Tuesday, April 12, 2011

പശ്ചിമ ബംഗാളില്‍ എട്ടാം വിജയത്തിന് ഇടതുമുന്നണി ഒരുങ്ങുന്നു

നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പശ്ചിമ ബംഗാള്‍ തയ്യാര്‍. പശ്ചിമ ബംഗാള്‍ രൂപീകൃതമായതിനു ശേഷമുള്ള 15ാം നിയമസഭാ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ആറു ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ ഇവിടെ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 18, 22, 27, മെയ് 3, 7, 10 എന്നീ ദിവസങ്ങളിലാണ് അത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്ര ഏറെ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്നത് ആദ്യമായിട്ടാണ്. 2006ല്‍ അഞ്ചു ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. 2001ല്‍ അത് ഒറ്റ ദിവസമായിട്ടായിരുന്നു.

ക്രമസമാധാന പരിപാലനത്തിലും നീതിപൂര്‍വ്വവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിലും മുന്‍കാലങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ പ്രശസ്തി നേടിയിട്ടുള്ള ബംഗാളില്‍ ഇത്തവണ ആറു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പു നടത്തുന്നത് ദുരൂഹത സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിനു മുമ്പായി സാധാരണ സംസ്ഥാനത്തെ രാഷ്ടീയ പാര്‍ടികളുമായി ആലോചിക്കാറുണ്ടങ്കിലും ഇത്തവണ അതും നടന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകപക്ഷീയമായിട്ടാണ് തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളായി നടത്തിയാലും ജനപിന്തുണയാര്‍ജ്ജിച്ചുകൊണ്ട് വന്‍ വിജയം ആവര്‍ത്തിക്കുവാനുള്ള ഒരുക്കങ്ങളാണ് ഇടതുമുന്നണി നടത്തുന്നത് .

മൂന്നര ദശകക്കാലത്തെ നിര്‍വിഘ്നമായ ഇടതുമുന്നണി ഭരണത്തില്‍ വംഗനാട് ആര്‍ജ്ജിച്ച സമഗ്രമായ പുരോഗതി നിലനിര്‍ത്തുന്നതിനും കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, നിയമ സമാധാനം എന്നീ മേഖലകളിലൂടെ സംസ്ഥാനത്തെ കുടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിനുമുള്ള ബഹുമുഖ കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഇടതുമുന്നണി ഇത്തവണയും ജനങ്ങളെ സമീപിക്കുന്നത്.

മുന്‍ കാലങ്ങളിലെന്നതുപോലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളില്‍ സിപിഐ എംന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി തന്നെയാണ് മുന്നില്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുമ്പ് കൊല്‍ക്കത്തയിലെ വിശാലമായ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ജനലക്ഷങ്ങളണിനിരന്ന മഹാറാലിയോടെയാണ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കുറിച്ചത്.

സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് അക്രമ - വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ അട്ടിമറി രാഷ്ട്രീയം അരങ്ങേറുന്ന തൃണമൂല്‍ കോണ്‍ഗ്രസ് - മാവോയിസ്റ്റ് - കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ ഒറ്റപ്പെടുത്തി, കഴിഞ്ഞ മൂന്നര ദശാബ്ദമായി സര്‍വതോമുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് സംസ്ഥാനത്ത് ശാന്തിയും സമാധാനവും സംരക്ഷിച്ച് മുന്നോട്ടു നീങ്ങുന്ന ഇടതുമുന്നണിയെ എട്ടാമതും വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റി ഇതിഹാസം സൃഷ്ടിക്കുമെന്ന പ്രഖ്യാപനമാണ് റാലി നടത്തിയത്. അതിനുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്തൊട്ടാകെ അരങ്ങേറുന്നത്.

