Saturday, April 30, 2011

ഒഞ്ചിയം രക്തസാക്ഷിത്വത്തിന് അറുപത്തിമൂന്ന് ആണ്ട്

ഏപ്രില്‍ 30. ഒഞ്ചിയം രക്തസാക്ഷിത്വത്തിന് ഇന്ന് അറുപത്തിമൂന്ന് ആണ്ട് തികഞ്ഞു. ജന്‍മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന ഐതിഹാസികമായ പോരാട്ടത്തില്‍ പത്ത് ധീരസഖാക്കളാണ് ഒഞ്ചിയത്ത് രക്തസാക്ഷികളായത്. എട്ട്‌പേര്‍ പൊലീസ് വെടിവെയ്പ്പിലും രണ്ടുപേര്‍ പിന്നീടു നടന്ന ക്രൂര മര്‍ദ്ദനത്തിലും.

മലബാറിലെ കര്‍ഷക സമര ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒരേടാണ് ഒഞ്ചിയം സമരം. പട്ടിണിയും പകര്‍ച്ച വ്യാധികളും കൊണ്ട് ജനജീവിതം ദുരിതപൂര്‍ണ്ണമായ 1940 കളില്‍ ജനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിട്ടുകൊണ്ട,് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട ഗ്രാമീണര്‍ക്ക് മുന്നില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരങ്ങളുമായെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഗ്രാമീണര്‍ ഒന്നടങ്കം കര്‍ഷക- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായി. ഒഞ്ചിയത്ത് മണ്ടോടി കണ്ണനെപ്പോലുള്ള ധീരയുവത്വങ്ങള്‍ അവര്‍ക്ക് വഴികാട്ടികളായി നിന്നു.

പകര്‍ച്ച വ്യാധികളും മാറാരോഗങ്ങളും പിടിപെട്ട് കഷ്ടപ്പെടുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘം ആശ്വാസമായി. വസൂരി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് ഒറ്റപ്പെട്ട് മരണം പ്രതീക്ഷിച്ച് കിടന്നവരെ പുതുജീവിതത്തിലേക്ക് അവര്‍ കൈപിടിച്ചുയര്‍ത്തി. പട്ടിണികിടക്കുന്നവര്‍ക്ക് ആവുന്നത്ര സഹായം നല്‍കാന്‍ പാര്‍ട്ടി പരിശ്രമിച്ചു. ഇത് ഒഞ്ചിയം ഗ്രാമത്തെയും പഴയ കുറുമ്പ്രനാട് താലൂക്കിനെയും ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടടുപ്പിക്കുകയായിരുന്നു.

വൈദേശിക ഭരണത്തിന്റെ നുകംപേറി തളര്‍ന്ന ജനങ്ങള്‍ക്ക് സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സര്‍ക്കാരില്‍ അമിത പ്രതീക്ഷയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമ്രാജ്യത്വ വൈതാളികരുടെ നിലപാടുകള്‍ അതേപടി പിന്തുടര്‍ന്നു. തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അറുതിയായെന്ന ജനങ്ങളുടെ കണക്കുകൂട്ടലുകള്‍ അസ്ഥാനത്തായി. അതുവരെ ലഭിച്ച അരിപോലും റേഷന്‍ കടകളില്‍ നിന്ന് കിട്ടിയില്ല. പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും നിര്‍ബാധം തുടര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കയറി. അരിക്ക് പകരം കമ്പച്ചോളം റേഷന്‍കടകളില്‍ നിര്‍ബന്ധമാക്കി. പൂഴ്ത്തിവെച്ച് അമിതവില വസൂലാക്കി നെല്ലു വില്‍ക്കുന്ന ജന്മിമാരും ഈ സന്ദര്‍ഭത്തില്‍ പട്ടിണി വിറ്റ് ലാഭം കൊയ്തു.

'കമ്മ്യൂണിസ്റ്റ് ശല്യം' ഒഴിവാക്കാന്‍ ഭരണാധികാരികള്‍ കണ്ട മാര്‍ഗ്ഗം ഭീകര മര്‍ദ്ദനമായിരുന്നു. ഇന്നത്തെ മലബാറിലെ വടകര, കൊയിലാണ്ടി താലൂക്കുകള്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു പഴയ കുറുമ്പ്രനാട് താലൂക്ക്. ഭക്ഷ്യ പ്രക്ഷോഭത്തിലേര്‍പ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിവന്നവരെ പുതിയ ഭരണാധികാരികള്‍ പരസ്യമായും രഹസ്യമായും വേട്ടയാടി. രാജ്യത്തിന്റെ ഒട്ടേറെ ഭാഗങ്ങളില്‍ പലരെയും നിഷ്‌കരുണം വെടിവെച്ചുകൊല്ലാന്‍ തുടങ്ങി. കുറുമ്പ്രനാട് താലൂക്കിലെ മിക്ക വില്ലേജുകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഒഞ്ചിയത്തും റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു.

1948 ഏപ്രില്‍ 29. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരുന്നു. 'കല്‍ക്കത്താ കോണ്‍ഗ്രസി'ന്റെ വിശദീകരണത്തിനായി കുറുമ്പ്രനാട് താലൂക്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുത്ത യോഗസ്ഥലം ഒഞ്ചിയമായിരുന്നു. പാര്‍ട്ടിയോടുള്ള ജനങ്ങളുടെ കൂറും പിന്തുണയുമായിരുന്നു നേതൃത്വത്തെ ഇവിടെ യോഗം ചേരുന്നതിന് പ്രേരിപ്പിച്ചത്. യോഗ വിവരം മണത്തറിഞ്ഞ പൊലീസ് നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.

കല്‍ക്കത്താ കോണ്‍ഗ്രസ് കഴിഞ്ഞ് നേതാക്കള്‍ നാട്ടിലേക്ക് എത്തിക്കൊണ്ടിരുന്നതേയുള്ളൂ. ചരിത്ര പ്രസിദ്ധമായ പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനം കേട്ട ഭരണാധികാരികള്‍ ഉറഞ്ഞുതുള്ളി. എം കുമാരന്‍മാസ്റ്റര്‍ ആയിരുന്നു പാര്‍ട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറി. പി ആര്‍ നമ്പ്യാരായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയത്. എം കെ കേളുഏട്ടന്‍, പി കെ കെ അബ്ദുള്ള, പി രാമക്കുറുപ്പ്, അപ്പുനമ്പ്യാര്‍, പി പി ശങ്കരന്‍, എം കെ രാമന്‍മാസ്റ്റര്‍, കെ പി കുഞ്ഞിരാമന്‍, എന്‍ കെ കൃഷ്ണന്‍ നമ്പ്യാര്‍, യു കുഞ്ഞിരാമന്‍ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. നേതാക്കള്‍ ഒഞ്ചിയത്ത് രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. ഒറ്റുകാരുടെ നീക്കം മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം പിന്നീട് യോഗസ്ഥലം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

ഏപ്രില്‍ 30-ന് അതിരാവിലെ ഏതാനും എം എസ് പിക്കാരോടുകൂടി പൊലീസ് മേധാവികള്‍ ഒഞ്ചിയത്തേക്ക് പുറപ്പെട്ടു. മുക്കാളിയില്‍ വന്നിറങ്ങിയ സംഘത്തില്‍ കമ്മ്യൂണിസ്റ്റ് വേട്ടയില്‍ കുപ്രസിദ്ധരായ ഇന്‍സ്‌പെക്ടര്‍ അടിയോടിയും സബ്ഇന്‍സ്‌പെക്ടര്‍ തലൈമയും ഉണ്ടായിരുന്നു. 'ചെറുപയര്‍ പട്ടാള'മെന്ന കോണ്‍ഗ്രസ് ദേശരക്ഷാസേന അവര്‍ക്ക് വഴികാട്ടികളായി.

പാര്‍ട്ടി നേതാക്കളെ തേടി പൊലീസ് കുടിലുകള്‍തോറും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. പിന്നെ ക്രൂര മര്‍ദ്ദനമായിരുന്നു. നിലവിളി വീടുകളില്‍നിന്നു വീടുകളിലേക്ക് വ്യാപിച്ചു. ഒടുവില്‍ കര്‍ഷകകാരണവരായ പുളിയുള്ളതില്‍ വീട്ടില്‍ ചോയിയേയും മകന്‍ കണാരനേയും അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ച് അവര്‍ മുന്നോട്ട് നീങ്ങി. ഇവരെ വിട്ടുകിട്ടണമെങ്കില്‍ നേതാക്കളെ ചൂണ്ടിക്കൊടുക്കണമെന്നായിരുന്നു പോലീസ് അധികാരികളുടെ കല്പന. ജനനേതാക്കളെ സ്വന്തം ഹൃദയത്തിലേറ്റിയ ഗ്രാമീണര്‍ക്ക് ഇത് അസഹ്യമായിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ അവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒഞ്ചിയത്ത് പോലീസ് സംഘം എത്തിയ വിവരം പാര്‍ട്ടി സഖാക്കള്‍ മെഗഫോണിലൂടെ വിളിച്ചു പറഞ്ഞു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ശബ്ദംകേട്ട ദിക്കിലേക്ക് എത്തിക്കൊണ്ടിരുന്നു. ചെന്നാട്ട്താഴ വയലിലെത്തിയപ്പോള്‍ ജനം പൊലീസ് സംഘത്തിന്റെ വഴിതടഞ്ഞു. തടിച്ചുകൂടിയ ജനസഞ്ചയത്തെക്കണ്ട് സായുധസേന ഞെട്ടിത്തരിച്ചു. വെടിവെയ്ക്കുമെന്ന് പൊലീസ് തലവന്‍ ഭീഷണി മുഴക്കി. പക്ഷെ ജനം കൂസിയില്ല.

ധീരനായ അളവക്കന്‍ കൃഷ്ണന്‍ നിറതോക്കിന് മുമ്പില്‍ വിരിമാറ് കാട്ടി ഗര്‍ജ്ജിച്ചു: 'വെയ്ക്കിനെടാ വെടി'... പിന്നെ തുരുതുരാ വെടിവെപ്പായിരുന്നു. നിരായുധരായ ഗ്രാമീണര്‍ക്കുനേരെ പോലീസ് നിഷ്‌കരുണം വെടിയുതിര്‍ത്തു. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാവരും കമിഴ്ന്ന് കിടക്കണമെന്ന് സമരമുഖത്തുണ്ടായിരുന്ന എം കുമാരന്‍ മാസ്റ്റര്‍ വിളിച്ചുപറഞ്ഞു. ജനം ഇത് അനുസരിച്ചതിനാല്‍ ഏറെപ്പേര്‍ വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെട്ടു.

അളവക്കന്‍ കൃഷ്ണന്‍, കെ എം ശങ്കരന്‍, വി കെ രാഘൂട്ടി, സി കെ ചാത്തു, മേനോന്‍ കണാരന്‍, വി പി ഗോപാലന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍ എന്നിവര്‍ വെടിയുണ്ടകളേറ്റ് വീണു. തിരയൊഴിഞ്ഞ തോക്കുകളുമായി നിന്ന പൊലീസുകാരെ ജനങ്ങള്‍ കണക്കിന് തിരിച്ചടിച്ചു. വടകരയില്‍ നിന്നും വന്‍ പൊലീസ് പട ഒഞ്ചിയത്തെത്തി ഭീകര താണ്ഡവമാടി. വെടിയേറ്റ് വീണവര്‍ക്ക് ഒരുതുള്ളി വെള്ളം കൊടുക്കാന്‍പോലും പൊലീസ് അനുവദിച്ചില്ല. മരിച്ചവരെയും മൃതപ്രായരായവരെയും പച്ചോലകളില്‍കെട്ടി പി സി സി വക ലോറിയിലെടുത്തെറിഞ്ഞ് വടകരയിലേക്ക് കൊണ്ടുപോയി. അവിടെ പുറങ്കര കടപ്പുറത്ത് ഒരു കുഴിവെട്ടി എട്ടുപേരേയും അതില്‍ അടക്കം ചെയ്തു. പിന്നീട് നടന്ന ഭീകര ലോക്കപ്പ് മര്‍ദ്ദനത്തിലാണ് മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായത്.

ഒഞ്ചിയത്തിന്റെ ഇതിഹാസമായ മണ്ടോടികണ്ണന്‍ ജനങ്ങളുടെ മനസ്സില്‍ ഇന്നും വീരപുരുഷനാണ്. അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും കണ്ണന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സിന്ദാബാദ് വിളിച്ചു. ഒടുവില്‍ സ്വന്തം ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തത്തില്‍ കൈമുക്കി വടകരയിലെ ജയില്‍ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച് കണ്ണന്‍ ഭരണാധികാരികളെ ഞെട്ടിക്കുകയായിരുന്നു. ഇത് ഒഞ്ചിയം സമര ചരിത്രത്തിലെ ഒരേട് മാത്രം. സഹനത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സമര വീര്യത്തിന്റെയും ഒട്ടേറെ കഥകള്‍ ഇനിയുമുണ്ട്.

കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ നെറികേടുകള്‍ക്ക് ഇപ്പോഴും അറുതിയായില്ലെന്നാണ് സമീപകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. പൊതുഖജനാവില്‍ നിന്നും കോടികള്‍ കൊള്ളയടിച്ച് ഭരണം നടത്തുന്ന കേന്ദ്ര മന്ത്രിമാര്‍. ജീവിക്കാന്‍ വേണ്ടി രാപ്പകല്‍ കഷ്ടപ്പെട്ടിട്ടും വഴികാണാതെ അലയുന്ന ജനകോടികള്‍. കേന്ദ്രഭരണകൂടത്തിന്റെ ദുര്‍നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതമഴയായി പതിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ പോരാട്ടം തുടരുകതന്നെയെന്നാണ് ധീരരക്തസാക്ഷിത്വങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇതിന് അവരുടെ സ്മരണ നമുക്ക് ഊര്‍ജ്ജം പകരും. ഒഞ്ചിയത്തെ രണധീരരുടെ ഉജ്ജ്വല സ്മരണയ്ക്കു മുമ്പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കാം.

*
പി പി അനില്‍കുമാര്‍ ജനയുഗം 30 ഏപ്രില്‍ 2011

Friday, April 29, 2011

മനുഷ്യാവകാശ ലംഘനത്തിലും അമേരിക്ക തന്നെ മുന്നില്‍

പ്രതികരണം എഴുതുന്നത് തുടരുമെന്ന വാഗ്ദാനം പാലിക്കാന്‍ ഞാന്‍ ധാരാളം വായിക്കുന്നുണ്ട്; പുസ്തകങ്ങളും ലേഖനങ്ങളും മറ്റും. പെറുവില്‍ ഒലാന്റ ഹുമാല നേടിയ വിജയമാണ് ശ്രദ്ധ ആകര്‍ഷിച്ച ഒരു വാര്‍ത്ത. മുന്‍ പ്രസിഡന്റ് അല്‍ബര്‍ട്ടോ ഫുജിമോറിയയുടെ മകള്‍ കെയ്‌കോയെയാണ് ഒലാന്റ പരാജയപ്പെടുത്തിയത്. വെള്ളി, ചെമ്പ്, സിങ്ക്, ടിന്‍ തുടങ്ങിയ ധാതുക്കള്‍ കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന രാജ്യമാണ് പെറു. യുറേനിയത്തിന്റെ വിപുലമായ നിക്ഷേപവും അവിടെയുണ്ട്. ശക്തരായ ബഹുരാഷ്ട്ര കമ്പനികള്‍ യുറേനിയം ഖനനം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. മാനവരാശിയ്ക്ക് പരിചിതമായ, ഏറ്റവും ഭീകരമായ ആയുധങ്ങള്‍ സമ്പുഷ്ട യുറേനിയം കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ആണവ വൈദ്യുത പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന ഇന്ധനവും സമ്പുഷ്ട യുറേനിയമാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് അമേരിക്കയും യൂറോപ്പും ജപ്പാനും ആണവറിയാക്ടറുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നു. ഏതായാലും ഇതിന് പെറുവിനെ പഴി ചാരുന്നത് ശരിയല്ല. പെറുവിലുള്ള ജനങ്ങള്‍ കൊളോണിയലിസമോ മുതലാളിത്തമോ സാമ്രാജ്യത്വമോ സൃഷ്ടിച്ചിട്ടില്ല. അമേരിക്കയിലെ ജനങ്ങളെയും കുറ്റപ്പെടുത്താനാവില്ല. കാരണം ഏറ്റവും അപകടകരമായ നയങ്ങളുടെ ഇരകളാണ് അമേരിക്കയിലെ ജനങ്ങള്‍.

പതിവുപോലെ അമേരിക്ക ഏപ്രില്‍ എട്ടിന്, 'മനുഷ്യാവകാശലംഘന'ങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. ഇതിനോടുള്ള ചൈനയുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയ വിശകലനം ക്യൂബയിലെ റബലിയന്‍ വെബ്‌സൈറ്റിലുണ്ട്. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ അത്യന്തം അപകടകരമായ സ്ഥിതിയാണ് ഇതില്‍ തുറന്നുകാണിക്കുന്നത്.

''രാജ്യത്തിനകത്തും ലോകത്തുടനീളവും ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രമാണ് അമേരിക്ക. സ്വന്തം നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വ്യക്തിസുരക്ഷയ്ക്കും ഉറപ്പുവരുത്താന്‍ നടപടിയെടുക്കാത്ത രാഷ്ട്രവും അമേരിക്കയാണ്. അമേരിക്കയില്‍ അഞ്ചില്‍ ഒരാള്‍ അക്രമത്തിനിരയാവുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫിലാഡല്‍ഫിയ, ചിക്കാഗോ, ലോസ് ആഞ്ചല്‍സ്, ന്യൂയോര്‍ക്ക് എന്നീ നാലു നഗരങ്ങളില്‍ അക്രമങ്ങള്‍ ഭീതിജനകമാംവിധം വര്‍ധിച്ചിരിക്കുന്നു. സ്വരക്ഷയ്ക്ക് ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഇത് എടുത്തുകളയാനാവില്ലെന്നുമാണ് അമേരിക്കന്‍ സുപ്രിംകോടതി വിധിച്ചത്. രാജ്യത്തെ 30 കോടി ജനങ്ങളില്‍ ഒമ്പതുകോടി പേര്‍ 20 കോടിയിലധികം ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നു. വെടിക്കോപ്പുകള്‍ കൊണ്ട് കഴിഞ്ഞവര്‍ഷം നടന്ന കൊലപാതകങ്ങളുടെ എണ്ണം 12000 ആണ്. 47 ശതമാനം കൊള്ളകളും തോക്കുപയോഗിച്ചാണ് നടന്നത്''.

''പ്രതികളെ കൊണ്ട് കുറ്റസമ്മതം നടത്തിക്കാന്‍ 'ഭീകരപ്രവര്‍ത്തനനിരോധന' നിയമപ്രകാരം കടുത്ത ബലപ്രയോഗം നടത്തുന്നത് പതിവാണ്.“

''തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതോടൊപ്പം അമേരിക്കയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരുടെ എണ്ണവും റിക്കാര്‍ഡ്തലത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പൗരന്മാരില്‍ എട്ടില്‍ ഒന്നും സൗജന്യ ഭക്ഷണകൂപ്പണ്‍ ഉപയോഗിച്ചു''.

''വീടില്ലാത്തവര്‍ക്കുള്ള ക്യാമ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഏഴു ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇത്തരം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു''.

''സാമൂഹ്യജീവിതത്തിന്റെ എല്ലാ തുറകളിലും വംശീയവിവേചനം വ്യാപിക്കുന്നു. തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ കടുത്ത വിവേചനം നേരിടുന്നു. അവരെ അപമാനിക്കുന്നു. അവര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നു. കറുത്തവരില്‍ മൂന്നിലൊന്നും തൊഴിലിടങ്ങളിലെ വിവേചനങ്ങള്‍ക്കിരയാവുന്നു''.
''വെളുത്തവര്‍ക്കിടയിലെ തൊഴിലില്ലായ്മ 16.2 ശതമാനമാണെങ്കില്‍ ലാറ്റിനമേരിക്കന്‍-ഏഷ്യന്‍ വംശജര്‍ക്കിടയില്‍ 22 ശതമാനവും കറുത്തവര്‍ക്കിടയില്‍ 33 ശതമാനവുമാണ്. ജയിലില്‍ കഴിയുന്നവരില്‍ 41 ശതമാനവും ആഫ്രോ-അമേരിക്കന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

''90 ശതമാനം സ്ത്രീകളും തൊഴിലിടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നുണ്ട്. രണ്ടുകോടി സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നു. ജയിലുകളില്‍ കഴിയുന്നവരില്‍ അറുപതിനായിരത്തോളം തടവുകാര്‍ ലൈംഗികാക്രമണങ്ങള്‍ക്കിരയാവുന്നു. കാമ്പസുകളില്‍ നടക്കുന്ന ബലാല്‍സംഗത്തില്‍ 60 ശതമാനവും ഡോര്‍മിറ്ററികളിലാണ്''.

അമേരിക്കയ്ക്ക് പുറത്ത് അമേരിക്ക നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൈന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധങ്ങളില്‍ പതിനായിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ വിചാരണ കൂടാതെ തടവുകാരെ ദീര്‍ഘകാലം ജയിലിലടയ്ക്കുന്നു. ഗ്വാണ്ടനാമോ തുടങ്ങിയ കേന്ദ്രങ്ങളിലെ തടവറകളില്‍ ക്രൂരപീഡനങ്ങളാണ് നടക്കുന്നത്.

മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി ചമയുന്ന അമേരിക്കയാണ് ഏറ്റവും വലിയ മനുഷ്യാവകാശലംഘകനെന്ന് അനിഷേധ്യമായ തെളിവുകള്‍ നിരത്തിവച്ച് ചൈനീസ് രേഖ സമര്‍ഥിക്കുന്നു.

