Thursday, April 29, 2010

വളര്‍ച്ച മുരടിച്ച ഇന്ത്യ

പോഷകാഹാരക്കുറവ്, ഒരു "നിശ്ശബ്ദ'' അത്യാഹിതം എന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ഈ രാജ്യം നേരിടുന്ന പോഷകാഹാര പ്രതിസന്ധിയുടെ വലിപ്പവും തീവ്രതയും വെളിപ്പെടുത്തുന്ന നിരവധി വസ്തുതകളുണ്ട്. 5 വയസ്സ് തികയാത്ത ഏകദേശം ഇരുപത് ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നത്. ഇതില്‍, പത്ത് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികളും മരിക്കുന്നത് പോഷകാഹാരക്കുറവും പട്ടിണിയും കാരണമാണ്. മഹാരാഷ്ട്രയില്‍ മാത്രം (ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണിത്) പോഷകാഹാരക്കുറവുമൂലം പ്രതിവര്‍ഷം 45,000 കുഞ്ഞുങ്ങള്‍ മരിക്കുന്നതായാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് ഖേദകരം. മിക്കവാറും എല്ലാ കാലത്തും ശിശുമരണങ്ങളും പോഷകാഹാര ദാരിദ്ര്യം മൂലമുള്ള ദുരിതങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ലോകത്തില്‍ ഏറ്റവും അധികം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചത് "ദേശീയ നാണക്കേട്'' എന്നാണ്.

വികസ്വര ലോകത്തിലെ 5 വയസ്സില്‍ താഴെ പ്രായമുള്ള ഏകദേശം 19.5 കോടി കുട്ടികളില്‍ മുരടിപ്പ് (പ്രായത്തിനനുസരിച്ച് ഉയരം ഇല്ലാത്ത അവസ്ഥ) അനുഭവപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 6.1 കോടി കുട്ടികള്‍ (ഏറ്റവും അധികം കുട്ടികള്‍) ഇന്ത്യയിലാണ്. ബലക്ഷയം (ഉയരത്തിനനുസരിച്ച് ഭാരമില്ലാത്ത അവസ്ഥ) വികസ്വര ലോകത്തിലെ 5 വയസ്സില്‍ താഴെയുള്ള ഏകദേശം 7.1 കോടി കുട്ടികളെ ബാധിച്ചിട്ടുണ്ട്. ഇതില്‍ ഏറെക്കുറെ 2.5 കോടിയും ഇന്ത്യയിലെ കുട്ടികളാണ്. വികസ്വര രാജ്യങ്ങളിലെ 5 വയസ്സില്‍ താഴെ പ്രായമുള്ള 12.9 കോടിയോളം കുട്ടികളില്‍ ഭാരക്കുറവ് (പ്രായത്തിനനുസരിച്ച് ഭാരം ഇല്ലാത്ത അവസ്ഥ - മുരടിപ്പും ബലക്ഷയവും കൂടി ചേര്‍ന്ന സങ്കീര്‍ണമായ അവസ്ഥ) അനുഭവപ്പെടുന്നു. ഇതിലും ഏകദേശം 5.4 കോടി കുട്ടികള്‍ ഇന്ത്യയിലാണുള്ളത്. 2005-06ല്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള ഇന്ത്യന്‍ കുട്ടികളുടെ 43 ശതമാനം ഭാരക്കുറവുള്ളവരും 48 ശതമാനം പേര്‍ മുരടിപ്പ് ബാധിച്ചവരുമാണ്. ചൈനയില്‍ ഇതേ പ്രായത്തിലുള്ള 7 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഭാരക്കുറവുള്ളത്; 11 ശതമാനം പേര്‍ക്ക് മുരടിപ്പും. ഇതിന് സമാനമായ പ്രായത്തിലുള്ള കുട്ടികളിലെ പോഷകാഹാര ദാരിദ്ര്യം ആഫ്രിക്കയില്‍ ഇന്ത്യയിലെക്കാള്‍ വളരെ കുറവാണ്. അവിടെ 5 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 21 ശതമാനത്തിനാണ് ഭാരക്കുറവുള്ളത്; 36 ശതമാനത്തിന് മുരടിപ്പ് ബാധിച്ചിട്ടുണ്ട്.

വളരെ ഉയര്‍ന്ന അനുപാതത്തിലുള്ള ശിശു പോഷണക്കമ്മി (Child under nutrition) യോടൊപ്പം വളരെ വലിയ ജനസംഖ്യയും കൂടി ആയപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം മുരടിച്ചവരും ബലക്ഷയമുള്ളവരും ഭാരക്കുറവുള്ളവരുമായ കുട്ടികള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറി. സമീപകാലത്തുള്ള യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യൂണിസെഫ്) കണക്കുപ്രകാരം വികസ്വര രാജ്യങ്ങളിലെ മുരടിപ്പ് ബാധിച്ച കുട്ടികളില്‍ 31 ശതമാനം ഇന്ത്യയിലുള്ളവരാണ്; ഭാരക്കുറവുള്ളവരില്‍ 42 ശതമാനവും ഇന്ത്യയിലാണ്.

ശിശു പോഷണക്കമ്മിക്ക് പരിഹാരം കാണാന്‍ ഇന്ത്യ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നതിന് നിരവധി കാരണങ്ങള്‍ നിരത്താനുണ്ട്. ഏറ്റവും പ്രധാനവും ശ്രദ്ധിക്കേണ്ടതും നന്നായി പോഷകാംശങ്ങള്‍ ലഭിക്കുകയെന്നത് ഓരോ ശിശുവിന്റെയും അവകാശമാണെന്നാണ്. എല്ലാ ശിശുക്കള്‍ക്കും ശരിയായ പോഷകാംശം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയുമാണ്. ശാസ്ത്രീയമായ തെളിവുകള്‍ പ്രകാരം മറ്റു ന്യായീകരണങ്ങളുമുണ്ട്. പോഷകക്കുറവുള്ള ശിശുക്കള്‍ക്ക് നന്നായി പോഷകാംശം ലഭിക്കുന്ന ശിശുക്കളെ അപേക്ഷിച്ച് അതിജീവനശേഷി കുറവായിരിക്കും. അവര്‍ക്ക് അതിവേഗം രോഗബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്; അതിസാരം, മണ്ണന്‍, മലമ്പനി, ന്യുമോണിയ, എച്ച്ഐവിയും എയ്ഡ്സും എന്നിങ്ങനെയുള്ള സാധാരണ ശിശുരോഗങ്ങള്‍ കാരണം തന്നെ മരിക്കാനും സാധ്യത കൂടുതലായിരിക്കും. പോഷകക്കുറവിന്റെ രൂക്ഷതയ്ക്കനുസരിച്ച് മരണസാധ്യതയും വര്‍ദ്ധിക്കുന്നു. ഉദാഹരണത്തിന്, കടുത്ത പോഷകകമ്മി അനുഭവിക്കുന്ന ഒരു കുട്ടിയുടെ മരണസാധ്യത പോഷകകമ്മി ഇല്ലാത്ത ശിശുക്കളെക്കാള്‍ 9 ഇരട്ടി അധികമാണ്.

ശരിയായ മസ്തിഷ്ക രൂപീകരണവും വളര്‍ച്ചയും (ഇത് ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ആരംഭിക്കുന്നതാണ്) ഉറപ്പാക്കുന്നതില്‍ പോഷകാഹാരത്തിന് വലിയ പ്രാധാന്യമുണ്ട്. മസ്തിഷ്കത്തിന്റെ വളര്‍ച്ച കുട്ടിക്കാലത്തിന്റെ ആദ്യഘട്ടത്തിലാണ് ഉണ്ടാകുന്നത്. മുരടിപ്പ് ബാധിച്ച കുഞ്ഞുങ്ങള്‍ മിക്കവാറും താമസിച്ചാണ് സ്കൂളില്‍ ചേരുന്നത്. ആ കുട്ടികള്‍ സ്കൂളില്‍ എപ്പോഴും താഴ്ന്ന നിലവാരത്തിലായിരിക്കും. ഇത് ഭാവി ജീവിതത്തില്‍ അവരുടെ സൃഷ്ടിപരതയെയും ഉല്‍പാദനക്ഷമതയെയും ബാധിക്കുന്നു. അയഡിന്റെ കുറവ് ശിശുക്കളുടെ ബുദ്ധിമാന (ഐക്യു)ത്തെ പ്രതികൂലമായി ബാധിക്കുന്നതായി അറിയുന്നു. രണ്ടു വയസ്സിനുമുമ്പ് വളര്‍ച്ചക്കുറവ് (deficient growth) ബാധിക്കുന്ന കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ തീരാരോഗികളായി മാറാനുള്ള അപകട സാധ്യത കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും, കുട്ടിക്കാലത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ക്രമേണ അവരുടെ ഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍. ജന്മനാ ഭാരക്കുറവുള്ള കുട്ടിക്ക് ശൈശവാവസ്ഥയില്‍ മുരടിപ്പും ഭാരക്കുറവും ബാധിക്കുകയും കുട്ടിക്കാലത്തിന്റെ തുടര്‍ന്നുള്ള ഘട്ടത്തിലും പ്രായപൂര്‍ത്തിയായ ശേഷവും ക്രമേണ ഭാരം സാധാരണനിലയില്‍ എത്തുകയുമാണെങ്കില്‍ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗവും പ്രമേഹവുംപോലുള്ള തീരാരോഗ ബാധയുടേതായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ദശലക്ഷക്കണക്കിന് കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം ദുരിതം അനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നത്, പ്രത്യേകിച്ചും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ രണ്ട് ദശകത്തോളമായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുമ്പോള്‍, തികഞ്ഞ അനീതിയും അന്യായവും തന്നെയാണ്. പ്രത്യേകിച്ചും പരിഭ്രമിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ പോഷക നിലവാരത്തിലെ അഭിവൃദ്ധി തീരെ മന്ദഗതിയിലാണെന്നതാണ്.

അതേപോലെ തന്നെയാണ് പോഷകാഹാര ലഭ്യതയിലെ അസമത്വത്തിന്റെ നിലവാരം. ശിശുപോഷണക്കമ്മിയുടെ തോത് രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുകയാണ്. പൊതുവെ, ഇന്ത്യയില്‍ പോഷകാഹാരക്കുറവ് ഏറ്റവും അധികം അനുഭവപ്പെടുന്നത് പട്ടണങ്ങളിലെ കുട്ടികളിലെക്കാള്‍ നാട്ടിന്‍പുറങ്ങളിലെ കുട്ടികളിലാണ്. ഉദാഹരണത്തിന്, 2005-06ല്‍ നഗരപ്രദേശങ്ങളിലെ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ അനുപാതം 36 ശതമാനമായിരുന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ അത് 49 ശതമാനമായിരുന്നു. അതേപോലെ തന്നെ മുരടിപ്പും ബലക്ഷയവും നഗരപ്രദേശങ്ങളിലേതിനേക്കാള്‍ ഗ്രാമപ്രദേശങ്ങളില്‍ അധികമാണ്.

ശിശുപോഷണക്കമ്മിയുടെ നിലവാരം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്ത തോതിലാണ്. സിക്കിമിലെയും മണിപ്പൂരിലെയും കുഞ്ഞുങ്ങളുടെ 22 ശതമാനത്തില്‍ കുറവാണ് ഭാരക്കുറവുള്ളവര്‍; അതേസമയം ഝാര്‍ഖണ്ഡില്‍ 57 ശതമാനവും മധ്യപ്രദേശില്‍ 60 ശതമാനവുമാണ്. അതേപോലെ തന്നെ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ അനുപാതം ഏറ്റവും അധികമുള്ളത് പട്ടികവര്‍ഗത്തിലും (55 ശതമാനം) പട്ടികജാതിയിലും (48 ശതമാനം) മറ്റു പിന്നോക്ക ജാതിയിലും (43) പെട്ട കുട്ടികളിലാണ്. മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ ഇത് 34 ശതമാനമാണ്. പോഷകാഹാരക്കുറവിന്റെ നില ആണ്‍കുട്ടികളിലും (42 ശതമാനം ഭാരക്കുറവ്) പെണ്‍കുട്ടികളിലും (43 ശതമാനം) അസമമല്ലെങ്കിലും ഭക്ഷണം, പോഷണം, ആരോഗ്യം, പരിരക്ഷ എന്നിവയുടെ ലഭ്യതയില്‍ പെണ്‍കുട്ടികള്‍ വിവേചനം അനുഭവിക്കുന്നതായും വ്യക്തമായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

പോഷകാഹാരക്കുറവ് എന്തുകൊണ്ട്?

ശിശുപോഷണക്കുറവ് നിലനില്‍ക്കുന്നതിന് ആധാരമായ നിരവധി കാരണങ്ങളുണ്ട്. കുടുംബ വരുമാന നിലവാരവും ദാരിദ്യ്രവും വ്യത്യസ്തത ഉണ്ടാക്കുന്നു. പൊതുവില്‍, സമ്പന്നവിഭാഗങ്ങളില്‍ ശിശുപോഷണക്കുറവിന്റെ തോത് ഏറ്റവും കുറവാണെന്നും വരുമാനം ഏറ്റവും കുറവുള്ള വിഭാഗങ്ങളില്‍ ഇത് ഏറ്റവും അധികമാണെന്നും നമുക്ക് കാണാം.

സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വിവിധ അവസരങ്ങളുടെ വിതരണത്തിലെ അസമത്വങ്ങളുടെ അനന്തരഫലമെന്ന നിലയില്‍ സ്വത്തിലെ വ്യത്യാസങ്ങളെ വീക്ഷിക്കാവുന്നതാണ്. അവസരങ്ങളുടെ അഭാവമാണ് വരുമാനത്തിന്റെ അഭാവത്തെക്കാള്‍ പോഷകാഹാരക്കുറവിന് പ്രധാന കാരണമെന്നതാണ് വസ്തുത. ഉദാഹരണത്തിന്, സ്ത്രീകള്‍ താരതമ്യേന കൂടുതല്‍ അവസരങ്ങളും സ്വാതന്ത്യ്രവും അനുഭവിക്കുകയും ലിംഗ സമത്വം കൂടുതല്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന സമൂഹങ്ങളില്‍ ശിശുപോഷണ നിലവാരവും മികച്ചതായിരിക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരം കൂടുതല്‍ ലഭിക്കുന്നിടത്ത് കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷണ നിലവാരവും ഉയര്‍ന്നതായിരിക്കും. മൂന്നുവയസ്സില്‍ താഴെ പ്രായമുള്ള ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവ് 12 വര്‍ഷത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമ്മമാര്‍ക്ക് പിറന്ന കുട്ടികളിലേതിനേക്കാള്‍ (18 ശതമാനം) അധികമാണ് നിരക്ഷരരായ അമ്മമാര്‍ക്ക് പിറന്ന കുട്ടികളില്‍ (52 ശതമാനം) എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

സ്ത്രീകളുടെ വിദ്യാഭ്യാസവും പോഷണ മികവും തമ്മിലുള്ള ബന്ധത്തില്‍ ജീവിതശൈലിയുടെ സ്വാധീനം നിരവധിയാണ്. വിദ്യാഭ്യാസം കൂടുതല്‍ ഉള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ അറിവ് ലഭ്യമാണ്; അവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു; അവരില്‍ അന്ധവിശ്വാസം കുറവായിരിക്കാനുള്ള സാധ്യതയുണ്ട്; വിദ്യാഭ്യാസം കുറവുള്ള സ്ത്രീകളെക്കാള്‍ അധികം അവര്‍ ആധുനിക ആരോഗ്യ പരിരക്ഷയും ഉപദേശങ്ങളും തേടുന്നു. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് കുടുംബത്തില്‍ തീരുമാനമെടുക്കുന്നതില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു; അവര്‍ക്ക് കുടുംബത്തില്‍ കൂടുതല്‍ അംഗീകാരവും ബഹുമാന്യതയും ലഭിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ സമഭാവനയോടെ അവര്‍ പരിഗണിക്കപ്പെടുന്നു. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം തന്നെ വിദ്യാലയത്തില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ സാമൂഹ്യവല്‍ക്കരണം പെണ്‍കുട്ടികള്‍ക്ക് സൌഹൃദങ്ങള്‍ സ്ഥാപിക്കാനും അന്യോന്യം സമ്പര്‍ക്കം പുലര്‍ത്താനും കാഴ്ചപ്പാട് വിപുലമാക്കാനും ആശയവിനിമയം നടത്താനും പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനും ഉള്‍പ്പെടെ മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്നു. അസുഖമോ മറ്റെന്തെങ്കിലും പ്രശ്നമോ ഉണ്ടാകുമ്പോള്‍, വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് സ്കൂളില്‍ പോകാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളെക്കാള്‍ വിപുലമായ ആശയവിനിമയത്തിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏറ്റവും മികച്ചതെന്തെന്ന് കണ്ടെത്താനുള്ള സൌകര്യവും അവസരവും കൂടുതലായി ലഭിക്കുന്നു.

പോഷണപരമായ അനന്തര ഫലങ്ങളെ സംബന്ധിച്ച് മനസ്സിലാക്കുന്നതിന് കുടുംബ തലത്തിലുള്ള ഭക്ഷ്യസുരക്ഷയ്ക്കും ഇതേ പ്രാധാന്യമാണുള്ളത്. യൌവനദശയിലേക്ക് കടക്കുന്ന പെണ്‍കുട്ടികളുടെയും അമ്മമാരുടെയും പോഷണ മേന്മ നിര്‍ണയിക്കുന്നത് ഉചിതമായ ഭക്ഷ്യലഭ്യതയാണ്. ഇത് ശിശുവിന്റെ പോഷണ സാഹചര്യത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു - പ്രത്യേകിച്ചും ജനന സമയത്ത്. ഏറെക്കുറെ 55 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണ്. കുട്ടികളുടെ കാര്യത്തില്‍, കുടുംബത്തില്‍നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാത്രമല്ല പോഷക പ്രധാനമായ ഭക്ഷണം ലഭിക്കാനുള്ള സാധ്യതയും അതിന്റെ ഗുണനിലവാരവും പ്രധാനമാണ്. 6 മാസം മുതല്‍ 59 മാസം വരെ പ്രായമുള്ള ശിശുക്കളില്‍ ഏറെപ്പേര്‍ക്കും ശരിയായ ഭക്ഷണം ലഭിക്കുന്നതേയില്ല. 6 മുതല്‍ 59 മാസം വരെ പ്രായമുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുംപെട്ട ഏകദേശം 70 ശതമാനം കുട്ടികളിലും വിളര്‍ച്ച കാണാറുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ സമ്പൂര്‍ണ്ണ ആഹാരക്രമം ഉറപ്പുവരുത്താന്‍ പല ദരിദ്ര കുടുംബങ്ങള്‍ക്കും കഴിയുന്നില്ല.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളുടെ പോഷണപരമായ അവസ്ഥയെക്കുറിച്ച് പരിശോധിക്കുമ്പോള്‍ ശിശുപോഷണക്കമ്മിയുടെ ഒട്ടേറെ സവിശേഷതകള്‍ കാണാന്‍ കഴിയും. നമുക്ക് രണ്ട് ജോഡി സംസ്ഥാനങ്ങളുടെ കാര്യം പരിശോധിക്കാം: ഭാരക്കുറവുള്ള കുട്ടികളുടെ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളായ സിക്കിമും (20%) മണിപ്പൂരും (22%) ഇത് ഏറ്റവും അധികമുള്ള സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡും (57 ശതമാനം) മധ്യപ്രദേശും (60 ശതമാനം). ഈ രണ്ട് ജോഡി സംസ്ഥാനങ്ങളുടെയും പോഷണ സാഹചര്യങ്ങളില്‍ വ്യത്യാസം നിലനില്‍ക്കുന്നത് വിവിധ ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനം മൂലമാണ്.

വരുമാന നിലവാരവും ദാരിദ്ര്യവും മാത്രമല്ല ഈ വ്യത്യസ്തതയുടെ പ്രധാന ഘടകം. സിക്കിമിന്റെയും മണിപ്പൂരിന്റെയും പ്രതിവര്‍ഷ പ്രതിശീര്‍ഷ സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 20,000 രൂപയ്ക്കും 21,000 രൂപയ്ക്കും ഇടയ്ക്കാണ്. ഝാര്‍ഖണ്ഡിലെയും (18,900 രൂപ) മധ്യപ്രദേശിലെയും (17,649 രൂപ) വരുമാന നിലവാരം വളരെ വ്യത്യസ്തമല്ല. അതേപോലെ തന്നെ, സിക്കിമിലെയും മധ്യപ്രദേശിലെയും ജനങ്ങളില്‍ 37 ശതമാനംപേര്‍ വീതം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.

ജനനസമയത്തെ ഭാരക്കുറവിന്റെ പരിശോധനയില്‍നിന്ന് പോഷണപരമായ ഭാവി സ്ഥിതി സംഭവിക്കുന്നതിനെക്കുറിച്ച് വ്യക്തമാകുന്ന ചില സൂചനകള്‍ ലഭ്യമാകുന്നു. ശൈശവാവസ്ഥയിലെ മാത്രമല്ല കുട്ടിക്കാലത്തുടനീളമുള്ള മോശമായ വളര്‍ച്ചയുമായി വളരെ ഏറെ ബന്ധപ്പെട്ടതാണ് ജനനസമയത്തെ ഭാരക്കുറവ്. ഇന്ത്യയിലെ കുട്ടികളെക്കുറിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത് 20-30 ശതമാനം ശിശുക്കള്‍ക്കും ജനനസമയത്ത് 2500 ഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂവെന്നതാണ്. ഇതില്‍ സിക്കിമിലെയും മണിപ്പൂരിലെയും ജനന സമയത്തെ ഭാരക്കുറവുള്ള (2500 ഗ്രാമില്‍ കുറവ്) ശിശുക്കളുടെ അനുപാതം 10-13 ശതമാനം മാത്രമാണ്. ഈ അനുപാതം ഝാര്‍ഖണ്ഡില്‍ 19 ശതമാനവും മധ്യപ്രദേശില്‍ 23 ശതമാനവുമാണ്. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പോഷണകമ്മി തലമുറ കൈമാറി വരുന്നത് ഇവിടെ വ്യക്തമാണ്.

ആരോഗ്യമേഖലാ സേവനങ്ങളുടെ ലഭ്യതയും അതിന്റെ സാമീപ്യവും ശിശുപോഷണ നിലവാരത്തെ ബാധിക്കുന്നുണ്ട്. ഭാരക്കുറവുള്ള കുട്ടികളുടെ അനുപാതം കുറഞ്ഞ സംസ്ഥാനങ്ങളില്‍ അത് കൂടുതലുള്ള സംസ്ഥാനങ്ങളെക്കാള്‍ ആരോഗ്യസേവനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ ഏറെ മികച്ചതാണ്. ഉദാഹരണത്തിന്, സിക്കിമിലെ 70 ശതമാനം കുട്ടികളും പൂര്‍ണമായും രോഗപ്രതിരോധത്തിന് വിധേയരാണ്; മധ്യപ്രദേശിലാകട്ടെ ഇത് 40 ശതമാനം മാത്രവും.

