Monday, November 30, 2009

സാര്‍വദേശീയ കമ്യൂണിസ്റ്റു-തൊഴിലാളി പാര്‍ടികളുടെ ഡെല്‍ഹി പ്രഖ്യാപനം

ഈ സമ്മേളനം ഇങ്ങനെ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു:

ഇന്നത്തെ ആഗോള മാന്ദ്യം മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിലെ ഒരു പ്രതിസന്ധിയാണ്. മുതലാളിത്തത്തിന്റെ ചരിത്രപരമായ പരിമിതികളും അതിനെ വിപ്ളവപരമായ മാര്‍ഗത്തിലൂടെ തൂത്തെറിയേണ്ടതിന്റെ ആവശ്യകതയും വ്യക്തമായി തെളിയിച്ചു കാണിക്കുന്ന പ്രതിസന്ധിയാണത്. മുതലാളിത്തത്തിന്റെ പ്രധാന വൈരുധ്യമായ, ഉല്‍പാദനത്തിന്റെ സാമൂഹ്യസ്വഭാവവും മുതലാളിത്തത്തിന്റെ വ്യക്തിപരമായ ധന സമ്പാദനവും തമ്മിലുള്ള വൈരുധ്യം മൂര്‍ച്ഛിക്കുന്നതിനെയാണ് അത് പ്രകടമായി കാണിച്ചുതരുന്നത്. ഈ പ്രതിസന്ധിയുടെ മര്‍മസ്ഥാനത്തു കിടക്കുന്ന, മൂലധനവും തൊഴിലും തമ്മിലുള്ള അപരിഹാര്യമായ വൈരുദ്ധ്യത്തെ മറച്ചുവെയ്ക്കാനാണ് മൂലധനത്തിന്റെ രാഷ്ട്രീയ പ്രതിനിധികള്‍ ശ്രമിക്കുന്നത്. ഐഎംഎഫ്, ലോകബാങ്ക്, ഡബ്ള്യുടിഒ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളോടൊപ്പം നിന്നുകൊണ്ട് സാമ്രാജ്യത്വശക്തികള്‍ തങ്ങളുടേതായ "പരിഹാരങ്ങള്‍'' നടപ്പാക്കാന്‍ ശ്രമിക്കുകയാണെങ്കിലും, ആ പരിഹാരങ്ങള്‍ മുതലാളിത്ത ചൂഷണം അനിവാര്യമായും നിശിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളവയാണ്. അതിനാല്‍ സാമ്രാജ്യത്വശക്തികള്‍ തമ്മില്‍ത്തമ്മിലുള്ള ശത്രുതകളെ ഈ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുകയാണ്. സൈനിക "പരിഹാര''വും രാഷ്ട്രീയ "പരിഹാര''വും ആഗോളതലത്തില്‍ വ്യഗ്രതയോടെ നടപ്പാക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഒരു പുതിയ ആക്രമണോല്‍സുകമായ തന്ത്രം നടപ്പാക്കാനാണ് നാറ്റോ ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങളും സിവില്‍ സ്വാതന്ത്ര്യങ്ങളും ട്രേഡ് യൂണിയന്‍ അവകാശങ്ങളും മറ്റും വെട്ടിക്കുറച്ചുകൊണ്ട്, രാഷ്ട്രീയ വ്യവസ്ഥകള്‍ കൂടുതല്‍ കൂടുതല്‍ പിന്‍തിരിപ്പന്‍ സ്വഭാവം ആര്‍ജിക്കുകയാണ്. മുതലാളിത്തത്തിന്‍ കീഴിലെ ഘടനാപരമായ അഴിമതിയെ ഈ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയാണ്; അഴിമതിയാകട്ടെ, സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ സമ്മേളനം ഇങ്ങനെ ഊന്നിപ്പറയുന്നു:

ഒരുപക്ഷേ 1929ലെ മഹാമാന്ദ്യത്തിനുശേഷമുണ്ടായ, ഏറ്റവും നിശിതമായ, സര്‍വംഗ്രാഹിയായ ഇപ്പോഴത്തെ പ്രതിസന്ധി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ്. ലക്ഷക്കണക്കിന് ഫാക്ടറികള്‍ അടച്ചിടപ്പെട്ടിരിക്കുന്നു. കാര്‍ഷിക സമ്പദ്വ്യവസ്ഥയും ഗ്രാമീണ സമ്പദ്വ്യവസ്ഥയും തകര്‍ച്ചയിലാണ്; ആഗോളതലത്തില്‍ത്തന്നെ കോടിക്കണക്കിന് കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ദാരിദ്ര്യവും ദുരിതങ്ങളും മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് ആളുകള്‍ തൊഴിലില്ലാത്തവരായിത്തീരുന്നു; വീടില്ലാത്തവരായിത്തീരുന്നു. തൊഴിലില്ലായ്മ അഭൂതപൂര്‍വ്വമായ തലങ്ങളിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 5 കോടി എന്ന പരിധിയേയും അത് ലംഘിക്കും എന്ന് ഔദ്യോഗികമായിത്തന്നെ പ്രതീക്ഷിക്കപ്പെടുന്നു. അസമത്വം ആഗോളതലത്തില്‍ത്തന്നെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് - ധനികര്‍ കൂടുതല്‍ വലിയ ധനികരായിത്തീരുന്നു; ദരിദ്രരാകട്ടെ കൂടുതല്‍ ദരിദ്രരായിത്തീരുന്നു. 100 കോടിയില്‍പ്പരം ആളുകള്‍, അതായത് മാനവരാശിയിലെ ആറിലൊരു ഭാഗം, വിശന്നുവലയുന്നു. സ്ത്രീകളും യുവജനങ്ങളും കുടിയേറ്റക്കാരും ആണ് ഇതിന് ആദ്യം ഇരയായിത്തീരുന്നത്.

ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് അതത് മുതലാളിത്ത ഗവണ്‍മെന്റുകള്‍ കൈക്കൊള്ളുന്ന സമീപനം, അവരുടെ വര്‍ഗ സ്വഭാവത്തിന് യോജിച്ചതുതന്നെയാണ്. അടിസ്ഥാന പ്രശ്നങ്ങളെ നേരിടുന്നതില്‍ അത് പരാജയപ്പെടുന്നു. ഇത്ര കാലവും സര്‍ക്കാരിനെ നിന്ദിച്ചിരുന്ന പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ എല്ലാ ഉപാസകരും മുതലാളിത്തത്തിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് കൈകാര്യ കര്‍ത്താക്കളും, ഇപ്പോള്‍ തങ്ങളെ രക്ഷപ്പെടുത്തുന്നതിനായി സര്‍ക്കാരിനെ ഉപയോഗപ്പെടുത്തുകയാണ്. അമിതമായ ലാഭത്തിനുള്ള മാര്‍ഗങ്ങളെ സംരക്ഷിക്കുകയും കൂടുതല്‍ വികസിപ്പിക്കുകയും ആണ് മുതലാളിത്ത ഗവണ്‍മെന്റ് ചെയ്യുക എന്ന മൌലിക വസ്തുതയെ അത് ഒന്നുകൂടി അടിവരയിട്ടു കാണിക്കുന്നു. രക്ഷാപാക്കേജുകളൊക്കെ പൊതുജനങ്ങളുടെ ചെലവിലാണ്; അതേ അവസരത്തില്‍ അതിന്റെ ഗുണം ലഭിക്കുന്നത് ഏതാനും പേര്‍ക്ക് മാത്രമാണുതാനും. ലാഭം ഉണ്ടാക്കുന്ന തുറകളെ ആദ്യം രക്ഷപ്പെടുത്തുന്നതിനും പിന്നെ അവയെ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്, പ്രഖ്യാപിക്കപ്പെട്ട രക്ഷാ പാക്കേജുകളെല്ലാം തന്നെ. ബാങ്കുകളും ഫിനാന്‍ഷ്യല്‍ കോര്‍പ്പറേറ്റുകളും എല്ലാം ഇപ്പോള്‍ വീണ്ടും ബിസിനസ് ആരംഭിച്ചിരിക്കുന്നു; ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കൂറ്റന്‍ സുരക്ഷാ പാക്കേജുകളുടെ സമ്മാനം കോര്‍പ്പറേഷനുകള്‍ക്കാണെങ്കില്‍, വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും യഥാര്‍ത്ഥ കൂലിയില്‍ ഉണ്ടാകുന്ന ഇടിവും അധ്വാനിക്കുന്ന ജനങ്ങള്‍ വഹിക്കേണ്ട ഭാരമാണ്.

ഈ സമ്മേളനം മനസ്സിലാക്കുന്നത് ഇതാണ്:

ഏതാനും ചിലരുടെ അത്യാര്‍ത്തിമൂലം ഉണ്ടായ മാര്‍ഗഭ്രംശമോ ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവമോ അല്ല പ്രതിസന്ധിക്ക് അടിസ്ഥാനം. മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണമായ "പരമാവധി ലാഭമുണ്ടാക്കു''ന്നതിനുള്ള ത്വര കാരണം, ആഗോളവല്‍ക്കരണത്തിന്റെ ഇക്കഴിഞ്ഞ ദശകങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള സാമ്പത്തിക അസമത്വവും ഒരേ രാജ്യത്തിനുള്ളില്‍ത്തന്നെയുള്ള സാമ്പത്തിക അസമത്വവും രൂക്ഷമായ വിധത്തില്‍ വര്‍ധിച്ചിരിക്കുന്നു. ലോകത്തിലെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിന്റെയും വാങ്ങല്‍ക്കഴിവ് ഇടിയുക എന്നതാണ് അതിന്റെ സ്വാഭാവികമായ അനന്തരഫലം. അതായത് ഇന്നത്തെ പ്രതിസന്ധി വ്യവസ്ഥാപരമായ പ്രതിസന്ധിയാണ്. മുതലാളിത്ത വ്യവസ്ഥ സഹജമായിത്തന്നെ പ്രതിസന്ധി നിറഞ്ഞതാണ് എന്ന മാര്‍ക്സിസ്റ്റ് വിശകലനത്തെ ഇത് ഒരിക്കല്‍കൂടി ന്യായീകരിക്കുന്നു. ലാഭത്തിനുവേണ്ടി പരക്കംപായുന്ന മൂലധനം, അതിര്‍വരമ്പുകളെയെല്ലാം അതിലംഘിക്കുന്നു; എന്തിലും ഏതിലും ചവിട്ടിക്കയറുന്നു. ഈ പ്രക്രിയക്കിടയില്‍ അത് തൊഴിലാളിവര്‍ഗത്തിന്റെയും മറ്റധ്വാനിക്കുന്ന വിഭാഗങ്ങളുടെയും മേലുള്ള ചൂഷണം കൂടുതല്‍ നിശിതമാക്കുന്നു; അവരുടെ തലയില്‍ കൂടുതല്‍ കൂടുതല്‍ ദുരിതങ്ങള്‍ കയറ്റിവെയ്ക്കുന്നു. മുതലാളിത്തത്തിന് നിലനില്‍ക്കണമെങ്കില്‍, ഒരു കരുതല്‍ തൊഴില്‍സേന ആവശ്യമാണ്. അത്തരം മുതലാളിത്ത മൃഗീയതയില്‍നിന്നുള്ള മോചനം, യഥാര്‍ത്ഥമായ ബദല്‍, അതായത് സോഷ്യലിസം, സ്ഥാപിക്കുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. സാമ്രാജ്യത്വവിരുദ്ധ കുത്തകവിരുദ്ധ സമരങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് ഇതിനാവശ്യമാണ്. അതുകൊണ്ട് ഒരു ബദലിനുവേണ്ടിയുള്ള നമ്മുടെ സമരം മുതലാളിത്ത വ്യവസ്ഥയ്ക്ക് എതിരായ സമരം കൂടിയാണ്. ജനങ്ങളെ ജനങ്ങള്‍ ചൂഷണം ചെയ്യാത്ത, രാഷ്ട്രത്തെ രാഷ്ട്രം ചൂഷണം ചെയ്യാത്ത വ്യവസ്ഥയ്ക്കുവേണ്ടിയുള്ളതാണ്, ബദലിനുവേണ്ടിയുള്ള നമ്മുടെ സമരം. മറ്റൊരു ലോകത്തിനുവേണ്ടിയുള്ള, ന്യായമായ ഒരു ലോകത്തിനുവേണ്ടിയുള്ള, ഒരു സോഷ്യലിസ്റ്റ് ലോകത്തിനുവേണ്ടിയുള്ള സമരമാണത്.

ഈ സമ്മേളനത്തിന് താഴെ പറയുന്ന കാര്യം ബോധ്യമുണ്ട്:

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ തലയില്‍ കൂടുതല്‍ കൂടുതല്‍ ഭാരങ്ങള്‍ കയറ്റിവെച്ചുകൊണ്ടും വികസ്വര രാഷ്ട്രങ്ങള്‍ എന്നു വിളിക്കപ്പെടുന്ന, താഴ്ന്ന നിലവാരത്തിലും മധ്യനിലവാരത്തിലും ഉള്ള മുതലാളിത്ത വികസനം നടന്നിട്ടുള്ള രാജ്യങ്ങളുടെ വിപണികളിലേക്ക് നുഴഞ്ഞുകയറാനും അവിടങ്ങളില്‍ മേധാവിത്വം സ്ഥാപിക്കാനും ശ്രമിച്ചുകൊണ്ടും, പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ മേധാവിത്വം വഹിക്കുന്ന സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കും എന്ന വസ്തുത ഈ സമ്മേളനത്തിന് ബോധ്യമുണ്ട്. ഒന്നാമതായി ഡബ്ള്യുടിഒയുടെ ദോഹവട്ട വ്യാപാര ചര്‍ച്ചകളിലൂടെയാണ് അവര്‍ അത് നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ ചെലവില്‍ ഉണ്ടാക്കപ്പെടുന്ന അസമമായ സാമ്പത്തികക്കരാറുകള്‍ അതിന്റെ പ്രതിഫലനമാണ് - പ്രത്യേകിച്ചും കാര്‍ഷിക മാനദണ്ഡങ്ങളുമായും കാര്‍ഷികേതര വിപണി സാധ്യതകളുമായും ബന്ധപ്പെട്ട കരാറുകള്‍.

പരിസ്ഥിതി നാശത്തിന് ഒന്നാമതായും ഉത്തരവാദികളായ മുതലാളിത്തം, കാലാവസ്ഥാ വ്യതിയാനത്തില്‍നിന്ന് ഈ ഗ്രഹത്തെ സംരക്ഷിക്കുന്നതിന്റെ ഭാരം മുഴുവന്‍ (പ്രഥമവും പ്രധാനവുമായി അതിനു കാരണക്കാര്‍ മുതലാളിത്തം തന്നെയാണ്) അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ചുമലില്‍ കയറ്റിവെക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ മുതലാളിത്തം നിര്‍ദ്ദേശിക്കുന്ന പുനഃസംഘടനയ്ക്ക്, പരിസ്ഥിതി സംരക്ഷണവുമായി വലിയ ബന്ധമൊന്നുമില്ല. കോര്‍പറേറ്റുകളുടെ പ്രേരണയോടെയുള്ള 'ഹരിത വികസനവും' 'ഹരിത സമ്പദ്വ്യവസ്ഥ'യും പരമാവധി ലാഭം ഉണ്ടാക്കുന്നതിനും ജനങ്ങളുടെ തലയില്‍ പുതിയ ദുരിതങ്ങള്‍ കയറ്റിവെക്കുന്നതിനും ഉതകുന്ന പുതിയ സ്റ്റേറ്റ് കുത്തകകള്‍ നിയന്ത്രണങ്ങള്‍ കെട്ടിയേല്‍പ്പിക്കുന്നതിനുള്ള ശ്രമം തന്നെയാണ്. അതായത്, മുതലാളിത്തത്തിന്‍ കീഴില്‍ പരമാവധി ലാഭം ഉണ്ടാക്കുന്നതിനുള്ള വ്യഗ്രതയെ പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ അവകാശങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുപോകാന്‍ കഴിയില്ല.

ഈ സമ്മേളനം താഴെ പറയുന്ന കാര്യം മനസ്സിലാക്കുന്നു:

തൊഴിലാളിവര്‍ഗത്തേയും സാധാരണ ജനങ്ങളെയും സംബന്ധിച്ചിടത്തോളം, ഈ മുതലാളിത്ത പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാനുള്ള ഒരേയൊരു മാര്‍ഗം മൂലധനത്തിന്റെ നിയമത്തിനെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. തങ്ങള്‍ ശക്തി സംഭരിക്കുകയും മുതലാളിത്തത്തിന്റെ, ഈ ശ്രമങ്ങളെ ചെറുക്കുകയും ചെയ്യുമ്പോള്‍, തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കഴിയുന്നുവെന്നാണ് തൊഴിലാളിവര്‍ഗത്തിന്റെ അനുഭവം. വ്യവസായങ്ങളിലെ കുത്തിയിരിപ്പ്, ഫാക്ടറി പിടിച്ചെടുക്കല്‍ തുടങ്ങിയ തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങള്‍ കാരണം, തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഭരണവര്‍ഗങ്ങള്‍ നിര്‍ബന്ധിതരായിത്തീരുന്നു. സമരങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നും നേടിയെടുക്കാമെന്നും, തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളുടെയും ജനകീയ മുന്നേറ്റങ്ങളുടെയും ഇന്നത്തെ രംഗവേദിയായ ലാറ്റിന്‍ അമേരിക്ക നമുക്ക് കാണിച്ചുതരുന്നുണ്ട്. പ്രതിസന്ധിയുടെ ഇന്നത്തെ ഘട്ടത്തില്‍, തൊഴിലാളിവര്‍ഗം ഒരിക്കല്‍കൂടി അസംതൃപ്തികൊണ്ട് തിളച്ചുമറിയുകയാണ്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളിവര്‍ഗം നടത്തുന്ന വമ്പിച്ച പ്രക്ഷോഭങ്ങള്‍ക്ക് നിരവധി രാജ്യങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്; ഇപ്പോഴും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ബഹുജനങ്ങളെയാകെ അണിനിരത്തിക്കൊണ്ട്, ഇത്തരം തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് - അടിയന്തിര ആശ്വാസത്തിനുവേണ്ടി മാത്രമല്ല, തങ്ങളുടെ ദുഃസ്ഥിതിക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം കാണുന്നതിനുവേണ്ടി കൂടിയുള്ള പ്രക്ഷോഭങ്ങളായിരിക്കണം അവ.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലും ഇപ്പോഴത്തെ പ്രതിസന്ധിക്കു തൊട്ടുമുമ്പുണ്ടായിരുന്ന കുതിപ്പിന്റെ ഘട്ടങ്ങളിലും ആഹ്ളാദം കൊണ്ട സാമ്രാജ്യത്വം, തൊഴിലാളിവര്‍ഗത്തിന്റെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കുമേല്‍ അഭൂതപൂര്‍വമായ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരുന്നത്. ഇതിനോടൊപ്പം തന്നെ ഭ്രാന്തുപിടിച്ച കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണവും നടന്നുകൊണ്ടിരുന്നു. - ഓരോരോ രാജ്യങ്ങളില്‍ മാത്രമല്ല, ആഗോളതലത്തിലും യൂറോപ്യന്‍ യൂണിയന്‍, കൌണ്‍സില്‍ ഓഫ് യൂറോപ്പ്, ഒ.എസ്.സി.ഇ തുടങ്ങിയ അന്താരാഷ്ട്ര വേദികളിലും അത്തരം പ്രചരണങ്ങള്‍ നടന്നുകൊണ്ടിരുന്നു. അവര്‍ എത്രതന്നെ ശ്രമിച്ചാലും ശരി, ആധുനിക സംസ്കാരത്തിന്റെ അതിര്‍ത്തികള്‍ നിര്‍വചിക്കുന്നതില്‍ സോഷ്യലിസം വഹിച്ച പങ്കും നേടിയ നേട്ടങ്ങളും ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയുകയില്ല. അവിരാമമായ ഇത്തരം ആക്രമണങ്ങളെ നേരിടേണ്ടിവന്ന നമ്മുടെ സമരങ്ങള്‍ ഇത്രയും കാലം, പ്രധാനമായും പ്രതിരോധ സ്വഭാവത്തോടു കൂടിയതായിരുന്നു - അതായത് നാം മുമ്പ് നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍. എന്നാല്‍ മുമ്പ് ലഭിച്ച അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമല്ല, പുതിയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍, ഉപരോധാക്രമണങ്ങള്‍, കെട്ടഴിച്ചുവിടേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ ചില അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍ മാത്രമല്ല അത്; മറിച്ച്, മുതലാളിത്ത സൌധം ആകെ ഇടിച്ചു തകര്‍ക്കുന്നതിനുള്ള, മൂലധനത്തിന്റെ നിയമത്തിനുനേര്‍ക്കുള്ള, സോഷ്യലിസം എന്ന രാഷ്ട്രീയ ബദലിനുവേണ്ടിയുള്ള ആക്രമണമാണത്.

പൂര്‍ണസമയ ജോലി സ്ഥിരമായി ലഭ്യമാക്കുക; ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവ എല്ലാവര്‍ക്കും സൌജന്യമായും പൊതുമേഖലയിലൂടെ മാത്രമായും ലഭ്യമാക്കുക; ലിംഗപരമായ അസമത്വവും വംശീയമായ അസമത്വവും അവസാനിപ്പിക്കുക; യുവാക്കള്‍, സ്ത്രീകള്‍, കുടിയേറ്റക്കാരായ തൊഴിലാളികള്‍, വംശീയ - ദേശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തില്‍ ജനകീയശക്തികളിലെ ഏറ്റവും വിപുലമായ വിഭാഗങ്ങളെ അണിനിരത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടികളും തൊഴിലാളി പാര്‍ടികളും സജീവമായി പ്രവര്‍ത്തിക്കുന്നതാണെന്ന്, ഈ പരിതഃസ്ഥിതിയില്‍ ഈ സമ്മേളനം പ്രസ്താവിക്കുന്നു.

തങ്ങളുടെ രാജ്യങ്ങളില്‍ ഈ കടമ ഏറ്റെടുക്കുവാനും ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും മുതലാളിത്ത വ്യവസ്ഥയ്ക്ക് എതിരായും വിപുലമായ സമരങ്ങള്‍ കെട്ടഴിച്ചുവിടാനും കമ്യൂണിസ്റ്റ് പാര്‍ടികളോടും തൊഴിലാളി പാര്‍ടികളോടും സമ്മേളനം ആഹ്വാനം ചെയ്യുന്നു. മുതലാളിത്ത വ്യവസ്ഥ പാരമ്പര്യമായിത്തന്നെ പ്രതിസന്ധി നിറഞ്ഞതാണെങ്കിലും, അത് സ്വയം തകര്‍ന്നുവീഴുകയില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള പ്രത്യാക്രമണത്തിന്റെ അഭാവത്തില്‍, പിന്തിരിപ്പന്‍ ശക്തികള്‍ ഉയര്‍ന്നുവരിക എന്ന അപകടം സംഭവിക്കാനിടയുണ്ട്. തങ്ങളുടെ നിലവിലുള്ള അവസ്ഥ സംരക്ഷിക്കുന്നതിനുവേണ്ടി ഭരണവര്‍ഗങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളി പാര്‍ടികളുടെയും വളര്‍ച്ച തടയുന്നതിനായി സര്‍വതോമുഖമായ ആക്രമണം കെട്ടഴിച്ചുവിടുന്നു. "മുതലാളിത്തത്തിന്റെ മാനവീകരണം'', "നിയന്ത്രണം'', "ആഗോള നിയന്ത്രണം'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് മുതലാളിത്തത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് വ്യാമോഹം പ്രചരിപ്പിക്കാനാണ് സോഷ്യല്‍ ഡെമോക്രസി തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗസമരത്തെ നിഷേധിക്കുകയും ജനവിരുദ്ധനയങ്ങള്‍ തുടരുന്നതിനെ സഹായിക്കുകയും ചെയ്യുന്ന ഈ നിലപാട്, യഥാര്‍ത്ഥത്തില്‍, മൂലധനത്തിന്റെ തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. എത്രതന്നെ പരിഷ്കാരങ്ങള്‍ വരുത്തിയാലും, മുതലാളിത്തത്തിന്റെ കീഴിലുള്ള ചൂഷണത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. മുതലാളിത്തത്തെ തൂത്തെറിഞ്ഞേ പറ്റൂ. ഇതിന്, തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ജനകീയ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് 'ബദലില്ല' തുടങ്ങിയ എല്ലാ വിധത്തിലുള്ള സിദ്ധാന്തങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അവയെ ചെറുത്തുകൊണ്ട് "സോഷ്യലിസമാണ് ബദല്‍'' എന്ന നമ്മുടെ പ്രതികരണം നാം ഉയര്‍ത്തിപ്പിടിക്കണം.

ഭൂമിയുടെ എല്ലാ ഭാഗങ്ങളില്‍നിന്നും വന്നെത്തിയവരും തൊഴിലാളിവര്‍ഗത്തിന്റെയും സമൂഹത്തിലെ മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും (ആഗോള ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും അവരാണ്) താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരുമായ, കമ്യൂണിസ്റ്റ് പാര്‍ടികളും തൊഴിലാളി പാര്‍ടികളുമായ നാം, കമ്യൂണിസ്റ്റ് പാര്‍ടികളുടെ പങ്കിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, മനുഷ്യരാശിയുടെ ഭാവിക്ക് സോഷ്യലിസം മാത്രമേ യഥാര്‍ത്ഥ ബദലായിട്ടുള്ളൂ എന്നും ഭാവി നമ്മുടേതാണെന്നും പ്രഖ്യാപിക്കുന്നതിനുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ജനങ്ങളോടും നമ്മോടൊപ്പം ചേരാന്‍ ആഹ്വാനം ചെയ്യുന്നു.

