Saturday, November 29, 2008

ഗാനങ്ങള്‍ ശൂന്യതയില്‍ നിന്നുണ്ടാകുന്നില്ല

ഓരോ അനശ്വരഗാനത്തിനും ഓരോ കഥ പറയാനുണ്ടാകും! അവ ഏറെയും സൃഷ്‌ടിയുടെ അനര്‍ഘ നിമിഷങ്ങളിലെ സുഖമുള്ള നൊമ്പരങ്ങളുടേതായിരിക്കും. ഒരു കവി തന്റെ കരള്‍ കവിഞ്ഞു വരുന്ന വരികള്‍ ഒരു സംഗീതജ്ഞന് നല്‍കുകയും അദ്ദേഹം തന്റെ ഹൃദയനൈര്‍മല്യം പുരട്ടി അതിനെ തഴുകുകയും ചെയ്യുമ്പോഴാണ് നല്ല ഗാനങ്ങള്‍ പിറവികൊള്ളുന്നത്. ഗായകനോ ഗായികയോ അവ ഉള്ളില്‍ തട്ടി പാടുമ്പോള്‍ നാം കേള്‍ക്കുന്നു. ഇങ്ങനെ കേള്‍ക്കാന്‍ കിട്ടുന്നതിനുമുമ്പ് നിര്‍മ്മാതാവെന്നൊരാള്‍ പണം മുന്‍കൂട്ടി മുടക്കുക എന്നൊരു പ്രോസസിംഗിനു കൂടി ഈ ഗാനങ്ങള്‍ വിധേയമാകേണ്ടതുണ്ട്.

വളരെ പ്രസിദ്ധമായ 'അരികില്‍ നീയുണ്ടായിരുന്നെങ്കില്‍' എന്ന ഗാനം ഒ എന്‍ വി എഴുതി ദേവരാജന്‍ മാസ്‌റ്റര്‍ക്ക് നല്‍കി രണ്ടാഴ്ചയിലധികം വേണ്ടിവന്നു'. അതിനു നല്‍കിയ ഈണം അന്തിമമായി ഉറപ്പിക്കാന്‍. കാരണം 'അരികില്‍' എന്ന വാക്കിന് നല്‍കിയ ഈണം മാസ്‌റ്ററുടെ തന്നെ ഒരു പഴയ ഗാനത്തിന്റെ തുടക്കത്തില്‍ ഉടക്കി കിടന്നു. ബിച്ചുതിരുമല രചിച്ച 'ആരോ പാടി, അനുരാഗ മാസ്‌മര ഗാനം.' എന്ന ഗാനത്തിന്റെ 'ആരോ' എന്ന വാക്കിന്റെ ഈണത്തിലാണ് അരികില്‍ എന്ന വാക്കിന് നല്‍കിയ ഈണവും വന്നുനില്‍ക്കുന്നത് . സാധാരണ മാസ്‌റ്ററുടെ ഒരു ഈണവും ഇങ്ങനെ ആവര്‍ത്തിക്കാറുള്ളതല്ല. ഒരു വാക്കിനാണങ്കില്‍ പോലും ഒരീണം ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ മാസ്‌റ്റര്‍ കഠിനമായി പരിശ്രമിച്ചു. രണ്ടാഴ്ചക്കാലം മാസ്‌റ്റര്‍ വല്ലാത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. 'അരികില്‍'എന്ന വാക്കിനു നല്‍കിയിരിക്കുന്ന ഈണം പിന്‍വലിക്കാന്‍ മാസ്‌റ്റര്‍ക്ക് മനസ്സുവന്നില്ല. അരികില്‍ എന്ന ആശയത്തെ ഈ ഈണം അത്രമേല്‍ ദ്യോതിപ്പിക്കുന്നു എന്ന് മാസ്‌റ്റര്‍ കരുതി. ഭാവഗാനങ്ങളുടെ നിരയില്‍ ഈ ഗാനം നേടിയ അമരത്വം മാസ്‌റ്ററുടെ നിഗമനത്തെ ശരിവയ്‌ക്കുന്നു. ഇത് സര്‍ഗസൃഷ്‌ടിയില്‍ ഒരു കലാകാരന്‍ അനുഭവിക്കുന്ന നോവിന്റെ ഒരുദാഹരണം മാത്രം!

ഇങ്ങനെ പിറവികൊള്ളുന്ന ഗാനങ്ങള്‍ അനുയോജ്യമായ പശ്ചാത്തല സംഗീതം സൃഷ്‌ടിച്ച് സ്‌റ്റുഡിയോയില്‍ വച്ച് ഒരു സംഘം വാദ്യോപകരണ കലാകാരന്മാരുടെ വിരലുകളും ശ്വാസനിശ്വാസങ്ങളും ഒരേഹൃദയതാളത്തില്‍ കൊണ്ടുവന്ന് ഗായകനേയോ ഗായികയേയോകൊണ്ട് പാടിച്ചു കഴിയുമ്പോഴാണ് സംഗീതസംവധായകന്‍ തന്റെ കസേരയില്‍ സംതൃപ്‌തിയോടെ ഒന്നമര്‍ന്നിരിക്കുന്നത്. ഇവിടെ ഗാനവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു നാലാമനുണ്ട്. ആദ്യത്തെ മൂന്ന് പേരും അറിയപ്പെടുന്നതുപോലെ അറിയപ്പെടാന്‍ വിധിയില്ലാത്ത നിര്‍മ്മാതാവാണ് ഈ നാലാമന്‍. അയാളുടെ കൈയില്‍ പണമുണ്ടായതുകൊണ്ട് മാത്രമല്ല ഇങ്ങനെ പാട്ടിനും പിന്നെ സിനിമയ്‌ക്കും വേണ്ടി പണം മുടക്കുന്നത്. ലാഭക്കൊതിയനെങ്കിലും ഒരു സഹൃദയന്‍ അയാളില്‍ ഉള്ളതുകൊണ്ടാണ്. മലയാള ഗാനചരിത്രത്തില്‍ ഒരു നിര്‍മ്മാതാവില്ലാതെ ഒരു ഗാനവും ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. ഏ കെ ജി യെ സ്വീകരിക്കുന്ന വേദിയില്‍ ഒ എന്‍ വി രചിച്ച് ദേവരാജന്‍ ഈണം നല്‍കി സ്വയം പാടിയ 'പൊന്നരിവാളമ്പിളിയി'ലും ശിപായി ലഹളയുടെ 100 ാം വാര്‍ഷികത്തിന് വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം നല്‍കി കെ എസ് ജോര്‍ജ്ജും സംഘവും പാടിയ 'ബലികുടീരങ്ങളേ'യും റെക്കോര്‍ഡ് ചെയ്യപ്പെട്ട് കേരളീയര്‍ മുഴുവന്‍ ആസ്വദിക്കാന്‍ ഇടയായത് കെ പി എ സി പണം മുടക്കിയതുകൊണ്ടാണ്. ഗാനപ്രേമികള്‍ ഒ എന്‍ വിക്കും വയലാറിനും ദേവരാജനും നല്‍കിയ അതേ പ്രാധാന്യം കെ പി എ സി യ്‌ക്കും നല്‍കിയിരുന്നതിന് തെളിവാണ്, നാടകഗാനങ്ങള്‍ കേള്‍ക്കുമ്പോഴൊക്കെ മനസ്സില്‍ ഉറക്കെ പറയുന്നത് അതാ കെപിഎസി ഗാനങ്ങള്‍ എന്ന്. ഗാനനിര്‍മ്മാതാവിന് അപൂര്‍വ്വമായി ലഭിക്കുന്ന ഈ പദവി സിനിമയില്‍ ഉദയയ്‌ക്കും മെരിലാന്റിനും മഞ്ഞിലാസിനും കെ പി എ സിയുടെ അതേ അളവിലല്ലെങ്കിലും ഉണ്ടായിരുന്നു.

സിനിമകള്‍ തീയേറ്ററുകളില്‍ നിന്ന് ലാഭം ഉണ്ടാക്കിയാലും ഇല്ലെങ്കിലും അവ പില്‍ക്കാലത്ത് ഓര്‍മ്മിക്കപ്പെടുവാന്‍ അവയിലെ ഗാനങ്ങള്‍ ഒരു കാരണമാണ്. നിര്‍മ്മാതാവിനെ സംബന്ധിച്ച് നേരത്തെ മുടക്കിയ പണവും സമര്‍പ്പിച്ച മനസ്സും കൂടുതല്‍ മഹനീയമായി മാറുന്നത് ആകാശവാണിയില്‍ ഒരു ഗാനം പ്രക്ഷേപണം ചെയ്യുന്നതിനുമുമ്പ് ആ സിനിമയുടെ പേരും മറ്റ് വിശദാംശങ്ങളും ശ്രോതാക്കളെ വീണ്ടും ഓര്‍മ്മിപ്പിക്കുമ്പോഴാണ്. ഓരോന്നും ഓരോ ചരിത്രമുഹൂര്‍ത്തങ്ങള്‍.

പാട്ടിലൂടെ സിനിമയെ ഓര്‍മ്മപ്പെടുത്തുന്ന ആ സുവര്‍ണകാലവും ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ സ്വകാര്യ എഫ്എം ചാനലുകള്‍ ആകാശവാണിക്കുമുകളില്‍ താല്‍ക്കാലികമായി വിജയപതാക പാറിക്കുമ്പോള്‍ പാട്ടിന്റെയും പാട്ടുകാരുടേയും മൂല്യമാണ് തകര്‍ന്നിരിക്കുന്നത്. പാട്ടൊഴികെ മറ്റെല്ലാം അവര്‍ക്ക് ടണ്‍ കണക്കിനാണ്. 'അവതരണ'മെന്ന പേരില്‍ എന്തും വിളിച്ചുകൂവുമ്പോള്‍ കലാകേരളം ലജ്ജിച്ചു തലതാഴ്ത്തുക! കെ ജയകുമാര്‍ രചിച്ച 'ചന്ദനലേപസുഗന്ധം തൂവിയതാരോ...' എന്ന ഗാനം പ്രക്ഷേപണം ചെയ്‌തതിനുശേഷം അതിന്റെ ശില്‍പികളാരാണെന്ന് ഒരക്ഷരവും പറയാതെ കോര്‍പ്പറേഷന്റെ ചവറ് വണ്ടി പോകുമ്പോള്‍ 'ഹെന്റെ അമ്മേ!' നാറുന്നു'' എന്ന് പുതിയൊരു കണ്ടുപിടിത്തം പോലെ പറയുന്നതില്‍ എന്താണ് ഔചിത്യം?

ഇവിടെ, പ്രക്ഷേപണം ചെയ്യപ്പെട്ട പാട്ടിന്റെ എല്ലാ വിശദാംശങ്ങളും ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ട് അവതാരകന്റേയോ അവതാരകയുടേയോ ഒരു പ്രസക്തിയുമില്ലാത്ത അറുബോറന്‍ 'പാണ്ഡിത്യ'മാണ് വിളംബരം ചെയ്യുന്നത്. അവതാരകനോ അവതാരകയ്‌ക്കോ വീട്ടില്‍ നിന്ന് കൊടുത്തയയ്‌ക്കപ്പെട്ട ചോറുപൊതി പോലെ കിട്ടിയതാണോ ഈ പാട്ടുകള്‍? വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് വീട്ടുകാരാകാം, ചിലപ്പോള്‍ ജോലിക്കാരാകാം. അതാരോടും പറയേണ്ട കാര്യമില്ല. ചോറിനുള്ള അരിമണികള്‍ ആരാണ് കൃഷി ചെയ്യുന്നതെന്നും ഏതു വയലിലാണ് വിളഞ്ഞതെന്നും അന്വേഷിച്ചറിഞ്ഞ് വയ്‌ക്കേണ്ട കാര്യമില്ല. പാട്ടുകള്‍ അതുപോലെയാണോ? അവയ്‌ക്ക് രചയിതാവുണ്ട്, സംഗീതസംവിധായകനുണ്ട്, ഗായകനുണ്ട്, ഗായികയുണ്ട്. ഈ പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സിനിമയുണ്ട്. ഇവയെല്ലാം ഒരു ഗാനം പ്രക്ഷേപണം ചെയ്യുമ്പോള്‍ ശ്രോതാക്കളോട് പറയേണ്ടത് സാമാന്യമര്യാദ മാത്രമല്ല പകര്‍പ്പവകാശ നിയമം കലാകാരന്മാര്‍ക്ക് നല്‍കുന്ന അറിയപ്പെടാനുള്ള അവകാശം കൂടിയാണ്. അടുത്തകാലം വരെ കുഞ്ഞുങ്ങള്‍പോലും ഒരറിയിപ്പും കൂടാതെ തിരിച്ചറിയുന്ന ശബ്‌ദമായിരുന്നു ഗന്ധര്‍വഗായകന്‍ യേശുദാസിന്റേത് ! യേശുദാസിന്റെ ശബ്‌ദം തിരിച്ചറിയാന്‍ താല്‍പര്യമില്ലാത്ത പുതിയ തലമുറയും ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. ആരാധനയോടും ഗൌരവത്തോടും കൂടി ഗാനങ്ങള്‍ ആസ്വദിക്കുന്ന സ്വഭാവം പുതിയ തലമുറയ്‌ക്ക് നഷ്‌ടമാവുമ്പോള്‍ ഇതാരാണ് പാടിയത് എന്ന അന്വേഷണവും ഉണ്ടാകാതെ പോകുന്നു.

ഒരശരീരിപോലെ ഒരു ഗാനം മുഴുമിപ്പിക്കാതെ പ്രക്ഷേപണം ചെയ്യുമ്പോള്‍ അത് ഏത് സിനിമയിലേതെന്നോ അതെഴുതിയതാരെന്നോ ഈണം നല്‍കിയാതാരെന്നോ ആലപിച്ചതാരെന്നോ അറിയാനുള്ള ശ്രോതാവിന്റെ ആഗ്രഹവും അറിയപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള കലാകാരന്റെ അവസരവും ഒരേ സമയം ഹനിക്കപ്പെടുന്നു. വയലാറും ദേവരാജനും യേശുദാസും പി ഭാസ്‌ക്കരനും ബാബുരാജും രാഘവനും ജയച്ചന്ദ്രനും പി സുശീലയും ജാനകിയും ഒ എന്‍ വിയും ചിത്രയും ശ്രീകുമാരന്‍ തമ്പിയും കൈതപ്രവും ജോണ്‍സനും എം ജി ശ്രീകുമാറും ബിച്ചുതിരുമലയും അനില്‍ പനച്ചൂരാനും വിനീത് ശ്രീനിവാസനുമൊക്കെ ഏതോ വയലില്‍ ആരോ വിളയിച്ച നെന്മണികളാണോ?

പുതിയ എഴുത്തുകാരുടേയും സംഗീതസംവിധായകരുടേയും പാട്ടുകാരുടേയും പേരുകള്‍ അവരവരുടെ പാട്ടുകളോട് ചേര്‍ത്ത് കേള്‍ക്കാന്‍ അവര്‍ക്കും അവകാശമുണ്ട് ! അറിയാന്‍ ശ്രോതാക്കള്‍ക്കും. സംഗീതം അഥവാ നല്ല ഗാനങ്ങള്‍, മാണിക്യവീണകൊണ്ട് തലോടുമ്പോള്‍ വേദനകളെ അലിയിക്കുന്ന താമരപ്പൊയ്‌കയാണ് എന്ന് ദേവരാജന്‍ മാസ്‌റ്റര്‍ പറയുമ്പോള്‍ എഫ് എം ചാനല്‍ പറയുന്നത് സംഗതി ഹോട്ടാണെന്നാണ്. എന്താണീ ഹോട്ട്? അത് പറയുമ്പോള്‍ എന്തോ ചവര്‍ക്കുന്നില്ലേ?കേരളത്തിന്റെ സാംസ്‌ക്കാരികാന്തരീക്ഷത്തെ ഇത്രയും മലീമസമാക്കാന്‍ സംഘം ചേര്‍ന്നിവര്‍ ശ്രമിക്കുമ്പോള്‍ എതിര്‍വാക്കുകള്‍ ഉയരാത്തത് ആഗോളവല്‍ക്കരണകാലത്ത് പാട്ടും ഇങ്ങനെയൊക്കെ മതിയെന്ന ധാരണ ഉണ്ടാക്കാന്‍ ഇടയാക്കുന്നു. അരിവില കിലോ 30 രൂപ ആയപ്പോഴാണ് നികത്തപ്പെട്ട നെല്‍വയലുകളെക്കുറിച്ചും ആന്ധ്രയിലെ അരി ലോബികളെക്കുറിച്ചും നമ്മുടെ നാട് ചര്‍ച്ച തുടങ്ങിയത്. പിന്നെയാണോ പാട്ട്? എന്ന് ചിന്തിക്കുന്ന, എല്ലാ കാര്യങ്ങളിലുമുള്ള ഈ നിസ്സംഗത മലയാളി സമൂഹത്തെ എത്തിച്ചിരിക്കുന്നത് കല, സാഹിത്യം, ചരിത്രം, രാഷ്‌ട്രീയം തുടങ്ങിയവയെക്കുറിച്ചുള്ള അറിവില്ലായ്‌മകളിലേയ്‌ക്കാണ്.

1990 ല്‍ തിരുവനന്തപുരം ആകാശവാണി പുറത്തുവിട്ട കണക്കില്‍ 90 വരെ ആകാശവാണി ഏറ്റവും കൂടുതല്‍ പ്രാവശ്യം പ്രക്ഷേപണം ചെയ്‌ത ഗാനം 1961 ല്‍ പുറത്തിറങ്ങിയ 'ഭക്തകുചേല' എന്ന ചിത്രത്തിലെ ഈശ്വരചിന്തയിതൊന്നേ.' എന്ന ഗാനമായിരുന്നു. പുതിയ കണക്കെടുപ്പില്‍ ഈ പദവി മറ്റേതെങ്കിലും ഗാനം നേടിയിട്ടുണ്ടാകാം! എന്നാലും ആ കണക്ക് ആകാശവാണിയുടെ പക്കലുണ്ടാകും! കാരണം 1957 ലെ പകര്‍പ്പവകാശനിയമപ്രകാരമുള്ള ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി (ഐപിആര്‍ എസ് ) മുഖേന ഗാനനിര്‍മ്മാതാവ്, രചയിതാവ്, സംഗീത സംവിധായകന്‍, ഗായകന്‍, ഗായിക എന്നിവര്‍ക്ക് റോയല്‍റ്റി നല്‍കേണ്ടതുണ്ട്, 47 വര്‍ഷങ്ങള്‍ക്കിപ്പുറം 'ഈശ്വര ചിന്തയിതൊന്നേ....' ഇപ്പോഴും ആകാശവാണി പ്രക്ഷേപണം ചെയ്യുമ്പോള്‍ ആ ഗാനം ആലപിച്ച കമുകറ പുരുഷോത്തമനേയും രചിച്ച തിരുനയിനാര്‍ക്കുറിച്ചി മാധവന്‍നായരേയും ഈണം നല്‍കിയ ബ്രദര്‍ ലക്‍ഷ്‌മണയെയും പരിചയപ്പെടുത്തുന്നത് റോയല്‍റ്റി കണക്കിനപ്പുറം കലാകാരന്മാരോടുള്ള അനല്‍പമായ ആദരവും ഉന്നതമായ ചരിത്രബോധവും തന്നെയാണ് !

പുതിയ ചാനലുകള്‍ക്ക് ഇതൊന്നും ബാധകമല്ലാത്തത് എന്തുകൊണ്ട് ? അരാഷ്‌ട്രീയതയുടെ മുഖംമൂടി ധരിച്ച രാഷ്‌ട്രീയം ഇതിനുപിന്നിലുണ്ടോ? ഉണ്ടെന്നുവേണം കരുതാന്‍! ഇരയ്‌ക്കും തുല്യനീതി നിശ്ചയിക്കുന്ന കപട നിഷ്‌പക്ഷതയാണ് പാട്ടുകളുടെ ഇടവേളകളില്‍ വിഷം പുരട്ടി ശ്രോതാക്കള്‍ക്ക് നല്‍കുന്നത്.

ഒരുദാഹരണം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടി. അത് സാഹചര്യങ്ങളുടെ അനിവാര്യത! അതിനെ എഫ് എം ചാനല്‍ അവതാരകന്‍ നിസ്സാരവല്‍ക്കരിച്ചു. ഇനി സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന നാമമാത്രമായ നികുതിവിഹിതം വേണ്ടെന്ന് വച്ച്, വിലക്കയറ്റത്തില്‍ നിന്ന് ഒരിറ്റാശ്വാസം നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കാന്‍ ധനമന്ത്രി സ്ഥലത്തില്ലാതെ ഒരു ദിവസം വൈകിയത് കൊടുംപതാകം. പാട്ടിന്റെ ഇടവേളയില്‍ ചെറുപ്പക്കാരന്‍ / ചെറുപ്പക്കാരി 'നിഷ്‌കളങ്കമായി ഇതു പറയുമ്പോള്‍ അരാഷ്‌ട്രീയതയുടെ രാഷ്‌ട്രീയം മന്ദഹാസം പൊഴിക്കുന്നു.

നീറുന്ന ജനകീയ പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കാനും അപ്രസക്തമായവയെ പര്‍വതീകരിക്കുന്നതിനും ജനങ്ങളെ പരിശീലിപ്പിക്കുകയെന്ന ആഗോളതന്ത്രം പുതിയ പ്രക്ഷേപണ സംസ്‌ക്കാരത്തിലുണ്ട്. ശ്രോതാക്കള്‍ കൂടുതലും തൊഴിലാളികളും യുവാക്കളും വീട്ടമ്മമാരുമാകുമ്പോള്‍ അജണ്ട നിശ്ചയിച്ചവരുടെ ലക്ഷ്യം വളരെപ്പെട്ടെന്ന് നേടാനുമാകും! സ്വാകാര്യ എഫ് എം ചാനലുകള്‍ നല്‍കേണ്ട വിവരങ്ങള്‍ നല്‍കാതിരിക്കുകയും നല്‍കേണ്ടാത്തവ തന്നിഷ്‌ടം പോലെ തെറ്റായി നല്‍കുകയും ചെയ്‌തുകൊണ്ട് ശ്രോതാക്കളുടെ തിരിച്ചറിവിന്റെ മേഖല പരിമിതപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്.

മറന്നുപോകരുത് ! ഗാനങ്ങളൊന്നും തന്നെ ശൂന്യതയില്‍ നിന്നുണ്ടാകുന്നില്ല. ഒരു കൂട്ടം പ്രതിഭകളുടെ അദ്ധ്വാനം അവയ്‌ക്ക്പിന്നിലുണ്ട്. അവയ്‌ക്ക് ആത്മാവുണ്ട്. വിലയുണ്ട്. പാട്ടുകള്‍ക്കിടയില്‍ പറയേണ്ടതുമാത്രം പറയാതെ അരാഷ്‌ട്രീയതയുടെ രാഷ്‌ട്രീയം പറഞ്ഞ് തിരിച്ചറിവുകളില്‍ നിന്നും ചരിത്രബോധത്തില്‍ നിന്നും പുതിയ തലമുറയെ ബോധപൂര്‍വം അകറ്റാന്‍ ശ്രമിക്കരുത്.'

*
എം ആര്‍ അനില്‍രാജ്, കടപ്പാട് : യുവധാര.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു ദിനപ്പത്രം

മധ്യവര്‍ഗ്ഗ വ്യാമോഹങ്ങള്‍ പൊലിയുന്നു

കണ്ടില്ലെ, എല്ലാവര്‍ക്കും മൊബൈല്‍.. കണ്ടില്ലേ, പഞ്ചായത്ത് തോറും എഞ്ചിനീയറിംഗ് കോളേജുകള്‍.. കണ്ടില്ലേ, നമ്മുടെ മോന് രണ്ടാം വര്‍ഷം തന്നെ 'പ്ലേസ്‌മെന്റ് '. കണ്ടില്ലേ, കൈ നിറയെ പണം.. ബാങ്കുവായ്‌പ ഐശ്വര്യം കൊണ്ടുവരുന്നത് കണ്ടോ..! നമ്മുടെ മക്കളുടെ ഒരു യോഗം!

സര്‍ക്കാര്‍ ജോലിയെന്തിനാ? പെന്‍ഷനില്ലെങ്കിലെന്താ.. അമേരിക്കന്‍ ഡോളറല്ലേ ഒഴുകിവരുന്നത്.. വായ്‌പ വാങ്ങിയാലെന്താ.. നൂറു മടങ്ങായല്ലേ കാശ് തിരിച്ചുവരുന്നത്! പഠി.. മോനെ പഠി..

ഫ്ലാറ്റൊരെണ്ണം ഇപ്പോഴെ ബുക്കുചെയ്യാം.. നമ്മുടെ വീടിപ്പം വിറ്റാ ഒന്നര കോടികിട്ടൂ..ന്ന്. ഒരു കോടിക്കൊരു ഫ്ലാറ്റ് വാങ്ങാം.. ബാക്കി മ്യൂച്ചല്‍ ഫണ്ടിലിടാം.. ഓഹരി കമ്പോളം കുതിച്ചുകേറുന്നത് കണ്ടില്ലേ.. 8000 പോയിന്റായിരുന്നത് 21000-ല്‍ എത്തി.. കഴിഞ്ഞകൊല്ലം ഇട്ടിരുന്നേല്‍ 3 മടങ്ങായി തിരിച്ചുകിട്ടിയേനെ.. അന്നേരം ബലം പിടിച്ചിരുന്നു! ലക്ഷങ്ങളാ നഷ്‌ടമായത് ! ഇനി അബദ്ധംപറ്റരുത്. കൊണ്ടുപോയിഇട് മനുഷ്യാ..