ഇതേപോലെ പ്രധാനമാണ് ശിശു സംരക്ഷണം. ജനനം കഴിഞ്ഞ ഉടന്‍ മുതല്‍ മുലയൂട്ടുന്നത് വലിയ വ്യത്യാസമുണ്ടാക്കുന്നു. സിക്കിമിലെ ഏകദേശം 43 ശതമാനം കുട്ടികള്‍ക്കും മണിപ്പൂരിലെ 57 ശതമാനം കുട്ടികള്‍ക്കും ജനിച്ച് അരമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നു. ഈ അനുപാതം ഝാര്‍ഖണ്ഡില്‍ 10 ശതമാനവും മധ്യപ്രദേശില്‍ 15 ശതമാനവുമാണ്. 6 മുതല്‍ 9 മാസം വരെ പിന്നിടുമ്പോള്‍ പോഷണ പോരായ്മ നികത്താന്‍ വേണ്ടത്ര അനുയോജ്യമായ ആഹാരങ്ങള്‍ നല്‍കിത്തുടങ്ങുന്നതിലെ വീഴ്ചയും ശിശുപോഷണക്കുറവിനിടയാക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. ജീവിതത്തിന്റെ ആദ്യത്തെ ഒരു വര്‍ഷം മുഴുവന്‍ ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാല്‍ പ്രദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മുലപ്പാല്‍ മാത്രം നല്‍കിയാല്‍ പോര. ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജ്ജവും കലോറിയും മുലപ്പാലിന് പുറമെ നല്‍കുന്ന ഭക്ഷണത്തില്‍നിന്നു മാത്രമേ ലഭിക്കൂ. നാല് മുതല്‍ 6 മാസം വരെ കഴിയുമ്പോള്‍ ശിശുക്കള്‍ക്ക് മുലപ്പാലിനുപുറമെ ഖര ആഹാരം കൂടി നല്‍കേണ്ടതാണ്. ദേശീയ കുടുംബ ആരോഗ്യസര്‍വെ വെളിപ്പെടുത്തുന്നത് ദേശീയമായി 21 ശതമാനം കുട്ടികള്‍ക്കു മാത്രമേ 6 മുതല്‍ 23 മാസം വരെ പ്രായമുള്ള വിഭാഗത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തോതിലും നിലവാരത്തിലുമുള്ള ഭക്ഷണം ലഭിക്കാറുള്ളൂ എന്നാണ്. ഇതിന്റെ അനുപാതം സിക്കിമില്‍ 49 ശതമാനവും മണിപ്പൂരില്‍ 41 ശതമാനവും ഝാര്‍ഖണ്ഡില്‍ 17 ശതമാനവും മധ്യപ്രദേശില്‍ 18 ശതമാനവുമാണ്.

സിക്കിമിലെയും മധ്യപ്രദേശിലെയും വിദ്യാഭ്യാസപരമായ നേട്ടങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ സാക്ഷരതയുടെയും വിദ്യാലയത്തില്‍നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെയും അനന്തരഫലവും നമുക്ക് വ്യക്തമാകും. സിക്കിമില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 62 ശതമാനമാണ്; മധ്യപ്രദേശില്‍ ഇത് 50 ശതമാനവും. അതേപോലെതന്നെ, മധ്യപ്രദേശിലേതിനേക്കാള്‍ സിക്കിമില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നുണ്ട് എന്നതിനും ശക്തമായ തെളിവുണ്ട്. മധ്യപ്രദേശിലുള്ളതിനേക്കാള്‍ സിക്കിമില്‍ കൂടുതല്‍ സ്ത്രീകള്‍ വീടിനുപുറത്ത് ജോലി ചെയ്യുന്നവരാണ്. സിക്കിമിലെ സ്ത്രീകള്‍ക്ക് പണലഭ്യത കൂടുതലായുണ്ട്; അവര്‍ക്ക് മാധ്യമങ്ങളുമായുള്ള ബന്ധവും കൂടുതലാണ്; വീടിനുപുറത്ത് പോകാനുള്ള സ്വാതന്ത്ര്യവും മധ്യപ്രദേശിലെ സ്ത്രീകളെക്കാള്‍ കൂടുതലായുണ്ട്.

18 ഉം 29 ഉം വയസ്സിനിടയ്ക്ക് പ്രായമുള്ള സിക്കിമിലെ 71 ശതമാനം സ്ത്രീകളും മണിപ്പൂരിലെ 86 ശതമാനം സ്ത്രീകളും 18 വയസ്സ് കഴിഞ്ഞ ശേഷമാണ് വിവാഹിതരാകുന്നത്; അതേസമയം ഝാര്‍ഖണ്ഡില്‍ ഇത് 40 ശതമാനവും മധ്യപ്രദേശില്‍ 47 ശതമാനവും മാത്രമാണ്. ഝാര്‍ഖണ്ഡിനെയും മധ്യപ്രദേശിനെയുംഅപേക്ഷിച്ച് ലിംഗപരമായ അസമത്വങ്ങള്‍ സിക്കിമിലും മണിപ്പൂരിലും കുറവാണ്. ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ശിശുപോഷണക്കമ്മി പരിഹരിക്കുന്നതില്‍ പുരുഷന്മാര്‍ക്കും ഒരു പങ്ക് വഹിക്കാനാകും എന്നാണ്. ഗര്‍ഭകാലത്ത് ആരോഗ്യപരിചരണം നല്‍കുന്നവര്‍ അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തെക്കുറിച്ച് പുരുഷനോട് (കുഞ്ഞിന്റെ അച്ഛനോട്) സംസാരിക്കുന്നത് ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും ഉള്ളതിനേക്കാള്‍ കൂടുതലാണ് സിക്കിമിലും മണിപ്പൂരിലും.

ഇനി എന്താണ് ചെയ്യേണ്ടത്?

സംയോജിത ശിശു വികസന സേവന പരിപാടിയാണ്(ICDS) പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഇന്ത്യ ആസൂത്രണം ചെയ്ത ഏറ്റവും ശ്രദ്ധേയമായ പ്രത്യക്ഷ ഇടപെടല്‍. മിക്കവാറും എല്ലാ അവലോകനങ്ങളും വിലയിരുത്തലുകളും വ്യക്തമാക്കുന്നത് മുപ്പത് വര്‍ഷത്തില്‍ അധികമായി പ്രവര്‍ത്തിക്കുന്ന ഈ പരിപാടികൊണ്ട് പോഷകദാരിദ്ര്യം തടയുകയും നിര്‍മാര്‍ജനം ചെയ്യുകയും എന്ന നിശ്ചിതഫലം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. 2008ലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്: "പോഷകാഹാരക്കുറവ് എന്ന പ്രശ്നം നാം നീക്കം ചെയ്യേണ്ട ഒരു ശാപമാണ്''.

ശിശു പോഷണക്കുറവ് നിര്‍മാര്‍ജ്ജനം ഉറപ്പുവരുത്താന്‍ നാം ഇനി എന്തെല്ലാമാണ് ചെയ്യേണ്ടത്?

ശിശുപോഷണക്കമ്മി നികത്തുന്നതിന് ജീവിതചക്രപരമായ സമീപനം ആവശ്യമാണ്. സ്ത്രീയുടെയും (യൌവനാരംഭത്തിലും ഗര്‍ഭാരംഭത്തിനു മുമ്പും എന്നപോലെ ഗര്‍ഭകാലത്തും കുഞ്ഞ് ജനിച്ചശേഷവും) കുഞ്ഞിന്റെയും (ജനിച്ച ഉടന്‍, ആറുമാസം വരെ, 6 - 23 മാസം വരെ, 24 -59 മാസം വരെ) ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തങ്ങളായ ഇടപെടലുകള്‍ ആവശ്യമാണ്. നിര്‍ണായകമായ ഇത്തരം അഞ്ച് സാങ്കേതിക ഇടപെടലുകളെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1. ശിശുവിന്റെ ആദ്യത്തെ ആറ് മാസവും മുലയൂട്ടുന്ന സമ്പ്രദായം പ്രോല്‍സാഹിപ്പിക്കുക.

* ജനിച്ച് ഒരു മണിക്കൂറിനകം തന്നെ എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ നല്‍കുന്ന കാര്യം ഉറപ്പാക്കുക.

* എല്ലാ നവജാതശിശുക്കള്‍ക്കും ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് - നാല് ദിവസം വരെ പോഷകസമൃദ്ധമായ മഞ്ഞപ്പാല്‍ ( colostrum) നല്‍കുക.

* ആദ്യത്തെ ആറുമാസവും എല്ലാ ശിശുക്കള്‍ക്കും മുലപ്പാല്‍ മാത്രം നല്‍കുക. ഖരാവസ്ഥയിലോ ദ്രവാവസ്ഥയിലോ ഉള്ള മറ്റൊന്നും നല്‍കരുത്; വെള്ളംപോലും നല്‍കേണ്ടതില്ല.

2. ആറുമാസം മുതല്‍ 23 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് താഴെപ്പറയുന്നവ ഉറപ്പുവരുത്തി ഭക്ഷണം നല്‍കുക.

* രണ്ട് വയസ്സ് കഴിയുന്നതുവരെ മുലയൂട്ടല്‍ തുടരുന്നതോടൊപ്പം തന്നെ ആറ്മാസം തികയുമ്പോള്‍ മുതല്‍ ശിശുക്കള്‍ക്ക് അനുബന്ധാഹാരങ്ങള്‍ നല്‍കാന്‍ തുടങ്ങണം.

* അനുബന്ധാഹാരങ്ങള്‍ ഊര്‍ജ്ജവും പ്രോട്ടീനും സൂക്ഷ്മപോഷണങ്ങളും (വിറ്റാമിനുകളും ലവണങ്ങളും) സമൃദ്ധമായി ഉള്ളതായിരിക്കണം.

3. ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ സൂക്ഷ്മ പോ ഷണക്കുറവും വിളര്‍ച്ചയും പരിഹരിക്കുന്നതിനുള്ള നടപടികള്‍ ചുവടെ പറയുന്ന തരത്തില്‍ ഉറപ്പാക്കുക.

* 6 മുതല്‍ 59 മാസം വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷം രണ്ട് തവണ വൈറ്റമിന്‍ എ അനുബന്ധമായി നല്‍കുക. (ഏകദേശം 6 മാസം ഇടവിട്ട്).

* 6 മുതല്‍ 59 മാസം വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷം രണ്ട് തവണ വീതം വിരയിളക്കാനുള്ള ഗുളിക നല്‍കുക. (ഏകദേശം 6 മാസം ഇടവിട്ട്).

* വയറിളക്കം ബാധിച്ച എല്ലാ കുട്ടികള്‍ക്കും ഒ ആര്‍ എസും സിങ്ക് സപ്ളിമെന്റും നല്‍കുന്ന അനുയോജ്യമായ ചികില്‍സ ഉറപ്പുവരുത്തുക.

4. യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലും സ്ത്രീകളി ലും കണ്ടുവരുന്ന സൂക്ഷ്മ പോഷണങ്ങളുടെ കുറവും വിളര്‍ ച്ചയും നിയന്ത്രിക്കുന്നതിന് ചുവടെ പറയുന്ന കാര്യങ്ങള്‍ ഉറപ്പാ ക്കുക.

* ഇരുമ്പും ഫോളിക് ആസിഡും വിരയിളക്കല്‍ ഗുളികയും കൊണ്ടുള്ള അനുബന്ധ പരിപാടിയിലൂടെ യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലെയും ഗര്‍ഭിണികളിലെയും വിളര്‍ച്ച രോഗം തടയേണ്ടതാണ്.

* യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലെയും സ്ത്രീകളിലെയും അയഡിന്‍ കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കറിയുപ്പില്‍ ആവശ്യത്തിന് അയഡിന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

5. കടുത്ത പോഷണ ദൌര്‍ലഭ്യമുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള സംരക്ഷണം നല്‍കുക.

നാം എന്തുകൊണ്ടാണ് പോഷകാഹാരക്കുറവ് എന്ന ശാപത്തെ നേരിടുന്നതിന് അതിവേഗം നടപടികള്‍ സ്വീകരിക്കാത്തത്? ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ട വിഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നത് ഉറപ്പാണ്. ആവശ്യമായ വിജ്ഞാനവും വൈദഗ്ധ്യവും ഇന്ത്യയ്ക്കുണ്ട്. എന്താണ് പരിഹാരം എന്നുള്ളതും നന്നായി അറിയാം. അപ്പോള്‍ എന്താണ് അതിനുവേണ്ട നടപടികള്‍ കൈകൊള്ളുന്നതിന് ഇത്രയും അമാന്തം? വേണ്ടത്ര സര്‍ക്കാര്‍ നടപടികളുടെ അഭാവം തന്നെയാണത്.

ചുരുങ്ങിയത് മൂന്ന് കാരണങ്ങളെങ്കിലും ഇതിനുണ്ട്. ഒന്നാമതായി, സര്‍ക്കാര്‍ ചലനാത്മകമായിരിക്കണം. പോഷകാഹാരക്കുറവ് ദേശീയമായ നാണക്കേടാണ് എന്ന് തിരിച്ചറിഞ്ഞിട്ടും, പോഷണത്തിന് വേണ്ടത്ര മുന്‍ഗണന നല്‍കുകയും ആവശ്യമായി വിഭവങ്ങള്‍ ഒരുക്കുകയും ചെയ്തില്ല. രണ്ടാമത്, ഐസിഡിഎസ് പരിപാടിയെ കൂടുതല്‍ കാര്യശേഷിയുള്ളതും ഫലപ്രദവും ആക്കി മാറ്റാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നിലുണ്ടെങ്കിലും അതിനെ പുനഃസംഘടിപ്പിക്കുന്നതിന്, വേണ്ടി വന്നാല്‍ പൊളിച്ചെഴുത്ത് നടത്തുന്നതിന്, പ്രകടിപ്പിക്കുന്ന വിമുഖത.

മൂന്നാമത്, വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മില്‍ ഉത്തരവാദിത്വങ്ങള്‍ പുനര്‍ നിര്‍വചിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ പുനര്‍ വിഭജിച്ച് നല്‍കുന്നതും ആവശ്യമായി വരുമെന്നതിനാല്‍ ആരോഗ്യത്തിന്റെയും പോഷണത്തിന്റെയും മികച്ച സംയോജനം ഉറപ്പാക്കുന്നതിനുവേണ്ടി സേവന ലഭ്യത ഉറപ്പാക്കുന്നത് പുനഃസംഘടിപ്പിക്കാതെ ശക്തമായി ചെറുത്തുനില്‍ക്കുകയാണ്. വികസനത്തില്‍ അറിവിനെക്കാള്‍ ഏറെ വേണ്ടത് ധൈര്യമാണ് എന്ന് പറയാറുണ്ട്. സാമ്പത്തികമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവിന്റേതായ വിരോധാഭാസപരമായ സാഹചര്യത്തില്‍ ധീരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാതിരിക്കുന്നത് ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ അവകാശങ്ങളുടെ നിഷേധമാണ്. രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്കും വികാസത്തിനും ഈ അവസ്ഥയെക്കാള്‍ ഹാനികരമായി മറ്റൊന്നില്ല.

*
എ കെ ശിവകുമാര്‍ (ഉപദേഷ്ടാവ്, യൂണിസെഫ് ഇന്ത്യ) കടപ്പാട്: ചിന്ത വാരിക

ചിത്രങ്ങള്‍ക്ക് കടപ്പാട്: UNICEF INDIA

യുക്തിവാദത്തിലെ അന്ധവിശ്വാസങ്ങള്‍

യുക്തിവാദവും കേവല ഭൌതികവാദവും തമ്മിലെ വേര്‍തിരിവ് ഒരു പുതിയ സംവാദവിഷയമല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിധിതീര്‍പ്പിലെത്തിച്ചേര്‍ന്നതും ആണ് അത്. പാര്‍ടി വിട്ടുപോകുന്നതിന്റെ ന്യായീകരണമായി കെ എസ് മനോജും മറ്റും ഉന്നയിച്ച ആരോപണത്തിന്റെയും മാധ്യമാഘോഷങ്ങളുടെയും പശ്ചാത്തലത്തില്‍ വീണ്ടുമൊരു സംവാദസാധ്യത അന്വേഷിക്കുകയാണ് യുക്തിവാദി നേതാവ് യു കഥാനാഥന്‍, സമകാലിക മലയാളത്തിലെ 'മതവിമര്‍ശനത്തിലെ വിമുഖത' (ലക്കം 36, ഫെബ്രു. 5) എന്ന ലേഖനത്തിലൂടെ.

നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ-സാമ്പത്തികവും സാമൂഹ്യവും ആശയപരവുമായ സമസ്‌ത മേഖലകളുടെയും- സമഗ്രവും സമ്പൂര്‍ണവുമായ അഴിച്ചുപണിയാണ് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ കര്‍മപദ്ധതി. യുക്തിവാദത്തിന്റേതാകട്ടെ ദൈവാസ്‌തിത്വവുമായി ബന്ധപ്പെട്ട കേവലവും താരതമ്യേന ലളിതവുമായ ഒരാശയപ്രശ്‌നവും. മാര്‍ക്സിസ്റ്റ് മതവിമര്‍ശനത്തെ 'കറുപ്പു' സിദ്ധാന്തത്തിലേക്ക് വെട്ടിച്ചുരുക്കുന്നതുവഴി അതിന്റെ സമഗ്രതയെ ചോര്‍ത്തിക്കളയുന്നതില്‍ കെ എസ് മനോജുമാരോട് കൈകോര്‍ക്കുകയാണ് വിശ്വാസങ്ങളുടെയും വിശ്വാസികളുടെയും സ്വയം പ്രഖ്യാപിത ശത്രുക്കളായ കലാനാഥന്മാര്‍ എന്നതാണ് രസകരമായ കാര്യം.

ദര്‍ശന ചരിത്രത്തിലെ - മാനവ ചരിത്രത്തിലെയും - രണ്ടു ഘട്ടങ്ങളെയാണ് യുക്തിവാദവും വൈരുധ്യാത്മക ഭൌതികവാദവും പ്രതിനിധാനം ചെയ്യുന്നത്. 17-18 നൂറ്റാണ്ടുകളിലെ ശാസ്‌ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും വ്യാവസായിക വിപ്ളവത്തിന്റെയും ഉല്പന്നമാണ് യുക്തിവാദം. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു. ദൈവദത്തമായ രാജാധികാരം ചോദ്യം ചെയ്യപ്പെട്ടു. ഫ്രഞ്ച് വിപ്ളവം (1789) ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ ജനാധിപത്യ വിപ്ളവങ്ങള്‍ രാജവാഴ്‌ച അവസാനിപ്പിക്കുകയും, ആധുനിക (ബൂര്‍ഷ്വാ) ജനാധിപത്യം സംസ്ഥാപിക്കുകയും ചെയ്‌തു. പൌരോഹിത്യം ഭരണരംഗത്തുനിന്ന് നിര്‍ബന്ധമായും മാറിനിര്‍ത്തപ്പെട്ടു. 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്ന അടിസ്ഥാനത്തില്‍ മതനിരപേക്ഷത ആധുനിക ജനാധിപത്യത്തിന്റെ അടിക്കല്ലായി.

പൊതുരംഗത്തുനിന്ന് മതത്തെ മാറ്റിനിര്‍ത്തുക എന്ന നിലപാടിനര്‍ഥം, സ്വകാര്യമായി മതവിശ്വാസം പുലര്‍ത്താനോ, അവിശ്വാസിയായിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വ്യക്തിക്കു വിട്ടുകൊടുക്കുന്നു എന്നതുകൂടിയാണ്. എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.

ദര്‍ശനത്തിന്റെ രണ്ടു കൈവഴികള്‍- ഭൌതികവാദവും ആശയവാദവും- മനുഷ്യചിന്തയുടെ ആരംഭം മുതല്‍തന്നെ നിലനിന്നുപോന്നിട്ടുണ്ട്. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് മനുഷ്യന്‍ കടന്നുചെന്ന ഘട്ടങ്ങളോരോന്നിലും അറിവിന്റെ വികാസത്തിനനുസരിച്ച്, ഭൌതികവാദം അധികമധികം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ആശയവാദമാകട്ടെ പുതിയ അറിവുകള്‍ക്കനുസരിച്ച് സ്വയം നവീകരിച്ച് നിലനിൽ‌ക്കാന്‍ ശ്രമിച്ചുപോരുകയും ചെയ്‌തു. ആധുനിക യന്ത്രോപകരണങ്ങളുടെ വികാസം വ്യാവസായിക വിപ്ളവത്തോളം വളര്‍ന്നപ്പോള്‍ വികസിച്ചുവന്ന ഭൌതികവാദം യാന്ത്രിക ഭൌതികവാദം എന്നറിയപ്പെട്ടു. പ്രപഞ്ചത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിനു തുല്യമായാണ് അത് വ്യാഖ്യാനിച്ചത്.

യാന്ത്രിക ഭൌതികവാദത്തിന്റെ നിലപാടുതറയിലാണ് യുക്തിവാദം നിലയുറപ്പിച്ചത്. പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ ശാസ്‌ത്രത്തിന്റെ രീതികളെ പ്രയോജനപ്പെടുത്തിയ മുതലാളിത്ത ഭൌതികവാദം പക്ഷേ മനുഷ്യസമൂഹത്തിന്റെ വികാസപഠനത്തില്‍ ആ രീതി പ്രയോഗിക്കാന്‍ വിസമ്മതിച്ചു. ചരിത്രം, സാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മാനവിക വിഷയങ്ങള്‍ ശാസ്‌ത്രത്തിന് പുറത്തുനിന്നു. ഭൌതികപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിക്കാനോ, ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക് നടുവിലും വിശ്വാസം നിലനിൽ‌ക്കുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനോ ഈ തത്വസംഹിതക്കായില്ല.

മനുഷ്യസമൂഹം ഉള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ അതിന്റെ സമഗ്രതയിലും പരസ്‌പരബന്ധത്തിലും കാണാതെ ഒറ്റപ്പെടുത്തി വിശകലനം ചെയ്യുന്ന ഈ ചിന്താപദ്ധതിയെ മാര്‍ക്സ് കേവലഭൌതികവാദം എന്നു വിളിച്ചു. ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവമാണ് വൈരുധ്യാത്മകത എന്ന് വിവിധ ശാസ്‌ത്രശാഖകള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ഭൌതികപ്രപഞ്ചത്തിനും, ആശയലോകത്തിനും ഒരേപോലെ ബാധകമായ ഈ തത്വത്തെ ആശയമണ്ഡലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്താനാണ് ഹെഗലിയന്‍ വൈരുധ്യവാദം ഉത്സാഹം കൊണ്ടത്.

