത സമ്മർദ്ദത്തിലാണ്‌ ബാങ്കുകൾ.  തന്മൂലം ലാഭം കുറഞ്ഞ ബിസിനസ്സുകളിൽ നിന്ന്‌ അടിക്കടി പിൻവാങ്ങുകയും, ലാഭസാദ്ധ്യതയുള്ളതും, എന്നാൽ അപകടം പിടിച്ചതുമായ ഏർപ്പാടുകളിൽ കൂടുതൽ പണം മുടക്കുകയും ചെയ്യുകയാണ്‌ ബാങ്കുകൾ.  ഉൾച്ചേർന്ന വളർച്ചയെക്കുറിച്ച്‌ വായ്തോരാതെ പ്രചാരണം നടത്തുകയും, മറുവശത്ത്‌ എല്ലാ സേവനങ്ങളുടേയും നിരക്ക്‌ ഭീമമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  വായ്പകൾ നിഷേധിച്ചുകൊണ്ട്‌ ജനകോടികളെ ബാങ്കിംഗ്‌ മേഖലയിൽ നിന്ന്‌ പുറന്തള്ളുകയാണ്‌.

ഇൻഷുറൻസ്‌ മേഖലയിൽ സ്വകാര്യ-വിദേശ കമ്പനികൾക്ക്‌ വിപണി തുറന്നുകൊടുത്തുകൊണ്ട്‌ അനാരോഗ്യകരമായ മത്സരത്തിന്‌ കളമൊരുക്കുക മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി നൽകുന്ന പോളിസികൾക്ക്‌ ലഭ്യമായ സർക്കാർ ഗാരന്റി പിൻവലിക്കുകയും ചെയ്യുകയാണ്‌.  എൽ.ഐ.സി പ്രീമിയം ഇനത്തിൽ ശേഖരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയിൽ വലിയ പങ്കും ഓഹരിക്കമ്പോളത്തിലേക്കാണ്‌ ഇപ്പോൾ ഒഴുക്കുന്നത്‌.  ഒരു കാലത്ത്‌ രാജ്യത്തെ പശ്ചാത്തല സൗകര്യ പദ്ധതികൾക്കുവേണ്ടി സർക്കാർ വിനിയോഗിച്ചിരുന്ന ദീർഘകാല ധനസ്രോതസ്സായിരുന്നു ഈ പണം.

രാജ്യത്തെ ആഭ്യന്തര സമ്പാദ്യത്തിന്റെ മുഖഘടകങ്ങളാണ്‌ ബാങ്ക്‌ നിക്ഷേപങ്ങളും, ഇൻഷുറൻസ്‌ പ്രീമിയവും.  ഹ്രസ്വകാല-ഇടക്കാല വായ്പാ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്‌ ബാങ്കുകളും ദീർഘകാല വായപകൾ നൽകിയിരുന്നത്‌ ഇൻഷുറൻസ്‌  ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായിരുന്നു.  എന്നാൽ ഇപ്പോൾ ഈ സ്ഥാപനങ്ങളെല്ലാം വ്യവസായ-കാർഷിക മേഖലകളിൽ നിന്നുള്ള മൂലധനത്തെ ധനമൂലധനമാക്കി മാറ്റുന്ന പ്രക്രിയയിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌.  ആഗോള മുതലാളിത്തം ചെയ്യുന്ന അതേ ധനവൽക്കണ (എശിമിരശമഹശമെശ്​‍ി) പരിപാടിയാണ്‌ ഇന്ത്യൻ ധനമേഖലയിലും ഇപ്പോൾ നടക്കുന്നത്‌. ??

ധനവൽക്കരണ പ്രക്രിയയുടെ ഇതരഘട്ടങ്ങൾ : പ്രൊവിഡന്റ്‌ ഫണ്ട്‌ - പെൻഷൻ പരിഷ്കാരങ്ങൾ

പുതിയ നിയമനിർമ്മാണത്തിലൂടെ കോടിക്കണക്കിന്‌ തൊഴിലാളികളുടെയും ജീവനക്കാരുടെയും പെൻഷൻ ഫണ്ട്‌; ഫണ്ട്‌ മാനേജർമാർ വഴി ഓഹരിക്കമ്പോളത്തിലേക്ക്‌ ഒഴുകിയിറങ്ങുകയാണ്‌.  ഇത്‌ മുഴുവൻ സർക്കാരിന്റെ സ്വന്തം വിഭവമായിരുന്നു.  ഇതുപയോഗിച്ചായിരുന്നു സർക്കാർ രാജ്യത്തെ വികസനക്ഷേമ പ്രവർത്തനങ്ങൾ ഏറെയും നടത്തിയിരുന്നത്‌.  സ്വന്തം ഫണ്ടിന്റെ അപര്യാപ്തത നിമിത്തമാണ്‌ ആഗോളപ്രതിസന്ധിയുടെ ഘട്ടത്തിൽ മിക്ക വികസിത മുതലാളിത്ത രാജ്യങ്ങളിലും ഭരണകൂടങ്ങൾ കാഴ്ച്ചക്കാരായി നിന്നു പോയതെന്ന്‌ പല ധനകാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.  നമ്മളും ആ വഴിയെ തന്നെയാണ്‌ പോകുന്നത്‌.

വിദേശ നാണ്യശേഖരം മെച്ചപ്പെടുത്തലായിരുന്നല്ലോ പുതിയ സാമ്പത്തിക നയത്തിന്റെ ഒരു പ്രഖ്യാപിത അജൻഡ.  ഏതാണ്ട്‌ 270 ബില്യൻ ഡോളറാണ്‌ ഇന്ത്യയുടെ വിദേശ നാണ്യശേഖരം.  അതിൽ 80 ബില്യൻ ഡോളറോളം വ്യാപരക്കമ്മി (കയറ്റുമതി) ഇറക്കുമതികൾ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിന്‌ വേണ്ടിവരും.  ഈ സാമ്പത്തിക വർഷത്തിൽ തിരിച്ചടക്കേണ്ട ഹ്രസ്വകാല വായ്പകൾ ഏതാണ്ട്‌ 172 ബില്യൻ ഡോളർ ആണ്‌.  അതായത്‌, 270 ബില്യൻ ഡോളർ കരുതൽ ശേഖരത്തിൽ 252 ബില്യൻ ഡോളറും ഉടൻ തീരുമെന്നർത്ഥം.  അപ്പോൾ കഴിഞ്ഞ 22 വർഷങ്ങൾ കൊണ്ട്‌ എത്രമാത്രം നേട്ടമാണ്‌ ഈ രംഗത്ത്‌ നാം കൈവരിച്ചത്‌?