2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ആകെയുള്ള 294 സീറ്റുകളില്‍ 235ഉം നേടി ചരിത്ര വിജയമാണ് ആവര്‍ത്തിച്ചത്. ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഐ എംന് 176 സീറ്റുകളാണ് ലഭിച്ചത്. ഇടതമുന്നണി പരാജപ്പെടുമെന്ന് മനക്കോട്ട കെട്ടിയവരെയെല്ലാം അമ്പരപ്പിക്കുന്ന വിജയമായിരുന്നു അത്. പ്രധാന എതിരാളിയായ തൃണമൂല്‍ കോഗ്രസിന് 30ഉം കോണ്‍ഗ്രസിന് 21 സീറ്റും മാത്രമാണ് നേടാനായത്. ജനാധിപത്യ മാര്‍ഗത്തില്‍ കൂടി ഇടതുമുന്നണിയെ ഒരു തരത്തിലും നേരിടാന്‍ കഴിയില്ലെന്ന് ബോധ്യമായ ക്ഷുദ്ര ശക്തികളെല്ലാം കൂടി ഒത്തു ചേര്‍ന്ന് സംഘടിതവും ആസൂത്രിതവുമായി കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്തൊട്ടാകെ വ്യാപകമായ കൊലപാതകങ്ങളും അക്രമങ്ങളും വികസന വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് സംഘടിപ്പിക്കുന്നത്. ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാപകമായ കള്ളക്കഥകളാണ് അഴിച്ചുവിട്ടത്. എക്കാലവും ഇടതുമുന്നണിയെ പിന്തുണച്ച ഒരു വിഭാഗം ആളുകള്‍ ഈ ദുഷ്പ്രചരണത്തില്‍ അകപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും അകന്നു. അതുമൂലം നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തു നടന്ന ലോക്സഭാ - പഞ്ചായത്ത്, മുനിസിപ്പല്‍ - തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് തുടര്‍ച്ചയായി ഏതാനും സീറ്റുകള്‍ നഷ്ടപ്പെട്ടു. മാവോയിസ്റ്റു കൊലയാളികളുടെ പിന്തുണയോടെ തൃണമൂല്‍ കോണ്‍ഗ്രസും മറ്റ് ഇടതുവിരുദ്ധ ശക്തികളും അഴിച്ചുവിട്ട അക്രമ കൊലപാതക പരമ്പരയില്‍ 353 ഇടതുമുന്നണി പ്രവര്‍ത്തകരാണ് കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. അതില്‍ ബഹുഭൂരിപക്ഷവും സിപിഐ എം പ്രവര്‍ത്തകരാണ്. അക്രമ കൊലപാതക അട്ടിമറിയെ നേരിട്ടുകൊണ്ട്, തെറ്റുകള്‍ ഏറ്റു പറഞ്ഞ്, ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണ നീക്കി, അവരുടെ വിശ്വാസം വീണ്ടെടുത്ത്, മുന്നോട്ടു പോകുവാനുള്ള പ്രവര്‍ത്തനമാണ് ഇടതുമുന്നണി കാഴ്ച വെക്കുന്നത് .

മാര്‍ച്ച് 13ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ആകെയുള്ള 294 സീറ്റുകളില്‍ സി.പി.ഐ. എം 210, ഫോര്‍വേഡ് ബ്ളോക്ക് 34, ആര്‍.എസ്പി 23, സി.പി.ഐ 13, വെസ്റ്റ് ബംഗാള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി 5, മാര്‍ക്സിസ്റ്റ് ഫോര്‍വേഡ് ബ്ളോക്ക് 2, ഡി.എസ്. പി 2, ആര്‍.സി.പി.ഐ 2, ബി.ബി.സി 2 എന്നീ ക്രമത്തിലാണ് ഇടതു മുന്നണി സീറ്റുകള്‍ വീതിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 149 പേര്‍ പുതുമുഖങ്ങളാണ്. പുതുമുഖങ്ങളില്‍ 112 പേരും സി.പി.ഐ എംന്റെയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ന്യൂനപക്ഷ വിഭാഗം, മഹിളകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു. 46 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണയുള്ളത്. ഇത്രയധിധികം വനിതകളെ രംഗത്ത് ഇറക്കുന്നത് ആദ്യമായാണ്. 2006ല്‍ 34 പേരും 2001ല്‍ 22 പേരും വീതമായിരുന്നു അത്. മഹിളാ സ്ഥാനാര്‍ത്ഥികളില്‍ 41 പേരും സിപിഐ എം കാരാണ്. ഫോര്‍വേഡ് ബ്ളോക്കിന്റെ നാലും ആര്‍എസ്പിയുടെ ഒരാളുമാണ് മറ്റുള്ളവര്‍. സ്ഥാനാര്‍ത്ഥികളില്‍ എഴുപത്തിരണ്ടു പേര്‍ 40 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞയാള്‍ 25 കാരനായ ശന്തനു ബോസ് ആണ്. സിപിഐ എം കാരനായ ബോസ് കൊല്‍ക്കത്ത യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.