അമേരിക്കയുടെ കാപട്യം കഴിഞ്ഞ അരനൂറ്റാണ്ടായി ക്യൂബ തുറന്നുകാട്ടുന്നുണ്ട്. ക്യൂബ പറഞ്ഞതെല്ലാം വസ്തുതകളാണെന്ന് അമേരിക്കയുടെ ഔദ്യോഗിക സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു.

*
ഫിഡല്‍ കാസ്‌ട്രോ ജനയുഗം 29 ഏപ്രില്‍ 2011

രാജ്യദ്രോഹികളുടെ ഇടതുപക്ഷവേട്ട

പശ്ചിമബംഗാളിലെ പുരൂളിയയില്‍ 16 കൊല്ലംമുമ്പ് വിദേശവിമാനത്തില്‍നിന്ന് വന്‍ ആയുധശേഖരം വര്‍ഷിച്ച സംഭവത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ഇന്ന് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നടക്കുന്ന കൈവിട്ട കളികളുമായി കൂട്ടിവായിക്കേണ്ടതാണ്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വേരറുക്കാന്‍ എന്തും ചെയ്യാനുള്ള സാമ്രാജ്യത്വത്തിന്റെ കൈയറപ്പില്ലായ്മയാണ് പുരൂളിയയിലെ ആയുധവര്‍ഷത്തിനുപിന്നിലും. കേരളത്തില്‍ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണവും തന്ത്രങ്ങളുമൊഴുക്കിയ അതേശക്തികള്‍; ഇന്ത്യന്‍ ഇടതുപക്ഷം ക്ഷയിച്ചുകാണാന്‍ ഇടതടവില്ലാതെ കരുക്കള്‍ നീക്കുന്നവര്‍; അതിനായി പണംകൊണ്ടും ആയുധംകൊണ്ടും മനസ്സുകളെ പാട്ടിലാക്കാനുള്ള കൌശലങ്ങള്‍കൊണ്ടും യുദ്ധംചെയ്യുന്നവര്‍- അവര്‍തന്നെയാണ് പുരൂളിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ചതെന്നാണ് കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെ വെളിപ്പെടുത്തല്‍.

ആയുധവര്‍ഷം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും അന്നത്തെ കേന്ദ്രസര്‍ക്കാരിന് അത് അറിയാമായിരുന്നുവെന്നുമാണ് ഡെന്‍മാര്‍ക്കില്‍ അറസ്റിലായ കിം ഡേവി വെളിപ്പെടുത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സിയുടെയും അറിവോടെയായിരുന്നു ആയുധവര്‍ഷമെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിം ഡേവിവെളിപ്പെടുത്തിയത്. ആനന്ദമാര്‍ഗി സന്ന്യാസിസംഘത്തിന് ആയുധം നല്‍കി പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അന്നുതന്നെ ശക്തമായ ആരോപണം നിലനിന്നിരുന്നു. വെറുതെ വെളിപ്പെടുത്തിയതല്ല, കുറ്റവിചാരണയ്ക്കായി ഇന്ത്യക്ക് കൈമാറാന്‍ സാധ്യത തെളിഞ്ഞപ്പോള്‍ കുറ്റസമ്മതത്തിന് കിം ഡേവി നിര്‍ബന്ധിതനാവുകയാണുണ്ടായത്. പാകിസ്ഥാനില്‍നിന്നാണ് പുരൂളിയയിലേക്ക് വിമാനം വന്നത്. അത് ഇന്ത്യയുടെ അനുവാദമില്ലാതെ അസാധ്യമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്, പിന്നീട് തനിക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയതും ഇന്ത്യയിലെ ഉന്നതവൃത്തങ്ങള്‍തന്നെയാണെന്ന് ഡേവി വെളിപ്പെടുത്തുന്നു.

ഡെന്‍മാര്‍ക്കില്‍ ഉണ്ടെന്നറിഞ്ഞിട്ടും ഡേവിയെ പിടികൂടാന്‍ സിബിഐ താല്‍പ്പര്യം കാട്ടാഞ്ഞതിനെതിരെ നേരത്തെതന്നെ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു. ആനന്ദമാര്‍ഗി സംഘാംഗമായ ഡേവിയാണ് ആയുധവര്‍ഷത്തിന്റെ യഥാര്‍ഥ സൂത്രധാരന്‍. കഴിഞ്ഞ ഏപ്രിലിലാണ് അയാള്‍ അറസ്റിലായത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ആയുധവ്യാപാരി പീറ്റര്‍ ബ്ളീച്ചാകട്ടെ, അല്‍പ്പംകൂടി വ്യക്തമായി, പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍തന്നെയായിരുന്നു ആയുധവര്‍ഷമെന്നാണ് പറയുന്നത്. ആ സമയത്ത് പാകിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ ആകാശാതിര്‍ത്തിയിലേക്ക് പറന്ന ലാറ്റ്വിയന്‍ വിമാനം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ വ്യോമസേനയുടെ റഡാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നും ബ്ളീച്ച് സാക്ഷ്യപ്പെടുത്തുന്നു. അന്ന് കോണ്‍ഗ്രസ് ഭരണമായിരുന്നു. പി വി നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍തന്നെ, ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയെ വെല്ലുവിളിച്ച് ഇടതുപക്ഷവേട്ടയ്ക്കൊരുങ്ങി എന്നത് പൊറുക്കാനാകുന്ന സംഭവമല്ല.

രാഷ്ട്രീയമായി ഇടതുമുന്നണിയെ നേരിടാന്‍ കഴിയാത്തതിനാല്‍ അക്രമത്തിലൂടെയും തീവ്രവാദപ്രവര്‍ത്തനങ്ങളിലൂടെയും അരാജകത്വം സൃഷ്ടിക്കാനാണ് വലതുപക്ഷം എന്നും ശ്രമിച്ചത്. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന്റെ സംവിധാനങ്ങളെയും സൈന്യത്തെപ്പോലും ഇതിന് ഉപയോഗിച്ചു. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലും കൂച്ച്ബിഹാറിലും പ്രത്യേക സംസ്ഥാന വാദക്കാരെ പ്രോത്സാഹിപ്പിച്ചു. മാവോയിസ്റ് കൂട്ടക്കൊലയ്ക്ക് സഹായം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം മാര്‍ക്സിസ്റുവിരുദ്ധ മഹാസഖ്യത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുന്നില്ല അവിടെ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച വിഘടനവാദ പാര്‍ടിയായ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിലാണ്.

ബംഗാളിന്റെ പടിഞ്ഞാറന്‍ ഭാഗമായ പശ്ചിമ മിഡ്നാപുര്‍, ബാങ്കുറ, പുരൂളിയ എന്നീ മൂന്നു ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേരുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശത്താണ് മാവോയിസ്റ് ഗ്രൂപ്പുകളുടെ കേന്ദ്രീകരണം. അവിടെ മാവോയിസ്റുകളെ പരസ്യമായി സഹായിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല, മാവോയിസ്റുകള്‍ക്കെതിരായ നടപടികളില്‍ വെള്ളംചേര്‍ക്കുന്നു. മാവോയിസ്റുകളുടെ സഹായത്തോടെയാണ് നന്ദിഗ്രാം- സിംഗൂര്‍ കലാപങ്ങള്‍ സൃഷ്ടിച്ചത്. ഇന്ന് മാവോയിസ്റുകളെങ്കില്‍ അന്ന് ആനന്ദമാര്‍ഗികളായിരുന്നു. സിപിഐ എമ്മിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് മാവോയിസ്റ്- തൃണമൂല്‍ സഖ്യം കൊല്ലുന്നതും ആക്രമിക്കുന്നതും. അതിന് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നും അന്നും ഒരുപോലെ, രാജ്യത്തിന് പുറത്തെ ശക്തികളെയും ഉപയോഗപ്പെടുത്തി അട്ടിമറിശ്രമം നടന്നു എന്നാണ് പുരൂളിയ സംഭവത്തിലെ പുതിയ വിവരങ്ങളിലൂടെ തെളിഞ്ഞത്. ഇതിനുപിന്നില്‍ ആരൊക്കെയെന്ന് കണ്ടെത്തുകയും അവരെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്ത് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യാനുള്ള സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു.

ഇന്ത്യയുടെ ആഭ്യന്തരസുരക്ഷ പണയപ്പെടുത്തിയും ഇടതുപക്ഷഭരണത്തെ തകര്‍ക്കണമെന്ന് തോന്നിയവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഇതേപണിചെയ്യുന്നവര്‍ ഈ കേരളത്തിലുമുണ്ട്. അത്തരം ശക്തികള്‍ക്ക് എത്രവലിയ ശിക്ഷ നല്‍കിയാലും അധികമാകില്ല. സമഗ്രമായ അന്വേഷണം; കുറ്റവാളികളോടുള്ള കാരുണ്യരഹിതമായ സമീപനം- അതേമാര്‍ഗമുള്ളൂ. അതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെങ്കില്‍ ആ ധാര്‍ഷ്ട്യത്തിന് മറുപടി പറയാന്‍ ജനങ്ങളുടെ ശക്തി ഉയര്‍ന്നുവരണം.

ഉന്നത വിദ്യാഭ്യാസം : ഇന്ത്യക്ക് മാതൃക കേരളം

അടുത്തകാലത്ത് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വിഭാപുരി ദാസ് ഉന്നതവിദ്യാഭ്യാസത്തിന്റെ ജിഇആര്‍ (ജനറല്‍ എഡ്യൂക്കേഷന്‍ റിക്വയര്‍മെന്റ്) വര്‍ധിപ്പിക്കുന്നതിനുള്ള സത്വരനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് കത്തയ്ക്കുകയുണ്ടായി. ആ കത്തില്‍ സൂചിപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും പുതിയ ജിഇആര്‍ 12.24 ശതമാനമാണ്. ലോകശരാശരി 24 ശതമാനവും. 12-ാം പദ്ധതിയോടെ അത് 20 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ സാഹചര്യത്തില്‍ വേണം ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തെ അവലോകനം ചെയ്യാന്‍.

ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ 2020ഓടെ ഇന്ത്യയുടെ ജിഇആര്‍ 30 ശതമാനത്തിലെത്തിക്കുന്നതിനുള്ള ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ക്കു രൂപം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. പ്രവേശനലഭ്യത-തുല്യനീതി, ഉള്ളടക്കവും ഗുണമേന്മയും, ഗവേഷണരംഗത്തെ നൂതനപ്രവണതകള്‍, അധ്യാപകരുടെ കാര്യശേഷി വികസനവും വിഭവം പങ്കുവയ്ക്കലും, ഉന്നത വിദ്യാഭ്യാസ ആഗോളവല്‍ക്കരണം, ഉന്നതവിദ്യാഭ്യാസത്തിന്റെ ബദലുകള്‍, സാമ്പത്തികസഹായ മാതൃകകള്‍, സദ്ഭരണം എന്നിവയായിരുന്നു വിഷയങ്ങള്‍. ഇരുനൂറ്റിഅമ്പതോളം വരുന്ന വൈസ് ചാന്‍സലര്‍മാര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിച്ച മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ പ്രസംഗത്തിലുനീളം പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള എന്‍സിഎച്ച്ഇആര്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിലുള്ള നീരസം പ്രകടിപ്പിച്ചു. വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികള്‍ തന്റെ മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരുന്ന കാര്യം തുറന്നുപറയാനും അദ്ദേഹം തയ്യാറായി. നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയുടെ സൃഷ്ടികളാണ് വിസിമാരെന്നും ആ സമ്പ്രദായത്തെ നിര്‍മാര്‍ജനം ചെയ്യാതെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പഠനബോധനരീതികള്‍ സംബന്ധിച്ച് നിലവിലുള്ള രീതികള്‍ ഉടച്ചുവാര്‍ക്കണം എന്ന് ആഹ്വാനം ചെയ്ത സിബല്‍ സെമസ്റ്ററൈസേഷനെതിരെ ധര്‍ണ നടത്തുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകര്‍ക്കെതിരെ ആഞ്ഞടിക്കാനും മറന്നില്ല.

550 ദശലക്ഷം യുവാക്കളെ ഉദ്ദേശിച്ചുക്കൊണ്ട് അഞ്ചുവര്‍ഷം മുമ്പ് താന്‍ സമര്‍പ്പിച്ച ദേശീയ വിജ്ഞാന കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അടയിരിക്കുന്ന അധികാരികളെ കടന്നാക്രമിച്ചാണ് ദേശീയ വിജ്ഞാന കമീഷന്‍ ചെയര്‍മാന്‍ സാം പിത്രോദ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസരംഗത്ത് 3ഇ (എക്പാന്‍ഷന്‍, എക്സലന്‍സ് ആന്‍ഡ് ഇക്വിറ്റി) നടപ്പാക്കാനാണ് താന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. അതിന് കൂടുതല്‍ കോളേജുകളും സര്‍വകലാശാലകളും വേണം. സര്‍ക്കാരിനെ കൊണ്ട് മാത്രം അതിന് സാധിക്കില്ല. വിദേശ പ്രത്യക്ഷ നിക്ഷേപം ഒഴിച്ചുകൂടാനാകാത്തതാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ഘടനാരീതി ഉള്‍പ്പെടെ സമഗ്രമായി ഉടച്ചുവാര്‍ക്കണം. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിന് പ്രതിബന്ധമായി നില്‍ക്കുന്ന നിയന്ത്രണങ്ങളെല്ലാം നീക്കണം. പുതിയ ആശയങ്ങളെ സാമൂഹികവല്‍ക്കരിക്കണമെന്നും ആരുടെയും നിര്‍ദേശത്തിന് കാത്തിരിക്കാതെ വിജ്ഞാനകമീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വിസിമാര്‍ മുന്നോട്ടുവരണമെന്നും ഇനി ഒരുനിമിഷം പോലും ചര്‍ച്ച നടത്തി പാഴാക്കാനില്ലെന്നും പറഞ്ഞുകൊണ്ടാണ് സാംപിത്രോദ പ്രസംഗം അവസാനിപ്പിച്ചത്.

സിബലും പിത്രോദയും നടത്തിയ പ്രസംഗം രണ്ടു രീതിയിലായിരുന്നെങ്കിലും അവരുടെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍ കടന്നുവരാന്‍ അനുവദിക്കുക. 11-ാം പദ്ധതി 2012ല്‍ അവസാനിക്കും. പത്താം പദ്ധതിയുടെ ഒമ്പതിരട്ടി 11-ാം പദ്ധതിക്ക് നീക്കിവച്ചിട്ടും നമ്മുടെ ജിഇആര്‍ ഒമ്പതു ശതമാനത്തില്‍നിന്ന് 12.24 ശതമാനത്തിലെത്തിക്കാനേ കഴിഞ്ഞുള്ളൂ. പദ്ധതി ലക്ഷ്യമിടുന്ന 15 ശതമാനത്തിലെത്തിക്കാന്‍ ശേഷിക്കുന്ന ഒന്നരവര്‍ഷംക്കൊണ്ട് സാധിക്കില്ല. ഇതിന്റെ മറവില്‍ വിദേശ സര്‍വകാലശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്രനീക്കം. 2020ഓടെ ജിഇആര്‍ 30 ശതമാനമാക്കി ഉയര്‍ത്തിയാല്‍ മാത്രമേ അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ള സ്കില്‍ഡ് വര്‍ക്കേഴ്സിനെ ലഭിക്കൂ എന്ന് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തുക്കൊണ്ട് സിബല്‍ പറഞ്ഞതും ഇതേ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതും അവര്‍ക്ക് താല്‍പ്പര്യമില്ലാത്ത മേഖലകളില്‍ മാത്രം സര്‍ക്കാര്‍ മുതല്‍മുടക്കുന്നതുമാണ് 12-ാം പദ്ധതിയുടെ സമീപനമെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ സൂചിപ്പിച്ചിട്ടുണ്ട്.

പുതിയ സ്ഥാപനങ്ങള്‍ ആര് തുടങ്ങും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാവില്ല. വിദേശ സര്‍വകലാശാലകള്‍ വഴിയോ പൊതു-സ്വകാര്യ പങ്കാളിത്തം വഴിയോ തുടങ്ങിയാലും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എത്തിയാല്‍ മാത്രമേ ജിഇആര്‍ വര്‍ധിപ്പിക്കാന്‍ കഴിയൂ. ഒരുവിധം സാമ്പത്തികഭദ്രതയുള്ളവര്‍ ഇപ്പോള്‍ തന്നെ ഉന്നതവിദ്യാഭ്യാസം നടത്തുന്നുണ്ട്. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കണമെങ്കില്‍ ചെലവ് താങ്ങാനുള്ള സാമ്പത്തിക അടിത്തറ രക്ഷിതാക്കള്‍ക്കുണ്ടാകണം. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ടു പ്രകാരം നമ്മുടെ ജനസംഖ്യയില്‍ 77 ശതമാനം (83.6 കോടി) ജനങ്ങളുടെ പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ജിഇആര്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ചര്‍ച്ചയ്ക്ക് വിഷയമായത്.

സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ കേരളത്തിലെ ഒരു വിദ്യാര്‍ഥിക്കും ഉന്നതവിദ്യാഭ്യാസം നിഷേധിക്കാന്‍ പാടില്ല എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ് പദ്ധതി, കുമാരപിള്ള കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്കോളര്‍ഷിപ്പുകള്‍, സുവര്‍ണജൂബിലി സ്കോളര്‍ഷിപ്, ഏകജാലക സംവിധാനം, കോളേജുകളുടെ ക്ളസ്റര്‍ സംവിധാനം, ബിരുദതലത്തില്‍ നടപ്പാക്കിയ സെമസ്റര്‍ സമ്പ്രദായം, ആസ്പയര്‍, നര്‍ച്ചര്‍, ഇന്‍കള്‍ക്കേറ്റ്, സ്കോളര്‍ ഇന്‍ റസിഡന്റ് പദ്ധതി, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകള്‍ തുടങ്ങിയ നൂതന പദ്ധതികളും അതുവഴി ഉന്നതവിദ്യാഭ്യാസരംഗത്തുണ്ടായ പുരോഗതിയും ജനകീയ ഇടപെടലും വിസിമാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി.

ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ കടന്നുവരണമെങ്കില്‍ 12-ാം ക്ളാസുവരെയുള്ള വിദ്യാഭ്യാസത്തിന്റെ അടിത്തറ ആദ്യം ശക്തമാക്കണം. ഖേദകരമെന്ന് പറയട്ടെ ഒന്നാം ക്ളാസില്‍ ചേരുന്ന കുട്ടികളെല്ലാവരും 12-ാം ക്ളാസ് പൂര്‍ത്തിയാക്കുന്നില്ല. കേരളത്തില്‍ 100 പേര്‍ ചേരുമ്പോള്‍ 92 പേരാണ് 12-ാം ക്ളാസ് പൂര്‍ത്തിയാക്കുന്നത്. തമിഴ്നാട്ടില്‍ ഇത് 44ഉം ബിഹാറില്‍ 22ഉം ജാര്‍ഖണ്ഡില്‍ 4ഉം ആണ്. ഹയര്‍ സെക്കന്‍ഡറിവരെയുള്ള വിദ്യാഭ്യാസം കേന്ദ്രസര്‍ക്കാര്‍ സൌജന്യവും സാര്‍വത്രികവുമാക്കിയാല്‍ മാത്രമേ ഇതിന് മാറ്റമുണ്ടാകൂ.

സമ്മേളനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിനായി നിരവധി ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. നിലവിലുള്ള എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2എഫ്/12ബി അംഗീകാരമുണ്ടോ എന്ന് പരിശോധിക്കാതെ തന്നെ യുജിസിയുടെ സാമ്പത്തിക സഹായം നല്‍കുക, കേന്ദ്ര സര്‍വകലാശാലകള്‍ക്ക് വാരിക്കോരി ഫണ്ട് നല്‍കുന്ന ഇപ്പോഴത്തെ പ്രവണതയ്ക്ക് അറുതി വരുത്തുക, അധ്യാപകരുടെ ശമ്പളം പൂര്‍ണമായും കേന്ദ്രം നല്‍കുക, ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്കായി ഇഗ്നോ പോലുള്ള കൂടുതല്‍ സര്‍വകലാശാലകളും കമ്യൂണിറ്റി കോളേജുകളും സ്ഥാപിക്കുക, തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കുക, നിര്‍ധനരായ കുട്ടികള്‍ക്ക് സൌജന്യ ഹോസ്റല്‍ സൌകര്യം ഏര്‍പ്പെടുത്തുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

പുതിയ സര്‍വകലാശാലകള്‍ അത് സ്വദേശിയായാലും വിദേശിയായാലും അവിടെ പാവപ്പെട്ടവര്‍ക്ക് പ്രവേശനം എളുപ്പമല്ല. അതുകൊണ്ട് സര്‍ക്കാര്‍, സഹകരണ മേഖലയില്‍ കോളേജുകളും സര്‍വകലാശാലകളും നടത്തുകയാണ് കരണീയം. വിദേശ സര്‍വകലാശാലകള്‍ വഴിയോ പൊതുസ്വകാര്യ പങ്കാളിത്തം വഴിയോ ജിഇആര്‍ വര്‍ധിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ജിഇആര്‍ വര്‍ധിക്കാതിരിക്കാന്‍ കാരണം പഠനസൌകര്യങ്ങളുടെ കുറവല്ല ഉപരിപഠനത്തിനുള്ള സാമ്പത്തികശേഷിയില്ലാത്തതാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നികത്താതെ കിടക്കുന്ന ഒഴിവുകള്‍.