അല്‍പ്പസ്വല്‍പ്പം രാഷ്‌ട്രീയം, പിന്നെ ബ്രോക്കര്‍പണിയുണ്ട്... റിയല്‍ എസ്‌റ്റേറ്റല്ലേ വളര്‍ന്ന് മാനത്ത് കേറുന്നത്. രണ്ട്കൊല്ലംകൊണ്ട് 30 മടങ്ങാണ് ഭൂമിക്ക് വിലകേറിയത്.. മോന്‍ സ്വാശ്രയത്തിലാ പഠിക്കുന്നത് പ്ലേസ്‌മെന്റിന് സ്വാശ്രയം തന്നെ വേണ്ടേ? സബജക്‍ട്.. ഐ.ടി. തന്നെ. 15 ലക്ഷമാ കോഴകൊടുത്തത്.. എന്തായാലെന്താ, അവന്റെ ഭാവി സുരക്ഷിതമായില്ലേ.. അമേരിക്കക്കാരോടാ നന്ദിപറയേണ്ടത്. ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരിച്ചതോടെ നമ്മള്‍ രക്ഷപ്പെട്ടു.. മൂന്നുകൊല്ലം അടുപ്പിച്ച് മൂന്നുലക്ഷം ഇട്ടാല്‍ നാലാംകൊല്ലം ആറുലക്ഷമാതിരിച്ചു കിട്ടുകയത്രെ!.. വീടുവായ്‌പയെടുത്ത് ULIP പോളിസിയിലിട്ടു.. വരട്ടെ ലക്ഷങ്ങള്‍... ഈ ബുദ്ധിയൊന്നും നമ്മുടെ അയലത്തുകാര്‍ക്കില്ല... പാവങ്ങള്‍..

കമ്പനീന്ന് വായ്‌പ വാങ്ങി വീടുവച്ചതാ.. ഇന്ന് കൊടുത്താ ഒരു തുക കിട്ടും... അപ്പഴാ ICI കാര്‍ വിളിച്ചത്. വീടിന് റിപ്പയര്‍ ചെയ്യാന്‍ 20 ലക്ഷം വായ്‌പ തരാമെന്ന് ! 6% പലിശയേ ഉള്ളു. വാങ്ങി ഓഹരിയിലിട്ടു.. എന്താ വിലകേറുന്നത്.. അവിടെ കിടക്കട്ടെ, 60 ലക്ഷമാവുമ്പോള്‍ വില്‍ക്കാം... കടംവീട്ടിയിട്ട് സുഖമായി ഒരു ഫ്ലാറ്റു കൂടിവാങ്ങാം... മോന്റെ കാര്യം ചുളുവില്‍ നടന്നുകിട്ടും.

എന്തിനാ ഈ സമരം... ശമ്പളം കൂട്ടാന്‍ സമരമോ? നാണക്കേട്തന്നെ.. കിട്ടുന്നകാശ് മ്യൂച്ചല്‍ ഫണ്ടിലിട്ട് 3 മടങ്ങായിട്ട് മാറില്ലേ, പിന്നെന്തിനാ ശമ്പള വര്‍ദ്ധന.. സമരമൊക്കെ പണ്ടായിരുന്നു.. എനിക്കിനി സംഘടനയും വേണമെന്നില്ല സഖാവേ.. ബുദ്ധദേവിനുപോലും സമരംമടുത്തു! പിന്ന്യാ നിങ്ങള്...

കമ്പനിപൂട്ടുന്നതിനെതിരെ സമരോ... പിരിച്ചുവിടുന്നത് അവരുടെ അവകാശമല്ലേ... നമുക്ക് വി. ആര്‍.എസ്സിന് 10 ലക്ഷം വച്ചല്ലേ അവര്‍ തരുന്നത്.. അതുവാങ്ങി മ്യൂച്ചലിലിടാം.. അല്ലെങ്കില്‍ ഓഹരീല് നിക്ഷേപിക്കാം.. ഒരു പണീം ചെയ്യാതെ സുഖമായി ജീവിച്ചുകൂടെ മനുഷ്യാ...

മൂത്രമൊഴിക്കാന്‍ കാശ് കൊടുക്കണം. വെള്ളത്തിന് പാലിന്റെ വിലകൊടുക്കണം.. ബസിന് കാറിന്റെ ചാര്‍ജ്ജ് കൊടുക്കണം. എന്നാലെന്താ വിമാനക്കൂലി കുറഞ്ഞില്ലേ... വിമാനത്തില് ബാംഗ്ളൂര് പോവരുതോ മോനേ.....?

*****

നാടുകാണി

കടപ്പാട് : പി എ ജി ബുള്ളറ്റിന്‍

ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ പിരിച്ചുവിടലുകള്‍ തുടരുന്നു

അമേരിക്കയില്‍ വാള്‍ സ്‌ട്രീറ്റില്‍ 2007 ആഗസ്‌റ്റില്‍ ആരംഭിച്ച സാമ്പത്തിക്കുഴപ്പം അമേരിക്കന്‍ അതിര്‍ത്തികള്‍ കടന്ന് യൂറോപ്പിലും ഏഷ്യയിലും ജപ്പാനിലും ആസ്‌ട്രേലിയയിലും ലോകമാകെയും വ്യാപിച്ച് ഇപ്പോള്‍ മനുഷ്യന്‍ വ്യാപരിക്കുന്ന നാനാമേഖലകളെയും പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തികക്കുഴപ്പം ആദ്യം ബാങ്കുകളെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയുമാണ് തകര്‍ത്തതെങ്കില്‍ ഇപ്പോള്‍ വ്യാപാര-വ്യവസായ സ്ഥാപനങ്ങളെയും, രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയെത്തന്നെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഐസ്‌ലാന്റ്, ഹംഗറി, ടര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക സുനാമിയില്‍പ്പെട്ട് ഐഎംഎഫിന്റെ മുന്‍പില്‍ കൈനീട്ടി നില്‍ക്കുകയാണ്.

ഐ.എം.എഫ് 2008 നവംബര്‍ ആറിന് പുറത്തുവിട്ട അവരുടെ "വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക്'' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ടാം ലോകമഹായുദ്ധാനന്തരം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നാണ്. 2007 ല്‍ 5 ശതമാനമായിരുന്നു ലോക സമ്പദ് രംഗത്തിന്റെ വളര്‍ച്ച. 2008 ല്‍ 3.7 ശതമാനമായും 2009 ല്‍ 2.2 ശതമാനമായും കുറയും എന്നാണവരുടെ കണക്കുകൂട്ടല്‍. ലോക സമ്പദ് രംഗത്തെ വളര്‍ച്ച 3%-ല്‍ താഴെയായാല്‍ അതൊരു മാന്ദ്യത്തിന്റെ ലക്ഷണമാണെന്നാണ് ഐഎംഎഫ് വക്താക്കള്‍ തന്നെ പറയുന്നത്. വികസിത രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് 2007 ല്‍ 2.6% ആയിരുന്നു. അത് 2008-ല്‍ 1.4 ആയും 2009 ല്‍ -0.3 ആയും കുത്തനെ കുറയും എന്നാണ് അനുമാനം.

അമേരിക്കയുടെ വളര്‍ച്ച 2007 ല്‍ 2 ശതമാനമായാല്‍ അത് 2009 ല്‍ -0.7 ആയി കുറയും എന്നാണ് അനുമാനം. വികസിത സമ്പദ് വ്യവസ്ഥകള്‍ ചുരുങ്ങുന്നത് 1930 നുശേഷം ആദ്യമായാണ്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളായ ഇന്ത്യ, ചൈന, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ വളര്‍ച്ച 2007 ല്‍ 8 ശതമാനമായിരുന്നു. അത് 2008 ല്‍ 6.6 ആയും 2009 ല്‍ 5.1 ആയും ഇടിയുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. ചൈനയുടെ വളര്‍ച്ചാനിരക്ക് 2007 ല്‍ 11.9 ശതമാനമായിരുന്നത് 2009 ല്‍ 8.5 ശതമാനമായി ഇടിയുമെന്നും ഇന്ത്യയുടേത് 9.3 ശതമാനമായിരുന്നത് 6.3 ശതമാനമാകും എന്നുമാണ് അനുമാനം. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ് എന്ന് ചുരുക്കം. (ചാര്‍ട്ട് 1 കാണുക)



ഈ തകര്‍ച്ചയുടെ ഫലമായി ഉല്‍പ്പാദകരുടെയും ഉപഭോക്താക്കളുടെയും സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ന്നിരിക്കുകയാണ്. ഉല്‍പ്പാദനവും ഉപഭോഗവും താഴേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു സമ്പദ് വ്യവസ്ഥയില്‍ ഉല്‍പ്പാദനവും വിതരണവും ഉപഭോഗവും ഇടിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തളരുകയും തൊഴില്‍ ലഭ്യത ഇടിയുകയും ചെയ്യും. ഇത് വീണ്ടും ഉപഭോഗത്തെ ഇടിക്കും. ഇങ്ങനെ ഒരു വിഷമവൃത്തിലാണിപ്പോള്‍ സമ്പദ് വ്യവസ്ഥ. നാനാ മേഖലകളില്‍, നാനാ വ്യവസായങ്ങളില്‍ തൊഴിലാളികള്‍ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലോകത്തെ തൊഴിലില്ലാപ്പടയുടെ എണ്ണം 2007 ലെ 190 മില്യണില്‍ (1 മില്യണ്‍ = പത്തുലക്ഷം) നിന്നും 2009 ആകുമ്പോള്‍ 210 മില്യണായി ഉയരും എന്നാണ് ഐഎല്‍ഒ (ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍) യുടെ കണക്ക്. അതായത് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ 20 മില്യന്റെ വര്‍ധനവുണ്ടാകും. അമേരിക്കയില്‍ ഒക്‍ടോബറില്‍ മാത്രം തൊഴില്‍ നഷ്‌ടപ്പെട്ടത് 2,40,000 പേര്‍ക്കാണ്. കഴിഞ്ഞ ആറുമാസം കൊണ്ടു അമേരിക്കയില്‍ പത്തുലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടു.

അമേരിക്കന്‍ തൊഴിലില്ലായ്‌മ 2009 അവസാനമാകുമ്പോഴേക്കും എട്ടു മുതല്‍ എട്ടര ശതമാനം വരെ എത്തിയേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും വാഹനനിര്‍മ്മാണ കമ്പനി പൊളിഞ്ഞാല്‍ തൊഴിലില്ലായ്‌മ പത്ത് - പതിനൊന്ന് ശതമാനം വരെ ആയേക്കുമെന്ന് മറ്റു ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ തൊഴിലില്ലായ്‌മാ നിരക്ക് ആറര ശതമാനമാണ്. വാഹനക്കമ്പനികള്‍ തകരാനുള്ള സാധ്യതകള്‍ ഏറിവരികയാണ്. അമേരിക്കയിലെ ഏറ്റവും വലിയ വാഹനനിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് തങ്ങള്‍ പാപ്പര്‍ ഭീതിയിലാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്തംബര്‍) 250 കോടി ഡോളര്‍ നഷ്‌ടമുണ്ടായതായി ജി.എം അറിയിച്ചു. ഈ വര്‍ഷാവസാനത്തോടെ പണമില്ലാതാകുമെന്ന് ഭയപ്പെടുന്ന കമ്പനി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. നവംബര്‍ ഏഴിന് കമ്പനിയുടെ ഓഹരിവില 9 ശതമാനത്തിലേറെ ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ജി.എമ്മും അവരുടെ പ്രധാന എതിരാളികളായ ഫോര്‍ഡ് മോട്ടോഴ്‌സും തൊഴിലാളികളെ മത്സരിച്ചു പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫാക്‍ടറികള്‍ പണയം വെച്ച് കോടിക്കണക്കിന് ഡോളര്‍ കടം വാങ്ങിയതിനാല്‍ തല്‍ക്കാലം ഒരുവര്‍ഷം പിടിച്ചുനില്‍ക്കാനുള്ള പണം കയ്യിലുണ്ടെന്ന് ഫോര്‍ഡ് മോട്ടോഴ്‌സ് അറിയിച്ചു. ജി.എം, ഫോര്‍ഡ്, ക്രിസ്‌ലര്‍ എന്നീ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ നവംബര്‍ ആറിന് യു.എസ്. കോണ്‍ഗ്രസ് നേതാക്കളെ കണ്ട് 5000 കോടി ഡോളറിന്റെ കൂടി വായ്‌പ സംബന്ധിച്ച ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് സെപ്‌തബറില്‍ പാസാക്കിയ 2500 കോടി ഡോളര്‍ സഹായത്തിനു പുറമെയാണിത്.ഹ്യൂലറ്റ് പക്കാര്‍ഡ് എന്ന വമ്പന്‍ കമ്പ്യൂട്ടര്‍ കമ്പനി 24,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. കമ്പ്യൂട്ടര്‍ ഉപകരണ നിര്‍മാതാക്കളായ എ.എം.ഡി. അഞ്ഞൂറ് പേരെ നവംബറില്‍ ഒഴിവാക്കി.

അമേരിക്കയിലെ എന്നല്ല, ലോകത്തെ തന്നെ വന്‍ബാങ്കായ സിറ്റി 75,000ത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടു. ഇനിയും ഈ വര്‍ഷം 23,000 പേരെ പിരിച്ചുവിടാനാണ് തീരുമാനം. വന്‍നിക്ഷേപ ബാങ്കായ ലേമാന്‍ ബ്രദേഴ്‌സ് അടച്ചുപൂട്ടിയതിന്റെ ഫലമായി 26,000 തൊഴിലാളികള്‍ വഴിയാധാരമായി. നിക്ഷേപ ബാങ്കുകളായിരുന്ന ജെ.പി. മോര്‍ഗാനും മെറിള്‍ ലിഞ്ചും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഫിഡിലിറ്റി ഇന്‍വെസ്‌റ്റ്മെന്റ്സ് 1300 പേരെ നവംബറില്‍ പിരിച്ചുവിട്ടു. ഫിഡിലിറ്റി അവരുടെ 44,400 ജീവനക്കാരില്‍ 3 ശതമാനത്തോളം ആള്‍ക്കാരെ ഈ വര്‍ഷാവസാനത്തോടെ പിരിച്ചുവിടും എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 2009 ആദ്യം ഇനിയും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫിഡിലിറ്റി അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായ അമേരിക്കന്‍ എക്‍സ്‌പ്രസ് എന്ന സാമ്പത്തിക സ്ഥാപനം ലോകമാകെയുള്ള അവരുടെ തൊഴില്‍ശക്തിയുടെ പത്ത് ശതമാനത്തോളം കുറയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുവഴി 7000 പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടും. അമേരിക്കന്‍ എക്സ്പ്രസ് മാനേജ്‌മെന്റ് ജീവനക്കാരുടെ ശമ്പളവര്‍ധന നിര്‍ത്തിവയ്‌ക്കുന്നതിനും നിക്ഷേപച്ചെലവും യാത്രാ-വിനോദ ചെലവുകളും കുറയ്‌ക്കുന്നതിനും തീരുമാനിച്ചു. പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വാഷിംഗ്‌ടണ്‍ മ്യൂച്വല്‍ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ 40,000 പേരാണ് ആ സാമ്പത്തികസ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. എച്ച്.എസ്.ബി.സിയും കൂട്ട പിരിച്ചുവിടല്‍ തുടങ്ങിക്കഴിഞ്ഞു. നവംബര്‍ പത്തിന് അവര്‍ അഞ്ഞൂറോളം പേരെ പിരിച്ചുവിട്ടു. ഇത് തുടരുമെന്നാണ് കമ്പനി അധികൃതര്‍ അറിയിക്കുന്നത്.

നിര്‍മാണമേഖല പ്രതിസന്ധിയിലായതുമൂലം സെയിന്റ് ഗോപിന്‍ എന്ന ഫ്രഞ്ച് ഗ്ലാസ് കമ്പനി ആറായിരം തൊഴിലാളികളെ പിരിച്ചുവിട്ടു. നിര്‍മാണരംഗത്തും ഭവനരംഗത്തും പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് മാര്‍ക്കറ്റിംഗ് തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്‌ടമായി. മൊബൈല്‍ കമ്പനിയായ സോണി എറിക്‍സണ്‍ രണ്ടായിരം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. പെപ്‌സി 3300 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

സുപ്രസിദ്ധ ബാര്‍ബി പാവ നിര്‍മാതാക്കളായ മേറ്റല്‍ അവരുടെ 3% ജീവനക്കാരെ കുറയ്‌ക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ത്തന്നെ ആയിരം പേരെ പിരിച്ചുവിട്ടുകഴിഞ്ഞു. ബ്രിട്ടീഷ് എയര്‍വേയ്‌സ് അവരുടെ ലാഭത്തില്‍ വന്‍ഇടിവ് വന്നതായി അറിയിച്ചിട്ടുണ്ട്. അവരുടെ നഷ്‌ടം 2008 അര്‍ധവര്‍ഷത്തില്‍ 42 മില്യണ്‍ ഡോളറാണ്. യാത്രക്കാരുടെ എണ്ണം കുറയുന്നതും നഷ്‌ടം വര്‍ധിക്കുന്നതും മൂലം ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. ജൂലൈ-സെപ്‌തംബര്‍ മാസത്തില്‍ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ലാഭം 60 ശതമാനത്തോളം ഇടിഞ്ഞു. ജപ്പാന്‍ എയര്‍ലൈന്‍സും തൊഴിലാളികളെ ഒഴിവാക്കിയും മറ്റുതരത്തില്‍ ചിലവുകള്‍ കുറച്ചും പ്രതിസന്ധി തരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്ക് 7200 ഓളം പേരെ പിരിച്ചുവിട്ടു. അവരുടെ തൊഴില്‍ശക്തിയുടെ 12% വരും ഇത്.

ഇന്ത്യ

ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ ആഘാതം ഇന്ത്യയെ ബാധിക്കില്ല എന്നായിരുന്നു നമ്മുടെ ഭരണാധികാരികളുടെ ആദ്യകാലത്തെ നിലപാട്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരിക്കമ്പോളം ഇടിഞ്ഞമര്‍ന്നിരിക്കുകയാണ്. 2008 ജനുവരിയില്‍ 21200 ന് മേലെയായിരുന്ന ബോംബെ സ്‌റ്റോക്ക് എക്‍സ്‌ചേഞ്ച് ഇന്‍ഡക്‍സ് (സെന്‍സെക്‍സ്) ഇപ്പോള്‍ പതിനായിരത്തിനു താഴെയായി. ഒരുഘട്ടത്തില്‍ 9000 ത്തിനും താഴെപ്പോയിരുന്നു. 60 ശതമാനത്തോളം ഇടിവ്. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ (ഫോറിന്‍ എക്‍സ്‌ചേഞ്ച് റിസര്‍വ് ) ഒക്‍ടോബര്‍ മാസത്തില്‍ മാത്രം 31 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. ഇപ്പോള്‍ വിദേശനാണ്യശേഖരം 252.8 ബില്യന്‍ (31ഒക്‍ടോബര്‍ 2008) മാത്രമാണ്. വിദേശനാണ്യശേഖരം ആവിയായിക്കൊണ്ടിരിക്കുന്നു എന്നാണ് ധനകാര്യ പത്രങ്ങള്‍ പറയുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഏപ്രിലിനു ശേഷം 20% ലേറെ ഇടിഞ്ഞു. (ചാര്‍ട്ട് 2)



ഇപ്പോള്‍ ഒരു ഡോളറിന് 48 രൂപ (7 നവംബര്‍ 2008) എന്ന സ്ഥിതിയാണ്. ഇന്ത്യയുടെ വ്യാപരക്കമ്മി കുതിച്ചുയര്‍ന്ന് സെപ്‌തംബര്‍ 2008 അവസാനം 59.7 ബില്യണ്‍ ഡോളറിലെത്തിച്ചിരിക്കുകയാണ്. 2008 സെപ്‌തംബറില്‍ അവസാനിക്കുന്ന അര്‍ധവര്‍ഷത്തില്‍ ഇന്ത്യന്‍ ഇറക്കുമതി 43.3 ശതമാനം വര്‍ധിച്ചപ്പോള്‍ കയറ്റുമതി 10.4 ശതമാനം മാത്രമാണുയര്‍ന്നത്. വൈദ്യുതി കമ്മിയും ഫിസ്‌ക്കല്‍ കമ്മിയും ബജറ്റില്‍ കണക്കാക്കിയതിനേക്കള്‍ വളരെ ഉയര്‍ന്നിരിക്കുകയാണ്. ഫിസ്‌ക്കല്‍ ഡെഫിസിറ്റ് ഏപ്രില്‍ - ഓഗസ്‌റ്റ് കാലയളവില്‍ 2007 നെ അപേക്ഷിച്ച് 13.1 ശതമാനം ഉയര്‍ന്നു. റവന്യൂ ഡെഫിസിറ്റ് ഏപ്രില്‍ - ഓഗസ്‌റ്റ് കാലയളവില്‍ 2007 നെ അപേക്ഷിച്ച് 82.9 ശതമാനം ഉയര്‍ന്നു. വാര്‍ഷിക വ്യാവസായിക വളര്‍ച്ച ഏപ്രില്‍ - ഓഗസ്‌റ്റ് കാലയളവില്‍ 4.9 % മാത്രമാണ് രേഖപ്പെടുത്തിയത്. 2007 ല്‍ അത് 10 % ആയിരുന്നു. അടിസ്ഥാന സൌകര്യമേഖല ഏപ്രില്‍-ഓഗസ്‌റ്റ് കാലത്ത് 2.3 ശതമാനമാണ് വളര്‍ച്ച നേടിയത്. 2007 ല്‍ അത് ഒന്‍പതര ശതമാനമായി. ഇന്‍‌ഫ്ലേഷന്‍ ഇപ്പോഴും 10.5 ശതമാനത്തിന് മുകളിലാണ്.

ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 2008 ല്‍ 7.8%വും 2009 ല്‍ 6.3%ഉം ആയി കുറയും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്‍ഡക്‍സ് ഓഫ് ഇന്‍ഡസ്‌ട്രിയല്‍ പ്രൊഡക്ഷന്‍ (ഐ.ഐ.പി) അല്ലെങ്കില്‍ വ്യവസായിക ഉല്‍പ്പാദനത്തിന്റെ സൂചിക ആഗസ്‌റ്റില്‍ 1.27 ശതമാനം മാത്രമാണ് ആഗസ്‌റ്റില്‍ ഇത് 10.80 ശതമാനമായിരുന്നു.

ഇങ്ങനെ ഏതു മാനദണ്ഡം വെച്ചു നോക്കിയാലും ഇന്ത്യന്‍ സമ്പദ്‌രംഗം പരുങ്ങലിലാണ്. ബാങ്കുകള്‍ വലിയ തകര്‍ച്ചയെ നേരിടുന്നില്ല എന്നതൊഴിച്ചാല്‍ ഇന്ത്യയിലെ അവസ്ഥ മറ്റു പല രാജ്യങ്ങളേക്കാളും മോശമാണെന്നു തന്നെ പറയാം. നാനാമേഖലകളില്‍ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

ടെക്‍സ്‌റ്റൈല്‍ രംഗത്താണ് കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികള്‍ പണിയെടുക്കുന്നത്. ഈ മേഖലയില്‍ വലിയ തോതില്‍ പിരിച്ചുവിടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ മില്ലുകളാണ് കൂടുതല്‍ പേരെ പിരിച്ചുവിട്ടതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‍സ്‌റ്റൈല്‍സ് പ്രസിഡന്റ് ആര്‍.കെ. ഡാല്‍മിയ പറഞ്ഞു. മൂന്നരക്കോടി ജനങ്ങള്‍ പണിയെടുക്കുന്ന ഈ മേഖലയില്‍നിന്നും ഏഴുലക്ഷം പേരെ ഇപ്പോള്‍ തന്നെ പിരിച്ചുവിട്ടുകഴിഞ്ഞു. അഞ്ചുലക്ഷം പേര്‍ക്കുകൂടി താമസിയാതെ തൊഴില്‍ നഷ്‌ടപ്പെടുമെന്ന് കണക്കുകള്‍ പറയുന്നു.

പൂനയിലെ ടാറ്റ ട്രാക്‍സ് ഒരാഴ്‌ചഅടച്ചിടാന്‍ തീരുമാനിച്ചു. ടാറ്റ അവരുടെ ജംഷഡ്‌പൂരിലെ പ്ലാന്റ് ആഴ്‌ചയില്‍ മൂന്നുദിവസം അടച്ചിടും. അശോക് ലെയ്‌ലാന്‍ഡും ആഴ്‌ചയില്‍ മൂന്നുദിവസമേ പ്രവര്‍ത്തിക്കൂ.

ഐടി മേഖലയില്‍ വിവിധ കമ്പനികള്‍ പിരിച്ചുവിടലും ലേ ഓഫും ഇന്ത്യയിലാകമാനം തുടരുകയാണ്. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, സത്യം തുടങ്ങിയ കമ്പനികള്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. ചെറുകിട കമ്പനികളും പിരിച്ചുവിടലില്‍ പിന്നിലല്ല. 2007-08 ല്‍ ടിസിഎസ് 36,000 പേര്‍ക്ക് പുതിയതായി തൊഴില്‍ നല്‍കിയപ്പോള്‍ 2008-09 ല്‍ മുപ്പതിനായിരം പേര്‍ക്കുമാത്രമേ പുതുതായി തൊഴില്‍ നല്‍കൂ എന്നാണ് സൂചന. ഇന്‍ഫോസിസ് 35,000 പേരെ 2007-08 ല്‍ റിക്രൂട്ട് ചെയ്‌ത സ്ഥാനത്ത് 25000 പേരെ മാത്രമേ 2008-09ല്‍ നിയമിക്കൂ. സത്യം 17,000 പേരെ റിക്രൂട്ട് ചെയ്‌തിടത്ത് 8000 പേരെ മാത്രമേ റിക്രൂട്ട് ചെയ്യൂ എന്നാണ് അറിയുന്നത്.