യഥാർത്ഥത്തിൽ, ഈ പ്രശ്നത്തിന്‌ കൂടുതൽ ആഴമേറിയ തലങ്ങളുണ്ട്‌.  മൂലധനത്തിന്റെ ആഗോള ഉദ്ഗ്രഥനവും (ശിലേഴൃമശ്​‍ി) വ്യാപനവുമാണല്ലോ ആഗോളവൽക്കരണം.  91-ലെ കുഴപ്പത്തിന്റെ മറ പിടിച്ച്‌ ഈ പ്രക്രിയ നമ്മുടെ രാജ്യത്തേക്ക്‌ കടത്തിക്കൊണ്ടുവരികയാണുണ്ടായത്‌.  കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ ബില്യൻ കണക്കിന്‌ ഡോളർ ഇന്ത്യൻ വിപണിയിലേക്കുവരുകയും, തിരികെപ്പോവുകയും ചെയ്തു.  ഇതിൽ സിംഹഭാഗവും എത്തിയത്‌ ഹ്രസ്വകാല നിക്ഷേപങ്ങളുടെ രൂപത്തിൽ ഓഹരി കമ്പോളത്തിലാണ്‌. നമ്മുടെ ഓഹരിക്കമ്പോളത്തിൽ വിദേശ നിക്ഷേപത്തിന്റെ തോത്‌ ഏകദേശം 65 ശതമാനമാണ്‌. ഇതിന്‌ ലാഭമുണ്ടാക്കിക്കൊടുക്കുന്ന പണി നിർവ്വഹിക്കുന്നതാകട്ടെ എൽ.ഐ.സി അടക്കമുള്ള നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും.  ഓഹരി കമ്പോളം മാന്ദ്യത്തിലായിരിക്കുമ്പോൾ വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടുകയും കമ്പോളം മെച്ചപ്പെടുമ്പോൾ അവർ അത്‌ വിറ്റ്‌ ലാഭം കടത്തുകയും ചെയ്യുന്നു.  ഇങ്ങനെ അവർ വിൽക്കുന്ന ഓഹരി ഉയർന്ന വിലക്ക്‌ വാങ്ങുന്നത്‌ പൊതുമേഖലാ സ്ഥാപനങ്ങളാണ്‌.

പ്രത്യക്ഷനിക്ഷേപത്തിന്റെ രൂപത്തിൽ എത്തുന്ന വിദേശ മൂലധനത്തിൽ നല്ലൊരു പങ്കും ഇന്ത്യയിലെ തന്നെ വ്യവസായികളുടേയും, രാഷ്ട്രീയ­-­ഉ­ദ്യോഗസ്ഥ പ്രമുഖരുടേയും കള്ളപ്പണമാണെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.  നികുതിവെട്ടിപ്പിന്‌ പേരു കേട്ട മൗറീഷ്യസ്‌, കേമാൻ ദ്വീപുകൾ, സിംഗപ്പൂർ, ദുബായ്‌ എന്നി രാജ്യങ്ങളിലൂടെയാണ്‌ ഇതിലേറെയും ഇന്ത്യയിലേക്ക്‌ എത്തുന്നത്‌.  ?യഥാർത്ഥ? വിദേശിയും വരും, അവർ താല്പര്യപ്പെടുന്ന മേഖലകളിൽ സ്വതന്ത്രവിഹാരത്തിന്‌ അവരെ അനുവദിക്കുകയാണെങ്കിൽ.  ആണവോർജ്ജം മുതൽ ബാങ്കിംഗും ഇൻഷുറൻസും ചില്ലറ വ്യാപാരവും, കൃഷിയും വരെയുള്ള മേഖലകളിൽ കണ്ണുംനട്ട്‌, ?ലോബി­യിംഗ്‌ ? നടത്തി അക്ഷമരായി കാത്തിരിക്കുകയാണ്‌ അവർ.  ഏറ്റവും അനുകൂലമായ സന്ദർഭത്തിൽ സർക്കാർ തീരുമാനമെടുക്കുന്നതും കാത്ത്‌. 

ഇന്ത്യയിലേക്കെത്തിയ വിദേശമൂലധനം മറ്റൊരു കുഴപ്പത്തിന്റെ നാന്ദി

രാജ്യത്തിന്റെ ഇറക്കുമതിയിലുണ്ടായ ഭീമമായ വർദ്ധനവിന്റെ ചെലവ്‌ പേറിയത്‌ ഇങ്ങോട്ടെത്തിയ വിദേശമൂലധനമാണ്‌.  കൺസ്യൂമർ ഉൽപ്പന്നങ്ങൾ മുതൽ കൽക്കരി വരെ ഇന്ത്യയിൽ തദ്ദേശിയമായി ലഭ്യമായിരുന്ന അനവധി ഉൽപ്പന്നങ്ങളാണ്‌ നാം ഇറക്കുമതി ചെയ്തു കൂട്ടിയത്‌.  അതുകൂടാതെയാണ്‌ ഇന്ത്യയിലെ പുതുപ്പണക്കാരുടേയും ഉപരി മദ്ധ്യവർഗ്ഗത്തിന്റെയും സമ്പത്ത്‌ സൂക്ഷിക്കാൻ വേണ്ടി വന്‍തോതിലുള്ള സ്വർണ്ണം ഇറക്കുമതി തുടരുകയാണ്‌.  ഇറക്കുമതിയിലെ ഈ കുതിച്ചുചാട്ടം നിമിത്തം കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ വിദേശ വ്യാപാരക്കമ്മി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.  വിപണിയിൽ ധാരാളമായി എത്തിക്കൊണ്ടിരുന്ന വിദേശനിക്ഷേപം ഇതിനുവേണ്ട വിദേശ നാണ്യം പ്രദാനം ചെയ്തിരുന്നതുകൊണ്ട്‌ സർക്കാർ, വളരുന്ന കറന്റ്‌ എക്കൗണ്ട്‌ കമ്മിയെ തീരെ അവഗണിക്കുകയാണുണ്ടായത്‌.  എന്നാലിപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ക്ഷീണിതമായിത്തീരുകയും, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടെടുപ്പിന്റെ ചില ചെറിയ പൊടിപ്പുകൾ അവിടവിടെ പ്രത്യക്ഷപ്പെടൂകയും ചെയ്തതോടെ വിദേശ നിക്ഷേപത്തിന്റെ വരവ്‌ കുറയുകയും, ഉണ്ടായിരുന്ന നിക്ഷേപങ്ങൾ തിരിച്ചൊഴുകാൻ തുടങ്ങുകയും ചെയ്തു.  വിപണിയെ നയിക്കുന്നത്‌ ഊഹവും, കൂട്ടമനസ്ഥിതിയുമാണല്ലോ (herd mentality).  അങ്ങനെ ഒഴുക്കിന്റെ  തോത്‌ ശക്തിപ്പെടുകയും അത്‌ രൂപയുടെ കനത്ത മൂല്യത്തകർച്ചയിലേക്ക്‌ വഴിതെളിക്കുകയും ചെയ്തു. 

