Friday, April 8, 2011

അട്ടിമറിക്ക് അഴിമതിപ്പണം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍, ബദല്‍ സമീപനം, യുഡിഎഫ് ഭരിച്ചകാലത്തെ ദുരനുഭവങ്ങള്‍, ആഗോളവല്‍ക്കരണ നയങ്ങളുടെ കെടുതി എന്നിവ തെരഞ്ഞെടുപ്പു വിഷയമാകുന്നത് യുഡിഎഫ് ഇഷ്ടപ്പെടുന്നില്ല. പ്രകടന പത്രിക വച്ചുള്ള താരതമ്യത്തിനും അവര്‍ തയ്യാറല്ല. പകരം ചില പ്രശ്നങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് വൈകാരികമായി ഊതിവീര്‍പ്പിച്ച് തെരഞ്ഞെടുപ്പു ചര്‍ച്ചകളെ വഴിതിരിച്ചുവിടുക എന്ന തന്ത്രമാണ് യുഡിഎഫ് നേതൃത്വംമുതല്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിവരെ പ്രയോഗിക്കുന്നത്.

എല്‍ഡിഎഫ് ഉന്നയിക്കുന്ന ഒരു പ്രശ്നവും ഏതെങ്കിലും വ്യക്തികളോടുള്ള പകയോ വിദ്വേഷമോ വച്ചുള്ളതല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറയുന്നതിനൊപ്പം യുഡിഎഫിന്റെ നയപരമായ പാപ്പരത്തവും ജനവിരുദ്ധ മുഖവും തുറന്നുകാട്ടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യുഡിഎഫിന്റെ അഖിലേന്ത്യാ രാഷ്ട്രീയരൂപമായ യുപിഎ സഖ്യത്തിന്റെ ഭരണം രാജ്യത്തെ വീഴ്ത്തിയ ചതിക്കുഴികളും അതിന്റെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും വിഷയമാകാതെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ വേര്‍തിരിച്ചു നിര്‍ത്താനാകില്ല.

അഴിമതിയും വിലക്കയറ്റവുമാണ് ജനങ്ങള്‍ കാണുന്ന വലിയ പ്രശ്നങ്ങള്‍. രണ്ടിലും പ്രതിസ്ഥാനത്ത് യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസാണ്. ഉന്നത തലങ്ങളിലെ അഴിമതിക്ക് നേതൃത്വവും പ്രോത്സാഹനവും നല്‍കുന്നതില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ റെക്കോഡ് തകര്‍ക്കാന്‍ ചരിത്രത്തില്‍ മറ്റുദാഹരണങ്ങളില്ല. കോമൺവെല്‍ത്ത് ഗെയിംസ്, 2ജി സ്പെക്ട്രം, ആദര്‍ശ് ഹൌസിങ് സൊസൈറ്റി, ആന്‍ട്രിക്സ്-ഐഎസ്ആര്‍ഒ, വോട്ടിന് പണം, വാര്‍ത്തയ്ക്ക് പണം, നിയമവിരുദ്ധ ഖനനം, ഐപിഎല്‍ ക്രിക്കറ്റ് ഫണ്ടിങ്- ഇങ്ങനെ അനേകം അഴിമതിക്കേസുകളില്‍ യുപിഎയുടെ പങ്കാളിത്തം അന്വേഷണ ഏജന്‍സികള്‍തന്നെ ശരിവച്ചിരിക്കുന്നു. പൊതുമുതല്‍ കൊള്ളയടിക്കുക എന്നതിനര്‍ഥം സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തട്ടിപ്പറിക്കുകയോ തകര്‍ക്കുകയോ ചെയ്യുക എന്നാണ്.

തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് മുന്നണിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ടിയിരുന്ന മുന്‍ കേന്ദ്രമന്ത്രി എ രാജ ജയിലഴിക്കുള്ളിലാണ്. പടുകൂറ്റന്‍ അഴിമതിയിലൂടെ നേടിയ പണം അവിടെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഒഴുക്കുന്നു. തിരുച്ചിറപ്പള്ളിയില്‍ ഒരു ബസില്‍ ഒളിപ്പിച്ചുകൊണ്ടുപോവുകയായിരുന്ന അഞ്ചരക്കോടി രൂപയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ പിടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 42.75 കോടി രൂപ പണമായും സ്വര്‍ണമായും പിടിച്ചെടുത്തിട്ടുണ്ട് എന്ന് തെരഞ്ഞെടുപ്പു കമീഷന്‍ പറയുന്നു. ഇത് തീര്‍ത്തും അപര്യാപ്തമായ നടപടിയാണെന്നും പണത്തിന്റെ ഒഴുക്കാണ് വലിയ വെല്ലുവിളിയെന്നും കമീഷന്‍ ആവര്‍ത്തിക്കുന്നു. സമാനമായ അവസ്ഥ കേരളത്തിലും കൊണ്ടുവരികയാണ്.

യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പു രംഗത്തേക്ക് പണത്തിന്റെ ഒഴുക്ക് തുടങ്ങി എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഹെലികോപ്റ്ററില്‍ പറന്ന് കെപിസിസി നേതാക്കള്‍ വോട്ടുപിടിക്കുന്നതും വോട്ട് കൂട്ടത്തോടെ വിലയ്ക്കുവാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും വന്‍ ആയുധശേഖരങ്ങളുണ്ടാക്കുന്നതും ഇങ്ങനെ വരുന്ന പണംകൊണ്ടാണ്. കേന്ദ്രത്തില്‍ അഴിമതി നടത്തിയ പണത്തിന്റെ ഒരംശം ജനവിധി വിലയ്ക്കുവാങ്ങാനാണ് ഉപയോഗിക്കുന്നത്. ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുന്ന നീക്കമാണത്. അഴിമതി തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാകുന്നത് അത് ജനാധിപത്യത്തെ തകര്‍ക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. വോട്ട് വിലയ്ക്കെടുക്കപ്പെടുമ്പോള്‍ അഴിമതിക്കാരാണ് ജയിക്കുന്നത്- യഥാര്‍ഥ ജനഹിതമാണ് പണംകൊണ്ട് തകര്‍ക്കപ്പെടുന്നത്.

പാക്കേജുകളുണ്ടാക്കി മാധ്യമങ്ങള്‍ വാര്‍ത്താസ്ഥലം വില്‍പ്പന നടത്തുന്ന രീതിയും ശക്തമായി നിലവിലുണ്ട് എന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞതാണ്. കേരളത്തില്‍ യുഡിഎഫിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന മാധ്യമ കോലാഹലം ആ വഴിയിലുള്ള സംശയം ജനിപ്പിക്കുന്നു. പ്രചാരണത്തിലെ പണക്കൊഴുപ്പ്, വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിക്കല്‍ എന്നിവ കേരളത്തിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പായുധങ്ങളാണ്. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് ശേഷി നല്‍കുന്നതാകട്ടെ, യുപിഎ സര്‍ക്കാര്‍ നേതൃത്വം നല്‍കി നടത്തിയ പടുകൂറ്റന്‍ അഴിമതികളാണ്. അഴിമതിയിലൂടെ പണമുണ്ടാക്കുകയും അത് മുടക്കി ജനഹിതം അനുകൂലമാക്കി വീണ്ടും കൊള്ളയടിക്കാനായി അധികാരം കരസ്ഥമാക്കുകയുമെന്ന രീതി ചെറുത്തുതോല്‍പ്പിക്കപ്പെട്ടേ തീരൂ.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും കരുത്തുള്ള ഭരണമാണ് കേരളത്തിനുണ്ടാകേണ്ടത്. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന്റെ കൊടിക്കീഴില്‍ അണിനിരക്കുന്നത്്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ഏറ്റവും വലിയ ദുരിതമായി വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയൊരളവ് ആശ്വാസം പകരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവിപണനരംഗത്തെ ഇടപെടലാണ്. എന്നാല്‍, പൊതുവായ വിലക്കയറ്റത്തിന്റെ കെടുതികള്‍ കേരളീയര്‍ക്കുമേലും വന്‍തോതില്‍ പതിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി യുഡിഎഫിനെതിരെ അലയടിക്കുന്ന ജനവികാരത്തെ അഴിമതിപ്പണംകൊണ്ടും അനാവശ്യ വിവാദങ്ങള്‍ തൊടുത്തുവിട്ടും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്.


*****


പിണറായി വിജയന്‍, കടപ്പാട്:ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍, ബദല്‍ സമീപനം, യുഡിഎഫ് ഭരിച്ചകാലത്തെ ദുരനുഭവങ്ങള്‍, ആഗോളവല്‍ക്കരണ നയങ്ങളുടെ കെടുതി എന്നിവ തെരഞ്ഞെടുപ്പു വിഷയമാകുന്നത് യുഡിഎഫ് ഇഷ്ടപ്പെടുന്നില്ല. പ്രകടന പത്രിക വച്ചുള്ള താരതമ്യത്തിനും അവര്‍ തയ്യാറല്ല. പകരം ചില പ്രശ്നങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് വൈകാരികമായി ഊതിവീര്‍പ്പിച്ച് തെരഞ്ഞെടുപ്പു ചര്‍ച്ചകളെ വഴിതിരിച്ചുവിടുക എന്ന തന്ത്രമാണ് യുഡിഎഫ് നേതൃത്വംമുതല്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിവരെ പ്രയോഗിക്കുന്നത്.

എല്‍ഡിഎഫ് ഉന്നയിക്കുന്ന ഒരു പ്രശ്നവും ഏതെങ്കിലും വ്യക്തികളോടുള്ള പകയോ വിദ്വേഷമോ വച്ചുള്ളതല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറയുന്നതിനൊപ്പം യുഡിഎഫിന്റെ നയപരമായ പാപ്പരത്തവും ജനവിരുദ്ധ മുഖവും തുറന്നുകാട്ടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യുഡിഎഫിന്റെ അഖിലേന്ത്യാ രാഷ്ട്രീയരൂപമായ യുപിഎ സഖ്യത്തിന്റെ ഭരണം രാജ്യത്തെ വീഴ്ത്തിയ ചതിക്കുഴികളും അതിന്റെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും വിഷയമാകാതെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ വേര്‍തിരിച്ചു നിര്‍ത്താനാകില്ല.