Showing posts with label ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. Show all posts
Showing posts with label ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. Show all posts

Sunday, December 29, 2013

കാലത്തിനൊപ്പം കുതിക്കുന്ന ചൈന

കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സ്വയം നവീകരിച്ച ചൈന വര്‍ധിത ഊര്‍ജത്തോടെ മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞവര്‍ഷം ലോകത്തിന് സമ്മാനിച്ചത്. വിവിധ മേഖലകളില്‍ കാലാനുസൃതമായി നടപ്പാക്കേണ്ട സമഗ്രപരിഷ്കരണം സംബന്ധിച്ച പ്രധാന വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ സമ്പൂര്‍ണയോഗം കൈക്കൊണ്ടു. രാജ്യത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കൈക്കൊണ്ട സുപ്രധാന പരിഷ്കരണതീരുമാനങ്ങള്‍ രാജ്യത്തിനൊപ്പം ലോകവും ഏറെ ശ്രദ്ധയോടെയാണ് ശ്രവിച്ചത്. സുപ്രധാന മേഖലകളില്‍ കാലാനുസൃത മാറ്റങ്ങള്‍ക്കാണ് നിര്‍ദേശം. 1978ല്‍ ദെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ സിപിസി തുടക്കമിട്ട പരിഷ്കരണനടപടിയുടെ തുടര്‍ച്ചയാണിത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയര്‍ന്ന ചൈനയ്ക്ക് ഒന്നാംസ്ഥാനത്തെത്താനുള്ള കുതിപ്പിന് ഇപ്പോഴത്തെ പരിഷ്കരണതീരുമാനങ്ങള്‍ കരുത്താകുമെന്ന് പാര്‍ടി വിലയിരുത്തുന്നു.
ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥ മുറുകെപ്പിടിച്ചാണ് പുതുയുഗത്തില്‍ രാജ്യത്തെ സജ്ജമാക്കാനുള്ള പരിഷ്കാരങ്ങള്‍. വിഭവങ്ങളുടെ വിതരണത്തില്‍ കമ്പോളത്തിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്നതരത്തില്‍ സാമ്പത്തികപരിഷ്കരണം ആഴത്തിലാക്കുമെന്ന് സിപിസി 18-ാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാം സമ്പൂര്‍ണസമ്മേളനത്തിനുശേഷം പാര്‍ടി വ്യക്തമാക്കി. ഗ്രാമവാസികള്‍ക്ക് രാജ്യവികസനത്തില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കാന്‍ നഗര- ഗ്രാമ ബന്ധത്തില്‍ പുതിയ തുടക്കത്തിന് യോഗം ആഹ്വാനംചെയ്തു. വ്യവസായം സ്വതന്ത്രമായി നടത്താന്‍ അനുവദിക്കുമെങ്കിലും ശക്തമായ മേല്‍നോട്ടമുണ്ടാകും. പരസ്പരമത്സരം മാന്യവും ആരോഗ്യകരവുമാക്കി മാറ്റും. ഉപഭോക്താക്കള്‍ക്കും ഇത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. സുതാര്യവും സുവ്യക്തവുമായ നിയമങ്ങള്‍വഴി കമ്പോളത്തിലെ വിലനിര്‍ണയരീതി മെച്ചപ്പെടുത്തുമെന്നും പാര്‍ടി കമ്യൂണിക്കേയില്‍ വ്യക്തമാക്കി.

വിവിധ മേഖലകളില്‍ ചൈനയുടെ മുന്നേറ്റം ലോകത്തിന് തിരിച്ചറിവാകുകയാണ്. തുടര്‍ച്ചയായ പത്താംവര്‍ഷവും ചൈനയുടെ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.1 ശതമാനം വര്‍ധിച്ച് 60.194 കോടി ടണ്ണാണ് ഇത്തവണ ചൈനയുടെ മൊത്തം ധാന്യോല്‍പ്പാദനം. 11.195 കോടി ഹെക്ടറിലാണ് ഇത്തവണ ധാന്യക്കൃഷി. കാര്‍ഷിക സബ്സിഡികള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2006 മുതല്‍ കാര്‍ഷികവിളകള്‍ക്ക് ചൈന മിനിമംവില ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നു. ഇതുകാരണം വിലയിടിവെന്ന ദുരന്ത പ്രത്യാഘാതം കര്‍ഷകരെ ബാധിക്കാറില്ല. നിശ്ചയിച്ചിരിക്കുന്ന വിലയില്‍നിന്ന് കമ്പോളവില താഴ്ന്നാല്‍ സര്‍ക്കാര്‍ സംഭരണിയിലേക്ക് നെല്ലും ഗോതമ്പും അധികൃതര്‍ നേരിട്ട് സ്വീകരിക്കും. കീടങ്ങളെ ചെറുക്കാന്‍ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കാനും വരള്‍ച്ചയെ തടുക്കാനും കോടിക്കണക്കിന് രൂപയാണ് സബ്സിഡിയായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി കര്‍ഷകസംഘങ്ങള്‍ക്ക് വിട്ടുകൊടുത്തും കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കിയുമാണ് ചൈനീസ് സര്‍ക്കാര്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത്.

ബഹിരാകാശരംഗത്തും ചൈനയുടെ സാന്നിധ്യം ശ്രദ്ധേയമായി. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യവും ചൈന വീണ്ടും ഏറ്റെടുക്കുന്നു. 2012ല്‍ ഷെന്‍ഷൂ-9 പേടകത്തിലാണ് ചൈന ആദ്യമായി മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചത്. ലിയു യാങ് എന്ന വനിതയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അമേരിക്കയും റഷ്യയും സംയുക്തമായി പ്രവര്‍ത്തിപ്പിക്കുന്ന മിര്‍ ബഹിരാകാശനിലയം 2020ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഈ സമയത്ത് തങ്ങളുടെ നിലയം സജ്ജമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശപേടകം ചൈന ഈവര്‍ഷം വിക്ഷേപിച്ചു. ചന്ദ്രനില്‍ ഇറങ്ങി വിവരങ്ങള്‍ ശേഖരിക്കാനുള്ള റോബോട്ടിക് റോവറും ടെലിസ്കോപ്പും മറ്റും അടങ്ങുന്നതാണ് പേടകം. ബഹിരാകാശരംഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ചൈന വ്യക്തമാക്കി. സ്ഥലത്തിനും വീടിനും മറ്റും വില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അടുത്തവര്‍ഷം 60 ലക്ഷം വീടുകൂടി നിര്‍മിക്കാന്‍ ചൈന തീരുമാനിച്ചു. ഈവര്‍ഷം 63 ലക്ഷം വീടിനാണ് പദ്ധതിയിട്ടതെങ്കിലും ഇത് 67 ലക്ഷമായി ഉയര്‍ന്നു.

*
ദേശാഭിമാനി

Friday, October 25, 2013

ഞങ്ങള്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു

ഇന്ത്യയും ചൈനയും അയല്‍രാജ്യങ്ങളാണ്. ലോകത്തില്‍ ജനസംഖ്യയില്‍ ഒന്നാമത്തെ രാജ്യമാണ് ചൈന. രണ്ടാമത്തെ രാജ്യം ഇന്ത്യ. സാമ്പത്തികവളര്‍ച്ചയില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനമാണ് ചൈനയ്ക്കുള്ളത്. അനതിവിദൂരഭാവിയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അമേരിക്കന്‍ സാമ്രാജ്യത്വനയം അക്ഷരംപ്രതി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്നത് സത്യമാണ്. അമേരിക്കയുമായുള്ള അന്ധമായ ബന്ധം ഉപേക്ഷിച്ചാല്‍ ആഭ്യന്തരപ്രശ്നങ്ങള്‍ എന്തുതന്നെയായാലും ഇന്ത്യക്കും സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടുതന്നെ നല്ല അയല്‍ക്കാരെന്ന നിലയില്‍ സൗഹൃദബന്ധം നിലനിര്‍ത്തേണ്ടതും പൂര്‍വാധികം ശക്തിപ്പെടുത്തേണ്ടതും അരക്കിട്ടുറപ്പിക്കേണ്ടതും ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഈ വഴിക്കുള്ള ഏതു നീക്കവും ഞങ്ങള്‍ സ്വാഗതംചെയ്യും. സ്വാഗതം ചെയ്യുന്നത് മറ്റുള്ളവരെപ്പോലെയല്ല.

