Wednesday, August 29, 2007

ഓഹരിക്കമ്പോളവും മോര്‍ട്‌ഗേജ് ക്രൈസിസും

അമേരിക്ക കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.

1987 വര്‍ഷംമുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള രാഷ്ട്രമാണ് അത്. ഉപഭോഗ സംസ്കാരം കൊടികുത്തി വാഴുന്ന അമേരിക്കയുടെ കയറ്റുമതിയുടെ 150 ശതമാനംവരും ഇറക്കുമതി. ഡോളറിനെ ആഗോള കരുതല്‍ കറന്‍സിയായി പ്രതിഷ്ഠിക്കുന്നതിന് സാമ്രാജ്യത്വ നേതൃപദവിവഴി കഴിയുന്നതുകൊണ്ടു മാത്രമാണ് ഭീമമായ കറന്റ് അക്കൌണ്ടുകമ്മി ഉണ്ടായിട്ടും അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നത്. ലോകരാഷ്ട്രങ്ങളാകെ കരുതല്‍ ധനമായി സമാഹരിക്കുന്ന ഡോളര്‍ ഫെഡറല്‍ റിസര്‍വിന്റെ കടപ്പത്രത്തിലൂടെ അമേരിക്കയിലേക്ക് ഒഴുകിയെത്തുന്നതിന്റെ ഫലമായാണവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നത്.

ഉപഭോഗ വായ്പയിലൂടെയും സബ്പ്രൈം മോര്‍ട്‌ഗേജ് വായ്പകളിലൂടെയും കണ്‍സ്യൂമര്‍ മേഖലയിലും ഭവന നിര്‍മാണരംഗത്തും കൃത്രിമമായി സൃഷ്ടിച്ച വളര്‍ച്ച വഴിയാണ് യുദ്ധങ്ങളുടെ ആഘാതത്തില്‍ നിന്നുമവര്‍ കരകയറിക്കൊണ്ടിരിക്കുന്നത്. (വായ്പയെടുക്കാന്‍ വേണ്ടത്ര ക്രെഡിറ്റ് വര്‍ത്ത്നെസ് ഇല്ലാത്തവര്‍ക്ക് നല്‍കുന്ന വായ്പയാണ് സബ് പ്രൈം ലെന്‍ഡിങ്. റിസ്ക് കൂടുതലുളളതിനാല്‍ ഇതിന് പലിശനിരക്കും കൂടും) ക്രെഡിറ്റ് കാര്‍ഡ് വഴിയും സബ് പ്രൈം മോര്‍ട്‌ഗേജ് വായ്പവഴിയും വരുമാനം കുറവുളളവര്‍ക്കുപോലും ആഡംബര ജീവിതം നയിക്കാന്‍ അവസരം ഒരുക്കിക്കൊടുത്താണ് അവര്‍ 2000 മുതലുളള വര്‍ഷങ്ങളില്‍ ചെറിയ തോതിലെങ്കിലും സാമ്പത്തിക വളര്‍ച്ച സൃഷ്ടിച്ചത്. 2005 ഡിസംബറിലെ കണക്കുകള്‍ പ്രകാരം അമേരിക്കക്കാരന്റെ ശരാശരി ക്രെഡിറ്റ് കാര്‍ഡ് കടം 5000 ഡോളറിലേറെ വരും. മൊത്തം ഭവനവായ്പകള്‍ ആകട്ടെ ഒമ്പതു ട്രില്യണ്‍ ഡോളര്‍ വരും.

ആസ്തിയുടെ 50 ശതമാനം വരെയാണ് സബ്പ്രൈം മോര്‍ട്‌ഗേജ് കമ്പനികള്‍ ആദ്യം വായ്പ നല്‍കിയിരുന്നതെങ്കില്‍ 2003ല്‍ ഇത് 85 ശതമാനം വരെയായി വര്‍ധിപ്പിച്ചു. പണം നിര്‍മാണ മേഖലയിലൂടെ വിപണിയിലേക്ക് ഇറങ്ങിയപ്പോള്‍ തൊഴില്‍ലഭ്യതയും വളര്‍ന്നു. വീടുകളുടെ വിലയും വര്‍ധിച്ചു. നൂറുകണക്കിന് മോര്‍ട്ട്ഗേജ് കമ്പനികള്‍ അവിടെ പ്രവര്‍ത്തനമാരംഭിച്ചു.

വായ്പയുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഈ വായ്പയെ സെക്യൂരിറ്റി നല്‍കിക്കൊണ്ട് മോര്‍ട്‌ഗേജ് കമ്പനികള്‍ ബോണ്ടുകള്‍ ഇറക്കുകയും അതു കടവിപണിയില്‍ വ്യാപാരം നടത്തുകയുംചെയ്തു. ഏതാണ്ട് മൂന്നു ട്രില്യണ്‍ ഡോളര്‍വരെ ഇതുവഴി വിപണിയില്‍നിന്ന് സമാഹരിക്കാന്‍ മോര്‍ട്‌ഗേജ് കമ്പനികള്‍ക്ക് കഴിഞ്ഞു. വീടുകളുടെ വില കുതിച്ചുയര്‍ന്നതോടെ മോര്‍ട്‌ഗേജ് കമ്പനികള്‍ വന്‍തോതില്‍ ലാഭംകൊയ്തു. മറ്റു ജോലികള്‍ ചെയ്തിരുന്നവര്‍കൂടി വായ്പയെടുത്ത് വീടുകള്‍ നിര്‍മിച്ചുവില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്തുതുടങ്ങി.

ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ നടപടികള്‍ അമേരിക്കയിലെ ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിച്ചു. മിക്കവര്‍ക്കും തൊഴില്‍ നഷ്ടമാകുകയും കൂലി കുറയുകയുംചെയ്തു. മുതലാളിമാരും സര്‍ക്കാരും സാമൂഹ്യ സുരക്ഷിതത്വ പരിപാടികള്‍ വെട്ടിക്കുറച്ചു. മിക്കവര്‍ക്കും ബാങ്കുകളിലെ വായ്പകള്‍ തിരിച്ചടയ്ക്കാനായില്ല. 2003 മുതല്‍ അമേരിക്കന്‍ ബാങ്കുകളില്‍ കിട്ടാക്കടങ്ങള്‍ പെരുകിത്തുടങ്ങി.

2005 ഡിസംബറിലെ കണക്കുകള്‍പ്രകാരം ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ കിട്ടാക്കടം 838 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു. അമേരിക്കന്‍ മോര്‍ട്‌ഗേജ് ബാങ്കേഴ്സ് അസോസിയേഷന്‍ 2006 ഡിസംബറില്‍ സബ് പ്രൈം മോര്‍ട്ട്ഗേജ് വായ്പകളിലെ കിട്ടാക്കടം 300 ബില്യണ്‍ ഡോളര്‍ വരുമെന്ന് സൂചിപ്പിച്ചിരുന്നു.

കിട്ടാക്കടങ്ങള്‍ പിടിച്ചെടുക്കുന്നതിനായി 1996ല്‍ അമേരിക്കയില്‍ 12 കമ്പനികളാണ് ഉണ്ടായിരുന്നത്. ഇത് 2005 ആയപ്പോഴേക്കും അഞ്ഞൂറിലധികമായി വര്‍ധിച്ചു. ഇവരുടെ ഉപദ്രവം സംബന്ധിച്ച പരാതികളാണ് അമേരിക്കന്‍ പൊലീസിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന.

കിട്ടാക്കടത്തെപ്പോലും മുതലാളിത്തം ഊഹക്കച്ചവടത്തിന് ഉപയോഗിക്കുമെന്നതിന്റെ ഉദാഹരണങ്ങളായിരുന്നു 'ഡിഫോള്‍ട്ട് സ്വാപ്പുകളും' ഇതര ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങളും. ആറുമാസം മുമ്പു പോലും 'മൂഡീസും സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറും' പോലുളള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഈ സെക്യൂരിറ്റി ബോണ്ടുകള്‍ക്കും 'ഡിഫോള്‍ട്ട് സ്വാപ്പു'കള്‍ക്കും ട്രിപ്പിള്‍ എ റേറ്റിങ് നല്‍കിയിരുന്നു. ഇതുകാരണം വിദേശരാജ്യങ്ങളിലെ ബാങ്കുകള്‍പോലും ഈ ഡെറിവേറ്റീവുകളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

ഉയര്‍ന്ന വ്യാപാരകമ്മിയും യുദ്ധം വഴി ഉയര്‍ന്ന ബജറ്റ് കമ്മിയും അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധി സഭയിലും ബുഷിന്റെ റിപ്പബ്ളിക്കന്‍ പാര്‍ടി പരാജയപ്പെടുകയുംചെയ്തു. ഈ കാരണങ്ങളാല്‍ അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമാകാന്‍ തുടങ്ങി. മിക്ക കറന്‍സികളുമായുള്ള വിനിമയത്തില്‍ ഡോളറിന് ഇടിവ് സംഭവിച്ചു. ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത് ബ്രസീലിയന്‍ 'റില' യുമായിട്ടാണ്. രണ്ടാംസ്ഥാനം ഇന്ത്യന്‍ രൂപയ്ക്കായിരുന്നു. ഏകദേശം 10 ശതമാനത്തിലേറെ നേട്ടമാണ് ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായത്.

കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കാനായി മോര്‍ട്‌ഗേജ് കമ്പനികള്‍ വീടുകള്‍ ഏറ്റെടുത്തുവില്‍പ്പന തുടങ്ങിയതോടെ അമേരിക്കയിലെ വീടുകളുടെ വില ഇടിഞ്ഞുതുടങ്ങി. നൂറിലേറെ മോര്‍ട്‌ഗേജ് കമ്പനികള്‍ ഇതിനകം അവിടെ തകര്‍ന്നുകഴിഞ്ഞു.

കണ്‍ട്രി വൈഡ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എന്ന ഏറ്റവും വലിയ അമേരിക്കന്‍ മോര്‍ട്‌ഗേജ് കമ്പനിക്കാണ് ഏറെ ക്ഷതംപറ്റിയത്. തോര്‍ണ്‍ബര്‍ഗ് മോര്‍ട്‌ഗേജ് എന്ന രണ്ടാമത്തെ വലിയ കമ്പനി നഷ്ടം കാരണം പുതിയ വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. 40 ബാങ്കുകള്‍കൂടിചേര്‍ന്ന് 11.5 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയാണ് കണ്‍ട്രി വൈഡ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ നിലനിര്‍ത്തിയിട്ടുളളത്. ഈ തകര്‍ച്ച ആഗോള ഓഹരി വിപണിയിലേക്ക് പടര്‍ന്നു.

ഭീകരമായ ഈ തകര്‍ച്ചയെത്തുടര്‍ന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി ഹെന്‍ട്രി പോള്‍സണ്‍ ഉടന്‍ തന്നെ വാള്‍സ്ട്രീറ്റ് ജേണലിന് അഭിമുഖം നല്‍കിക്കൊണ്ട് ടിവിയില്‍ പ്രത്യക്ഷ പ്പെടുകയും 'അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഈ തകര്‍ച്ചയെ അതിജീവിക്കാനുളള കരുത്തുണ്ടെന്ന്' അറിയിക്കുകയുമുണ്ടായി. ഇത് അമേരിക്കയുടെ ഭീതിയെ വെളിവാക്കുന്നു. എന്തിനെയും ഊഹക്കച്ചവടരംഗത്തേക്ക് കൊണ്ടുപോയി ലാഭമെടുക്കാന്‍ ശ്രമിക്കുന്ന മുതലാളിത്തത്തിന്റെ ലാഭക്കൊതിക്കേറ്റ ഏറ്റവും വലിയ പ്രഹരമാണ് ഇത്. അമേരിക്കയ്ക്ക് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആഘാതമായി ഇതു മാറി.

ഇതിന്റെ പ്രതിധ്വനികള്‍ ലോക കമ്പോളങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ഉണ്ടായിട്ടുളളത്. ഒരാഴ്ചകൊണ്ട് ലോകവിപണിയില്‍ ഉണ്ടായിട്ടുളള നഷ്ടം അഞ്ചു ട്രില്യണ്‍ ഡോളര്‍ വരുമെന്ന് കണക്കാക്കുന്നു.

ഈ തകര്‍ച്ചയില്‍നിന്ന് ചില പാഠങ്ങള്‍ നമുക്കും പഠിക്കാനുണ്ട്.

ധനമേഖല വിദേശികള്‍ക്കായി തുറന്നുകൊടുക്കുകയും അമേരിക്കന്‍ മോഡല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരികയുംചെയ്യുന്ന നമ്മുടെ ഭരണാധികാരികള്‍ക്ക് ഇത് അനുഭവ പാഠമാകേണ്ടതുണ്ട്. ഫുള്‍ കണ്‍വര്‍ട്ടബിലിറ്റിയിലേക്ക് നീങ്ങാനുളള തീരുമാനവും പുനഃപരി ശോധിക്കേണ്ടതുണ്ടെന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പംതന്നെ കടം വളര്‍ത്തി കൃത്രിമവളര്‍ച്ച സൃഷ്ടിക്കാമെന്ന വ്യാമോഹവും അപകടം ചെയ്യുമെന്ന് ഇത് അടിവരയിട്ട് നമ്മെ ഓര്‍മിപ്പിക്കുന്നു.

(ലേഖകന്‍: സജി വര്‍ഗീസ് )

Thursday, August 23, 2007

ഐ.ടി.യും ആരോഗ്യവും

കഴിഞ്ഞ ജൂലായില്‍ വര്‍ക്കേഴ്സ് ഫോറത്തില്‍ ‘ക്രിസില്‍ നിന്നും പന്ഥെയിലേക്കുള്ള ദൂരം’ എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഐ.ടി മേഖലയെക്കുറിച്ചുള്ള പ്രസ്തുത പോസ്റ്റില്‍, ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, അവിടത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പരാമര്‍ശിച്ചിരുന്നു. നാസ്കോമിന്റെ ( National Association of Software and Service Companies)തലപ്പത്തുണ്ടായിരുന്ന ദേവാങ്ങ് മേത്ത, താരതമ്യേന ചെറുപ്പം എന്നു പറയാവുന്ന നാല്പതാം വയസ്സില്‍ അന്തരിച്ചതും, സുനില്‍ മേത്ത എന്ന നാസ്കോമിലെ മുന്‍ റിസര്‍ച്ച് തലവന്‍ ഏതാണ്ട് ഇതേ പ്രായത്തില്‍ത്തന്നെ അന്തരിച്ചതും ആനുഷംഗികമായി അതില്‍ സൂചിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ കേരളമുള്‍പ്പെടെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ആ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇന്നത്തെ മംഗളം ദിനപ്പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആരേയും വേദനിപ്പിക്കാനോ ഭീതി പടര്‍ത്താനോ തെല്ലും ഉദ്ദേശമില്ല എന്ന്‌ പ്രത്യേകം എടുത്തുപറയട്ടെ. പത്രവാര്‍ത്തയില്‍ ഒരു പക്ഷെ അല്പം അതിശയോക്തി കണ്ടേക്കാം; ചില പരാമര്‍ശങ്ങള്‍ അസ്ഥാനത്താണെന്നും വന്നേക്കാം. എങ്കിലും വിഷയം ഗൌരവമുള്ളതായതുകൊണ്ടും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ട് എന്ന് തോന്നുന്നത്‌ കൊണ്ടും പ്രസിദ്ധീകരിക്കുകയാണ്.

ഐ.ടി.മേഖലയില്‍ മാത്രമല്ല, കമ്പ്യൂട്ടറിനു മുന്നില്‍ അധിക സമയം ചിലവഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന, വ്യായാമത്തിനു വേണ്ട പ്രാധാന്യം നല്‍കാന്‍ അവസരമില്ലാത്ത ഏവരും ഈ വിഷയം കൂടുതല്‍ ഗൌരവപൂര്‍വം ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന് തോന്നുന്നു . വികസിത നാടുകളില്‍ നിലവിലുള്ള പോലെ (ട്രക്ക് ഡ്രൈവര്‍മാര്‍ക്കും മറ്റും) ഓരോ രണ്ട് മണിക്കൂര്‍ ജോലിക്കുശേഷവും നിര്‍ബന്ധിത വിശ്രമം നിയമം മൂലം കൊണ്ടുവരാനാകുമോ?

രാവിലെ മുതല്‍ വൈകീട്ട് വരെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്നു നൂറാമത്തെ കമന്റിടാന്‍ മത്സരിക്കുന്നവരും കൂടി ഇത് ശ്രദ്ധിക്കണേ.. :)

ടെക്നോ പാര്‍ക്കില്‍ ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്ന് ഐ.ടി. വിദഗ്ദര്‍‍; വരൂ, ഐ.ടി. 'പാര്‍ക്കി'ല്‍ രോഗങ്ങളോടു സല്ലപിക്കാം

തിരുവനന്തപുരത്തെ മ്യൂസിയം പാര്‍ക്കും കൊച്ചിയിലെ സുഭാഷ് പാര്‍ക്കുമൊക്കെ നഗരവാസികള്‍ക്കു പകര്‍ന്നു നല്‍കുന്നത് മനസ്സമാധാനത്തിന്റെ ഇത്തിരി ഇടവേളകളാണ്. എന്നാല്‍ ഇതേ മെട്രോനഗരങ്ങളില്‍ നമ്മുടെ യുവതലമുറയ്ക്ക് കൈ നിറയെ ശമ്പളവും മനസു നിറയെ സംഘര്‍ഷങ്ങളും സമ്മാനിക്കുന്ന മറ്റു ചില 'പാര്‍ക്കു'കളുണ്ട്. ഐ.ടി. പാര്‍ക്കുകള്‍ എന്നറിയപ്പെടുന്ന ഈ ഒറ്റത്തുരുത്തുകളും നഗരസാമാന്യത്തിന് അപ്രാപ്യമാണ്. കമ്പ്യൂട്ടര്‍ മൌസുകള്‍ കളിപ്പാട്ടമായ പുതുതലമുറയുടേയും അവരുടെ മാതാപിതാക്കളുടേയും സ്വപ്നങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത് ഈ ഐ.ടി. പാര്‍ക്കുകളിലാണ്.

എന്നാല്‍ സ്വദേശ/വിദേശകമ്പനികള്‍ക്കു വേണ്ടി രാപകലന്യേ ഇവിടങ്ങളില്‍ പണിയെടുക്കുന്ന നമ്മുടെ ഐ.ടി. യുവത്വം നേരിടുന്ന പ്രതിസന്ധി യഥാര്‍ത്ഥത്തില്‍ പുറംലോകമറിയുന്നില്ല. 'കരിയറിസ്റ്റുകളായ' നമ്മുടെ യുവതീയുവാക്കള്‍ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ക്കൊപ്പം പ്രകാശവേഗത്തില്‍ കുതിക്കുമ്പോഴും അകാലരോഗങ്ങളുടെ കളിക്കൂട്ടുകാരുമാണെന്ന് സമീകാലസംഭവങ്ങള്‍ തെളിയിക്കുന്നു.

വിശ്രമമില്ലാത്ത ജോലിയും സമയം തെറ്റിയുള്ള ആഹാരക്രമവുമെല്ലാം സമ്മാനിക്കുന്നത്, ശരാശരി 25 വയസിനിടെ ബി.പിയടക്കമുള്ള രോഗങ്ങളാണ്. ഐ.ടി. മേഖലയില്‍ പത്തിലധികം യുവാക്കളാണ് ആറുമാസത്തിനിടെ മനഃസംഘര്‍ഷങ്ങള്‍ താങ്ങാനാകാതെ മരിച്ചത്.

രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം, ഹൃദ്രോഗം...സമ്പന്ന മധ്യവയസ്കരുടെ രോഗങ്ങളെന്നു കളിയാക്കിപ്പറഞ്ഞിരുന്ന രോഗങ്ങള്‍ ഇന്ന് നമ്മുടെ യുവ ഐ.ടി. വിദഗ്ദരില്‍ സര്‍വസാധാരണം.

അവരില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇരയായി മരിക്കുന്നവരുടെയും മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയരാകുന്നവരുടെയും എണ്ണം ഞെട്ടിക്കുംവിധം വര്‍ധിക്കുകയാണ്. കേരളത്തിലെ പ്രധാന ഐ.ടി. കേന്ദ്രമായ ടെക്നോപാര്‍ക്കിലെ വലിയൊരുവിഭാഗം പ്രൊഫഷണലുകള്‍ പലതരം രോഗങ്ങളുടെ പിടിയിലാണ്.

