Showing posts with label ബാങ്കിങ്ങ്. Show all posts
Showing posts with label ബാങ്കിങ്ങ്. Show all posts

Thursday, May 8, 2014

എസ്ബിഐയെ റിലയന്‍സ് വിഴുങ്ങുമ്പോള്‍

സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന സേവനത്തിലും പ്രവര്‍ത്തനത്തിലും ഒട്ടേറെ മാറ്റങ്ങള്‍ പ്രകടമാവുകയാണ്. ബാങ്കുശാഖകള്‍ നടത്തുന്ന ഇടപാടുകള്‍ സ്വകാര്യവ്യക്തികളെ ഏല്‍പ്പിച്ചാല്‍ എന്തു സംഭവിക്കും എന്ന് നമുക്ക് ഊഹിക്കാം. എന്നാല്‍, അത്തരം നിയമനങ്ങള്‍- ബിസിനസ് കറസ്പോണ്ടന്റ്- നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ ആ ഉത്തരവ് എല്ലാ ബാങ്കുകള്‍ക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും ബാധകമാണ്. സ്വകാര്യ വ്യക്തികള്‍ക്കുപകരം കോര്‍പറേറ്റുകളെ ബിസിനസ് കറസ്പോണ്ടന്റുമാരായി നിയമിക്കുമ്പോള്‍ ഇതുപ്രകാരം സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയും റിലയന്‍സും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഇനി സ്റ്റേറ്റ് ബാങ്ക് എന്ത് സേവനം ആര്‍ക്ക് നല്‍കണമെന്ന് റിലയന്‍സ് തീരുമാനിക്കും.

ഗ്രാമീണ വായ്പാ സമ്പ്രദായത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച എച്ച് ആര്‍ ഖാന്‍ കമ്മിറ്റിയാണ് ബിസിനസ് കറസ്പോണ്ടന്റ്- ബിസിനസ് ഫെലിസിറ്റേഷന്‍ സംവിധാനം ആദ്യമായി ശുപാര്‍ശചെയ്തത്. 2005 ലാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗ്രാമീണ ബാങ്കിങ് സേവനം മതിയാക്കി ഹുണ്ടികക്കാരെ വെല്ലുന്ന അന്താരാഷ്ട്ര കുത്തകകളുടെ ഫ്രാഞ്ചൈസികള്‍ക്ക് ധനമേഖല കൈമാറാനുള്ള സ്കെച്ചാണ് യഥാര്‍ഥത്തില്‍ ഈ റിപ്പോര്‍ട്ട്. 2005-06 ലെ കേന്ദ്രബജറ്റിന്റെ 48-ാം ഖണ്ഡികയില്‍ ഇപ്രകാരം പറയുന്നു- കാര്‍ഷിക വായ്പാ രംഗത്ത് പുതിയ നിരീക്ഷണങ്ങള്‍ക്ക് സമയമായി. ഗ്രാമീണ മേഖലയില്‍ ഏജന്‍സി മാതൃകയില്‍ വായ്പ/നിക്ഷേപ പദ്ധതി ആവിഷ്കരിക്കാന്‍ ആര്‍ബിഐയോട് നിര്‍ദേശിക്കുന്നു. ഇതിനായി പൗരസമൂഹ സംഘടനകള്‍, എന്‍ജിഒകള്‍, ഗ്രാമീണ വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തണം.

ഇന്ത്യന്‍ ഗ്രാമീണ വായ്പാ നിക്ഷേപ മേഖല സ്വകാര്യമേഖലയെ ഏല്‍പ്പിച്ചുകൊടുക്കുന്നതിന് രണ്ട് രീതികളാണ് കമ്മിറ്റി നിര്‍ദേശിച്ചത്- ബിസിനസ് ഫെലിസിറ്റേറ്റര്‍, ബിസിനസ് കറസ്പോണ്ടന്റ്. തുടര്‍ന്ന് ബാങ്കുകള്‍ ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിക്കാന്‍ തുടങ്ങി. സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകള്‍ നടത്തുന്നതിനുപകരം സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ ഇത്തരം കമ്മിറ്റികള്‍ക്കോ ഭരണാധികാരികള്‍ക്കോ പ്രശ്നമേ അല്ല. ഈ യാത്ര അപകടത്തിലേക്കാണെന്ന് തിരിച്ചറിയാതെ ഈ സംവിധാനം വ്യാപിപ്പിക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.

2010-11 ല്‍ ഒരു രേഖ റിസര്‍വ് ബാങ്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത കമ്പനികളെ ബിസിനസ് കറസ്പോണ്ടന്റായി (ബിസി) നിയമിക്കാന്‍ അനുമതി നല്‍കി. ഒരാള്‍ക്കുതന്നെ ഒന്നിലധികം ബാങ്കുകളുടെ ബിസിയായി പ്രവര്‍ത്തിക്കാം. ബാങ്കിനകത്തുവച്ചു ചെയ്യുന്ന എല്ലാ ജോലികളും ഇവരെ ഏല്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിന് പൂര്‍ണസമ്മതമാണ്. ബാങ്കുകള്‍ക്ക് ബിസി നിശ്ചിത ഫീസ് നിശ്ചയിച്ച് നല്‍കണം. ഇടപാടുകാരില്‍നിന്ന് നേരിട്ട് ഫീസ് വാങ്ങരുത് എന്ന് നിയമം. ബാങ്കിങ് മേഖലയെ തര്‍ക്കാന്‍തന്നെയാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ക്രമേണ ഗ്രാമപ്രദേശങ്ങളിലെ ശാഖകള്‍ അടച്ചു പൂട്ടും. ബിസികള്‍ രംഗം തകര്‍ക്കും. ഇടപാടുകാര്‍ ബുദ്ധിമുട്ടിലാകും. ജനങ്ങളോടും രാജ്യത്തോടും ഉത്തരവാദിത്തമുള്ള ഭരണകൂടം ബാങ്കിങ് സേവനം ഗ്രാമങ്ങളില്‍ വ്യാപിപ്പിക്കണം. ധനകാര്യ ഉള്‍ച്ചേര്‍ക്കല്‍ എന്ന പേരില്‍ ആഘോഷിക്കുന്നതിനു പകരം ജനകീയ ബാങ്കിങ് സമ്പ്രദായം നടപ്പാക്കി ഓരോ ഇന്ത്യക്കാരനും ബാങ്കിങ്ങിന്റെ ഗുണഫലം ലഭ്യമാക്കുകയാണ് വേണ്ടത്. ഇടപാടുകാരെ ദോഷകരമായി ബാധിക്കുന്ന നടപടികളുമായി അധികാരികള്‍ മുന്നോട്ടുപോകുകയാണ്. ഏറ്റവും ഒടുവിലായി ധനകാര്യ ഉള്‍ച്ചേര്‍ക്കലിന്റെ പേരില്‍ 2000ല്‍ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ ഡഹേൃമ ൊമഹഹ യൃമിരവലെ തുടങ്ങാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഈ ശാഖയുടെ നടത്തിപ്പും സ്വകാര്യവ്യക്തിക്കാണ്. അടുത്ത ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥര്‍ ആഴ്ചയിലൊരു ദിവസം വന്ന് പരിശോധിക്കും. കുത്തകകള്‍ക്ക് ബാങ്കിങ് സേവനം കൈമാറുന്നത് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വന്‍കിട സ്വകാര്യ ബാങ്കുകള്‍ തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ ഇവിടെ ബാങ്കുകള്‍തന്നെ സ്വകാര്യ വ്യക്തികളെയും കോര്‍പറേറ്റുകളെയും ഏല്‍പ്പിക്കുകയാണ്. മുഴുവന്‍ ജനങ്ങളും പ്രതിഷേധം ഉയര്‍ത്തണം. ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് കൂട്ടുനില്‍ക്കരുത്. ബാങ്കുകളെ വിഴുങ്ങാന്‍ കോര്‍പറേറ്റുകളെ അനുവദിക്കരുത്.

*
കെ ജി സുധാകരന്‍

Wednesday, March 12, 2014

Who is Robbing the Banks?

ON the eve of the declaration of the schedule for general elections in 2014, P Chidambaram, finance minister in the outgoing UPA government, chose to meet the chief executives of India’s public sector banks. The cynical would argue that this must be a last attempt to get the banks to dole out some more sops before the election date. If that were to impress a section of the electorate at all, it is a clever strategy. The government can be seen as benefiting some, without running foul of the Election Commission’s pre-election Code of Conduct.

But one factor is likely to constrain the finance minister, if this were indeed his intent. That is the large amount of non-performing loans and restructured loans in the public banking sector, which has substantially increased their vulnerability. As a result, banks are increasingly unwilling to lend to any but the best customers. That vulnerability grabbed headlines when the United Bank of India reported that non-performing loans had risen from just Rs 2,964 crore at the end of March last year to Rs 8,546 crore in December. The bank had been under-reporting its NPAs, necessitating investigation. Charges of bad governance, malpractice, related party transactions and insider trading are rife. As the inquiries began, the chief of the bank who had been appointed only in April last year decided to step down in February.

INDIAN BANKING AT ITS VULNERABLE WORST

United Bank’s predicament is particularly bad, but few deny that Indian banking is currently at its vulnerable worst since the restructuring and recapitalisation that accompanied the financial reform was completed by the middle of the last decade. Voices from within both the finance ministry and the Reserve Bank of India have been expressing concern and calling on banks to do more to hold down the share of non-performing loans in total advances and recover as much as possible of the loans that were in default.

This surprises some because “financial reform” was seen as having corrected many of the weaknesses that led to rising NPAs in the banking sector. Reform was based on the principle that pre-liberalisation India was characterised by “financial repression”, involving large-scale State control over financial prices and financial activity. Bank resources were pre-empted and directed to sectors considered “priority”. This, it was argued, not only capped the rates that banks could charge their customers, but also resulted in larger volumes of non-performing loans because of exposure to weak sectors like agriculture and the small scale sector. The casualty was healthy intermediation, with banks unable to direct resources to the best and highest-yielding projects. The result was low profitability and higher NPAs.

Thus, reform partly involved redefining what constituted priority lending (including in its ambit large, input-supplying firms and certain kinds of loans for personal housing, for example), as well as giving banks greater flexibility and autonomy in deciding what they did with the resources they mobilised. However, the share of credit required to be lent to sectors categorised as priority remained at 40 per cent of total advances.

This led up to the view that the reason why NPAs in the banking system have been on the rise in recent times is the pressure to stick with priority lending. Like a lot else of the “introspective reasoning” that underlies economic argumentation under liberalisation—which leads to wrong assertions such as that markets are efficient and allocate resources best and that deficient or inferior economic outcomes are the result of policy measures such as subsidies to the poor and priority sector lending—this is not based on evidence. That comes through from a number of features of the vulnerability of India’s banks revealed in answers to parliamentary questions tabled in the December 2013 session of parliament.

The first (revealed in answer to parliamentary question no. 283 tabled in the Lok Sabha on December 6, 2013) was that between the periods ending March 2011 and September 2013, the ratio of gross NPAs to gross advances in public sector, old private sector and new private sector banks put together, rose rather sharply from 2.4 per cent to 4.3 per cent. Further, an overwhelmingly high share of the increase in absolute NPAs was on account of NPAs in public sector banks. While the share of the public sector banks in the increase in advances between end-March 2011 and end-September 2013 was 76 per cent, their share in the increase in absolute NPAs was 96 per cent. The ratio of gross NPAs to advances even declined in the case of the new private sector banks. This seems to strengthen the view that it is the State-controlled public sector that is the problem, requiring disinvestment in addition to financial reform to correct it.

BIG DEFAULTERS ARE MAINLY CORPORATES

Is the use of the public sector banks to deliver more credit to agriculture and the medium and small scale industries or to push priority sector lending in general responsible for this tendency? The evidence says it is not. More than 80 per cent of the increase in the ratio of non-performing assets to advances is on account of NPAs located in the non-priority sector. While there has been some increase in NPAs in advances to agriculture and the MSMEs, these are small in comparison. And as the All India Bank Employees Association has revealed, the big defaulters are mainly corporates.

Was the problem the flexibility and autonomy given to public sector banks managers under liberalisation that they were unable to handle? Here too, the answer seems to be no. One of the notable features of bank lending has been the sharp increase in the share of advances directed to the infrastructural sector. In fact, (according to figures from answer to question no 1584 tabled in the Lok Sabha on December 13, 2013), even in the short period between March-end 2011 and September-end 2013 the share of lending to infrastructure in the total advances of public sector, old private sector and new private sector banks put together rose from 13.2 to 15.7 per cent. Moreover, public sector banks account for as much as 86-88 per cent of the advances of the three segments of domestic banking to the infrastructural area.

On the other hand, there is evidence that many infrastructural companies are not delivering the revenues and surpluses that they were expected to yield, resulting in defaults in payments of interest and amortisation due on bank credits, leading to debt restructuring and subsequent default. As at the end of March 2013, 23 per cent of all debt restructured under the corporate debt restructuring (CDR) mechanism was to infrastructural projects.

There is no reason why when provided flexibility and autonomy, public sector bank managers would use the money of their depositors and rush to lend such large sums to capital intensive projects, loans to which are known to be more risky and more illiquid. The fact is, the idea that financial reform leads to less intervention and increases the flexibility and autonomy of public sector bank managers is a myth. What is worse under liberalisation is that, since the government wants to promote private entry into the infrastructural area, either independently or under the PPP framework, it has been pressurising the public banking system to support that process. The result has been much higher public, when compared to private, bank exposure to infrastructure. This makes high NPAs in the public sector a consequence of the pursuit of the liberalisation agenda by the government rather than the failure of public sector bank managers per se.

It is this, rather than priority sector lending, that is among the principal factors explaining the growing vulnerability of India’s public banking system.

*
C P Chandrasekhar People's Democracy

Tuesday, February 25, 2014

ബാങ്കിംഗ്‌ നിയമഭേദഗതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും

ലോകത്ത്‌ സമാനതകൾ ഇല്ലാത്ത ഒരു ബാങ്കിംഗ്‌ സംവിധാനമാണ്‌ ഇന്ത്യയിൽ പടുത്തുയർത്തപ്പെട്ടത്‌. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ നിർണ്ണായകമായ പങ്ക്‌ വഹിക്കാൻ ബാങ്കുകൾക്ക്‌ കഴിയത്തക്കവിധത്തിലാണ്‌ ബാങ്കിംഗ്‌ നിയമങ്ങൾക്ക്‌ ഭരണകൂടം രൂപം കൊടുത്തത്‌. ഇതിനായി നിരവധി നിയമങ്ങൾ പാർലമെന്റിന്റെ അംഗീകാരത്തോടെ കൊണ്ടുവരപ്പെട്ടു. ഓരോ ഘട്ടങ്ങളിലും വളരെ ഗൗരവകരമായ ചർച്ചകൾ പാർലമെന്റിൽ നടത്തിക്കൊണ്ടാണ്‌ ഈ നിയമങ്ങൾ കൊണ്ടുവന്നത്‌. ഇതിന്റെ ഫലമായി ബാങ്കുകളുടെ മേൽ വലിയ സാമൂഹ്യ നിയന്ത്രണങ്ങൾ ഉണ്ടായി. സ്വകാര്യ ബാങ്കുകൾ പോലും സമാഹരിക്കുന്ന നിക്ഷേപങ്ങൾ തങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താൻ ഉടമകൾക്ക്‌ കഴിയാതായി. ബാങ്കുകൾ തകർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കുന്നതിനും വികസനപ്രവർത്തനങ്ങൾക്ക്‌ ആഭ്യന്തര വിഭവസമാഹരണം നടത്താനും ഇതുവഴി കഴിഞ്ഞു. രാജ്യത്ത്‌ വികസനമുണ്ടായതോടൊപ്പം ബാങ്കുകളും വളർന്നു. കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും ചെറുകിട വ്യവസായികൾക്കും കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിച്ചതോടെ കാർഷിക വ്യവസായ-വ്യാപാരമേഖലകൾ വളർന്നു.

എന്നാൽ 1991 ൽ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ബാങ്കിംഗ്‌ മേഖലയിലെ പരിഷ്ക്കാരങ്ങളും ആരംഭിച്ചു. നരസിംഹം കമ്മറ്റി മുതൽ രഘുറാം രാജൻ കമ്മറ്റി വരെയുള്ള പഠന കമ്മറ്റികൾ ഇന്ത്യൻ ബാങ്കിംഗ്‌ മേഖലയുടെ അലകും പിടിയും മാറത്തക്കവിധത്തിലുള്ള പരിഷ്ക്കാരങ്ങൾ നിർദ്ദേശിച്ചു. മുൻഗണനാ വായ്പകൾ നിർത്തലാക്കുക, നഷ്ടത്തിലാണെന്നു പറഞ്ഞുകൊണ്ട്‌ പൊതുമേഖലാ ബാങ്കുകൾ പൂട്ടുക, പൊതുമേഖലാ ബാങ്കുകളുടെ ലയനങ്ങൾ നടത്തി എണ്ണം കുറയ്ക്കുക, പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരി പങ്കാളിത്തം 33 ശതമാനമായി കുറയ്ക്കുക തുടഹ്ങ്ങിയ വളരെ പ്രതിലോമകരമായ നിരവധി നിർദ്ദേശങ്ങൾ ഇവയിൽ ഉണ്ടായിരുന്നു. ബാങ്ക്‌ ജീവനക്കാർ ബാങ്കിനകത്തും ഇടതുപക്ഷ പാർട്ടികൾ തെരുവിലും വലിയ പ്രതിരോധമുയർത്തിയത്‌ കാരണം ഈ നടപടികൽ പലതുമവർക്ക്‌ നടപ്പിലാക്കാനായില്ല.

ബാങ്കിംഗ്‌ മേഖലയിൽ നിലനിന്നിരുന്ന നിയമങ്ങൾ ഈ പരിഷ്ക്കാരങ്ങൾക്ക്‌ വിലങ്ങുതടിയായി നിന്നു. ഒന്നാം യു.പി.എ. സർക്കാരിന്റെ ഭരണകാലയളവിൽ ബാങ്കിംഗ്‌ നിയമങ്ങളെ പരിഷ്ക്കാരങ്ങൾക്കനുസൃതമായി എങ്ങനെയൊക്കെ മാറ്റണമെന്ന്‌ പരിശോധിക്കാനായി ജസ്റ്റിസ്‌ ശ്രീകൃഷ്ണ അദ്ധ്യക്ഷനായി Financial Sector Legislative Reforms Commission നെ നിയോഗിക്കുകയുണ്ടായി. കമ്മീഷൻ രാജ്യത്ത്‌ നിലനിൽക്കുന്ന പ്രധാന ബാങ്കിംഗ്‌ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട്‌ റിപ്പോർട്ട്‌ നൽകിയതിനെ തുടർന്ന്‌ രണ്ടാം യു.പി.എ. സർക്കാർ ഇത്‌ പരിഗണിച്ചുകൊണ്ട്‌ രാജ്യത്തെ പ്രധാനപ്പെട്ട എട്ടു ബാങ്കിംഗ്‌ നിയമങ്ങളെ ഒറ്റയടിക്ക്‌ പരിഷ്ക്കരിക്കാൻ കഴിയത്തക്കവിധത്തിൽ ബാങ്കിംഗ്‌ നിയമ(ഭേദഗതി) നിയമം ലോക്സഭയിൽ അവതരിപ്പിക്കുകയും 2012 ഡിസംബർ 18 ന്‌ പാസ്സാക്കുകയും ചെയ്തു.

താഴെ പറയുന്ന നിയമങ്ങളാണ്‌ ഒറ്റയടിക്ക്‌ ഭേദഗതി ചെയ്യപ്പെട്ടത്‌.

1.    1949 ലെ ബാങ്കിംഗ്‌ റെഗുലേഷൻ നിയമം.
2.    1955 ലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നിയമം.
3.    1959 ലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (സബ്സിഡിയറി ബാങ്കുകൾ) നിയമം.
4.    1970 ലെ ബാങ്ക്‌ ദേശസാൽക്കരണ നിയമം (14 ബാങ്കുകൾ).
5.    1980 ലെ ബാങ്ക്‌ ദേശസാൽക്കരണ നിയമം (6 ബാങ്കുകൾ).
6.    1976 ലെ റീജിണൽ റൂറൽ ബാങ്ക്സ്‌ നിയമം.
7.    2002 ലെ ബഹു സംസ്ഥാന സഹകരണ സംഘ നിയമം.
8.    സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങൾ.

2002 ലെ കോംപറ്റീഷൻ നിയമത്തിലെ ഒരു വകുപ്പിന്റെ ഭേദഗതി ബിൽ പാസ്സാക്കുന്ന സന്ദർഭത്തിൽ ഉപേക്ഷിച്ചു. ബാങ്ക്‌ ലയനങ്ങൾക്ക്‌ കോംപറ്റീഷൻ കമ്മീഷൻ അനുമതി ആവശ്യമില്ല എന്ന ഭേദഗതിയാണ്‌ ഇതുമൂലം ഒഴിവായത്‌. ബി.ജെ.പി.യുടെ പിന്തുണ നേടാൻ ഉണ്ടാക്കിയ ഒത്തുതീർപ്പ്‌ ഫോർമുലയാണിത്‌. അതുകൂടാതെ തന്നെ ലയനങ്ങൾക്കാക്കം കൂട്ടാനുള്ള നടപടികൾ ഭേദഗതികളിലുണ്ട്‌. നിയമഭേദഗതിയുടെ പരമമായ ലക്ഷ്യങ്ങൾ രണ്ടാണ്‌. ഒന്ന്‌, പൊതുമേഖലാ ബാങ്കുകളുടെ പൊതു ഉടമസ്ഥതയും നിയന്ത്രണവും സ്വകാര്യ മൂലധന താൽപര്യങ്ങൾക്കനുകൂലമായി വിട്ടൊഴിയുക, രണ്ട്‌, ഇന്ത്യയിലെ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച്‌ വൻകിട ബാങ്കുകളാക്കി മാറ്റുക.

2008 ലെ ആഗോള സാമ്പത്തിക തകർച്ചയിൽ നിന്ന്‌ ഇന്ത്യൻ ധനകാര്യ മേഖലയെ കാത്തുപരിപാലിച്ചത്‌ ബാങ്കുകളുടെ പൊതു ഉടമസ്ഥതയും റിസർവ്വ്‌ ബാങ്കിന്റെ ശക്തമായ നിയന്ത്രണവുമാണ്‌. ഈ രണ്ട്‌ അനുകൂല ഘടകങ്ങളെയും സ്വയം കൈവെടിയുകയാണ്‌ നിയമഭേദഗതിയുടെ ഒന്നാമത്തെ ലക്ഷ്യം.

ബാങ്കുകൾ നമ്മുടെ സമ്പദ്ഘടനയുടെ നാഡീ ഞരമ്പുകളാണ്‌. സമ്പദ്ഘടനയുടെ എല്ലാഭാഗത്തേക്കും പണം എത്തുന്നത്‌ ഈ സംവിധാനത്തിലൂടെയാണ്‌. ലാഭാധിഷ്ഠിതമായ ഊഹക്കച്ചവടരംഗത്തേക്ക്‌ ബാങ്കുകൾ കേന്ദ്രീകരിച്ചാൽ ഉൽപാദനമേഖല തകർച്ചയിലേക്ക്‌ നീങ്ങും. റിസർവ്വ്‌ ബാങ്കിന്റെ നിയന്ത്രണങ്ങൾ കുറയ്ക്കുമ്പോൾ ഇതാണ്‌ സംഭവിക്കുക. അമേരിക്കയിലും, യൂറോപ്പിലുമൊക്കെ സാമ്പത്തിക തകർച്ചയ്ക്ക്‌ വഴിവച്ചത്‌ ബാങ്കുകളെ കയറൂരിവിട്ടതാണ്‌.

ബാങ്കിംഗ്‌ ലയനങ്ങൾ ശക്തിപ്പെടുത്തലാണ്‌ നിയമഭേദഗതികളുടെ രണ്ടാമത്തെ ലക്ഷ്യം. കേവലം പൊതുമേഖലാ ബാങ്കുകളുടെ ലയനം കൊണ്ടുവന്നിരിക്കുന്ന നടപടിയല്ലിത്‌. പൊതുമേഖലാ ബാങ്കുകളും നാടനും മറുനാടനുമായ സ്വകാര്യ ബാങ്കുകളും തമ്മിൽ ലയിക്കാനവസരമൊരുക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇന്ത്യൻ ബാങ്കിംഗ്‌ മേഖല താമസംവിനാ വിദേശകുത്തക ബാങ്കുകളുടെ കൈപ്പിടിയിലൊതുങ്ങുന്നതിനാണിത്‌ വഴിവെക്കുക.

