Tuesday, April 12, 2011

ചീമുട്ടയില്‍ വിരിഞ്ഞ നാടകക്കുഞ്ഞ്

'കഴുതകളായി നടിക്കേണ്ടിവന്ന കുതിരകള്‍'- കെ ജി ശങ്കരപ്പിള്ളയുടെ ഒരു കവിതയുടെ പേരാണ്. ഞായറാഴ്ച രാത്രി തിരുവനന്തപുരം ജില്ലയില്‍ വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട്ടില്‍ അരങ്ങേറിയ അസംബന്ധനാടകം കണ്ട പലര്‍ക്കും ഈ കവിതയുടെ പേര് ഓര്‍മവന്നിട്ടുണ്ടാകും. പത്തുപതിനാറുവര്‍ഷം വിദ്യാര്‍ഥിനേതാവായിരുന്നെങ്കിലും തന്റെ അഭിനയചാതുരി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും. ഈ അഭിനയ നൈപുണി മുമ്പ് തിരിച്ചറിയാനായില്ലല്ലോ എന്ന വിഷമം എസ്എഫ്ഐയില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകും.

മുമ്പ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് കാലിന് പരിക്കേല്‍പ്പിച്ചപ്പോഴും ജയില്‍വാസം അനുഭവിച്ചപ്പോഴും മുഖത്തുണ്ടായ ഭാവമാറ്റം അഭിനയമായിരുന്നില്ലെന്ന് പഴയ സഹപ്രവര്‍ത്തകര്‍ പരസ്പരം പറഞ്ഞും എസ്എംഎസ് അയച്ചും ആശ്വസിക്കുന്നുണ്ടാകും. അതൊരു കാലം. തീയില്‍ മുളച്ചവള്‍. വെയിലത്ത് വാടിയില്ലെന്നുമാത്രമല്ല, ആ ശൌര്യത്തിനുമുന്നില്‍ ലാത്തിയും ഗ്രനേഡുംപോലും തോറ്റുപോയി. പോരാട്ടത്തിന്റെ തുടര്‍ച്ചയില്‍ കാലത്തിന്റെ ചുവരില്‍ ഹൃദയരക്തംകൊണ്ട് അവള്‍ എഴുതിവച്ചു, കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ലെന്ന്.

എന്നാല്‍, ഒരു മാസം എന്തെല്ലാം മാറ്റമാണ് വരുത്തിയത്. ആദ്യം കഴുത്തില്‍ തൂങ്ങിയത് ത്രിവര്‍ണ ഷാള്‍. പിന്നെ എല്ലാ വര്‍ണങ്ങളും അഴിഞ്ഞുവീണു. പിന്നെ കാണുന്നത് വെള്ളവസ്ത്രം ധരിച്ച്. നാടുവിറപ്പിച്ച വിപ്ളവകാരിയില്‍നിന്ന് ഒരു ഭഗിനി സേവാമയി ലുക്കിലേക്ക് പതുക്കെയുള്ള മാറ്റം എല്ലാവരും ആസ്വദിച്ചു. നിവര്‍ന്നുനിന്ന് നെഞ്ചൂക്കോടെ പോര്‍വിളിച്ചവളെയല്ല ഇപ്പോള്‍ കാണുന്നത്. പ്രസംഗിക്കുമ്പോള്‍ തലയ്ക്ക് ആവശ്യത്തിലേറെ ചെരിവ്. പതിവില്ലാത്ത വിധേയത്വവും വിനയവും. യുഡിഎഫ് നേതാക്കളെ പുകഴ്ത്തുമ്പോള്‍ വിനയവും വിധേയത്വവും കരച്ചിലോളമെത്തുന്നുമുണ്ട്.

കരുണയില്ലാതെ ഗ്രനേഡ് പ്രയോഗിക്കാന്‍ പൊലീസിന് ഉത്തരവ് കൊടുത്ത ഉമ്മന്‍ചാണ്ടി പണ്ട് ജനറല്‍ ഡയറായിരുന്നു. ഇന്നദ്ദേഹം പിതൃതുല്യന്‍. ചാണ്ടി ഉമ്മന് അവള്‍ 13 വയസ്സ് മൂപ്പുള്ള മൂത്ത പെങ്ങള്‍. മരിയക്കും അച്ചുവിനും മൂത്തചേച്ചി. മറിയാമ്മയ്ക്ക് വൈകിയെത്തിയ മൂത്തമകള്‍. വേങ്ങരയില്‍ പോയി കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പ്രചാരണം നടത്തിയപ്പോള്‍ ഈ മുത്തിനെ മുങ്ങിയെടുക്കാന്‍ വൈകിയതിന് കുഞ്ഞാപ്പയെ ലീഗുകാര്‍ മനസ്സില്‍ പ്രാകിയിട്ടുണ്ടാകും. കുഞ്ഞാലിക്കുട്ടി ‘സാഹിബ്’ മന്ത്രിയെന്നനിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്ര കേമമായിരുന്നു എന്നും അദ്ദേഹത്തില്‍നിന്ന് കേരളം ഇനിയുമെത്രയോ പ്രതീക്ഷിക്കുന്നുണ്ടെന്നുമുള്ള വാക്കുകള്‍ ഉള്‍പ്പുളകത്തോടെയല്ലേ വേങ്ങരക്കാര്‍ കേട്ടത്.

ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന അഭിനേത്രിക്ക് പിടഞ്ഞുണരാനും അരങ്ങുതകര്‍ക്കാനും തെരഞ്ഞെടുത്തത് തലസ്ഥാനത്തെ ഒരു മണ്ഡലം. ഞായറാഴ്ച രാഹുല്‍ഗാന്ധിയുടെ തിരുവനന്തപുരത്തെ പൊതുയോഗം കഴിഞ്ഞിട്ടും പുതുപ്പള്ളിയില്‍ വോട്ടുപിടിക്കാന്‍ പോകാതെ ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് കാത്തിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോലിയക്കോട് കൃഷ്ണന്‍നായര്‍ പ്രസംഗിച്ച് മാറിയ ഉടനെ പറഞ്ഞുറപ്പിച്ചപോലെ സംഘര്‍ഷം. അതിനിടെ ഗ്രനേഡിനേക്കാള്‍ മാരകമായ പ്രഹരശേഷിയുള്ള ചീമുട്ടയേറ് മാറില്‍ കൊണ്ടു. ഉടന്‍ മോഹാലസ്യപ്പെട്ടു കഥാനായിക. നിലയ്ക്കാത്ത ഛര്‍ദി. കൈക്കുഴയില്‍ വേദന. അത് ദേഹമാസകലം പടരുന്നു. ആദ്യം സ്വകാര്യ ആശുപത്രി, പിന്നെ മെഡിക്കല്‍ കോളേജ്. എക്സ്റേ, സ്കാനിങ് അങ്ങനെ പലതും. അതിനിടയില്‍ മെഡിക്കല്‍ കോളേജിനുമുന്നില്‍ വളര്‍ത്തച്ഛന്‍വക നാടകം വേറെ. ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നുമില്ല, മയങ്ങിവീണപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ ചതവുകളൊഴികെ.

എന്തായാലും ഒന്നാംപേജില്‍ നായിക നിറഞ്ഞു. പതിവുപോലെ മലയാള മനോരമയാണ് ജോറാക്കിയത്. യുവനായികയുടെ ദീര്‍ഘമായ ഛര്‍ദിയുടെ വിശദവിവരമുണ്ടതില്‍. വായിച്ച വായനക്കാര്‍ ഛര്‍ദ്ദിച്ച് വശംകെടണം. സോണിയയും രാഹുലും മന്‍മോഹനും ആന്റണിയും കുലുക്കിയിട്ടും കുലുങ്ങാത്ത യുഡിഎഫുകാര്‍ ഇതിലെങ്കിലും ഇളകണം. എന്തായാലും ചിരിക്കണോ അതോ കരയണോ എന്ന സ്ഥിതിയിലാണ് വോട്ടര്‍മാരും വായനക്കാരും


*****

എന്‍ എസ് സജിത്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന അഭിനേത്രിക്ക് പിടഞ്ഞുണരാനും അരങ്ങുതകര്‍ക്കാനും തെരഞ്ഞെടുത്തത് തലസ്ഥാനത്തെ ഒരു മണ്ഡലം. ഞായറാഴ്ച രാഹുല്‍ഗാന്ധിയുടെ തിരുവനന്തപുരത്തെ പൊതുയോഗം കഴിഞ്ഞിട്ടും പുതുപ്പള്ളിയില്‍ വോട്ടുപിടിക്കാന്‍ പോകാതെ ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് കാത്തിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോലിയക്കോട് കൃഷ്ണന്‍നായര്‍ പ്രസംഗിച്ച് മാറിയ ഉടനെ പറഞ്ഞുറപ്പിച്ചപോലെ സംഘര്‍ഷം. അതിനിടെ ഗ്രനേഡിനേക്കാള്‍ മാരകമായ പ്രഹരശേഷിയുള്ള ചീമുട്ടയേറ് മാറില്‍ കൊണ്ടു. ഉടന്‍ മോഹാലസ്യപ്പെട്ടു കഥാനായിക. നിലയ്ക്കാത്ത ഛര്‍ദി. കൈക്കുഴയില്‍ വേദന. അത് ദേഹമാസകലം പടരുന്നു. ആദ്യം സ്വകാര്യ ആശുപത്രി, പിന്നെ മെഡിക്കല്‍ കോളേജ്. എക്സ്റേ, സ്കാനിങ് അങ്ങനെ പലതും. അതിനിടയില്‍ മെഡിക്കല്‍ കോളേജിനുമുന്നില്‍ വളര്‍ത്തച്ഛന്‍വക നാടകം വേറെ. ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നുമില്ല, മയങ്ങിവീണപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ ചതവുകളൊഴികെ.

എന്തായാലും ഒന്നാംപേജില്‍ നായിക നിറഞ്ഞു. പതിവുപോലെ മലയാള മനോരമയാണ് ജോറാക്കിയത്. യുവനായികയുടെ ദീര്‍ഘമായ ഛര്‍ദിയുടെ വിശദവിവരമുണ്ടതില്‍. വായിച്ച വായനക്കാര്‍ ഛര്‍ദ്ദിച്ച് വശംകെടണം. സോണിയയും രാഹുലും മന്‍മോഹനും ആന്റണിയും കുലുക്കിയിട്ടും കുലുങ്ങാത്ത യുഡിഎഫുകാര്‍ ഇതിലെങ്കിലും ഇളകണം. എന്തായാലും ചിരിക്കണോ അതോ കരയണോ എന്ന സ്ഥിതിയിലാണ് വോട്ടര്‍മാരും വായനക്കാരും