ഇന്ത്യയുടെ ആഭ്യന്തര ധന വിഭവങ്ങൾ ആഗോളമൂലധനം തട്ടിയെടുക്കുന്നതിനെക്കുറിച്ച്‌ നേരത്തെ വിശദീകരിച്ചു.  ഈ തട്ടിയെടുക്കൽ പ്രക്രിയ പ്രകൃതി വിഭവങ്ങളിലേക്കും നീളുകയാണ്‌. 2ജി സ്പെക്ട്രത്തിൽ തുടങ്ങി, കൽക്കരിപ്പാടങ്ങൾ, കൃഷ്ണ-­ഗോദാവരി തടത്തിലെ വാതകശേഖരം, ആന്ധ്ര-കർണ്ണാടക സംസ്ഥാനങ്ങളിലെ ഇരുമ്പയിര്‌ നിക്ഷേപം, കേരള തീരത്തെ ഇൽമനൈറ്റ്‌ ശേഖരം എന്നിങ്ങനെ സ്വകാര്യമൂലധനം ചുളുവിൽ തട്ടിയെടുക്കുന്ന പ്രകൃതിവിഭവങ്ങളുടെ പട്ടിക നീളുകയാണ്‌.  ചങ്ങാത്തമുതലാളിത്തം എന്ന മുതലാളിത്ത ഉദ്യോഗസ്ഥ അധികാരിവർഗ്ഗ ദുഷിത വലയം വളരുന്നതും, അഴിമതിയിലൂടെ ട്രില്യൻ കണക്കിന്‌ പണം തട്ടിയെടുക്കുന്നതും ഇന്ത്യയിൽ സാധാരണ സംഭവമായിരിക്കുന്നു.  രഹസ്യ ബാങ്ക്‌ എക്കൗണ്ടുകളിൽ സൂക്ഷിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ ഏറ്റവും പുതിയ പങ്ക്‌ ഇന്ന്‌ ഇന്ത്യൻ മുതലാളിമാരുടേയാണ്‌.

സർക്കാർ പിന്മാറി; മുതലാളിമാർ ഭരണം പിടിച്ചെടുത്തു

ആഗോളവൽക്കരണത്തിന്റെ മുഖമുദ്രകൾ സർക്കാരിന്റെ പിൻവാങ്ങലും സ്വകാര്യമൂലധനത്തിന്റെ മേൽക്കയ്യുമാണ്‌.  കമ്മിപ്പണത്തിന്‌ നിയമപരമായിത്തന്നെ പരിധി നിശ്ചയിച്ചുകൊണ്ടാണ്‌ ഈ അജന്‍ഡ നടപ്പാക്കിയത്‌.  ഇതിന്റെ ഫലമായി സർക്കാരിന്റെ ചെലവുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടു.  വെട്ടിക്കുറച്ചതാകട്ടെ സബ്സിഡി, പൊതുവിതരണ സംവിധാനത്തിനുവേണ്ട ചെലവുകൾ, ക്ഷേമപദ്ധതികൾ എന്നിവയിലാണ്‌.  ഇത്‌ ഒരു വശത്ത്‌ ജനങ്ങളുടെ ക്രയശേഷി കുറയ്ക്കുകയും മറുവശത്ത്‌ വിലക്കയറ്റത്തിന്‌ കാരണമാകുകയും ചെയ്തു.  രൂപയുടെ വിലയിട്വ്‌ കൂടി വന്നതോടെ വിലക്കയറ്റം ആകാശം തൊടുന്ന രൂപത്തിലായി.

ഇന്ത്യയിലെ തൊഴിൽമേഖലയിൽ അനുഭവപ്പെടുന്ന മുരടിപ്പാണ്‌ മറ്റൊരു പ്രതിസന്ധി.  കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ശരാശരി ആഭ്യന്തര മൊത്ത വളർച്ച 7.5 ശതമാനമാണെങ്കിൽ തൊഴിൽ രംഗത്തെ ഇതേ കാലയളവിലെ വളർച്ച വെറും 0.75 ശതമാനം മാത്രമാണ്‌.  അപ്പോൾ, സർക്കാർ പെരുമ്പറയടിക്കുന്ന വളർച്ച തൊഴിൽ സൃഷ്ടിക്കലിൽ പ്രതിഫലിക്കുന്നില്ല എന്നാണ്‌ അർത്ഥം.  വികസനത്തിന്റെ കാര്യത്തിലും ഇതേ കുഴപ്പം കാണാൻ കഴിയും.  പ്രതിശീർഷ ഭക്ഷ്യലഭ്യതയുടെ തോത്‌ 1985-ലേതിനേക്കാൾ താഴെയാണെന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌.  പോഷകാഹാര ലഭ്യത, ശിശുമരണ നിരക്ക്‌, സാക്ഷരത, മാതൃമരണ നിരക്ക്‌, ലിംഗപദവി എന്നിങ്ങനെയുള്ള മിക്ക ജീവിതനിലവാര മാനദണ്ഡങ്ങളിലും ഇന്ത്യ ബഹുകാതം പിന്നോട്ട്‌ പോയിരിക്കുന്നു.  ഐക്യരാഷ്ട്ര സഭയുടെ മാനവവികസന സൂചികയിൽ ഇപ്പോൾ ഇന്ത്യയുടെ  സ്ഥാനം നേപ്പാളിനും ബംഗ്ളാദേശിനും താഴെയാണ്‌.  ഇതെല്ലാമാണ്‌ രണ്ട്‌ പതിറ്റാണ്ട്‌ നീണ്ട പുത്തൻ സാമ്പത്തിക നയത്തിന്റെ ശേഷിപ്പുകൾ.

ഇക്കാലത്തിനിടക്ക്‌ കോൺഗ്രസ്സും ബി.ജെ.­പി യും ഇന്ത്യ ഭരിച്ചു.  ഇരുകൂട്ടരും മൽസരിക്കുകയായിരുന്നു, കൂടുതൽ തീവ്രതയോടെ ആഗോളവൽക്കരണം നടപ്പാക്കാൻ.  നിർണ്ണായകമായ  പല പ്രശ്നങ്ങളിലും അതതു കാലത്തെ മുഖ്യപ്രതിപക്ഷം സർക്കാരിന്‌ അകമഴിഞ്ഞ പിന്തുണ നൽകുന്നത്‌ നാം കണ്ടു.  ഇതിന്റെ ഫലമായി ആഗോ­ളീകരണ നയങ്ങളുടെ വിനാശകരമായ പല പ്രത്യാഘാതങ്ങളും വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെടാതെ അവഗണിക്കപ്പെട്ടു­പോവുകയാണ്‌.  അതിൽ പ്രധാനപ്പെട്ടത്‌ ജനാധിപത്യത്തിനും, ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങൾക്കും സംഭവിച്ചിട്ടുള്ള ശോഷണമാണ്‌.  ഭരണഘടന വിഭാവം ചെയ്തിരുന്ന പല വിശുദ്ധ തത്ത്വങ്ങളും നിരങ്കുശ്ശം ലംഘിക്കപ്പെടുകയാണ്‌.  അതിൽ എടുത്തു പറയാവുന്നത്‌ കേന്ദ്ര സംസ്ഥാന ബന്ധമാണ്‌.  തുല്യതയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ്‌ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വിഭാവനം ചെയ്യപ്പെട്ടിരുന്നത്‌.  പക്ഷേ, ഇപ്പോൾ അത്‌ ജന്മി-­കുടിയാൻ ബന്ധമായി അധ:പതിച്ചു കഴിഞ്ഞിരിക്കുന്നു.  സഹകരണം,  വൈദ്യുതി, പരിസ്ഥിതി എന്നിങ്ങനെ പല മേഖലകളിലും കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്തു കഴിഞ്ഞു.  വരുമാനം പങ്കുവെക്കുന്നതിലും, ധനസഹായം നൽകുന്നതിലും ഒക്കെ ഭരണഘടനാ വ്യവസ്ഥകൾ നിരന്തരമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ധനക്കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിച്ചുകൊണ്ട്‌ രഘുറാം രാജൻ കമ്മറ്റി സംസ്ഥാനങ്ങളുമായി വരുമാനം പങ്കുവെക്കുന്നതിന്‌ പുതിയ മാനദണ്ഡങ്ങളും തത്ത്വങ്ങളും നിർദ്ദേശിച്ചത്‌ ഈയിടെ നാം കണ്ടു.  റിസർവ്വ്‌ ബാങ്ക്‌ എന്ന മറ്റൊരു ഭരണഘടനാ സ്ഥാപനത്തെ ദുർബലപ്പെടുത്തുന്നതിനുവേണ്ടി അതിന്റെ തലക്ക്മുകളിൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആൻഡ്‌ ഡവലപ്മെന്റ്‌ കൗൺസിൽ എന്ന ഒരു പുതിയ സംവിധാനത്തെ പ്രതിഷ്ഠിച്ചുകൊണ്ട്‌ അധികാരം കവരാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്‌.