"ഇതുവരെയുള്ള ദാര്‍ശനികര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുകയായിരുന്നു. നമുക്കാവശ്യം അതിനെ മാറ്റിത്തീര്‍ക്കുകയാണ് '' എന്ന ലക്ഷ്യപ്രഖ്യാപനവുമായാണ് മാര്‍ക്സിസം ദാര്‍ശനിക ലോകത്തേക്ക് കടന്നത്. 'എല്ലാം മാറ്റത്തിന് വിധേയമാണ് എന്ന നിയമമൊഴികെ മറ്റെല്ലാം മാറിക്കൊണ്ടിരിക്കുന്നു' എന്ന പ്രപഞ്ചസത്യം ഹെഗലിയന്‍ ആശയവാദത്തില്‍നിന്നാണ് മാര്‍ക്സ് കണ്ടെത്തിയത്. ആശയരംഗത്തെ മാറ്റങ്ങളിലായിരുന്നില്ല ഭൌതികജീവിതത്തിലെ പരിവര്‍ത്തനത്തിലായിരുന്നു മാര്‍ക്സിന്റെ താല്പര്യം. മുതലാളിത്ത ഭൌതികവാദത്തിന്റെ പരിമിതികളെ മറികടക്കാനും, അതിനെ വിപ്ളവത്തിന്റെ ദര്‍ശനമായി രൂപാന്തരപ്പെടുത്താനും വൈരുധ്യവാദം സഹായകമായി. വൈരുധ്യാത്മക ഭൌതികവാദം എന്ന ശാസ്‌ത്രീയദര്‍ശനം - മാര്‍ക്സിയന്‍ ദര്‍ശനം - പിറവികൊണ്ടത് ഇങ്ങനെയാണ്. ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.

വൈരുധ്യാത്മക ഭൌതികവാദം പ്രപഞ്ചത്തിന്റെ 'അടിസ്ഥാന നിയമ' വ്യവസ്ഥകളെ ഇങ്ങനെ സംഗ്രഹിച്ചു. എല്ലാ വസ്‌തു പ്രതിഭാസങ്ങളും ആശയങ്ങളും പരസ്പരബന്ധിതമാണ്. എല്ലാം എപ്പോഴും ചലിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്നു. പരസ്പര വിരുദ്ധമായ ഈ ഘടകങ്ങള്‍ ഏതൊന്നിലും ഉള്ളടങ്ങിയിട്ടുണ്ട്. ഇവ തമ്മിലുള്ള ഐക്യവും സമരവുമാണ് നിലനില്പിന്റെയും മാറ്റത്തിന്റെയും അടിസ്ഥാനം. അളവിലുള്ള - സാവധാനത്തിലുള്ള മാറ്റം ഒരു നിശ്ചിതഘട്ടത്തില്‍ എടുത്തുചാട്ടത്തിലേക്കും ഗുണത്തിലുള്ള മാറ്റത്തിലേക്കും വീണ്ടും അളവിലെ മാറ്റത്തിലേക്കും എന്നിങ്ങനെ ഒരുനുസ്യൂത പ്രവാഹമായാണ് മാറ്റം സംഭവിക്കുന്നത്. എല്ലാ മാറ്റവും മുന്നോട്ടാണ്. പുരോഗതിയിലേക്കാണ്. ലളിതമായതില്‍നിന്ന് സങ്കീര്‍ണമായതിലേക്കാണ്.

ഏകകോശ ജീവിയില്‍നിന്ന് ബഹുകോശ ജീവികളിലേക്കും ഏറെ സങ്കീര്‍ണതകളുള്ള മനുഷ്യജീവിയിലേക്കും ഉള്ള ജൈവലോക വികാസത്തിന്റെ സൂക്ഷ്‌മ ഘട്ടങ്ങളെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പുറത്തുകൊണ്ടുവന്നു. പ്രാകൃത ജീവിതാവസ്ഥയില്‍നിന്ന് ബഹുമുഖവും സങ്കീര്‍ണവുമായ മുതലാളിത്ത ലോകത്തേക്ക് മനുഷ്യസമൂഹം പരിണമിച്ചെത്തിയതെങ്ങനെയെന്നും തുടര്‍പ്പരിണാമം എങ്ങോട്ട് എന്നും മാര്‍ക്സ് വിശദീകരിച്ചു. പ്രകൃതി നിയമങ്ങളെ മാനവവികാസ ചരിത്രത്തിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ചരിത്രപരമായ ഭൌതികവാദം രൂപംകൊണ്ടു.

സമൂഹത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണ് എന്നും രാഷ്‌ട്രീയ, സാംസ്‌ക്കാരിക ആശയ മണ്ഡലങ്ങള്‍ അതിന്റെ മേല്‍പ്പുരയാണ് എന്നും മാര്‍ക്സ് നിരീക്ഷിച്ചു. അടിത്തറയാണ് മേല്‍പ്പുരയെ രൂപപ്പെടുത്തുന്നത്. മേല്‍പ്പുരയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടിത്തറയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. എന്നാല്‍ അടിത്തറ തകരുന്നതോടെ ഒറ്റയടിക്ക് ആശയമേല്‍പ്പുര മാറ്റപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ ആശയമേല്‍പ്പുരക്ക് സ്വതന്ത്രമായ ഒരസ്‌തിത്വം നിലവില്‍ വരുന്നുണ്ട്. വൈരുധ്യാത്മകമായ ഈ ബന്ധത്തെ മാര്‍ക്സ് ഇങ്ങനെ വിശദീകരിച്ചു. "ഒരാശയം മനുഷ്യമനസ്സിനെ സ്വാധീനിച്ചുകഴിഞ്ഞാല്‍ അതൊരു ഭൌതികശക്തിയായി മാറും.''

ശാസ്‌ത്ര സാങ്കേതിക വികാസം സാമ്പത്തികാടിത്തറയില്‍ എത്രതന്നെ മാറ്റങ്ങള്‍ വരുത്തിയാലും പഴയ ആശയമണ്ഡലം അപ്പാടെ മാറ്റപ്പെടുന്നില്ല എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. സമൂഹം വര്‍ഗവിഭജിതമാകുന്നതോടെയാണ് ഭരണകൂടമെന്നപോലെ മതവും രംഗത്തുവരുന്നത്. ഭരണകൂടം കായികമര്‍ദനത്തിന്റെയും, മതം ആത്മീയമര്‍ദനത്തിന്റെയും ഉപകരണങ്ങളായി ചരിത്രത്തിലുടനീളം നിലനിന്നു. മുതലാളിത്തമാകട്ടെ ശാസ്‌ത്രവികാസത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴും, കൊടും ചൂഷണ വ്യവസ്ഥയായിത്തന്നെ തുടരുകയും ആണ്. അതിനാല്‍ രൂക്ഷമായ മുതലാളി-തൊഴിലാളിവര്‍ഗ സമരത്തില്‍ ഭരണകൂടത്തിനെന്നപോലെ മതത്തിനും ഒരിടം അവശേഷിക്കുന്നുണ്ട്.

കേവല ഭൌതികവാദത്തിന്റെ നിരാസവും അതില്‍നിന്നുള്ള വികാസവുമാണ് മാര്‍ക്സിയന്‍ ദര്‍ശനം. അതിനാല്‍ ഇവ തമ്മില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമല്ല സാമൂഹ്യമാറ്റത്തിനടിസ്ഥാനം. വര്‍ഗവൈരുധ്യമാണ്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ജനതയെയാകെ അണിനിരത്തലാണ്. സമരരംഗത്തണിനിരക്കുന്ന ജനകോടികളാകെ അവിശ്വാസികളായിരിക്കണമെന്നോ വൈരുധ്യാത്മക ഭൌതികവാദികളായിരിക്കണമെന്നോ നിര്‍ബന്ധിക്കാനാകില്ല. അതേസമയം ജനമുന്നേറ്റങ്ങളുടെ നേതൃത്വം വ്യക്തമായ ലക്ഷ്യബോധവും ശാസ്‌ത്രീയമായ ഉള്‍ക്കാഴ്ചയും ഉള്ളതായിരിക്കുകയും വേണം. അവിടെ അന്ധവിശ്വാസികളെയും, ചാഞ്ചാട്ടക്കാരെയും നിയോഗിക്കാനാകില്ല. എന്തുകൊണ്ടെന്നാല്‍, അത്തരമൊരു സമീപനം പരാജയത്തെ ക്ഷണിച്ചുവരുത്തലായിരിക്കും.

നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും സ്വന്തം വീക്ഷണം അടിച്ചേല്പിക്കുന്നവരും ആകരുത്. സമീപനം, പെരുമാറ്റം, സംഭാഷണം, പ്രതികരണം എല്ലാം സമരമുന്നണിയിലേക്ക് കൂടുതല്‍ കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതായിരിക്കണം. ജനങ്ങളുടെ താഴ്ന്ന ബോധത്തിനുനേരെ വെടിയുതിര്‍ക്കലല്ല സഹാനുഭൂതിയോടും സഹിഷ്‌ണുതയോടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കലാണ് ശരിയായ സമീപനം. അപ്പോള്‍ വിശ്വാസിയായിരിക്കരുത് എന്നപോലെത്തന്നെ പ്രധാനമാണ് കേവല ഭൌതികവാദിയായിരിക്കരുത് എന്നതും.

അപ്പോള്‍ മാര്‍ക്സിയന്‍ ഭൌതികവാദം കേവലം വിശ്വാസത്തോടുള്ള സമീപനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കപ്പെടേണ്ടതല്ല. പൊതുചടങ്ങുകളില്‍ പ്രാര്‍ഥനാലാപനം നടക്കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം എഴുന്നേറ്റു നില്ക്കുന്നതില്‍ ഒരു മാര്‍ക്സിസ്റ്റ് യാതൊരുവിധ ആദര്‍ശഭംഗവും അനുഭവിക്കുന്നില്ല. അതേസമയം, അയാളാണ് മുഖ്യ സംഘാടകനെങ്കില്‍ കാര്യപരിപാടിയില്‍ പ്രാര്‍ഥന ഉള്‍പ്പെടുത്തുകയും ഇല്ല.

മഹാനായ ജ്യോതിബസുവിനെപ്പോലെ മരണാനന്തരം സ്വന്തം ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കാം. മതാചാരങ്ങളില്ലാതെ സംസ്‌ക്കരിക്കണമെന്ന് മുന്‍കൂട്ടി നിര്‍ദേശിക്കുകയുമാകാം. പക്ഷേ പിതാവിന്റെ മരണാനന്തരച്ചടങ്ങ് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റു കുടുംബാംഗങ്ങളുടെ ധാരണകളെക്കൂടി മാനിച്ചായിരിക്കണം.

കേരളത്തിലെ സ്‌ത്രീപുരുഷബന്ധം-കുടുംബം, വിവാഹം, വിവാഹമോചനം- അമേരിക്കയിലേതുപോലെയല്ല. അമ്പതുകൊല്ലം മുമ്പ് നിലവിലിരുന്ന ജാതി ജന്മിനാടുവാഴി വ്യവസ്ഥയുടെ നിയമങ്ങള്‍ക്കനുസരിച്ചുമല്ല. അതിനാല്‍ ഇവിടത്തെ സ്‌ത്രീ -പുരുഷബന്ധം സക്കറിയ വാദിച്ചപോലെയും ഉണ്ണിത്താന്‍ നിര്‍വഹിച്ചപോലെയും ആയിരിക്കണമെന്ന് മാര്‍ക്സിസത്തിന് നിര്‍ദേശിക്കാനാവില്ല. സമൂഹ വികാസത്തിന്റെയും സാമൂഹ്യബോധ നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതാണ് ഇത്തരം കാര്യങ്ങളിലെ വൈരുധ്യാത്മക നിലപാട്.

അറുപത്തേഴില്‍ മുസ്ളിംലീഗുമായുണ്ടാക്കിയ ബന്ധത്തെയും, എഴുപത്തേഴില്‍ അടിയന്തരാവസ്ഥക്കെതിരെ ജനസംഘവുമായുണ്ടാക്കിയ പൊതുവേദിയെയും, അതുപോലുള്ള നിരവധിയായ രാഷ്‌ട്രീയ നിലപാടുകളെയും മനസ്സിലാക്കേണ്ടത് അന്നന്നത്തെ ചരിത്ര സാഹചര്യങ്ങളിലാണ്. മുഖ്യശത്രുവായ മുതലാളിത്തശക്തികളെ താൽ‌ക്കാലികമായെങ്കിലും പരാജയപ്പെടുത്തുന്നതില്‍ അത്തരം നീക്കങ്ങള്‍ വഹിച്ച പങ്കാണ് പ്രധാനം. അതെത്രമാത്രം മതവിമുക്തമായിരുന്നു എന്നതല്ല.

കെ എസ് മനോജ് ആരോപിക്കുന്നതുപോലെയും യു കലാനാഥന്‍ തെറ്റിദ്ധരിക്കുന്നതുപോലെയും സിപിഐ എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ ഇതുവരെ പാര്‍ടി പിന്തുടര്‍ന്നുപോന്ന സമീപനങ്ങളെയാകെ തള്ളിപ്പറയുകയോ മാറ്റിപ്പണിയുകയോ ചെയ്യുന്നില്ല. ചിലേടങ്ങളില്‍ ചിലപ്പോഴൊക്കെ സംഭവിച്ചുപോകുന്ന വ്യതിയാനങ്ങളെയും സ്‌ഖലിതങ്ങളെയും നിരുത്സാഹപ്പെടുത്താന്‍ തീരുമാനിക്കുന്നുവെന്നു മാത്രം. അതിനാല്‍ ലെനിന്‍ പറഞ്ഞ പുരോഹിതനു മാത്രമല്ല, മതവിരുദ്ധനായ അസ്സല്‍ യുക്തിവാദിക്കും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമാകാം. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പ്രവര്‍ത്തിക്കണം എന്നു മാത്രം.


*****

ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Wednesday, April 28, 2010

'ബദല്‍' പിറക്കുന്നതിങ്ങനെ!

ഉഴുതുണ്ടു വാഴ്വാരേ വാഴ്വാര്‍,
മറ്റെല്ലാം തൊഴുതുണ്ടു പിന്‍ശെല്‍പവര്‍

(തിരുക്കുറല്‍)

ഉഴുതുണ്ടു ജീവിക്കുന്നവര്‍ മാത്രമാണ് ജീവിക്കുന്നത്.
മറ്റെല്ലാവരും തൊഴുതുണ്ട് പിന്നാലെച്ചെല്ലുന്നവരാണ് .

ഒട്ടും ചോറുണ്ണാതെ ഒരു ദിസവം കടന്നുപോയാല്‍ മനസാ അവശരാകുന്നവരാണ് നമ്മളൊക്കെ. അല്പമൊക്കെ ശാരീരികവും കുറച്ചൊക്കെ സാംസ്കാരികവുമാണ് അത്തരമൊരു സാഹചര്യത്തില്‍ നമുക്കനുഭവപ്പെടുന്ന തൃപ്‌തിപോരായ്‌മ. എന്നിട്ടും പാടമായ പാടമൊക്കെ നികത്തിയപ്പോഴൊന്നും കേരളത്തിലെ പൊതുസമൂഹം കാര്യമായി ഇടപെട്ടില്ല. കാരണം എന്തും പണം കൊടുത്തുവാങ്ങാമെന്ന ഉപഭോക്തൃസമൂഹത്തിന്റെ അഹന്ത നമ്മെ കീഴടക്കിയിരുന്നു. കര്‍ഷകന്റെ നിവൃത്തികേടാണ് ഈ മാറ്റത്തിന്റെ കാതലെന്ന് പൊതുവേ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതുകൊണ്ടുകൂടിയാണ് ഈ പരിവര്‍ത്തനം എളുപ്പമായത്. വലിയൊരു പരിസ്ഥിതി ദുരന്തത്തിന് തുടക്കമിട്ടുകൊണ്ട് അങ്ങനെ പാടങ്ങള്‍ മണ്‍മറഞ്ഞു.

നെല്ലിന് വിലയില്ല. കൃഷിയെന്ന തൊഴിലിന് മാന്യതയുമില്ല. വീട്ടാവശ്യങ്ങള്‍ക്കുവേണ്ടിയെങ്കിലും ഇത്തിരി നെല്ല് വളര്‍ത്താമെന്നുവെച്ചാല്‍ കര്‍ഷകത്തൊഴിലാളികളെ കിട്ടാന്‍ പ്രയാസം. രാവിലെ തൊട്ട് വൈകും വരെ കുനിഞ്ഞ് ഒരേ നില്‍പ്പില്‍ ഓരോ ഞാറായി നട്ടുപോകുന്ന നൂറ്റാണ്ടുകളായി തുടരുന്ന പ്രാകൃതമായ കൃഷിരീതി. മണ്ണിലുതിര്‍ന്ന കടുകുമണികള്‍ പെറുക്കുന്നതിലും പ്രയാസമാണ് ഒരു പിടി നെല്ല് വിളയിക്കാനുള്ള അധ്വാനം. പട്ടിണി കിടന്നാലും ഇത്തരം കഷ്ടപ്പാട് സഹിക്കാന്‍ ഇന്നാരും തയ്യാറല്ല. കഷ്ടപ്പെട്ട് ജോലിക്കാരെ സംഘടിപ്പിച്ചാല്‍ത്തന്നെ കൂലിച്ചിലവും എല്ലാം കൂടി വിപണിയില്‍നിന്ന് അരി വാങ്ങുന്നതിനേക്കാള്‍ നഷ്‌ടം. മണ്ണിന് അമിത രാസവളപ്രയോഗത്താല്‍ ഫലപുഷ്‌ടി കുറഞ്ഞതുകൊണ്ട് വിളവു തീരെ കുറവും. കേരളത്തിന്റെ കാര്‍ഷികവും പരിസ്ഥിതിപരവും ഒപ്പം സാമൂഹ്യവുമായ ഒരു പ്രശ്‌നം ഇങ്ങനെയാണ് ഉദ്ഭവിച്ചത്. അന്യസംസ്ഥാനത്തുനിന്ന് അരി വരുത്തണം എന്ന സാങ്കേതികമായ ബുദ്ധിമുട്ടിനപ്പുറം ഭൂമിമാഫിയ എന്ന അപകടകാരിയായ ചെകുത്താന്റെ കടന്നുവരവിന് അവസരമായി എന്നതാണ് കേരളത്തിന്റെ അരിപ്രശ്‌നത്തിലുള്ള കാതലായ വിഷയം.

കേരളത്തിലെ നെല്‍കൃഷിയുടെ നാശത്തെ, ഭൂമിമാഫിയയുമായി ബന്ധപ്പെടുത്തിയും അയല്‍ സംസ്ഥാനങ്ങളിലുണ്ടാവുന്ന കാര്‍ഷികരംഗത്തെ മാറ്റങ്ങളുടെ പശ്ചാത്തലത്തിലുമാണ് വിലയിരുത്തേണ്ടത്. 40 വര്‍ഷം മുന്‍പ് കേരളത്തിലെ നെല്‍പ്പാടങ്ങളുടെ വ്യാപ്തി ആകെ കൃഷിയിടത്തിന്റെ 64 ശതമാനമായിരുന്നത് ഇന്ന് വെറും 10 ശതമാനമാണ്. കേരളത്തിലെ ഒട്ടുമിക്ക ഫ്ളാറ്റുകളും പാടം നികത്തി പണികഴിപ്പിക്കപ്പെട്ടവയാണ്. കേരളത്തില്‍ സ്ഥിരതാമസമില്ലാത്ത മലയാളികളും ഇവിടത്തെ സുഖകരമായ പ്രകൃതിയും കാലാവസ്ഥയും കണ്ട് മോഹിച്ചെത്തുന്ന ധനികരായ അന്യസംസ്ഥാനക്കാരും ഈ ഫ്ളാറ്റുടമകളില്‍ വലിയൊരു വിഭാഗമുണ്ട്. സ്വന്തം മണ്ണ് മലയാളിക്ക് അന്യമാവുന്ന കാലം വിദൂരമല്ല. ഒരു ദശകം മുന്‍പുവരെ കേരളം ആവശ്യമുള്ള അരിയുടെ 50 ശതമാനം ഉത്പാദിപ്പിച്ചിരുന്നു. ഇന്നത് വെറും പതിനാല് ശതമാനമാണ്. ബാക്കി അരി വരുന്നത് തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, എന്നിവിടങ്ങളില്‍ നിന്നാണ്.

ഭൂമിയില്‍ മൂന്നില്‍ രണ്ട് പേരുടെ ഭക്ഷണവും ഏഷ്യാക്കാരുടെ തീന്‍കിണ്ണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവുമാണ് അരി. ലോകത്തെ ഓരോ വര്‍ഷത്തെയും അരിയുത്പാദം ശരാശരി 800 ദശലക്ഷം ടണ്ണാണ്. ഈ ഭക്ഷ്യവിളയുടെ കൃഷിക്ക് 130 ദശലക്ഷം വര്‍ഷത്തെ ചരിത്രവുമുണ്ട്. നെല്ല് ആദ്യം ഒരു പുല്ലായിരുന്നു. വരിനെല്ലെന്ന കാട്ടുപുല്ലിനെ നെല്ലെന്ന കതിര്‍ക്കനമുള്ള നാട്ടുസസ്യമാക്കി മനുഷ്യന്‍ മെരുക്കിയടുത്തത് ആയിരക്കണക്കിന് തലമുറകളുടെ കാര്‍ഷികാധ്വാനം കൊണ്ടാണ്. ശാസ്‌ത്രം ഈ പ്രക്രിയയെ ഡൊമസ്‌റ്റിക്കേഷന്‍ എന്ന് വിളിക്കുന്നു. അതായത് എത്രയോ നൂറ്റാണ്ടുകളുടെ മനുഷ്യാധ്വാനത്തിന്റെ സംഭാവനയാണ് ഈ ഭക്ഷ്യോത്പന്നം. വരണ്ട മണ്ണിലും മുട്ടൊപ്പം വെള്ളത്തിലും ഉപ്പുനീരില്‍ വരെയും വളരാന്‍ കെല്‍പ്പുള്ള അന്നത്തിന്റെ ഈ അദ്ഭുതച്ചെടി ധാരാളം മഴ കിട്ടുന്ന കേരളക്കരക്ക് പ്രകൃതി സമ്മാനിച്ച ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിളയാണ്.

പുറത്തുനിന്ന് അരി വാങ്ങുന്നതിലെ ലാഘവം വൈകാതെ വെറും പഴങ്കഥയാവും. അയൽ സംസ്ഥാനങ്ങളിലൂടെ ഇന്ന് യാത്ര ചെയ്‌താല്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ വാങ്ങിയശേഷം കുറ്റികള്‍ നാട്ടി പ്ളോട്ട് തിരിച്ചിട്ട പാടങ്ങള്‍ പത്ത് കിലോമീറ്ററില്‍ ഒരെണ്ണം എന്ന തോതിലെങ്കിലും കാണാം. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് തമിഴ് നാട്ടിലെയും ആന്ധ്രയിലേയും കര്‍ണ്ണാടകയിലേയും കൃഷിസ്ഥലത്തിന്റെ വ്യാപ്‌തി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഈ സംസ്ഥാനങ്ങളിലെ ശേഷിക്കുന്ന കൃഷിക്കാരെല്ലാം ഒരേ സ്വരത്തില്‍ പറയുന്ന പരാതി ഇതാണ്. നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും പലതരം ഫാൿടറികളിലേക്ക് വണ്ടികള്‍ വന്ന് തൊഴിലാളികളെ കൊണ്ടുപോകുന്നതിനാല്‍ കൃഷി ചെയ്യാന്‍ തൊഴിലാളികളെ കിട്ടാനില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൂടി നടപ്പായതോടെ ശേഷിക്കുന്ന തൊഴിലാളികളും ഈ തൊഴില്‍മേഖലയില്‍നിന്ന് പിന്‍മാറി. ഇതിനൊക്കെ പുറമേ തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലേയുമൊക്കെ കൃഷിക്കാരുടെ അടുത്ത തലമുറ ജോലിക്കാരും ബിസിനസ്സുകാരുമായി പാരമ്പര്യത്തൊഴില്‍ വിട്ടുപോവുകയാണ്. അടുത്ത പത്ത് വര്‍ഷം കൊണ്ട് തമിഴ്‌നാടിനും കര്‍ണ്ണാടകക്കും ആന്ധ്രക്കും പുറത്തുകൊടുക്കാന്‍ അരി ഉണ്ടാവുകയില്ല എന്ന് ചുരുക്കം.

