Showing posts with label ബിടി വഴുതനങ്ങ. Show all posts
Showing posts with label ബിടി വഴുതനങ്ങ. Show all posts

Thursday, January 6, 2011

വിവാദങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ?

മൂന്നാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന് വികസനരംഗത്ത് നമുക്കുവേണ്ടത് സംവാദങ്ങളാണ്, വിവാദമല്ല എന്നതായിരുന്നു. എന്നാല്‍ പഠനകോണ്‍ഗ്രസിനെത്തന്നെ 'ജനിതകവിവാദത്തില്‍ മുക്കി' എന്ന് ഊറ്റംകൊണ്ട ഒരു പത്രമെങ്കിലും കേരളത്തിലുണ്ട്. കേരളത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദപരമ്പരകളില്‍ ഒടുവിലത്തേതാണ് ജനിതകവിവാദം.

ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന സിമ്പോസിയം ഉദ്ഘാടനംചെയ്ത്, ജനിതക സാങ്കേതികവിദ്യയെക്കുറിച്ചുളള സിപിഐ എം നിലപാട് പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍സഭാ പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് പലരും കരുതുന്നതുപോലെ പുതിയ നിലപാടേയല്ല. പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രമേയമോ കിസാന്‍ സഭയുടെ റിപ്പോര്‍ട്ടോ പീപ്പിള്‍സ് ഡെമോക്രസി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളോ വായിച്ചിട്ടുള്ള ഒരാള്‍ക്കും ഇതുസംബന്ധിച്ച് സംശയം ഉണ്ടാകേണ്ടതില്ല. ജനിതക വിത്തുകളെ അടച്ചെതിര്‍ക്കുന്ന ചില സംഘടനകളുടെ നേതാക്കന്മാരും കലവറയില്ലാതെ സ്വാഗതംചെയ്യുന്ന ചില ശാസ്ത്രജ്ഞന്മാരും പഠന കോണ്‍ഗ്രസിലെ ഈ സിമ്പോസിയത്തില്‍ പ്രസംഗകരായിരുന്നു. പാര്‍ടിയുടെ നിലപാട് ഇതു രണ്ടുമല്ല എന്നാണ് എസ് ആര്‍പി പറഞ്ഞത്. എത്ര സ്വതന്ത്രമായ സംവാദമാണ് പഠന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരുക്കിയത് എന്നതിന് ഉദാഹരണമാണ് ഈ സെമിനാര്‍.

"ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പരമാവധി ഉപയോഗിക്കാന്‍ കഴിയണം. ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുന്നത് അശാസ്ത്രീയമായ സമീപനമാണ്. ജന്തുസസ്യജാലങ്ങള്‍ക്ക് അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതുപോലെ വന്‍കിട കുത്തകക്കമ്പനികളുടെ ചൂഷണം ഒഴിവാക്കുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ജനിതകമാറ്റം വരുത്തിയ വിത്തുകളെ പൊതുവെ എതിര്‍ക്കുന്ന സമീപനം ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ജനിതകമാറ്റം വരുത്തുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പൊതു മുതല്‍മുടക്കും ഗവേഷണവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്''.

വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമായും വേദിയില്‍ത്തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍, അവ വസ്തുതാപരമായല്ല റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സിപിഐ എം നയം എന്തെന്നറിയാതെ, നയം മാറ്റി എന്ന കിടിലന്‍ വ്യാഖ്യാനം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഏതായാലും ഒരു കാര്യം വ്യക്തമായി. പാര്‍ടി നയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് എസ് ആര്‍ പിയുടെ ഇടപെടല്‍ സഹായിച്ചു.

നയം മാറ്റത്തിനെതിരെ പ്രതികരിക്കുന്നു എന്ന വ്യാജേന സിപിഐ എം വിരുദ്ധരെ രംഗത്തിറക്കി വിവാദം കൊഴുപ്പിച്ചു. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം എന്തെന്നു പഠിക്കാന്‍ ശ്രമിക്കാതെ നിമിഷപ്രതികരണം നടത്തുന്ന നേതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത് വിവാദകുതുകികള്‍ക്ക് സൌകര്യമാണ്. ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് സിപിഐ എം വഴങ്ങുന്നു എന്നതായിരുന്നു ഏറ്റവും വിചിത്രമായ വിമര്‍ശം. ജനിതകവിത്തുകളുടെയും അഗ്രിബിസിനസിന്റെയും അമേരിക്കന്‍ കാര്‍ഷിക വാണിജ്യ കുത്തകകളുടെയും വിമര്‍ശകരെ അമേരിക്കന്‍ സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നത് സംബന്ധിച്ച വിക്കി ലീക്സിന്റെ ഫ്രെയിമിനുള്ളിലാണ് സിപിഐ എമ്മിന്റെ "നയം മാറ്റ''ത്തെ ഒരു മാധ്യമം അവതരിപ്പിച്ചത്. മോണ്‍സാന്റോ കമ്പനിയുടെ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകയായ വന്ദനാശിവയുടെ നിശിതമായ വിമര്‍ശവും അഭിമുഖവും വന്നു.