*
കടപ്പാട്: ചിന്ത വാരിക

Saturday, November 28, 2009

സീരിയൽ ദൈവങ്ങൾ നമ്മോട് പറയുന്നത്

'പണ്ടൊക്കെ ദൈവം വല്ലപ്പോഴും , ഇപ്പോ ദൈവം കൂടെക്കൂടെ' എന്ന പഴഞ്ചൊല്ല് അക്ഷരാര്‍ഥത്തില്‍ സത്യമായി. തൂണിലും തുരുമ്പിലും ഒളിച്ചുപാര്‍ത്ത ദൈവങ്ങള്‍ ഇന്ന് റിമോട്ടിന്റെ ബട്ടണുകളില്‍ മോചനം കാത്ത് കഴിയുന്നു. ഭക്തി ഇന്നൊരു പ്രസ്ഥാനമല്ല. വ്യവസായമാണ്. സോപ്പും അലക്കുപൊടിയും ഗൃഹോപകരണങ്ങളും വിറ്റഴിക്കേണ്ട ബാധ്യതയും സീരിയല്‍ ദൈവങ്ങള്‍ക്കുണ്ട്. പ്രധാന സ്പോണ്‍സറുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് നമ്മുടെ ദൈവങ്ങള്‍. 'വീല്‍ ഭക്തിവന്ദനം ഓം നമഃശിവായ', 'അമൂല്‍ ശ്രീകൃഷ്ണ' എന്നിവയായിരുന്നു ദൂരദര്‍ശനില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രത്യക്ഷപ്പെട്ട് ഭക്തരെ പിടികൂടിയ രണ്ട് പുരാണ സീരിയലുകള്‍. ശ്രീമഹാഭാഗവതം, ദേവീ മാഹാത്മ്യം, ആദിപരാശക്തി, ശ്രീ ഗുരുവായൂരപ്പന്‍, വേളാങ്കണ്ണിമാതാവ്, അല്‍ഫോന്‍സാമ്മ, വിഷ്ണുപുരാണം, ജയ് ഹനുമാന്‍ എന്നിവയാണ് മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഭക്തിസീരിയലുകള്‍.

എല്ലാ കണ്ണീര്‍ പരമ്പരകള്‍ക്കുമെന്നപോലെ പുരാണകഥകള്‍ക്കും അകമ്പടിയാകുന്നത് കണ്ണീരും ഭക്തിയും പ്രണയവും പ്രതികാരവും സമാസമം ചേരുവയാകുന്ന ഒരു റസിപ്പിയാണ്.

മനുഷ്യന്റെ ഉള്ളില്‍ ഉറഞ്ഞുപോയ ഭക്തിയേയും വിശ്വാസത്തേയും ചൂഷണം ചെയ്യുക എന്നതാണ് പുരാണ സീരിയലുകളുടെ ഗൂഢമായ ഉദ്ദേശ്യം. ഒരു പരിധിവരെ സംവിധായകന്‍ ഇവിടെ വിജയിക്കുന്നുമുണ്ട്. ശിവകാശിയിലെ പോസ്റ്റര്‍ ഡിസൈനര്‍മാര്‍ വരച്ചുവച്ച രൂപമാണ് ഇന്നും നമ്മുടെ സങ്കല്‍പ്പത്തിലുള്ള ദൈവങ്ങള്‍ക്ക്. ഈ ആകാരത്തെ അടയാളപ്പെടുത്താന്‍ ഒരു ശരീരം മാത്രം മതി. അത് പ്രശസ്തരോ പുതുമുഖങ്ങളോ ആരുമാകാം. ചപ്ളാംക്കട്ടക്കുപകരം മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കുന്ന നാരദന്‍ നമ്മുടെ സങ്കല്‍പ്പത്തില്‍ ഇന്നുവരെ ഇല്ലാത്തതിനാല്‍ ആകൃതിയിലും പ്രകൃതിയിലും ഒരു പരീക്ഷണം നടത്താന്‍ ഒട്ടും സാധ്യവുമല്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന മട്ടിലാണ് പല ഭക്തപരമ്പരകളും.

രാഷ്ട്രഭാഷയില്‍ മാത്രം സംസാരിച്ച് വശമുള്ള ഈശ്വരന്മാര്‍ മലയാളം പറഞ്ഞുതുടങ്ങിയത് ശരാശരി പ്രേക്ഷകരെ ചില്ലറയൊന്നുമല്ല സന്തോഷിപ്പിച്ചത്. എംടി കഥാപാത്രങ്ങളെപ്പോലെ വള്ളുവനാടന്‍ ഭാഷയിലേ ദൈവങ്ങളും സംസാരിക്കുന്നുള്ളൂ എന്നത് നമുക്കൊരു പോരായ്മയായി തോന്നിയിട്ടുമില്ല.

ബാലതാരങ്ങളുടെ ശരീരത്തിലേറി എല്ലാ വൃശ്ചികമാസത്തിലും എത്തുന്ന അയ്യപ്പന്‍ പരമ്പരയും ഗുരുവായൂരപ്പന്റെ ബാലലീലകള്‍ കാട്ടുന്ന ശ്രീഗുരുവായൂരപ്പനും ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ആവര്‍ത്തനം എന്നത് ചില ചാനലുകളുടെ അവകാശമായി മാറുമ്പോഴും അതിനെ വേണ്ടതരത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നതാണ് മലയാളി പ്രേക്ഷകന്റെ ദൌര്‍ബല്യങ്ങളിലൊന്ന്.

അരങ്ങില്‍ വീണുമരിക്കണമെന്ന കഥകളി ആശാന്‍മാരുടെ മോഹംപോലെ 'ഈശ്വരനെ കണ്ട് കണ്ണടയ്ക്കണം' എന്നതാണ് ഭക്തമനസ്സുകളുടെ മിനിമം ഡിമാന്‍ഡ്. നിലവിളക്ക് കത്തിച്ചുവച്ചും ആരതി ഉഴിഞ്ഞും ചതുരപ്പെട്ടിയിലെ ഈശ്വരസാന്നിധ്യത്തെ പൂജിക്കുക എന്നത് മലയാളിക്കും ഒട്ടും കുറച്ചിലുണ്ടാക്കുന്ന സംഗതിയല്ല. ദേവീദേവന്മാരുടെ വേഷം കെട്ടുന്ന നടീനടന്മാര്‍ക്ക് പ്രേക്ഷകര്‍ക്കിടയിലുണ്ടാകുന്ന ആദരവ് എടുത്ത് പറയേണ്ടതാണ്. അരുണ്‍ഗോവിലും നിതീഷ് ഭരദ്വാജും പുരാണ പരമ്പരകളുടെ പ്രേക്ഷകര്‍ക്ക് സ്‌ക്രീനിനുപുറത്തും വരം കൊടുത്ത് മടുത്തവരാണ്. അയ്യപ്പവേഷം കെട്ടിയ കൌമാരക്കാരനായ കൌഷിക് ബാബുവിനും ഭക്തര്‍ ഇഷ്ടംപോലെ.

ഭഗവല്‍ കഥാപാത്രങ്ങളെ വ്യാഖ്യാനിക്കേണ്ട നടനിലും ദേവാംശമുണ്ടെന്ന തലതെറിച്ച ചിന്തയാണ് പുരാണ സീരിലയുകളുടെ വിജയഘടകം. വേഷപ്രച്ഛന്നനായ ഒരാളിലൂടെ ഭഗവല്‍ സാന്നിധ്യം കാണുന്നതിന്റെ പുതിയൊരു വിജയതലം നമ്മുടെ യജ്ഞാചാര്യന്മാര്‍ പയറ്റി തുടങ്ങി. ക്ഷേത്രങ്ങളിലെ സപ്താഹയജ്ഞവേദികളില്‍ രുഗ്മിണിയും ശ്രീകൃഷ്ണനും രാധയും രാമനും പരശുരാമനുമൊക്കെ ജീവന്‍ വച്ച് വന്നുതുടങ്ങി. ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന ഭക്തി എന്ന സംശുദ്ധിയെ വേഷം കെട്ടിച്ച് പ്രത്യക്ഷമാക്കുന്ന സീരിയല്‍ സംവിധായകരും ചാനലുകളും ലക്ഷ്യം വയ്ക്കുന്നത് വര്‍ഗീയ പ്രീണനം എന്ന തന്ത്രമാണ്. ദൈവങ്ങളോട് വരം ചോദിച്ചുകൊണ്ട് എസ്എംഎസ് സന്ദേശങ്ങള്‍ അയക്കാന്‍ ചാനലുകള്‍ അധികം വൈകാതെ ആവശ്യപ്പെട്ടെന്നുമിരിക്കും.

വലിയ സ്ക്രീനില്‍ പരാജയപ്പെട്ട സംവിധായകരുടെ ഉപജീവനം എന്ന മട്ടിലാണ് ഇപ്പോഴത്തെ ഭക്തി സീരിയലുകള്‍. ഡബ്ബിങ് താരങ്ങളാണ് ഇതിലൂടെ രക്ഷപ്പെട്ട മറ്റൊരു കൂട്ടര്‍. സംഭാഷണപ്രധാനമായ സീനുകള്‍ക്കൊണ്ട് നിറയ്ക്കുകയാണ് ഓരോ എപ്പിസോഡും. ഐതിഹ്യം, പുരാണം എന്നിവയുടെ ദൃശ്യാവിഷ്കാരത്തിന് എഴുത്തുകാരനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യമാണ് തിരക്കഥാകൃത്തിന് ഇവിടെ ലഭിക്കുന്നത്. അമ്മ മാതാവും പിതാവ് പിതാശ്രീയുമാകുന്ന ചെറിയ സൂത്രവാക്യം അറിഞ്ഞിരിക്കണമെന്നുമാത്രം.

ചക്കിനുകെട്ടിയ കാളയെപ്പോലെ എപ്പിസോഡുകള്‍ ഇഴഞ്ഞുനീങ്ങുമെന്ന ദോഷമുണ്ടെങ്കിലും പറയുന്നതെല്ലാം വേദാന്തമാകയാല്‍ ഒരു മതപാഠശാലയിലെന്നപോലെ കേട്ടിരിക്കാം....'എന്തുകൊണ്ടാണ് സ്വാമീ, അസുരനെ വധിക്കാത്തത് ?' എന്ന് ചോദിച്ചാല്‍ അതിന് തക്കതായ ന്യായീകരണമുണ്ട്. പ്രകൃതിയിലെ ഓരോ ജീവജാലങ്ങള്‍ക്കും ആയുസ്സിന് നിശ്ചിതപരിധിയുണ്ട്.... സമയമായിട്ടില്ല' ഡാന്‍സ് മാസ്റ്റര്‍മാര്‍ക്ക് സ്പീഡുകൂടിയതോടെ ശിവതാണ്ഡവത്തിന്റെയൊക്കെ ചുവടുതന്നെ മാറിപ്പോയി. ലാച്ചയണിഞ്ഞ് ഐഷാഡോയിട്ട പാര്‍വതിയും കാലം വല്ലാതെ മാറിപ്പോയെന്ന് ഭക്തരെ ഓര്‍മിപ്പിക്കുന്നു.

നാലുംകൂടിയ ഒരു വഴിയില്‍നിന്നുകൊണ്ട് 'ശബ്ദങ്ങളി'ലെ നായകന്‍ ബഷീറിനോട് ചോദിക്കുന്നുണ്ട്. 'ഞാനൊന്ന് ചോദിക്കട്ടെ, ഈശ്വരനുണ്ടോ?' 'വേണമെങ്കില്‍ ഉണ്ട് എന്റെ ഈ 34-ാം വയസ്സില്‍ ഇങ്ങനെയാണ് തോന്നുന്നത്.' ചാനലുകള്‍ മാറ്റുമ്പോള്‍ നമുക്കും തോന്നിപ്പോകുന്നു വേണമെങ്കില്‍ ഈശ്വരനുണ്ട്. അതുകൊണ്ട് വെറുതെ പ്രാര്‍ഥിക്കാം. 'ചാനല്‍ ഈശ്വരോ രക്ഷതു'

***

അനില്‍ വള്ളിക്കോട് , കടപ്പാട് : ദേശാഭിമാനി, സ്‌ത്രീ സപ്ലിമെന്റ്

Friday, November 27, 2009

സംഘാടനത്തിന്റെ സമകാലിക രാഷ്ട്രീയം

സ്വപ്നവും ഭാവനയും മനുഷ്യന്റെ മാത്രം സവിശേഷതയാണ്. അതിനേക്കാളുപരി സ്വപ്നത്തിലും ഭാവനയിലും കാണുന്നത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉത്കടമായ ആഗ്രഹവും കഴിവും മനുഷ്യസമൂഹത്തിന്റെ വികാസത്തിന്റെ പ്രധാന ശക്തിസ്രോതസ്സാണ്. ആകാശത്ത് പറവകളെപ്പോലെ പറന്നു നടക്കുന്നതു മുതല്‍ ഭൂമിയില്‍ സമത്വാധിഷ്ഠിതമായ ജീവിതം നയിക്കുന്നതുവരെ മനുഷ്യന്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്ത അവന്റെ സ്വപ്നങ്ങള്‍ അനേകമാണ്. ഒരു ആര്‍ക്കിടെക്റ്റ് ഒരു കെട്ടിടം ആദ്യം രൂപകല്പന ചെയ്യുന്നത് സ്വന്തം മനസ്സിലാണ്. അത് പിന്നീട് കടലാസിലേക്ക് പകര്‍ത്തുകയും ഒടുവില്‍ മണ്ണില്‍ പണിതുയര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെ ലോകത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ധീരവും നൂതനവുമായ സ്വപ്നങ്ങള്‍ കണ്ട മനുഷ്യരുടെ സംഘശക്തിയിലാണ് ലോകം മാറിമറിഞ്ഞിട്ടുള്ളത്. സ്വപ്നം കാണാനുള്ള സര്‍ഗ്ഗാത്മകതയും അവ സാക്ഷാത്കരിക്കാനുള്ള ഇച്ഛാശക്തിയും സാഗരോര്‍ജ്ജമായി ഇരമ്പുന്ന കാലമാണ് യൌവനം.

പക്ഷേ എന്നിട്ടും എന്തുകൊണ്ട് ആ സര്‍ഗ്ഗാത്മകതയും ഊര്‍ജ്ജവും പ്രയോജനപ്പെടുന്നില്ല?

ഇന്ത്യന്‍ യുവത്വം അഭിമുഖീകരിക്കുന്ന സാമൂഹിക-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഈ പ്രശ്നത്തിന് ഉത്തരം തേടേണ്ടത്. യുവതയുടെ നിലനില്പ് നമ്മുടെ സമൂഹത്തില്‍ നിന്ന് വിഛേദിക്കപ്പെട്ട, സ്വതന്ത്രമായ ഒരു തലത്തിലല്ല എന്ന തിരിച്ചറിവില്‍ നിന്നുമാത്രമേ യുവസമൂഹത്തെക്കുറിച്ചുള്ള ഏത് അന്വേഷണവും ആരംഭിക്കാനാവൂ.

ചൂഷണത്തില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യവ്യവസ്ഥയില്‍ സ്വതന്ത്രമായി വളരാനും വികസിക്കാനുമുള്ള അവസരങ്ങള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം യുവതീയുവാക്കള്‍ക്കും നിഷേധിക്കപ്പെടുകയാണ്. യുവസമൂഹത്തിന്റെ വികാസത്തിന്റെ പ്രധാന മുന്‍ ഉപാധികള്‍ വിദ്യാഭ്യാസവും തൊഴിലുമാണ്. ഈ രണ്ടു കാര്യങ്ങളിലും ക്രൂരമായ അവഗണനയും നിഷേധവും വിവേചനവുമാണ് നമ്മുടെ യുവസമൂഹത്തിലെ ബഹുഭൂരിപക്ഷവും അഭിമുഖീകരിക്കുന്നത്. ലോകത്ത് ഏറ്റവുമേറെ നിരക്ഷരരുള്ള രാജ്യമാണ് നമ്മുടേതെന്ന് ഓര്‍ക്കുക, സ്കൂളില്‍ പോകേണ്ട പ്രായത്തിലുള്ള 70 ദശലക്ഷം കുട്ടികള്‍ സ്കൂളിനുപുറത്താണ് എന്നും അറിയുക. നമ്മുടെ വരും തലമുറയെ കാത്തിരിക്കുന്ന ഭാവി എത്രമാത്രം ഇരുളടഞ്ഞതാണ് എന്ന് ഊഹിക്കാവുന്നതാണല്ലോ. വിദ്യാഭ്യാസത്തിന് ദേശീയ വരുമാനത്തിന്റെ ആറുശതമാനം നീക്കിവെക്കണമെന്ന് കോത്താരി കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് നാലുപതിറ്റാണ്ടു മുമ്പായിരുന്നു. നാലുപതിറ്റാണ്ടിനുശേഷവും ആ ലക്ഷ്യത്തിന്റെ പകുതിപോലും വിദ്യാഭ്യാസത്തിനായി ചെലവഴിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കില്‍ അതിന് അര്‍ഹമായ പ്രായപരിധിയില്‍ വരുന്നവരില്‍ വെറും 6% യുവതീയുവാക്കള്‍ക്കുമാത്രമാണ് അവസരം ലഭിക്കുന്നത്.

എന്തുകൊണ്ടാണ് ഇങ്ങനെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത്?

രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടിയാണ് ഈ അവസരനിഷേധം. സമ്പത്തും ഭൂമി, മൂലധനം തുടങ്ങിയ സമ്പത്തുല്‍പ്പാദനത്തിന്റെ ഉപാധികളും ഒരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. വീണ്ടും വീണ്ടും കൊള്ളലാഭം കൊയ്യാനും തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനും ശ്രമിക്കുന്ന ഈ ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാണ് രാഷ്ട്രീയാധികാരവും. ഇന്ത്യയില്‍ സ്വാതന്ത്യ്രാനന്തരം നിലവില്‍ വന്ന ഭരണകൂടങ്ങളെല്ലാം ഈ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങളാല്‍ നയിക്കപ്പെട്ടവയാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപനം; നിലനില്‍ക്കുന്ന വര്‍ഗ്ഗവാഴ്ചക്കും ഭരണവര്‍ഗ്ഗതാല്‍പര്യങ്ങള്‍ക്കും എതിരാകുമെന്ന ചിന്ത സാര്‍വത്രികവിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായിത്തീരുന്നു. ഭൂപരിഷ്ക്കരണത്തിന്റെ അഭാവത്തില്‍ ജന്മിത്വത്തിന്റെ നുകത്തിനുകീഴില്‍ ഇപ്പോഴും തടവിലാക്കപ്പെട്ട ജനസാമാന്യത്തിന് വിദ്യാഭ്യാസം അപ്രാപ്യമായി നിലനില്‍ക്കുകയും ചെയ്യുന്നു.

തൊഴിലിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. കോടിക്കണക്കിന് യുവതീ യുവാക്കള്‍-അഭ്യസ്തവിദ്യരും അല്ലാത്തവരും-രാജ്യത്ത് ഇന്ന് തൊഴില്‍ രഹിതരാണ്. ലാഭാസക്തിയാല്‍ മാത്രം നയിക്കപ്പെടുന്ന കുത്തകമുതലാളിമാര്‍ക്ക് ആവശ്യം; കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികളെയാണ്. കുറഞ്ഞകൂലിക്ക് തൊഴിലാളിയെ കിട്ടാന്‍ തൊഴിലില്ലാപ്പട എന്നും നിലനില്‍ക്കേണ്ടതുണ്ട്. അങ്ങനെയൊരു തൊഴിലില്ലാപ്പട സ്ഥായിയായി നിലനില്‍ക്കാന്‍ ഇടയാക്കുന്ന നയങ്ങള്‍ ഭരണകൂടം പിന്തുടരുന്നു. തൊഴിലില്ലായ്മയും നിലവിലുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടിയാണ് എന്നര്‍ത്ഥം.

തങ്ങളുടെ ലാഭത്തിലുണ്ടായ ഇടിവിനേയും വളര്‍ച്ചയിലെ മുരടിപ്പിനേയും മറികടക്കാന്‍ ഇന്ത്യയിലെ ഭൂപ്രഭുവര്‍ഗ്ഗവും കുത്തകമുതലാളിമാരും കണ്ടെത്തിയ ഒരു മാര്‍ഗ്ഗം വിദേശ ധനമൂലധനത്തെ (സാമ്രാജ്യത്വത്തെ) കൂടുതലായി ആശ്രയിക്കുക എന്നതാണ്. വിദേശ ധനമൂലധനവുമായുള്ള ശക്തമായ ചങ്ങാത്തത്തിന് തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇന്ത്യയില്‍ ആരംഭമായി. ആഗോള-ഉദാര-സ്വകാര്യവല്‍ക്കരണ നയങ്ങളിലേക്കുള്ള ചുവടുമാറ്റം ഇതിന്റെ ഫലമാണ്. ഇതിന്റെ പ്രയോജനം ഇന്ത്യന്‍ ഭൂപ്രഭുക്കള്‍ക്കും കുത്തകമുതലാളിമാര്‍ക്കും ധനികവര്‍ഗ്ഗങ്ങള്‍ക്കും ലഭിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായ അമ്പരപ്പിക്കുന്ന വര്‍ദ്ധന ഉദാഹരമാണ്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ ഇന്ന് ലോകത്ത് നാലാമതാണ്. ഏഷ്യയില്‍ ജപ്പാനെ പിന്തള്ളി ഒന്നാമതും! ഈ ശതകോടിശ്വരന്മാരുടെ ആസ്തികള്‍ ഊഹിക്കാനാവാത്തത്ര പെരുകിയിരിക്കുന്നു. ഇവരുടെ നേതൃത്വത്തില്‍ ആഗോള ഉദാരവല്‍ക്കരണ നയങ്ങളുടെ ഗുണഭോക്താക്കളായ ഒരു സമ്പന്നവര്‍ഗ്ഗം ഉയര്‍ന്നുവന്നിരിക്കുന്നു. പൊതുമേഖലയും പൊതുആസ്തികളും കയ്യടക്കിയും ഭരണകൂടത്തിന്റെ ആനുകൂല്യങ്ങളും ഇളവുകളും നിര്‍ലോഭം കൈപ്പറ്റിയുമാണ് ഇവര്‍ വളര്‍ന്നു കൊഴുത്തിരിക്കുന്നത്. മറുവശത്ത് സാമാന്യജനതയുടെ ജീവിതം വിവരിക്കാനാവാത്തവിധം ദുരിതം നിറഞ്ഞതായി. 77 കോടി മനുഷ്യര്‍ ജീവിക്കുന്നത് പ്രതിദിനം 20 രൂപയില്‍ താഴെ വരുമാനത്തിലാണ്. ഇന്ത്യയിലെ പ്രതിശീര്‍ഷവാര്‍ഷിക ഭക്ഷ്യധാന്യലഭ്യത (ആളൊന്നിന് വര്‍ഷത്തില്‍ കിട്ടുന്നത്) 160 കിലോഗ്രാമാണ്. രണ്ടാം ലോകയുദ്ധത്തിന്റേയും 1943 ലെ ബംഗാള്‍ ക്ഷാമത്തിന്റേയും കാലത്തേതിന് സമാനമായ സ്ഥിതിയാണിത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോഴിത് 180 കിലോഗ്രാം ആയിരുന്നുവെന്നും ഓര്‍മ്മിക്കുക. ലക്ഷക്കണക്കിന് കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. ഓരോ അരമണിക്കൂറിലും ഒരു കൃഷിക്കാരന്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്.

ഒരു ഭാഗത്ത് സമ്പന്ന ന്യൂനപക്ഷം വരുമാനവും സമ്പത്തും കുന്നുകൂട്ടി ധാരാളിത്തത്തില്‍ അഭിരമിക്കുമ്പോള്‍, മറുഭാഗത്ത് സാധാരണ മനുഷ്യരുടെ ജീവിതം പതിറ്റാണ്ടുകള്‍ക്കുമുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് അധ:പതിക്കുന്നു. ഈ ഭയാനകമായ അസമത്വത്തിന്റെ ഇരകളായി ജീവിതം കൈവിട്ടുപോകുന്നവരാണ് ഇന്ത്യയിലെ യുവസമൂഹം. ആഗോളവല്‍ക്കരണനയങ്ങള്‍ സമ്പന്നര്‍ക്കനുകൂലവും ദരിദ്രഭൂരിപക്ഷത്തിനെതിരുമാണ്. വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്‍വാങ്ങല്‍ ആ നയങ്ങളുടെ ഭാഗമാണ്. പണം മുടക്കാന്‍ കഴിയുന്നവര്‍ക്കുമാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുകയും വില നല്‍കാന്‍ കഴിയാത്തവര്‍ക്ക് അത് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. തൊഴില്‍ ദായകന്‍ എന്ന ചുമതല സര്‍ക്കാരുകള്‍ കയ്യൊഴിയുകയും മുതല്‍മുടക്കുന്നവര്‍ക്ക് അനുകൂലമായി സര്‍ക്കാരുകള്‍ മുതല്‍ നീതിപീഠങ്ങള്‍ വരെ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. തൊഴിലാളിയെ എപ്പോഴും പിരിച്ചുവിടാനുള്ള സ്വാതന്ത്ര്യം മുതല്‍ മുടക്കുന്നവര്‍ക്ക് ലഭ്യമായിരിക്കുന്നു.