സമ്മേളനത്തിലുടനീളം മുഴങ്ങിക്കേട്ടത് രണ്ടു കാര്യങ്ങളാണ്. കോത്താരി കമീഷന്‍ റിപ്പോര്‍ട്ടും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണങ്ങളും. 1968ലെ ദേശീയ വിദ്യാഭ്യാസനയത്തിനു ശേഷം സമഗ്രമായ വിദ്യാഭ്യാസനയം കേന്ദ്രസര്‍ക്കാരിനുണ്ടായിട്ടില്ല. ദേശീയ മൊത്തവരുമാനത്തിന്റെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കണമെന്ന കമീഷന്റെ നിര്‍ദേശം പിന്നീടുവന്ന എല്ലാ കമീഷന്‍ റിപ്പോര്‍ട്ടുകളും ആവര്‍ത്തിച്ചു. 2011 ആയിട്ടും അത് 3.08 ശതമാനത്തില്‍ മാത്രം എത്തിനില്‍ക്കുന്നു. 12-ാം പദ്ധതിയും ഈ നില തുടരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ 2020ല്‍ അന്തര്‍ദേശീയ ശരാശരിയായ 24 ശതമാനത്തില്‍ പോലും ഇന്ത്യയുടെ ജിഇആര്‍ എത്തുകയില്ലെന്ന് വൈസ്ചാന്‍സലര്‍മാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, 12-ാം പഞ്ചവത്സരപദ്ധതിക്കാലത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് പ്രായോഗികമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ വിസിമാര്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. അവയില്‍ മിക്ക നിര്‍ദേശങ്ങളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയതും നടത്തുന്നവയുമാണ്. ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഭാരതത്തിന് മാതൃക എന്ന ചൊല്ല് വിദ്യാഭ്യാസ കാര്യത്തിലും അന്വര്‍ഥമായിരിക്കുന്നു.


*****


ഡോ. ജെ പ്രസാദ്, കടപ്പാട് :ദേശാഭിമാനി

ബംഗാള്‍ : മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി?

അവസാനഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടിയാണ്? നിശ്ചയമായും മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിക്കുവേണ്ടിയല്ലെന്നാണ് അവിടെനിന്ന് ലഭിക്കുന്ന പ്രചാരണ വിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് സംസ്ഥാനത്ത് തെളിയുന്നത്. ഇതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ബംഗാളില്‍ ഇടതുപക്ഷത്തിന്റെ കഥ കഴിഞ്ഞുവെന്ന് ഇതുവരെ ദേശവ്യാപകമായി തൊണ്ടകീറി പ്രചരിപ്പിച്ചുകൊണ്ടിരുന്ന സിപിഐ എം വിരുദ്ധ കോര്‍പറേറ്റ് മാധ്യമങ്ങളുടെ സ്വരത്തിലെ പ്രകടമായ ഇടര്‍ച്ച. വരികള്‍ക്കിടയില്‍ വായിക്കാതെ തന്നെ ഇവരുടെ റിപ്പോര്‍ട്ടുകളിലും വിശകലനങ്ങളില്‍നിന്നും മമത ബാനര്‍ജിയ്ക്കനുകൂലമായ ‘പരിവര്‍ത്തന’തരംഗമൊന്നും സംസ്ഥാനത്ത് ഇല്ലെന്ന് മനസിലാക്കാന്‍ പ്രയാസമില്ല.

പുകമറ പതുക്കെ നീങ്ങുകയാണ്. ആര്‍ക്കും തമസ്കരിക്കാന്‍ കഴിയാത്തവണ്ണം ആവേശകരമാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബംഗാളിലെ മനോരമയെന്ന് പറയാവുന്ന ആനന്ദ്ബസാര്‍ പത്രികയ്ക്കുപോലും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് വിവിധ നിയോജകമണ്ഡലങ്ങളില്‍നിന്ന് ലഭിക്കുന്ന സ്വീകരണങ്ങളുടെ മാറ്റ് കുറയ്ക്കാനാവുന്നില്ല. നന്ദിഗ്രാമിനും സിംഗൂരിനും ശേഷം സമസ്ത സിപിഐ എം വിരുദ്ധരും സംസ്ഥാനത്തെ ഒന്നാം നമ്പര്‍ വില്ലനായി അവതരിപ്പിച്ചുപോന്ന അതേ ബുദ്ധദേവിനെ കാണാനും കേള്‍ക്കാനുമാണ് ജനങ്ങള്‍ കൂടുന്നത്. ഇവര്‍ ഏതെങ്കിലും താരപരിവേഷത്തില്‍ ആകൃഷ്ടരായാണ് എത്തുന്നതെന്ന് ആരും ആരോപിക്കാന്‍ വഴിയില്ല. മമതയുടേതുപോലെ ചുറ്റുമുള്ള മണ്ഡലങ്ങളില്‍നിന്ന് വന്നടിയുന്ന സ്ഥിരം വീരാരാധക സംഘമല്ല ബുദ്ധദേവിന്റെ ഗൌരവമാര്‍ന്ന പ്രസംഗം കേള്‍ക്കാനെത്തുന്നത്.

ബുദ്ധദേവ് കഴിഞ്ഞാല്‍ ഇടതുപക്ഷ പ്രചാരണരംഗത്തെ ഏറ്റവും വലിയ ആകര്‍ഷണകേന്ദ്രങ്ങള്‍ വ്യവസായമന്ത്രി നിരുപംസെന്നും ഭവന നിര്‍മാണമന്ത്രി ഗൌതംദേവുമാണ്. ഇതും ഒരു തരത്തില്‍ ശ്രദ്ധേയമാണ്. സിപിഐ എം വിരുദ്ധരുടെ കറുത്ത പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള വില്ലന്മാരാണിവര്‍. ഇതു കാണിക്കുന്നത് ബംഗാളിലെ തെരഞ്ഞെടുപ്പിലെ താരം സാധാരണക്കാരുടെ അഭിമാന പ്രതീകമായ പാര്‍ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്നാണ്.

"ദുഖേ ജീബന്‍ ജീര്‍ണോ തായ് ബന്‍ദെചി ബാന്‍ചതെ നിയോചി പ്രതീക ചിഹ്നോഭായ് താരാ ഹാതുരി കാസ്കാതെ താരാ, ഹാതുരി, കാസ്കാതെ''.....
നക്ഷത്രം, അരിവാള്‍, ചുറ്റിക. ബംഗാളിനെ എന്നും ത്രസിപ്പിച്ചിട്ടുള്ള ഈ തെരഞ്ഞെടുപ്പ് സമര മന്ത്രം നന്ദിഗ്രാം വെടിവയ്പും സിംഗൂര്‍ തിരിച്ചടിയും മാവോയിസ്റ് ഭീകരതയും സൃഷ്ടിച്ച ഓളം മറികടന്ന് വീണ്ടും ബംഗാളില്‍ മുഴങ്ങുകയാണ്.

ഇത്തവണത്തെ ബംഗാളിലെ ഇടതുപക്ഷപ്രതിരോധത്തിന് മുമ്പില്ലാത്ത ദേശീയ പ്രാധാന്യമുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരിട്ട് താല്‍പ്പര്യമുള്ള തെരഞ്ഞെടുപ്പാണിത്. ഇന്ത്യയെ പൂര്‍ണമായും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരണമെങ്കില്‍ ആഗോള മൂലധന ശക്തികള്‍ക്ക് ബംഗാളില്‍ മമത ജയിച്ചേ മതിയാവൂ. കാരണം എല്ലാ പരിമിതികള്‍ക്കും ഞെരുക്കങ്ങള്‍ക്കുമിടയില്‍ ഈ പ്രാകൃത മൂലധന സഞ്ചിത ശക്തിക്കെതിരെ സാമൂഹ്യ സുരക്ഷയിലും സമത്വാധിഷ്ഠിതമായ മാനവിക വികസനത്തിലുമൂന്നിയ ഏക ബദല്‍ശക്തിയാണ് ഇന്ത്യയിലെ ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ ചെറിയ തുരുത്തുകള്‍പോലും സാമ്രാജ്യത്വത്തിന് വെല്ലുവിളിയാണ്. മാത്രമല്ല, ഇത്തരം ബദല്‍ശക്തികള്‍ അധികാരത്തില്‍ എത്തുന്നത് സ്വതന്ത്രമായ രഹസ്യവോട്ടെടുപ്പിലൂടെയാണെന്നുള്ളത് ജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാര്‍ ചമയുന്ന സാമ്രാജ്യത്വ ശക്തികളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നു. ബംഗാളിലെ ജനങ്ങള്‍ സ്വമനസ്സാലെ സിപിഐ എമ്മിനെ വീണ്ടും വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നത് ആഗോള മുതലാളിത്തത്തിന് താങ്ങാവുന്നതിലേറെയാണ്. സോഷ്യലിസ്റ് ചേരിയുടെ തകര്‍ച്ചയ്ക്കു ശേഷവും ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരം കൈയാളുന്ന സിപിഐ എമ്മിനെപ്പോലൊരു ബഹുജന വിപ്ളവ പാര്‍ടി അവര്‍ക്ക് ചതുര്‍ഥിയായില്ലെങ്കിലേ അത്ഭുതമുള്ളൂ.

വിക്കിലീക്സ് അടുത്തിടെ പുറത്തുകൊണ്ടുവന്നത് സാമ്രാജ്യത്വ ഗൂഢാലോചനയല്ല. പരസ്യമായ അട്ടിമറി പദ്ധതിയാണ്. അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡിന് മമതയോട് തോന്നിയ അടുപ്പത്തിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ് തൃണമൂലിന്റെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടികയും ആ പാര്‍ടി നയിക്കുന്ന മാരിവില്‍ മഹാസഖ്യത്തിന്റെ വിജയത്തിനായി ബംഗാളിലേക്ക് ഒഴുകിയെത്തുന്ന കള്ളപ്പണവും. ഇന്ത്യയിലെ കുത്തകമുതലാളിമാരുടെ കേന്ദ്രസംഘടനയായ ഫിക്കിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അമിത് മിത്ര മുതല്‍ മുന്‍ ചീഫ് സെക്രട്ടറി മനീഷ് ഗുപ്ത വരെയുള്ള അമേരിക്കന്‍ ലോബീയിസ്റുകളുടെ ഒരു നീണ്ട നിരയാണ് മമതയുടെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടിക. ഇടതുപക്ഷം ബംഗാളില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയെ കാത്തിരിക്കുന്ന വന്‍ അപകടത്തിലേക്കാണ് ഈ നിര വിരല്‍ ചൂണ്ടുന്നത്.

ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ മറ്റൊരു രാഷ്ട്രീയ പ്രാധാന്യം ദേശീയ ഭരണകക്ഷിയായ കോണ്‍ഗ്രസ് അതിന്റെ അധഃപതനത്തിന്റെയും ശിഥിലീകരണത്തിന്റെയും നെല്ലിപ്പലകയിലെത്തിനില്‍ക്കുന്നുവെന്നതാണ്. നേരിട്ടുള്ള അമേരിക്കന്‍ ഇടപെടലിനോടൊപ്പം വായിക്കേണ്ട, ബംഗാളിനുപുറത്തും വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ രാഷ്ട്രീയ അപചയം. മമത കൊടുത്ത തുച്ഛം സീറ്റുകള്‍ വാങ്ങി തൃപ്തിപ്പെട്ടു എന്നതിനും ആഥിര്‍ചൌധരിയെയും ദീപാ മുന്‍ഷിയെയുംപോലുള്ള പാര്‍ടി പ്രമുഖര്‍തന്നെ വിമത പടനീക്കം നയിക്കുന്നു എന്നതിനപ്പുറമുള്ള കീഴടങ്ങലുകളാണ് കോണ്‍ഗ്രസിനെയും അതോടൊപ്പം രാഷ്ട്രത്തെയും ഒരു ആത്മഹത്യാമുനമ്പില്‍ കൊണ്ടെത്തിച്ചിട്ടുള്ളത്.

സീറ്റു തര്‍ക്കവും വിമതശല്യവും ബംഗാള്‍ കോണ്‍ഗ്രസില്‍ പുത്തരിയല്ല. എന്നാല്‍, മമത വഴി കോണ്‍ഗ്രസ് ഇത്തവണ എത്തിച്ചേര്‍ന്നിട്ടുള്ള ദേശവിരുദ്ധമായ തെരഞ്ഞെടുപ്പ് ബന്ധങ്ങളാണ് എല്ലാ ദേശസ്നേഹികളെയും അലട്ടുന്ന പുതിയ പ്രതിഭാസം. മന്‍മോഹന്‍സിങ് തന്റെ ബംഗാള്‍ പര്യടനത്തിനിടയ്ക്ക് മാവോയിസ്റുകളെക്കുറിച്ച് കമാ എന്നൊരക്ഷരം ഉരിയാടിയില്ല. കാസര്‍കോട്ടുവന്ന് എന്‍ഡോസള്‍ഫാന്‍ വിപത്തിനെപ്പറ്റി നേരിട്ട് പഠിക്കുമെന്ന് മലയാളിയെ സമാശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി ഇതിനകം നിരപരാധികളായ നൂറുകണക്കിന് ബംഗാളികളുടെ ജീവനെടുത്ത കിഷന്‍ജിയുടെ മാവോയിസ്റ് അക്രമസേനയെക്കുറിച്ച് വംഗദേശത്തുവച്ച് വായ് തുറന്നില്ലെന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ അമേരിക്കന്‍ പക്ഷപാതികളായ അനുചരവൃന്ദവും അദ്ദേഹത്തിന്റെ പാര്‍ടിയെയും രാഷ്ട്രത്തെയും എവിടേക്കാണ് നയിക്കുന്നതെന്ന് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഡാര്‍ജിലിങ് ജില്ലയിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ട് പോയത് ബിജെപിയും മമതയും സംയുക്തമായി പിന്തുണച്ച സായുധ വിഘടനവാദികളായ ഗൂര്‍ഖ ജനമുക്തിമോര്‍ച്ചയുടെ സ്ഥാനാര്‍ഥികള്‍ക്കാണ്. ദേശീയ പരമാധികാരത്തിന്റെയും ദേശ സുരക്ഷയുടെയും വംശീയ ഐക്യത്തിന്റെയും സംരക്ഷകരാകാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് എത്ര നഗ്നമായാണ് അവരുടെ പരിപാവനമായ ചുമതല കൈയൊഴിയുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബംഗാള്‍. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ അന്ത്യം സ്വപ്നം കാണുന്ന ചെന്നിത്തലമാര്‍ അവിടെ മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് തിരിച്ചറിയുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും. അതാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് തരുന്ന സമ്മിശ്രമായ സന്ദേശം.


*****


എൻ മാധവൻ കുട്ടി, കടപ്പാട് :ദേശാഭിമാനി

Thursday, April 28, 2011

സിഐടിയു മെയ്ദിന മാനിഫെസ്റ്റോ: കരുത്തന്‍ പോരാട്ടമുയരട്ടെ

ഈ മഹത്തായ ദിനത്തില്‍ സിഐടിയു വര്‍ഗസമരത്തോടുള്ള അതിന്റെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ്. അതോടൊപ്പം എല്ലാതരത്തിലുമുള്ള ചൂഷണങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും മാനവരാശിയുടെ സമ്പൂര്‍ണ വിമോചനത്തിനും വേണ്ടി സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നു. നവഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കെതിരെ പോരടിക്കുന്ന കര്‍ഷകത്തൊഴിലാളികളോടും പാവപ്പെട്ടവരും ഇടത്തരക്കാരുമായ കര്‍ഷകരോടും സിഐടിയു ഗാഢമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകത്തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും സംയുക്താഭിമുഖ്യത്തില്‍ നവ ഉദാരവല്‍ക്കരണത്തിനെതിരെ അതിശക്തമായ പോരാട്ടങ്ങള്‍ക്ക് വരുംനാളുകള്‍ സാക്ഷ്യം വഹിക്കണമെന്നും സിഐടിയു അഭിലഷിക്കുന്നു. മുതലാളിത്തക്രമത്തിന്റെ പ്രതിസന്ധി ലോകത്തെ കാര്‍ന്നുതിന്നുമ്പോള്‍, വിപ്ലവത്തിന്റെ നേട്ടങ്ങളെ നെഞ്ചോടുചേര്‍ത്തുപിടിക്കാന്‍, ജനങ്ങളുടെ ജീവിതനിലവാരത്തെയും അവരുടെ അവകാശങ്ങളെയും കാത്തുസംരക്ഷിക്കാന്‍, സോഷ്യലിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍, അതിന്റെ അജയ്യതയെ സംരക്ഷിക്കാന്‍ അക്ഷീണം പോരടിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ക്കും അവിടത്തെ തൊഴിലാളി വര്‍ഗത്തിനും ഊഷ്മളമായ അഭിവാദ്യം നേരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ഉപരോധത്തെയും അട്ടിമറി ശ്രമങ്ങളെയും ധീരമായി പ്രതിരോധിച്ച് സോഷ്യലിസ്റ്റ് ക്യൂബ നേടിയ വിജയങ്ങളിലും നേട്ടങ്ങളിലും സിഐടിയു ആഹ്ലാദം പങ്കുവയ്ക്കുന്നു.

അറബ് ലോകത്ത് അലയടിച്ചുയരുന്ന ജനാധിപത്യത്തോടുള്ള കൂറിനെയും ഏകാധിപത്യവിരുദ്ധതയെയും സ്വാഗതംചെയ്യുന്നു. ടുണീഷ്യയിലാണ് ജനാധിപത്യ പ്രക്ഷോഭം ആദ്യം അലയടിച്ചുതുടങ്ങിയത്. ജനകീയപ്രക്ഷോഭം പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ഈജിപ്തിലെ ഏകാധിപതി ഹോസ്നി മുബാറക്കിന് സ്ഥാനമൊഴിയേണ്ടിവന്നു. ബഹ്റൈന്‍, ലിബിയ, യെമന്‍, ഒമാന്‍, ജോര്‍ദാന്‍, മൊറോക്കോ, തുര്‍ക്കി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജനകീയ പ്രക്ഷോഭം പടര്‍ന്നു. ഈ രാജ്യങ്ങളില്‍ പലയിടത്തും കൂടുതല്‍ ജനാധിപത്യപരമായ ഒരു ഭരണക്രമത്തിലുള്ള സാധ്യത തുറന്നുകിട്ടി. ഈ രാജ്യങ്ങളില്‍ പലയിടത്തും ഏകാധിപത്യത്തിനെതിരായ ബഹുജനപ്രക്ഷോഭങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന് നേതൃപരമായ പങ്കുവഹിക്കാനായി. ഇതിനെ സിഐടിയു അഭിമാനത്തോടെയാണ് വീക്ഷിക്കുന്നത്.

സാമ്രാജ്യത്വ ഗൂഢപദ്ധതികള്‍ക്കെതിരെ

അമേരിക്കയാല്‍ നയിക്കപ്പെടുന്ന സാമ്രാജ്യത്വശക്തികളുടെ അക്രമോത്സുകമായ അധീശത്വ ഗൂഢപദ്ധതികള്‍ക്കെതിരെ ജാഗരൂകരാകാനും അത്തരം പദ്ധതികളെ അപലപിക്കാനും സിഐടിയു ആഹ്വാനംചെയ്യുന്നു. അതോടൊപ്പം സാമ്രാജ്യത്വ പദ്ധതികളെ സംബന്ധിച്ചുള്ള ആഴമേറിയ അങ്കലാപ്പും പങ്കുവയ്ക്കുന്നു. അമേരിക്കയുടെയും മറ്റ് യൂറോപ്യന്‍ മുന്നണികളുടെയും സഹായത്തോടെ ഇസ്രയേല്‍ ഭരണകൂടം കൊന്നൊടുക്കുന്ന പാലസ്തീനിലെ ജനങ്ങളോടും അവരുടെ പോരാട്ടങ്ങളോടും ഐക്യദാര്‍ഢ്യം വീണ്ടും ഉറപ്പിക്കുന്നു. ഇറാനെയും സിറിയയെയും ഉത്തരകൊറിയയെയും ആക്രമിക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢപദ്ധതികളെ അപലപിക്കുന്നു.

മുതലാളിത്തക്രമം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കൂട്ടത്തോടെയുള്ള തൊഴില്‍നഷ്ടങ്ങളും അടച്ചുപൂട്ടലുകളും പിരിച്ചുവിടലുകളും വേതനം വെട്ടിക്കുറയ്ക്കലും പണിയെടുക്കുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളെ പിച്ചിച്ചീന്തുന്നു. പണിയെടുക്കുന്ന ജനസമൂഹത്തിന്റെ അവകാശങ്ങള്‍ കടപുഴക്കി എറിയപ്പെടുന്നു. ഇതിനെതിരെ ലോകവ്യാപകമായി അലയടിച്ചുയരുന്ന പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും നടുവിലാണ് ഈ മെയ്ദിനം ആചരിക്കുന്നത്.

സ്വന്തം ജീവിതത്തെയും തൊഴിലിനെയും കൊള്ളയടിക്കുന്നതിനെതിരെ തൊഴിലാളികള്‍ ഒന്നടങ്കം സമരങ്ങളില്‍ അണിനിരന്നു. കഴിഞ്ഞ മെയ്ദിനം മുതലുള്ള കാലഘട്ടം, യൂറോപ്പ് ആകമാനവും അമേരിക്കയും പണിയെടുക്കുന്ന മനുഷ്യരുടെയും തൊഴിലാളികളുടെയും സമരോത്സുകമായ പോരാട്ടങ്ങള്‍ക്ക് വേദിയായി. വിലക്കയറ്റം, തൊഴിലില്ലായ്മ, വേതനം വെട്ടിക്കുറയ്ക്കല്‍, സാമൂഹ്യ സുരക്ഷിതത്വമില്ലായ്മ എന്നിവയ്ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. ലോകം മുഴുവന്‍ ആഞ്ഞടിക്കുന്ന തൊഴിലെടുക്കുന്ന മനുഷ്യരുടെ പ്രക്ഷോഭ സമരങ്ങളില്‍നിന്ന് സിഐടിയു ഊര്‍ജവും ആവേശവും ഉള്‍ക്കൊള്ളുന്നു. അതോടൊപ്പം പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ധനമൂലധനത്തിന്റെ പ്രവാഹത്തിലൂന്നിയ നവഉദാരവല്‍ക്കരണ സാമ്രാജ്യത്വ ഭരണക്രമത്തിന്റെ അനിവാര്യമായ പതനത്തെയാണ് ലോകത്താകമാനം പടര്‍ന്നുപിടിച്ച ആഗോളസാമ്പത്തിക പ്രതിസന്ധി വെളിവാക്കുന്നത്. ലോകമുതലാളിത്തക്രമത്തിന്റെ അങ്ങേയറ്റത്തെ ദൗര്‍ബല്യത്തെയും ശേഷിക്കുറവിനെയുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മുതലാളിത്തത്തിന്റെ വ്യാജ പ്രവര്‍ത്തനക്രമത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്നും ആക്രമത്തിനെതിരെയുള്ള ഉശിരന്‍ പോരാട്ടങ്ങള്‍ തുടരുമെന്നുമുള്ള നിലപാട് ഈ മെയ്ദിനത്തില്‍ സിഐടിയു വീണ്ടും പുതുക്കുന്നു.