ജനിതക വിത്തുകളെക്കുറിച്ചുളള സിപിഐ എം വിമര്‍ശത്തിന്റെ കുന്തമുന അവയുടെമേലുള്ള സാമ്രാജ്യത്വനിയന്ത്രണത്തിനു നേരെയാണ് എന്ന കാര്യം ഈ വിമര്‍ശകേസരികള്‍ മറന്നുപോയി. ബിടി കോട്ടണിന്റെ വ്യാപനത്തെ സിപിഐ എം എതിര്‍ക്കുന്നതും ഇക്കാരണത്താലാണ്. ജനിതക വിത്തുകള്‍ മോണ്‍സാന്റോപോലുളള കമ്പനികളുടെ നിയന്ത്രണത്തിലാകുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ബിടി കോട്ടണ്‍. അതുകൊണ്ട് ജനിതക സാങ്കേതിക വിദ്യ ബഹുരാഷ്ട്ര കുത്തകകള്‍ക്കു വിട്ടുകൊടുക്കാതെ നമ്മുടെ സര്‍വകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഏറ്റെടുക്കണമെന്നാണ് പാര്‍ടിയുടെ നയം. കേന്ദ്രസര്‍ക്കാരാകട്ടെ, പൊതുമേഖലയെ ദുര്‍ബലപ്പെടുത്തി രണ്ടാം ഹരിതവിപ്ളവം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. ഗവേഷണഫണ്ടുകള്‍ വെട്ടിക്കുറച്ച് നമ്മുടെ സര്‍വകലാശാലകളെ മോണ്‍സാന്റോയുടെയും മറ്റും വരുതിയിലാക്കുന്നതിന് അവര്‍ കൂട്ടുനില്‍ക്കുകയാണ്. ബിടി വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് അന്നുമിന്നും സിപിഐ എം എതിരാണ്. മോണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലാണ് ബിടി വഴുതന എന്നതു മാത്രമല്ല കാരണം. ഭക്ഷ്യവിളകളില്‍ ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗൌരവമായ അഭിപ്രായവ്യത്യാസം ശാസ്ത്രലോകത്തുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ ഇനങ്ങളുടെ ആരോഗ്യഫലം സംബന്ധിച്ച് വിശദമായ പഠനം പൂര്‍ത്തിയാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പാടില്ല. മാത്രവുമല്ല, വഴുതനയുടെ ജൈവവൈവിധ്യകേന്ദ്രം ഇന്ത്യയാണ്. ഈ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. ഇതാണ് പാര്‍ടിയുടെ നിലപാട്.

മേല്‍പ്പറഞ്ഞ നിലപാട് വിശദീകരിച്ച് ഞാന്‍ നടത്തിയ പത്രസമ്മേളനം രണ്ടു ചാനലിലെങ്കിലും ഹാസ്യപരിപാടികളില്‍ സ്ഥാനം പിടിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് നടത്തിയ വഴുതനോത്സവത്തില്‍ പറഞ്ഞതിനു വിരുദ്ധമാണ് പുതിയ നിലപാട് എന്നാണ് വ്യാഖ്യാനം. ഒരു പത്രം നല്‍കിയ തലക്കെട്ട് "അന്ന് ഐസക് വഴുതന പൊക്കി, ഇന്നു വഴുതുന്നു, അന്തംവിട്ട് അണികള്‍'' എന്നായിരുന്നു. ചാനലുകളിലെയും പത്രങ്ങളിലെയും പലരും ആത്മാര്‍ഥമായി വിശ്വസിച്ചുതന്നെയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചമച്ചത്. വഴുതനോത്സവത്തിന്റെ രേഖകളൊന്ന് തപ്പിപ്പിടിച്ചു വായിക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ ഈ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു അബദ്ധം പിണയില്ലായിരുന്നു. ഏറ്റവും അര്‍ഥവത്തായ സംവാദമാണ് വഴുതനോത്സവവേദിയില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രാമാണികരായ പല ജനിതക ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ സംവാദത്തില്‍ പങ്കാളികളായി. സ്വാഭാവികമായും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായി. പക്ഷേ, സംവാദത്തിന്റെ അവസാനം "മാരാരിക്കുളം വിജ്ഞാപനം'' എന്നൊരു രേഖ സമ്മേളനം അംഗീകരിച്ചു. ഇതിന്റെ പൂര്‍ണരൂപം പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ രേഖയില്‍ നിന്നു ചില പ്രസക്തഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കട്ടെ;