കേരള സര്‍ക്കാര്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടികളെടുക്കുന്നുണ്ടെങ്കിലും ഈ നയം അതിന്റെ ലക്ഷ്യം നേടാത്തതിനുകാരണം വാസ്തവത്തില്‍ പഞ്ചായത്തുകളുടെ വികസനസമീപനത്തിലെ തിരുത്താന്‍ പ്രയാസമുള്ള ചില ബോധ്യങ്ങളാണ്. വികസനമെന്നാല്‍ എന്ത് എന്ന അടിസ്ഥാനപരമായ ചോദ്യത്തിനുത്തരം പറയാതെ ഒഴിഞ്ഞുമാറുന്നതിന്റെ വിലയാണ് നാം നല്‍കേണ്ടിവരുന്നത്. കര്‍ഷകഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ പോലും റോഡും കെട്ടിടങ്ങളും പണിയാനാണ് ഏറ്റവുമധികം പണം ചിലവിടാറുള്ളത്. കേരളത്തില്‍ ആകെ ചിലവാക്കുന്ന പഞ്ചായത്ത് പദ്ധതിവിഹിതത്തിന്റെ 60-70 ശതമാനം ഇത്തരം പ്രവര്‍ത്തികള്‍ക്കു വേണ്ടി ചിലവിടുന്നു.

കുട്ടനാട്ടില്‍ യാതൊരു പരിസ്ഥിതി ബോധവുമില്ലാതെ പണിത റോഡുകളാണ് പല പ്രദേശങ്ങളിലും നീരൊഴുക്കുകളെ തടഞ്ഞ് ഭൂമി കൃഷിയോഗ്യമല്ലാതാക്കി മാറ്റിയത്. ഈ ദുരന്തത്തിന്റെ ചെറിയ മാതൃകകള്‍ ഓരോ കേരളീയഗ്രാമത്തിലും കാണാം. ഒരു പാടത്തുകൂടി അശാസ്‌ത്രീയമായി, നീരൊഴുക്കുകളെ പരിഗണിക്കാതെ ഒരു റോഡ് വരുന്നതോടെ പരിസ്ഥിതിപരവും സാമ്പത്തികവുമായ ഒരു മാറ്റം ഭൂമിക്ക് സംഭവിക്കുന്നു. നീര്‍വാര്‍ച്ച കുറയുന്നു. പാടങ്ങള്‍ അങ്ങനെ കൃഷിയോഗ്യമല്ലാതാവുന്നു. ഉടമസ്ഥന് ഈ ഭൂമി ഉപകാരമില്ലാത്ത ചതുപ്പായി പരിണമിക്കുന്നു. ഉടന്‍തന്നെ, ആര്‍ക്കും വേണ്ടാതെ കിടന്ന ഭൂമിക്ക് വില നിശ്ചയിക്കാന്‍ ഭൂമിമാഫിയയുടെ വാമനന്‍മാര്‍ എങ്ങുനിന്നെന്നില്ലാതെ പ്രത്യക്ഷരാവുന്നു. തൊട്ടടുത്തുകൂടി റോഡ് പോകുന്നു എന്നതും വിലപേശലിന് സാധ്യത കൂട്ടുന്നു. വില്‍പ്പനയും തൊട്ടുപിന്നാലെ തന്നെ ഘട്ടം ഘട്ടമായുള്ള മണ്ണിട്ട് നികത്തലും നടക്കുന്നു. വൈകാതെ കെട്ടിടങ്ങള്‍ ഉയരുന്നു.


വടക്കാഞ്ചേരിയില്‍ സംഭവിക്കുന്നത്

വികസനമെന്ന് നാം വിളിക്കുന്ന പ്രക്രിയ അങ്ങനെ ഭൂമിമാഫിയക്ക് ഒത്താശ ചെയ്യലായി മാറുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്തിന്റെ വികസന അജണ്ട ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്തില്‍ മുണ്ടകനും വിരിപ്പും പുഞ്ചക്കൃഷിയും കൂടി കണക്കെടുത്താല്‍ 4278 ഹെക്ടര്‍ കൃഷി ചെയ്യാവുന്ന നെല്‍പ്പാടമുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതില്‍ പകുതിയോളം കൃഷി നടന്നിരുന്നില്ല. 2008-ലാണ് ബ്ളോക്ക് പഞ്ചായത്ത് ഈ തരിശുനിലങ്ങളില്‍ മുഴുവന്‍ കൃഷിയിറക്കാനുള്ള തീരുമാനം തത്വത്തിലെടുത്തത്. കേരളത്തിലെ ഒരു പഞ്ചായത്തില്‍ ഒരു വര്‍ഷം വികസനകാര്യങ്ങള്‍ക്കായി ആകെ ചെലവാക്കപ്പെടുന്നത് ശരാശരി ഒരു കോടി രൂപയില്‍ താഴെ മാത്രമാണ്. എന്നാല്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചിലവേറിയ പദ്ധതികളിലൊന്നായി, രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ മുതല്‍മുടക്കുമായി നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചു. ഇത് ആകെ പദ്ധതിച്ചിലവിന്റെ അന്‍പത് ശതമാനം വരും. കഴിഞ്ഞ അന്‍പത് വര്‍ഷത്തെ കേരളത്തിന്റെ ചരിത്രമെടുത്താല്‍ ഇത്രയും പദ്ധതിവിഹിതം കൃഷിക്കുവേണ്ടി നീക്കിവെച്ച മറ്റൊരു പഞ്ചായത്തിനെ കാണുകയില്ല. ജലവും മണ്ണും വ്യക്തിപരമായ ഉടമസ്ഥതക്കപ്പുറം ഒരു സമൂഹത്തിന്റെ പൊതുസ്വത്താണെന്ന ചിന്തയിലേക്കുള്ള ഒരു ചെറിയ കാല്‍വെയ്പ്പാണിത്.

ഇതിന്റെ ഫലമായി 9 ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 120 പാടശേഖരങ്ങളിലും കൃഷിയിറക്കാന്‍ ശ്രമം നടക്കുന്നു. പഞ്ചായത്ത് പാടശേഖരസമിതികള്‍ക്ക് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ടും ഓരോ കര്‍ഷകര്‍ക്കും പഞ്ചായത്തിന്റെ ഈടില്‍ ബാങ്കുകളില്‍നിന്ന് നേടിക്കൊടുക്കുന്ന വായ്‌പയും ഉപയോഗിച്ച് കൃഷി ചെയ്യാന്‍ സൌകര്യം ചെയ്‌തിട്ടും ആദ്യമൊന്നും പല കര്‍ഷകരും കൃഷിയിറക്കാന്‍ തയ്യാറായില്ല. കാരണം കുറച്ച് വര്‍ഷങ്ങള്‍ വെറുതേ കിടന്നാല്‍ നെല്‍പ്പാടം കരയാക്കി മാറ്റി വില്‍ക്കാനെളുപ്പമാണെന്ന കണക്കുകൂട്ടലിലായിരുന്നു പലരും കഴിഞ്ഞിരുന്നത്. മുണ്ടൂരില്‍ കൃഷി ചെയ്യാന്‍ കൂട്ടാക്കാതിരുന്ന കര്‍ഷകന്റെ തരിശുനിലം കയ്യേറി പാടശേഖരസമിതി കൃഷിയിറക്കിയപ്പോള്‍ കോടതി പോലും കൂടെനിന്നു.

വടക്കാഞ്ചേരിയില്‍ 10 വര്‍ഷം മുന്‍പ് ശരാശരി ഭൂമിവില സെന്റിന് പതിനായിരം രൂപയായിരുന്നു. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലെന്നപോലെ ഇവിടേയും കൃഷി തളരുകയും ഭൂമിവില ആകാശത്തോളം ഉയരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമത് ഏക്കറിന് ഒരു ലക്ഷത്തോളം രൂപയായിരുന്നു. എന്നാലീവര്‍ഷം പഞ്ചായത്തില്‍ ഭൂമി കച്ചവടം കാര്യമായി നടന്നിട്ടില്ല. ഇവിടെ നടക്കുന്ന കാര്‍ഷിക മുന്നേറ്റത്തിനും ഈ മാറ്റത്തില്‍ പരോക്ഷമായി പങ്കുണ്ട്.

പഞ്ചായത്ത് ആവശ്യപ്പെട്ടപ്പോള്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി കാര്‍ഷികജോലികള്‍ യന്ത്രസഹായത്തോടെ ചെയ്യാന്‍ ഗ്രീന്‍ ആര്‍മിയെ രംഗത്തിറക്കി. ഈ സംഘത്തില്‍ വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്തിലെ കര്‍ഷകരും വീട്ടമ്മമാരും യുവാക്കളും തൊഴിലാളികളുമുണ്ട്. ഗ്രീന്‍ ആര്‍മിക്ക് യൂണിഫോമും തൊപ്പിയും പട്ടാളച്ചിട്ടയുമുണ്ട്. കാര്‍ഷികജോലികള്‍ക്ക് അങ്ങനെ പ്രൊഫഷണല്‍ സ്വഭാവം ലഭിക്കുന്നു. സ്‌ത്രീകളുടെ വലിയ പങ്കാളിത്തവും ഈ കാര്‍ഷികദൌത്യസേനയെ പാരമ്പര്യകൃഷിയുടെ ആചാരനിഷ്ഠമായ ഘടനയില്‍നിന്ന് മാറ്റിനിര്‍ത്തുന്നു. സ്‌ത്രീകള്‍ നെല്‍വിത്ത് വിതച്ചാല്‍ വിള നന്നാവില്ലെന്നും പ്രകൃതി പിണങ്ങുമെന്നുമുള്ള അന്ധവിശ്വാസങ്ങള്‍ അങ്ങനെ പ്രസക്തി നഷ്‌ടപ്പെട്ട് താനേ മാഞ്ഞുപോകുന്നു.

കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനസമിതി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് കൃഷിയിലെ യന്ത്രവത്കരണത്തിന് പച്ചക്കൊടി കാട്ടി. മാറുന്ന കാലത്തിന്റെ പൊരുളറിഞ്ഞ ഈ പുതിയ രാഷ്‌ട്രീയനിലപാട് വടക്കാഞ്ചേരിയിലെ കര്‍ഷകത്തൊഴിലാളികളുടെ ജോലിസുരക്ഷയേയും ഗൌരവമായി പരിഗണിച്ചു. ഗ്രീന്‍ ആര്‍മിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ആദ്യപരിഗണന തൊഴിലാളികള്‍ക്കു തന്നെ നല്‍കി.

മുഴുവന്‍ നിലങ്ങളും കൃഷിക്കൊരുങ്ങുമ്പോള്‍ ജലസേചനം മറ്റൊരു വെല്ലുവിളിയായിരുന്നു. മിക്കവാറും ജലസ്രോതസ്സുകള്‍ വര്‍ഷങ്ങളായി ഒഴുക്ക് തടസ്സപ്പെട്ട് നിലക്കുകയോ വറ്റിപ്പോവുകയോ ചെയ്തിരുന്നു. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ കൃഷിയുമായി ബന്ധിപ്പിക്കണമെന്ന പരക്കെയുള്ള— ആഗ്രഹത്തെ മുന്‍നിര്‍ത്തി വടക്കാഞ്ചേരിയില്‍ ജലസേചനക്കനാലുകളുടെ നവീകരണം തൊഴിലുറപ്പുസേനയെ ഏല്‍പ്പിച്ചു. കേരളത്തില്‍ത്തന്നെ ആദ്യമായി അങ്ങനെ തൊഴിലുറപ്പുസേന കാര്‍ഷിക പ്രവര്‍ത്തിയില്‍ നേരിട്ട് ബന്ധപ്പെട്ടു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ വന്‍കിട കൃഷിക്കാര്‍ കുറവായതിനാല്‍ ഓരോ പഞ്ചായത്തിനും കൃഷിയെ ഒരു പൊതുമണ്ഡലമായിക്കണ്ട് തൊഴിലുറപ്പ് സേനയെ പാടശേഖരങ്ങളിലും മറ്റും നിലവിലുള്ള നിയമങ്ങള്‍ക്കകത്തുനിന്നുതന്നെ കൃഷിയില്‍ നിയോഗിക്കാം എന്ന് ഇതോടെ വ്യക്തമായി.

ഏറ്റവുമധികം അധ്വാനം വേണ്ടിവരുന്ന കൃഷിയായ നെല്‍കൃഷിയില്‍ യന്ത്രവത്കരണവും സാങ്കേതികവിദ്യയുടെ ഉപയോഗവും കൊണ്ട് ചിലവുചുരുക്കാനും കായികക്ളേശം അങ്ങേയറ്റം കുറക്കാനും സാധിച്ചു. പകലന്തിയോളം കുനിഞ്ഞുനിന്ന് നെല്‍പ്പാടത്ത് ജോലി ചെയ്യുകയും ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ നിവരാന്‍ വയ്യാത്ത വിധം ശരീരം വളഞ്ഞുപോവുകയും ചെയ്യുന്ന കര്‍ഷകത്തൊഴിലാളിയുടെ ദുരിതചിത്രം ഏത് തൊഴിലില്ലായ്‌മാ വാദത്തിന്റെ പേരിലായാലും ഇനി പഴയതുപോലെ തുടരണമെന്ന് കരുതുന്നത് ഒരര്‍ത്ഥത്തില്‍ ക്രൂരത തന്നെയാണ്.

ഇതിന് ബദലായി മാറുന്ന ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനരീതി പറയാം.പാടത്ത് വിത്തെറിഞ്ഞ് മുളപ്പിച്ച് വീണ്ടും ഞാറുപറിച്ചുനടുന്നതുപോലുള്ള ഇരട്ടിപ്പണികള്‍ ഒഴിവാക്കി ഗ്രീന്‍ ആര്‍മി അംഗങ്ങള്‍ മാറ്റ് നഴ്‌സറി എന്നറിയപ്പെടുന്ന പായപോലെ ചുരുട്ടിയെടുക്കാവുന്ന ഞാറ്റടി തയ്യാറാക്കി. ഞാറുനടീല്‍ യന്ത്രത്തില്‍ ഈ ഞാറ്റുപായകളിറക്കിവെച്ച് ഒരു കണ്ടത്തിന്റെ എല്ലാ ഭാഗത്തും ഒരു ചാല്‍ ഓടിച്ചതോടെ ആ കണ്ടത്തിലെ നടീല്‍ പൂര്‍ത്തിയായി. ഒരേക്കര്‍ പാടം നടാന്‍ അഞ്ചുപേരടങ്ങിയ ഒരു ഗ്രീന്‍ ആര്‍മി ടീമിന് ശരാശരി ഒന്നര മണിക്കൂര്‍ മതി. അപ്പോള്‍ ഇടനേരത്തെ ചായക്ക് സമയമാകുമ്പോഴേക്കും ആദ്യത്തെ ഒരേക്കര്‍ ജോലി തീര്‍ന്നിരിക്കുന്നു. ഒരേക്കര്‍ നട്ടുതീര്‍ക്കുന്നതിന് കര്‍ഷകന്‍ ഗ്രീന്‍ ആര്‍മിക്ക് നല്‍കേണ്ടത് 3000 രൂപയാണ്. ഒരു ദിവസം മൂന്നര ഏക്കര്‍ നട്ടുതീര്‍ക്കാന്‍ അഞ്ചുപേരടങ്ങിയ ഒരു ഗ്രീന്‍ ആര്‍മി സംഘത്തിന് കഴിയുന്നു. അപ്പോള്‍ അഞ്ചുപേരുടെ ഒരു ദിവസത്തെ വരുമാനം 10,500 രൂപ. ഇതില്‍നിന്ന് ഒരു പങ്ക് ഓരോ തൊഴിലാളിക്കുമുള്ള പെന്‍ഷന്‍ ഫണ്ടിലേക്കും ഇന്‍ഷുറന്‍സ് നിധിയിലേക്കും മാറ്റിവെക്കപ്പെടുന്നു. നടീല്‍ ഉപകരണത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായും വരുമാനത്തിന്റെ ഒരംശം സൂക്ഷിക്കുന്നു. അതെല്ലാം കിഴിച്ച് ഒരു ഗ്രീന്‍ ആര്‍മി അംഗത്തിന് ഒരു ദിവസം കിട്ടുന്ന വരുമാനം ശരാശരി 350 മുതല്‍ 500 രൂപ വരെയാണ്. കൃഷിപ്പണി ഉപേക്ഷിച്ച് സിമന്റുപണിക്കും മണല്‍വാരാനും പോയ തൊഴിലാളികള്‍ക്ക് ഇനി മടങ്ങിവരാം!

കളകളെ നശിപ്പിക്കാനായി കോണോവീഡര്‍ എന്ന യന്ത്രവുമായും വിളവെടുപ്പിന് സമയമാകുമ്പോള്‍ അതിന്റെ കൊയ്ത്തുയന്ത്രങ്ങളുമായും ഗ്രീന്‍ ആര്‍മി വീണ്ടും വയലിലിറങ്ങുന്നു. കൊയ്യുന്നതോടൊപ്പം നെല്ലും വൈക്കോലും വേര്‍തിരിച്ച് നെല്ല് പ്രത്യേകം ചാക്കുകളില്‍ നിറക്കുന്നതും കൊയ്ത്തു യന്ത്രത്തിന്റെ ജോലിയാണ്. മറുവശത്ത് ബെയ്‌ലിംഗ് യന്ത്രങ്ങള്‍, വൈക്കോലിനെ 30 കിലോ വീതമുള്ള കെട്ടുകളാക്കി മാറ്റുന്നു.

2009-ല്‍ ഇത്തരം 100 തൊഴിൽ ദിനങ്ങള്‍ ഓരോ ഗ്രീന്‍ ആര്‍മി തൊഴിലാളിക്കും ലഭിച്ചു. ഇപ്പോള്‍ ആരംഭിച്ച കോള്‍പ്പാടങ്ങളിലെ കൊയ്ത്ത് തീരുന്നതോടെ ഈ സീസണില്‍ ഇതുവരെ ലഭിച്ച ആകെ തൊഴില്‍ദിനങ്ങളുടെ എണ്ണം 160 ആകും. ഒരു പരമ്പരാഗത കര്‍ഷകത്തൊഴിലാളിക്ക് സ്വപനം കാണാന്‍ പറ്റാത്തതാണ് ഈ കണക്കുകള്‍. വര്‍ഷത്തില്‍ ഓരോ ഹരിതസേനാംഗത്തിനും 200 തൊഴില്‍ദിനം എന്നതാണ് ഈ കാര്‍ഷികസേനയുടെ സംഘാടകര്‍ ലക്ഷ്യം വെക്കുന്നത്.
സംസ്ഥാനത്തെ ശരാശരി നെല്ലുത്പാദനം ഹെക്ടറില്‍ 2.4 ടണ്ണാണെന്നിരിക്കെ ഈ കാര്‍ഷികകൂട്ടായ്‌മക്ക് യന്ത്രവത്കരണത്തിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിലെ പാടശേഖരങ്ങളില്‍ ഹെൿടറില്‍നിന്ന് ശരാശരി ആറു മുതല്‍ എട്ട് ടണ്‍ വരെ വിളവ് നേടാനായി.

വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത് കൃഷിയുടെ തുടര്‍പ്രവര്‍ത്തനമെന്ന നിലക്ക് ഇപ്പോള്‍ തുടങ്ങിവെച്ചിട്ടുള്ള പഞ്ചായത്തിന്റെ മുഴുവന്‍ നീര്‍ത്തടവികസനത്തിനുള്ള ബൃഹത്പദ്ധതി പാടങ്ങള്‍ക്ക് ഊടും പാവുമിടുന്ന നീരൊഴുക്കുകളെ വീണ്ടെടുക്കുമെന്നും അതോടെ പാടംനികത്തല്‍ പ്രായോഗികമായിത്തന്നെ അസാധ്യമാവുമെന്നും ഈ ഗ്രാമത്തിന്റെ ഭരണസാരഥികള്‍ സ്വപ്നം കാണുന്നു.

കൃഷിയുടെയും വികസനത്തിന്റെയും രാഷ്‌ട്രീയം തിരിച്ചറിയുന്ന ഈ ഇടപെടല്‍ കേരളത്തിന്റെ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നു. നെല്‍കൃഷി തിരിച്ചുവരുന്നു എന്ന ആഘോഷപൂര്‍വ്വമായ ആവേശത്തിനപ്പുറത്താവണം ഈ യത്നം വിലയിരുത്തപ്പെടേണ്ടത്. ഭൂമി ആരുടേതാണ് എന്ന ചോദ്യം വീണ്ടും ചോദിക്കാന്‍ സമയമായിരിക്കുന്നു.


****


വി.എം. ദീപ, കടപ്പാട് : പി എ ജി ബുള്ളറ്റിൻ

Tuesday, April 27, 2010

ആര്‍ക്കു വേണ്ടിയാണ് ഉമ്മഞ്ചാണ്ടീ സര്‍ക്കാരുകള്‍?

സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലി നേടി, സര്‍ക്കാരിന്റെ പെന്‍ഷന്‍ പറ്റി കഴിയുന്ന കാലം മാറി...

ഉമ്മഞ്ചാണ്ടി, മാതൃഭൂമി 26 ഏപ്രില്‍ 2010

പുതിയ കാലഘട്ടത്തില്‍ ജീവിക്കേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കുകയാണ് ഉമ്മഞ്ചാണ്ടി. “നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കി, സംരംഭകരെ സ്വീകരിച്ച് അതിലൂടെ സമ്പത്തും തൊഴിലവസരങ്ങളും ഒരുക്കുന്ന കാ‍ലഘട്ടത്തിലാണു നാം ജീവിക്കുന്നത്.“എന്നും അദ്ദേഹം അരുളിച്ചെയ്യുന്നു.

കുഴപ്പമൊന്നുമില്ല. നവ ലിബറല്‍ നയങ്ങളുടെ തുടര്‍ച്ചയായി സര്‍ക്കാരുകള്‍ എല്ലാ മേഖലയില്‍ നിന്നും പിന്‍‌വാങ്ങുകയും, പൊതുസ്ഥാപനങ്ങള്‍ നശിക്കുകയും, സ്വകാര്യ മേഖലയ്ക്കനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ അത്തരം നയങ്ങളുടെ സ്‌തുതിപാഠകര്‍ക്ക് ഇതൊക്കെയെ പറയാന്‍ പറ്റൂ...അദ്ദേഹമതു പറയട്ടെ...

എന്നാലിത് ആരോടാണ് അദ്ദേഹം പറയുന്നത്?

സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കേണ്ടി വരുന്നതും, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കേണ്ടി വരുന്നതും, സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കേണ്ടി വരുന്നതും, (കിട്ടിയാല്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ പറ്റിക്കഴിയേണ്ടി വരുന്നതും) ഈ നാട്ടിലെ സാധാരണക്കാരനായിരിക്കും. അവനോടാണ് ഉമ്മഞ്ചാണ്ടി പച്ചമലയാളത്തില്‍ പറയുന്നത് നിനക്കിനി സര്‍ക്കാരില്ല എന്ന്. സംരംഭകരും നിക്ഷേപകരും ഉള്ളപ്പോള്‍ നിനക്കെന്തിനാണൊരു സര്‍ക്കാര്‍ എന്ന് ചോദിക്കുന്നത് ?

നിനക്കിനി സര്‍ക്കാരില്ല എന്ന് പറയുന്നവര്‍ ഉദ്ദേശ്യിക്കുന്നത് ഇനി ആര്‍ക്കും സര്‍ക്കാരില്ല എന്നാണോ?

അല്ലെന്ന് കണക്കുകള്‍ തെളിയിക്കും.

“2007-08ല്‍ പ്രത്യക്ഷനികുതി ഇളവുകള്‍ വഴിമാത്രം ഉണ്ടായ വരുമാനനഷ്ടം 62,199 കോടി രൂപയായിരുന്നു. എക്സൈസ് തീരുവയിനത്തില്‍ 87,468 കോടി രൂപയും കസ്റ്റംസ് തീരുവയിനത്തില്‍ 1,53,593 കോടി രൂപയും ഇളവുചെയ്തു. എല്ലാംകൂടി 3, 03,260 കോടി രൂപ. ഇതില്‍നിന്ന് നാം കയറ്റുമതി കടം കുറവ് വരുത്തിയാല്‍ തന്നെ 200,000 കോടി രൂപ വരും. 2008-09ല്‍ ഈ തുക 3,00,000 കോടി കവിഞ്ഞു. ഇതു വെറും ചുരുങ്ങിയ തോതിലുള്ള കണക്കുകൂട്ടലാണ്. കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കിയ സബ്‌സിഡികളും നിരക്ക് ഇളവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവ കൂടി ചേര്‍ത്താല്‍ തുക ഇനിയും കുതിച്ചുയരും.“

ലളിതമായി പറഞ്ഞാല്‍, കോര്‍പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷം ലഭിച്ച ഇളവുകളുടെ മൊത്തം തുക കാര്‍ഷികകടാശ്വാസമായി 'സാമ്പത്തിക അച്ചടക്കം ഇല്ലാതെ' എഴുതിത്തള്ളിയ തുകയുടെ ഏഴിരട്ടി വരും. ഇതിന്റെ അര്‍ഥം, രണ്ടുവര്‍ഷത്തില്‍ ഓരോദിവസവും നാം കോര്‍പറേറ്റുകള്‍ക്ക് 700 കോടി രൂപ വീതം നല്‍കിയെന്നാണ്. 1991നുശേഷമുള്ള കണക്കെടുത്താല്‍ തുക എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക(ലക്ഷം കോടികള്‍ക്ക് അപ്പുറത്തുള്ള തുക പറയാന്‍ ഏതു പദമാണ് ഉപയോഗിക്കേണ്ടത്). ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണത്തിനോ പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കാനോ പൊതുജനാരോഗ്യമേഖലയിലോ വിദ്യാഭ്യാസരംഗത്തോ മുടക്കാനോ പണം ചോദിക്കുക-കിട്ടില്ല. എന്നാല്‍ കോര്‍പറേറ്റ് ലോകത്തിനുള്ള സൌജന്യമായി മണിക്കൂറില്‍ 30 കോടി രൂപവീതം നല്‍കാന്‍ പണമുണ്ട്.

(നീതിയുടെ വരള്‍ച്ച; ഫണ്ടുകളുടെ പ്രളയം - പി.സായ്‌നാഥ്)

ഇനി മറ്റൊരു കണക്ക് പരിശോധിച്ചാലോ?

“2010-11 ബജറ്റിലൂടെ കോര്‍പ്പറേറ്റുകള്‍ തട്ടിയെടുത്ത ഇളവുകള്‍ നിരവധിയാണ്. കോര്‍പ്പറേറ്റ് നികുതിദായകര്‍ക്ക് പ്രത്യക്ഷനികുതിയില്‍ ഏതാണ്ട് 80,000 കോടിരൂപയുടെ സൌജന്യം ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇത് 66,000 കോടിയായിരുന്നു. എക്സൈസ് നികുതിയില്‍ മറ്റൊരു 1,70,765 കോടിരൂപയും കസ്‌റ്റംസ് ഡ്യൂട്ടി വകയില്‍ 2,49,021 കോടിയും ഇളവു കിട്ടി. മൊത്തം 5,00,000 കോടിരൂപ.“

(യൂണിയന്‍ ബജറ്റിന്റെ അണിയറ ശില്പികള്‍ )

ഇനി സാധാരണക്കാരനു ലഭിക്കുന്നതോ?

യു.പി.എ. ഭരണം ഏതാനും വ്യവസായികള്‍ക്ക് 5 വര്‍ഷം കൊണ്ട് 13 ലക്ഷം കോടി രൂപ അനുവദിച്ചപ്പോള്‍ ഇതേകാലത്ത് 90% ഇന്ത്യക്കാരുടെ മുഴുവന്‍ സബ്‌സിഡികളും ചേര്‍ത്താല്‍ മൂന്നുലക്ഷം കോടിയേ ഉള്ളുവെന്നാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. അഥവാ ദേശീയ വരുമാനത്തിന്റെ 6.3 ശതമാനം (2009-10 ലെ ധനകമ്മിക്കുതുല്യം) വീതം, വ്യവസായ കുത്തകകള്‍ പ്രതിവര്‍ഷം ഖജനാവില്‍ നിന്ന് വരവുവെയ്ക്കുന്നു. ശതകോടീശ്വരന്മാര്‍ പെരുകുന്നത് കച്ചവടം ചെയ്തിട്ടല്ല, ഭരണദല്ലാള്‍മാര്‍വഴി ഖജനാവ് കുത്തിവിഴുങ്ങിയിട്ടാണെന്ന് സാരം.

(നികുതിരഹിത കോര്‍പ്പറേറ്റ് ഭരണം )

ഉമ്മഞ്ചാണ്ടി നിക്ഷേപകര്‍, സംരംഭകര്‍, സമ്പത്ത് എന്നൊക്കെ പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലായില്ലേ?

സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയിട്ടും ഇന്ത്യ കുലുങ്ങിയില്ല എന്ന് ഉമ്മഞ്ചാണ്ടി അതിനടുത്ത പാരഗ്രാഫില്‍ അഭിമാനിക്കുന്നു. വായിച്ചാല്‍ തോന്നുക സര്‍ക്കാര്‍ എല്ലാ മേഖലയില്‍ നിന്നും പിന്‍‌വാങ്ങിയതുകൊണ്ടാണ് ഇന്ത്യ കുലുങ്ങാതിരുന്നത് എന്നാണ്. സംരംഭകരും നിക്ഷേപകരും ഒക്കെ ചേര്‍ന്ന് കുലുങ്ങാതെ പിടിച്ച് നിര്‍ത്തിയെന്നും.

എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം?

ഇന്ത്യയില്‍ വിനിമയ നിയന്ത്രണമുണ്ട്. ക്യാപിറ്റല്‍ അക്കൌണ്ട് കണ്‍‌വര്‍ട്ടബിലിറ്റി പൂര്‍ണ്ണമായിട്ടില്ല. നിരവധി വലിയ ദേശസാല്‍കൃത ബാങ്കുകളുണ്ട് വിദേശ ബാങ്കുകളുടെ പ്രവര്‍ത്തനം പരിമിതമാണുതാനും.

അതായത് ഉമ്മഞ്ചാണ്ടി നിനക്കില്ലെന്ന് സാധാരണക്കാരനോട് പറയുന്ന സര്‍ക്കാര്‍, അതിന്റെ നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെടുത്തിയിട്ടില്ലായിരുന്നു എന്നതാണ് കുലുങ്ങാതിരുന്നതിനു കാരണം. ഇനി സര്‍ക്കാരില്ല എന്നു പറയുന്നവര്‍ തന്നെ സര്‍ക്കാര്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രം കുലുങ്ങാതെ പോയതിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെ എങ്ങിനെ വിശേഷിപ്പിക്കും?

അത്തരമൊരു നിയന്ത്രണം തുടരണമെന്നും, സര്‍ക്കാരുകള്‍ പിന്‍‌വാങ്ങരുതെന്നും കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നത് ആരായിരുന്നു എന്നും ഇപ്പോഴും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് ആരാണ് എന്നും ഓര്‍മ്മിക്കുക.

ഉമ്മഞ്ചാണ്ടി പറയുന്ന തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന്റെ കാര്യവും രസാവഹമാണ്.

തൊഴില്‍ ഒരു രീതിയിലും സുരക്ഷിതമല്ലാതായിക്കൊണ്ടിരിക്കുന്നു. ഹയര്‍ ആന്‍ഡ് ഫയര്‍! ഇതിനായി തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ലാഭം കുറയുമെന്ന് തോന്നിയപ്പോള്‍ കോര്‍പ്പറേറ്റുകള്‍ ആദ്യം ചെയ്തത് തൊഴിലാളികളെ പിരിച്ചു വിടുക എന്നതായിരുന്നു.

ഇതൊക്കെയാണ് ഉമ്മഞ്ചാണ്ടി പറയുന്നതും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങള്‍. ഇതു പോലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത നിരവധി അവകാശവാദങ്ങള്‍ ‘എന്തിനീ ഹര്‍ത്താല്‍‘ എന്ന ഉമ്മഞ്ചാണ്ടിയുടെ ലേഖനത്തിലുണ്ട്. അതൊരു ഹര്‍ത്താല്‍ വിരുദ്ധലേഖനമായതു കൊണ്ട് ഹര്‍ത്താലിനെക്കുറിച്ച് കൂടി അല്പം പറയാതെ പോകുന്നത് ശരിയല്ലല്ലോ.

പ്രതിഷേധമോ, ഹര്‍ത്താലോ, പൊതുപണിമുടക്കോ ഒന്നും അതില്‍ തുടങ്ങി അതില്‍ തീരുന്ന ഒന്നല്ലെന്നും ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ വിവിധ രൂപങ്ങളാണെന്നതും മനസ്സിലാക്കേണ്ടതുണ്ട്. ഉമ്മഞ്ചാണ്ടി കുലുങ്ങാതിരുന്ന ഇന്ത്യയെക്കുറിച്ച് അവകാശവാദമുന്നയിക്കുമ്പോള്‍ അതിനു കാ‍രണക്കാരായ ഇടതുപക്ഷം അന്ന് നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള പഴയ ചില കഥകള്‍ അസ്ഥാനത്താവില്ല..

ഇടതുപക്ഷ പിന്തുണയോടെ യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും പരിഷ്‌ക്കാര അജണ്ടയും ദിശയും മാറിയില്ല. പൊതുമിനിമം പരിപാടി അവര്‍ മറന്നു. എന്‍.ഡി.എ.സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ തന്നെ യു.പി.എ.യും തുടര്‍ന്നു. ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായി. വിദേശപ്രത്യക്ഷനിക്ഷേപം വര്‍ദ്ധിപ്പിക്കാനും, നിയമനം ഒഴിവാക്കി ഔട്ട്സോഴ്സിംഗ് നടപ്പാക്കാനും സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചു. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണാധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താനും പെന്‍ഷന്‍ ഫണ്ടും പ്രൊവിഡണ്ട് ഫണ്ടും ഓഹരി കമ്പോളത്തിലേക്ക് തുറന്നുവിടാനും വാശിപിടിച്ചു. പണിമുടക്കും പ്രചാരണവുമായി ഇടതുപക്ഷവും അവര്‍ക്കു പിന്തുണയുമായി 61 എം.പി.മാര്‍ ലോൿസഭയിലും പോരാടിക്കൊണ്ടിരുന്നു. ഇടതുപക്ഷത്തെ മെരുക്കാന്‍ യു.പി.എ. ഏകോപനസമിതി തലങ്ങും വിലങ്ങും യോഗം ചേര്‍ന്നു. അവരുദ്ദേശ്യിക്കുന്ന രീതിയിലുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് ഇടതുപക്ഷം സമ്മതിച്ചില്ല.

യൂണിയനുകളെയും ഇടതുപക്ഷത്തെയും വളഞ്ഞുപിടിച്ചാക്രമിക്കാന്‍ നിരവധി ശക്തികള്‍ സംഘം ചേര്‍ന്നു. ഉമ്മഞ്ചാണ്ടി പറയുന്ന പോലെ “കാലത്തിനൊപ്പം മാറാന്‍ കൂട്ടാക്കാത്തവർ, മാറ്റത്തിന്റെ മാറ്റൊലി കേള്‍ക്കാത്തവർ, പഴകിദ്രവിച്ച സമത്വവാദ ദര്‍ശനങ്ങളുടെ തടവുകാര്‍“ എന്നൊക്കെ അവര്‍ ആക്ഷേപിച്ചു. സമരങ്ങള്‍ തോല്‍ക്കുമെന്നും തോറ്റുകഴിഞ്ഞുവെന്നും അവര്‍ പ്രചരിപ്പിച്ചു നോക്കി. നാല്പതോളം പണിമുടക്കുകൾ, എണ്ണമറ്റ ധര്‍ണ്ണകൾ, റാലികൾ, പൊതുയോഗങ്ങൾ, പദയാത്രകൾ, ലഘുലേഖകൾ, പത്രകുറിപ്പുകൾ, കുടുംബയോഗങ്ങള്‍ - വിശ്രമരഹിതമായി ഇടതുപക്ഷം പോരാടി.

അങ്ങിനെയൊക്കെയാണു സാര്‍ ഇന്ത്യ കുലുങ്ങാതിരുന്നത്..പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒരു പ്രസക്തിയുമില്ലെന്ന് തലയിൽ ആൾ താമസമുള്ള ആർക്കെങ്കിലും എങ്ങനെയാണ് സാർ പറയാനാവുക?

ജനവിരുദ്ധങ്ങളായ നയങ്ങള്‍ തുടര്‍ച്ചയായി കൈക്കൊള്ളുന്ന, അതിനുവേണ്ടി പ്രചരണം നടത്തുന്നവര്‍ തങ്ങളുടെ ജനവിരുദ്ധതയ്ക്ക് മറയിടാന്‍ വേണ്ടി മാത്രമാണ് ജനങ്ങളുടെ പ്രതിഷേധപ്രകടനങ്ങളെ ജനവിരുദ്ധമായി ചിത്രീകരിക്കുന്നത്. നയങ്ങളിലെ ജനവിരുദ്ധതയാണ് ഹര്‍ത്താലുകള്‍ക്കും, പണിമുടക്കുകള്‍ക്കും, മറ്റു പ്രതിഷേധസമരങ്ങള്‍ക്കും കാരണമാകുന്നത്. ഹര്‍ത്താലിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ ശരിക്കും എതിര്‍ക്കുന്നത് എല്ലാ തരം സമരരൂപങ്ങളെയും ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്കു വേണ്ടത് സമരങ്ങളില്ലാതെ, എതിര്‍പ്പുകളില്ലാതെ തങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ ഒരു തടസ്സവും ഇല്ലാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ ഉതകുന്ന രീതിയിലുള്ള ഒരു അന്തരീക്ഷം. അതൊരുക്കിക്കൊടുക്കുവാന്‍ നമുക്ക് ബാധ്യതയില്ലല്ലോ.

ജാതികള്‍ ഇല്ലൈയടി പാപ്പാ!!

ക ഥ പോ ലെ ജീവിതം

'എന്ത നിമിടവും നാന്‍ കെല്ലപ്പെടലാം. പഞ്ചായത്ത് പ്രസിഡന്റ് പദവി മുടിയുംപോത് നടക്കലാം, ഇല്ലൈ അതുക്ക് മുന്നാലെയേ..... എനക്ക് അതില്‍ പയമില്ലെ, ഉങ്കളിടം ശൊല്ലണം എന്ററ് തോന്നിച്ച് അതിനാലെ താന്‍ ഇന്ത മനു' (ഏത് നിമിഷവും ഞാന്‍ കൊല്ലപ്പെടാം. പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം അവസാനിക്കുമ്പോഴാവാം, അല്ലെങ്കില്‍ അതിനുമുമ്പ് സംഭവിക്കാം. എനിക്കതില്‍ ഭയമില്ല, ഇത് താങ്കളോട് പറയണമെന്നുതോന്നി അതിനാണ് ഈ പരാതി).

മധുര ജില്ലാ പൊലീസ് സൂപ്രണ്ടിനു നല്‍കിയ പരാതിയിലാണ് ഇങ്ങനെയുള്ളത്. മരണം മുന്നിലും പിന്നിലും നിഴല്‍പോലെ പിന്തുടരുന്ന കീരിപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ് ബാല്‍സ്വാമിയുടേതാണ് പരാതി. എസ് പിക്കും കലക്ടര്‍ക്കും അതു നല്‍കാന്‍ ദിവസങ്ങള്‍ നടക്കേണ്ടിവന്നു. ദളിത് പഞ്ചായത്ത് പ്രസിഡന്റായതിനാല്‍ എല്ലാവര്‍ക്കും പുച്ഛവും അവഗണനയും. പരാതിപ്പെടാതെ പറ്റില്ലല്ലോ. ബാല്‍സ്വാമിയെ വെട്ടിവീഴ്ത്താന്‍ സവര്‍ണരുടെ വടിവാളുകള്‍ അവസരം കാത്തിരിക്കുന്നുണ്ട്.

ബാല്‍സ്വാമി ചെയ്ത കുറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ എം പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നതുമാത്രം. നീതിയും നിയമവും സവര്‍ണന്റെ ഇംഗിതത്തിനും താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങുന്ന ദ്രാവിഡനാട്ടില്‍ ഇത് കൊടും കുറ്റമാണ്.

സവര്‍ണരുടെ എതിര്‍പ്പും കൊലവിളിയും കാരണം 1995 മുതല്‍ 2005 വരെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതിരുന്ന പഞ്ചായത്തുകളാണ് കീരിപ്പട്ടി, നാട്ടാര്‍മംഗലം, പാപ്പാപ്പട്ടി, കൊട്ടകച്ചിയേന്തല്‍. തമിഴ്നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. ഈ നാലിടത്തും പ്രസിഡന്റ്സ്ഥാനം ദളിത്സംവരണമാണ്.

തങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശത്ത് ദളിതുകള്‍ പഞ്ചായത്ത് പ്രസിഡന്റാവുന്നത് അക്ഷന്തവ്യമായ കുറ്റമായി സവര്‍ണര്‍ പ്രഖ്യാപിച്ചു. പത്രിക സമര്‍പ്പിച്ചവര്‍ വീടെത്തും മുമ്പ് കൊല്ലപ്പെട്ടു. ഇങ്ങനെ ശുക്കനടക്കം ഒമ്പതു പേര്‍. ഇവര്‍ക്ക് സ്വാതന്ത്ര്യസ്തൂപവും ജനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

2005ല്‍ തെരഞ്ഞെടുപ്പ് നടന്നു. പത്രിക നല്‍കിയിരുന്നത് സവര്‍ണരുടെ വീട്ടുജോലിക്കാരായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന അറിയിപ്പ് വന്നതും എല്ലാവരും രാജിവെച്ചു. തുടര്‍ന്നാണ് 2006ലെ തെരഞ്ഞെടുപ്പ്. കീരീപ്പട്ടിയില്‍ സിപിഐ എം പിന്തുണയോടെ ബാല്‍സ്വാമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെ പിന്തുണയോടെ നാട്ടാര്‍മംഗലത്ത് ഗണേശനും പാപ്പാപ്പട്ടിയില്‍ പെരിയകറുപ്പനും കൊട്ടകച്ചിയേന്തലില്‍ കറുപ്പനും.

കീരിപ്പട്ടിയില്‍ ആറംഗ ഭരണസമിതിയില്‍ ബാല്‍സ്വാമി മാത്രം സിപിഐ എം. മറ്റുള്ളവരെല്ലാം വിവിധ പാര്‍ടിക്കാരായ സവര്‍ണര്‍. ഭരണസ്തംഭനം അവിടംമുതല്‍ തുടങ്ങി. സര്‍ക്കാര്‍ പഞ്ചായത്തിന് വികസനത്തിന് ഫണ്ടു നല്‍കാതെയായി. ദ്രാവിഡ പാര്‍ടികള്‍ക്ക് സവര്‍ണരുടെ പിന്തുണയാണ് വലുത്. അവര്‍ ദളിതരെ അവഗണിച്ചു. ഉദ്യോഗസ്ഥര്‍പോലും പ്രസിഡന്റിന് വിലകല്‍പ്പിച്ചില്ല. അവഗണിക്കപ്പെട്ട നിലയിലും സിപിഐ എമ്മിന്റെ നയവും വികസന സ്വപ്നവും ഉയര്‍ത്തിപ്പിടിച്ച് ബാല്‍സ്വാമി മുന്നോട്ടുനടന്നു.ഒരടി മുന്നോട്ടു നടന്നാല്‍ പത്തടി പിറകോട്ടു വലിച്ചിടാന്‍ സവര്‍ണര്‍ വടിവാളുകളുമായി നടക്കുന്നു.

ഊണിലും ഉറക്കിലും മരണം സവര്‍ണന്റെ രൂപത്തില്‍ വിടാതെ പിന്തുടരുന്നു. എപ്പോള്‍ മരിക്കും എന്നു മാത്രമെ ബാല്‍സ്വമിക്ക് നിശ്ചയമില്ലാതുള്ളു. എന്നിട്ടും ഭരണം നടത്താന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ലെന്ന് കലക്ടര്‍ക്ക് പരാതി നല്‍കി. 2007ല്‍ പണി പൂര്‍ത്തിയാക്കിയ കുളിമുറിയും കക്കൂസുമടങ്ങിയ കോംപ്ളക്സ് ഉദ്ഘാടനം ചെയ്യാന്‍ സമ്മതിക്കുന്നില്ല. വൈദ്യുതി കണക്ഷനും നല്‍കുന്നില്ല. മറ്റ് വികസനപദ്ധതികളും തടസ്സപ്പെടുത്തുന്നു. സിപിഐ എം ഡിഎംകെ മുന്നണിയിലല്ലാത്തതിനാല്‍ കലക്ടറില്‍നിന്ന് അനുകൂലനടപടി ഉണ്ടായില്ല.

അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ രാമസ്വാമിനായ്ക്കരുടെയും 'ജാതികള്‍ ഇല്ലൈയടി പാപ്പാ' എന്നു പാടിയ സുബ്രമണ്യഭാരതിയുടെയും നാട്ടില്‍ തുടരുന്ന അയിത്തത്തിന്റെ ഇരയാണ് ബാല്‍സ്വാമി. തമിഴ്നാട്ടില്‍നിന്നു കേള്‍ക്കുന്ന ദളിത്പീഡനത്തിന് കയ്യുംകണക്കുമില്ല. മധുര ജില്ലയിലെ ഉത്തപുരത്തും കോയമ്പത്തൂരിലും സവര്‍ണര്‍ നിര്‍മിച്ച അയിത്തമതില്‍ സിപിഐ എം നേതൃത്വത്തിലുള്ള അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെ പ്രക്ഷോഭത്തിന്റെ ഫലമായാണ് പൊളിച്ചുമാറ്റിയത്. 10,000 ത്തിലധികം ഗ്രാമങ്ങളില്‍ അയിത്തവും അനാചാരവും നിലനില്‍ക്കുന്നതായി സിപിഐ എം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

തമിഴ് സംസ്കാരമനുസരിച്ച് ജനിച്ചാലും പ്രായമായി മരിച്ചാലും പാട്ടും നൃത്തവും ഉണ്ടാവും. അതിന് ദളിതന്‍ വേണം. എന്നാലവനെ പൊതുനിരത്തില്‍ നടക്കാന്‍ അനുവദിക്കില്ല. വീടിനകത്ത് കയറ്റില്ല. ശവം മറവുചെയ്യാന്‍ ഭൂമിയും നല്‍കില്ല. അതുകൊണ്ടാണ് മുര്‍പോക്ക് എഴുത്താളര്‍സംഘത്തിന്റെ സജീവ പ്രവര്‍ത്തകനും ഗായകനുമായ തിരുവുടയാന്‍ ഇങ്ങനെ പാടിയത്.' നായും നരിയും നടക്കിറ വഴിയില്‍ നാങ്ക നടന്താ തപ്പാടാ' ( നായും കുറുക്കനും നടക്കുന്ന വഴിയില്‍ ഞങ്ങള്‍ നടന്നാല്‍ തെറ്റാണോ?) എന്ന്.

ഷര്‍ട്ടിടാന്‍ പാടില്ല. അതും ഇസ്തിരിയിട്ടതായാല്‍ മര്‍ദനം ഉറപ്പ്. ചെരിപ്പ് തയ്ച്ച് സവര്‍ണന് നല്‍കുന്ന ദളിതന് അതിടാന്‍ അവകാശമില്ല. ക്ഷേത്രങ്ങളിലും അയിത്തം കല്‍പ്പിച്ചിരിക്കുന്നു. ആരാധനസ്വാതന്ത്യ്രം വേണമെന്നാവശ്യപ്പെട്ട് എട്ട് ക്ഷേത്രങ്ങളിലാണ് സിപിഐ എം നേതൃത്വത്തില്‍ സമരം നടത്തി വിജയിച്ചത്.

ഈ അവസ്ഥയിലാണ് മരണത്തെ കൂടെ കൊണ്ടുനടന്ന് ബാല്‍സ്വാമി പ്രക്ഷോഭകാരിയാവുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ പഞ്ചായത്തില്‍ പോകുന്നതും വരുന്നതും തോക്കേന്തിയ പൊലിസന്റെ അകമ്പടിയോടെ. അതും സുരക്ഷിതമല്ല ്. ഡിഎംകെ ഭരണത്തില്‍ പൊലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്ക വയ്യ. ഭാര്യ രാജമ്മാളും മക്കളായ ജയകുമാറും ജയഭാരതിയും അമ്മയും മൂന്ന് സഹോദരിമാരും അവരുടെ മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഏതു നിമിഷവും മരണം കടന്നുവരാമെന്ന് ബാല്‍സ്വാമി പറയുന്നു. എന്തായാലും സിപിഐ എം കൊടിയുമായി മുന്നോട്ടുതന്നെയെന്ന് പോരാളിയുടെ ഉറച്ച ശബ്ദം.

ബാല്‍സ്വാമി ജീവിച്ചിരിക്കുന്ന കാഥാപാത്രമാണ്. 'ഇത് വേറ് ഇതിഹാസം' എന്ന തമിഴ് ഡോക്യുസിനിമയിലെ നായകന്‍. വെറും നായകനല്ല. തോക്കേന്തിയ രണ്ടു പൊലീസുകാരുടെ അകമ്പടിയോടെ പഞ്ചായത്ത് ഭരിക്കാനെത്തുന്ന പ്രസിഡന്റ്. മുര്‍പോക്ക് എഴുത്താളര്‍സംഘം നിര്‍മിച്ച് ജെ മാധവരാജ് സംവിധാനം ചെയ്ത ഡോക്യുസിനിമയാണ് 'ഇത് വേറ് ഇതിഹാസം'(ഇതു വേറെ ചരിത്രം). ഇതിഹാസം കഥാപാത്രവും കഥാപാത്രം ഇതിഹാസവുമാവുകയാണിവിടെ.

*
ഇ എന്‍ അജയകുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

അയിത്തഗ്രാമം സമരം അറസ്റ്റ്

ഭക്ഷ്യസുരക്ഷയുടെ പേരില്‍ കോമാളിത്തം

ഭക്ഷ്യസുരക്ഷാബില്ലിന്റെ കരട് രൂപം കേന്ദ്രമന്ത്രിസഭ പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര മന്ത്രിതലസമിതിക്ക് തിരിച്ചയച്ചിരിക്കുകയാണ്. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഇതെന്ന് അറിയുന്നു. കരട് ബില്ലിനെതിരെ ഇടതുപക്ഷ പാര്‍ടികളും ഈ മേഖലയിലെ സന്നദ്ധപ്രവര്‍ത്തകരും ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ സാഹചര്യത്തിലാണ് ഈ നടപടി.

സബ്‌സിഡികളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വെട്ടിക്കുറയ്ക്കുന്ന സാമ്പത്തികനയം നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ എങ്ങനെയാണ് സാമൂഹ്യമായ ഒരു ആവശ്യം അവഗണിക്കപ്പെടുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ ബില്‍. ഇന്നത്തെ രൂപത്തില്‍ ബില്‍ നടപ്പാക്കിയാല്‍ സര്‍ക്കാരിന്റെ ചെലവില്‍ കുറഞ്ഞത് 4000 കോടി രൂപയെങ്കിലും ലാഭിക്കാം. ഭക്ഷ്യസുരക്ഷയിലേക്കല്ല, അരക്ഷിതത്വത്തിലേക്കാണ് ബില്‍ നയിക്കുക, ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ബില്‍ പുതുതായി ഒന്നും നല്‍കുന്നുമില്ല. ബില്ലിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: " രാഷ്‌ട്രനിര്‍മാണത്തില്‍ ക്രിയാത്മക സംഭാവന നല്‍കാനായി ഇന്ത്യയിലെ എല്ലാ പൌരന്മാരുടെയും(ശ്രദ്ധിച്ചാലും) ജീവിതം സജീവവും ആരോഗ്യപരവുമായി മാറ്റാനുള്ള നിയമപരമായ സംവിധാനം ഒരുക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം''. എന്നാല്‍, ബില്ലിന്റെ ഉള്ളടക്കം ആമുഖത്തിലെ ഈ പരാമര്‍ശത്തിനും ഉപവകുപ്പ് 3.1 നും നിരക്കുന്നതല്ല. ആസൂത്രണ കമീഷന്റെ നിഗൂഢമായ ദാരിദ്ര്യരേഖ കണക്കെടുപ്പില്‍ പുറത്തായവരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കുന്ന നിയമമാണിത്.

ഇന്ത്യയില്‍ 1996 വരെ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നിലനിന്നിരുന്നു, നവഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതോടെയാണ് ഇതിന്റെ കടയ്‌ക്കല്‍ കത്തിവച്ചത്. ആസൂത്രണ കമീഷന്റെ ദാരിദ്ര്യനിര്‍ണയ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ക്വോട്ടകളുമായി ബന്ധപ്പെടുത്തിയുള്ള ബിപിഎല്‍-എപിഎല്‍ കാര്‍ഡ് വിഭജനത്തിന്റെ കുഴപ്പങ്ങള്‍ നേരത്തെ പലതവണ ചൂണ്ടിക്കാട്ടിയതാണ്. എപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യവിഹിതം വെട്ടിക്കുറച്ച് കൂടുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം യുപിഎ സര്‍ക്കാര്‍ ഭക്ഷ്യസബ്‌സിഡി നിഷേധിച്ചത് നാം കണ്ടു.

ദേശീയതലത്തില്‍, എപിഎല്‍ കുടുംബങ്ങള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന വിഹിതത്തിന്റെ 20-25 ശതമാനം മാത്രമാണ് ഇപ്പോള്‍ കിട്ടുന്നത്. കേരളംപോലുള്ള സംസ്ഥാനങ്ങളിലാകട്ടെ, 90 ശതമാനം വരെ കുറവ് വന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പൊതുവിതരണസംവിധാനം നിലനിര്‍ത്തണമെന്ന് ബില്ലിന്റെ ഉപവകുപ്പ് 4.1ല്‍ പറയുന്നു. ഉപവകുപ്പ് 4.2 ല്‍ പറയുന്നത്: "ആസൂത്രണ കമീഷന്‍ ഒടുവില്‍ പുറത്തുവിട്ട ദാരിദ്ര്യരേഖ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം ഓരോ സംസ്ഥാനത്തെയും ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം നിര്‍ണയിക്കണം' എന്നാണ്. ഇപ്പോള്‍, എപിഎല്‍ കുടുംബങ്ങളായി പരിഗണിച്ചുവരുന്നവര്‍ക്കും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ സബ്‌സിഡി നിരക്കില്‍ ഇവ നല്‍കുന്നുണ്ട്. എന്നാല്‍, കേന്ദ്രവിഹിതത്തിൽ നിന്നുള്ള ഭക്ഷ്യധാന്യം ഏതെങ്കിലും സംസ്ഥാനം എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനെ നിര്‍ദിഷ്ടനിയമം വിലക്കുന്നു.

ഉപവകുപ്പ് 4.3 പറയുന്നു: "ആസൂത്രണ കമീഷന്‍ ബിപിഎല്‍ പട്ടികയില്‍പെടുത്തിയ കുടുംബങ്ങള്‍ക്കു പുറമെ, ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ അധികം കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇവയെ പ്രത്യേകം വേര്‍തിരിക്കുകയും സ്വന്തം ബജറ്റില്‍ ഇതിനായി വിഭവങ്ങള്‍ നീക്കിവയ്ക്കുകയും ചെയ്യണം''. എപിഎല്‍ കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനെ പുതിയ നിയമം നിരോധിക്കും.

ഉപവകുപ്പ് 6.2 പറയുന്നു:" എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ച് വിഹിതം നീക്കിവയ്ക്കാം, എന്നാല്‍,സംഭരണവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇത് നല്‍കരുത്''. അതിനാല്‍, ബില്‍ ഇന്നത്തെ രീതിയില്‍ പാസാക്കിയാല്‍ എപിഎല്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യസബ്‌സിഡി നല്‍കുന്നത് നിയമവിരുദ്ധമാകും. ഈ പിന്തിരിപ്പന്‍ നിയമം എപിഎല്‍ കുടുംബങ്ങളെ( ഇപ്പോഴത്തെ നിര്‍വചനപ്രകാരം പ്രതിദിനം 11 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവർ ‍) പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കുകമാത്രമല്ല ചെയ്യുന്നത്, രാജ്യത്തെ ദരിദ്രരുടെ എണ്ണം നിര്‍ണയിക്കാനുള്ള കുത്തകാവകാശം ആസൂത്രണ കമീഷന് നല്‍കുകയും ചെയ്യുന്നു.

ദരിദ്രരുടെ എണ്ണം നിശ്ചയിക്കുന്നത് സംബന്ധിച്ച പ്രശ്നം ഉന്നതാധികാര മന്ത്രിതലസമിതി ആസൂത്രണ കമീഷന് വിട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ നടത്തിയ പ്രസ്താവനകളില്‍നിന്ന് ബോധ്യമാകുന്നത് അവരുടെ ലക്ഷ്യം ദരിദ്രരുടെ എണ്ണം കൃത്യമായി നിര്‍ണയിക്കുക എന്നതല്ലെന്നാണ്. ലഭ്യമാകുന്ന വിഭവങ്ങള്‍ തീരുമാനിക്കുകയും അതനുസരിച്ച് ദരിദ്രരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്യുകയാണ്. ഒരു അഭിമുഖത്തില്‍ അലുവാലിയ പറഞ്ഞത് ആസൂത്രണ കമീഷന്‍ ടെന്‍ഡുല്‍ക്കര്‍ സമിതിയുടെ റിപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ്, അതായത് ഏകദേശം 8.52 കോടി ബിപിഎല്‍ കുടുംബങ്ങള് എന്നു നിജപ്പെടുത്തുമെന്നാണ് ‍. എന്നാല്‍, മറ്റൊരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ എണ്ണം 7.5 കോടിയില്‍ കവിയില്ലെന്നാണ്.

കമ്പോളത്തില്‍ ചരക്കുകള്‍ക്ക് വില പേശുന്നതുപോലെയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ടെന്‍ഡുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ത്തന്നെ നിലവിലുള്ള പല കുടുംബങ്ങളും ബിപിഎല്‍ പട്ടികയില്‍നിന്ന് പുറത്താകും. ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്താന്‍ സമിതി സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല, ഉദാഹരണത്തിന് ഗ്രാമീണ ഇന്ത്യയില്‍ പ്രതിശീര്‍ഷ കലോറി ഉപഭോഗം 2400 കലോറിയില്‍ കുറവുള്ളവരെയാണ് നിലവില്‍ ബിപിഎല്‍ പട്ടികയില്‍പെടുത്തുന്നത്. ടെന്‍ഡുല്‍ക്കര്‍ സമിതി ഇത് 1700 കലോറിയായി നിശ്ചയിക്കാന്‍ ശുപാര്‍ശചെയ്യുന്നു.

യഥാര്‍ഥത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളേക്കാള്‍ കുറഞ്ഞ എണ്ണമാണ് സംസ്ഥാന സര്‍ക്കാരുകള്‍ ബിപിഎല്‍ പട്ടികയില്‍പെടുത്തിയിട്ടുള്ളത്. ഈ കണക്ക് പോലും ആസൂത്രണ കമീഷന്‍ അംഗീകരിക്കുന്നില്ല. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ 10.86 കോടി കുടുംബങ്ങള്‍ക്കാണ് ബിപിഎല്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്.എന്നാല്‍, ആസൂത്രണ കമീഷന്‍ അംഗീകരിച്ച ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 6.52 കോടി മാത്രം. ടെന്‍ഡുല്‍ക്കര്‍ കമീഷന്‍ നിശ്ചയിച്ചത് പ്രകാരം 8.52 കോടി ബിപിഎല്‍ കുടുംബങ്ങള്‍ വരും. സംസ്ഥാനസര്‍ക്കാരുകള്‍ ബിപിഎല്‍ പട്ടികയില്‍പെടുത്തിയ പല കുടുംബങ്ങള്‍ക്കും ഭക്ഷ്യസബ്‌സിഡി ലഭിക്കാതെ വരുമെന്ന് അര്‍ഥം.

ദാരിദ്ര്യം സംബന്ധിച്ച് ഈയിടെ പുറത്തുവന്ന മറ്റ് മൂന്ന് റിപ്പോര്‍ട്ടും അംഗീകരിക്കാതെ കേന്ദ്രം ടെന്‍ഡുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് സ്വീകരിച്ചത് എന്തുകൊണ്ട്? ഗ്രാമീണവികസന മന്ത്രാലയത്തിനുവേണ്ടി എന്‍ സി സക്സേന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയോളംപേരെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കരുതണമെന്നാണ്. സുപ്രീംകോടതി നിയമിച്ച വാധ്വാ കമ്മിറ്റി പൊതുവിതരണ സംവിധാനത്തിലെ ദൌര്‍ബല്യങ്ങള്‍ കണ്ടെത്തി; പ്രതിദിനം നൂറൂരൂപയില്‍ കുറവ് വരുമാനമുള്ളവരെ ദരിദ്രരായി കണക്കാക്കണമെന്ന് സമിതി ശുപാര്‍ശ നല്‍കി, നിലവില്‍ ഇത് 11 രൂപയാണെന്ന് ഓര്‍ക്കുക. ഈ കണക്കനുസരിച്ച് ജനസംഖ്യയില്‍ 75-80 ശതമാനംപേരെ ദരിദ്രരായി കരുതേണ്ടിവരും. നേരത്തെ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ പഠിച്ച സെന്‍ഗുപ്ത കമീഷന്‍ കണ്ടെത്തിയത് ജനസംഖ്യയില്‍ 77 ശതമാനം പേരുടെയും പ്രതിദിന ക്രയശേഷി 20 രൂപയില്‍ താഴെയാണെന്നാണ്.

ടെന്‍ഡുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞതായി ഭരണകക്ഷിയുടെ അധ്യക്ഷയ്ക്ക് അഭിമാനം കൊള്ളാന്‍ കഴിയും. പക്ഷേ, എണ്ണം കുറഞ്ഞത് എങ്ങനെയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. കരട് ബില്ലില്‍ അന്ത്യോദയ കാര്‍ഡ് ഉടമകളെക്കുറിച്ച് എന്താണ് പറയുന്നത് ? ഇവരെക്കുറിച്ച് പരാമര്‍ശം പോലുമില്ല. ബില്ലില്‍ ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് മാത്രമാണ് പറയുന്നത്. പലവ്യഞ്ജനം, എണ്ണ, പഞ്ചസാര തുടങ്ങിയ മറ്റു അവശ്യവസ്‌തുക്കളും പൊതുവിതരണ ശൃംഖല വഴി നല്‍കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു വരികയാണ്. കോര്‍പറേറ്റുകള്‍ക്ക് വന്‍നേട്ടം ഉണ്ടാക്കിയ പഞ്ചസാര വിലക്കയറ്റം ഈ ആവശ്യം തികച്ചും പ്രസക്തമാക്കുന്നു.

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം എന്നിവ ജനതാല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ നടപ്പാക്കിയത് സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷ കക്ഷികളുടെയും ഇടപെടല്‍കൊണ്ടാണ്. ഇന്ന് സാഹചര്യം മാറിയപ്പോള്‍ കോൺഗ്രസ് മുന്നണി സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ കോമാളിത്തരം കാട്ടുകയാണ്.

****

വൃന്ദ കാരാട്ട്

Monday, April 26, 2010

വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലി

സിപിഐ എം നേതാവും മുന്‍ എംപിയുമായ വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. പ്രഭാതസവാരിക്കിടെ കഴിഞ്ഞ ദിവസം വാഹനം തട്ടി വീണ അദ്ദേഹം ഒരാഴ്ചയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി തവണ എംപിയും എംഎല്‍എയുമായ വര്‍ക്കല കേരള നിയമസഭാ സ്പീക്കറും പ്രശസ്തനായ അഭിഭാഷകനുമായിരുന്നു. ഭരണഘടനയിലും പാര്‍ലമെന്ററി ചട്ടങ്ങളിലും അവഗാഹമുണ്ടായിരുന്നു. 1967, 69ല്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വര്‍ക്കല. 87, 91, 96 വര്‍ഷങ്ങളില്‍ വര്‍ക്കലയില്‍നിന്ന് നിയമസഭാംഗമായി. 87-92ല്‍ വര്‍ക്കല സ്പീക്കറായിരുന്ന ഘട്ടത്തില്‍ അഴിമതി നിരോധനനിയമം അടക്കം നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കി. 1998 മുതല്‍ 2004വരെ മൂന്ന് തവണ ചിറയന്‍കീഴില്‍നിന്ന് പാര്‍ലമെന്റ് അംഗമായി. പ്രശസ്ത നിയമജ്ഞന്‍കൂടിയായിരുന്ന വര്‍ക്കല എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ പ്രകടന നിരോധനത്തിനെതിരെ പ്രകടനം നയിച്ച് അറസ്റ്റ് വരിക്കുകയും ഈ കേസ് സ്വയം വാദിച്ച് ജയിക്കുകയും ചെയ്തു. പരേതയായ പ്രഫ. സൌദാമിനിയാണ് ഭാര്യ. ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്.

സ്പീക്കര്‍മാരെ വലച്ച സ്പീക്കര്‍

എതിരാളികള്‍ പോലും ഏറെ ആദരിച്ചിരുന്ന പാര്‍ലമെന്റേറിയനായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍. പേരെടുത്ത നിയമജ്ഞന്‍ കൂടിയായ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ അധികാരത്തിന്റെ അകത്തളങ്ങളെ പിടിച്ചുലച്ചു. ദൈനനദിനമെന്നോണം പ്രശ്നങ്ങള്‍ അദ്ദേഹം സഭയില്‍ ഉയര്‍ത്തി. ചോദ്യങ്ങള്‍ക്ക് അഴകൊഴമ്പന്‍ മറുപടിയുമായി മുങ്ങുന്ന മന്ത്രിമാരുടെ പേടിസ്വപ്നമായിരുന്നു വര്‍ക്കല. രാജ്യത്തിനുള്ള ഭീകരഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സ്ഥിതിവിവരക്കണക്കുകളും ഇവരെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യതകളെയും കുറിച്ച് അദ്ദേഹം ഉന്നയിച്ച ചോദ്യം പാര്‍ലമെന്റില്‍ വന്‍ ഒച്ചപ്പാടിന് വഴിയൊരുക്കി. വര്‍ക്കലയെ നല്ലൊരു അഭിഭാഷകനും മികച്ച പാര്‍ലമെന്റേറിയനുമായി ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ വിശേഷിപ്പിച്ചപ്പോള്‍ 'അത് ഞാന്‍ എല്ലാ ദിവസവും അനുഭവിക്കുന്നതല്ലേ' എന്ന സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മറുപടി അദ്ദേഹത്തിന്റെ പാര്‍ലമെന്റ് ഇടപെടലിന് സാക്ഷ്യപത്രമായിരുന്നു. കേരളത്തിന്റെ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ എന്നും മുന്‍പന്തിയില്‍ വര്‍ക്കലയുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിന് മദന്‍മോഹന്‍ പൂഞ്ചിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയത് വര്‍ക്കലയായിരുന്നു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപവത്കരിച്ചതെന്നായിരുന്നു വര്‍ക്കലയുടെ വാദം. വര്‍ക്കലയുടെ വാദത്തിനു മുന്നില്‍ പരുങ്ങിയ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നേരിട്ട് നടപ്പാക്കില്ലെന്ന് പറഞ്ഞ് തടിതപ്പേണ്ടി വന്നു.

ഇന്‍ഷൂറന്‍സ് മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 2001ല്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തത് വര്‍ക്കലയുടെ നേതൃത്വത്തിലായിരുന്നു. കാര്‍ഷിക മേഖലയെ രക്ഷിക്കാനായി ഡബ്ള്യുടിഒ കരാര്‍ പുനഃപരിശോധിക്കാന്‍ വികസിത രാജ്യങ്ങളോട് ആവശ്യപ്പെടണമെന്ന് പാര്‍ലമെന്റില്‍ ശക്തിയായി വാദിച്ചതും വര്‍ക്കലയാണ്. കേരളത്തിലെ നാളികേര, റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം സഭയില്‍ ഇക്കാര്യം സമര്‍ഥിച്ചത്. 2008ലെ നടന്ന ഒരു പാര്‍ലമെന്റ് സമ്മേളനത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിന് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദവി നല്‍കാത്തതിനെക്കുറിച്ചുള്ള വര്‍ക്കലയുടെ ചോദ്യത്തിന് പുതിയ വിമാനത്താവളങ്ങള്‍ക്കാണ് ഈ പദവി നല്‍കുകയെന്നും തിരുവനന്തപുരം താങ്കളെപ്പോലെ പഴയതായതിനാലാണ് പരിഗണിക്കാത്തതെന്നുമായിരുന്നു വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ മറുപടി. കൂട്ടച്ചിരിക്കിടെ 'ഇതിനെ ഞാന്‍ എതിര്‍ക്കുന്നു, അദ്ദേഹം വൃദ്ധനല്ല' എന്ന് സ്പീക്കര്‍ പറഞ്ഞു. "ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.'' എന്ന് മന്ത്രികുട്ടിച്ചേര്‍ത്തപ്പോള്‍ സഭ ചിരിയില്‍ മുങ്ങി. കേരളത്തിന്റെ ആവശ്യങ്ങളുന്നയിച്ച് എംപിമാര്‍ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചത് വര്‍ക്കലയുടെ നേതൃത്വത്തിലായിരുന്നു. കാര്യങ്ങള്‍ വിശദീകരിക്കാനും നേടിയെടുക്കാനുമുള്ള അദ്ദേഹത്തിന്റെ ശേഷി ഏതൊരു സമാജികനും മാതൃകയായുരുന്നു.