ചൈനയുമായി ഏറ്റുമുട്ടല്‍ അരുത്; നല്ല ബന്ധമാണാവശ്യം; അതിനുള്ള സൗഹാര്‍ദപരവും വിട്ടുവീഴ്ചയോടുകൂടിയുള്ളതുമായ സമീപനം ഇരു രാഷ്ട്രവും സ്വീകരിക്കണമെന്ന് പറഞ്ഞതിനാണ് ഞങ്ങള്‍ പഴി കേള്‍ക്കേണ്ടി വന്നത്. 1962ല്‍ ചൈനാചാരന്മാരെന്ന് മുദ്രകുത്തി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളില്‍ ഒരു വിഭാഗത്തെ തികച്ചും നീതിരഹിതമായി ജയിലിലടച്ചു. സിപിഐ എം രൂപീകരിച്ചതിനെത്തുടര്‍ന്ന് 1964 ഡിസംബറില്‍ തൃശൂരില്‍ കേന്ദ്രകമ്മിറ്റി ചേരുന്നതിനെത്തിയവരെയും യാത്രയിലുള്ളവരെയും ചൈനാ ചാരന്മാരെന്ന് പറഞ്ഞ് ജയിലിലടച്ചു. 1962ല്‍ തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു, മക്മോഹന്‍ രേഖയായിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി നാലായിരത്തോളം കിലോമീറ്ററാണ്. ആള്‍പ്പാര്‍പ്പില്ലാത്ത മഞ്ഞുമൂടിയ സ്ഥലം. ബ്രിട്ടീഷ് ഭരണകാലത്താണ് സാങ്കല്‍പ്പികമായ അതിര്‍ത്തി നിര്‍ണയിച്ചത്. ഇന്ത്യ 1947 ല്‍ സ്വതന്ത്രയായി. 1949ല്‍ ചൈനീസ് വിപ്ലവം വിജയിച്ച് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ ഇരു സര്‍ക്കാരും സമാധാനചര്‍ച്ചയിലൂടെ പരസ്പരം ന്യായമായ വിട്ടുവീഴ്ചചെയ്ത് അതിര്‍ത്തിയെപ്പറ്റി കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. 1962ല്‍ ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നു എന്നത് നേരാണ്. അതൊഴിവാക്കേണ്ടതായിരുന്നു. അവര്‍ സ്വമേധയാ തിരിച്ചുപോവുകയുംചെയ്തു. ഇതോടെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇരു രാഷ്ട്രവും സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടേണ്ടതായിരുന്നു. സിപിഐ എം അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഇ എം എസിന്റെ അക്കാലത്തെ പ്രസ്താവനയുടെ പേരില്‍ വിവാദം സൃഷ്ടിക്കാന്‍ പാര്‍ടി ശത്രുക്കള്‍ ശ്രമം നടത്തി. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മക്മോഹന്‍ രേഖയെച്ചൊല്ലി ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിക്കൂടാ. അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ചര്‍ച്ചയിലൂടെ തര്‍ക്കപരിഹാരം കണ്ടെത്തുകമാത്രമാണ് കരണീയം. ഉഭയകക്ഷി ചര്‍ച്ചയാണ് വേണ്ടത്. യുദ്ധം അരുത്, സമാധാനം വേണം എന്ന് പറഞ്ഞതാണ് ഹിമാലയന്‍കുറ്റമായി ആരോപിച്ചത്. ചൈനയുമായി മാത്രമല്ല പാകിസ്ഥാനുമായും ചര്‍ച്ച നടത്തി തര്‍ക്കം പരിഹരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. അന്ന് തെരുവില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രവാക്യം ഓര്‍മിക്കേണ്ടതാണ്. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം മുസ്ലിംലീഗുമായി ധാരണയുണ്ടാക്കി. 1967 ല്‍ അത് ഐക്യമുന്നണിയായി. ""പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളുമൊന്നായി"" എന്നായിരുന്നു പാര്‍ടിശത്രുക്കളുടെ മുദ്രാവാക്യം. ഇടതുപക്ഷ നേതാക്കളെന്ന് പറയുന്നവര്‍പോലും അന്ന് പ്രസംഗിച്ചത്, ശ്രീരാമന്‍ സീതാദേവിയെ വീണ്ടെടുക്കാന്‍ രാവണകുലത്തെ കൊന്നൊടുക്കിയതുപോലെ ചൈന കൈയടക്കിയതായി പറഞ്ഞ 12000 ചതുരശ്രനാഴിക വീണ്ടെടുക്കാന്‍ ചൈനയുമായി തുറന്ന യുദ്ധം വേണമെന്നാണ്. ഇതൊക്കെയുണ്ടായിട്ടും സിപിഐ എം കുലുങ്ങിയില്ല. അയല്‍രാജ്യങ്ങളുമായി യുദ്ധം ഒഴിവാക്കണം, സമാധാനചര്‍ച്ചയിലൂടെ തര്‍ക്കപരിഹാരമുണ്ടാക്കണം എന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നു.

ഞങ്ങളെ പഴിപറഞ്ഞവര്‍ക്ക് മറ്റൊരു നിലപാടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി നേതാവ് വാജ്പേയി ആറുവര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. ലാല്‍കൃഷ്ണ അദ്വാനി വിദേശകാര്യം കൈകാര്യംചെയ്തു. അദ്ദേഹം അക്കാലത്ത് ചൈനാസന്ദര്‍ശനം നടത്തുകയാണുണ്ടായത്. 12000 ചതുരശ്രനാഴികക്കെന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല. അഞ്ച് പതിറ്റാണ്ടിനുശേഷവും ഞങ്ങള്‍ പറഞ്ഞതാണ് ശരി എന്ന് മറ്റുള്ളവര്‍ അംഗീകരിക്കേണ്ടി വന്നു. ചൈനയുമായി ഇന്ത്യ നിരവധി വട്ടം ചര്‍ച്ച നടത്തി. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ച് ഒമ്പത് കരാറുകള്‍ ഒപ്പിട്ടതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; അഭിമാനിക്കുന്നു. ഇപ്പോഴെങ്കിലും സിപിഐ എം ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയാത്ത രാജ്യസ്നേഹവും ദീര്‍ഘവീക്ഷണവും ഉള്ള പാര്‍ടിയാണെന്ന് അംഗീകരിക്കണം. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും സേനകള്‍ തമ്മില്‍ വിശ്വാസം ഉറപ്പിക്കാനും ഇന്ത്യയും ചൈനയും നിര്‍ണായകമായ അതിര്‍ത്തിപ്രതിരോധ സഹകരണകരാറില്‍ (ബിഡിസിഎ) ഒപ്പിട്ടതിലുള്ള സന്തോഷവും അഭിമാനവും ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു. സിപിഐ എം ആണ് ശരിയെന്ന് ജനങ്ങള്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 25-10-2013

Monday, September 30, 2013

ചൈനയുടെ സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) ക്ഷണമനുസരിച്ച് ഈ ലേഖിക ഉള്‍പ്പെടെ സിപിഐ എമ്മിന്റെ പത്തംഗ പ്രതിനിധിസംഘം ചൈന സന്ദര്‍ശിക്കുകയുണ്ടായി. ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ മൂന്നുവരെയായിരുന്നു സന്ദര്‍ശനം. അനുദിനം വികസനത്തിലേക്ക് കുതിക്കുന്ന വിസ്തൃതമായ ഒരു രാജ്യത്തില്‍ 10 ദിവസത്തെ സന്ദര്‍ശനമെന്നത് ഹ്രസ്വമായ കാലയളവാണ്. എന്നാല്‍, ഒരു മിനിറ്റുപോലും പാഴാക്കാതെ ആധുനിക ചൈനയെ തൊട്ടറിയാന്‍ കഴിയുംവിധം യാത്ര ക്രമീകരിച്ചിരുന്നു. ചൈനാ സന്ദര്‍ശനം ഉല്ലാസയാത്രയായിരുന്നില്ല. മറിച്ച് പഠനയാത്രയായിരുന്നു. ചര്‍ച്ചകള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, നഗരഗ്രാമ ഭരണകേന്ദ്രങ്ങളിലെ സന്ദര്‍ശനം തുടങ്ങിയവയായിരുന്നു പരിപാടികള്‍.