ന്യൂനപക്ഷ വിഭാഗക്കാരായ 65 പേരാണ് ഇത്തവണ സ്ഥാനാര്‍ത്ഥികള്‍. അതില്‍ മുസ്ളിം വിഭാഗത്തില്‍ പെട്ടവര്‍ 57 പേരും ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഏഴുപേരും, ജൈനമത വിഭാഗത്തിലുള്ള ഒരാളുമുണ്ട്. മുസ്ളിം വിഭാഗത്തില്‍ ആറ് വനിതകളും മത്സരരംഗത്തുണ്ട്. അവരെല്ലാം സിപിഐ എം കാരാണ്. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരേയും മുന്‍കാലങ്ങളേക്കാള്‍ കൂടുതലായി ഇത്തവണ ഇടതുമുന്നണി മത്സര രംഗത്ത് അണിനിരത്തുന്നു. പട്ടികജാതിക്കാര്‍ക്കുവേണ്ടി 58ഉം പട്ടിക വര്‍ഗം(ആദിവാസി) വിഭാഗത്തിനായി 16 സീറ്റുകളുമാണ് ആകെ സംവരണം ചെയ്തിട്ടുള്ളത്. എന്നാല്‍, അവ കൂടാതെ എട്ട് ജനറല്‍ സീറ്റുകളില്‍ കൂടി ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ജനവിധി തേടുന്നു. പട്ടികജാതിയില്‍പ്പെട്ട ഏഴും ഗിരിവര്‍ഗത്തില്‍പ്പെട്ട ഒന്നുമാണിത്. ഇതില്‍ ഏഴു പേര്‍ സിപിഐ എംന്റെയും ഒരാള്‍ ഫോര്‍വേഡ് ബ്ളോക്കിന്റേയുമാണ്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട സംസ്ഥാന വിവര സാങ്കേതിക മന്ത്രി ഡോക്ടര്‍ ദേബേഷ് ദാസ് കൊല്‍ക്കത്തയിലെ ജനറല്‍ സീറ്റായ എന്റാലിയില്‍ നിന്നും ഇത്തവണ മത്സരിക്കുന്നു. ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്ന പിന്നോക്ക വിഭാഗക്കാരില്‍ മൂന്നുപേര്‍ വനിതകളാണ്. മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ തുടര്‍ച്ചയായി ആറാം തവണയും ജാദവപുരില്‍ നിന്നാണ് ജനവിധി തേടുന്നത്. സി.പി.ഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാന മന്ത്രിമാരുമായ നിരുപം സെന്‍., സൂര്യകാന്ത് മിശ്ര, ഗൌതം ദേബ, രേഖാ ഗോസ്വാമി എന്നിവര്‍ വീണ്ടും മത്സര രംഗത്തുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് - കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് ഇടതുമുന്നണിയുടെ പ്രധാന എതിരാളി. സഖ്യം വേണമെങ്കില്‍ ആകെയുള്ള സീറ്റിന്റെ മൂന്നിലൊന്ന് ലഭിക്കണമെന്ന് വീമ്പ് പറഞ്ഞിരുന്ന കോണ്‍ഗ്രസ്സിന്, മമത ബാനര്‍ജിയുടെ ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കി 65 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പൂര്‍ണമായും ഒഴിവാക്കികൊണ്ട് ഹൈക്കമാണ്ട് നേരിട്ടാണ് മമതയുമായി ഇടപാട് നടത്തിയത്. എല്ലാം അടിയറവുപറഞ്ഞ് മമതയുടെ മുമ്പില്‍ തല കുനിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വിലാസമുണ്ടാവില്ല എന്ന നിലപാടായിരുന്നു സംസ്ഥാന നേതൃത്വത്തിന്റേത്. കോണ്‍ഗ്രസിനുവേണ്ടി മമത നീക്കിവെച്ചിട്ടുള്ള 65ല്‍ 39 സീറ്റും യാതൊരു വിജയ സാധ്യതയും ഇല്ലാത്തവയാണ്. നിലവിലുള്ള കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ പത്തു പേര്‍ക്കും ഇപ്പോള്‍ സീറ്റില്ല. കോണ്‍ഗ്രസിന് ശക്തിയുള്ള മൂര്‍ഷിദാബാദ്, മാള്‍ദ, ഉത്തര ദിനാജ്പൂര്‍ ജില്ലകളില്‍ പോലും മമതയുടെ ഇഷ്ടാനുസരണമുള്ള സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. മമതയുമായി കൂട്ടുകൂടുന്നതിന് സംസ്ഥാന കോണ്‍ഗ്രസിലെ പ്രബലമായ ഒരു വിഭാഗം എതിരാണ്. തങ്ങളെ പൂര്‍ണമായും മമത ഒതുക്കുമെന്ന ആശങ്കയാണ് അവര്‍ക്കുള്ളത്. കോണ്‍ഗ്രസിന് താരതമ്യേന ശക്തിയുള്ള മൂര്‍ഷിദാബാദ്, മാള്‍ദ, ഉത്തര ദിനാജ്പൂര്‍ ജില്ലകളിലെ നേതാക്കളും പിസിസി വൈസ് പ്രസിഡന്റായ ദീപാ ദാഷ് മുന്‍ഷി എംപിയെ പേലുള്ളവരുമാണ് ഈ വിഭാഗത്തില്‍. സഖ്യത്തിന് എതിരെ നിരവധി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. സീറ്റ് ലഭിക്കാതിരുന്ന നാല് എംഎല്‍എമാരും അതില്‍ ഉള്‍പ്പെടും.

സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ തൃണമൂല്‍കോണ്‍ഗ്രസിനുള്ളിലും കലാപവും കയ്യേറ്റവും അരങ്ങേറുന്നു. കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലെ താംലുക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സോമന്‍ മഹാപത്രയെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് അവിടെ നിന്നുള്ള നേതാക്കളടക്കം നൂറിലധികം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ കാളിഘട്ടില്‍ മമതാ ബാനര്‍ജിയുടെ വീടിനുമുന്നില്‍ പ്രകടനം നടത്തി. ദീദിയെ കാണാതെ പ്രകടനക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്തതിനെ ത്തുടര്‍ന്ന് മമതയുടെ അംഗരക്ഷകര്‍ അവരെ അവിടെ നിന്ന് അടിച്ചോടിച്ചു. അടിപിടിയില്‍ പലര്‍ക്കും പരിക്കുപറ്റി. എന്തുവന്നാലും പുറത്തു നിന്ന് ഇറക്കുമതി ചെയ്ത സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ അംഗീകരിക്കില്ലന്ന് പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു. വന്‍ തോതില്‍ പുറത്തു നിന്നുള്ള ആളുകളെ സ്ഥാനാര്‍ത്ഥികളായി ഇറക്കുമതി ചെയ്ത് പ്രാദേശിക നേതാക്കളെ തഴഞ്ഞതില്‍ ബര്‍ദ്വമാന്‍, പടിഞ്ഞാറന്‍ മിഡ്നാപൂര്‍, ഹൂഗ്ളി തുടങ്ങി പല ജില്ലകളിലും പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി.

പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആദ്യം പ്രഖ്യാപിച്ച എട്ടു പേരെ പിന്നീട് മമതയ്ക്ക് മാറ്റേണ്ടിവന്നു. സിനിമാതാരങ്ങള്‍, മുന്‍ ഐഎഎസ് - ഐപിഎസ് - വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ധാരാളമായി തൃണമൂല്‍ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി മനീഷ് ഗുപ്ത, ജാദവപൂരില്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് എതിരെ മത്സരിക്കുന്നു. അഴിമതി ആരോപണത്തിന് വിധേയനായ മുന്‍ സിബിഐ ഡയറക്ടര്‍ ഉപന്‍ ബിശ്വാസും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഏതു വിധേനയും ഇടതുമുന്നണിയെ അട്ടിമറിക്കാന്‍ എല്ലാ വിധ്വംസക - വിഘടനവാദ - തീവ്രവാദ - വര്‍ഗീയ ശക്തികളുമായും മമത കൈകോര്‍ക്കുന്നു. ബംഗാളിനെ സ്വര്‍ഗമാക്കുമെന്നുള്ള പൊള്ളയായ വാഗ്ദാനങ്ങളാണ് അവര്‍ നിരത്തുന്നത്.

സംസ്ഥാനത്ത് അഡ്രസ് ഇല്ലാത്ത ബിജെപിയും വന്‍തോതില്‍ സ്ഥാനര്‍ത്ഥികളെ നിര്‍ത്തുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 2006ല്‍ മത്സരിച്ച എല്ലായിടത്തും കെട്ടിവെച്ച തുക നഷ്ടപ്പെട്ട അവര്‍ ഇത്തവണയും വന്‍ സ്ഥാനാര്‍ത്ഥി നിരയുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ദുര്‍ബല സ്ഥിതിയിലാണെങ്കിലും ഗ്രൂപ്പു വഴക്കും കാലുവാരലും ഒട്ടും മോശമല്ലാതെ അവിടെയും അരങ്ങ് തകര്‍ക്കുന്നു.