ഇതേ നവലിബറല്‍ നയങ്ങളുടെ ഫലമായുണ്ടായ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം തൊഴിലില്ലായ്മയേയും ജീവിതതകര്‍ച്ചയേയും കൂടുതല്‍ രൂക്ഷമാക്കി. ഐ ടി മുതല്‍ പരമ്പരാഗത വ്യവസായമേഖലയില്‍ വരെ പണിയെടുത്തിരുന്ന ലക്ഷങ്ങള്‍ തൊഴില്‍ രഹിതരായി. പ്രവാസികള്‍ തൊഴില്‍ രഹിതരായി തിരിച്ചുവരുന്നു. കാര്‍ഷികപ്രതിസന്ധി കോടിക്കണക്കിന് മനുഷ്യരെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടു. എന്നിട്ടും നയങ്ങളില്‍ മാറ്റമില്ല. അനുഭവങ്ങളില്‍ നിന്ന് ഒരു പാഠവും പുതിയ യു പി എ സര്‍ക്കാര്‍ പഠിക്കുന്നില്ല. ജനകോടികളുടെ ജീവിതദുരിതത്തിന്റെ പാരാവാരം അവരെ അലട്ടുന്നില്ല. ഭക്ഷ്യധാന്യസംഭരണവും പൊതുവിതരണവും അട്ടിമറിക്കുന്നു. ഇതു രണ്ടും സ്വകാര്യമൂലധനശക്തികളുടെ സ്വൈരവിഹാരത്തിനായി വിട്ടുകൊടുക്കുന്നു. ഊഹക്കച്ചവടക്കാര്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അനിയന്ത്രിതമായ സാഹചര്യങ്ങള്‍ അനുവദിക്കപ്പെടുന്നു. ആളിപ്പടരുന്ന വിലക്കയറ്റവും ഭക്ഷ്യക്ഷാമവും രാജ്യത്തെ വറുതിലേക്ക് നയിക്കുന്നു. അപ്പോഴും പക്ഷേ വറുതിയിലേക്ക് നയിച്ച നയങ്ങളില്‍ പുനരാലോചനയില്ല.

നീതികരിക്കാനാവാത്ത ഈ സാമൂഹികക്രമവും നിര്‍ദ്ദയമായ ചൂഷണവും അസമത്വവും യുവസമൂഹത്തില്‍ വലിയൊരു വിഭാഗത്തിന്റെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുംമേല്‍ ഇരുള്‍പടര്‍ത്തുന്നുണ്ട്. അഗാധമായ നിരാശയിലും ഇച്ഛാഭംഗത്തിലും അഗ്നിപര്‍വ്വത സമാനമായ അസംതൃപ്തിയിലും ഉരുകുന്ന ഒരു യുവത വഴിപിഴച്ചാല്‍ അത്ഭുതമുണ്ടോ? യുവസമൂഹത്തിന്റെ അസംതൃപ്തിയെ മുതലെടുക്കാന്‍ ഛിദ്രശക്തികള്‍ രംഗത്തുവരുന്നു. ലോകത്ത് എല്ലായിടത്തും എല്ലാക്കാലത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മുപ്പതുകളിലെ നാസിജര്‍മ്മനിയും ഇറ്റലിയുമെല്ലാം ഉദാഹരണങ്ങള്‍. ഇടതുപക്ഷതീവ്രവാദികളും വര്‍ഗ്ഗീയശക്തികളും മതതീവ്രവാദികളുമെല്ലാം പെറ്റുപെരുകുന്ന സാമൂഹിക സാഹചര്യമിതാണ്. ചോരമരവിപ്പിക്കുന്ന കൂട്ടക്കൊലകളും ക്രൂരതകളും മാത്രം മുഖമുദ്രയാക്കിയ മാവോയിസ്റ്റുകളുടേയും ഗുജറാത്തിലും മറ്റും വംശീയ ഉന്മൂലനത്തിന്റെ രീതിശാസ്ത്രം നടപ്പിലാക്കുന്ന സംഘപരിവാറിന്റേയും ജിഹാദിന്റെ പേരില്‍ നിരപരാധികളെ കൊന്നുരസിക്കുന്ന തീവ്രവാദി സംഘങ്ങളുടേയും പിഴച്ച അണികളിലെ മുഖ്യവിഭാഗം ചോരത്തിളപ്പുള്ള അസംതൃപ്തയുവത്വമാണെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണ് കാണാതിരിക്കാനാവുക? നമ്മുടെ യുവസമൂഹം അസംതൃപ്തരാണെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും തന്നെ സമ്മതിക്കുന്നു. എങ്ങനെയാണ് അവര്‍ അസംതൃപ്തരായിത്തീര്‍ന്നത്? എന്തുകൊണ്ടാണ് അവര്‍ അപഥസഞ്ചാരികളായത്? അസംതൃപ്തയുവത്വം അനീതിയില്‍ മാത്രം അധിഷ്ഠിടതമായ ഈ സാമൂഹികക്രമത്തിന്റെ സൃഷ്ടിയാണ്. നാടിനു മുതല്‍ക്കൂട്ടാകേണ്ട നമ്മുടെ യുവതയെ തീവ്രവാദികളും ഗുണ്ടകളും കൊലയാളികളുമാക്കിത്തീര്‍ക്കുന്നത് ഈ വ്യവസ്ഥയുടേയും നയങ്ങളുടേയും നടത്തിപ്പുകാരും വക്താക്കളുമാണ്.

യുവതയുടെ തിരിച്ചറിവും മാറ്റത്തിനുള്ള അഭിവാഞ്ഛയും ഭയപ്പെടുന്ന ശക്തികള്‍ അവരുടെ രോഷത്തെ തെറ്റായവഴിയിലേക്ക് ബോധപൂര്‍വ്വം തന്നെ നയിക്കുന്നു. ജനവിരുദ്ധവും സാമൂഹികവിരുദ്ധവുമായ മൂല്യബോധത്തിന്റേയും സംസ്കാരത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും തടവുകാരാക്കിമാറ്റുന്നു. ആരോടും ഉത്തരവാദിത്തമില്ലാത്ത ഒരു അനീതിയോടും കലഹിക്കാത്ത അരാഷ്ട്രീയതയുടെ അനുചരന്മാരും തന്‍കാര്യം നോക്കികളുമാക്കുന്നു. സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു അരാഷ്ട്രീയ യുവസമൂഹം തീവ്രവാദികളേയും വര്‍ഗ്ഗീയവാദികളേയും ഗുണ്ടകളേയുമല്ലാതെ മറ്റാരെയാണ് നമുക്ക് സമ്മാനിക്കുക? ഉപഭോഗതൃഷ്ണയിലും വ്യക്തിവാദത്തിലും കരിയറിസത്തിലും പ്രകടമാകുന്ന മുതലാളിത്ത സംസ്കാരത്തിന്റെ ഉദാരവല്‍ക്കരിക്കപ്പെട്ട ജീര്‍ണ്ണത ഇന്നത്തെ യുവത്വത്തിന് അശ്ളീലതയുടേയും അരാജകത്വത്തിന്റേയും ഇരുണ്ട അധമമാര്‍ഗ്ഗമല്ലാതെ മറ്റെന്തു സാംസ്കാരിക വെളിച്ചമാണ് നല്‍കുക?

പക്ഷേ ഇതിനര്‍ത്ഥം എല്ലാ പ്രതീക്ഷകളും നശിച്ചു എന്നതല്ല. വിഷാദാത്മകമായ പിന്‍വാങ്ങലല്ല വിചാരപൂര്‍ണ്ണമായ മുന്നൊരുക്കങ്ങളിലൂടെയുള്ള ഇടപെടലുകളാണ് ഇന്നാവശ്യം. മുമ്പിലുള്ള അനന്തമായ സാദ്ധ്യതകള്‍ കാണാനും വിനിയോഗിക്കാനുമാവണം. ഇന്ത്യയിലെ ജനസംഖ്യയില്‍ 54% പേര്‍ 25 വയസ്സില്‍ താഴെപ്രായമുള്ളവരാണ്. യുവത്വം തുളുമ്പുന്ന ഒരു ജനതയാണ് നമ്മുടേത് എന്നര്‍ത്ഥം. മുന്നേറ്റത്തിനുതകുന്ന മനുഷ്യവിഭവശേഷിയുടെ ഒരു മഹാറിസര്‍വോയറാണിത്. ആ റിസര്‍വോയറില്‍ അണകെട്ടിനിര്‍ത്തിയ മനുഷ്യ ഊര്‍ജ്ജത്തിന്റെ മഹാശക്തിയെ ശരിയായി വിനിയോഗിക്കാനായാല്‍ മാറ്റത്തിന്റെ മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. ഈ മനുഷ്യവിഭവശേഷിക്ക് ആശയവ്യക്തതയോടെയുള്ള ദിശാബോധവും സംഘടനയുടെ അച്ചടക്കത്തിലധിഷ്ഠിതമായ ഉള്‍ക്കരുത്തും ചുമതലകള്‍ നിര്‍വ്വഹിക്കാനുള്ള ശാസ്ത്രീയമായ ശിക്ഷണവും നല്‍കണം. ഇതുവരെ ആരും സമീപിച്ചിട്ടില്ലാത്തവരെ സമീപിക്കണം. ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങള്‍ ഏറ്റെടുക്കണം. അസംഘടിതരായവരെ സംഘടിപ്പിക്കണം. സമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും പുറമ്പോക്കില്‍ കഴിയുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ യുവസമൂഹത്തിലേക്കിറങ്ങിച്ചെല്ലുന്ന പുതുവഴികള്‍ വെട്ടിത്തുറക്കണം. തീര്‍ച്ചയായും ലളിതമല്ല, സങ്കീര്‍ണ്ണമാണ് കടമകള്‍. അനായാസമല്ല ദുഷ്കരമാണ് ദൌത്യം. അതിന് പ്രാപ്തരാകാന്‍ സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനുമുള്ള ഇച്ഛാശക്തിയും സിദ്ധാന്തത്തേയും പ്രയോഗത്തേയും സമന്വയിപ്പിക്കാനുള്ള സര്‍ഗ്ഗാത്മകതയും സമൂര്‍ത്തസാഹചര്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്ത് ഇടപെടാന്‍ കഴിയുന്ന പ്രത്യയശാസ്ത്ര അവഗാഹവും വേണം. 'സംഘടന കലയും ശാസ്ത്രവുമാണ്'എന്ന് ലെനിന്‍ പറയുന്നതിനര്‍ത്ഥം ഇതാണ്.

*
എം ബി രാജേഷ് യുവധാര

Thursday, November 26, 2009

റഫറല്‍ സംവിധാനം: പ്രസക്തിയും വിവാദങ്ങളും

കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രികളെ റെഫറല്‍ ആശുപത്രികളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. നവംബര്‍ 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. വൈദ്യവിദ്യാഭ്യാസ വിദഗ്ദ്ധര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ഉള്‍പ്പെടെ പൊതുസമൂഹത്തില്‍ നിന്നും നിരന്തരമായി ഉയര്‍ന്നുവന്ന ഒരാവശ്യമായിരുന്നു വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ റഫറല്‍ കേന്ദ്രങ്ങളാക്കുകയെന്നത്. മുന്‍സര്‍ക്കാരുകള്‍ (1982, 2004) ശ്രമിച്ച് പൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ കഴിയാഞ്ഞ ഒരു നടപടിയാണിത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ റഫറല്‍ സംവിധാനം ഇന്നും ഭാഗികമായി മാത്രം നിലനില്‍ക്കുന്നുവെന്ന് ഓര്‍ക്കുക. മതിയായ മുന്നൊരുക്കങ്ങളില്ലാതെ കേവലമായ ഒരു ഉത്തരവു മുഖേന റഫറല്‍ സംവിധാനം കൊണ്ടുവരുവാന്‍ ശ്രമിച്ചതാണ് മുന്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുവാനുള്ള പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഘട്ടം ഘട്ടമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ഇപ്പോള്‍ സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തീര്‍ച്ചയായും ഇത്തവണ റെഫറല്‍ സംവിധാനം വിജയകരമായി നടപ്പിലാക്കപ്പെടുകതന്നെ ചെയ്യും.

ഇനിമുതല്‍ മെഡിക്കല്‍ കോളേജ് ഓപിയില്‍ റെഫര്‍ ചെയ്ത് എത്തപ്പെടുന്ന രോഗികള്‍ക്കായിരിക്കും സേവനം ലഭിക്കുക. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ അത്യാഹിതരോഗികള്‍ക്ക് ഇത്തരത്തില്‍ റെഫറന്‍സ് ലെറ്റര്‍ ഇല്ലാതെ തന്നെ മുന്‍കാലങ്ങളിലെപ്പോലെ സേവനം ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ഭേദമെന്യേ ഏതൊരു ആശുപത്രിക്കും ഡോക്ടര്‍ക്കും ഉത്തമ വിശ്വാസത്തിലെടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ രോഗിയെ മെഡിക്കല്‍ കോളേജിലേയ്ക്ക് റെഫര്‍ ചെയ്യുന്നതിന് അധികാരം ഉണ്ടായിരിക്കും. പിഎച്ച്സി യിലെ ഡോക്ടര്‍ക്കും ജനറല്‍ പ്രാക്ടീഷണറായ ഡോക്ടര്‍ക്കും ഒരു തടസ്സവുമില്ലാതെ തന്റെ രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യാം. ഒരു പിഎച്ച്സി ഡോക്ടര്‍ക്ക് തന്റെ രോഗിയെ താലൂക്ക,് ജില്ല എന്നിങ്ങനെ ശ്രേണീബന്ധിതമായി മാത്രമേ റെഫര്‍ ചെയ്യുവാനാകൂവെന്നത് തല്‍പ്പര കക്ഷികളുടെ കുപ്രചരണം മാത്രമാണ്. ഒരു പുതിയ സംവിധാനം നടപ്പില്‍ വരുത്തുന്നതിന്റെ ആരംഭഘട്ടമെന്ന നിലയില്‍ തുടക്കത്തില്‍ റെഫറല്‍ സംവിധാനം കര്‍ശനമായി നടപ്പിലാക്കപ്പെടുകയില്ല. അതായത് ഇതിന്റെ പേരില്‍ ഒരു രോഗിക്ക് പോലും ആദ്യഘട്ടത്തില്‍ സേവനം നിഷേധിക്കുകയില്ല. മെഡിക്കല്‍ കോളേജ് പരിസരത്ത് താമസിക്കുന്നവര്‍ക്കായി പ്രത്യേകമായ ലോക്കല്‍ ഓപി നടപ്പില്‍ വരുത്തുന്നതാണ്. അവിടങ്ങളില്‍ സേവനം തേടുന്നവര്‍ റേഷന്‍കാര്‍ഡ്, വോട്ടേഴ്സ് കാര്‍ഡ് എന്നിങ്ങനെയുള്ള തങ്ങളുടെ താമസസ്ഥലം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.

റെഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ സ്വകാര്യചികിത്സാനിരോധന തീരുമാനത്തിനെയെന്നപോലെ നേരിട്ട് ആരും എതിര്‍ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇത് റെഫറല്‍ സംവിധാനത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇതിന് സമയമായില്ല എന്ന് വാദിക്കുന്ന രണ്ട് കൂട്ടരുണ്ട്. ഒന്നാമതായി പ്രതിപക്ഷ കക്ഷികള്‍. സ്വാഭാവികമായും അവരുടെ എതിര്‍പ്പിന്റെ രാഷ്ട്രീയം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. സ്വകാര്യ ചികിത്സാ നിരോധനത്തിനെതിരെ സമരം ചെയ്ത പ്രാക്ടീസ് ലോബിയാണ് മറ്റേക്കൂട്ടര്‍. സ്വകാര്യ ചികിത്സാനിരോധനം എന്നെങ്കിലും പിന്‍വലിക്കുമെന്ന് സ്വപ്നം കാണുന്നവരാണ് അവര്‍. സ്വകാര്യ ചികിത്സാ നിരോധന തീരുമാനത്തില്‍ ഭരണമുന്നണിയില്‍ അഭിപ്രായവ്യത്യാസമുണ്ടാകുമെന്നും ഒടുവില്‍ അത് പിന്‍വലിക്കപ്പെടുമെന്നും അവര്‍ പ്രത്യാശിക്കുന്നുണ്ട്. എന്നാല്‍ റെഫറല്‍ സംവിധാനമെന്ന അടുത്ത നടപടി കൂടി നടപ്പിലാക്കപ്പെടുമ്പോള്‍ ഇനി ഒരിക്കലും സ്വകാര്യ ചികിത്സ തിരികെ കൊണ്ടുവരുവാനാകുകയില്ലെന്ന് അവര്‍ക്കറിയാം. കാരണം മുന്‍കാലങ്ങളില്‍ റെഫറല്‍ സംവിധാനം വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയാതെ പോയതിന്റെ ഒരു പ്രധാന കാരണം ഇവിടെ നിലനിന്നിരുന്ന സ്വകാര്യചികിത്സാ സമ്പ്രദായം തന്നെയാണ്. റെഫറല്‍ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ ശേഷം സ്വകാര്യ ചികിത്സ പുനഃസ്ഥാപിച്ചാലും അത് പഴയതുപോലെ പുഷ്ടിപ്പെടുകയില്ല. ദൂരെ ഗ്രാമങ്ങളില്‍ നിന്ന് നിശ്ശബ്ദമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വഴി രോഗികളെ തങ്ങളിലേയ്ക്ക് ആകര്‍ഷിച്ച് സ്വകാര്യ ചികിത്സ ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയക്ക് റെഫറല്‍/ബാക്ക് റെഫറല്‍ സമ്പ്രദായം വിലങ്ങുതടിയാകും. ചുരുക്കത്തില്‍ റെഫറല്‍ സംവിധാനവും സ്വകാര്യല്ലചികിത്സയും ഒത്ത് പോകില്ലെന്നര്‍ത്ഥം.

എന്തുകൊണ്ട് റെഫറല്‍ സംവിധാനം?

മെഡിക്കല്‍ കോളേജുകള്‍ എന്തുകൊണ്ട് റെഫറല്‍ ആശുപത്രികളായി മാറണം? അതുകൊണ്ട് വൈദ്യവിദ്യാഭ്യാസ സംവിധാനത്തിന് എന്ത് പുരോഗതി? സര്‍വ്വോപരി പൊതുസമൂഹത്തിന് എന്ത് നേട്ടം? തീര്‍ച്ചയായും ഈ രണ്ട് ചോദ്യങ്ങളും പ്രസക്തമാണ്. ഇതിന് ഉത്തരം കണ്ടെത്തുന്നതിന് നമ്മുടെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ ഘടനയും നടത്തിപ്പും പരിശോധിച്ച് നോക്കാം.

നമ്മുടെ ആരോഗ്യപരിപാലന സംവിധാനം ഏറ്റവും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. പ്രധാനമായും ശ്രേണീ ബന്ധിതമായ രണ്ട് ധാരകളാണ് ആരോഗ്യപരിപാലന സമ്പ്രദായത്തില്‍ ഉള്ളത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തൊട്ട് ജില്ലാ ആശുപത്രികള്‍ വരെ നീളുന്ന പൊതുജനാരോഗ്യ സംവിധാനവും (ഹെല്‍ത്ത് സര്‍വ്വീസ്) മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ കോളേജ് സര്‍വ്വീസും. രോഗചികിത്സ, രോഗപ്രതിരോധം, ആരോഗ്യ ബോധവല്‍ക്കരണം എന്നിവയാണ് പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉത്തരവാദിത്വങ്ങള്‍. രോഗചികിത്സ, വൈദ്യവിദ്യാഭ്യാസം, ഗവേഷണം എന്നിവയാണ് മെഡിക്കല്‍ കോളേജുകളുടെ ഉത്തരവാദിത്വം. ഇവ രണ്ടും രണ്ടല്ല, മറിച്ച് പരസ്പരല്ലബന്ധിതവും പരസ്പര പൂരകവുമായ ഉത്തരവാദിത്വങ്ങളാണ്. അതുകൊണ്ടുതന്നെ രണ്ട് സംവിധാനവും പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്.

മെഡിക്കല്‍ കോളേജുകളെ നാളിതുവരെയും നമ്മള്‍ വിഭാവന ചെയ്തതനുസരിച്ച് ചികിത്സാപഠനഗവേഷണ കേന്ദ്രങ്ങളായി മാറ്റുന്നതിന് കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത, എല്ലാ സംവിധാനങ്ങളേയും അട്ടിമറിച്ചുകൊണ്ട് അഭംഗുരം തുടര്‍ന്നു വന്ന സ്വകാര്യ ചികിത്സാ രീതി, രോഗാതുരതയുടെ സ്വഭാവഭേദമെന്യേ രോഗികളുടെ അനിയന്ത്രിതമായ ബാഹുല്യം, പഠനഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമല്ലാത്ത പൊതുസാഹചര്യം എന്നിങ്ങനെ നീളുന്നു ഇവയുടെ കാരണങ്ങള്‍. മെഡിക്കല്‍ കോളേജുകളെ എങ്ങനെ മെച്ചപ്പെടുത്താമെന്ന ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും നാളിതുവരെ പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതിന് ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇതാദ്യമായി മെഡിക്കല്‍ കോളേജുകളില്‍ മൌലികമായ മാറ്റം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഓരോന്നായി നടപ്പി ലാക്കിക്കൊണ്ടിരിക്കുകയാണ് ഇടതുസര്‍ക്കാര്‍. ഇവയൊക്കെയും നാളുകളായി വൈദ്യവിദ്യാഭ്യാസ വിദഗ്ദ്ധര്‍, പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ സര്‍വ്വോപരി പൊതുസമൂഹവും നിരന്തരമായ ചര്‍ച്ചകളുടെ ഭാഗമായി മുന്നോട്ട് വെച്ചിട്ടുള്ളതാണ്. ചില പ്രധാന നടപടികള്‍ ഇവിടെ പരാമര്‍ശിക്കാം. ആരോഗ്യമേഖലയില്‍ ഡോക്ടര്‍ ഇതര ജീവനക്കാര്‍ ഹെല്‍ത്ത് സര്‍വ്വീസ് മെഡിക്കല്‍ കോളേജ് എന്നിങ്ങനെ വ്യത്യാസമില്ലാതെ ഒരു ധാരയായി നിലനില്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. തൊഴില്‍പരമായി കൂടുതല്‍ വൈദഗ്ദ്ധ്യം വേണ്ടിവരുന്ന മെഡിക്കല്‍ കോളേജുകളില്‍ ഇത് തടസ്സം സൃഷ്ടിച്ചിരുന്നു. ദീര്‍ഘകാലമായി നിലല്ലനിന്നിരുന്ന ഈ പ്രശ്നത്തിന് വിരാമമിട്ടുകൊണ്ട് ജീവനക്കാരെ മെഡിക്കല്‍ കോളേജ്, ഹെല്‍ത്ത് സര്‍വ്വീസ് എന്നിങ്ങനെ ഓപ്ഷന്‍ നല്‍കുന്നതിന് അവസരമൊരുക്കിക്കൊണ്ട് രണ്ടായി വിഭജിച്ച് നടപടികള്‍ എടു ത്തു കഴിഞ്ഞിരിക്കുന്നു. മെഡിക്കല്‍ കോളേജില്‍ നിലനിന്നിരുന്ന ഭരണപരവും തൊഴില്‍പരവുമായ പ്രധാന പ്രശ്നമാണ് ഇവിടെ പരിഹരിക്കപ്പെട്ടത്. പുത്തന്‍ കെട്ടിടങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പണിതീര്‍ന്നുകൊണ്ടിരിക്കുന്നു. 13 വര്‍ഷത്തിലേറെയായി പരിഷ്കരിക്കപ്പെടാതെ കിടന്നിരുന്ന മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ ശമ്പളപരിഷ്കരണം യൂജിസി നിരക്കില്‍ പരിഷ്കരിച്ച് പ്രത്യേകമായ നോണ്‍പ്രാക്ടീസിങ് അലവന്‍സും രോഗീപരിചരണ അലവന്‍സും നല്‍കിക്കൊണ്ട് ദീര്‍ഘകാലമായി നിലനിന്നിരുന്ന സ്വകാര്യ ചികിത്സാ രീതിയും അവസാനിപ്പിച്ചിരിക്കുന്നു. മെഡിക്കല്‍ കോളേജുകളുടെ മുന്നോട്ടുള്ള പോക്കിന് ഇനി അനിവാര്യമായും വേണ്ടുന്ന നടപടി അവിടുത്തെ തിരക്ക് നിയന്ത്രിക്കുകയെന്നതാണ്. അങ്ങിനെയാണ് റെഫറല്‍ സംവിധാനം വീണ്ടും പ്രസക്തമാകുന്നത്.