ചൈനയില്‍ സംഭവിക്കുന്നതറിയാന്‍ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ ആകാംക്ഷയുണ്ട്. നിരവധി സംശയങ്ങളും ചോദ്യങ്ങളുമായാണ് ചൈനയുടെ മണ്ണില്‍ കാലുകുത്തിയത്. 1949ല്‍ ജനകീയ വിപ്ലവത്തിലൂടെ അധികാരത്തില്‍വന്ന ജനകീയ ചൈന റിപ്പബ്ലിക്കിന്റെ ഇന്നത്തെ സ്ഥിതി എന്താണ്? ചൈന സോഷ്യലിസ്റ്റ് മാതൃക പിന്തുടരുകയാണോ? സാമ്പത്തികമേഖലയില്‍ വമ്പിച്ച വളര്‍ച്ച കൈവരിച്ച ചൈന മുതലാളിത്ത വ്യവസ്ഥിതിയോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടോ? സോവിയറ്റ് റഷ്യയില്‍ സംഭവിച്ച തിരിച്ചടി ചൈനയില്‍ സംഭവിക്കുമോ? ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് വലതുപക്ഷ വ്യതിയാനം ഉണ്ടാകുന്നുണ്ടോ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നിരുന്നു. ചൈന സോഷ്യലിസത്തിലേക്കുള്ള പാതയിലൂടെ മുന്നേറുകയാണെന്നും മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും സിപിസി തറപ്പിച്ചുപറയുന്നു. എന്നാല്‍, ചൈനയുടെ സോഷ്യലിസ്റ്റ് നിര്‍മാണരീതി സ്വന്തം രാജ്യത്തിന്റെ ഭൗതിക സാമൂഹ്യപശ്ചാത്തലവുമായി ബന്ധപ്പെട്ടതാണെന്നും മാര്‍ക്സിസത്തെ മാര്‍ക്സിന്റെ ജീവിത കാലഘട്ടത്തിനും അപ്പുറത്തേക്ക് വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ സൂചിപ്പിക്കുന്നു. ആധുനിക ലോകത്ത് സോഷ്യലിസം വിജയകരമായി കെട്ടിപ്പടുക്കാന്‍ അനുകരണീയമായ മാതൃകകളില്ല. അതിനാല്‍ ചൈന സ്വന്തം മാതൃകയില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ധനിക- ദരിദ്ര അന്തരവും ചൂഷണവും ഇല്ലാതാക്കി സമത്വത്തിലും പുരോഗതിയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യവ്യവസ്ഥ രൂപപ്പെടുത്തുകയാണ് ഉദ്ദേശ്യം. അതിന് കാള്‍ മാര്‍ക്സ് വിശദീകരിച്ച സോഷ്യലിസത്തിന്റെ അടിസ്ഥാന തത്വങ്ങളായ ഉല്‍പ്പാദനോപാധികളുടെ പൊതുഉടമസ്ഥത, ഉപഭോഗവസ്തുക്കളുടെ പൊതുവിതരണം, എല്ലാവര്‍ക്കും ജോലി, ജോലിക്കനുസരിച്ച് കൂലി തുടങ്ങിയ പ്രായോഗിക മാര്‍ഗങ്ങള്‍ പിന്തുടരുമെന്നും സിപിസി വ്യക്തമാക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ സമത്വമെന്നാല്‍ ദരിദ്രാവസ്ഥയുടെ സമത്വമല്ലെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയായിരിക്കണം പ്രധാനലക്ഷ്യമെന്നും അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ചൈനയെ 21-ാം നൂറ്റാണ്ടിലെ നൂതനവും വികസിതവുമായ സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് നയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു. പുതിയ പരിഷ്കരണ നടപടിയിലൂടെ ചൈന ആസൂത്രിത സാമ്പത്തിക (പ്ലാനിങ് ഇക്കോണമി) നയത്തില്‍നിന്ന് വിപണി സാമ്പത്തിക (മാര്‍ക്കറ്റ് ഇക്കോണമി) നയത്തിലേക്കുമാറി. ഇത് സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന വിമര്‍ശത്തിന് സിപിസി മറുപടി പറയുന്നതിങ്ങനെയാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിക്കുന്നത് പുതിയ സോഷ്യലിസ്റ്റ് വിപണി സാമ്പത്തികനയമാണ്. വിപണി സാമ്പത്തികനയം സ്വീകരിക്കുകയെന്നാല്‍ മുതലാളിത്തത്തിലേക്കുള്ള പ്രയാണം എന്നര്‍ഥമില്ല. സോഷ്യലിസത്തിനും മാര്‍ക്കറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മറിച്ച് പ്ലാനിങ് എന്നാല്‍ പൂര്‍ണമായും സോഷ്യലിസമാണെന്നും അര്‍ഥമില്ല. മുതലാളിത്ത വ്യവസ്ഥയ്ക്കും അതിന്റേതായ പ്ലാനിങ്ങുണ്ട്. 1994ല്‍ സിപിസിയുടെ 14-ാം പാര്‍ടി കോണ്‍ഗ്രസില്‍ വിപണി സാമ്പത്തികവ്യവസ്ഥ മുന്നോട്ടുവയ്ക്കുമ്പോള്‍ ചൈന ഉയര്‍ത്തുന്ന സോഷ്യലിസത്തിന്റെ സത്ത എന്തായിരിക്കണമെന്നും പ്രഖ്യാപിച്ചു. 1) ഉല്‍പ്പാദനശക്തികളെ കെട്ടഴിച്ച് വിടുകയും വന്‍തോതിലുള്ള വികസനത്തിലേക്ക് നയിക്കുകയും ചെയ്യുക. 2) അഴിമതിയും സമ്പത്തിന്റെ ധ്രുവീകരണവും ഇല്ലാതാക്കുക. 3) ആത്യന്തികമായി മുഴുവന്‍ ജനങ്ങളുടെയും ഭാവി സുരക്ഷിതമാക്കുക. പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി (2012) പുതിയ നേതൃനിര ചൈനയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സി ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ ഏഴുപേര്‍ അടങ്ങിയ പുതിയ നേതൃത്വം ചൈനയെ ലോകത്തിലെ ഏറ്റവും വികസിത രാജ്യമാക്കുമെന്ന പ്രതിജ്ഞയിലാണ്. വിദേശമൂലധനത്തിന്റെ നിയന്ത്രിത ഉപയോഗത്തിലൂടെ വന്‍കിട വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഷാങ്ഹായ് പോലുള്ള നഗരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച വികസിത മുതലാളിത്ത രാജ്യങ്ങളിലെ വ്യാവസായിക വളര്‍ച്ചയോട് കിടപിടിക്കുന്നതാണ്. 1978നും 2011നും ഇടയില്‍ ജിഡിപിയില്‍ 91 മടങ്ങ് വളര്‍ച്ചയുണ്ടായി. വിദേശ നാണ്യശേഖരത്തില്‍ 15,000 മടങ്ങും. കയറ്റുമതിയിലും ഇറക്കുമതിയിലും 106 മടങ്ങും ഭക്ഷ്യധാന്യശേഖരത്തില്‍ 76 മടങ്ങും വര്‍ധനയുണ്ടായി. ഗ്രാമീണമേഖലയിലെ പ്രതിശീര്‍ഷ വരുമാനത്തില്‍ 38 മടങ്ങ് വര്‍ധന ഉണ്ടായി. 1949ല്‍ പരമദരിദ്രരുടെ എണ്ണം 250 മില്യണ്‍ ആയിരുന്നത് 2011ല്‍ ഒമ്പത് മില്യണില്‍ താഴെയായി. ചൈനയില്‍ ദാരിദ്ര്യരേഖയായി കണക്കാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ മാനദണ്ഡമല്ല. ഭക്ഷണവും വസ്ത്രവും ലഭ്യമാകുന്നുണ്ടെങ്കിലും ജീവിതത്തിലെ മറ്റ് അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതിരിക്കുന്നതും ദരിദ്രാവസ്ഥതന്നെയാണെന്ന് സിപിസി വിലയിരുത്തുന്നു. ദാരിദ്ര്യം പൂര്‍ണമായി നിര്‍മാര്‍ജനംചെയ്യാന്‍ സിപിസിയുടെ നേതൃത്വത്തില്‍ വന്‍തോതിലുള്ള സേവനനടപടി ക്രമങ്ങളാണ് നടപ്പാക്കുന്നത്. 47.6 മില്യണ്‍ ഗ്രാമീണര്‍ക്ക് പ്രത്യേക അലവന്‍സുകളും ഇന്‍ഷുറന്‍സ് പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും വൃദ്ധരുടെയും സംരക്ഷണത്തിനും പ്രത്യേക പരിഗണന നല്‍കുന്നു. പ്രായംചെന്നവര്‍ക്ക് ആധുനിക രീതിയിലുള്ള സേവനങ്ങള്‍ നല്‍കുന്ന ചില കമ്യൂണിറ്റി സെന്ററുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. നഗരങ്ങളിലെ വന്‍കിട വികസനത്തിന്റെ ഗുണഫലം ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമൂഹ്യസുരക്ഷിതത്വത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം. സ്വിഹു ജില്ലയിലെ എല്ലാ വൃദ്ധജനങ്ങള്‍ക്കും മൊബൈല്‍ ഫോണിന്റെ മാതൃകയിലുള്ള ഇലക്ട്രോണിക് കാര്‍ഡ് നല്‍കിയിട്ടുണ്ട്. അതിലെ പച്ച, ചുവപ്പ്, നീല നിറത്തിലുള്ള ബട്ടണുകള്‍ വിവിധ ആവശ്യങ്ങളെ സൂചിപ്പിക്കുന്നു. ചുവപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ അസുഖമാണെന്നും ചികിത്സ ആവശ്യമാണെന്നുമാണ് അര്‍ഥം. സന്ദേശം സാമൂഹ്യസേവനകേന്ദ്രത്തില്‍ എത്തുകയും വളന്റിയര്‍മാര്‍ സഹായവുമായി വീട്ടില്‍ എത്തുകയുംചെയ്യും. വിശക്കുന്നു എന്ന സൂചന നല്‍കിയാല്‍ ഭക്ഷണവും എത്തിക്കും. മുഴുവന്‍ ഗ്രാമങ്ങളിലേക്കും ഇത്തരം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വന്‍ തുക കേന്ദ്രസര്‍ക്കാര്‍ വകയിരുത്തുന്നുണ്ട്. ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം, കൂടുതല്‍ വരുമാനം, സാമൂഹ്യസുരക്ഷിതത്വം, ആരോഗ്യ സുരക്ഷിതത്വം, മെച്ചപ്പെട്ട പാര്‍പ്പിടങ്ങള്‍, ആരോഗ്യകരമായ പരിസ്ഥിതി തുടങ്ങിയവ ഒരുക്കി എടുക്കുകയാണ് സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയയുടെ ലക്ഷ്യമെന്ന് 18-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ പത്രസമ്മേളനത്തില്‍ ജിന്‍പിങ് പ്രസ്താവിച്ചിരുന്നു. വന്‍കിട വികസനം നടക്കുമ്പോള്‍ സ്വാഭാവികമായും സാമ്രാജ്യത്വ കുതന്ത്രങ്ങളും ലാഭക്കൊതിയും ജീര്‍ണതയും ചൈനയുടെ സാമൂഹ്യവ്യവസ്ഥിതിയെ താറുമാറാക്കില്ലേ എന്ന സംശയം ഞങ്ങള്‍ ഉന്നയിച്ചു. സ്വാഭാവികമായും അത്തരം ചില പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ആ പ്രവണതകളെ ശക്തമായി ചെറുക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വന്‍കിട വികസനത്തിന്റെ കൂടെപ്പിറപ്പായ അഴിമതി അങ്ങിങ്ങ് തലപൊക്കുന്നുണ്ട്. ഇതിനെതിരെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സെറിങ് ബോയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ഈയിടെയാണ്. ഇന്ത്യയില്‍ അഴിമതിയുടെ തെളിവുകളുള്ള രേഖകള്‍ അധികാരം ഉപയോഗിച്ച് പൂഴ്ത്തിവയ്ക്കുമ്പോഴാണ് ചൈന ധീരമായ തീരുമാനം എടുക്കുന്നതെന്ന് ഓര്‍ക്കണം. അഴിമതിയെക്കുറിച്ച് പ്രതികരിക്കുന്നതിന് ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാന്‍ ഇതു സഹായകമാണ്. ജനങ്ങളുടെ അഭിപ്രായപ്രകടനത്തിന് ഏറെ പ്രാധാന്യം നല്‍കാന്‍ സിപിസി പ്രത്യേകം ശ്രദ്ധിക്കുന്നു. സ്ത്രീകളും കുട്ടികളും ചൈനയില്‍ ഏറെ സുരക്ഷിതരാണെന്ന് ഞങ്ങള്‍ക്ക് തോന്നി. മാവോ പറഞ്ഞതുപോലെ സ്ത്രീകള്‍ പകുതി ആകാശത്തിന്റെ ഉടമകളായി മാറിക്കഴിഞ്ഞു എന്നുപറയാന്‍ കഴിയില്ലെങ്കിലും തൊഴിലിടങ്ങളിലും കുടുംബത്തിലും പൊതു ഇടങ്ങളിലും അന്തസ്സോടെ കടന്നുചെല്ലാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. പീഡനം, കൂട്ടബലാത്സംഗം, കുട്ടികളോടുള്ള അതിക്രമം എന്നിവ വിരളമാണ്. സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും തുല്യവേതനമുണ്ട്. അധികാരത്തിന്റെ മേഖലയില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരേണ്ടതുണ്ടെന്നും സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയ മുന്നോട്ടുപോകുമ്പോള്‍ അത് പൂര്‍ണമായും സാധ്യമാകുമെന്നും സിപിസി വിശ്വസിക്കുന്നു.