ജനാധിപത്യധ്വംസനം അതിന്റെ പരകോടിയിലെത്തിയത്‌ പാർലമെന്റിന്റെ കാര്യത്തിലാണ്‌.  ഒരു വശത്ത്‌ സർക്കാരും മറുവശത്ത്‌ കോടതികളും പാർലമെന്റിനെ നിരന്തരം അവഹേളിച്ചുകൊണ്ടിരിക്കുന്നു.  ആണവോർജ്ജം സംബന്ധിച്ച്‌ പാർലമെന്റ്‌ അംഗീകരിച്ച ബാദ്ധ്യതാവ്യവസ്ഥകളെ മറികടക്കാൻ സർക്കാർ തന്നെ ശ്രമം നടത്തുകയാണ്‌.  ആസിയാൻ കരാർ അടക്കമുള്ള കരാറുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിട്ടും; പാർലമെന്റിനെ വിശ്വാസത്തിലെടുക്കാൻ സർക്കാർ കൂട്ടാക്കിയില്ല.

സമീപകാലത്തുണ്ടായ ചില കോടതിവിധികളും പാർലമെന്റിന്റെ അധികാരവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നുള്ളത്‌ വ്യക്തമാണ്‌.  എന്നാൽ ഇക്കാര്യങ്ങളിലൊന്നും പാർലമെന്റിന്റെ ഉത്തമതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതേയില്ല.   ഇതിനൊക്കെ പുറമെയാണ്‌ പാർലമെന്റിനോട്‌ ഉത്തരം പറയാൻ ബാദ്ധ്യതയില്ലാത്ത പ്ളാനിംഗ്‌ കമ്മീഷൻ പോലെയുള്ള ചില സ്ഥാപനങ്ങൾ അവലംബിക്കുന്ന അമിതാധികാര പ്രവണതകൾ.  പാർലമെന്റ്‌ ദിർബ്ബലമാകുന്നതിന്റെ കെടുതി അനുഭവിക്കുക സാധാരണ ജനങ്ങളാണ്‌.  കാരണം, അവർക്ക്‌ ഭരണത്തിലുള്ള ഒരേ­യൊരു പങ്ക്‌ അവരുടെ വോട്ടവകാശമാണ്‌.  ആ വോട്ടിലൂടെയാണ്‌ അവർ തങ്ങളുടെ അധികാരവും അഭിലാഷവും പ്രകടിപ്പിക്കുക.  അങ്ങനെ അവർ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധിസഭ വെറും നോക്കുകുത്തിയായി തരംതാഴത്തപ്പെട്ടാൽ പിന്നെ അവർക്ക്‌ എന്താണൊരു പ്രതിവിധി?

ദല്ലാൾമാർ, ഭരണഘടനാ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നു

വിധേയന്മാരെ പ്രധാനസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതുപോലെയുള്ള മറ്റൊരു തന്ത്രമാണ്‌ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുക എന്നത്‌.  റിസർവ്‌ ബാങ്ക്‌ തങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങാതെ വരുമ്പോൾ അവർ അതിനുമുകളിൽ എടഉഇ കൊണ്ടുവരുന്നു.   പാർലമെന്റ്‌ നിരുപാധികമായ ആണവോർജ്ജ കച്ചവടത്തെ എതിർക്കുമ്പോൾ പിൻവാതിലിലൂടെ അതിനെ മറികടക്കുന്നു.  ചില്ലറ വ്യാപാരം വിദേശ നിക്ഷേപത്തിന്‌ തുറന്നുകൊടുക്കുന്നതിനേ പാർലമെന്റ്‌ ചെറുക്കുമ്പോൾ അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്‌ കൈമാറുന്നു.  സംസ്ഥാനങ്ങൾ ജനകീയ സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുമ്പോൾ പാർലമെന്റ്‌ വഴി അതിന്‌ കൂച്ചുവിലങ്ങിടുന്നു.  ഇതിനുപുറമെയാണ്‌ വിധേയന്മാരായ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ കമ്മറ്റികൾ രൂപീകരിച്ചുകൊണ്ട്‌ അവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കപ്പെടുന്ന ജനവിരുദ്ധ തീരുമാനങ്ങൾ, പെട്രോ­ളിയം ഉൽപ്പന്നങ്ങളുടെ സബ്സിഡി പിൻവലിക്കാൻ ശുപാർശ ചെയ്ത കേൽക്കർ കമ്മറ്റി, വൈദ്യുതി നിരക്ക്‌ കുത്തനേ വർദ്ധിപ്പിക്കാൻ ശുപാർശ  ചെയ്ത പരീഖ്‌ കമ്മറ്റി, സഹകരണ സംഘങ്ങൾക്ക്‌ നിയന്ത്രണമേർപ്പെ­ടുത്താൻ ശുപാർശ ചെയ്ത്‌ പ്രകാശ്‌ ബക്ഷി കമ്മറ്റി, ധനകമ്മീഷനെ മറികടന്ന്‌ സംസ്ഥാനങ്ങൾക്കുള്ള ധനസഹായത്തിന്‌ പുതിയ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച രഘുറാം രാജൻ കമ്മറ്റി, മൾട്ടിനാഷണൽ കമ്പനികൾ വിദേശത്ത്‌ വെച്ച്‌ ഇന്ത്യൻ ആസ്തികൾ വിൽക്കുന്നതിന്‌ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചുള്ള ബാധകമായ നികുതികൾ ഏതാനും കാലത്തേക്ക്‌ പിരി­ക്കേണ്ടതില്ലെന്ന്‌ ശുപാർശ ചെയ്ത പാർത്ഥസാരഥി ഷോം കമ്മറ്റി എന്നിങ്ങനെ കമ്മറ്റികളുടെ സംഖ്യ നീണ്ടു പോകുന്നു.  ഈ കമ്മറ്റികൾ നൽകിയ ശുപാർശകളെല്ലാം തന്നെ നയപരമായ സ്വഭാവമുള്ളവയാണ്‌.  അതുകൊണ്ട്‌ തന്നെ നിയമനിർമ്മാണസഭയുടെ അധികാരപരിധിയിൽ വരുന്നവയാണ്‌! എല്ലാ കമ്മിറ്റികളും ആഗോളവൽക്കരണ വിധേയ സമീപനമാണ്‌ പിൻപറ്റുന്നത്‌.  ധനമൂലധനത്തിന്റെ ഇംഗിതങ്ങൾ നിവർത്തിക്കാൻ നിയുക്തരായവർ എന്ന ഭാവത്തിലാണ്‌ ഈ ഉദ്യോഗസ്ഥ പ്രമാണിമാർ ജനവിരുദ്ധവും ദേശവിരുദ്ധവുമായ റിപ്പോർട്ടുകൾ തയ്യാറാക്കിക്കൊടുക്കുന്നത്‌.