എന്താണ് നമ്മുടെ മെഡിക്കല്‍ കോളേജുകളിലെ ഓപിയിലേയും വാര്‍ഡുകളിലേയും അത്യാഹിത വിഭാഗത്തിലേയും സ്ഥിതി? രോഗാതുരതയുടെ ഗൌരവ സ്വഭാവഭേദമെന്യേ എല്ലാതരം രോഗികളും (ജലദോഷപ്പനി മുതല്‍ ഹൃദയസ്തംഭനം വരെ) ഓപിയില്‍ തിരക്ക് കൂട്ടുമ്പോള്‍ ആര്‍ക്കാണ് മുന്‍ഗണന ലഭിക്കേണ്ടത്. ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കോ ഗൌരവമായ രോഗാതുരതയുള്ളവര്‍ക്കോ? തീര്‍ച്ചയായും ഗൌരവമായ രോഗാതുരതയുള്ളവര്‍ക്ക് തന്നെ. എന്നാല്‍ ഇന്നത്തെ തിരക്ക് പിടിച്ച സാഹചര്യത്തില്‍ അത് എങ്ങിനെ സാധ്യമാക്കും? ഇനി വാര്‍ഡിലേയും സ്ഥിതി അത് തന്നെ. ഇവിടെയും ആര്‍ക്ക് മുന്‍ഗണന നല്‍കും? കൂടുതല്‍ ചര്‍ച്ചകളും കൂട്ടായ ആലോചനകളും ആവശ്യമായി വരുന്ന ഗൌരവതരമായ രോഗികള്‍ക്ക് മതിയായ സമയം എങ്ങിനെ ഇന്നത്തെ സാഹചര്യത്തില്‍ കണ്ടെത്തും? എങ്ങിനെ അടിയന്തിരമായ സഹായവും രോഗപരിചരണവും കൂട്ടായി ആസൂത്രണം ചെയ്ത് അവര്‍ക്ക് നടപ്പില്‍ വരുത്തും? എങ്ങിനെ അവ നിരീക്ഷിക്കും?...... എന്നിങ്ങനെ തുടരുന്നു നമ്മുടെ മെഡിക്കല്‍ കോളേജുകളിലെ ഓപിയിലേയും വാര്‍ഡുകളിലേയും ദൈെനംദിന ചിന്തകള്‍. ഇവിടെ ഏറ്റവും അനിവാര്യമായി വരുന്ന നടപടിയാണ് റെഫറല്‍ സംവിധാനമെന്ന് കാണാം. ഓപിയിലേയും വാര്‍ഡുകളിലേയും തിരക്ക് നിയന്ത്രിച്ച ് ഗൌരവതരമായ രോഗാതുരതയുള്ളവര്‍ക്ക് ഗുണപരമായ ചികിത്സ കൂട്ടായി ആലോചിച്ച് നടപ്പില്‍ വരുത്തുന്നതിന് റെഫറല്‍ സംവിധാനം തീര്‍ച്ചയായും അനിവാര്യമാണ്. മുന്‍പ് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഇവിടെ വെളിവാകുന്നു. മെഡിക്കല്‍ കോളേജുകളില്‍ റെഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ഒരേപോലെ വൈദ്യവിദ്യാഭ്യാസ സമ്പ്രദായത്തിനും പൊതുസമൂഹത്തിനും പ്രയോജനപ്രദവും ഗുണപരവുമാണെന്ന് കാണാം. ഗൌരവതരമായ രോഗികള്‍ക്ക് ഗുണപരമായ ചികിത്സ ലഭ്യമാകുമ്പോള്‍ തന്നെ വൈദ്യവിദ്യാഭ്യാസ പ്രക്രിയയുടെ അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിന് കഴിയുന്നു. അങ്ങിനെ മെഡിക്കല്‍ കോളേജുകള്‍ ചികിത്സാപഠനകേന്ദ്രങ്ങളായി മാറുകയും ചെയ്യും. അതായത് അദ്ധ്യാപകര്‍ കൂടുതല്‍ സമയം പഠന ഗവേഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് സ്വയം നിര്‍ബന്ധിതനാക്കപ്പെടുന്ന സാഹചര്യവും അതോടൊപ്പം വൈദ്യ വിദ്യാര്‍ത്ഥികളെ അക്കാദമിക പ്രവര്‍ത്തനത്തിലേക്ക് പ്രേരിപ്പിക്കുന്ന സ്ഥിതിയും സൃഷ്ടിക്കപ്പെടും. ഇങ്ങിനെയാണ് മെഡിക്കല്‍ കോളേജുകളില്‍ റെഫറല്‍ സംവിധാനം മൌലികമായ മാറ്റം സൃഷ്ടിക്കുവാന്‍ പോകുന്നത്.

റെഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അതിന് മതിയായ തയ്യാറെടുപ്പ് പൊതുജനാരോഗ്യസംവിധാനത്തില്‍ നടത്തിയിട്ടുണ്ടോയെന്നതാണ് അടുത്ത പ്രശ്നം. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവടങ്ങളില്‍ അടിസ്ഥാന സൌകര്യ വികസനത്തിന്റെ കാര്യത്തിലും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടേയും കാര്യത്തിലും വലിയ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സ്പെഷ്യാലിറ്റി കേഡര്‍ സംവിധാനം നടപ്പിലാക്കുന്ന പ്രക്രിയയിലാണ്. ഒപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ തൊട്ട് മുകളിലേയ്ക്ക് ബോണ്ട് വെയ്ക്കുന്ന സ്പെഷ്യലിസ്റ്റുകളേയും പോസ്റ്റ് ചെയ്യുന്ന പ്രക്രിയയും നടന്നുവരുന്നുണ്ട്. അതുകൊണ്ട് പുതിയ സാഹചര്യത്തില്‍ ഉണ്ടാകാവുന്ന തിരക്ക് നേരിടുന്നതിന് പര്യാപ്തമാണ് പൊതുജനാരോഗ്യ സംവിധാനം. ജില്ലാ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ സ്പെഷ്യാലിറ്റി കേന്ദ്രീകൃതമായ സേവനം കൊടുക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

സാമൂഹികസമീപനത്തിലും വേണം മാറ്റം

പൊതുസമൂഹത്തിന്റെ ആരോഗ്യസമീപനത്തില്‍ വലിയമാറ്റമാണ് കഴിഞ്ഞ രണ്ട് ദശകങ്ങളിലായി വന്നിട്ടുള്ളത്. വ്യക്തിയുടെ ആരോഗ്യം രോഗാതുരത ഇന്ന് വളരെയേറെ പ്രാധാന്യം നല്‍കിവരുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന രോഗാതുരതയുടെ കാര്യത്തില്‍ ഇത് ശരിയുമാണ്. ഓരോ രോഗത്തിനും മെച്ചപ്പെട്ട ആധുനിക ചികിത്സയെന്ന തത്വം സമൂഹം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും മെച്ചപ്പെട്ട ചികിത്സയെന്നത് ഏറ്റവും ചിലവേറിയ ചികിത്സയെന്നു കൂടിയായി മാറിയിരിക്കുന്നു. സൂപ്പര്‍സ്പെഷ്യാലിറ്റി കേന്ദ്രീകൃതമായ സമീപനം ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേപോലെ വന്നുചേര്‍ന്നിരിക്കുന്നു. ഈ ദശകത്തിലാണ് ഇതിന്റെ മൂര്‍ദ്ധന്ന്യാവസ്ഥ അനുഭവപ്പെടുന്നത്. ചെറിയ ഒരു തലവേദനയ്ക്ക് പോലും ഒരു ന്യൂറോളജിസ്റ്റിനെക്കണ്ട് സ്കാന്‍ ചെയ്താല്‍ മാത്രമേ ആശ്വാസം വരികയുള്ളൂവെന്ന അവസ്ഥയാണിപ്പോഴുള്ളത്. സൂപ്പര്‍സ്പെഷ്യാലിറ്റി സംസ്കാരം വളര്‍ത്തുന്നതില്‍ ദൃശ്യമാധ്യമങ്ങളും പഞ്ചനക്ഷത്രസ്വകാര്യ ആശുപത്രികളും വലിയ തോതിലുള്ള പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളിലെ 'ഡോക്ടര്‍ ഓണ്‍ കാള്‍' പരിപാടികള്‍ ജനങ്ങളില്‍ അകാരണമായ ഭീതി വളര്‍ത്തുന്നതിനും അത് വഴി അവരെ ഡോക്ടര്‍ ഷോപ്പിങ്ങിലേക്കും തള്ളിവിടുന്നു. ഉടന്‍ തന്നെ തന്നെ ഒരു ചെക്കപ്പ് നടത്തിക്കളയാമെന്ന് ചിന്തിക്കുമ്പോഴാണ് താഴെ സ്ക്രോള്‍ ന്യൂസില്‍ മുകളില്‍ കണ്ട ഡോക്ടറെ കാണുന്നതിന് ഒരു പാക്കേജ് ലഭ്യമാണെന്ന ആശുപത്രിപരസ്യം വരുന്നത്. ഉടന്‍ തന്നെ ഉത്കണ്ഠയോടെ അങ്ങോട്ട് പോവുകയായി. വെറുതേയിരിക്കുന്ന ജനത്തിനെ എങ്ങിനെയാണ് തങ്ങളുടെ ഭ്രമിപ്പിക്കുന്ന കെട്ടിടങ്ങളിലേക്ക് ആകര്‍ഷിപ്പിച്ച് വരുത്തുന്നതെന്ന് ചിന്തിക്കുക. ഡോകടറുടെ പേരും ഫോട്ടോയും വെച്ച് പരസ്യം ചെയ്യുന്ന തികച്ചും നൈതികവിരുദ്ധമായ നടപടികളിലേക്ക് അവര്‍ പൊയ്ക്കൊണ്ടിരിക്കുന്നു. ഇത് നിയമം മൂലം തടയാവുന്നതാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അതുണ്ടാവുന്നില്ല ചുരുക്കത്തില്‍ അമിതവൈദ്യവല്‍ക്കരണത്തിലേക്കും ആരോഗ്യമേഖലയുടെ വ്യവസായവല്‍ക്കരണത്തിലേക്കുമാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ചൂഷണം എവിടേയും നടമാടുന്നു. അത് ഒരാചാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. പുതിയതായി സൃഷ്ടിക്കപ്പെട്ട ഈ വൈദ്യ കമ്പോളത്തില്‍ തങ്ങള്‍ക്ക് ലഭ്യമായ വിലപേശല്‍ശേഷി യുടെ വര്‍ദ്ധിതമായ പിന്‍ബലത്തിലാണ് സൂപ്പര്‍ സ്പെഷ്യലിസ്റ്റുകള്‍ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് വരുന്നത്. അവരെ കേവലമായ കച്ചവട പ്രവര്‍ത്തനത്തില്‍ നിന്ന് വൈദ്യ നൈതിക സംസ്കാരത്തിലേക്ക് കൊണ്ടുവരികയാണ് ഇന്നത്തെ ആവശ്യം. എന്നാല്‍ ഈ ദൂരം വലുതാണെന്ന് തിരിച്ചറിയുക. അതേ സമയം സൂപ്പര്‍ സ്പെഷ്യലിസ്റ്റുകളുടെ പ്രിസ്ക്രിപ്ഷനുകള്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാലവും അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.

ആരോഗ്യത്തെക്കുറിച്ചും രോഗചികിത്സയെക്കുറിച്ചുമുള്ള സമഗ്രമായ സങ്കല്പം മുന്നോട്ട് വെച്ചുകൊണ്ട് മാത്രമേ അശാസ്ത്രീയമായ പുത്തന്‍ പ്രവണതകളെ നേരിടുന്നതിന് കഴിയുകയുള്ളു. അടിസ്ഥാന ഡോക്ടര്‍, അടിസ്ഥാന രോഗചികിത്സ എന്നീ ആശയങ്ങള്‍ക്ക് നാം പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്. അതേ പോലെ രോഗപ്രതിരോധം, പ്രാഥമിക പ്രതിരോധം എന്നീ ആശയങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തേണ്ടതുമുണ്ട്. ഒരു ആരോഗ്യപ്രശ്നവുമായി തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന രീതി നാം വളര്‍ത്തിയെടുക്കണം. അവിടം കൊണ്ട് പരിഹരിക്കപ്പെടുകയില്ലെങ്കില്‍ സ്വാഭാവികമായും റെഫര്‍ ചെയ്യപ്പെട്ട് ഉയര്‍ന്ന കേന്ദ്രങ്ങളിലേക്ക് വരണം. എന്നാല്‍ ഏതൊരു ചെറിയ പ്രശ്നത്തിനും ഓടി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന പ്രവണത നമുക്ക് അവസാനിപ്പിക്കേണ്ടതുണ്ട്. അശാസ്ത്രീയമായ ഈ പ്രവണതയും അമിത വൈദ്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ മാത്രമാണ് കേമന്മാരെന്ന തോന്നല്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ നിലനിന്നിരുന്ന സ്വകാര്യ ചികിത്സാ സമ്പ്രദായവും ഇത്തരം തെറ്റായ ചിന്തകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അങ്ങനെയാണ് ദൂരെ ഗ്രാമങ്ങളില്‍ നിന്ന് അവര്‍ ഇത്തരം 'ദൈവ'ങ്ങളുടെ വീട്ടു പടിക്കല്‍ കാത്തുകിടക്കുന്ന സാഹചര്യം ഉണ്ടായത്. എന്താണ് ശരിയായ ചികിത്സ? ഓരോ രോഗിയുടേയും ശാരീരികാവസ്ഥയ്ക്കൊപ്പം മാനസികവും സാമൂഹികവുമായ അവസ്ഥയും വ്യത്യസ്തതകളും കൂടി കണക്കിലെടുത്തുകൊണ്ടുള്ള സമീപനമാണ് ചികിത്സാ വേളയില്‍ അനുവര്‍ത്തിക്കേണ്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ ചികിത്സ വിജയകരമാകുമ്പോള്‍ ഡോക്ടര്‍ നല്ല കൈപ്പുണ്യമുളളവനെന്ന് പൊതുവില്‍ വിവക്ഷിക്കപ്പെടാറുണ്ട്. എന്നാല്‍ അങ്ങനെ അയാള്‍ക്ക് പ്രത്യേകമായ ദിവ്യത്വം ചാര്‍ത്തിക്കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. (മാത്രവുമല്ല ഇങ്ങനെ വാഴ്ത്തുന്നവര്‍ വിപരീത വേളയില്‍ ഡോക്ടറെ കയ്യൊഴിയുകയും ചെയ്യും.) രോഗ ചികിത്സാവേളയില്‍ തിരിച്ചറിയപ്പെട്ടവയും അല്ലാത്തതുമായ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെയെല്ലാം സമ്മിളിത പ്രവര്‍ത്തനത്തിന്റെ അന്തിമ ഫലമാണ് ചികിത്സാ വിജയവും പരാജയവും. ചിലപ്പോള്‍ അത് വിജയിച്ചെന്ന് വരും; മറ്റ് ചിലപ്പോള്‍ അത് പരാജയപ്പെട്ടെന്നും വരാം. ഓരോ ഘട്ടത്തിലും എന്തുകൊണ്ട് ഇങ്ങനെയെന്ന് പരിശോധിച്ച് ബോധ്യപ്പെടുകയാണ് ഒരു ഡോക്ടര്‍ ചെയ്യേണ്ടത്. അതായത് ശാസ്ത്രീയവും വ്യക്തവുമായ മാര്‍ഗ്ഗത്തിലൂടെ ചരിക്കുകയെന്നതാണ് കരണീയമാര്‍ഗ്ഗം. പകരം ദിവ്യത്വം ചാര്‍ത്തിക്കൊടുക്കുന്നതും സ്വയം അങ്ങിനെ അവതരിക്കുന്നതും ഒരേ പോലെ അശാസ്ത്രീയമാണ്. അത് എതിര്‍ക്കപ്പെടേണ്ടതാണ്.

ചുരുക്കത്തില്‍ പുതിയതായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലെ പ്രശ്നങ്ങള്‍ ഉടനടി പഠിച്ച് പരിഹരിക്കുന്നതിനുള്ള നിരീക്ഷണ പരിഹാര സംവിധാനം സമഗ്രമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ നടപടികളും ഒപ്പം മുന്നോട്ട് പോകുന്നുണ്ട്. ഇവിടെ പൊതുസമൂഹത്തിനും വൈദ്യസമൂഹത്തിനും സഹകരിച്ച് ഏറെ ചെയ്യാനുണ്ട്. കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ് നാം ചെയ്യേണ്ടത്.

*
ഡോ. ആര്‍. ജയപ്രകാശ്

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലേഖനം

ഇനി സ്വകാര്യപ്രാക്ടീസ് അവസാനിപ്പിക്കാം - ഡോ. ബി. ഇക്ബാല്‍

Wednesday, November 25, 2009

സ്റ്റാലിന്റെ രണ്ടാംവരവ്

1980കളുടെ ഒടുവില്‍, സോവിയറ്റ് യൂണിയനെ മിഖായേല്‍ ഗോര്‍ബച്ചേവ് ക്രമബദ്ധമായി വന്ധ്യംകരിച്ചുകൊണ്ടിരുന്ന കാലത്ത്, മുതലാളിത്തലോകത്ത് ഏറ്റവും പ്രിയങ്കരനായ ഭരണാധികാരിയായിരുന്നു 'ഗോര്‍ബി' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോര്‍ബച്ചേവ്. കമ്യൂണിസമെന്ന 'ഭീകരഭൂത'ത്തില്‍നിന്ന് സോവിയറ്റ് യൂണിയനെ വിമോചിപ്പിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കും സമൃദ്ധിയുടെ സുഖസാഗരങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന അമാനുഷസിദ്ധിയുള്ള പ്രവാചകനായി പാശ്ചാത്യ സമൂഹങ്ങളില്‍ ഗോര്‍ബച്ചേവ് കൊട്ടിഘോഷിക്കപ്പെട്ടു. ഗ്ളാസ്നോസ്ത് എന്ന അഭിധാനത്തില്‍ തുറന്ന സമീപനവും പെരിസ്ത്രോയിക്ക എന്ന പുനര്‍നിര്‍മാണവും രാഷ്ട്രഗാത്രത്തില്‍ സന്നിവേശിപ്പിച്ച് സോവിയറ്റ് യൂണിയന് പുതുവീര്യവും നവോന്മേഷവും മത്സരക്ഷമതയും നല്‍കുകയായിരുന്നു ഗോര്‍ബച്ചേവിന്റെ 'പ്രഖ്യാപിത' ലക്ഷ്യങ്ങള്‍. എന്നാല്‍, ഉദ്ദേശലക്ഷ്യങ്ങള്‍ വാചാടോപത്തില്‍ ഒതുങ്ങുകയും പ്രയോഗതലത്തില്‍ നപുംസകത്വവും നിഷ്ക്രിയത്വവും ശേഷിരാഹിത്യവും പടര്‍ന്നു പിടിക്കുകയും ചെയ്തു. പാശ്ചാത്യഭരണകൂടങ്ങളുടെയും മുതലാളിത്തമാധ്യമങ്ങളുടെയും അഭംഗുര സ്തുതിപ്രവാഹത്തില്‍ അക്കാലത്ത് ഗോര്‍ബച്ചേവ് മതിമറന്നു.

സൈനികമായി സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തുക അസാധ്യമാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്ന പാശ്ചാത്യമുതലാളിത്ത ചേരിക്ക് നിനച്ചിരിക്കാതെ വന്നുചേര്‍ന്ന നാറാണത്തുഭ്രാന്തനായിരുന്നു ഗോര്‍ബച്ചേവ്. പാശ്ചാത്യശക്തികള്‍ ഇച്ഛിച്ചതുപോലെ സോവിയറ്റ് യൂണിയനെ അര വ്യാഴവട്ടം കൊണ്ട് പതിനഞ്ച് ഖണ്ഡമാക്കി മുതലാളിത്തത്തിന്റെ കമ്പോളക്കിന്നാരങ്ങളുടെ പിച്ചപ്പാത്രത്തില്‍ "ഗോര്‍ബി'' വച്ചുകൊടുത്തു. സോവിയറ്റ് യൂണിയനെ ഒരുമിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും, സോഷ്യലിസ്റ്റ് വ്യവസ്ഥയെ വിവേകപൂര്‍ണമായ നവീകരണത്തിലൂടെയും ജാഗരൂകമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെയും നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നിട്ടും, അതിനൊന്നും ശ്രമിക്കാതെ, പാശ്ചാത്യരുടെ താളത്തിനൊത്ത് തുള്ളി ആ മഹാരാഷ്ട്രത്തെ ഛിന്നഭിന്നമാക്കി, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തോടെ അരങ്ങൊഴിഞ്ഞ്, ഒടുവില്‍ പാശ്ചാത്യസര്‍വകലാശാലകളിലെ കൂലി പ്രാസംഗികനായി ചുരുങ്ങി അപ്രസക്തനാകുകയായിരുന്നു ഗോര്‍ബച്ചേവ്.

സോവിയറ്റ് യൂണിയനിലെ മാര്‍ക്സിസ്റ്റ് പ്രയോഗത്തിന് പാളിച്ചകള്‍ ഉണ്ടായിരുന്നില്ല എന്ന് ഇതിനര്‍ഥമില്ല. മാര്‍ക്സിസം -ലെനിനിസത്തിന്റെ വികൃതപ്രയോഗങ്ങള്‍ സോവിയറ്റ് ചരിത്രത്തില്‍ ധാരാളമുണ്ട്. മാര്‍ക്സിസം - ലെനിനിസത്തെ അതിന്റെ വിശുദ്ധിയില്‍ വീണ്ടെടുക്കാനാണ് ഗ്ളാസ്നോസ്തും, പെരിസ്ത്രോയിക്കയുമെന്നാണ് 1985ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഗോര്‍ബച്ചേവ് പറഞ്ഞത്. പക്ഷേ, എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെ 1991ല്‍ സോവിയറ്റ് യൂണിയനെ വെട്ടിമുറിക്കാന്‍ ബോറിസ് യെട്സിന്‍ നേതൃത്വം നല്‍കിയ കൊള്ളസംഘത്തിന് വിട്ടുകൊടുക്കുകയായിരുന്നു ഗോര്‍ബച്ചേവ്. എന്നിട്ടെന്ത് സംഭവിച്ചു? 1980കളുടെ ഒടുവില്‍ സോവിയറ്റ് യൂണിയനെ മികച്ച ആസൂത്രണ മികവോടെ ശിഥിലമാക്കിക്കൊണ്ടിരുന്നപ്പോഴും, ആ രാഷ്ട്രത്തിന്റെ നിഷ്ക്രമണത്തിനു ശേഷവും പൂര്‍വസോവിയറ്റ് സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി മാറാനായിരുന്നു ഗോര്‍ബച്ചേവിന്റെ സ്വാഭാവികവിധി. 1991ല്‍ 'നിസവിസിമയ ഗസ്യത്ത' എന്ന റഷ്യന്‍ പത്രം ഗോര്‍ബച്ചേവിന്റെ ജനപിന്തുണ അറിയാന്‍ ഒരു അഭിപ്രായസര്‍വെ നടത്തിയിരുന്നു. വെറും ഒരു ശതമാനം ജനങ്ങള്‍മാത്രമാണ് അന്ന് അദ്ദേഹത്തെ പിന്തുണച്ചത്. അക്കാലത്ത് റഷ്യയില്‍ പഠിച്ചിരുന്ന ഈ ലേഖകന് റഷ്യക്കാര്‍ ഗോര്‍ബച്ചേവിനെ വെറുക്കുക മാത്രമല്ല, ഒരു പരിഹാസ കഥാപാത്രമായാണ് കണ്ടിരുന്നതെന്നും നിരവധി അനുഭവങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൈബീരിയയിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ പോയപ്പോള്‍ ചീഞ്ഞ തക്കാളികൊണ്ട് അദ്ദേഹത്തെ ജനങ്ങള്‍ എറിഞ്ഞത് അക്കാലത്ത് വാര്‍ത്തയായിരുന്നു.

മുതലാളിത്ത രാജ്യങ്ങളില്‍ വിശുദ്ധവിഗ്രഹമായി ആരാധിക്കപ്പെട്ടപ്പോഴും റഷ്യയില്‍ ഗോര്‍ബച്ചേവ് ജനങ്ങള്‍ക്ക് അനഭിമതനായിരുന്നു. കാരണം ഗോര്‍ബച്ചേവ് യുഗത്തില്‍ റഷ്യക്കാര്‍ക്ക് വാഗ്ദാനംചെയ്യപ്പെട്ടത് 'അമേരിക്കന്‍സ്വര്‍ഗ'മാണ്. അമേരിക്കയെപ്പോലെ, പടിഞ്ഞാറന്‍ യൂറോപ്പിനെപ്പോലെ 'സമ്പല്‍സമൃദ്ധ'മായ സോവിയറ്റ് യൂണിയന്‍ എന്ന വാഗ്ദാനം. അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും സമൂഹങ്ങള്‍ സമൃദ്ധിയുടെ കാര്യത്തില്‍ ഐകരൂപ്യമുള്ളവയാണെന്ന മൂഢധാരണ അക്കാലത്ത് റഷ്യക്കാരുടെ മനസ്സില്‍ വേരൂന്നിയിരുന്നു. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയനില്‍നിന്ന് സോഷ്യലിസം പോയി മുതലാളിത്തം വന്നാല്‍ ഒരു സുഖസമൃദ്ധ, പ്രശ്നരഹിത ലോകത്തേക്ക് പ്രവേശിക്കാമെന്ന് അവര്‍ കരുതി. പക്ഷേ, സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ റഷ്യക്കാര്‍ പ്രവേശിച്ചത് പ്രശ്നകലുഷവും ദുഃഖനിര്‍ഭരവും ദാരിദ്ര്യപൂര്‍ണവുമായ ഒരു ലോകത്തേക്കാണ്. ഉള്ള സുഖങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നൊടിയിടയില്‍ അപ്രത്യക്ഷമായി.

സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് എല്ലാവര്‍ക്കും തൊഴില്‍ ഉണ്ടായിരുന്നു. ചികിത്സ സൌജന്യമായിരുന്നു. പാര്‍പ്പിടം സൌജന്യം മാത്രമല്ല, മൌലികാവകാശം കൂടിയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ തുച്ഛവിലയ്ക്ക് കിട്ടിയിരുന്നു. മൂന്ന് റൂബിളിന് മുപ്പത് കോഴിമുട്ടയും ഒരു റൂബിളിന് ഒരു കോഴിയും 1989ല്‍ പോലും സോവിയറ്റ് യൂണിയനില്‍ ലഭ്യമായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ഒരുമാസം കഴിഞ്ഞപ്പോള്‍ ഒരു കോഴിമുട്ടയ്ക്ക് 30 റൂബിളും ഒരു കോഴിക്ക് 1000 റൂബിളുമായി വില ഉയര്‍ന്നു. കോഴി പുതുപ്പണക്കാരുടെ ഭക്ഷണമായി. അക്കാലത്ത് ഞങ്ങളുടെ ഹോസ്റ്റലുകളില്‍ മാംസാഹാരം അപൂര്‍വമായേ ഉണ്ടാകുമായിരുന്നുള്ളു. കാബേജ് കഞ്ഞിയും ഗോതമ്പ് ബ്രഡും മാത്രം കഴിച്ചായിരുന്നു 1990കളുടെ ആദ്യപാദത്തില്‍ ഞങ്ങള്‍ കഴിച്ചു കൂട്ടിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത് 1986-89 കാലഘട്ടത്തില്‍പോലും ഹോസ്റ്റല്‍ കാന്റീനുകളില്‍ ചിക്കനും ബീഫും മട്ടനുമൊക്കെ യഥേഷ്ടം ലഭ്യമായിരുന്നു എന്നാണ്. കോഴിയിറച്ചി കഴിച്ച കാലം മറന്നു എന്ന് ഞങ്ങള്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജിലെ അധ്യാപികമാര്‍ നെടുവീര്‍പ്പിട്ട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മിക്ക റഷ്യന്‍ കുടുംബങ്ങളും സുഖവാസ യാത്രകള്‍ നടത്തുമായിരുന്നു. തകര്‍ന്നു കഴിഞ്ഞ സോവിയറ്റ് യൂണിയനില്‍ സുഖവാസം പോയിട്ട് സ്വൈരവാസംപോലും പൌരന്മാര്‍ക്ക് സാധ്യമല്ലാതായി. മാഫിയകള്‍ കൂണുപോലെ റഷ്യയുടെ നാനാദിക്കിലും തഴച്ചുവളര്‍ന്നു. മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്കുപോലും ഒരു മാസത്തെ ശമ്പളംകൊണ്ട് മൂന്ന് ദിവസം കഴിഞ്ഞുകൂടാന്‍ പറ്റാതായി. മോസ്കോ സര്‍വകലാശാലയിലെ ചില പ്രൊഫസര്‍മാരുടെ പെണ്‍മക്കള്‍പോലും ആഡംബരത്വര മൂത്ത് ശരീരം വില്‍ക്കാന്‍ തെരുവിലിറങ്ങി. ഒരു സൂക്ഷ്മ ന്യൂനപക്ഷമാകട്ടെ മുതലാളിത്തത്തിന്റെ വന്യരഥ്യകളില്‍ സഞ്ചരിച്ച് പൊടുന്നനെ കോടീശ്വരന്മാരായി. അതേസമയം ഏതു മൂന്നാം ലോകരാജ്യത്തെയും മധ്യവര്‍ഗ കുടുംബങ്ങളേക്കാള്‍ നന്നായി ജീവിച്ചിരുന്ന സോവിയറ്റ് പൌരന്മാര്‍ സോഷ്യലിസം തിരോഭവിച്ചതോടെ ബ്രഡും പച്ചവെള്ളവും ഗുണമേന്മയില്ലാത്ത ചീസുംമാത്രം കഴിച്ച് ജീവിക്കേണ്ട ഗതികേടിലായി.

ചുരുക്കിപ്പറഞ്ഞാല്‍, ഗോര്‍ബച്ചേവ് സോവിയറ്റ് പൌരന്മാര്‍ക്ക് ഒരു അയഥാര്‍ഥ സ്വര്‍ഗം വാഗ്ദാനംചെയ്തു. അവര്‍ക്ക് കിട്ടിയത് യഥാര്‍ഥ നരകമായിരുന്നു. അപ്പോഴാണ് സോഷ്യലിസ്റ്റ് ഭൂതകാലം സ്വര്‍ഗസമാനമായിരുന്നു എന്നവര്‍ക്ക് ബോധ്യപ്പെട്ടത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.

ഇത്രയുമെഴുതിയത് സ്റ്റാലിനെപ്പറ്റി റഷ്യയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന 'ഞെട്ടിക്കുന്ന' വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്റ്റാലിന്‍ റഷ്യക്കാര്‍ക്കിടയില്‍ അടിക്കടി പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യകണ്ട ഏറ്റവും മഹാനായ ചരിത്രപുരുഷന്‍ ആര് എന്നറിയാന്‍ 1989ല്‍ ഒരു അഭിപ്രായസര്‍വെ സംഘടിപ്പിച്ചിരുന്നു. അന്ന് സ്റ്റാലിന്റെ സ്ഥാനം പത്താമതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേവിഷയത്തില്‍ ആറ് മാസം നീണ്ടുനിന്ന ഒരു അഭിപ്രായ സര്‍വെ റഷ്യയില്‍ നടന്നു. അതില്‍ സ്റ്റാലിന്‍ മൂന്നാമതായാണ് എത്തിയത്. ഈ അഭിപ്രായസര്‍വെ നടക്കുമ്പോള്‍ പലഘട്ടങ്ങളിലും സ്റ്റാലിന്‍ ഒന്നാമതെത്തിയിരുന്നു. അപ്പോഴൊക്കെ സംഘാടകര്‍ സ്റ്റാലിനൊഴികെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യൂ എന്ന് റഷ്യക്കാരോട് കെഞ്ചുകയായിരുന്നുവത്രെ. സംഘാടകരുടെ ഈ പക്ഷപാതപരമായ ഇടപെടല്‍ നടന്നിരുന്നില്ലെങ്കില്‍ സ്റ്റാലിന്‍ നിഷ്പ്രയാസം ഒന്നാമതെത്തുമായിരുന്നു. (ഹിന്ദു, നവംബര്‍ 12, 2009)

സ്റ്റാലിന്റെ ഈ രണ്ടാംവരവ് സോവിയറ്റ് ഭൂതകാലം ഇന്നത്തെ മുതലാളിത്ത റഷ്യയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു എന്ന് റഷ്യന്‍ സമൂഹം ചിന്തിക്കുന്നതിന്റെ നിദര്‍ശനമാണ്. പ്രശ്നങ്ങളും പരിമിതികളും പലതുണ്ടായിരുന്നുവെങ്കിലും സോവിയറ്റ് യൂണിയനിലെ ജീവിതം സോവിയറ്റനന്തര റഷ്യയിലെ അരക്ഷിത ദരിദ്രജീവിതത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു എന്നതിന്റെ ഗൃഹാതുരമായ സാക്ഷ്യപത്രം കൂടിയാണ്. സ്റ്റാലിനെയും കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും മരണംവരെ വൈരനിര്യാതന ബുദ്ധിയോടെ വീക്ഷിച്ചിരുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ സ്റ്റാലിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്.

"സ്റ്റാലിന്‍ മരംകൊണ്ട് ഉണ്ടാക്കിയ കലപ്പയുമായാണ് റഷ്യയിലേക്ക് വന്നത്. എന്നാല്‍, റഷ്യയെ ഒരു അണുവായുധശക്തിയാക്കിയാണ് അദ്ദേഹം പോയത്.''

1956ല്‍ നടന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസോടെ സ്റ്റാലിന്റെ നിഷേധവശങ്ങള്‍ പര്‍വതീകരിക്കപ്പെടുകയും ഗുണവശങ്ങള്‍ തമസ്കരിക്കപ്പെടുകയുംചെയ്തു. സോവിയറ്റ് യൂണിയന്റെ നിഷ്ക്രമണത്തോടെ സ്റ്റാലിന്റെ ഗുണവശങ്ങളെക്കുറിച്ച് റഷ്യക്കാര്‍ വാചാലരാകാന്‍ തുടങ്ങി എന്നത് സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം സൂക്ഷ്മമായ അപഗ്രഥനത്തിന് വിഷയീഭവിക്കേണ്ട കാര്യമാണ്.

*
എ എം ഷിനാസ് (കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് അധ്യാപകനാണ് ലേഖകന്‍‍)
കടപ്പാട്: ദേശാഭിമാനി

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

1960കളുടെ ഒടുവില്‍ നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍തന്നെ, ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനം അതാണെന്നും ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വ ചൂഷണത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുംവേണ്ടി ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന ഒരേയൊരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന അതാണെന്നും അവകാശവാദമുന്നയിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ നക്സലിസത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരു പ്രസ്ഥാനം എന്തുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നുവന്നു എന്ന് നാം ആശ്ചര്യപ്പെടില്ല. കാരണം, ഇടതുപക്ഷ പ്രസ്ഥാനം നിലവിലുള്ളതോ വളര്‍ന്നുവരുന്നതോ ആയ ഏതു രാജ്യത്തും ഇടതുപക്ഷ സെക്ടേറിയനും അരാജകവാദപരവും ആയ പ്രവണതകള്‍ നമുക്ക് കാണാന്‍ കഴിയും. 1960കളിലും 1970കളിലും ഇതെല്ലാം ഇന്ത്യയില്‍ സംഭവിക്കുന്നതിനും ഏറെക്കാലം മുമ്പ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടതുപക്ഷ സെക്ടേറിയനിസം ഉയര്‍ന്നുവന്നതിനെ വിശകലനംചെയ്തുകൊണ്ട്, ലെനിന്‍ ഈ പ്രശ്നത്തിന്റെ അന്തഃസത്തയെന്തെന്ന് പരിശോധിച്ചിരുന്നു. അദ്ദേഹം ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്: "മുതലാളിത്തത്തിന്റെ ഭീകരതകള്‍മൂലം ഉണ്ടാകുന്ന ഒരു പെറ്റിബൂര്‍ഷ്വാ ചിത്തഭ്രമം ആണിത്. അരാജകവാദത്തെപ്പോലെയുള്ള ഒരു സാമൂഹിക പ്രതിഭാസമായ ഇത് എല്ലാ രാജ്യങ്ങളിലെയും സവിശേഷതയാണ്.''

അപ്പോള്‍, മുതലാളിത്തം വികസിച്ചുതുടങ്ങുന്ന, പ്രധാനമായും പെറ്റിബൂര്‍ഷ്വാ സ്വഭാവത്തോടുകൂടിയ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വിശേഷിച്ചും പെറ്റിബൂര്‍ഷ്വാസിയില്‍ ചില വിഭാഗങ്ങള്‍ ഈ പ്രതിഭാസത്തിന് വിധേയമാകാനിടയുണ്ട്. പൊതുവെ അത് സെക്ടേറിയന്‍ അതിസാഹസിക അക്രമങ്ങളിലാണ് അവസാനിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മാവോയിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, അടുത്ത കാലത്തായി അവരില്‍നിന്ന് നമുക്ക് അനുഭവപ്പെടുന്ന ഭീകരതയുടേതായ പ്രവണതകള്‍മൂലം, ഈ സംഘടനയെയും ഭീകരന്മാരായി വിശേഷിപ്പിക്കത്തക്കതാണ്. ഒരര്‍ത്ഥത്തില്‍ പലപ്പോഴും ഈ സംഘടന ഭീകരാക്രമണങ്ങളുടെയും അക്രമത്തിന്റെയും രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളെയും പാര്‍ടികളെയും ഭീകരസംഘമായി മുദ്രകുത്തുന്നത് അടിസ്ഥാനപരമായി തെറ്റാണ്. 40 വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഇടതു സെക്ടേറിയന്‍ നടപടികളാണ് കാഴ്ചവെച്ചിട്ടുള്ളത്.

അവരുടെ പ്രത്യയശാസ്ത്രവും ലോകവീക്ഷണവും എന്താണ്? മാര്‍ക്സിസ്റ്റ് ചട്ടക്കൂടിനുള്ളില്‍തന്നെയാണ് അവര്‍ സ്വയം പ്രതിഷ്ഠിക്കുന്നത്. നമ്മുടെ സമൂഹത്തെയും ലോകത്തെയും അവര്‍ വീക്ഷിക്കുന്നത് ഒരു മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ ഇന്നത്തെ അവരുടെ ലോകവീക്ഷണം എന്താണ്? ദക്ഷിണേഷ്യയാകെ ഒരു വലിയ വിപ്ളവ വേലിയേറ്റത്തിന്റെ വക്കിലാണ് എന്നാണ് അവര്‍ കരുതുന്നത്. ദക്ഷിണേഷ്യയില്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ മുന്നേറുകയാണെന്നും അവര്‍ കരുതുന്നു. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സമരങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമേഷ്യയാണെന്നും അതുകഴിഞ്ഞാല്‍ ദക്ഷിണേഷ്യ കേന്ദ്രസ്ഥാനത്തെത്തുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ എന്താണ് ഇന്നത്തെ യാഥാര്‍ത്ഥ്യം? നമുക്ക് പാകിസ്ഥാന്റെ കാര്യംതന്നെയെടുക്കാം. അത് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ സഖ്യകക്ഷിയാണെന്ന് നമുക്കറിയാം. പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇന്ന് അമേരിക്കയുടെ സംരക്ഷണമില്ലാതെ നിലനില്‍ക്കാനാവില്ല. ഇന്ത്യയെ തങ്ങളുടെ പ്രമുഖ തന്ത്രപര സഖ്യകക്ഷിയായി അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ബംഗ്ളാദേശിലും അത് വേരുറപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍തന്നെ അത് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വവും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ ഒരു യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ്. പക്ഷേ, അതിനപ്പുറം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാണോ ദക്ഷിണേഷ്യ? ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ഭരണവര്‍ഗങ്ങളെയും അതുവഴി സാമ്രാജ്യത്വത്തെയും തൂത്തെറിയുന്നതിന്റെ വക്കിലാണോ?

ഇന്നത്തെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അന്തഃസത്ത നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നതാണ്. പശ്ചിമേഷ്യയെക്കുറിച്ച് പറയുമ്പോള്‍, പശ്ചിമേഷ്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാനെയും മറ്റും ഇസ്ളാമിക മതമൌലികവാദ ശക്തികളെയുമാണ് സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ അവര്‍ തങ്ങളുടെ സഖ്യശക്തികളായി കാണുന്നത്. പാകിസ്ഥാനിലെ സ്വാത്താഴ്വരയും ദക്ഷിണ വസീറിസ്ഥാനുമെല്ലാം സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചനസമരത്തിന്റെ കേന്ദ്രങ്ങളായി അവര്‍ പരിഗണിക്കുന്നു. ശ്രീലങ്കയില്‍ എല്‍ടിടിഇ സൈനികമായി പരാജയപ്പെടുത്തപ്പെടുകയും അതിന്റെ നേതാവ് പ്രഭാകരന്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ അങ്കലാപ്പിലായതും അതുകൊണ്ടാണ്. എല്‍ടിടിഇയെ സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനമായി കാണുന്നതുതന്നെ വികലമായ വീക്ഷണമാണ്. എല്‍ടിടിഇക്ക് ഏറ്റ തിരിച്ചടിയെ നാം കാണുന്നത്, ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ ശക്തമായ ഒരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ തുടങ്ങാനുള്ള അവസരമായാണ്.

അവരുടെ ലോകവീക്ഷണമാകെ വളച്ചൊടിക്കപ്പെട്ടതും വികലവുമാണെന്നതുപോലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണവര്‍ഗം കോമ്പ്രദോര്‍ സ്വഭാവത്തോടുകൂടിയതാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രത്യയശാസ്ത്രവും വീക്ഷണവുംതന്നെയാണ് കോമ്പ്രദോര്‍. ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി ഇടതുപക്ഷ സെക്ടേറിയനിസത്തിന്റെ പിടിയില്‍ അകപ്പെട്ടിരുന്ന കാലത്ത് മുന്നോട്ടുവെച്ച ആശയത്തെ ആകപ്പാടെ അവര്‍ കടമെടുത്തിരിക്കുകയാണ്.

അതിന്റെ അനന്തരഫലം എന്താണ്? ഇന്ത്യ അര്‍ദ്ധകോളനി, അര്‍ദ്ധഫ്യൂഡല്‍ രാജ്യമാണെന്ന് പറഞ്ഞാല്‍, വര്‍ഗപരമായ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലാണ്. 20-ാം നൂറ്റാണ്ടില്‍ മോചനം നേടിയ രാജ്യങ്ങളില്‍വെച്ച് ഏറ്റവും ശക്തമായ ബൂര്‍ഷ്വാസിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ശക്തമായ മുതലാളിത്ത അടിത്തറയും ഭരണകൂടവും ഇന്ത്യയില്‍ വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികാസത്തെ അവര്‍ നിഷേധിക്കുകയാണ്.

സൈദ്ധാന്തികമായും ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; കാരണം അത്തരത്തില്‍ ഇന്ത്യയില്‍ മുതലാളിത്തം വികസിച്ചതായി അവര്‍ കാണുന്നില്ല. അവരുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളിലോ പ്രസ്താവനകളിലോ പ്രവര്‍ത്തനങ്ങളിലോ തൊഴിലാളിവര്‍ഗത്തിന് അവര്‍ എന്തെങ്കിലും സ്ഥാനം നല്‍കുന്നതായി കാണാനാവില്ല. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കര്‍ഷക ജനതയെക്കുറിച്ചുമാത്രമാണ്. കര്‍ഷകജനസാമാന്യം വിപ്ളവപാതയിലൂടെ മുന്നേറുകയാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരിടത്തും ശക്തമായ ഒരു കര്‍ഷക പ്രസ്ഥാനം അവര്‍ കെട്ടിപ്പടുത്തിട്ടുള്ളതായി നമുക്ക് കാണാനാവില്ല. ഇപ്പോഴത്തെ മാവോയിസ്റ്റ് പാര്‍ടിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവര്‍ ആകെ സജീവമായിട്ടുള്ളതും കുറച്ച് ജനങ്ങളെ അണിനിരത്തുന്നതില്‍ അവര്‍ വിജയം വരിച്ചിട്ടുള്ളതും ഗിരിവര്‍ഗമേഖലകളില്‍ മാത്രമാണ്. ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും ഒറീസയിലെ ചില ഭാഗങ്ങളും ബിഹാറിലും ഇപ്പോള്‍ അവര്‍ ശ്രമം നടത്തുന്ന പശചിമബംഗാളിലെ ഝാര്‍ഖണ്ഡിനോട് ചേര്‍ന്ന മൂന്ന് ജില്ലകളും മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയും എല്ലാം ഗിരിവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന കുന്നിന്‍നിരകളും കൊടും കാടും നിറഞ്ഞ ഉള്‍പ്രദേശങ്ങളാണ്. വികസനത്തിന്റെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഏറ്റവും പിന്നണിയിലുള്ള പ്രദേശങ്ങളുമാണ് ഇവ. ഇത്തരം പ്രദേശങ്ങളില്‍ അവരുടെ സായുധ സംഘങ്ങള്‍ക്കും ഗറില്ലകള്‍ക്കും ഒളിത്താവളങ്ങള്‍ക്കും സൌകര്യമുണ്ട്. പക്ഷേ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനസാമാന്യത്തെയും അടിസ്ഥാനമാക്കിയുള്ള വിപ്ളവപ്രസ്ഥാനം എവിടെ? അതവരുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത കാര്യമാണ്. അവര്‍ വര്‍ഗശത്രുക്കളുടെ ഉന്മൂലനത്തെക്കുറിച്ചാണ് പറയുന്നത്. ഇത് പുതിയ കാര്യമല്ല. ആദ്യത്തെ നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ കര്‍ഷകജനതയെ അണിനിരത്താന്‍ പറ്റാതായതിനെ തുടര്‍ന്നാണ് വര്‍ഗശത്രുക്കളുടെ ഉന്മൂലനം എന്ന അടവിലേക്ക് തിരിഞ്ഞത്. എന്നാല്‍ അവര്‍ പ്രധാനമായും ലക്ഷ്യംവെച്ചിട്ടുള്ളത് സാധാരണക്കാരായ പൊലീസുകാരെയും ഭരണകൂടത്തിന്റെ ഏജന്റുമാരെന്നപേരില്‍ സാധാരണ ജനങ്ങളെയുമാണ്.

ഇത്രയും വര്‍ഷത്തെ അവരുടെ സെക്ടേറിയന്‍ സാഹസികനയങ്ങളില്‍, അവര്‍ സായുധസംഘങ്ങളെയും ആയുധങ്ങളെയും മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ മുമ്പ് പരീക്ഷിച്ചതാണ് ഇത്. അവിടെ ഭരണകൂടവും പൊലീസും അവരുടെ താവളങ്ങളെയും സായുധ സംഘങ്ങളെയും ആക്രമിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് അവര്‍ ഛത്തീസ്ഗഢിലേക്കും ഒറീസയിലേക്കും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലേക്കും ഝാര്‍ഖണ്ഡിലേക്കും ഇപ്പോള്‍' ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള പശ്ചിമബംഗാളിലെ ചില മേഖലകളിലേക്കും നീങ്ങുകയാണുണ്ടായത്.

ഭരണവര്‍ഗങ്ങള്‍ക്കും ഭരണകൂടത്തിനും എതിരായി ഏറ്റുമുട്ടുന്ന ഒരേയൊരു പാര്‍ടിയും ശക്തിയും തങ്ങളാണെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം തികച്ചും പൊള്ളയാണ്. വര്‍ഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനും വിധേയരാകുന്ന ജനങ്ങള്‍ അവരുടെ ചിത്രത്തില്‍ ഇല്ല; അത്തരം ജനവിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ അണിനിരത്തുന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗവുമല്ല.

1980കളോടെ ഏറെക്കുറെ അവര്‍ ശിഥിലീകരിക്കപ്പെട്ടിരുന്നു. 2004-ല്‍ ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും തമ്മില്‍ ലയിച്ചതിനുശേഷമാണ് ആയുധ ശക്തിയുടെയും സായുധ സംഘങ്ങളുടെയും കാര്യത്തില്‍ അവര്‍ ശക്തരായത്. ആയുധങ്ങളും സ്ഫോടകസാധനങ്ങളും അത് പ്രയോഗിക്കാനുള്ള അറിവും അവര്‍ക്ക് ലഭിച്ചത് എല്‍ടിടിഇയില്‍ നിന്നാണ്-ആ കാലത്ത് ആന്ധ്രാപ്രദേശത്തെ താവളങ്ങളില്‍ അവര്‍ക്ക് എല്‍ടിടിഇയില്‍നിന്ന് പരിശീലനവും ലഭിച്ചിരുന്നു. അവര്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണെന്നും "ബഹുജനങ്ങളാകെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നതിനാല്‍ വിപ്ളവവസന്തത്തിന്റെ ഇടിമുഴക്കം ആസന്നമായിരിക്കുന്നു'' എന്നുമുള്ള അവരുടെ അവകാശവാദങ്ങള്‍ സാംസ്കാരിക വിപ്ളകാലത്ത് ഉപയോഗിച്ചിരുന്ന ചില പദാവലികളുടെ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അവരുടെ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും രാഷ്ട്രീയവും.

അവര്‍ സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പുതിയ കാര്യമല്ല. 1970-72 കാലത്താണ് സിപിഐ എമ്മിനെതിരായി നക്സലൈറ്റുകള്‍ ഏറ്റവും വലിയ കടന്നാക്രമണങ്ങള്‍ നടത്തിയത്. സിപിഐ എമ്മിനെതിരെ ഇന്ത്യന്‍ ഭരണകൂടവും ഭരണവര്‍ഗങ്ങളും ഏറ്റവും ഭീകരമായ ആക്രണം അഴിച്ചുവിട്ടിരുന്ന കാലവുമായിരുന്നു അത്. 1967ല്‍ പശ്ചിമബംഗാളില്‍ ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകൃതമായി. അത് അട്ടിമറിക്കപ്പെട്ടു. 1969ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. അതില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ നിലവില്‍വന്നു. പശ്ചിമബംഗാളില്‍ കര്‍ഷകപ്രസ്ഥാനവും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും അഭൂതപൂര്‍വമായ നിലയില്‍ ശക്തിയാര്‍ജിച്ച കാലമായിരുന്നു അത്. ആ സമരങ്ങളിലൂടെയാണ് സിപിഐ എമ്മിന്റെ അടിത്തറ വികസിച്ചതും രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചതും. ഭരണവര്‍ഗം അതിക്രൂരമായാണ് തിരിച്ചടിച്ചത്. സര്‍ക്കാരിനെ പിരിച്ചുവിട്ട്, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകമാത്രമല്ല അവര്‍ ചെയ്തത്; ആ കാലത്ത് ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ് പാര്‍ടിയുടെയും സമസ്തശക്തിയും സിപിഐ എമ്മിനെതിരെ അഴിച്ചുവിടുകയുമുണ്ടായി. ആ കാലത്ത് സിപിഐ എം രാഷ്ട്രീയമായി പൂര്‍ണ്ണമായും ഒറ്റപ്പെടുത്തപ്പെട്ടു. ഏറെക്കുറെ മറ്റു പാര്‍ടികളെല്ലാം അകന്നുമാറിയിരുന്നു. ആ കാലത്തായിരുന്നു, തങ്ങള്‍ ആരംഭിച്ച 'കാര്‍ഷികവിപ്ളവ'ത്തിന്റെ പരാജയത്തെ തുടര്‍ന്ന് പിന്മാറിയിരുന്ന നക്സലൈറ്റുകള്‍ ഉന്മൂലനനയം ആരംഭിച്ചത്. 1970 മുതല്‍ 1977ല്‍ അടിയന്തിരാവസ്ഥ അവസാനിക്കുന്നതുവരെയുള്ള കാലത്ത് സിപിഐ (എം) കാഡര്‍മാരും അണികളുമായ ഏകദേശം 1200 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 350 ഓളം പേരെ കൊലപ്പെടുത്തിയത് നക്സലൈറ്റുകളാണ്. കോണ്‍ഗ്രസ് ഗുണ്ടകളും പൊലീസുമാണ് ബാക്കിയുള്ളവരെ കൊന്നത്. നക്സലൈറ്റുകള്‍ 350 സിപിഐ (എം) പ്രവര്‍ത്തകരെ കൊന്നത് പ്രധാനമായും 1970 മധ്യത്തിനും 1971 അവസാനത്തിനും ഇടയ്ക്കുള്ള കാലത്തായിരുന്നു. സിപിഐ (എം)ന്റെ മുന്നേറ്റത്തെ തടയാന്‍ ഈ കൊലപാതകങ്ങളല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ കണ്ടില്ല.