സ്‌റ്റീല്‍ കമ്പനികളും അവരുടെ ഉല്‍പ്പാദനം കുത്തനെ കുറച്ചുകൊണ്ടിരിക്കുകയാണ്. ആര്‍സലര്‍ മിറ്റല്‍, എസ്സാര്‍, ജെ.എസ്.ഡബ്ല്യൂ. കോറസ് തുടങ്ങിയ പ്രധാന സ്‌റ്റീല്‍ കമ്പനികളെല്ലാം ഉല്‍പ്പാദനം ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ കുറച്ചു. ഇതിന്റെ ഭാഗമായി സ്വാഭാവികമായി ജീവനക്കാരെ കമ്പനികള്‍ വെട്ടിക്കുറയ്‌ക്കും. കോറസ് 400 ജീവനക്കാരെ ഒഴിവാക്കിക്കഴിഞ്ഞു.

സിമന്റ് കമ്പനികളും ബുദ്ധിമുട്ടിലാണ്. ഇന്ത്യന്‍ സിമന്റ് ഉല്‍പ്പാദനത്തിന്റെ 65 ശതമാനം വരെ കൈകാര്യം ചെയ്യുന്ന ഒന്‍പത് സിമന്റ് കമ്പനികള്‍ അവരുടെ ഉല്‍പ്പാദനച്ചിലവ് 17 ശതമാനം വരെ വര്‍ധിച്ചതായി അറിയിച്ചു. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതോടൊപ്പം സാമ്പത്തിക പ്രതിസന്ധി നിര്‍മാണമേഖലയെ ബാധിച്ചതുമൂലം ഉപഭോഗത്തിലും കുത്തനെ ഇടിവുണ്ടായി.

സാമ്പത്തിക പ്രതിസന്ധി സേവനമേഖലകളെയും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. സോഫ്റ്റ്വെയര്‍, ബി.പി.ഒ, സാമ്പത്തികരംഗം തുടങ്ങിയ മേഖലകളിലെ കയറ്റുമതിയെ അമേരിക്കന്‍ സ്ഥാപനങ്ങളുടെ തകര്‍ച്ച രൂക്ഷമായി ബാധിച്ചുകഴിഞ്ഞു.

ടയര്‍ കമ്പനികളും ഉല്‍പ്പാദന ചെലവിലുള്ള വര്‍ധനവും ഉപഭോഗത്തിലുള്ള ഇടിവും മൂലം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ടയര്‍ കമ്പനികള്‍ നേരിട്ട പ്രതിസന്ധി റബ്ബറിന്റെ ഉല്‍പ്പാദനത്തെയും റബ്ബര്‍ കര്‍ഷകരെയും ബാധിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ച മറ്റൊരു മേഖല വ്യോമയാന മേഖലയാണ്. വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും പ്രതിസന്ധിയിലാണ്.

ജറ്റ് എയര്‍, ആയിരത്തിലധികം ജീവനക്കാരെ ഒറ്റയടിക്ക് ഒഴിവാക്കാന്‍ ശ്രമിച്ചത് രാജ്യമാകെ വന്‍പ്രതിഷേധം ഉയര്‍ന്നതുമൂലം നിര്‍ത്തിവച്ചു. എന്നാല്‍ ഇരുപതും മുപ്പതും ജീവനക്കാരെ വീതം പിന്നീട് അവര്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.

കിങ് ഫിഷര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചും ജീവനക്കാരെ ക്രമേണ ഒഴിവാക്കിയും പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. എയര്‍ ഇന്ത്യ 15000 ത്തോളം ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി നല്‍കാന്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കപ്പല്‍ ഗതാഗതം, ചരക്കുഗതാഗതം തുടങ്ങി ഒരു മേഖലയും പ്രതിസന്ധിയില്‍ നിന്ന് മുക്തമല്ല. ഇലക്‍ട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളായ ഹാവല്‍സ് നൂറിലധികം തൊഴിലാളികളെ പിരിച്ചുവിട്ടു.

ഇന്ത്യാ ഗവണ്‍മെന്റും റിസര്‍വ് ബാങ്കും ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ എടുത്ത നടപടികള്‍ യഥാര്‍ഥത്തില്‍ ഫിനാന്‍സ് ക്യാപ്പിറ്റലിനെ സഹായിക്കുന്നവ മാത്രമായിരുന്നു. പലിശനിരക്കിനെ അടിസ്ഥാനമാക്കിയ അവധിവ്യാപാരം അനുവദിച്ചു നാണയക്കമ്പോളത്തിലെ അവധിവ്യാപാരം 2008 ഒക്ടോബര്‍ 1 മുതല്‍ അനുവദിച്ചു. വിദേശ ഫണ്ടുകള്‍ക്ക് പാര്‍ട്ടിസിപ്പേറ്ററി നോട്ട് മാര്‍ഗത്തിലൂടെ ഇന്ത്യന്‍ കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തുനിന്നും എടുക്കാന്‍ കഴിയുന്ന വായ്‌പ10 മില്യണ്‍ ഡോളറില്‍ നിന്നും 50 മില്യന്‍ ഡോളറായി ഉയര്‍ത്തി.

കറന്‍സി കമ്പോളത്തിലും, ഡെറിവേറ്റീവ് വ്യാപാരത്തിലും ഉണ്ടായ പൊട്ടിത്തെറിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം തന്നെ. ഇക്കാലത്ത് മറ്റൊരു രാജ്യവും ചെയ്യാത്തതുപോലെ ധനക്കമ്പോളം കൂടുതല്‍ ഉദാരമാക്കുകയാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ചെയ്‌തത്. ഈ നടപടികള്‍ക്ക് മകുടം ചാര്‍ത്തുന്ന ഒരു നടപടിയായിരുന്നു, ഒരു കമ്പോള മൌലികവാദി എന്ന് പേരുകേട്ട ചിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫ. രഘുറാം രാജനെ നവംബര്‍ ആദ്യവാരം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്.സി.ആര്‍.ആര്‍, എസ്.എല്‍.ആര്‍, റിപ്പോ റേറ്റ് എന്നിവ കുറച്ചതു വഴി ബാങ്കുകളുടെ ധനലഭ്യതയിലും കോര്‍പറേറ്റുകളുടെ വായ്‌പാ ലഭ്യതയിലും ചെറിയ മാറ്റം വരുത്തുമെങ്കിലും തൊഴില്‍ലഭ്യതയെ അത് ഒട്ടും തന്നെ സഹായിക്കില്ല. പ്രധാനമന്ത്രി നേരിട്ടുതന്നെ ഇടപെട്ട് വ്യവസായികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയും, കര്‍മസമിതിയെ നിയമിക്കുകയും ചെയ്‌തപ്പോഴും തൊഴിലാളി സംഘടനകളെ വിളിച്ച് തൊഴിലിനെയും വേതനത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുകയോ അതിനായി നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തതായി കണ്ടില്ല.

മുതലാളിത്ത വ്യവസ്ഥിതിയില്‍ സാമ്പത്തികമായ കുതിച്ചുകയറ്റവും തകര്‍ച്ചയും സ്വാഭാവിക പ്രതിഭാസമാണ്. സാധാരണയായി സാമ്പത്തിക കുതിച്ചുകയറ്റത്തിന്റെ കാലത്ത് തൊഴിലിലും കൂലിയിലും വര്‍ധനവുണ്ടാകുകയും തകര്‍ച്ചയുടെ കാലത്ത് തൊഴില്‍ സാധ്യതകളും കൂലിയും ഇടിയുകയും ചെയ്യും. എന്നാല്‍ ആഗോളവല്‍ക്കരണ കാലത്തെ സാമ്പത്തിക കുതിച്ചുകയറ്റത്തിന്റെ പ്രത്യേകത ആദ്യം അത് തൊഴില്‍ വളര്‍ച്ചയില്ലാത്തതും (jobless growth) പിന്നീട് അത് തൊഴില്‍ നഷ്ടപ്പെടുത്തുന്നതും ആയിരുന്നു എന്നതാണ്. ഇന്ത്യയില്‍ തന്നെ ഒരു എന്‍.എസ്.എ (Network for Social Accountability) പഠനമനുസരിച്ച് 1993-94 - 2004-05 കാലത്ത് യുവതീ യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്‌മ വര്‍ധിച്ചു എന്നതാണ്. ഗ്രാമീണ തൊഴിലില്ലായ്‌മയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.(ചാര്‍ട്ട് 3)



ആഗോളവല്‍ക്കരണകാലത്ത് സാങ്കേതിക വിദ്യയുടെയും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെയും വളര്‍ച്ച മൂലം ആഗോളതലത്തില്‍ തന്നെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത 20 ശതമാനം മുതല്‍ 30 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ കൂലിയില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണുണ്ടായത്. തൊഴിലില്ലായ്‌മ വര്‍ധിക്കുകയും ചെയ്തു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തൊഴിലാളികളുടെയും തൊഴിലില്ലാത്തവരുടെയും ജീവിതം കൂടുതല്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

*****

ജോസ് ടി എബ്രഹാം

Friday, November 28, 2008

വി പി സിങ് - യുഗപ്പിറവിയുടെ അമരക്കാരന്‍

ഇന്ത്യയുടെ രാഷ്‌ട്രീയ പ്രക്രിയയില്‍ ഒരു യുഗപ്പിറവി കുറിച്ചുകൊണ്ടാണ് വി പി സിങ് യാത്രയാവുന്നത്. കോണ്‍ഗ്രസുകാരനായി തുടങ്ങി കോണ്‍ഗ്രസ് വിരുദ്ധ രാഷ്‌ട്രീയമുന്നണിയുടെ അമരക്കാരനായി മാറിയ ഈ മനുഷ്യന്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പരിമിതികളെക്കൂടി മറികടക്കാന്‍ കഴിഞ്ഞ രാഷ്‌ട്രീയ പ്രവര്‍ത്തകനായിരുന്നു. ഗാന്ധിജി മുന്നോട്ടുവച്ച ആദര്‍ശാത്മക രാഷ്‌ട്രീയം കോണ്‍ഗ്രസ് കൈയൊഴിഞ്ഞിട്ടും വി പി സിങ്ങിന് കൈവിടാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന സത്യസന്ധത, വൈജ്ഞാനികതൃഷ്‌ണ, അടിച്ചമര്‍ത്തപ്പെടുന്നവരോടുള്ള അനുകമ്പ, മതനിരപേക്ഷത, ജനാധിപത്യത്തോടുള്ള പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങളാണ് എണ്‍പതുകളില്‍ ഇന്ത്യയില്‍ വി പി സിങ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. പക്ഷേ, ഇതിന് അദ്ദേഹം വലിയ വില നല്‍കേണ്ടിവന്നു. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെടുകയെന്ന ശിക്ഷയാണ് വി പി സിങ്ങിനെ തേടിയെത്തിയത്.

പക്ഷേ, കോണ്‍ഗ്രസിനെ ഞെട്ടിപ്പിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രബലമായ ഒരു മൂന്നാംപാതയ്ക്ക് വഴിയൊരുക്കി പ്രധാനമന്ത്രിപദത്തിലെത്തി. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട ഒരാളും അതിനുമുമ്പും പിമ്പും ഈ രീതിയില്‍ തിരിച്ചുവന്നിട്ടില്ല. നെഹ്റുവിയന്‍ പ്രത്യയശസ്‌ത്രം കൈയൊഴിഞ്ഞ് എണ്‍പതുകളുടെ തുടക്കംതൊട്ട് സവര്‍ണ ഹൈന്ദവതയുടെ പ്രത്യയശാസ്‌ത്രം ആഭ്യന്തരമായും സാമ്രാജ്യത്വാനുകൂല സമീപനം വൈദേശികമായും സ്വീകരിച്ച കോണ്‍ഗ്രസിനെയാണ് വി പി സിങ് നിലംപരിശാക്കിയത്.

ഗാന്ധിയന്‍യുഗം ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് സംഭാവന നല്‍കിയ ധാര്‍മികബോധം, നെഹ്റുവിന്റെ മതനിരപേക്ഷ ജനാധിപത്യ വീക്ഷണം, അംബേദ്കറുടെ സാമൂഹ്യനീതിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, ഇവയ്‌ക്കൊപ്പം ഇടതുപക്ഷ രാഷ്‌ട്രീയത്തോടുള്ള ആഭിമുഖ്യം ഇവയാണ് യഥാര്‍ഥത്തില്‍ വി പി സിങ്ങിനെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ എണ്‍പതുകളുടെ ഒടുവില്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ആദര്‍ശബോധത്തിനുമുമ്പില്‍ പ്രധാനമന്ത്രിക്കസേരപോലും നിസ്സാരമാണെന്ന് അദ്ദേഹം പ്രവൃത്തിയിലൂടെ തെളിയിച്ചു. ഇന്ത്യന്‍ രാഷ്‌ട്രീയക്രമത്തില്‍ വലതുപക്ഷം ഫലപ്രദമായി തുടര്‍ന്നുപോന്ന സവര്‍ണ സമ്പന്ന വിഭാഗങ്ങളുടെ താല്‍പ്പര്യസംരക്ഷണ തന്ത്രങ്ങളെയാണ് സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ വി പി സിങ് അട്ടിമറിച്ചത്.

എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ പൂര്‍ത്തിയായിരുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാതെ ഭരിച്ചുപോന്ന കോണ്‍ഗ്രസിനും ദളിതരെ അടിച്ചൊതുക്കാന്‍ ബ്രാഹ്മണന്റെ കൂലിത്തല്ലുസേനയുണ്ടാക്കിയ സവര്‍ണാനുകൂല രാഷ്‌ട്രീയം കൈകാര്യംചെയ്‌തുപോന്ന ബിജെപിക്കും വി പി സിങ് പ്രതിഭാസം ഏല്‍പ്പിച്ച ആഘാതത്തിന്റെ നടുക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. ദളിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇതര പിന്നോക്കക്കാര്‍ക്കും തൊഴില്‍മേഖലയിലും വിദ്യാഭ്യാസമേഖലയിലും മണ്ഡല്‍ കമീഷന്‍ നിര്‍ദേശിച്ച രീതിയിലുള്ള സംവരണാനുകൂല്യം നല്‍കുമെന്ന വി പി സിങ്ങിന്റെ പ്രഖ്യാപനത്തെ ബലപ്രയോഗത്തിന്റെ രാഷ്‌ട്രീയരൂപം സൃഷ്‌ടിച്ചുകൊണ്ട് മറികടക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചത്.

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പരിഗണനാര്‍ഹമായ വിഷയമായി 1977 മുതല്‍ '80 വരെ കേന്ദ്രമന്ത്രിമാരായിരുന്നപ്പോള്‍ പോലും അദ്വാനിക്കും വാജ്‌പേയിക്കും തോന്നാതിരുന്നത് 'രാമജന്മഭൂമി മോചിപ്പിക്കല്‍' പ്രധാന പ്രശ്‌നമായി ഉയര്‍ത്തിയാണ് ബിജെപി വി പി സിങ്ങിനെ രാഷ്‌ട്രീയമായി തകര്‍ക്കാന്‍ ശ്രമിച്ചത്. ഇതിനുള്ള അരങ്ങൊരുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് നടത്തിയ സംവരണവിരുദ്ധ പ്രക്ഷോഭത്തിന് സാധിക്കുകയും ചെയ്തു. 1948 ഡിസംബര്‍ 22ന് ബാബറി മസ്‌ജിദിനകത്ത് വിഗ്രഹം കൊണ്ടുവച്ച ആര്‍എസ്എസ് നടപടിയെ എതിര്‍ത്ത് പള്ളി മുസ്ലീങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് നിര്‍ദേശിച്ച ജവാഹര്‍ലാല്‍ നെഹ്റുവിന്റെ വഴി പിന്തുടര്‍ന്ന് മസ്‌ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് നിശ്ചയദാര്‍ഢ്യത്തോടെ പ്രഖ്യാപിച്ച വി പി സിങ്ങിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചുനിന്ന് പാര്‍ലമെന്റില്‍ വോട്ടുചെയ്തു. ഗാന്ധിജിയുടെ രാഷ്‌ട്രീയപ്രസ്ഥാനവും ഗാന്ധിഘാതകനായ ഗോഡ്‌സെയുടെ രാഷ്‌ട്രീയപ്രസ്ഥാനവും തമ്മില്‍ അന്നുമുതല്‍ക്കേ രൂപപ്പെട്ട അവിശുദ്ധ രാഷ്‌ട്രീയ സഖ്യമാണ് തുടര്‍ന്ന് ഇന്ത്യന്‍ രാഷ്‌ട്രീയജീവിതത്തില്‍ ഫാസിസ്‌റ്റ്‌വല്‍ക്കരണ പ്രക്രിയയെ ത്വരിതപ്പെടുത്തിയത്. എന്നാല്‍, ഇതിനുള്ള പ്രത്യൌഷധവും വി പി സിങ് പ്രതിഭാസം ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്ത് ഇതിനകം രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും ന്യൂനപക്ഷ ദളിത് ജനവിഭാഗങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ വിശാലമായ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ സഖ്യം തൊണ്ണൂറുകളില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് മാനുഷികമായ മുഖം നല്‍കുന്നതില്‍ വിജയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ജനത വി പി സിങ്ങിനോട് വലിയൊരളവില്‍ കടപ്പെട്ടിരിക്കുന്നു.

ഗാന്ധിയില്‍നിന്നും നെഹ്റുവില്‍നിന്നും വി പി സിങ് വേര്‍തിരിഞ്ഞുനില്‍ക്കുന്നത് 'സാമൂഹ്യനീതി'യുമായി ബന്ധപ്പെട്ട മണ്ഡലത്തിലാണ്. ഈ രംഗത്ത് ആധുനിക ഇന്ത്യയില്‍ രൂപപ്പെട്ട സവര്‍ണ വിരുദ്ധ പ്രസ്ഥാനങ്ങള്‍ സംഭാവനചെയ്‌ത സാംസ്‌ക്കാരിക രാഷ്‌ട്രീയ രൂപങ്ങളാണ് വി പി സിങ്ങിന് പിന്‍ബലമായത്. നാരായണഗുരു, അയ്യന്‍കാളി, സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍, പെരിയോര്‍ രാമസ്വാമിനായ്‌ക്കര്‍, ബസവണ്ണ, മഹാത്മാഫൂലെ തുടങ്ങിയവര്‍ വളര്‍ത്തിയെടുത്ത സാംസ്‌ക്കാരിക, സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ഡോ. ബി ആര്‍ അംബേദ്കറുടെ രാഷ്‌ട്രീയ ദര്‍ശനത്തിന്റെയും ഊര്‍ജമാണ് 'സാമൂഹ്യനീതി'യെ എണ്‍പതുകളിലെ മുഖ്യരാഷ്‌ട്രീയ പ്രശ്‌നമാക്കി ഉയര്‍ത്തുന്നതിന് വി പി സിങ്ങിനെ സഹായിച്ചത്.

നൂറ്റാണ്ടുകളായി ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടിരുന്ന കോടിക്കണക്കിനു മനുഷ്യരെ ആത്മബോധയമുള്ളവരാക്കി മാറ്റാന്‍ വി പി സിങ് പ്രതിഭാസത്തിനു കഴിഞ്ഞു. ഒപ്പംതന്നെ ഉദാര ജനാധിപത്യവും മാനവികതയും മതനിരപേക്ഷതയുമൊക്കെ പ്രസംഗിക്കുന്ന ഭൂരിപക്ഷവും ജാതിയില്‍ തൊടുമ്പോള്‍ ബ്രാഹ്മണരാണെന്നും അവര്‍ ക്ഷുഭിതരാകുമെന്നും വി പി സിങ് പ്രതിഭാസം തെളിയിച്ചു. ഇതിന്റെ ഫലം നൂറ്റാണ്ടുകളായി വിസ്‌മൃതിയില്‍ കിടന്ന രാമന്‍ സായുധനായി ശംബൂകന്റെ തലയറുക്കാന്‍ രഥയാത്രയ്‌ക്കിറങ്ങിയെന്നതാണ്. ഇന്ത്യക്ക് തീകൊളുത്തിയ ഹൈന്ദവ ഫാസിസം അദ്വാനിയുടെയും നരസിംഹറാവുവിന്റെയും ചുണ്ടുകള്‍ പാടിയ രാഷ്‌ട്രീയ രാമായണമായി അന്തരീക്ഷത്തില്‍ നിറഞ്ഞു. അറിയാവുന്ന എല്ലാ അശ്ളീലപദങ്ങളും അവര്‍ വി പി സിങ്ങിനെതിരെ എറിഞ്ഞു.

ഏറ്റവുമൊടുവില്‍ 'ജാതി വേണ്ട, മതം മതി' എന്ന ലളിത സമവാക്യവുമായി ഹിന്ദുത്വം ചുരുങ്ങുന്നതും ദളിതന്റെ ഇരുണ്ട കുടിലുകളിലേക്ക് പൂണൂലിട്ട ബ്രാഹ്മണ്യം തല കുനിച്ചുചെന്ന് ചണ്ഡാളര്‍ക്കൊപ്പമിരുന്ന് ഒരേവേദിയില്‍ ഭക്ഷണം കഴിക്കുന്നത്ര മാര്‍ദവത്വം പുലര്‍ത്തുന്നതും വി പി സിങ് അഴിച്ചുവിട്ട രാഷ്‌ട്രീയ കൊടുങ്കാറ്റില്‍ സ്വന്തം കോട്ടകള്‍ ഇടിഞ്ഞുവീഴുമെന്ന ഭീതികൊണ്ടുമാത്രമാണ്. പക്ഷേ, ഭൂമിക്കുവേണ്ടിയും അക്ഷരത്തിനുവേണ്ടിയും സമത്വത്തിനുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടം ശക്തിപ്പെടുമ്പോള്‍, സവര്‍ണന്റെ രാമന് വില്ലുകുലയ്‌ക്കേണ്ടിവരും എന്ന യാഥാര്‍ഥ്യബോധം പിന്നോക്കക്കാരിലും ന്യൂനപക്ഷ ദളിത് ജനവിഭാഗങ്ങളിലും സൃഷ്‌ടിക്കാന്‍ വി പി സിങ് പ്രതിഭാസത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെക്കാലത്തേക്ക് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കേന്ദ്ര പ്രശ്‌നമായി ഈ പ്രതിഭാസം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. ഇക്കാരണത്താല്‍ത്തന്നെ സിങ് ഒരു യുഗപ്പിറവിയുടെ നായകനായി ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുമെന്ന് ഉറപ്പിച്ചുപറയാനാകും.

*****

കടപ്പാട് : ഹിന്ദു, ദേശാഭിമാനി

Thursday, November 27, 2008

സെൻ‌ട്രൽ കമാൻഡ്

"സ്വേച്‌ഛാധിപത്യ ഭരണവും വികലമായ സാമ്പത്തിക മാനേജ്‌മെന്റും ഇന്ത്യയുടെ ഏറ്റവും പഴയ ബാങ്കിനെ നാശത്തിലേക്ക് നയിക്കുന്നു. എത്ര കാലം ഇങ്ങനെ തുടരാൻ കഴിയും," നേഹ ദീക്ഷിത്തും ശന്തനു റായും ചോദിക്കുന്നു.

കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി എം ഒ) ഒരു കുറിപ്പു കിട്ടി. ലക്‍നൌവില്‍ പ്രവർത്തിക്കുന്ന ഒരു എന്‍ജിഒ ആയ ലോക് ജാഗരണ്‍ മഞ്ച്‌ അയച്ച കുറിപ്പിൽ ഇങ്ങനെ ചോദിച്ചിരുന്നു. എങ്ങനെയാണു സൂക്ഷ്‌മ, ചെറുകിട(മൈക്രോ ആന്റ് സ്‌മാള്‍) ലോണുകൾ നൽകുന്നതിൽ ഏറ്റവും നല്ല ബാങ്കായി സെൻ‌ട്രൽ ബാങ്ക് ഓഫ്‌ ഇന്ത്യ സ്വയം പ്രഖ്യാപിച്ചത് ?. യഥാർത്ഥത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏറ്റവും കുറച്ചു വായ്‌പ ആണ് എം എസ് ഇ കള്‍ക്ക് (മൈക്രോ ആന്റ് സ്‌മാള്‍ എന്റര്‍പ്രൈസസ്) ഈ ബാങ്ക് നൽകിയിരുന്നത്. 2007-08-ൽ ഒരു രൂപയുടെ വായ്‌പ പോലും ഈ ബാങ്ക് നൽകിയിരുന്നില്ല എന്ന്‍ ഈ കുറിപ്പിൽ പറയുന്നു.

എസ് എം ഇ പ്രശ്‌നം മാത്രമല്ല രാജ്യത്തെ ഏറ്റവും പഴയ ഈ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് - ഗൗരവമായ സാമ്പത്തിക തിരിമറികൾ മുതൽ എച് ആർ കാര്യങ്ങളിലെ ലംഘനം വരെയുള്ള കുറെയേറെ കാര്യങ്ങളെക്കുറിച്ച്- ബാങ്കിന്റെ എം ഡി യായ എച്ച് എ ദാരുവാലയ്‌ക്കും ഏതാനും മുതിർന്ന സഹപ്രവർത്തകർക്കുമെതിരെ അതിനിശിതമായ ആരോപണങ്ങളാണ് ഈ കുറിപ്പിൽ ഉന്നയിച്ചിട്ടുള്ളത്.