ഇന്ത്യയില്‍

പണിയെടുക്കുന്നവരുടെ നിരന്തര പ്രതിരോധങ്ങളുടെയും തൊഴിലാളിവര്‍ഗം രാജ്യത്ത് സംഘടിപ്പിച്ച പോരാട്ടങ്ങളുടെയും ഇടതുപക്ഷശക്തി പാര്‍ലമെന്റിനകത്തുയര്‍ത്തിയ ശക്തമായ പ്രതിഷേധങ്ങളുടെയും ഫലമായിട്ടാണ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ ഭരണവര്‍ഗത്തിന് കഴിയാതെപോയത്. അതുകൊണ്ടാണ് പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തെ ഭാഗികമായിട്ടെങ്കിലും പരാജയപ്പെടുത്താനും, ലോകസാമ്പത്തിക പ്രതിസന്ധിയുടെ അനിവാര്യമായ തകര്‍ച്ചയില്‍നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറച്ചെങ്കിലും രക്ഷിച്ചെടുക്കാനുമായത്. ഈ പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്നതില്‍ സിഐടിയുവിന് അഭിമാനമുണ്ട്.

ടെലികോം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്- അഴിമതിയുടെ ഒരു കൂമ്പാരംതന്നെ ഇക്കാലയളവില്‍ പുറത്തുവരികയുണ്ടായി. വിദേശ ബാങ്കുകളിലേക്ക് കള്ളപ്പണത്തിന്റെ ഭീമാകാരമായ ഒഴുക്കും കേന്ദ്രീകരണവും നടന്നതും ഇക്കാലയളവില്‍ത്തന്നെയാണ്. ഭരണരംഗത്തെ ക്രിമിനല്‍വല്‍ക്കരണത്തെയാണ് ഇതൊക്കെ വെളിപ്പെടുത്തുന്നത്.
ജനത്തിന്റെമേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ ആഹാരം, രാസവളങ്ങള്‍, ഇന്ധനങ്ങള്‍ എന്നിവയ്ക്കുള്ള സബ്സിഡികള്‍ നിരന്തരം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. എല്ലാതരത്തിലുള്ള അവശ്യവസ്തുക്കളുടെയും ഇന്ധനങ്ങള്‍, രാസവളങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ ചരക്കുകളുടെയും വിലകള്‍ നിരന്തരം ആഗോളനിലവാരത്തിലും കവിഞ്ഞ് ഉയരുന്നു. ജനസാമാന്യത്തിന് മനുഷ്യരായി ജീവിക്കാന്‍ ആവശ്യമായ വരുമാനംപോലും തൊഴിലിടങ്ങളില്‍നിന്ന് ലഭിക്കുന്നില്ല. എല്ലാ അടിസ്ഥാന തൊഴില്‍നിയമങ്ങളും തൊഴിലുടമകള്‍ കാറ്റില്‍ പറത്തുകയാണ്. മിക്കയിടങ്ങളിലും ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനോ പ്രവര്‍ത്തിക്കാനോ അനുവദിക്കുന്നില്ല. ജനദ്രോഹനയങ്ങള്‍ക്കെതിരെയും രാജ്യ-വിരുദ്ധ നയങ്ങള്‍ക്കെതിരെയും ജനങ്ങള്‍ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ പാടില്ലെന്നതാണ് ഇതിന്റെ ലക്ഷ്യം.

തൊഴില്‍നിയമങ്ങളെ തൊഴിലുടമകള്‍ക്ക് അനുയോജ്യമായ തരത്തില്‍ പൊളിച്ചെഴുതാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുകയാണ്. അതിലൂടെ എല്ലാതരത്തിലുള്ള തൊഴില്‍ നിയമലംഘനങ്ങള്‍ക്കും തൊഴിലുടമയ്ക്ക് സാധൂകരണം കൈവരും. പെന്‍ഷന്‍ സംവിധാനം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുകയാണ്. പെന്‍ഷന്‍ ഫണ്ടുകള്‍ ഊഹക്കച്ചവടക്കാര്‍ക്ക് ചൂതാട്ടത്തിന് എറിഞ്ഞുകൊടുക്കുകയാണ് ലക്ഷ്യം. ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനായി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യനിര ഉയര്‍ത്തിക്കൊണ്ടുവരികയെന്ന പരിശ്രമത്തെ കൂടുതല്‍ ശക്തമാക്കാന്‍ സിഐടിയു ഈ മെയ്ദിനത്തില്‍ പ്രതിജ്ഞചെയ്യുന്നു.

പാര്‍ലമെന്റില്‍ രാഷ്ട്രീയബലാബലത്തില്‍ വലതുപക്ഷത്തിനാണ് മേല്‍ക്കൈയെങ്കിലും, പാര്‍ലമെന്റിന് പുറത്തുള്ള സംഭവവികാസങ്ങള്‍ വ്യത്യസ്തമാണ്. കൊടിയടയാളങ്ങള്‍ നോക്കാതെ എല്ലാ ട്രേഡ് യൂണിയനുകളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ അണിനിരക്കുന്നു. വിലക്കയറ്റത്തിനെതിരെയും തൊഴില്‍നിയമങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ കരാര്‍വല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനെതിരെയും ഉശിരോടെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തി. 3 ലക്ഷം കല്‍ക്കരി തൊഴിലാളികള്‍ കഴിഞ്ഞവര്‍ഷം മെയ് 5ന് സിഐടിയുവിന്റെ നേതൃത്വത്തില്‍ വിദേശ നിക്ഷേപത്തിനെതിരെ പണിമുടക്ക് നടത്തി. ബാങ്ക് മേഖലയിലെയും ടെലികോം മേഖലയിലെയും തൊഴിലാളികള്‍ നിയന്ത്രണരാഹിത്യത്തിനെതിരെ യോജിച്ച് പണിമുടക്കി. 2011 സെപ്തംബര്‍ 7ന് രാജ്യവ്യാപകമായി നടന്ന സംയുക്ത പണിമുടക്കില്‍ 10 കോടിയിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. 2011 ഫെബ്രുവരി 23ന് അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ട്രേഡ് യൂണിയനുകളുടെ ഐക്യം അടിത്തട്ടുകളിലേക്ക് വ്യാപിപ്പിക്കാനും തൊഴിലെടുക്കുന്ന മനുഷ്യരുടെ സമരോത്സുകമായ സംയുക്ത പ്രക്ഷോഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും അതുവഴി ജനദ്രോഹ, സാമ്രാജ്യത്വ അനുകൂല ഭരണവര്‍ഗത്തെ തകര്‍ത്തെറിയാനും ഈ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗത്തോട് സിഐടിയു ആഹ്വാനംചെയ്യുന്നു.
ആക്രമണങ്ങളെ പരാജയപ്പെടുത്തുക

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളത്തിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പു നടക്കുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ മെയ്ദിനാചരണം. രണ്ട് സംസ്ഥാനങ്ങളിലും നവ ഉദാരവല്‍ക്കരണ നയങ്ങളും അതിനെ ചെറുക്കുന്ന ജനപക്ഷ നിലപാടുകളും തമ്മിലാണ് പോരാട്ടം. രാജ്യത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഇടതുപക്ഷ പുരോഗമന ശക്തികളുടെ വിജയത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കേണ്ടതുണ്ട്. കാരണം ഉദാത്തമായൊരു ജീവിതത്തെക്കുറിച്ചും വിശാലമായ അവകാശങ്ങളെക്കുറിച്ചുമുള്ള തൊഴിലാളിവര്‍ഗത്തിന്റെ സ്വപ്നങ്ങളുടെ പ്രതിഫലനമാണ് ഇടതുപക്ഷ ശക്തികള്‍.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു നേരെ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ അഴിച്ചുവിട്ടിരിക്കുന്ന എല്ലാതരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനും തൊഴിലാളിവര്‍ഗത്തോട് ഈ മെയ്ദിനത്തില്‍ സിഐടിയു ആഹ്വാനംചെയ്യുകയാണ്.

പശ്ചിമബംഗാളിലെ ജനങ്ങള്‍ സ്വന്തം ജീവിതങ്ങളെ ബലിയര്‍പ്പിച്ചാണ് പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ പോരടിക്കുന്നത്. കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളുടെ ഹീനമായ നുണപ്രചാരണങ്ങളെ ധീരമായി ചെറുക്കുന്നു. അധ്വാനിക്കുന്ന മനുഷ്യരുടെ ശത്രുവിനെതിരെയാണ് അവര്‍ പോരടിക്കുന്നത്. ആ ശത്രു ജനാധിപത്യത്തിന്റെ ശത്രുവാണ്; ജനങ്ങളുടെ ശാക്തീകരണത്തിന്റെ ശത്രുവാണ്; അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും കള്ള പ്രചാരവേലകളെയും തുറന്നുകാട്ടേണ്ടതും ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതും മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളിവര്‍ഗത്തിന്റെ കൂടി കടമയാണ്. കേരളത്തിലെയും
പശ്ചിമബംഗാളിലെയും സഖാക്കള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കും പ്രചാരവേലകള്‍ക്കും വിധേയമാകുമ്പോള്‍, അതിനെ ജീവന്‍കൊടുത്ത് പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് മെയ്ദിനത്തിന്റെ ഈ അവസരത്തില്‍ സിഐടിയു അപേക്ഷിക്കുകയാണ്. കേരളത്തിലെയും പശ്ചിമബംഗാളിലെയും സഖാക്കളും പ്രസ്ഥാവുമാണ് തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്കായി എന്നും മുന്നില്‍നിന്നിട്ടുള്ളത്. അവരാണ് മുതലാളിത്ത ലോകക്രമത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ നേതൃനിരയില്‍ നിന്നുകൊണ്ട് പോരടിച്ചുകൊണ്ടിരിക്കുന്നത്.


2011 ലെ മെയ്ദിന അഭ്യര്‍ഥന

സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കെതിരെയും നവഉദാരവല്‍ക്കരണ തിട്ടൂരങ്ങള്‍ക്കെതിരെയും സ്വന്തം ജീവിതവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് പോരാടുന്ന ലോകത്തെ മുഴുവന്‍ തൊഴിലാളിവര്‍ഗത്തോടുമുള്ള പ്രതിബദ്ധതയും ഐക്യദാര്‍ഢ്യവും ഈ മെയ്ദിനത്തില്‍ സിഐടിയു വീണ്ടും ഉറപ്പിക്കുന്നു.

വലതുപക്ഷ പ്രതിവിപ്ളവകാരികള്‍ക്കെതിരെയും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും പൊരുതുന്ന ഇടതുപക്ഷശക്തികള്‍ക്ക് സിഐടിയു ശക്തമായ പിന്തുണ വീണ്ടും അറിയിക്കുന്നു. പശ്ചിമബംഗാള്‍, കേരളം, ആസാം, തമിഴ്നാട് എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള സിഐടിയുവിന്റെ ആഹ്വാനം ഈ പോരാട്ടത്തിന്റെ അവിഭാജ്യഘടകമാണ്.

2011 ലെ മെയ്ദിന അഭ്യര്‍ഥന

കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണവര്‍ഗത്തിന്റെ ക്രൂരമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ചെറുക്കുന്നതിനുംവേണ്ടി തൊഴിലെടുക്കുന്ന മനുഷ്യരുടെ വര്‍ഗാടിസ്ഥാനത്തിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പരം ഐക്യദാര്‍ഢ്യം കെട്ടിപ്പടുക്കുന്നതിനും സിഐടിയു ഈ രാജ്യത്തെ തൊഴിലെടുക്കുന്ന മനുഷ്യരോട് അഭ്യര്‍ഥിക്കുന്നു.

ഐക്യത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറേണ്ടതുണ്ട്. മെയ്ദിനത്തിന്റെ സന്ദേശവും ഇതുതന്നെയാണ്.

വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എല്ലാ തരത്തിലുള്ള പിന്തിരിപ്പന്‍ ശക്തികള്‍ക്കും എതിരെ ജാഗരൂകരായിരിക്കുവാനും പോരടിക്കുവാനും ഈ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗത്തോട് സിഐടിയു ആഹ്വാനംചെയ്യുന്നു.

അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളില്‍ ജനങ്ങളും തൊഴിലാളിവര്‍ഗവും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും സമരപോരാട്ടങ്ങളെ പുതിയ ഇടങ്ങളിലേക്കും തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനും ഈ മെയ്ദിനത്തില്‍ സിഐടിയു തൊഴിലാളിവര്‍ഗത്തോടു ആഹ്വാനം ചെയ്യുന്നു.

തൊഴിലാളിവര്‍ഗത്തിന്റെ അന്താരാഷ്ട്രതലത്തിലുള്ള ഐക്യദാര്‍ഢ്യം നീണാള്‍ നിലനില്‍ക്കട്ടെ.

മുതലാളിത്തവും സാമ്രാജ്യത്വവും തകര്‍ന്നടിയട്ടെ.

നവഉദാരവല്‍ക്കരണ- സാമ്രാജ്യത്വ ആഗോളവല്‍ക്കരണം തകര്‍ന്നടിയട്ടെ.

സോഷ്യലിസം വിജയിക്കട്ടെ.


*****

സി ഐ ടി യു മെയ് ദിന മാനിഫെസ്‌റ്റോയിൽ നിന്ന്, കടപ്പാട് :ദേശാഭിമാനി

Wednesday, April 27, 2011

പത്രാധിപര്‍ക്ക് എന്തും ആകാമെന്നോ?

സമകാലിക മലയാളം വാരികയുടെ ഏപ്രില്‍ 22 ലക്കത്തില്‍ എസ് ജയചന്ദ്രന്‍നായര്‍ പേര് വച്ചെഴുതിയ മുഖപ്രസംഗം ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ കുറിപ്പ്. 'മുഖ്യമന്ത്രി അറിയാന്‍' എന്ന മുഖപ്രസംഗത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി കുത്തക മാധ്യമങ്ങളും വലതുപക്ഷ ശക്തികളും ആസൂത്രണംചെയ്ത് നടപ്പാക്കിയ ഉപജാപങ്ങളും അപവാദ പ്രചാരണങ്ങളും പുറത്തായതിലുള്ള വെറിയും ബേജാറുമാണ്.

ഉന്നത ബുദ്ധിജീവി ജാടയില്‍ പൊതിഞ്ഞ് ജയചന്ദ്രന്‍നായര്‍ വിളിച്ചുപറയുന്ന അധിക്ഷേപങ്ങളും ആരോപണങ്ങളും അദ്ദേഹത്തെ ബാധിച്ച സ്ഥലജലവിഭ്രാന്തിയുടെ ഫലമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. ഒരു പ്രസിദ്ധീകരണമെന്ന നിലയില്‍ മലയാളം വാരികയുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കിയേക്കാവുന്ന അപരാധം കോഴിക്കോട്ട് നടന്നെന്ന പ്രതീതി സൃഷ്ടിക്കാനാണ് ജയചന്ദ്രന്‍ നായര്‍ ശ്രമിക്കുന്നത്. പരമപ്രധാനമായ പത്രസ്വാതന്ത്ര്യത്തെ ധ്വംസിക്കുന്ന നാടകത്തിന് ഈ ലേഖകനും മന്ത്രി എളമരം കരീമുമെല്ലാം ഗൂഢാലോചന നടത്തുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

സ്ഥാനാര്‍ഥിയെ വ്യക്തിഹത്യചെയ്യുന്ന രീതിയില്‍ ചില പ്രസിദ്ധീകരണങ്ങള്‍ യുഡിഎഫുകാര്‍ ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുന്നത് എങ്ങനെയാണ് മാധ്യമസ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നാക്രമണമാകുന്നത്. കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പിലും മഹാരാഷ്ട്രാനിയമസഭാതെരഞ്ഞെടുപ്പിലും പ്രകടമായ പെയ്ഡ് ന്യൂസ് പ്രവണതകള്‍ കേരളത്തിലും തലപൊക്കുന്നുണ്ടെന്ന് പത്രസമ്മേളനം നടത്തി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത് എങ്ങനെയാണ് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാവുന്നത്. കോര്‍പറേറ്റ് ലോബി ഇലക്ഷന്‍ രംഗത്ത് ഇടപെടുന്നതിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നത് ഒരാഭാസ നാടകമായി’ ജയചന്ദ്രന്‍നായര്‍ക്ക് തോന്നിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അത് അദ്ദേഹം വിശദമാക്കേണ്ട കാര്യവുമാണ്.

ഇടതുപക്ഷം അപചയ വിധേയമാണെന്ന് പ്രചരിപ്പിച്ച് യുഡിഎഫിനുവേണ്ടി സൈദ്ധാന്തിക കസര്‍ത്തുകള്‍ നടത്തുന്ന കൂലിയെഴുത്തുകാരെവച്ച് സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും ദുര്‍ബലപ്പെടുത്താമെന്നാണ് പല കോര്‍പറേറ്റ് മുതലാളിമാരും വ്യാമോഹിക്കുന്നത്. മലയാളം വാരിക അക്കൂട്ടത്തിലുള്ളതാണല്ലോ. ഇലിയാസ് കനേറ്റിയെ ഉദ്ധരിച്ച്, അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ പൈശാചികത്വം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന വിചിത്ര പ്രതിഭാസത്തിന്റെ പ്രതീകമായി ഈ ലേഖകനെ അവതരിപ്പിക്കുന്ന ജയചന്ദ്രന്‍നായര്‍ സ്വന്തം ജാള്യം മറച്ചുവയ്ക്കാന്‍ നടത്തുന്ന ധൈഷണിക നാട്യം ചിരിയുയര്‍ത്തുന്നതാണ്. അധികാര ധാര്‍ഷ്ട്യം എന്നെപ്പോലുള്ളവരുടെ സമനില തെറ്റിച്ചിട്ട് കാലമേറെയായി എന്നൊക്കെ തട്ടിവിടാന്‍ ജയചന്ദ്രന്‍നായരെ പ്രകോപിപ്പിച്ചതെന്താണ്? ഒരു ഉപജാപകന്റെ കൌശലത്തോടെ വാരിക യുഡിഎഫിനു വേണ്ടി നടത്തിയ വൃത്തികെട്ട മാധ്യമതന്ത്രങ്ങള്‍ പുറത്തായതോടെ പത്രസ്വാതന്ത്ര്യത്തിനെക്കുറിച്ചുള്ള വാചകമടികളുമായി സ്വന്തം ജാള്യം മറച്ചുപിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. അച്ഛന്‍ പത്തായത്തിലില്ലെന്ന് പറയുന്നവന്റെ കാപട്യമാണ് ഈ മുഖപ്രസംഗം സ്വയം അനാവരണംചെയ്യുന്നത്.

ഏപ്രില്‍ 9ന് കോഴിക്കോട് പ്രസ്ക്ളബ്ബില്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി നടത്തിയ പത്രസമ്മേളനമായിരിക്കാം ജയചന്ദ്രന്‍നായരെ ചൊടിപ്പിച്ചത്. തലേദിവസം എറണാകുളം പ്രസ്ക്ളബ്ബില്‍ നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ യുഡിഎഫിന്റെ ക്വട്ടേഷന്‍ സംഘങ്ങളായി രംഗത്ത് വന്നിരിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കോഴിക്കോട് ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ ഇലക്ഷന്‍ പ്രചാരണരംഗത്തെ സംഭവവികാസങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ വിശദീകരിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, എം എ ബേബി, എളമരം കരീം എന്നിവരുടെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മലയാളം വാരികയുടെ കോപ്പികള്‍ യുഡിഎഫ് വിതരണത്തിനായി സംഘടിപ്പിച്ചതായി തലേദിവസം ദേശാഭിമാനിയില്‍ വാര്‍ത്ത വന്നിരുന്നു. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മലയാളം വാരിക തയ്യാറാക്കിയ ബോംബ്’വിതരണത്തിനെത്തുന്ന വിവരവും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ജില്ലയിലെ പല മണ്ഡലങ്ങളിലും മറ്റ് ചില അശ്ളീല പ്രസിദ്ധീകരണങ്ങള്‍ യുഡിഎഫുകാര്‍ വിതരണത്തിനായി എത്തിച്ചതായും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് വി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി കൊടുക്കുന്നത്. അതിനെത്തുടര്‍ന്നാണ് വാരികക്കെതിരെ കമീഷന്‍ അന്വേഷണ നടപടികള്‍ സ്വീകരിച്ചത്.