2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 294 സീറ്റില്‍ 235ഉം ഇടതുമുന്നണിക്കാണ് ലഭിച്ചത്. സിപിഐ എം 176, സിപിഐ 8, ഫോര്‍വേഡ് ബ്ളോക്ക് 23, ആര്‍എസ്പി 20, സോഷ്യലിസ്റ്റ് പാര്‍ടി 4, മാര്‍ക്സിസ്റ്റ് ഫോര്‍വേഡ് ബ്ളോക്ക് 2, ഡി എസ് പി 1, ആര്‍ജെഡി ഒന്ന് എന്നീ ക്രമത്തിലാണ് ഇടതുമുന്നണി ജയിച്ചത്. ഇടതുമുന്നണിയുടെ മുഖ്യ എതിരാളി തൃണമൂല്‍ കോണ്‍ഗ്രസിന് 30 ഉം കോണ്‍ഗ്രസിന് 21ഉം സീറ്റുകള്‍ വീതം ലഭിച്ചു. ജിഎന്‍എല്‍എഫ് മൂന്നിടത്തും ഝാര്‍ഖണ്ഡ് പാര്‍ടി ഒരിടത്തും സ്വതന്ത്രര്‍ രണ്ടിടത്തും ജയിച്ചു.

മണ്ഡല പുനര്‍നിര്‍ണയം മൂലം വളരെയധികം മാറ്റങ്ങളാണ് ഇത്തവണ നിയമസഭാ സീറ്റുകളിലുണ്ടായിട്ടുള്ളത്. ആകെയുള്ള 294 മണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെങ്കിലും പല ജില്ലകളിലും അവയുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. കൊല്‍ക്കത്ത നഗരിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. മുമ്പ് ഇവിടെ ആകെ 22 മണ്ഡലങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 11 ആയി ചുരുങ്ങി. വലിയ ജില്ലകളായ ദക്ഷിണ ഉത്തര 24 പര്‍ഗാനകള്‍, ബര്‍ദ്വമാന്‍, ഹൂഗ്ളി, ഉത്തര ബംഗാള്‍ എന്നിവിടങ്ങളില്‍ മണ്ഡലങ്ങള്‍ കൂടി. സംവരണ മണ്ഡലങ്ങളുടെ എണ്ണത്തിലും ഘടനയിലും മാറ്റും സംഭവിച്ചു.

മുന്‍ കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസതമായി കടുത്ത മത്സരം ഇത്തവണ അരങ്ങേറുമെന്നതാണ് എല്ലാ രാഷ്ട്രീയ നിരീക്ഷകരും കണക്കാക്കുന്നത്. ഇടതുമുന്നണി വിരുദ്ധ ശക്തികളുടെ മാവോയി സ്റ്റുകളുമായുള്ള ചങ്ങാത്തം വന്‍ രീതിയിലുള്ള അക്രമ സാധ്യതയ്ക്കും വഴിതെളിക്കുന്നു.

ആരെല്ലാം ചേര്‍ന്ന്, എത്ര വലിയ മഹാസഖ്യം ഉണ്ടാക്കിയാലും അതിനെയെല്ലാം തകര്‍ത്ത് മുന്നേറിയ ചരിത്രമാണ് ഇടതുമുന്നണിയുടേത്. ഇത്തവണയും ആ ജൈത്രയാത്ര ആവര്‍ത്തിച്ച്, എട്ടാമതും ഇടതുമുന്നണിയെ അധികാരത്തിലേറ്റാനുള്ള ഒരുക്കത്തിലാണ് വംഗജനത.