മൂലധനം വർഗ്ഗീയതയുമായി സഖ്യത്തിൽ

ഈ ഭൂമികയിൽ നിന്നു വേണം നാം അടുത്ത തെരഞ്ഞെടുപ്പിനെ നോക്കിക്കാണേണ്ടത്‌.  സമ്പദ്‌വ്യവസ്ഥയുടെ അതിസൂക്ഷ്മ തലങ്ങളിൽ വരെ വേരുകൾ ആഴ്ത്തിയിരിക്കുന്ന നവലിബറൽ നയങ്ങളും, എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ആഗോളമൂലധനവും ജനങ്ങൾക്ക്‌ മുന്നിൽ ഉയർത്തുന്നത്‌  വൻ വെല്ലുവിളികളാണ്‌.  പത്ത്‌ വർഷക്കാലം അവരുടെ കാവൽ നായ്ക്കളായിരുന്ന ഇപ്പോഴത്തെ ഭരണകൂടം ജനരോഷത്തിൽ തകർന്നടിയുമെന്ന്‌ തിരിച്ചറിഞ്ഞുകഴിഞ്ഞു മുതലാളിമാർ.  അതുകൊണ്ട്‌ സ്വന്തം ആധിപത്യം നിലനിർത്തുന്നതിന്‌ പുതിയ ഉപായങ്ങൾ അന്വേഷിക്കാൻ അവർ നിർബന്ധിതരാണ്‌.  അതിന്‌ അവർ കണ്ടെത്തിയ പുതിയ തന്ത്രമാണ്‌ വർഗ്ഗീയശക്തികളുമായുള്ള സംഖ്യം.  ഭൂരിപക്ഷവർഗ്ഗീയതയുമായി ഒത്തു­ചേർന്ന്‌ സ്വന്തം വർഗ്ഗ താൽപ്പര്യം നിലനിര്‍ത്താനുള്ള കോർപ്പറേറ്റുകളുടെ അജൻഡ ക്ക്‌ പറ്റിയ ഒരു നേതാവിനെയും അവർ കണ്ടുപിടിച്ചു.  കൊലക്കുറ്റത്തിന്‌ എന്നേ അഴിക്കുള്ളിലാകേണ്ടിയിരുന്ന നരേന്ദ്ര മോഡി കോർപ്പറേറ്റ്‌-വർഗ്ഗീയ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിക്കുന്നത്‌ അങ്ങനെയാണ്‌.

ജനപക്ഷബദൽ കണ്ടെത്തുക

ഈ പരിശോധനയിൽ ആദ്യം വെളിവാകുന്ന ഒരു കാര്യം സാമ്പത്തിക സാമൂഹ്യ പരിസരങ്ങളിൽ രൂക്ഷമായിക്കഴിഞ്ഞ അസമത്വമാണ്‌.  ഈ അസമത്വത്തിന്‌ പ്രധാന കാരണം നവലിബറൽ നയങ്ങൾ നടപ്പാക്കിക്കൊണ്ട്‌ മൂലധനം സാധിച്ചെടുത്ത വരുമാനകേന്ദ്രീകരണമാണ്‌.  മഹാഭൂരിപക്ഷം ജനങ്ങൾ മുഖ്യധാരയിൽ നിന്ന്‌ പുറന്തള്ളപ്പെടുമ്പോൾ ഒരു ന്യൂനപക്ഷത്തിന്റെ പക്കലേക്ക്‌ വ്യവസ്ഥയിലെ മുഴുവൻ സമ്പത്തും, വരുമാനവും ആത്യന്തികമായി അധികാരവും, കേന്ദ്രീകരിക്കപ്പെടുകയാണ്‌.   സംഘടിത തൊഴിലാളികളുടെ സംഖ്യ കുറയ്ക്കുന്നതിനും ഡീയുണിയനൈസേഷൻ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ്‌ നടക്കുന്നത്‌.  ഇത്‌ തൊഴിലാളിയുടെ യഥാർത്ഥവേതനത്തിൽ വൻതോതിലുള്ള ശോഷണമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.  മറുവശത്താകട്ടെ, മുതലാളിത്തം ചൂഷണത്തിലൂടെയും കൊള്ളയിലൂടെയും, ഭരണകൂടത്തിന്റെ പിൻബലത്തോടെയും കൂടുതൽ വരുമാനം സൃഷ്ടിക്കുകയും അതിനെ സമ്പാദ്യമായും നിക്ഷേപമായും മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നു.  വരുമാനവും സമ്പത്തും ഏകധ്രുവത്തിലേക്ക്‌ മാറുന്നതാണ്‌ വർത്തമാനകാല കാഴ്ച.  സമ്പത്തിന്റെയും വരുമാനത്തിന്റെയും അധികാരത്തിന്റെയും ഈ രൂപത്തിലുള്ള കേന്ദ്രീകരണത്തെ ചെറുക്കേണ്ടിയിരിക്കുന്നു.

നികുതി സമ്പ്രദായം അടിമുടി പൊളിച്ചെഴുതിക്കൊണ്ട്‌ വരുമാന പുനർവിതരണം നടത്തുക.  സമ്പന്നർക്ക്‌ ഇളവുകളും, ആനുകൂല്യങ്ങളും, ഒഴിവുകളുമൊക്കെയായി ലക്ഷക്കണക്കിനു കോടി രൂപയുടെ സൗജന്യങ്ങൾ ലഭിക്കുന്നതാണ്‌ ഇപ്പോഴത്തെ നികുതിവ്യവസ്ഥ.  (2012-ൽ മാത്രം സമ്പന്നർക്ക്‌ ലഭിച്ചത്‌ 5,73,000 കോടി രൂപയുടെ നികുതി ആനുകൂല്യമാണ്‌.)  അതേസമയം, മറുവശത്ത്‌ സബ്സിഡികളും, ക്ഷേമപദ്ധതികളും വെട്ടിക്കുറയ്ക്കപ്പെടുകയും യഥാർഥ വേതനം മുരടിക്കുകയും, താങ്ങുവിലകൾ മരവിപ്പിക്കപ്പെടുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ, സമ്പന്നരിൽ നിന്ന്‌ നികുതി ഈടാക്കുക, പാവപ്പെട്ടവർക്ക്‌ ആനുകൂല്യങ്ങൾ നൽകുക എന്നതായിരിക്കണം നമ്മുടെ മുദാവാക്യം. 