സ്ഥലജലഭ്രമം പിടിപെട്ട ജയചന്ദ്രന്‍നായര്‍, സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനാണ് എളമരം കരീമിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റെന്ന് തട്ടിവിട്ടിരിക്കുകയാണ്. സര്‍വ ഉദ്യോഗസ്ഥ സംവിധാനവും ഇലക്ഷന്‍ കമീഷനാല്‍ നിയന്ത്രിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവിലുള്ളപ്പോള്‍ എങ്ങനെയാണ് ഞാനും കരീമും അധികാര ദുര്‍വിനിയോഗം നടത്തിയതെന്ന് ജയചന്ദ്രന്‍നായര്‍ വിശദമാക്കേണ്ടതാണ്. ഇത്തരം യുക്തിരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അന്ധമായ സിപിഐ എം വിരോധംകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്?

കോടികള്‍ ഒഴുക്കിയും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ രംഗത്തിറക്കിയും ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയെത്തന്നെ അട്ടിമറിക്കാനും കോര്‍പറേറ്റ്വല്‍ക്കരിക്കാനുമുള്ള പരീക്ഷണംകൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതിനായി അശോക് തന്‍വറെപ്പോലുള്ള രാഹുല്‍ ബ്രിഗേഡിന്റെ പ്രതിനിധികള്‍ കോഴിക്കോട്ട് തമ്പടിച്ചിരുന്നു. പൊതുമേഖലാ സംരക്ഷണത്തിന് ദേശീയ മാതൃയായിത്തീര്‍ന്ന കേരളത്തിന്റെ വ്യവസായമന്ത്രി മത്സരിക്കുന്ന മണ്ഡലം ഇവരുടെ ടാര്‍ജറ്റായിരുന്നു. നവലിബറലിസത്തിന് എളമരം കരീം അടിപ്പെട്ടുവെന്നെല്ലാം എഴുതിവിടുന്ന ജയചന്ദ്രന്‍നായര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിസ്മയകരമായ ഇച്ഛാശക്തിയോടെ കേരളത്തിന്റെ പൊതുമേഖലാ സംരംഭങ്ങളെ പുനരുജ്ജീവിപ്പിച്ച കരീമിനെതിരെ കോര്‍പറേറ്റ് മുതലാളിമാരും ഇടനിലക്കാരും വ്യക്തിഹത്യാപരമായ ക്യാമ്പയിനുകള്‍ രൂപപ്പെടുത്തിയിരുന്നു. കേരളത്തിന്റെ പ്രകൃതിവിഭവങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കണ്ണുംനട്ടിരിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള മാഫിയാ മൂലധന ശക്തികളും ബേപ്പൂര്‍ മണ്ഡലത്തില്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് എതിരുനിന്ന കരീമിനെതിരെ പണമൊഴുക്കിയിരുന്നു. അപവാദപ്രചാരണങ്ങള്‍ നടത്തിയിരുന്നു. യുഡിഎഫിന്റെയും ചില വിപ്ളവവായാടികളുടെയും അപവാദ പ്രചാരണങ്ങള്‍ തികഞ്ഞ അവജ്ഞയോടെ ബേപ്പൂരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന സത്യം മെയ് 13ന് കോര്‍പറേറ്റ് പത്രാധിപന്‍മാര്‍ക്ക് ബോധ്യമാവും.

പത്രസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുംകുറിച്ച് വാചകമടിക്കുന്ന നായര്‍ അടിയന്തരാവസ്ഥയില്‍ എന്തുചെയ്യുകയായിരുന്നുവെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. ഇന്ദിരാഫാസിസത്തിന്റെ കാലത്ത് ശ്രീ നായര്‍ മറ്റൊരു വാരികയുടെ പത്രാധിപരായിരുന്നല്ലോ. ഞങ്ങളെപ്പോലുള്ളവര്‍ കരുണാകരന്റെ ചാരവലയത്തിലും കക്കയംപോലുള്ള കോസന്‍ട്രേഷന്‍ ക്യാമ്പുകളിലും ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടപ്പോള്‍ മൌനം വിദ്വാന് ഭൂഷണമെന്ന് ചിന്തിച്ച് സുരക്ഷിത താവളങ്ങളങ്ങളിലൊളിച്ചതാണല്ലോ. ഇന്ദിരാസ്തുതികളിലൂടെ പത്രസ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നല്ലോ! കേളുഏട്ടന്‍ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ ഭാഗ്യം ലഭിച്ച ടി പി രാമകൃഷ്ണനെന്നൊക്കെ ആക്ഷേപിക്കുന്ന നായര്‍ കോണ്‍ഗ്രസിനെപ്പോലെ നേതാക്കളെ മുകളില്‍നിന്ന് കെട്ടിയിറക്കുന്ന രീതി കമ്യൂണിസ്റ് പാര്‍ടികളില്‍ ഇല്ലെന്ന് അറിയാത്ത ആളല്ലല്ലോ.



*****


ടി പി രാമകൃഷ്ണന്‍ ദേശാഭിമാനി 270411

ആണവവിശ്വാസം തകരുന്നു

ഫുക്കുഷിമയില്‍ ഭീകരമായ പ്രകൃതിക്ഷോഭത്തിന്റെ ആഞ്ഞടിയില്‍പ്പെട്ട് തകര്‍ന്നുപോയ ആണവശക്തിനിര്‍മാണശാലകളുടെ കഥ പത്രങ്ങളിലൂടെ വന്നപ്പോള്‍, എല്ലാവരും ചിന്തിച്ച മട്ടിലല്ല എന്റെ മനസ്സ് ചിന്തിച്ചത്. സര്‍വരും ലോകത്തിന്റെ ഭാവി എത്രവലിയ വിപത്തിന്റെ വായിലേക്കാണ് പാഞ്ഞുപോകുന്നത് എന്ന് ദുരന്തത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ പെട്ടെന്ന് ഞാന്‍ ആലോചിച്ചത്, 1945ല്‍ അമേരിക്ക ഒന്നാമത്തെ ആണവബോംബിട്ടു തകര്‍ത്ത തുറമുഖപട്ടണത്തിന്റെ പേര് ഹിരോഷിമ എന്നാണല്ലോ എന്നായിരുന്നു. കാരണം, മനുഷ്യന്‍ പ്രയോഗിച്ച ആറ്റംബോംബുകൊണ്ട് ലോകത്തില്‍ ആദ്യമായി നശിച്ച സ്ഥലവും പ്രകൃതി തകര്‍ത്ത് ആണവറിയാക്ടറുകള്‍കൊണ്ട് വികിരണംമൂലം നശിച്ചുകൊണ്ടിരിക്കുന്ന ദേശവും പേരില്‍ വളരെ സാമ്യം കണ്ടു. ഒന്ന് ഹിരോഷിമ, മറ്റേത് ഫുക്കുഷിമ. അവസാനത്തെ പദം 'ഷിമ' രണ്ടിലും ആവര്‍ത്തിക്കുന്നു. (ആ വാക്കിന്റെ അര്‍ഥം കണ്ടുപിടിക്കാന്‍ തരപ്പെട്ടില്ല) പേരില്‍ ബന്ധമില്ലാത്ത എത്ര പട്ടണങ്ങള്‍ ജപ്പാനില്‍ വേറെ ഉണ്ടായിട്ടും ആണവദുരന്തം 'ഷിമ' എന്നവസാനിക്കുന്ന പേരുള്ള സ്ഥലങ്ങളില്‍ മാത്രമേ സംഭവിക്കുകയുള്ളു എന്ന് തോന്നിപ്പോയി.

ഇത് നേരമ്പോക്കായി പറഞ്ഞതല്ല. അറുപതാണ്ടുവര്‍ഷംമുമ്പ് അമേരിക്കയുടെ ഹൃദയരഹിതമായ ആണവ ആക്രമണത്തിന്റെ മുന്നില്‍ തറപറ്റിയ ജപ്പാന്‍ പിന്നീട് ആണവമാര്‍ഗത്തിലൂടെയല്ല മുന്നോട്ടുപോകുക എന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും കാലം അല്‍പ്പംകൂടി കടന്നുപോയപ്പോള്‍, അമേരിക്കയുടെ ആണവവ്യാപാരത്തിന്റെ കുടക്കീഴില്‍ യാത്രചെയ്യുന്ന ഒരു ഭീരുരാഷ്ട്രമായി ജപ്പാന്‍ മാറിപ്പോയി. ഹിരോഷിമയിലും നാഗസാക്കിയിലും പ്രാണന്‍ വെടിഞ്ഞ ലക്ഷക്കണക്കിന് ജപ്പാന്‍കാരുടെ സ്മരണയുടെ മുമ്പില്‍ നിവേദ്യമായി നവജപ്പാന്‍ സമര്‍പ്പിച്ചത് ഫുക്കുഷിമയിലെ റിയാക്ടര്‍ ശൃംഖലയാണ്. ചരിത്രത്തെയും പ്രകൃതിനിയോഗത്തെയും പുച്ഛിച്ചുതള്ളുന്ന ബുദ്ധിശൂന്യമായ ധിക്കാരമാണ് ജപ്പാന്‍ നടത്തിയത്.

ഈ മൌഢ്യമാര്‍ഗത്തില്‍നിന്ന് ജപ്പാനെ പിന്തിരിപ്പിക്കുന്നതെങ്ങനെ എന്ന ശങ്ക മനസ്സില്‍ ഉദിച്ചവരെപ്പോലും ഞെട്ടിക്കുന്നതായി ഫുക്കുഷിമയിലെ അപകടം. ആണവശാസ്ത്രജ്ഞരുടെ പാഠപുസ്തകങ്ങള്‍ എല്ലാം അസാധുവായിപ്പോയി. ആണവനിലയങ്ങളില്‍ അപകടം വരുന്നത് സാങ്കേതികമായ യന്ത്രവൈകൃതം കൊണ്ടാണെന്നാണല്ലോ നമ്മളെല്ലാം പഠിച്ചുപോന്നത്. ഇവിടെ സംഭവിച്ചതോ. വെളിക്ക് എവിടെയോ ഒരു അഗ്നിപര്‍വതക്ഷോഭം, തുടര്‍ന്ന് സുനാമി-സുഭദ്രമെന്ന് കരുതപ്പെട്ട ജപ്പാന്റെ ആണവനിലയങ്ങള്‍ ഒന്നൊന്നായി, ഉടഞ്ഞ മൺകലംപോലെ, ചോര്‍ന്നൊലിക്കാന്‍ തുടങ്ങി!

പത്രങ്ങളില്‍ അധികം ചര്‍ച്ചയ്ക്കുവരാതെ പോയ ഒരു സംഗതി ഇവിടെ അന്തര്‍ഭവിച്ചുകാണുന്നു. ഹിരോഷിമയുടെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഉടനെ സംഭവിച്ച ഫുക്കുഷിമയിലെ ഈ ദ്വിതീയ ദുരന്തത്തിന്റെ മാരകമായ ആഘാതത്തില്‍പെട്ടിട്ടും ജപ്പാനിലെ ജനങ്ങളുടെ പ്രതികരണം സ്ഥൈര്യവും സഹനശക്തിയും പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. വര്‍ണിക്കാന്‍ ആവാത്ത സങ്കടക്കടലില്‍ വീണിട്ടും ആ ജനം ഏറെ പിടഞ്ഞ് മുറവിളി കൂട്ടിയില്ല. ജപ്പാന്‍ജനങ്ങളുടെ സ്വഭാവമഹിമ വാഴ്ത്തിപ്പറയാം. സമ്മതിച്ചു. പക്ഷേ, ഈ സ്വഭാവമഹിമ പെട്ടെന്ന് എങ്ങനെ അവരില്‍ ഓടിയെത്തി? മുമ്പ് ഇത് കണ്ടില്ലല്ലോ. ഹിരോഷിമ സംഭവിച്ചപ്പോള്‍ ജപ്പാന്‍ ആകെ മൃതപ്രായമായിപ്പോയി. ചക്രവര്‍ത്തി ഹിരോഷിതോ യുദ്ധം നിര്‍ത്തി, കീഴടങ്ങി. ഇപ്പോഴാണെങ്കില്‍ ഒരു ലോകവിപത്ത് നേരിട്ടതിന്റെ ഒരു വൈകാരികലക്ഷണവും ആ നാട്ടില്‍ കാണാനില്ല. ജനങ്ങള്‍ക്ക് എങ്ങനെയോ മനസിലായതുപോലെയുണ്ട്, ഇത് പ്രകൃതി ജപ്പാനെ ശിക്ഷിച്ചതാണ് എന്ന്. ഹിരോഷിമ ആവര്‍ത്തിക്കാന്‍ ജപ്പാന്‍ ഇടം കൊടുക്കാന്‍ പാടില്ലെന്നത് പ്രകൃതിയുടെ നിയോഗമാണ്.

വ്യവസായാവശ്യത്തിനുവേണ്ട 'എനര്‍ജി'യുടെ പേരിലായാലും എന്തായാലും പഴയ ആ ആണവ ദുര്‍ഭൂതത്തെയാണ് വീണ്ടും ജപ്പാന്‍ ഭരണാധികാരികള്‍ സ്വീകരിച്ചുകൊണ്ടുവന്നത്. ഈ ദുര്‍ഭൂതം മനുഷ്യവംശത്തെ സംഹരിക്കാന്‍ ഉണ്ടായ സംഹാരശക്തിയാണ്. 'ടെര്‍മിനേറ്റര്‍' എന്ന് ഇംഗ്ളീഷില്‍ പറയുമല്ലോ. ജപ്പാന്റെ ഉപബോധമനസ്സിലുള്ള കൺഫ്യൂഷിയസും ബുദ്ധഭഗവാനും പതുക്കെ ഒന്നുണര്‍ന്നിരിക്കണം. അല്ലാതെ ഈ വിപരീതമായ പുനര്‍വിചാരം എങ്ങനെ അവരില്‍നിന്ന് ഉണ്ടായി? ഒരു ദേശീയപ്രക്ഷോഭം ഉണ്ടായിരുന്നു, ആകെ പത്തുമൂവായിരംപേര്‍ ആണ് പങ്കെടുത്തത്!

ആണവനിലയങ്ങളെ തീരെ ഉപേക്ഷിക്കാന്‍ സാമ്രാജ്യത്വത്തിന്റെ ദുര്‍മോഹങ്ങള്‍ താലോലിച്ചുകഴിയുന്ന രാഷ്ട്രങ്ങള്‍ക്ക് എളുപ്പം സാധിക്കില്ല. ഫുക്കുഷിമയില്‍ പുനര്‍നിര്‍മാണവും നവീകരണവും എത്രകാലത്തിനകം നടത്തി സ്ഥിതി പഴയപടി ക്രമീകരിക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് സര്‍ക്കാരും വമ്പന്‍ ആണവ റിയാക്ടര്‍ വ്യാപാരികളും. ഹിറ്റാച്ചിയും തോഷിബയുമാണ് റിയാക്ടര്‍ വ്യവസായത്തില്‍ മുമ്പന്മാര്‍. അവര്‍ പത്തുമുതല്‍ മുപ്പതുവര്‍ഷംവരെ പുനഃസൃഷ്ടിക്ക് വേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്ര വ്യാപകമായ നിലയനാശം സംഭവിച്ചിട്ടില്ലാത്ത ത്രീമൈല്‍ ഐലന്‍ഡിലും ചെര്‍ണോബിലും ഇനിയും പൂര്‍ത്തിയായിട്ടില്ല പുനര്‍നിര്‍മാണം. അതിനാല്‍ ജപ്പാനെപ്പറ്റിയുള്ള കാലഗണന ഇവരുടെ ഭാവന കലര്‍ന്ന വിചാരം മാത്രമാണ്. അതിനാല്‍ പ്രായോഗികബുദ്ധി പ്രവര്‍ത്തിച്ചാല്‍ ജപ്പാനിലും മറ്റും ആണവനിലയങ്ങളുടെ വര്‍ധിക്കുന്ന പ്രവര്‍ത്തനം തടയാന്‍ സാധിക്കും. ഭാവിയുടെ സുരക്ഷിതത്വം ഈ നയംകൊണ്ടേ സാധിക്കുകയുള്ളൂ.

ഇന്ത്യയുടെ ആണവനിലങ്ങളുടെ സ്ഥിതിയെന്താണെന്ന് ജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠ ഉണ്ടായിരിക്കും. ജനങ്ങള്‍ക്ക് ജീവന്റെ പ്രശ്നമാണ്. അതുകൊണ്ട് അവരുടെ ഭയാശങ്കകളും വേവലാതികളും പരിഹരിക്കേണ്ട കടമകളും ഭരണകൂടത്തിനുണ്ട്. ജപ്പാനില്‍ ആണവമേഖല ആകെ പൊളിഞ്ഞുവീണപ്പോള്‍, ഇന്ത്യാ ഗവമെന്റിന് ഇന്ത്യയിലെ ആണവനിലയങ്ങളുടെ സുരക്ഷാവ്യവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് ചില വിശദീകരണങ്ങള്‍ നല്‍കേണ്ട ബാധ്യതയുണ്ട്. ആ സമയത്താണ് ജയിത്പൂര്‍ സംഭവം നടക്കുന്നത്. മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയില്‍ മേല്‍പ്പറഞ്ഞ പ്രദേശത്ത് ഒരു പുതിയ ആണവനിലയം നിര്‍മിക്കാന്‍ ഗവമെന്റിന് തോന്നി.

നടപടികള്‍ ആരംഭിക്കുന്ന മുഹൂര്‍ത്തം ശ്രദ്ധിച്ചല്ലോ. ജപ്പാനില്‍ മാത്രമല്ല ലോകമെങ്ങും 'ആണവം' എന്നൊക്കെ പറയാന്‍ ഭയമോ സാങ്കോചമോ ഉണ്ടായിക്കഴിഞ്ഞ ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ ഒരെണ്ണം ഉണ്ടാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. ആദ്യംതന്നെ, ഒരു പരിശോധനയും കൂടാതെ, ഇന്ത്യാഗവൺമെന്റിന്റെ വക്താക്കള്‍, ഇവിടെ ഒരു നിലയത്തിനും കുഴപ്പമില്ലെന്ന് പ്രസ്താവിച്ചിരുന്നു. അത് ഇങ്ങനെയൊരു കടുംകൈയുടെ മുന്നോടിയായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ശിവസേനയുടെ നേതൃത്വത്തിലുള്ള പ്രധാന രാഷ്ട്രീയകക്ഷി ഇതിന് ആശംസ നേര്‍ന്ന് നില്‍ക്കുന്നു എന്നത് മറ്റൊരു വിസ്മയം. അധികാരം കൈപ്പിടിയില്‍ ഒതുങ്ങുമ്പോള്‍ എല്ലാവരും കൂറുമാറുന്നു-ജനങ്ങളോടുള്ള കൂറ് അധികാരത്തോടും പണത്തിനോടും ഉള്ള കൂറായിത്തീരാന്‍ ചെറിയൊരു മാറ്റം മതി. അമേരിക്കപോലും അന്തിച്ചുനില്‍ക്കുമ്പോഴാണ് നമുക്ക് ഒരു കൂസലുമില്ല. 'പാവങ്ങള്‍ ചത്താലെന്ത്, അവര്‍ക്കുവേണ്ടി പറയും വാക്കുകള്‍ പഴിവാക്കുകള്‍' എന്ന് പണ്ടേ മഹാകവി പാടി. നമുക്ക് അത് ആവര്‍ത്തിക്കേണ്ടിവരുന്നു. ആരുടെയെല്ലാമോ ആശങ്കകള്‍ അണിയറയില്‍നിന്ന് വരുന്നു. അവ ശ്രദ്ധിച്ചിട്ടാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ അറിഞ്ഞില്ലെന്ന് അഭിനയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ സംഭവം ഇത് പകല്‍പോലെ തെളിയിച്ചിരിക്കുന്നു.