എന്തിനാണിത്ര പൊതുമേഖലാ ബാങ്കുകൾ എന്ന ചോദ്യമുയർത്തുന്ന കേന്ദ്രസർക്കാർ പുതിയ ബാങ്കുകൾ തുടങ്ങാൻ കോർപ്പറേറ്റുകൾക്ക്‌ ലൈസൻസ്‌ നൽകുകയാണ്‌. പണ്ട്‌ ബാങ്കുകൾ നടത്തിയിരുന്ന കുത്തകകൾ എല്ലാംതന്നെ ബാങ്കിംഗ്‌ ലൈസൻസിന്‌ അപേക്ഷ  സമർപ്പിച്ചിട്ടുണ്ട്‌. വൻതോതിൽ കിട്ടാക്കടങ്ങൾ വരുത്തിയിട്ടുള്ള കുത്തകകൾ വരെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ലയനം വഴി വൻകിട ബാങ്കുകളെ സൃഷ്ടിക്കലല്ല ബഹുരാഷ്ട്ര കുത്തകകൾക്ക്‌ ഇന്ത്യൻ ബാങ്കിംഗ്‌ മേഖല കൈപ്പിടിയിലൊതുക്കാൻ സഹായിക്കുകയാണ വരുടെ ലക്ഷ്യം.

വോട്ടവകാശ പരിധിയുയർത്തിയതാണ്‌ ബാങ്കിംഗ്‌ നിയമഭേദഗതിയിലെ പ്രധാന മാറ്റം. ദേശസാൽകൃത ബാങ്കുകളിലെ സ്വകാര്യ വോട്ടവകാശപരിധി ഒരു ശതമാനത്തിൽ നിന്നും 10 ശതമാനമായിട്ടാണ്‌ ഉയർത്തിയത്‌. പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരി ഓഹരിവിൽപ്പന വഴി കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ട ഭേദഗതി വലിയ പ്രത്യാഘാതങ്ങൾക്ക്‌ വഴിവെക്കും. സ്വകാര്യ, വിദേശ ഓഹരിയുടമകൾ ബാങ്കുകളുടെ ബോർഡിൽ കയറിപ്പറ്റുകയും ബാങ്കുകളുടെ പ്രവർത്തനരീതിയിൽ മാറ്റംവരുത്തുകയും ചെയ്യും. ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത തന്നെ നഷ്ടമാവും. ഇതിനകം ഇന്ത്യയിലെ 10 പൊതുമേഖലാ ബാങ്കുകളിൽ വിദേശികൾക്ക്‌ 8 ശതമാനം മുതൽ 15 ശതമാനം വരെ ഓഹരിയുണ്ട്‌. നിയമഭേദഗതി വരുന്നതിനു മുമ്പുതന്നെ വിദേശികൾക്ക്‌ ഇത്രമാത്രം നമ്മുടെ ബാങ്കുകളിൽ നുഴഞ്ഞുകയറാൻ സാധിച്ചത്‌ വളരെ ഗൗരവതരമായി കാണേണ്ടതുണ്ട്‌.

സ്വകാര്യ ബാങ്കുകളിലെ സ്ഥിതി വളരെ ഗുരുതരമാണ്‌. വിദേശികൾക്ക്‌ 74 ശതമാനം വരെ ഓഹരികൾ സ്വകാര്യ ബാങ്കുകളിൽ കൈയ്യടക്കാനാവും. ഇതുവരെ സ്വകാര്യ ബാങ്കുകളിൽ 74 ശതമാനം ഓഹരിയുണ്ടായാലും പരമാവധി 10 ശതമാനം വോട്ടവകാശമേ ലഭിച്ചിരുന്നുള്ളു. ഇത്‌ പുതിയ നിയമഭേദഗതിയിലൂടെ 26 ശതമാനമായുയർത്തി. ആനുപാതിക വോട്ടവകാശം കൊണ്ടുവരാനാണ്‌ യു.പി.എ. സർക്കാർ ശ്രമിച്ചത്‌. വ്യാപകമായ എതിർപ്പു കാരണം 26 ശതമാനമാക്കി ചുരുക്കിയതാണ്‌. രണ്ടു കുത്തകകൾ ശ്രമിച്ചാൽ തന്നെ ഒരു സ്വകാര്യ ബാങ്കിനെ തങ്ങളുടെ വരുതിയിൽ നിർത്താൻ കഴിയും എന്നതാണ്‌ നിയമഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സ്ഥിതി.

റിസർവ്വ്‌ ബാങ്കിന്റെ അനുമതിയോടെ മേലിൽ ആർക്കും അഞ്ചുശതമാനത്തിലധികം ഓഹരികളും വോട്ടവകാശവും നേടാനാവും എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥയുണ്ട്‌. പടിപടിയായി പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇത്‌ കുത്തകകൾക്ക്‌ അവസരമൊരുക്കും.

ബാങ്കിംഗ്‌ നിയമഭേദഗതിയിലൂടെ ഏറ്റവും വലിയ പ്രത്യാഘാതമുളവാക്കാൻ പോകുന്നത്‌ അംഗീകൃത കടപ്പത്രത്തിന്റെ നിർവ്വചനം വിപുലീകരിച്ചതാണ്‌. വൻകിട കോർപ്പറേറ്റ്‌ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളും മേലിൽ അംഗീകൃത സെക്യൂരിറ്റിയുടെ നിർവ്വചനത്തിൽ ഉൾപ്പെടും. ഇത്‌ രാജ്യത്തെ വികസനപ്രവർത്തനങ്ങളെയാകെ അട്ടിമറിക്കും. ബാങ്കുകളിൽ നിന്നും കടപ്പത്രം മുഖേന സമാഹരിക്കുന്ന പണമാണ്‌ സർക്കാർ വികസനപ്രവർത്തനങ്ങൾക്കും പഞ്ചവത്സര പദ്ധതികൾക്കുമായി ഉപയോഗപ്പെടുത്തുന്നത്‌. രാജ്യത്ത്‌ കൃഷിയും, ജലസേചന സൗകര്യങ്ങളും, വൈദ്യുതിയുല്‍പ്പാദനവും, പശ്ചാത്തല വികസനവുമൊക്കെ ഇത്തരത്തിൽ സമാഹരിച്ച പണം വഴിയാണ്‌ നടത്തിയിരുന്നത്‌. നിയമഭേദഗതിയിലൂടെ ബാങ്കുകളിലെ നിക്ഷേപം കുത്തകകൾക്ക്‌ സമാഹരിക്കാനാണ്‌ അവസരം ഒരുക്കിക്കൊടുക്കുന്നത്‌. സർക്കാരിന്റെ ആഭ്യന്തര വിഭവ സമാഹരണത്തിനുള്ള മാർഗ്ഗമാണിവിടെ അടയ്ക്കുന്നത്‌. കൂടുതൽ വിദേശമൂലധനത്തെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണിതുവഴി ഉണ്ടാകാൻ പോകുന്നത്‌. എഴുപതുകളുടെ അവസാനം സാമ്രാജ്യത്വ ഉപാധികൾ തള്ളിക്കളഞ്ഞുകൊണ്ട്‌ ബാങ്കുകളെ ദേശസാൽക്കരിച്ചുകൊണ്ട്‌ ആഭ്യന്തരവിഭവ സമാഹരണം നടത്തിയ ശ്രീമതി. ഇന്ദിരാഗാന്ധിയുടെ നടപടിയാണ്‌ പിൻമുറക്കാർ തള്ളിപ്പറയുന്നത്‌.

രണ്ടു നിയമഭേദഗതികൾ കൂടി യു.പി.എ. സർക്കാറിന്റെ പരിഗണനയിലുണ്ട്‌. ഗ്രാമീണബാങ്കുകളെ ബാധിക്കുന്ന RRB നിയമഭേദഗതിയും, നബാർഡ്‌ നിയമഭേദഗതിയുമാണ്‌. നിലവിൽ ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരി സ്പോൺസർ ബാങ്കിനും 35 ശതമാനം ഓഹരി കേന്ദ്രസർക്കാരിനും 15 ശതമാനം ഓഹരി സംസ്ഥാനസർക്കാരുകൾക്കുമാണുള്ളത്‌. 2013 ഏപ്രിൽ 24 ന്‌ പാര്‍ലമെന്റിൽ അവതരിപ്പിച്ച ആർ.ആർ.ബി. നിയമഭേദഗതിയിൽ ലക്ഷ്യമിടുന്നത്‌ ഗ്രാമീണ ബാങ്കുകളുടെ മൂലധനം 50 കോടിയിൽ നിന്നും 500 കോടിയാക്കി മാറ്റാനും, ഗ്രാമീണ ബാങ്കുകളുടെ 49 ശതമാനം ഓഹരികൽ സ്വകാര്യമേഖലയ്ക്ക്‌ കൈമാറാനുമാണ്‌. ബില്ലിൽ പറയുന്നത്‌ കേന്ദ്രസർക്കാരിനും, സ്പോൺസർ ബാങ്കിനും കൂടി 51 ശതമാനം ഓഹരി മതിയെന്നാണ്‌.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഓഹരി പങ്കാളിത്തം ഗ്രാമീണ ബാങ്കിൽ അവസാനിപ്പിക്കാനാണ്‌ ബിൽ ലക്ഷ്യമിടുന്നത്‌. 49 ശതമാനം ഓഹരി കൈപ്പിടിയിലൊതുക്കുന്നവരുടെ പ്രതിനിധികൾ ഡയറക്ടർ ബോർഡിൽ കയറിക്കൂടുകയും ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യും. ഇതോടൊപ്പം തന്നെ കോർപ്പറേറ്റുകൾക്ക്‌ ഗ്രാമീണ ബാങ്കുകളെ ഏറ്റെടുക്കാനും അവസരമൊരുക്കുമെന്ന്‌ ധനമന്ത്രിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു.

നബാർഡ്‌ നിയമഭേദഗതി

2010 സെപ്തംബർ 16 ന്‌ കേന്ദ്രസർക്കാർ പുറത്തിറക്കിയ നോട്ടിഫിക്കേഷനിലൂടെ റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (RBI) കൈവശമുണ്ടായിരുന്ന നബാർഡിന്റെ 72.5% ഓഹരികളിൽ നിന്ന്‌ 71.5% ഓഹരികൾ കേന്ദ്രസർക്കാരിന്‌ കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. നബാർഡിന്റെ മുഴുവൻ ഓഹരികളും കേന്ദ്രസർക്കാരിലേക്ക്‌ മാറ്റണമെന്ന തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ കൈമാറ്റം നടന്നത്‌. ഇതോടെ നബാർഡിന്റെ ഓഹരികളുടെ 99 ശതമാനവും കേന്ദ്രസർക്കാറിന്റെ കൈവശമായി. ഞആക യുടെ പക്കൽ ഒരു ശതമാനവും.

ഈ ഒരു ശതമാനം ഓഹരി കൂടി കേന്ദ്രസർക്കാറിന്‌ കൈമാറണമെങ്കിൽ നബാർഡ്‌ ആക്ടിൽ ഭേദഗതി വരുത്തണം. ഈ ഉദ്ദേശത്തോടെ നബാർഡ്‌ (ഭേദഗതി) ബിൽ 2013 കഴിഞ്ഞ ബജറ്റ്‌ സമ്മേളന സമയത്ത്‌ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു. ബിൽ സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ പരിഗണനയിലാണ്‌.

ബില്ലിൽ നബാർഡിന്റെ മൂലധനം 5,000 കോടിയിൽ നിന്നും 20,000 കോടിയായി ഉയർത്തുന്നതിനുള്ള നിർദ്ദേശമുണ്ട്‌. എന്നാൽ ഇതിനായി അധികം വേണ്ടിവരുന്ന 15,000 കോടി രൂപയുടെ സ്രോതസ്സിനെക്കുറിച്ച്‌ ബില്ലിൽ ഒരു സൂചനയുമില്ല. നബാർഡിന്റെ 49% വരെ ഓഹരികൾ വിപണിയിലേയ്ക്ക്‌ തിരിച്ചുവിടാമെന്ന്‌ ഇപ്പോൾ തന്നെ നിലനിൽക്കുന്ന നബാർഡ്‌ ആക്ടിലെ വ്യവസ്ഥയുമായി ഇതിനെ ചേർത്ത്‌ വായിക്കുമ്പോൾ ഈ 15,000 കോടി രൂപയുടെ ഒരു ഭാഗം സ്വകാര്യമേഖലയിൽ നിന്നായിരിക്കില്ലേ സ്വരൂപിക്കപ്പെടുക എന്ന സംശയം ബലപ്പെടുന്നുണ്ട്‌.

മാത്രവുമല്ല, ഇന്ത്യയിലെയോ ഏതെങ്കിലും വികസ്വര രാജ്യങ്ങളിലെയോ ഗ്രാമീണ-കാർഷികമേഖലകളെക്കുറിച്ച്‌ ലേശം പോലും അവബോധമോ അനുഭവങ്ങളോ ഇല്ലാത്ത അമേരിക്കൻ കമ്പനിയായ ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പിന്റെ (BCG) നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2010 മുതൽ നബാർഡിൽ ഒരു പുന:ക്രമീകരണം (repositioning) നടക്കുകയാണ്‌. കൺസൾട്ടിംഗ്‌ ഫീസായി നബാര്‍ഡ്‌ ബി.സി.ജി.യ്ക്ക്‌ നൽകിയത്‌ 20 കോടിയോളം രൂപയാണ്‌. എന്നാൽ ഇത്രയും വലിയ തുക കൈപ്പറ്റിയ ബി.സി.ജി. നബാർഡിന്‌ ഒരു വരിപോലും റിപ്പോർട്ടായി എഴുതി നൽകിയിട്ടില്ല. ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ ചില ഉൾക്കാഴ്ചകൾ (insights) മുന്നോട്ടു വയ്ക്കുക മാത്രമാണ്‌ ചെയ്തത്‌. ഈ ഉൾക്കാഴ്ചകൾ എല്ലാം തന്നെ ഗ്രാമീണ പുരോഗതിക്കായി വായ്പയും സേവനവും ലഭ്യമാക്കുക എന്ന നബാർഡിന്റെ സ്ഥാപക ലക്ഷ്യത്തെ തന്നെ മാറ്റിമറിച്ച്‌, സ്വകാര്യമേഖലയിലെ വൻകുത്തകകളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സ്ഥാപനമായി ഇതിനെ മാറ്റുന്നതിനെ പിൻതുണക്കുന്നവയാണ്‌. ബി.സി.ജി.യുടെ ഉൾക്കാഴ്ചകളും ഓഹരി 20,000 കോടി രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നബാർഡ്‌ ബില്ലിലെ ഭേദഗതികളും നബാർഡിനെ സ്വകാര്യവത്ക്കരണത്തിന്റെ പാതയിലേക്ക്‌ കൊണ്ടുപോകുന്നതിനാണ്‌ ശ്രമിക്കുന്നത്‌.

കാർഷികമേഖലയേയും ഗ്രാമീണ ജനതയേയും വളരെ പ്രതികൂലമായി ബാധിക്കുന്ന നടപടികളാണ്‌ ഗ്രാമീണ ബാങ്ക്‌ നിയമഭേദഗതിയും നബാർഡ്‌ നയിമഭേദഗതിയും. ഈ നിയമഭേദഗതികളോടെ നമ്മുടെ രാജ്യത്ത്‌ നാം വളർത്തിയെടുത്ത സാമൂഹ്യ ബാങ്കിംഗ്‌ എന്ന സങ്കൽപ്പം തന്നെ തകർന്നടിയുകയാണ്‌. ചൈനയേ പോലുള്ള രാജ്യങ്ങൾ പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കാനും അവയെ ഉപയോഗപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടത്തുന്നതും നമ്മുടെ ഭരണാധികാരികൾ കാണുന്നില്ല. അവർ ബാങ്കിംഗ്‌ മേഖല കൂടി സാമ്രാജ്യത്വ കുത്തകകൾക്ക്‌ അടിയറ വെക്കാനുള്ള പരിശ്രമത്തിലാണ്‌. വമ്പിച്ച പ്രതിഷേധം ഇത്തരം നടപടികൾക്കെതിരെ രാജ്യത്ത്‌ വളർന്നുവരണം. നിയമം ഭേദഗതി ചെയ്താലും ഇതൊന്നും നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക്‌ പ്രക്ഷോഭങ്ങൾ വളർന്നുവരണം. 1991 മുതൽ ബി.ഇ.എഫ്‌.ഐ. അതിനാണ്‌ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

നവലിബറൽ നയങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

നവലിബറൽ നയങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

രണ്ട്‌ പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക്‌ ഏൽപ്പിച്ചിരിക്കുന്ന ആഘാതങ്ങൾ അതീവഗുരുതരമാണ്‌.  ധനമൂലധനം ചെലുത്തുന്ന സമഗ്രമായ ആധിപത്യത്തിന്റെ ഫലമായി രാജ്യത്തെ ജനാധിപത്യവും, ജനാധിപത്യ സ്ഥാപനങ്ങളും അതീവ ദുർബ്ബലമായിരിക്കുന്നു.

1991-ൽ വിദേശ നാണ്യശേഖരം ശൂന്യമായ സാഹചര്യത്തിന്റെ പേരിലാണ്‌ ഇന്ത്യ പുതിയ സാമ്പത്തിക നയത്തിലേക്ക്‌ ചുവട്‌ മാറ്റിയത്‌.  അതായത്‌ സമ്പദ്‌ വ്യവസ്ഥയിൽ ആവശ്യമായത്ര മൂലധനം സർക്കാരിന്റെ പക്കലില്ലാത്തതുകൊണ്ട്‌ വിദേശനിക്ഷേപങ്ങൾ എല്ലാ മേഖലകളിലേക്കും സ്വാഗതം ചെയ്യുകയെന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌.  അങ്ങനെ സ്വദേശിയും വിദേശിയുമായ മൂലധനത്തിന്‌ സമസ്ത മേഖലകളിലും കടന്നുകയറാനും മുതൽ മുടക്കാനും ലാഭം നേടാനുമുള്ള സ്വാതന്ത്ര്യവും നൽകപ്പെട്ടു.  ഇത്‌ രാജ്യത്ത്‌ വികസനവും, പുരോഗതിയും, മെച്ചപ്പെട്ട ജീവിതനിലവാരവും തൊഴിലുകളും ഉറപ്പ്‌ വരുത്തുമെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം.  ഈ നയംമാറ്റത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി സ്വകാര്യവൽക്കരിക്കപ്പെട്ടു.  1947-ൽ ആവിഷ്കരിച്ച വ്യവസായ നയം ഏറെക്കുറെ പൂർണ്ണമായിത്തന്നെ ഉപേക്ഷിക്കപ്പെട്ടു.  കുടിൽ വ്യവസായങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിങ്ങനെ ഉണ്ടായിരുന്ന വേർതി­രിവുകളും, സംരക്ഷണ ഭിത്തികളും ഇല്ലാതാക്കി.  കുത്തകനിയന്ത്രണ നിയമത്തിനു പകരം വിപണി മത്സരത്തിനുള്ള പുതിയ നിയമം നടപ്പിൽ വരുത്തിക്കൊണ്ട്‌ ഈ മേഖലകളെയൊക്കെ കടുത്ത മത്സരത്തിനു തുറന്നുകൊടുത്തു.  ഇതിന്റെ പരിണിതഫലമായി ദശലക്ഷക്കണക്കിന്‌ കുടിൽ-ചെറുകിട വ്യവസായങ്ങളാണ്‌ തകർന്നത്‌.  കോടിക്കണക്കിന്‌ ആളുകൾക്ക്‌ ജീവസന്ധാരണം നഷ്ടപ്പെട്ടു.

കാർഷിക മേഖലയിൽ പുതിയ സാമ്പത്തികനയം പ്രധാനമായും രണ്ട്‌ തരത്തിലാണ്‌ നടപ്പാക്കപ്പെട്ടത്‌.  ഒന്ന്‌, വിത്തിനും, വളത്തിനും, ജലത്തിനും, വൈദ്യുതിക്കും ലഭിച്ചിരുന്ന സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ അല്ലെങ്കിൽ ഇല്ലാതാക്കൽ.  രണ്ട്‌, പൊതു­മേഖലാ ബാങ്കുകളിൽ നിന്ന്‌ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന വായ്പകൾ നിർത്തലാക്കൽ.  ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചു!  സ്വതന്ത്ര വ്യാപാരക്കരാറുകൾ വഴി വിദേശ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്‌ ഒഴുകി.  വിപണിയിലെ ഇടത്തട്ടുകാരുടെ ചൂഷണവും, സംഭരണ-വിതരണ കാര്യങ്ങളിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ മുതൽ മുടക്കുന്നതിന്‌ സർക്കാർ കൂട്ടാക്കാത്തതും കൂടി ആയപ്പോൾ കാർഷികമേഖല തകർന്നു.  അങ്ങനെ ആത്മഹത്യയിൽ അഭയം തേടിയ ലക്ഷക്കണക്കിന്‌ കൃഷിക്കാരുടെ കഥകൾ നാം ഏറെ കേട്ടുകഴിഞ്ഞു.   ലക്ഷക്കണക്കിന്‌ ചെറുകിട-ഇടത്തരം കൃഷിക്കാർ കർഷകത്തൊഴിലാളികളായി മാറി.  വലിയൊരു വിഭാഗം നഗരമേഖലകളിലേക്ക്‌ കുടിയേറാൻ നിര്‍ബന്ധിതരായി.  രാജ്യത്ത്‌ ശക്തിപ്പെട്ടുവരുന്ന തീവ്രവാദ വിഘടനവാദ പ്രവണതകൾക്ക്‌ തഴച്ചുവളരാൻ വളക്കുറുള്ള മണ്ണൊരുക്കലാണ്‌ ഈ പ്രക്രിയയിലൂടെ നടക്കുന്നത്‌. 

ധനമേഖല പ്രധാന കേളീരംഗം

ബാങ്കിംഗ്‌, ഇൻഷുറൻസ്‌, ഓഹരി, കടപ്പത്ര, പണമേഖലകൾ ഉൾക്കൊള്ളുന്ന ധനമേഖലയാണ്‌ ആഗോളവൽക്കരണ നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കേളീരംഗം.  പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്നതിൽ പരിമിതമായ നേട്ടം മാത്രമേ സർക്കാരിന്‌ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ  എന്ന ധാരണ തീർത്തും തെറ്റാണ്‌.  49 ശതമാനമാണ്‌ സ്വകാര്യ മേഖലയുടെ പങ്കെങ്കിലും, ബാങ്കുകളുടെ നയങ്ങളെ നിർണ്ണായകമായി സ്വാധീനിക്കുന്നത്‌ ഇന്ന്‌ അവരാണ്‌.  ഓരോ വർഷാറുതിയിലും കൂടുതൽ കൂടുതൽ ലാഭവിഹിതം പ്രഖ്യാപിക്കാനുള്ള കടുത്ത സമ്മർദ്ദത്തിലാണ്‌ ബാങ്കുകൾ.  തന്മൂലം ലാഭം കുറഞ്ഞ ബിസിനസ്സുകളിൽ നിന്ന്‌ അടിക്കടി പിൻവാങ്ങുകയും, ലാഭസാദ്ധ്യതയുള്ളതും, എന്നാൽ അപകടം പിടിച്ചതുമായ ഏർപ്പാടുകളിൽ കൂടുതൽ പണം മുടക്കുകയും ചെയ്യുകയാണ്‌ ബാങ്കുകൾ.  ഉൾച്ചേർന്ന വളർച്ചയെക്കുറിച്ച്‌ വായ്തോരാതെ പ്രചാരണം നടത്തുകയും, മറുവശത്ത്‌ എല്ലാ സേവനങ്ങളുടേയും നിരക്ക്‌ ഭീമമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  വായ്പകൾ നിഷേധിച്ചുകൊണ്ട്‌ ജനകോടികളെ ബാങ്കിംഗ്‌ മേഖലയിൽ നിന്ന്‌ പുറന്തള്ളുകയാണ്‌.