നാലു വട്ടം എംഎല്‍എ, മൂന്നു തവണ എംപി

കേരള നിയമസഭയുടെ മുന്‍ സ്പീക്കര്‍, നിയമസാഭാംഗം പാര്‍ലമെന്റ് അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ച വര്‍ക്കല പാര്‍ലമെന്ററി രംഗത്ത് അദ്വിതീയനായിരുന്നു. നാലുതവണ നിയമസഭയിലേക്കും മൂന്നു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1980ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 96 വരെ നിയമസഭാംഗമായിരുന്നു. 1987-91 വര്‍ഷത്തെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത്സ്പീക്കറായിരുന്നു. 1998ല്‍ ചിറയിന്‍കീഴില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ലും 2004ലും വര്‍ക്കല തന്നെയാണ് ചിറയിന്‍കീഴിനെ പ്രതിനിധീകരിച്ചത്. ആര്‍ വാസുദേവന്റെയും ജി ദാക്ഷായണിയുടെയും മകനായി 1927 ആഗസ്റ്റ് 21നാണ് വര്‍ക്കല ജനിച്ചത്. കേരള സര്‍വകലാശാലയില്‍ നിന്ന് ബിഎയും ബിഎല്ലും പാസായ ശേഷം അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. വിദ്യാര്‍ഥിയായിരിക്കെ തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം കോളേജ് വിട്ട ശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 1953ല്‍ വര്‍ക്കല പഞ്ചായത്തിന്റെ പ്രസിഡന്റായി. നിയമസഭ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍, കേരള സര്‍ക്കാറിന്റെ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിറ്റി ചെയര്‍മാന്‍, ലോക്സഭയില്‍ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, പ്രിവിലേജ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 67ല്‍ ഇഎംഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സെക്രട്ടറിയായും കര്‍ഷകസംഘത്തിന്റെ വിവിധ തലങ്ങളിലെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. സിപിഐഎം വര്‍ക്കല ഏരിയാകമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും ആയിരുന്നു. മലേഷ്യ, ആസ്ത്രേലിയ, സിംബാബ്വേ തുടങ്ങി 12 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സൌദാമിനി. കോളേജ് അധ്യാപകരായ ജയശ്രീ, ശ്രീലത, ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ ഹരി എന്നിവര്‍ മക്കളാണ്.
നഷ്ടമായത് രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയനെ: പിണറായി

തിരു: രാജ്യത്തിനുതന്നെ മികച്ച പാര്‍ലമെന്റേറിയനെയാണ് വര്‍ക്കല രാധാകൃഷ്ണന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ എത്തിയശേഷം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന പാര്‍ലമെന്റേറിയനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു. വര്‍ക്കലയുടെ നിയമ പരിജ്ഞാനം കേരളത്തിന് മുതല്‍ കൂട്ടായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.

ആദര്‍ശത്തെ മുറുകെപ്പിടിച്ച പാര്‍ലമെന്റേറിയന്‍: മുഖ്യമന്ത്രി

തിരു: നിയമസഭാംഗം സ്പീക്കര്‍, പാര്‍ലമെന്റ് അംഗം എന്നിങ്ങനെ വിവിധ നിലകളില്‍ ജനകീയാവശ്യങ്ങളെ ശക്തിയായി ഉയര്‍ത്തുംവിധം ആദര്‍ശത്തെ മുറുകെ പിടിച്ച് വര്‍ക്കല രാധാകൃഷ്ണന്‍ നടത്തിയ സേവനം വിസ്മരിക്കുക വയ്യെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വര്‍ക്കല നിയമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോഴാണ് കൂറുമാറ്റത്തിനെതിരായ ശക്തമായ നിലപാടെടുത്ത് നിയമസഭയുടെ അന്തസും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ചത്. ആര്‍ ബാലകൃഷ്ണപിള്ള കൂറുമാറിയപ്പോള്‍ അദ്ദേഹത്തിന്റെ അംഗത്വം തന്നെ ഒഴിവാക്കി. പാര്‍ലമെന്റില്‍ ശക്തമായി കേരളത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നതിന് എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം മനസിലാക്കി സ്പീക്കര്‍മാരും പ്രധാനമന്ത്രിയും പ്രത്യേക ശ്രദ്ധപതിപ്പിക്കുമായിരുന്നു. ആകസ്മികമായ ഈ വേര്‍പാട് ജനാധിപത്യ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്തരിച്ച സഖാവിനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലി.
*
കടപ്പാട്: ദേശാഭിമാനി

Sunday, April 25, 2010

Lenin: The Lodestar

APRIL 22, 2010 marks the 140th anniversary of the birth of V I Lenin, the revolutionary leader who creatively developed the scientific theory set out by Marx and Engels. Lenin was the architect of the world’s first socialist State, the Soviet Union.

When we are commemorating the life and work of Lenin, we are not just paying homage to a great leader who led the world’s first socialist revolution. No other person after Marx and Engels has contributed to the development of Marxist theory as much as Lenin did. Lenin’s entire theoretical work constitutes the advancement of the concept of scientific socialism that equipped the working class movement to conduct the proletarian revolution.

Lenin took a giant step by analysing the nature of imperialism and capitalism in the 20th century. He characterised the development of monopoly capitalism as the highest stage which is imperialism. Lenin creatively developed Marx’s analysis of the capitalist system when it was the rising mode of production to the stage of imperialism. Any analysis of contemporary imperialism and world capitalism today has to have as its starting point the theory of imperialism formulated by Lenin. Without the Leninist methodology it is not possible to understand global finance capital and the finance-driven globalisation that it has spawned.

It is this Leninist understanding of imperialism which led him to conclude that world capitalism will break at its weakest link from which the strategy and tactics in the socialist revolution in Russia were worked out in which the worker-peasant alliance played a key role. Parallel to this flowed the Leninist understanding of integrating the national and colonial question to the strategy and tactics of world revolution. This was a sharp break from the understanding of the prominent European Marxists. Lenin showed how the national liberation struggles in the colonies are part of the worldwide struggle against imperialism and how these forces are allies of the world proletariat struggling for socialism. The events of the 20th century leading to the success of the national liberation struggles against colonialism and imperialism and the victories of the Chinese, the Vietnamese, Korean and Cuban revolutions were intrinsically the breakthrough achieved by this Leninist strategy.

The other important contribution of Lenin was to the understanding of the State and its class character which became the basis for all the Communist Parties in their struggle against capitalism and the ruling classes. Class struggle is not the struggle on economic issues alone but achieves its full scope when it challenges the State power of the exploiting ruling classes.

Lenin will forever be associated with the revolutionary theory of organisation which he expounded. The building of the party of a new type which is equipped to lead the working class and other toiling sections is uniquely a Leninist contribution. The principle of democratic centralism based on inner-party democracy, strict discipline and criticism and self-criticism, provided the working class with their own form of organisation as against the organisational methods of the bourgeois and social democratic parties. Subsequently, every party which made the revolution has found the Leninist form and method of party organisation to be indispensable for developing the revolutionary movement. The Leninist organisational principle drew the strongest attacks of the non-communists and from those within the Left fold. But Lenin firmly held that in the fight against the bourgeois State, the proletariat has only one weapon, that is, organisation. Our experience of building the Party in India under varied and diverse conditions confirms this Leninist principle.

Lenin survived as the leader of the Soviet Union for only six years after the 1917 revolution. In this period, he grappled with many of the stupendous tasks of creating a new society out of the ruins of the old. During four out of these six years, the bitter civil war raged and had to be won. From the period of War Communism to the New Economic Policy, Lenin constantly changed and adjusted policies with the single aim of facilitating the building of socialism. Lenin was conscious of the arduous and long road to socialism ahead. He said:

"The more backward the country, which, owing to the zigzags of history has proved to be the one to start the socialist revolu­tion, the more is it difficult for that country to pass from its old capitalist relations to socialist relations".

Though it is futile to speculate how the Soviet Union would have built socialism, if Lenin had lived longer, it is necessary to draw lessons from how Lenin creatively tried to hew a path to socialism in an underdeveloped country while keeping the interests of the international Communist movement in mind.

Nearly seven decades after Lenin’s death, the Soviet Union disintegrated. Since then, in the past two decades history is sought to be rewritten. The entire revolutionary content of Leninism is being negated. One set of critics who throughout had maintained that Lenin’s theoretical and political significance was confined only to Russia now went further to claim that it had proved to be a failure in Russia itself. All varieties of bourgeois philosophies and theories deny the existence of imperialism. Some of them claim that liberal capitalism is eternal. That Marxism and Leninism were the products of their times and in the postmodern era they have no relevance.

Much of the claptrap about the end of history and the eternal verities of capitalism have ended abruptly. The two years of severe global recession have once again highlighted the volatility and predatory nature of capitalism. Out of the 7 billion people in the planet, half are poor and 1.2 billion people go hungry. Imperialism continues to wage wars and plunder the resources of the planet. If they continue to do so, the world environment and life itself will be destroyed.

Marxism is the only scientific outlook and method which can provide a coherent world view and guide to action to change the iniquitous order that prevails in the world today. Just as Lenin developed the theory and practice of Marx and Engels, today Marxist theory and practice has to be developed and extended from the base that Lenin created. Lenin himself had pointed out that Marxism is not a static theory. It needs to be enriched and developed further.

"We most certainly do not look upon the theory of Marx as something permanent and immutable; on the contrary we remain convinced that it has merely laid the foundation stone of the science which socialists must advance in all direc­tions if they want to keep abreast of life".

In our quest to develop the theory and practice of Marxism further, Lenin will remain the lodestar for all our endeavours.

****

Prakash Karat, People's Democracy

ആല്‍ബര്‍ട്ട് ഐൻ‌സ്‌റ്റീനും സോഷ്യലിസവും

ശാസ്‌ത്രം ഒറ്റമൂലിയല്ല

സാമ്പത്തിക - സാമൂഹിക വിഷയങ്ങളില്‍ വിദഗ്ധനല്ലാത്ത ഒരാള്‍ സോഷ്യലിസത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാവുമോ എന്ന് സംശയമുയരാം.... ജോതിശാസ്‌ത്രമോ സാമ്പത്തിക ശാസ്‌ത്രമോ മറ്റേതൊരു ശാസ്‌ത്രശാഖയോ ആവട്ടെ ഒരേ മാര്‍ഗ്ഗമാണ് പിന്‍തുടരുന്നത്. സവിശേഷമായ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുകയും അവയുടെ പരസ്പരബന്ധങ്ങള്‍ ശാസ്‌ത്രീയമായി കണ്ടെത്തുകയും പൊതുസമ്മതിയില്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ നടത്തുകയുമാണ് ശാസ്‌ത്രരീതി. എന്നാല്‍ സാമ്പത്തിക ശാസ്‌ത്രവും ഇതര ശാസ്‌ത്രശാഖകളും തമ്മില്‍ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങള്‍ ഉണ്ട്. പ്രത്യേകം പ്രത്യേകമായ പരിശോധന അസാദ്ധ്യമാക്കുന്ന സങ്കീര്‍ണ്ണമായ ഒട്ടനവധി ഘടകങ്ങള്‍ സാമ്പത്തിക പ്രതിഭാസങ്ങളില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. മനുഷ്യസംസ്‌ക്കാരത്തിന്റെയും നാഗരികതകളുടെയും തുടക്കം മുതലുള്ള, തികച്ചും സാമ്പത്തികേതരമായ ഒട്ടേറെ ഘടകങ്ങളുടെ സ്വാധീനവും സാമ്പത്തിക ശാസ്‌ത്രത്തിന്റെ പരിധിയില്‍ വരുന്നു.

സഹജീവികളുടെ മേല്‍ കായികമായ അധീശത്വം നേടിയ മനുഷ്യര്‍, അവരുടെ നിലനില്‍പ്പ് സുരക്ഷിതമാക്കുന്ന നിയമങ്ങളും സാമ്പത്തിക സദാചാര ക്രമങ്ങളും വ്യവസ്ഥാപിതമാക്കി, പ്രത്യേക അവകാശങ്ങളുള്ളവരായിതീര്‍ന്നു. ഭൂമിക്ക് മേല്‍ കുത്തകാവകാശം സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയില്‍, അവരില്‍ നിന്നു തന്നെ പൌരോഹിത്യവും ഉയര്‍ന്നുവന്നു. അറിവിന്റെ മേല്‍ നിയന്ത്രണാവകാശങ്ങളുള്ള ഇതേ പുരോഹിതരാണ് മനുഷ്യനെ വിവിധ വര്‍ഗ്ഗങ്ങളായി വിഭജിച്ചതും മൂല്യസംഹിതകള്‍ വ്യവസ്ഥാപിതമാക്കിയതും. അവര്‍ കോറിയിട്ട പെരുമാറ്റ സംഹിതകള്‍ സമൂഹം അറിയാതെ പിന്‍തുടരുകയും അത് മനുഷ്യസംസ്‌ക്കാരത്തിന്റെ അതിരുകളായി തീരുകയും ചെയ്തു. (സാമൂഹ്യ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും ഈ നിയമങ്ങള്‍ മാത്രമല്ല സ്വാധീനിച്ചിട്ടുള്ളത്). ചരിത്രാതീത കാലംമുതലുള്ള പാരമ്പര്യങ്ങള്‍ മറികടന്നുകൊണ്ട് വ്യത്യസ്ത രൂപത്തില്‍ മാനവപുരോഗതി ലക്ഷ്യമാക്കുന്നുവെന്നതാണ് സോഷ്യലിസത്തിന്റെ പ്രത്യേകത. നിലനില്‍ക്കുന്ന സാമ്പത്തിക ക്രമവും വളര്‍ച്ചാരീതിയും സോഷ്യലിസ്‌റ്റ് ആശയങ്ങളോട് യാതൊരു പൊരുത്തവും പ്രഖ്യാപിക്കുന്നില്ലെന്നതാണ് വസ്തുത.

ശാസ്‌ത്രത്തിന് പ്രഖ്യാപിതമായോ അല്ലാതെയോ ഒരു 'അന്തിമലക്ഷ്യ'മില്ല. ലക്ഷ്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ശാസ്‌ത്രത്തിന്റെ പരിധിയില്‍ വരുന്നത്.. സോഷ്യലിസ്‌റ്റ് സാമൂഹ്യക്രമത്തെക്കുറിച്ച് അതിന്റെ ദാര്‍ശനികവും പ്രായോഗികവുമായ രൂപങ്ങളെക്കുറിച്ച് പരിവര്‍ത്തനം ആഗ്രഹിക്കുന്ന സമൂഹത്തിന് വ്യക്തമായ ധാരണയുണ്ടെങ്കില്‍, ശാസ്‌ത്രത്തെ സോഷ്യലിസം കൈവരിക്കാനുള്ള ഒരു വഴികാട്ടിയായി സ്വീകരിക്കാമെന്നുമാത്രം. അതു കൊണ്ട് തന്നെ, കേവലമായ ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രീയ നിഗമനങ്ങളും മാത്രമടിസ്ഥാനമാക്കി സാമൂഹ്യപ്രശ്നങ്ങള്‍ക്കെല്ലാം ഒറ്റമൂലി കണ്ടെത്തുക സാദ്ധ്യമല്ലെന്ന് വരുന്നു.

മനുഷ്യവംശത്തെക്കുറിച്ച് എന്തിന് ഉല്‍ക്കണ്ഠപ്പെടണം....?

മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ ഗുരുതരമായി അപകടപ്പെടുന്നുവെന്നെ മുറവിളി ഉയരുന്ന കാലമാണിത്... ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ വ്യക്തികള്‍ നിരുത്സാഹിതരാവുകയും തന്റെ ഏറ്റവുമടുത്ത ചെറുസമൂഹത്തിനോടു പോലും വെറുപ്പുള്ളവരായി തീരുകയും ചെയ്യുക സ്വാഭാവികമാണ്. ഇതിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു സംഭവം ഞാന്‍ പറയാം. വരാന്‍ സാദ്ധ്യതയുള്ള മറ്റൊരു യുദ്ധം മനുഷ്യകുലത്തിന്റെ വേരുകള്‍ പോലും കരിച്ചുകളയുമെന്നും ഒരാഗോള സമാധാനപ്രസ്ഥാനത്തിന് മാത്രമേ ഇനി ലോകത്തെ രക്ഷിക്കാനാവൂ എന്നും വളരെ ഉന്നതനും പ്രഗല്‍ഭനുമായ ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞപ്പോള്‍, ഒട്ടും താല്‍പര്യമില്ലാതെ തണുപ്പന്‍ മട്ടില്‍ അദ്ദേഹം എന്നോട് ചോദിച്ചതിങ്ങനെയായിരുന്നു - "മനുഷ്യവംശം അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് താങ്കള്‍ ഇത്ര ഗൌരവപൂര്‍വ്വം ഉല്‍കണ്ഠപ്പെടുന്നതെന്തിനാണ്......?''

ഞാനുറച്ചു വിശ്വസിക്കുന്നു അരനൂറ്റാണ്ടിനപ്പുറമുള്ള കാലഘട്ടത്തില്‍ ഇങ്ങനെ നിഷേധാത്മകവും ക്രൂരവുമായൊരു ചോദ്യം ഉയര്‍ന്നുവരികയേ ഇല്ല.

ദുരിതങ്ങളില്‍ ആഴ്ന്നുകിടക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളുടെ വേദനകളില്‍ നിന്നും അകന്നുമാറി തന്റേതായൊരു തുരുത്തില്‍ ഒതുങ്ങികൂടുകയെന്ന അഭിവാഞ്ചയുടെ ബഹിര്‍ സ്‌ഫുരണമാണ് ഈ പ്രതികരണം! തന്റേതായൊരു ലോകത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണിത്..... ഒരു മഹായുദ്ധംപോലെ തന്നെ വിനാശകരമായ ഇത്തരം സാമൂഹ്യവിരുദ്ധ നിലപാടുകള്‍ എങ്ങനെ നാം മുറിച്ചുകടക്കും....? ചോദ്യം ചോദിച്ചത് പോലെ എളുപ്പം ഒരുത്തരം കണ്ടെത്തുക പ്രയാസമാണ്.... വിരുദ്ധകാഴ്‌ചപ്പാടുകളും വികാരവിചാരങ്ങളുമുള്ള നമുക്കെല്ലാം ഒരു പോലെ സമ്മതമായൊരു ഉത്തരം പറയുക വളരെ പ്രയാസമാണ്..... എങ്കിലും ഞാന്‍ പരമാവധി ശ്രമിക്കാം...

വ്യക്തിയും സമൂഹവും

മനുഷ്യന്‍ ഒരേസമയം ഏകാന്ത ജീവിയും സാമൂഹ്യജീവിയുമാണ്.... സ്വന്തം നിലനില്‍പ്പിനും തന്റെ ഏറ്റവുമടുത്തവരുടെ നന്മക്കും വ്യക്തിയെന്ന നിലയില്‍ മനുഷ്യന്‍ തീവ്രമായി യത്നിക്കുന്നു..... സാമൂഹ്യജീവിയെന്ന നിലയില്‍ സഹജീവികളുടെ സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി ശ്രമിക്കുകയും അവരുടെ നൊമ്പരങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നു. വ്യക്തിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സമൂഹത്തിന്റെ പൊതുവ്യവഹാരങ്ങളില്‍ ഓരോ മനുഷ്യനും തന്റേതായ സംഭാവനകള്‍ ചെയ്യുന്നു. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഇടപെടുവാനുള്ള മനുഷ്യന്റെ താല്‍പര്യം പാരമ്പര്യമായി ലഭിച്ചതാണ്. എന്നാല്‍ അവസാനമായി അവനാര്‍ജിക്കുന്ന വ്യക്തിത്വം അവന്‍ ജീവിക്കുന്ന കാലത്തിന്റെയും വ്യവസ്ഥിതിയുടേയും പ്രതിഫലമായിരിക്കും! അവനിടപെടുന്ന സമൂഹത്തിന്റെ ഘടനക്കും മൂല്യങ്ങള്‍ക്കും അനുസൃതമായിരിക്കും അത് !

വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാനും നിഗമനങ്ങളിലെത്തിച്ചേരാനും, അതിനനുസൃതമായി വികാരം കൊള്ളാനും പ്രവര്‍ത്തിക്കാനും കഴിയുമെങ്കിലും, അയാളിതിനെല്ലാം സമൂഹത്തെ ഒരുപാടൊരുപാട് ആശ്രയിക്കേണ്ടിവരുന്നു! ഭൌതികവും, ബുദ്ധിപരവും വൈകാരികവുമായ അവന്റെ നിലനില്‍പ്പ് സമൂഹത്തിന്റെ പരിധിക്ക് പുറത്ത് ആലോചിക്കാന്‍ പോലും ആവില്ല.
ഭക്ഷണവും, വസ്‌ത്രവും വീടും, പണിയായുധങ്ങളും, ഭാഷയും, ചിന്താരൂപങ്ങളും അതിനുള്ള വിഷയങ്ങളും എല്ലാമടങ്ങിയ അനേകായിരം തലമുറകളുടെ അധ്വാനഫലങ്ങളുടെ മഹാസഞ്ചയമാണ് സമൂഹമെന്ന ചെറിയ വാക്കില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്.