"സമകാലീന ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ജനിതക സാങ്കേതിക വിദ്യക്ക് തങ്ങള്‍ എതിരല്ല എന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍, ഇവിടെ വിശദമായി ചര്‍ച്ചചെയ്ത ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് മുന്‍കരുതല്‍ തത്വവും പൊതു ഉടമസ്ഥതയും പഞ്ചായത്ത് ഉയര്‍ത്തിപ്പിടിക്കുന്നു. ബിടി വഴുതനയുടെ കാര്യത്തില്‍ ഈ മുന്‍കരുതല്‍തത്വം പൂര്‍ണമായി കാറ്റില്‍ പറത്തിയിരിക്കുന്നു എന്നാണ് ഈ സെമിനാറിന്റെ ഏകകണ്ഠമായ അഭിപ്രായം. അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങളെ ഗാഢമായി സ്വാധീനിച്ചിരിക്കുകയാണ്''.

ഇതിനുശേഷം ബിടി വഴുതന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള മോസാന്റോ കമ്പനിയുടെ പരീക്ഷണഫലങ്ങളെ ചോദ്യംചെയ്യുകയും പുതിയ പഠനങ്ങളുടെ ആവശ്യകത ഉയര്‍ത്തുകയുംചെയ്തു. "വഴുതന ജൈവവൈവിധ്യത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യയില്‍ ബിടി വഴുതന സംബന്ധിച്ച് ഏറ്റവും കര്‍ശനമായ ജാഗ്രത'' പുലര്‍ത്തേണ്ടത് എന്തുകൊണ്ട് എന്നു രേഖ വിശദീകരിച്ചു. ഇതിനുശേഷം മോസാന്റോ കമ്പനിയുടെ വാണിജ്യതാല്‍പ്പര്യങ്ങളെയും കര്‍ഷകവിരുദ്ധ നിലപാടുകളെയും തുറന്നുകാണിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം പൂര്‍ത്തീകരിക്കുംവരെ വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനകൃഷിക്ക് മോറട്ടോറിയം ആവശ്യപ്പെട്ടു. എങ്ങനെയാണ് ഈ വിജ്ഞാപനം പാര്‍ടി നിലപാടിനു വിരുദ്ധമാകുന്നത് എന്ന് വാര്‍ത്താചാനലുകളിലെ ഹാസ്യകലാകാരന്മാര്‍ ഒന്നു വിശദീകരിക്കുന്നത് നന്നായിരിക്കും.

പഠനകോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ടി നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി വിശദീകരിച്ചു. അപ്പോള്‍ "പിണറായി എസ് ആര്‍ പിയുടെ പ്രസ്താവനയെ മയപ്പെടുത്തി'' എന്നായി വ്യാഖ്യാനം.

ജനിതക സാങ്കേതികവിദ്യ സംബന്ധിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യത്യസ്ത നിലപാടുകള്‍ ഉണ്ട്. ഉല്‍പ്പാദനക്ഷമതയ്ക്കും കൃഷിച്ചെലവിനുംമേല്‍ എന്തു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠനവും സംവാദവും വേണം. ഗവേഷണവും പരീക്ഷണങ്ങളും നടക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിനു നേരെ മുഖംതിരിക്കാന്‍ പാടില്ല. സംവാദത്തിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ സമവായങ്ങള്‍ രൂപപ്പെടാനുളള സാധ്യതകള്‍ക്കു തുരങ്കം വയ്ക്കുന്നു. വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന വിവാദങ്ങളെ കൊഴുപ്പിക്കുന്നതില്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരള വികസനത്തിനു തടസ്സം നില്‍ക്കുകയാണ്.