ഇൻഷുറൻസ്‌ മേഖലയിൽ സ്വകാര്യ-വിദേശ കമ്പനികൾക്ക്‌ വിപണി തുറന്നുകൊടുത്തുകൊണ്ട്‌ അനാരോഗ്യകരമായ മത്സരത്തിന്‌ കളമൊരുക്കുക മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി നൽകുന്ന പോളിസികൾക്ക്‌ ലഭ്യമായ സർക്കാർ ഗാരന്റി പിൻവലിക്കുകയും ചെയ്യുകയാണ്‌.  എൽ.ഐ.സി പ്രീമിയം ഇനത്തിൽ ശേഖരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയിൽ വലിയ പങ്കും ഓഹരിക്കമ്പോളത്തിലേക്കാണ്‌ ഇപ്പോൾ ഒഴുക്കുന്നത്‌.  ഒരു കാലത്ത്‌ രാജ്യത്തെ പശ്ചാത്തല സൗകര്യ പദ്ധതികൾക്കുവേണ്ടി സർക്കാർ വിനിയോഗിച്ചിരുന്ന ദീർഘകാല ധനസ്രോതസ്സായിരുന്നു ഈ പണം.

രാജ്യത്തെ ആഭ്യന്തര സമ്പാദ്യത്തിന്റെ മുഖഘടകങ്ങളാണ്‌ ബാങ്ക്‌ നിക്ഷേപങ്ങളും, ഇൻഷുറൻസ്‌ പ്രീമിയവും.  ഹ്രസ്വകാല-ഇടക്കാല വായ്പാ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്‌ ബാങ്കുകളും ദീർഘകാല വായപകൾ നൽകിയിരുന്നത്‌ ഇൻഷുറൻസ്‌  ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായിരുന്നു.  എന്നാൽ ഇപ്പോൾ ഈ സ്ഥാപനങ്ങളെല്ലാം വ്യവസായ-കാർഷിക മേഖലകളിൽ നിന്നുള്ള മൂലധനത്തെ ധനമൂലധനമാക്കി മാറ്റുന്ന പ്രക്രിയയിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌.  ആഗോള മുതലാളിത്തം ചെയ്യുന്ന അതേ ധനവൽക്കണ (എശിമിരശമഹശമെശ്​‍ി) പരിപാടിയാണ്‌ ഇന്ത്യൻ ധനമേഖലയിലും ഇപ്പോൾ നടക്കുന്നത്‌. ??

ധനവൽക്കരണ പ്രക്രിയയുടെ ഇതരഘട്ടങ്ങൾ : പ്രൊവിഡന്റ്‌ ഫണ്ട്‌ - പെൻഷൻ പരിഷ്കാരങ്ങൾ

പുതിയ നിയമനിർമ്മാണത്തിലൂടെ കോടിക്കണക്കിന്‌ തൊഴിലാളികളുടെയും ജീവനക്കാരുടെയും പെൻഷൻ ഫണ്ട്‌; ഫണ്ട്‌ മാനേജർമാർ വഴി ഓഹരിക്കമ്പോളത്തിലേക്ക്‌ ഒഴുകിയിറങ്ങുകയാണ്‌.  ഇത്‌ മുഴുവൻ സർക്കാരിന്റെ സ്വന്തം വിഭവമായിരുന്നു.  ഇതുപയോഗിച്ചായിരുന്നു സർക്കാർ രാജ്യത്തെ വികസനക്ഷേമ പ്രവർത്തനങ്ങൾ ഏറെയും നടത്തിയിരുന്നത്‌.  സ്വന്തം ഫണ്ടിന്റെ അപര്യാപ്തത നിമിത്തമാണ്‌ ആഗോളപ്രതിസന്ധിയുടെ ഘട്ടത്തിൽ മിക്ക വികസിത മുതലാളിത്ത രാജ്യങ്ങളിലും ഭരണകൂടങ്ങൾ കാഴ്ച്ചക്കാരായി നിന്നു പോയതെന്ന്‌ പല ധനകാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.  നമ്മളും ആ വഴിയെ തന്നെയാണ്‌ പോകുന്നത്‌.

വിദേശ നാണ്യശേഖരം മെച്ചപ്പെടുത്തലായിരുന്നല്ലോ പുതിയ സാമ്പത്തിക നയത്തിന്റെ ഒരു പ്രഖ്യാപിത അജൻഡ.  ഏതാണ്ട്‌ 270 ബില്യൻ ഡോളറാണ്‌ ഇന്ത്യയുടെ വിദേശ നാണ്യശേഖരം.  അതിൽ 80 ബില്യൻ ഡോളറോളം വ്യാപരക്കമ്മി (കയറ്റുമതി) ഇറക്കുമതികൾ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിന്‌ വേണ്ടിവരും.  ഈ സാമ്പത്തിക വർഷത്തിൽ തിരിച്ചടക്കേണ്ട ഹ്രസ്വകാല വായ്പകൾ ഏതാണ്ട്‌ 172 ബില്യൻ ഡോളർ ആണ്‌.  അതായത്‌, 270 ബില്യൻ ഡോളർ കരുതൽ ശേഖരത്തിൽ 252 ബില്യൻ ഡോളറും ഉടൻ തീരുമെന്നർത്ഥം.  അപ്പോൾ കഴിഞ്ഞ 22 വർഷങ്ങൾ കൊണ്ട്‌ എത്രമാത്രം നേട്ടമാണ്‌ ഈ രംഗത്ത്‌ നാം കൈവരിച്ചത്‌?

യഥാർത്ഥത്തിൽ, ഈ പ്രശ്നത്തിന്‌ കൂടുതൽ ആഴമേറിയ തലങ്ങളുണ്ട്‌.  മൂലധനത്തിന്റെ ആഗോള ഉദ്ഗ്രഥനവും (ശിലേഴൃമശ്​‍ി) വ്യാപനവുമാണല്ലോ ആഗോളവൽക്കരണം.  91-ലെ കുഴപ്പത്തിന്റെ മറ പിടിച്ച്‌ ഈ പ്രക്രിയ നമ്മുടെ രാജ്യത്തേക്ക്‌ കടത്തിക്കൊണ്ടുവരികയാണുണ്ടായത്‌.  കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ ബില്യൻ കണക്കിന്‌ ഡോളർ ഇന്ത്യൻ വിപണിയിലേക്കുവരുകയും, തിരികെപ്പോവുകയും ചെയ്തു.  ഇതിൽ സിംഹഭാഗവും എത്തിയത്‌ ഹ്രസ്വകാല നിക്ഷേപങ്ങളുടെ രൂപത്തിൽ ഓഹരി കമ്പോളത്തിലാണ്‌. നമ്മുടെ ഓഹരിക്കമ്പോളത്തിൽ വിദേശ നിക്ഷേപത്തിന്റെ തോത്‌ ഏകദേശം 65 ശതമാനമാണ്‌. ഇതിന്‌ ലാഭമുണ്ടാക്കിക്കൊടുക്കുന്ന പണി നിർവ്വഹിക്കുന്നതാകട്ടെ എൽ.ഐ.സി അടക്കമുള്ള നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും.  ഓഹരി കമ്പോളം മാന്ദ്യത്തിലായിരിക്കുമ്പോൾ വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടുകയും കമ്പോളം മെച്ചപ്പെടുമ്പോൾ അവർ അത്‌ വിറ്റ്‌ ലാഭം കടത്തുകയും ചെയ്യുന്നു.  ഇങ്ങനെ അവർ വിൽക്കുന്ന ഓഹരി ഉയർന്ന വിലക്ക്‌ വാങ്ങുന്നത്‌ പൊതുമേഖലാ സ്ഥാപനങ്ങളാണ്‌.

പ്രത്യക്ഷനിക്ഷേപത്തിന്റെ രൂപത്തിൽ എത്തുന്ന വിദേശ മൂലധനത്തിൽ നല്ലൊരു പങ്കും ഇന്ത്യയിലെ തന്നെ വ്യവസായികളുടേയും, രാഷ്ട്രീയ­-­ഉ­ദ്യോഗസ്ഥ പ്രമുഖരുടേയും കള്ളപ്പണമാണെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.  നികുതിവെട്ടിപ്പിന്‌ പേരു കേട്ട മൗറീഷ്യസ്‌, കേമാൻ ദ്വീപുകൾ, സിംഗപ്പൂർ, ദുബായ്‌ എന്നി രാജ്യങ്ങളിലൂടെയാണ്‌ ഇതിലേറെയും ഇന്ത്യയിലേക്ക്‌ എത്തുന്നത്‌.  ?യഥാർത്ഥ? വിദേശിയും വരും, അവർ താല്പര്യപ്പെടുന്ന മേഖലകളിൽ സ്വതന്ത്രവിഹാരത്തിന്‌ അവരെ അനുവദിക്കുകയാണെങ്കിൽ.  ആണവോർജ്ജം മുതൽ ബാങ്കിംഗും ഇൻഷുറൻസും ചില്ലറ വ്യാപാരവും, കൃഷിയും വരെയുള്ള മേഖലകളിൽ കണ്ണുംനട്ട്‌, ?ലോബി­യിംഗ്‌ ? നടത്തി അക്ഷമരായി കാത്തിരിക്കുകയാണ്‌ അവർ.  ഏറ്റവും അനുകൂലമായ സന്ദർഭത്തിൽ സർക്കാർ തീരുമാനമെടുക്കുന്നതും കാത്ത്‌. 

ഇന്ത്യയിലേക്കെത്തിയ വിദേശമൂലധനം മറ്റൊരു കുഴപ്പത്തിന്റെ നാന്ദി

രാജ്യത്തിന്റെ ഇറക്കുമതിയിലുണ്ടായ ഭീമമായ വർദ്ധനവിന്റെ ചെലവ്‌ പേറിയത്‌ ഇങ്ങോട്ടെത്തിയ വിദേശമൂലധനമാണ്‌.  കൺസ്യൂമർ ഉൽപ്പന്നങ്ങൾ മുതൽ കൽക്കരി വരെ ഇന്ത്യയിൽ തദ്ദേശിയമായി ലഭ്യമായിരുന്ന അനവധി ഉൽപ്പന്നങ്ങളാണ്‌ നാം ഇറക്കുമതി ചെയ്തു കൂട്ടിയത്‌.  അതുകൂടാതെയാണ്‌ ഇന്ത്യയിലെ പുതുപ്പണക്കാരുടേയും ഉപരി മദ്ധ്യവർഗ്ഗത്തിന്റെയും സമ്പത്ത്‌ സൂക്ഷിക്കാൻ വേണ്ടി വന്‍തോതിലുള്ള സ്വർണ്ണം ഇറക്കുമതി തുടരുകയാണ്‌.  ഇറക്കുമതിയിലെ ഈ കുതിച്ചുചാട്ടം നിമിത്തം കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ വിദേശ വ്യാപാരക്കമ്മി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.  വിപണിയിൽ ധാരാളമായി എത്തിക്കൊണ്ടിരുന്ന വിദേശനിക്ഷേപം ഇതിനുവേണ്ട വിദേശ നാണ്യം പ്രദാനം ചെയ്തിരുന്നതുകൊണ്ട്‌ സർക്കാർ, വളരുന്ന കറന്റ്‌ എക്കൗണ്ട്‌ കമ്മിയെ തീരെ അവഗണിക്കുകയാണുണ്ടായത്‌.  എന്നാലിപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ക്ഷീണിതമായിത്തീരുകയും, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടെടുപ്പിന്റെ ചില ചെറിയ പൊടിപ്പുകൾ അവിടവിടെ പ്രത്യക്ഷപ്പെടൂകയും ചെയ്തതോടെ വിദേശ നിക്ഷേപത്തിന്റെ വരവ്‌ കുറയുകയും, ഉണ്ടായിരുന്ന നിക്ഷേപങ്ങൾ തിരിച്ചൊഴുകാൻ തുടങ്ങുകയും ചെയ്തു.  വിപണിയെ നയിക്കുന്നത്‌ ഊഹവും, കൂട്ടമനസ്ഥിതിയുമാണല്ലോ (herd mentality).  അങ്ങനെ ഒഴുക്കിന്റെ  തോത്‌ ശക്തിപ്പെടുകയും അത്‌ രൂപയുടെ കനത്ത മൂല്യത്തകർച്ചയിലേക്ക്‌ വഴിതെളിക്കുകയും ചെയ്തു. 

ഇന്ത്യയുടെ ആഭ്യന്തര ധന വിഭവങ്ങൾ ആഗോളമൂലധനം തട്ടിയെടുക്കുന്നതിനെക്കുറിച്ച്‌ നേരത്തെ വിശദീകരിച്ചു.  ഈ തട്ടിയെടുക്കൽ പ്രക്രിയ പ്രകൃതി വിഭവങ്ങളിലേക്കും നീളുകയാണ്‌. 2ജി സ്പെക്ട്രത്തിൽ തുടങ്ങി, കൽക്കരിപ്പാടങ്ങൾ, കൃഷ്ണ-­ഗോദാവരി തടത്തിലെ വാതകശേഖരം, ആന്ധ്ര-കർണ്ണാടക സംസ്ഥാനങ്ങളിലെ ഇരുമ്പയിര്‌ നിക്ഷേപം, കേരള തീരത്തെ ഇൽമനൈറ്റ്‌ ശേഖരം എന്നിങ്ങനെ സ്വകാര്യമൂലധനം ചുളുവിൽ തട്ടിയെടുക്കുന്ന പ്രകൃതിവിഭവങ്ങളുടെ പട്ടിക നീളുകയാണ്‌.  ചങ്ങാത്തമുതലാളിത്തം എന്ന മുതലാളിത്ത ഉദ്യോഗസ്ഥ അധികാരിവർഗ്ഗ ദുഷിത വലയം വളരുന്നതും, അഴിമതിയിലൂടെ ട്രില്യൻ കണക്കിന്‌ പണം തട്ടിയെടുക്കുന്നതും ഇന്ത്യയിൽ സാധാരണ സംഭവമായിരിക്കുന്നു.  രഹസ്യ ബാങ്ക്‌ എക്കൗണ്ടുകളിൽ സൂക്ഷിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ ഏറ്റവും പുതിയ പങ്ക്‌ ഇന്ന്‌ ഇന്ത്യൻ മുതലാളിമാരുടേയാണ്‌.

സർക്കാർ പിന്മാറി; മുതലാളിമാർ ഭരണം പിടിച്ചെടുത്തു

ആഗോളവൽക്കരണത്തിന്റെ മുഖമുദ്രകൾ സർക്കാരിന്റെ പിൻവാങ്ങലും സ്വകാര്യമൂലധനത്തിന്റെ മേൽക്കയ്യുമാണ്‌.  കമ്മിപ്പണത്തിന്‌ നിയമപരമായിത്തന്നെ പരിധി നിശ്ചയിച്ചുകൊണ്ടാണ്‌ ഈ അജന്‍ഡ നടപ്പാക്കിയത്‌.  ഇതിന്റെ ഫലമായി സർക്കാരിന്റെ ചെലവുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടു.  വെട്ടിക്കുറച്ചതാകട്ടെ സബ്സിഡി, പൊതുവിതരണ സംവിധാനത്തിനുവേണ്ട ചെലവുകൾ, ക്ഷേമപദ്ധതികൾ എന്നിവയിലാണ്‌.  ഇത്‌ ഒരു വശത്ത്‌ ജനങ്ങളുടെ ക്രയശേഷി കുറയ്ക്കുകയും മറുവശത്ത്‌ വിലക്കയറ്റത്തിന്‌ കാരണമാകുകയും ചെയ്തു.  രൂപയുടെ വിലയിട്വ്‌ കൂടി വന്നതോടെ വിലക്കയറ്റം ആകാശം തൊടുന്ന രൂപത്തിലായി.

ഇന്ത്യയിലെ തൊഴിൽമേഖലയിൽ അനുഭവപ്പെടുന്ന മുരടിപ്പാണ്‌ മറ്റൊരു പ്രതിസന്ധി.  കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ശരാശരി ആഭ്യന്തര മൊത്ത വളർച്ച 7.5 ശതമാനമാണെങ്കിൽ തൊഴിൽ രംഗത്തെ ഇതേ കാലയളവിലെ വളർച്ച വെറും 0.75 ശതമാനം മാത്രമാണ്‌.  അപ്പോൾ, സർക്കാർ പെരുമ്പറയടിക്കുന്ന വളർച്ച തൊഴിൽ സൃഷ്ടിക്കലിൽ പ്രതിഫലിക്കുന്നില്ല എന്നാണ്‌ അർത്ഥം.  വികസനത്തിന്റെ കാര്യത്തിലും ഇതേ കുഴപ്പം കാണാൻ കഴിയും.  പ്രതിശീർഷ ഭക്ഷ്യലഭ്യതയുടെ തോത്‌ 1985-ലേതിനേക്കാൾ താഴെയാണെന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌.  പോഷകാഹാര ലഭ്യത, ശിശുമരണ നിരക്ക്‌, സാക്ഷരത, മാതൃമരണ നിരക്ക്‌, ലിംഗപദവി എന്നിങ്ങനെയുള്ള മിക്ക ജീവിതനിലവാര മാനദണ്ഡങ്ങളിലും ഇന്ത്യ ബഹുകാതം പിന്നോട്ട്‌ പോയിരിക്കുന്നു.  ഐക്യരാഷ്ട്ര സഭയുടെ മാനവവികസന സൂചികയിൽ ഇപ്പോൾ ഇന്ത്യയുടെ  സ്ഥാനം നേപ്പാളിനും ബംഗ്ളാദേശിനും താഴെയാണ്‌.  ഇതെല്ലാമാണ്‌ രണ്ട്‌ പതിറ്റാണ്ട്‌ നീണ്ട പുത്തൻ സാമ്പത്തിക നയത്തിന്റെ ശേഷിപ്പുകൾ.

ഇക്കാലത്തിനിടക്ക്‌ കോൺഗ്രസ്സും ബി.ജെ.­പി യും ഇന്ത്യ ഭരിച്ചു.  ഇരുകൂട്ടരും മൽസരിക്കുകയായിരുന്നു, കൂടുതൽ തീവ്രതയോടെ ആഗോളവൽക്കരണം നടപ്പാക്കാൻ.  നിർണ്ണായകമായ  പല പ്രശ്നങ്ങളിലും അതതു കാലത്തെ മുഖ്യപ്രതിപക്ഷം സർക്കാരിന്‌ അകമഴിഞ്ഞ പിന്തുണ നൽകുന്നത്‌ നാം കണ്ടു.  ഇതിന്റെ ഫലമായി ആഗോ­ളീകരണ നയങ്ങളുടെ വിനാശകരമായ പല പ്രത്യാഘാതങ്ങളും വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെടാതെ അവഗണിക്കപ്പെട്ടു­പോവുകയാണ്‌.  അതിൽ പ്രധാനപ്പെട്ടത്‌ ജനാധിപത്യത്തിനും, ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങൾക്കും സംഭവിച്ചിട്ടുള്ള ശോഷണമാണ്‌.  ഭരണഘടന വിഭാവം ചെയ്തിരുന്ന പല വിശുദ്ധ തത്ത്വങ്ങളും നിരങ്കുശ്ശം ലംഘിക്കപ്പെടുകയാണ്‌.  അതിൽ എടുത്തു പറയാവുന്നത്‌ കേന്ദ്ര സംസ്ഥാന ബന്ധമാണ്‌.  തുല്യതയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ്‌ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വിഭാവനം ചെയ്യപ്പെട്ടിരുന്നത്‌.  പക്ഷേ, ഇപ്പോൾ അത്‌ ജന്മി-­കുടിയാൻ ബന്ധമായി അധ:പതിച്ചു കഴിഞ്ഞിരിക്കുന്നു.  സഹകരണം,  വൈദ്യുതി, പരിസ്ഥിതി എന്നിങ്ങനെ പല മേഖലകളിലും കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്തു കഴിഞ്ഞു.  വരുമാനം പങ്കുവെക്കുന്നതിലും, ധനസഹായം നൽകുന്നതിലും ഒക്കെ ഭരണഘടനാ വ്യവസ്ഥകൾ നിരന്തരമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  ധനക്കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തെ അട്ടിമറിച്ചുകൊണ്ട്‌ രഘുറാം രാജൻ കമ്മറ്റി സംസ്ഥാനങ്ങളുമായി വരുമാനം പങ്കുവെക്കുന്നതിന്‌ പുതിയ മാനദണ്ഡങ്ങളും തത്ത്വങ്ങളും നിർദ്ദേശിച്ചത്‌ ഈയിടെ നാം കണ്ടു.  റിസർവ്വ്‌ ബാങ്ക്‌ എന്ന മറ്റൊരു ഭരണഘടനാ സ്ഥാപനത്തെ ദുർബലപ്പെടുത്തുന്നതിനുവേണ്ടി അതിന്റെ തലക്ക്മുകളിൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആൻഡ്‌ ഡവലപ്മെന്റ്‌ കൗൺസിൽ എന്ന ഒരു പുതിയ സംവിധാനത്തെ പ്രതിഷ്ഠിച്ചുകൊണ്ട്‌ അധികാരം കവരാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്‌.

ജനാധിപത്യധ്വംസനം അതിന്റെ പരകോടിയിലെത്തിയത്‌ പാർലമെന്റിന്റെ കാര്യത്തിലാണ്‌.  ഒരു വശത്ത്‌ സർക്കാരും മറുവശത്ത്‌ കോടതികളും പാർലമെന്റിനെ നിരന്തരം അവഹേളിച്ചുകൊണ്ടിരിക്കുന്നു.  ആണവോർജ്ജം സംബന്ധിച്ച്‌ പാർലമെന്റ്‌ അംഗീകരിച്ച ബാദ്ധ്യതാവ്യവസ്ഥകളെ മറികടക്കാൻ സർക്കാർ തന്നെ ശ്രമം നടത്തുകയാണ്‌.  ആസിയാൻ കരാർ അടക്കമുള്ള കരാറുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിട്ടും; പാർലമെന്റിനെ വിശ്വാസത്തിലെടുക്കാൻ സർക്കാർ കൂട്ടാക്കിയില്ല.

സമീപകാലത്തുണ്ടായ ചില കോടതിവിധികളും പാർലമെന്റിന്റെ അധികാരവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നുള്ളത്‌ വ്യക്തമാണ്‌.  എന്നാൽ ഇക്കാര്യങ്ങളിലൊന്നും പാർലമെന്റിന്റെ ഉത്തമതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതേയില്ല.   ഇതിനൊക്കെ പുറമെയാണ്‌ പാർലമെന്റിനോട്‌ ഉത്തരം പറയാൻ ബാദ്ധ്യതയില്ലാത്ത പ്ളാനിംഗ്‌ കമ്മീഷൻ പോലെയുള്ള ചില സ്ഥാപനങ്ങൾ അവലംബിക്കുന്ന അമിതാധികാര പ്രവണതകൾ.  പാർലമെന്റ്‌ ദിർബ്ബലമാകുന്നതിന്റെ കെടുതി അനുഭവിക്കുക സാധാരണ ജനങ്ങളാണ്‌.  കാരണം, അവർക്ക്‌ ഭരണത്തിലുള്ള ഒരേ­യൊരു പങ്ക്‌ അവരുടെ വോട്ടവകാശമാണ്‌.  ആ വോട്ടിലൂടെയാണ്‌ അവർ തങ്ങളുടെ അധികാരവും അഭിലാഷവും പ്രകടിപ്പിക്കുക.  അങ്ങനെ അവർ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധിസഭ വെറും നോക്കുകുത്തിയായി തരംതാഴത്തപ്പെട്ടാൽ പിന്നെ അവർക്ക്‌ എന്താണൊരു പ്രതിവിധി?