എന്‍ഡോസള്‍ഫാനില്‍ പ്രതിഫലിച്ചുകണ്ട ജനകീയവിരുദ്ധലക്ഷ്യങ്ങള്‍ അതേപടി ഈ ആണവനിലയസ്ഥാപനത്തില്‍ ഒളിച്ചുകിടക്കുന്നു. ഇന്ത്യയുടെ 'എനര്‍ജി' പ്രശ്നത്തിന് ആണവവൈദ്യുതിയാണ് പരമപരിഹാരമാര്‍ഗം എന്ന് ഇന്ത്യ വിശ്വസിക്കുന്നുണ്ടോ? ലോകത്തിന്റെ എനര്‍ജി ആവശ്യത്തിന്റെ ചെറിയൊരു ഭാഗം നല്‍കാനേ അണുശക്തിക്ക് കഴിയുകയുള്ളൂ എന്ന് എല്ലാവര്‍ക്കും ഇന്നറിയാം. പടിഞ്ഞാറുനിന്ന് ലോകാധിപത്യത്തിന്റെ വിശപ്പ് അടക്കാനാവാത്തതുകൊണ്ടാണ് അവര്‍ അണുവെന്ന് പറഞ്ഞുപറഞ്ഞുനടക്കുന്നത്. ഇന്ത്യ അതേ പാതയിലൂടെ പോയി, ആധുനികതയെ അന്ധമായി അനുസരിക്കാന്‍ നമുക്ക് ആരോടും ഒരു കടപ്പാടും ഇല്ല. ജയിത്പൂരില്‍നിന്ന് എത്രയും വേഗം ഗവൺമെന്റ് പിന്തിരിയേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ ജീവന്‍ അപഹരിക്കുന്ന സാധ്യതകള്‍ ധാരാളമുള്ള ആണവപദ്ധതികള്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ഗവൺമെന്റിന് അധികാരമില്ല. തങ്ങളുടെ ജീവന് നാട്ടുകാര്‍ ആണവശക്തിയേക്കാള്‍ കുറഞ്ഞവിലയേ കല്‍പ്പിക്കുന്നുള്ളൂവെന്ന് ഗവൺമെന്റിന് ബോധ്യം വന്നാലല്ലാതെ ഈ ഭീകരപദ്ധതി നടപ്പാക്കാന്‍ പാടില്ല. ഇതായിരിക്കണം ഭരണത്തിന്റെ നയം. ആണവനിലയം സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനചെലവുകള്‍ നമുക്ക് താങ്ങാനാവാത്തത്ര ഭയങ്കരമാണ്. ബഹുകോടി ഡോളര്‍! ഇതൊന്നും ആരംഭത്തില്‍ ഭരണനിപുണര്‍ പുറത്തുവിട്ടില്ല. പദ്ധതി പകുതിയോളം ആയിക്കഴിഞ്ഞാല്‍ എത്ര ചെലവെന്ന് പറഞ്ഞാലും നമുക്ക് പിന്തിരിയാനും പറ്റില്ല. ഇന്ത്യാ ഗവൺമെന്റിന്റെ യന്ത്രമനുഷ്യരേക്കാള്‍ വിശ്വസിക്കാന്‍ പറ്റാത്തവരാണ് നമ്മുടെ ശാസ്ത്രജ്ഞരില്‍ പലരും. ഒരു കുഴപ്പമില്ല എന്നും ഒന്നും വരില്ല എന്നും വിദഗ്ധാഭിപ്രായം പറയുന്നതില്‍ മിടുമിടുക്കന്മാരാണ് അവര്‍. ഫുക്കുഷിമയിലെ വികിരണത്തിന്റെ അലകള്‍ എത്രയോ അകലെ കിടക്കുന്ന ടോക്യോവില്‍വരെ എത്തിയിട്ടുണ്ട്. ജെയിത്പൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന നിലയം ഏറ്റവും കൂടുതല്‍ മെഗാവാട്ട് വൈദ്യുതി ഉളവാക്കുമെന്ന് വര്‍ണിക്കപ്പെടുന്ന ഒരു ഭീകരതയാണ്. ഒരു രാജ്യം മുഴുവന്‍ നശിപ്പിക്കാന്‍ അതിന്റെ ഒരു പിരിയാണി തെറ്റിയാല്‍ മതി. കുറെ മുമ്പ് (1991ല്‍) പെരിങ്ങോം എന്ന കണ്ണൂര്‍ജില്ലയിലെ ഉള്‍നാട്ടിലൊരിടത്ത് ഒരാണവനിലയം സ്ഥാപിക്കാന്‍ തുടങ്ങിയപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വമ്പിച്ച ബഹുജനസമരം വിജയിച്ചിട്ടേ അവസാനിച്ചുള്ളൂ. ആണവവ്യവസായികളുടെ പൊള്ളവാക്കുകളും പ്രലോഭനങ്ങളും വിഴുങ്ങുന്ന ഭരണനിപുണന്മാരേക്കാള്‍ ഈ പാവപ്പെട്ട ജനങ്ങള്‍ സത്യം അറിഞ്ഞവരാണ്. ജെയിത്പൂര്‍ സമരം പെരിങ്ങോമിനെപ്പോലെ ഒരു മഹാവിജയമായിത്തീരട്ടെ!

ഇന്ത്യയില്‍ ഭൂകമ്പസാധ്യത പല സ്ഥലങ്ങളിലും കൂടിവരുന്നുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ ആണവനിലയപ്രദേശങ്ങളില്‍ സൌമ്യഭൂചലനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് ഇന്ന് ആര്‍ക്കും പറയാനാവില്ല. ജപ്പാന്‍ ഭൂകമ്പദുരന്തം ഒരു ചൂണ്ടുവിരലാണ്. ആ വിരലിന്റെ താക്കീത് വകവയ്ക്കാതിരിക്കാന്‍ ഒരു ഗവമെന്റിന് അധികാരമില്ല. ജനങ്ങളുടെ ജീവന്‍ തുലാസില്‍ കിടക്കുമ്പോള്‍, പഠനറിപ്പോര്‍ട്ടെന്നും മറ്റും വങ്കത്തരങ്ങള്‍ പുലമ്പാന്‍ ഒരു മന്ത്രിക്കും പ്രധാനമന്ത്രിക്കും അവകാശമില്ല. ഇന്ത്യയില്‍ ജനിച്ചെങ്കില്‍ വളരാനും ആരോഗ്യത്തോടെ ജീവിതം നയിക്കാനും ഏത് ഇന്ത്യക്കാരനും ഉള്ള അവകാശം ഭരണഘടനതന്നെ പലവിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെതിരെ നീങ്ങുന്ന ഏത് ഗവമെന്റിനും ആയുസ്സ് അധികമുണ്ടാവാന്‍ വഴിയില്ല.


*****


സുകുമാര്‍ അഴീക്കോട്, കടപ്പാട് :ദേശാഭിമാനി

Tuesday, April 26, 2011

Truth is a Truant Bird

Truth may be a truant bird,
but it is real, real, real;
like radio active uranium,
you may not Truth quell.

You may trap Truth in uniform,
you may wash the ink away,
you may stamp it underfoot,
Truth will have its day.

Nor god nor man can build a cage
of subtle secrecies
adequate to quell the Truth
or bring it to its knees.

It flies past the Commissioner
and his obliging policemen;
it brings the wasted corpse to life,
its death is never done;

it crawls on badly broken wing
into the murderous lap;
it sneaks from out the buried life,
it draws a relentless map

from perfidy to perfidy,
from encounter to encounter;
it winks from the weakest little twig
at the mightiest chief minister.

The Truth, it is Banquo’s ghost,
sending banquet into flutter;
it makes of Macbeth a shivering thing,
it is Justice’s bread and butter.


******


Badri Raina, April, 26, 2011

Monday, April 25, 2011

കോടതികള്‍ പോലീസിന്റെ കേട്ടെഴുത്തുകാരാകുമ്പോള്‍

ഡോ. ബിനായക് സെന്നിന് ലഭിച്ച ജാമ്യം, അന്യഥാ ഭരണകൂടതാത്പര്യങ്ങളുടെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ലഭിച്ച ജാമ്യമാണ്. ത്വരിതവിചാരണയില്‍ വിമുക്തമാക്കപ്പെടേണ്ടതായ ദോഷങ്ങള്‍ കീഴ്ക്കോടതികളെ ബാധിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് സുപ്രീം കോടതിയുടെ ഉത്തരവിലുള്ളത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിന് ഛത്തിസ്ഗഢ് കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ബിനായക് സെന്‍. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാല്‍ നാല് മാസത്തോളം റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നതിനു ശേഷമാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെന്‍ ഇപ്പോള്‍ മോചിതനായത്.

സെഷന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും നിലപാടുകള്‍ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശിക്കപ്പെട്ടു. മാവോയിസ്റ്റുകളോടുള്ള അനുഭാവമല്ല ആ വിമര്‍ശത്തിലുണ്ടായത്. പകരം, രാജ്യദ്രോഹമെന്ന പഴഞ്ചന്‍ കുറ്റം ആരോപിച്ച് ആദരണീയനായ മനുഷ്യാവകാശ പ്രവര്‍ത്തകനെ തുറുങ്കിലടയ്ക്കാമോ എന്ന ചോദ്യമാണ് പൊതുസമൂഹം ഉന്നയിച്ചത്. ഭരണകൂടത്തോട് കലഹിക്കുന്നതിനുള്ള അവകാശം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശങ്ങളില്‍ ഉള്‍പ്പെടുന്നു. പക്ഷേ ഭരണകൂടത്തിെന്‍റ ദൃഷ്ടിയില്‍ അത്തരം കലഹം രാജ്യദ്രോഹമാണ്. രാജ്യം തന്നെ അസ്ഥിരമാണെന്നിരിക്കേ രാജ്യദ്രോഹമെന്നത് ചരിത്രത്തില്‍നിന്ന് നിഷ്കാസനം ചെയ്യേണ്ടതായ കുറ്റമാണ്. യേശുക്രിസ്തു മുതല്‍ രാമകൃഷ്ണ പിള്ള വരെ ശിക്ഷിക്കപ്പെട്ട രാജ്യദ്രോഹികള്‍ ചരിത്രത്തെ സ്വന്തമാക്കിയപ്പോള്‍ അവരെ ശിക്ഷിച്ച രാജ്യങ്ങള്‍ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമാവുകയാണുണ്ടായത്.

നൂറു വര്‍ഷം മുമ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ലോകമാന്യ തിലകനെ നാടു കടത്തിയത്. നടപടികളെ വിമര്‍ശിച്ച ഗാന്ധിജി കോടതിയലക്ഷ്യക്കുറ്റത്തിന് വിചാരണ ചെയ്യപ്പെട്ടു. കൊളോണിയല്‍ ഭരണകൂടം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരുന്ന നിയമങ്ങള്‍ ജനാധിപത്യസംവിധാനത്തിലും തുടരുന്നത് അപലപനീയമാണ്. ഇക്കാര്യത്തിലെ അസ്വീകാര്യതയാണ് കുറ്റാന്വേഷകരെയും കുറ്റവിചാരകരെയും സുപ്രീം കോടതി അര്‍ത്ഥശങ്കയില്ലാതെ അനുസ്മരിപ്പിച്ചത്.

കരുണാകരെന്‍റ ദുര്‍ഭരണം അറബിക്കടലില്‍ എന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു നടപടി സ്വീകരിച്ച കേരള പൊലീസിനെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റീസ് ചന്ദ്രശേഖര മേനോന്‍ എഴുതിയ വിധിന്യായം യഥായോഗ്യം ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കില്‍, അവശ്യം വേണ്ടതായ പരിഷ്കാരം നേരത്തെ ഉണ്ടാകുമായിരുന്നു. ബിനായക് സെന്നിന് ജാമ്യം അനുവദിച്ച ഉത്തരവില്‍ സുപ്രീം കോടതി ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടില്ല. പക്ഷേ ഹ്രസ്വമായ പരാമര്‍ശം ദീര്‍ഘമായ നടപടികള്‍ക്കു തുടക്കമിട്ടു. രാജ്യദ്രോഹക്കുറ്റം പുനര്‍വിചിന്തനത്തിനു വിധേയമാക്കാന്‍ ലോ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് നിയമമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞതുതന്നെ നല്ല തുടക്കമായി.

മനുഷ്യാവകാശങ്ങളോടുള്ള ബിജെപിയുടെ പ്രതിബദ്ധത കേവലമായ വാചാടോപം മാത്രമാണെന്ന് ബിനായക് സെന്‍ സംഭവം തെളിയിക്കുന്നു. ഛത്തിസ്ഗഢിലെ രമണ്‍ സിങ്ങും കര്‍ണാടകയിലെ യദിയൂരപ്പയും ബിജെപിയുടെ ഭീകരമുഖത്തിന്റെ പ്രതീകങ്ങളാണ്. ഛത്തിസ്ഗഢില്‍ ബിനായക് സെന്നും കര്‍ണാടകയില്‍ അബ്ദുന്നാസര്‍ മദനിയും പ്രാകൃതമായ നിയമങ്ങളുടെ ഇരകളാണ്. പ്രശസ്തര്‍ ശ്രദ്ധിക്കപ്പെടുന്നു; അപ്രശസ്തരായ ആയിരങ്ങള്‍ തടവറയിലെ ഇരുട്ടില്‍ കഴിയുന്നു. എഡ്ഗര്‍ സ്നോയുടെ"റെഡ് സ്റ്റാര്‍ ഓവര്‍ ചൈന"" എന്ന പുസ്തകം വായിച്ചുകൊണ്ടിരുന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത പൊലീസ് അടിയന്തരാവസ്ഥയില്‍ മാത്രം കാണപ്പെട്ട ഫലിതമല്ല.

സവിശേഷമായ ബുദ്ധി പ്രയോഗിക്കാത്ത വിഭാഗമാണ് പൊലീസ്. മേലധികാരിയുടെ മുന്നിലെ സല്യൂട്ട് പോലെ യാന്ത്രികമാണ് അവരുടെ പ്രവൃത്തികള്‍. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പുസ്തകം കൈവശം വച്ചതിന് മദ്രാസ് പ്രസിഡന്‍സിയില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവമുണ്ട്. ജില്ലാ മജിസ്ട്രേറ്റ് അതു ശരിവയ്ക്കുകയും ചെയ്തു. അന്ന് നെഹ്റു പ്രധാനമന്ത്രിയായിരുന്നു; മദ്രാസ് പ്രസിഡന്‍സിയില്‍ കോണ്‍ഗ്രസ് അധികാരത്തിലായിരുന്നു. അസംബന്ധം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഗവണ്‍മെന്റിന് ഇടപെടേണ്ടിവന്നു. ബിജെപി മുഖ്യമന്ത്രിമാരില്‍നിന്ന് ഇത്തരം ഇടപെടലുകള്‍ പ്രതീക്ഷിക്കാനാവില്ല. പ്രജ്ഞാ സിങ്ങിനെയും സ്വാമി അസീമാനന്ദയെയും ലഫ്ടനന്റ് കേണല്‍ പുരോഹിതിനെയും സംരക്ഷിക്കുന്ന ബിജെപി, ദേശസുരക്ഷയുടെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഹിംസിക്കുന്നു. ഛത്തിസ്ഗഢില്‍നിന്നു കേള്‍ക്കുന്ന കഥകള്‍ സംഭ്രമം ജനിപ്പിക്കുന്നവയാണ്. ആദിവാസികള്‍ നിര്‍ദ്ദയം വേട്ടയാടപ്പെടുന്നു. ദന്തേവാഡയില്‍ നിന്നുള്ള കഥകള്‍ വിയറ്റ്നാമിലെ മൈലായിയെ അനുസ്മരിപ്പിക്കുന്നു.

ജനാധിപത്യതത്വങ്ങള്‍ക്കനുസൃതമായി സമഗ്രമായ നിയമപരിഷ്കരണം അടിയന്തരമായ ആവശ്യമാണ്. ഇക്കാര്യത്തിലേക്കാണ് ബിനായക് സെന്‍ കേസ് വിരല്‍ ചൂണ്ടുന്നത്. കൊളോണിയല്‍ പാരമ്പര്യത്തിലുള്ള കരിനിയമങ്ങള്‍ റദ്ദാക്കപ്പെടുകയോ നവീകരിക്കപ്പെടുകയോ വേണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ പുതുതായി നിയമനിര്‍മാണം നടക്കുമ്പോഴും കാണപ്പെടുന്ന പ്രവണത കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. തെറ്റായ നിയമങ്ങള്‍ തെറ്റായ നടപടികള്‍ക്കു കാരണമാകും. പൊലീസിന്റെ കാര്യം നില്‍ക്കട്ടെ. അവര്‍ പഠിച്ചതേ ചെയ്യൂ. നീതിയേക്കാള്‍ സൗകര്യമാണ് അവര്‍ക്കു പ്രധാനം. പക്ഷേ നമ്മുടെ ജുഡീഷ്യറിയും അതേ ട്രാക്കില്‍ സഞ്ചരിക്കുന്നുവെന്നത് ഉത്കണ്ഠയുളവാക്കുന്ന കാര്യമാണ്.

ലോകം മുഴുവന്‍ അംഗീകരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിനായക് സെന്‍ എന്ന കാര്യം എന്തുകൊണ്ട് ഛത്തിസ്ഗഢിലെ സെഷന്‍സ് കോടതിയും ഹൈക്കോടതിയും കണക്കിലെടുത്തില്ല? അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വിചാരണ അര്‍ഹിക്കാത്തവയാണെന്ന തിരിച്ചറിവ് എന്തുകൊണ്ട് ആ കോടതികള്‍ക്കുണ്ടായില്ല? മാവോയിസ്റ്റുകളുടെ ഭീകരത ഒരു പക്ഷേ കോടതികളെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ അത്തരം സ്വാധീനങ്ങള്‍ക്ക് കീഴ്പെടാതെ നിഷ്പക്ഷമായി നീതി നിര്‍വഹിക്കുകയെന്നതാണ് കോടതികളുടെ ചുമതല. ഭീകരര്‍ക്കിടയിലും മനുഷ്യത്വത്തിെന്‍റ സന്ദേശം പ്രചരിപ്പിക്കുന്നവരെ ശ്ളാഘിക്കുകയാണു വേണ്ടത്. അഴിമതിക്കൊപ്പം ബുദ്ധിയില്ലായ്മയും ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ വികലമാക്കുന്നുണ്ട്.

ഡോ. ബിനായക് സെന്നിനെതിരെയുള്ള പ്രോസിക്യൂഷന്‍ വാദത്തിന്റെ അസ്തിവാരം ഇളക്കുന്ന ചോദ്യങ്ങളാണ് സുപ്രീം കോടതി ചോദിച്ചത്. ഒന്ന്, മാവോയിസ്റ്റ് പുസ്തകങ്ങളോ ലഘുലേഖകളോ കൈവശം വച്ചാല്‍ ഒരാള്‍ മാവോയിസ്റ്റാകുന്നില്ല. രണ്ട്, ജയിലില്‍ കിടക്കുന്ന മാവോയിസ്റ്റ് നേതാവ് നാരായണ്‍ സന്ന്യാലിനെ ബിനായക് സെന്‍ സന്ദര്‍ശിച്ചത് ജയിലര്‍മാരുടെ സാന്നിധ്യത്തിലാകയാല്‍ നിയമവിരുദ്ധമായ കൈമാറ്റങ്ങള്‍ നടന്നിരിക്കാനിടയില്ല. ജസ്റ്റീസുമാരായ എച്ച് എസ് ബേദിയും സി കെ പ്രസാദും ശരിയായ സമീപനമാണ് ബിലാസ്പൂര്‍ ഹൈക്കോടതിക്ക് കാണിച്ചുകൊടുത്തിരിക്കുന്നത്. ബിനായക് സെന്നിന്റെ അപ്പീലില്‍ വിധി പറയുമ്പോള്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള നിലപാട് ഹൈക്കോടതി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

ബിനായക് സെന്‍ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അബ്ദുന്നാസര്‍ മദനിയുടെ കേസിലും ബാധകമാണ്. മദനിക്കെതിരെ കര്‍ണാടക പൊലീസ് ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ഒരു ന്യായാധിപെന്‍റ ശരിയായ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിര്‍വീര്യമാകും. മദനിയുടെ ജാമ്യഹര്‍ജി വാദം കേള്‍ക്കവേ ജസ്റ്റീസ് മാര്‍ക്കണ്ഠേയ കാട്ജു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഏപ്രില്‍ 29ന് കര്‍ണാടക സര്‍ക്കാര്‍ എന്തു മറുപടി നല്‍കുമെന്ന് നമുക്ക് ശ്രദ്ധിക്കാം. പൊലീസിന്റെ ദയയ്ക്കും നീതിബോധത്തിനും വിധേയമായി അനുഭവിക്കാനുള്ളതല്ല പൗരസ്വാതന്ത്ര്യം. പൊലീസിന്റെ കേട്ടെഴുത്തുകാരായ മജിസ്ട്രേട്ടുമാരെ ആരാണ് ഇക്കാര്യം പഠിപ്പിക്കുക?


*****


ഡോ. സെബാസ്റ്റ്യന്‍ പോള്‍, കടപ്പാട് :ചിന്ത വാരിക

Saturday, April 23, 2011

Why West Bengal Needs a Left Government

Many arguments can be advanced for why West Bengal should have a government headed by a revitalised Left Front government. Several of these reasons relate to the broader necessity for taking forward the struggle for democracy in all its various forms, including both economic justice and broader mass participation. But there can also be arguments that are based on the genuine achievements of the government that has been in power in the state. I propose to consider two of these areas of achievement in particular, not only because they are important for the life of the people, but also because these are largely neglected in the media and therefore do not form a sufficient part of popular perception.

The first relates to the agrarian question, which in turn is critical in determining the balance of class forces in the countryside. This may seem surprising to some, because recently the land question in West Bengal has become the subject of much controversy and there has been a tendency to portray the state government and the parties that dominate it as being insensitive to this matter. In fact, nothing could be further from the truth.

Land use and rural property relations have dominated policies and policy discussion in the state of West Bengal ever since the Left Front government came to power in 1977. From the early - and continuing - focus on land reforms, to current debates around processes of land use and land acquisition, the land question has been the most significant political economy issue in West Bengal for more than three decades. Indeed, this is the primary point of difference between the Government of West Bengal (along with other Left-led state governments) and other state governments in India: that it has confronted the agrarian question directly.

This has been associated with different strategies, ranging from the distribution of land to the landless and the registration of sharecroppers, to the attempts to shift some land to non-agricultural use as part of a broader process of industrialization. These strategies and the processes that they are associated with obviously have strong implications for human development. And because they seek to change agrarian relations, they have inevitably created controversy, whether in the form of resistance by large landowners to a diminution of their control and power because of land reforms, or in the recent highly publicised resistance of a section of peasants to land being diverted to other uses, notably industry.

The fact that land reforms were a major plank of the state government’s activity in the early decades is well known. Cultivated area in West Bengal accounts for less than 4 per cent of the national total, but even so West Bengal has accounted for 23 per cent of the total land distributed in the country as a whole since Independence, and more than half (55 per cent) of the total number of beneficiaries of land distribution programmes in the entire country. The total number of gainers from all the various land reform programmes in the state is even more, including recorded bargadars (more than 15 lakh) and recipients of homestead land (around 16 lakh), bringing the total to more than 50 lakh beneficiaries. This means more than half of rural households have benefited from land reforms in the state since 1977, and SCs, STs and Muslims benefiting disproportionately. Women have also been recipients of joint pattas since 2003.

This part may be recognised, but what is not so well known is that the process of land distribution has continued apace, making West Bengal one of the very few states in the country where agricultural land still continues to be distributed to landless recipients, or pattadars. All the publicity was given to the relatively few attempts at land acquisition for industry. But the amount of land that was associated with such moves is actually tiny. West Bengal is not even among the top ten states in the country, with states like Karnataka, Maharashtra and Andhra Pradesh taking over many multiples of the amount of land that was even attempted in the state.