രസകരമെന്നു പറയട്ടെ, ഈ ബാങ്കിനെയും അതിന്റെ ചെയർ‌പേഴ്‌സണേയും ബന്ധപ്പെട്ട് മറ്റൊരു പരാതി ഉയർത്തിയത് ഇന്ത്യന്‍ റെജുവനേഷന്‍ ഇനിഷ്യേറ്റീവ്‌ (ഐ ആർ ഐ) എന്ന മറ്റൊരു എന്‍ ജി ഒ ആണ്. ബാങ്കിൽ നടന്ന തിരിമറികളുടെ രേഖകള്‍ വിസിൽ ബ്ലോവേർസ്‌ നിയമപ്രകാരം സെൻ‌ട്രൽ വിജിലൻസ് കമീഷനു നൽകിയ ബാങ്കിന്റെ ജനറൽ മാനേജർ അഭിജിത്‌ ഘോഷിന്റെ പേര് ബാങ്കിനു ചോർത്തിക്കൊടുത്തതിനെപ്പറ്റി ഐ ആർ ഐ യുടെ തലവനും ഇന്ത്യയുടെ മുൻ ചീഫ്‌ ജസ്റ്റിസുമായ ആർ എച് ലഹോട്ടി ഇങ്ങനെ എഴുതി “ഇപ്പോൾ വിസിൽ ബ്ലോവറുടെ പേരും വെളിവാക്കപ്പെട്ടിരിക്കുന്നു”.

ഘോഷ് സെൻ‌ട്രൽ വിജിലൻസ് കമീഷനിലെ പല ഉദ്യോഗസ്ഥരോടും കാര്യങ്ങൾ പറഞ്ഞു എന്നു സി വി സി കുറ്റപ്പെടുത്തുമ്പോഴും സെൻ‌ട്രൽ വിജിലൻസ് കമീഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഈ വർഷം ഏപ്രിൽ 1 നു ദാരുവാലയെ സന്ദര്‍ശിച്ചിരുന്നു എന്ന ഘോഷിന്റെ ആരോപണം നിഷേധിക്കാൻ സിവിസി ക്കാവുന്നില്ല. എന്നു മാത്രമല്ല, മുംബൈയിൽ നടന്ന ഒരു കോണ്‍ഫറന്‍സിൽ ഈ കത്ത് വായിച്ചു കേൾപ്പിക്കാൻ ദാരുവാലയ്‌ക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിനു ഉത്തരം പറയാൻ സി വി സി യ്‌ക്കു കഴിഞ്ഞിട്ടില്ല. “സ്വന്തം പെരുമാറ്റ ചട്ടങ്ങള്‍ സി വി സി തന്നെ ലംഘിച്ച, പല തരത്തിൽ ബാങ്കുമായി ചേർന്നു ഗൂഢാലോചന നടത്തിയ അത്യപൂർവ്വമായ കേസാണിത് ”, ഐ ആര്‍ ഐ ആരോപിക്കുന്നു.

ഘോഷ് കുറെ ഏറെ കാര്യങ്ങൾ ഉന്നയിക്കുന്നുണ്ട്: അച്ചടി, പരസ്യ സ്ഥാപങ്ങള്‍ക്ക് ടെണ്ടർ നൽകുന്നതിലെ അപാകതകള്‍, വിമാന ടിക്കറ്റ് വാങ്ങൽ, ഒരു പാർസി വിദ്യാഭ്യാസ സ്ഥാപനത്തിനു സംഭാവന നൽകിയ കമ്പനിയ്‌ക്ക് വായ്‌പ നൽകിയത്, എന്നിങ്ങനെ. ദാരുവാലയുടെ ധാർഷ്‌ട്യം നിറഞ്ഞ പെരുമാറ്റത്തെയും ഘോഷ്‌ എതിർത്തിരുന്നു. എതിർക്കുന്നതിൽ അദ്ദേഹം ഒറ്റക്കായിരുന്നില്ല. മറ്റൊരു കേസിൽ, രണ്ടു ദശാബ്‌ദങ്ങള്‍ക്കു മുൻപ് 21 കോടി രൂപ കടമെടുത്ത ഒരു കമ്പനിയുടെ (സിംകോ), ഇപ്പോൾ പലിശയടക്കം ബാങ്കിനു 100 കോടി വരെ രൂപ കടം ബാക്കി നിൽക്കുന്ന ഒരു വായ്‌പ, സാങ്ഷന്‍ ആക്കിയ തുകക്കു സെറ്റിൽ ചെയ്യുന്നതിനെ കുറെ ജനറൽ മാനേജർമാർ എതിർത്തിരുന്നു. ഈ കേസിനെപ്പറ്റി സി ബി ഐ ഇപ്പോൾ അന്വേഷിച്ചു വരികയാണ് ‍.

കെല്ലോഗ്‌ ബിസിനസ്സ്‌ സ്‌കൂളിൽ ക്രാഷ്‌ കോഴ്‌സിനു ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള, ബാങ്കിലെ എറ്റവും സത്യസന്ധരായ ഉദ്യോഗസ്ഥരിൽ ഒരാളായ ഘോഷ്‌ ഇന്നു പൂനയിൽ സസ്‌പെൻഷനിൽ കഴിയുകയാണ്. ദാരുവാലയുടെ ആജ്ഞകൾക്കു വഴങ്ങി നിൽകാൻ തയാറാകാഞ്ഞ മറ്റൊരു മുതിർന്ന ഓഫീസർ ഇപ്പോള്‍ ചെന്നൈയിലുണ്ട്. കടുത്ത ഹൃദ്രോഗിയായ ഇദ്ദേഹം മെഡിക്കൽ ലീവു നിഷേധിക്കപ്പെട്ട് അവിടെ കഴിയുന്നു. ഇന്ത്യയിലെ പൊതു സേവന നിയമജ്ഞരില്‍ പ്രമുഖനായ ശ്രീ പ്രശാന്ത്‌ ഭൂഷണ്‍ യാതൊരു ഫീസും വാങ്ങാതെ ഈ കേസ് ഏറ്റെടുത്തിരിക്കുന്നു. “ഒരു കുറ്റവും ചെയ്യാത്ത ഘോഷ്‌ ശിക്ഷിക്കപ്പെട്ടിരിക്കുന്നു” പ്രശാന്ത്‌ ഭൂഷൻ പറയുന്നു.

സഭ്യേതരമല്ലാത്ത ഭാഷാ പ്രയോഗത്തിനു പ്രസിദ്ധയാണ് ദാരുവാല. ഇതു നോക്കൂ. നിയമനിർമാണത്തിനുള്ള പാർലമെന്ററി കമ്മിറ്റി അംഗങ്ങള്‍ ഒരിക്കൽ സന്ദർശിച്ചപ്പോൾ അവരോട് ദാരുവാല മോശമായി പെരുമാറി. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് അംഗങ്ങളുടെ ഒരു കത്ത് കമ്മിറ്റിയുടെ നേതാവായ നജ്‌മ ഹെപ്‌തുള്ളയ്‌ക്ക് കിട്ടി. ഈ വിഷയം ഇപ്പോൾ പ്രിവിലേജ് കമ്മിറ്റിയുടെ ചെയർമാന്റെ മുന്നിലാണ്. ഇത് ധനമന്ത്രി ചിദംബരത്തിന്റെ ഓഫീസിൽ എത്തിയെന്നാണ് തെഹൽകക്ക് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച വിവരം. നേരിൽ കാണാൻ അവസരം നല്‍കണമെന്ന് നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിവാദ ചുഴിയുടെ മധ്യത്തിൽ നിൽകുന്ന ദാരുവാലയുടെ അഭ്യർത്ഥന ചിദംബരം നിഷേധിച്ചിരിക്കുകയാണത്രെ.

മരിച്ചു പോയ ഒരു സുഹൃത്തിന്റെ കുടുംബത്തോടൊപ്പം നിന്നതിന് 20 സീനിയർ ഓഫീസർമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഡിസ്‌മിസ് ചെയ്യപ്പെട്ടത് ദാരുവാലയുടെ നിർദ്ദേശപ്രകാരമാണെന്നു പറയപ്പെടുന്നു. കഴിഞ്ഞ വർഷം മേയ്‌ മാസത്തിൽ രോഗത്താൽ അവശരും അംഗവൈകല്യവുമുള്ള 40 ഓഫീസർമാരെ സ്ഥലം മാറ്റി. അതിൽ രാംദീൻ ജൈസ്വാർ എന്ന അസിസ്റ്റന്റ്‌ മാനേജർ കാൻപൂരിൽ ഡയാലിസിസ്‌ ചികിൽസയിൽ ആയിരുന്നു. അദ്ദേഹത്തെ ഝാന്‍സിയിലേക്കു മാറ്റി. ഝാൻസിയിൽ ഡയാലിസിസ്‌ സൗകര്യം കുറവായതിനാൽ സ്ഥലം മാറ്റം നിർത്തി വയ്‌ക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ ടി കെ പൈക്‌ എന്ന റീജിയനൽ മാനേജർ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച് അവരുടെ ആവശ്യം നിരസിക്കുകയായിരുന്നുവത്രെ.

ഇതേ തുടർന്ന് ജൈസ്വാറിന്റെ കുടുംബം SC/ST ദേശീയ കമ്മീഷനു പരാതി അയച്ചു. ജൈസ്വാർ ഝാൻസിയിൽ ജോലിക്കു ചേർന്നെങ്കിലും അദ്ദേഹത്തിനു ശമ്പളം നൽകിയില്ല.

ഡയാലിസിസിനു വേണ്ട സൗകര്യമില്ലാതെ തികച്ചും പരിതാപകരമായ അവസ്ഥയിൽ സ്ഥലം മാറ്റപ്പെട്ട്, 20 ദിവസത്തിനകം അദ്ദേഹം മരിച്ചു. “പരാതി പിന്‍‌വലിക്കണമെന്നവശ്യപ്പെട്ട് എന്റെ ഭർത്താവിനെ അവർ ഭീഷണിപ്പെടുത്തി” അദ്ദേഹത്തിന്റെ വിധവയായ മധു പറയുന്നു. ഞങ്ങള്‍ക്ക് സാമ്പത്തിക ശേഷിയില്ല, എങ്കിലും ഞങ്ങൾ പൊരുതും, അദ്ദേഹത്തിന്റെ 19 കാരിയായ മകള്‍ റിതിക പറയുന്നു. ജ്ജൈസ്വാറിന്റെ മരണ ശേഷവും നിത്യേനയുള്ള ഭീഷണി തുടരുകയാണ്. അവർക്ക് അർഹതയുള്ള നഷ്‌ടപരിഹാരവും സർക്കാർ വ്യവസ്ഥ പ്രകാരം മരിച്ച ജീവനക്കാരന്റെ ആശ്രിതനു അർഹതപ്പെട്ട ജോലിയും നിഷേധിക്കപ്പെട്ടു.

ദാരുവാല അധികാരത്തിൽ വന്ന ശേഷം തുടർന്നുകൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ എച് ആർ നടപടികളിൽ അസ്വസ്ഥരായ ജീവനക്കാർ ജൈസ്വാറിന്റെ മരണത്തോടെ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികളാരംഭിച്ചു. 20 ഓളം ഓഫീസർമാർക്കെതിരെ കേസുകള്‍ രജിസ്‌റ്റർ ചെയ്‌ത് വളരെ പെട്ടെന്നു തന്നെ അവരെ ബാങ്കിൽ നിന്നും ഡിസ്‌മിസ് ചെയ്‌തു. ട്രേഡ് യൂണിയൻ നേതാവായ എസ്‌.കെ ദാസ്‌ ഗുപ്‌ത പറയുന്നു. ”ബാങ്കിനു സർപ്ലസ്‌ ഫണ്ട് ഉള്ള സമയത്താണ് അവർ (ദാരുവാല) 12 ശതമാനം പലിശയ്‌ക്ക് വിന്‍ഡോ ഡ്രെസ്സിങ്ങിനായി 27000 കോടി രൂപയുടെ ബള്‍ക് ഡെപ്പോസിറ്റ്‌ എടുത്തത്. എന്നിട്ട് ഈ പണം 8.5, 9 ശതമാനം പലിശക്ക് കോര്‍പറേറ്റുകള്‍ക്ക് വായ്‌പയായി നൽകുകയായിരുന്നു.

കഴിഞ്ഞ വർഷം ബാങ്കിന്റെ ഇനീഷ്യൽ പബ്ലിക്ക് ഇഷ്യൂ നടന്ന സമയത്ത് സെബി വ്യവസ്ഥ പ്രകാരം ബാങ്കിന്റെ ശക്തി-ദൌർബല്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായില്ല . വ്യവസായത്തിൽ ബാങ്കിന്റെ പങ്കു 4.7 ശതമാനത്തിൽ നിന്നും 3.1 ശതമാനം ആയി കുറഞ്ഞതും, ട്രഷറിയിൽ നിന്നുള്ള വരുമാനം പൂജ്യം ആയിരുന്നുവെന്നതും നിക്ഷേപകരിൽ നിന്നും മറച്ചുവക്കുകയാണുണ്ടായത്.

ബാങ്കിന്റെ പ്രൊമോഷൻ, ട്രാൻസ്‌ഫർ പോളിസികളില്‍ ദാരുവാല പല മാറ്റങ്ങളും വരുത്തിയതു വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് ‍. സ്ഥലം മാറ്റപ്പെടുന്ന ജീവനക്കാരനു അർഹമായ ജോയിനിംഗ്‌ ലീവ് ഏഴില്‍ നിന്നും നാലു ദിവസമായി കുറച്ചു, ഓഫീസർമാർക്ക് അർഹമായ കണ്‍‌വേയന്‍സ് റീ ഇംബേഴ്‌മെന്റ് നിർത്തലാക്കി, ചെലവു ചുരുക്കാനായി എന്ന പേരിൽ ഓഡിറ്റ് സ്‌റ്റാഫ്‌ പ്രത്യേകം പ്രത്യേകം മുറിയിൽ താമസിക്കുന്നതിനു പകരം ഒരു മുറിയിൽ താമസിച്ചാൽ മതിയെന്നു തീരുമാനിച്ചു. എന്നാൽ ഈ ചെലവു ചുരുക്കൽ ന്യായമൊന്നും ഓഫീസ്‌ ചെലവിൽ ഒറ്റയ്‌ക്കും കുടുംബാംഗങ്ങളോടൊപ്പവും അവർ വിദേശ യാത്രകള്‍ നടത്തിയപ്പോൾ ബാധകമായില്ല. ഇന്ത്യയ്‌ക്ക് പുറത്തു ബാങ്കിനു ബ്രാഞ്ചുകളില്ല എന്നു മാത്രമല്ല, മറ്റു സെമിനാറുകളോ കോണ്‍ഫറൻസുകളോ ഒന്നും അവരുടെ ഇത്തരം സന്ദർശനങ്ങളുടെ ഭാഗമായി നടന്നിട്ടുമില്ല. ക്രെഡിറ്റ്‌, ബാലൻസ്‌ ഷീറ്റ്‌, ആൿച്വറി എന്നിങ്ങനെയുള്ള സുപ്രധാന ഡിപ്പാർട്ട്മെന്റുകളിലടക്കം ഒന്നിലേറെ ഡയറൿടർമാരുടെ എതിർപ്പ് അവഗണിച്ച് റിട്ടയേര്‍ഡ് ജനറൽ മാനേജർമാരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയമിച്ചിരിക്കുകയാണ്.

ദാരുവാലയ്ക്ക് ധനമന്ത്രിയെ കാണാൻ കഴിഞ്ഞില്ല എന്നത് അവരുടെ ഭാവി സാധ്യതകള്‍ സുരക്ഷിതമല്ല എന്ന സൂചന നല്‍കുന്നുണ്ടെകിലും ജീവനക്കാർ ഇന്നും അവരുടെ ഭരണത്തിൽ വീർപ്പുമുട്ടുകയാണ് ‍. ബാങ്കിന്റെ സാമ്പത്തിക ആരോഗ്യവും ഒപ്പം ജീവനക്കാരുടെ ആരോഗ്യവും പരിചരിച്ചു ഭേദമാക്കുന്നതിന് അടിയന്തിരമായ പരിഹാര നടപടികൾ അനിവാര്യമാണ് ‍. അത് ഉടനെ തന്നെ വേണ്ടിയിരിക്കുന്നു. കാരണം ദാരുവാല ഈ വർഷം അവസാനം റിട്ടയർ ചെയ്യുകയാണ് ‍.

*****

കടപ്പാട് : തെഹൽക മാഗസിൻ പ്രസിദ്ധീകരിച്ച Central Command എന്ന ലേഖനത്തിന്റെ പരിഭാഷ

സംഘപരിവാറിന്റെ തനിനിറം

ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ് കെ ജി ബാലകൃഷ്‌ണന്‍ ഡല്‍ഹിയില്‍ നടത്തിയ ഒരു പ്രസംഗം 'രാഷ്‌ട്രീയത്തിന്റെ പിന്‍വാങ്ങല്‍ ആശങ്കാജനകം' എന്ന തലക്കെട്ടില്‍ പ്രമുഖപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. "നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ രാജ്യത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതും അത് ധ്രുവീകരണത്തിന് വഴി ഒരുക്കുന്നതും പതിവായിക്കഴിഞ്ഞു'' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെയോ സംഘടനയെയോ രാഷ്‌ട്രീയപാര്‍ടിയെയോ ലക്ഷ്യമാക്കിയല്ല ഈ അഭിപ്രായമെന്നാണ് കരുതേണ്ടത്. ആനുകാലിക സംഭവങ്ങളെപ്പറ്റിയുള്ള പൊതു പ്രതികരണം മാത്രമായിരിക്കാം. ഇത്തരം സംഘട്ടനങ്ങളും ധ്രുവീകരണവും കേവലം യാദൃഛികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ ആസൂത്രണവും ലക്ഷ്യവും സംഭവങ്ങളുടെ പിറകിലുണ്ടെന്നും കാണേണ്ടതുണ്ട്. അത് കാണാതിരുന്നാല്‍ ഭീകരതയെ നേരിടുന്നതില്‍ വീഴ്‌ചയും പരാജയവും സംഭവിക്കും. മലേഗാവിലെയും സംജോത എക്‍സ്‌പ്രസിലെയും സ്‌ഫോടങ്ങള്‍, ഗുജറാത്തിലെ വംശഹത്യ, ഒറീസയില്‍ ഓസ്‌ട്രേലിയന്‍ മിഷണറി ഗ്രഹാംസ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്നത്, ഒറീസയിലും കര്‍ണാടകത്തിലും ക്രൈസ്‌തവര്‍ക്കെതിരെ വ്യാപകമായി നടന്ന ആക്രമണം, തലശേരിയില്‍കണ്ടെത്തിയ ബോംബ് ഫാക്‍ടറി, രണ്ട് ആര്‍എസ്എസുകാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം- ഇവയൊക്കെ ഒരു സിദ്ധാന്തത്തിന്റെ കൃത്യമായ പ്രയോഗമാണെന്ന് കാണാതിരിക്കാനാകില്ല.

ആര്‍എസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പാഞ്ചജന്യത്തില്‍ ഗിരിലാല്‍ ജെയിന്‍ 1989-90 കാലഘട്ടത്തില്‍ എഴുതിയ ഏതാനും ലേഖനം 'കുരുക്ഷേത്ര' പുസ്‌തകമാക്കിയിട്ടുണ്ട്. 'കപടമതേതരത്വവും യഥാര്‍ഥ ദേശീയതയും' എന്ന പുസ്‌തകത്തിന്റെ നാലാമധ്യായത്തിന്റെ തലക്കെട്ട് 'പരിവര്‍ത്തനത്തിന്റെ പേറ്റുനോവ് ' എന്നാണ്. പ്രസക്തഭാഗം ഇങ്ങനെ:

"ഒരു പഴയ വ്യവസ്ഥ തകരുകയും പുതിയ ഒന്ന് ഉറപ്പിക്കുകയും ചെയ്യുമ്പോള്‍ അതിഭയങ്കരമായ കൊടുങ്കാറ്റും യാതനകളും അസ്ഥിരതയുമുണ്ടാകുന്നു. അത്തരത്തിലുള്ള അവസരമാണ് ഇന്നത്തേത്. പാശ്ചാത്യചിന്തയില്‍ മുദ്രണംചെയ്യപ്പെട്ട നെഹ്റുവിന്റെ മതനിരപേക്ഷ ചട്ടക്കൂട് തകര്‍ന്ന് തവിടുപൊടിയായിക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെ യഥാര്‍ഥ അന്തശ്ചേതന പ്രബലമായി തനിസ്വരൂപം അഭിവ്യഞ്ജിപ്പിക്കാന്‍ എരിപൊരികൊള്ളുന്ന ഇരുശക്തിയുടെയും സംഘര്‍ഷത്തിനു സമയമായി. ഒന്ന് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റേത് അതിന്റെ സ്ഥാനമേറ്റെടുക്കാന്‍ കുതികൊള്ളുന്നു. അതിനാല്‍ ഇന്ന് എല്ലാ തലത്തിലും ധ്രുവീകരണം ബലവത്തായിവരുന്നത് നിങ്ങള്‍ക്ക് കാണാം. "ഏതു കക്ഷിയാണ് പരിവര്‍ത്തനത്തോടൊപ്പം നില്‍ക്കുന്നതെന്നും ഏത് കക്ഷിയാണ് എതിര്‍നില്‍ക്കുന്നതെന്നും രാഷ്‌ട്രീയരംഗത്ത് വ്യക്തമായി കാണാം. എന്റെ അഭിപ്രായത്തില്‍ ഹൈന്ദവാനുകൂലം, ഹൈന്ദവവിരുദ്ധം എന്ന രണ്ടു ചേരികളായി രാഷ്‌ട്രീയരംഗം വേര്‍തിരിഞ്ഞുകഴിഞ്ഞു. ഭാരതീയ ജനതാപാര്‍ടി മാത്രമാണ് ഹൈന്ദവാനുകൂല കക്ഷി എന്നു പറയാന്‍ സംശയം വേണ്ട. അതിനാല്‍ ധ്രുവീകരണം മാത്രമല്ല വിവിധ കാരണങ്ങളെക്കൊണ്ട് പൊട്ടിപ്പുറപ്പെടുന്ന ഹിന്ദു- മുസ്ലീം കലാപങ്ങളെയും ഞാന്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്നു. ഇത് മാറ്റപ്രക്രിയയുടെ പരിണാമമാകുന്നു''.

സംഘര്‍ഷവും ധ്രുവീകരണവും മാത്രമല്ല ഹിന്ദു- മുസ്ലീം കലാപങ്ങളെപ്പോലും സ്വാഗതംചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഒരു സിദ്ധാന്തത്തിന്റെ പേരിലാണ്. ബാബറി മസ്‌ജിദ് തകര്‍ക്കുന്നതിനുള്ള ഒരുക്കം നടക്കുന്ന കാലത്താണ് ഈ ലേഖനം എഴുതിയതെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. മഹാത്മാഗാന്ധിയെ വധിച്ചതായിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ മതേതരത്വത്തിനേറ്റ കൊടിയപ്രഹരം. രണ്ടാമത്തേത് ബാബറിമസ്‌ജിദ് ബലപ്രയോഗത്തിലൂടെ തകര്‍ത്ത സംഭവം. രണ്ടിന്റെയും പിറകില്‍ പ്രവര്‍ത്തിച്ചശക്തി ഒന്നുതന്നെയാണ്. രണ്ടും ഭീകരപ്രവര്‍ത്തനംതന്നെയാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച മതനിരപേക്ഷത കപടമതേതരത്വമാണെന്നാണല്ലോ സംഘപരിവാര്‍ വിലയിരുത്തുന്നത്.

ഗുജറാത്തിലെ വംശഹത്യക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നന്ദ്രേമോഡി വീണ്ടും അധികാരത്തില്‍വന്നത് വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് എന്തെന്നില്ലാത്ത ആവേശമാണ് നല്‍കിയത്. 2004 ലെ ലോക്‍സഭാതെരഞ്ഞെടുപ്പില്‍ ഗുജറാത്താവര്‍ത്തിക്കുമെന്നായിരുന്നു തൊഗാഡിയയുടെ പ്രവചനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വരുമെന്നും അതുകഴിഞ്ഞ് ഇന്ത്യ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്നും മുസ്ലീങ്ങളെയും തുടര്‍ന്ന് കപടമതനിരപേക്ഷവാദികളെയും ഉന്മൂലനം ചെയ്യുമെന്നുമാണ് ആത്മവിശ്വാസത്തോടെയും അല്‍പ്പം അഹന്തയോടെയും തൊഗാഡിയ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഉല്‍ബുദ്ധരായ സമ്മതിദായകര്‍ ആപത്ത് മുന്‍കൂട്ടി കണ്ടതിനാല്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ല. ഇടതുപക്ഷം സന്ദര്‍ഭോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് വളഞ്ഞവഴികളിലൂടെ ബിജെപി വീണ്ടും അധികാരത്തില്‍ വരുന്ന സാഹചര്യം ഇല്ലാതായത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ചാക്കിട്ടുപിടിത്തവും കുതികാല്‍വെട്ടുമൊക്കെ നടക്കുമായിരുന്നു.