ദല്ലാൾമാർ, ഭരണഘടനാ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നു

വിധേയന്മാരെ പ്രധാനസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതുപോലെയുള്ള മറ്റൊരു തന്ത്രമാണ്‌ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുക എന്നത്‌.  റിസർവ്‌ ബാങ്ക്‌ തങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങാതെ വരുമ്പോൾ അവർ അതിനുമുകളിൽ എടഉഇ കൊണ്ടുവരുന്നു.   പാർലമെന്റ്‌ നിരുപാധികമായ ആണവോർജ്ജ കച്ചവടത്തെ എതിർക്കുമ്പോൾ പിൻവാതിലിലൂടെ അതിനെ മറികടക്കുന്നു.  ചില്ലറ വ്യാപാരം വിദേശ നിക്ഷേപത്തിന്‌ തുറന്നുകൊടുക്കുന്നതിനേ പാർലമെന്റ്‌ ചെറുക്കുമ്പോൾ അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്‌ കൈമാറുന്നു.  സംസ്ഥാനങ്ങൾ ജനകീയ സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുമ്പോൾ പാർലമെന്റ്‌ വഴി അതിന്‌ കൂച്ചുവിലങ്ങിടുന്നു.  ഇതിനുപുറമെയാണ്‌ വിധേയന്മാരായ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ കമ്മറ്റികൾ രൂപീകരിച്ചുകൊണ്ട്‌ അവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കപ്പെടുന്ന ജനവിരുദ്ധ തീരുമാനങ്ങൾ, പെട്രോ­ളിയം ഉൽപ്പന്നങ്ങളുടെ സബ്സിഡി പിൻവലിക്കാൻ ശുപാർശ ചെയ്ത കേൽക്കർ കമ്മറ്റി, വൈദ്യുതി നിരക്ക്‌ കുത്തനേ വർദ്ധിപ്പിക്കാൻ ശുപാർശ  ചെയ്ത പരീഖ്‌ കമ്മറ്റി, സഹകരണ സംഘങ്ങൾക്ക്‌ നിയന്ത്രണമേർപ്പെ­ടുത്താൻ ശുപാർശ ചെയ്ത്‌ പ്രകാശ്‌ ബക്ഷി കമ്മറ്റി, ധനകമ്മീഷനെ മറികടന്ന്‌ സംസ്ഥാനങ്ങൾക്കുള്ള ധനസഹായത്തിന്‌ പുതിയ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച രഘുറാം രാജൻ കമ്മറ്റി, മൾട്ടിനാഷണൽ കമ്പനികൾ വിദേശത്ത്‌ വെച്ച്‌ ഇന്ത്യൻ ആസ്തികൾ വിൽക്കുന്നതിന്‌ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചുള്ള ബാധകമായ നികുതികൾ ഏതാനും കാലത്തേക്ക്‌ പിരി­ക്കേണ്ടതില്ലെന്ന്‌ ശുപാർശ ചെയ്ത പാർത്ഥസാരഥി ഷോം കമ്മറ്റി എന്നിങ്ങനെ കമ്മറ്റികളുടെ സംഖ്യ നീണ്ടു പോകുന്നു.  ഈ കമ്മറ്റികൾ നൽകിയ ശുപാർശകളെല്ലാം തന്നെ നയപരമായ സ്വഭാവമുള്ളവയാണ്‌.  അതുകൊണ്ട്‌ തന്നെ നിയമനിർമ്മാണസഭയുടെ അധികാരപരിധിയിൽ വരുന്നവയാണ്‌! എല്ലാ കമ്മിറ്റികളും ആഗോളവൽക്കരണ വിധേയ സമീപനമാണ്‌ പിൻപറ്റുന്നത്‌.  ധനമൂലധനത്തിന്റെ ഇംഗിതങ്ങൾ നിവർത്തിക്കാൻ നിയുക്തരായവർ എന്ന ഭാവത്തിലാണ്‌ ഈ ഉദ്യോഗസ്ഥ പ്രമാണിമാർ ജനവിരുദ്ധവും ദേശവിരുദ്ധവുമായ റിപ്പോർട്ടുകൾ തയ്യാറാക്കിക്കൊടുക്കുന്നത്‌.

മൂലധനം വർഗ്ഗീയതയുമായി സഖ്യത്തിൽ

ഈ ഭൂമികയിൽ നിന്നു വേണം നാം അടുത്ത തെരഞ്ഞെടുപ്പിനെ നോക്കിക്കാണേണ്ടത്‌.  സമ്പദ്‌വ്യവസ്ഥയുടെ അതിസൂക്ഷ്മ തലങ്ങളിൽ വരെ വേരുകൾ ആഴ്ത്തിയിരിക്കുന്ന നവലിബറൽ നയങ്ങളും, എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ആഗോളമൂലധനവും ജനങ്ങൾക്ക്‌ മുന്നിൽ ഉയർത്തുന്നത്‌  വൻ വെല്ലുവിളികളാണ്‌.  പത്ത്‌ വർഷക്കാലം അവരുടെ കാവൽ നായ്ക്കളായിരുന്ന ഇപ്പോഴത്തെ ഭരണകൂടം ജനരോഷത്തിൽ തകർന്നടിയുമെന്ന്‌ തിരിച്ചറിഞ്ഞുകഴിഞ്ഞു മുതലാളിമാർ.  അതുകൊണ്ട്‌ സ്വന്തം ആധിപത്യം നിലനിർത്തുന്നതിന്‌ പുതിയ ഉപായങ്ങൾ അന്വേഷിക്കാൻ അവർ നിർബന്ധിതരാണ്‌.  അതിന്‌ അവർ കണ്ടെത്തിയ പുതിയ തന്ത്രമാണ്‌ വർഗ്ഗീയശക്തികളുമായുള്ള സംഖ്യം.  ഭൂരിപക്ഷവർഗ്ഗീയതയുമായി ഒത്തു­ചേർന്ന്‌ സ്വന്തം വർഗ്ഗ താൽപ്പര്യം നിലനിര്‍ത്താനുള്ള കോർപ്പറേറ്റുകളുടെ അജൻഡ ക്ക്‌ പറ്റിയ ഒരു നേതാവിനെയും അവർ കണ്ടുപിടിച്ചു.  കൊലക്കുറ്റത്തിന്‌ എന്നേ അഴിക്കുള്ളിലാകേണ്ടിയിരുന്ന നരേന്ദ്ര മോഡി കോർപ്പറേറ്റ്‌-വർഗ്ഗീയ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവതരിക്കുന്നത്‌ അങ്ങനെയാണ്‌.

ജനപക്ഷബദൽ കണ്ടെത്തുക

ഈ പരിശോധനയിൽ ആദ്യം വെളിവാകുന്ന ഒരു കാര്യം സാമ്പത്തിക സാമൂഹ്യ പരിസരങ്ങളിൽ രൂക്ഷമായിക്കഴിഞ്ഞ അസമത്വമാണ്‌.  ഈ അസമത്വത്തിന്‌ പ്രധാന കാരണം നവലിബറൽ നയങ്ങൾ നടപ്പാക്കിക്കൊണ്ട്‌ മൂലധനം സാധിച്ചെടുത്ത വരുമാനകേന്ദ്രീകരണമാണ്‌.  മഹാഭൂരിപക്ഷം ജനങ്ങൾ മുഖ്യധാരയിൽ നിന്ന്‌ പുറന്തള്ളപ്പെടുമ്പോൾ ഒരു ന്യൂനപക്ഷത്തിന്റെ പക്കലേക്ക്‌ വ്യവസ്ഥയിലെ മുഴുവൻ സമ്പത്തും, വരുമാനവും ആത്യന്തികമായി അധികാരവും, കേന്ദ്രീകരിക്കപ്പെടുകയാണ്‌.   സംഘടിത തൊഴിലാളികളുടെ സംഖ്യ കുറയ്ക്കുന്നതിനും ഡീയുണിയനൈസേഷൻ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ്‌ നടക്കുന്നത്‌.  ഇത്‌ തൊഴിലാളിയുടെ യഥാർത്ഥവേതനത്തിൽ വൻതോതിലുള്ള ശോഷണമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.  മറുവശത്താകട്ടെ, മുതലാളിത്തം ചൂഷണത്തിലൂടെയും കൊള്ളയിലൂടെയും, ഭരണകൂടത്തിന്റെ പിൻബലത്തോടെയും കൂടുതൽ വരുമാനം സൃഷ്ടിക്കുകയും അതിനെ സമ്പാദ്യമായും നിക്ഷേപമായും മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നു.  വരുമാനവും സമ്പത്തും ഏകധ്രുവത്തിലേക്ക്‌ മാറുന്നതാണ്‌ വർത്തമാനകാല കാഴ്ച.  സമ്പത്തിന്റെയും വരുമാനത്തിന്റെയും അധികാരത്തിന്റെയും ഈ രൂപത്തിലുള്ള കേന്ദ്രീകരണത്തെ ചെറുക്കേണ്ടിയിരിക്കുന്നു.

നികുതി സമ്പ്രദായം അടിമുടി പൊളിച്ചെഴുതിക്കൊണ്ട്‌ വരുമാന പുനർവിതരണം നടത്തുക.  സമ്പന്നർക്ക്‌ ഇളവുകളും, ആനുകൂല്യങ്ങളും, ഒഴിവുകളുമൊക്കെയായി ലക്ഷക്കണക്കിനു കോടി രൂപയുടെ സൗജന്യങ്ങൾ ലഭിക്കുന്നതാണ്‌ ഇപ്പോഴത്തെ നികുതിവ്യവസ്ഥ.  (2012-ൽ മാത്രം സമ്പന്നർക്ക്‌ ലഭിച്ചത്‌ 5,73,000 കോടി രൂപയുടെ നികുതി ആനുകൂല്യമാണ്‌.)  അതേസമയം, മറുവശത്ത്‌ സബ്സിഡികളും, ക്ഷേമപദ്ധതികളും വെട്ടിക്കുറയ്ക്കപ്പെടുകയും യഥാർഥ വേതനം മുരടിക്കുകയും, താങ്ങുവിലകൾ മരവിപ്പിക്കപ്പെടുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ, സമ്പന്നരിൽ നിന്ന്‌ നികുതി ഈടാക്കുക, പാവപ്പെട്ടവർക്ക്‌ ആനുകൂല്യങ്ങൾ നൽകുക എന്നതായിരിക്കണം നമ്മുടെ മുദാവാക്യം. 

അതിസമ്പന്നരുടെ കൈകളിലെ പണത്തിന്റെ അളവ്‌ കുറയ്ക്കുക

ആഭ്യന്തര സമ്പാദ്യങ്ങളുടെ സിംഹഭാഗവും ഇപ്പോൾ മൂലധനനാഥന്മാരുടെ വരുതിയിലാണ്‌.  ബാങ്ക്‌ നിക്ഷേപങ്ങൾ, പെൻഷൻ ഫണ്ട്‌, പ്രോവിഡന്റ്‌ ഫണ്ട്‌, ഇൻഷുറൻസ്‌ പ്രീമിയം തുടങ്ങിയവയൊക്കെത്തന്നെ ഓഹരിക്കമ്പോളത്തിലൂടെ ധനമൂലധനത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.  രാജ്യത്തെ പ്രകൃതിവിഭവങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങളിൽ മിക്കവയും മൂലധനത്തിന്റെ കൈപ്പടിയിൽ അമരുകയാണ്‌.  ഇങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ചുകൊണ്ട്‌ വീണ്ടും വീണ്ടും ഊഹക്കച്ചവടം നടത്തുകയും, അങ്ങനെ കൂടുതൽകൂടുതൽ സമ്പത്ത്‌ കയ്യടക്കുകയുമാണ്‌ മൂലധനത്തിന്റെ സ്വഭാവം.  സമ്പന്നരുടെ പക്കൽ എത്തുന്ന പണത്തിന്റെ ഒഴുക്ക്‌ കുറയുന്നതോടെ ഊഹക്കച്ചവടത്തിന്റെ പേരിൽ അതിക്രമം നടത്താനുള്ള ആവേശം ചോരുമെന്നത്‌ തീർച്ചയാണ്‌.  ഊഹക്കച്ചവടം നിയന്ത്രിക്കപ്പെട്ടാൽ സമ്പദ്‌വ്യവസ്ഥയുടെ ചാഞ്ചാട്ടം അവസാനിക്കുകയും അത്‌ സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന കാര്യം ഈ തെരഞ്ഞെടുപ്പിൽ വലിയ ജനകീയ ചര്‍ച്ചയാക്കണം.

നവലിബറൽ നയങ്ങൾ സമ്പദ്‌ വ്യവസ്ഥയിൽ കടുത്ത അസന്തുലിതാവസ്ഥയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.   കുറഞ്ഞ ചെലവിലുള്ള ഉൽപ്പാദനത്തിന്റെ ആഗോ­ളീകരണത്തിലൂടെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങൾ സുലഭമാക്കുകയും, മനുഷ്യന്റെ ഉപഭോഗകാമനകളെ പോഷിപ്പിക്കുകയും ചെയ്യുമ്പോൾ മറുവശത്ത്‌ ആവശ്യവസ്തുക്കളുടെ ഉൽപ്പാദനത്തിനുവേണ്ട ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുകയും അങ്ങനെ അവയ്ക്ക്‌ വിലക്കയറ്റമുണ്ടാക്കുകയും ചെയ്യുന്നു. 
   
ഉദാരമായ ഇറക്കുമതിയും വേതനമുരടിപ്പ്‌ സൃഷ്ടിക്കുന്ന വിപണിമാന്ദ്യവും കടുത്ത മത്സരവം നിമിത്തം അനവധി വ്യവസായങ്ങൾ തകർന്നുകൊണ്ടിരിക്കുന്നു.  ഒരു നിർവ്യവസായ വൽക്കരണപ്രക്രിയ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റിക്കുന്നത്‌ നമുക്ക്‌ കാണാൻ കഴിയും.  കെയ്നീഷ്യൻ പ്രതിവിധികൾക്കൊണ്ട്‌ പരിഹരിക്കാവുന്നതല്ല ഇപ്പോൾ സമ്പദ്ഘടന നേരിടുന്ന ഇവ്വിധമുള്ള പ്രതിസന്ധികൾ.

കാർഷിക-വ്യവസായ മേഖലകൾ തളരുകയും സേവനമേഖലമാത്രം വളരുകയും ചെയ്യുന്ന സ്ഥിതി സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്നത്‌ പൊള്ളയായ കുമിളകളാണ്‌.  ഈ മൂന്ന്‌ മേഖലകളുടെയും പാരസ്പര്യം ഉറപ്പ്‌ വരുത്തുന്ന സന്തുലിതമായ ഒരു നയസമീപനമാണ്‌ രാജ്യത്തിനാവശ്യം.  അത്തരമൊരു ബദൽനയത്തിലൂടെ മാത്രമേ വർദ്ധിതമായ തോതിൽ തൊഴിലുകൾ സൃഷ്ടിക്കുകയുള്ളു.  തൊഴിലില്ലാത്ത വളർച്ചക്ക്‌ പകരം തൊഴിൽ സൃഷ്ടിക്കുന്ന വികസനം എന്നതായിരിക്കണം ദേശീയ തെരഞ്ഞെടുപ്പിൽ  ചർച്ച ചെയ്യേണ്ട ജനപക്ഷ അജണ്ട.

പൊതുസമ്പദ്‌വ്യവസ്ഥയിലേക്ക്‌ കൂടുതൽ പണമെത്തിക്കുക

2008-ൽ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക്‌ പതിച്ചപ്പോൾ ചൈന അവലംബിച്ച  ഒരു തന്ത്രം ഇതായിരുന്നു.  അമേരിക്ക വൻവ്യവസായങ്ങൾക്കുവേണ്ടി ബില്യൻ കണക്കിന്‌ ഡോളറിന്റെ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ചൈന ചെയ്തത്‌ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി 500 ബില്യൻ ഡോളറിന്റെ പദ്ധതി നടപ്പാക്കുന്നതിലാണ്‌.  ഇതിന്റെ ഫലമായി കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കൊണ്ട്‌ ചൈനീസ്‌ ജനതയുടെ വേതനത്തിലും ക്രയശേഷിയിലും നല്ല അഭിവൃദ്ധി ഉണ്ടായി.  എന്നാൽ നമ്മുടെ പ്രശ്നം കയറ്റുമതിയിലെ ഇടിവ്‌ മാത്രമല്ല.  വിലക്കയറ്റവും, കാർഷിക-വ്യവസായ മേഖലകളിലെ തകർച്ചയുമാണ്‌.  സർക്കാരിന്റെ ശക്തമായ ഇടപെടൽകൊണ്ടു മാത്രമേ ഈ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുകയുള്ളു.  ഉദാഹരണത്തിന്‌, പൊതുവിതരണ സംവിധാനമെന്ന ആയുധംകൊണ്ടാണ്‌ സർക്കാർ എക്കാലത്തും വിപണിയെ പിടിച്ചുനിർത്തിയിരുന്നത്‌.  അത്‌ തകർന്നതാണ്‌ വിലക്കയറ്റത്തിന്റെ ഒരു മുഖ്യ കാരണം.  സർക്കാർ വീണ്ടും പൊതുവിതരണ സംവിധാനത്തിലേക്ക്‌ പണമെത്തിക്കണം.   ഭീമമായ കിട്ടാക്കടം മൂലം പുതിയ വായ്പകൾ കൊടുക്കാൻ ആവശ്യമായ മൂലധനം ഇന്ന്‌ ബാങ്കുകൾക്കില്ല.  കാർഷിക-വ്യാവസായിക മേഖലകളിലേക്ക്‌ വായ്പ എത്തിക്കാൻ ബാങ്കുകൾക്ക്‌ ആവശ്യമായ മൂലധനം നൽകുകയാണ്‌ വേണ്ടത്‌.   ചുരുക്കത്തിൽ, പശ്ചാത്തലമേഖല, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമേഖലാ വ്യവസായങ്ങൾ  തുടങ്ങി അനവധി മേഖലകൾ സർക്കാർ പിൻവാങ്ങിയതിന്റേയും;  മുതൽ മുടക്കാത്തതിന്റെയും കെടുതികളാണ്‌ നാം അനുഭവിക്കുന്നത്‌.  ഇത്ര അനുഭവങ്ങളെ മുൻനിർത്തി പൊതിനിക്ഷേപവും പൊതു­മേഖലയും ശക്തിപ്പെടുത്തുന്ന രാഷ്ട്രീയമാണ്‌ ദേശീയ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്‌.

ഊഹവ്യാപാരത്തിന്‌ വിലങ്ങുവയ്ക്കുക

മൂലധനലാഭം വർദ്ധിപ്പിക്കാൻ ആശ്രയിക്കുന്ന ഒരു മുഖ്യഉപാധി ഊഹാധിഷ്ഠിത വിപണിയാണ്‌.  ഓഹരി, അവധിവ്യാപാരം, ഡെറിവേറ്റീവ്‌ ഉൽപ്പന്നങ്ങൾ, റിയൽ എസ്റ്റേറ്റ്‌ തുടങ്ങിയ മേഖലകളെ നിലനിർത്തുന്നതുതന്നെ ഊഹാധിഷ്ഠിത വ്യാപാര ഇടപാടുകളാണ്‌.  ഈ ഊഹവ്യാപാരവും അതിനെ ആശ്രയിച്ചുള്ള ലാഭം പെരുപ്പിക്കലും വിപണിയിൽ സൃഷ്ടിക്കുന്നത്‌ അസ്ഥിരതയും പ്രതിസന്ധിയുമാണ്‌.  ഈ പ്രതിസന്ധി എല്ലായ്പ്പോഴും പൊതുവിപണിയിലേക്ക്‌ വ്യാപിക്കുന്നു.  പൊതുവിപണിയിലെ പ്രതിസന്ധിയുടെ എക്കാലത്തെയും ഇര മഹാഭൂരിപക്ഷം വരുന്ന ജനങ്ങളാണ്‌.  തൊഴിലാളികളാണ്‌.  ഈ ദുഷിത വലയത്തിൽ നിന്ന്‌ രാജ്യത്തെ മോചിപ്പിക്കുകയെന്നതാവണം അഞ്ചാമത്തെ മുദ്രാവാക്യം.

ഈ ഹ്രസ്വകാല നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്ന കുഴപ്പങ്ങളല്ല ഇന്ത്യ നേരിടുന്നത്‌.  അതുകൊണ്ട്‌ തന്നെ അടിസ്ഥാനമാറ്റങ്ങൾക്ക്‌ വഴിതുറക്കുന്ന ദീർഘകാല നടപടികളും ജനപക്ഷ ബദലിന്റെ ഭാഗമായി ഉന്നയിക്കേണ്ടതുണ്ട്‌.  അതിൽ ഏറ്റവും പ്രധാനം വരുമാനത്തിന്റെയും സമ്പത്തിന്റെയും വിഭവങ്ങളുടെയും പുനർവിതരണത്തിനും ഉൽപ്പാദനോപകരണങ്ങളുടെ പ്രത്യേകിച്ച്‌ ഭൂമിയുടെ, ഉടമസ്ഥതാ കൈമാറ്റത്തിനും വേണ്ടിയുള്ള ഭരണകൂട ഇടപെടലാണ്‌.  തീർച്ചയായും അതൊരു ദേശീയരാഷ്ട്രീയ പ്രശ്നമാണ്‌.  അത്‌ ചർച്ച ചെയ്യുവാൻ കഴിയണം.  മുതലാളിത്തത്തിന്റെ ലാഭക്കൊതി നമ്മുടെ പരിസ്ഥിതിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്‌.  വിവേകവും വിവേചനവുമില്ലാത്ത ചൂഷണത്തിനാണ്‌ മണ്ണും, വെള്ളവും, വായുവും വിധേയമായിക്കൊണ്ടിരിക്കുന്നത്‌.  യഥാർത്ഥത്തിൽ പരിസ്ഥിതി നശീകരണത്തിന്റെ ആഗോ­ളീകരണമാണ്‌ ഇവിടെ അരങ്ങേറുന്നത്‌.  ഏതൊരു ജനകീയ ബദലും ഈ ആപത്തിനെ തിരിച്ചറിയുകയും തിരുത്തൽ നടപടികൾ നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടതുണ്ട്‌.

ആഗോളവൽക്കരണം അധികാരത്തിന്റെ കേന്ദ്രീകരണവും, ജനാധിപത്യ സംവിധാനങ്ങളുടെ ജീർണ്ണിക്കലുമാണെന്ന്‌ നാം കണ്ടുകഴിഞ്ഞു.  ജനങ്ങളെ അധികാരം ഏൽപ്പിക്കുക എന്നതു തന്നെയാണ്‌ ഇക്കാര്യത്തിൽ ജനപക്ഷം ഉയർത്തേണ്ട ബദൽ.  അധികാരം ജനങ്ങളുടെതാണ്‌.  മൂലധനത്തിന്റെയോ മുതലാളിത്തത്തിന്റെയോ അല്ല എന്ന ശക്തമായ രാഷ്ട്രീയമായിരിക്കണം ദേശീയ തെരഞ്ഞെടുപ്പിൽ കാതലായി ചർച്ച ചെയ്യേണ്ടത്‌.  ഭരണാധികാരം ഒരു ശതമാനത്തിൽ നിന്ന്‌ 99 ശതമാനത്തിലേക്ക്‌ കൈമാറുവാനുള്ള രാഷ്ട്രീയ സമരമാകണം ദേശീയ തെരഞ്ഞെടുപ്പ്‌.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്


സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

വിദേശികൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകൾ? സർക്കാർ വാദം അസംബന്ധം

ബാങ്കുകളിലെ പുതിയ തൊഴിൽ സംസ്കാരത്തിനെതിരെ പോരാട്ടത്തിന്‌ തയ്യാറാവുക

Sunday, February 2, 2014

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

1976-ലെ റീജണൽ റൂറൽ ബാങ്ക്‌ ആക്ട്‌ പ്രകാരം നിലവിൽ വന്ന റീജണൽ റൂറൽ ബാങ്കുകൾ (ഗ്രാമീണ ബാങ്കുകൾ)  ഗ്രാമീണ മേഖലയിൽ കുറഞ്ഞ ചെലവിൽ ബാങ്കിംഗ്‌ സേവനമെത്തിക്കുന്നതിനു വേണ്ടി രൂപകല്പന ചെയ്യപ്പെട്ടവയാണ്‌.  വാണിജ്യ ബാങ്കുകൾ ഗ്രാമങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന ശാഖകൾ വഴി നൽകിപ്പോന്നതിനെക്കാൾ എന്തുകൊണ്ടും മികച്ചതും പ്രാദേശികാധിഷ്ഠിതവുമായ സേവനങ്ങൾ 196 ഗ്രാമീണ ബാങ്കുകളുടെ 18000 ശാഖകൾ വഴി ലഭ്യമാക്കാൻ സാധിച്ചു.  ഗ്രാമീണ, കർഷക ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം ഇതു വലിയ ആശ്വാസമായിരുന്നു.  നബാർഡ്‌ മുഖേന പുനർ വായ്പാ സൗകര്യം ലഭ്യമായിരുന്നതിനാൽ നൂറു രൂപയുടെ നിക്ഷേപത്തിന്‌ 130 രൂപവരെ വായ്പ നൽകാൻ ഗ്രാമീണ ബാങ്കുകൾക്കു കഴിഞ്ഞു.   കേന്ദ്രസർക്കാരും ബാങ്കുകളും സംസ്ഥാന സർക്കാരും 50:35:15 അനുപാതത്തിൽ ഓഹരി സ്വരൂപിച്ച്‌ തുടങ്ങിയ ഗ്രാമീൺ ബാങ്കുകളുടെ  മേൽനോട്ടവും നിയന്ത്രണവും സ്പോൺസർമാരായ വാണിജ്യ ബാങ്കുകൾക്കും നബാർഡിനുമായിരുന്നു.  ആരംഭത്തിൽ ഓരോ സംസ്ഥാനത്തും ഒന്നിലധികം ഗ്രാമീൺ ബാങ്കുകളുണ്ടായിരുന്നു.  താരതമ്യേന അവികസിത ഭൂപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു RRB-കളുടെ രംഗപ്രവേശം.  കേരളത്തിൽ മലപ്പുറം മുതൽ വടക്കോട്ട്‌ കാസർഗോഡ്‌ വരെയുള്ള അഞ്ചു ജില്ലകൾക്കായി സൗത്ത്‌ മലബാർ, നോർത്ത്‌ മലബാർ ഗ്രാമീണ ബാങ്കുകൾക്കു രൂപംനൽകി.  ഇതിൽ SMGB യുടെ സ്പോൺസർ കനറാ ബാങ്കും NMGB യുടേത്‌ സിണ്ടിക്കേറ്റ്‌ ബാങ്കുമായിരുന്നു.   ഓരോ ബാങ്കിനും രണ്ടര ജില്ലകളായിരുന്നു പ്രവർത്തന മേഖല.  SMGB യുടെ ഹെഡ്‌ ഓഫീസ്‌ മലപ്പുറത്തും NMGB യുടേത്‌ കണ്ണൂരുമായിരുന്നു.   വയനാട്‌ ജില്ലയിലെ മാനന്തവാടി താലൂക്ക്‌ SMGB ക്കും സുൽത്താൻ ബത്തേരി, കല്പറ്റ താലൂക്കുകൾ NMGB ക്കും നൽകി.