അതിസമ്പന്നരുടെ കൈകളിലെ പണത്തിന്റെ അളവ്‌ കുറയ്ക്കുക

ആഭ്യന്തര സമ്പാദ്യങ്ങളുടെ സിംഹഭാഗവും ഇപ്പോൾ മൂലധനനാഥന്മാരുടെ വരുതിയിലാണ്‌.  ബാങ്ക്‌ നിക്ഷേപങ്ങൾ, പെൻഷൻ ഫണ്ട്‌, പ്രോവിഡന്റ്‌ ഫണ്ട്‌, ഇൻഷുറൻസ്‌ പ്രീമിയം തുടങ്ങിയവയൊക്കെത്തന്നെ ഓഹരിക്കമ്പോളത്തിലൂടെ ധനമൂലധനത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.  രാജ്യത്തെ പ്രകൃതിവിഭവങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളിൽ മിക്കവയും മൂലധനത്തിന്റെ കൈപ്പടിയിൽ അമരുകയാണ്‌.  ഇങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ചുകൊണ്ട്‌ വീണ്ടും വീണ്ടും ഊഹക്കച്ചവടം നടത്തുകയും, അങ്ങനെ കൂടുതൽകൂടുതൽ സമ്പത്ത്‌ കയ്യടക്കുകയുമാണ്‌ മൂലധനത്തിന്റെ സ്വഭാവം.  സമ്പന്നരുടെ പക്കൽ എത്തുന്ന പണത്തിന്റെ ഒഴുക്ക്‌ കുറയുന്നതോടെ ഊഹക്കച്ചവടത്തിന്റെ പേരിൽ അതിക്രമം നടത്താനുള്ള ആവേശം ചോരുമെന്നത്‌ തീർച്ചയാണ്‌.  ഊഹക്കച്ചവടം നിയന്ത്രിക്കപ്പെട്ടാൽ സമ്പദ്‌വ്യവസ്ഥയുടെ ചാഞ്ചാട്ടം അവസാനിക്കുകയും അത്‌ സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന കാര്യം ഈ തെരഞ്ഞെടുപ്പിൽ വലിയ ജനകീയ ചര്‍ച്ചയാക്കണം.

നവലിബറൽ നയങ്ങൾ സമ്പദ്‌ വ്യവസ്ഥയിൽ കടുത്ത അസന്തുലിതാവസ്ഥയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.   കുറഞ്ഞ ചെലവിലുള്ള ഉൽപ്പാദനത്തിന്റെ ആഗോ­ളീകരണത്തിലൂടെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങൾ സുലഭമാക്കുകയും, മനുഷ്യന്റെ ഉപഭോഗകാമനകളെ പോഷിപ്പിക്കുകയും ചെയ്യുമ്പോൾ മറുവശത്ത്‌ ആവശ്യവസ്തുക്കളുടെ ഉൽപ്പാദനത്തിനുവേണ്ട ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുകയും അങ്ങനെ അവയ്ക്ക്‌ വിലക്കയറ്റമുണ്ടാക്കുകയും ചെയ്യുന്നു. 
   
ഉദാരമായ ഇറക്കുമതിയും വേതനമുരടിപ്പ്‌ സൃഷ്ടിക്കുന്ന വിപണിമാന്ദ്യവും കടുത്ത മത്സരവം നിമിത്തം അനവധി വ്യവസായങ്ങൾ തകർന്നുകൊണ്ടിരിക്കുന്നു.  ഒരു നിർവ്യവസായ വൽക്കരണപ്രക്രിയ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റിക്കുന്നത്‌ നമുക്ക്‌ കാണാൻ കഴിയും.  കെയ്നീഷ്യൻ പ്രതിവിധികൾക്കൊണ്ട്‌ പരിഹരിക്കാവുന്നതല്ല ഇപ്പോൾ സമ്പദ്ഘടന നേരിടുന്ന ഇവ്വിധമുള്ള പ്രതിസന്ധികൾ.

കാർഷിക-വ്യവസായ മേഖലകൾ തളരുകയും സേവനമേഖലമാത്രം വളരുകയും ചെയ്യുന്ന സ്ഥിതി സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്നത്‌ പൊള്ളയായ കുമിളകളാണ്‌.  ഈ മൂന്ന്‌ മേഖലകളുടെയും പാരസ്പര്യം ഉറപ്പ്‌ വരുത്തുന്ന സന്തുലിതമായ ഒരു നയസമീപനമാണ്‌ രാജ്യത്തിനാവശ്യം.  അത്തരമൊരു ബദൽനയത്തിലൂടെ മാത്രമേ വർദ്ധിതമായ തോതിൽ തൊഴിലുകൾ സൃഷ്ടിക്കുകയുള്ളു.  തൊഴിലില്ലാത്ത വളർച്ചക്ക്‌ പകരം തൊഴിൽ സൃഷ്ടിക്കുന്ന വികസനം എന്നതായിരിക്കണം ദേശീയ തെരഞ്ഞെടുപ്പിൽ  ചർച്ച ചെയ്യേണ്ട ജനപക്ഷ അജണ്ട.

പൊതുസമ്പദ്‌വ്യവസ്ഥയിലേക്ക്‌ കൂടുതൽ പണമെത്തിക്കുക

2008-ൽ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക്‌ പതിച്ചപ്പോൾ ചൈന അവലംബിച്ച  ഒരു തന്ത്രം ഇതായിരുന്നു.  അമേരിക്ക വൻവ്യവസായങ്ങൾക്കുവേണ്ടി ബില്യൻ കണക്കിന്‌ ഡോളറിന്റെ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ചൈന ചെയ്തത്‌ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി 500 ബില്യൻ ഡോളറിന്റെ പദ്ധതി നടപ്പാക്കുന്നതിലാണ്‌.  ഇതിന്റെ ഫലമായി കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കൊണ്ട്‌ ചൈനീസ്‌ ജനതയുടെ വേതനത്തിലും ക്രയശേഷിയിലും നല്ല അഭിവൃദ്ധി ഉണ്ടായി.  എന്നാൽ നമ്മുടെ പ്രശ്നം കയറ്റുമതിയിലെ ഇടിവ്‌ മാത്രമല്ല.  വിലക്കയറ്റവും, കാർഷിക-വ്യവസായ മേഖലകളിലെ തകർച്ചയുമാണ്‌.  സർക്കാരിന്റെ ശക്തമായ ഇടപെടൽകൊണ്ടു മാത്രമേ ഈ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുകയുള്ളു.  ഉദാഹരണത്തിന്‌, പൊതുവിതരണ സംവിധാനമെന്ന ആയുധംകൊണ്ടാണ്‌ സർക്കാർ എക്കാലത്തും വിപണിയെ പിടിച്ചുനിർത്തിയിരുന്നത്‌.  അത്‌ തകർന്നതാണ്‌ വിലക്കയറ്റത്തിന്റെ ഒരു മുഖ്യ കാരണം.  സർക്കാർ വീണ്ടും പൊതുവിതരണ സംവിധാനത്തിലേക്ക്‌ പണമെത്തിക്കണം.   ഭീമമായ കിട്ടാക്കടം മൂലം പുതിയ വായ്പകൾ കൊടുക്കാൻ ആവശ്യമായ മൂലധനം ഇന്ന്‌ ബാങ്കുകൾക്കില്ല.  കാർഷിക-വ്യാവസായിക മേഖലകളിലേക്ക്‌ വായ്പ എത്തിക്കാൻ ബാങ്കുകൾക്ക്‌ ആവശ്യമായ മൂലധനം നൽകുകയാണ്‌ വേണ്ടത്‌.   ചുരുക്കത്തിൽ, പശ്ചാത്തലമേഖല, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമേഖലാ വ്യവസായങ്ങൾ  തുടങ്ങി അനവധി മേഖലകൾ സർക്കാർ പിൻവാങ്ങിയതിന്റേയും;  മുതൽ മുടക്കാത്തതിന്റെയും കെടുതികളാണ്‌ നാം അനുഭവിക്കുന്നത്‌.  ഇത്ര അനുഭവങ്ങളെ മുൻനിർത്തി പൊതിനിക്ഷേപവും പൊതു­മേഖലയും ശക്തിപ്പെടുത്തുന്ന രാഷ്ട്രീയമാണ്‌ ദേശീയ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്‌.