ഗിരിലാല്‍ ജെയിന്‍ പുസ്‌തകത്തില്‍ മറ്റൊരു വശത്തുപറയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

"ഹിന്ദുക്കള്‍ ശൌര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളായിരുന്നിട്ടുണ്ട്. ആയുധമേന്തുന്നതും സാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് പുറപ്പെടുന്നതും ഒരിക്കലും ഭീരുത്വം തീണ്ടാത്തതുമാണ് ഹൈന്ദവസ്വഭാവം. ഇന്ന് ഹൈന്ദവഭാവനയില്‍ കണ്ടുതുടങ്ങിയ തീവ്രതയെ ഞാന്‍ ശുഭകരമായി കരുതുന്നു. ഈ തീവ്രത കൂടുതല്‍ ശക്തമായി സമ്മര്‍ദം ചെലുത്താന്‍ പര്യാപ്‌തമാകണം. അതിനിടെ അല്‍പ്പം പ്രകോപനമുണ്ടായാലും കുഴപ്പമില്ല'' (പേജ് 21).

ആര്‍എസ്എസിന്റെ തീവ്രവാദവും ഭീകരവാദവുമാണ് പുറത്തുവരുന്നത്. ആയുധമേന്താനും പ്രകോപനം സൃഷ്‌ടിക്കാനുമുള്ള പച്ചയായ ആഹ്വാനം! ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ 'പ്രസംഗങ്ങള്‍, കത്തുകള്‍' എന്ന കൃതി നോക്കുക.

"സ്വയം സേവക സഹോദരന്മാരെ, ഹിന്ദുസ്ഥാനം ഹിന്ദുക്കളുടേതാണെന്നു നിര്‍ഭയമായി ഉല്‍ഘോഷിക്കുക. നമ്മുടെ മനസ്സിന്റെ ദുര്‍ബലത സമൂലം നശിപ്പിക്കുക. വിദേശികളിവിടെ താമസിച്ചുകൂടാ എന്ന് നാം പറയുന്നില്ല. എന്നാല്‍,തങ്ങള്‍ ഹിന്ദുക്കളുടെ ഹിന്ദുസ്ഥാനത്തിലാണ് താമസിക്കുന്നതെന്നും അവരുടെ അധികാരങ്ങളില്‍ കൈകടത്താന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും വിദേശികള്‍ ഓര്‍മിക്കണം. "ഹിന്ദുസ്ഥാന്‍ എങ്ങനെയാണ് ഹിന്ദുക്കളുടെ മാത്രമായിത്തീരുക എന്ന് ചോദിക്കാന്‍പോലും ചില മാന്യന്മാര്‍ മടിക്കുന്നില്ല. ഇവിടെ താമസിക്കുന്നവരുടെ എല്ലാമാണ് ഹിന്ദുസ്ഥാന്‍ എന്നാണ് അവരുടെ അഭിപ്രായം. ഇത്തരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് രാഷ്‌ട്രശബ്‌ദത്തിന്റെ അര്‍ഥംപോലും അറിയില്ലെന്നുള്ളതാണ് വ്യസനകരം. കേവലം ഒരു കഷണം ഭൂമിയെ ആരും രാഷ്‌ട്രമെന്ന് വിളിക്കുകയില്ല. ഒരു ആചാരം, ഒരു സംസ്‌ക്കാരം, ഒരു പാരമ്പര്യം എന്നിവയോടുകൂടി പുരാതനകാലംമുതല്‍ ഒരുമിച്ചു ജീവിച്ചുവരുന്ന ഒരു ജനതയാണ് രാഷ്‌ട്രമായിത്തീരുന്നത്. ഈ ദേശത്തിന് നാം ഹേതുവായിട്ടാണ് ഹിന്ദുസ്ഥാനമെന്ന പേരുണ്ടായത്. മറ്റാളുകള്‍ മര്യാദയോടുകൂടി ഇവിടെ ജീവിക്കുന്നെങ്കില്‍ ജീവിച്ചുകൊള്ളട്ടെ. നാമൊരിക്കലും അവരെ മുടക്കിയിട്ടില്ല. മുടക്കുകയുമില്ല. പാര്‍സികളുടെ ഉദാഹരണംതന്നെ ഹിന്ദുക്കളുടെ ഉദാരതയ്‌ക്കു മതിയായ തെളിവാണ്. എന്നാല്‍, നമ്മുടെ വീട്ടില്‍ വിരുന്നുണ്ണാന്‍ വന്നിട്ട് നമ്മുടെ മാറില്‍ കത്തിയിറക്കാന്‍ ഉദ്യമിക്കുന്നവന് ഇവിടെ ലവലേശം സ്ഥാനമില്ല. സംഘത്തിന്റെ ഈ വിചാരധാര നമ്മള്‍ ശരിക്ക് മനസ്സിലാക്കണം. നമ്മുടെ വീട്ടില്‍ അഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നതിനുവേണ്ടിയാണ് നമ്മുടെ സംഘടന. ഇതില്‍ യാതൊരുവിധത്തിലുള്ള അന്യായവുമില്ല''.

എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന് ചെറുപ്പത്തില്‍തന്നെ വിദ്യാലയങ്ങളില്‍ നാം ഉരുവിട്ടുപഠിക്കുന്നു. നാനാത്വത്തില്‍ ഏകത്വം എന്നാണ് ഇന്ത്യയുടെ ഐക്യം അരക്കിട്ടുറപ്പിക്കാനുള്ള അടിസ്ഥാനസിദ്ധാന്തമെന്ന് മനസ്സിലാക്കുന്നു. സിന്ധുനദിയുടെ തീരത്ത് നിവസിക്കുന്നവരെയാണ് ആദ്യം സൈന്ധവര്‍, ഹിന്ദുക്കള്‍ എന്ന് വിളിച്ചതെന്നും ചരിത്രം പറയുന്നു. ഹിന്ദുവില്‍നിന്നാണ് ഇന്ത്യ ഉണ്ടായതെന്ന വികലമായ ചരിത്രം പഠിപ്പിച്ചുകൊണ്ടാണ് ഇവിടെ ആര്‍എസ്എസിന്റെ ഒന്നാമത്തെ സര്‍സംഘ്ചാലകു മുതല്‍ ന്യൂനപക്ഷവിരുദ്ധ ചിന്താഗതി വളര്‍ത്തിയെടുക്കുന്നത്. വിദേശികള്‍ എന്നു വിളിക്കുന്നത് മുസ്ലീം, ക്രിസ്‌ത്യന്‍, പാര്‍സി തുടങ്ങിയ മതവിഭാഗങ്ങളെയാണ്. നമ്മുടെ ഭരണഘടന ഇന്ത്യന്‍ പൌരത്വത്തിനു നല്‍കിയ നിര്‍ദേശമൊന്നും ഇക്കൂട്ടര്‍ക്ക് ബാധകമല്ല. ഭരണഘടനയുടെ അന്തസ്സത്ത അവര്‍ അംഗീകരിക്കുന്നില്ല. ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമാണെന്നും മറ്റുള്ളവര്‍ വിരുന്നുകാരാണെന്നും സ്ഥാപിക്കാനാണ് ശ്രമം. മ്ലേച്‌ഛന്മാരെന്നും ദസ്യുക്കളെന്നും വിളിച്ച് അകറ്റിനിര്‍ത്തിയ ആദിവാസികളുടെയും വനവാസികളുടെയും സ്ഥാനമെവിടെയാണെന്നു ചോദിച്ചാല്‍ അവരുടെ വോട്ടുകിട്ടാന്‍ അവരെ ഹിന്ദുക്കളില്‍ ഉള്‍പ്പെടുത്തും. ആര്യന്മാര്‍ ഇവിടെ ജനിച്ചുവളര്‍ന്നവരാണെന്ന് ചരിത്രം തിരുത്തിയെഴുതും. ശരിക്കും വംശാധിപത്യത്തിന്റെ ഹിറ്റ്ലര്‍ മാതൃകയാണ് സംഘപരിവാറിന്റെ തത്വസംഹിത.

അധികാരത്തിന് കലാപവഴി

ആര്‍എസ്എസിന്റെ വളര്‍ച്ചയ്‌ക്കിടയില്‍ യാദൃച്‌ഛികമായി കടന്നുപറ്റിയ അജന്‍ഡയല്ല ഭീകര പ്രവര്‍ത്തനത്തിന്റേത്. സൈദ്ധാന്തികമായി ഭീകരപ്രവര്‍ത്തനവും ശത്രുക്കളുടെ ഉന്മൂലനവും ആര്‍എസ്എസ് പരിപാടിയാണ്. ശത്രുക്കളെ മുന്‍കൂര്‍ തെരഞ്ഞെടുത്ത് അവര്‍ക്കുനേരെ സന്ധിയില്ലാത്ത യുദ്ധങ്ങള്‍ നടത്തി രാഷ്‌ട്രീയ അധികാരത്തിലേക്ക് എത്തുന്നതിനുള്ള രാഷ്‌ട്രീയ പദ്ധതിയാണ് തുടക്കംമുതല്‍ ആര്‍എസ്എസിനെ നയിക്കുന്നത്. വിചാരധാരയില്‍ ചോദ്യോത്തര രൂപത്തില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നു:

"നിങ്ങളുടേതുപോലെ തന്നെയാണല്ലോ ഹിറ്റ്ലറും ആരംഭിച്ചത്. യുവാക്കന്മാരെ ശേഖരിച്ച് അവരില്‍ ഐക്യബോധവും അച്ചടക്കവും വളര്‍ത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. പക്ഷേ പിന്നീട് എല്ലാ രാഷ്‌ട്രീയസംഘടനകളെയും അദ്ദേഹം അടിച്ചമര്‍ത്തി. ആ നാസിസംഘടനയും നിങ്ങളുടെ സംഘടനയും തമ്മിലെന്താണ് വ്യത്യാസം? "ഉത്തരം: ഹിറ്റ്ലറുടെ പ്രസ്ഥാനം രാഷ്‌ട്രീയത്തെ കേന്ദ്രീകരിച്ചായിരുന്നു. ഞങ്ങള്‍ രാഷ്‌ട്രീയമായി ബന്ധപ്പെടാതെ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നു. പലരും ഒരുമിച്ചുചേരുന്നത് രാഷ്‌ട്രീയ ഉദ്ദേശത്തിനുവേണ്ടിയാണെന്ന് പലപ്പോഴും കാണാവുന്നതാണ്. പക്ഷേ ആ ഉദ്ദേശം നഷ്ടപ്പെടുമ്പോള്‍ ഐക്യം നഷ്‌ടപ്പെടുന്നു. ഒരു താല്‍ക്കാലിക നേട്ടമല്ല സ്ഥിരമായ ഐക്യമാണ് നമുക്കാവശ്യം. അതിനാല്‍ രാഷ്‌ട്രീയത്തില്‍നിന്ന് നാം അകന്നുനില്‍ക്കുന്നു.''

ഇതാണ് ആര്‍എസ്എസിന്റെ കാപട്യം. രാഷ്‌ട്രീയം ഇല്ലെന്നതാണ് ഹിറ്റ്ലറുടെ നാസിപാര്‍ടിയും അഥവാ ഫാസിസ്റ്റ് സംഘടനയും തങ്ങളുംതമ്മിലുള്ള വ്യത്യാസമെന്ന് ആര്‍എസ്എസ്് പറയുമ്പോള്‍, ഇന്ന് ഇന്ത്യ നേരിടുന്ന കൊടിയ വിപത്തായ ഫാസിസ്റ്റ് രാഷ്‌ട്രീയത്തെ പഴന്തുണിയിട്ട് മറയ്‌ക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. രാഷ്‌ട്രീയ അധികാരം കൈക്കലാക്കുകയാണ് ആര്‍എസ്എസിന്റെ അടിസ്ഥാന പദ്ധതി എന്നതുകൊണ്ടുതന്നെ ഫാസിസവുമായി അവര്‍ സ്വയം ചൂണ്ടിക്കാട്ടുന്ന അകല്‍ച്ചപോലും ഇല്ല എന്നാണ് തെളിയുന്നത്.

സര്‍സംഘചാലക് മാധവസദാശിവ ഗോള്‍വാള്‍ക്കറുടെ വിചാരധാരയ്‌ക്ക് ആര്‍എസ്എസിന്റെ വേദഗ്രന്ഥമെന്ന വിശേഷണമാണുള്ളത്. അതില്‍ മുസ്ലീങ്ങളെപ്പറ്റി പറയുന്നു:

" ഒരുപക്ഷേ പാകിസ്ഥാന്‍ നമ്മുടെ രാജ്യത്തിനുനേരെ ഒരു സായുധസമരത്തിന് തീരുമാനമെടുക്കുമ്പോള്‍ ഉള്ളില്‍നിന്ന് കുത്തുവാന്‍ അവര്‍ തക്കംപാര്‍ത്തിരിക്കുകയാവാം. അവര്‍ കുത്തുമ്പോള്‍ കുഴപ്പങ്ങളെ മുളയില്‍തന്നെ നുള്ളിക്കളയത്തക്കവണ്ണം നാം ഉണരാത്തപക്ഷം അത് ഡല്‍ഹിയുടെപോലും അടിത്തറയ്ക്ക് ഇളക്കം വരുത്തിയേക്കാം. (പേജ് 213).

217-ാം പേജില്‍ തുടരുന്നു

"ഏത് പൊതുനിരത്തില്‍കൂടിയും വാദ്യഘോഷയാത്ര നടത്തുവാന്‍ പൌരന്മാര്‍ക്കുള്ള മൌലികാവകാശത്തെ ഹൈക്കോടതികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഘോഷയാത്രകളെ നിയന്ത്രിക്കാന്‍ ഭരണനിര്‍വഹണക്കാരില്‍ നിക്ഷിപ്‌തമായ വിവേചനാധികാരത്തിന്റെ മറപറ്റിക്കൊണ്ട് ഗവണ്‍മെന്റ് പലപ്പോഴും പള്ളികള്‍ സ്ഥിതിചെയ്യുന്ന നിരത്തുകളില്‍കൂടി ഘോഷയാത്രപോകുന്നതില്‍നിന്നുതന്നെ ഹിന്ദുക്കളെ തടയുന്നു. സമാധാനം ഭഞ്ജിക്കാനിരിക്കുന്നവര്‍ക്ക് അരുനില്‍ക്കുകയാണിത്. ഒരുവിധത്തിലിത് രാജ്യത്തിനകത്ത് മുസ്ലീം താവളങ്ങള്‍, അതായത് ധാരാളം കുട്ടിപ്പാകിസ്ഥാനുകള്‍ ഉണ്ടെന്നും അവിടെ രാജ്യത്തിലെ പൊതുനിയമങ്ങള്‍ ചില പ്രത്യേക ഭേദഗതികള്‍ക്ക് വിധേയമായി മാത്രമേ നടപ്പാക്കാവൂ എന്നും കുഴപ്പമുണ്ടാക്കുന്നവരുടെ തോന്ന്യാസങ്ങള്‍ക്കായിരിക്കണം അവസാന തീരുമാനം വിട്ടുകൊടുക്കേണ്ടതെന്നും പരോക്ഷമായിട്ടെങ്കിലും സമ്മതിക്കലാണ്.''

തികച്ചും ബാലിശമായ വാദഗതികളായി തള്ളിക്കളയാമെങ്കിലും നിസ്സാരകാര്യത്തിന്റെ പേരില്‍ സംഘര്‍ഷവും ധ്രുവീകരണവും സൃഷ്ടിക്കുകയെന്ന താല്‍പ്പര്യം ഈ വാദഗതിയുടെ പിറകിലുണ്ടെന്ന് കാണാം. കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് (മാറാടിനടുത്ത്) പള്ളിയുടെ മുമ്പില്‍ക്കൂടി ചെണ്ടമുട്ടി ഘോഷയാത്ര നടത്തി ബോധപൂര്‍വം സംഘര്‍ഷം സൃഷ്‌ടിച്ചതിന്റെ ഫലമായി പൊലീസ് വെടിവയ്‌പുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്‌തതാണ്.

തലശേരി കലാപത്തിന് കാരണമായി ആര്‍എസ്എസ് പ്രചരിപ്പിച്ചത് ക്ഷേത്ര ഘോഷയാത്രയ്‌ക്കുനേരെ മുസ്ലീങ്ങള്‍ ചെരുപ്പെറിഞ്ഞു എന്നാണ്. ആര്‍എസ്എസ് ആസൂത്രണംചെയ്‌ത മഹാഭൂരിപക്ഷം വര്‍ഗീയകലാപങ്ങള്‍ക്കും തുടക്കമായത് ഇത്തരം കെട്ടുകഥകളാണ്. ഉത്സവകാലത്ത് പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഏറ്റുമുട്ടലും കൊലപാതകവും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് കാണാം. ഇന്ത്യയിലെ 15 കോടിയോളം വരുന്ന മുസ്ലീങ്ങളുടെ രാജ്യസ്നേഹം ചോദ്യംചെയ്യുന്നത് ഇന്ത്യയുടെ ഐക്യം ഊട്ടിയുറപ്പിക്കാനാണെന്ന് അവകാശപ്പെടാന്‍ കഴിയുമോ?

വിചാരധാരയില്‍ ക്രിസ്‌ത്യാനികളെപ്പറ്റി പറയുന്നത് 20-ാം അധ്യായത്തിലാണ്.

"ഇവിടുത്തെ ക്രിസ്ത്യാനികള്‍ ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും (മതപരിവര്‍ത്തനം) ക്രിസ്‌തു മതപ്രചരണത്തിനുള്ള അന്താരാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഏജന്റുമാരാണ് തങ്ങളെന്ന് സ്വയംകരുതുകയും തങ്ങളുടെ കൂറ് ആദ്യമായി സ്വന്തം ജന്മഭൂമിയോടായിരിക്കാനും തങ്ങളുടെ പൂര്‍വികന്മാരുടെ സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും യഥാര്‍ത്ഥ പുത്രന്മാരെപോലെ പെരുമാറുന്നതിന് വിസമ്മതിക്കുകയും ചെയ്യുന്നേടത്തോളം കാലം അവരിവിടെ വൈരികളായി വര്‍ത്തിക്കും. അതനുസരിച്ച് അവരോട് പെരുമാറേണ്ടിയും വരും'' (പേജ് 228)

ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ക്ക് പൌരാവകാശം നിഷേധിക്കാന്‍ ആര്‍എസ്എസിന് എന്താണധികാരം? സ്വയംസേവകസംഘത്തിന്റെ സിദ്ധാന്തം ഇതായതുകൊണ്ടാണ് ഗ്രഹാംസ്‌റ്റെയിന്‍സിനെയും രണ്ട് പുത്രന്മാരെയും വധിച്ചത്. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയോ, കൊലപാതകത്തെ അപലപിക്കുകയോ ഉണ്ടായില്ല. മാത്രമല്ല മതപരിവര്‍ത്തനത്തെപ്പറ്റി ദേശീയചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഇത് കൊലപാതകത്തെ ന്യായീകരിക്കലായിരുന്നു. ജനുവരി 29ന് വാധ്വാ കമീഷനെ അന്വേഷണത്തിനായി നിയമിച്ചു. കമീഷനെ വയ്‌ക്കുന്നതിനുമുമ്പ് അന്നത്തെ ആഭ്യന്തരമന്ത്രി അദ്വാനി, ബജ്രംഗ്‌ദളിനെയും വിശ്വഹിന്ദുപരിഷത്തിനെയും വെള്ളപൂശി പ്രസ്‌താവന ഇറക്കി.

"ഈ സംഘടനകളെ ദീര്‍ഘകാലമായി എനിക്കറിയാം. അവരില്‍ കുറ്റവാളികള്‍ക്ക് സ്ഥാനമില്ല-'' എന്നാണ് പറഞ്ഞത്.

ബജ്രംഗ്‌ദളിനെയും ദാരാസിങ്ങിനെയും കുറ്റവിമുക്തമാക്കാനായിരുന്നു അന്വേഷണ കമീഷന്‍. ഗുജറാത്തിലെ വംശഹത്യയെ വെള്ളപൂശാന്‍ നാനാവതി കമീഷനെ നിയോഗിച്ചതിന് തുല്യമായ സംഭവം.

രണ്ടായിരത്തേഴ് ഡിസംബര്‍ 25 നും തുടര്‍ന്ന് അടുത്തകാലത്തും ഗുജറാത്തിലും കര്‍ണാടകത്തിലും ക്രിസ്‌തുമത വിശ്വാസികള്‍ക്കെതിരെ നടന്ന വേട്ടയുടെ ഉറവിടം ഈ ഉന്മൂലനസിദ്ധാന്തമാണ്. ഒറീസയില്‍ കന്യാസ്‌ത്രീയെ പോലീസുകാര്‍ നോക്കിനില്‍ക്കെ ബജ്രംഗ്ദള്‍ ഗുണ്ടകള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌ത സംഭവം മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തപുള്ളിയാണ്. കര്‍ണാടകത്തില്‍ പൊലീസുകാരുടെ കണ്‍മുന്നില്‍വച്ചാണ് ക്രൈസ്‌തവ പുരോഹിതര്‍ ആര്‍എസ്എസ് ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായത്.

ആഭ്യന്തരവിപത്തില്‍ മൂന്നാമതായി കമ്യൂണിസ്‌റ്റുകാരെയാണ് ഗോള്‍വാള്‍ക്കര്‍ പ്രതിഷ്‌ഠിച്ചത്. അതില്‍ അത്ഭുതമില്ല. പണിയെടുക്കുന്നവര്‍ക്കിടയില്‍ വര്‍ഗബോധം വളര്‍ന്നുവന്നാല്‍ തൊഴിലാളികളെ മതത്തിന്റെ പേരില്‍ മതില്‍ക്കെട്ടുകള്‍ പണിത് വേര്‍തിരിച്ചുനിര്‍ത്താന്‍ കഴിയാതെവരും. വര്‍ഗീയതയും സാമ്രാജ്യത്വവും തൊഴിലാളിവര്‍ഗത്തിന്റെ മുഖ്യശത്രുവാണ്. സാമ്രാജ്യത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു. വര്‍ഗീയത സാമ്രാജ്യത്വത്തെ പുല്‍കുകയും ചെയ്യുന്നു. രണ്ടും പരസ്പരപൂരകങ്ങളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസ്‌റ്റു പ്രസ്ഥാനത്തെ തകര്‍ക്കാര്‍ ഇരുശക്തിയും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.

മായ്‌ക്കാനാകാത്ത ഫാസിസ്‌റ്റ് മുഖം

മലേഗാവ് സ്ഫോടനത്തിന് ഉത്തരവാദികളാണെന്ന് ബോധ്യപ്പെട്ട പ്രജ്ഞ സിങ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് തുടങ്ങി 11 പേരെ കസ്‌റ്റഡിയിലെടുത്തതോടെ ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ ഉറവിടം സംഘപരിവാറാണെന്ന സത്യം വെളിപ്പെട്ടുകഴിഞ്ഞു. പട്ടാളത്തില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയറിയ അത്യന്തം ഭീതിജനകമായ വസ്‌തുതയും പുറത്തുവന്നു. അതോടെ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തിപ്പിടിച്ച് രക്ഷപ്പെടാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് സംഘപരിവാറിനുമുന്നില്‍ തെളിഞ്ഞത്. ഭീകരപ്രവര്‍ത്തകരെല്ലാം മുസ്ലീങ്ങളാണെന്നും അവരോട് പ്രീണനനയം സ്വീകരിക്കുകയാണെന്നും ഇനി പറഞ്ഞുനടക്കാന്‍ കഴിയില്ല.

യഥാര്‍ഥത്തില്‍ സംഘപരിവാറിന്റെ ഇത്തരം പ്രചാരണത്തിന്റെ ഫലമായി നിരപരാധികളായ മുസ്ലീങ്ങളെ സംശയത്തിന്റെ പേരില്‍ അറസ്‌റ്റു ചെയ്‌ത് പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരികയാണ് ചെയ്‌തത്. ജാമിയാമില്ലിയ സര്‍വകലാശാലയിലെ നിരപരാധികളായ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടാന്‍ ഇടയായി. ഒരു വിദ്യാര്‍ഥി വെടിവയ്‌പില്‍ കൊല്ലപ്പെട്ടു. രണ്ട് വിദ്യാര്‍ഥികളെ അറസ്‌റ്റു ചെയ്തു. ഡല്‍ഹിയിലെ നാടകീയമായ ഏറ്റുമുട്ടലിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന സമാജ് വാദി പാര്‍ടി നേതാവ് അമര്‍സിങ് പരസ്യമായി ആവശ്യപ്പെട്ടു. അന്വേഷണകാലത്ത് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റും ഇതേആവശ്യം പരസ്യമായി ഉന്നയിക്കുന്ന സ്ഥിതിയുണ്ടായി. യുപിഎ സര്‍ക്കാര്‍ സംഘപരിവാറിനെ തൃപ്‌തിപ്പെടുത്താന്‍ പലപ്പോഴും മതനിരപേക്ഷനിലപാടില്‍ വെള്ളംചേര്‍ക്കുന്നതായി തെളിഞ്ഞു.