എന്നാൽ, ബാങ്കിംഗ്‌ മേഖലയിൽ നവ ഉദാരവൽകരണം ആരംഭിച്ചതോടെ ഗ്രാമീണ ബാങ്കുകൾ  അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്‌.   നഗരങ്ങളിലേക്ക്‌ കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം മുഴുവൻ ശാഖകൾ തുറന്നു.  പ്രതാപികളായ സ്പോൺ ബാങ്കുകളോടു പോലും  മത്സരിച്ച്‌ ലാഭമുണ്ടാക്കണമെന്ന നിബന്ധന കർക്കശമാക്കി.  ഒരുഘട്ടത്തിൽ ഗ്രാമീണ ബാങ്കുകൾ സ്പോൺസർ ബാങ്കുകളുമായി ലയിപ്പിക്കണമെന്ന ആവശ്യത്തിന്‌ പ്രചാരം കിട്ടി.  എന്നാൽ ജ?ദൗത്യത്തിനോട്‌ നീതി പുലർത്തുംവിധം ഗ്രാമീണ ബാങ്കുകളെ മുഴുവൻ നാഷണൽ റൂറൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്ന അപ്പക്സ്‌ സംവിധാനത്തിനു കീഴിൽ കൊണ്ടുവരണമെന്ന തത്വാധിഷ്ഠിത നിലപാടാണ്‌ ബി.ഇ.എഫ്‌.ഐ യുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ആൾ ഇന്ത്യാ റീജണൽ റൂറൽ ബാങ്ക്‌ എംപ്ളോയീസ്‌ അസോസിയേഷൻ (AIRRBEA) സ്വീകരിച്ചത്‌.  ഒരു സംസ്ഥാനത്തിനകത്തുള്ള ഗ്രാമീൺ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച്‌ ഒരു ബാങ്കാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.  ലയനാനന്തരം ഇപ്പോൾ രാജ്യത്ത്‌  57 ഗ്രാമീണ ബാങ്കുകളാണുള്ളത്‌.    കേരളത്തിലെ രണ്ടു ഗ്രാമീണ ബാങ്കുകൾ പരസ്പരം ലയിച്ച്‌ 08.07.2013-ന്‌ മലപ്പുറം ആസ്ഥാനമായി കേരളാ ഗ്രാമീണ ബാങ്ക്‌ നിലവിൽ വന്നു.  ഈ ബാങ്കിന്റെ സ്പോൺസർ കനറാ ബാങ്കാണ്‌.

എന്നാൽ 2013 ഏപ്രിൽ 22-ന്‌ പാർലമെന്റിൽ അവതരിപ്പിച്ച ഞഞ്ഞആ ഭേദഗതി ബിൽ-2013 ഗ്രാമീണ  ബാങ്കുകളുടെ 49% ഓഹരി വിൽക്കാൻ ലക്ഷ്യമിടുന്നു.  ശേഷിക്കുന്ന 51% ഓഹരി കേന്ദ്രസര്‍ക്കാരും സ്പോൺസർ  ബാങ്കും ചേർന്ന്‌ കൈവശം വെക്കും.  സംസ്ഥാന സർക്കാരുകൾക്ക്‌ ഓഹരി നിലനിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യാമെന്ന്‌ ബില്ലിൽ സൂചിപ്പിക്കുന്നു.    2013-ൽ 3,51,294.80 കോടി  രൂപയുടെ ബിസിനസ്‌ കൈകാര്യം ചെയ്ത ഗ്രാമീണ ബാങ്കുകളെ ഒരു താലത്തിൽ വെച്ച്‌ സ്വകാര്യ മൂലധനത്തിന്‌ പതിച്ചു കൊടുക്കുന്നതിന്‌ തുല്യമാണിത്‌.  തീർച്ചയായും, 1976-ലെ നിയമം വിഭാവനം ചെയ്യുന്ന ഉദ്ദേശലക്ഷ്യങ്ങളിൽ ഈ ഭേദഗതി വെള്ളം ചേർക്കുന്നു.  ഗ്രാമീണ ബാങ്കുകൾ ഗ്രാമപ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന വായ്പകളും കാലാകാലങ്ങളിൽ സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളിൽ അവയുടെ പങ്കാളിത്തവും കേന്ദ്ര സർക്കാരും റിസർവ്വ്‌ ബാങ്കും നബാർഡും നിയോഗിച്ച വിവിധങ്ങളായ കമ്മിറ്റികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ളതാണ്‌.  31.03.2013-ൽ ഗ്രാമീണ ബാങ്കുകൾ 2300 കോടി രൂപ ലാഭമുണ്ടാക്കി.  15 കോടി ഗ്രാമീണർക്ക്‌ ഗ്രാമീണ ബാങ്കുകൾ സേവനം നൽകുന്നു.  ധനപരമായ ഉൾച്ചേർക്കൽ പ്രാവർത്തികമാക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സംവിധാനമാണ്‌ ഗ്രാമീണ ബാങ്കുകളുടേതെന്ന്‌ രണ്ടു വർഷം മുമ്പ്‌ ഡോ. സി. രംഗരാജൻ കമ്മിറ്റി കണ്ടെത്തിയിരുന്നു.  ഗ്രാമവികസനം, ഗ്രാമീണ വായ്പാ വിതരണം എന്നിവ മുൻനിർത്തി ഗ്രാമീണ ബാങ്കുകളെ സ്പോൺസർ ബാങ്കുകളിൽ നിന്നും വേർപെടുത്തി, സംസ്ഥാന തലത്തിൽ പുനസംഘടിപ്പിക്കണമെന്ന്‌ 1993-ലും 2003-ലും പാർലമെന്ററി ധനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്‌.  പ്രൊഫ. വ്യാസ്‌ കമ്മിറ്റിയും ഈ ശുപാർശയെ പിന്താങ്ങി.  ഇതെല്ലാം അവഗണിച്ചുകൊണ്ടാണ്‌ ഇപ്പോൾ കേന്ദ്രസർക്കാർ ഗ്രാമീണ ബാങ്കുകളുടെ സ്വകാര്യവൽകരണ ബിൽ അവതരിപ്പിച്ചിട്ടുള്ളത്‌.   ഇതു കോർപ്പറേറ്റ്‌ മേഖലയെ പ്രീണിപ്പിക്കാനുള്ള നടപടിയാണ്‌.  ബാങ്ക്‌ ദേശസാൽകരണത്തിന്‌ മുമ്പും പിമ്പും സ്വകാര്യ ബാങ്ക്‌ ഗ്രാമങ്ങളിൽ ശാഖകൾ തുറക്കാനോ വായ്പ നൽകാനോ തയ്യാറായിട്ടില്ല.  സാധാരണക്കാരുടെ അദ്ധ്വാനത്തിന്റെ ഫലമായ കൊച്ചുകൊച്ചു സമ്പാദ്യങ്ങൾ സ്വകാര്യ ബാങ്കുകൾ സ്വന്തം താല്പര്യത്തിനാണ്‌ എന്നും വിനിയോഗിച്ചിട്ടുള്ളത്‌.  ആകയാൽ പാർലമെന്ററി സ്റ്റാന്റിംഗ്‌ കമ്മിറ്റി മുമ്പാകെയുള്ള ഗ്രാമീണ ബാങ്ക്‌ സ്വകാര്യവൽകരണ ബിൽ പിൻവലിക്കണമെന്ന്‌ ബി.ഇ.എഫ്‌.ഐ ഈ അവകാശപത്രികയിലൂടെ ആവശ്യപ്പെടുന്നു.

സഹകരണ, ഗ്രാമീണ ബാങ്കുകളെ ബോധപൂർവ്വം തകർക്കുന്നതിനു പിന്നിൽ കേന്ദ്രസർക്കാരിന്‌ മറ്റൊരു ഗൂഢലക്ഷ്യമുണ്ട്‌.  സ്വകാര്യ മൈക്രോഫൈനാൻസ്‌ സ്ഥാപനങ്ങളെ (ങഎക) പരിപോഷിപ്പിക്കുക.  മേലിൽ ഗ്രാമീണർ ബാങ്കിംഗ്‌, വായ്പാ ആവശ്യങ്ങൾക്കായി പഴയ ബ്ളേഡ്‌ കമ്പനികളുടെ ആധുനിക പതിപ്പായ മൈക്രോ ഫൈനാൻസ്‌ ഏജൻസികളെ ആശ്രയിക്കേണ്ട ഗതികേടിലേക്കാണ്‌ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.  ബഹുരാഷ്ട്രാ കമ്പനികൾ വരെ ഇന്ത്യയിൽ അണുവായ്പാ സ്ഥാപനങ്ങളാരംഭിച്ചു കഴിഞ്ഞു.   സ്വയം കൃഷിസംഘ്‌ (ടഗട) എന്ന പേരുള്ള ഒരു സ്ഥാപനം ആന്ധ്രയിൽ ആയിരക്കണക്കിനു സ്ത്രീകളെ വായ്പ കൊടുത്ത്‌ കടക്കെണിയിലാക്കിയതും മാനം നഷ്ടപ്പെട്ട 200 ലധികം സ്ത്രീകൾ ആത്മഹത്യ ചെയ്തതും  ടഗട ന്റെ ഗുണ്ടാപിരിവുകാരെ ഗ്രാമീണർ തല്ലിയോടിച്ചതും നാം കണ്ടതാണ്‌.  അണു വായ്പാ സ്ഥാപനങ്ങൾക്ക്‌ 24% പലിശയീടാക്കാൻ റിസർവ്വ്‌ ബാങ്ക്‌ അനുമതി നൽകിയിട്ടുണ്ട്‌.  സഹകരണ, ഗ്രാമീണ ബാങ്കുകൾക്കു സർക്കാർ പകരം വെക്കുന്നത്‌ ഈ കഴുത്തറപ്പൻ സ്വകാര്യ സ്ഥാപനങ്ങളെയാണെന്നോർക്കുക.

ഗ്രാമീണ, കാർഷിക മേഖലകളുടെ വികസനം ലക്ഷ്യമിട്ടു പ്രവർത്തിക്കേണ്ട വികസന ധനകാര്യ സ്ഥാപനമായ നബാർഡിനേയും ആഗോളവൽകരണം പിടികൂടി കഴിഞ്ഞു.  റിസർവ്വ്‌ ബാങ്കിന്റെ കൈവശമുണ്ടായിരുന്ന നബാർഡിന്റെ 72.5% ഓഹരികളിൽ നിന്ന്‌ 71.5% ഓഹരികൾ കേന്ദ്രം ഏറ്റെടുത്തു.  ഇതോടെ നബാർഡിന്റെ 99% ഓഹരികളും കേന്ദ്ര സർക്കാരിന്റെ കൈവശമായി.  ബാക്കി ഒരു ശതമാനം ഓഹരി കൂടി ഏറ്റെടുക്കാനായി നബാർഡ്‌ ആക്ട്‌ ഭേദഗതി ബിൽ 2013 ലെ ബജറ്റ്‌ സമ്മേളനത്തിൽ അവതരിപ്പിക്കിരിക്കയാണ്‌.  ഈ ബില്ലും സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്‌.

ഈ ബില്ലിൽ നബാർഡിന്റെ മൂലധനം 5000 കോടി രൂപയിൽ നിന്ന്‌ 20,000 കോടി രൂപയായി വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു.  ഈ 15,000 കോടി രൂപ സ്വകാര്യ മേഖലയിൽ നിന്നു കണ്ടെത്താനാണ്‌ പരിപാടി.  നബാർഡിന്റെ 49% ഓഹരികൾ വിൽക്കാൻ ഇപ്പോൾ തന്നെ വ്യവസ്ഥയുണ്ട്‌.  ഇതും പോരാഞ്ഞ്‌, ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പ്‌ (BCG) ഉൾക്കാഴ്ച എന്ന പേരിൽ നബാർഡിനെ പുനക്രമീകരിക്കാൻ ശുപാർശ സമർപ്പിച്ചിരിക്കയാണ്‌.  സ്വകാര്യവൽകരണം തന്നെയാണ്‌ ബിസിജി യും ലക്ഷ്യമിടുന്നത്‌.    നബാർഡും ഗ്രാമീണ ബാങ്കുകളും സ്വകാര്യവൽകരിക്കപ്പെടുകയും സഹകരണ ബാങ്കുകളെ ആലിംഗനം ചെയ്തു കൊല്ലുകയും ചെയ്താൽ ഗുണഭോക്താക്കളായ ഗ്രാമീണ ജനതയും കർഷകരുമായിരിക്കും ദുരിതം മുഴുവൻ പേറേണ്ടിവരികയെന്ന കാര്യത്തിൽ സംശയമില്ല.  ഈ നയങ്ങളെയും അവയുടെ പ്രയോക്താക്കളെയും തിരിച്ചറിയുകയും സിംഹാസനങ്ങളിൽ നിന്ന്‌ തള്ളിയിറക്കുകയും ചെയ്യേണ്ട മുഹൂർത്തം സമാഗമമായിരിക്കുന്നു.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

അധിക വായനയ്ക്ക്

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു

ഇന്ത്യയുടെ ഗ്രാമീണ, കാർഷിക രംഗങ്ങളിലെ ബാങ്കിംഗ്‌ സാന്നിധ്യം വിശകലനം ചെയ്യുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കുമുള്ള നിർണ്ണായക സ്വാധീനം അവഗണിക്കാൻ കഴിയില്ല.  എന്നാൽ ഈ രണ്ട്‌ ബാങ്കിംഗ്‌ സരണികളുമിന്ന്‌ പൊതുധാരാ ബാങ്കുകളെപ്പോലെ തന്നെ ആഗോളവൽകരണത്തിന്റെ നീരാളിപ്പിടുത്തത്തിൽ ഞെരിഞ്ഞമരുന്ന കാഴ്ചയാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. 

110 വർഷത്തിന്റെ ചരിത്രം പേറുന്ന ഇന്ത്യയിലെ സഹകരണ മേഖലയാകെയും, സഹകരണ  ബാങ്കുകൾ പ്രത്യേകിച്ചും, വിദഗ്ധസമിതികളുടെ ക്രൂരമായ മുൻവിധികൾക്ക്‌ ഇരകളായി തീര്‍ന്നിരിക്കയാണ്‌.  1990 ലെ ചൗധരി ബ്രഹ്മപ്രകാശ്‌ കമ്മിറ്റി മുതൽ വൈദ്യനാഥൻ, രഘുറാം രാജൻ കമ്മിറ്റികളും, ഒടുവിൽ പ്രകാശ്‌ ബക്ഷി കമ്മിറ്റി വരെ സഹകരണ ബാങ്കുകളുടെ ജനപക്ഷ നിലപാടുകളെയാണ്‌ കടന്നാക്രമിച്ചിട്ടുള്ളത്‌.  സേവനത്തിന്റെ സ്ഥാനത്ത്‌ ലാഭത്തെ പ്രതിഷ്ഠിക്കണമെന്നാണ്‌ അവർ ഏകസ്വരത്തിൽ ആജ്ഞാപിക്കുന്നത്‌.  അതിനായി,  സഹകരണ മേഖലയുടെ വാണിജ്യവൽകരണവും കമ്പോളവൽകരണവും, ഒപ്പം വരേണ്യവൽകരണവും അവർ ലക്ഷ്യമിടുന്നു.  ഇതിനുള്ള ചട്ടക്കൂടാണ്‌ 97-​‍ാം ഭരനഘടനാ ഭേദഗതി വഴി പൂർത്തിയാക്കിയത്‌.  ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം അതുവരെ സംസ്ഥാന വിഷയമായിരുന്ന സഹകരണ മേഖലയെ കേന്ദ്രം ഭരിക്കുന്ന യു.പി.എ ഗവൺമെണ്ട്‌ റാഞ്ചിയെടുത്തതിന്‌ പുറമെ കാണുന്നതിലെറെ ഗൗരവമുണ്ട്‌.  സഹകരണ ബാങ്കുകളുടെ നിയന്ത്രണം സംസ്ഥാന ഗവൺമെണ്ടുകളിൽ നിന്നെടുത്തു മാറ്റി, റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെയേല്പിച്ചു.  ഫെഡറൽ സംവിധാനത്തിനു മേലുള്ള മറയില്ലാത്ത കയ്യേറ്റമാണിത്‌.

സഹകരണസംഘം രൂപീകരിക്കാനുളള അവകാശം മൗലികാവകാശമാക്കിയെന്നത്‌ നേര്‌.  പ്രത്യക്ഷത്തിൽ, സഹകരണ സംഘങ്ങളുടെ പദവി ഉയർന്നതായി തോന്നാം.  എന്നാൽ ഒരേ പ്രദേശത്ത്‌ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നിലധികം സംഘങ്ങൾ ഗുണത്തെക്കാൾ ദോഷം ചെയ്യും.  അനാരോഗ്യകരമായ മത്സരം സംഘങ്ങളുടെ വായ്പാ തിരിച്ചടവിനെ ബാധിക്കും.  ക്രമേണ സംഘങ്ങൾ ക്ഷയിക്കും.  സഹകരണ സംഘങ്ങൾക്കു സ്വയം ഭരണാവകാശം, പ്രൊഫഷണൽ മാനേജ്മെന്റ്‌,  സ്വകാര്യ കമ്പനികളുടെ ഓഡിറ്റിംഗ്‌ എന്നിങ്ങനെ കേൾക്കാൻ ഇമ്പമുള്ള ആശയങ്ങളാണ്‌,  സഹകരണ ബാങ്കുകളുടെ കമ്പനിവൽകരണത്തിലൂടെ വിഭാവനം ചെയ്യുന്നതെന്നു വ്യക്തം.  സാധാരണ ജനങ്ങളുടെ ജീവിത പങ്കാളികളായ സഹകരണ ബാങ്കുകളെ ദന്തഗോപുരങ്ങളാക്കാനുള്ള ഗൂഢപദ്ധതിയാണിത്‌.

സംസ്ഥാന സർക്കാരിന്‌ ഭ്രഷ്ട്‌.

സഹകരണ മേഖലയാകെ കുഴപ്പത്തിലാണെന്നും കുഴപ്പം പരിഹരിക്കാനാണ്‌ സംസ്ഥാന സർക്കാരിന്‌ ഭ്രഷ്ട്‌ കല്പിച്ച്‌ റിസർവ്വ്‌ ബാങ്കിനെ  നിയന്ത്രണമേല്പിക്കുന്നതെന്നുമാണ്‌ കേന്ദ്ര-സംസ്ഥാന ഗവണ്‍മെണ്ടുകളുടെ വാദം.  പക്ഷെ, റിസർവ്വ്‌ ബാങ്കിന്റെ സമർത്ഥമായ മേൽനോട്ടവും നിയന്ത്രണവുമുണ്ടായിട്ടും നിരവധി വാണിജ്യ ബാങ്കുകൾ തന്നെ നിലംപൊത്തിയത്‌ സമീപകാല ചരിത്രമാണ്‌.  ബാങ്ക്‌ ഓഫ്‌ കൊച്ചിൻ, പറവൂർ സെൻട്രൽ ബാങ്ക്‌, നെടുങ്ങാടി ബാങ്ക്‌, ലോർഡ്‌ കൃഷ്ണാ ബാങ്ക്‌, ഗ്ളോബൽ ട്രസ്റ്റ്‌ ബാങ്ക്‌, സെൻചൂറിയൻ ബാങ്ക്‌, ടൈംസ്‌ ബാങ്ക്‌ എന്നിവയുടെ പതനം ഈ തലമുറ നേരിൽ കണ്ടതാണ്‌.  വിശ്വവിഖ്യാതരായ പ്രൊഫഷണൽ ഓഡിറ്റിംഗ്‌ കമ്പനികൾ കണക്കു പരിശോധിച്ചിട്ടും രാമലിംഗം രാജുവിന്റെ സത്യം കംപ്യൂട്ടേഴ്സും വിജയ്‌ മല്യയുടെ കിങ്ങ്ഫിഷർ വിമാന കമ്പനിയും പൊളിഞ്ഞ കഥകളും മറക്കാറായിട്ടില്ല.

സഹകരണ ബാങ്കുകളുടെ ജനകീയ ഇടപെടലുകളും ജനസേവന പ്രവർത്തനങ്ങളുമാണ്‌ ഒരു പക്ഷെ, യുപിഎ-യു.ഡി.എഫ്‌ ഗവണ്മെണ്ടുകളെ അസ്വസ്ഥമാക്കുന്നത്‌.  സഹകരണ ഉപഭോക്തൃ സ്റ്റോറുകൾ, വളം ഡിപ്പോകൾ, കാർഷികോല്പന്ന സംഭരണ-വിപണന കേന്ദ്രങ്ങൾ, ഉത്സവച്ചന്തകൾ തുടങ്ങിയ ഇടപെടലുകൾ കമ്പോള വേദാന്തക്കാരെ വല്ലാതെ ചൊടിപ്പിച്ചു.  സഹകരണ ബാങ്കുകൾ സേവന കേന്ദ്രങ്ങളല്ലാ, ലാഭമുണ്ടാക്കി ലാഭം വിതരണം ചെയ്ത്‌ പേരെടുക്കേണ്ട മോഡേൺ ബാങ്കുകളാവണമെന്ന്‌ നിഷ്കർഷിക്കാൻ തുടങ്ങിയത്‌ അതുകൊണ്ടാണ്‌.  സഹകാരികളെ തള്ളിമാറ്റി, മടിയിൽ കനമുള്ള നിക്ഷേപകരെ  സഹകരണ സംഘങ്ങളുടെ താക്കോൽ ഏല്പിക്കാനാണ്‌ നീക്കം.  തൂണുംചാരി നിന്നിരുന്ന ആഢ്യ?​‍ാരായ നിക്ഷേപകർ ഭരണം കൈയ്യാളും.  സഹകരണ ബാങ്കുകളിലെ സമ്പാദ്യം, കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ബ്ളേഡ്‌ ബാങ്കുകളെയും ഏല്പിക്കാം.  ഇതിൽ വലിയ അപകടം പതിയിരിക്കുന്നുണ്ട്‌.  ഈ അപകടം നേരിടാൻ സർക്കാർ പിൻബലവും പിന്തുണയുമുണ്ടാവില്ല.  ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനു പകരം നഗരങ്ങളിൽ പോയി സാങ്കേതിക മികവുള്ള നാടനും മറുനാടനുമായ വൻകിട ബാങ്കുകളോട്‌ മത്സരിച്ച്‌ സാമർത്ഥ്യം തെളിയിക്കാനാണ്‌ സഹകരണ ബാങ്കുകളോടാവശ്യപ്പെടുന്നത്‌.  എന്നാൽ, വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും വ്യത്യസ്തമാണ്‌.  ഒരു പ്രദേശം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക്‌ വൻകിട ബാങ്കുകളുമായി മത്സരിച്ച്‌ മുന്നേറാൻ ഒരിക്കലും സാധ്യമാവുകയില്ല. 