മൂലധനകേന്ദ്രീകരണം സോഷ്യലിസ്റ്റ് സാമൂഹ്യനിര്‍മാണ പ്രക്രിയയെ അട്ടിമറിക്കുകയില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന് സിപിസി നല്‍കിയ ഉത്തരം ചൈനയുടെ അടിസ്ഥാന സാമ്പത്തിക ഘടന പൊതുഉടമസ്ഥതയില്‍തന്നെയായിരിക്കും എന്നാണ്. പ്രധാനപ്പെട്ട സംരംഭങ്ങളെല്ലാം ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് (എസ്ഒഇ- സ്റ്റേറ്റ് ഓണ്‍ഡ് എന്റര്‍പ്രൈസസ്). ചൈന നാഷണല്‍ പെട്രോളിയം, ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍, ചൈന പവര്‍ ഗ്രിഡ്, ചൈന എയര്‍വേയ്സ്, നെറ്റ് വര്‍ക്ക് കമ്യൂണിക്കേഷന്‍, ഇരുമ്പുരുക്ക്- അലുമിനിയം വ്യവസായങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ സംരംഭങ്ങളും സര്‍ക്കാര്‍ അധീനതയിലാണ്. വന്‍കിട നഗരങ്ങള്‍ രൂപമെടുക്കുമ്പോഴും തൊഴില്‍തേടി നഗരത്തിലേക്ക് കുടിയേറ്റമുണ്ടാകുമ്പോഴും വന്‍നഗരങ്ങളില്‍ ചേരികള്‍ രൂപപ്പെടാന്‍ അനുവദിക്കുന്നില്ല എന്നതും പ്രത്യേകതയാണ്.

ജനസംഖ്യ കുറവുള്ള പാശ്ചാത്യരാജ്യങ്ങള്‍പോലും പുനരധിവാസം പ്രയാസമായി കാണുമ്പോള്‍ ചൈന അതിനു നടത്തുന്ന ഭഗീരഥ പ്രയത്നം കണ്ടില്ലെന്നു നടിക്കാനാകില്ല. പൊതുജനങ്ങളുടെ അതിരറ്റ സന്തോഷത്തിനിടയാക്കുന്ന നൂതന വികസനവും പങ്കുവയ്പുമാണ് ചൈന സ്വപ്നംകാണുന്ന സോഷ്യലിസമെന്ന് സിപിസി പറയുന്നു. ജനജീവിതത്തില്‍ കൈവന്ന അസൂയാവഹമായ വളര്‍ച്ച നേരിട്ട് കാണുമ്പോഴും, വികസനത്തിന്റെ വാതില്‍ തുറന്നിടുമ്പോള്‍ അതിലൂടെ കടന്നുവരുന്ന സാമ്രാജ്യത്വ ജീര്‍ണതകളെ എത്രത്തോളം ചെറുക്കാന്‍ കഴിയുമെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. എന്തുതന്നെയായാലും ചൈനയില്‍ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും വേലിയേറ്റം തുടരുകയാണ്. സാമ്രാജ്യത്വ ജീര്‍ണതയിലേക്ക് വഴുതിവീഴാതെ ചൈനയുടെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് സിപിസി തറപ്പിച്ചുപറയുന്നു. ജനകോടികളുടെ സമത്വത്തില്‍ അധിഷ്ഠിതമായ നവസോഷ്യലിസം ചൈനയുടെ സ്വപ്നംമാത്രമല്ല ചൈനീസ് വിപ്ലവാചാര്യന്മാരോടുള്ള പുതുതലമുറയുടെ കടപ്പാടുകൂടിയാണെന്ന് ജിന്‍പിങ് വ്യക്തമാക്കുന്നു.

*
കെ കെ ശൈലജ ദേശാഭിമാനി 30 സെപ്തംബര്‍ 2013

Saturday, June 1, 2013

ഇന്ത്യ - ചൈന ബന്ധം പുതിയ തലങ്ങളിലേക്ക്

ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രാമുഖ്യത്തിനു അടുത്ത കാലത്തായി ഏറ്റക്കുറച്ചില്‍ വന്നുകൊണ്ടിരിക്കുകയാണ്. 70 വര്‍ഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തില്‍ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാമുഖ്യത്തിനു മങ്ങലേറ്റു. അവയുടെ സ്ഥാനത്തേക്ക് അമേരിക്കയും സോവിയറ്റ് യൂണിയനും ഉയര്‍ന്നുവന്നു. സോവിയറ്റ് യൂണിയന്‍ രണ്ടു പതിറ്റാണ്ടിനുമുമ്പ് ഇല്ലാതായി. അമേരിക്കയുടെ പല്ലിനു പണ്ടത്തെ ശൗര്യം ഇന്നില്ല. അവയുടെ സ്ഥാനത്തേക്ക് ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ "ബ്രിക്സ്" രാജ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം ലാറ്റിനമേരിക്കയെ തങ്ങളുടെ പിന്നാമ്പുറമായാണ് അമേരിക്ക കരുതിയിരുന്നത്. ഇന്ന് അവയില്‍ അരഡസനിലേറെ രാജ്യങ്ങള്‍ അമേരിക്കയെ കൂസാതെ സ്വന്തം കാര്യങ്ങള്‍ തങ്ങള്‍ക്ക് ശരിയെന്നു തോന്നുന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നു. ഇത് മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിന്റെ പ്രതീകമാണ്. ഇങ്ങനെയൊക്കെ ആകും ലോകകാര്യങ്ങള്‍ സ്ഥായിയായി നടക്കുക എന്നു പറഞ്ഞുകൂട. ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ സാമ്രാജ്യത്വശക്തികളുടെ, ബഹുരാഷ്ട്ര കുത്തകകളുടെ, തേര്‍വാഴ്ച അവസാനിച്ചു എന്നു പറയാറായിട്ടില്ല.

ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് ആ തേര്‍വാഴ്ച രൂക്ഷമായിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്രാജ്യത്വ രാജ്യങ്ങളെ മാന്ദ്യം ബാധിച്ചിരിക്കുകയാണ്. അതില്‍നിന്ന് അവയെ കരകയറ്റാനുള്ള ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ ശ്രമം ഇതേവരെ വിജയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഈയിടെ ചൈനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലീ കെക്വിയാങ്ങിെന്‍റ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കും ഏഷ്യാ വന്‍കരയ്ക്കു പൊതുവിലും സുപ്രധാനമായിത്തീരുന്നത്. മുമ്പ് സോഷ്യലിസ്റ്റ് ചേരിയെ ലോക ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയുള്ള പ്രദേശമെന്ന് പറയാറുണ്ടായിരുന്നു. ചൈനയും ഇന്ത്യയും ചേര്‍ന്നാല്‍ ജനസംഖ്യ ലോകജനസംഖ്യയുടെ മൂന്നിലൊന്നിലേറെ - 40 ശതമാനത്തോളം - വരും ഇപ്പോള്‍. മറ്റ് ഏതെങ്കിലും രണ്ട് രാജ്യങ്ങളല്ല, വന്‍കരകള്‍ ചേര്‍ന്നാലും ജനസംഖ്യ ഇത്ര വരില്ല. അതിനാല്‍ ഇവയുടെ ഭരണാധികാരികള്‍ തമ്മിലുള്ള ഏത് ചര്‍ച്ചയും കരാറും സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്കാരികമായും അന്താരാഷ്ട്ര പ്രാധാന്യം അര്‍ഹിക്കുന്നു.