ഊഹവ്യാപാരത്തിന്‌ വിലങ്ങുവയ്ക്കുക

മൂലധനലാഭം വർദ്ധിപ്പിക്കാൻ ആശ്രയിക്കുന്ന ഒരു മുഖ്യഉപാധി ഊഹാധിഷ്ഠിത വിപണിയാണ്‌.  ഓഹരി, അവധിവ്യാപാരം, ഡെറിവേറ്റീവ്‌ ഉൽപ്പന്നങ്ങൾ, റിയൽ എസ്റ്റേറ്റ്‌ തുടങ്ങിയ മേഖലകളെ നിലനിർത്തുന്നതുതന്നെ ഊഹാധിഷ്ഠിത വ്യാപാര ഇടപാടുകളാണ്‌.  ഈ ഊഹവ്യാപാരവും അതിനെ ആശ്രയിച്ചുള്ള ലാഭം പെരുപ്പിക്കലും വിപണിയിൽ സൃഷ്ടിക്കുന്നത്‌ അസ്ഥിരതയും പ്രതിസന്ധിയുമാണ്‌.  ഈ പ്രതിസന്ധി എല്ലായ്പ്പോഴും പൊതുവിപണിയിലേക്ക്‌ വ്യാപിക്കുന്നു.  പൊതുവിപണിയിലെ പ്രതിസന്ധിയുടെ എക്കാലത്തെയും ഇര മഹാഭൂരിപക്ഷം വരുന്ന ജനങ്ങളാണ്‌.  തൊഴിലാളികളാണ്‌.  ഈ ദുഷിത വലയത്തിൽ നിന്ന്‌ രാജ്യത്തെ മോചിപ്പിക്കുകയെന്നതാവണം അഞ്ചാമത്തെ മുദ്രാവാക്യം.

ഈ ഹ്രസ്വകാല നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്ന കുഴപ്പങ്ങളല്ല ഇന്ത്യ നേരിടുന്നത്‌.  അതുകൊണ്ട്‌ തന്നെ അടിസ്ഥാനമാറ്റങ്ങൾക്ക്‌ വഴിതുറക്കുന്ന ദീർഘകാല നടപടികളും ജനപക്ഷ ബദലിന്റെ ഭാഗമായി ഉന്നയിക്കേണ്ടതുണ്ട്‌.  അതിൽ ഏറ്റവും പ്രധാനം വരുമാനത്തിന്റെയും സമ്പത്തിന്റെയും വിഭവങ്ങളുടെയും പുനർവിതരണത്തിനും ഉൽപ്പാദനോപകരണങ്ങളുടെ പ്രത്യേകിച്ച്‌ ഭൂമിയുടെ, ഉടമസ്ഥതാ കൈമാറ്റത്തിനും വേണ്ടിയുള്ള ഭരണകൂട ഇടപെടലാണ്‌.  തീർച്ചയായും അതൊരു ദേശീയരാഷ്ട്രീയ പ്രശ്നമാണ്‌.  അത്‌ ചർച്ച ചെയ്യുവാൻ കഴിയണം.  മുതലാളിത്തത്തിന്റെ ലാഭക്കൊതി നമ്മുടെ പരിസ്ഥിതിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്‌.  വിവേകവും വിവേചനവുമില്ലാത്ത ചൂഷണത്തിനാണ്‌ മണ്ണും, വെള്ളവും, വായുവും വിധേയമായിക്കൊണ്ടിരിക്കുന്നത്‌.  യഥാർത്ഥത്തിൽ പരിസ്ഥിതി നശീകരണത്തിന്റെ ആഗോ­ളീകരണമാണ്‌ ഇവിടെ അരങ്ങേറുന്നത്‌.  ഏതൊരു ജനകീയ ബദലും ഈ ആപത്തിനെ തിരിച്ചറിയുകയും തിരുത്തൽ നടപടികൾ നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടതുണ്ട്‌.

ആഗോളവൽക്കരണം അധികാരത്തിന്റെ കേന്ദ്രീകരണവും, ജനാധിപത്യ സംവിധാനങ്ങളുടെ ജീർണ്ണിക്കലുമാണെന്ന്‌ നാം കണ്ടുകഴിഞ്ഞു.  ജനങ്ങളെ അധികാരം ഏൽപ്പിക്കുക എന്നതു തന്നെയാണ്‌ ഇക്കാര്യത്തിൽ ജനപക്ഷം ഉയർത്തേണ്ട ബദൽ.  അധികാരം ജനങ്ങളുടെതാണ്‌.  മൂലധനത്തിന്റെയോ മുതലാളിത്തത്തിന്റെയോ അല്ല എന്ന ശക്തമായ രാഷ്ട്രീയമായിരിക്കണം ദേശീയ തെരഞ്ഞെടുപ്പിൽ കാതലായി ചർച്ച ചെയ്യേണ്ടത്‌.  ഭരണാധികാരം ഒരു ശതമാനത്തിൽ നിന്ന്‌ 99 ശതമാനത്തിലേക്ക്‌ കൈമാറുവാനുള്ള രാഷ്ട്രീയ സമരമാകണം ദേശീയ തെരഞ്ഞെടുപ്പ്‌.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്


സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

Monday, February 24, 2014

ഏകതാ കോളനി നല്‍കുന്ന സന്ദേശം

ഗുജറാത്തിലെ ഗോധ്രയ്ക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ന്യൂനപക്ഷവേട്ടയാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലേത്. അറുപതിലധികം പേരാണ് ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ അവിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ ഏഴിന് കാവിയണിഞ്ഞ ജാട്ടുകള്‍ ആരംഭിച്ച കലാപത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് ഏറെയും ജീവന്‍ നഷ്ടമായത്. മുസഫര്‍നഗര്‍, ഷാംലി ജില്ലകളിലെ അരലക്ഷത്തോളംപേര്‍ സ്വന്തം സംസ്ഥാനത്ത് അഭയാര്‍ഥികളായി. 54 താല്‍ക്കാലിക ക്യാമ്പുകളിലായി ഇവരുടെ ജീവിതം. തണുപ്പുകാലം വന്നതോടെ സ്ഥിതി ശോചനീയമായി. 34 കുട്ടികള്‍ ക്യാമ്പുകളില്‍ തണുത്തുവിറച്ചു മരിച്ചു. ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പല ക്യാമ്പുകളും ഇടിച്ചുനിരത്തിയതോടെ പലര്‍ക്കും തെരുവിലിറങ്ങേണ്ടിവന്നു. ഭക്ഷണവും വസ്ത്രവും വീടും സ്വപ്നംമാത്രമായി.