സഹകരണ മേഖലയിൽ ത്രിതല സംവിധാനമാണ്‌ ഇന്നുള്ളത്‌. 2012-ൽ ഇന്ത്യയിൽ 37 സംസ്ഥാന സഹകരണ ബാങ്കുകളും 370 ജില്ലാ സഹകരണ ബാങ്കുകളും 93,000 പ്രാഥമിക സഹകരണ ബാങ്കുകളുമുണ്ട്‌.  2011-12-ൽ അവ 5.09 കോടി കർഷകർക്ക്‌ വായ്പ നൽകി.  സഹകരണ ബാങ്കു വായ്പകളുടെ 66% നൽകിയിരിക്കുന്നത്‌ ചെറുകിട, നാമമാത്ര കർഷകർക്കാണ്‌.  നമ്മുടെ സംസ്ഥാനത്ത്‌ സംസ്ഥാന സഹകരണ ബാങ്കിന്‌ 20 ശാഖകളും 14 ജില്ലാ സഹകരണ ബാങ്കുകളുടെ 696 ശാഖകളും 1602 പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെ മൂവായിരത്തിലധികം ശാഖകളും ഹ്രസ്വകാല വായ്പാ മേഖലയിൽ പ്രവർത്തിക്കുന്നു.  ഇതിനു പുറമെ ദീർഘകാല വായ്പാ മേഖലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ അഗ്രിക്കൾച്ചറൽ ആന്റ്‌ റൂറൽ ഡെവലപ്മെന്റ്‌ ബാങ്കിനു സംസ്ഥാനത്തു 14 റീജണൽ ഓഫീസുകളുണ്ട്‌.  അവയുടെ മേൽനോട്ടത്തിൽ 63 പ്രാഥമിക കാർഷിക വികസന ബാങ്കുകളും പ്രവർത്തിക്കുന്നു.  കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആഗോളവൽകരണത്തിന്റെ ചുവട്‌ പിടിച്ചുള്ള നവലിബറൽ നയങ്ങൾ ഈ ബാങ്കിംഗ്‌ ശൃംഖലയുടെ പ്രവർത്തനങ്ങളെയാകെ ദോഷകരമായി ബാധിച്ചിരിക്കയാണ്‌.  ഗ്രാമവികസന പദ്ധതികൾക്കു നേതൃത്വം നൽകാനും പുനർവായ്പ നൽകി പ്രോത്സാഹിപ്പിക്കാനും മുഖ്യപങ്കുവഹിച്ച നബാർഡിന്‌ സർക്കാർ ഫണ്ട്‌ പിൻവലിച്ചുകൊണ്ടാണ്‌ കേന്ദ്രഗവൺമെണ്ട്‌ ഗ്രാമീണ, കാർഷിക മേഖലയെ തകർക്കാൻ കൂട്ടുനിൽക്കുന്നത്‌. 

97-​‍ാം ഭരണഘടനാ ഭേദഗതിയെ അടിമ തുല്യമായ ദാസ്യഭാവത്തോടെ സ്വാഗതം ചെയ്ത കേരള സർക്കാർ സംസ്ഥാന സഹകരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ പാസ്സാക്കി കഴിഞ്ഞു.

സഹകരണ മേഖലയിലെ ത്രിതല ബാങ്കിംഗ്‌ സംവിധാനം നിർത്തലാക്കാൻ പ്രകാശ്‌ ബക്ഷി കമ്മിറ്റി ശുപാർശ ചെയ്തിരിക്കയാണിപ്പോൾ.  പ്രാഥമിക ബാങ്കുകളുടെ കഴുത്തിനു നേരെയാണ്‌ പ്രകാശ്‌ ബക്ഷി വാളോങ്ങിയിരിക്കുന്നത്‌.  പ്രാഥമിക ബാങ്കുകൾ, മേലിൽ ജില്ലാ ബാങ്കുകളുടെ ബിസിനസ്‌ കറസ്പോണ്ടന്റുമാരായി പ്രവർത്തിച്ചാൽ മതിയെന്നാണ്‌ നിർദ്ദേശം.  അവക്കു ബാങ്കിംഗ്‌ ലൈസൻസില്ലാ എന്ന തൊടുന്യായമാണ്‌ ഈ ശുപാർശയ്ക്കു പിന്നിൽ.  പ്രാഥമിക ബാങ്കുകളുടെ ജനസമ്മിതി പ്രകാശ്‌ ബക്ഷി കാര്യമാക്കുന്നില്ല.  ചുറ്റുമുള്ള കുടുംബങ്ങളിലെ ജനനം മുതൽ വിവാഹവും മരണവും വരെയുള്ള സമസ്ത കാര്യങ്ങളിലും ഒരു കൂടപ്പിറപ്പെന്ന പോലെ ഇടപെട്ട്‌ സഹായഹസ്തമരുളുന്ന പ്രാഥമിക ബാങ്കുകളെ തുടച്ചുമാറ്റി,  ഈ പണമെല്ലാം ഓഹരികമ്പോളത്തിലേക്ക്‌ വലിച്ചൂറ്റിയെടുത്ത്‌ ഊഹകച്ചവടം കൊഴുപ്പിക്കാനാണ്‌ പ്രകാശ്‌ ബക്ഷിയും ഒരുമ്പെടുന്നത്‌.  ത്രിതല ബാങ്കുകൾ വഴി ഉപജീവനം കണ്ടെത്തിയ പതിനായിര കണക്കിന്‌ തൊഴിലാളികളുണ്ട്‌.   സഹകരണ ബാങ്കുകൾ ദുർബലമായാൽ സാധാരണക്കാരുടെ നാഡീസ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കുന്ന ഈ തൊഴിൽ ശേഷിയും വഴിയാധാരമാവും.

പരമാധികാര രാഷ്ട്രങ്ങളുടെ അതിരുകൾ ഭേദിച്ച്‌ ആഗോളഗ്രാമം പണിത്‌ അതിനെ ഒരൊറ്റ ചൂതാട്ടകേന്ദ്രമാക്കുന്ന ആഗോളവത്കരണം പട്ടിണിപ്പാവങ്ങളുടെ സമ്പാദ്യവും ഈ ചൂതുകളിക്കായി തടുത്തുകൂട്ടുകയാണ്‌.  നാട്ടിൻ പുറത്തെ ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായി ഒപ്പം നിൽക്കുന്ന സഹകരണ ബാങ്കുകളെ എന്തുവില കൊടുത്തും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ നാട്ടുകാരുടെ പിന്തുണ ബി.ഇ.എഫ്‌.ഐ അഭ്യർത്ഥിക്കുന്നു.


*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്


അധികവായനയ്ക്

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ

Saturday, February 1, 2014

ബാങ്കിംഗ്‌ പരിഷ്കാരങ്ങളുടെ രണ്ട്‌ പതിറ്റാണ്ട്‌

ബാങ്ക്‌ ദേശസാൽക്കരണത്തിനു ശേഷം ഇരുപത്തിരണ്ട്‌ വർഷങ്ങൾ കഴിഞ്ഞാണ്‌ പുത്തൻ സാമ്പത്തിക നയങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്‌.  ഈ നയങ്ങൾ നടപ്പാക്കിയതിനു ശേഷം ഇരുപത്തിരണ്ട്‌ വർഷങ്ങൾ കടന്നുപോയിരിക്കുന്നു.  അതായത്‌,  ബാങ്കിംഗ്‌ ചരിത്രത്തെ ദേശസാൽകൃത ബാങ്കിംഗ്‌ കാലഘട്ടമെന്നും, ആഗോളീകരണാനന്തര കാലഘട്ടമെന്നും തരംതിരിച്ച്‌ ആഴത്തിലുള്ള പരിശോധന നടത്താൻ, ഗുണദോഷങ്ങളെ സംബന്ധിച്ച്‌ വിമർശനാത്മകവും വസ്തുനിഷ്ഠവുമായ വിശകലനം നടത്താനും ഏറ്റവും ശരിയാത സമയമായിരിക്കുന്നുവെന്നർത്ഥം.  നവഉദാരീകരണ നയങ്ങളും പരിഷ്കാരങ്ങളും ഏറ്റവുമധികം അടിച്ചേൽപ്പിക്കപ്പെട്ട മേഖലയെന്ന നിലയിൽ ഇത്തരമൊരു പരിശോധന അത്യന്തം നിർണ്ണായകമാണ്‌.

ദേശസാൽകൃത ബാങ്കിംഗിന്റെ രണ്ട്‌ പതിറ്റാണ്ടുകൾ

1969-ൽ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെടുമ്പോൾ ബാങ്കിംഗ്‌ വ്യവസായം തീർത്തും വരേണ്യവർഗ്ഗ സംവിധാനം മാത്രമായിരുന്നു.  നഗരങ്ങളിലെ ഉപരിവർഗ്ഗത്തിനുമാത്രം ലഭ്യമായിരുന്ന ഒന്നായിരുന്നു ബാങ്കിംഗ്‌ സേവനം.  ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിരുന്ന പണം മുഴുവനായിത്തന്നെ അവയുടെ ഉടമസ്ഥത കയ്യാളിയിരുന്ന ഒരു പറ്റം കുത്തക ബിസിനസ്‌ കുടുംബങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കു  വേണ്ടിയായിരുന്നു വിനിയോഗിക്കപ്പെട്ടിരുന്നത്‌.   സാധാരണക്കാർക്ക്‌ ബാങ്കിംഗ്‌ സേവനങ്ങളും വായ്പകളും സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല.  വട്ടപ്പലിശക്കാരുടെ നീരാളിപ്പിടിത്തത്തിൽ ഞെരിഞ്ഞു തകരുകയായിരുന്നു അവരുടെ ജീവിതം.

സ്വപ്നസന്നിഭമായ മാറ്റങ്ങളാണ്‌ ദേശസാൽക്കരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ ആനയച്ചത്‌.  ബാങ്കുകളിലെ നിക്ഷേപങ്ങൾ സമൂഹത്തിന്റെ പൊതുസ്വത്തായി മാറിയതോടെ, അവയുടെ കൂടുതൽ സന്തുലിതവും, ജനാധിപത്യപരവുമായ വിനിയോഗം സാദ്ധ്യമായി എന്നതാണ്‌ ദേശസാൽക്കരണത്തിന്റെ ഏറ്റവും വലിയ നേട്ടം.  സമ്പദ്‌വ്യവസ്ഥയുടെ പുറംമ്പോക്കൂകളിൽ കഴിഞ്ഞിരുന്ന എത്രയോ ജനവിഭാഗങ്ങളെയും, വ്യവസായങ്ങളെയും, ഉപജീവന വ്യവസ്ഥകളെയും അതിന്റെ മുഖ്യധാരയിലേക്ക്‌ എത്തിക്കാൻ ഈ നടപടി പര്യാപ്തമായി.  കൃഷി, മത്സ്യബന്ധനം, കാലിവളർത്തൽ, പരമ്പരാഗത വ്യവസായങ്ങൾ, കൈത്തൊഴിലുകൾ, കരകൗശലം, ചെറുകിട കച്ചവടം, കുടിൽ വ്യവസായങ്ങൾ എന്നിങ്ങനെ സമസ്തമേഖലകളിലേക്കും വായ്പകൾ പ്രവഹിക്കുകയും, ഇന്ത്യയിലെ ആയിരക്കണക്കിന്‌ ഗ്രാമങ്ങളിൽ ബാങ്ക്‌ ശാഖകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തതോടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ മുഖശോഭ മെച്ചപ്പെടാൻ തുടങ്ങി.1971-75 കാലത്ത്‌ കേവലം 3.40 ശതമാനമായിരുന്ന ഇന്ത്യയുടെ ദേശീയ വളർച്ചാ നിരക്ക്‌ 1986-90 ആയപ്പോഴേക്കും 7.01 ശതമാനമായി വളർന്നതിൽ ബാങ്ക്‌ ദേശസാൽക്കരണം വഹിച്ച പങ്ക്‌ നിസ്സീമമാണ്‌. 

തൊഴിൽ മേഖലയിലും ദേശസാൽക്കരണം നിർണ്ണായകമായ മാറ്റങ്ങൾക്ക്‌ വഴിതെളിച്ചു.  ദേശസാൽക്കരണത്തിനു ശേഷമുള്ള ആദ്യ പതിറ്റാണ്ടിൽ ലക്ഷക്കണക്കിന്‌ യുവാക്കൾക്ക്‌ ബാങ്കുകളിൽ നിയമനം ലഭിച്ചു.  കാർഷിക, ചെറുകിട വ്യവസായ മേഖലകളിലും സ്വയം സംരംഭക മേഖലയിലുമായി ദശലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്‌ ഇതിന്‌ പുറമെയാണ്‌.  ചുരുക്കത്തില്‍, ദേശസാൽക്കരണത്തിനു ശേഷമുള്ള കാലയളവിൽ ബാങ്കിംഗ്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക്‌ മുതിപ്പേകുന്ന ഊർജ്ജ സ്രോതസ്സായി മാറി എന്നർത്ഥം.

ആഗോളീകരണത്തിന്റെ വരവ്‌
   
1990-ലെ വിദേശവ്യാപാര പ്രതിസന്ധിയുടെ മറപറ്റിയാണ്‌ ആഗോളീകരണം ഇന്ത്യയിലേക്ക്‌ നടന്നെത്തിയത്‌.  യഥാർത്ഥത്തിൽ മുതലാളിത്തം ആഗോളതലത്തിൽ അഭിമുഖീകരിച്ച അതിഗുരുതരമായ പ്രതിസന്ധിയെ മറികടക്കുന്നതിന്‌ അത്‌ കണ്ടെത്തിയ പുത്തൻ തന്ത്രമായിരുന്നു നവഉദാരീകരണ സാമ്പത്തിക നയങ്ങൾ  സമസ്ത മേഖലകളിൽ നിന്നും സർക്കാരിനെയും സർക്കാർ നിയന്ത്രണ സംവിധാനങ്ങളെലും ഒഴിവാക്കിക്കൊണ്ട്‌ സ്വകാര്യ മൂലധനത്തിന്‌ മേൽക്കൈ നൽകുക എന്നതായിരുന്നു ഈ നയത്തിന്റെ സത്ത.  അങ്ങനെ എല്ലാം മേഖലകളിലും ആധിപത്യം സ്ഥാപിച്ചുകൊണ്ട്‌ സ്വന്തം ലാഭം പെരുപ്പിക്കുന്നതിനാൽ മുതലാളിത്തം ലക്ഷ്യമിട്ടത്‌.  സ്വാഭാവികമായും ഇന്ത്യയിലെ പൊതുമേഖല പുതിയ സാമ്പതിക നയത്തിന്റെ ഒരു മുഖ്യലക്ഷ്യമായി മാറി.  ബാങ്കിംഗ്‌ വ്യവസായമായിരുന്നു അവരുടെ ആദ്യത്തെ ടാർജറ്റ്‌.  അത്‌ സ്വാഭാവികമായിരുന്നു.  രണ്ട്‌ പതിറ്റാണ്ട്കൊണ്ട്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നാഡീവ്യവസ്ഥയായി രൂപപ്പെട്ട പൊതുമേഖലാ ബാങ്കുകൾ നിക്ഷേപങ്ങളുടെയും വായ്പകളുടെയും ശാഖാ ശൃംഖലയുടെയും ഇടപാടുകാരുടെ എണ്ണത്തിന്റെയും വലിപ്പംകൊണ്ട്‌ ലോകത്തെ തന്നെ ഏറ്റവും അടിയുറപ്പുള്ള ഒരു ബാങ്കിംഗ്‌ സംവിധാനമായി ഇതിനോടകം മാറിക്കഴിഞ്ഞിരുന്നു.

മുതലാളിത്ത കേന്ദ്രീകൃതമായ മുതലാളിത്ത ബാങ്കിംഗ്‌ സംവിധാനത്തിലേക്ക്‌ സാമൂഹ്യാധിഷ്ഠിതമായ ഇന്ത്യൻ ബാങ്കിംഗിനെ പറിച്ചുനടാനാണ്‌ അവർ ശ്രമിച്ചത്‌.  നരസിംഹം കമ്മറ്റി റിപ്പോർട്ടായിരുന്നു അതിന്‌ മാർഗ്ഗ നിർദ്ദേശം നൽകിയത്‌.  ബാങ്കിംഗ്‌ വ്യവസായത്തെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുന്നതിനും, മൂലധനാടിത്തറ ശക്തപ്പെടുത്തുന്നതിന്റെ പേര്‌ പറഞ്ഞ്‌ വിദേശ-സ്വകാര്യ മൂലധനത്തെ ആനയിക്കുന്നതിനുമുള്ള തന്ത്രങ്ങളാണ്‌ അവർ മെനഞ്ഞത്‌.  അങ്ങനെ വരുന്ന മൂലധനത്തിന്‌ ലാഭം കൂടുതൽ കൂടുതലായി നൽകണമെങ്കിൽ ബാങ്കുകൾ കൂടുതൽ ലാഭം ഉണ്ടാക്കിക്കൊണ്ടേയിരിക്കണം.  അതിനുവേണ്ടി ലാഭാധിഷ്ഠിതമല്ലാത്ത മേഖലകളിൽ വായ്പ കൊടുക്കുന്നത്‌ ഒഴിവാക്കണമെന്നും നരസിംഹം കമ്മറ്റി നിഷ്കർഷിച്ചു.  രണ്ടാം നരസിംഹം കമ്മറ്റി,  ജെ.എസ്‌. വർമ്മ കമ്മറ്റി, താതാപ്പൂർ കമ്മറ്റി എന്നിങ്ങനെ ഏറ്റവും  ഒടുവിൽ രഘുറാം രാജൻ, ഖണ്ഡേൽവാൾ കമ്മറ്റികൾ വരെ കമ്മറ്റികളുടെ ഒരു പ്രളയമായിരുന്നു പിന്നീടുള്ള വർഷങ്ങളിൽ ബാങ്ക്‌ വ്യവസായം കണ്ടത്‌.  എല്ലാ കമ്മറ്റികളുടെയും ദൗത്യം ഒന്നുതന്നെയായിരുന്നു.  പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ മൂലധനത്തിന്‌ വിട്ടുകൊടുക്കുകയും, നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ പണവിഭവങ്ങളെ അവരുടെ താല്പര്യത്തിന്‌ അടിയറവെക്കുകയും ചെയ്യുക എന്നത്‌.  മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനെന്നു പറഞ്ഞ്‌ ഒരു പറ്റം പുതിയ സ്വകാര്യ ബാങ്കുകൾക്ക്‌ ലൈസൻസ്‌ കൊടുത്തതിന്റെയും, ലോക്കൽ ഏരിയാ ബാങ്കുകൾ പോലെയുള്ള വികൃതമായ പരീക്ഷണങ്ങൾ നടത്താൻ തുനിഞ്ഞതിന്റെയും പിന്നിലുള്ള യഥാർത്ഥ അജണ്ട ഇതുതന്നെയായിരുന്നു.  എന്നാൽ ബാങ്ക്‌ മേഖലയിലെ സംഘടനകൾ ഈ അപകടങ്ങൾ ദീര്‍ഘവീക്ഷണത്തോടെ തിരിച്ചറിയുകയുവ, ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവം നിലനിർത്തുന്നതിനുവേണ്ടി അതിശക്തമാഇ പോരാടുകയും ചെയ്തതോടെ മുതലാളിത്തത്തിന്‌ അവരുടെ അജണ്ട അവരാശിച്ച രീതിയിൽ നേടാൻ കഴിയാതെ പോയി.

പക്ഷേ മുതലാളിത്തത്തിന്റെ ദുര അടങ്ങുന്നില്ല.  ഇന്ത്യൻ ബാങ്ക്‌ മേഖലയെ സ്വന്തം വരുതിയിലാക്കാൻ എല്ലാ കുതന്ത്രങ്ങളും അവർ പ്രയോഗിക്കുകയാണ്‌.  രാജ്യത്തെ ഭരണവർഗ്ഗങ്ങൾ അവര്‍ക്ക്‌ എല്ലാ ഒത്താശയും സഹായവും നൽകുകയും ചെയ്യുന്നു.   ബാങ്ക്‌ മേഖലയുടെ നിയന്താവും കാവലാളുമായ റിസർവ്‌ ബാങ്കിൽ സ്വന്തം ആളെ പ്രതിഷ്ഠിച്ചുകൊണ്ടാണ്‌ പുതിയ ആക്രമണങ്ങൾക്ക്‌ മുതലാളിത്തം കോപ്പ്‌ കൂട്ടുന്നത്‌.  ?കള്ളനെ കാവലേല്പിക്കുക? എന്ന പഴഞ്ചൊല്ല്‌ അന്വർത്ഥമാക്കുന്ന വിധത്തിലാണ്‌ ഇപ്പോൾ കാര്യങ്ങൾ.  റിസർവ്‌ ബാങ്കിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ്‌ ഇപ്പോൾ നടക്കുന്നത്‌.  ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആന്റ്‌ ഡവലപ്മെന്റ്‌ കൗൺസിൽ (FSDC) എന്ന ഒരു പുതിയ സംവിധാനത്തെ പ്രതിഷ്ഠിക്കുകയും, റിസർവ്‌ ബാങ്കിനെ അതിന്റെ കീഴിലുള്ള ഒരു സ്ഥാപനം മാത്രമാക്കി മാറ്റുകയും ചെയ്യുക എന്നതാണ്‌ തന്ത്രം.  അതിനെ അനുകൂലിക്കുന്ന ആളിനെ റിസർവ്‌ ബാങ്കിന്റെ തലപ്പത്ത്‌ പ്രതിഷ്ഠിക്കുമ്പോൾ കാര്യങ്ങൾ എളുപ്പമാകുമെന്നാണ്‌ അവർ കണക്ക്‌ കൂട്ടുന്നത്‌. 

പുതിയ സ്വകാര്യ ബാങ്കുകൾക്കും  വിദേശ ബാങ്കുകൾക്കും ലൈസൻസ്‌ കൊടുക്കലാണ്‌ മറ്റൊരു പുതിയ തന്ത്രം.  അമേരിക്കയിൽപോലും ഇല്ലാത്തരീതിയിൽ കോർപ്പറേറ്റ്‌ കമ്പനികൾക്ക്‌ ബാങ്ക്‌ ലൈസൻസ്‌ നൽകാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.  അതോടൊപ്പം പരിഗണന  നൽകിക്കൊണ്ട്‌ അവരാഗ്രഹിക്കുന്ന സമസ്ത സ്ഥലങ്ങളിലും ശാഖകൾ തുറക്കുന്നതിന്‌ അനുമതി കൊടുക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്‌.  ബിസിനസ്‌ ഫസിലിറ്റേറ്റർ, ബിസിനസ്‌ കറസ്പോണ്ടന്റ്‌ കിയോസ്ക്‌ ബാങ്കിംഗ്‌ തുടങ്ങിയ പുതിയ മാതൃകകൾ വഴി പൊതുമേഖലാ ബാങ്കുകളിൽ സ്വകാര്യ മൂലധനത്തിന്‌ കൂടുതൽ ഇടം നൽകുന്നതിനുള്ള നിർദ്ദേശങ്ങളും വൻതോതിൽ നടപ്പാക്കപ്പെടുകയാണ്‌.  കൂടുതൽ ജനങ്ങളെ ബാങ്കിംഗിലേക്ക്‌ ഉൾച്ചേർക്കുക എന്ന പേര്‌ പറഞ്ഞാണ്‌ ഇതൊക്കെ നടക്കുന്നതെന്നാണ്‌ ഏറെ വിരോധാഭാസം.  ജനകീയ ബാങ്കിംഗ്‌ സമ്പ്രദായത്തിലൂടെ കോടിക്കണക്കിന്‌ ജനങ്ങളെ സമ്പദ്‌വുവസ്ഥയുടെ മുഖ്യധാരയിലെത്തിച്ചത്‌ പൊതുഉടമസ്ഥതയിലുള്ള ബാങ്കുകളാണ്‌.  അവയെ സ്വകാര്യ മൂലധനത്തിന്‌ വിട്ടുകൊടുക്കാൻ കച്ചകെട്ടിയ അതേ ആളുകളാണ്‌ ജനങ്ങളെ ഉൾച്ചേർക്കാൻ എന്ന പേരിൽ ഇപ്പോൾ സ്വകാര്യ-വിദേശ ബാങ്കുകളെ നിർല്ലജ്ജം പ്രോത്സാഹിപ്പിക്കുന്നത്‌.  ഇത്‌ തട്ടിപ്പല്ലാതെ മറ്റൊന്നുമല്ല.

സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ശാക്തീകരിക്കുന്ന സമീകരണ സമീപനമായിരുന്നു ദേശസാൽക്കരണ ബാങ്കിംഗ്‌ എങ്കിൽ, മുഴുവൻ വിഭവങ്ങളെയും ഏതാനും ബിസിനസ്‌ കുത്തകകൾക്ക്‌ അടിയറവെക്കുകയും ഭൂരിപക്ഷം ജനങ്ങളെ ബാങ്കിംഗ്‌ പ്രവർത്തനങ്ങൾക്ക്‌ പുറത്തുനിർത്തുകയും ചെയ്യുന്ന അസമത്വ ശൈലിയാണ്‌ മുതലാളിത്ത ബാങ്കിംഗ്‌.  ഇതിലേതാണ്‌ ഇന്ത്യൻ ജനതക്ക്‌ അഭികാമ്യം എന്നതാണ്‌ ചോദ്യം.

ഇന്ത്യൻ ബാങ്കിംഗിന്റെ നാഡിമിഡിപ്പ്‌ അറിയുന്ന ബാങ്ക്‌ ജീവനക്കാരായ ഞങ്ങൾ പറയുന്നു.  ജനാധിത്യം പുലരണമെങ്കിൽ, ഇന്ത്യൻ ജനതയുടെ സാമ്പത്തിക ശാക്തീകരണം സാക്ഷാല്‍ക്കരിക്കപ്പെടണമെങ്കിൽ, രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തണമെങ്കിൽ നമുക്ക്‌ വേണ്ടത്‌ പൊതുമേഖലാ ബാങ്കിംഗ്‌ മാത്രമാണ്‌.  അതിനെ തകര്‍ക്കുന്നതിനുള്ള ഓരോ നീക്കവും സമസ്ത ശക്തിയും ഉപയോഗിച്ച്‌ ചെറുക്കപ്പെടുക തന്നെ വേണം.

*
സംസ്ഥാന വാഹന കലാ ജാഥയോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(കേരള) പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിന്ന്

അധികവായനയ്ക്

സഹകരണ, ഗ്രാമീണ ബാങ്കിംഗ്‌ മേഖലകളെയും നവ ഉദാരവത്കരണം വേട്ടയാടുന്നു 

ഗ്രാമീണ ബാങ്കുകളും സ്വകാര്യവത്കരണ ഭീഷണിയിൽ 

Friday, July 19, 2013

വഴിതെറ്റിയ ബാങ്കിങ് മേഖല

1969 ജൂലൈ 19നാണ് 50 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള 14 ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്. അതോടെ അന്ന് രാജ്യത്തുണ്ടായിരുന്ന ബാങ്ക് നിക്ഷേപത്തിന്റെ 75 ശതമാനവും സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1980ല്‍ 200 കോടി രൂപ നിക്ഷേപമുള്ള എട്ടു ബാങ്കുകളെക്കൂടി ദേശസാല്‍ക്കരിച്ചു. ഇന്ത്യയുടെ സാമ്പത്തിക- സാമൂഹിക മണ്ഡലത്തിലാകെ ശ്രദ്ധേയമായ മാറ്റംവരുത്താന്‍ ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ കഴിഞ്ഞു. ടാറ്റ, ബിര്‍ള തുടങ്ങിയ സ്വകാര്യകുത്തകകളുടെ കൈപ്പിടിയിലായിരുന്ന ബാങ്കുകള്‍ ബഹുജന മധ്യത്തിലേക്ക് വന്നതോടെ അവയുടെ പ്രവര്‍ത്തനത്തിലും സമീപനത്തിലും മൗലികമായ മാറ്റമുണ്ടായി. പട്ടണത്തില്‍മാത്രം ഒതുങ്ങിയിരുന്ന ബാങ്കുകള്‍ ഗ്രാമങ്ങളിലും ശാഖ തുറക്കാന്‍ തുടങ്ങി. കാര്‍ഷിക മേഖലയ്ക്ക് വായ്പ അനുവദിക്കുന്നതും ബാങ്കുദേശസാല്‍ക്കരണത്തെതുടര്‍ന്നാണ്. മാത്രമല്ല, മൊത്തം ബാങ്കുവായ്പയുടെ 18 ശതമാനം കൃഷി ആവശ്യങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്ന നിബന്ധന വന്നു. കൃഷി, വ്യവസായം, വ്യാപാരം, വിദ്യാഭ്യാസം, സേവനമേഖല എന്നിവയെ മുന്‍ഗണനാവിഭാഗമെന്ന് പട്ടികപ്പെടുത്തി അവയ്ക്ക് ബാങ്കുകള്‍ നല്‍കുന്ന ആകെ വായ്പയില്‍ 40 ശതമാനം നീക്കിവച്ചു. ജനങ്ങളുടെ നിക്ഷേപത്തിന്റെ നല്ലൊരുശതമാനം അങ്ങനെ രാഷ്ട്രനിര്‍മാണ പ്രക്രിയയിലേക്ക് വിന്യസിക്കാന്‍ കഴിഞ്ഞു.

ഇന്ത്യ മാത്രമല്ല, അറുപതുകളിലും എഴുപതുകളിലും ദേശസാല്‍ക്കരണം നടന്ന നിരവധി വികസ്വരരാജ്യങ്ങളുണ്ട്. ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, കൊറിയ, നേപ്പാള്‍, ശ്രീലങ്ക അങ്ങനെപോകുന്നു ആ ലിസ്റ്റ്. എന്നാല്‍, 1989ലെ ലോക വികസന രേഖയില്‍ ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ ധനമേഖലാ ഉദാരവല്‍ക്കരണം നടപ്പാക്കിയതിന്റെ അനുഭവകഥ വിവരിക്കുന്നുണ്ട്. അറുപതുകളിലും എഴുപതുകളിലും ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ എണ്‍പതുകളില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ഉദാരീകരണം നടപ്പാക്കപ്പെടുകയും ചെയ്തതോടെ ഒട്ടനവധി രാജ്യങ്ങളില്‍ ബാങ്കുകള്‍ കുത്തുപാളയെടുത്തു. സമ്പദ്വ്യവസ്ഥകള്‍ക്ക് വന്‍ തകര്‍ച്ച നേരിട്ടു. പുനര്‍ദേശസാല്‍ക്കരണമായിരുന്നു പിന്നെയുള്ള മാര്‍ഗം. ദേശസാല്‍ക്കരണത്തില്‍നിന്ന് സ്വകാര്യവല്‍ക്കരണത്തിലേക്ക്, സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് പുനര്‍ദേശസാല്‍ക്കരണത്തിലേക്ക്. "95 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ വേള്‍ഡ് ബാങ്ക് റിസര്‍ച്ച് ഒബ്സര്‍വറില്‍ ഉദാരവല്‍ക്കരണ നടപടികള്‍ക്കുശേഷം തകര്‍ന്നുപോയ ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയില്‍വരുത്തിത്തീര്‍ത്ത കുഴപ്പങ്ങളെപ്പറ്റി വിവരിക്കുന്നു. ബൊളീവിയയിലെ 12 സ്വകാര്യ ബാങ്കുകളില്‍ രണ്ടെണ്ണം 1988ല്‍ ലിക്വിഡേറ്റ് ചെയ്യേണ്ടി വന്നു. ബ്രസീലിലും ഇക്വഡോറിലും പെറുവിലും വെനസ്വലയിലും ഉണ്ടായ ബാങ്കിങ് കുഴപ്പങ്ങള്‍ സമ്പദ് വ്യവസ്ഥകളെത്തന്നെ ബാധിച്ചു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം 200 ലേറെ ബാങ്കുകളാണ് അര്‍ജന്റീനിയയില്‍ അടച്ചുപൂട്ടിയത്. ഇതില്‍ 100 ലേറെ ബാങ്കുകളെയും രക്ഷിക്കാനായി കേന്ദ്രബാങ്കിന് ഇടപെടേണ്ടിവന്നു.

ഉറുഗ്വേയില്‍ ബാങ്കോ ഡെല റിപ്പബ്ലിക്ക എന്ന സര്‍ക്കാര്‍ ബാങ്കാണ് തകര്‍ച്ച നേരിട്ട നാലു വന്‍ സ്വകാര്യ ബാങ്കുകളെ ഏറ്റെടുത്തത്. ചിലിയില്‍ ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിച്ച് കിട്ടിയതോടെ മുന്‍മുതലാളിമാര്‍ ബാങ്കുകളാകെ കുത്തിച്ചോര്‍ത്തി കുട്ടിച്ചോറാക്കി. പെറുവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കോ ഡെല നാഷണലാണ് തകര്‍ന്നുകൊണ്ടിരുന്ന സ്വകാര്യബാങ്കുകളുടെ രക്ഷക്കെത്തിയത്. സമീപകാലാനുഭവങ്ങള്‍ പഠിപ്പിക്കുന്നതോ? 2007 ലെ സബ് പ്രൈം വായ്പാ പ്രശ്നങ്ങളെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ 100 കണക്കിന് ബാങ്കുകള്‍ കോടിക്കണക്കിന് നിക്ഷേപകരെയാണ് കണ്ണീര്‍ കുടിപ്പിച്ചത്. ആര്‍ത്തിപൂണ്ട സ്വകാര്യ മൂലധനത്തിനെ കയറൂരി വിട്ടാലുണ്ടാകാവുന്ന ആപത്തുകള്‍ ബോധ്യപ്പെടുന്നതാണ്് ഈ അനുഭവങ്ങള്‍ ഓരോന്നും.

പഴയ പാലാ സെന്‍ട്രല്‍ ബാങ്കിന്റെ തകര്‍ച്ചയുടെ കഥകള്‍ നമ്മുടെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞു കഴിഞ്ഞിട്ടില്ല. അത്തരമൊരു അവസ്ഥയിലാണ് നാലരപ്പതിറ്റാണ്ട് മുമ്പ് രാജ്യത്തെ സമ്പദ്വ്യവസ്ഥയെയും നിക്ഷേപകരെയും രക്ഷിക്കാനായി നടത്തിയ നിയമനിര്‍മാണങ്ങളെല്ലാം തകര്‍ത്തെറിയുന്നത്. രക്ഷാവാല്‍വുകളാണ് ഊരിയെറിയുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണ കൂടാതെ നിലനില്‍ക്കാനാവില്ല എന്ന രാഷ്ട്രീയ സാഹചര്യം അമേരിക്കന്‍ കുത്തകകളുടെ ഇടപെടലിനും വിലയ്ക്കെടുക്കലിനുംശേഷം മാറിക്കിട്ടിയല്ലോ. അതിനുള്ള പ്രത്യുപകാരമെന്ന നിലയ്ക്കാണ് വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ തോത് ബാങ്കിങ് മേഖലമുതല്‍ പ്രതിരോധമേഖലവരെ കൂട്ടിക്കൊടുക്കുന്നത്. അതിന് നാടന്‍ മുതലാളിമാരുടെ പിന്തുണ നേടിയെടുക്കാനാണ് സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത്.

പഴയ പാലാ ബാങ്ക് മുതലാളിമാരും പുതിയ മുതലാളിമാരും പല ബ്ലേഡ് കമ്പനികളും ഒന്നിച്ച് ഈ രംഗത്തേക്ക് കടന്നുവന്നാല്‍ ബാങ്കിങ് മേഖലയ്ക്ക് എന്താണ് സംഭവിക്കുക എന്നറിയാന്‍ ഏറെ വിഷമിക്കേണ്ടതില്ല. പ്രാഥമിക സഹകരണ ബാങ്കുകളെ അടച്ചുപൂട്ടിക്കുക, പൊതുമേഖലാ ബാങ്കുകളുടെ വായ്പാനയം ജനവിരുദ്ധമാക്കുക, മൈക്രോഫിനാന്‍സിനെ കയറൂരിവിട്ട് സാമുദായിക സംഘടനകളുടെയും വര്‍ഗീയ സംഘടനകളുടെയും തല്‍ക്കാലത്തെ കൈയടി നേടുക, സ്വകാര്യമൂലധനതാല്‍പ്പര്യത്തിനനുസരിച്ച് സര്‍ഫൈസിപോലുള്ള നിയമങ്ങള്‍ മാറ്റിത്തീര്‍ക്കുക, ബാങ്കുകള്‍ക്ക് ഊഹക്കച്ചവടത്തിനുകൂടി അനുമതി നല്‍കുക, വിദേശികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളെ റാഞ്ചിക്കൊണ്ടുപോകാന്‍ അവസരമൊരുക്കുക, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യമൂലധനത്തിന് അടിയറവയ്ക്കുക, ഇഷ്ടംപോലെ ലയനങ്ങളും ഏറ്റെടുക്കലുകളും നടത്താന്‍ പാകത്തില്‍ കോംപിറ്റീഷ്യന്‍ കമീഷന്റെ പരിധിയില്‍നിന്ന് ബാങ്കുകളെ ഒഴിവാക്കുക, അവയെ റിസര്‍വ് ബാങ്കിന്റെയും കേന്ദ്രവിജിലന്‍സ് കമീഷന്റെയും പാര്‍ലമെന്റിന്റെയും ഇടപെടലില്‍നിന്ന് രക്ഷിക്കാനാവശ്യമായ നിയമനിമാണങ്ങള്‍ നടത്തുക- അതെ, കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ വ്യക്തമാണ്. നെഹ്റുവിന് പറ്റിയ "തെറ്റുകള്‍" തിരുത്തിക്കൊണ്ടിരിക്കുന്നവര്‍ ഇന്ദിരാഗാന്ധിയുടെ "കൈത്തെറ്റുകളും" തിരുത്തുകതന്നെയാണ്.

*
എ കെ രമേശ് ദേശാഭിമാനി

Saturday, June 22, 2013

ദരിദ്രര്‍ക്ക് സഹായം സഹ. ബാങ്കുകളെന്ന് റിസര്‍വ് ബാങ്ക് പഠനം

കേരളത്തിലെ ദരിദ്രരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ സാമ്പത്തി കാവശ്യങ്ങള്‍ക്ക് വാണിജ്യബാങ്കുകളെയല്ല, സ്വയംസഹായസംഘ (എസ്എച്ച്ജി)ങ്ങളെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയുമാണ് ആശ്രയിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പഠനം. ഭൂരിപക്ഷം പേര്‍ക്കും വാണിജ്യബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ഇതാണ് സ്ഥിതിയെന്ന് പഠനം കണ്ടെത്തുന്നു. ദരിദ്രര്‍ക്ക് ആവശ്യമായ രീതിയില്‍ വായ്പ ലഭ്യമാക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങളാണ് ഏറെ സഹായിക്കുന്നതെന്നും അടുത്തിടെ നടത്തിയ പഠനം പറയുന്നു.

സഹകരണബാങ്കുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസും (സിഎസ്ഇഎസ്) റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് എറണാകുളം ജില്ലയിലായിരുന്നു പഠനം. ഇതിനായി കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്തും നഗരത്തിലെ ചേരികളിലുമായുള്ള 107 ദരിദ്രകുടുംബങ്ങളില്‍നിന്ന് അവരുടെ ഒരുമാസത്തെ വരവുചെലവ് കണക്ക് ദിനംപ്രതി ശേഖരിച്ചു.

പഠനവിധേയമാക്കിയ മാസക്കാലത്ത് പഠനവിധേയരായവരില്‍ അഞ്ചില്‍ നാലുപേരും വായ്പയെടുത്തിട്ടുണ്ട്. 17 ശതമാനം പേരേ സ്വയംസഹായ സംഘങ്ങളിലും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്തിട്ടുള്ളൂവെങ്കിലും ആകെ വായ്പയുടെ 28 ശതമാനം ഈ സ്ഥാപനങ്ങളില്‍നിന്നാണ്. ഇതിലേറെയും കുടുംബശ്രീ എസ്എച്ച്ജികളുമാണ്. വായ്പയുടെ നാലിലൊന്ന് സ്വകാര്യ പണമിടപാടുകാരില്‍നിന്നാണ്. രണ്ടുശതമാനം പേരേ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തിട്ടുള്ളൂ. പക്ഷേ ഈ വായ്പാതുക മൊത്തം വായ്പയുടെ നാലിലൊന്നുവരും (25 ശതമാനം).

പഠനം നടന്ന ഒരുമാസ കാലയളവില്‍ പഠനവിധേയരായവരാരും ഒരിക്കല്‍പ്പോലും വാണിജ്യബാങ്കുകളില്‍നിന്ന് വായ്പയെടുക്കുകയോ അവിടെ പണം നിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിന് വിധേയരാക്കിയ കുടുംബങ്ങളില്‍ നാലില്‍ മൂന്നുഭാഗവും വാണിജ്യബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരാണ്. ആവശ്യമുള്ള സമയത്ത് കടം നല്‍കുന്ന കാര്യത്തില്‍ വാണിജ്യബാങ്കുകളുടെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ല. സ്വര്‍ണപ്പണയത്തിന് ബാങ്കുകളില്‍ പലിശ കുറവാണ്. എന്നാല്‍ കൂടുതല്‍ പലിശയുള്ള സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയാണ് പാവപ്പെട്ടവര്‍ സമീപിക്കുന്നത്. പലിശ മാത്രമല്ല ഇതിനു കാരണമെന്ന് ഇതു വ്യക്തമാക്കുന്നു.

പെട്ടെന്ന് കിട്ടുക എന്നതും സമയത്ത് കിട്ടുക എന്നതുമാണ് കൂടുതല്‍ പ്രധാനം. ഇക്കാര്യത്തില്‍ സഹകരണസ്ഥാപനങ്ങളും സ്വകാര്യ പണമിടപാടുകാരും വാണിജ്യബാങ്കുകളെക്കാള്‍ ഭേദമാണ്. ബാങ്കുകളുടെ വായ്പാപദ്ധതികള്‍ ദരിദ്രരുടെ വിഭിന്നങ്ങളായ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉതകുന്നവിധത്തില്‍ പുനഃക്രമീകരിക്കണം. ഉത്സവകാല വായ്പകളും ചെറുകിട വായ്പകളും ഓവര്‍ഡ്രാഫ്റ്റും ലഭ്യമാക്കണം. ഈ രംഗത്ത് സഹകരണസ്ഥാപനങ്ങളാണ് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റി ഭാരവാഹികള്‍ സ്വന്തം ഗ്രാമത്തില്‍നിന്നുള്ളവരായതിനാല്‍ ഇവരെ കൂടുതല്‍ പരിചയം ഉണ്ടാകും. ഇത് ഇത്തരം സ്ഥാപനങ്ങളെ ദരിദ്രര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ടാകാം.

ബാങ്കുകളുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ അയവുള്ളതും ലളിതവും ആക്കുകയും വേണം. പാവങ്ങളെ സ്വന്തം പണമിടപാടില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള സമയം കുറയ്ക്കണം. ദരിദ്രരെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുള്ള ബാങ്കുകളുടെ പരിശ്രമത്തില്‍ പ്രാദേശികമായി വേരുകളുള്ള പ്രാഥമിക സഹകരണസംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തണം- പഠനം നിര്‍ദേശിക്കുന്നു.

കുടുംബശ്രീക്കും വലിയ പങ്ക്

കൊച്ചി: ദരിദ്രര്‍ക്ക് പണം കടം നല്‍കുന്ന കാര്യത്തിലും അവരുടെ അധികപണം സൂക്ഷിക്കുന്നതിലും സ്വയംസഹായസംഘങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിസര്‍വ്ബാങ്ക് പഠനം. കുടുംബശ്രീ എസ്എച്ച്ജികള്‍ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും വാണിജ്യബാങ്കുകള്‍ അവരുമായി ബന്ധമുണ്ടാക്കിയാല്‍ കൂടുതല്‍ സഹായകമാകുമെന്നും പഠനം പറയുന്നു.ചെലവു കുറയ്ക്കാനും കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കുടുംബശ്രീ മിഷന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും എത്താനായിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം പ്രാദേശിക ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചുമാണ്. 37 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ രണ്ടുലക്ഷം കുടുംബശ്രീ സ്വയംസഹായസംഘങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ എന്‍ആര്‍എല്‍എം (നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍) പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പും കുടുംബശ്രീവഴിയാണ്. പഠനവിധേയമാക്കിയവരില്‍ 17 ശതമാനം പേരും സ്വയംസഹായ സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരാണ്.

*
ദേശാഭിമാനി

Friday, April 5, 2013

ബാങ്കിങ് സൗകര്യം ജനങ്ങളിലേക്ക് എത്തണമെങ്കില്‍

പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നതിന് റിസര്‍വ്ബാങ്കിനെ അധികാരപ്പെടുത്തുന്ന നിയമം അടുത്തകാലത്ത് പാര്‍ലമെന്റ് പാസാക്കിയിരുന്നു. നിലവിലുള്ള ഒരു ബാങ്കിന്റെയും ശാഖകള്‍ ഇല്ലാത്തതും 10,000ല്‍ താഴെ ജനസംഖ്യയുള്ളതുമായ ഗ്രാമപ്രദേശങ്ങളില്‍ 25 ശതമാനം ശാഖകളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് അത്തരം ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥ. ജനങ്ങള്‍ എല്ലാവരെയും ബാങ്ക് അക്കൗണ്ടുള്ളവരാക്കി വികസനത്തില്‍ പങ്കാളികളാക്കി മാറ്റുകയാണ് പ്രത്യക്ഷ ലക്ഷ്യം. അതുവഴി ആളുകളുടെ കയ്യില്‍ സമ്പാദ്യമായുള്ള 30 ലക്ഷംകോടി രൂപ ബാങ്ക് നിക്ഷേപമാക്കി മാറ്റി അത്രയും തുക കമ്പോളത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശമെന്ന് പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള ന്യായമായി ധനമന്ത്രി പി ചിദംബരം പറഞ്ഞിരുന്നു. പുതിയ ബാങ്കുകളൊക്കെ, സ്വകാര്യമേഖലയില്‍ തുടങ്ങുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിദേശബാങ്കുകള്‍ക്കും ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി അങ്ങനെ ചെയ്യാം. ഈ പണമെല്ലാം വന്‍കിട സ്വകാര്യ മുതലാളിമാരുടെ വരുതിയിലാകുമെന്നു ചുരുക്കം.

1969ല്‍ ദേശസാല്‍ക്കരിക്കപ്പെട്ട മിക്ക ബാങ്കുകളും ഇന്ത്യയിലെ കുത്തകകള്‍ പണം സമാഹരിക്കുക എന്ന ഉദ്ദേശത്തോടെ പണ്ട് ആരംഭിച്ചവയായിരുന്നു. അവയെ അതിനു വീണ്ടും പ്രാപ്തമാക്കുന്നതിനാണ് പുതിയ നീക്കം എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യുപിഎ ഗവണ്‍മെന്റ് ചെയ്യുന്ന കാര്യങ്ങളില്‍ മിക്കതും കുത്തകള്‍ക്കുവേണ്ടിയാണല്ലോ. ഇതിനകം ബാങ്കിങ് പ്രവര്‍ത്തനത്തിന്റെ പ്രയോജനങ്ങള്‍ സിദ്ധിക്കാത്ത ഗ്രാമീണര്‍ക്ക് അവ ലഭ്യമാക്കുന്നതിനാണ് യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേരളത്തില്‍ അവര്‍ ചെയ്യേണ്ടത്, സഹകരണസംഘങ്ങളെ ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നതില്‍നിന്ന് തടയുന്നതരത്തിലുള്ള, സഹകരണസംഘങ്ങളെ സംബന്ധിക്കുന്ന പുതിയ നിയമത്തിലെ വ്യവസ്ഥ ഉപേക്ഷിക്കുകയാണ്. കേരളത്തിലെ കുഗ്രാമങ്ങളില്‍വരെ പ്രാദേശിക സഹകരണ സംഘങ്ങളുടെയും ജില്ലാ സഹകരണ ബാങ്കുകളുടെയും ബ്രാഞ്ചുകളുണ്ട്. 70,000 കോടിയിലേറെ രൂപ അവയില്‍ ജനങ്ങള്‍ നിക്ഷേപിച്ചിട്ടുമുണ്ട്. ഈ സഹകരണബാങ്കുകളിലും സംഘങ്ങളിലും തങ്ങളുടെ നിക്ഷേപം സുരക്ഷിതമാണ് എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്, ഈ സ്ഥാപനങ്ങളെക്കൊണ്ട് പ്രയോജനമുള്ളതുകൊണ്ടാണ് ജനങ്ങള്‍ അവയില്‍ കൂടുതല്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നത്. അത് തടയുന്നത് ഗ്രാമീണരെ ബാങ്കിങ് പ്രവര്‍ത്തനത്തില്‍നിന്ന് അകറ്റിനിര്‍ത്തലാകും. കേന്ദ്രസര്‍ക്കാര്‍ അതിന് മുതിരരുത്.