താങ്ങാനാവാത്ത ഓവര്‍ടൈം ജോലിയാണ് പല കമ്പനികളും തുടര്‍ച്ചയായി നല്‍കുന്നത്. പ്രതിദിനം 12 മുതല്‍ 16 മണിക്കൂര്‍വരെയാണ് വിദേശകമ്പനികള്‍ നിയന്ത്രിക്കുന്ന ചില സ്ഥാപനങ്ങളിലെ ജോലിസമയം. കൃത്യസമയത്തു ഭക്ഷണമോ വിശ്രമമോ ഇല്ലാതെ ഇവര്‍ കമ്പനിക്ക് അഭിമാനാര്‍ഹനേട്ടം സമ്മാനിക്കുന്നു. പാതിരാത്രിവരെ ഓഫീസില്‍ തങ്ങി ജോലി തീര്‍ത്തു വീട്ടിലേക്ക് മടങ്ങിയാലും ഉറങ്ങാന്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉറക്കഗുളികകളുടെയും സഹായം തേടുന്നവരാണ് ഭൂരിപക്ഷവും. രാത്രി വൈകി ഓഫീസില്‍നിന്നു വീട്ടിലെത്തിയ ഇരുപത്തിയഞ്ചുകാരനെ പിറ്റേന്നു രാവിലെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവവും മാസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനനഗരിയിലുണ്ടായി.

രണ്ടു വിദേശികളടക്കം ടെക്നോപാര്‍ക്കിലെ നാലു വിദഗ്ദര്‍‍ ഈ മാസം മരണമടഞ്ഞത് ഹൃദയാഘാതം മൂലമാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എറണാകുളം സ്വദേശി സാം ഐസക്ക് (28), തമിഴ്‌നാട്‌ സ്വദേശി ഹരിശങ്കര്‍ (26) എന്നിവര്‍ മരണത്തിലേക്കു വഴുതിവീണത് ജോലിക്കിടയിലാണ്.

അമേരിക്കക്കാരനായ ബഞ്ചമിന് ദുരനുഭവമുണ്ടായത് സ്വദേശത്തു മടങ്ങിയെത്തിയപ്പോഴാണ്. ടെക്നോപാര്‍ക്കിലെ പ്രമുഖ യു.എസ്. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കപ്പെട്ടതുകൊണ്ടുമാത്രം കഴിഞ്ഞദിവസം രക്ഷപ്പെട്ടു. നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ അര്‍ധരാത്രി സ്വയം കാറോടിച്ച് ആശുപത്രിയിലേക്കു പുറപ്പെട്ട ഇദ്ദേഹം ബൈപാസ് ഹൈവേയില്‍ അബോധാവസ്ഥയിലായി. കണ്ടുനിന്നവര്‍ ആശുപത്രിയിലെത്തിച്ച ഈ മുപ്പത്തിയഞ്ചുകാരന്‍ തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയില്‍ 'ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍' സുഖം പ്രാപിച്ചുവരുന്നു.

ടെക്നോപാര്‍ക്കിലെ സ്വകാര്യ ക്ളിനിക്കിലോ പ്രമുഖ ആശുപത്രികളിലോ എത്തുന്ന ബഹുഭൂരിപക്ഷം ടെക്നോക്രാറ്റുകളും അമിത രക്തസമ്മര്‍ദം, കൊളസ്ടോള്‍, ശരീരവേദന തുടങ്ങി ഏതെങ്കിലും പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു.

ടെക്നോപാര്‍ക്കിലെ ഐ.ടി. വിദഗ്ധര്‍ക്കിടയില്‍ ക്രമേണ രൂപപ്പെട്ടുവന്ന ഈ പ്രശ്നങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

പരിഹാരനിര്‍ദേശവും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ പ്രൊഫഷണലുകള്‍ക്ക് നല്ല തൊഴില്‍ അന്തരീക്ഷമാണുള്ളതെന്നു വരുത്തിത്തീര്‍ത്ത് ടെക്നോപാര്‍ക്ക് പ്രതിനിധികള്‍ പ്രശ്നം ഒതുക്കിത്തീര്‍ത്തു. മരണനിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രൊഫഷണലുകള്‍ക്ക് മികച്ച ആരോഗ്യപാക്കേജുകള്‍ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ പല കമ്പനികളും ആരംഭിച്ചു.

Tuesday, August 21, 2007

അമേരിക്കന്‍ പ്രണയം

മൂന്നരവര്‍ഷത്തെ ഭരണത്തിനുശേഷം യുപിഎ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഇന്ത്യയുടെ സൈനികവും സാമ്പത്തികവും തന്ത്രപ്രധാനവുമായ താല്‍പ്പര്യങ്ങള്‍ അമേരിക്കയ്ക്ക് അടിയറവയ്ക്കുന്ന യുപിഎ സര്‍ക്കാരിന്റെ സമീപനമാണ് ഈ പ്രതിസന്ധിക്ക് വഴിവച്ചത്.

അധികാരമേറി ദിവസങ്ങള്‍ക്കകംതന്നെ സര്‍ക്കാരിന്റെ ഈ അമേരിക്കന്‍ ദാസ്യമനോഭാവവുമായി, സര്‍ക്കാരിന് നിര്‍ണായകമായ പിന്തുണ നല്‍കുന്ന ഇടതുപക്ഷത്തിന്, ഏറ്റുമുട്ടേണ്ടിവന്നിരുന്നു. ആസൂത്രണകമീഷന്‍ ഉപസമിതിയില്‍ ലോകബാങ്കിന്റെയും മെക്കന്‍സി കോര്‍പറേഷന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഇടതുപക്ഷം ആദ്യം രംഗത്തു വന്നത്. ഇവരെ ഒഴിവാക്കുന്നതിനുപകരം ആ സമിതിതന്നെ പിരിച്ചുവിട്ടുകൊണ്ട് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്ന സമീപനമായിരുന്നു ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷനും പ്രധാനമന്ത്രിയുടെ വലംകൈയുമായ മൊണ്ടേക്‌‍സിങ്ങ് അലുവാലിയ സ്വീകരിച്ചത്.

തുടര്‍ന്നാണ് 2005 ജൂലൈ ആദ്യവാരം അമേരിക്കയുമായി പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി പ്രതിരോധ ചട്ടക്കൂട് കരാറിലെത്തുന്നത്. ആ കരാറിന്റെ മഷിയുണങ്ങുന്നതിനു മുമ്പാണ് ഇന്ത്യ-അമേരിക്ക ബന്ധത്തെ സമൂല പരിവര്‍ത്തനത്തിന് വിധേയമാക്കിയ ജൂലൈ 18 ന്റെ സംയുക്ത പ്രസ്താവന പുറത്തുവരുന്നത്.

തുടര്‍ന്നങ്ങോട്ട് അമേരിക്കയുമായുള്ള സൈനിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങള്‍ അടിക്കടി വര്‍ധിക്കുകയായിരുന്നു. സംയുക്ത പ്രസ്താവനയുടെ ഭാഗമായി വിവര സമാരംഭ സമിതി (Knowledge Initiative Board) രൂപീകരിക്കുകയും അതില്‍ ചില്ലറവില്‍പ്പനമേഖലയിലെ ഭീമനായ വാള്‍മാര്‍ട്ടിന്റെയും വിത്തുകുത്തകയായ മൊണ്‍സാന്റോയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി. തുടര്‍ന്ന് സംയുക്ത നാവികാഭ്യാസങ്ങളും അടിക്കടി നടന്നു. കോടികളുടെ സൈനികകരാറുകളിലും ഒപ്പിടപ്പെട്ടു. ഇസ്രയേലുമായുള്ള സഹകരണം വര്‍ധിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം ഉപേക്ഷിച്ച മട്ടായി. ചേരിചേരാനയത്തെ തള്ളിപ്പറയുന്നത് സാധാരണ സംഭവങ്ങളായി. സ്വതന്ത്ര വിദേശനയത്തോട് വിടപറഞ്ഞ് അമേരിക്കന്‍ തീട്ടൂരമനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന് ആണവപ്രശ്നത്തില്‍ ഇറാനെതിരെ രണ്ടുതവണ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ വോട്ടുചെയ്തതില്‍നിന്ന് മനസ്സിലാക്കാം.

അതായത്, ഇടതുപക്ഷം മുന്നോട്ടുവച്ചതും ദേശീയ പൊതുമിനിമം പരിപാടിയുടെ സത്തയുമായ സ്വതന്ത്രവിദേശനയം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ലെന്നര്‍ഥം.

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി കോണ്ടലിസ റൈസ് ആവശ്യപ്പെട്ടതുപോലെ ചേരിചേരാനയം എന്ന വിദേശനയം ഉപേക്ഷിച്ച കോണ്‍ഗ്രസ് ആഭ്യന്തരരംഗത്തും ഉദാരവല്‍ക്കരണ നയങ്ങളാണ് നടപ്പാക്കാന്‍ ശ്രമിച്ചത്.

ഇടതുപക്ഷവുമായുള്ള ആദ്യത്തെ സുപ്രധാനമായ ഏറ്റുമുട്ടല്‍ നവരത്ന കമ്പനികളുടെ ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയപ്പോഴാണ്. അന്ന് ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം രൂപീകരിച്ച ഏകോപനസമിതിയില്‍നിന്ന് ഇറങ്ങിവന്ന ഇടതുപക്ഷം പിന്നീട് തിരിച്ചുകയറുന്നത് ഓഹരിവില്‍പ്പന ഉണ്ടാവില്ലെന്ന സോണിയാഗാന്ധിയുടെ പ്രസ്താവനയ്ക്കുശേഷമാണ്. ഓഹരിവില്‍പ്പന നയം ഉപേക്ഷിച്ചുവെന്ന് കരുതിയെങ്കിലും ധനമന്ത്രി ചിദംബരം വെറുതെയിരുന്നില്ല.

ഒറീസയിലെ നാല്‍കോയും തമിഴ്‌നാട്ടിലെ ലിഗ്നൈറ്റ് കോര്‍പറേഷനും സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തി. ഇതിനെതിരെ ഇടതുപക്ഷവും ഡിഎംകെയും ശക്തമായ പ്രതിഷേധമുയര്‍ത്തി. മന്ത്രിമാരെ പിന്‍വലിക്കുമെന്നുവരെ കരുണാനിധിക്ക് പറയേണ്ടിവന്നു.

ഏതായാലും ഈ ശ്രമവും പിന്നീട് ഉപേക്ഷിക്കപ്പെട്ടു.

തുടര്‍ന്ന് പെന്‍ഷന്‍ഫണ്ട് സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ബില്ലും ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 49 ശതമാനമാക്കിക്കൊണ്ടുള്ള ബില്ലും കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിനു വഴങ്ങി പിന്മാറേണ്ടിവന്നു. അതായത്, മൂന്നര വര്‍ഷക്കാലത്തെ ഭരണത്തിനിടയ്ക്ക് പല ഘട്ടങ്ങളിലും ഇടതുപക്ഷത്തിന് യുപിഎയുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ പിന്തുണ നിര്‍ണായകമായിട്ടുപോലും അവരുടെ നയങ്ങള്‍ തീര്‍ത്തും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ തുനിഞ്ഞത്. ഇതിന് മന്‍മോഹന്‍സിങ്ങിനെ പ്രേരിപ്പിച്ചത് ചിദംബരവും മൊണ്ടേക്‌സിങ്ങ് അലുവാലിയയുംമറ്റും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസില്‍ത്തന്നെ സംസാരമുണ്ട്. ഇവരുടെ ഉപദേശപ്രകാരമാണത്രേ പ്രധാനമന്ത്രി ഇടതുപക്ഷത്തെ പിന്തുണ പിന്‍വലിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടുള്ള അഭിമുഖത്തിന് തയ്യാറായത്.

ആദ്യം മുംബൈയില്‍നിന്ന് ഇറങ്ങുന്ന ഒരു ദിനപത്രത്തിന്റെ ലേഖികയെ ഉപയോഗിച്ച് കരാറുമായി മുന്നോട്ടുപോകാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന സൂചന പ്രധാനമന്ത്രി നല്‍കി. എന്നാല്‍, മന്‍മോഹന്‍സിങ്ങ് ഉദ്ദേശിച്ചതുപോലെ കോണ്‍ഗ്രസിനകത്തോ യുപിഎയിലോ അദ്ദേഹത്തിനനുകൂലമായി ഒരു സഹതാപവും ഉയര്‍ന്നില്ല. ഇതില്‍ പ്രകോപിതനായാണത്രേ കൊല്‍ക്കത്തയില്‍നിന്ന് ഇറങ്ങുന്ന ഒരു ദിനപത്രത്തിന് മന്‍മോഹന്‍സിങ്ങ് മുഖാമുഖം അനുവദിച്ചത്. അതിലാണ് ഇടതുപക്ഷത്തിന് വേണമെങ്കില്‍ പിന്തുണ പിന്‍വലിക്കാമെന്ന് മന്‍മോഹന്‍സിങ്ങ് പറഞ്ഞത്.

കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാത്ത ഒരു രാഷ്ട്രീയക്കാരനാണ് മന്‍മോഹന്‍സിങ്ങ് എന്ന് തെളിയിക്കുന്നതായി ഈ മുഖാമുഖം.

കരാറിനെതിരെ ഇടതുപക്ഷം ഇറക്കിയ പ്രസ്താവനയ്ക്കുശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, ഇടതുപക്ഷം പ്രധാനമായും ഉന്നയിച്ച ഹൈഡ് ആക്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചെന്നല്ല, ആ ആക്ടിനെക്കുറിച്ച് തന്റെ പ്രസ്താവനയില്‍ പരാമര്‍ശിക്കാന്‍പോലും പ്രധാനമന്ത്രി തയ്യാറാകാത്തത് ഇടതുപക്ഷത്തെ ചൊടിപ്പിച്ചു. തുടര്‍ന്ന് പ്രകാശ് കാരാട്ട്, എ ബി ബര്‍ദന്‍ തുടങ്ങിയ ഇടതുപക്ഷ നേതാക്കളെ കണ്ട് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.

പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന തൃപ്തികരമല്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ രണ്ട് പേജ് വരുന്ന പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് ചിദംബരം-അലുവാലിയ കൂട്ടുകെട്ടിന്റെ ഉപദേശപ്രകാരം വിവാദ അഭിമുഖം പ്രസിദ്ധീകരിച്ചത്.

കരാറില്‍നിന്ന് പിന്‍വാങ്ങിയാല്‍ പ്രധാനമന്ത്രിസ്ഥാനത്ത് തുടരാനാവില്ലെന്ന ആകുലതയാണ് മന്‍മോഹന്‍സിങ്ങിനെ അലട്ടുന്നത്. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഒരു കരാര്‍ ഇടതുപക്ഷ സമ്മര്‍ദത്തിന്റെ ഫലമായി ഉപേക്ഷിക്കേണ്ടിവന്നാല്‍ മുഖം നഷ്ടപ്പെടുന്നത് പ്രധാനമന്ത്രിക്കാണ്.

ഈ പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രിതന്നെയാണ്. കാരണം അന്തിമ കരാര്‍ പുറത്തുവിടാതെ ഇടതുപക്ഷത്തെയും മറ്റും ഇരുട്ടില്‍ നിര്‍ത്തിയാണ് കേന്ദ്രമന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയത്. ഈ കരാര്‍ നേരത്തെ പുറത്തിറക്കിയിരുന്നുവെങ്കില്‍ അതിന് അംഗീകാരം നല്‍കുക വിഷമമാകുമായിരുന്നു.

മന്ത്രിസഭയുടെ തീരുമാനം മാറ്റിവയ്ക്കേണ്ടിവരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തില്‍ തെറ്റായ നടപടിയൊന്നുമല്ല. നാല്‍കോ, ലിഗ്നൈറ്റ് പ്രശ്നങ്ങളില്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം നേരത്തെതന്നെ മന്‍മോഹന്‍സിങ്ങിന് വിഴുങ്ങേണ്ടിവന്നിട്ടുണ്ട്.

അത് ആവര്‍ത്തിച്ചാല്‍ പ്രധാനമന്ത്രിയായി തുടരുന്നതെങ്ങനെയെന്ന നിര്‍ണായക ചോദ്യമാണ് മന്‍മോഹന്‍സിങ്ങ് അഭിമുഖീകരിക്കുന്നത്. അതിന് അദ്ദേഹം കണ്ടെത്തിയ വഴി സര്‍ക്കാരിനെ ബലികഴിച്ചും കരാറുമായി മുന്നോട്ടുപോവുകയെന്നതാണ്. അതായത്, അമേരിക്കന്‍ താല്‍പ്പര്യത്തിനാണ് പ്രാമുഖ്യമെന്നര്‍ഥം.

എന്നാല്‍, അമേരിക്കയ്ക്കുവേണ്ടി സ്വന്തം സര്‍ക്കാരിനെ ബലികഴിച്ചുവെന്ന് അഭിമാനത്തോടെ ജനങ്ങള്‍ക്കുമുമ്പില്‍ പറയാന്‍ സ്വാതന്ത്ര്യത്തിന്റെ അറുപതാംവാര്‍ഷിക വേളയില്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നതാണ് ചോദ്യം. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നുറപ്പ്. കോണ്‍ഗ്രസും യുപിഎയും കടുത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാരിനെ സംരക്ഷിക്കണമോ പ്രധാനമന്ത്രിയെ സംരക്ഷിക്കണമോ എന്ന പ്രതിസന്ധി.

പ്രമുഖ ദേശീയ ദിനപത്രം സൂചിപ്പിച്ചതു പോലെ കമ്പനിഭരണമല്ല രാജ്യ ഭരണമെന്ന്“ ഇനിയെങ്കിലും മന്‍മോഹന്‍സിങ്ങ് മനസ്സിലാക്കണം.

കരാറില്‍നിന്ന് പിന്മാറിയാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇടതുപക്ഷത്തെ പ്രകോപിപ്പിച്ചതിന് അവരുടെ വികാരങ്ങളെ മാനിക്കാത്തതിന് കടുത്ത രാഷ്ട്രീയവിലതന്നെ കോണ്‍ഗ്രസിന് കൊടുക്കേണ്ടിവരില്ലേ?

(ലേഖകന്‍: ശ്രീ. വി ബി പരമേശ്വരന്‍ - ദേശാഭിമാനി - ദില്ലി)

Sunday, August 19, 2007

ആണവകരാറും യു.പി.എ.സര്‍ക്കാരിന്റെ ഭാവിയും

123 കരാര്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണുന്ന ലാഘവത്തില്‍ നടപ്പിലാക്കാം എന്ന മന്‍‌മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ എണ്ണമില്ലാത്ത പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേയ്ക്കും മന്ത്രിസഭയെയും രാജ്യത്തെയും എത്തിച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.

എന്ത് വന്നാലും ആണവ കരാറുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാരും, കരാര്‍ നടപ്പിലാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇടതുപക്ഷവും വ്യക്തമാക്കിയതോടെ കളി മുറുകിയിരിക്കുകയാണ്‍. ഇടതുപക്ഷം കുരയ്ക്കുകയല്ല വേണ്ടത് കടിക്കുകയാണ് എന്ന ഉപദേശവുമായി ബി.ജെ.പിയും, കരാറില്‍ നിന്ന് പിന്നോട്ട് പോകാനാവില്ല എന്ന പ്രസ്താവനയോടെ അമേരിക്കയും രംഗത്തെത്തിയതോടെ കക്ഷികളുടെ എണ്ണം1,2,3,4..എന്നിങ്ങനെ കൂടി വരികയാണ്.

പന്ത് ആരുടെ കോര്‍ട്ടില്‍ എന്നറിയാതെ വിഷമിക്കുകയാണ് എണ്ണമറ്റ സാധാരണക്കാര്‍.