*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ദേശാഭിമാനി ദിനപത്രം 06 ജനുവരി 2011

Tuesday, February 2, 2010

ബിടി വഴുതനങ്ങ

ഇരുപതാം നൂറ്റാണ്ട് വിവര സാങ്കേതികവിദ്യയുടേതെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് ജനിതക സാങ്കേതികവിദ്യയുടേതാകുമെന്ന പ്രവചനം ശരിവയ്ക്കുന്ന കുതിച്ചുചാട്ടമാണ് ജൈവസാങ്കേതിക വിദ്യാമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യജീനോം പ്രോജക്ട് പ്രതീക്ഷിച്ചതിലും നേരത്തെ 2003ല്‍ പൂര്‍ത്തിയായതോടെ രോഗനിര്‍ണയത്തിലും പ്രതിരോധത്തിലും ചികിത്സയിലുമെല്ലാം വലിയ സാധ്യതകള്‍ തുറന്നിരിക്കയാണ്. ആരോഗ്യത്തിനു പുറമെ, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ ജനിതക സാങ്കേതികവിദ്യ സമീപഭാവിയില്‍ത്തന്നെ വന്‍ മാറ്റങ്ങള്‍ വരുത്തും. ഇതിനകം പ്രയോഗത്തിലുള്ള അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ക്കു പുറമെ കീടപ്രതിരോധശേഷിയും ഗുണമേന്മയുമുള്ള വിത്തുകള്‍ക്ക് രൂപകല്‍പ്പന നല്‍കാനും ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പന്നമികവും വര്‍ധിപ്പിക്കാനും ജനിതക സാങ്കേതികവിദ്യാരീതികള്‍ സഹായിക്കും. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള ജൈവ കാര്‍ഷികരീതികളെ ശക്തിപ്പെടുത്താന്‍ ജനിതകവിദ്യകള്‍ക്ക് കഴിയുമെന്നു കരുതപ്പെടുന്നു. എന്നാല്‍, വളരെ ശ്രദ്ധയോടെ പ്രയോഗിച്ചില്ലെങ്കില്‍ ഒട്ടനവധി പ്രതിസന്ധികള്‍ക്കും ജനിതക കാര്‍ഷികരീതികള്‍ കാരണമാകാമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനിതക സാങ്കേതികവിദ്യയിലൂടെ രൂപകല്‍പ്പന ചെയ്യുന്ന വിത്തുകള്‍ വ്യാപകമായി ഉപയോഗിക്കുമ്പോള്‍ നമ്മുടെ തനത് നാടന്‍ വിത്തിനങ്ങള്‍ക്ക് വംശനാശം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതാണ് പ്രധാന അപകടം. ജനിതക വൈവിധ്യം സംരക്ഷിക്കപ്പെടാതെപോയാല്‍ ഭാവിയില്‍ നമ്മുടെ ഭക്ഷ്യസുരക്ഷ അപകടത്തിലാവുകയും വിത്തുകള്‍ക്കായി അവ ഉല്‍പ്പാദിപ്പിക്കുന്ന വന്‍കിട കമ്പനികളെ പൂര്‍ണമായി ആശ്രയിക്കേണ്ടിവരികയും ചെയ്യും. ജനിതകമാറ്റങ്ങളിലൂടെ കൃഷിചെയ്യുന്ന ചെടികളില്‍നിന്ന് ജനിതക വസ്തുക്കള്‍ മറ്റു ചെടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും അവയുടെ നൈസര്‍ഗികമായ ഘടന നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. ഇതിനെ ജനിതക മലനീകരണം (Genetic Pollution) എന്നാണ് വിശേഷിപ്പിക്കുക. മാത്രമല്ല, ജനിതകവിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന ഫലങ്ങളില്‍നിന്നുള്ള ചില ആഹാരപദാര്‍ഥങ്ങള്‍ (Genetically Modified Foods - GM Foods) ആരോഗ്യത്തിന് ഹാനികരമാകാമെന്നും കണ്ടെത്തയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ ഇക്കാരണംകൊണ്ട് മദ്യത്തിന്റെ കാര്യത്തിലും മറ്റും ചെയ്യാറുള്ളതുപോലെ ആരോഗ്യത്തിന് ദൂഷ്യംചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് ജനിതക ആഹാരപദാര്‍ഥങ്ങള്‍ (GM Foods) മാര്‍ക്കറ്റ് ചെയ്യാറുള്ളത്. യൂറോപ്പിയന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ ജനിതക ഭക്ഷ്യവസ്തുക്കള്‍ നിരോധിച്ചിരിക്കുകയുമാണ്.