കഴിഞ്ഞ അമ്പതിലേറെ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നു. അരനൂറ്റാണ്ടുമുമ്പ് അത് ഏതാനും നാളത്തെ ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇന്ത്യയെ ചൈനക്കെതിരെ അണിനിരത്താനായി സാമ്രാജ്യശക്തികളും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധരും കൂടി ചമച്ച കെണിയില്‍ ചെന്നു ചാടുകയായിരുന്നു, അന്ന് നെഹ്റു അടക്കമുള്ള ഇന്ത്യയുടെ ഭരണാധികാരികള്‍ ചെയ്തത്. പ്രശ്നം സൈനികമായി പരിഹരിക്കാമെന്ന വ്യാമോഹം കമ്യൂണിസ്റ്റ് വിരുദ്ധര്‍ അവരില്‍ സൃഷ്ടിച്ചു. അതിന്റെ പൊള്ളത്തരം 1962 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ തന്നെ വെളിവായി. പിന്നീട് സിപിഐ എം ആയിത്തീര്‍ന്ന സിപിഐയിലെ ഇടതുപക്ഷം ഈ അതിര്‍ത്തി പ്രശ്നം ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുകയാണ് വേണ്ടത് എന്ന് അന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ പേരില്‍ അവരെ ചൈനാച്ചാരന്മാര്‍ എന്ന് ആക്ഷേപിച്ച് കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളി അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍. രാജ്യമാകെ സങ്കുചിത ദേശീയ വാദത്തിന്റെ പനി പിടിച്ച് ഉറഞ്ഞു തുള്ളി. പക്ഷേ, അങ്ങനെ ചെയ്തവര്‍ക്കൊക്കെ പിന്നീട് തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും ചൈനയുമായി സമാധാനപരമായി ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്നം പരിഹരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടി വന്നു.

ഇന്ത്യാ- ചൈനാ അതിര്‍ത്തി, (മറ്റ് രാജ്യങ്ങളുമായുള്ളതും) ഒരു കാലത്തും ഇന്ത്യയും അവയും തമ്മില്‍ സമ്മതിച്ച് അടയാളപ്പെടുത്തിയിട്ടില്ല. മക്മോഹന്‍ രേഖ എന്നു പറയുന്നത് ബ്രിട്ടീഷ് കോളനി സര്‍ക്കാര്‍ നിയോഗിച്ച ഒരു മാന്യന്‍ ഏകപക്ഷീയമായി തയ്യാറാക്കിയ അതിര്‍ത്തി രേഖയാണ്. അതിനു അന്തര്‍ദേശീയ അംഗീകാരമില്ല. അതുകൊണ്ടാണ് അമ്പതുവര്‍ഷത്തിലേറെയായി ചര്‍ച്ച ചെയ്തിട്ടും പ്രശ്നത്തിനു പരിഹാരമാകാത്തത്.

കഴിഞ്ഞ മാസങ്ങളില്‍ ലഡാക്കിലെ കിഴക്കന്‍ മേഖലയിലുള്ള ഡെപ്സാങ്ങില്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഏതാനും കി.മീ. കടന്ന് താവളം അടിച്ചിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കം ആ പ്രദേശത്തുള്ള ഇന്ത്യാ-ചൈനാ പട്ടാള മേധാവികള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിട്ടും പരിഹാരമായില്ല. അതിന്റെ പേരില്‍ പാര്‍ലമെന്‍റിലും മാധ്യമങ്ങളിലും ചില രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയ നിരീക്ഷകരും ജനവികാരം ഇളക്കിവിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അധികം താമസിയാതെ ചൈനീസ് ഭടന്മാര്‍ അവിടെനിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങി. അതിര്‍ത്തിപ്രശ്നം രമ്യമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് തങ്ങളുടെ നിലപാട് എന്ന് ചൈനയുടെ പ്രധാനമന്ത്രിയും വിദേശമന്ത്രിയുമൊക്കെ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ചൈനയുടെ പ്രദേശങ്ങള്‍ സാമ്രാജ്യശക്തികളോ അവയുടെ പിന്തുണയോടെ പാവ ഗവണ്‍മെന്‍റുകളോ കയ്യടക്കിവെച്ചിട്ടുണ്ടെങ്കില്‍, അവ വീണ്ടെടുക്കുക തങ്ങളുടെ നയമാണെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതിനായി യുദ്ധം അഴിച്ചുവിടാന്‍ അവര്‍ തയ്യാറല്ല. എന്നുവെച്ച്, തങ്ങളുടെ അവകാശമൊട്ട് ഉപേക്ഷിക്കുകയുമില്ല അവര്‍. അമേരിക്കയെപ്പോലെ തങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ലാത്ത സ്ഥലങ്ങളിലേക്ക്പട്ടാളത്തെ അയച്ച് ആ പ്രദേശത്തെയും ജനങ്ങളെയും വരുതിയിലാക്കുന്ന സമീപനം ചൈനക്കില്ല. എന്നാല്‍, ചൈനയ്ക്കും അമേരിക്കയുടെ സാമ്രാജ്യത്വ ദുര ഉണ്ടെന്ന് സ്ഥാപിച്ച് അതിനെക്കുറിച്ച് ലോകജനതക്കുള്ള മതിപ്പ് ഇല്ലാതാക്കാനാണ് അമേരിക്കയും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധരും ശ്രമിക്കുന്നത്. അങ്ങനെ ജനങ്ങളില്‍ ചൈനാപ്പേടി കുത്തിക്കയറ്റി അവരെ ചൈനയ്ക്ക് എതിരാക്കാനാണ് കൊണ്ടുപിടിച്ച ശ്രമം. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇന്ത്യയിലും ഇക്കാര്യത്തില്‍ സംഭവിച്ചത് അതാണ്. എന്നാല്‍, ചൈനാ പട്ടാളക്കാര്‍ ലഡാക്കിലെ ഡെപ്സാങ്ങില്‍ നിന്ന് പിന്‍വാങ്ങുകയും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുക എന്നത് ചൈനയുടെ നയ സമീപനത്തിന്റെ അഭേദ്യഘടകമാണെന്ന് ചൈനാ പ്രധാനമന്ത്രി ലി കെക്വിയാങ്ങ് ഇന്ത്യാ സന്ദര്‍ശനവേളയില്‍ വ്യക്തമാക്കുകയും ചെയ്തതോടെ ആ ദുഷ്പ്രചരണത്തിന്റെ കാറ്റുപോയി. ചൈനാവിരുദ്ധര്‍ പ്രചരിപ്പിക്കുന്നതുപോലെ അയല്‍രാജ്യങ്ങളുടെ ഏതാനും ചതുരശ്ര കി. മീ. സ്ഥലം കയ്യേറുന്ന അക്രമി രാജ്യമല്ല ചൈന.

ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണത്. ഇന്ത്യയും ചൈനയും തമ്മില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നു വരുന്ന സൗഹൃദത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരാണ് അവര്‍. അതുകൊണ്ട് അത് നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും ശാസ്ത്ര - സാങ്കേതിക വിദ്യാപരവുമായ വളര്‍ച്ച അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തെ തങ്ങളുടെ വിദേശ ബന്ധത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നായി അവര്‍ കാണുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രിപദം ഏറ്റശേഷം താന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാകണമെന്ന് ലി കെക്വിയാങ്ങ് ആഗ്രഹിച്ചത്. അതിര്‍ത്തി പ്രശ്നം കൈകാര്യം ചെയ്യുന്ന ഇരുരാജ്യങ്ങളിലെയും പ്രതിനിധികളോട് അക്കാര്യത്തിനു മുന്‍ഗണന നല്‍കാന്‍ ഇരു പ്രധാനമന്ത്രിമാരും നിര്‍ദേശിച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

2015 ആകുമ്പോഴേക്ക് പ്രതിവര്‍ഷം 10,000 കോടി ഡോളറിെന്‍റ കൊള്ളക്കൊടുക്ക അവ തമ്മില്‍ ഉണ്ടാക്കണമെന്നാണ് ധാരണ. സമാധാനപരമായ കാര്യങ്ങള്‍ക്ക് ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തി. ബ്രഹ്മപുത്രാനദിയിലെ ജലം പങ്കുവെക്കുന്നതു സംബന്ധിച്ച് കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുന്നതിനു ഇരു പ്രധാനമന്ത്രിമാരും കൂടി തീരുമാനിച്ചു. ഏഥന്‍ കടല്‍ മുതല്‍ക്കുള്ള കപ്പല്‍ യാത്രക്ക് തടസ്സം സൃഷ്ടിക്കുന്ന കടല്‍ക്കൊള്ളക്കാരെ നിലയ്ക്കു നിര്‍ത്തി കടല്‍ വഴിയുള്ള വ്യാപാരം സുഗമമാക്കുന്നതിനു ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനു തീരുമാനിച്ചു. ഇന്ത്യക്ക് ചൈനയുമായുള്ള വ്യാപാരശിഷ്ടം കുറയ്ക്കുന്നതിനു തക്ക നടപടിയെടുക്കാമെന്ന് ചൈന ഏറ്റു. അങ്ങനെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് വികസ്വര രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ തമ്മില്‍, അവ തമ്മിലുള്ള യോജിപ്പും കൂട്ടായ്മയും വിപുലീകരിക്കുന്നതു സംബന്ധിച്ച് നിരവധി കാര്യങ്ങളില്‍ ധാരണയായി.