അതിനിടെ ഒരെണ്ണം പറഞ്ഞ സാധാരണക്കാരനായ ശ്രീ. സുകുമാര്‍ അഴിക്കോട് പറഞ്ഞ ഒരു കാര്യം പലരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ഈ കരാര്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാനിരിക്കെ, അതിനായി യോഗം വിളിച്ചിരിക്കെ, കരാറില്‍ നിന്ന് പിറകോട്ടില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പാര്‍ലിമെന്റിനെ അപമാനിക്കലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ കരാറില്‍ ഒപ്പുവയ്ക്കുന്നതോടുകൂടി ഇന്ത്യയുടെ പരമാധികാരമെന്ന മതിലില്‍ രന്ധ്രങ്ങള്‍ വീഴുമെന്ന എതിര്‍പക്ഷക്കാരുടെ നിരന്തരമായ വാദം അപ്പടി തെളിയിക്കുന്നതായി ഈ പ്രസ്താവനയെന്നും തെരഞ്ഞെടുപ്പിലൂടെ ലോകസഭയില്‍ അംഗമാകാന്‍ മുതിരാതെ നാമനിര്‍ദേശംവഴി രാജ്യസഭയില്‍ അംഗമായി കയറിക്കൂടിയ ഒരു പ്രധാനമന്ത്രി, രാജ്യത്തിന്റെ ഭാവിയിലെ സ്വതന്ത്രതയെ തകര്‍ക്കാനിടയുണ്ടെന്ന് ഭൂരിഭാഗം ലോകസഭാംഗങ്ങളും ന്യായമായി വിശ്വസിക്കുന്ന, ഒരു കരാര്‍ ചര്‍ച്ചചെയ്യപ്പെടാതെതന്നെ പൂര്‍ത്തിയായിരിക്കുന്നു എന്ന് പ്രഖ്യാപിക്കണമെങ്കില്‍ ഏതോ ഒരു ബാഹ്യശക്തിയുടെ ആവേശംകൊണ്ട് അദ്ദേഹം പറഞ്ഞതായിരിക്കണം എന്നും അഴിക്കോട് തുറന്നടിച്ചിരുന്നു.

അത്ര പരിചയമില്ലാത്ത ഒരു വ്യക്തിയുമായി യോജിപ്പിലെത്തി കരാറില്‍ ഒപ്പിടുമ്പോള്‍ ചുരുങ്ങിയത് മൂന്ന് കാര്യമെങ്കിലും ശ്രദ്ധിക്കണം എന്നദ്ദേഹം പറയുകയുണ്ടായി.

1. കരാര്‍വ്യവസ്ഥകള്‍ സത്യസന്ധമായി നടപ്പാക്കുന്ന പാരമ്പര്യം ആള്‍ക്കുണ്ടോ?

2. നമ്മുടെ നേട്ടത്തെ ചെറുതാക്കുന്നതരം വന്‍ ദോഷങ്ങള്‍ കരാറില്‍നിന്ന് ഉത്ഭവിക്കുമോ?

3. കരാറിനെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ വെളിയില്‍നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ?

ഇതിനുള്ള ഉത്തരവും അദ്ദേഹം നല്‍കുകയുണ്ടായി.

1. അമേരിക്ക കരാര്‍ പാലിക്കുന്നതില്‍ ഒരു ശ്രദ്ധയുമില്ലാത്തതും തന്നിഷ്ടപ്രകാരം കരാര്‍ ലംഘിക്കുവാന്‍ മടിയില്ലാത്തതുമായ രാജ്യമാണ്. ഐക്യരാഷ്ട്രസഭയുമായി എത്രയോ തവണ കരാര്‍ ലംഘനങ്ങള്‍ നടത്തിയിരിക്കുന്നു. ഇറാഖിനെ നശിപ്പിച്ചത് അപാരമായ ധിക്കാരം വഴിയാണ്. നമുക്കും അനുഭവമുണ്ടെന്ന് മറക്കരുത്. 1979ല്‍ ഇന്ത്യ പൊക്രാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ താരാപ്പൂരില്‍ ന്യൂക്ളിയര്‍ സാമഗ്രികള്‍ തരാന്‍ വിസമ്മതിച്ചപ്പോള്‍ റഷ്യ സഹായിച്ചിട്ടാണ് ഇന്ത്യ രക്ഷപ്പെട്ടത്. എന്നതും മറക്കുവാന്‍ നേരമായിട്ടില്ല.

2. ഈ കരാര്‍ ദൃഢപ്പെടുത്തുന്നതിന് അമേരിക്ക പതിവിലേറെ സൌമ്യവും മൃദുവുമായ ശൈലി ഉപയോഗിക്കുന്നത് എന്ത് ലാക്കിലാണ്? ഇന്ത്യയുടെ അതിമഹത്തായ പിന്തുണ കിട്ടി കഴിഞ്ഞുകൂടാമെന്ന് കരുതിയാവാന്‍ വഴിയില്ല. സ്വന്തം ലാഭത്തിനും സൌകര്യത്തിനും വേണ്ടി മാത്രം.
അതിനാല്‍ 123 നപ്പുറത്തെ എഗ്രിമെന്റായാലും, അതുകൊണ്ട് ലാഭത്തെക്കാള്‍ നഷ്ടമാണെങ്കില്‍ അമേരിക്കയുടെ സ്വരം കുയിലിന്റേതാവില്ല, ഉറപ്പിക്കാം. നമ്മുടെ ആണവശക്തിയുടെ കോട്ടയിലൊന്ന്
പ്രവേശിക്കാന്‍ അമേരിക്കയ്ക്ക് ഇടം കിട്ടിയല്ലോ. ആണവവസ്തുക്കളുടെ വീണ്ടുമുള്ള പ്രയോഗം ആവശ്യമായിവരുമ്പോള്‍ നമ്മുടെമേല്‍ പരോക്ഷമായ നിയന്ത്രണം അമേരിക്കയ്ക്ക് കിട്ടും. നമ്മുടെ ആണവബലം പ്രബലീകരിക്കപ്പെടുക, പുനഃപ്രയോഗം, ഏറ്റവും നല്ല ആയുധം ഉണ്ടാക്കാനുള്ള പരീക്ഷണം എന്നിവ ഉയരുമ്പോള്‍ അവര്‍ ഇന്ത്യയെ ബഹിഷ്കരിക്കാം. സാധാരണ (സിവില്‍) കരാര്‍ എന്ന ഒരു വിഭജനം അവര്‍ വരുത്തിയില്ലേ-സിവിലും മിലിട്ടറിയും രണ്ട് തട്ടിലായി. ഇപ്പോഴത്തേതുപോലെ യോജിപ്പായിരുന്നെങ്കില്‍ രണ്ട് വിഭാഗങ്ങളുടെയും നേട്ടങ്ങളെ പരസ്പരം വിനിമയം ചെയ്യാമായിരുന്നു. അതൊക്കെ ഇവിടെ നടക്കാന്‍ ഇനി ബുദ്ധിമുട്ടായിരിക്കും.

3. ഈ കരാറിനപ്പുറത്ത് ഇതിലെ വകുപ്പുകളെ സമഗ്രമായി നിയന്ത്രിക്കുന്ന പ്രബലങ്ങളായ നിയമങ്ങള്‍ വേറെയുണ്ട്. കരാര്‍നിയമത്തിന്റെ മുന്നില്‍ മുടന്തും ഹൈഡ്ആക്ട്, യുഎസ് അറ്റോമിക് എനര്‍ജി ആക്ട് ഇവയുടെ വെളിച്ചത്തിലായിരിക്കും ഇനി അമേരിക്ക ഈ 123 കരാര്‍ വായിക്കുക.

അമേരിക്കയിലെ രണ്ടാകിട സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ പോലും ആധികാരികമായി ഇന്ത്യക്ക് എന്തൊക്കെ ചെയ്യാം ചെയ്യാന്‍ പാടില്ല എന്നൊക്കെ പറയുമ്പോള്‍, നമ്മുടെ അറ്റോമിക് എനര്‍ജി കമീഷന്‍ ചെയര്‍മാനായ അനില്‍ കക്കോദ്കറും പ്രധാനമന്ത്രി തന്നെയും മൌനം ഭജിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നാണ് അഴിക്കോട് പറയുന്നത്.

ഈ കരാറിന്റെ കാര്യത്തില്‍ അമേരിക്കയുടെ യഥാര്‍ത്ഥ ഉദ്ദേശമെന്ത് എന്നതിനു തെളിവാണ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഈ വാചകം.

.... “The other thing that our Congress has got to understand, that it's in our economic interests that India have a civilian nuclear power industry to help take the pressure off of the global demand for energy,” he said. “Obviously, nuclear power is a renewable source of energy, and the less demand there is for non-renewable sources of energy, like fossil fuels, the better off it is for the American people.”

ഈ പ്രശ്നത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ ആധികാരികമായ അഭിപ്രായങ്ങള്‍ ലഭിക്കുവാന്‍ നമുക്ക് ഇന്ന്‌ മിക്കവാറുമൊക്കെ ചാനല്‍ അഭിമുഖങ്ങളോ പത്രപ്രസ്താവനകളോ മാത്രമാണ് ആശ്രയം. ഇക്കാര്യത്തില്‍ തികച്ചും വ്യക്തതയോടെ ലിഖിതമായ ഒരഭിപ്രായം ലഭിച്ചത് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേത് മാത്രമാണ്. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടേയോ , മുഖ്യ പ്രതിപക്ഷകക്ഷിയുടേയോ വെബ് സൈറ്റുകളില്‍ ഒന്നും ഇത്തരം പ്രതികരണം കാണാന്‍ കഴിഞ്ഞില്ല.

കാരാട്ടിന്റെ ലേഖനം പൂര്‍ണരൂപത്തില്‍ താഴെ ചേര്‍ക്കുന്നു.

രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണംഅമേരിക്കന്‍ വിധേയത്വം

(പ്രകാശ് കാരാട്ട്)

ആണവസഹകരണം സംബന്ധിച്ച ഇന്തോ-അമേരിക്കന്‍ ഉഭയകക്ഷികരാര്‍ ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കയാണ്. കരാറിലെത്തിയെന്ന യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് ഈ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്.

സാധാരണജനങ്ങളെ സംബന്ധിച്ച് കരാറിന്റെ പ്രത്യാഘാതങ്ങളും സാങ്കേതികവശങ്ങളും സങ്കീര്‍ണതകളും ഉള്‍ക്കൊള്ളുക വിഷമകരവുമാണ്. ആണവ ഇന്ധനത്തിന്റെ വിതരണം, ഇന്ധനചക്രം, സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതികവിദ്യകള്‍, സുരക്ഷാകരാര്‍ എന്നിവയെല്ലാം സാധാരണജനങ്ങളുടെ അറിവിന്റെ പരിധിയില്‍ വരുന്നവയല്ല. ആണവസഹകരണത്തിന്റെ സങ്കീര്‍ണമായ പ്രശ്നങ്ങളിലേക്കു കടക്കാതെ കരാറിനെക്കുറിച്ചു മനസ്സിലാക്കാനും വിലയിരുത്താനും സഹായിക്കുന്ന ചോദ്യങ്ങളിതാണ്. ഈ കരാര്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമോ? പരമാധികാരവും സ്വതന്ത്ര വിദേശനയവും സംരക്ഷിക്കാന്‍ കരാര്‍ സഹായകമാവുമോ? ഇത് വെറും ആണവസഹകരണത്തിനുവേണ്ടി മാത്രമുള്ളതാണോ അതോ അതിനപ്പുറമുള്ള കരാറാണോ?

അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന വിശാല സഖ്യത്തിന്റെ ഒരുഭാഗംമാത്രമാണ് ആണവസഹകരണമെന്ന് ആദ്യമേ പറഞ്ഞുവയ്ക്കാം. 2005 ജൂലൈയില്‍ വാഷിങ്ടണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ഇറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞതും ഇതുതന്നെ. രാഷ്ട്രീയവും സാമ്പത്തികവും സൈനികവും ആണവപരവുമായ സഹകരണം കരാറിന്റെ ഭാഗമാണ് ഈ സഖ്യം ആണവസഹകരണത്തിനു മാത്രമായുള്ളതല്ല. ആഗോള ജനാധിപത്യം വളര്‍ത്തുക, അമേരിക്കന്‍ നിക്ഷേപങ്ങള്‍ക്ക് ഏറെ സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുംവിധം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മാറ്റിയെടുക്കുക, തന്ത്രപ്രധാന സൈനിക കൂട്ടുകെട്ട് എന്നിവയും ഇതിന്റെ ഭാഗമാണ്.

2005 ജൂലൈയിലെ സംയുക്ത പ്രസ്താവനയ്ക്കു തൊട്ടുമുമ്പ് പത്തുവര്‍ഷത്തേക്കുള്ള പ്രതിരോധ ചട്ടക്കൂടുകരാര്‍ അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചു. പ്രതിരോധകരാറില്‍ ഒപ്പുവയ്ക്കാതെ ആണവസഹകരണത്തിന് അമേരിക്ക അനുവദിക്കില്ലെന്നതിന്റെ തെളിവാണിത്.

ആണവസഹകരണ കരാറിനു മുമ്പുതന്നെ അമേരിക്കയുമായി തന്ത്രപ്രധാനസഖ്യത്തിന് അനുരൂപമായി വിദേശനയത്തെ മാറ്റിയെടുക്കാന്‍ ആരംഭിച്ചിരുന്നു. ഇറാനോടുള്ള ഇന്ത്യയുടെ സമീപനം ഒരു പരീക്ഷണമായാണ് അമേരിക്ക കണ്ടത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ (ഐഎഇഎ) ഒരുതവണയല്ല, രണ്ടുതവണ ഇറാനെതിരെ വോട്ടുചെയ്തുകൊണ്ട് ഇന്ത്യ ഇതിനോട് പ്രതികരിച്ചു.

ഇറാന്‍ ആണവപ്രശ്നത്തില്‍ യുപിഎ സര്‍ക്കാര്‍ മലക്കംമറിഞ്ഞപ്പോഴാണ് ആ സര്‍ക്കാരുമായി ഇടതുപക്ഷത്തിന് ഗൌരവമായി ആദ്യം ഏറ്റുമുട്ടേണ്ടിവന്നത്. അമേരിക്കയ്ക്കും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കുമൊപ്പംനിന്ന് 2005 സെപ്തംബറില്‍ യുപിഎ സര്‍ക്കാര്‍ വോട്ടുചെയ്തുവെന്നു മാത്രമല്ല, ചേരിചേരാരാഷ്ട്രങ്ങളുടെ സമീപനത്തിനു വിരുദ്ധമായി നില്‍ക്കാന്‍പോലും ഇന്ത്യ തയ്യാറായി.

അമേരിക്കയുമായി വളരെ അടുത്ത തന്ത്രപ്രധാന സൈനികബന്ധം ഊട്ടിയുറപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചതിനെ അസംതൃപ്തിയോടെയാണ് ഇടതുപക്ഷം വീക്ഷിച്ചത്. പ്രതിരോധ ചട്ടക്കൂടു കരാറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷം രംഗത്തുവന്നു. കരാറനുസരിച്ച് അന്തര്‍ പ്രവര്‍ത്തനക്ഷമത (ഇന്റര്‍ ഓപ്പറേറ്റബിലിറ്റി) വര്‍ധിപ്പിക്കാനെന്ന പേരില്‍ അമേരിക്കന്‍സേനയുമായി ഇന്ത്യന്‍സൈന്യത്തെ കൂട്ടിക്കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറായി. പ്രതിരോധ ചട്ടക്കൂടു കരാര്‍ സൈനികവിന്യാസ പിന്തുണക്കരാറിലേക്കും സമുദ്രസഹകരണ ഉടമ്പടിയിലേക്കും ഇന്ത്യയെ നയിക്കുകയാണ്.

പശ്ചിമബംഗാളിലെ കലൈകുണ്ട വ്യോമകേന്ദ്രത്തില്‍ സംയുക്ത സൈനികാഭ്യാസം നടന്നപ്പോള്‍ ഇടതുപക്ഷം ശക്തമായി എതിര്‍ത്തു. ഇടതുപക്ഷപാര്‍ടികളുടെയും പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിന്റെയും പ്രതിഷേധമുണ്ടായിട്ടും യുപിഎ സര്‍ക്കാര്‍ പരിശീലനവുമായി മുന്നോട്ടുപോയി. 2005നും ഏഴിനുമിടയില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനികാഭ്യാസങ്ങള്‍ കുത്തനെ വര്‍ധിച്ചു. ഇതിപ്പോള്‍ അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ചതുര്‍കക്ഷി അഭ്യാസത്തിലേക്കു നീങ്ങിയിരിക്കയാണ്. സെപ്തംബറില്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ഈ നാവികാഭ്യാസം.

മുന്‍ ബിജെപി സര്‍ക്കാരിന്റെ ചുവടുപിടിച്ച് യുപിഎ സര്‍ക്കാരും ഇസ്രയേലുമായി സൈനിക സുരക്ഷാകാര്യങ്ങളില്‍ കൂട്ടുകെട്ട് വര്‍ധിപ്പിച്ചുവരികയാണ്. പലസ്തീന്‍പ്രശ്നത്തിലും അറബ്രാജ്യങ്ങളുമായുള്ള സൌഹൃദത്തിനും പ്രാമുഖ്യം നല്‍കുന്ന പരമ്പരാഗതനയത്തെ ലംഘിച്ചുകൊണ്ടാണ് ഈ നടപടി.

ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന വാദത്തിലാണ് ആണവസഹകരണകരാര്‍ വേണമെന്ന് യുപിഎ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ആകെ ഊര്‍ജ ആവശ്യത്തിന്റെ മൂന്നു ശതമാനംമാത്രമാണ് ഈ മേഖലയില്‍നിന്നു വരുന്നത്. അടുത്ത 25 വര്‍ഷത്തെ വികസനം കണക്കിലെടുത്താല്‍ക്കൂടി മൊത്തം ഊര്‍ജ ആവശ്യത്തിന്റെ ഏഴു ശതമാനം മാത്രമേ ഇതിലൂടെ ലഭ്യമാകൂ. ഇന്ത്യന്‍ വിദേശനയവും പരമാധികാരവും ആണവോര്‍ജ സാധ്യതക്കുമുമ്പില്‍ അടിയറവയ്ക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല. ഏഷ്യയിലെ തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ക്കായി ഇന്ത്യയെ വരിഞ്ഞുകെട്ടുക എന്ന അമേരിക്കന്‍തന്ത്രമാണ് ഇവിടെ വിജയിക്കുന്നത്.

അമേരിക്കയുമായുള്ള ഉഭയകക്ഷികരാര്‍ അമേരിക്കയില്‍ നടപ്പാക്കപ്പെടുന്നത് അവരുടെ പാര്‍ലമെന്റ് പാസാക്കിയ ഹൈഡ്ആക്ട് അനുസരിച്ചായിരിക്കും. അമേരിക്കയ്ക്ക് അനുയോജ്യമായ വിദേശനയം ഇന്ത്യ സ്വീകരിക്കുമെന്നാണ് ഹൈഡ്ആക്ട് പ്രതീക്ഷിക്കുന്നത്. ഹൈഡ്ആക്ടിലെ വ്യവസ്ഥകള്‍ ഇന്ത്യ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഹൈഡ്ആക്ടിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് ഇന്ത്യ അവകാശപ്പെടുമ്പോഴും അത് അമേരിക്കയിലെ ഭാവി പ്രസിഡന്റുമാര്‍ക്കു ബാധകമാണ്.

2006 ഡിസംബറില്‍ ഹൈഡ്ആക്ട് പാസാക്കിയപ്പോള്‍ത്തന്നെ 2006 ആഗസ്ത് 17ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ക്ക് കടകവിരുദ്ധമായ വ്യവസ്ഥകള്‍ ആക്ടിലുണ്ടെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കപ്പെടുന്നതുവരെ 123 കരാറിന്റെ ഉഭയകക്ഷി സംഭാഷണങ്ങളുമായി മുന്നോട്ടുപോകരുതെന്ന് സിപിഐ എം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു കേള്‍ക്കാര്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ആണവസഹകരണത്തെ തടയുന്ന ഹൈഡ് ആക്ടിലെ പല വ്യവസ്ഥകളും ഉഭയകക്ഷികരാറിന്റെ കരടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നിലവില്‍ത്തന്നെ ഇറാനെ ലക്ഷ്യംവയ്ക്കുന്ന അമേരിക്കന്‍ നയത്തോടൊപ്പമാണ് ഇന്ത്യ. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ചില ഇന്ത്യന്‍ കമ്പനികളോട് ഇറാനിലേക്ക് കയറ്റുമതിചെയ്യരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കയാണ്. കരാര്‍ പ്രാവര്‍ത്തികമായാല്‍ ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍പദ്ധതി മുന്നോട്ടുപോകില്ലെന്ന് ഉറപ്പാണ്. പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും.