പശ്ചിമബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലമായിരുന്നു അത്. ഇടതുപക്ഷം എന്ന് വിളിക്കപ്പെടുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഭീകരവും നിഷ്ഠുരവുമായ ആക്രമണങ്ങള്‍ ആ കാലത്ത് നമ്മുടെ പാര്‍ടിയെ ഗുരുതരമായ അവസ്ഥയിലാണെത്തിച്ചത്. വളരെക്കുറച്ച് ആളുകളും പാര്‍ടികളും മാത്രമെ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് പറയാന്‍പോലും തയ്യാറായുള്ളു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും ആക്രമണം അഴിച്ചുവിട്ടിരുന്ന കാലമായിരുന്നു അത്. കൂട്ടായ ആക്രമണത്തിന്റെ ഭാഗമായി സിപിഐ (എം) കേഡര്‍മാരെ വേട്ടയാടാനും കൊന്നൊടുക്കാനും നക്സലൈറ്റുകളെയാണ് ഉപയോഗിച്ചിരുന്നത് (അന്ന് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഒരു വിഭാഗം രൂപംകൊണ്ടിരുന്നില്ല.) ഇവരില്‍ പലരും മുമ്പ് സിപിഐ എമ്മില്‍ ഉണ്ടായിരുന്നവരായതുകൊണ്ട് അവര്‍ക്ക് നന്നായി അത് നടപ്പാക്കാനും കഴിഞ്ഞു. ഇപ്പോള്‍ അത് ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സിപിഐ (എം) പ്രവര്‍ത്തകരെ കൊല്ലുന്നതിനും പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുന്നതിനും പാര്‍ടി അംഗങ്ങളുടെ വീടുകളും കുടുംബങ്ങളെയും ആക്രമിക്കുന്നതിനും പശ്ചിമബംഗാളില്‍ ബോധപൂര്‍വവും ആസൂത്രിതവുമായ നീക്കമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ കൂട്ടാളികളുമാണ് അത് നടത്തുന്നത്.

എന്നാല്‍ പശ്ചിമബംഗാളിലെ ഒരു പ്രത്യേകത ആക്രമണം വലതുപക്ഷത്തുനിന്ന് മാത്രമല്ല, തീവ്ര ഇടതുപക്ഷത്തുനിന്നുമുണ്ടാകുന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം - മാവോയിസ്റ്റ് ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് സിപിഐ (എം)ന്റെ 70 സഖാക്കളാണ്-ഇതാകെ പ്രധാനമായും പശ്ചിമ മെദിനിപ്പൂര്‍ ജില്ല കേന്ദ്രീകരിച്ചും അതിനോടടുത്തുള്ള ബങ്കുറ, പുരുളിയ ജില്ലകളിലായുമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അവര്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ ശ്രമംനടത്തി. "മുഖ്യമന്ത്രിയെ വധിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്, അതിനിയും തുടരുകയും ചെയ്യും'' എന്നാണ് അവര്‍ ധിക്കാരപൂര്‍വം പ്രഖ്യാപനം നടത്തിയത്. അതേ തുടര്‍ന്നാണ് ലാല്‍ഗഢിലെ കുഴപ്പങ്ങള്‍ ആരംഭിച്ചത്; അതിപ്പോഴും തുടരുകയുമാണ്. ആറുമാസത്തിലേറെക്കാലം പൊലീസ് അവരുമായി ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറിയതില്‍നിന്ന് അവര്‍ മുതലെടുത്തു. നന്ദിഗ്രാമിലെപ്പോലെ ഇവിടെയും സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് ആക്രമിക്കുന്നതായിരുന്നു അവരുടെ അടവ്. അതുകൊണ്ടാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആദ്യം ഇവിടെനിന്ന് പൊലീസ് പിന്‍വാങ്ങിയത്. വനപ്രദേശത്തും പഞ്ചായത്ത് മേഖലയിലും ചില സ്ഥലങ്ങളില്‍ ഇവര്‍ ഈ അവസരം മുതലെടുത്ത് പിടിമുറുക്കുകയായിരുന്നു. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത് അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ അവരുടെ ബഹിഷ്കരണാഹ്വാനത്തിന് വമ്പിച്ചതോതില്‍ അനുകൂല പ്രതികരണം ഉണ്ടായതായാണ്.

ഏതു തെരഞ്ഞെടുപ്പായാലും അവരുടെ പൊതുസമീപനം ബഹിഷ്കരണത്തിന് ആഹ്വാനം നടത്തുകയെന്നതാണ്. അവര്‍ പ്രവര്‍ത്തനം നടത്തുന്ന, അവര്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലെല്ലാം ബഹിഷ്കരണാഹ്വാനം ഫലപ്രദമായി എന്നാണ് അവര്‍ പറയുന്നത്. ലാല്‍ഗഢിലും അതുള്‍ക്കൊള്ളുന്ന ഝാര്‍ഗ്രാം നിയോജകമണ്ഡലത്തിലും എന്താണ് സംഭവിച്ചത്? ഒട്ടേറെ സ്ഥലങ്ങളില്‍ പരാജയപ്പെട്ടപ്പോഴും സിപിഐ (എം)വിജയിച്ച മണ്ഡലമാണത്-ഏറ്റവും വലിയ ഭൂരിപക്ഷം നേടി പാര്‍ടി വിജയിച്ച മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും മറ്റും ഇടയില്‍ പാര്‍ടിയുടെ സ്വാധീനം കുറഞ്ഞുവെങ്കിലും ഗിരിവര്‍ഗക്കാര്‍ക്കിടയിലെ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞതായാണ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് അവലോകനം വെളിപ്പെടുത്തുന്നത്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, തെരഞ്ഞെടുപ്പുകാലത്ത് അവര്‍ നമ്മുടെ പാര്‍ടി സഖാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്ന ഝാര്‍ഗ്രാമില്‍ 65 ശതമാനത്തിലധികം ആളുകള്‍ വോട്ടുരേഖപ്പെടുത്തുകയും പാര്‍ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വോട്ടുചെയ്യുന്നില്ലെന്നും മറ്റുമുള്ള മാവോയിസ്റ്റുകളുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒഴിച്ച് പശ്ചിമ മേദിനിപ്പൂര്‍ ജില്ലയിലെ ഗിരിവര്‍ഗ ജനത ഒന്നാകെ അവരുടെ ബഹിഷ്കരണാഹ്വാനത്തെ തള്ളിക്കളയുകയായിരുന്നു.

മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ള പ്രദേശങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചകാലത്ത് യഥാര്‍ത്ഥത്തില്‍ നക്സല്‍ബാരിയില്‍ ആയിരുന്നില്ല അവര്‍ക്ക് വലിയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. അവര്‍ക്ക് ഒരു ജനകീയ പ്രസ്ഥാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്, അവര്‍ക്ക് ആളുകളെ അണിനിരത്താന്‍ കഴിഞ്ഞത,് പ്രധാനമായും ഗിരിവര്‍ഗജനവിഭാഗങ്ങളും ഒപ്പം കര്‍ഷകജനതയും ഉള്ള ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു-ശ്രീകാകുളം ജില്ലയിലും ഒറീസയുടെ അതിര്‍ത്തിയിലുള്ള ഗിരിവര്‍ഗ മേഖലയിലുമായിരുന്നു. 10 വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയിരുന്നു. അപ്പോള്‍ അവിടെ പ്രസ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ഒന്നും അവശേഷിച്ചിരുന്നില്ല. ഇതാണ് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പാര്‍ടിയുടെ ജില്ലാകമ്മിറ്റി അംഗമായിരുന്ന ചൌധരി തേജേശ്വരറാവു മാത്രമാണ് അവിടെ അവശേഷിച്ചിട്ടുള്ള ഒരേയൊരു നേതാവ്. അദ്ദേഹം പറഞ്ഞത് "ഞങ്ങള്‍ ചെയ്തതെല്ലാം പിശകായിരുന്നു'' എന്നാണ്. മാവോയിസ്റ്റുകള്‍ പൊലീസുകാരെ കൊല്ലുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍, അതിനെതിരെ ഭരണകൂടം ശക്തമായി തിരിച്ചടിക്കുകയും അടിച്ചമര്‍ത്തല്‍ വ്യാപകമാക്കുകയും ചെയ്യുന്നതോടെ ഗിരിവര്‍ഗ ജനതയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി ഉണ്ടാകുന്നു. അവര്‍ക്ക് പിന്നീട് വളരെ ക്കാലത്തേക്ക് തല ഉയര്‍ത്താനും അവകാശങ്ങള്‍ക്കായി പോരാടാനും പറ്റാതാവുന്നു. അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ക്ഷണിച്ചുവരുത്തുന്ന ഈ പ്രകോപനപരമായ അക്രമങ്ങള്‍ ഗിരിവര്‍ഗജനതയുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ പ്രശ്നത്തെ ഇന്ത്യാ ഗവണ്‍മെന്റും ഭരണവര്‍ഗങ്ങളും വീക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതും എങ്ങനെയെന്നും നോക്കാം. നിയമവിരുദ്ധ നടപടികള്‍ തടയുന്നതിനുള്ള നിയമവുമായി അവര്‍ വന്നപ്പോള്‍ ഇത്തരം നിയമങ്ങളെ അനുകൂലിക്കാന്‍ നമുക്ക് പറ്റില്ലെന്നാണ് നാം പറഞ്ഞത്. മാവോയിസ്റ്റുകള്‍ ഭീകര സംഘടനയാണ്; അതുകൊണ്ട് ലഷ്കറെയെയും ഹുജിയെയും എന്നതുപോലെ ഇവരെയും നേരിടണമെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലഷ്കറെയും ഹുജിയും അതുപോലുള്ള സംഘടനകളുമെല്ലാം നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് വ്യാപൃതരായിരിക്കുന്നത്; അവര്‍ക്ക് മറ്റൊരു അജണ്ടയുമില്ല; ഒരു രാഷ്ട്രീയ പരിപാടിയുമില്ല.

ആയതിനാല്‍ ഇത്തരം സംഘടനകളെ കൈകാര്യംചെയ്യുന്നതിനുള്ള നടപടികള്‍ മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പ്രയോഗിക്കുന്നതിനോട് സിപിഐ എമ്മിന് യോജിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത്. അവര്‍ വാഹനങ്ങളില്‍ സ്ഫോടനം നടത്തുകയും ട്രെയിനുകള്‍ ആക്രമിക്കുകയും സാധാരണജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ മറിച്ചുള്ള നിലപാടും സ്വീകരിക്കണം-അക്രമത്തെ അടിച്ചമര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കണം. അതിന് പൊലീസിനെയും സുരക്ഷാസേനയേയുമെല്ലാം ഉപയോഗിക്കണം. സാധാരണ ഒരു ഭീകര സംഘടനയെ നേരിടുന്നതുപോലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ നേരിടാനാവില്ല. നിരോധനംകൊണ്ടും യഥാര്‍ഥത്തില്‍ അവരുടെ പ്രവര്‍ത്തനത്തെ തടയാനാവില്ല. ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി ഗിരിവര്‍ഗ ജനതയോട് നീതിപുലര്‍ത്തണമെന്ന് സര്‍ക്കാരിന് ബോധ്യംവേണം. വിദൂരസ്ഥമായ ഗിരിവര്‍ഗ മേഖലകളില്‍ വികസനവും അടിസ്ഥാന സൌകര്യവും ഒരുക്കുന്നതിനുവേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായുള്ള ആദ്യ നടപടികള്‍ സ്വീകരിക്കുന്നതിനുപോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനുമുമ്പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ഗിരിവര്‍ഗ വനാവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചാണ്. ആ നിയമം പാസാക്കാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. നമ്മുടെ സമ്മര്‍ദ്ദംകൊണ്ടാണ് അത് പാസാക്കിയത്. എന്നാല്‍ ഇപ്പോഴും അത് രാജ്യത്തിന്റെ പല ഭാഗത്തും ഇനിയും നടപ്പിലാക്കുന്നില്ല. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ "ഖനികളേയും ധാതുക്കളെയും സംബന്ധിച്ച നയമാണ് ഇന്ന് ഗോത്രവര്‍ഗജനതയെ ഏറ്റവും അധികം ദുരിതത്തില്‍ അകപ്പെടുത്തുന്നതും അവരെ ചൂഷണംചെയ്യുന്നതില്‍'' സഹായിക്കുന്നതും എന്ന കാര്യം പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

ആദിവാസികള്‍ അധിവസിക്കുന്ന വനമേഖലയാകെ ഇന്ന് സ്വദേശിയും വിദേശിയുമായ വന്‍കിട മൈനിങ് കമ്പനികളുടെ ചൂഷണമേഖലയായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനറല്‍നയമാണ് അതിന് അവസരമൊരുക്കിയിരിക്കുന്നത്. ഒറീസയിലും ഛത്തീസ്ഗഢിലുമെല്ലാം അതാണ് സംഭവിക്കുന്നത്. ഗിരിവര്‍ഗജനതയെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതും അവരുടെ ഉപജീവനമാര്‍ഗവും പരമ്പരാഗത അധിവാസ കേന്ദ്രങ്ങളും ഇല്ലാതാവുന്നതുമാണ് പ്രധാന പ്രശ്നം. ഗോത്ര സമൂഹം എന്ന നിലയിലുള്ള തങ്ങളുടെ സ്വത്വം തന്നെ ഇല്ലാതാക്കപ്പെടുന്നതായാണ് അവര്‍ ഭയക്കുന്നത്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ല. മുറിവിന് പുറത്ത് തൈലംപുരട്ടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. മാവോയിസ്റ്റുകളുടെ പ്രശ്നം കൈകാര്യംചെയ്യണമെങ്കില്‍ ഈ ഭീകരമായ ചൂഷണം അനുഭവിക്കുന്ന ഗിരിവര്‍ഗ ജനതയെ അവരില്‍നിന്ന് അകറ്റണം. അതിന് ഭരണകൂടം ഈ പ്രദേശത്ത് സാമൂഹിക-സാമ്പത്തിക പരിപാടികള്‍ അടിയന്തിരമായും നടപ്പിലാക്കണം. ഗിരിവര്‍ഗ ജനതയ്ക്ക് അവരുടെ പ്രാഥമികമായ അവകാശങ്ങള്‍ നിഷേധിക്കില്ല എന്ന് ഉറപ്പാക്കണം; അവരെ സംബന്ധിച്ചിടത്തോളം വികസനമെന്നാല്‍ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ കഴിയാന്‍ അവര്‍ക്ക് പറ്റുമെന്ന് ഉറപ്പുവരുത്തുകയും അവിടെ അവര്‍ക്ക് പണിയെടുക്കാന്‍ പറ്റുമെന്നും ഉറപ്പാക്കുകയെന്നാണ് അര്‍ത്ഥം. റോഡുകള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവപോലുള്ള എല്ലാ പൌരന്മാര്‍ക്കും ഭരണകൂടം ലഭ്യമാക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്കും ഉറപ്പാക്കുന്നതിനുപുറമെ അവരുടേതായ പ്രവര്‍ത്തനരീതികള്‍ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ട കാര്യങ്ങളാണിത്.

മറ്റൊരു കാര്യം, ഈ പ്രദേശങ്ങളെയും ഗിരിവര്‍ഗജനങ്ങളുടെ സാഹചര്യത്തെയും പ്രത്യക്ഷത്തില്‍ ബാധിച്ചിട്ടുള്ള നവലിബറല്‍ നയങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ്. ഇല്ലെങ്കില്‍ ഈ പ്രശ്നത്തിന് പരിഹാരമാവില്ല. കടുത്ത അടിച്ചമര്‍ത്തലുകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം വാസ്തവത്തില്‍ മാവോയിസ്റ്റുകളെയല്ല ബാധിക്കുന്നത്.

മാവോയിസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നാം കണ്ടുകഴിഞ്ഞു. അവര്‍ വനങ്ങളുടെ ഉള്‍പ്രദേശങ്ങളിലാണ് തങ്ങുന്നത്; ആക്രമിക്കുകയും ഓടിക്കളയുകയുമാണ് അവരുടെ രീതി; അതുകൊണ്ട് അര്‍ദ്ധസൈനിക വിഭാഗത്തിനോട് എതിരിടാന്‍ അവരുണ്ടാവില്ല. അര്‍ദ്ധസൈനിക വിഭാഗം എത്തുന്നതിനുമുമ്പ് അവര്‍ സ്ഥലംകാലിയാക്കും. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ആക്രമണം നേരിടേണ്ടതായി വരുന്നത് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളായിരിക്കും. പുറത്തുനിന്നു വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് മിത്രത്തെയും ശത്രുവിനെയും-ഗോത്രവര്‍ഗക്കാരെയും മാവോയിസ്റ്റുകളെയും-തമ്മില്‍ തിരിച്ചറിയാനാവില്ല. അവര്‍ കണ്ണില്‍കണ്ട ജനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടും. ഇതാണ് ഒടുവില്‍ സംഭവിക്കുന്നത്. പൊലീസുകാരെ കൂട്ടത്തോടെ കൊല്ലുകയും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് കൂട്ടക്കുരുതി നടത്തുകയും ട്രെയ്നുകള്‍ ആക്രമിക്കുകയും തടഞ്ഞുവെയ്ക്കുകയും (രാജധാനി സംഭവത്തെ ഇക്കൂട്ടത്തില്‍ കൂട്ടാനാവില്ല) സ്കൂളുകള്‍ ആക്രമിക്കുകയുമെല്ലാം ചെയ്തുകൊണ്ട് അവര്‍ പ്രകോപനമുണ്ടാക്കി ഭരണകൂടത്തിന്റെ കടന്നാക്രമണം ക്ഷണിച്ചുവരുത്തുകയാണ്. അവര്‍ ഝാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലുമെല്ലാം സിപിഐ (എം) കാഡര്‍മാരെ മാത്രമല്ല മറ്റു പാര്‍ടികളിലെ ആളുകളെയും കൊല്ലുന്നുണ്ട്. എന്നാല്‍ സിപിഐ എമ്മിന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക താല്‍പര്യംതന്നെയുണ്ട്. ഛത്തീസ്ഗഢിലെ കല്‍ഖേത്തില്‍ സിപിഐ (എം) ന്റെ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയെ നാലാഴ്ചമുമ്പ് അവര്‍ വകവരുത്തി. സുന്ദര്‍ഗഡില്‍ ഒരു പാര്‍ടി ഓഫീസ് അവര്‍ തകര്‍ത്തു. അപ്പോള്‍ അവിടെ ആളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മൂന്ന്-നാല് ആഴ്ചമുമ്പ് ആന്ധ്രപ്രദേശില്‍ അവര്‍ നമ്മുടെ ഒരു പ്രധാന പ്രാദേശിക സഖാവിനെ കൊലപ്പെടുത്തി. അങ്ങനെ അവര്‍ നമ്മുടെ പാര്‍ടിയെ പ്രധാന ലക്ഷ്യമാക്കിയിരിക്കുകയാണ്; കാരണം, നാം പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയുംപോലെയല്ല. നമ്മള്‍ ഉള്ള സ്ഥലങ്ങളില്‍ നാം അവരെ രാഷ്ട്രീയമായി നേരിടും. അതാണ് അവര്‍ക്ക് അല്‍പവും സഹിക്കാത്തത്. എങ്ങനെയാണ് നാം അവരോട് പൊരുതുന്നത്? നാം തോക്കുകൊണ്ടല്ല അവരെ നേരിടുന്നത്. പശ്ചിമബംഗാളില്‍ നാം അത് ചെയ്തിരുന്നെങ്കില്‍ മാവോയിസ്റ്റുകളുടെ പൊടിപോലും അവശേഷിക്കുമായിരുന്നില്ല. നാം ഉള്ള സ്ഥലങ്ങളിലെല്ലാം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും രാഷ്ട്രീയമായുമാണ് നാം അവരെ നേരിടുന്നത്. നാം ജനങ്ങളെ അണിനിരത്തുകയും ഇതല്ല ശരിയായ വഴി എന്നു പറയുകയും ചെയ്യുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ കരുതുന്നത് സിപിഐ (എം) നെ ഉന്മൂലനംചെയ്താല്‍ മാത്രമേ അവര്‍ക്ക് മുന്നേറാനാവൂ എന്നാണ്. അതാണ് സിപിഐ (എം) ദുര്‍ബലമായ പ്രദേശങ്ങളില്‍പോലും അവര്‍ പാര്‍ടിയെ ആക്രമണലക്ഷ്യമാക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം.

1980കളില്‍ നക്സലൈറ്റുകളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഗൌരവപൂര്‍വം ഒരു ശ്രമം നടത്തിയിരുന്നു. 1985ല്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തു. അന്നവര്‍ 24 ഗ്രൂപ്പുകളായി ചിന്നിച്ചിതറിയിരുന്നു. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ഞാന്‍ വളരെ പണിപ്പെട്ട് ഈ ഗ്രൂപ്പുകളുടെ ഡയഗ്രം തയ്യാറാക്കി. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിക്കപ്പെടും എന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. ഇത് അവസാനത്തേതാണെന്നും ഞാന്‍ കരുതുന്നില്ല-കാരണം നമ്മുടെ രാജ്യത്ത് ഇടതുപക്ഷ സെക്ടേറിയന്‍ അതിസാഹസികരാഷ്ട്രീയത്തിന് എപ്പോഴും സാധ്യതയുണ്ട്. കാരണം അതൊരു എളുപ്പവഴിയാണ്. അത് ഒരു വിപ്ളവവും ഉണ്ടാക്കില്ല.

ഗിരിവര്‍ഗ മേഖലകള്‍ക്കുപുറമെ അവര്‍ക്ക് കുറെ അനുഭാവികളെയും പിന്തുണയും ലഭിക്കുന്നത് നഗരപ്രദേശങ്ങളിലെ ബുദ്ധിജീവികളില്‍നിന്നാണ്. ഏത് പട്ടണത്തിലും നഗരത്തിലും അവര്‍ക്ക് സജീവമായ പിന്തുണ നല്‍കിയില്ലെങ്കിലും അവരോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗം ബുദ്ധിജീവികളെ കാണാം. അവര്‍ പറയുന്നത് എന്തായാലും മാവോയിസ്റ്റുകള്‍ പാവപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കുംവേണ്ടി പൊരുതുന്നവരാണല്ലോ എന്നാണ്. അവര്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നു. ഇതിനും പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം പ്രാവീണ്യം നേടിയിട്ടുള്ള, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇതിനായി പ്രവര്‍ത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകളും പൌരാവകാശ പ്രസ്ഥാനങ്ങളുമുണ്ട്. മാവോയിസ്റ്റുകളെ സംബന്ധിച്ച് ഇങ്ങനെ ഒരു പൊതു റൊമാന്റിക് വീക്ഷണം നിലവിലുണ്ട്; ഇതൊരു വസ്തുതയാണ്; ഇത് മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ളിടത്ത് മാത്രം നാം മാവോയിസ്റ്റുകളുടെ വിഷയം കൈകാര്യംചെയ്താല്‍ പോര; നഗരങ്ങളിലെ ബുദ്ധിജീവി വിഭാഗങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ ഇന്ന് മാവോയിസം എന്താണ് എന്ന് രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തുറന്നുകാണിക്കണം; അതിനുവേണ്ടി ഈ വിഭാഗങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും അവരുമായി സംവാദത്തിലേര്‍പ്പെടുകയും വേണം.

1970കളുടെ തുടക്കത്തിലും പശ്ചിമ ബംഗാളിലെ ബുദ്ധിജീവികള്‍ക്കിടയില്‍ നക്സലൈറ്റുകളെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. നക്സലിസത്തെ മഹത്വവത്കരിക്കുന്ന നിരവധി സിനിമകളും നിര്‍മ്മിച്ചിരുന്നു. ഇന്നും അവിടെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ബുദ്ധിജീവികള്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഇന്ന് ഇവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു സംഭവവികാസം കാണാം. സംസ്ഥാനത്തെ അത്യുന്നത മാവോയിസ്റ്റ് നേതാവ് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ആകണമെന്നാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നത് എന്നുപറഞ്ഞത് ഈ ബുദ്ധിജീവികളില്‍ ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനുമുമ്പ് നന്ദിഗ്രാമില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ അടിച്ചോടിക്കാന്‍ തങ്ങള്‍ എങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതെന്നും ലാല്‍ഗഢില്‍ തങ്ങള്‍ കുഴപ്പത്തില്‍ പെടുമ്പോള്‍ തൃണമൂലിന്റെ സഹായം എങ്ങനെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മാവോയിസ്റ്റ് നേതാവ് വിശദീകരിച്ചിരുന്നു. അവരെ സഹായിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് മടിക്കുന്നുമില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിനെ അയക്കുന്നത് എന്തിനാണെന്ന് പരസ്യമായി ചോദിക്കുന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. എന്നാല്‍ ഇപ്പോള്‍ മമത പറയുന്നത് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. എന്നാല്‍ സിപിഐ (എം) നെയും ഇടതുമുന്നണിയെയും ആക്രമിക്കാന്‍ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബംഗാളില്‍ എല്ലാപേര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഇക്കാര്യം നാം ബംഗാളിനു പുറത്തും വിപുലമായി പ്രചരിപ്പിക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിനാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് ഏറ്റവും പിന്തിരിപ്പനായ വലതുപക്ഷ ശക്തികളുമായി കൈകോര്‍ത്തിരിക്കുകയുമാണ്.

മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുന്നതിനും ഈ ഇടതുപക്ഷ തീവ്രവാദ വിപ്ളവ വായാടി രാഷ്ട്രീയത്തെ ഇന്ത്യയുടെ രാഷ്ട്രീയരംഗത്തുനിന്ന് ഇല്ലാതാക്കുന്നതിനുംവേണ്ടി രാഷ്ട്രീയമായും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും നാം പൊരുതേണ്ടതുണ്ട്. അതോടൊപ്പംതന്നെ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവും ഇല്ലെന്ന് നാം വ്യക്തമാക്കുകയും വേണം.

*
പ്രകാശ് കാരാട്ട് കടപ്പാട്: ചിന്ത വാരിക

അധിനിവേശത്തിന്റെ വലക്കണ്ണികള്‍

ഇന്ത്യാ-യു എസ് എന്‍ഡ് -യൂസ് മോണിട്ടറിംഗ് കരാര്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ വലക്കണ്ണികള്‍ മുറുക്കുന്നു

രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്യവും സാമ്പത്തികസ്വാശ്രയത്വവും നഷ്ടപ്പെടുത്തിക്കൊണ്ട് അമേരിക്കയുടെ ലോകാധിപത്യമോഹങ്ങളുടെ വിനീതമായൊരു പങ്കാളിയായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുകയാണ് യു പി എ സര്‍ക്കാര്‍. അമേരിക്കയുടെ നേതൃത്വത്തിലേക്ക് രാജ്യത്തിന്റെ വിഭവസ്രോതസ്സുകളും സമ്പത്തുല്പാദനമേഖലയും ഉദ്ഗ്രഥിച്ചെടുക്കുവാനാണ് നവലിബറല്‍ നയങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഇതിനായി അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ആധിപത്യത്തിനായുള്ള ഉടമ്പടികളും അന്താരാഷ്ട്രകരാറുകളും ഒന്ന് പിറകെയൊന്നായി അടിച്ചേല്പിക്കുകയായിരുന്നു അവര്‍.

ദേശീയാടിമത്തത്തിന്റെ പ്രമാണരേഖയെന്ന് വിശേഷിപ്പിച്ചിരുന്ന ഗാട്ട് കരാര്‍ മുതല്‍ ഇപ്പോള്‍ ഒപ്പിട്ട ആസിയാന്‍ കരാര്‍ വരെ ഇന്ത്യയിലെ കാര്‍ഷിക-വ്യാവസായിക മേഖലയെ തകര്‍ത്തുകളയുന്നതും ആഗോളകുത്തകകളുടെ ചരക്കുകളുടെ വിപണിയായി രാജ്യത്തെ അധ:പതിപ്പിക്കുന്നതുമാണല്ലോ. വിഭവങ്ങളും വിപണിയും കയ്യടക്കാനുള്ള സാമ്രാജ്യത്വ മൂലധനതാത്്പര്യങ്ങളാണല്ലോ സമര്‍ത്ഥമായ കരാറുകളിലൂടെയും ഉടമ്പടികളിലൂടെയും അധിനിവേശത്തിന്റെ വലക്കണ്ണികളിലേക്ക് രാജ്യത്തിന്റെ സമസ്തമണ്ഡലങ്ങളെയും കുരുക്കിയെടുക്കുന്നത്.

നിര്‍ണ്ണായകപ്രധാനമായ വിഭവസ്രോതസ്സുകളെയും വ്യവസായങ്ങളെയും അതിനായുള്ള വാണിജ്യമാര്‍ഗ്ഗങ്ങളെയും കീഴടക്കുക എന്നത് തങ്ങളുടെ ലോകാധിപത്യത്തിന്റെ മുന്നുപാധിയും ലക്ഷ്യവുമായിട്ടാണ് അമേരിക്കന്‍ കോര്‍പറേറ്റുകളും ഭരണകൂടവും കാണുന്നത്. ലോകമെമ്പാടുമുള്ള സമ്പത്തുല്‍പാദനസാധ്യതകളെ മിസൈലുകളും ഡോളറുകളും കൊണ്ട് കൈവശപ്പെടുത്തുവാനാണ് അമേരിക്ക ശ്രമിക്കുന്നത്. അതിനാവശ്യമായ സൈനികവും രഹസ്യാന്വേഷണപരവുമായ സംവിധാനങ്ങളെ ആഗോളതലത്തില്‍തന്നെ ആധുനികമായി രൂപപ്പെടുത്തുകയും വിന്യസിക്കുകയും ചെയ്യാന്‍ അമേരിക്കക്ക് കഴിയുന്നുണ്ട്. അത്യന്തം സാംസ്കാരികസാന്ദ്രതയും അക്രമാസക്തവുമായ സൈനിക-രഹസ്യാനേഷണശൃംഖലകളെ ഈ മണ്ഡലമാകെ രൂപപ്പെടുത്തിക്കൊണ്ടാണ് അമേരിക്ക തങ്ങള്‍ക്ക് വെല്ലുവിളിയാവുന്ന രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് മനുഷ്യസമൂഹം മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത കടന്നാക്രമണപരമ്പരകളിലേക്കും നരഹത്യകളിലേക്കുമാണ് ലോകത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഈയൊരു സാര്‍വ്വദേശീയ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയും അമേരിക്കയും തമ്മില്‍ അതിവേഗം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സൈനിക-രഹസ്യാന്വേഷണബന്ധങ്ങളെ പരിശോധാനവിധേയമാക്കാന്‍. ഇന്ത്യയുടെ പ്രതിരോധരംഗത്തെയും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാവിധസംവിധാനങ്ങളെയും കോണ്‍ഗ്രസ്- ബി ജെ പി സര്‍ക്കാരുകള്‍ അതിവേഗം സി ഐ എയുടെയും പെന്റഗണിന്റേയും ഭാഗമാക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ ഘടനാപരമായി തന്നെ തങ്ങള്‍ക്ക് കൈവന്ന എതിര്‍പ്പുകളില്ലാത്ത ലോകസാഹചര്യത്തെ ഉപയോഗപ്പെടുത്തി ഏഷ്യാ മേഖലയിലെ തങ്ങളുടെ രാജ്യങ്ങളില്‍ പങ്കാളിയായി ഇന്ത്യയെ മാറ്റിയെടുക്കുവാനാണ് അമേരിക്ക പദ്ധതിയിട്ടത്. ഇതിന്റെ ഫലമായിട്ടാണ് സൈനികസഹകരണത്തിന് വേണ്ടിയുള്ള ചര്‍ച്ചകളും കരാറുകളുമെല്ലാം നരസിംഹറാവു സര്‍ക്കാരിന്റെ കാലം മുതല്‍ അമേരിക്ക ആരംഭിച്ചതും രൂപപ്പെടുത്തിയതും. ഇന്ത്യന്‍ പ്രതിരോധമേഖലയെ അമേരിക്കന്‍ സൈനികമേധാവിത്വത്തിന്റെ അനുബന്ധമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക സഹകരണത്തിന് വേണ്ടിയുള്ള നീക്കങ്ങളും ആയുധവ്യാപാരക്കരാറുകളുമെല്ലാം രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അപകടപ്പെടുത്തുന്നതും അമേരിക്കയുടെ ലോകാധിപത്യ കൂലിപ്പട്ടാളമായി നമ്മുടെ സേനാദളങ്ങളെ അധ:പതിപ്പിക്കുന്നതുമായിരുന്നു. ഹിലാരിക്ളിന്റന്റെ ഇന്ത്യാസന്ദര്‍ശനവേളയില്‍ രൂപപ്പെട്ട end-use monitoring movement ഉള്‍പ്പെടെ ഇന്ത്യയുടെ പ്രതിരോധമേഖലയെ അമേരിക്കന്‍ സൈനിക-ചാരവിഭാഗങ്ങളുടെ നിയന്ത്രണത്തിനും പരിശോധനയ്ക്കും വിട്ടുകൊടുക്കാനുള്ള രാജ്യദ്രോഹകരമായ നീക്കങ്ങള്‍ക്ക് ഗതിവേഗംകൂട്ടിയിരിക്കുകയാണ് യു പി എ സര്‍ക്കാര്‍. 2005 -ലെ പ്രതിരോധകരാറിന്റേയും ആണവസഹകരണത്തിനുള്ള 123 കരാറിന്റെ തുടര്‍ച്ചയാണിപ്പോള്‍ ധാരണയായിരിക്കുന്ന എന്‍ഡ് യൂസ് മോണിട്ടറിംഗ് എഗ്രിമെന്റും.

ഇന്ത്യന്‍ പ്രതിരോധമേഖല അമേരിക്കന്‍ കടുവകളുടെ പിടിയില്‍

തങ്ങളുടെ വിദേശനയത്തിന് ഭീഷണിയാവുന്ന രാഷ്ട്രങ്ങളെയും സൈനികസഖ്യങ്ങളെയും നേരിടാനുള്ള അമേരിക്കന്‍ പെന്റഗണിന്റെ സൈനികവും രഹസ്യാന്വേഷണപരവുമായ പദ്ധതികളില്‍ പ്രധാനമാണ് 'ഗോള്‍ഡന്‍ സെന്‍ട്രിംപ്രോഗ്രാം'. ഇന്ത്യയുമായി അമേരിക്ക ഉണ്ടാക്കുന്ന സൈനികകരാറുകളുടെ എല്ലാവിധ ഉടമ്പടികളും ഗോള്‍ഡന്‍ സെന്‍ട്രിംപ്രോഗ്രാം അനുസരിച്ച് അമേരിക്കന്‍ പരിശോധകരുടെ പിന്നില്‍ പരിശോധനയ്ക്കുവിധേയമായിരിക്കും. അമേരിക്കതന്നെ സൈനിക-യുദ്ധോപകരണസംവിധാനങ്ങള്‍ പരിശോധിക്കുന്നതിന്റെ മറവില്‍ ഇവിടുത്തെ സൈനികപ്രവര്‍ത്തനങ്ങള്‍ അമേരിക്കയ്ക്കും അവരുടെ സുഹൃദ്രാജ്യങ്ങള്‍ക്കും എതിരാവുന്നുണ്ടോയെന്ന നിരന്തരമായ നിരീക്ഷണവും ഇടപെടലുമാണ് പരിശോധകര്‍ നടത്തുക. അമേരിക്കയുടെ ഗോള്‍ഡന്‍ സെന്‍ട്രിപ്രോഗ്രാമനുസരിച്ചുള്ള ഈ പ്രതിരോധ ഉടമ്പടിയുടെ ഭാഗമായുള്ള പരിശോധകരൈകരടുവകളെന്നാണ് വിളിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധമേഖലകളില്‍ മിന്നല്‍ പരിശോധനയുടെ പേരില്‍ എപ്പോഴും ചാടിവീഴാനുള്ള സ്വാതന്ത്യ്രമാണ് ഈ കരാര്‍ കടുവകള്‍ക്ക് നല്‍കുന്നത്. പെന്റഗണും സി ഐ എയും ചേര്‍ന്ന് പരിശീലിപ്പിച്ചെടുത്ത ഈ കടുവകള്‍ അമേരിക്കന്‍ വിദേശനയത്തിന് (ലോകാധിപത്യത്തിന്) എതിരാവുന്ന എല്ലാ സൈനികനീക്കങ്ങളെയും വെല്ലുവിളികളെയും നേരിടാനുള്ള ചാര-സൈനിക സംവിധാനമാണ്.

തങ്ങളുടെ സാങ്കേതികവിദ്യയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിരീക്ഷണവും പരിശോധനയുമാണ് എന്‍ഡ് യൂസ് മോണിട്ടറിംഗ് എഗ്രിമെന്റ് വഴി ഉറപ്പ് വരുത്തുന്നതെന്ന അമേരിക്കന്‍ വാദത്തില്‍ഒളിഞ്ഞുകിടക്കുന്ന അപകടങ്ങളെക്കുറിച്ച് അജ്ഞത നടിക്കുന്ന ഭരണാധികാരികളും, ബുദ്ധിജീവികളും പ്രതിരോധരംഗത്തെ അമേരിക്കന്‍ ഇടപെടലുകളുടെ ഭവിഷ്യത്തുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ മറച്ചുപിടിക്കുകയാണ്. അമേരിക്കയില്‍ നിന്നും വാങ്ങിക്കുന്ന യുദ്ധോപകരണങ്ങളുടെ അവസാന ഉപയോഗം എങ്ങനെയെന്ന് പരിശോധിക്കാനുള്ള ഉടമ്പടിയാണിതെന്ന് ലളിതവത്ക്കരിച്ച് ഈ കരാറിന് അനുമതിനല്‍കാന്‍ ഒരുരാജ്യസ്നേഹിക്കും കഴിയില്ല. അമേരിക്കന്‍ യുദ്ധസാമഗ്രികളുടെ പരിശോധനയുടെ മറവില്‍ ഇന്ത്യയുടെ പ്രതിരോധനീക്കങ്ങളെതന്നെ തങ്ങളുടെ ചാര-സൈനിക വലയത്തിലാക്കാനുള്ള അവകാശമാണ് ഈ കരാര്‍ വഴി അമേരിക്ക ഉറപ്പിക്കുന്നത്. സി ഐ എ യുടെ രഹസ്യാന്വേഷണവിഭാഗങ്ങള്‍, പെന്റഗണ്‍ വിദഗ്ധര്‍, യുദ്ധഉപകരണനിര്‍മ്മാണരംഗത്തെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ആയുധനിര്‍മാണകമ്പനികളുടെ പ്രതിനിധികള്‍, വിദേശവകുപ്പിലെ പ്രതിനിധികള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് ഈ പരിശോധനസംഘം. ഇന്ത്യയുടെ രാജ്യരക്ഷാരഹസ്യങ്ങളും തന്ത്രങ്ങളും സൈനികരഹസ്യാന്വേഷണപ്രവര്‍ത്തനങ്ങളും അമേരിക്കയെപോലുള്ള ഒരു വിദേശവിപണിക്കുമുമ്പില്‍ തുറന്നുകൊടുക്കുകയാണ് ഈ കരാര്‍ വഴി യു പി എ സര്‍ക്കാര്‍. സി ഐ എ സംഘങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതിരോധരംഗത്ത് മണത്ത് നടക്കുവാനുള്ള ലൈസന്‍സായിമാറും ഈ പരിശോധനകരാര്‍.

2005 ലെ വിവാദപരമായ ഇന്ത്യ-യു എസ് ആണവസഹകരണകരാറിലും അതിന് തൊട്ടുമുമ്പ് ഒപ്പുവെച്ച പ്രതിരോധകരാറിന്റെ ചട്ടക്കൂട് ധാരണയിലും ഇന്ത്യയുടെ പ്രതിരോധമേഖലയെ അമേരിക്കന്‍ നിയന്ത്രണത്തിലാക്കാനുള്ള വ്യവസ്ഥകളും അനുശാസനങ്ങളും ഉണ്ടായിരുന്നല്ലോ. ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യയെ അമേരിക്കന്‍ ആണവനിര്‍വ്യാപനകരാറിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് പ്രതിരോധകരാറില്‍ പ്രൊലിഫറേഷന്‍ സെക്യൂരിറ്റി ഇനീഷറ്റീവ് എന്ന സംഘടനയുടെ അംഗമാവണം ഇന്ത്യയെന്ന വ്യവസ്ഥ അംഗീകരിച്ചത്. അതേപോലെ 123 കരാറിലെ ഇന്ത്യയുടെ ആണവകേന്ദ്രങ്ങളെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധക സംഘത്തിന്റെ മറവില്‍ സി ഐ എയുടെ ചാരനിരീക്ഷണത്തിന് അനുവാദം ഉറപ്പിക്കുന്നതായിരുന്നു. ഇതുവഴി സൈനികതാത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആണവനിലയങ്ങളെ വേര്‍തിരിച്ച് ആക്രമിക്കുവാന്‍, ഇന്ത്യയുടെ ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാവിധ നാവിഗേഷന്‍ സംവിധാനങ്ങളും തടസ്സപ്പെടുത്തുവാന്‍ അമേരിക്കക്കും കഴിയും.

പ്രതിരോധകരാറിലെയും 123 കരാറിലെയും അതിന്റെ ഭാഗമായി ഇപ്പോള്‍ ധാരണയിലായിരിക്കുന്ന എന്‍ഡ്-യൂസ് മോണിട്ടറിംഗ് കരാറിന്റെയും ഒരു പ്രധാനലക്ഷ്യം ഇന്ത്യാമഹാസമുദ്രത്തിലെ അമേരിക്കയുടെ സൈനികാധിപത്യം ഉറപ്പുവരുത്തുകയെന്നതാണ്. പ്രത്യേകിച്ച് ഏഷ്യാ പസഫിക്കില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്ന ചൈനയെയും ഇറാനെയും ഇന്ത്യയുടെ സഹായത്തോടെ നേരിടാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് പെന്റഗണും സി ഐ എയും ആവിഷ്ക്കരിച്ചിരിക്കുന്നത്. അമേരിക്കയുടെ ലോകാധിപത്യത്തിനുവേണ്ടിയുള്ള, വിഭവങ്ങള്‍ക്കും അവയുടെ പ്രധാനവാണിജ്യമാര്‍ഗ്ഗങ്ങള്‍ക്കും വേണ്ടിയുള്ള സൈനികതന്ത്രങ്ങളുടെ പങ്കാളിയാക്കി ഇന്ത്യയെ കുരുക്കിയെടുക്കാനാണ് പെന്റഗണും സി ഐ എയും ഇത്തരം കരാറുകള്‍ വഴി ശ്രമിക്കുന്നത്. പെന്റഗണിനുവേണ്ടി ജൂലി എസ് മാക്ക് സൊണള്‍ഡ് നടത്തിയ പഠനം (ഇന്ത്യ-യു എസ് സൈനികബന്ധം. സാധ്യതകളും പ്രതീക്ഷകളും) ഉം 2015 ല്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളെ നേരിടാനും ഏഷ്യന്‍ മേഖലയിലെ തങ്ങളുടെ സൈനികനീക്കങ്ങളുടെ വിജയത്തിനും ഇന്ത്യയുടെ സഹായം കൂടിയേ കഴിയുവെന്ന് നിരീക്ഷിക്കുന്നു.

2005-ലെ ബുഷ്-മന്‍മോഹന്‍ സംയുക്ത പ്രസ്താവന അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളത് പ്രതിരോധ സാങ്കേതികവിദ്യയുടെ മണ്ഡലം വഴി ഭാവി സഹകരണത്തിനുള്ള അടിത്തറ ഒരുക്കിയെടുക്കാമെന്നാണ്. മനുഷ്യനശീകരണ ആയുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള സാര്‍വ്വദേശീയ ശ്രമങ്ങളുടെ മറവില്‍ ഇന്ത്യയെ അമേരിക്കന്‍ വിദേശനയത്തിന്റെ പങ്കാളിയും വിശ്വസ്തസഖ്യശക്തിയുമാക്കാനാണ് പ്രതിരോധകരാറും 123 കരാറും ഇപ്പോള്‍ എന്‍ഡ് യൂസ് മോണിട്ടറിംഗ് കരാറും വഴി യു എസ് മേധാവികള്‍ പാടുപെടുന്നത്. രാജ്യതാത്പര്യങ്ങളെയും പ്രതിരോധരഹസ്യങ്ങളെയും കയ്യൊഴിച്ചുകൊണ്ട് അമേരിക്കയുടെ തന്ത്രപരമായ സഖ്യത്തിലേക്ക് ഇന്ത്യയെ കുരുതികൊടുക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ വഴങ്ങികൊടുക്കുകയാണ് യു പി എ സര്‍ക്കാര്‍. തങ്ങളുടെ ലോകാധിപത്യത്തിന് എതിര്നില്ക്കുന്ന രാഷ്ട്രങ്ങളെയും സൈനികവെല്ലുവിളികളെയും നിഷ്കരുണം അരിഞ്ഞ് വീഴ്ത്തുന്ന പെന്റഗണ്‍- സി ഐ എ പദ്ധതികളെ ശിരസാവഹിക്കാന്‍ തയ്യാറാവുന്ന മന്‍മോഹന്‍സിംഗ് അപകടകരമായൊരു സ്ഥിതിയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കാന്‍ പോകുന്നത്.

അമേരിക്കന്‍ വിധേയത്വത്തിന്റെ ഏറ്റുപറച്ചിലുകള്‍:

എന്‍ഡ്-യൂസ് മോണിട്ടറിംഗ് എഗ്രിമെന്റ് പാര്‍ലിമെന്റില്‍ വിവാദമായതോടെ ഇന്ത്യയുടെ സമ്മതവും മുന്നറിയിപ്പുമില്ലാതെ പരിശോധന നടത്താന്‍ അമേരിക്കക്ക് കഴിയില്ലെന്ന് പറഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ ചെയ്തത്. വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ കരാറിനെ ന്യായീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഹാസ്യവും അങ്ങേയറ്റം രാജ്യവിരുദ്ധവുമായ അമേരിക്കന്‍ പക്ഷപാതിത്വത്തിന്റെ വിളംബരമായി മാറുകയായിരുന്നു. അമേരിക്കന്‍ നിയമമനുസരിച്ച് അത്യൂന്നത സാങ്കേതികവിദ്യ അടങ്ങുന്ന യുദ്ധസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളും എന്‍ഡ്-യൂസ് മോണിട്ടറിംഗ് എഗ്രിമെന്റിന് വിധേയമാവണമെന്നാണ് കൃഷ്ണ പാര്‍ലിമെന്റില്‍ പറഞ്ഞത്. അതായത് അമേരിക്കയുടെ ആഭ്യന്തരനിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യയും ബാധ്യസ്ഥമാണെന്ന്. അമേരിക്കയില്‍ നിന്ന് യുദ്ധോപകരണങ്ങള്‍ വാങ്ങിക്കുന്ന 82- രാഷ്ട്രങ്ങളില്‍ ഇത്തരം ക്രമീകരണത്തിനുള്ള കരാറുകള്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് കൃഷ്ണ വിശദീകരിച്ചത്.

അമേരിക്കയില്‍ നിന്നും ആയുധങ്ങളും യുദ്ധസാമഗ്രികളും വാങ്ങിക്കുന്ന എല്ലാ രാജ്യങ്ങളും ഇത്തരം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന വിദേശകാര്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധവും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ സ്വീകരിക്കുന്ന എന്‍ഡ്-യൂസ് മോണിട്ടറിംഗ് കരാറുകളില്‍ ഒപ്പിട്ടിരിക്കുന്ന 82 രാജ്യങ്ങളും നാറ്റോ സഖ്യത്തിലെ അംഗങ്ങളാണ് എന്ന വസ്തുത എന്തുകൊണ്ടാണ് കൃഷ്ണ മറച്ചുപിടിക്കുന്നത്. ഉത്തര അറ്റ്ലാന്റിക് ഉടമ്പടിയില്‍പ്പെട്ട ഈ 82 രാജ്യങ്ങളും അമേരിക്കയുടെ സാമന്ത രാജ്യങ്ങളും സൈനികപങ്കാളികളുമാണ്. ശീതയുദ്ധകാലത്തും തുടര്‍ന്നും അമേരിക്കയുടെ ലോകാധിപത്യത്തിനുവേണ്ടി യുദ്ധങ്ങളും നരഹത്യകളും അഴിച്ചുവിട്ട നാറ്റോസഖ്യരാജ്യങ്ങളുടെ വഴിയിലേക്ക് ഇന്ത്യയും പോകണമെന്നവാദമാണ് എസ് എം കൃഷ്ണ നടത്തിയത്. ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. 1950 കളില്‍ മുതല്‍ അമേരിക്ക ആഗ്രഹിച്ച ഏഷ്യന്‍ നാറ്റോ രൂപീകരണത്തിന്റെ അനുരണനങ്ങളാണ് ഇന്തോ- യു എസ് കരാറിനെ ന്യായീകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ ശബ്ദത്തില്‍ ഇപ്പോള്‍''

ഇന്ത്യയുടെ ഏറ്റവും വലിയ ആയുധവിതരണക്കാര്‍ സോവിയറ്റ് യൂണിയനായിരുന്നല്ലോ. പലപ്പോഴും അമേരിക്ക ഇന്ത്യക്ക് നല്‍കാന്‍ വിസമ്മതിച്ച പലയുദ്ധോപകരണങ്ങളും (അമേരിക്കന്‍ സാങ്കേതികവിദ്യയെക്കാള്‍ മേന്മയുള്ളത്) സോവിയറ്റ് യൂണിയന്‍ ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം കരാറുകളൊന്നും മുമ്പും ഇപ്പോഴും റഷ്യയോ മറ്റുരാജ്യങ്ങളോ ഇന്ത്യക്കുമേല്‍ ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്പ്പിക്കുന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് അമേരിക്കന്‍ ബന്ധത്തിന്റെ വിധ്വംസകസ്വഭാവം വെളിവാക്കുന്നത്. ഇന്ത്യന്‍ഭരണാധികാരികളുടെ അമേരിക്കന്‍വിധേയത്വത്തിന്റെ വിനീതനായകന്‍മാരായി അധ: പതിച്ചിരിക്കുന്നുവെന്നാണ് മന്‍മോഹന്‍സിംഗിന്റെയുമെല്ലാം വിതരണവാദങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ വിധേയത്വത്തിന്റെ ഏറ്റുപറച്ചിലുകളിലൂടെ വിധ്വംസകസഖ്യത്തിന് ന്യായീകരണം നടത്തുന്നവരുടെ രാജ്യദ്രോഹത്തെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം വലിയ വില നല്‍കേണ്ടിവരും.