ഒരു കാര്യം ഇതില്‍ നിന്നും തെളിയുന്നു - വ്യക്തിയുടെ സാമൂഹ്യ ആശ്രിതത്വം ഒരു സനാതന സത്യമാണ്. ഉറുമ്പും ഈച്ചയും പോലെ അത് ആത്മബന്ധിതമാണ് ! എന്നാല്‍ ഉറുമ്പിന്റെയും ഈച്ചയുടെയും ജീവിതചക്രം പോലെ ഏറ്റവും ചുരുങ്ങിയ പാരമ്പര്യത്തിന്റെ തലത്തിലേക്ക് മനുഷ്യജീവിതത്തെ വലിച്ചിറക്കികൊണ്ടുചെന്നാല്‍ അതിന്റെ സാമൂഹ്യാടിസ്ഥാനവും, പരസ്പരബന്ധവും എല്ലാം നഷ്ടപ്പെടും. ഓര്‍മ്മിച്ചുവെക്കാനും, പുതിയത് നിര്‍മ്മിക്കാനും, സംസാരിക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി മനുഷ്യന് മാത്രമാണുള്ളതെന്നും ഒരു ജീവിയെന്ന നിലയില്‍ ഇതൊന്നും ജീവശാസ്‌ത്രപരമായ അത്യാവശ്യങ്ങളേ അല്ലെന്നും നമുക്ക് ഓര്‍മ്മിക്കാം. ഈ തനത് സവിശേഷതകളും അതിന്റെ വികാസപരിണാമങ്ങളുമാണ് കേവലമായ ജൈവ പാരമ്പര്യങ്ങളെ മഹത്തായ മാനവിക ദര്‍ശനമായി വളര്‍ത്തിയത്. ശാസ്‌ത്രവും സാഹിത്യവും കലയും സംസ്‌ക്കാരവും സാങ്കേതിക ശാസ്‌ത്രവുമെല്ലാം ബ്രഹത് ശേഖരങ്ങളും പ്രസ്ഥാനങ്ങളുമായി വളര്‍ന്നത്.... ഒരര്‍ത്ഥത്തില്‍ മനുഷ്യന് അവന്റെ ചിന്തകളും അതിന്റെ പ്രയോഗവും ജീവിതത്തിന്റെ ഗതിതന്നെ മാറ്റാന്‍ പോരുന്ന വിധത്തില്‍ വികസിപ്പിച്ചെടുക്കാനാവുമെന്നതിന്റെ ദൃഷ്ടാന്തമാണിത്. മനുഷ്യ വംശത്തിന് ജീവശാസ്‌ത്രപരമായി തന്നെ ലഭിച്ച പ്രത്യേകതകളും, പ്രകൃതി നല്‍കിയ തനത് സവിശേഷകതകളും മാറ്റമില്ലാത്തതാണ്..... ഇതിനു പറുമെ സാമൂഹ്യജീവിതത്തില്‍ നിന്നും വൈവിദ്ധ്യമാര്‍ന്ന രൂപത്തിലും ഭാവത്തിലും മനുഷ്യര്‍ നേടുന്ന സാംസ്‌ക്കാരിക സവിശേഷതകളും കൂടി കൂട്ടിച്ചേര്‍ക്കപ്പെടുന്നു... മനുഷ്യ ജീവിതത്തിലെ ഈ സാംസ്‌ക്കാരിക ഉള്ളടക്കം കാലം കഴിയും തോറും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇടപെടല്‍, ഐക്യം, വിനിമയം എന്നിവകൊണ്ട് നിരന്തരം പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.....
ആധുനിക നരവംശശാസ്‌ത്രം; മനുഷ്യസംസ്‌ക്കാരങ്ങളും നാഗരികതകളും മുന്‍നിര്‍ത്തി നടത്തിയ നിരവധി പഠനങ്ങളിലൂടെ ഒരു വസ്തുതക്ക് അടിവരയിട്ടിട്ടുണ്ട്.... അതിതാണ്, മനുഷ്യന്റെ സാമൂഹ്യ ധാരണകളും സ്വഭാവങ്ങളും നിലനില്‍ക്കുന്ന പ്രബല സാമൂഹ്യവ്യവസ്ഥിതിക്കും അതൊരുക്കുന്ന സാംസ്‌ക്കാരിക ഭൂമികക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു.....! ഈ സത്യം മനസ്സിലാക്കുന്നതു കൊണ്ടാവും മനുഷ്യനന്മയിലും പുരോഗതിയിലും പ്രതീക്ഷയര്‍പ്പിച്ച് കുറ്റപ്പെടുത്തലുകള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും പകരം ഒരുമിച്ച് നില്‍ക്കുന്നവരുണ്ടാവുന്നത് ! പരസ്പരം ആക്രമിച്ച് കീഴ്പ്പെടുത്തുകയെന്ന മൃഗതൃഷ്ണക്കും നിയോഗത്തിനുമപ്പുറം, ക്രൂരതയുടെ മുമ്പില്‍ ദയക്കിരക്കുകയെന്ന വിധിക്കെതിരെ നിലകൊള്ളുന്നവരുണ്ടാവുന്നത്...!

മനുഷ്യജീവിതം തൃപ്തികരമായി പുനഃസംവിധാനം ചെയ്യാന്‍ വേണ്ടി വ്യവസ്ഥിതിയുടെ സാമൂഹ്യ സാമ്പത്തിക ഘടനയിലും സാംസ്‌ക്കാരിക ഉള്ളടക്കത്തിലും മാറ്റം വരുത്തണമെന്നാഗ്രഹിക്കുമ്പോഴും മാറ്റിമറിക്കാനാവാത്തതായി പലതും നിലനില്‍ക്കുന്നതായി കാണാം.

മനുഷ്യന്റെ ജീവശാസ്‌ത്രപരമായ സവിശേഷതകള്‍ അതിലൊന്നാണ്. പിന്നിട്ട നൂറ്റാണ്ടുകളിലൂടെ നാം നേടിയ ശാസ്‌ത്രസാങ്കേതിക വൈജ്ഞാനിക നേട്ടങ്ങളും വലിച്ചു മാറ്റാനാവില്ല... തിങ്ങി നിറഞ്ഞ ജനപഥങ്ങളും തൊഴില്‍ വിഭജനവും വ്യവസായങ്ങളുടെ കേന്ദ്രീകരണവുമൊന്നും പിടിച്ചുലക്കാനാവില്ല...

തിരിഞ്ഞുനോക്കിയാല്‍ വ്യക്തികളോ ചെറുസമൂഹങ്ങളോ അങ്ങിങ്ങ് സ്വയം പര്യാപ്തരായിട്ടുണ്ടെന്ന് പറയാമെങ്കിലും, ആഗോളമായി മനുഷ്യസമൂഹം വെറും ഉപഭോഗത്തിനായി ഉത്പാദനം നടത്തുന്നതിലപ്പുറമെത്തിയിട്ടില്ല...

ആരാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്?

ഈ കാലഘട്ടത്തിലെ പ്രധാന പ്രതിസന്ധിയെന്താണെന്ന് പരിശോധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്... വ്യക്തിക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വമെന്താണെന്ന ഉത്കണ്ഠയാണ് ഞാന്‍ അനുഭവിക്കുന്നത്..... സമൂഹത്തോട് വ്യക്തികള്‍ക്കുള്ള ആശ്രിതത്വത്തിന്റെ വലിപ്പം എത്രയെന്ന് ഏതു കാലത്തേയുംകാള്‍ ബോദ്ധ്യം വന്നിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, സാമൂഹ്യാശ്രിതത്വം ഒരു മഹത്വമായി മനുഷ്യനിനിയും അംഗീകരിക്കാന്‍ മടിക്കുന്നു... വംശത്തിന്റെ ഐക്യം സുരക്ഷിതത്വത്തിന്റെ താവളമായി കാണുന്നതിന് പകരം സമൂഹം തന്റെ ജന്മാവകാശത്തിനും സാമ്പത്തിക ഉന്നതിക്കും തടസ്സം നില്‍ക്കുകയാണെന്ന് മനുഷ്യര്‍ കരുതുന്നു.... അടിക്കടി അന്യവല്‍ക്കരിക്കപ്പെടുകയും സ്വന്തം കൂടാരങ്ങളില്‍ കൂടുകെട്ടിപാര്‍ക്കുകയും ചെയ്യുന്നവരുടെ സാമൂഹ്യപങ്കാളിത്തം സ്വാഭാവികമായും ദുര്‍ബലമായി തീരുന്നു.

എത്ര ഉന്നതസ്ഥാനത്തിരിക്കുന്നവരായാലും ഈ ദൌര്‍ബല്യം പിടികൂടാവുന്നതാണ്.... ഞാനെന്ന ഭാവം മാത്രം കൈമുതലാക്കി ഏകാന്തതയുടെ അരക്ഷിത തുരുത്തുകളില്‍ ജീവിതത്തിന്റെ അതിലളിതമായ ജീവശാസ്‌ത്ര സമസ്യകളിലും അര്‍ത്ഥശൂന്യമായ അതിസങ്കീര്‍ണ്ണതകളിലും സ്വയം കുടുങ്ങിയൊടുങ്ങുകയാണവര്‍...... സമൂഹത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ടു മാത്രമേ ചെറുതും ദുരന്തപൂര്‍ണ്ണവുമായ ജീവിതത്തിന് അര്‍ത്ഥവും വ്യാപ്തിയും നല്‍കാനാവൂ എന്ന സത്യം അവന്‍ തിരിച്ചറിയുന്നില്ല. ആരാണ് ഈ പ്രതിസന്ധിയുടെ പിന്നിലുള്ളത്....? നിലവിലുള്ള മുതലാളിത്ത സമൂഹത്തിന്റെ സാമ്പത്തിക സാമൂഹ്യ അരാജകത്വമാണ് പ്രധാന പ്രതിയെന്ന് ഞാന്‍ കരുതുന്നു...

ചൂഷണം നിയമാനുസൃതമാവുന്നു!

നിയമപ്രകാരം തന്നെ ചൂഷണം ചെയ്യപ്പെടുന്ന; തങ്ങളുടെ അധ്വാനത്തിന് ലഭിച്ച വളരെ ചെറിയ പ്രതിഫലം പരസ്‌പരം പങ്കിട്ടെടുക്കുന്നവരുമായ വളരെ വലിയൊരു സമൂഹം; യഥാര്‍ത്ഥ ഉല്‍പാദകര്‍, നമ്മുടെ മുന്നിലുണ്ട്. ഉല്‍പാദകരായിരിക്കുകയും ഉത്പാദനഉപകരണങ്ങള്‍ തങ്ങള്‍ക്ക് അന്യമായിരിക്കുകയും ചെയ്യുന്ന ഈ ജനതയാണ് തൊഴിലാളികള്‍. അടിസ്ഥാന ഉല്‍പന്നങ്ങളും ഉപഭോഗസാധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നവരില്‍ നിന്നും ഉത്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം നിയമാനുസൃതം തന്നെ സ്വകാര്യസ്വത്തായി കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നതും നാം കാണുന്നു. ഉല്‍പ്പാദന ഉപകരണങ്ങള്‍ കൈവശപ്പെടുത്തിയവര്‍ തൊഴിലാളികളുടെ അധ്വാനശേഷി വിലക്കെടുക്കുന്നു. അവരുല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ 'നിയമാനുസൃതം'തന്നെ തൊഴിലുടമയുടെ സ്വകാര്യ സ്വത്തായി തീരുകയും ചെയ്യുന്നു. ഈ പ്രക്രിയയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന വൈരുദ്ധ്യമിതാണ് - ഉല്‍പ്പാദനം നടത്തുന്ന തൊഴിലാളിക്ക് ലഭിക്കുന്ന മൂല്യവും ഉല്‍പ്പാദിപ്പിച്ച സാധനങ്ങളുടെ മൂല്യവും തമ്മിലൊരു ബന്ധവുമില്ല... ഇവ രണ്ടും അവയുടെ യഥാര്‍ത്ഥ മൂല്യങ്ങളുടെ പ്രതിഫലനമേയല്ല... തൊഴിലാളി - തൊഴിലുടമാ ഉടമ്പടി ഉത്പാദിപ്പിച്ച സാധനങ്ങളുടെ (യഥാര്‍ത്ഥ മൂല്യത്തിന്റെ) വിലയുടെ അടിസ്ഥാനത്തിലല്ല രൂപപ്പെടുത്തുന്നത്. മറിച്ച് തൊഴില്‍ക്കമ്പോളത്തിലെ തൊഴിലാളികളുടെ ലഭ്യതയും അവരുടെ പരിമിത ജീവിതാവശ്യങ്ങളും അടിസ്ഥാനമാക്കിയാണ് കൂലി നിശ്ചയിക്കുന്നത്... പ്രായോഗികമായി തീര്‍ന്നില്ലെങ്കില്‍പോലും സിദ്ധാന്തപരമായിപ്പോലും തൊഴിലാളികള്‍ ഉത്പാദിപ്പിച്ച സാധനത്തിന്റെ മൂല്യം അവര്‍ക്ക് ലഭിക്കുന്ന കൂലിയുമായി യാതൊരു പൊരുത്തവും ഇല്ലെന്ന വസ്‌തുത വളരെ ഗൌരവമുള്ള സംഗതിയാണ്.....

സ്വകാര്യമൂലധനം രാജ്യാധികാരം പിടിച്ചെടുക്കുന്നു

മൂലധനം കുറച്ചു പേരില്‍ വീണ്ടും വീണ്ടും കേന്ദ്രീകരിക്കുന്നതിന്റെ കാരണം, മുതലാളിമാര്‍ തമ്മിലുള്ള മല്‍സരവും തൊഴില്‍ വിഭജനവും സാങ്കേതിക വളര്‍ച്ചയും ചെറുകമ്പനികളുടെ ചെലവില്‍ വന്‍ വ്യവസായങ്ങള്‍ തഴച്ചുവരുന്നതും കൊണ്ടാണ്. സ്വകാര്യമൂലധനം അതീവ ഭീകരമായ വിധം അധികാര ശക്തിയുടെ ഉറവിടമായിതീരുമ്പോള്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഭരണകൂടങ്ങള്‍ക്ക് പോലും ഈ സാമ്പത്തികശക്തിയെ നിയന്ത്രിക്കാനാവുന്നില്ല...... വന്‍ കുത്തകകളുടെ സാമ്പത്തിക സഹായം വാങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനിക്കുന്നവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുകയും അവര്‍ ഭരണാധികാരികളാവുകയും ചെയ്യുന്നതോടെ, വോട്ടര്‍മാരായ പൌരന്മാര്‍ നിയമനിര്‍മ്മാണ സഭകളുടെ പരിധിയില്‍ നിന്നും വേര്‍പെടും... സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ വളരെ ചെറിയ ജീവിതാവശ്യങ്ങള്‍ പോലും ജനപ്രതിനിധികള്‍ക്കോ, നിയമനിര്‍മ്മാണ സഭക്കോ ഭരണകൂടത്തിനോ നിറവേറ്റാനാവില്ലെന്ന് വരുന്നു.... കൂടാതെ പത്രം, റേഡിയോ, വിദ്യാഭ്യാസം തുടങ്ങി വിവര വിനിമയ സാസ്‌ക്കാരിക ശൃംഖലകളാകെ പ്രത്യക്ഷമായും പരോക്ഷമായും സ്വകാര്യമൂലധനവും അതിന്റെ ഉടമകളായ വന്‍ മുതലാളിമാരും കയ്യടക്കി നിയന്ത്രിക്കുന്നതോടെ പൌരാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യവും ജനങ്ങള്‍ക്കന്യമാവുന്നു..... സ്വകാര്യമൂലധനവും ഉടമസ്ഥതയും നിയന്ത്രിക്കുന്ന സമ്പദ് ഘടനകള്‍ പ്രധാനമായും രണ്ട് തത്വങ്ങളെയാണ് മുറുകെപിടിക്കുന്നത്.....

ഉത്പാദന ഉപകരണങ്ങളും മൂലധനവും പൂര്‍ണ്ണമായി സ്വകാര്യമായിരിക്കുകയും അതിന്റെ വിനിമയാവകാശങ്ങള്‍ അവരില്‍ നിക്ഷിപ്‌തമായിരിക്കുകയും ചെയ്യും. രണ്ടാമതായി, തൊഴിലാളിയുടെ അവകാശങ്ങളും കൂലിനിര്‍ണ്ണയവും വരെ നടത്തുന്നത് സ്വകാര്യ സ്വത്തുടമകളായിരിക്കും. ചില പ്രത്യേക രംഗങ്ങളില്‍ തൊഴിലാളികളുടെ നിരന്തരമായ സമരങ്ങളും ഇടപെടലും വഴി അല്‍പ്പം മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ടാവാം. എന്നാല്‍ മൊത്തത്തില്‍ സമകാലീന സമ്പദ്ഘടനകള്‍ യഥാര്‍ത്ഥ മുതലാളിത്തത്തിന്റെ പ്രതിരൂപങ്ങള്‍ തന്നെയാണ്...

മുതലാളിത്തത്തില്‍ ഉത്പാദനം ഉപഭോഗത്തിനോ ജനങ്ങളുടെ ഉപയോഗത്തിനോ അല്ല ലക്ഷ്യമിടുന്നത്... ലാഭം മാത്രമാണ് ഒരേയൊരു ലക്ഷ്യം. അതുകൊണ്ട് തന്നെ പണിയെടുക്കാനാവുന്നവര്‍ക്കെല്ലാം പണി കൊടുക്കാനോ, തൊഴിലന്വേഷകര്‍ക്ക് അത് ലഭ്യമാക്കാനോ മുതലാളിത്തം ശ്രമിക്കുന്നില്ല.... പണിയുള്ളവര്‍ അത് നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ പെട്ട് കഴിയുമ്പോള്‍ പണി ലഭിക്കാത്ത തൊഴിലില്ലാപ്പടയും രൂപം കൊള്ളുന്നു... തൊഴില്‍ രഹിതരും വളരെ തുച്‌ഛമായി കൂലി ലഭിക്കുന്നവരുമുള്ള ലോകത്ത്, ലാഭം കൊയ്യുന്ന കമ്പോളത്തിന്റെ വികാസം പ്രായോഗികമല്ലെന്ന് മുതലാളിത്തം മനസ്സിലാക്കുന്നത് കൊണ്ട് തന്നെ അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം അവര്‍ മരവിപ്പിക്കുന്നു... ഫലമോ ദാരിദ്ര്യവും ദുരിതങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു...

സാങ്കേതിക വളര്‍ച്ച തൊഴില്‍ ലഭ്യതക്കു പകരം തൊഴില്‍ നഷ്‌ടവും തൊഴിലില്ലായ്‌മയും രൂക്ഷമാക്കുന്ന. അമിതലാഭത്തിനു വേണ്ടിയുള്ള കുത്തകവ്യാപാരികളുടെ മല്‍സരം മൂലധനനിക്ഷേപത്തിനും അതിന്റെ വിതരണത്തിനും വിലങ്ങുതടിയാവുമ്പോള്‍ വന്‍വ്യാവസായിക മാന്ദ്യം തുടര്‍കഥയാവുന്നു... അമിതമായ മല്‍സരവും ലാഭകേന്ദ്രീകൃതമായ സാമൂഹ്യധാരണകളും വ്യക്തികളുടെ അന്യവല്‍ക്കരണമായും സാമൂഹ്യ കടമകളോട് വെറുപ്പുള്ള സമൂഹത്തെ സൃഷ്‌ടിക്കുന്നതിലേക്കും ചെന്നെത്തുന്നു. അതിശയോക്തി കലര്‍ന്ന മല്‍സരാന്തരീക്ഷം വിദ്യാര്‍ത്ഥികളിലേക്കുപോലും സന്നിവേശിക്കപ്പെടുന്നു... വ്യക്തിനൈപുണ്യത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന കരിയറിസ്‌റ്റുകളുടെ തലമുറയായി അവര്‍ പരിണമിക്കുന്നു.

എന്തുകൊണ്ട് സോഷ്യലിസം?

ഈ വലിയ തിന്മകളെ നേരിടാന്‍ ഒരേയൊരു വഴിയേയുള്ളുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു..... സോഷ്യലിസ്‌റ്റ് സമ്പദ്ഘടനയും സാമൂഹ്യലക്ഷ്യങ്ങളും മുഖ്യ അജണ്ടയാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം സ്വീകരിക്കുകയാണ് ഏക വഴി. സോഷ്യലിസ്‌റ്റ് സാമൂഹ്യവ്യവസ്ഥയില്‍ ഉത്പാദന ഉപകരണങ്ങള്‍ പൊതു ഉടമസ്ഥതയിലാവുമ്പോള്‍ ആസൂത്രിതമായ രീതിയില്‍ അവയുടെ വികസനം നടക്കുമെന്നത് കൊണ്ട് സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉത്പാദനരീതി പിന്‍തുടരാന്‍ സമ്പദ്ഘടനയെ പ്രേരിപ്പിക്കും. ലഭ്യമായ തൊഴില്‍ തൊഴിലെടുക്കാനാവുന്നവര്‍ക്കെല്ലാമായി പങ്കുവെയ്ക്കപ്പെടുമ്പോള്‍ അത് ജനങ്ങളുടെ മുഴുവന്‍ ഉപജീവനത്തിന്റെ മാര്‍ഗ്ഗമൊരുക്കുകയാണ് ചെയ്യുക! വ്യക്തികളുടെ തനത് സവിശേഷകള്‍ പോഷിപ്പിക്കപ്പെടുമ്പോള്‍തന്നെ, താനടങ്ങുന്ന സമൂഹത്തിന്റെ വളര്‍ച്ചയും വികാസവും ഉന്നമനവും തന്റെ കൂടി ബാദ്ധ്യതയാണെന്ന തിരിച്ചറിവാണ് സോഷ്യലിസം വ്യക്തികള്‍ക്ക് പ്രദാനം ചെയ്യുന്നത്... വ്യക്തികേന്ദ്രീകൃത വികസന രീതിക്കും സ്വകാര്യ മൂലധനത്തിന്റെ ശക്തിപ്രകടനത്തിന്റേയും സ്ഥാനത്ത് കേവലമൊരു ആസൂത്രിത സമ്പദ് ഘടന പ്രതിഷ്ഠിച്ചാല്‍ സോഷ്യലിസമാവുമെന്ന ധാരണ തെറ്റാണ്... സമ്പദ്ഘടന ആസൂത്രിതമാവുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ വ്യക്തികളുടെ തനിമയും വ്യക്തിത്വവും ചോര്‍ന്നു പോവുകയെന്ന ദുരന്തവും സംഭവിക്കാം.. രാഷ്‌ട്രീയ വ്യവസ്ഥയുടെ മേല്‍ അധികാര കേന്ദ്രങ്ങളും ഉദ്യോഗസ്ഥ മേധാവിത്വവും പിടിമുറുക്കുകയും ചെയ്യാം. ജനങ്ങളുടേയും വ്യക്തികളുടേയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സാമൂഹ്യവ്യവസ്ഥ പുനഃസംഘടിപ്പിക്കാതെ ഒരു ആസൂത്രിത സോഷ്യലിസ്‌റ്റ് സമ്പദ്ഘടനയെന്ന ലക്ഷ്യം നേടുക സാദ്ധ്യമല്ല.

പരിവര്‍ത്തനത്തിന്റെ ഈ ഘട്ടത്തില്‍ സോഷ്യലിസത്തിന്റെ മഹത്തായ ലക്ഷ്യങ്ങളെക്കുറിച്ചും അതിന് നേരിടേണ്ടിവരാവുന്ന പരിമിതികളെക്കുറിച്ചും വ്യക്തത ഉണ്ടാവുകയാണ് ആവശ്യം... വര്‍ത്തമാനകാല സാഹചര്യങ്ങള്‍ പഠിച്ചു കൊണ്ട് സ്വതന്ത്രവും, നിരന്തരവുമായ അന്വേഷണങ്ങള്‍ ഈ ദിശയില്‍ നടത്തണമെന്നതാണ് നമുടെ അടിയന്തിരമായ കര്‍ത്തവ്യം എന്ന് ഞാന്‍ കരുതുന്നു!

ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ , കടപ്പാട് : പി എ ജി ബുള്ളറ്റിൻ

( ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ 1949 ല്‍ Monthly Reviewല്‍ എഴുതിയ ലേഖനത്തിനെ അധികരിച്ച് തയ്യാറാക്കിയത് )