2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ പൊതു മിനിമംപരിപാടി തയ്യാറാക്കുകയുണ്ടായി. 'അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധം' എന്ന പൊതു മിനിമംപരിപാടിയിലെ പരാമര്‍ശം ഒഴിവാക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിച്ചു. പൊതു മിനിമംപരിപാടിയില്‍ അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ അതിനുശേഷം സര്‍ക്കാര്‍ അതിവേഗം അമേരിക്കയുമായി ബൃഹത്തായ തന്ത്രപ്രധാധസഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

123 കരാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വം വിലയിരുത്തിയശേഷം ഇടതുപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് കരാറുമായി മുന്നോട്ടുപോകരുതെന്നാണ്. ഇടതുപക്ഷം പുറത്തിറക്കിയ വിശദമായ പ്രസ്താവനയില്‍ തങ്ങളുടെ എതിര്‍പ്പ് എന്തെന്ന് വിശദമാക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും നശിപ്പിക്കുംവിധം ഇന്ത്യയെ അമേരിക്കയുടെ വാലില്‍കെട്ടാനേ കരാറുമായി മുന്നോട്ടുപോകുന്നതുകൊണ്ട് കഴിയൂ എന്ന് ഇടതുപക്ഷത്തിന് വ്യക്തതയുണ്ട്.

കരാറിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടെന്നു മനസ്സിലാക്കി യുക്തിപരവും സത്വരവുമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പാര്‍ലമെന്റില്‍ വോട്ടിനിടണമോ വേണ്ടയോ എന്നതല്ല ചോദ്യം. പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും കരാറിനെതിരാണെന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനുമുന്നിലുള്ള ശരിയായ വഴി കരാറുമായി മുന്നോട്ടുപോകാതിരിക്കലാണ്. എല്ലാ സംശയങ്ങളും ദൂരീകരിക്കാതെ, ഹൈഡ് ആക്ടിന്റെ പ്രത്യാഘാതങ്ങള്‍ നിര്‍ണയിക്കാതെ സര്‍ക്കാര്‍ അടുത്ത നടപടിയിലേക്ക് കടക്കരുത്. ശാശ്വതമായി നിലനില്‍ക്കുന്ന ഐഎഇഎ സുരക്ഷാസംവിധാനത്തിലും ആണവഇന്ധന വിതരണ ഗ്രൂപ്പിലെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളിലും ഏര്‍പ്പെടരുതെന്നര്‍ഥം.

രാജ്യം സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പരമാധികാരത്തെക്കുറിച്ചും സ്വതന്ത്ര വിദേശനയത്തെക്കുറിച്ചുമുള്ള മൌലികമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരിക്കയാണ്.

ഈ സുപ്രധാന പ്രശ്നങ്ങള്‍ അവഗണിക്കപ്പെടരുത്.

Friday, August 17, 2007

ഇന്‍ഷുറന്‍സ് ലയനം അവശ്യമോ?

1971ലാണ് ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായം കേന്ദ്ര ഗവണ്‍മെന്റ് ദേശസാല്‍ക്കരിച്ചത്. 1969ലെ ബാങ്ക് ദേശസാല്‍ക്കരണത്തില്‍ തെരഞ്ഞെടുത്ത 14 ബാങ്കുകളാണ് ഗവണ്‍മെന്റ് ഏറ്റെടുത്തത്. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി, ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായം അപ്പാടെ ദേശസാല്‍ക്കരിച്ചുകൊണ്ട്, അന്ന് നിലവിലുണ്ടായിരുന്ന 106 സ്വദേശ-വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയായിരുന്നു. ഗവണ്‍മെന്റിന്റെ ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

1972ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ്സ് നാഷണലൈസേഷന്‍ ആക്റ്റിലൂടെ (GIBNA), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (GIC) അതിന്റെ കീഴില്‍ നാലു കമ്പനികളും - നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി - രൂപീകരിക്കപ്പെട്ടു.

ജനറല്‍ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ ദേശസാല്‍ക്കരണത്തിന് സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ തികച്ചും ന്യായവും നീതിയുക്തവുമായിരുന്നു. ചെറുകിട വ്യവസായം, കച്ചവടം, കൃഷി, ഗ്രാമീണ മേഖല തുടങ്ങിയ പ്രധാന മേഖലകളെയൊക്കെത്തന്നെ അന്നത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവഗണിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ സ്വകാര്യ മേഖല നിറവേറ്റിയിരുന്നില്ല എന്നതുകൊണ്ടാണ് ആ വ്യവസായം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തത്.

വിസ്മയാവഹമായ വളര്‍ച്ച

ദേശസാല്‍ക്കരണത്തിനുശേഷം വമ്പിച്ച പുരോഗതിയാണ് ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലുണ്ടായത്. അന്നുവരെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന മേഖലകളിലേക്ക് ഇന്‍ഷുറന്‍സ് കടന്നു ചെല്ലുകയും സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുകയും ചെയ്യുന്നതില്‍, പൊതുമേഖലാ കമ്പനികള്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. 1973ല്‍ 789 ഓഫീസുകളുണ്ടായിരുന്നത് 2006ല്‍ 4305 ആയി വര്‍ദ്ധിച്ചു. 184.26 കോടിയായിരുന്ന പ്രീമിയം 14997.05 കോടിയായി വര്‍ദ്ധിച്ചു. താഴെ കൊടുത്തിട്ടുള്ള പട്ടിക പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിസ്മയകരമായ വളര്‍ച്ച വ്യക്തമാക്കുന്നുണ്ട്.

കേവലം 19.5 കോടി രൂപ മൂലധനം മുടക്കി സര്‍ക്കാര്‍ ആരംഭിച്ച നാലു കമ്പനികള്‍ക്കും കൂടി ഇന്ന് 90218.24 കോടി രൂപയുടെ ആസ്തിയുണ്ട്. സാമൂഹ്യ മേഖലയെ സ്വകാര്യ കമ്പനികള്‍ തികച്ചും അവഗണിച്ചപ്പോള്‍, ദേശസാല്‍ക്കരണത്തിനുശേഷം 2006 വരെയുള്ള 34 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സാമൂഹ്യ മേഖലയില്‍ 23644 കോടി രൂപ നിക്ഷേപിച്ചു എന്നത് വിസ്മയാവഹമാണ്.

വൈദ്യുത പദ്ധതികള്‍, ശുദ്ധജല പദ്ധതികള്‍, ഗതാഗത സംവിധാനം, ഭവന നിര്‍മ്മാണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ അടിസ്ഥാന മേഖലകളിലാണ് ഈ നിക്ഷേപം. കൂടാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി കുടില്‍ ഇന്‍ഷുറന്‍സ്, കന്നുകാലി ഇന്‍ഷുറന്‍സ്, വിള ഇന്‍ഷുറന്‍സ്, ഗ്രാമീണ അപകട ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി സുരക്ഷാ പദ്ധതികള്‍ വളരെ കുറഞ്ഞ പ്രീമിയം നിരക്കില്‍ നല്‍കി വരുന്നു. ഭൂകമ്പവും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ സഹായ ഹസ്തവുമായി എത്തുന്നത് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമാണ്.

ലയനമാണ് ആവശ്യം

1999ല്‍ എന്‍ഡിഎ ഗവണ്‍മെന്റാണ് ഈ മേഖല സ്വകാര്യ സംരംഭകര്‍ക്കായി തുറന്നു കൊടുത്തത്. ഇപ്പോള്‍ നാല് പൊതുമേഖലാ കമ്പനികളെ കൂടാതെ എട്ട് സ്വകാര്യ കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കവയും വിദേശ പങ്കാളിത്തത്തോടെയുള്ള കമ്പനികളാണ്. ശക്തമായ മത്സരത്തിനിടയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ പൊതുമേഖലാ കമ്പനികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എങ്കിലും സ്വകാര്യ കമ്പനികള്‍ വന്നതോടെ തികച്ചും പുതിയ ഒരു സാഹചര്യം വന്നു ചേര്‍ന്നിട്ടുണ്ട്.

2002ല്‍ എന്‍.ഡി.എ സര്‍ക്കാര്‍, നാല് പൊതുമേഖലാ കമ്പനികളേയും ജി.ഐ.സിയുടെ നിയന്ത്രണത്തില്‍ നിന്നു നീക്കി, അവയെ സ്വതന്ത്ര കമ്പനികളാക്കിക്കൊണ്ട് GIBNA ഭേദഗതി ചെയ്തു. ഇതോടെ കമ്പോളത്തില്‍ മത്സരിക്കാന്‍ എട്ട് സ്വകാര്യ കമ്പനികള്‍ക്കു പുറമെ നാല് സര്‍ക്കാര്‍ കമ്പനികള്‍ കൂടി രംഗത്തുവന്നു. സ്വകാര്യ കമ്പനികളുമായി മത്സരിക്കേണ്ടി വരുന്ന സ്ഥിതി ഇതുമൂലം സംജാതമായിട്ടുണ്ട്. കമ്പോളത്തില്‍ ആരോഗ്യകരമായ മത്സരം കൊണ്ടുവരുന്നതിനാണ്, 1972ല്‍ നാല് കമ്പനികള്‍ സര്‍ക്കാര്‍ സ്ഥാപിച്ചത്. എന്നാല്‍, ഇപ്പോള്‍ മത്സരിക്കാന്‍ എട്ടു കമ്പനികള്‍ വേറെയുള്ളപ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിന് ന്യായീകരണമില്ല. സര്‍ക്കാര്‍ കമ്പനികള്‍ അന്യോന്യം മത്സരിക്കുന്നത് തികച്ചും യുക്തി രഹിതവും അനാരോഗ്യകരവുമാണ്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് മേഖലയിലെ ഇന്നത്തെ അടിയന്തിര ആവശ്യം നാല് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളേയും ലയിപ്പിച്ച് ഏകശിലാ കോര്‍പ്പറേഷനാക്കുക എന്നതാണ്.

ലയനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍

1. കമ്പനികളെ ലയിപ്പിക്കുന്നതോടെ മൂലധനാടിത്തറയും ആസ്തിയും വര്‍ദ്ധിക്കും.

2. മൂലധനാടിത്തറ വികസിക്കുന്നതോടെ, താരിഫ് നിയന്ത്രണങ്ങള്‍ നീക്കിയിരിക്കുന്ന പുതിയ കാലഘട്ടത്തില്‍, വലിയ റിസ്ക് ഏറ്റെടുക്കുന്നതിനുള്ള ശേഷി വര്‍ദ്ധിക്കും.

3. കൂടുതല്‍ വൈവിധ്യങ്ങളായ ഇന്‍ഷുറന്‍സ് പോളിസികള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും.

4. നാല് സര്‍ക്കാര്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം ഒഴിവാകുകയും പ്രീമിയം സമാഹരണം വര്‍ദ്ധിക്കുകയും ചെയ്യും.

5. ഏകശിലാ കോര്‍പ്പറേഷനാകുന്നതോടെ, നഗരങ്ങളിലെ കേന്ദ്രീകരണം ഒഴിവാക്കി കൂടുതല്‍ മേഖലകളിലേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയും.

6. സാമ്പത്തികാടിത്തറ കൂടുതല്‍ വിപുലവും ശക്തവുമാകുന്നതോടെ സാമൂഹ്യ മേഖലയിലെ നിക്ഷേപങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

7. ഏകശിലാ കോര്‍പ്പറേഷനില്‍, തൊഴില്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും കാര്യക്ഷമമായും ഉപയോഗിക്കാന്‍ കഴിയും.

8. ഏകശിലാ കോര്‍പ്പറേഷനില്‍, മാനേജ്മെന്റ് ചിലവുകള്‍ വന്‍തോതില്‍ കുറയും. ഇത് കൂടുതല്‍ കാര്യക്ഷമതയിലേക്കും ലാഭത്തിന്റെ വര്‍ദ്ധനവിലേക്കും നയിക്കും.

9. നാല് കമ്പനികളുടേയും ലയനം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.10. കൂടുതല്‍ ജനങ്ങളിലേയ്ക്ക് പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍, ഇന്‍ഷുറന്‍സിന്റെ സന്ദേശം എത്തിക്കാന്‍ കഴിയും.

രൂപീകരണ കാലം മുതല്‍ ഏകശിലാ കോര്‍പ്പറേഷനായി നിലകൊള്ളുന്ന എല്‍.ഐ.സിയുടെ അത്ഭുതകരമായ വളര്‍ച്ച, മേല്‍പ്പറഞ്ഞ വാദങ്ങളെ സാധൂകരിക്കുന്നുണ്ട്. നാല് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളേയും ലയിപ്പിച്ച് ഏകശിലാ കോര്‍പ്പറേഷനാക്കി മാറ്റണമന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് പാര്‍ലമെന്റിന്റെ കമ്മിറ്റി ഓണ്‍ പബ്ളിക് അണ്ടര്‍ടേക്കിംഗ്സ് (COPU) 2001ല്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വേണ്ടത്ര താല്പര്യം കാണിച്ചിട്ടില്ല. അതേസമയം, ദേശസാല്‍കൃത ബാങ്കുകള്‍ ലയിപ്പിക്കുന്നതില്‍ ബഹു. ധനകാര്യമന്ത്രി അമിതാവേശം കാട്ടുന്നുമുണ്ട്.

ലോകമെമ്പാടും ലയനങ്ങളും പിടിച്ചടക്കലുകളും (Mergers and Acquisitions) സാധാരണമായിരിക്കെ, ഇന്ത്യയിലെ പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും രാജ്യതാല്പര്യം മുന്‍നിര്‍ത്തി ലയിപ്പിക്കേണ്ടതാണ്. World Investment Report 2006 പ്രകാരം, 2005ല്‍ രാജ്യാതിര്‍ത്തികള്‍ കടന്ന് സഞ്ചരിച്ച മൂലധനം (FDI) 916 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ 716 ബില്യണും ഉപയോഗിക്കപ്പെട്ടത് ലയനത്തിനും പിടിച്ചടക്കലിനുമായിരുന്നു. ഇന്ത്യയിലെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്തുമെന്ന് ദേശീയ പൊതുമിനിമം പരിപാടിയില്‍ യുപിഎ സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആ നിലയ്ക്ക്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവയെ ലയിപ്പിക്കാനുള്ള നടപടിക്ക്, കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം തുടക്കം കുറിക്കണം.

(ലേഖകന്‍: ശ്രീ. സി.ബി.വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍(KSGIEU)


Wednesday, August 15, 2007

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍

ക്രെഡിറ്റ് കാര്‍ഡ് അഥവാ പ്ലാസ്റ്റിക് പണം എന്ന ആശയം 1950ല്‍ അമേരിക്കയിലാണ് രൂപം കൊണ്ടത്. ഡൈനേര്‍സ് ക്ലബ്ബും അമേരിക്കന്‍ എക്സ്പ്രസ്സും പുറത്തിറക്കിയ ചാര്‍ജ് കാര്‍ഡുകളായിരുന്നു തുടക്കം. 1970ല്‍ മാഗ്നറ്റിക് സ്ട്രിപ്പിന്റെ ആവിര്‍ഭാവത്തോടെയാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രചാരം വര്‍ദ്ധിച്ചത്.

കാര്‍ഡുകള്‍ അടിസ്ഥാനപരമായി രണ്ടു വിധത്തിലുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും. ഇതില്‍ ക്രെഡിറ്റ് കാര്‍ഡിനാണ് താരതമ്യേന പ്രചാരം കൂടുതല്‍. പിറകുവശത്ത് ഒരു മാഗ്നറ്റിക് സ്ട്രിപ്പോടുകൂടിയ പ്ലാസ്റ്റിക് കാര്‍ഡുകളാണ് ഇവ. ഈ മാഗ്നറ്റിക് സ്ട്രിപ്പില്‍ കാര്‍ഡുടമയുടെ പേര്, അനുവദനീയമായ തുക, കാലാവധി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. കാര്‍ഡുടമക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക, കാര്‍ഡ് നല്‍കുന്ന ബാങ്ക്/സ്ഥാപനം, ക്രെഡിറ്റ് ആയി നല്‍കുന്നതു കൊണ്ടാണ്‍ ഇവയെ ക്രെഡിറ്റ് കാര്‍ഡ് എന്നു വിളിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുവാന്‍ എന്തു ചെയ്യണം

ഇതിനായി നിശ്ചിത ഫോറത്തില്‍ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏതു ബാങ്കില്‍ നിന്നാണോ കാര്‍ഡ് വേണ്ടത് ആ ബാങ്കിലേക്ക് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറത്തിന്റെ കൂടെ തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പും വരുമാനം തെളിയിക്കുന്ന രേഖയും(ഉദാ:ആദായനികുതി റിട്ടേണിന്റെ പകര്‍പ്പ്) കൂടി നല്‍കണം. കാര്‍ഡ് നല്‍കുന്ന ബാങ്ക് ഈ അപേക്ഷ പരിശോധിച്ചശേഷം നിങ്ങള്‍ യോഗ്യനാണെങ്കില്‍ നിങ്ങള്‍ക്ക് കാര്‍ഡ് നല്‍കുന്നു. കാര്‍ഡുകള്‍ പ്രചാരത്തില്‍ വന്നു തുടങ്ങിയ ആദ്യ നാളുകളില്‍ ഈ അപേക്ഷാ ഫോറവും മറ്റും ബാങ്കുകളില്‍ നിന്നും നേരിട്ട് വാങ്ങണമായിരുന്നു. ഇന്ന് ബാങ്കിന്റെ ഏജന്റുമാര്‍ നിങ്ങളുടെ വീട്ടിലെത്തി അപേക്ഷാ ഫോറം നല്‍കുകയും പൂരിപ്പിക്കുന്നതിന്‍ സഹായിക്കുകയും ചെയ്യും.

ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം എന്ത്?

അത്ര വിദൂരമല്ലാത്ത ഭൂതകാലത്ത് എന്തെങ്കിലും വാങ്ങണമെങ്കില്‍ പണം തന്നെ ഉപയോഗിക്കണമായിരുന്നു. ഉടമക്ക് നല്ല പരിചയം ഉണ്ടെങ്കില്‍ ചെക്ക് മുഖേനയും ചിലപ്പോള്‍ ഷോപ്പിങ്ങ് നടത്താന്‍ പറ്റുമായിരുന്നു. എങ്കിലും പൈസ കിട്ടും എന്ന് ഉടമക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു. പലപ്പോഴും കയ്യില്‍ പൈസ ഇല്ലെങ്കില്‍ വാങ്ങല്‍ നടക്കില്ലായിരുന്നു.

കാര്‍ഡുണ്ടെങ്കില്‍ ഈയൊരു പ്രശ്നം ഒഴിവായിക്കിട്ടുന്നു. സാധനത്തിന്റെ വില പണമായി നല്‍കേണ്ടതിനു പകരമായി കാര്‍ഡ് ഉപയോഗിക്കാം. കച്ചവടസ്ഥാപനങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പ്രത്യേക റീഡറിലൂടെ കാര്‍ഡിന്റെ പിറകിലെ മാഗ്നറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ വായിക്കപ്പെടുകയും കാര്‍ഡ് ദാതാവായ ബാങ്കിന്റെ കമ്പ്യൂട്ടറിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു. അവിടത്തെ കമ്പ്യൂട്ടര്‍ ഈ വിവരങ്ങള്‍ പരിശോധിക്കുകയും, കാര്‍ഡിന്റെ പരിധിക്കുള്ളിലാണ് കൊടുക്കേണ്ട തുകയെങ്കില്‍ കടയുടമക്ക് അനുമതി നല്‍കുന്നു. ഇതിനെല്ലാം കൂടി 5-10 സെക്കന്റ് മാത്രമേ എടുക്കൂ.

കാര്‍ഡ് ഉടമ ഒപ്പിട്ടു നല്‍കുന്ന സ്ലിപ് ബാങ്കില്‍ നല്‍കിയാല്‍ തനിക്കു കിട്ടാനുള്ള തുക കിട്ടുമെന്ന് കടയുടമക്ക് ഉറപ്പു കിട്ടുന്നു. കടയുടമക്ക് ഉടനെ പണം ലഭിക്കുമെങ്കിലും കാര്‍ഡുടമയില്‍ നിന്ന് ബാങ്ക് ഈ പണം ഈടാക്കുന്നത് ഒരു നിശ്ചിത ദിവസത്തിനുശേഷം മാ‍ത്രമാണ്. വാങ്ങുന്ന ദിവസത്തിന്റേയും പണം ഈടാക്കുന്ന ദിവസത്തിന്റേയും ഇടയിലുള്ള കാലയളവിനെ period of credit എന്നു പറയുന്നു. കാര്‍ഡുടമയില്‍ നിന്ന് പണം പിന്നീട് മാത്രം ഈടാക്കുന്നത് കൊണ്ട് അത്രയും ദിവസത്തേക്ക് ബാങ്ക് ഒരു ക്രെഡിറ്റ് അല്ലെങ്കില്‍ അഡ്‌‌വാന്‍സ് നല്‍കുന്നു എന്നു പറയാം.