സംഘപരിവാറിനെ നേരിടാനെന്ന പേരിലാണ് ചില മുസ്ലീം സംഘടന ഭീകരവാദചിന്താഗതിക്ക് അടിമപ്പെട്ടത്. ഭീകരവാദം ഏതു ഭാഗത്തുനിന്നായാലും അപകടകാരിയാണ്. അതിനെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘത്തെ നേരിടാനെന്ന പേരിലാണ് ഇസ്ലാമിക് സ്വയംസേവക സംഘം രൂപീകരിച്ചത്. ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തെതുടര്‍ന്ന് ചില തീവ്രവാദസംഘടനയെ നിരോധിച്ച കൂട്ടത്തില്‍ ഐഎസ്എസും നിരോധിക്കപ്പെട്ടു. കോയമ്പത്തൂര്‍ സ്‌ഫോടനം അത്യന്തം വിനാശകരമായ സംഭവമായിരുന്നു. 58 പേര്‍ അവിടെ കൊല്ലപ്പെട്ടു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കായാലും അക്ഷന്തവ്യമായ കുറ്റമാണത്. അതിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.

കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് ഉത്തരവാദികള്‍ ചില മുസ്ലീം സംഘടനയാണെന്ന് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണത്തില്‍ അവര്‍ക്ക് ബോധ്യപ്പെട്ടു. പിഡിപി നേതാവ് മഅ്ദനിയും അതിലുണ്ടെന്നാണ് പൊലീസ് തീര്‍ച്ചപ്പെടുത്തിയത്. തുടര്‍ന്ന് മഅ്ദനിയെ അറസ്‌റ്റ് ചെയ്‌ത് കോയമ്പത്തൂര്‍ ജയിലിലടച്ചു. മഅ്ദനിയെ അറസ്‌റ്റ് ചെയ്യിച്ചത് നായനാരാണെന്ന് 2001ലെ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് വ്യാപകമായ പ്രചാരവേല സംഘടിപ്പിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ മഅ്ദനിയെ ജയില്‍മോചിതനാക്കുമെന്നും തിരുവനന്തപുരത്ത് കൊണ്ടുവന്ന് സ്വീകരിക്കുമെന്നും പിഡിപിക്ക് ഉറപ്പുനല്‍കി. ഇത് രഹസ്യമായിരുന്നില്ല. പിഡിപിയുടെ വോട്ട് യുഡിഎഫിന് കിട്ടി. യുഡിഎഫ് അധികാരത്തില്‍വന്നതോടെ മഅ്ദനിയെയും പിഡിപിയെയും മറന്നു.

മഅ്ദനിയുടെ ജയില്‍വാസം ഒരു മനുഷ്യാവകാശപ്രശ്‌നമായി ഉയര്‍ന്നുവന്നു. ഒരു കാല്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്, ദീര്‍ഘകാലം വിചാരണപോലും ഇല്ലാതെ ജയിലില്‍ നരകയാതന അനുഭവിക്കേണ്ടിവന്നു. പരോള്‍പോലും അനുവദിച്ചില്ല. വിചാരണ കൂടാതെ ഒരു പൌരനെ അനിശ്ചിതമായി എത്രയെങ്കിലും കാലം ജയിലിലടയ്ക്കുന്നത് ശരിയല്ലെന്ന നിലപാട് സിപിഐ എം സ്വീകരിച്ചു. മനുഷ്യത്വപരമായ നിലപാടായിരുന്നു ഇത്. മഅ്ദനിയെ പരോളില്‍ വിടണമെന്ന് ആവശ്യപ്പെട്ടു. യുഡിഎഫ് കൊടുംവഞ്ചനയാണ് മഅ്ദനിയോടും പിഡിപിയോടും കാണിച്ചതെന്ന് അവര്‍ക്ക് ബോധ്യമായി. സിപിഐ എം അതിന്റെ നിലപാടില്‍ ഉറച്ചുനിന്നു. കേസ് വിചാരണ നടന്നപ്പോള്‍ മഅ്ദനി കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയച്ചു.

ജയില്‍മോചിതനായി സ്വീകരണം ലഭിച്ചപ്പോള്‍ അദ്ദേഹം ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. ചില തെറ്റുകള്‍ പറ്റിയതായി സ്വയം സമ്മതിച്ചു. ആരുടെയെങ്കിലും പ്രേരണമൂലമല്ലെന്ന് വ്യക്തം. അതോടൊപ്പം യുഡിഎഫിന്റെ വഞ്ചന തുറന്നുകാട്ടുകയും ചെയ്‌തു. അതോടെ മഅ്ദനിയും പിഡിപിയും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും ഭീകരവാദിയായിരിക്കുന്നു.

ഭീകരവാദത്തെ വിലയിരുത്തുന്നത് തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടുമോ എന്ന അളവുകോലിന്റെ അടിസ്ഥാനത്തിലായിക്കൂടാ. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഭൂരിപക്ഷമായ ഹിന്ദുക്കളില്‍ ചെറുന്യൂനപക്ഷം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നതുപോലെ, ന്യൂനപക്ഷമായ മുസ്ലീങ്ങളില്‍ ചെറുന്യൂനപക്ഷം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. എന്‍ഡിഎഫ് കേരളത്തില്‍ രഹസ്യമായി ആയുധപരിശീലനം നടത്തുന്നുണ്ട്. ആയുധം ശേഖരിക്കുന്നുണ്ട്. മതമൌലികവാദം പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ക്ക് ഇഷ്‌ടം പോലെ പണം കിട്ടുന്നുണ്ടെന്നാണ് അറിയുന്നത്. ചെറുപ്പക്കാര്‍ക്ക് ഫോണും ബൈക്കുമൊക്കെ അനായാസം ലഭിക്കുന്നുണ്ട്. അവരും സിപിഐ എം പ്രവര്‍ത്തകരെയാണ് നോട്ടമിടുന്നത്. കേരളത്തില്‍ നടന്ന എന്‍ഡിഎഫുമായി ബന്ധപ്പെട്ട 100 സംഘട്ടനത്തില്‍ അമ്പത്തെട്ടോളം സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടന്നത്.
ആര്‍എസ്എസിനെ നേരിടാനെന്നു പറഞ്ഞാണ് എന്‍ഡിഎഫ്, സിമി തുടങ്ങിയ ഭീകരവാദസംഘടനകളും പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍, ഭീകരതയെ നേരിടാന്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനമല്ല വേണ്ടത്. മതവിശ്വാസികളായാലും നിരീശ്വരവാദികളായാലും എല്ലാ സമാധാനപ്രേമികളും മതനിരപേക്ഷ ചിന്താഗതിക്കാരും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചാലേ ഭീകരപ്രവര്‍ത്തനത്തെ നേരിടാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് വേണ്ടത്. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ഭീകരവാദത്തിനെതിരാണ്. സംഘപരിവാറായാലും എന്‍ഡിഎഫായാലും സിമിയായാലും അല്‍ ഖായ്‌ദയായാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തിയായ ഇടപെടലുണ്ടാകണം. ജനങ്ങളുടെ പൂര്‍ണസഹകരണവും ഉണ്ടായാല്‍ ഭീകരതയെ നേരിടാന്‍ കഴിയും.

ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഭീകരതയ്‌ക്ക് മതമില്ല. അതിനൊരു തത്വശാസ്ത്രമുണ്ട്. അതുകൊണ്ടുതന്നെ ഭീകരവാദത്തെ ആശയപരമായും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയണം. ഭീകരതയ്‌ക്കെതിരെ ഉറഞ്ഞുതുള്ളുന്ന സംഘപരിവാറിന്റേത് ഭീകരതയെ പരിപോഷിപ്പിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്യുന്ന ആശയ അടിത്തറയാണ് എന്നതിനൊപ്പം, മതത്തിന്റെ പേരില്‍ ആണയിടുന്ന സംഘപരിവാര്‍ യഥാര്‍ഥ മതവിശ്വാസികളല്ലെന്നും വിലയിരുത്താനാകും. അവര്‍ കപട മതവിശ്വാസികള്‍മാത്രമാണ്.

ഗാന്ധിജി യഥാര്‍ഥ മതവിശ്വാസിയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. അദ്ദേഹം പ്രാര്‍ഥനാവേളയില്‍ ഗീതയും ഖുര്‍ ആനും ബൈബിളും പാരായണം ചെയ്‌തു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് പരസ്പരവിശ്വാസത്തോടെയും സ്നേഹത്തോടെയും ഒന്നിച്ചുജീവിക്കാന്‍ കഴിയുമെന്നതാണ് ഗാന്ധിജിയുടെ സന്ദേശം.

കടലുകള്‍ക്കപ്പുറത്തേക്ക് ഹിന്ദുമതം പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്, എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്നാണ്. മതങ്ങള്‍ പരസ്പരവിരുദ്ധങ്ങളല്ല, പരസ്‌പരപൂരകങ്ങളാണെന്നും വിവേകാനന്ദന്‍ പറഞ്ഞു. മുസ്ലീം പള്ളിയിലും ക്രൈസ്‌തവാരാധനാലയത്തിലും ബുദ്ധവിഹാരത്തിലും വനാന്തരങ്ങളില്‍ ഹിന്ദുസന്ന്യാസിമാരോടൊപ്പവും താന്‍ പ്രാര്‍ഥന നടത്തുന്നതിനെക്കുറിച്ചും വിവേകാനന്ദന്‍ വിശദീകരിച്ചിട്ടുണ്ട്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുമാത്രമല്ല, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നും പറഞ്ഞിട്ടുണ്ട് ശ്രീനാരായണഗുരു.

സംഘപരിവാറിന്റെ മതസങ്കല്‍പ്പം എവിടെ; ഗാന്ധിജിയുടെയും വിവേകാനന്ദന്റെയും ശ്രീനാരായണന്റെയും സങ്കല്‍പ്പങ്ങള്‍ എവിടെ. മതവിദ്വേഷമാണ് ആര്‍എസ്എസ് അജന്‍ഡ. ശ്രീരാമന്റെയും ശ്രീകൃഷ്‌ണന്റെയും സംരക്ഷകര്‍ തങ്ങളാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

1925ലാണ് ആര്‍എസ്എസ് ജനിച്ചത്. അതിനുമുമ്പ് ഇവിടെ ഹിന്ദുമതവും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി മതവും ആരാധനാലയങ്ങളും നിലനിന്നത് ആര്‍എസ്എസിന്റെ ഔദാര്യംകൊണ്ടല്ല. സവര്‍ണ-സമ്പന്ന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അധികാര ലബ്‌ധിക്കുമുള്ള ചവിട്ടുപടിമാത്രമാണ് ആര്‍എസ്എസിന് മതവും വിശ്വാസവും. അതിന് സാധൂകരണം നല്‍കുന്ന ആശയ അടിത്തറയാണ് അതിന്റേത്. അതുകൊണ്ടുതന്നെ ആര്‍എസ്എസിനെ സാധാരണ സംഘടനയായി കാണാനാകില്ല- പുള്ളിപ്പുലിയുടെ പുള്ളിപോലെ ആ സംഘടനാശരീരത്തില്‍ ഫാസിസ്‌റ്റ് സ്വഭാവവും കുടികൊള്ളുന്നു.

*****

വി വി ദക്ഷിണാമൂര്‍ത്തി

Tuesday, November 25, 2008

ശരീരവും ആത്മാവും - ബന്ധങ്ങളുടെ ഭൂമധ്യരേഖകള്‍

സി വി ശ്രീരാമന്റെ കഥകളില്‍, എളുപ്പത്തില്‍ ചലച്ചിത്രരൂപാന്തരത്തിന് വിധേയമാക്കാവുന്ന ദൃശ്യപരത വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. കഥകളെ ഇപ്രകാരം ദൃശ്യപരത ഉള്ളവയെന്നും ഇല്ലാത്തവയെന്നും രണ്ടായി വിഭജിക്കാനാവുമെന്നും, ദൃശ്യപരത എന്നതാണ് സിനിമയുടെ ഒരു അടിസ്ഥാന ഗുണം എന്നുമൊക്കെയുള്ള മുന്നറിവുകളും മുന്‍ നിശ്ചയങ്ങളുമാണ് ഇത്തരം ഒറ്റവാചക നിരീക്ഷണങ്ങളെ പ്രബലപ്പെടുത്തുന്നത്. മാത്രമല്ല, സ്ഥലപശ്ചാത്തലവിവരണം പോലുള്ള ചില അത്യാവശ്യങ്ങളെയാണ് ദൃശ്യപരതയായി ഇക്കൂട്ടര്‍ ഗണിച്ചെടുത്ത് ഭ്രമിക്കുന്നതും! അഭയാര്‍ത്ഥിത്വം, പ്രവാസം, നാടുവാഴിത്തത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള നടന്നതും നടക്കാത്തതുമായ സംക്രമണം, യാത്രകള്‍, ഓര്‍മ്മകള്‍, മറവികള്‍, വിസ്‌മയകരവും യാദൃച്‌ഛികവുമായ കണ്ടുമുട്ടലുകളും കണ്ടെത്തലുകളും, അരക്ഷിതത്വങ്ങള്‍, സ്വത്തുടമസ്ഥതയിലുള്ള മാറ്റങ്ങള്‍, കേസുകള്‍, നിയമനിര്‍മാണങ്ങള്‍, ഉപേക്ഷകള്‍, വിശ്വാസത്തിന്റെ പ്രതിസന്ധി, സമരങ്ങള്‍, കോളനീകരണം, ഭാഷയും പ്രാദേശികത്വവും, ഭക്ഷണരീതികള്‍, ദാരിദ്ര്യം എന്നിങ്ങനെ അനവധി സമസ്യകളും പ്രതിസന്ധികളും ചേര്‍ന്ന് കുഴഞ്ഞുമറിയുന്ന മനുഷ്യാവസ്ഥകളുടെ വിചിത്രമായ ചേരുവകളാണ് ശ്രീരാമന്‍ കഥകളില്‍ വായനക്കാര്‍ വീണ്ടും വീണ്ടും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെ സിനിമക്കും ബാധകമാണ്. എന്നാല്‍ സൌന്ദര്യാത്മക മലയാള സിനിമ പോലെ അസാധ്യമായ നിര്‍വഹണോന്മുഖത നിലനില്‍ക്കുന്ന ഒരു പരിസരത്തിനകത്ത് അദ്ദേഹത്തിന്റെ കഥകള്‍ നടത്തിയ ധീരമായ ഇടപെടലുകളെന്തൊക്കെ എന്നത് വിശദമായി ആലോചിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.

ഇരിക്കപ്പിണ്ഡം എന്ന കഥ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കെ ആര്‍ മോഹനന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത പുരുഷാര്‍ത്ഥം; പൊന്തന്‍മാട, ശീമത്തമ്പുരാന്‍ എന്നീ കഥകളില്‍ നിന്ന് ടി വി ചന്ദ്രന്‍ രൂപപ്പെടുത്തിയെടുത്ത പൊന്തന്‍മാട എന്ന തിരക്കഥയും സിനിമയും; ചിദംബരം, വാസ്തുഹാരാ എന്നീ കഥകളെ ആസ്‌പദമാക്കി അതേ പേരില്‍ തന്നെ ജി അരവിന്ദന്‍ സംവിധാനം ചെയ്‌ത രണ്ടു ചലച്ചിത്രങ്ങള്‍ എന്നിങ്ങനെ അഞ്ചു കഥകളും നാലു സിനിമകളുമാണ് മലയാള സിനിമാചരിത്രത്തില്‍ സി വി ശ്രീരാമന്റെ സ്ഥാനം. വേണമെങ്കില്‍ വി കെ ശ്രീരാമന്‍ സംവിധാനം ചെയ്‌ത ഇഷ്‌ടദാനം എന്ന ടെലിഫിലിം കൂടി ഈ ഗണത്തിലുള്‍പ്പെടുത്താം. ഓളവും തീരവും(എംടി, പിഎന്‍ മേനോന്‍) എന്ന ചിത്രത്തിനു ശേഷം മാറിത്തീരുകയും യൂറോപ്യനറിവുകളുടെ ഛായയിലും പ്രതിഛായയിലും പുനര്‍രചിക്കപ്പെടുകയും ചെയ്‌ത മലയാള സിനിമാ ചരിത്രത്തിന്റെ പ്രത്യേക ഘട്ടത്തിലാണ്, നിരൂപകരുടെ കണ്ടെത്തല്‍ പ്രകാരം ഒരു 'തലമുറ'യിലും കണിശമായി ഉള്‍പ്പെടാത്ത സി വി ശ്രീരാമന്റെ കഥകള്‍ സിനിമയാക്കപ്പെടുന്നത്. ആ സിനിമകള്‍ ഒന്നു കൂടി കണ്ടു നോക്കൂ. അവക്കാധാരമായ കഥകള്‍ ഒന്നു കൂടി വായിച്ചു നോക്കൂ. മലയാള സിനിമ മാത്രമല്ല, മലയാളവും കേരളവും കേരള സംസ്‌ക്കാരവും ചരിത്രവും പുതിയ രീതിയില്‍ അഴിച്ചു പണിയാനും പുനക്രമീകരിക്കപ്പെടാനുമുള്ള ആന്തരികവും ബാഹ്യവുമായ വാഞ്ഛകള്‍ കൊണ്ട് ഉത്സുകമായ ഒരു ഭാവുകത്വം അവയെ ചൂഴ്ന്നു നില്‍ക്കുന്നതു കാണാം. അത് മലയാള സിനിമയെ മാത്രമല്ല, കേരളീയതയെയും പുനരാവിഷ്‌ക്കരിക്കുന്നതിനുള്ള പരിശ്രമങ്ങളായിരുന്നുവെന്ന് സൂക്‌ഷ്‌മമായി നോക്കിയാല്‍ ബോധ്യപ്പെടും.

സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള പരസ്‌പരാകര്‍ഷണം, പ്രണയം, വിവാഹം, വിവാഹേതരബന്ധങ്ങള്‍, അഗമ്യഗമനങ്ങള്‍, രതി, കുടുംബരൂപീകരണവും ശിഥിലീകരണവും, സ്‌നേഹം എന്നിങ്ങനെ മലയാളി സ്വതേ സാമൂഹ്യസ്ഥല ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതും സ്വകാര്യവും അടക്കിപ്പിടിച്ചതുമായ ഇരുട്ടറകളിലേക്ക് തള്ളിവിട്ടതുമായ പ്രഹേളികകളാണ് സിനിമയാക്കപ്പെട്ട ശ്രീരാമന്‍ കഥകളെ പ്രാഥമികമായി സംഘര്‍ഷഭരിതമാക്കുന്നത്. സ്‌നേഹവും ലൈംഗികതയും കുടുംബവും അധികാരബലതന്ത്രത്തിന്റെ പ്രവര്‍ത്തനമേഖലകളാണെന്ന മൌലികമായ തിരിച്ചറിവാണ് ഈ കഥകളുടെ സത്യസന്ധത. ഇരിക്കപ്പിണ്ഡത്തില്‍, പരേതനായ അഛന്റെ ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാനായി ഗംഗാതീരത്തെത്തുന്ന കുട്ടിയോടൊപ്പമുള്ളത് അമ്മയും അമ്മയുടെ കാമുകനുമാണ്. അഛന്റെ മരണം വരെയും അയാളുടെ സാമൂഹ്യനാമകരണം ജാരന്‍ എന്നായിരുന്നു. ആ വിശേഷണത്തിലാന്തരീകരിച്ചിട്ടുള്ള പുഛം, വെറുപ്പ്, അവമതി എന്നിവയെല്ലാം ചേര്‍ന്ന വികാരമാണ് കുട്ടിക്ക് അയാളോടുള്ളത്. ക്യാമറയുമായി കുമ്പിട്ട് നിന്ന് കുട്ടിയെ ഓമനിക്കാന്‍ തുനിഞ്ഞ നൈനാന്‍ അങ്കിളിനോട് യൂ ഗോ എവെ! എന്ന് കുട്ടി ജ്വലിക്കുകയാണ് ചെയ്‌തത്.

വെറുപ്പിന്റെ ഈ ജ്വലനം പക്ഷെ വായനക്കാരന്റെ സദാചാരപരികല്‍പനയിലേക്ക് കേവലമായി കടത്തിവിടാന്‍ കഥാകൃത്ത് പരിശ്രമിക്കുന്നില്ല എന്നതാണ് കഥയുടെ സത്യസന്ധത. യാഥാര്‍ത്ഥ്യം എന്ന വിചിത്രവും സങ്കീര്‍ണവുമായ പ്രതിസന്ധിയെ കഥാകാരന്‍ ആവിഷ്‌ക്കരിക്കുന്നത് നോക്കുക. മകന്‍ ഭര്‍ത്താവിന്റെ ബലിക്രിയകള്‍ പൂര്‍ത്തീകരിക്കുന്നത് കാത്തിരിക്കുമ്പോള്‍ അവര്‍ സംസാരിക്കുന്നതെന്തായിരുന്നു? ഭര്‍ത്താവിന്റെ മരണത്തിനു മുമ്പ് കാമുകനുമായി അവള്‍ ഒരു തവണയാണോ അതോ രണ്ടു തവണയാണോ ലൈംഗികമായി ബന്ധപ്പെട്ടിരുന്നത് എന്ന് തര്‍ക്കിക്കുകയായിരുന്നു അവര്‍. തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ട് അവള്‍ അവരുടെ ആദ്യ സംഗമം കൃത്യമായി ഓര്‍മ്മിച്ചെടുക്കുന്നു. 'നിങ്ങളുടെ മിസ്സിസ്സിനെ ആദ്യത്തെ പ്രാവശ്യം മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്‌മിറ്റ് ചെയ്‌തത് പുലര്‍ച്ചക്കല്ലേ? നിങ്ങള്‍ പറഞ്ഞു ശരീരം വിറക്കുന്നുവെന്ന്.... നമ്മള്‍ പോയി ജിംഖാന ക്ലബ്ബിന്റെ സ്‌റ്റുവാര്‍ഡിനെ വിളിച്ചുണര്‍ത്തി. പല്ലു പോലും തേയ്‌ക്കാതെ നിങ്ങള്‍ കുറെ കണ്‍ട്രിലിക്കര്‍ കഴിച്ചു...' 'നൌ ഐ റികലക്‍ട്... ജിംഖാന ക്ലബ്ബിന്റെ സ്‌റ്റേജില്‍ കെട്ടി നിറുത്തിയ രണ്ടു കര്‍ട്ടണുകളുടെ ഇടയില്‍..' 'വെറും നിലത്ത് പൊടി പുരണ്ട.... എന്റെ ഭഗല്‍പുരി സാരി വിരിച്ച്....' അവളുടെ മുഖം ചുവന്നു. അവള്‍ക്ക് വാക്കുകള്‍ കിട്ടാതെയായി. അവള്‍ നിറുത്തി. അവളുടെ കയ്യില്‍ നിന്ന് ദര്‍ഭനാര് വാങ്ങി അവളുടെ കൈത്തണ്ടയില്‍ വരച്ചു കൊണ്ട് അയാള്‍ പറഞ്ഞു: ഓ... ഗേള്‍! എല്ലാം ഓര്‍മ്മയില്‍ പച്ചയായി....' സ്വന്തം ഓര്‍മ്മയെ കുറ്റവും ശിക്ഷയും ശരിതെറ്റുകളുമായി ഒരാള്‍ക്ക് വ്യവഛേദിച്ചെടുക്കാനാവുമോ? ധര്‍മാധര്‍മത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും വ്യക്തിയും സമുദായവും പുലര്‍ത്തുന്ന ഈ പരസ്യ /രഹസ്യ സംവാദമാണ് ശ്രീരാമന്‍ കഥകളുടെ ഏറ്റവും വലിയ പ്രസക്തി. കുട്ടിയോടൊപ്പം നിന്ന് കാമുകനെയും അമ്മയെയും ഭര്‍ത്സിക്കുകയും വിധവയുടെയും ജാരന്റെയും ഒപ്പം നിന്ന് ഭര്‍ത്താവിന്റെ ബലിദാനവേളയില്‍ തങ്ങളുടെ ആദ്യത്തെ സംഗമം ഓര്‍മ്മിച്ചെടുത്ത് പുളകം കൊള്ളുകയും ചെയ്യുന്നതിലൂടെ സംക്രമിക്കപ്പെടുന്ന ഈ സന്ദിഗ്ദ്ധതയാണ് ശ്രീരാമന്റെ കഥയെ ചലച്ചിത്രരൂപാന്തരത്തിന് യോഗ്യമാക്കുന്നത്. മലയാള സിനിമയില്‍ പലപ്പോഴും ഈ സന്ദിഗ്ദ്ധത പരിചരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവയെ സ്ഥലകാലബന്ധിതമായ സ്ഥിത സദാചാരം കൊണ്ട് പരിഹരിച്ചതായി ഭാവിക്കുകയായിരുന്നു പതിവ്. ആ പതിവിന്റെ ചരിത്ര വിരുദ്ധതയെയാണ് സി വി ശ്രീരാമന്റെ കഥകളില്‍ നിന്ന് പ്രസരിക്കുന്ന സത്യസന്ധതയുടെ ഊര്‍ജ്ജം കൊണ്ട് ചലച്ചിത്രകാരന്മാര്‍ പൊളിച്ചടുക്കിയത്.