ദക്ഷിണ - പൗരസ്ത്യ ഏഷ്യന്‍ പ്രദേശങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദത്തോടെ വര്‍ത്തിക്കുന്നതിനു ഉറപ്പുള്ള അടിത്തറ പാകുന്നതാണ് ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ. ചില കാര്യങ്ങളില്‍ നിലനിന്നു വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന ആഗ്രഹം ഇരു പ്രധാനമന്ത്രിമാരും പ്രകടമാക്കി. ഇങ്ങനെയൊരു സൗഹൃദം ഇന്ത്യയും ചൈനയും തമ്മില്‍ വളര്‍ന്നുവരുന്നതിനെ അമേരിക്കയും മറ്റ് സാമ്രാജ്യശക്തികളും അവയെ നിയന്ത്രിക്കുന്ന കുത്തകകളും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ചൈനാ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പും പിമ്പും പല മാധ്യമങ്ങളും ചൈനയുടെ സമീപനം ഇന്ത്യക്ക് ഹിതകരമല്ല എന്നും മറ്റും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അത് യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനം എന്നതിനേക്കാള്‍ ഇന്ത്യാ - ചൈനാ ബന്ധം നല്ല നിലയില്‍ വളരുന്നതിനോടുള്ള സാമ്രാജ്യത്വത്തിന്റെ എതിര്‍പ്പിെന്‍റ വിളംബരമാണ്.

ആഗോളതലത്തില്‍ സാമ്രാജ്യാധിപത്യത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികളില്‍ ഒന്നാണ് ഇന്ത്യാ - ചൈനാ ബന്ധം ഇത്തരത്തില്‍ ശക്തിപ്പെടുന്നത്. വിശദാംശങ്ങളില്‍ ഇന്ത്യക്കോ ചൈനക്കോ രുചിക്കാത്ത ചിലതൊക്കെ ഇരുരാജ്യങ്ങളും കൂടി അംഗീകരിച്ച ധാരണയിലും ഒപ്പിട്ട കരാറുകളിലും ഉണ്ടാകാം. പക്ഷേ, ശ്രദ്ധേയമായ കാര്യം അവ തമ്മിലുള്ള ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു, കൂടുതല്‍ തുകയുടേതായി വര്‍ധിക്കുന്നു എന്നതാണ്. ഈ ബന്ധം വളരുന്നതാകട്ടെ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വിപുലവും ശക്തവുമാകുന്നതിനു കളമൊരുക്കുന്നു. ഇക്കാര്യത്തില്‍ സാമ്രാജ്യശക്തികളുടെ ഇംഗിതം തള്ളിക്കളയാന്‍ ഇന്ത്യക്ക് മനസ്സുറപ്പ് ലഭിക്കുന്നതു തന്നെ വലിയൊരു കാര്യമാണ്. ആഗോളവല്‍ക്കരണ ശക്തികളുടെ സമ്മര്‍ദം അത്ര കണ്ട് കുറയ്ക്കാനും ഇതുവഴി ഇന്ത്യയ്ക്കു ആത്മവിശ്വാസം വര്‍ധിക്കാനും കഴിയും.

*
സി പി നാരായണന്‍ ചിന്ത വാരിക

Friday, November 23, 2012

പുതിയ നേതൃത്വവുമായി ചൈന

ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പുതിയ തലമുറ നേതൃത്വമേറ്റെടുത്തുവെന്നതാണ് ഇപ്പോള്‍ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പതിനെട്ടാം കോണ്‍ഗ്രസിന്റെ പ്രത്യേകതയായി മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഈ മാറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പത്തുവര്‍ഷം കുടുമ്പോള്‍ നേതൃമാറ്റമെന്നത് ഭരണഘടനാപ്രകാരം നിഷ്കര്‍ഷിക്കുന്ന പാര്‍ടിയാണ് ചൈനയിലേത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിക്കും ഭരണത്തിനും പുതിയ ഉണര്‍വുനല്‍കാനാണ് അവര്‍ ഈ മാറ്റം വരുത്തിയത്. ജിയാങ് സെമിനില്‍ തുടങ്ങിയ ഈ മാറ്റം ഇപ്പോള്‍ ഹുജിന്റാവോയിലൂടെ സീ ജിപെങിലേക്ക് എത്തിയിരിക്കുന്നു. അദ്ദേഹം പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയാകുന്നതിന്റെ തുടര്‍ച്ചയില്‍ രാഷ്ട്രത്തിന്റെ ഭരണഉത്തരവാദിത്തവും പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റെടുക്കും. ഇതോടൊപ്പം പുതിയ പ്രധാനമന്ത്രിയായി ലിയും ചുമതലയേല്‍ക്കും. സി-ലീ കൂട്ടുകെട്ട് പാര്‍ടിയെ നയിക്കുമെന്നാണ് പൊതുവെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

യഥാര്‍ഥത്തില്‍ പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച നയത്തിന് അനുസൃതമായി ചൈനയെ നയിക്കുകയെന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് ഇവര്‍ ഏറ്റെടുക്കുന്നത്. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് 25 അംഗ പൊളിറ്റ്ബ്യൂറോയാണ് ഉള്ളത്. ഇപ്പോള്‍ ഏഴാക്കി ചുരുക്കിയ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ദൈനംദിന ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇതില്‍ അംഗങ്ങളാകുന്നവര്‍ തന്നെയാണ് ഭരണത്തിലെ പ്രധാന ചുമതലകളും ഏറ്റെറടുക്കുന്നത്. ജിയാങ് സെമിന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനുശേഷം രണ്ടുവര്‍ഷത്തോളം കേന്ദ്ര മിലിറ്ററി കമീഷന്റെ ഉത്തരവാദിത്തം വഹിച്ചിരുന്നതുപോലെ ഹുവും ചെയ്യുമെന്നാണ് പൊതുവെ പ്രചരിപ്പിച്ചിരുന്നത്. അങ്ങനെയല്ലാതായപ്പോള്‍ അത് അത്ഭുതമെന്ന മട്ടിലും ചിലര്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍, ജിയാങ് അധികാരമൊഴിയുമ്പോള്‍ പുതിയ നേതൃത്വത്തിലേക്ക് പത്തുവര്‍ഷം കുടുമ്പോള്‍ മാറുകയെന്നത് പരിചിതമാകാത്ത അനുഭവമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവിടത്തെ പാര്‍ടി അതിന് പറ്റുംവിധം പക്വമാകയതുകൊണ്ടായിരിക്കണം കേന്ദ്ര മിലിട്ടറി കമീഷനിലെ ചുമതലയും ഹു ഒഴിഞ്ഞിട്ടുണ്ടാവുക. 23 ലക്ഷത്തോളം അംഗത്വമുളള ചൈനീസ് പട്ടാളത്തിന് ശരിയായ ദിശാബോധം നല്‍കുകയെന്നത് ചെറിയ കാര്യമല്ല.

 വളര്‍ച്ചയുടെയും കുതിച്ചുചാട്ടത്തിന്റെയും കാലത്തിലൂടെയാണ് ഹു ജിന്റാവോ നേതൃത്വം നല്‍കിയ കാലത്ത് ചൈന കടന്നുപോയത്. അമേരിക്കയിലും യൂറോപ്പിലും പടര്‍ന്നുകയറിയ സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിനും അതിജീവിക്കുന്നതിനും ചൈനക്ക് കഴിഞ്ഞു. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈന വളര്‍ന്നു. വളര്‍ച്ചയിലും ചൈനീസ് സവിശേഷതകളുണ്ട്. ജനങ്ങളുടെ പ്രതിശീര്‍ഷവരുമാനത്തില്‍ മൂന്നിരട്ടിയുടെ വര്‍ധനയാണ് ഉണ്ടായത്. എല്ലായിടങ്ങളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നു. വിപ്ലവം നടക്കുന്ന സന്ദര്‍ഭത്തില്‍ വളരെ പിന്നിലായിരുന്ന രാജ്യമായിരുന്നു ചൈനയെന്ന കാര്യം പ്രത്യേകം പ്രസക്തം. ഉല്‍പ്പാദകശക്തികള്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യത്തെ ജനകീയ ജനാധിപത്യത്തിന്‍ കീഴില്‍ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി വളര്‍ത്താന്‍ കഴിഞ്ഞുവെന്നതും ചെറിയ കാര്യമല്ല. എന്നാല്‍, ഹു ജിന്റാവോ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെയും കമ്യൂണിസ്റ്റ് പാര്‍ടി ശരിയായി തിരിച്ചറിഞ്ഞതുപോലെയും അഴിമതി ഗൗരവമായ പ്രശ്നമായി വളര്‍ന്നിരിക്കുന്നു. പാര്‍ടിയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന, ബോസിലായി ഗൗരവമേറിയ ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ടിയില്‍നിന്നും പുറത്താക്കപ്പെട്ടത് അതിന്റെ ഒരു പ്രതിഫലനമാണ്. ഈ വര്‍ഷം രണ്ടുലക്ഷത്തോളം അഴിമതിക്കേസുകളാണ് ചാര്‍ജ് ചെയ്യപ്പെട്ടത്. ഈ വിപത്തിനെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ടിയും രാജ്യവും തകര്‍ച്ചയിലേക്ക് കൂപ്പുകൂത്തുമെന്ന ഹു ജിന്റാവോയുടെ മുന്നറിയിപ്പ് അതുകൊണ്ടുതന്നെ വളരെ ഗൗരവമുള്ളതാണ്.