അക്കൌണ്ടിങ്ങ് രീതി

എല്ലാ ക്രെഡിറ്റ് കാര്‍ഡിനും ഒരു ബില്ലിങ്ങ് സൈക്കിള്‍(billing cycle) ഉണ്ടായിരിക്കും. ഉദാഹരണമായി ഒരു മാസത്തിലെ ഇരുപതാം തീയതി മുതല്‍ അടുത്ത മാസം പത്തൊന്‍പതാം തീയതി വരെ. പത്തൊന്‍പതാം തീയതി ഒരു ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുകയും കാര്‍ഡുടമയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യും. തുടര്‍ന്ന് പത്തുമുതല്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ മതിയാകും. നല്ല രീതിയില്‍ പ്ലാന്‍ ചെയ്ത് കണക്കു കൂട്ടി ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ കാര്‍ഡ് ഉപയോഗിച്ച് എല്ലാ മാസവും 20ന് സാധനങ്ങള്‍ വാങ്ങുന്നു. അതാവുമ്പോള്‍ പണമടയ്ക്കാന്‍ ഏതാണ്ട് 45 ദിവസം വരെ ലഭിക്കുന്നു.

പണമടയ്ക്കുന്ന രീതികള്‍

പണമടയ്ക്കുന്നതിന് പലരീതികളുണ്ട്. ഒന്നുകില്‍ മൊത്തമായി അടയ്ക്കാം അല്ലെങ്കില്‍ തവണകളായി. മൊത്തമായി അടയ്ക്കുകയാണെങ്കില്‍ കണക്ക് അപ്പോള്‍ത്തന്നെ സെറ്റില്‍ ചെയ്യുന്നു. തവണകളായി അടയ്ക്കുകയാണെങ്കില്‍ ഒരു മിനിമം തുക അടയ്ക്കണം. ചില ബാങ്കുകളില്‍ ഇത് 5% ആണ്. തവണകളായി അടയ്ക്കുമ്പോള്‍ ബാങ്കുകള്‍ പലിശ ഈടാക്കും. സാധാരണഗതിയില്‍ 25% മുതല്‍ 40% വരെ വാര്‍ഷിക പലിശ ആണ് ഈടാക്കുന്നത്.

ഇവിടെ പലപ്പോഴും കാര്‍ഡുടമകള്‍ വിഡ്ഡികളാക്കപ്പെടുന്നുണ്ട് എന്ന് പറയാതെ വയ്യ. 2% മുതല്‍ 3% വരെ പലിശയാണ് ഈടാക്കുന്നത് എന്നാണ് പരസ്യങ്ങളില്‍ കാണുക. പക്ഷെ ഇത് മാസപ്പലിശയാണ് എന്ന് എടുത്ത് പറയാറില്ല. വാര്‍ഷികനിരക്കില്‍ ഇത് 24% മുതല്‍ 36% വരെ ആകുന്നു. അതുകൊണ്ട് തന്നെ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ തവണകളായി പണമടയ്ക്കാതെ രൊക്കം അടയ്ക്കുന്നതായിരിക്കും ലാഭകരം. 24 മുതല്‍ 36 വരെ ശതമാനം പലിശക്ക് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ എന്തു കൊണ്ടും ലാഭകരം 10 മുതല്‍ 12 ശതമാനം വരെ പലിശ ഈടാക്കുന്ന കണ്‍‌സ്യൂമര്‍ ലോണുകള്‍ ഉപയോഗിക്കുന്നതായിരിക്കും.

കാര്‍ഡുകളുടെ ശൈശവദശയില്‍ കാര്‍ഡ് ദാതാക്കള്‍ വാര്‍ഷിക പുതുക്കല്‍ ഫീസ്‌ (Yearly Renewal Fees) ഈടാക്കിയിരുന്നു. 300 രൂപ മുതല്‍ 1000 രൂപ വരെയായിരുന്നു ഇതിന്റെ നിരക്ക്‌. ഈ മേഖലയിലെ കടുത്ത മത്സരം മൂലം ചില പ്രത്യേക കാലയളവിലേക്ക് ഫീസ് ഇല്ലാതെ കാര്‍ഡ് നല്‍കുവാന്‍ ദാതാക്കള്‍ തയ്യാറാകാറുണ്ട്. ആ സമയത്ത് കാര്‍ഡ് എടുക്കുന്നത് ഈ വാര്‍ഷിക പുതുക്കല്‍ ഫീസ് ഒഴിവാക്കുവാന്‍ സഹായിക്കും.

സൌജന്യങ്ങള്‍, ഇളവുകള്‍

മറ്റൊരു കാര്യം പല കാര്‍ഡ് ദാതാക്കളും കാര്‍ഡ് ഉപയോഗിച്ച് ചിലവഴിക്കുന്ന തുകക്ക് ഒരു റിവാര്‍ഡ് പോയിന്റ് നല്‍കുന്നുണ്ട്. ചിലര്‍ 100 രൂപക്ക് 2 പോയിന്റ്, മറ്റു ചിലര്‍ 125 രൂപക്ക് 1 പോയിന്റ് എന്നിങ്ങനെ. ഈ പോയിന്റ് ഉപയോഗിച്ച് വാര്‍ഷികഫീസ് അടയ്ക്കുകയോ ചില സാധനങ്ങള്‍ വാങ്ങുവാന്‍ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ചില കാര്‍ഡ് ദാതാക്കളും വിമാനക്കമ്പനികളുമായുള്ള ധാരണപ്രകാരം ഈ പോയിന്റെ അടിസ്ഥാനത്തില്‍ air miles അനുവദിക്കുന്നുണ്ട്. ഇത് വിമാന ടിക്കറ്റ് വാങ്ങുമ്പോള്‍ കിഴിവായി കിട്ടും. അതു വഴി യാത്രാച്ചെലവ് കുറയ്ക്കാന്‍ പറ്റും. ഇത്തരത്തില്‍ നല്‍കുന്ന പോയിന്റുകളുടെ കാലാവധി അറിഞ്ഞുവെയ്ക്കുന്നത് നല്ലതായിരിക്കും. ചില കാര്‍ഡ് ദാതാക്കള്‍ 18 മാസത്തെ ഇടവേള മാത്രമേ ഈ പോയിന്റ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനോ യാത്ര ചെയ്യുന്നതിനോ അനുവദിക്കുന്നുള്ളൂ. അതിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഉപയോഗശൂന്യമായിത്തീരും.

ക്രെഡിറ്റ് കാര്‍ഡ് എവിടെയൊക്കെ ഉപയോഗിക്കാം

കാര്‍ഡ് ദാ‍താക്കളുമായി ധാരണയുണ്ടാക്കിയിട്ടുള്ള എല്ലാ കച്ചവടസ്ഥാപനങ്ങളിലും കടകളിലും കാര്‍ഡ് ഉപയോഗിക്കാം. ഏതൊക്കെ കാര്‍ഡുകള്‍ സ്വീകരിക്കും എന്ന് അറിയിക്കുന്ന സ്റ്റിക്കറുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ കാണാം.

കാര്‍ഡുടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാര്‍ഡുകള്‍ ഒടിക്കുകയോ വളക്കുകയോ ചെയ്യാതിരിക്കുക.

ഇലക്ട്രോണിക് ഉപകരങ്ങളുടെ സാമീപ്യം ഒഴിവാക്കുക. അതുപോലെ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതും ഒഴിവാക്കുക.

പറ്റാവുന്നിടത്തോളം കാര്‍ഡ് കണ്‍‌വെട്ടത്തുനിന്ന് മാറ്റാന്‍ അനുവദിക്കാതിരിക്കുക. എങ്കിലും ചില ഹോട്ടലുകളില്‍ ബില്ലടിക്കുന്നത് മറ്റു റൂമുകളിലായിരിക്കാം. അത് പലപ്പോഴും ഒഴിവാക്കാനാവില്ല.

ചാര്‍ജ് സ്ലിപ് ഒപ്പിടുന്നതിനു മുന്‍പ് അതിലെ തുക നിങ്ങളുടേത് തന്നെ എന്ന് ഉറപ്പു വരുത്തുക. മാത്രമല്ല ഒരിടപാടിന് ഒന്നില്‍ കൂടുതല്‍ ചാര്‍ജ് സ്ലിപ് ഒപ്പിട്ടുകൊടുക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

ഒരു ഡയറിയില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും ഹെല്പ് ലൈന്‍ ഫോണ്‍ നമ്പറും കുറിച്ചിടുക. അത് തീര്‍ത്തും സുരക്ഷിതമായ ഒരു സ്ഥലത്ത് വെയ്ക്കുക. ഒരു കടലാസില്‍ കുറിച്ചിട്ട് പേഴ്സില്‍ വെക്കുന്നത് കൊണ്ട് കാര്യമില്ല. കാര്‍ഡും മിക്കവാറും പേഴ്സില്‍ത്തന്നെ സൂക്ഷിക്കുന്നത് കൊണ്ട് പേഴ്സ് അടിച്ചുപോയാല്‍ കാര്‍ഡും നമ്പറെഴുതിയ കുറിപ്പും പോയിക്കിട്ടും. :)

കാര്‍ഡ് നഷ്ടപ്പെട്ടു എന്നറിഞ്ഞ ഉടന്‍ തന്നെ ഹെല്പ് ലൈനില്‍ വിളിച്ച് പറയുക. മറ്റാരെങ്കിലും ഈ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പു നടത്താനുള്ള സാദ്ധ്യത ഇത് മൂലം ഒഴിവാക്കാം.

പഴയ കാര്‍ഡുകള്‍ നശിപ്പിക്കുമ്പോള്‍ നമ്പര്‍ ഉള്ള ഭാഗത്തിലൂടെ മുറിച്ച് നശിപ്പിച്ചു കളയുക.

ബാങ്കില്‍ നിന്നും തരുന്ന സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുകയും നിങ്ങളുടെ കണക്കുമായി ഒത്തുനോക്കുകയും ചെയ്യുക.

ഓണ്‍ലയിന്‍ ഷോപ്പിങ്ങ്

ഇന്റര്‍നെറ്റ് വഴി ഷോപ്പിങ്ങ് നടത്തുന്നതിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എങ്കിലും സുരക്ഷിതമല്ലാത്ത സൈറ്റുകളില്‍ ഒരിക്കലും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കാതിരിക്കുക.

ഒരു വെബ് സൈറ്റ് സുരക്ഷിതമാണോ അല്ലയോ എന്ന് എങ്ങനെ അറിയാം?

ഇതിനു 3 വഴികളുണ്ട്.

1. നിങ്ങളുടെ ബ്രൌസറിലെ അഡ്രസ് ബാറില്‍ സൈറ്റിന്റെ വിലാസം https:\\…….. ഇങ്ങനെ ആയിരിക്കും.

2. താഴെ വലത്‌ വശത്ത് ഒരു പൂട്ടിന്റെ ചിത്രം കാണാം. ആ സൈറ്റ് സുരക്ഷിതം ആണ് എന്നതിന്റെ സൂചനയാണിത്.

3. ആ സൈറ്റില്‍ത്തന്നെ ഇത് ഒരു വെരിസൈന്‍ സുരക്ഷിത സൈറ്റ് (Verisign secure site) എന്ന് പറഞ്ഞിരിക്കും വെരിസൈന്‍ ടെക്നോളജി 128 ബിറ്റ് എന്‍‌ക്രിപ്ഷന്‍ ആണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ നല്‍കുന്ന രഹസ്യവിവരങ്ങള്‍ മറ്റാരെങ്കിലും ചോര്‍ത്തുന്നതിനുള്ള സാദ്ധ്യത ഈ ടെക്‍നോളജി ഉപയോഗിക്കുന്ന സൈറ്റുകളില്‍ വളരെ വിരളമാണ്, ഏതാണ്ട് ഇല്ല എന്നു തന്നെ പറയാം.

ഇത്തരം സൈറ്റുകളില്‍ കാര്‍ഡ്‌ ഉപയോഗിച്ച് ഷോപ്പിങ്ങ് നടത്തുന്നത് സുരക്ഷിതമായിരിക്കും.

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പിറകുവശത്തായി സാധാരണ ഗതിയില്‍ രണ്ട്‌ സെറ്റ് നമ്പറുകള്‍ കാണാം. അതില്‍ നാലക്കമുള്ള നമ്പര്‍ നിങ്ങളുടെ 16 അക്ക ക്രെഡിറ്റ് കാര്‍ഡ് നമ്പറിന്റെ അവസാനത്തെ 4 അക്കങ്ങള്‍ ആയിരിക്കും. സാധാരണഗതിയില്‍ 3 അക്കമുള്ള മറ്റെ സംഖ്യ നിങ്ങളുടേ C.V.V(Card Verification Value) നമ്പര്‍ ആണ്. ഷോപ്പിങ്ങ് നടത്തുമ്പോള്‍ ചിലപ്പോള്‍ ഈ നമ്പര്‍ ആവശ്യമായി വരും. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പറും സി.വി.വി.നമ്പറും മറ്റാര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ അതുപയോഗിച്ച് ഓണ്‍ലയിന്‍ ആയി പല തട്ടിപ്പുകളും നടത്താന്‍ പറ്റും. ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ സി.വി.വി.നമ്പര്‍ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ ഒരു കാരണവശാലും നല്‍കാതിരിക്കുക.

പുതിയ ചില സുരക്ഷാ സംവിധാനങ്ങള്‍

ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള ഭീതിമൂലം പലരും ഓണ്‍ലയിന്‍ ആയി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുവാന്‍ വിമുഖത കാണിക്കുന്നതിനാല്‍, പുതിയ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വെളിപ്പെടുത്തുന്നത് അത്ര അപകടകരമല്ലാതായിരിക്കുന്നു ഈ സംവിധാനങ്ങള്‍ മൂലം.

ഉദാഹരണമായി, HDFC ബാങ്ക് നെറ്റ് സേഫ് (Netsafe) എന്ന ഒരു സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന തുകയ്ക്ക് ഒരു പ്രത്യേക ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ജെനറേറ്റ് ചെയ്യുന്നു. (നിങ്ങള്‍ക്ക് ഓണ്‍ലയിന്‍ ആയി ആയിരം രൂപക്കുള്ള ഒരു സാധനം വാങ്ങണം എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് ഇതിനായി 1000 രൂപയ്ക്കുള്ള ഒരു നെറ്റ് സേഫ് കാര്‍ഡ് തിരഞ്ഞെടുക്കാം) നെറ്റ് സേഫ് കാര്‍ഡിനായി ഇങ്ങനെ ഉണ്ടാക്കപ്പെടുന്ന നമ്പര്‍ പ്രത്യേക ക്രമമില്ലാത്തതും(random), ആ കാര്‍ഡ് ആ പ്രത്യേക തുകയ്ക്കായി (ഉദാ:1000 രൂപ ) പരിമിതപ്പെടുത്തിയിട്ടുള്ളതുമായിരിക്കും. ഇതിനര്‍ത്ഥം, അഥവാ ആ നമ്പര്‍ ആരെങ്കിലും അറിഞ്ഞാല്‍ തന്നെ പ്രത്യേകിച്ച് നഷ്ടമൊന്നും വരാനില്ല.കാരണം ഒറ്റ തവണ മാത്രമേ ആ കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ഷോപ്പിങ്ങ് നടത്താന്‍ പറ്റൂ. അത് നിങ്ങള്‍ തന്നെ ചെയ്തും കഴിഞ്ഞല്ലോ.

നെറ്റ് സേഫ് കാര്‍ഡ് പോലെത്തന്നെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സംവിധാനമാണ് Itz കാഷ് കാര്‍ഡുകള്‍(Itz Cash cards). ഇതിന്റെ രീതികളും ഏതാണ്ട് നെറ്റ് സേഫ് കാര്‍ഡ് പോലെത്തന്നെയാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ഓണ്‍ലയിന്‍ തട്ടിപ്പിനുള്ള സാദ്ധ്യതകള്‍ ഫലത്തില്‍ ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഒരു നിശ്ചിതശതമാനം തുക വിസ/മാസ്റ്റര്‍ കാര്‍ഡ് പോലുള്ള ഗ്ലോബല്‍ പങ്കാളികള്‍ക്ക് നല്‍കേണ്ടി വരും. കടക്കാരന്‍ തന്റെ ലാഭത്തിലെ ഒരു പങ്ക് ഇതിനായി ഉപയോഗിക്കുന്നു. ഈ ക്രെഡിറ്റ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുക വഴി ലഭിക്കുന്ന അധികം കച്ചവടം ഈ നഷ്ടം നികത്തുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു. എങ്കിലും ചില സ്ഥാപനങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 2-2.5% തുക അധികമായി ഈടാക്കുന്നുണ്ട്.

ഡെബിറ്റ് കാര്‍ഡുകള്‍

ഡെബിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് സൌകര്യം നല്‍കുന്നില്ല. അക്കൌണ്ടുള്ള ബാങ്ക് നല്‍കുന്ന ഈ കാര്‍ഡ് അക്കൌണ്ടുമായി നേരിട്ട് ബന്ധമുള്ളതാണ്. അതായത് അക്കൌണ്ടില്‍ പണം ഇല്ല എങ്കില്‍ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റില്ല. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടതിനുശേഷം നടക്കുന്ന തട്ടിപ്പുകളില്‍ നിന്ന് കാര്‍ഡുടമക്ക് ചില സംരക്ഷണമൊക്കെ ഉണ്ടെങ്കില്‍, ഡെബിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ അത്തരം സംവിധാനങ്ങളൊന്നുമില്ല. എങ്കിലും കയ്യില്‍ പണം കൊണ്ടുനടക്കുന്നതില്‍ വിമുഖതയുള്ളവര്‍ക്കും, ക്രെഡിറ്റ് കാര്‍ഡ് എല്ലായ്പ്പോഴും ഉപയോഗിക്കാന്‍ താത്പര്യം ഇല്ലാത്തവര്‍ക്കും ഡെബിറ്റ് കാര്‍ഡ് ഒരു അനുഗ്രഹമാണ്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷന്‍ ഒരു വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപക്കു മുകളിലാവുകയാണെങ്കില്‍, ക്രെഡിറ്റ് കാര്‍ഡ് ദാതാവ് അത് ധനകാര്യ വകുപ്പിനെ അറിയിക്കണം എന്ന നിബന്ധന ഉണ്ട് , എന്നതാണ് താത്പര്യം ഇല്ലാതാക്കുന്നതിന്റെ ഒരു കാരണം.

ഒന്നുകൂടി ഓര്‍ക്കുക. മിക്കവാറും ക്രെഡിറ്റ് കാര്‍ഡുകളുടെ കൂടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്. കാര്‍ഡിന്റെ മൂല്യം അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. ഇതിനായി തന്റെ നോമിനി ആരാണെന്ന് നിശ്ചയിക്കുന്നത് നല്ലതായിരിക്കും. എന്തെങ്കിലും സംഭവിച്ചാല്‍ നോമിനിക്ക് ആ ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാം.

ഉപഭോക്താവിന്റെ അവകാശങ്ങള്‍

ക്രെഡിറ്റ് കാര്‍ഡിനെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാസ്റ്റര്‍ സര്‍ക്കുലറില്‍ ഉപഭോക്താവിന്റെ അവകാശങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്.

