Wednesday, April 20, 2011

വിവാഹപാര്‍ടികളെ കാത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍

വിവാഹപാര്‍ടികള്‍ക്ക് പോകാന്‍ ടൂറിസ്റ്റ് ബസുകള്‍ തേടിയലയേണ്ട; കുറഞ്ഞ വാടകയ്ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഇതാ റെഡി. വധൂവരന്മാരെയും മണവാളനെയും മണവാട്ടിയെയും ആഘോഷത്തോടെ വരവേല്‍ക്കാന്‍ ട്രാന്‍സ്പോര്‍ട് ബസുകള്‍ കോഴിക്കോട് ജില്ലയിലെവിടെയും ലഭിക്കും.

വിവാഹട്രിപ്പ് തുടങ്ങി ഏതാനും മാസങ്ങള്‍ക്കകംതന്നെ കെഎസ്ആര്‍ടിസിക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നതായാണ് അനുഭവം. വിവാഹത്തിനും മറ്റും സ്വകാര്യട്രിപ്പുകള്‍ പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ആളുകള്‍ക്ക് കൌതുകം മാത്രമല്ല, സാമ്പത്തികലാഭവും നല്‍കുന്നു. സ്വകാര്യ ടൂറിസ്റ്റ് ബസുകളെ അപേക്ഷിച്ച് വാടക ഏറെ കുറവാണെന്നതും കെഎസ്ആര്‍ടിസി ബസ് ബുക്കിങ് ആകര്‍ഷകമാക്കുന്നു.

പൊന്നിനും വസ്ത്രത്തിനുമുള്‍പ്പെടെ കല്യാണത്തിന് ചെലവ് വര്‍ധിക്കുമ്പോള്‍ ചുരുങ്ങിയ തുകയ്ക്ക് വിവാഹപാര്‍ടിക്ക് സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ ലഭ്യമാകുന്നത് ആളുകള്‍ക്ക് ആശ്വാസമേകുകയാണ്. ആദ്യത്തെ അഞ്ചു മണിക്കൂറിന് 4,000 രൂപയാണ് വാടക. തുടര്‍ന്ന് സമയം കൂടുതലെടുത്താല്‍ 500 രൂപ നല്‍കണം. ആറ് മണിക്കൂറിന് 6,000 രൂപയാണ് വാടക. 150 കിലോ മീറ്റര്‍ ദൂരമോടിയാലും ഇതേ വാടകയാണ്. എട്ട് മണിക്കൂറിന് 8,000 രൂപ നല്‍കണം. സാധാരണ ട്രിപ്പുകള്‍ പോലെ മണിക്കൂര്‍ അനുസരിച്ചാണ് വെയിറ്റിങ് ചാര്‍ജ് ഈടാക്കുന്നത്. ഒരു മണിക്കൂറിന് 500 രൂപ.

രാഷ്ട്രീയപാര്‍ടികളുടെ പരിപാടികള്‍ക്കൊഴികെ മറ്റ് സ്വകാര്യട്രിപ്പുകള്‍ക്കെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ കിട്ടും. അപേക്ഷാഫോമുമായി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്താല്‍ വിവിധ ഡിപ്പോകളില്‍നിന്ന് വാഹനം ലഭിക്കും. മലബാര്‍ ബസുകളാണ് കോഴിക്കോട് ജില്ലയില്‍ സ്വകാര്യ സര്‍വീസ് നടത്തുന്നത്. കോഴിക്കോട്, തൊട്ടില്‍പാലം, താമരശേരി ഡിപ്പോകളില്‍ കല്യാണത്തിന് ബസ് ബുക്ക്ചെയ്യാന്‍ സൌകര്യമുണ്ട്. ഫോൺ: കോഴിക്കോട് -0495 2390350, താമരശേരി-0495 2224217, തൊട്ടില്‍പ്പാലം-0496 2565944.

കെഎസ്ആര്‍ടിസി നല്‍കുന്ന ഇത്തരം സൌകര്യത്തെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും വേണ്ടത്ര അറിവില്ല. അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസിയിലെ വിവാഹയാത്ര നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും കൌതുക കാഴ്ചയായി തുടരുന്നു.


*****


കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിവാഹപാര്‍ടികള്‍ക്ക് പോകാന്‍ ടൂറിസ്റ്റ് ബസുകള്‍ തേടിയലയേണ്ട; കുറഞ്ഞ വാടകയ്ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഇതാ റെഡി. വധൂവരന്മാരെയും മണവാളനെയും മണവാട്ടിയെയും ആഘോഷത്തോടെ വരവേല്‍ക്കാന്‍ ട്രാന്‍സ്പോര്‍ട് ബസുകള്‍ കോഴിക്കോട് ജില്ലയിലെവിടെയും ലഭിക്കും.

സംസ്ഥാന വ്യാപകമാക്കേണ്ട അനുകരണീയമായ പദ്ധതി