വിദേശമൂലധനത്തെ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റു പല രാജ്യങ്ങളിലേതുപോലെയും അത് ആശ്രിതത്വത്തിലേക്ക് അധഃപതിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ഞൂറ് കമ്പനികളുടെ കൂട്ടത്തില്‍ 42 ചൈനീസ് കമ്പനികളുണ്ടെങ്കിലും അതില്‍ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം പൊതുമേഖലാസ്ഥാപനങ്ങളാണ്. സാമ്പത്തികവളര്‍ച്ചയില്‍ ഗണ്യമായ പുരോഗതിയാണ് പിന്നിട്ട വര്‍ഷങ്ങളില്‍ ചൈന കൈവരിച്ചത്. മൊത്തം സാമ്പത്തികോല്‍പ്പാദനത്തില്‍ 1978 നെ അപേക്ഷിച്ച് 16 മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍, ഇതിന് അനുസരിച്ച് അസമത്വവും ശക്തിപ്പെട്ടിട്ടുണ്ട്. പത്തുശതമാനം സമ്പന്നരുടെ വരുമാനമെന്നത് പത്തുശതമാനം ദരിദ്രരുടെ വരുമാനത്തിന്റെ 22 മടങ്ങ് അധികമാണ്. നഗര-ഗ്രാമ അന്തരവും ശക്തിപ്പെട്ടിട്ടുണ്ട്. പതിനെട്ടു വര്‍ഷത്തിനുള്ളില്‍ 13 മടങ്ങാണ് അന്തരവര്‍ധനയിലുണ്ടായത്. ഇത്തരം പ്രശ്നങ്ങള്‍ ചൈനതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ എങ്ങനെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കൈകാര്യം ചെയ്യുന്നതെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ മുതലാളിമാര്‍ക്ക് അംഗത്വം നല്‍കിയത് പാര്‍ടിയുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നിലവാരത്തെ എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠയും പ്രസക്തം. അതോടൊപ്പം ഉയര്‍ന്നുവരുന്ന ഒരു വിമര്‍ശനം അവര്‍ സാമ്രാജ്യത്വവിരുദ്ധതയിലും സാര്‍വദേശീയതയിലും പഴയതുപോലെ ഊന്നുന്നില്ലെന്നതാണ്. ഇത്തരം ആശങ്കകളെ പാര്‍ടി കോണ്‍ഗ്രസ് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന കാര്യം അറിയാനിരിക്കുന്നേയുള്ളൂ. എന്നാല്‍, ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികളെയും ആഴത്തിലുള്ള പ്രശ്നങ്ങളെയും കൈകാര്യം ചെയ്ത അനുഭവസമ്പത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിക്കുണ്ട്. മറ്റാര്‍ക്കും ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ഒറ്റമൂലി നിശ്ചയിക്കാന്‍ കഴിയില്ല. ഹു ജിന്റാവോ ചൂണ്ടിക്കാട്ടിയ രീതിയില്‍ പുതിയ നേതൃത്വം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയാണ് ലോകത്തെമ്പാടുമുള്ള വിപ്ലവകാരികള്‍ പുലര്‍ത്തുന്നത്.
 
അമേരിക്കന്‍ ആധിപത്യത്തിനെതിരായ ബദല്‍ നിലപാടുകള്‍ പലപ്പോഴും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത് കുറേക്കൂടി ശക്തിപ്പെടണമെന്ന ആഗ്രഹവും പ്രസക്തം. എന്തായാലും അമേരിക്കയെ തന്നെ പിന്തള്ളി ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയായി അധികം വൈകാതെ ചൈന വളരുമെന്ന പ്രതീക്ഷ ലോകം വച്ചുപുലര്‍ത്തുന്ന ഘട്ടത്തില്‍ ഇത്തരം ജാഗ്രത പ്രധാനമാണ്.

*
പി രാജീവ് ദേശാഭിമാനി

Saturday, November 17, 2012

ചൈനീസ് പാര്‍ടി കോണ്‍ഗ്രസ്

ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തുകൊണ്ടും പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട് വളര്‍ച്ചയുടെ പാതയിലൂടെ മുമ്പോട്ടുപോകാനുള്ള കര്‍മപരിപാടികള്‍ ഭാവനാപൂര്‍ണമായി ആവിഷ്കരിച്ചുകൊണ്ടും അതിന്റെ ദേശീയ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിരിക്കുന്നു. പത്തുവര്‍ഷമായി ജനറല്‍സെക്രട്ടറി സ്ഥാനത്തിരുന്ന് നയിച്ച ഹുജിന്താവോയുടെ പിന്തുടര്‍ച്ചക്കാരനായി ഷീ ജിന്‍പിങ് കടന്നുവരികയാണ്. ചരിത്രപരമായി നോക്കിയാല്‍ ആറാംതലമുറ മാറ്റമാണിത്. ചൈനയില്‍ എന്തുസംഭവിക്കുന്നുവെന്നത് ചൈനീസ് ജനതയ്ക്ക് മാത്രമല്ല, ലോകജനതയ്ക്കാകെ പൊതുവിലും ലോകസോഷ്യലിസ്റ്റ് സമൂഹത്തിന് വിശേഷിച്ചും ഏറെ താല്‍പ്പര്യമുള്ള കാര്യമാണ്. ലോകചരിത്രഗതിയില്‍ നിര്‍ണായകമാംവിധം ഇടപെടാന്‍ കഴിയുന്ന ശക്തിയായി ജനകീയ ചൈന ഉയര്‍ന്നുനില്‍ക്കുന്നതുകൊണ്ടുകൂടിയാണിത് എന്നത് എടുത്തുപറയേണ്ടതില്ല.

അര്‍ധഫ്യൂഡല്‍-അര്‍ധകൊളോണിയല്‍ പിന്നോക്കാവസ്ഥയില്‍നിന്ന് ലോകമഹാസമ്പദ്ശക്തികളിലൊന്നായും ലോകരാഷ്ട്രീയഗതി വഴിതിരിച്ചുവിടാന്‍ കഴിയുന്ന രാഷ്ട്രമായും ചൈന മാറിയതിന്റെ ക്രെഡിറ്റ് അവിടത്തെ കമ്യൂണിസ്റ്റ്പാര്‍ടി നേതൃത്വത്തിനുള്ളതാണ്. മാറുന്ന കാലത്തിനുസൃതമായ മാറ്റങ്ങളിലൂടെ ചൈന കടന്നുവന്നപ്പോള്‍ അതിനെതിരായി പലഭാഗങ്ങളില്‍നിന്ന് പല രൂപത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. അതില്‍ പലതിനുമുള്ള മറുപടികൂടിയായിട്ടുണ്ട് ഇപ്പോള്‍ സമാപിച്ച പാര്‍ടി കോണ്‍ഗ്രസ്. പാശ്ചാത്യ രാഷ്ട്രീയ സമ്പ്രദായങ്ങളെ ചൈന ഒരിക്കലും പകര്‍ത്തുകില്ല എന്ന ഹുവിന്റെ പ്രഖ്യാപനം ചൈനയ്ക്ക് പഥഭ്രംശമുണ്ടാവുന്നു എന്നാക്ഷേപിച്ചവര്‍ക്കുള്ള കൃത്യമായ മറുപടിയാവുന്നുണ്ട്. മുതലാളിത്ത വികസന പാതയിലൂടെയാണ് ചൈനയുടെ യാത്രയെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള വ്യക്തമായ ഉത്തരം അതിലുണ്ട്. രഹസ്യബാലറ്റിലൂടെയാണ് പുതുനേതൃത്വത്തെ തെരഞ്ഞെടുത്തത് എന്നതാകട്ടെ, പാര്‍ടിയില്‍ ഒരുവിധ ജനാധിപത്യവുമില്ല എന്നും ഇരുമ്പുമറയ്ക്കുള്ളിലാണ് അവിടെ എല്ലാം നടക്കുന്നത് എന്നും ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാവുന്നുണ്ട്.

ഉല്‍പ്പാദനശക്തികളുടെ തലവും സോഷ്യലിസ്റ്റ് പരിവര്‍ത്തനപ്രക്രിയയിലെ ഉല്‍പ്പാദന ബന്ധങ്ങളും തമ്മിലുള്ള വിടവുനികത്താനായില്ലെങ്കില്‍ സോഷ്യലിസംതന്നെ അപകടത്തിലാവും എന്ന് നേരത്തെതന്നെ വിലയിരുത്തിയ പാര്‍ടിയാണ് ചൈനയിലുള്ളത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക സോഷ്യലിസഘട്ടത്തിലാണ് തങ്ങള്‍ എന്നും അത് ആവശ്യപ്പെടുന്ന പരിവര്‍ത്തനങ്ങള്‍ മാര്‍ക്സിസം-ലെനിനിസത്തില്‍നിന്നുള്ള വ്യതിചലനമല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു. മുതലാളിത്തത്തിനും കമ്യൂണിസത്തിനുമിടയ്ക്കുള്ള സംക്രമണ ഘട്ടമാണ് സോഷ്യലിസത്തിന്റേത് എന്ന മാര്‍ക്സിന്റെയും ലെനിന്റെയും വിലയിരുത്തലിന് അനുസൃതംതന്നെയാണ് ഈ വിലയിരുത്തല്‍ എന്നതില്‍ തര്‍ക്കമില്ല. ചൈനീസ് സഹജ സ്വഭാവവിശേഷത്തോടെയുള്ള സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയ ഇങ്ങനെയാണ് അവിടെ ആവിഷ്കരിക്കപ്പെട്ടത്. അതിന്റെ ഭാഗമായാണ് "സോഷ്യലിസ്റ്റ് മാര്‍ക്കറ്റ് ഇക്കോണമി" എന്ന ഒരു സങ്കല്‍പ്പം അവിടെ രൂപപ്പെട്ടുവന്നത്.