ഒരു വ്യക്തി ആവശ്യപ്പെടാതെ അയാളുടെ പേരില്‍ കാര്‍ഡ് നല്‍കുന്നതിനോ, ഉള്ള കാര്‍ഡ് അപ് ഗ്രേഡ് ചെയ്യുന്നതിനോ, ക്രെഡിറ്റ് നല്‍കുന്നതിനോ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അധികാരമില്ല. ഉപഭോക്താവിനെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതും അസമയത്ത് ബന്ധപ്പെടുന്നതും നിരുത്സാഹപ്പപ്പെടുത്തിയിരിക്കുന്നു. കാര്‍ഡുടമയെ സംബന്ധിച്ച് ഒരു വിവരവും ഉടമയുടെ അനുവാദമില്ലാതെ മറ്റേതെങ്കിലുംവ്യക്തിക്കോ സ്ഥാപനത്തിനോ നല്‍കുവാന്‍ ബാങ്കുകള്‍ക്കും കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും അധികാരമില്ല. അഥവാ ഏതെങ്കിലും അവസരത്തില്‍ ഇത്തരം വിവരങ്ങള്‍ നല്‍കേണ്ടി വരികയാണെങ്കില്‍ ക്രെഡിറ്റ് ഇന്‍ഫോര്‍‌മേഷന്‍ കമ്പനീസ് (റെഗുലേഷന്‍)ആക്ട് 2005 അനുസരിച്ചാണെന്ന് കാര്‍ഡുടമയെ അറിയിക്കേണ്ട ബാദ്ധ്യത ബാങ്കുകള്‍ക്കുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കായി ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍(IBA) പുറത്തിറക്കിയിട്ടുള്ള പെരുമാറ്റച്ചട്ടം ഇവിടെ.

രണ്ടും വായിച്ച് നോക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. അതുപോലെത്തന്നെ ബാങ്കുമായോ മറ്റ് സ്ഥാപനങ്ങളുമായോ ഏത് തരത്തിലുള്ള ഇടപാടുകള്‍ നടത്തുമ്പോഴും കിട്ടാവുന്ന എല്ലാ വിവരങ്ങളും ശേഖരിക്കുകയും രേഖകളെല്ലാം തന്നെ വായിച്ച് മനസ്സിലാക്കുകയും ചെയ്യുക.

(തയ്യാറാക്കിയത് ശ്രീ. എസ്.ശങ്കര്‍)

ധന വിപണിയിലെ സ്ഥാപനങ്ങളെ/ഉപകരണങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ രണ്ടാമത്തെ ലേഖനം “മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍” ഇവിടെ

Saturday, August 11, 2007

തകരുന്ന ഡോളറും കേരളവും

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രവാസി മലയാളികള്‍ അയക്കുന്ന പണവും, ഇവിടെ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനവും വഹിക്കുന്ന പങ്ക് പ്രത്യേകിച്ച് പറയാതെ തന്നെ വ്യക്തമാണല്ലോ. രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന ഏത് വ്യത്യാസവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അനുകൂലമായോ പ്രതികൂലമായോ പ്രതിഫലിക്കും. ഇപ്പോള്‍ ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്കില്‍ ഡോളറിനുണ്ടായിട്ടുള്ള മൂല്യത്തകര്‍ച്ച നമ്മുടെ സമ്പദ് വ്യവസ്ഥയെ എങ്ങിനെയൊക്കെ ബാധിക്കും എന്ന ഒരു പരിശോധന തികച്ചും പ്രസക്തമാണെന്ന് തോന്നുന്നു.

ഡോളറിന്റെ മൂല്യത്തകര്‍ച്ച

1991ല്‍ ഒരു ഡോളറിന് 17 രൂപ ലഭിക്കുമായിരുന്നത് മെയ് 2002 ആയപ്പോള്‍ 49.08 രൂപയായി മാറിയിരുന്നു. എന്നാല്‍ അവിടെനിന്നും ഡോളറിന്റെ വില കുത്തനെയിടിഞ്ഞ് ഇന്നിപ്പോള്‍ 40.40 (ആ‍ഗസ്റ്റ് 9, 2007 ലെ നിരക്ക് )രൂപയില്‍ എത്തിനില്‍ക്കുകയാണ്. ഇനിയും ഡോളറിന്റെ പോക്ക് താഴേക്കുതന്നെയൊയിരിക്കും എന്നാണ് ആഗോള-ദേശീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ആഗോളതലത്തില്‍ മറ്റുപല കറന്‍സികളുമായുള്ള വിനിമയത്തിലും ഡോളറിന് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു പ്രധാനകാരണം അമേരിക്കന്‍ സമ്പദ് വ്യവസ്ഥ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ്. അമേരിക്കയുടെ വ്യാപാരകമ്മിയും ബഡ്‌ജറ്റ് കമ്മിയും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവരുടെ കറന്റ് അക്കൌണ്ട് കമ്മി (Current Account Deficit) മൊത്തം ദേശീയ ഉത്പാദനത്തിന്റെ (Gross Domestic Product) 7 ശതമാനത്തിനും മുകളിലാണ്. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസം ഇന്ത്യയുടേയും കേരളത്തിന്റെയും സാമ്പത്തികരംഗത്ത് നാനാതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

വിദേശനാണ്യശേഖരം (Foreign Exchange Reserve)

ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശനാണയനീക്കിയിരിപ്പ് 215 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്. ഡോളറിന്റെ വിലയിടിവ് ഈവര്‍ഷം (2007) ജനുവരി മുതല്‍ നോക്കിയാല്‍ത്തന്നെ 10% വരും. അപ്പോള്‍ നമ്മുടെ വിദേശനാണ്യ നീക്കിയിരിപ്പിന്റെ മൂല്യം 10% കുറഞ്ഞു എന്നര്‍ത്ഥം. ഏകദേശം 21.5 ബില്യ ഡോളര്‍ അങ്ങനെ വിദേശനാണ്യ നീക്കിയിരിപ്പില്‍ കുറവു വന്നു എന്നു ചുരുക്കം. ഇന്ത്യന്‍ കറന്‍സിയിയില്‍ കണക്കാക്കിയാല്‍ ഏകദേശം 90,000 കോടി രൂപയുടെ കുറവാണ് റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള വിദേശനാണ്യ നീക്കിയിരിപ്പിന് സംഭവിച്ചിരിക്കുന്നത് എന്നര്‍ത്ഥം. റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ഇത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കൂട്ടത്തില്‍ പറയട്ടെ, ഭാരതസര്‍ക്കാരിന്റെ വിദേശകടത്തിന്റെ കാര്യത്തിലും, പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതിയുടെ കാര്യത്തിലും രൂപയുടെ വിലവര്‍ദ്ധനവ് ഇന്ത്യയ്ക്ക് ആ‍ശ്വാസകരമാണ്.

ഒരു രാജ്യത്തിന്റെ കറന്‍സി ശക്തിപ്പെടുന്നത് ആ രാജ്യത്തിന്റെ സാമ്പത്തികരംഗമാകെ ശക്തിപ്പെടുന്നതിന്റെ സൂചനയായിട്ടാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയില്‍ ഇത് ഒരു അനുകൂലഘടകമായി കാണാന്‍ കഴിയില്ല. പതിനഞ്ചിലധികം വര്‍ഷമായി നടപ്പാക്കിവരുന്ന നവലിബറല്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കുശേഷവും ഇന്ത്യയുടെ കയറ്റുമതിയില്‍ ഒരു കുതിച്ചുചാട്ടം സംഭവിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍, ഡോളറിന്റെ വിലിയിടിവ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നു മാത്രമല്ല ഇറക്കുമതി കൂടാന്‍ കാരണമാകുകയും ചെയ്യും. ഇത് ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി വീണ്ടും വര്‍ദ്ധിപ്പിക്കും. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്തെ രണ്ട് മാസങ്ങളില്‍ കയറ്റുമതിയില്‍ 20.37 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ ഇറക്കുമതിയില്‍ 33.05 ശതമാനമാണ് വര്‍ദ്ധനവുണ്ടായത്. വ്യാപാരകമ്മി 8.2 ബില്യണ്‍ ഡോളറില്‍ നിന്നും 13.2 ബില്യണ്‍‍ ഡോളറായി ഉയര്‍ന്നു.

ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിദേശനാണ്യ ശേഖരവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന രൂപയും മോശമായിക്കൊണ്ടിരിക്കുന്ന വ്യാപാരക്കമ്മിയും ഒത്തു ചേര്‍ന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്തതും ദോഷകരവുമായ അളവില്‍ ഇന്ത്യയിലേക്ക് വിദേശനാണ്യം പ്രവഹിക്കുന്നതിന് ഇടവരുത്തും. ഷെയര്‍ മാര്‍ക്കറ്റിലേക്കോ, ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കുന്നതിനോ ഒക്കെയാവാം വിദേശനാണ്യത്തിന്റെ ഈ ഒഴുക്ക്. ഇപ്പോഴുള്ള വിദേശനാണ്യ ശേഖരം തന്നെ റിസര്‍വ് ബാങ്കിന് വന്‍നഷ്ടമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. കൂടിയ പലിശക്കു നിക്ഷേപം വാങ്ങി കുറഞ്ഞ പലിശക്കു വായ്പ കൊടുക്കുന്ന ഒരവസ്ഥയിലാണ് റിസര്‍വ് ബാങ്കിപ്പോള്‍. ഇന്ത്യയിലേക്കു വരുന്ന വിദേശ പണത്തിന് ആറ്-ഏഴു ശതമാനം പലിശയാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് ഇത് അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികളിലും സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിക്കുന്നത് ഒന്നു മുതല്‍ നാലു ശതമാനം വരെ പലിശക്കാണ്.

ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കറന്‍സിയുള്ള ഒരു രാജ്യത്തേയ്ക്ക് കറന്‍സി കച്ചവടം തൊഴിലാക്കിയിട്ടുള്ള ലോകകറന്‍സി കമ്പോളത്തിലെ വന്‍ സ്രാവുകള്‍ കൊള്ള ലാഭത്തിനായി കൂടുതല്‍ കൂടുതല്‍ ധനംകൊണ്ടു പോയി തള്ളുന്നത് സ്വാഭാവികം മാത്രമാണ് . വിദേശ ധനകാര്യസ്ഥാപനങ്ങള്‍ (Foreign Institutional Investors) 2007 ജൂലൈ മദ്ധ്യമായപ്പോള്‍ ഇന്ത്യയിലേക്കു ഒഴുക്കിയ പണം 2006ല്‍ മൊത്തം ഒഴുക്കിയ പണത്തേക്കാളധികമാണ്. 2006 ല്‍ മൊത്തം 8 ബില്യണ്‍ ഡോളറാണ് FIIകള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ മുടക്കിയത്. എന്നാല്‍ 2007 ജൂലൈ 13 ആയപ്പോള്‍ത്തന്നെ ഇത് 8.5 ബില്യണ്‍ ആയിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ 13 ദിവസംകൊണ്ട് 4 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ കമ്പോളത്തിലെത്തിയത്. ഇത് വളരെ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ധനകാര്യമന്ത്രി ശ്രീ ചിദംബരമാണെങ്കില്‍ ഓരോ ബഡ്‌ജറ്റ് കഴിയുമ്പോഴും ഇന്ത്യയുടെ മൂലധന വിപണി കൂടുതല്‍ കൂടുതല്‍ ഉദാരമാക്കിക്കൊണ്ടിരിക്കുകയാണ്. ധനം ഇന്ത്യയിലേക്കുവരുന്നതും പുറത്തേക്കുപോകുന്നതും ഈ 'ഉദാരത' കൂടുതല്‍ എളുപ്പമാക്കുന്നു. സൌത്ത്-ഈസ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികത്തകര്‍ച്ചയ്ക്കു തൊട്ടുമുന്‍പുള്ള ഏകദേശം സമാനമായ ഒരവസ്ഥയാണ് ഇത്.

വിനിമയനിരക്കിലെ വ്യത്യാസവും വിദേശവ്യാപാരവും

ഡോളറിന്റെ വിലിയിടിവ് മേല്‍ സൂചിപ്പിച്ചതുപോലെ കയറ്റുമതിയെ പ്രതികൂലമായും ഇറക്കുമതിയെ അനുകൂലമായും ബാധിക്കും. സാധനങ്ങള്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും കൂടുതല്‍ ലാഭം ഇറക്കുമതി ചെയ്യുന്നതിലായാല്‍ ഒരു സംഘം വ്യവസായികള്‍ ആ വഴിക്കു തിരിയും. കയറ്റുമതി നഷ്ടമായി വരുമ്പോള്‍ പല വ്യവസായികളും വ്യവസായത്തില്‍ നിന്നും മുതല്‍മുടക്കുമാറ്റി റിയല്‍ എസ്റ്റേറ്റിലേക്കും അടിസ്ഥാന സൌകര്യവികസന (Infrastructure) നിക്ഷേപങ്ങളിലേക്കും തിരിയും. ഇത് ക്രമേണ ഇന്ത്യയിലെ പല വ്യവസായങ്ങളെയും തകര്‍ക്കും.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട്സ് ഓര്‍ഗനൈസേഷന്റെ (FIEO) കണക്കുപ്രകാരം രൂപയുടെ വിലവര്‍ദ്ധനവുമൂലം ഏകദേശം എണ്‍പതുലക്ഷം തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് . ഈ വര്‍ഷംതന്നെ 12.5 ബില്യന്‍ ഡോളറിന്റെ കയറ്റുമതി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് അവര്‍ പറയുന്നത്. ഇതിനകം കെമിക്കല്‍ വ്യവസായങ്ങളുടെ കയറ്റുമതിയില്‍ 12 ശതമാനവും, തുണിത്തരങ്ങളുടേതില്‍ 6.5 ശതമാനവും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടേതില്‍ 20-25 ശതമാനം വരെയും കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു.

ഇന്ത്യന്‍ - ചൈനീസ് കറന്‍സികളും വിനിമയ നിരക്കും

കയറ്റുമതിയില്‍ ഇന്ത്യയുമായി മത്സരത്തിലേര്‍പ്പെട്ടിട്ടുള്ള ചൈന, തൈവാന്‍, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിലവര്‍ദ്ധന രണ്ടാം സ്ഥാനത്താണ്. ബ്രസീല്‍ മാത്രമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. ജനുവരി 2007 മുതല്‍ ജൂണ്‍ 2007 വരെയുള്ള സ്ഥിതി നോക്കിയാല്‍ ഇന്ത്യന്‍ രൂപയുടെ വില ഡോളറുമായുള്ള വിനിമയത്തില്‍ 8.35% കൂടിയപ്പോള്‍ ചൈനയുടേത് 1.82% മാത്രമാണ് കൂടിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സൌത്ത് കൊറിയ എന്നിവയുടേത് ഒരുശതമാനത്തിലും താഴെയാണ്. ജനുവരി 2007 മുതല്‍ ജൂണ്‍ 2007 വരെ ചില കറന്‍സികള്‍ക്കുണ്ടായ വിലവര്‍ദ്ധന താഴെക്കൊടുക്കുന്നു.

കേരളത്തിന്റെ അനുഭവം

ഡോളറിന്റെ വിലയിടിവ് കേരളത്തിലെ പല വ്യവസായങ്ങളെയും പ്രത്യേകിച്ച് കയര്‍, ടെക്സ്റ്റൈല്‍, മത്സ്യം, കശുവണ്ടി, സുഗന്ധവ്യജ്ഞനങ്ങള്‍, കൈത്തറി തുടങ്ങിയ കാര്‍ഷിക പരമ്പരാഗത വ്യവസായങ്ങളെയാകെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഉയരുന്നത് കയര്‍വ്യവസായ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പ്രധാന കയര്‍ കമ്പനികളെല്ലാം 1 ഡോളര്‍= 44 രൂപ എന്ന നിരക്കിലാണ് വന്‍ കരാറുകളിലേര്‍പ്പെട്ടിരിക്കുന്നത്. ഈ രംഗത്ത് മത്സരം കടുത്തതായതിനാല്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ ലാഭം എടുത്തുകൊണ്ടാണ് പലരും ഓര്‍ഡര്‍ സ്വീകരിച്ചത്. പക്ഷെ,ഈ വര്‍ഷം ജനുവരി മുതലുള്ള കാലയളവില്‍ മാത്രം രൂപയുടെ മൂല്യം പത്തുശതമാനത്തോളം വര്‍ദ്ധിച്ചു. ഇത് നിരവധി ചെറുകിട, ഇടത്തരം കയറ്റുമതി സ്ഥാപനങ്ങളെ പൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

ടെക്സ്റ്റൈല്‍ വ്യവസായം

ഡോളറിന്റെ വിലയിടിവും പലിശനിരക്കിലുള്ള വര്‍ദ്ധനവും ചേര്‍ന്ന് ടെക്സ്റ്റൈല്‍ വ്യവസായത്തെ വന്‍പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടെക്സ്റ്റൈല്‍ കയറ്റുമതിക്കാരുടെ വരുമാനത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവാണ് കഴിഞ്ഞ ആറുമാസംകൊണ്ട് സംഭവിച്ചത്. തുണിവ്യവസായത്തിലെ കയറ്റുമതിയുടെ 60 ശതമാനവും യു.എസ്സിലേയ്ക്കാണ്. രൂപയുടെ മൂല്യവര്‍ദ്ധനക്കുശേഷം ടെക്സ്റ്റൈല്‍ കയറ്റുമതിയുടെ അളവു ചെറിയ തോതില്‍ വര്‍ദ്ധിച്ചുവെങ്കിലും വരുമാനത്തില്‍ കുറവുവന്നിരിക്കുകയാണ്. എന്നാല്‍ ചൈനയില്‍ നിന്നുള്ള തുണിക്കയറ്റുമതി ആകട്ടെ അളവിലുംമൂല്യത്തിലും ഈ കാലയളവില്‍ വന്‍ വര്‍ദ്ധനവു രേഖപ്പെടുത്തി. ചൈനയില്‍ നിന്നുമുള്ള തുണികയറ്റുമതിയി മൂല്യത്തില്‍ 46.47 ശതമാനവും അളവില്‍ 24.80 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ തുണി വ്യവസായവുമായി മത്സരത്തിലുള്ള മറ്റു രാജ്യങ്ങളായ പാകിസ്ഥാന്‍, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയവയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയും ഇക്കാലയളവില്‍ വര്‍ദ്ധിച്ചു.

കശുവണ്ടി

കശുവണ്ടി വ്യവസായത്തേയും രൂപയുടെ മൂല്യവര്‍ദ്ധന പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എന്നാല്‍ തുണി, മത്സ്യം തുടങ്ങിയ മേഖലകളുമായി തട്ടിച്ചു നോക്കിയാല്‍ കശുവണ്ടിക്ക് ഒരു അനുകൂല ഘടകമായുള്ളത് അസംസ്കൃത വസ്തുവായ തോട്ടണ്ടി കൂടുതലും ടാന്‍സാനിയയില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ് എന്നതാണ്. ഇറക്കുമതിയില്‍ നിന്നും കിട്ടുന്ന ലാഭം കയറ്റുമതിയിലെ നഷ്ടത്തെ കുറെയൊക്കെ പരിഹരിക്കും. എന്നാല്‍ രൂപയുടെ മൂല്യം വര്‍ദ്ധിച്ച ആദ്യ നാളുകളില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ തോട്ടണ്ടി സംസ്ക്കരിച്ച് കുറഞ്ഞ വിലയ്ക്കു പിന്നീട് വില്‍ക്കേണ്ടി വന്നത് കശുവണ്ടി വ്യവസായത്തിന് തിരിച്ചടിയായി.കശുവണ്ടി കയറ്റുമതിയ്ക്ക് ഇപ്പോള്‍ തന്നെ ഏകദേശം 200 കോടിയോളം രൂപയുടെ നഷ്ടം ഈയിനത്തില്‍ സംഭവിച്ചിട്ടുണ്ട്.

റബ്ബര്‍

തോട്ടകൃഷിമേഖലയെ, പ്രത്യേകിച്ച് റബറിനെ രൂപയുടെ മൂല്യ വര്‍ധന ദോഷകരമായി ബാധിച്ചിരിക്കുകയാണ്. റബര്‍ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്യു സ്ഥിതി കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് (റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന ടയര്‍ കമ്പനികള്‍ സന്തുഷ്ടരാണ് എന്നത് മറ്റൊരു വശം). 2006 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 48000 ടണ്‍ റബര്‍ കയറ്റുമതിചെയ്തപ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അത് 8000 ടണ്‍ ആയി കുറഞ്ഞു.

തേയില

ഡോളറിന്റെ വിലയിടിവു മൂലം തേയിലയുടെ കയറ്റുമതിയിലും കുറവുവുകൊണ്ടിരിക്കുകയാണ്. 2006 മേയില്‍ 14.07 മില്യണ്‍ കി.ഗ്രാം(mkg) ഉണ്ടായിരുന്ന കയറ്റുമതി മേയ് 2007 ആയപ്പോള്‍ 9.29 mkg ആയിക്കുറഞ്ഞു. ഇന്ത്യന്‍ തേയിലയുമായി ആഗോളതലത്തില്‍ മത്സരത്തിലുള്ളത് കെനിയയും ശ്രീലങ്കയുമാണ്. ഇതില്‍ കെനിയയില്‍ ഈ വര്‍ഷം ഉല്‍പാദനം വളരെയധികം വര്‍ദ്ധിച്ചതും തെക്കേ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയായി. ഡോളറിന്റെ തുടര്‍ച്ചയായ വിലയിടിവു മൂലം കയറ്റുമതിക്കാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നുമില്ല.