കലാപം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ബസികലാന്‍, താവ്ലി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ദുരിതബാധിതര്‍ക്ക് ഒരു സഹായവും എത്തിയില്ല. എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, ഇവരെത്തേടി ഒരു സഹായവും കേന്ദ്രസര്‍ക്കാരില്‍നിന്ന് എത്തിയില്ല. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഡിസംബറില്‍ രണ്ടാംതവണയും ഷാംലിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചെങ്കിലും കലാപബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനായില്ല. ഇവര്‍ക്ക് ഒരു സഹായവും നല്‍കാന്‍ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ന്യൂനപക്ഷങ്ങളെ സഹായിച്ചാല്‍ ഭൂരിപക്ഷത്തിന്റെ വോട്ട് നഷ്ടമാകുമോ എന്ന ഭയമായിരുന്നു കോണ്‍ഗ്രസിന്. വിഭജനകാലത്ത് നവഖാലിയില്‍ ന്യൂനപക്ഷ സംരക്ഷണത്തിനായി സത്യഗ്രഹമിരുന്ന മഹാത്മാഗാന്ധിയുടെ പാര്‍ടിയാണ് ഇങ്ങനെ അധഃപതിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയരൂപമായ ബിജെപിയാകട്ടെ, കലാപബാധിതര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരായതുകൊണ്ട് സഹായിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കാനാണ് ശ്രമിച്ചത്. കലാപം തടയുന്നതില്‍ വീഴ്ച വരുത്തിയ അഖിലേഷ് സിങ് സര്‍ക്കാരും അവരെ സഹായിച്ചില്ല.

എന്നാല്‍, കലാപബാധിതര്‍ക്ക് ആശ്വാസമെത്തിച്ച് സിപിഐ എം മാതൃക കാട്ടുകയാണ്. സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യമാണ് സിപിഐ എം കാട്ടിയത്. മുസഫര്‍നഗര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായംനല്‍കാന്‍ പാര്‍ടി ദേശവ്യാപകമായ ഫണ്ട് പിരിവിന് ആഹ്വാനംചെയ്തു. ന്യൂഡല്‍ഹിയിലെ സുര്‍ജിത് ഭവന്‍ ഫണ്ട് പിരിവിന് തൊട്ടുപുറകെയാണ് മുസഫര്‍നഗര്‍ ഫണ്ട് പിരിച്ചത്. എന്നിട്ടും കേരളത്തില്‍ നിന്നുമാത്രം 54 ലക്ഷം രൂപ ലഭിച്ചു. ആകെ 80 ലക്ഷം രൂപയും. കേരളത്തില്‍നിന്ന് ലഭിച്ച തുകയാണ് ഇപ്പോള്‍ 54 പേര്‍ക്ക് വീടുവച്ച് നല്‍കാന്‍ സിപിഐ എം നല്‍കിയത്. മൂവായിരം കിലോമീറ്റര്‍ അകലെ മുസഫര്‍നഗറില്‍ കേരളത്തില്‍നിന്ന് ലഭിച്ച പണംകൊണ്ട് വീടുകള്‍ ഉയരുകയാണ്. ബാക്കി തുക ഹസ്സന്‍പുര്‍ ഗ്രാമക്കാര്‍ ആവശ്യപ്പെട്ട സഹായം നല്‍കാനാണ് പരിപാടിയെന്ന് സിപിഐ എം ഉത്തര്‍പ്രദേശ് ഘടകം വ്യക്തമാക്കിയിട്ടുണ്ട്.

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിട്ട് മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഏകതാകോളനിക്കാണ് സിപിഐ എം രൂപം നല്‍കിയത്. മുസഫര്‍നഗര്‍ ജില്ലയിലെ ബുഡാന ബ്ലോക്കിലെ ജോല ഗ്രാമത്തിലാണ് ഈ കോളനി. ജോലയില്‍ രണ്ടിടത്തായാണ് വീട് നിര്‍മാണം. മൂന്നു ലക്ഷത്തോളം രൂപയ്ക്കു വാങ്ങിയ സ്ഥലത്താണ് ഇഷ്ടികകൊണ്ട് വീട് നിര്‍മിക്കുന്നത്. ഒരിടത്ത് 36ഉം മറ്റൊരിടത്ത് 28ഉം വീടുകള്‍. ഏകതാ കോളനിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് വീട് നിര്‍മിക്കാനുള്ള സഹായം വിതരണംചെയ്തത്. ലാക്, ഭാവ്ഡി, ലിസാഡ് തുടങ്ങിയ ഗ്രാമങ്ങളില്‍നിന്ന് ജീവനുംകൊണ്ടോടി ജോല ഗ്രാമത്തില്‍ അഭയംപ്രാപിച്ചവര്‍ക്കാണ് ധനസഹായം നല്‍കിയത്. വീട് നല്‍കുന്നതിനുള്ള രേഖയും ഒരോലക്ഷം രൂപയുടെ സഹായവുമാണ് വിതരണംചെയ്തത്. തുണികൊണ്ടുള്ള ക്യാമ്പുകളിലെ ദുരിതജീവിതത്തില്‍നിന്ന് 54 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാന്‍ സിപിഐ എമ്മിനായത് ശ്ലാഘനീയമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വര്‍ഗീയധ്രുവീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുസഫര്‍നഗര്‍ കലാപത്തിന് സംഘപരിവാര്‍ നേതൃത്വം നല്‍കിയത്. നരേന്ദ്രമോഡിയെ ആര്‍എസ്എസ് നിര്‍ദേശപ്രകാരം ബിജെപി പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം ഉത്തരേന്ത്യയിലെങ്ങും ചെറുതും വലുതുമായ വര്‍ഗീയകലാപങ്ങള്‍ വര്‍ധിക്കുകയാണ്. മോഡിയുടെ വലംകൈയായ അമിത്ഷാ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ചുമതലക്കാരനായശേഷം മാത്രം ഡസനിലധികം വര്‍ഗീയ കലാപങ്ങള്‍ അവിടെയുണ്ടായി. ഇതിന് നേതൃത്വം നല്‍കിയ ബിജെപിയെയും നരേന്ദ്രമോഡിയെയും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പെടുത്തുന്നതിന് ഇടതുപക്ഷം കഠിനശ്രമം നടത്തുമെന്ന സന്ദേശമാണ് സിപിഐ എം ഏകതാ കോളനിയുടെ നിര്‍മാണത്തിലൂടെ നല്‍കിയത്. സംഘപരിവാറിന്റെ വര്‍ഗീയ ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്് മടിച്ചുനില്‍ക്കുമ്പോള്‍ സിപിഐ എമ്മാണ് ശ്രമകരമായ ആ ദൗത്യം ഏറ്റെടുത്തതെന്ന് ഏകതാ കോളനിയുടെ നിര്‍മാണം വ്യക്തമാക്കുന്നു. ഈ സന്ദേശം ഏറ്റെടുക്കാന്‍ രാജ്യത്തെ ഏല്ലാ പുരോഗമന മതനിരപേക്ഷ ജനാധിപത്യവാദികളും തയ്യാറാകണം. ഈ ദൗത്യത്തില്‍ സിപിഐ എമ്മിനെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. രാജ്യത്തെ മതനിരപേക്ഷ ചട്ടക്കൂട് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് തിരിച്ചറിയണം.

*
ദേശാഭിമാനി മുഖപ്രസംഗം