*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: യുവധാര

Monday, November 23, 2009

സര്‍ക്കാര്‍-സ്വകാര്യ മൂലധനപങ്കാളിത്തം വിദ്യാഭ്യാസത്തില്‍

ഒരു ദശാബ്ദത്തിലേറെക്കാലം നീണ്ടുനിന്ന ഉറുഗ്വേവട്ട ചര്‍ച്ചകളുടെ അവസാനം ഗാട്ട് കരാര്‍ രൂപ പരിണാമത്തിനു വിധേയമാവുകയും ലോക വ്യാപാര സംഘടന നിലവില്‍വരികയും ചെയ്തു. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും 1995-ല്‍ ഇന്ത്യ അതില്‍ അംഗമായി. അന്നത്തെ ധനകാര്യമന്ത്രി പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ഇക്കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പിനുശേഷം ശക്തനായി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇടതുപക്ഷത്തിന്റെ അതിശക്തമായ ഇടങ്കോലിടല്‍ കാരണം നടപ്പാക്കാന്‍ കഴിയാതിരുന്ന പല പരിഷ്കാരങ്ങളും ഇപ്പോള്‍ മിന്നല്‍ വേഗത്തിലാണ് നടപ്പിലാക്കുന്നത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ അറിയാതെയും പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെയുമാണ് ആസിയാന്‍ കരാര്‍ ഒപ്പിട്ടത്. കൃഷിമന്ത്രി അറിയാതെയാണ് വാണിജ്യമന്തി കാര്‍ഷിക വിളകളുടെ സ്വതന്ത്രവ്യാപാരത്തിനുള്ള കരാര്‍ ഒപ്പിട്ടതെന്ന് അദ്ദേഹത്തിന്റെ കക്ഷി പരിഭവപ്പെട്ടിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ വൈശ്യന്മാരുടെ ഭരണമാണിന്ന് നടക്കുന്നത്. അവിടെ ശൂദ്രന്മാര്‍ക്ക് എന്തു കാര്യം?

ലോക വ്യാപാര സംഘടനയില്‍ ഇന്ത്യ അംഗമാകുമ്പോള്‍ പറഞ്ഞിരുന്നത് കാര്‍ഷിക-വ്യാവസായിക-വ്യാപാരമേഖലകളില്‍ ഇന്ത്യക്ക് വന്‍ കുതിപ്പിനുള്ള സാധ്യതകള്‍ തുറന്നു തരുമെന്നായിരുന്നു. ആ കരാറിന്റെ ഒരു നിബന്ധനയായിരുന്നു പത്തുവര്‍ഷത്തിനുള്ളില്‍ സേവന മേഖലയെക്കൂടി വ്യാപാര നിയമങ്ങള്‍ക്കു വിധേയമാക്കണമെന്നുള്ളത്. അതാണ് ഗാട്സ്. (GATS - General Agreement on Trade in Services) വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പൊതുവിതരണം, ഗതാഗതം തുടങ്ങിയ ജനക്ഷേമ സേവനമേഖലകളെ വ്യാപാരനിയമപ്രകാരം ലാഭകരമായി നടത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക എന്നതായിരുന്നു അതുകൊണ്ടുദ്ദേശിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുകയും സ്വകാര്യ മൂലധന നിക്ഷേപകര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നതാണ് ഇതിനു പ്രേരകമായി ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ലാഭകരമായും കാര്യക്ഷമമായും മേല്‍പ്പറഞ്ഞ സേവന മേഖലകളെ നടത്തിക്കൊണ്ടുപോകുന്നതിന് കഴിയുന്ന തരത്തില്‍ സ്വകാര്യ മൂലധനനിക്ഷേപകരെ പങ്കാളികളാക്കുക എന്നതാണ് ഗാട്സിന്റെ ലക്ഷ്യം.

ലോക വ്യാപാരകരാറില്‍ ഇന്ത്യ പങ്കാളിയായതിനു പിന്നാലെയാണ് വിദ്യാഭ്യാസമേഖലയെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി രണ്ടു വ്യവസായ പ്രമുഖരെ നിയോഗിച്ചത്. അംബാനി-ബിര്‍ളാ റിപ്പോര്‍ട്ട് അങ്ങനെയാണുണ്ടായത്. പ്രസ്തുത റിപ്പോര്‍ട്ടിലെ കാതലായ നിര്‍ദ്ദേശം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ചെലവുമുഴുവന്‍ സര്‍ക്കാര്‍ വഹിക്കണമെന്നും ഉന്നത വിദ്യാഭ്യാസം സ്വകാര്യ-വിദേശ മൂലധനനിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കണമെന്നുമായിരുന്നു. ഏകദേശം ഒരു പതിറ്റാണ്ടിനുമുമ്പ് സമര്‍പ്പിക്കപ്പെട്ട പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രയോഗമാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ ഇന്നു കാണുന്ന സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ അതിപ്രസരം. ഇന്ത്യയിലെ വന്‍കിട വ്യവസായ-വ്യാപാരകുത്തകകള്‍ വിദ്യാഭ്യാസമേഖലയില്‍ മുടക്കിയ മൂലധനത്തിന്റെ കൃത്യമായ കണക്ക് ഇനിയും വ്യക്തമല്ലെങ്കിലും പണം മുടക്കാന്‍ കെല്‍പുള്ള ആര്‍ക്കും ഇന്ന് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടുമെന്നുറപ്പായിട്ടുണ്ട്.

അംബാനി-ബിര്‍ളാ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസമേഖലയിലാണ് സ്വകാര്യ മൂലധനനിക്ഷേപത്തിന് ശുപാര്‍ശചെയ്തതെങ്കില്‍ ഇപ്പോഴത് സ്കൂള്‍ വിദ്യാഭ്യാസമേഖലയിലും നടപ്പിലാക്കാന്‍ പോവുകയാണ്. തീരുമാനമെടുക്കുന്ന കാര്യത്തിലും നടപ്പിലാക്കുന്ന കാര്യത്തിലും അര്‍ജുന്‍സിങ്ങിനെക്കാള്‍ വേഗത കൂടുതലാണ് ഇപ്പോഴത്തെ മാനവശേഷി വികസനവകുപ്പുമന്ത്രി കപില്‍ സിബലിന്. അതിന്റെ ആദ്യത്തെ തെളിവാണ് വിദ്യാഭ്യാസം മൌലികാവകാശമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം. അപ്പോള്‍തന്നെ അദ്ദേഹം പ്രഖ്യാപിച്ചതാണ് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യനിക്ഷേപകരെ പങ്കാളികളാക്കുന്നത് സംബന്ധിച്ച ഒരു നയരേഖ ഉടനെ പ്രസിദ്ധീകരിക്കുമെന്ന്. സെപ്തംബര്‍മാസം ആദ്യവാരത്തില്‍തന്നെ നയപ്രഖ്യാപനരേഖ പൊതു ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചില വികസ്വര രാഷ്ട്രങ്ങളില്‍ ലോകബാങ്ക് നടത്തിയ പഠനത്തിന്റെ ഫലങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയില്‍ ഉദ്ധരിക്കുന്നുണ്ട്. കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ളിക്, ഫിലിപ്പയിന്‍സ്, ടാന്‍സാനിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളാണവ. പ്രസ്തുത പഠനത്തിന്റെ ഫലമായി മൂന്നു കാര്യങ്ങള്‍ വ്യക്തമായത്രേ! (1) പൊതുമേഖലാ വിദ്യാലയങ്ങളിലെ പഠിതാക്കളേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് സ്വകാര്യ വിദ്യാലയങ്ങളിലുള്ളവര്‍ കാഴ്ചവച്ചത്. (2) വിദ്യാലയാധിഷ്ഠിതമായ ചെലവ് സ്വകാര്യ സ്കൂളുകളില്‍ കുറവാണ്. (3) വിദ്യാലയതലത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം സ്വകാര്യ മേഖലയില്‍ കൂടുതലായതിനാല്‍ നേട്ടങ്ങളും കൂടുതലാണ്. ഇക്കാരണങ്ങളാല്‍ സ്വകാര്യപങ്കാളിത്തം ആവണമെന്നാണ് തീരുമാനം.

മൂന്നു മേഖലകളിലായി ആറുതലങ്ങളില്‍ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തിനുള്ള ശുപാര്‍ശകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അടിസ്ഥാനസേവനം, പിന്തുണസേവനം, വിദ്യാഭ്യാസസേവനം എന്നിവയാണ് മൂന്നുമേഖലകള്‍. ആറുതലങ്ങളുള്ളതില്‍ ഒന്നാമത്തേത് അടിസ്ഥാന സൌകര്യ വികസനത്തില്‍ സ്വകാര്യ സാമ്പത്തിക സഹകരണമാണ്. ഇതനുസരിച്ച് സര്‍ക്കാര്‍വക ഭൂമിയില്‍ സ്വകാര്യസ്ഥാപനം സ്കൂള്‍ കെട്ടിടം പണിയുകയും അത് കൈവശംവയ്ക്കുകയും ഒരു നിശ്ചിതകാലത്തേക്ക് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. കരാര്‍ കാലത്തേക്ക് സര്‍ക്കാര്‍ ഒരു നിശ്ചിതതുക സ്വകാര്യസ്ഥാപനത്തിനു നല്‍കുന്നു. കരാര്‍ കാലാവധി കഴിയുമ്പോള്‍ പറമ്പും കെട്ടിടവും സര്‍ക്കാരിന്റേതാകും. നമ്മുടെ നാട്ടിലെ റോഡുകളില്‍ പാലംകെട്ടി ചുങ്കം പിരിക്കുന്നതുപോലുള്ള ഒരേര്‍പ്പാട്. ബ്രിട്ടനില്‍ ഇങ്ങനെ ചില സ്കൂളുകളുണ്ടത്രേ!

പിന്തുണ സംവിധാനപ്രകാരം ഉച്ചഭക്ഷണം, ഐടി സൌകര്യം, ലബോറട്ടറി, ജിംനേഷ്യം, ഗതാഗതം എന്നിത്യാദികള്‍ സ്വകാര്യപങ്കാളി സജ്ജമാക്കുകയും സര്‍ക്കാര്‍ അതിനുള്ള കൂലി നല്‍കുകയും വേണം. ഇത് കെട്ടിട നിര്‍മാണവുമായി ബന്ധിപ്പിച്ചോ പ്രത്യേകമായോ നല്‍കാം. ചില പ്രത്യേക മേഖലകളില്‍ സ്വകാര്യ പങ്കാളിക്ക് വൈദഗ്ധ്യം കൂടുതല്‍ കാണുമെന്നുള്ളതുകൊണ്ട് ഇതിന് മേന്മയുണ്ട്. ഉദാഹരണത്തിന് അംഗീകാരമുള്ള ഒരു ഭക്ഷണവിതരണക്കാരന് ഒരു സ്കൂളിലോ ഒന്നിലേറെ സ്കൂളുകളിലോ കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ഭക്ഷണം നല്‍കാന്‍ കഴിയും. അങ്ങനെയായാല്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ സാധിക്കും. ഉദാഹരണത്തിന് തമിഴ്നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഐ ടി സേവനം നല്‍കുന്നത് സ്വകാര്യ പങ്കാളികളാണ്.

അടിസ്ഥാന സൌകര്യം, പിന്തുണ സൌകര്യം, വിദ്യാഭ്യാസസേവനം എന്നീ മൂന്നു കാര്യങ്ങളും സ്വകാര്യ പങ്കാളിതന്നെ നല്‍കുന്നതാണ് മൂന്നാമത്തെ തലം. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം ഉള്‍പ്പെടെയുള്ള ഭരണനിയന്ത്രണം സ്വകാര്യ പങ്കാളിക്കായിരിക്കും. വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഓരോ വിദ്യാര്‍ത്ഥിക്കും ഒരു നിശ്ചിത ഫീസ് എന്ന നിരക്കിലുള്ള തുക സര്‍ക്കാര്‍ നല്‍കണം. അടിസ്ഥാന സൌകര്യം, പിന്തുണ സൌകര്യം, അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഹാജര്‍, അദ്ധ്യാപകരുടെ യോഗ്യത, പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വ്യവസ്ഥകള്‍ നിശ്ചയിക്കാം. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിശ്ചിതനിലവാരം നിലനിര്‍ത്തേണ്ടത് സ്വകാര്യ പങ്കാളിയുടെ ആവശ്യമായതിനാല്‍ അവ മെച്ചപ്പെടുത്താന്‍ അയാള്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. നഗരപ്രദേശങ്ങളില്‍ ഇതായിരിക്കുമത്രേ നല്ലത്. എന്തെന്നാല്‍ അവിടെ ഒന്നിലേറെ പങ്കാളികള്‍ ഈ രംഗത്ത് മത്സരിക്കാനുണ്ടാകും. ഉദാഹരണമായി ചിലിയില്‍ 1981 മുതല്‍ നിലനില്‍ക്കുന്ന സ്കൂള്‍ വൌച്ചര്‍ പരിപാടി. സ്കൂളുകള്‍ വിദ്യാര്‍തഥികള്‍ക്ക് വൌച്ചര്‍ നല്‍കുകയും അവ ഹാജരാക്കിയാല്‍ സര്‍ക്കാര്‍ പണം നല്‍കുകയും ചെയ്യും. ഇന്ത്യയിലെ എയിഡഡ് സ്കൂള്‍ സമ്പ്രദായവും ഇതിനകത്തു വരുമത്രേ! ഇതിനനുസരിച്ച് കെട്ടിടം പണിയുടെ ഉത്തരവാദിത്വം മാത്രമേ സ്വകാര്യപങ്കാളിക്കുള്ളു. അദ്ധ്യാപകരുടെ ശമ്പളവും മരാമത്തു ചെലവും സര്‍ക്കാര്‍ വഹിക്കും. എന്നാലിവിടെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം സ്വകാര്യ പങ്കാളിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിനാല്‍ അത് തുടരുന്നത് ഗുണകരമല്ല.

നാലാമത്തെ തലം സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യപങ്കാളിക്കു നല്‍കുന്ന രീതിയാണ്. അദ്ധ്യാപകരെയും ജീവനക്കാരേയും സ്വകാര്യപങ്കാളി കൈകാര്യംചെയ്തുകൊള്ളും. ഉദ്യോഗസ്ഥന്മാരുടെ കൈകടത്തലില്‍നിന്ന് സ്കൂളിനെ മോചിപ്പിക്കാനും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം ഉറപ്പാക്കാനും ഇതുകൊണ്ടു സാധിക്കും. കാനഡയിലെ ആല്‍ബര്‍ട്ടാ പ്രവിശ്യയിലെ ചാര്‍ട്ടര്‍ സ്കൂള്‍ ഈ രീതിയിലാണത്രെ പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും നിയമിക്കുകയും സ്കൂള്‍ നടത്തിക്കുകയും സ്വകാര്യ പങ്കാളിതന്നെ ചെയ്യുന്നതാണ് അഞ്ചാമത്തെ തലം. ഇതിലൂടെ സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വയംഭരണം ലഭിക്കുകയും അദ്ധ്യാപകര്‍ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാവുകയും ചെയ്യുമത്രേ! പാകിസ്ഥാനില്‍ തുടര്‍ച്ചയായി മോശപ്പെട്ടുകൊണ്ടിരുന്ന ചില സര്‍ക്കാര്‍ സ്കൂളുകളെ ചില സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) ഏറ്റെടുക്കുകയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തുവത്രെ.

തൊഴിലധിഷ്ഠിത സേവനം നല്‍കുന്നതാണ് ആറാമത്തെ രീതി. ഇതനുസരിച്ച് അദ്ധ്യാപക പരിശീലനം, ഗുണനിയന്ത്രണം, വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയം തുടങ്ങിയ സേവനങ്ങള്‍ സ്വകാര്യ പങ്കാളി നിര്‍വഹിക്കും. നിരവധിപേര്‍ മത്സരരംഗത്തുണ്ടാകാന്‍ ഇടയുള്ളതുകൊണ്ട് ഓരോ സ്വകാര്യ പങ്കാളിയും നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. പരീക്ഷാ നടത്തിപ്പുപോലുള്ള ഭാരമേറിയ പ്രവൃത്തികളില്‍നിന്നും സ്കൂളധികൃതര്‍ക്ക് മോചനം ലഭിക്കും.

ഇത്തരത്തില്‍ സ്വകാര്യപങ്കാളിയെ വിദ്യാഭ്യാസത്തിന്റെ ചുമതല ഏല്‍പിക്കുന്നതിന്റെ യുക്തി എന്താണെന്നും രേഖ വെളിപ്പെടുത്തുന്നു. എന്തൊക്കെയാണവ? ബഡ്ജറ്റ് ഭാരം ലഘൂകരിക്കാം; കാര്യക്ഷമത വര്‍ദ്ധിപ്പിക്കാം; നഷ്ടമുണ്ടായാല്‍ അതും പങ്കുവയ്ക്കാം; പ്രവര്‍ത്തനവേഗത വര്‍ദ്ധിപ്പിക്കാം; ചെലവുകുറയ്ക്കാം; പ്രവൃത്തിയില്‍ ഉത്തരവാദിത്വം ഉറപ്പാക്കാം; ഗുണമേന്മ ഉറപ്പാക്കാം; പ്രവര്‍ത്തനസ്വാതന്ത്യ്രം കൂടുതലാക്കാം- എന്നീ കാര്യങ്ങള്‍ നേടാന്‍ കഴിയുമത്രെ.

ഇന്ത്യയിലിപ്പോള്‍തന്നെ പലതരത്തിലുള്ള സ്വകാര്യ പങ്കാളികള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കൂടുതല്‍ വ്യാപകമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പുതിയവ നിര്‍മിക്കുന്നതിനാണെങ്കില്‍ ഒരുപാടു സമയം വേണംതാനും. സ്വകാര്യ പങ്കാളിയെ ഉള്‍പ്പെടുത്തിയാല്‍ താഴെപ്പറയുന്ന നേട്ടങ്ങളുണ്ടാവും. നിര്‍മാണ സമയം കുറയ്ക്കുക, ചെലവുകുറയ്ക്കുക, അനുയോജ്യമായ രൂപരേഖ, അടിസ്ഥാന സൌകര്യവും സേവനവും ലഭ്യമാക്കുമ്പോള്‍ മാത്രം പണം കൊടുത്താല്‍ മതി, ദീര്‍ഘകാല ഗഡുക്കളായിട്ടാണ് പണം കൊടുക്കുന്നത് എന്നതിനാല്‍ സര്‍ക്കാരിന് ഒരുമിച്ച് പണം ചെലവാക്കേണ്ടിവരുന്നില്ല, മരാമത്ത് പണി സ്വകാര്യ പങ്കാളി ചെയ്തുകൊള്ളും എന്നിവയാണ് നേട്ടങ്ങള്‍. എങ്കിലും ചില കോട്ടങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരത്തിലുള്ള പങ്കാളിത്തം ഇന്ത്യയില്‍ ആദ്യമായതിനാല്‍ അത് നടപ്പിലാക്കുന്നതിനാവശ്യമായ ഒരു അന്തരീക്ഷം ഇപ്പോള്‍ നിലവിലില്ല. അത് സൃഷ്ടിച്ച് മികച്ച സ്വകാര്യ പങ്കാളികളെ ആകര്‍ഷിക്കേണ്ടതുണ്ട്. നല്ലൊരു ശതമാനം സ്കൂളുകളും ഉള്‍നാടന്‍ പ്രദേശങ്ങളിലായതിനാല്‍ പ്രസിദ്ധങ്ങളായ സ്വകാര്യ പങ്കാളികള്‍ വരാന്‍ സാദ്ധ്യത കുറയും. ഭാവിയില്‍ സ്വകാര്യപങ്കാളിക്ക് പണം നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയായതിനാല്‍ ബഡ്ജറ്റിലെ ചെലവിനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. നല്ലൊരു സ്വകാര്യ പങ്കാളിയുടെ മൂല്യം സര്‍ക്കാരിന്റേതിനേക്കാള്‍ കൂടുതലായതിനാല്‍ ചെലവും കൂടാന്‍ സാദ്ധ്യതയുണ്ട്.

നേട്ടങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കോട്ടങ്ങള്‍ നിസ്സാരങ്ങളായതിനാല്‍ സ്വകാര്യ പങ്കാളികള്‍ക്കായി വിദ്യാഭ്യാസമേഖലയെ തുറന്നുകൊടുക്കുന്നതാണ് അഭികാമ്യമെന്ന് നയരേഖ വ്യക്തമാക്കുന്നു. എന്നു മാത്രമല്ല സ്കൂള്‍ കെട്ടിടങ്ങള്‍ സ്വീകാര്യ പങ്കാളിയുടേതായാലും സര്‍ക്കാരിന്റേതായാലും അവ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്താല്‍ കൂടുതല്‍ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനും പരമാവധി നേട്ടം കൈവരിക്കാനും സാധിക്കും. സ്കൂള്‍ പ്രവൃത്തിസമയം കഴിഞ്ഞാല്‍ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി കെട്ടിടങ്ങളെ ഉപയോഗപ്പെടുത്താം. ഷിഫ്റ്റടിസ്ഥാനത്തില്‍ മറ്റു സ്ഥാപനങ്ങളും നടത്താം. വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവമുള്ള നിരവധി വ്യക്തികള്‍ വിരമിച്ചശേഷം വെറുതേയിരിക്കുന്നുണ്ട്. അവരുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ സ്വകാര്യപങ്കാളികള്‍ക്കുകഴിയും.

സ്വകാര്യ പങ്കാളികളെ വിദ്യാഭ്യാസമേഖലയില്‍ കൂടുതലായി കൊണ്ടുവരുന്നതിനുള്ള തീരുമാനം മുന്‍കൂട്ടി എടുത്തതിനുശേഷം അതിനാവശ്യമായ പൊതുജനാഭിപ്രായം നിര്‍മിക്കുന്നതിനായി നയരേഖ പ്രസിദ്ധീകരിച്ചുവെന്നേയുള്ളു. നവംബര്‍ ഒമ്പതാം തീയതിക്കുമുമ്പായി അഭിപ്രായങ്ങള്‍ മാനവശേഷി മന്ത്രാലയത്തിനെ അറിയിക്കണമെന്നും രേഖയില്‍ പറയുന്നുണ്ട്. അനുകൂലമായും പ്രതികൂലമായും എത്രപേര്‍ അഭിപ്രായപ്പെട്ടു എന്ന് പൊതുജനം ഒരിക്കലും അറിയാന്‍ പോകുന്നില്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചാലും ലഭിക്കുന്ന മറുപടിയെ വെല്ലുവിളിക്കാനാവശ്യമായ തെളിവുകള്‍ ചോദ്യകര്‍ത്താവിന്റെ പക്കലുണ്ടാവില്ല. നവരത്ന പട്ടികയില്‍പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍പോലും വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ച ഒരു സര്‍ക്കാര്‍, സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യ പങ്കാളികള്‍ക്കു പണയപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ സ്ഥാപനമായ അക്കൌണ്ടന്റ് ജനറല്‍ ആഫീസിലെ പതിവുപണികള്‍പോലും സ്വകാര്യപങ്കാളിക്ക് (ഔട്ട്സോഴ്സിംഗ് എന്ന ഭംഗിവാക്ക്) നല്‍കിയിരിക്കുന്ന അനുഭവമുള്ള കേരളീയര്‍ക്ക് വിദ്യാഭ്യാസമേഖലയിലെ പുതിയ ഭരണപരിഷ്കാരത്തെപ്പറ്റി സംശയമൊന്നുമുണ്ടാകില്ല. തുടര്‍ച്ചയായി രണ്ടാംതവണയും ഭരിക്കാന്‍ അവസരം ലഭിച്ചതിനാല്‍ സമസ്ത മേഖലകളെയും സ്വകാര്യവല്‍ക്കരിക്കാനുള്ള അംഗീകാരമാണത് എന്ന നിലയ്ക്കാണ് ഇക്കഴിഞ്ഞ ആറുമാസമായി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. വികെഎന്‍ തന്റെ പ്രസിദ്ധ നോവലായ 'പിതാമഹനി'ലെ സര്‍ ചാത്തുവിനെക്കൊണ്ട് പ്രധാനമന്ത്രിയെന്ന നിലയില്‍ കൊച്ചി രാജ്യത്തിന്റെ ഖജനാവ് തന്റേയും സില്‍ബന്ധികളുടേയും പേരിലേക്ക് ചോര്‍ത്തിയ രീതിയില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരും കാലാവധി തീരുമ്പോള്‍ ഇന്ത്യയിലെ പൊതുമേഖലയെ പലര്‍ക്കായി ചോര്‍ത്തിക്കൊടുക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.

ഗുണപാഠമിതാണ്. പൊതുമേഖലാ വിദ്യാഭ്യാസത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും നിലവാരം മെച്ചപ്പെടുത്താനും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാദ്ധ്യതയുണ്ട്. അതില്‍ പരാജയപ്പെടുന്നവര്‍ക്ക് മറ്റൊന്നിനെപ്പറ്റിയും കുറ്റംപറയാന്‍ അവകാശമില്ല.

*
വി കാര്‍ത്തികേയന്‍നായര്‍ ചിന്ത വാരിക

വിദ്യാഭ്യാസ അവകാശനിയമവും കേരളവും


പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