മത്സ്യ വ്യവസായ മേഖല

ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും പലിശയിലെ വര്‍ദ്ധനവും മത്സ്യവ്യവസായമേഖലയെയാകെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡോളറിന്റെ മൂല്യത്തകര്‍ച്ച മൂലം കയറ്റുമതിക്കാര്‍ക്ക് 500 കോടി രൂപയോളം നഷ്ടം വന്നിട്ടുണ്ടെന്നാണ് മത്സ്യക്കയറ്റുമതിക്കാരുടെ സംഘടന കണക്കാക്കുന്നത്. കൊഞ്ച് സീസണ്‍ ആരംഭിച്ചെങ്കിലും കയറ്റുമതിക്കാര്‍ക്ക് കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. രൂപയുടെ മൂല്യവര്‍ദ്ധനവ് മാത്രമല്ല ഇതിനു കാരണം. 2004 മുതല്‍ തന്നെ സൌത്ത് - ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സൌത്ത് അമേരിക്കയില്‍ നിന്നും കുറഞ്ഞവിലയ്ക്കുള്ള സംസ്ക്കരിച്ച കൊഞ്ചിന്റെ തള്ളിക്കയറ്റം മൂലം ഇന്ത്യന്‍ കൊഞ്ചിന്റെ ആവശ്യം വളരെയധികം ഇടിഞ്ഞിരുന്നു. കൂടാതെ, ഇന്ത്യന്‍ കൊഞ്ചിനുമേല്‍ അമേരിക്കന്‍ വാണിജ്യവകുപ്പ് ആന്റി-ഡമ്പിങ്ങ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കി. 2001ല്‍ 258 കൊഞ്ച് കയറ്റുമതിക്കാരുണ്ടായിരുന്നത് കുറഞ്ഞുകുറഞ്ഞ് ഇപ്പോള്‍ 80ല്‍ എത്തിയിരിക്കുകയാണ്.

ഏകദേശം 16,200 ഓളം മത്സ്യബന്ധനബോട്ടുകളും 1,20,000 നാടന്‍ വള്ളങ്ങളും 50 ലക്ഷത്തോളം തൊഴിലാളികളും മത്സ്യവ്യവസായ മേഖലയിലുണ്ട്. ഡോളറിന്റെ വിലയിടിവ് ഈ മേഖലയെ വന്‍പ്രതിസന്ധിയിലാക്കിയിരിക്ക ുകയാണ്. പല മത്സ്യ ഇനങ്ങളും കയറ്റുമതിയെ മാത്രം ആശ്രയിച്ചാണ് നില്‍ക്കുന്നത്. കൊഞ്ച് തുടങ്ങിയ മത്സ്യഇനങ്ങളുടെ ആഭ്യന്തരക്കമ്പോളം തുലോം തുച്ചമാണ്. ഇത് പ്രതിസന്ധിയെ കൂടുതല്‍ ആഴമുള്ളതാക്കുന്നു.

സുഗന്ധവ്യഞ്ജനങ്ങള്‍

രൂപയുടെ മൂല്യം ഉയര്‍ന്ന‍തോടെ സുഗന്ധവ്യജ്ഞനങ്ങളുടെ ഇറക്കുമതി കൂടിക്കൊണ്ടിരിക്കുകയാണ്. ചുക്ക്, മഞ്ഞള്‍, ഏലം, കുരുമുളക് എന്നിവയുടെ ഇറക്കുമതി ഏപ്രില്‍ 2007 മുതല്‍ കൂടുന്നതായാണ് കാണുന്നത്. രൂപയുടെ മൂല്യം 40.40 വരെ എത്തിയിരിക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തരകമ്പോളത്തില്‍ നിന്നും വാങ്ങുന്നതിലും ലാഭകരമായിരിക്കുകയാണ്. ഏത്യോപ്യ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നാണ് ചുക്ക് ഇറക്കുമതി ചെയ്യുന്നത്. മഞ്ഞള്‍ വിയറ്റ്നാം, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തുന്നു. കുരുമുളക് വന്‍തോതില്‍ ശ്രീലങ്കയില്‍ നിന്നും വരുന്നു. അങ്ങനെ ഈ മേഖലയില്‍ കേരളത്തിലെ സുഗന്ധവ്യജ്ഞന കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.

പഴം, പച്ചക്കറി

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിയിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നും 60 ടണ്‍ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളുമാണ് ദിവസവും കയറ്റുമതി ചെയ്തിരുന്നത്. ഡോളറിന്റെ വില ഇടിഞ്ഞതോടെ ഇത് മൂന്നിലാന്നായി കുറഞ്ഞുകഴിഞ്ഞു. രൂപയുടെ മൂല്യം ഡോളറുമായി 40.40 ആയതോടെ കയറ്റുമതി വേണ്ടെന്നു തന്നെ വയ്ക്കാന്‍ പഴം-പച്ചക്കറി കയറ്റുമതിക്കാര്‍ ആലോചിക്കുകയാണ്. എന്നാല്‍ ഒന്നും രണ്ടും വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കയറ്റുമതിനിര്‍ത്താനും പറ്റാത്ത അവസ്ഥയാണ്. 45 രൂപയില്‍ താഴെ വിനിമയ നിരക്കെത്തിയത് തീരെ അപ്രതീക്ഷിതമായതിനാല്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ വ്യവസായികളുമായി ധാരണയിലെത്താനും കയറ്റുമതിക്കാര്‍ക്ക് കഴിഞ്ഞില്ല. ഏത്തപ്പഴം, കൈതച്ചക്ക തുടങ്ങിയവയാണ് കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ചില പഴവര്‍ഗങ്ങള്‍. കയറ്റുമതിയിലെ ഇടിവ് ഈ കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

2002 മെയ് മുതല്‍ രൂപയുടെ മൂല്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ റിസര്‍വ്ബാങ്കിന്റെ ഇടപെടലുകളൊന്നും ഈ പ്രവണതയെ പിന്നോട്ടടിക്കാന്‍ പര്യാപ്തമായില്ല. റിസര്‍വ് ബാങ്കിന് ഇന്ത്യന്‍ നാണയ കമ്പോളത്തിലെ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തമാറ്റിയതിന്റെ ഫലമാണിത്. റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും നാണയക്കമ്പോളത്തിലും ധനകാര്യമേഖലയിലും ഉള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതിന്റെ പ്രതിഫലനമാണ് കമ്പോളത്തിലെ പലിശയുടെ കാര്യത്തിലും, വിലക്കയറ്റത്തിന്റെ കാര്യത്തിലും നാം കണ്ടത്. എല്ലാം കമ്പോളത്തിന് അടിയറവയ്ക്കുന്ന നയം തുടര്‍ന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗമാകെ പ്രതിസന്ധിയിലാകും എന്നു വ്യക്തം. അതോടൊപ്പം കര്‍ഷകരുടേയും തൊഴിലാളികളുടേയും ജീവിതവും കൂടുതല്‍ ദുരിതമയമാകും.

(ലേഖകന്‍: ശ്രീ. ജോസ്.ടി.അബ്രഹാം)

Friday, August 10, 2007

ഔട്ട്‌സോര്‍സിങ്ങ് -ബാങ്കുകള്‍ പ്രതിസന്ധിയിലേക്ക്

ബാങ്ക് ജോലികള്‍ ഔട്ട്‌സോര്‍സിങ്ങ് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാരുടെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മാനേജ്‌മെന്റ് ബിസിനസ്സ് ഫെസിലിറ്റേറ്റര്‍മാരേയും(BusinessFacilitators) ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനേയും(BusinessCorrespodents) നിയമിക്കാന്‍ പത്രപ്പരസ്യം നല്‍കിയിരിക്കുന്നു.

ഇതു സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ നിരര്‍ത്ഥകമാക്കിക്കൊണ്ടാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഒരു സര്‍ക്കുലറിന്റെ മറ പിടിച്ചുകൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് 2007 ഏപ്രില്‍ മുപ്പതാം തീയതി ഔട്ട്‌സോര്‍സിങ്ങ് സംബന്ധിച്ച തീരുമാനം എടുത്തത്. തുടര്‍ന്ന് പ്രാദേശിക പത്രങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യങ്ങളും വരുകയുണ്ടായി. സ്റ്റേറ്റ് ബാങ്ക് മാനേജ്‌മെന്റ് ഉഭയകക്ഷി ചര്‍ച്ചകളെ പ്രഹസനമാക്കിക്കൊണ്ട് വളരെ തിരക്കുപിടിച്ച് ഇത്തരം ഒരു നടപടി എടുത്തത് ബാങ്ക് ജീവനക്കാര്‍ വളരെ ഉത്ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.

എന്താണ് ഔട്ട്‌സോര്‍സിങ്ങ്?

ഔട്ട് സോര്‍സിങ്ങ് എന്നാല്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ ഏറ്റവും മുഖ്യമായതല്ലാത്ത ജോലികളെ ആ സ്ഥാപനത്തില്‍ നിന്നും മാറ്റി, ഈ ജോലി മാത്രം ചെയ്യുന്ന ഏജന്‍സികളേയോ വ്യക്തികളേയോ ഏല്‍പ്പിക്കുക എന്നതാണ്.(Outsourcing became part of the business lexicon during the 1980s and refers to the delegation of non-core operations from internal production to an external entity specializing in the management of that operation.-Wikipedia) വികസിത രാജ്യങ്ങളിലെ ജോലികള്‍ ഇത്തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ അത്ര ശക്തമല്ലാത്ത, തൊഴില്‍ ശക്തി കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന അവികസിതരാജ്യങ്ങളിലേക്ക് മാറ്റുന്നത് പുതിയ ഒരു പ്രവണതയാണ്.

ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മുതലാളിമാര്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും ഹീനമായൊരു മാര്‍ഗ്ഗമാണ് പുറംകരാര്‍ പണി( ഔട്ട്‌സോര്‍സിങ്ങ്) . പുറംകരാര്‍ പണിക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ വളരെ കുറച്ചുകൂലി നല്‍കിയാല്‍ മതി. അവരെക്കൊണ്ട് കൂടുതല്‍ സമയം പണിയെടുപ്പിക്കുകയും ചെയ്യാം. തീര്‍ന്നില്ല, അവര്‍ക്ക് റിട്ടയര്‍മെന്റ് ആ‍നുകൂല്യങ്ങളും നല്‍കേണ്ടതില്ല.

ഔട്ട്‌സോര്‍സിങ്ങ് എന്തുകൊണ്ട്?

ഇന്ന് ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ ഫാക്ടറികളിലെ തൊഴില്‍ ഔട്ട്‌സോര്‍സ് ചെയ്തുകൊണ്ട് സ്ഥിരം തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കുകയാണ്. പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയായ ഐബി‌എമ്മിനും ചെരുപ്പു കമ്പനിയായ നൈക്കിനും ഇന്ന് ഒരു ഫാക്ടറിപോലുമില്ല. അഡിഡാസ് കമ്പനി വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നങ്ങളുടെ 1 % മാത്രമാണ് അവരുടെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്. വിവിധ ജോലികള്‍ ഔട്ട്‌സോര്‍സ് ചെയ്തുകൊണ്ട് അവരുടെ സീല്‍ മാത്രം വെച്ച് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയാണവര്‍. കൂലി ചെലവില്‍ ഗണ്യമായ കുറവ് വരുത്തിക്കൊണ്ട് ലാഭം വന്‍‌തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി അവര്‍ക്ക് കഴിയുന്നു. ദുഷ്ടലാക്കുള്ള ഇത്തരം ബഹുരാഷ്ട്ര കുത്തകകളെ മാതൃകയാക്കിക്കൊണ്ടാണ് എസ് ബി ഐ യും ഔട്ട്‌സോര്‍സിങ്ങ് നീക്കം നടത്തുന്നത്. ഫ്ലെക്സിബിള്‍ ലേബര്‍ മര്‍ക്കറ്റ് (Flexible Labour Market) ആണ് അവരുടെ ലക്ഷ്യം.

ഔട്ട്‌സോര്‍സിങ്ങ് മൂലം ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുമോ?

ബാങ്ക് ശാഖകള്‍ ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്. അവിടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ നിയമിക്കുകയല്ല കൂടുതല്‍ ഗ്രാമീണശാഖകള്‍ തുറക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയുമാണ് ചെയ്യേണ്ടത്. ഏജന്റുമാരായി വരുന്നവര്‍ക്ക് കമ്മീഷന്‍ എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്നുമുണ്ടാകില്ല. ഇത് ബാങ്കിംഗ് സേവനങ്ങളുടെ നിലവാരമിടിക്കുന്നതിനേ വഴിവക്കൂ.

ഹര്‍ഷദ് മേത്ത കുംഭകോണത്തെ തുടര്‍ന്ന് ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുന്നതിനുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ ഈ പണികള്‍ ഔട്ട്‌സോര്‍സിങ്ങിലൂടെ ചെയ്യിക്കുകയാണെങ്കില്‍ വന്‍‌തോതില്‍ ബിനാമി അക്കൌണ്ടുകള്‍ തുറക്കപ്പെടും. മാത്രവുമല്ല, കെവൈസി നോംസ് ( Know your Customer Norms) കൂടുതല്‍ ലളിതമാക്കണമെന്ന ആവശ്യം പല കോണില്‍ നിന്നും ഉയരുന്നുമുണ്ട്.

ഔട്ട്‌സോര്‍സിങ്ങ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍

ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ വച്ച് ബാങ്ക് ഇടപാടുകള്‍ ചെയ്യുവാനായാല്‍ ബാങ്കുകള്‍ ഇന്നുള്ള ഗ്രാമീണ- അര്‍ദ്ധ നഗര ( rural-semi urban) ശാഖകള്‍ പോലും ഒന്നിനുപിറകെ ഒന്നായി അടച്ചുപൂട്ടാനുള്ള നീക്കം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ബാങ്കിങ്ങ് പരിഷ്ക്കാരങ്ങളുടെ ഭാഗമായി, ഇതിനകം തന്നെ, ഗ്രാമീണ ശാഖകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. 1993 നും 2005 നും ഇടക്ക് 3307 ഗ്രാമീണ ശാഖകള്‍ കുറഞ്ഞു. ഇതു 2006 ആയപ്പോള്‍ 4639 ആ‍യി മാറി.

റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, പോപ്പുലേഷന്‍ പെര്‍ ബ്രാഞ്ച് ( Population per branch) 1991 ല്‍ 13711 ആയിരുന്നത് വര്‍ദ്ധിച്ച് 2005 ല്‍ 15680 ആയി മാറി. ഗ്രാമീണ മേഖലയിലേക്കു വരുമ്പോഴാകട്ടെ, പോപ്പുലേഷന്‍ പെര്‍ റൂറല്‍ ബ്രാഞ്ച് (Population per rural branch) 13462ല്‍ നിന്നും 16650 ആയി വര്‍ദ്ധിച്ചതായി കാണാം. ഈ കാലയളവില്‍ ഗ്രാമീണ ശാഖകളിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും എണ്ണത്തിലും വലിയ കുറവുണ്ടായി എന്നു കാണാം. സ്വാഭാവികമായും ഇത് ഗ്രാമീണ ശാഖകള്‍ നല്‍കി വന്നിരുന്ന സേവനങ്ങളുടെ നിലവാരമിടിക്കുന്നതിന് കാരണമായി. ഇത് ഒരു മറയാക്കിക്കൊണ്ട് പുറംകരാര്‍ പണി പിന്‍‌വാതിലിലൂടെ കൊണ്ടുവരാനാണ് ബാങ്ക് മാനേജ്‌മെന്റുകളുടെ ശ്രമം.

ചുരുക്കത്തില്‍, നമ്മുടെ നാട്ടില്‍ 1991 മുതല്‍ പിന്തുടര്‍ന്നു വരുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ, കമ്പോളമാണ് സര്‍വപ്രധാനം( Market is supreme) എന്ന പിന്തിരിപ്പന്‍ നയത്തിന്റെ പ്രതിഫലനമാണ് നാം ഇവിടെ കാണുന്നത്.

ഔട്ട്‌സോര്‍സിങ്ങ് കൊണ്ടുവന്ന മേഖലകളില്‍ എല്ലാം തന്നെ സേവനങ്ങളുടെ നിലവാരം ഇടിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം. ബാങ്ക് ജോലികള്‍ക്ക് മറ്റു ജോലികള്‍ക്ക് ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ട്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും ഇടപാടുകളുടെ രഹസ്യസ്വഭാവവും ഇതില്‍ പ്രധാനമാണ്. ബിസിനസ്സ് കറസ്‌പോണ്ടന്റ്സിനെ ബാങ്ക് ശാഖകള്‍ക്ക് പകരം വക്കുകയാണെങ്കില്‍ ഈ രണ്ടുകാര്യങ്ങളിലും വീഴ്ചയുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈയടുത്ത കാലത്താണ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് പ്രദേശത്ത് ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി കോടിക്കണക്കിന് രൂപയുമായി അപ്രത്യക്ഷനായതായ വാര്‍ത്തകള്‍ വന്നത്. നവസ്വകാര്യ ബാങ്കുകള്‍ തങ്ങളുടെ അക്കൌണ്ടില്‍ നിന്നും അനുവാദം കൂടാതെ പണം എടുത്ത് ഓഹരി വിപണിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയതായി നിര്‍വധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. എച് ഡി എഫ് സി ബാങ്കിനെ സംബന്ധിച്ച് ഇത്തരമൊരു പരാതി കേരളത്തിലെ അറിയപ്പെടുന്ന ഒരു സിനിമാ സംവിധായകന്‍ ഉന്നയിച്ചതും ഈയടുത്ത കാലത്താണ്.

ഡോര്‍സ്റ്റെപ്പ് ഡെലിവറി പിന്‍‌വാതിലിലൂടെ കൊണ്ടുവരുക എന്നതും ഔട്ട്‌സോര്‍സിങ്ങ് പ്രക്രിയയുടെ മറ്റൊരു ഉദ്ദേശ്യമാണ്. പല നവ സ്വകാര്യ ബാങ്കുകളും (New generation private sector banks) പരീക്ഷിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ച നടപടിയാണ് ഡോര്‍സ്റ്റെപ്പ് ഡെലിവറി . ഈ പ്രക്രിയയില്‍ തട്ടിപ്പിനുള്ള (Frauds) സാദ്ധ്യതകള്‍ ഏറെയാണ്. ഫ്രാഞ്ചൈസികളുടെ സ്വകാര്യ, വര്‍ഗ്ഗ, വര്‍ഗ്ഗീയ പ്രാദേശിക താല്‍പ്പര്യങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്തും എന്നതാണ് മറ്റൊരു പ്രശ്നം. മാത്രവുമല്ല, വലിയ ഒരു വിഭാഗത്തിന് ബാങ്കിങ്ങ് സേവനങ്ങള്‍ അപ്രാപ്യമാക്കാന്‍ ഇത് ഇട വരുത്തുകയും ചെയ്യും.

അമേരിക്കന്‍ കണ്‍സല്‍ട്ടന്‍സി കമ്പനിയായ മക് കിന്‍സി & കമ്പനിയുടെ (McKinsey & Company )നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് പ്രോസസ്സ് റീ എഞ്ചിനീയറിങ്ങിന്റെ (Business process re-engineering) ഭാഗമായി ശാഖക്കുള്ളില്‍ തന്നെ കരാര്‍ തൊഴിലാളികളെ വെക്കാന്‍ നീക്കമുണ്ടായിരുന്നു. മക് കിന്‍സി ഇതു കൂടാതെ നിരവധി ബദല്‍ ചാനലുകളും (alternate channels)ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഔട്ട്‌സോര്‍സിങ്ങും കാള്‍ സെന്ററുകളും (call centres) ഉള്‍പ്പെടുന്നു.

60 ശതമാനത്തിലേറെ നിര‍ക്ഷരരായ ഗ്രാമീണ ജനത അധിവസിക്കുന്ന നമ്മുടെ രാജ്യത്താണ് വികസിത മുതലാളിത്ത രാജ്യങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുന്നത്.