ഇതെല്ലാം പരിഗണിച്ച് വളരെ സൂക്ഷിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചും ഹ്രസ്വ- ദീര്‍ഘകാല പഠനങ്ങള്‍ നടത്തി ജൈവസുരക്ഷ ഉറപ്പുവരുത്തിയിട്ടുംവേണം ജനിതക കൃഷി നടത്താന്‍. വികസിതരാജ്യങ്ങള്‍ പിന്തുടര്‍ന്നുവരുന്ന സുരക്ഷാ നിയമങ്ങള്‍ ഒട്ടും പാലിക്കാതെയാണ് ഔഷധമാര്‍ക്കറ്റിങ്ങിന്റെ കാര്യത്തിലും മറ്റും കാണുന്നതുപോലെ ലാഭക്കൊതിമൂത്ത മൊസാന്റോ, ഫൈസര്‍, ഡ്യൂപോഡ്, കാര്‍ഗില്‍ തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുചെയ്യുന്നത്. ബിടി വഴുതനങ്ങയുടെ കാര്യത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍.

സാര്‍വദേശീയമായിത്തന്നെ ബിടി വഴുതനങ്ങ മനുഷ്യശരീരത്തിലും പരിസ്ഥിതിയിലും പ്രതികൂലമായ ഫലങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് നിരവധി പഠനം സൂചിപ്പിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ ബിടി വഴുതനങ്ങ വിത്തിനങ്ങളുടെ നിര്‍മാണത്തില്‍ കുത്തകയുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മൊസാന്റോയും ഇന്ത്യന്‍ കുത്തകയായ മഹികോയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ജനിതക സുരക്ഷാപരിശോധന ഏജന്‍സിയായ ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി ബിടി വഴുതനങ്ങയുടെ വിത്ത് വ്യാപരാടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്. തുറിന്‍ജിയെന്‍സിസ് എന്ന മണ്ണിലെ ബാക്ടീരിയയില്‍നിന്ന് വഴുതനച്ചെടിയെ ആക്രമിക്കുന്ന ചിലതരം കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള വിഷജീന്‍ വേര്‍തിരിച്ചെടുത്ത് ബിടി വഴുതനങ്ങജീനോട് ജനിതക എന്‍ജിനിയറിങ് വഴി കൂട്ടിച്ചേര്‍ത്താണ് ബിടി വഴുതനങ്ങ വിത്തുണ്ടാക്കുന്നത്. ബിടി വഴുതനങ്ങ കഴിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന വിഷജീന്‍ വിഷവസ്തുവായി പ്രവര്‍ത്തിച്ച് മനുഷ്യശരീരത്തിന് ഹാനികരമാകുമെന്നതാണ് ഒരു പ്രധാന ദോഷമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ചില കീടങ്ങളെ പ്രതിരോധിക്കുമെങ്കിലും മറ്റു ചില കീടങ്ങളുടെ ആക്രമണത്തിന് ബിടി വഴുതനങ്ങ കൂടുതലായി വിധേയമാകാന്‍ സാധ്യതയുണ്ട്. ബിടി വഴുതനങ്ങ കൃഷിയിടങ്ങളില്‍നിന്ന് ജനിതക വസ്തുക്കള്‍ എതിര്‍ പരാഗണത്തിലൂടെ നാടന്‍ വിത്തുപയോഗിക്കുന്ന കൃഷിസ്ഥലത്തെ ചെടികളില്‍ ജനിതകമാറ്റം ഉണ്ടാക്കിയെന്നുവരാം. തന്മൂലം നമ്മുടെ നാടന്‍വിത്തുകളുടെ സ്വഭാവത്തില്‍ മാറ്റം വരാനിടയുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനിതക വൈവിധ്യമുള്ള വഴുതനങ്ങകളുടെ കലവറയാണ് ഇപ്പോള്‍ ഇന്ത്യ. ഈ മികവ് നമ്മുക്ക് നഷ്ടപ്പെടുകയും നമ്മുടെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കയും ചെയ്യും. നാടന്‍ വിത്തിനങ്ങള്‍ നഷ്ടപ്പെട്ട് ബിടി വഴുതനങ്ങ വിത്തിനായി വന്‍കിട കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നതോടെ ഇപ്പോള്‍ത്തന്നെ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന വഴുതനങ്ങക്കൃഷിക്കാരുടെ ഉപജീവനമാര്‍ഗം അടയും. യുഎസ് എയ്ഡ് പ്രോഗ്രാമിന്റെ കാര്‍ഷിക ജൈവസാങ്കേതിക വിദ്യാപരിപാടിയുടെ ഭാഗമായി മൊസാന്റോ, മഹികോ എന്നീ കമ്പനികള്‍ വാരണാസിയിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച്, ദര്‍വാഡിലെയും കോയമ്പത്തൂരിലെയും കാര്‍ഷിക സര്‍വകലാശാലകള്‍ എന്നീ ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യന്‍ ബിടി വഴുതനങ്ങ വിത്തുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ബിടി വഴുതനങ്ങയുടെ പാര്‍ശ്വഫലങ്ങള്‍ പഠിക്കുന്നതിനായി നടത്തിയ കൃഷിപരീക്ഷണങ്ങള്‍ ശാസ്ത്രീയ പരീക്ഷണങ്ങളനുസരിച്ചല്ലെന്ന വിമര്‍ശവും ഉയര്‍ന്നുവന്നിട്ടുണ്ട്. കുത്തക കമ്പനികളുടെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കാന്‍ ഗവേഷണസ്ഥാപനങ്ങളിലെ ചില ഗവേഷകരും ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റിയിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നെന്ന ആരോപണം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കമ്പനികളും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള വിത്തിന്റെ മേലുള്ള ബൌദ്ധിക സ്വത്തവകാശ കരാറോ റോയല്‍റ്റി കരാറോ എന്തൊക്കെയെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. നേരത്തെ ബിടി പരുത്തി വിത്തിനങ്ങള്‍ അമിതവിലയ്ക്ക് വില്‍ക്കാന്‍ മൊസാന്റോയെ അനുവദിച്ചതിന്റെ അനുഭവവും നമ്മുടെ മുന്നിലുണ്ട്. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മൊസാന്റോയുടെ വിപണനരീതി പരിശോധിക്കാന്‍ കുത്തകവ്യാപാര നിയന്ത്രണ കമീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേരളത്തെ സംബന്ധിച്ച് പറഞ്ഞാല്‍ നമ്മുടെ നാടന്‍ വിത്തിനങ്ങള്‍ ഉപയോഗിച്ച് ജൈവകാര്‍ഷികരീതിയും സമഗ്ര കീട പ്രതിരോധരീതികളും പിന്തുടര്‍ന്നാല്‍ ഉല്‍പ്പാദനക്ഷമതയും ഗുണമേന്മയുമുള്ള വഴുതനങ്ങ കൃഷിചെയ്തെടുക്കാമെന്ന് മാരാരിക്കുളത്തെ കൃഷിക്കാര്‍ തെളിയിച്ചിട്ടുണ്ട്. കേരളസര്‍ക്കാരും സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്ത്രകാരന്മാരും ആവശ്യപ്പെട്ടിട്ടുള്ളതുപോലെ ബിടി വഴുതനങ്ങക്കൃഷി നിര്‍ത്തിവച്ച് നിഷ്പക്ഷവും ശാസ്ത്രീയവുമായ പഠനത്തിനുള്ള നടപടി സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത്. സ്വകാര്യ കുത്തകകമ്പനികളെ പൂര്‍ണമായും ഒഴിവാക്കി കൃഷിക്കാരുടെ സംഘടനകളെയും ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ ഗവേഷണസ്ഥാപനങ്ങള്‍ തയ്യാറാവുകയും വേണം. തീര്‍ച്ചയായും ജൈവസാങ്കേതികവിദ്യയുടെ അപാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷികരീതികള്‍ കൂടുതല്‍ ശാസ്ത്രീയവും ഫലപ്രദവുമാക്കാനും നാം ശ്രമിക്കേണ്ടതാണ്. എന്നാല്‍, നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷണസാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും വേണം ഇക്കാര്യത്തില്‍ പദ്ധതി തയ്യാറാക്കാന്‍.

ദേശീയ- വിദേശീയ കുത്തകകളുടെ താല്‍പപ്പര്യങ്ങള്‍ക്ക് ഇന്ത്യന്‍ കൃഷിക്കാരെയും നമ്മുടെ ജൈവവൈവിധ്യത്തെയും കീഴ്പ്പെടുത്തണോ വേണ്ടയോ എന്ന വിശാലമായ രാഷ്ട്രീയ- സാമൂഹ്യ പ്രശ്നമാണ് ബിടി വഴുതനങ്ങയുടെ വിപണനവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ ഉയര്‍ത്തുന്നത്.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി ദിനപ്പത്രം ഫെബ്രുവരി 2, 2010