കെ ആര്‍ മോഹനന്റെ സിനിമയില്‍ ഭദ്ര, കാമുകന്‍(ജാരന്‍), ഭദ്രയുടെ മകന്‍ വിനീത് എന്നീ കഥാപാത്രങ്ങളാണ് പിതൃതര്‍പ്പണത്തിനു വേണ്ടി പോകുന്നത്. ഭദ്രയുടെ മരിച്ചു പോയ ഭര്‍ത്താവ് വാസുദേവന്റെ നാട്ടിലേക്കും വീട്ടിലേക്കും അവളും മകനും ചേര്‍ന്ന് നടത്തിയ യാത്രയുടെ മുന്നനുഭവം കൂടി ചേര്‍ന്നാണ് സിനിമ രൂപപ്പെടുന്നത്. അവള്‍ ഓര്‍മ്മയില്‍ നിന്നും ധാരണയില്‍ നിന്നും കുടഞ്ഞുകളയാനാഗ്രഹിക്കുന്ന ഒരു പ്രേത സാന്നിദ്ധ്യമായും മകന്‍ അവന്റെ കാഴ്ച്ചപ്പാടിലേക്ക് ആവാഹിച്ചെടുക്കാനിച്‌ഛിക്കുന്ന ഒരു പിതൃരൂപമായും വാസുദേവന്‍ എന്ന അസന്നിഹിതമായ കഥാപാത്രം നിറഞ്ഞുനില്‍ക്കുന്നു. ഇതുകൊണ്ടാണ്, മകനായ വിനീത് ദേഷ്യം മൂത്ത് ബലികര്‍മ്മത്തിനിടയില്‍ പിണ്ഡം അമ്മയുടെ കാമുകന്റെ മുഖത്തേക്ക് വലിച്ചെറിയുന്നത്. അമ്മയും കാമുകനും തമ്മില്‍ പരസ്പരചൂഷണത്തിലധിഷ്‌ഠിതമായ ബന്ധമാണ് നിലനിന്നിരുന്നത് എന്ന സൂചനയും ലഭ്യമാണ്. സ്‌നേഹം, ദാമ്പത്യം, വിവാഹേതരപ്രണയം എല്ലാം അധികാരരൂപങ്ങളായി പ്രവര്‍ത്തിക്കുന്നത് ഭയചകിതമായി നാം അനുഭവിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ സിനിമ പരിചരിക്കാന്‍ ശ്രമിച്ച ഏറ്റവും നിര്‍ണായകമായ മാനുഷിക വികാരങ്ങളിലൊന്ന് ലൈംഗികതയായിരുന്നു. അന്യരുടെ ലൈംഗികബന്ധം നേരിട്ടു കാണാനുള്ള അവസരമില്ലാത്ത മുഴുവന്‍ മനുഷ്യരുമാണ് സിനിമയുടെ കാണികള്‍. അതുകൊണ്ട് സിനിമയുടെ ജനപ്രിയതാരൂപീകരണത്തെ മിക്കപ്പോഴും നിര്‍ണയിച്ചത് രതിയുടെയും സ്‌ത്രൈണനഗ്നതയുടെയും ആവിഷ്‌ക്കാര സാധ്യതകളായിരുന്നു. സി വി ശ്രീരാമന്റെ കഥകളില്‍ തെളിഞ്ഞുകിടന്ന ചരിത്രകാലവും സ്ഥലരാശിയും പക്ഷെ ഈ വ്യാവസായിക-ജനപ്രിയതയുടെ തലത്തിലല്ല പ്രവര്‍ത്തനക്ഷമമായത്. അത്, സാമൂഹികസദാചാരം എന്ന അധികാരപ്രക്രിയയോട് കലഹിച്ചുകൊണ്ട് ശരീരങ്ങളുടെയും ആത്മാവുകളുടെയും ബന്ധങ്ങളും ബന്ധനങ്ങളുമായി പടരുകയും വിട്ടകലുകയും ചെയ്യുന്ന മനുഷ്യാസ്‌തിത്വം എന്ന സമസ്യയെ പ്രശ്‌നോപരിതലത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്‌തത്. വ്യക്തമായ സ്വത്തധികാരമില്ലാത്ത പൊന്തന്‍മാട, അധസ്ഥിതത്വത്തില്‍ തളച്ചിടപ്പെട്ട ജാതിത്വത്തിന്റെ അവഹേളനം നിരന്തരം പേറുന്ന ഒരു ജൈവാസ്‌തിത്വമാണ്. ഉയര്‍ന്ന ജാതിക്കാരുടേതു പോലെ 'മാന്യമായ' കുടുംബ / ലൈംഗിക വ്യവസ്ഥകള്‍ അയാള്‍ക്കനുവദിക്കാന്‍ സമുദായം തയ്യാറല്ല. നിഷേധിക്കപ്പെട്ടതിനാല്‍ ലൈംഗികതയെ അയാള്‍ സ്വയം ഉള്ളിലേക്ക് അടിച്ചമര്‍ത്തിയിരിക്കുകയാണ്.

മഴയത്ത് തോടു പൊട്ടി വിതച്ച ചീര നശിക്കുമെന്നറിയിക്കാന്‍, മണ്ണിലും സസ്യപ്രകൃതിയിലും കൃഷിയിലും വിലയിച്ചൊന്നായിത്തീര്‍ന്ന മാട തമ്പുരാന്റെ അടുത്ത് ഓടിയെത്തുന്നു. തമ്പുരാന്റെ നിര്‍ദേശ പ്രകാരം പുറംപണിക്കാരെ വിളിച്ച് കൃഷി രക്ഷിക്കാന്‍ വേണ്ടി കോതമ്മയെയും കാര്‍ത്തുവിനെയും കൂട്ടുന്നു. ചെറ്യേണ്ടനും കോതമ്മയും കയറ്റുട്ട പിടിച്ച താഴത്തോറത്തു നിന്ന് ഒരേത്തവും കേള്‍ക്കാതായപ്പോള്‍ മാട പോയി നോക്കി. അവരവിടെ പണി നിര്‍ത്തി വെച്ച് ശാരീരീകമായി ബന്ധപ്പെടുകയായിരുന്നു. കണ്ട 'പുതുമ' കാര്‍ത്തുവിനോട് പറഞ്ഞപ്പോള്‍ അങ്ങനെത്തന്യ ആണുങ്ങളായാല്‍. അല്ലാതെ നിന്റെ മാതിരി പൊന്തന്‍ കെടേശ്ശ് പോലെ ശരീരം ഉണ്ടായാല്‍ പോരാ എന്നവള്‍ അവനെ കളിയാക്കുന്നു. അതൊരു ക്ഷണം മാത്രമായിരുന്നില്ല, ഒരാക്രമണം തന്നെയായിരുന്നു എന്നാണ് കഥാകൃത്ത് വിവരിക്കുന്നത്. പിന്നീട് അവരൊന്നിച്ച് ജീവിക്കുന്നുണ്ടെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. അങ്ങാടിക്കാരന്‍ മുതലാളിയുടെ വീട്ടുപണിക്ക് പോയ കാര്‍ത്തു അവിടുന്ന് തിരിച്ചു വന്നില്ല. അവളെ കാണാന്‍ മാട ചെന്നപ്പോള്‍ പര്യേമ്പ്രത്ത് (പിന്നാമ്പുറം) ഇരുന്ന് കോഴിയെ നുറുക്കുകയായിരുന്നു അവള്‍. “ഈ ചാത്തന്‍ കോഴി മൂത്ത് മുതുമുത്തപ്പനായിരിക്കുന്നു. മാട ആ കര്‍മ്മസ് മരത്തില്‍ കയറി ഒരു കര്‍മസ്സും കായ പൊട്ടിച്ചേ..”എന്ന അവളുടെ ആവശ്യം നിറവേറ്റി അവന്‍ തിരിച്ചുപോരുന്നു. മൂത്ത ചാത്തന്‍ കോഴി അവനും അതിനെ മയപ്പെടുത്തുന്ന കര്‍മ്മസ്(പപ്പായ) അവളുമായിരിക്കാം: അല്ലെങ്കില്‍ മൂത്ത ചാത്തന്‍ കോഴി എന്നത് അവളിലുറങ്ങിക്കിടക്കുന്ന രതിചോദനകളും കര്‍മ്മസ് അതിനെ ഉണര്‍ത്തി ശമിപ്പിച്ച അവന്റെ മസൃണമായ പുരുഷത്വവുമാവാം. പിന്നീട് മാര്‍ക്കം കൂടിയ കാര്‍ത്തു നെല്ല്യാമ്പതിമലേലിക്ക് കൂടെ പോരാന്‍ അവനെ ക്ഷണിച്ചെങ്കിലും സ്വന്തം സ്ഥലമൊന്നുമില്ലാഞ്ഞിട്ടും താന്‍ ചേറിലുഴലുന്ന നിലം വിട്ടുപോകാന്‍ അവനാകുമായിരുന്നില്ല. ടി വി ചന്ദ്രന്റെ സിനിമയില്‍ ദേഷ്യവും നിരാശയും കലിയും എല്ലാം കൂടി ബാധിച്ച മാട(മമ്മൂട്ടി) കുളത്തിലേക്ക് കുത്തനെ ചാടുന്ന ദൃശ്യമാണുള്ളത്. ചോത്തിപ്പെണ്ണിനെ(ഈഴവസ്ത്രീ) കൊണ്ടോയ അഹമ്മതിക്കാരന്‍ മൊളേന്‍(ദളിത് വിഭാഗമായ മുളയജാതിക്കാരന്‍) എന്ന പേരു മാത്രമാണ് മാടക്ക് ബാക്കിയുണ്ടായിരുന്നത്. സമുദായനിയമങ്ങളെ കണക്കാക്കാതെ പ്രവര്‍ത്തിക്കുന്ന സ്‌ത്രീ പുരുഷ ബന്ധങ്ങളുടെ ശരി ആരു തീരുമാനിക്കും എന്നതാണ് സി വി ശ്രീരാമന്‍ എപ്പോഴും ഉയര്‍ത്തുന്ന ചോദ്യം. ഇരിക്കപ്പിണ്ഡത്തിലും പൊന്തന്‍മാടയിലും ആരാഞ്ഞ ഈ ചോദ്യം ചിദംബരത്തിലും വാസ്‌തുഹാരയിലും വീണ്ടും ഉന്നയിക്കപ്പെടുന്നുണ്ട്.

സി വി ശ്രീരാമന്റെ ചിദംബരം എന്ന കഥ ആന്തമാന്‍ ദ്വീപുകളിലും പിന്നെ തമിഴ്‌നാട്ടിലെ ചിദംബരം ക്ഷേത്രപരിസരത്തുമായാണ് സങ്കല്‍പിക്കപ്പെട്ടിരിക്കുന്നതെങ്കില്‍, അരവിന്ദന്റെ ചലച്ചിത്രാവിഷ്‌ക്കാരം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മാട്ടുപ്പെട്ടിയിലാണ് ചിത്രീകരിച്ചത്. ദ്വീപു സമൂഹവും മലമ്പ്രദേശവുമായി വേര്‍പിരിഞ്ഞുകിടക്കുന്ന ഈ ആവിഷ്‌ക്കരണത്തില്‍ പക്ഷെ കഥയുടെ അന്തരാഖ്യാനങ്ങള്‍ക്ക് ഒട്ടും ശക്തി കുറയുന്നില്ല. അത് തെളിയിക്കുന്നത്, ചില ഉപരിപ്ലവ നിരീക്ഷണങ്ങളില്‍ കാണുന്നതുപോലെ കഥകളില്‍ വ്യത്യസ്‌ത സ്ഥലകാലങ്ങള്‍ നിരന്നുകിടക്കുന്നതാണ് സി വി ശ്രീരാമന്റെ ചലച്ചിത്രാത്മകത എന്നത് വാസ്‌തവമല്ലെന്നാണ്. ഫാം ഹൌസ് സൂപ്രണ്ടും അവിടത്തെ തൊഴിലാളിയുടെ ഭാര്യയും തമ്മിലുടലെടുക്കുന്ന വിവാഹേതരപ്രണയവും ശാരീരികബന്ധവുമാണ് കഥയിലെയും സിനിമയിലെയും അടിസ്ഥാനപ്രമേയം. സൂപ്രണ്ടായ ശങ്കരനായി ഗോപിയും തൊഴിലാളിയായ മുനിയാണ്ടിയായി ശ്രീനിവാസനും ഭാര്യ ശിവകാമിയായി സ്‌മിതാപാട്ടീലുമാണ് അഭിനയിക്കുന്നത്. ശങ്കരനും മുനിയാണ്ടിയും മേലധികാരി - കീഴ് ജീവനക്കാരന്‍ എന്ന ബന്ധത്തിനുപരിയായി സായാഹ്നങ്ങള്‍ ഒന്നിച്ച് ചിലവഴിക്കുന്നവരും മദ്യം പങ്കിടുന്നവരുമാണ്. അവന്റെ വിവാഹത്തില്‍ പങ്കെടുക്കുകയും വിവാഹ ഫോട്ടോകള്‍ എടുക്കുകയും ചെയ്‌ത ശങ്കരനുമായി ശിവകാമി സംസാരിക്കുന്നതൊന്നും അതുകൊണ്ടു തന്നെ മുനിയാണ്ടി സംശയത്തോടെ കാണുന്നതേയില്ല. ശങ്കരനാകട്ടെ താനൊരു മേലധികാരിയാണ്, അതിനാല്‍ തന്റെ കീഴ്‌ജീവനക്കാരികളും കീഴ്‌ജീവനക്കാരുടെ ഭാര്യമാരും തനിക്ക് ലൈംഗികമായി പ്രാപ്യമാണ് എന്ന ചൂഷണ ബോധത്തിന്റെ അടിസ്ഥാനത്തില്‍ അവളെ ഉപയോഗപ്പെടുത്താന്‍ തുനിയുന്ന ഒരു സ്ഥിരം പുരുഷകഥാപാത്രവുമല്ല. അത്തരം പുരുഷകഥാപാത്രത്തിന്റെ മാതൃകയായി ജേക്കബ്ബ് എന്ന ബൈക്കോടിക്കുന്ന സൂപ്പര്‍വൈസറെ അരവിന്ദന്‍ പ്രത്യക്ഷപ്പെടുത്തുന്നതുതന്നെ ശങ്കരന്റെ വ്യത്യസ്‌തത വ്യക്തമാക്കുന്നതിനു വേണ്ടിയായിരിക്കണം. തങ്ങളുടെ ബന്ധത്തിനോടുള്ള സമുദായത്തിന്റെ പ്രതികരണത്തില്‍ ഭയന്നാണ് ശങ്കരന്‍ എക്കാലവും കഴിഞ്ഞുകൂടിയത് എന്നു വേണം വിചാരിക്കാന്‍. അതുകൊണ്ടാണ്, മുനിയാണ്ടിയുടെ ആത്മഹത്യക്കു ശേഷം അയാള്‍ പാപപരിഹാരത്തിനായി ഒളിച്ചോട്ടങ്ങള്‍ നടത്തുന്നത്.

എന്നാല്‍ ശിവകാമിക്ക് (സി വി ശ്രീരാമന്റെ കഥയില്‍ അഖിലാണ്ടാമ്മാള്‍) അത്തരമൊരു പാപചിന്തയുണ്ട് എന്നു കരുതാനാകാത്ത വിധത്തിലാണ് അവളുടെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ തോന്നുക. അതിനാലായിരിക്കണം മുനിയാണ്ടി (മൂലകഥയില്‍ വാച്ചാപുരി) യുടെ ആത്മഹത്യക്കു ശേഷം അവള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നന്വേഷിക്കാതെ ഒളിച്ചോടിയ ശങ്കരനെ തികഞ്ഞ പുച്‌ഛത്തോടെ ചിദംബരത്തെ നടരാജക്ഷേത്രനടയില്‍ വെച്ച് അവള്‍ (അവളുടെ പ്രേതം?) അവഗണിച്ചത്. ശിവകാമി അഥവാ അഖിലാണ്ടാമ്മാള്‍ എന്ന കഥാപാത്രം, യഥാര്‍ത്ഥത്തില്‍ ശങ്കരന്‍ എന്ന പുരുഷ കഥാപാത്രത്തിന്റെ തന്നെ ഉള്ളില്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന ആഗ്രഹവും കാമനയുമാണ് എന്നും കരുതാവുന്നതാണ്. അല്ലെങ്കില്‍ അവളുടെ കഥാപാത്രത്തിന്റെ പ്രതികരണങ്ങളായി - അയാളോട് ബന്ധം സ്ഥാപിക്കുമ്പോഴും പിന്നീട് മുനിയാണ്ടിയുടെ മരണത്തിനു ശേഷം വിട്ടകലുമ്പോഴും - നാം കാണുന്ന കാര്യങ്ങള്‍ അയാളുടെ തോന്നലുകളും നിശ്ചയങ്ങളുമാവാനുമാണ് സാധ്യത.

വാസ്‌തുഹാരയിലുള്ളത് ഈ കഥകളിലേതുപോലെ ലൈംഗികത / പാപഭയം എന്ന പ്രഹേളികയല്ല. സമുദായനിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് അന്യഭാഷ സംസാരിക്കുന്നവളും അന്യസമുദായക്കാരിയുമായ ആരതിയെ വിവാഹം കഴിച്ച് കൊല്‍ക്കത്തയില്‍ താമസമാക്കിയ കുഞ്ഞുണ്ണിപ്പണിക്കരോട് അയാളുടെ തറവാട്ടുകാര്‍ കാണിച്ച ഉപേക്ഷാമനോഭാവമാണ് കഥയിലെയും സിനിമയിലെയും പ്രമേയം. വംശീയശുദ്ധിയും സ്വത്തധികാരവും തമ്മിലുള്ള ഗാഢമായ ബന്ധത്തിലൂന്നിയാണ് ജാത്യധികാരം അതിന്റെ അംഗങ്ങളില്‍ തന്നെ പ്രവര്‍ത്തിച്ചു പോന്നത് എന്ന ചരിത്രസത്യത്തെ കഥാകാരന്‍ വെളിപ്പെടുത്തുന്നു. ഇതാകട്ടെ മനുഷ്യരുടെ പ്രാഥമികവും പ്രാകൃതികവുമായ ചോദനകളെ കണക്കിലെടുക്കാത്തതിനാല്‍ അങ്ങേയറ്റത്തെ സ്വാതന്ത്ര്യനിഷേധത്തെയാണ് ഉള്‍വഹിക്കുന്നതും ബഹിര്‍സ്‌ഫുരിപ്പിക്കുന്നതുമെന്ന് വ്യക്തമാക്കപ്പെടുകയാണിവിടെ.

മനുഷ്യബന്ധങ്ങളെ പ്രകൃതിവിരുദ്ധമാക്കി ജീര്‍ണ്ണിപ്പിക്കുന്ന അധികാരരൂപങ്ങളെയാണ് സി വി ശ്രീരാമന്‍ എക്കാലവും വിമര്‍ശിച്ചുപോന്നത്. സ്നേഹം, വിവാഹം, ജാതി, അഭിമാനം തുടങ്ങിയ അത്തരം അധികാരരൂപങ്ങളെ തുറന്നുകാട്ടുന്ന അദ്ദേഹത്തിന്റെ സവിശേഷമായ ആഖ്യാനങ്ങളാണ് സത്യത്തില്‍ ആ കഥകളിലെ 'ദൃശ്യപരത'. സമൂഹത്തിന്റെ പൊതുഭൂമികയില്‍ അദൃശ്യമായിരിക്കുന്ന ഈ 'ദൃശ്യപരത', പ്രതിബദ്ധ സിനിമ ലക്ഷ്യമിടുന്ന സ്വാതന്ത്ര്യബോധത്തിലേക്കുള്ള മാര്‍ഗത്തിന് ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നുമുണ്ട്.

*****

ജി. പി. രാമചന്ദ്രന്‍

അധിക വായനയ്‌ക്ക്:

സി വി ശ്രീരാമന്‍ ...മലയാള കഥയുടെ വര്‍ണരാജി

ഹൈന്ദവവല്‍ക്കരണ അജന്‍ഡ സൈന്യത്തിലേയ്‌ക്കും

'ഇന്ത്യയെ സൈനികവത്ക്കരിക്കുക, സൈന്യത്തെ ഹൈന്ദവവത്ക്കരിക്കുക' എന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് ഹിന്ദു മഹാസഭയുടെ സ്ഥാപക നേതാവായ ഡോ. ബി എസ് മൂഞ്ചെയാണ്. അഭിനവ ഭാരത് എന്ന സംഘടനയുടെ സ്ഥാപകനും ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പ്രയോക്താവുമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഈ ആശയം ശക്തമായി മുന്നോട്ട് വെക്കുകയുണ്ടായി. ഈ ലക്ഷ്യം വെച്ചുകൊണ്ടാണ് 1935ല്‍ ഡോ. മൂഞ്ചെ സെന്‍ട്രല്‍ മിലിട്ടറി എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് രൂപം നല്‍കിയത്. ഈ സൊസെറ്റിയുടെ ബാനറിലാണ് 1937ല്‍ നാസിക്കില്‍ ബോണ്‍സാല സൈനിക സ്‌കൂള്‍ സ്ഥാപിക്കുന്നത്. 1996 ല്‍ ഈ സ്‌കൂളിന്റെ ശാഖ നാഗ്‌പൂരിലും ആരംഭിച്ചു. അവര്‍ ഉദ്ദേശിച്ച ലക്ഷ്യം വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും സംഘപരിവാറിന് നേടാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന് മലേഗാവില്‍ സെപ്തംബര്‍ 29നുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ്(എടിഎസ്) നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് സൈനികരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇതില്‍ മേജര്‍ രമേഷ് ഉപാധ്യായ റിട്ടയര്‍ ചെയ്‌ത സൈനിക ഉദ്യോഗസ്ഥനാണെങ്കില്‍ കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് സര്‍വീസിലുള്ളയാളാണ്. മധ്യപ്രദേശിലെ പച്ച്മാഡിയില്‍ ഇന്റലിജന്‍സ് വിഭാഗത്തിലാണ് കേണല്‍ പുരോഹിത് പ്രവര്‍ത്തിക്കുന്നത്. മുംബൈയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പുരോഹിത് 1992 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ കേണല്‍ പദവിയിലേക്ക് നിയമിക്കുകയും ചെയ്‌തു. അസമിലും നാഗലാന്‍ഡിലും മണിപ്പൂരിലും ജോലിചെയ്‌ത പുരോഹിത് മധ്യപ്രദേശിലെത്തിയതോടെയാണ് സംഘപരിവാറുമായി ബന്ധപ്പെടുന്നത്. മലേഗാവ് സ്‌ഫോടനത്തിനു മുമ്പ് 2008 ജനുവരിയില്‍ ഫരീദാബാദില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം നന്ദേദ്, സിംഹഗഢ്, റായ്‌ഗഢ്, പൂണെ, ഷോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന ആയുധപരിശീലന ക്യാമ്പിലും പങ്കെടുക്കുകയുണ്ടായെന്നാണ് എടിഎസിന്റെ കണ്ടെത്തല്‍. മാത്രമല്ല സംഘപരിവാറിന് ഇറക്കുമതി ചെയ്‌ത നാല് റൈഫിളുകളും 196 തിരയും നല്‍കിയെന്നും, ഹവാല വഴി പണം എത്തിക്കാന്‍ സഹായിച്ചുവെന്നും എടിഎസ് കൂട്ടിച്ചേര്‍ക്കുന്നു. പുരോഹിതിനൊപ്പം അറസ്‌റ്റിലായ അഭിനവ് ഭാരതിന്റെ ട്രഷറര്‍ അജയ് ഏകനാഥ് റാഹിര്‍ക്കറിന് പത്ത് ലക്ഷത്തിലധികം രൂപയാണ് ഹവാല വഴി ലഭിച്ചതത്രെ. സ്‌ഫോടനത്തിന് ആവശ്യമായ ആര്‍ഡിഎക്‍സും മറ്റും കശ്‌മീരില്‍ ജോലിചെയ്യവെയാണ് മേജര്‍ രമേഷ് ഉപാധ്യായ എത്തിച്ചു കൊടുത്തതത്രെ. ഇരുവര്‍ക്കും 2006 ല്‍ നടന്ന നന്ദേദ് സ്‌ഫോടനത്തിലും പങ്കുണ്ടെന്നും എടിഎസ് സംശയിക്കുന്നു. 2003-04 വര്‍ഷങ്ങളിലായി മഹാരാഷ്‌ട്രയിലെ തന്നെ പര്‍ബാനി, ജല്‍ന, പൂര്‍ണ എന്നിവടങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നിലും ഇവരുടെ കൈകളുണ്ടോ എന്ന കാര്യവും എടിഎസ് പരിശോധിക്കുന്നുണ്ട്. മലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാരയായി അറിയപ്പെടുന്ന പ്രഗ്യാസിങ് ഠാക്കൂറുമായി ഇരുവര്‍ക്കും അടുത്ത ബന്ധമുണ്ടായിരുന്നു.

സൈനികരെക്കുറിച്ച് നേരത്തെയും പല പരാതികളും ലഭ്യമായിരുന്നെങ്കിലും ഭീകരവാദവുമായി അവര്‍ക്ക് ബന്ധമുണ്ടെന്ന പരാതി ആദ്യമായാണ് കേള്‍ക്കുന്നത്. നേരത്തെ റിസര്‍ച്ച് അനാലിസിസ് വിങ്ങി(റോ)ലെ രവീന്ദ്ര സിങ്ങിനെ കേന്ദ്രം നിരീക്ഷിച്ചിരുന്നു. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പറഞ്ഞായിരുന്നു ഈ നടപടി. പശ്ചിമ ബംഗാളിലെ ആനന്ദമാര്‍ഗികളും സൈന്യത്തില്‍ നുഴഞ്ഞുകയറാന്‍ 1970 കളില്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും പൂര്‍ണമായി വിജയിച്ചില്ല. മുസ്ലിം തീവ്രാദികള്‍ സൈന്യത്തില്‍ കടക്കാതിരിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ എളുപ്പമാര്‍ഗം സൈന്യത്തില്‍നിന്ന് മുസ്ലിങ്ങളെ അകറ്റി നിര്‍ത്തുകയാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗമായ എന്‍എസ്‌ജിയില്‍ മുസ്ലിങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. അവരെ സൈന്യത്തില്‍ എടുത്താല്‍ തന്നെ ഉന്നത പദവികളൊന്നും നല്‍കാതിരിക്കുക എന്നതും മറ്റൊരു തന്ത്രമാണ്. ഭൂരിപക്ഷ വര്‍ഗീയതക്ക് സൈന്യത്തിലും തലപൊക്കാന്‍ ഈ നടപടി പരോക്ഷമായെങ്കിലും സഹായിച്ചില്ലേയെന്ന് ആത്മപരിശോധന നടത്തേണ്ട അവസരം കൂടിയാണിത്.