പുതിയ ബാങ്കുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച നിയമം കൊണ്ടുവന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് അതാണ്. ഇന്ത്യയിലാകെ കുഗ്രാമങ്ങളില്‍വരെ സാന്നിധ്യമുള്ള സ്ഥാപനമാണ് പോസ്റ്റ് ഓഫീസ്. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ഒരുകാലത്ത് വിപുലമായ പ്രവര്‍ത്തനം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പോസ്റ്റല്‍ വകുപ്പിനെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇല്ലായ്മ ചെയ്തുവരികയാണ്. വാര്‍ത്താവിനിമയരംഗത്ത് സര്‍ക്കാരിന്റെ ആദ്യ സ്ഥാപനമാണ്, ഇന്നും ഏറ്റവും അധികം വ്യാപകമായ സംവിധാനമുള്ള സ്ഥാപനമാണ്, രാജ്യത്താകെ അതിന് 1,55,000 ഓഫീസുകളുണ്ട്. അവയെ ജനങ്ങളുടെ ബാങ്കിങ് പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റുന്നത് ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായിരിക്കും.

സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ ജനങ്ങള്‍ അതിന്റെ ഭദ്രതയെയും നിലനില്‍പിനെയുംപറ്റി ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല. പോസ്റ്റ് ഓഫീസ് സംവിധാനത്തെ പുതിയ ബാങ്ക് ആയിക്കൂടി അംഗീകരിക്കുന്നതിന് ഉപകരിക്കുംവിധം പുതിയ ബാങ്കിങ് നിയമത്തിലെ ചട്ടങ്ങള്‍ തയ്യാറാക്കിയാല്‍ മതി. പുതിയ ബാങ്കിങ് നിയമം കുത്തകകളെയും അവയെപ്പോലെ ജനങ്ങളുടെ പണം തങ്ങളുടെ സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ശ്രമിക്കുന്നവരെയും ഉദ്ദേശിച്ചു മാത്രമല്ല, ആ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ എല്ലാ ജനങ്ങളെയും ബാങ്കിങ് സൗകര്യവലയില്‍ ഉള്‍പ്പെടുത്താന്‍ കൂടിയാണ്. എങ്കില്‍, കേരളത്തില്‍ സഹകരണ സംഘങ്ങളെയും അഖിലേന്ത്യാതലത്തില്‍ പോസ്റ്റ് ഓഫീസ് സംവിധാനത്തെയും ബാങ്കുകളായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ട്. ഗവണ്‍മെന്റിനു നിയന്ത്രണം ഉള്ളവയാണ് ഇവ എന്നതിനാല്‍ ജനങ്ങള്‍ക്ക് അവയില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരിക്കും. അവയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന തുകകളെ ഗവണ്‍മെന്റിന് ജനകീയമായ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുകയുമാകാം.

*
ചിന്ത വാരിക മുഖപ്രസംഗം

Monday, January 28, 2013

ജനകീയ ബാങ്കിങ്ങിന് തിരശ്ശീല

സാധാരണസംഭവമായാണ് ബാങ്കിങ് ഭേദഗതിബില്‍ ലോക്സഭ അംഗീകരിച്ച കാര്യം ചില മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി രാജ്യത്ത് ലഭ്യമായ വിഭവശേഷിയെ മുഴുവന്‍ സമാഹരിച്ച പൊതുമേഖലാ ബാങ്കിങ് സംവിധാനത്തിന്റെ കടയ്ക്കല്‍ വയ്ക്കുന്ന കത്തിയാണ് ഈ ഭേദഗതിയെന്ന കാര്യം ബോധപൂര്‍വം തമസ്കരിക്കപ്പെട്ടു. വാണിജ്യബാങ്കിങ്ങിനോടൊപ്പം സഹകരണമേഖലാ ബാങ്കിങ്ങിന്റെ പ്രവര്‍ത്തനത്തിലും സമീപനത്തിലും തീര്‍ത്തും വിനാശകരമായ മാറ്റങ്ങള്‍ക്കാണ് ഈ ഭേദഗതി വഴിയൊരുക്കുന്നത്. വികസനത്തിന്റെ എന്‍ജിന്‍ എന്ന് പുകള്‍പെറ്റ ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥയുടെ ജനകീയസ്വഭാവം പൂര്‍ണമായി നഷ്ടപ്പെടുത്തുകമാത്രമല്ല, അതിവിപുലമായ നമ്മുടെ ബാങ്കിങ് സംവിധാനത്തെ വിദേശമൂലധനത്തിന്റെ കാല്‍ക്കല്‍ അടിയറവയ്ക്കുകകൂടിയാണ് ഈ ഭേദഗതിവഴി കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അമേരിക്കന്‍ സര്‍ക്കാരും മുതലാളിത്തത്തിന്റെ മറ്റു കാവല്‍മാലാഖകളും നിരന്തരം ചെലുത്തിപ്പോരുന്ന സാമ-ദാന-ഭേദ-ദണ്ഡ സമ്മര്‍ദങ്ങളുടെ വിജയകരമായ പരിസമാപ്തികൂടിയാണ് ഈ സംഭവവികാസം.
 
ബാങ്കുകളുടെമേല്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുകയാണ് ബാങ്കിങ് നിയമഭേദഗതിയുടെ പ്രധാന ഉദ്ദേശ്യമെന്ന മട്ടിലാണ് മിക്ക മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ഇത് യാദൃച്ഛികമോ ധാരണയില്ലായ്മയോ ആയി കാണാന്‍ കഴിയില്ല. ഭേദഗതിയുടെ ദൂരവ്യാപകവും രാജ്യതാല്‍പ്പര്യവിരുദ്ധവുമായ സത്തയില്‍നിന്ന് ശ്രദ്ധമാറ്റുന്നതിനാണ് റിസര്‍വ് ബാങ്കിന് ലഭിക്കുന്ന അവകാശങ്ങള്‍ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കുന്നതെന്നതാണ് വാസ്തവം. ബില്‍ പാസായതുകൊണ്ട് ആയിരക്കണക്കിന് പുതിയ ബാങ്ക് ശാഖകള്‍ തുടങ്ങുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നുമൊക്കെ വേറെയും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

ബാങ്കിങ് മേഖലയെ സംബന്ധിക്കുന്ന മൂന്നു നിയമങ്ങളാണ് പുതിയ ബില്‍വഴി ഭേദഗതിചെയ്യപ്പെട്ടത്. ബാങ്കിങ് നിയന്ത്രണനിയമം 1949, ബാങ്കിങ് കമ്പനീസ് ആക്ട് 1970, ബാങ്കിങ് കമ്പനീസ് ആക്ട് 1980 എന്നിവയാണ് പ്രസ്തുത നിയമങ്ങള്‍. പുറമേ കാണുമ്പോള്‍ തീര്‍ത്തും സാങ്കേതികമായ കാര്യങ്ങളെന്ന് തോന്നാവുന്ന പുതിയ വ്യവസ്ഥകള്‍, യഥാര്‍ഥത്തില്‍ ദൂരവ്യാപകവും സമഗ്രവുമായ പ്രത്യാഘാതങ്ങള്‍ ബാങ്കിങ് സംവിധാനത്തില്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. അംഗീകൃത ഈടുകളെ സംബന്ധിക്കുന്ന ഭേദഗതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ഈടുകളാ (പ്രധാനമായും കടപ്പത്രങ്ങള്‍)ണ് അംഗീകൃത ഈടുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്. ബാങ്കിങ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബാങ്കുകള്‍ തങ്ങളുടെ മൊത്തം നിക്ഷേപങ്ങളുടെ നിശ്ചിത ശതമാനം (ഇപ്പോള്‍ 24 ശതമാനം) മേല്‍പ്പറഞ്ഞ അംഗീകൃത ഈടുകളില്‍ നിക്ഷേപിക്കണം. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്നാണ് ഈ നിക്ഷേപത്തെ വിളിക്കുക. പുതിയ ഭേദഗതിയോടെ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിര്‍ദേശിക്കുന്ന ഇതര ആസ്തികളിലും ബാങ്കുകള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു വിഹിതമാണ് സര്‍ക്കാര്‍ ഈടുകളില്‍ നിക്ഷേപിക്കാറുള്ളത്. ഈ പണം വിനിയോഗിക്കുന്നതാകട്ടെ സമ്പദ്വ്യവസ്ഥയുടെ ഉദ്ധാരണത്തിനും. എന്നാല്‍, പുതിയ ഭേദഗതി നടപ്പില്‍വരുന്നതോടെ നിക്ഷേപങ്ങളുടെ നല്ല പങ്ക് സ്വകാര്യമൂലധനമായി വഴിമാറാനുള്ള സാധ്യത തെളിയുകയാണ്. പൊതുവിഭവം സ്വകാര്യമൂലധനമാക്കി മാറ്റിയെടുക്കുന്ന ആഗോളീകരണതന്ത്രമാണ് ഈ നിര്‍ദേശത്തിന്റെ പിന്നില്‍.

ദേശസാല്‍കൃത ബാങ്കുകളിലെയും സ്വകാര്യബാങ്കുകളിലെയും ഓഹരി ഉടമകള്‍ക്ക് ലഭ്യമായ വോട്ടവകാശത്തിന്റെ പരിധി ഉയര്‍ത്തിയതിന്റെ പിന്നില്‍ ദീര്‍ഘകാല മൂലധനതാല്‍പ്പര്യങ്ങളുണ്ട്. ദേശസാല്‍കൃത ബാങ്കുകളുടെ കാര്യത്തില്‍ നിലവിലുള്ള ഒരു ശതമാനമെന്ന പരിധിയാണ് പത്ത് ശതമാനമായി വര്‍ധിക്കുന്നത്. സ്വകാര്യബാങ്കുകളുടെ കാര്യത്തില്‍ പത്ത് എന്ന പരിധി ഇരുപത്താറായി ഉയരും. വിദേശസ്ഥാപനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. നിലവില്‍ പൊതുമേഖലാ ബാങ്കില്‍ 20 ശതമാനംവരെ വിദേശനിക്ഷേപം അനുവദനീയമാണ്. സ്വകാര്യബാങ്കുകളില്‍ ഇത് 74 ശതമാനവും. എന്നാല്‍, വോട്ടവകാശത്തിന്റെ പരിധിനിയന്ത്രണം നിമിത്തം വിദേശനിക്ഷേപകര്‍ക്ക് ബാങ്കുകളുടെ ഭരണപരമോ നയപരമോ ആയ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. വിദേശമുതലാളിമാര്‍ക്ക് അവരുടെ ഇംഗിതം ഇന്ത്യന്‍ ബാങ്കുകളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ ഭേദഗതി വഴിയൊരുക്കും. കൂടുതല്‍ വോട്ടവകാശം ലഭിക്കുന്നതോടെ സ്വകാര്യ ഓഹരി ഉടമകള്‍ മെച്ചപ്പെട്ട ലാഭത്തിനുവേണ്ടിയുള്ള തന്ത്രങ്ങള്‍ ശക്തിപ്പെടുത്തും. കൃഷിയടക്കമുള്ള ഉല്‍പ്പാദനമേഖലകളില്‍നിന്നുള്ള ബാങ്കുകളുടെ പിന്മാറ്റം ഇതോടെ പൂര്‍ണമാവുകയും ചെയ്യും.

വോട്ടവകാശപരിധി ഉയര്‍ത്തുന്നതോടെ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍മുടക്കാനുള്ള മത്സരം മുറുകാന്‍ പോവുകയാണ്. ബില്‍ പാസായതിന്റെ പിറ്റേദിവസം ബാങ്കുകളുടെ ഓഹരിവിലയിലുണ്ടായ വന്‍ കുതിച്ചുചാട്ടം അതിന്റെ ദിശാസൂചിയാണ്. ഇന്ത്യന്‍ ബാങ്കിങ്ങിന്റെ മുഖം മാറുന്നു എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. ബാങ്കിങ് ഒരു വ്യവസായമാണെങ്കിലും ഇന്ത്യയില്‍ അത് നിര്‍വഹിച്ചുപോന്നത് നമ്മുടെ സമ്പദ്വ്യവസ്ഥ സാക്ഷാല്‍ക്കരിക്കുക എന്ന ചരിത്രദൗത്യമാണ്. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലയിലേക്കും ചെന്നെത്തിയാണ് ബാങ്കിങ് ആ ദൗത്യം നിറവേറ്റിയത്. എന്നാല്‍, മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ബാങ്കിങ് അനന്തമായ ലാഭസാധ്യതകളുള്ള ഒരു വ്യവസായമാണ്. പൊതുനിക്ഷേപത്തെ ഓഹരിക്കമ്പോളത്തിലേക്കും അവധിവ്യാപാരത്തിലേക്കും, അപകടസാധ്യത ഏറെയുള്ള ഡെറിവേറ്റീവുകളിലേക്കും ഒഴുക്കി വിപണിയെ കൈയിലെടുത്ത് അമ്മാനമാടാനുള്ള ത്വരയാണ് മൂലധനാഥന്മാരെ നയിക്കുന്നത്. ഇന്ത്യന്‍ ബാങ്കുകളില്‍ സമാഹൃതമായ 70 ലക്ഷം കോടി രൂപയോളം നിക്ഷേപത്തിന്റെ ലാഭസാധ്യതയാണ് അവരെ ഉന്മാദംകൊള്ളിക്കുന്നത്. വോട്ടവകാശം വര്‍ധിക്കുന്നതോടെ ബാങ്കുകളുടെ നിയന്ത്രണം കൈയടക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗംകൂടും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കരുത്തേകിയ നമ്മുടെ ബാങ്കിങ് സമ്പ്രദായം അതോടെ പഴങ്കഥയായി മാറും.

സഹകരണമേഖല: മായുന്ന അതിര്‍വരമ്പുകള്‍

സഹകരണമേഖലയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രഹരമാണ് ബാങ്കിങ് നിയമഭേദഗതി. ഈ വര്‍ഷം തുടക്കത്തില്‍ പ്രാബല്യത്തില്‍ വന്ന 97-ാം ഭരണഘടനാ ഭേദഗതിയാണ് ആദ്യത്തെ അടി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍പ്രകാരം സംസ്ഥാനപട്ടികയില്‍പ്പെടുന്ന സഹകരണമേഖലയെ ഈ ഭേദഗതിയിലൂടെ കേന്ദ്രം തട്ടിയെടുത്തു. അതത് സംസ്ഥാനങ്ങളില്‍ സഹകരണനിയമം നിലനില്‍ക്കെയാണ്, സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സമഗ്രമായ വ്യവസ്ഥകള്‍ ഭേദഗതിയുടെ ഭാഗമായി അവതരിപ്പിച്ചത്.

തൊണ്ണൂറ്റേഴാം ഭരണഘടനാ ഭേദഗതിയും ബാങ്കിങ് നിയമഭേദഗതിയിലെ പ്രസക്തമായ വകുപ്പുകളും ചേര്‍ത്തുവച്ചുനോക്കിയാല്‍ വാണിജ്യബാങ്കിങ്ങും സഹകരണബാങ്കിങ്ങും തമ്മിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ക്കപ്പെടുകയാണെന്ന് ബോധ്യമാകും. ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണമേഖല, ബാങ്കിങ് മേഖലപോലെതന്നെ, കേന്ദ്രസര്‍ക്കാരിന്് നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയുന്ന ഒന്നായി. ബാങ്കിങ് നിയമഭേദഗതി അംഗീകരിക്കപ്പെട്ടതോടെ, ബാങ്കിങ് മേഖലയുടെ നിയന്ത്രണാധികാരം കൈയാളുന്ന റിസര്‍വ് ബാങ്കിന് സഹകരണമേഖലയുടെമേല്‍ സമ്പൂര്‍ണാധിപത്യം ചെലുത്താന്‍ കഴിയുന്ന സാഹചര്യവും ഒരുങ്ങി. സഹകരണസംഘത്തിന് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ഇനി ബാങ്കിങ് ലൈസന്‍സ് എടുത്തേ മതിയാകൂ. ലൈസന്‍സ് എടുത്താലോ, റിസര്‍വ് ബാങ്കിന് ഏത് സമയത്തും ഇടപെടാം. അതിന് തയ്യാറല്ലെങ്കില്‍, ബാങ്കിങ് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും.

സഹകരണമേഖലയ്ക്കും വാണിജ്യബാങ്കിങ്ങിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ ഫലത്തില്‍ ഇല്ലാതാക്കുന്ന നയങ്ങളാണ് ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. അതോടൊപ്പം, അധികമായി കിട്ടുന്ന വോട്ടവകാശം ഉപയോഗപ്പെടുത്തി ബാങ്കുകളുടെ നയങ്ങളെ സ്വാധീനിക്കുകയും അതുവഴി തങ്ങളുടെ മൂലധനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ലാഭം നേടുകയും ചെയ്യാനുള്ള സുവര്‍ണാവസരം മറുവശത്ത് കാത്തുനില്‍ക്കുന്നു. ഇവിടെ ഹോമിക്കപ്പെടുന്നത് ഒരു ജനതയുടെ കുതിപ്പിന്റെ സ്വപ്നങ്ങളാണ്. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് നിസ്സ്വരെ സമ്പദ്വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നയങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ബാങ്കുകളിലെ ജീവനക്കാരുടെമാത്രം സമരമല്ല; രാജ്യത്താകെയുള്ള ജനങ്ങളുടെ പ്രക്ഷോഭമാണ് ഇതിനെതിരായി ഉയര്‍ന്നുവരേണ്ടത്.

*
വി കെ പ്രസാദ് ദേശാഭിമാനി 28 ജനുവരി 2013

Sunday, January 13, 2013

ബാങ്ക് അക്കൗണ്ട് തുടങ്ങുംമുമ്പ്

ബാങ്കിങ്സേവനങ്ങള്‍ സമൂഹത്തിലെ ഏറ്റവും താഴേതട്ടിലേക്ക് എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്കും സര്‍ക്കാരുമെല്ലാം ഇന്ന് മുന്‍ഗണന നല്‍കുന്നത്. അടുത്തിടെ എറണാകുളം ജില്ലാ സമ്പൂര്‍ണ ബാങ്കിങ്സേവനങ്ങള്‍ ലഭ്യമാക്കുന്ന രാജ്യത്തെ പ്രഥമ ജില്ലയെന്ന സ്ഥാനം നേടി വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു. മിക്ക ധനകാര്യ ഇടപാടുകള്‍ക്കും ബാങ്കുകളെ ആശ്രയിച്ചേ മതിയാകൂ എന്ന അവസ്ഥയാണിപ്പോള്‍. ബാങ്കുകളാകട്ടെ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ അനായാസ ബാങ്കിങ്സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കോര്‍ബാങ്കിങ് സേവനങ്ങള്‍ ഒരുക്കുന്നുമുണ്ട്. അതിനാല്‍ ഏതൊരു ബാങ്കുമായും ശാഖയുമായും സമയനഷ്ടം കൂടാതെത്തന്നെ ഇടപാടുകള്‍ നടത്താന്‍ ഈ രീതി സഹായിക്കുന്നു.

ബാങ്ക് അക്കൗണ്ട് തുടങ്ങും മുമ്പ് ചില കാര്യങ്ങള്‍ അറിയുന്നത് നന്ന്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് വേണം. പാസ്പോര്‍ട്ട്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാം. വിലാസം തെളിയിക്കാന്‍ പാന്‍കാര്‍ഡ് ഒഴിച്ച് മേല്‍പ്പറഞ്ഞ രേഖകള്‍ ഉപയോഗിക്കാം. റേഷന്‍കാര്‍ഡും ടെലിഫോണ്‍ ബില്ലും അഡ്രസ് തെളിവായി ഉപയോഗിക്കാം. പാസ്പോര്‍ട്ട് സൈസിലുള്ള രണ്ടു ഫോട്ടോയും വേണം. പ്രസ്തുത ബാങ്കില്‍ അക്കൗണ്ടുള്ള ഒരാള്‍ പരിചയപ്പെടുത്തുകയും വേണം. ബാലന്‍സ് പൂജ്യത്തില്‍ നിര്‍ത്തിയുള്ള നോ ഫ്രില്‍സ് അക്കൗണ്ടും ആരംഭിക്കാം. പക്ഷേ ഇത്തരത്തില്‍ ഇടപാടു നടത്തുന്നതിന് ചില പരിധികളും നിശ്ചയിച്ചിട്ടുണ്ട്. കുറഞ്ഞ ബാലന്‍സ് നിബന്ധനയുള്ള അക്കൗണ്ടുകളില്‍ അതു നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കുമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. പുതുതലമുറ ബാങ്കുകള്‍ ഇത്തരം പിഴവുകള്‍ വരുത്തുന്നതിന് കനത്ത പിഴതന്നെ ഈടാക്കാറുണ്ട്.അതിനാല്‍ അക്കൗണ്ട് തുടങ്ങന്നതിനുമുമ്പ് ഇത്തരം കാര്യങ്ങള്‍ കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.

ആദായനികുതി നിയമം അനുസരിച്ച് ഇപ്പോള്‍ എല്ലാ വ്യക്തിക്കും പാന്‍ നിര്‍ബന്ധമാണ്. ബാങ്കില്‍ പാന്‍ നല്‍കിയിട്ടില്ലെങ്കില്‍ നിക്ഷേപത്തിനു ലഭിക്കുന്ന പലിശ 10,000 രൂപയിലേറെയാണെങ്കില്‍ 20 % സ്രോതസ്സില്‍നിന്ന് നികുതിപിടിച്ച് സര്‍ക്കാരില്‍ അടയ്ക്കാനുള്ള ബാധ്യത ബാങ്കുകള്‍ക്കുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് പാന്‍ ഉണ്ടെന്നാലും നികുതി നല്‍കാന്‍തക്ക വാര്‍ഷികവരുമാനം ഇല്ലെങ്കില്‍ നികുതിയില്‍നിന്ന് ഒഴിവാകുന്നതിന് 15ജി എന്ന ഫോറം ബാങ്കില്‍ ഒപ്പിട്ടു നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 15എച്ച് എന്ന ഫോറമാണ് പൂരിപ്പിച്ചു നല്‍കേണ്ടത്. ഈ ഫോറം ഓരോ ഏപ്രില്‍ ഒന്നിനും ഒപ്പിട്ടു പുതുക്കണം. അങ്ങനെയെങ്കില്‍ അവരെ ടിഡിഎസില്‍നിന്ന് ഒഴിവാക്കും. പല ആവശ്യങ്ങള്‍ക്കും ബാങ്ക് പാസ്ബുക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നുണ്ട്. തൊഴിലുറപ്പുപദ്ധതി, ഇപിഎഫ് പെന്‍ഷന്‍, ക്ഷേമനിധി പെന്‍ഷനുകള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും എല്ലാം ബാങ്ക് അക്കൗണ്ട് ആവശ്യമാണ്

50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടിലൂടെ വേണമെന്നാണ് ആദായനികുതിനിയമം നിഷ്കര്‍ഷിക്കുന്നത്. ഇക്കാരണങ്ങളാല്‍ എല്ലാവര്‍ക്കും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ പലരും ശ്രദ്ധവയ്ക്കാത്ത ഒരു കാര്യം നോമിനേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ്. എല്ലാ ബാങ്കുകളും ഇക്കാര്യത്തില്‍ നിഷ്കര്‍ഷ വച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ബാങ്കുകളില്‍ പിന്തുടര്‍ച്ചാവകാശികളായി മതിയായ നോമിനേഷന്‍ സമര്‍പ്പിക്കാത്തതിനാല്‍ കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുണ്ട്. നോമിനേഷന്‍ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടില്ലെങ്കില്‍ അക്കൗണ്ട് ഉടമയുടെ കാലശേഷം നിക്ഷേപത്തുക അയാളുടെ അനന്തരാവകാശികള്‍ക്കു ലഭിക്കുന്നതിന് നിയമത്തിന്റെ ഒട്ടേറെ നൂലാമാലകള്‍ കടക്കേണ്ടതുണ്ട്. അതുകൊണ്ട് ഇടപാടുകാരന്റെ കാലശേഷം നിയമക്കുരുക്കില്ലാതെ നോമിനിക്ക് തുക എളുപ്പം ലഭിക്കുന്നതിന് നിര്‍ബന്ധമായും നോമിനേഷന്‍ രജിസ്റ്റര്‍ചെയ്യണം. ഇതിനായി അക്കൗണ്ട് ഓപ്പണിങ് ഫോറത്തില്‍ ഇതുസംബന്ധിച്ച ഭാഗം കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ടാല്‍ മാത്രം മതി.

*
പി ജി സുജ ദേശാഭിമാനി