മൈക്രോ ക്രെഡിറ്റ് ഇന്‍സ്റ്റിട്യൂഷനുളെ നിയമവിധേയമാക്കാനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം ഇപ്പോള്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന മൈക്രോ ഫിനാന്‍സ് ബില്ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഔട്ട്‌സോര്‍സിങ്ങ് നീക്കവും ചേര്‍ത്തുവച്ചാല്‍ ഭാവിയില്‍ ബാങ്കിങ്ങ് ഏതു രീതിയില്‍ ആയിരിക്കും എന്നത് വ്യക്തമാകും. ഔപചാരിക ബാങ്കിങ്ങ് സംവിധാനങ്ങള്‍ക്ക് പകരം ഇത്തരം അനൌപചാരിക സംവിധാനങ്ങളെ പകരം വെയ്ക്കാനാണ് നീക്കം നടക്കുന്നത്.

ഇതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ സാംഘടിപ്പിക്കുന്നതില്‍ നിന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പിന്നോട്ട് പോയാല്‍ വലിയ ദുരന്തമായിരിക്കും നമ്മുടെ രാജ്യത്ത് സംഭവിക്കുക.

(ശ്രീ. സജി വര്‍ഗ്ഗീസ്, ബാങ്ക് വര്‍ക്കേഴ്സ് ഫോറത്തില്‍ എഴുതിയ ലേഖനം)

Tuesday, August 7, 2007

അസംഘടിതമേഖലയിലെ പണിമുടക്ക്

2007 ആഗസ്റ്റ് 8ന്‌ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ രാജ്യമാസകലം പണിമുടക്കുകയാണ്‌. ഈ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ പണിമുടക്കാണിത്. ആദ്യത്തേത് 1993 ജൂലായ് 13ന്‌ ആയിരുന്നു.അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തൊഴില്‍സം‌രക്ഷണം,സേവനവ്യവസ്ഥ,സാമൂഹികക്ഷേമ ആനുകൂല്യം എന്നിവ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തുക, തൊഴില്‍നിയമത്തിലെ വ്യവസ്ഥകള്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും ബാധക‌മാക്കുക, നിയമപരമായ കുറഞ്ഞ കൂലി അസംഘടിതവിഭാഗം തൊഴിലാളികള്‍ക്കും ബാധകമാക്കുക,സ്ത്രീകള്‍ക്ക് തുല്യവേതന നിയമം കര്‍ശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്ക്.

മുതലാളിത്ത വ്യവസ്ഥിതിയില്‍ വികസനതന്ത്രങ്ങളും പദ്ധതികളും എല്ലാം തന്നെ വന്‍കിട വ്യവസായസ്ഥാപനങ്ങളെ അഥവാ സംഘടിതമേഖലയെ കേന്ദ്രീകരിച്ചാണ്‌ നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. ചെറുകിട-കുടില്‍ വ്യവസായം, പാരമ്പര്യ തൊഴില്‍സ്ഥാപനങ്ങള്‍ തുടങ്ങിയ അസംഘടിതമേഖല എല്ലായ്പ്പോഴും വന്‍‌കിട വ്യവസായത്തിന്റെ അരികു പറ്റിയാണ് നിലനിന്നുപോന്നിട്ടുള്ളത്.

മുതലാളിത്ത വ്യവസ്ഥിതിയിലെ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉത്പാദനത്തിന്റെയും ചൂഷണത്തിന്റെയും രീതികളൊക്കെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്കനുസരിച്ചും മുതലാളിത്തത്തെ നിലനിര്‍ത്തുന്നതിനായും ആവശ്യാനുസരണം മാറിയിട്ടുണ്ട്. ഉദാരവത്കരണ-സ്വകാര്യവത്കരണ-ആഗോളവത്കരണ പരിപാടികളുടെ ആവിര്‍ഭാവത്തോടെ ഉത്പാദന കേന്ദ്രങ്ങളെല്ലാംതന്നെ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്‌. അത്ര പ്രാധാന്യമില്ലാത്തത് എന്നു കരുതപ്പെട്ടിരുന്ന അസംഘടിതമേഖല ഇന്ന് സംഘടിതമേഖലക്കുതന്നെ ഭീഷണിയാകുന്ന തരത്തില്‍ വളരുകയാണ്‌. കൃഷികൂടാതെ ബീഡി, കൈത്തറി, വസ്ത്രനിര്‍മ്മാണം, ഓട്, ഇഷ്ടിക, കശുവണ്ടി, കയര്‍, ക്വാറികള്‍, പടക്ക/തീപ്പെട്ടി നിര്‍മ്മാണക്കമ്പനികള്‍, വള നിര്‍മ്മാണം, കല്ലുര വ്യവസായം, വജ്രം, പാത്രനിര്‍മ്മാണം എന്നിങ്ങനെയുള്ള ഉത്പാദനമേഖലകള്‍ക്കു പുറമെ കരാര്‍/കാഷ്വല്‍ തൊഴിലാളികള്‍, ചുമടിറക്ക് തൊഴിലാളികള്‍, വഴിയോര വാണിഭക്കാര്‍, ഗൃഹജോലിക്കാര്‍, സ്വയം തൊഴിലെടുക്കുന്നവര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വളരെ വിപുലമായ ഒന്നാണ്‌ ഇന്ന് ഈ അസംഘടിതമേഖല. ജി.ഡി.പിയുടെ 65 ശതമാനവും കയറ്റുമതിയുടെ 35 ശതമാനവും സംഭാവന ചെയ്യുന്നത് ഈ മേഖലയാണ്‌. രാജ്യത്തെ തൊഴില്‍ശക്തിയുടെ 93 ശതമാനവും ഈ മേഖലയിലാണുള്ളത്.

സാമ്പത്തിക പരിഷ്കരണവക്താക്കളുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ്‌ അസംഘടിതമേഖലയിലെ യഥാര്‍ത്ഥ സ്ഥിതി. അതത്ര നവീനമായതോ തൊഴില്‍ സാദ്ധ്യതകള്‍ നിറഞ്ഞതോ അല്ല. ഘടനാപരമായ പരിഷ്കരണ നടപടികളുടെ(structural adjustment programme) ഭാഗമായി സംഘടിതമേഖലയില്‍ നിന്നും പുറംതള്ളപ്പെടുന്ന തൊഴിലാളികളെ ഉള്‍ക്കൊള്ളാനുള്ള ശക്തി ആ മേഖലയ്ക്കില്ല. കാരണം അതിനുള്‍ക്കൊള്ളാവുന്നതിലുമേറെ തൊഴിലാളികള്‍ ഇപ്പോള്‍ത്തന്നെ അവിടെ ഉണ്ട് എന്നതാണ്‌. അതിന്റെ കൂടെ പുതുതായി കുറേപ്പേര്‍കൂടി ചേരുമ്പോള്‍ സംഭവിക്കുന്നത് തൊഴിലാളികളുടെ വരുമാനത്തിലുള്ള കുറവും തൊഴിലുറപ്പിന്റെ ശൈഥില്യവുമാണ്‌. ആഗോളവത്ക്കരണത്തിന്റെയും സ്വദേശ-വിദേശ കുത്തകകളുടെ കടന്നുകയറ്റത്തിന്റേയും ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റേയും, ഇറക്കുമതി ചുങ്കം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിന്റേയും പശ്ചാത്തലത്തില്‍ അസംഘടിതമേഖല എന്നത് തീര്‍ത്തും കുറ്റകരമായ വിധത്തിലുള്ള ചൂഷണത്തിന്റേയും സാമൂഹിക ഒഴിവാക്കപ്പെടലിന്റേയും (social exclusion) വിളനിലമായി മാറിയിരിക്കുകയാണ്‌.

കുറഞ്ഞമുതല്‍മുടക്കും, തൊഴില്‍ നിയമങ്ങളുടെ അഭാവവും സാമൂഹ്യ സുരക്ഷാ പരിരക്ഷയില്ലായ്മയുടേയും കുറഞ്ഞകൂലിയുടേയും തൊഴില്‍ സുരക്ഷയുടേയും കാര്യത്തിലുള്ള വ്യവസ്ഥയില്ലായ്മയും മൂലം ഈ മേഖല കുത്തകകള്‍ക്ക് ലാഭം കൊയ്യാനുള്ള ഒരു അക്ഷയഖനിയാണ്‌. തൊഴിലാളികളുടെ വരുമാനം ഇവിടെ ദാരിദ്ര്യരേഖക്കും താഴെയാണ്‌. കുടുംബത്തിലെ ദാരിദ്ര്യം മൂലം ലക്ഷക്കണക്കിന്‌ കുഞ്ഞുങ്ങള്‍, നാലു വയസ്സിനു താഴെയുള്ളവര്‍ പോലും, ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ ശരിയായി മനസ്സിലാക്കണമെങ്കില്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. സംസ്ഥാനങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തില്‍ തൊഴില്‍ശക്തിയുടെ 93 ശതമാനത്തേയും സം‌രക്ഷിക്കുന്നതിനാവശ്യമായ നിയമങ്ങളൊന്നുമില്ല. ഒരു തരം കാട്ടുനീതിയാണിവിടെ നടപ്പിലാകുന്നത്.

ഇവിടെയാണ്‌ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന തൊഴില്‍ശക്തിക്കായി തുടര്‍ച്ചയായ തൊഴിലും മതിയായ വേതനവും ഉറപ്പുവരുത്തുന്ന സമഗ്രമായ ഒരു കേന്ദ്രനിയമത്തിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നത്. മതിയായ വേതനവും ഉറപ്പുള്ള തൊഴിലും ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനും സാമൂഹികസുരക്ഷിതത്വത്തിനുമൊക്കെ അത്യന്താപേക്ഷിതമാണെന്ന് സമ്മതിച്ചേ മതിയാകൂ. തങ്ങളുടെമേല്‍ അടിച്ചേല്പ്പിക്കപ്പെടുന്ന കപട നിയമ നിര്‍മ്മാണത്തെ (fraudulent legislation) ധിക്കരിച്ചുകൊണ്ട് കടുത്ത സമരത്തിലൂടെ ഈയാവശ്യങ്ങള്‍ നേടിയെടുക്കുക എന്നതുമാത്രമേ ഈ മേഖലയിലെ തൊഴില്‍ശക്തിക്ക് കരണീയമായിട്ടുള്ളൂ.

Saturday, August 4, 2007

കോടതികള്‍ വിമര്‍ശനങ്ങള്‍ക്കതീതമോ?

കോടതികള്‍ വിമര്‍ശനങ്ങള്‍ക്കതീതമോ?ജനാധിപത്യ സംവിധാനത്തില്‍ കോടതികളും കോടതിവിധികളും സമഗ്ര പരിശോധനക്കും വിമര്‍ശനങ്ങള്‍ക്കും അതീതമാണോ? ഇന്ത്യയിലെ ഹൈക്കോടതികളും സുപ്രീംകോടതിയും കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കനുസൃതമാണോ എന്നു പരിശോധിക്കാന്‍ എല്ലാ പൌരന്മാര്‍ക്കും അവകാശമുണ്ട് ; ഉണ്ടാവണം.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം എന്നത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്. ഈ സാമൂഹ്യനീതിയും അതിനായി ലെജിസ്ലേച്ചറും(Legislature) എക്സിക്യൂട്ടീവും(Executive) രൂപപ്പെടുത്തുന്ന നിയമങ്ങളും പരിരക്ഷിക്കേണ്ട ചുമതല കോടതികളില്‍ നിക്ഷിപ്തമണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന നിയമം പാര്‍ലിമെന്റ് പാസ്സാക്കിയത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്. എന്നാല്‍ സുപ്രീംകോടതി ഈ നിയമം സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതൊരൊറ്റപ്പെട്ട സംഭവമല്ല എന്ന വസ്തുതയാണ് ജനാധിപത്യ വിശ്വാസികളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്.

ഭരണഘടനാസൃതമായ രീതിയില്‍ ഇന്ത്യയില്‍ രൂപംകൊടുക്കപ്പെട്ട തൊഴില്‍ നിയമങ്ങളിലെ സുപ്രധാനമായ ഒരവകാശം പണിമുടക്കവകാശമാണ്. സംഘടിക്കാനും പ്രക്ഷോഭം നടത്താനും ഏറ്റവും ഒടുവില്‍ പണിമുടക്കുവാനുമുള്ള അവകാശം ഇന്ത്യയിലെ പരമോന്നത കോടതി പോലും അസഹിഷ്ണുതയോടെയാണ് കാണുന്നത്. ജീവനക്കാരുടെ പണിമുടക്കവകാശം ഇല്ലാതാക്കുന്ന വിധി ഉണ്ടായത് സുപ്രീംകോടതിയില്‍ നിന്നു തന്നെയാണ് എന്നത് നിസ്സാര കാര്യമല്ല (എന്നാല്‍ ഇതേ സുപ്രീംകോടതി തന്നെയാണ് , പിന്നോക്ക സംവരണ നിയമത്തിനെതിരെ ദിവസങ്ങളോളം പണിമുടക്കിയ എ.ഐ.ഐ.എം.എസിലെ(AIIMS) ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്ക് പണിമുടക്കു കാലത്തെ പൂര്‍ണ്ണശമ്പളം നല്‍കാന്‍ അത്യുദാരപൂര്‍വം കല്പന നല്‍കിയത്) . ഇ എം എസിന്റെ നിരീക്ഷണം എത്രമാത്രം സാര്‍ത്ഥകമാണെന്ന പരിശോധന ഇവിടെ തുടങ്ങുന്നു:

“ പാവപ്പെട്ടവരെ അടിച്ചമര്‍ത്താനുള്ള ഉപകരണമായാണ് കോടതിയെ മാര്‍ക്സും ഏംഗല്‍‌സും കണ്ടത് . ആ അവസ്ഥ ഇപ്പൊഴും തുടരുകയാണ് . സമ്പന്ന വര്‍ഗ താത്പര്യം സംരക്ഷിക്കുന്ന കോടതിയിലെ ന്യായാധിപന്മാരെ നയിക്കുന്നത് വര്‍ഗപരമായ പക്ഷപാതവും വര്‍ഗ വിദ്വേഷവുമാണ് “, ഇ എം എസ് പറഞ്ഞു . ഇതേ വര്‍ഗ പക്ഷപാതം തന്നെയാ‍ണ് കരാര്‍ തൊഴില്‍ എന്ന മൃഗീയ ചൂഷണ സമ്പ്രദായത്തെ ഭരണഘടനാ വിധേയമെന്ന് കൊണ്ടാടാനും സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.

സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനായി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ കോടതികളുടെ അവലോകനത്തിന് വിധേയമാകാതിരിക്കാന്‍ പാകത്തില്‍ ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്തണം എന്ന് ക്രാന്തദൃഷ്ടികളായ ഭരണഘടനാ നിര്‍മാതാക്കള്‍ തീരുമാനിച്ചതും ഈ കാഴ്ചപ്പാടോടെയാവണം . എന്നാല്‍ ഏറ്റവും ഒടുവില്‍ സുപ്രീംകോടതി കയറിപ്പിടിച്ചിരിക്കുന്നത് ഭരണഘടനയിലെ ഒമ്പതാം പട്ടികയെയാണ് . അതില്‍ പെടുത്തിയ നിയമങ്ങളും കോടതിയുടെ പരിശോധനക്ക് വിധേയമാണ് എന്ന് തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കോടതികള്‍ , അവക്കുണ്ട് എന്ന് ജനാധിപത്യ വിശ്വാസികള്‍ കരുതുന്ന ലക്ഷ്മണ രേഖക്കും അപ്പുറത്തേക്ക് കടന്നുകയറ്റം നടത്തുന്നു. ഉല്‍ക്കണ്ഠക്ക് തീര്‍ച്ചയായും അടിസ്ഥാനമുണ്ട് എന്നാണ് ഈ അനുഭവങ്ങള്‍ കാണിക്കുന്നത്.

കേരള സര്‍ക്കാര്‍ പാസ്സാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിന്റെ അനുഭവമെന്താണ് ? കേരള ഹൈക്കോടതി ആ നിയമത്തിന്റെ സത്തയെയാകെ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലാഭേച്ഛയോടെ മാത്രം കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ മുതലാളിമാരുടെ പക്ഷത്തു നിന്നു കൊണ്ടല്ലേ നോക്കിക്കണ്ടത് ? ഭരണഘടന സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, ആ ഭരണഘടനയെ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ ന്യായാധിപന്മാര്‍ക്കെങ്ങനെ സാമൂഹ്യനീതിയെ നിരാകരിക്കാന്‍ കഴിയും? ഇത്തരം ഒരു വിമര്‍ശനത്തെ ഇരുത്തം വന്നവരും അനുഭവജ്ഞാനികളുമായ ന്യായാധിപന്മാര്‍ അസഹിഷ്ണുതയോടെയാണോ നോക്കിക്കാണേണ്ടത് ? ഒരിക്കലുമല്ല. മറിച്ച് , ഈ വിമര്‍ശനങ്ങളെയാകെ യാഥാര്‍ഥ്യ ബോധത്തോടെ സ്വാഗതം ചെയ്യുകയും അവ സമൂഹത്തില്‍ വ്യാപകമായി ഡിബേറ്റ് ചെയ്യപ്പെടുന്നതിന് സൌകര്യമൊരുക്കുകയുമാണ് ചെയ്യേണ്ടത്. ബഹുമാന്യരായ ന്യായാധിപന്മാര്‍ക്കും ഈ ഡിബേറ്റുകളില്‍ പണ്ഡിതോചിതമായി ഇടപെടാനും സ്വന്തം നിലപാടുകള്‍ ഉറപ്പിക്കാനും അപ്പോള്‍ അവസരമുണ്ടാകും.

ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണ്ടിയിരുന്നു, പാലൊളി മുഹമ്മദ് കുട്ടിയുടെ പരാമര്‍ശങ്ങളെ പരിശോധിക്കാന്‍. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതും സാമൂഹ്യനീതി ഉറപ്പുവരുത്താനുതകുന്നതുമായ നിയമങ്ങള്‍, മേല്‍ സൂചിപ്പിച്ച തരത്തില്‍, തുടരെത്തുടരെ , കോടതികളിലൂടെ റദ്ദാക്കപ്പെടുന്ന ഒരവസ്ഥ സംജാതമായപ്പോള്‍, സര്‍വകലാശാലാ ജീവനക്കാരുടെ ഒരു സമ്മേളനമാണ്, ഇക്കാര്യത്തില്‍ ഒരു പൌരനെന്ന നിലയിലും ഒരു മന്ത്രിയെന്ന നിലയിലും തന്റെ ഉല്‍ക്കണ്ഠ പങ്കുവെക്കാനുള്ള വേദിയായി പാലൊളി ഔചിത്യപൂര്‍വം തെരെഞ്ഞെടുത്തത് . ഒരു രാഷ്ട്രീയ നേതാവിനൊപ്പം ഒരു നാടന്‍ കര്‍ഷകന്റെ മനോഭാവവും എന്നും കാത്തു സൂക്ഷിച്ചുപോരുന്ന പാലൊളി വെറുമൊരു സാധാരണക്കാര്‍ന്റെ ചിന്തകളാണ് അല്പമുറക്കേ ഇവിടെ പങ്കു വച്ചത് - ജാടകളേതുമില്ലാതെ.

നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങള്‍, പോയകാലത്തെ ചില നിര്‍ണായക ഘട്ടങ്ങളില്‍ കേരള ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും വന്ന വിധിന്യായങ്ങളെ ആവേശപൂര്‍വം നെഞ്ചേറ്റിയവരാണ് . ദുര്‍ബലന്റെ നാവായും അധ:സ്ഥിതന്റെ പ്രത്യാശയായും ചൂഷിതന്റെ താത്പര്യ സംരക്ഷകരായും അപൂര്‍വമായെങ്കിലും കോടതികള്‍ അവതരിച്ചപ്പോള്‍, അതിനെ യാഥാര്‍ഥ്യ ബോധത്തോടെ, ജനപക്ഷത്തു നിന്നുകൊണ്ട് വിലയിരുത്തിയവരാണവര്‍. അവയുടെ സ്ഥാനത്ത് തികച്ചും വ്യത്യസ്തമായ ദുരനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍, അവ കോടതിയില്‍ നിന്നാണല്ലോ എന്നൊര്‍ത്ത് മിണ്ടാതിരിക്കാന്‍ അവര്‍ക്കാവില്ല. അതെന്തുകൊണ്ട് എന്നതിനുത്തരം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ട്.

"Court may be supreme, but the Parliament and the people are the ultimate ".

(കെ.രാജഗോപാലന്‍)