ചരക്കുകളുടെ ഉല്‍പ്പാദനം ഉള്ളിടത്തോളം അവ വിറ്റഴിക്കുന്ന കമ്പോളവും ഉണ്ടാവാതെ വയ്യ എന്ന ചിന്തയുടെ പിന്‍ബലമാണിതിനുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടെ രൂപപ്പെട്ടുവന്നത് ഉല്‍പ്പാദന ഉപാധികള്‍ സോഷ്യലിസ്റ്റ് സ്റ്റേറ്റിന് കീഴില്‍തന്നെയായിരിക്കുന്ന ഒരു വ്യവസ്ഥയാണ്. രാഷ്ട്രമൂലധനത്തിന് നിയന്ത്രണാത്മകമായ മേല്‍ക്കൈയുള്ളതും സമ്പദ്ഘടനയെ രാഷ്ട്രത്തിന്റെ പൊതുമൂലധനംതന്നെ നിര്‍ണയിക്കുന്നതുമായ ഒരു സംവിധാനം. ഇത് പരീക്ഷിക്കപ്പെട്ടപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി വിമര്‍ശനങ്ങള്‍ വന്നു; ശാസ്ത്രീയ സോഷ്യലിസത്തിന്റെ തത്വങ്ങളില്‍ വെള്ളം ചേരുന്നുവെന്ന നിലയ്ക്ക്. എന്നാല്‍, ചൈന തൊഴിലാളിവര്‍ഗത്തിന്റെ പൊതുതാല്‍പ്പര്യങ്ങളെ ഉജ്വലമായി മുമ്പോട്ടുകൊണ്ടുപോകുന്നതും അതേസമയംതന്നെ രാഷ്ട്രസമ്പദ്ഘടനയെ വിസ്മയകരമായ കുതിപ്പിലെത്തിക്കുന്നതുമാണ് ലോകം കണ്ടത്. സമ്പദ്ഘടന സുസ്ഥിരമായ 10 ശതമാനം വളര്‍ച്ചയിലുറച്ചുനിന്നു. 1981നും 2005നുമിടയ്ക്ക് പിന്നോക്കനില 80 ശതമാനം കുറച്ചു. പൊതുജീവിതനിലവാരം ഉയര്‍ത്തി. ചൈനയുടെ പ്രതിശീര്‍ഷ വരുമാനം 2005ല്‍ 24.9 ശതമാനമായിരുന്നത് 2010ല്‍ 46.8 ശതമാനമായി ഉയര്‍ന്നു. രണ്ടാംഘട്ടത്തില്‍ ഗ്രാമ-നഗര അന്തരം കാര്യമായി കുറച്ചു.

മുതലാളിത്തലോകത്ത് ഒരു രാഷ്ട്രത്തിനും നേടാനാവാത്തതാണ് മൂന്നു പതിറ്റാണ്ട് തുടര്‍ച്ചയായി 10 ശതമാനം കണ്ടുള്ള സാമ്പത്തിക വികസനം. ഈ വഴിക്കൊക്കെ ലോകമഹാസാമ്പത്തിക ശക്തികളില്‍ പ്രമുഖമായ ഒന്നായി ചൈന ഉയര്‍ന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ പാര്‍ടി കോണ്‍ഗ്രസ് നടന്നത്. അസഹിഷ്ണുതയോടെയാണെങ്കിലും മുതലാളിത്ത കോയ്മകള്‍ക്ക് അംഗീകരിക്കേണ്ടിവന്ന സാന്നിധ്യമായി സോഷ്യലിസ്റ്റ് ചൈന. ജനകീയ ചൈനയുടെ സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികം 2049ല്‍ നടക്കുമ്പോള്‍ രാഷ്ട്ര സമ്പദ്ഘടന എത്തേണ്ട ഉയര്‍ന്ന തലങ്ങളെ നിര്‍ണയിക്കുന്നതിനും അതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുന്നതിനും വലിയ പ്രാധാന്യമാണ് ഈ പാര്‍ടികോണ്‍ഗ്രസില്‍ കല്‍പ്പിക്കപ്പെട്ടിരുന്നത്. തൊണ്ണൂറുകളിലെ സോവിയറ്റ് തകര്‍ച്ചയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പിന്നോട്ടടിക്കും ശേഷം ലോകസോഷ്യലിസ്റ്റ് സമൂഹം സവിശേഷ താല്‍പ്പര്യത്തോടെയാണ് തങ്ങളെ നോക്കിക്കാണുന്നത് എന്നതിന്റെ ഉത്തരവാദിത്തബോധത്തോടെയാണ് ചൈന പാര്‍ടികോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയത് എന്നുവേണം കരുതാന്‍.

അധാര്‍മികമായ പ്രവണതകള്‍ തലപൊക്കുമ്പോള്‍തന്നെ നുള്ളിക്കളയാനുള്ള നിശ്ചയദാര്‍ഢ്യം ഈ കോണ്‍ഗ്രസില്‍ പ്രകടമായി. ജനജീവിതവുമായി പാര്‍ടിനേതൃത്വത്തിനുള്ള ബന്ധം കൂടുതല്‍ നിബിഡവും ഗാഢതരവുമാക്കാനുള്ള തീരുമാനങ്ങള്‍ ഇവിടെയുണ്ടായി. അമ്പത്തൊമ്പതുകാരനായ ഷീ ജിന്‍പിങ് ചൈനയുടെ സവിശേഷ ചരിത്രഘട്ടത്തിലാണ് പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയും കേന്ദ്ര മിലിറ്ററി കമീഷന്റെ മേധാവിയുമായി ചുമതലയേല്‍ക്കുന്നത്. പുതുനേതൃത്വത്തില്‍ പഴയ അനുഭവപാരമ്പര്യത്തിന്റെയും ആധുനിക കാഴ്ചപ്പാടിന്റെയും സമഞ്ജസമായ മിശ്രണം കാണാം. അത്പൊളിറ്റ്ബ്യൂറോയില്‍ കൃത്യമായി പ്രതിഫലിച്ചിരിക്കുന്നു. മാര്‍ച്ചില്‍ വെന്‍ ജിയാബാവോ പ്രധാനമന്ത്രിസ്ഥാനമൊഴിയുമ്പോള്‍ ലീ കെഖ്യാങ് എന്ന അമ്പത്തേഴുകാരനാണ് കടന്നുവരിക. മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പോരാളികളായിരിക്കും തങ്ങളെന്നാണ് പുതിയ പാര്‍ടി ജനറല്‍സെക്രട്ടറി ആദ്യപ്രസംഗത്തില്‍തന്നെ പറഞ്ഞത്. മെച്ചപ്പെട്ട വിദ്യാഭ്യാസം, കൂടുതല്‍ ഉയര്‍ന്ന വരുമാനം, ഉയര്‍ന്ന സാമൂഹ്യസുരക്ഷിതത്വം, കൂടുതല്‍ ഗുണനിലവാരമുള്ള ആരോഗ്യ ചികിത്സാസംവിധാനം എന്നിവയ്ക്കാവും ഊന്നലെന്ന് എടുത്തുപറഞ്ഞതില്‍നിന്നുതന്നെ പുതിയ നേതൃത്വത്തിന്റെ പ്രതിബദ്ധത വ്യക്തമാകുന്നുണ്ട്.

2013 മാര്‍ച്ചില്‍ ഷീ ചൈനീസ് പ്രസിഡന്റാകും. സൈനിക നേതൃത്വംകൂടി ഹു ജിന്താവോ ഒഴിയുന്നുവെന്നത് ശ്രദ്ധേയമാണ്. ഹു ആ സ്ഥാനമൊഴിയാന്‍ നിയമപരമായി ഈ ഘട്ടത്തില്‍ നിര്‍ബന്ധിതനല്ല. അധികാരത്തിന്റെ ഒരു കടിഞ്ഞാണെങ്കിലും തന്റെ കൈയിലിരിക്കട്ടെയെന്ന് ചിന്തിക്കുന്ന പല വലതുപക്ഷ രാഷ്ട്രീയക്കാരില്‍നിന്നും വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി ഹുവിനെ ഇതു മാറ്റുന്നു. വന്‍ സാമ്പത്തികശക്തിയായി ലോകമാന്ദ്യത്തിന്റെ കാലത്തുപോലും ചൈന തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നതില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനുള്ള അസഹിഷ്ണുത ചെറുതല്ല. ചൈനയിലേക്ക് പ്രകൃതിവാതകം വന്‍തോതില്‍ എത്തുന്നത് തടയാന്‍വേണ്ടിക്കൂടിയാണ് അമേരിക്ക, ഇന്ത്യ-ഇറാന്‍ പൈപ്പ് കരാര്‍ പൊളിച്ചത്.

ചൈനയ്ക്കും റഷ്യക്കുമെതിരെ മിസൈല്‍ സ്ഥാപിക്കാനുള്ള സൗകര്യത്തിനായിക്കൂടിയാണ് ഇന്ത്യന്‍ മണ്ണും സൈനികത്താവളമാക്കാന്‍ അമേരിക്ക തത്രപ്പെടുന്നത്. ഇതൊക്കെ മനസിലാക്കി പഴയ ഇന്തോ- ചീനാ ഭായി ഭായി ബന്ധത്തിന്റെ സൗഹൃദാന്തരീക്ഷം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ പുനഃസ്ഥാപിക്കാനുള്ള ഒരവസരവും നാം പാഴാക്കിക്കൂടാ. ബീജിങ്ങിന്റെ പീപ്പിള്‍സ് ഗ്രേറ്റ് ഹാളില്‍ 2268 പ്രതിനിധികള്‍ വിജയകരമായ പരിസമാപ്തിയിലെത്തിച്ച പാര്‍ടികോണ്‍ഗ്രസിനെത്തുടര്‍ന്നുള്ള സാഹചര്യം ഇങ്ങനെ ആരോഗ്യകരമായ നിലയില്‍ പരസ്പരാനുകൂലമായി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും കഴിയട്ടെ!