സൈന്യത്തെ ഹിന്ദുത്വ ആശയങ്ങള്‍ പോലുളളവ സ്വാധീനിക്കാതിരിക്കാനാണ് കന്റോണ്‍മെന്റ് വാസം എന്ന ആശയം ബ്രിട്ടീഷുകാര്‍ മുന്നോട്ട് വെച്ചത്. 1857 ലുണ്ടായ മഹത്തായ ജനകീയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആശയം പ്രാവര്‍ത്തികമായത്. പ്രത്യേക ടൌണ്‍ഷിപ്പുണ്ടാക്കി സൈനികരെ അതില്‍ താമസിപ്പിക്കുക എന്നതാണ് ഈ ആശയം. എന്നാല്‍ ബ്രിട്ടീഷുകാര്‍ പോയതോടെ സൈനികരുടെ എണ്ണം വര്‍ധിക്കുകയും അവരെ കന്റോണ്‍മെന്റുകളില്‍ മാത്രം താമസിപ്പിക്കാന്‍ കഴിയാതാവുകയും ചെയ്‌തു. പലരും പുറത്തു താമസമായി. മാത്രമല്ല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പുറത്തുള്ളവരുമായി ബന്ധപ്പെടാമെന്നായി. പലരും പലവിധത്തിലുള്ള സ്വാമിമാരുടെ വലയത്തില്‍ പെട്ടു. അങ്ങിനെയാണ് പുരോഹിതും രമേഷ് ഉപാധ്യായയും എസ് എസ് റായിക്കറും സ്വാമിനി പ്രഗ്യാ സിങ് ഠാക്കൂറിന്റെ സ്വാധീനവലയത്തില്‍ പെട്ടത്.

പ്രഗ്യാസിങ്ങിനെപ്പോലുള്ള സ്വാമിമാരും സംഘപരിവാര്‍ രാഷ്‌ട്രീയക്കാരുമാണ് സൈന്യത്തിന് ദുഷ്പ്പേരുണ്ടാക്കിയത്. കാര്‍ഗില്‍ യുദ്ധകാലത്താണ് സൈനികരെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള ആദ്യത്തെ പരസ്യമായ ശ്രമമുണ്ടായത്. അന്ന് മൂന്ന് സൈനികമേധാവികളെയും എന്‍ഡിഎ നേതൃയോഗത്തിലേക്ക് വിളിപ്പിക്കുകയുണ്ടായി. കാര്‍ഗിലിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാനെന്ന പേരിലാണ് ഇവരെ രാഷ്‌ട്രീയ പാര്‍ടികളുടെ യോഗത്തിലേക്ക് വലിച്ചിഴച്ചത്. അതിനെതിരെ അന്ന് രൂക്ഷമായ വിമര്‍ശനമുയര്‍ന്നെങ്കിലും ബിജെപി 'അതിലെന്താണ് തെറ്റെ'ന്ന മറുചോദ്യമാണ് ഉയര്‍ത്തിയിരുന്നത്. സൈന്യത്തെ ഹൈന്ദവവത്ക്കരിക്കുക എന്നത് അവരുടെ ആദ്യം മുതലേയുള്ള അജന്‍ഡയായിരുന്നു. ഇപ്പോള്‍ കേണല്‍ പുരോഹിതിനെ അറസ്‌റ്റ് ചെയ്‌തതോടെ അവര്‍ വിജയിച്ചിരിക്കുന്നു. സൈന്യം ഇതുവരെ കാത്തു സൂക്ഷിച്ചിരുന്ന കറകളഞ്ഞ മതനിരപേക്ഷ സ്വഭാവത്തിനാണ് പോറലേറ്റിരിക്കുന്നത്. 1947 ലെ ഇന്ത്യാ വിഭജന കാലത്തുപോലും സൈന്യം വര്‍ഗീയതയുടെ ചെളിക്കുണ്ടില്‍ വീഴാതെ, കഷ്‌ടപ്പെടുന്ന ജനങ്ങളെ സഹായിക്കാനാണ് ശ്രമിച്ചിരുന്നത്. അതുപോലെതന്നെ രാഷ്‌ട്രീയാധികാരം നേടുന്നതിന് ഇന്ത്യന്‍ സേന ഒരിക്കലും ശ്രമിച്ചിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ജനറല്‍ തിമ്മയ്യ പ്രധാനമന്ത്രിയാകുമെന്ന് വരെ മാധ്യമ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും സംഭവച്ചില്ലെന്നത് ചരിത്രം. സൈന്യത്തിന്റെ ഈ സദ്പാരമ്പര്യത്തെയാണ് സംഘപരിവാര്‍ തകര്‍ത്തിരിക്കുന്നത്. സൈന്യത്തിനെയും വര്‍ഗീയ വൈറസ് ബാധിക്കുന്നുവെന്ന പ്രശ്‌നത്തെ അതീവ ഗൌരവമായി കണ്ട് വേരോടെ പിഴുതെറിയുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറയുകയുണ്ടായി. കരസേനാ മേധാവി ജനറല്‍ ദീപക് കപൂറാകട്ടെ കേണല്‍ പുരോഹിതിന്റെ പേരിലുള്ള ആരോപണം തെളിയിക്കപ്പെടുന്ന പക്ഷം കര്‍ശന ശിക്ഷ നല്‍കുമെന്നും അറിയിച്ചു. സൈന്യത്തിന്റെ ഹൈന്ദവവല്‍ക്കരണം എന്ന ഈ ഭീഷണിയുടെ ആഴം മനസ്സിലാക്കി സര്‍ക്കാരും സൈനികമേധാവികളും പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കാം.

മുന്‍ നാവികസേനാ മേധാവിയായ അഡ്‌മിറല്‍ വിഷ്‌ണു ഭഗവത് പറയുന്നത് സൈന്യത്തിന്റെ ഹൈന്ദവവത്ക്കരണം നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും അത് ഫലപ്രദമായി തടയാന്‍ ആരും മുന്‍കൈ എടുത്തിട്ടില്ലെന്നുമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറിയതു മുതലാണ് ഈ നീക്കം ശക്തിപ്പെട്ടത്. ഇനിയും ബിജെപി അധികാരത്തില്‍ വന്നാല്‍ ഈ ഹിന്ദുത്വ വല്‍ക്കരണ പ്രക്രിയ തുടരില്ലേ എന്ന ചോദ്യം ഡെമോക്ലീസിന്റെ വാളുപോലെ സൈന്യത്തിനുമേല്‍ തൂങ്ങിനില്‍ക്കുന്നുണ്ട്. സൈന്യത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്നതില്‍ തെറ്റില്ലെന്ന മട്ടിലാണ് ബിജെപിയുടെ പ്രതികരണം. സര്‍ക്കാര്‍ കേണല്‍ പുരോഹിതിനെതിരെ നടത്തുന്ന അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അത് സൈന്യത്തിന്റെ ആത്മവീര്യത്തെ കെടുത്തുമെന്നുമാണ് നരേന്ദ്രമോഡിയും മറ്റും പറയുന്നത്. ഇതിന്റെ അര്‍ഥം ഹൈന്ദവവത്ക്കരണം തുടരട്ടേയെന്നാണ്. അങ്ങനെ പറയുന്നവര്‍ വീണ്ടും അധികാരത്തിലെത്തിയാലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. തങ്ങള്‍ അധികാരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ചരിത്ര പാഠപുസ്തകങ്ങളും മറ്റും ഹൈന്ദവവത്ക്കരിച്ച ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം ലഭിച്ചതോടെ പല സാംസ്‌ക്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളും കാവിവല്‍ക്കരിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് സൈന്യത്തെയും കാവിവല്‍ക്കരിക്കാനുള്ള ശ്രമം. ഹിറ്റ്ലറില്‍നിന്നും മുസ്സോളിനിയില്‍നിന്നും പാഠമുള്‍ക്കൊള്ളുന്നവര്‍ ഇത് ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ.

*****

വി ബി പരമേശ്വരന്‍

Monday, November 24, 2008

വില കുറച്ചാല്‍ മാന്ദ്യം അകലുമോ?

അവസാനം ധനമന്ത്രി ചിദംബരം ആഗോളമാന്ദ്യത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു. സാമ്പത്തികപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം അപൂര്‍വമായേ ധനമന്ത്രി വിശദീകരണങ്ങള്‍ നല്‍കിയിട്ടുള്ളൂ. അതും സെന്‍സെക്‍സ് ഇടിയുമ്പോള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന സാരോപദേശങ്ങള്‍മാത്രം.

നവംബര്‍ 18ന് നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വിശദമായ ഒരു പ്രസ്‌താവന അദ്ദേഹം നടത്തി. അതിലാണ് ഈ അരുളപ്പാടുണ്ടായത്: വ്യവസായികള്‍ വില വെട്ടിക്കുറയ്‌ക്കുകയാണ് വേണ്ടത്. വിമാന യാത്രക്കൂലി, കാറുകള്‍, ബൈക്കുകള്‍ എന്നുവേണ്ട എല്ലാ ഉപഭോക്‍തൃ ഉല്‍പ്പന്നങ്ങളുടെയും വിലകള്‍ കുറയ്‌ക്കണം. വില കുറയുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ വാങ്ങും. മാന്ദ്യവും ഇല്ലാതാകും. ഇതാണ് അദ്ദേഹത്തിന്റെ സൂത്രവിദ്യ.

സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തികതമാശയാണ് ഇത്. കൊള്ളലാഭം നേടിക്കൊണ്ടിരുന്ന വ്യവസായികള്‍ വില കുറയ്‌ക്കുന്നത് നല്ലതുതന്നെ. ആദ്യം ധനമന്ത്രി ചിദംബരംതന്നെ മാതൃക കാണിക്കണം. വീപ്പയ്‌ക്ക് 147 ഡോളര്‍ വിലയുണ്ടായിരുന്ന അസംസ്‌കൃത എണ്ണയുടെ വില 47 ഡോളറായി കുറഞ്ഞിട്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്‌ക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. മറ്റു രാജ്യങ്ങളില്‍ സംഭവിച്ചിരിക്കുന്നതുപോലെ പെട്രോള്‍വില കുറച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ വിലക്കയറ്റം ഇന്നത്തേതിന്റെ പകുതിയായേനെ. ചിദംബരസൂത്രപ്രകാരം രാജ്യം മാന്ദ്യത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.

ബിരുദതലത്തില്‍ മാക്രോ ഇക്കണോമിക്‍സ് പഠിക്കുന്ന ഏതൊരു സാമ്പത്തികശാസ്‌ത്ര വിദ്യാര്‍ഥിക്കും ധനമന്ത്രിയുടെ പ്രസ്‌താവനയുടെ പൊള്ളത്തരം തിരിച്ചറിയാനാകും. മാന്ദ്യകാലത്തിന്റെ പ്രത്യേകത വിലകളെല്ലാം കുറയുക എന്നതാണ്. തങ്ങള്‍ വില കുറയ്‌ക്കില്ലെന്ന് ധനമന്ത്രി ചിദംബരത്തോട് വമ്പുപറഞ്ഞ ബജാജടക്കമുള്ളവര്‍ വില കുറയ്‌ക്കാന്‍ നിര്‍ബന്ധിതരാകുമെന്നതിന് സംശയംവേണ്ട. ഇപ്പോള്‍ത്തന്നെ ഒരു ഫ്ലാറ്റ് വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീ എന്ന പരസ്യം വന്നുകഴിഞ്ഞു. 25 ലക്ഷം രൂപ വിലയിട്ടിരുന്ന അത്യാധുനിക ഹോണ്ട സിവിക് കാര്‍ 13 ലക്ഷത്തിന് വിറ്റഴിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്തയും വന്നുകഴിഞ്ഞു. പക്ഷേ, വില കുറച്ച് ഏതെങ്കിലും രാജ്യം മാന്ദ്യത്തില്‍നിന്ന് കരകയറിയ സംഭവം ചരിത്രത്തിലില്ല.

ചരക്കുകള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കുമ്പോഴാണ് ഉല്‍പ്പാദനം കുറയ്‌ക്കുന്നതിനും തൊഴിലാളികളെ പിരിച്ചുവിടുന്നതിനും വ്യവസായികള്‍ നിര്‍ബന്ധിതരാകുന്നത്. ഇതാകട്ടെ, മാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കും. ചരക്കുകള്‍ വിറ്റഴിക്കാതെ കിടക്കുന്നതിന് രണ്ട് കാരണമുണ്ടാകാം. ചരക്കുകള്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും വാങ്ങാന്‍ കൈയില്‍ പണമില്ലാത്ത തൊഴിലാളികളും കൃഷിക്കാരും ഒരുവശത്ത്. ആവശ്യത്തിന് പണം കൈയിലുണ്ടായിട്ടും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി നിക്ഷേപം നടത്താന്‍ മടിക്കുന്ന മുതലാളിമാര്‍ മറുവശത്ത്. മാന്ദ്യത്തിന്റെ അന്തരീക്ഷം അവരുടെ ലാഭപ്രതീക്ഷയില്‍ മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ലാഭം കൂടുന്നുവെന്ന്തോന്നിയാല്‍ നിക്ഷേപം കൂട്ടും. കുറയുമെന്ന് തോന്നിയാല്‍ മറിച്ചും. അങ്ങനെ സമ്പദ്ഘടനയിലെ മൊത്തം ചോദനം അഥവാ ഉപഭോഗത്തിനും നിക്ഷേപത്തിനുമായുള്ള ഡിമാന്‍ഡ് ചരക്കുകളുടെ ലഭ്യതയേക്കാള്‍ താഴുന്നു. ചരക്കുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാകുന്നു.

ഈ സ്ഥിതിവിശേഷത്തിനുള്ള പ്രതിവിധി ഉപഭോഗച്ചെലവും നിക്ഷേപവും വര്‍ധിപ്പിക്കുക എന്നതാണ്. ഇതിനുള്ള ഫലപ്രദമായ മാര്‍ഗം മാന്ദ്യസാഹചര്യത്തില്‍ സര്‍ക്കാര്‍ചെലവുകളും പൊതുനിക്ഷേപവും ഉയര്‍ത്തുക എന്നതാണ്. ധനമന്ത്രി ചിദംബരത്തിന് ഇക്കാര്യത്തെക്കുറിച്ച് മിണ്ടാട്ടമേയില്ല. പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അദ്ദേഹമെടുത്ത ഏക നടപടി വായ്‌പ കൊടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ പണം ലഭ്യമാക്കുക എന്നതുമാത്രമാണ്. വായ്‌പ നല്‍കുന്നതിനുള്ള പരിധികള്‍ കുറച്ചു. ഏതാണ്ട് 2.7 ലക്ഷം കോടി രൂപയാണ് ഇങ്ങനെ ബാങ്കുകള്‍ക്ക് ലഭ്യമാക്കിയത്. ഉള്ള തൊഴിലാളികളെത്തന്നെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന മുതലാളിമാര്‍ക്ക് പുതിയ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് അവര്‍ വായ്‌പയെടുക്കുന്നില്ല. മറ്റുള്ളവര്‍ക്ക് വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുകയും ചെയ്യുന്നു.

കേരളത്തില്‍തന്നെ ഒട്ടേറെ അനുഭവങ്ങള്‍ ശ്രദ്ധയില്‍ വന്നുകഴിഞ്ഞു. വാഹനവായ്‌പകള്‍ പണ്ടത്തേതുപോലെ ലഭ്യമല്ല. തന്മൂലം വാഹനവില്‍പ്പനയും നികുതിയും കുത്തനെ കുറഞ്ഞിരിക്കുന്നു. ട്രേഡ് വായ്‌പകള്‍ നിര്‍ത്തലാക്കിയെന്ന് വ്യാപാരിസംഘടനകള്‍ പരാതിപ്പെട്ടിട്ടുണ്ട്. കാര്‍ഷികവായ്‌പകളും ചുരുങ്ങിയിരിക്കുന്നു. ഒക്ടോബര്‍ 31ന് ഇന്ത്യയില്‍ ബാങ്കുകള്‍ ആകെ കൊടുത്ത വായ്‌പ 26,34,893 കോടി രൂപയാണ്. എന്നാല്‍, നവംബര്‍ ഏഴായപ്പോഴേക്കും ഇതില്‍നിന്ന് 16,630 കോടി രൂപ കുറഞ്ഞതായിട്ടാണ് കാണുന്നത്. വായ്‌പയ്‌ക്ക് കൂടുതല്‍ പണം ലഭ്യമാക്കിയതുകൊണ്ടോ അഥവാ ലിക്വിഡിറ്റി’വര്‍ധിപ്പിച്ചതുകൊണ്ടോമാത്രം കാര്യമില്ല. വ്യവസായികള്‍ക്കും മറ്റും വായ്‌പയെടുക്കാന്‍ തോന്നണം- സാധാരണക്കാര്‍ക്കും ചെറുകിടക്കാര്‍ക്കും വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ക്ക് തോന്നുകയും വേണം. ഇതില്ലെന്നതാണ് പ്രശ്നം.

ധനമന്ത്രി ചിദംബരമാകട്ടെ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ബാങ്കുകളുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പലിശനിരക്കില്‍ ഇനിയും മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചും മാത്രമേ സൂചിപ്പിച്ചുള്ളൂ. ഇക്കാര്യത്തില്‍ ഫലപ്രദമായി റിസര്‍വ് ബാങ്ക് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇനിയും പ്രവര്‍ത്തിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. മാന്ദ്യത്തിനെതിരെ ചൈനയിലും മറ്റും ചെയ്യുന്നതുപോലെ ബജറ്റില്‍ പറഞ്ഞതിനപ്പുറം സാമൂഹ്യക്ഷേമ ചെലവിനും പൊതുനിക്ഷേപത്തിനും പണംമുടക്കാന്‍ അദ്ദേഹം തയ്യാറല്ല. തികഞ്ഞ യാഥാസ്ഥിതിക ധനനയത്തെ (Fiscal Policy)യാണ് അദ്ദേഹം മുറുകെ പിടിക്കുന്നത്. പണനയത്തെ (Monetary Policy) മാത്രമേ അദ്ദേഹം ഉപയോഗപ്പെടുത്തുന്നുള്ളൂ. ഈ നിലപാടിന് രണ്ട് കാരണമുണ്ട്. ഒന്നാമത്തേത് നിയോ ലിബറല്‍ നയങ്ങള്‍ കൈവെടിയാനുള്ള വൈമുഖ്യമാണ്. രണ്ടാമത്തേത് മാന്ദ്യത്തിന്റെ അപകടത്തെ അദ്ദേഹം കുറച്ചുകാണുന്നു എന്നതാണ്.

ധനമന്ത്രി ചിദംബരം തുടക്കംമുതല്‍ സ്വീകരിച്ചുവന്ന നിലപാടാണ് ഇത്. ആഗോളപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചിദംബരത്തിന്റെ ആദ്യപ്രസ്താവന ഇത് ഇന്ത്യയെ ബാധിക്കില്ലെന്നായിരുന്നു. നമ്മുടെ ബാങ്കുകളുടെ പൊതു ഉടമസ്ഥതയെയും കര്‍ശനമായ സര്‍ക്കാര്‍ മേല്‍നോട്ടത്തെയുംകുറിച്ച് അദ്ദേഹം വീമ്പിളക്കുകയും ചെയ്തു. വിദേശനിക്ഷേപകര്‍ രാജ്യത്തുനിന്ന് പിന്‍വലിയാനും പൊതുമേഖലാ ബാങ്കുകള്‍പോലും വായ്‌പ നല്‍കുന്നതിന് മടികാണിക്കാനും തുടങ്ങിയപ്പോള്‍ പലിശ കുറയ്‌ക്കല്‍, കരുതല്‍ശേഖരം കുറയ്‌ക്കല്‍, എസ്എല്‍ആര്‍ ബോണ്ട് നിക്ഷേപത്തിന് ഇളവുകള്‍ തുടങ്ങിയ മാറ്റങ്ങള്‍ പണനയത്തില്‍ വരുത്തി. ഐസിഐസിഐ ബാങ്കിനെ രക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകളെ ഉപയോഗപ്പെടുത്തി.
ബാങ്കുകള്‍ തകര്‍ച്ചയില്‍നിന്ന് ഒഴിവായെങ്കിലും ഓഹരിവിലകള്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ് 21,000 ആയിരുന്ന സെന്‍സെക്‍സ് 10,000ല്‍ താഴെയായി. ഇതത്ര കാര്യമാക്കാനില്ലെന്നും ഓഹരിവിലസൂചിക രാജ്യത്തെ സാമ്പത്തികനിലയെക്കുറിച്ചുള്ള ഒട്ടേറെ സൂചികകളില്‍ ഒന്നുമാത്രമാണെന്നുമാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്. നാട്ടിലെ കൃഷിക്കാരും മറ്റും ഓഹരികളെ നോക്കിക്കൊണ്ടല്ല കൃഷിയിറക്കുന്നതെന്നും ഓഹരിവിലയോര്‍ത്ത് ആരും ഭക്ഷണം കഴിക്കാതെ വ്രതമെടുക്കേണ്ടെന്നും തമാശരൂപേണ അദ്ദേഹം പറഞ്ഞു. ഓഹരിവിലകള്‍ കയറിക്കൊണ്ടിരുന്നപ്പോള്‍ ധനമന്ത്രി ചിദംബരത്തിന് ഇങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ല. ഇന്ത്യ തിളങ്ങുന്നതിന്റെ മുഖ്യതെളിവായിട്ടാണ് ബിജെപിയും കോണ്‍ഗ്രസും ഓഹരിവിലകളെ ചൂണ്ടിക്കാണിച്ചിരുന്നത്. ഇത് വെറും കളിപ്പാണെന്നും ഓഹരിവിലകള്‍ സാമ്പത്തികനിലയുടെ ബാരോമീറ്ററല്ലെന്നും ഇടതുപക്ഷമാണ് പറഞ്ഞുകൊണ്ടിരുന്നത്. ഏതായാലും ഇപ്പോഴെങ്കിലും ധനമന്ത്രിക്ക് ഇത് ബോധ്യപ്പെട്ടത് നന്നായി.

“കിട്ടാത്ത മുന്തിരി പുളിക്കും’എന്നൊരു ചൊല്ലുണ്ടല്ലോ. ഓഹരി വിലകള്‍ പിടിച്ചുനിര്‍ത്താന്‍ ചില്ലറ അഭ്യാസങ്ങളല്ല ഇന്ത്യാസര്‍ക്കാര്‍ നടത്തിയത്. നമ്മുടെ ഓഹരിക്കമ്പോളത്തില്‍ കളിക്കാന്‍ വന്ന വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിദേശ ചൂതാട്ടക്കാരുടെ ഇടപെടലാണ് ഓഹരിവിലകളെ ഊതിവീര്‍പ്പിച്ചത്. അവര്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ ഈ കുമിളയും പൊട്ടി. വിദേശനിക്ഷേപകരെ പ്രീണിപ്പിക്കാന്‍വേണ്ടി അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചുനോക്കി. നിയന്ത്രണങ്ങള്‍ നീക്കി സര്‍വസ്വാതന്ത്ര്യവും നല്‍കിനോക്കി. പക്ഷേ, അവരിപ്പോഴും പിന്‍വാങ്ങുകയാണ്. ഓഹരിവിലകള്‍ താഴോട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സെന്‍സെക്‍സ് മറ്റു പല അക്കങ്ങളെപ്പോലെ വേറൊരു അക്കംമാത്രമാണെന്ന് ധനമന്ത്രി പ്രസ്‌താവിച്ചത്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് ഓഹരിവില ഇടിഞ്ഞാലും സാമ്പത്തികനില ഭദ്രമാണെന്നാണ്. നടപ്പുവര്‍ഷത്തിലും 7-8 ശതമാനം ഉല്‍പ്പാദനവളര്‍ച്ച ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു. പ്രധാനമന്ത്രി ഇത് ശരിവയ്‌ക്കുകയും ചെയ്‌തിരിക്കുന്നു. പക്ഷേ, ഐഎംഎഫ് 6-7 ശതമാനമാണ് കണക്കാക്കുന്നത്. മറ്റു പല വിദേശ ഏജന്‍സികളും ആറുശതമാനത്തില്‍ താഴെയായിരിക്കും വളര്‍ച്ച എന്നാണ് കണക്കാക്കിയിരിക്കുന്നത്. യാഥാര്‍ഥ്യബോധത്തോടെ സ്ഥിതിഗതികളെ വിലയിരുത്തുന്നതിന് ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ പണനയത്തില്‍നിന്ന് ധനനയത്തിലേക്കു മാറണം. ആഗോളവല്‍ക്കരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി പാസാക്കിയ ധന ഉത്തരവാദിത്തനിയമത്തിലെ റവന്യൂകമ്മിയുടെയും ധനകമ്മിയുടെയും പരിധികള്‍ തല്‍ക്കാലം കൈവെടിയുക. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണം. എണ്ണവില കുറച്ച് രാജ്യത്തെ വ്യവസായികള്‍ക്ക് മാതൃക കാട്ടുകയും വേണം.

*****

ഡോ. തോമസ് ഐസക്