In fact, the agricultural land distributed under land reform has been much larger, on average well more than double the amount of land acquired for all purposes, including industry. Even in the period between 2005-06 and 2007-08 when the state government was being accused of seeking to deprive peasants of their land because of its industrialisation drive, nearly 30,000 acres was distributed to landless peasant cultivators. This was three times the amount that was acquired by the state government for all purposes, including road building and other development. In 2007-08, the same year when the violent agitation in Nandigram was grabbing national headlines, no one bothered to report that the same state government had distributed nearly 11,000 acres, to more than 25,000 peasants.

This continuing emphasis on land distribution is quite remarkable, not only because it has been sustained for three decades, but also because the very experience of decades of successful land distribution has meant a much narrower base of land available for redistribution in recent years. It also singles out West Bengal from other states of the country, where there is no such active and continuing programme of land distribution.

This record of the Government of West Bengal in terms of land distribution is not just laudable, but also far more impressive than that of any other state government in India. The only states that come close are those that have been or are ruled by other Left Front governments, that is Kerala and Tripura. This is important because land distribution remains an essential element to prevent or restrain the control of landlordism in the countryside. Without it, not just landlordism but also the adverse and regressive social tendencies, which are so evident in other parts of rural India, would once again become significant in West Bengal. For this reason alone, it is critical to retain the political power of the Left Front.

The second important achievement of the Left Front government in the state relates to improvements in health indicators. Until about a decade ago, this was not an area of much progress, with health indicators in West Bengal basically keeping pace with the national average. But recent data - not from the state government, but from the central government’s office of the Registrar-General of India using the Sample registration Surveys (SRS) - show that West Bengal is now one of the best-performing states in the country in terms of the most basic health indicators.

Since 1997, both crude birth rates and crude death rates have improved much faster in West Bengal than in India as a whole. The crude birth rate (live births per 1,000 people in a year) in West Bengal declined by 28 per cent from 22.4 to 17.5 between 1997 and 2009 (or by 28 per cent), compared to a decline of 19 per cent for India as a whole. The death rate in West Bengal fell by 25 per cent over the same period, as compared to 20 per cent for India as a whole.

As a result, among the major states, West Bengal in 2009 had the fourth lowest birth rate (after Kerala, Tamil Nadu and Punjab) and the lowest death rate among the major states, even lower than that of Kerala. What is also noteworthy is that the state’s rural-urban gap has closed for the death rate. In 2009, the rural death rate in West Bengal was 6.1, which was lower than the urban rate of 6.4, whereas for India as a whole the rural death rate was higher by 34 per cent - it was 7.8 in rural compared to 5.8 in urban areas. Even Tamil Nadu, the state that has otherwise performed very well in health indicators, shows a high rural-urban gap in the death rate of 29 per cent.

One major - and positive - reason for the decline in death rates in West Bengal is the decline in infant mortality rates (IMR) in the state. The infant mortality rate - expressed as the ratio of the number of death of infant of one year old or less per 1,000 live births - is often regarded as the single most important indicator of overall health conditions in a particular area. The decline in IMRs in West Bengal has been the most rapid in the country after Tamil Nadu. This made it one of the best performing among major states with the IMR of 33 putting it in fourth position after Kerala, Maharashtra and Tamil Nadu. The rural-urban gap in the IMR has also improved, making it one of the smallest in the country. It is also remarkable to see that in 2009, the urban IMR for West Bnegal, at 27, was lower than the urban part of Delhi state, which has one of the highest per capita incomes in the nation as well as a much larger per capita health budget.

What is worth noting is that West Bengal throughout this period has had a very low - almost negligible - gender gap in IMR, thereby making it very different from several other states of the country. This is also confirmed by other survey data - for example the various rounds of the National Family Health Surveys have found the gender gap in IMR to be always among the lowest in the country.

The other very important indictor of both health conditions and the status of women is the maternal mortality ratio (MMR) which is the rate of maternal deaths per 100,000 live births among women aged 15-49 years. Once again, MMRs are lower in West Bengal than the national average, and have been declining faster as well. The lifetime risk of maternal death (defined as the probability that at least one woman of reproductive age of 15-49 years will die during or just after childbirth assuming that the chance of death is uniformly distributed across the reproductive span) was only 0.3 per cent in West Bengal in 2004-06, compared to 0.7 per cent for All-India and 0.2 per cent in the best-performing state, Kerala.

What accounts for this recent improvement of health indicators in West Bengal, especially in relation to the rest of the country other than Tamil Nadu? A number of possible explanations can be considered.

First, there has been a general improvement in institutional conditions, especially in the West Bengal countryside, in terms of the number of hospitals and health facilities and the increase in access of women to ante-natal and post-natal services. This has been enabled not only by increased public expenditure in certain areas, but also by a programme of more decentralised public health delivery, with greater autonomy given to local and village health committees in terms of spending and care systems. Thus, the NFHS surveys have found that there was a gradual increase in the percentage of mothers who made at least three ante-natal visits during their last birth in West Bengal, from 50.3 per cent in 1992-93 to 62.4 per cent in 2005-06. This compares favourably with the national averages, which were significantly lower.

Second, since health is intimately related to both sanitation and nutrition, some improvement in both of these variables is also likely to have played a positive role. The extension of better sanitation facilities to rural areas has accelerated, and the state has been recognised by the central government as a star performer in terms of improvement, though these facilities still remain inadequate. It is likely that the improvement in both IMR and MMR has been most marked in those districts where the sanitation programme has been more successful.

More significantly, the state government has been able to use to a greater extent the decentralised panchayat system for implementing greater autonomy to village health committees and allowing for more flexibility in health treatment that has allowed the resources for public health to be used in the most effective manner. This builds on the other great achievement of the Left Front government, of first creating and then continuously strengthening, the locally elected bodies. This has had many positive effects, but it is noting how this institutional arrangement, which has been such an important feature of Left run governments in the country, has also enabled improvements in basic conditions of longevity and health.

Both of these point to some very significant successes, but of course there is still a long way to go. And this means that it is crucial to consolidate these gains and move forward, rather than allow them to be dissipated or even reversed. For concerned citizens of the state, these would constitute very important reasons for voting Left.


*****


Jayati Ghosh

കാസ്ട്രോയെന്ന അത്ഭുതസ്തംഭം

കഴിഞ്ഞ വ്യാഴാഴ്ച ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആറാം കോണ്‍ഗ്രസ് റൗള്‍ കാസ്ട്രോയെ പാര്‍ടിയുടെ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1964ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടതു മുതല്‍ അതിന്റെ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ ഒന്നാം സെക്രട്ടറിയായിരുന്ന ഫിദല്‍ കാസ്ട്രോ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് സഹോദരന്‍ റൗള്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ക്യൂബന്‍ പ്രസിഡന്റ് സ്ഥാനം രണ്ട് വര്‍ഷം മുമ്പുതന്നെ ഫിദല്‍, റൗളിന് കൈമാറിയിരുന്നു.

1959ല്‍ വടക്കേ അമേരിക്കന്‍ ശിങ്കിടിയും അഴിമതിക്കാരനും സ്വേച്ഛാധിപതിയുമായിരുന്ന ബാറ്റിസ്റ്റയെ സായുധ വിപ്ലവത്തിലൂടെ കീഴടക്കിയാണ് ഫിദലും ചെഗുവേരയും നയിച്ച വിപ്ലവപ്രസ്ഥാനം ക്യൂബയുടെ അധികാരം ഏറ്റെടുത്തത്. ജനുവരി ഒന്ന് പ്രസ്ഥാനം എന്നായിരുന്നു അതിന്റെ പേര്. ഈ പ്രസ്ഥാനം പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയായി പുനഃസംഘടിപ്പിച്ചു.

സ്പാനിഷ് ഭാഷ സംസാരിക്കുന്ന ക്യൂബ കരീബിയന്‍ ഉള്‍ക്കടലിലെ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ്. ക്യൂബയിലെ ജനസംഖ്യ രണ്ട് കോടിയില്‍ താഴെ. വിപ്ലവാനന്തര ക്യൂബയുടെ ആറ് പതിറ്റാണ്ടിലധികം നീണ്ട ചരിത്രം സാഹസിക കഥയാണ്. ക്യൂബന്‍ വിപ്ലവത്തിനു മുമ്പ് പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും യുഎസ് മേധാവിത്വത്തെയും ചൂഷണത്തെയും വെല്ലുവിളിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയെ സ്വന്തം തോട്ടമായി കരുതിയ യാങ്കികള്‍ അവയെല്ലാം അടിച്ചമര്‍ത്തി. ചൊല്‍പ്പടിക്ക് നില്‍ക്കാത്ത പ്രസിഡന്റുമാരെയും നേതാക്കളെയും സ്ഥാനഭ്രഷ്ടരാക്കാനും വധിക്കാനും യാങ്കികള്‍ മടിച്ചില്ല. ഗ്വാട്ടിമാലയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് ജേക്കബോ അര്‍ബന്‍സ് ഗുസ്മാനെ അമേരിക്കന്‍ സൈനിക സഹായത്തോടെ നടത്തിയ അട്ടിമറിസമരത്തിലൂടെ നാടുകടത്തി. ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡെയെ യാങ്കി സൈനികര്‍ കൊട്ടാരംവളഞ്ഞ് വധിച്ചത് മറ്റൊരു ഉദാഹരണം.

പാളിപ്പോയ വധശ്രമങ്ങള്‍

തോല്‍വി എന്തെന്ന് യുഎസ് അറിഞ്ഞത് ക്യൂബയില്‍നിന്നാണ്. ക്യൂബയെ തകര്‍ക്കാനും കാസ്ട്രോയെ വധിക്കാനും യുഎസ് ഭരണകൂടം പലതവണ ശ്രമിച്ചിട്ടുണ്ട്. ക്യൂബന്‍ വിപ്ലവത്തെതുടര്‍ന്ന് അമേരിക്കയില്‍ അഭയം പ്രാപിച്ച കുത്തക മുതലാളിമാരും സ്ഥാപിതതാല്‍പ്പര്യക്കാരുമായിരുന്നു യാങ്കികളുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് ഉപകരണമായത്. കരീബിയന്‍ ഉള്‍ക്കടലിലേക്ക് നീണ്ടുകിടക്കുന്ന അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയാണ് ഈ അട്ടിമറിക്കാരുടെ ആസ്ഥാനം. കോടിക്കണക്കിന് ഡോളറാണ് അവര്‍ക്ക് ആയുധസഹായം നല്‍കാന്‍ അമേരിക്ക ചെലവഴിക്കുന്നത്. പക്ഷേ, ഒന്നും ഫലവത്തായില്ല.

60ല്‍ പരം തവണ കാസ്ട്രോയെ വധിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല. യുഎസ് നിയമമനുസരിച്ച് 25 വര്‍ഷം കഴിഞ്ഞാല്‍ ഏതു സര്‍ക്കാര്‍രേഖയും പരസ്യമാക്കണം. അങ്ങനെ 1985ല്‍ പരസ്യമായ യുഎസ് രഹസ്യരേഖകളില്‍ കാസ്ട്രോ വധശ്രമത്തിന്റെ വിശദാംശങ്ങള്‍ പരസ്യമായപ്പോള്‍ ലോകം മാത്രമല്ല യുഎസ് ജനതയും ഞെട്ടി.

ആദ്യകാലത്ത് കാസ്ട്രോ ചുരുട്ട് വലിക്കാറുണ്ടായിരുന്നു. ഹവാന ചുരുട്ടുകള്‍ ലോകപ്രസിദ്ധവുമാണ്. പുകയില അര്‍ബുദരോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതോടെ കാസ്ട്രോ പുകവലി നിര്‍ത്തി. യുഎസ് ചാരന്‍മാര്‍ ഈ ചുരുട്ടുകമ്പനികളില്‍ നുഴഞ്ഞുകയറി കാസ്ട്രോക്കായി പ്രത്യേകം തയ്യാറാക്കിയിരുന്ന ചുരുട്ടിനകത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചത് യുഎസ് രഹസ്യരേഖകള്‍ പുറത്തുകൊണ്ടുവന്നു. കാസ്ട്രോയുടെ അംഗരക്ഷകരെ ചൂണ്ടയിട്ടു പിടിക്കാനുള്ള ശ്രമവും പാളിപ്പോയി.

സോവിയറ്റ് തകര്‍ച്ച

ക്യൂബന്‍ വിപ്ലവത്തെ തകര്‍ക്കാനും കാസ്ട്രോയെ വധിക്കാനും സിഐഎ മുഖേന യുഎസ് നടത്തിയ ശ്രമങ്ങളാകെ പാളിപ്പോയപ്പോഴാണ് അപ്രതീക്ഷിതമായി ഒരു സംഭവം അവര്‍ക്കു വീണുകിട്ടിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസത്തിന്റെ തിരോധാനവും. കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിച്ച് റഷ്യയില്‍ അധികാരമേറ്റ ബോറിസ് യെട്സിന്‍ ക്യൂബയ്ക്ക് അതുവരെ നല്‍കിപ്പോന്ന സഹായമെല്ലാം നിര്‍ത്തിവച്ചു. അമേരിക്കന്‍ ഐക്യനാടും അവരുടെ സഖ്യകക്ഷികളും ക്യൂബയ്ക്കെതിരെ പ്രഖ്യാപിച്ച ഉപരോധത്തിനെതിരെ ക്യൂബ പിടിച്ചുനിന്നത് സോവിയറ്റ് സഹായംകൊണ്ടായിരുന്നു. സോവിയറ്റ് തകര്‍ച്ചയോടെ ശത്രുക്കളാല്‍ വലയംചെയ്യപ്പെട്ട് ക്യൂബ തകര്‍ന്നുകൊള്ളുമെന്ന് യുഎസ് മോഹിച്ചു. പക്ഷേ, അത് വ്യാമോഹംമാത്രമായി. ക്യൂബന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ കാസ്ട്രോയുടെ നേതൃത്വത്തില്‍ അത്ഭുതകരമായി പിടിച്ചുനിന്നു.

പിന്നീട് അമേരിക്കന്‍ സാമ്രാജ്യത്വവാദികള്‍ക്കുണ്ടായിരുന്ന മോഹം ഒന്നുമാത്രം, കാസ്ട്രോ വയസ്സായിവരികയാണല്ലോ. അദ്ദേഹം അധികകാലം ജീവിച്ചിരിക്കാന്‍ ഇടയില്ല. കാസ്ട്രോയ്ക്ക് ശേഷം ക്യൂബയില്‍ ആധിപത്യം സ്ഥാപിക്കാം. എന്നാല്‍, അതും പാഴായി. റൗള്‍ കാസ്ട്രോ ഉള്‍പ്പെടെ നേതാക്കള്‍ ഒരു തര്‍ക്കവുമില്ലാതെ സുഗമമായി ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു. ഫിദലിനെപ്പോലെ ഇത്ര ദീര്‍ഘകാലം രാഷ്ട്രത്തിന്റെ നേതൃത്വം വഹിച്ച മറ്റൊരു നേതാവ് ചരിത്രത്തിലില്ല. അതുപോലെതന്നെ ഇത്ര അനായാസവും സുഗമവുമായ പിന്തുടര്‍ച്ചയും.

പുതിയ ലാറ്റിനമേരിക്ക

1999ല്‍ ഫിദല്‍ കാസ്ട്രേയുടെ ആരാധകനും സോഷ്യലിസ്റ്റുമായ ഹ്യൂഗോ ഷാവെസ് വെനസ്വേലയില്‍ അധികാരത്തിലെത്തി. ലോകത്തെ എണ്ണസമ്പന്ന രാഷ്ട്രങ്ങളില്‍ ആറാമതാണ് വെനസ്വേല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത എതിരാളിയും. 12 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍കൂടി വെനസ്വേലയുടെ മാര്‍ഗത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. അങ്ങനെ അരനൂറ്റാണ്ടിലേറെക്കാലം യുഎസ് ഉപരോധത്തില്‍ കുടുങ്ങിക്കഴിഞ്ഞ ക്യൂബ ഇന്ന് ലാറ്റിനമേരിക്കയിലെ നേതൃരാഷ്ട്രമായി ഉയര്‍ന്നിരിക്കുന്നു. ലോകരാഷ്ട്രീയത്തിലെ അത്ഭുതകരമായ ഒരു സംഭവവികാസമാണിത്. പണ്ടത്തെപ്പോലെ തങ്ങള്‍ക്കിഷ്ടമില്ലാത്ത ലാറ്റിനമേരിക്കന്‍ നേതാക്കളെ വകവരുത്താനോ രാഷ്ട്രങ്ങളെ അടക്കിനിര്‍ത്താനോ യാങ്കി സാമ്രാജ്യത്വത്തിന് കഴിയാത്ത അവസ്ഥ. 21-ാം നൂറ്റാണ്ടിലെ ലോകരാഷ്ട്രീയത്തിന്റെ പോക്ക് എങ്ങനെയായിരിക്കുമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.


*****


പി ഗോവിന്ദപ്പിള്ള, കടപ്പാട് :ദേശാഭിമാനി

പുസ്തകങ്ങള്‍ വഴിവിളക്കുകള്‍

1996 മുതലാണ് ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആചരിച്ച് തുടങ്ങിയത്. വിശ്വപ്രസിദ്ധ നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും കൂടിയാണിന്ന്. മഹാനായ ആ എഴുത്തുകാരനെ ആദരിക്കുന്നതോടൊപ്പം അക്ഷരങ്ങളുടെ ശക്തി തിരിച്ചറിയുന്നതിനും ഈ ദിനം പ്രയോജനപ്പെടുത്തണം.

അന്തര്‍ദേശീയ പുസ്തകസംഘടനയാണ് പുസ്തകദിനം എന്ന ആശയം അവതരിപ്പിച്ചത്. ജീവിതത്തില്‍ പുസ്തകങ്ങള്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. പഴയകാലത്ത് ജീവിച്ചിരുന്ന മഹാന്മാരാണ് പുസ്തകരൂപത്തില്‍ നമുക്കിടയില്‍ ജീവിക്കുന്നതെന്ന് മഹാകവി ഉള്ളൂര്‍ പാടിയിട്ടുണ്ട്. "ദൈവമാകാന്‍ എളുപ്പമാണ്. മനുഷ്യനാവാനാണ് പ്രയാസം"" എന്ന് പ്രൊഫ. എം കെ സാനു തന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മനുഷ്യനാവുന്നതിന് നിരന്തര പ്രയത്നവും പോരാട്ടവും ആവശ്യമാണ്. ഇതിന് പുസ്തകങ്ങള്‍ സഹായിക്കും.

എഴുത്തുകാരെ "മനുഷ്യാത്മാവിന്റെ എന്‍ജിനിയര്‍മാര്‍"" എന്ന് ലെനിന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ക്കാണ് എഴുത്തുകാര്‍ അക്ഷരഭാഷ്യം ചമയ്ക്കുന്നത്. അവ വായിച്ചും ചിന്തിച്ചും മനസ്സില്‍ വേദനകളും ഉല്‍ക്കണ്ഠകളും ഉടലെടുക്കണം. മാറ്റത്തിന് തിരിതെളിക്കുന്നത് ഈ വികാരങ്ങളാണ്. "അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്"" എന്ന നാടകം വി ടി ഭട്ടതിരിപ്പാടിന്റെ വിപ്ലവ പ്രവര്‍ത്തനമായിരുന്നു. കേരളീയ ജീവിതത്തിലെ സാമൂഹ്യപരിഷ്കരണങ്ങളെല്ലാം വിപ്ലവങ്ങളാണ്. ഇതിനുള്ള ആയുധങ്ങളാണ് പുസ്തകങ്ങള്‍.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇത്തിരിനേരം വായനയില്‍ ഏര്‍പ്പെടുക എന്നതാണ് ഈ ദിനം നല്‍കുന്ന സന്ദേശം.

കേരളം ലോകത്തിന് നല്‍കിയ സംഭാവനയാണ് ഗ്രന്ഥശാല പ്രസ്ഥാനം. ജീവിതത്തിന്റെ ഇടവഴികളിലെല്ലാം ഗ്രന്ഥശാലകള്‍ പ്രതികരിക്കുന്നു. മനുഷ്യഹൃദയത്തിലേക്കാണ് അവ പ്രകാശം പ്രസരിപ്പിക്കുന്നത്. പുറത്തെ ഇരുട്ടകറ്റാന്‍ വിളക്ക് കൊളുത്തിയാല്‍ മതിയാകും. എന്നാല്‍, മനസ്സിലെ ഇരുട്ടകറ്റാന്‍ അക്ഷരംതന്നെ വേണമെന്നാണ് എന്‍ വി കൃഷ്ണവാര്യര്‍ പാടിയത്.

വായനയെന്നാല്‍ പുസ്തകങ്ങളുടെ ഉള്ളടക്കം ഓര്‍ത്തുവയ്ക്കുന്ന പ്രക്രിയയല്ല. പുസ്തകം തുറന്നുവിടുന്ന ആശയങ്ങള്‍ക്ക് സാമൂഹ്യജീവിതത്തില്‍ പ്രായോഗികത കൈക്കൊള്ളാനുള്ള പ്രേരണ ചെലുത്തലാണ്. വായന വഴി സാധാരണക്കാരുടെ ഭാഷയ്ക്കും സംസ്കാരത്തിനും തെളിച്ചം ലഭിക്കുന്നു. അവന്റെ ജീവിതത്തെ അംഗീകരിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഓരോ പുതിയ പുസ്തകവും നവീനമായ സംസ്കൃതി ഉല്‍പ്പാദിപ്പിക്കുന്നു. മനുഷ്യന്‍ യുക്തിബോധമുള്ള മൃഗം മാത്രമല്ല ചിന്താശേഷിയുമുള്ളവനുമാകുന്നു. നന്മകളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാംസ്കാരികാന്തരീക്ഷം നിലനിര്‍ത്താന്‍ പുസ്തകങ്ങള്‍ക്ക് കഴിയും. അക്ഷരംചൊല്ലിയും അക്കങ്ങള്‍കൂട്ടിയും വികസിച്ച നമ്മുടെ വിജ്ഞാനലോകം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും വായന അത്യന്താപേക്ഷിതമാണ്.