*****


ഗോപി, കൊല്‍ക്കത്ത, കടപ്പാട് :ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മാര്‍ച്ച് 13ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ആകെയുള്ള 294 സീറ്റുകളില്‍ സി.പി.ഐ. എം 210, ഫോര്‍വേഡ് ബ്ളോക്ക് 34, ആര്‍.എസ്പി 23, സി.പി.ഐ 13, വെസ്റ്റ് ബംഗാള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി 5, മാര്‍ക്സിസ്റ്റ് ഫോര്‍വേഡ് ബ്ളോക്ക് 2, ഡി.എസ്. പി 2, ആര്‍.സി.പി.ഐ 2, ബി.ബി.സി 2 എന്നീ ക്രമത്തിലാണ് ഇടതു മുന്നണി സീറ്റുകള്‍ വീതിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 149 പേര്‍ പുതുമുഖങ്ങളാണ്. പുതുമുഖങ്ങളില്‍ 112 പേരും സി.പി.ഐ എംന്റെയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ന്യൂനപക്ഷ വിഭാഗം, മഹിളകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു. 46 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണയുള്ളത്. ഇത്രയധിധികം വനിതകളെ രംഗത്ത് ഇറക്കുന്നത് ആദ്യമായാണ്. 2006ല്‍ 34 പേരും 2001ല്‍ 22 പേരും വീതമായിരുന്നു അത്. മഹിളാ സ്ഥാനാര്‍ത്ഥികളില്‍ 41 പേരും സിപിഐ എം കാരാണ്. ഫോര്‍വേഡ് ബ്ളോക്കിന്റെ നാലും ആര്‍എസ്പിയുടെ ഒരാളുമാണ് മറ്റുള്ളവര്‍. സ്ഥാനാര്‍ത്ഥികളില്‍ എഴുപത്തിരണ്ടു പേര്‍ 40 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞയാള്‍ 25 കാരനായ ശന്തനു ബോസ് ആണ്. സിപിഐ എം കാരനായ ബോസ് കൊല്‍ക്കത്ത യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.

ന്യൂനപക്ഷ വിഭാഗക്കാരായ 65 പേരാണ് ഇത്തവണ സ്ഥാനാര്‍ത്ഥികള്‍. അതില്‍ മുസ്ളിം വിഭാഗത്തില്‍ പെട്ടവര്‍ 57 പേരും ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഏഴുപേരും, ജൈനമത വിഭാഗത്തിലുള്ള ഒരാളുമുണ്ട്. മുസ്ളിം വിഭാഗത്തില്‍ ആറ് വനിതകളും മത്സരരംഗത്തുണ്ട്. അവരെല്ലാം സിപിഐ എം കാരാണ്. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരേയും മുന്‍കാലങ്ങളേക്കാള്‍ കൂടുതലായി ഇത്തവണ ഇടതുമുന്നണി മത്സര രംഗത്ത് അണിനിരത്തുന്നു. പട്ടികജാതിക്കാര്‍ക്കുവേണ്ടി 58ഉം പട്ടിക വര്‍ഗം(ആദിവാസി) വിഭാഗത്തിനായി 16 സീറ്റുകളുമാണ് ആകെ സംവരണം ചെയ്തിട്ടുള്ളത്. എന്നാല്‍, അവ കൂടാതെ എട്ട് ജനറല്‍ സീറ്റുകളില്‍ കൂടി ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ജനവിധി തേടുന്നു. പട്ടികജാതിയില്‍പ്പെട്ട ഏഴും ഗിരിവര്‍ഗത്തില്‍പ്പെട്ട ഒന്നുമാണിത്. ഇതില്‍ ഏഴു പേര്‍ സിപിഐ എംന്റെയും ഒരാള്‍ ഫോര്‍വേഡ് ബ്ളോക്കിന്റേയുമാണ്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട സംസ്ഥാന വിവര സാങ്കേതിക മന്ത്രി ഡോക്ടര്‍ ദേബേഷ് ദാസ് കൊല്‍ക്കത്തയിലെ ജനറല്‍ സീറ്റായ എന്റാലിയില്‍ നിന്നും ഇത്തവണ മത്സരിക്കുന്നു. ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്ന പിന്നോക്ക വിഭാഗക്കാരില്‍ മൂന്നുപേര്‍ വനിതകളാണ്. മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ തുടര്‍ച്ചയായി ആറാം തവണയും ജാദവപുരില്‍ നിന്നാണ് ജനവിധി തേടുന്നത്. സി.പി.ഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാന മന്ത്രിമാരുമായ നിരുപം സെന്‍., സൂര്യകാന്ത് മിശ്ര, ഗൌതം ദേബ, രേഖാ ഗോസ്വാമി എന്നിവര്‍ വീണ്ടും മത്സര രംഗത്തുണ്ട്.

Anonymous said...

സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍ സ്വറ്‍ഗ്ഗ കുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം സ്വപ്നങ്ങള്‍