*****


പയ്യന്നൂര്‍ കുഞ്ഞിരാമന്‍

പ്രതികരണശേഷി നഷ്ടപ്പെട്ട യുപിഎ സര്‍ക്കാര്‍

നമ്മുടെ രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ശകാരവര്‍ഷം കാതുകളില്‍ തുടര്‍ച്ചയായി വന്നുപതിച്ചിട്ടും ഒരു കൂസലുമില്ലാതെ, പ്രതികരണശേഷി നഷ്ടപ്പെട്ട് മരവിച്ച അവസ്ഥയിലെന്നപോലെ തുടരുകയാണ് കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പട്ടിണിമരണം നടമാടുമ്പോള്‍ ധാന്യം സൂക്ഷിക്കുന്ന കലവറകള്‍ നിറഞ്ഞുകവിയുകയാണെന്ന അവസ്ഥ സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാണിച്ചു.

പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയുടെ വിചാരണവേളയില്‍ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി, ജസ്റ്റിസ് ദീപക്വര്‍മ എന്നിവരടങ്ങിയ ബെഞ്ച് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന പട്ടിണിമരണങ്ങളില്‍ അതിയായ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ്ങിനോടുള്ള ജസ്റ്റിസ് ഭണ്ഡാരിയുടെ ചോദ്യം വളരെ പ്രസക്തമാണ്. "നമ്മുടെ സമ്പദ്ഘടന ശക്തമാണെന്ന് പറയുന്നു. ഈ വര്‍ഷം വമ്പന്‍ വിളവെടുപ്പാണ്. കലവറകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഒരു സംശയവുമില്ല. എന്നാല്‍, ഗോഡൗണുകള്‍ നിറഞ്ഞിരിക്കുമ്പോള്‍ ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവന്നാല്‍ അതുകൊണ്ടെന്ത് പ്രയോജനമാണുള്ളത്? ഇവിടെ രണ്ടുതരം ഇന്ത്യയാണുള്ളത്. സമ്പന്നരുടെ സമൃദ്ധിയുടെ ഇന്ത്യയും പട്ടിണിക്കാരുടെ ഇന്ത്യയും. ഇത് തുടരാന്‍ അനുവദിച്ചുകൂടാ."

രണ്ടുതരം ഇന്ത്യ തുടരാന്‍ അനുവദിച്ചുകൂടാ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറില്ലെന്നതാണ് സത്യം. പോഷകാഹാരക്കുറവുള്ളവരുടെ ശതമാനം കുറഞ്ഞുവരികയാണെന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സോളിസിറ്റര്‍ ജനറല്‍ ശ്രമിച്ചപ്പോള്‍ അതില്‍ തൃപ്തനാകാതെ ജഡ്ജി പട്ടിണി തുടച്ചുമാറ്റുകയാണ് വേണ്ടതെന്ന് തിരിച്ചടിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 36 ശതമാനം പേര്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ കണക്ക് ശരിയല്ലെന്നാണ് പറയുന്നത്. പട്ടണങ്ങളില്‍ ദിവസേന 20 രൂപയില്‍ കുറവും ഗ്രാമങ്ങളില്‍ 11 രൂപയില്‍ കുറവും വരുമാനമുള്ളവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കണക്കാക്കുന്നത്. ഇത് ശരിയല്ലെന്നും വിശദവിവരം ഒരാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, ഒറീസ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടിണി രൂക്ഷമാണ്. അവിടെ ജീവിക്കുന്നവരും ഇന്ത്യന്‍ പൗരന്മാരാണ്. അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. 150 ജില്ലകളില്‍ ഭക്ഷ്യധാന്യം വിതരണംചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷം പിന്നിട്ടിട്ടും ഇതാണ് അവസ്ഥയെങ്കില്‍ സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ മുമ്പിലാണെന്ന് പറയുന്നതിനെന്തര്‍ഥം. രാജ്യത്തിനകത്തെ പരിതാപകരമായ ഈ അവസ്ഥ കോണ്‍ഗ്രസ് ഭരണാധികാരികളെ അലട്ടുന്നില്ലെന്നത് അത്ഭുതകരമാണ്. ഗോഡൗണുകളില്‍ നശിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യം പട്ടിണികിടക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കണമെന്ന് ഇതിനുമുമ്പും സുപ്രീംകോടതി പറഞ്ഞതാണ്. അതൊന്നും ചെവിക്കൊള്ളാന്‍ കേന്ദ്രഭരണാധികാരികള്‍ തയ്യാറായിട്ടില്ല.

പട്ടിണിമരണമാണ് ബുധനാഴ്ച സുപ്രീംകോടതിയുടെ പരാമര്‍ശവിഷയമായതെങ്കില്‍ വ്യാഴാഴ്ച കള്ളപ്പണത്തെപ്പറ്റിയാണ് കോടതി നിരീക്ഷിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്, മുന്‍ കേന്ദ്രമന്ത്രി രാംജത് മലാനി സമര്‍പ്പിച്ച ഒരു ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിസ്സംഗതയിലും കഴിവുകേടിലും അമര്‍ഷം പ്രകടിപ്പിച്ചത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണത്തെപ്പറ്റിയുള്ള അന്വേഷണം വെറും പ്രഹസനമാണെന്ന് വന്നിരിക്കുന്നു.

പുണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ ഹസ്സന്‍ അലിഖാനില്‍മാത്രം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കള്ളപ്പണത്തെപ്പറ്റി അന്വേഷണം നടക്കുന്നത്. സ്വിസ് ബാങ്കില്‍ ഉള്‍പ്പെടെ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നത് രഹസ്യമായ കാര്യമല്ല. 50 ലക്ഷം കോടിയെന്നും 75 ലക്ഷം കോടിയെന്നുമൊക്കെ പറയുന്നുണ്ട്. തുകയുടെ വ്യക്തമായ കണക്ക് ഇതേവരെ പുറത്തുവന്നിട്ടില്ല. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ തയ്യാറായിട്ടുമില്ല. കള്ളപ്പണത്തിന്റെ ഉറവിടമാണ് പ്രധാനം. ഇതാകട്ടെ വെറും നികുതിവെട്ടിപ്പിന്റെമാത്രം പ്രശ്നമല്ല. ആയുധകള്ളക്കടത്തിലൂടെ സമ്പാദിച്ച പണമാണോ? മയക്കുമരുന്ന് വില്‍പ്പനയിലൂടെ ആര്‍ജിച്ച പണമാണോ? ഭീകരപ്രവര്‍ത്തനത്തിലൂടെ സമ്പാദിച്ചതാണോ? എന്തായാലും നേരായ മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമല്ല വിദേശബാങ്കുകളില്‍ നിക്ഷേപിച്ചതെന്ന് വ്യക്തമാണ്. കടുത്ത രാജ്യദ്രോഹ കുറ്റംചെയ്ത് സമ്പാദിച്ച പണമാണിതെന്ന സൂചനയാണ് കോടതി നല്‍കുന്നത്.

ഹസ്സന്‍ അലിഖാനെ ചോദ്യംചെയ്യാന്‍ സിബിഐ തയ്യാറാകാതിരുന്നത് കോടതിയുടെ നിശിതമായ വിമര്‍ശത്തിന് വഴിവച്ചതാണ്. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശവും ഇടപെടലും ഉണ്ടായശേഷമാണ് അലിഖാനെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. അലിഖാന്‍ 72,000 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കാന്‍ ബാക്കിയുണ്ടെന്നാണ് വിവരം. അലിഖാന് പുറമെ മറ്റാരെയും ഇതുവരെ പിടികൂടിയിട്ടില്ല. കുറ്റകരമായ ഈ അനാസ്ഥയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടാണ് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോടായി ജസ്റ്റിസ് റെഡ്ഡി ഇതേവരെ ഉറങ്ങുകയായിരുന്നോ എന്ന് ചോദിച്ചത്. എല്ലാ വകുപ്പും ചേര്‍ന്ന് സമഗ്രമായ അന്വേഷണം വേണമെന്നാണ് കോടതി നിര്‍ദേശിച്ചത്. വകുപ്പുതലവന്മാര്‍ ഇതേവരെ ഉറങ്ങുകയായിരുന്നോ എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കള്ളപ്പണത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കള്ളപ്പണം കണ്ടെത്തലും പട്ടിണി തുടച്ചുമാറ്റലും പരസ്പരം ബന്ധപ്പെട്ടതാണ്. കള്ളപ്പണം പിടിച്ചെടുത്താല്‍ 121 കോടി ജനങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയും. പട്ടിണി മാറ്റാന്‍ കഴിയും. കള്ളപ്പണത്തിന്റെ പങ്കുപറ്റുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന അവിഹിതമായ കൂട്ടുകെട്ടാണ് ഇതിനൊക്കെ സംരക്ഷണം നല്‍കുന്നത്. സുപ്രീംകോടതിയുടെ ഇടപെടല്‍ ജനശ്രദ്ധ ഈ വഴിക്ക് തിരിച്ചുവിടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനായുള്ള അതിശക്തമായ ബഹുജനസമ്മര്‍ദമാണ് ഇന്ന് ആവശ്യം.


*****


ദേശാഭിമാനി മുഖപ്രസംഗം 23-04-2011

Friday, April 22, 2011

ആഭ്യന്തര രാഷ്ട്രീയത്തിലെ അമേരിക്കന്‍ കൈകടത്തല്‍

ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന നഗ്നമായ കൈകടത്തലുകള്‍ വീണ്ടും തെളിഞ്ഞിരിക്കുന്നു. പുതിയ വിക്കിലീക്സ് രേഖകള്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെയും അവരുടെ തൃണമൂല്‍ കോൺഗ്രസിനെയും വളര്‍ത്തിക്കൊണ്ടുവന്ന് സിപിഐ എമ്മിനെ തകര്‍ക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്ന അമേരിക്കന്‍ മനസ്സിലിരുപ്പാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്.

അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യന്‍ ആഭ്യന്തരരാഷ്ട്രീയകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുമ്പോഴും, അതിനെതിരെ പ്രതിഷേധത്തിന്റെ ഒരു ചെറുവാക്കുപോലും ഉച്ചരിക്കാനാകാതെ നില്‍ക്കുകയാണ് സോണിയ ഗാന്ധിയുടെ പരോക്ഷ കാര്‍മികത്വത്തിലുള്ള ഡോ. മന്‍മോഹന്‍സിങ്ങിന്റെ കേന്ദ്രഭരണം. രാജ്യത്തിന്റെ ആത്മാഭിമാനംപോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത അമേരിക്കന്‍ ദാസ്യത്തിന്റെ പ്രതീകമായി നില്‍ക്കുകയാണ് ഇന്ന് യുപിഎ ഭരണം. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോൺഗ്രസിന്റെ മുന്‍കൈയോടെയുള്ള ഒരു സര്‍ക്കാര്‍ പശ്ചിമബംഗാളില്‍ വരുന്നത് തങ്ങള്‍ക്ക് സഹായകമായിരിക്കുമെന്ന അമേരിക്കയുടെ വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമബംഗാളില്‍ അമേരിക്ക നടത്തുന്ന കൈകടത്തലുകളുമാണ് പുതിയ വിക്കിലീക്സ് രേഖകള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലൊരു ഭരണമുണ്ടായാല്‍ അത്, അമേരിക്കയോട് സൌഹൃദംപുലര്‍ത്തുമെന്നും അതിനാല്‍ത്തന്നെ അവരുമായുള്ള സൌഹൃദം ശക്തിപ്പെടുത്തണമെന്നും അവരെ വളര്‍ത്തിക്കൊണ്ടുവരണമെന്നുമാണ് അമേരിക്ക പറയുന്നത്. ഇതിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്ന് അവരുടെതന്നെ നയതന്ത്രജ്ഞര്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇന്ത്യന്‍ താല്‍പ്പര്യത്തിനുവേണ്ടി നില്‍ക്കുന്നതാര്, അതിനെതിരായി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ നില്‍ക്കുന്നതാര് എന്നീ കാര്യങ്ങള്‍ മറനീക്കി വ്യക്തമാക്കുന്നുണ്ട് പുതിയ വിക്കിലീക്സ് രേഖകള്‍. കൊല്‍ക്കത്ത യുഎസ് കോൺസുലേറ്റിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മാവോയിസ്റ് തീവ്രവാദികളെയും തൃണമൂല്‍ കോൺഗ്രസ് നേതാക്കളെയും വിളിച്ചുവരുത്തി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്ന കാര്യം നേരത്തേതന്നെ ദേശീയ ശ്രദ്ധയില്‍വന്നിരുന്നതാണ്. ഈവിധത്തില്‍ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് അമേരിക്കയോടാവശ്യപ്പെടണമെന്ന് പ്രധാനമന്ത്രിയോട് രാഷ്ട്രീയ വിവേകമുള്ളവര്‍ ആവര്‍ത്തിച്ച് പറഞ്ഞതുമാണ്. എന്നാല്‍, മന്‍മോഹന്‍സിങ്, അദ്ദേഹത്തിന്റെ സഹജമായ അമേരിക്കന്‍ വിധേയത്വമനോഭാവംകൊണ്ടുതന്നെ അതിന് തയ്യാറായില്ല. അതാകട്ടെ, അമേരിക്കയ്ക്ക് ഇന്ത്യയില്‍ കൂടുതല്‍ കൈകടത്തല്‍ നടത്താനുള്ള ധൈര്യം നല്‍കി. ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യരാജ്യവും അനുവദിക്കാത്തതാണ് ഈ വിധത്തിലുള്ള വൈദേശിക കൈകടത്തലുകള്‍.

തന്ത്രപ്രധാനമായ സൈനിക-സുരക്ഷാമേഖലകളിലും വിദേശനയകാര്യത്തിലും സാമ്പത്തികനയകാര്യത്തിലുമെല്ലാം അമേരിക്ക ഇടപെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ വിക്കിലീക്സ് രേഖയിലൂടെ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. യുപിഎ, മുമ്പ് അതിന്റെ പൊതുമിനിമംപരിപാടിയില്‍ പറഞ്ഞിരുന്ന സ്വതന്ത്രവിദേശനയം എന്ന തത്വം പ്രഹസനമാക്കിക്കൊണ്ട് അമേരിക്കയുടെ ആശ്രിതരാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ശ്രമിച്ചുതുടങ്ങിയവേളയില്‍ത്തന്നെ, ഇടതുപക്ഷം ഇതിലെ ആപത്ത് സംബന്ധിച്ച് മുന്നറിയിപ്പുനല്‍കിയിരുന്നതാണ്. അത് വകവയ്ക്കാതെ യുപിഎ മുമ്പോട്ടുപോയി രാജ്യത്തിന്റെ പരമാധികാരത്തില്‍വരെ വിട്ടുവീഴ്ച ചെയ്യുംവിധം ആണവകരാര്‍ നടപ്പാക്കുമെന്ന് വന്നപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. അങ്ങനെ വന്നപ്പോള്‍ വിശ്വാസവോട്ടുനേടാന്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയ്ക്ക് തുണയായതുപോലും അമേരിക്കയാണ്. അജിത്സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍ പാര്‍ടിയിലെ നാല് അംഗങ്ങളെയടക്കം കാലുമാറ്റിയെടുക്കാനും അങ്ങനെ വിശ്വാസവോട്ട് നേടാനും കഴിഞ്ഞത് അനേകകോടികളുടെ കൈക്കോഴയിലൂടെയാണെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. വിശ്വാസവോട്ടിന്റെ തലേദിവസം, ക്യാപ്റ്റന്‍ സതീശ് ശര്‍മയുടെ വിശ്വസ്ത അനുയായിയായ നചികേത കപൂര്‍, കൈക്കൂലി കൊടുക്കാനായി കോഗ്രസ് ഒരുക്കിവച്ച കോടിക്കണക്കിനു രൂപയുടെ പെട്ടികള്‍, യുഎസ് എംബസിയിലെ പ്രമുഖര്‍ക്ക് കാണിച്ചുകൊടുത്ത്, തയ്യാറെടുപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തതും വിക്കിലീക്സ്തന്നെയാണ് പുറത്തുകൊണ്ടുവന്നത്.

2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും ഐഎഇഎയില്‍ ഇറാനെതിരെ നിലപാടെടുത്തതിനു പിന്നിലുണ്ടായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദതന്ത്രങ്ങളും വിക്കിലീക്സ് രേഖകളിലൂടെ ജനം അറിഞ്ഞു. 2005ല്‍ അന്ന് പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശിച്ചവേളയില്‍ ഉണ്ടാക്കിയ പ്രതിരോധ സഹകരണചട്ടക്കൂട്, അമേരിക്കന്‍ കല്‍പ്പനപ്രകാരമുള്ളതായിരുന്നുവെന്നും, അത് ഇന്ത്യയെ അമേരിക്കയുടെ സൈനികനീക്കങ്ങളിലെ ജൂനിയര്‍ പങ്കാളിയാക്കി ചേര്‍ക്കുന്നതായിരുന്നുവെന്നും യുഎസ് പ്രതിരോധസെക്രട്ടറി സ്ഥാനത്തിരുന്ന് ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് അയച്ച സന്ദേശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിക്കിലീക്സ് തെളിയിച്ചു. മുംബൈ ഭീകരാക്രമണത്തിനുശേഷം എഫ്ബിഐ, സിഐഎ തലത്തിലുള്ള സഹകരണം കൂടിയതിന്റെ രേഖകളും വിക്കിലീക്സിലൂടെ പുറത്തുവന്നു. സുരക്ഷാ ഉപദേഷ്ടാവായ എം കെ നാരായണനെക്കുറിച്ചുള്ള യുഎസ് വിലയിരുത്തലുകള്‍ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു.

2006ല്‍ നടന്ന കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ളതായിരുന്നുവെന്നത് വെളിപ്പെട്ടു. അമേരിക്കന്‍ പക്ഷപാതിത്വമുള്ള ചിലരെ- മുരളി ദേവ്റ, കപില്‍ സിബല്‍, ആനന്ദ്ശര്‍മ, അശ്വിന്‍കുമാര്‍, സെയ്ഫുദീന്‍ സോസ് തുടങ്ങിയവര്‍- മന്ത്രിസഭയിലെടുക്കണമെന്നത് അമേരിക്കയുടെ കല്‍പ്പനയായിരുന്നുവെന്നും, മന്ത്രിസഭാ അഴിച്ചുപണിയിലൂടെ അത് മന്‍മോഹന്‍സിങ് നിര്‍വഹിച്ചുകൊടുക്കുകയായിരുന്നു എന്നതും തെളിഞ്ഞു. മണിശങ്കർ അയ്യരെ പെട്രോളിയംവകുപ്പില്‍നിന്നും എം കെ നാരായണനെ സുരക്ഷാ ഉപദേഷ്ടാവ് പദവിയില്‍നിന്നും മാറ്റിയതിനു പിന്നിലെ കാര്യങ്ങളും വിക്കിലീക്സിലൂടെതന്നെ പുറത്തുവന്നു. ഇറാന്‍ വാതകപൈപ്പ്ലൈന്‍ പദ്ധതി റദ്ദാക്കി, അമേരിക്കയുമായുള്ള ആണവകരാര്‍പദ്ധതിയുമായി മുമ്പോട്ടുപോകാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കിയതിനുപിന്നിലെ ബുഷ്-മന്‍മോഹന്‍ ഗൂഢാലോചനകളും വിക്കിലീക്സ് രേഖകളിലൂടെതന്നെ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ വിമാനംപോലും പരിശോധിക്കാനുള്ള അധികാരം അമേരിക്ക കൈയടക്കിയതിനു പിന്നിലെ കഥകളും വിക്കിലീക്സിലൂടെ ചുരുളഴിഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞരെ ചാരനിരീക്ഷണത്തിനു കീഴിലാക്കാന്‍ അമേരിക്ക അവരുടെ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ രേഖകള്‍മുതല്‍ യുഎന്‍ രക്ഷാസമിതി അംഗമാകണമെന്ന ഇന്ത്യയുടെ താല്‍പ്പര്യത്തെ അധിക്ഷേപിക്കുന്ന യുഎസ് സ്റേറ്റ് സെക്രട്ടറി ഹിലാരി ക്ളിന്റന്റെ നിലപാടടങ്ങിയ രേഖകള്‍വരെ പുറത്തുവന്നു. മണിപ്പുരിനെ ഇന്ത്യയുടെ കോളനിയെന്ന് കൊല്‍ക്കത്തയിലെ യുഎസ് കോമ്മ്സുലേറ്റ് വിശേഷിപ്പിച്ച കാര്യം വെളിപ്പെട്ടു.

ഏറ്റവും ഒടുവിലിതാ, ഇന്ത്യയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍വരെ അമേരിക്ക പ്രത്യക്ഷത്തില്‍ കൈകടത്തുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ യുപിഎ ഭരണത്തിന്‍കീഴില്‍ ഇന്ത്യ ഏതുതരത്തിലുള്ള അപകടത്തിലേക്കാണ് പോകുന്നതെന്ന് ഇതെല്ലാം ജനങ്ങള്‍ക്കു വ്യക്തമാക്കിത്തരുന്നുണ്ട്. കുപ്രസിദ്ധമായ വിമോചനസമരകാലത്തും മറ്റും കേരളത്തില്‍ കമ്യൂണിസ്റുപ്രസ്ഥാനത്തെ തകര്‍ക്കാനും ഇ എം എസ് മന്ത്രിസഭയെ അധികാരഭ്രഷ്ടമാക്കാനും സിഐഎ നടത്തിയ ഇടപെടലുകളെ അവിശ്വാസത്തോടെ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്, പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ അമേരിക്ക ഇടപെട്ടതിന്റെ തെളിവുകള്‍ അടങ്ങുന്ന പുതിയ വിക്കിലീക്സ് രേഖകള്‍.


*****


എം പ്രശാന്ത്, കടപ്പാട് :ദേശാഭിമാനി